Saturday 15 March 2014

നോവൽ. മരുഭൂമി. (12)


കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി. ആശുപത്രിയിലെത്തിയ പുതിയ ലേഡീസ് സ്റ്റാഫിനെ കാണാൻ ഞങ്ങൾ  ഇറങ്ങി. അശുപത്രിയുടെ വികസനത്തെക്കുറിച്ച് അസ്സർബായി പറഞ്ഞു. ഭകഷണം കഴിക്കാതെ അവശതയിലായ അവരെ ഞങ്ങളുടെ മുറിയിൽ കൊണ്ടു വന്ന് ഭക്ഷണം കൊടുത്തു....

തുടർന്നു വായിക്കുക....

ചിറി നക്കികൾ...

ശ്രീലങ്കക്കാരി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കേ വാതിലിൽ ആരോ മുട്ടിയതായി തോന്നി. ഞാൻ ചെന്ന് വാതിൽ തുറന്നതും ഒരുത്തൻ ചാടി മുറിയിൽ കയറി. ആളെ കണ്ടതും അബ്ദുളും സച്ചിയും ചാടിയെഴുന്നേറ്റു.
“പോലീസ് മുഹമ്മദ്..!”
ഞങ്ങൾ വല്ലാതെ പരിഭ്രമിച്ചു.
ആ സ്ത്രീ അതൊന്നും ശ്രദ്ധിക്കാതെ ഭക്ഷണം ആർത്തിയോടെ അകത്താക്കുന്നതിന്റെ തിരക്കിലായിരുന്നു.

 അകത്തു കയറിയ അവൻ ഞങ്ങളേവരേയും ഒന്നിരുത്തി നോക്കിയ ശേഷം, അവൻ ഊണുകഴിച്ചു കൊണ്ടിരുന്ന സ്ത്രീയുടെ മുന്നിൽ വന്ന് നിന്നപ്പോഴാണ് അവർ കാണുന്നത്. അറബിയുടെ ക്രൂദ്ധമായ നോട്ടം കണ്ടിട്ടാവണം അവർ പേടിച്ചിട്ട് എഴുന്നേൽക്കാൻ ശ്രമിച്ചത്.
ഞാൻ പറഞ്ഞു.
“എഴുന്നേൽക്കണ്ട... അവിടെയിരുന്നു കഴിച്ചോ... തീർന്നട്ടെഴുന്നേറ്റാൽ മതി.”
അപ്പോഴേക്കും പോലീസ് മുഹമ്മദ് അവരോട് ഇരുന്ന് കഴിച്ചോളാൻ ആംഗ്യം കാണിച്ചു.
അബ്ദുൾ അവനോടായി പറഞ്ഞു.
“ആശുപത്രിയിലേ പുതിയ ജോലിക്കാരിയാ... ശ്രീലങ്ക. അവര് ഭക്ഷണം കഴിച്ചിട്ടില്ല. അതാ.. ഉമ്മർ പറഞ്ഞിട്ട് ഇവിടെ...”
മുഴുവൻ പറയുന്നതിനു മുൻപേ അവന് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായിരിക്കും.
“നല്ലത്...നല്ലത്...”
അതും പറഞ്ഞ് അവൻ ഞങ്ങളെയൊക്കെ ഒന്ന് ഇരുത്തി നോക്കിയിട്ട് പുറത്തിറങ്ങുമ്പോഴേക്കും അസ്സർബായി ഓടിക്കിതച്ചെത്തി. പിന്നെ അസ്സർബായി എന്തൊക്കെയോ അറബിയിൽ അവനോട്  പറയുന്നത് കേട്ടു.
അവൻ പോയതിനുശേഷം വാതിലടച്ചിട്ട് അസ്സർബായി പറഞ്ഞു.
“അവൻ ഓടി വരണത് കണ്ടു. അതാ ഞാൻ പെട്ടെന്നെത്തിയത്. എന്തെങ്കിലും ചോദിച്ചോ അവൻ..?”
“ഹേയ്....”
“അവൻ ഇവിടെ ശ്രദ്ധിക്കാൻ പോലീസ്സിനെ ഇട്ടിട്ടുണ്ട്. സന്ധ്യ കഴിഞ്ഞാൽ പ്രത്യേകിച്ച്. അവരുടെ ജയിലിനു മുകളിൽ ഇടക്ക് രണ്ടോ മൂന്നോ തലകൾ കാണാം.. അത് നിങ്ങള് കൂടി വന്നതിനു ശേഷമാണ്. അതുകൊണ്ട് നഴ്സുമാരുടെ ക്വാർട്ടേഴ്സിനടുത്തേക്ക് പോകുന്നത് ആവുന്നതും ഒഴിവാക്കണം...!”
അത് ഞങ്ങൾക്കൊരു പുതിയ അറിവായിരുന്നു. അവർ വിളിക്കുമ്പോഴല്ലാതെ ഞങ്ങൾക്ക് ആ വശത്തേക്ക് പോകേണ്ട ആവശ്യവും ഉണ്ടായിരുന്നില്ല. അസ്സർബായി തിരിച്ചു പോയി.

