Sunday 15 June 2014

നോവൽ. മരുഭൂമി (18)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി.  അശുപത്രിയുടെ വികസനത്തെക്കുറിച്ച് അസ്സർബായി പറഞ്ഞു.. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക് ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. വിരുന്നുകാരോടൊപ്പം പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു..........

തുടർന്നു വായിക്കുക....
സുഖമുള്ള ഇടി.....


ഹബീബയെ കുലുക്കി വിളിച്ച് പറഞ്ഞു. 
“ഹബീബാ... എഴുന്നേൽക്ക്. എന്തായാലും അനുഭവിക്കാതെ പറ്റില്ലല്ലൊ. കുറച്ചു ധൈര്യത്തോടെ കേൾക്ക്. എല്ലാം സന്തോഷ വാർത്തകൾ തന്നെയായിരിക്കും. ഞാൻ വായിക്കാം. എഴുന്നേൽക്ക്...” 
ഹബീബ എഴുന്നേറ്റ് മുഖം തുടച്ച് കലങ്ങിയ കണ്ണുകളുയർത്തി പറഞ്ഞു. 
“ശരി കണ്ണാ... വായിക്ക്...!?” 
ആ ശബ്ദം നന്നേ നേർത്തു പോയിരുന്നു...

ഞാൻ ഹബീബായെത്തന്നെ നോക്കിക്കൊണ്ടിരുന്നു. 
കുറച്ചു ദിവസങ്ങൾ കൊണ്ട് നന്നായി ക്ഷീണിച്ചിരിക്കുന്നു. വളരെ പ്രായം ചെന്നവരേപ്പോലെ മുഖത്ത് ചുളിവുകൾ വീഴാൻ തുടങ്ങിയിരിക്കുന്നു. അനുഭവിച്ചു തീർത്ത യാതനകൾ അപ്പാടി