ശ്രീലങ്കക്കാരി ഭക്ഷണം കഴിച്ചിട്ട് അവിടെത്തന്നെ എന്റെ കട്ടിലിന്റെ തലക്കൽ ചാരി കണ്ണടച്ച് കുറേ നേരം ഇരുന്നു. ദിവസങ്ങളോളം കിടന്ന പട്ടിണിക്ക് ശേഷം  കിട്ടിയ ഭക്ഷണം അവരെ വല്ലാതെ തളർത്തിയിരിക്കുന്നുവെന്ന് തോന്നി. കട്ടിലിൽ കയറി കിടന്നോളാൻ പറയണമെന്നുണ്ടായിരുന്നെങ്കിലും പോലീസ് മുഹമ്മദിനെ പേടിച്ചിട്ട് പറഞ്ഞില്ല. ഭക്ഷണം കഴിച്ചു കഴിഞ്ഞ പാത്രം ഞാൻ കഴുകി വക്കാനായി എടുത്തപ്പോഴേക്കും അവർ കണ്ണൂ തുറന്ന് പാത്രം പിടിച്ചു വാങ്ങി. പിന്നെ സാവധാനം എഴുന്നേറ്റ് ബാത്ത് റൂമിൽ കയറി പാത്രം കഴുകിക്കൊണ്ടു വന്നു. വീണ്ടും വന്ന് നിലത്തിരിക്കാൻ തുടങ്ങിയ അവരെ കട്ടിലിൽ പിടിച്ചിരുത്തി.
അവർ അപ്പോഴാണ് ഞങ്ങളെ  മൂന്നു പേരേയും ശ്രദ്ധിക്കുന്നത്.
ഞങ്ങൾ അവരെ പരിചയപ്പെടുത്തി.
അതു കഴിഞ്ഞാണ് അവർ സ്വന്തം പേരു പറഞ്ഞത്.
“ഐഷ...”
“ഹബീബ് ആരാണ്...?” ഞാൻ.
“അതെന്റെ ഹസ്ബന്റ് ആണ്. അദ്ദേഹം ഇപ്പോൾ ഇല്ല. പോയിട്ട് പതിനഞ്ച് വർഷം കഴിഞ്ഞു...”
“കുട്ടികൾ...?”
“രണ്ടു പേര്. മൂത്തത് പെൺക്കുട്ടിയാ... കല്യാണപ്രായമായി... കല്യാണം  കഴിച്ചു വിടാൻ നിവർത്തിയില്ലാത്തോണ്ടാണ് ഇവിടെ വന്നത്.”
“ഇവിടെ വന്നിട്ടെത്ര ദിവസമായി...?”
“ഇവിടെ എത്തിയിട്ട്....”
അവർ എന്തോ ആലോചനയിൽ മുഴുകി. പിന്നെ പറഞ്ഞു.
“ആറേഴു മാസമായിട്ടുണ്ടാകും...”

ഇത്രയും പറഞ്ഞപ്പോഴേക്കും സച്ചിയും അബ്ദുളും അവർ പറഞ്ഞതെന്താണെന്നറിയാൻ ധൃതി കൂട്ടി. നീണ്ട വാചകങ്ങളൊന്നും ഒരു പിടുത്തവും കിട്ടിയ്ല്ല. അവരുടെ തമിഴ് സാധാരണ നമ്മുടെ തമിഴന്മാർ പറയുന്ന ഭാഷയല്ല. ഒരു വല്ലാത്ത നീട്ടലും കുറക്കലുമൊക്കെയുണ്ട്. ഒരു വാചകം മുഴുവൻ പറഞ്ഞാലെ, അതിലെ ഒരു വാക്കെങ്കിലും മനസ്സിലാവുകയുള്ളു. പിന്നെ ഞങ്ങളാരും തമിഴ് ശരിക്കും അറിയുന്നവരുമല്ല. അതു കൊണ്ടു തന്നെ അവർ പറയുന്നത് കുറച്ചു ശ്രദ്ധയോടെ തന്നെ കേട്ടിരിക്കണം. എനിക്ക് മനസ്സിലാകുന്നത്രപോലും കൂട്ടുകാർക്കറിയില്ല.
ഞാൻ പറഞ്ഞു.
“നിങ്ങൾ ധൃതി കൂട്ടാതെ. അവരോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കട്ടെ ആദ്യം. അതു കഴിഞ്ഞിട്ട് വിശദമായിട്ട് ഞാൻ പറഞ്ഞു തരാം..”

അപ്പോഴേക്കും മെറിലിൻ വാതിലിൽ മുട്ടാതെ തന്നെ ധൈര്യപൂർവ്വം കടന്നു വന്നു. കയ്യിൽ ഐഷായുടെ ഇരുമ്പ് പെട്ടിയും ചുമന്നുകൊണ്ടാണ് വരവ്. കാരണം ആശുപത്രി അടച്ചു കഴിഞ്ഞു.  ഐഷയോടൊപ്പം കട്ടിലിൽ മെർലിനും ഇരുന്നു.
ഞാൻ എഴുന്നേറ്റ് സച്ചിയുടെ കട്ടിലിൽ ഇരുന്നു.
പിന്നെയാണ് ഐഷ അവിടെവരെ എത്തിയ കഥ പറഞ്ഞത്.

അവർ അവരുടെ സ്വതസിദ്ധമായ സംസാര ശൈലിയിൽ തന്നെ പറഞ്ഞു കൊണ്ടിരുന്നു. ഇടക്കവർ വല്ലാതെ സങ്കടപ്പെടുകയും, മൂക്കു ചീറ്റുകയും മറ്റും ചെയ്യുന്നുണ്ട്. അന്നേരം മെറിലിൻ ഐഷയുടെ തോളിൽ പിടിച്ച് ആശ്വസിപ്പിക്കാനായി അമർത്തുന്നുണ്ട്. ഞങ്ങൾക്ക് അതൊക്കെ ശരിക്കും  മനസ്സിലാവുന്നോണ്ടൊന്നും അവർ ചിന്തിച്ചിട്ടില്ല. എങ്കിലും പറഞ്ഞതിന്റെ ഒരു ഏകദേശം രൂപം കിട്ടി. മെറിലിന് ചെന്നിട്ടു വേണം ഭക്ഷണമുണ്ടാക്കാൻ. അതുകൊണ്ട് പിന്നെ വരാമെന്നു പറഞ്ഞ് അവർ പിരിഞ്ഞു. പിരിയാൻ നേരം മെറിലിൻ പറഞ്ഞു.
“ഹബീബായുടെ കഥ എനിക്കും പറഞ്ഞു തരണം..”
“ഹബീബായോ.. അതാര്...?”
“ഇവരുടെ പേര്.. ഉമ്മറും അസ്സറും വിളിക്കുന്നത് ഹബീബാന്നാ...”
“ഓ.. അങ്ങനെ... ഓക്കെ ഞാൻ പറഞ്ഞു തരാം...”

അവരെ വിട്ട് വാതിലുമടച്ച് ഞാൻ കട്ടിലിൽ വന്നിരിക്കുമ്പോൾ ‘എങ്ങനെ അവരെ സഹായിക്കാൻ കഴിയുമെന്ന ചിന്തയിൽ’ നിശ്ശബ്ദമായിരുന്നു. ഹബീബ പറഞ്ഞതത്രയും വള്ളിപുള്ളി വിടാതെ കേൾക്കാൻ കാത്തിരുന്ന കൂട്ടുകാരുടെ ക്ഷമ കെട്ടു. അവർ രണ്ടു പേരും എന്റെ കട്ടിലിൽ വന്നിരുന്ന്, എന്റെ പക്കിനിട്ടൊരു കുത്തു തന്നപ്പോഴാണ് പരിസരബോധം വന്നത്.
“അല്ലാ.. അവരെ എങ്ങനെ സഹായിക്കാൻ കഴിയുമെന്നാ ഞാൻ ഓർത്തോണ്ടിരുന്നത്....”
“ആദ്യം അവരുടെ കഥ കേൾക്കട്ടെ. അതു കഴിഞ്ഞിട്ട് സഹായിക്കണ കാര്യം തീരുമാനിക്കാം... പറയ്....”

ഞാൻ പറയാൻ തുടങ്ങിയതും ഉസ്മാനും മൊയ്തുവും ഓടിയെത്തി.
അതോടെ ഞങ്ങളുടെ കോറം തികഞ്ഞു.  കേട്ട കഥ കുറച്ച് പൊടിപ്പും തൊങ്ങലുമൊക്കെ പിടിപ്പിച്ച് അവതരിപ്പിച്ചു.
“അവരിവിടെ വന്നിട്ട് ആറേഴു മാസമായി. വന്നതിന്റെ പിറ്റേ ദിവസം തന്നെ മക്കയിൽ തന്നെയുള്ള ഒരു ആശുപത്രിയിലാക്കി. അവിടെ സുഖമായിരുന്നു. ആദ്യത്തെ രണ്ടുമാസത്തെ ശമ്പളം ഒരുമിച്ച് കിട്ടിയത് നാട്ടിലേക്കയക്കാനായി ഒരു ശ്രീലങ്കക്കാരനെ തന്നെ ഏൽ‌പ്പിച്ചു. അവനതുംകൊണ്ട് മുങ്ങി. പിന്നെ പൊങ്ങിയില്ല. കമ്പനിയിലും വന്നില്ല.
അത് കഴിഞ്ഞ് കിട്ടിയ ശമ്പളം ആരേയും ഏൽ‌പ്പിച്ചില്ല. കയ്യിൽത്തന്നെ സൂക്ഷിച്ചതേയുള്ളു. മെറിലിൻ കൊണ്ടു വന്ന ആ ഇരുമ്പുപെട്ടി കണ്ടില്ലെ. അതിനകത്താ അവർ കാശ് വക്കുന്നത്. അതിന് പൂട്ടൊന്നുമില്ല. നാട്ടിലേക്ക് സുരക്ഷിതമായി അയക്കാൻ ഒരു വഴിയും അവരുടെ മുന്നിൽ തെളിഞ്ഞുമില്ല.

പിന്നേയും നാലുമാസമായിട്ടും കാശയക്കാൻ കഴിയാത്തതിൽ വല്ലാതെ സങ്കടപ്പെട്ടു നടക്കുമ്പോഴാണ് ഒരു ദിവസം മുറിയിൽ വരുമ്പോൾ, പെട്ടി തുറന്ന് തുണികളോക്കെ വാരിവലിച്ചിട്ടിരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. അവരുടെ ചങ്കിടിച്ചു പോയി. അവർ നെഞ്ചത്തടിച്ച് വലിയ വായിൽ നിലവിളിക്കാൻ തുടങ്ങി. അതു കേട്ട് നഴ്സുമാരും മറ്റു ശ്രീലങ്കൻ ജോലിക്കാരത്തികളും ഓടിയെത്തി. തുണികളൊക്കെ വാരിക്കൂട്ടിയിട്ട് പെട്ടിയിൽ വച്ചിരുന്ന കാശ് നോക്കിയപ്പോൾ അതിന് കുഴപ്പമൊന്നുമില്ലായിരുന്നു. അവരത് ഒരു പാവാടയുടെ അടിവശം കൂട്ടിക്കെട്ടിയിട്ട് അതിനുള്ളിൽ വച്ച് മടക്കി മടക്കി ചെറുതാക്കിയാണ് സൂക്ഷിച്ചിരുന്നത്. അത് കണ്ടെത്താനാവാത്തതു കൊണ്ടാവും നഷ്ടപ്പെടാഞ്ഞത്. എല്ലാവരും നോക്കിനിൽക്കേ ആ പണം എണ്ണി നോക്കാൻ ഒരു ഫിലിപ്പൈനി നഴ്സിന്റെ കയ്യിൽ  കൊടുത്തു. കൃത്യമായി നാലുമാസത്തെ ശമ്പളവും നഴ്സുമാരെ ക്വാർട്ടേഴ്സിൽ സഹായിക്കുന്നതിന് അവർ കൊടുത്ത ചില്ലറകളും ഒക്കെ ചേർത്ത് ഭദ്രമായിരുന്നു. ഒന്നും നഷ്ടപ്പെട്ടിട്ടില്ല. അതോടൊപ്പം എല്ലാവരുടേയും മുന്നിൽ വച്ചായതു കൊണ്ട് പണം  സുക്ഷിച്ച രഹസ്യം പുറത്തായി. അവരത് മാറ്റാതെ അതുപോലെ തന്നെ വച്ച് പെട്ടിയടച്ച് കട്ടിലിന്നടിയിൽ വച്ചു.

പിറ്റേ ദിവസം ആ ഫിലിപ്പൈനി നഴ്സ് പണം നാട്ടിലയക്കാൻ സഹായിക്കാമെന്ന് ഏറ്റിരുന്നു. അതുപ്രകാരം ഭക്ഷണം കഴിഞ്ഞ്  അയക്കാനായി പണമെടുക്കാൻ പെട്ടി തുറന്നപ്പോഴാണ്, പണം ചുരുട്ടി വച്ച ആ പാവാട മാത്രം പെട്ടിക്കകത്തുണ്ടായിരുന്നില്ല...!!?
പെട്ടി കുഴച്ചു മറിച്ചിട്ടും അതു മാത്രം കിട്ടിയില്ല...
ഹബീബായുടെ സകല നിയന്ത്രണങ്ങളും വിട്ടുപോയി.
ഇല നക്കിപ്പട്ടികളുടെ ചിറിനക്കികൾ...!
ആരോ അത് അടിച്ചു മാറ്റി.
അവർ നെഞ്ചത്തടിയും കരച്ചിലും ബഹളവും.
ആരൊക്കെ പിടിച്ചിട്ടും അവർ നിൽക്കുന്നില്ല. ഭ്രാന്തു പിടിച്ചതുപോലെ അവർ അലറി. അവരുടെ ഭാഷ ശ്രീലങ്കക്കാരികൾക്കല്ലാതെ മറ്റാർക്കും അറിയില്ല. കൂടെയുള്ള ശ്രീലങ്കക്കാരികളാണ് പണമെടുത്തതെന്നും പറഞ്ഞ് അവരുമായി പിടിവലിയായി.
അതിനിടക്കാണ് ഒരു ശ്രീലങ്കക്കാരി ഓടി വന്നു പറയുന്നത്.
“ഇന്ന് അടുക്കളയിൽ ചോറൊന്നും വച്ചിട്ടില്ല. അവളെവിടെപ്പോയി മുനീറ....?”  

എന്നും ആശുപത്രിയിലെ കാലത്തെ തിരക്കൊഴിയുമ്പോൾ ശ്രീലങ്കക്കാരികളിൽ ഒരാളെ ക്വാർട്ടേഴ്സിലേക്ക് പറഞ്ഞയക്കും. അവരാണ് എല്ലാവർക്കുമുള്ള ഭക്ഷണം തെയ്യാറാക്കുന്നത്. അതിനവർക്ക് സൌജന്യമായി ഭക്ഷണവും മാസാവസാനം പൈസയും കൊടുക്കും. അന്നത്തെ ഡ്യൂട്ടി ചെയ്യേണ്ടിയിരുന്നത് മുനീറയായിരുന്നു. അവളെ പറഞ്ഞയക്കുകയും ചെയ്തിരുന്നു. എന്തായാലും അവൾ ക്വാർട്ടേഴ്സിലോ ആശുപത്രിയിലോ പിന്നെ കണ്ടവരില്ല. ക്വാർട്ടേഴ്സിൽ ചോറും വച്ചിട്ടില്ല. അതോടെ എല്ലാം വ്യക്തമായി.

എല്ലാം നഷടപ്പെട്ടെന്നറിഞ്ഞ ഹബീബയുടെ സമനില തെറ്റിയതുപോലെയായി. വിവരം അറിഞ്ഞ് മാനേജർ സ്ഥലത്തെത്തി. അവർക്ക് ഇതൊന്നും വലിയ കാര്യമല്ലല്ലൊ. ക്വാർട്ടേഴ്സിൽ കുഴപ്പമുണ്ടാക്കിയതിന് അവരുടെ കമ്പനിയിൽ വിളിച്ചു പറഞ്ഞു. അവർ പകരം ആളെ കൊണ്ടുവന്നിട്ട്  ഹബീബയെ  ഓഫീസ്സിലേക്ക് കൊണ്ടു പോയി.

അവിടെ ഒരാഴ്ച വെള്ളം പോലും കൊടുക്കാതെ പട്ടിണിക്കിട്ട് മര്യാദ പഠിപ്പിക്കാൻ ശ്രമിച്ചു. എല്ലാം നഷ്ടപ്പെട്ട, ഭക്ഷണം പോലും കിട്ടാതെ അവശയായ ഹബീബക്ക് മറ്റൊന്നും നോക്കാനുണ്ടായിരുന്നില്ല. ഇന്നലെ ഓഫീസ്സിലെ മാനേജരുമായി ശക്തമായി വഴക്കു കൂടി, ആറാം നിലയിലെ  ഓഫീസിലെ ജനാല തുറന്ന്  പുറത്തു ചാടിച്ചാവാൻ ശ്രമിച്ചത്  കോളിളക്കമുണ്ടാക്കി...! പിടിച്ചു വലിച്ച് അവരെ നിലത്തിട്ട്  എല്ലാവരും കൂടി ചവിട്ടിക്കൂട്ടി. അവശതയായപ്പോൾ  ജനാലയോ ഏസിയോ പോലുമില്ലാത്ത ഒരു മുറിയിലിട്ടടച്ചു. ഇന്നു നേരം വെളുത്ത് ഇവിടെ കൊണ്ടിറക്കി.”

ഞാൻ പറഞ്ഞു നിറുത്തിയതും ഒരാളും ഒന്നും സംസാരിക്കാതെ എന്നെത്തന്നെ നോക്കിക്കൊണ്ടിരുന്നു. ഞാൻ വീണ്ടും പറഞ്ഞു.
“ഇനി പറയ്... നമ്മൾക്കെങ്ങിനെ അവരെ സഹായിക്കാൻ കഴിയും....?”
അപ്പോഴും അവരൊന്നും മിണ്ടുന്നില്ല.
ഞാൻ വീണ്ടും പറഞ്ഞു.
“ഇനി ദയനീയമായ മറ്റൊന്നുള്ളത്, അവർക്ക് എഴുതാനോ വായിക്കാനോ അറിയില്ല. എണ്ണാനുമറിയില്ല. നാട്ടിൽ നിന്നും പോന്നതിൽ‌പ്പിന്നെ ഒരു വിവരം പോലും അങ്ങോട്ടുമിങ്ങോട്ടും കൈമാറാൻ കഴിഞ്ഞിട്ടില്ല. ഇവർ എവിടെയെത്തിയെന്നോ, ജീവിച്ചിരുപ്പുണ്ടെന്നോ പോലും നാട്ടിലാർക്കുമറിയില്ല....!!”
“ഹോ... ഇതൊരു വല്ലാത്ത അവസ്ഥ തന്നെ...!”
അത്രയുമേ സച്ചി പറഞ്ഞുള്ളു.
അബ്ദുൾ ഒന്നും പറയാതെ തന്നെ കട്ടിലിലേക്ക് ചാഞ്ഞു.

ഞാനും ഒരു ഗ്ളാസ് വെള്ളമെടുത്തു കുടിച്ച് കട്ടിലിൽ കിടന്നു.
പെട്ടെന്നെഴുന്നേറ്റിട്ട് മറന്നു പോയ  മറ്റൊരു കാര്യം കൂടി പറഞ്ഞു.
“ഇപ്പോഴത്തെ അവരുടെ പേടി മറ്റൊന്നാണ്. അവരുടെ കുട്ടികളെ പുലിപ്പട്ടാളത്തിൽ ചേർക്കണമെന്ന് പറഞ്ഞ് തമിഴ് പുലികൾ നിർബ്ബന്ധിച്ചിരുന്നു. ഇവർ സമ്മതിച്ചിട്ടില്ലായിരുന്നു. ആകെയുള്ള അമ്മ ഇവിടെയായ, അതും ഒരു വിവരവും ഇല്ലാതായ സ്ഥിതിക്ക് അതുങ്ങൾക്ക് എന്തു പറ്റിയെന്നറിയില്ലത്രെ...!!”

ബാക്കി  ഏപ്രിൽ 1-ന്..... തംഗ്‌ളീഷ്...

Saturday 1 March 2014

നോവൽ. മരുഭൂമി. (11)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറേലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത് ഞങ്ങൾക്കൊരു മുതൽക്കൂട്ടായി.

തുടർന്നു വായിക്കുക.

വിശപ്പിന്റെ വിളി....

"എന്താ അവരുടെ പേരെന്നു പറഞ്ഞോ...?”
“ഇക്കാമേല് ‘ഐഷാ ഹബീബ്’ എന്നാ അസ്സർബായി പറഞ്ഞേ...”
ഞാനും സച്ചിയും എഴുന്നേൽക്കുമ്പോഴേക്കും അബ്ദുൾ മൊയ്തുവിനേയും പിടിച്ചു വലിച്ച് ആശുപത്രിയിലേക്ക് ഓടിക്കഴിഞ്ഞിരുന്നു...

ഞങ്ങൾ ചെല്ലുമ്പോൾ അസ്സർബായിയുടെ മുറിയിലായിരുന്നു അബ്ദുൾ.
നഴ്സിങ് മുറിയിലായിരുന്ന ആ സ്ത്രീയെ അബ്ദുൾ കണ്ടിരുന്നില്ല. അസ്സർബായിക്ക് കിട്ടിയ വിശേഷം ഞങ്ങൾക്ക് കൈമാറി. ആള്  ശ്രീലങ്കക്കാരിയാണ്. അതു കാരണം ഭാഷ പ്രശ്നമാണ്. ഞാൻ പറഞ്ഞു.
“അവിടെ പ്രധാനമായും രണ്ടു ഭാഷകളാണ്. സിംഹളയും മറ്റൊന്ന് തമിഴും. തമിഴാണെങ്കിൽ ഒരു വിധം നമുക്ക് കൈകാര്യം ചെയ്യാം. മറിച്ച് സിംഹളയാണെങ്കിൽ ഇതുവരെ കേട്ടിട്ടുപോലുമില്ല. അതുകൊണ്ട് ഒരു രക്ഷയുമില്ല...”
“അവരൊന്നും പറയുന്നില്ലല്ലൊ. ഒന്നുകിൽ നമ്മൾ പറയുന്നതൊന്നും അവർക്ക് മനസ്സിലാകുന്നില്ല, അല്ലെങ്കിൽ...”
“അവരെവിടെ.. നമ്മൾക്ക് കാണാമോ...?”
“നിൽക്ക്.. അവരിപ്പോൾ നഴ്സിംഗ് റൂമിലാണ്. അവിടെ രോഗികളുണ്ട്. അവര് പുറത്തു പോയിട്ട് പോകാം..”

അറബി സ്ത്രീകൾ അകത്തുണ്ടെങ്കിൽ പുരുഷന്മാർക്ക് പ്രവേശനമില്ലായിരുന്നു. ഫിലിപ്പൈനി സിസ്റ്റർ മെർലിന്റടുത്ത് രോഗികൾ പോയിക്കഴിഞ്ഞിട്ട് വിളിക്കണമെന്ന് അസ്സർബായി ഫോൺ വഴി  പറഞ്ഞേൽ‌പ്പിച്ചു.  അപ്പോഴാണ് അസ്സർബായി ആശുപത്രിയുടെ പുരോഗമനത്തെക്കുറിച്ച് സൂചിപ്പിച്ചത്.
“പുതിയതായി ഒരു ദന്ത ഡോക്ടറും ഒരു എക്സറേ യൂണിറ്റും പിന്നെ ലാബോറട്ടറിക്കും അനുവാദം  കിട്ടിയിട്ടുണ്ട്. എക്സറേക്ക് മുറി ശരിയാക്കാനുള്ള കമ്പനിക്കാർ നാളെ വരും...!”
ഞാൻ തലയുയർത്തി മീശയൊന്നു പിരിച്ച് അഭിമാനത്തോടെ പറഞ്ഞു.
“ഞങ്ങളാ ഇതിനൊക്കെ കാരണം....മറക്കണ്ട...!”
“അതെങ്ങനെ..?”
“ഞങ്ങടെ കറണ്ട്...!”
“ഹ.. ഹാ...ഹാ...”
ആ കൂട്ടച്ചിരിയുടെ  ശബ്ദം കേട്ടാണ് മാനേജർ ഉമ്മർ എഴുന്നേറ്റു വന്നത്. ഉമ്മർ ഞങ്ങളുമായി നല്ല സൌഹൃദത്തിലായിരുന്നു. തികച്ചും സുഹൃത്തുക്കളേപ്പോലെ തോളിൽ കയ്യിട്ട് സംസാരിക്കാനും തമാശ പറയാനും മനസ്സുള്ളയാൾ. ഞങ്ങളെ കണ്ടതോടെ ഉമ്മർ പറഞ്ഞു.
“നിങ്ങൾക്ക് ഞാനൊരു പണി തരാം. ..”
“എന്തു പണി...?”
“നമ്മുടെ ഒഴിഞ്ഞു കിടക്കുന്ന ക്വാർട്ടേഴ്സുണ്ടല്ലൊ. ഈ തൊട്ടു പിറകിലെ. അതെല്ലാം തുടച്ചു വൃത്തിയാക്കൽ  ഉസ്മാനും മൊയ്തുവും ചെയ്തോളും. അതിനകത്തെ ലൈറ്റും ഏസിയും എല്ലാം കണ്ടീഷനാക്കണം. ഒരാഴ്ചക്കുള്ളിൽ ചെയ്യണം. അതു കഴിഞ്ഞ് താമസക്കാർ എത്തിത്തുടങ്ങും...”

അതെല്ലാം സന്തോഷത്തോടെ ഞങ്ങളേറ്റു. ഞങ്ങൾക്ക് ആശുപത്രിയിൽ നിന്നും ശമ്പളമൊന്നും തരുന്നില്ല. ആശുപത്രിയുടെ സ്റ്റാഫുമല്ല. എന്നാലും മറ്റു സ്റ്റാഫുകളോടെന്ന പോലെയാണ് ഞങ്ങളോടും പെരുമാറുന്നത്. അതിന് ഞങ്ങൾക്ക്  കാര്യമായിട്ടൊന്നും ഉമ്മർ തരാറില്ല. വല്ലപ്പോഴും എന്തെങ്കിലും ശമ്പളം കിട്ടുമ്പോൾ തരുമെന്ന് മാത്രം. എന്നാലും ഞങ്ങൾ ചോദിക്കാറില്ല, പരിഭവവുമില്ല. എല്ലാത്തിനും ഞങ്ങളും കൂടുകയും ചെയ്യും.

അപ്പോഴേക്കും മെറിലിൻ ഓടിപ്പാഞ്ഞെത്തി, രോഗികൾ പോയെന്നറിയിച്ചു. അസ്സർബായിയും കൂടെയിറങ്ങി വന്നു. നടക്കാൻ തുടങ്ങിയതും മെറിലിൻ എന്റെ കയ്യിൽ കയറിപ്പിടിച്ച് നിറുത്തിയിട്ട്  പറഞ്ഞു.
“അവർ ഭക്ഷണം കഴിച്ചിട്ട് കുറേ ദിവസമായി. അതാ.. അവരൊന്നും സംസാരിക്കാത്തെ... അവർക്ക് ചോറ് വേണം. നിങ്ങൾ ചോറുണ്ടാക്കിയോ...?
ഞാനിനി ചെന്നിട്ടു വേണം ഉണ്ടാക്കാൻ...”
“ചോറ് ഞങ്ങൾ റെഡിയാക്കിയിട്ടുണ്ട്. നോക്കട്ടെ എന്താന്ന്....”
അതും പറഞ്ഞ് ഞങ്ങൾ വേഗം നടന്നു. നടക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു.
“ഇതൊക്കെ എങ്ങനെ മനസ്സിലായി...?”
“ഹി.. ഹി.. അതൊക്കെ ഞാൻ മനസ്സിലാക്കി...!”
ഇവൾ ആള് മിടുക്കിയാണല്ലൊന്ന് ഞാൻ മനസ്സിലോർത്തു.

വാതിൽക്കൽ എത്തിയതും അസ്സർബായി എന്നേയും വിളിച്ചു കൊണ്ട് അകത്തേക്ക് കയറി. ഈജിപ്ഷ്യൻ സിസ്റ്ററിന്റെ അടുത്ത് ഒരു സ്റ്റൂളിൽ ഒടിഞ്ഞു മടങ്ങിയ പോലെ അവർ ഇരുപ്പുണ്ടായിരുന്നു. ഞങ്ങൾ ചെല്ലുന്നതു കണ്ട് അവർ വിഷമിച്ച് എഴുന്നേറ്റു നിന്നു. തലയും ശരീരവും പർദ്ദയിൽ പൊതിഞ്ഞിരുന്നു. മുഖം മാത്രം പുറത്തു കാണാം. നല്ല ക്ഷീണിത ഭാവം. പ്രായവും തോന്നും.

ഞങ്ങൾ അടുത്തു ചെന്ന് നിന്നു. അസ്സർബായി ആംഗ്യം കാട്ടി എന്നോട് ചോദിക്കാൻ പറഞ്ഞു. ഉമ്മറുൾപ്പടെ മറ്റുള്ളവരെല്ലാം വാതിൽക്കൽ തന്നെ ഞങ്ങളുടെ പ്രകടനവും കാത്തു നിൽക്കുന്നു. ആകാംക്ഷയോടെയുള്ള അവരുടെ നിൽ‌പ്പ് കണ്ടതോടെ എന്റെ വായിലെ വെള്ളം വറ്റി. ഞാൻ തൊണ്ടയനക്കി നോക്കി. ശബ്ദം പുറത്തേക്ക് വരുന്നില്ല. കഷ്ടപ്പെട്ട് കുറച്ച് ഉമിനീരുണ്ടാക്കിയെടുത്ത് ചുണ്ടൊന്നു നനച്ചിട്ട് സാവധാനം ഞാൻ വിളിച്ചു.
“അമ്മാ.... ശ്രീലങ്കാവാ...?”
“ആമാങ്കണ്ണാ...!!”
‘ആമാ’ എന്ന് പറഞ്ഞതോടെ അവർ തമിഴത്തിയാണെന്ന് മനസ്സിലായി. എന്നാലും അവർ എന്നെ ‘കണ്ണാ’ന്നു വിളിക്കാൻ എന്താണ് കാരണമെന്ന് മനസ്സിലായില്ല. ഞാൻ ചോദിച്ചു.
“തമിഴാ...?”
“ആമാങ്കണ്ണ...!”
“ഏ... ഇപ്പടി...ഉ.. ഇ..അ...ഏയ്..?” കരയുന്നതിന് എന്താണ് തമിഴിൽ പറയുകയെന്ന് അറിയില്ലായിരുന്നു. അതുകൊണ്ട്  ഞാൻ രണ്ടു കൈയ്യുടേയും ചൂണ്ടാണി വിരൽ നീട്ടി കണ്ണിനു താഴേക്ക് ആംഗ്യം കാട്ടി ചോദ്യം പൂരിപ്പിച്ചു.
അവർ അതിനു മറുപടി പറയാൻ കഴിയാതെ തലയും കുമ്പിട്ട് കരയാൻ തുടങ്ങി.
ഞാൻ അസ്സർബായിയുടെ മുഖത്തേക്ക് നോക്കി.
‘ചോദിക്ക്.. ചോദിക്ക്’ ന്ന് അസ്സർബായി വീണ്ടും ആംഗ്യം കാട്ടി.
ഞാൻ ധൈര്യം സംഭരിച്ച് അവരുടെ തോളിൽ പിടിച്ച് തിരിച്ചിട്ട് ചോദിച്ചു.
“എതാവത് ശൊല്ലമ്മാ...  എതുക്ക്.. ഇന്ത മാതിരി... ശൊല്ല്...ശൊല്ല്..?  ഇങ്കെ ആരും ഉങ്കളെ തൊന്തരവൊന്നും പണ്ണമാട്ടാ.. എല്ലാവരും നല്ലവങ്കളാമ്മാ.... എതാവത് കഷ്ടമിരുന്താൽ ശൊല്ല്.....?”
അവർ പതുക്കെ കണ്ണീരോടെ മുഖമുയർത്തി.
പെട്ടെന്ന്  എന്റെ കൈകളിൽ പിടിച്ചിട്ട് ഒരു വിതുമ്പലോടെ ചോദിച്ചു.
“കൊഞ്ചം ചോറു കിടക്കുമാ കണ്ണാ....!!?”
ചോദിച്ചതും, ചോദിക്കാൻ പാടില്ലാത്ത എന്തോ ചോദിച്ചതു പോലെ അവർ മുഖം പൊത്തിപ്പിടിച്ച് വാവിട്ട് കരയാൻ തുടങ്ങി.
കേട്ടതും എന്റെ  ചങ്കിടിച്ചു...!
പെട്ടെന്നൊരു ഗദ്ഗതം എന്റെ തൊണ്ടയിൽ നിന്നും പുറത്തു ചാടി.
കണ്ണുകൾ നിറഞ്ഞു.

മനഷ്യന്റെ തനതു ഭക്ഷണം ദിവസങ്ങളോളം കിട്ടാതെ വന്നാൽ, യാചനാപൂർവ്വം അത് ചോദിക്കാൻ മനസ്സില്ലാതെ വന്നാൽ, മനസ്സുണ്ടായാലും ഭാഷ അറിയാതെ വന്നാൽ, ജീവിതത്തിൽ ഞാനും ഇത്തരം സന്ദർഭങ്ങളിലൂടെ കടന്നു പോയിട്ടുള്ളത് ഓർമ്മയിൽ തെളിഞ്ഞതും, അതും ഇവർ ഒരു സ്ത്രീകൂടിയാവുമ്പോഴുള്ള നിസ്സഹായാവസ്ഥ... നിറഞ്ഞു വന്ന കണ്ണുകൾ എനിക്ക് തടുത്തു നിറുത്താനായില്ല. അത് അസ്സർബായി കാണാതിരിക്കാൻ ഞാൻ തല തിരിച്ചില്ല. എങ്കിലും മെർലിൻ കണ്ടു.

അവരെ ആ സ്റ്റൂളിൽ തന്നെ പിടിച്ചിരുത്താൻ മെർലിൻ സഹായിച്ചു.
എന്നിട്ടവൾ താൻ പറഞ്ഞത് ശരിയല്ലെ  എന്ന മട്ടിൽ ‘റൈസ്...?’ എന്ന് എന്നെ നോക്കി ചോദിച്ചു. ഞാൻ തലയാട്ടുമ്പോൾ അവളുടെ കണ്ണുകളും നിറയാൻ തുടങ്ങി. അവൾ അവരെ പിടിച്ചുകൊണ്ട് മറ്റാർക്കും മുഖം കൊടുക്കാതെ തിരിഞ്ഞു നിന്നു. ഞാൻ പെട്ടെന്ന് കണ്ണുകൾ തുടച്ചിട്ട് അസ്സർബായിയോട് പറഞ്ഞു.
“അവര് ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായ്.... കുറച്ചു ചോറു തരുമോന്നാ ചോദിച്ചത്...”
“ങൂം... എനിക്ക് അപ്പഴേ സംശയമുണ്ടായിരുന്നു... ഒരഞ്ചു മിനിട്ട് സമയം മതി. വീട്ടിൽ എല്ലാം ബാബി ശരിയാക്കിയിട്ടുണ്ടാകും. ഞാൻ ഉടനെ എടുത്തിട്ടു വരാം...”
അതും പറഞ്ഞ് അസ്സർബായ് പോകാൻ തിരിഞ്ഞതും ഞാൻ പിടിച്ചു നിറുത്തി.
“അതു വേണ്ട അസ്സർബായി. ഞങ്ങളുടെ മുറിയിൽ എല്ലാം റെഡിയാക്കിയിട്ടാ ഞങ്ങൾ വന്നത്. ഞങ്ങൾ കൊടുത്തോളാം... ഉമ്മറിന്റടുത്ത് പറഞ്ഞിട്ട് കൊണ്ടു പോകാം...”

വാതിൽക്കൽ തന്നെ ഉമ്മർ നിന്നിരുന്നു.
അസ്സർബായി ഉമ്മറിന്റടുത്ത് കാര്യങ്ങൾ വിശദീകരിച്ചു. ഉമ്മർ മുറിയിൽ കൊണ്ടു പോയി ഭക്ഷണം കൊടുത്തോളാൻ സമ്മതിച്ചു.
ഞാൻ അവരുടെ അടുത്തു ചെന്ന് പറഞ്ഞു.
“അമ്മാ... നമ്മൾക്ക് ഞങ്ങളുടെ മുറിയിലേക്ക് പോകാം. അവിടെ ചോറെല്ലാം റെഡിയാ.. എഴുന്നേൽക്കൂ...”
അവർ പതുക്കെ എഴുന്നേറ്റ് വിറക്കുന്ന പാദങ്ങളോടെ നടക്കാൻ തുടങ്ങി.
വയസ്സായവർ വേച്ചുവേച്ച് നടക്കുന്നതു പോലെയുള്ള നടത്തം കണ്ടിട്ട് വീഴാതിരിക്കാനായി ഒരു തോളിൽ ഞാൻ പിടിച്ചു. അപ്പോഴേക്കും മെർലിൻ എത്തി അവരെ താങ്ങി.
മെർലിൻ പറഞ്ഞു.
“ഞാനും വരാം...”
മുറ്റത്തെത്തിയതോടെ അവർ പറഞ്ഞു.
“ഞാൻ നടന്നോളാം.. വീഴില്ല....”
“അത് സാരമില്ല. അവരും വന്നോട്ടെ. ദേ.. ആ കാണുന്നതാ ഞങ്ങളുടെ മുറി...”
ഞാൻ  ചൂണ്ടിക്കാണിച്ച് കൊടുത്തു.

ഞങ്ങളോടൊപ്പം സച്ചിയും അബ്ദുളും ഉസ്മാനും മൊയ്തുവും അസ്സർബായിയും ഉണ്ട്. ഞങ്ങളുടെ മുറിയിൽ കയറി ബാത്ത് റൂം കാണിച്ചു കൊടുത്ത്, കൈ കഴുകിയിട്ട് വരാൻ പറഞ്ഞു. അവർ അതിനകത്ത് കയറി വാതിലടച്ചു.

മെർലിൻ ആദ്യമായിട്ടായിരുന്നു ഞങ്ങളുടെ മുറിയിൽ വരുന്നത്. ഒരു മുറിക്കുള്ളിലെ മൂന്നു കട്ടിലും അടുക്കളയും മറ്റും കണ്ട് അവൾ അന്തം വിട്ടു. നിലത്ത് പേപ്പർ വിരിച്ച് ചോറും ചൂടൻ കോഴിക്കറിയും വിളമ്പി വച്ചപ്പോഴേക്കും അവർ കൈ കഴുകി എത്തി. നടക്കാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കി മെർലിൻ വീണ്ടും അവരെ പിടിച്ചു. നിലത്തിരുന്ന് പതുക്കെ ഭക്ഷണം കഴിക്കാൻ തുടങ്ങി. അതോടെ അസ്സർബായിയും മെർലിനും തിരിച്ചു പോയി.

കഴിച്ചു കൊണ്ടിരിക്കെ അവർ മൂക്കു ചീറ്റുകയും മുഖം തുടക്കുകയും മറ്റും ചെയ്യുന്നുണ്ട്. അപ്പോഴും ഒഴുകുന്ന കണ്ണുനീരിന് ശമനമുണ്ടാകുന്നില്ല. കണ്ണുകൾ നിറഞ്ഞുകൊണ്ടേയിരുന്നു. ഞങ്ങൾ ഒന്നും സംസാരിക്കാൻ പോയില്ല. ആർത്തിയോടെയുള്ള അവരുടെ ഭക്ഷണം കഴിക്കൽ കണ്ടു കൊണ്ടിരിക്കേ വാതിലിൽ ആരോ ശക്തിയായി മുട്ടുന്നത് കേട്ടു.
ഞാൻ ചെന്ന് വാതിൽ തുറന്നതും തള്ളിക്കയറി വരുന്നു അയാൾ...!
ആളെക്കണ്ടതും  അബ്ദുളും സച്ചിയും ഞെട്ടിയെഴുന്നേറ്റു...!!
“പോലീസ് മുഹമ്മദ്..!?”
ഞാനും വിളറി നിന്നു.
ആ പാവം സ്ത്രീ അതൊന്നും ശ്രദ്ധിക്കാതെ അപ്പോഴും ഭക്ഷണം അകത്താക്കുന്നതിന്റെ ആർത്തിയിലായിരുന്നു....


അടുത്ത ഭാഗം  മാർച്ച്- 15ന്............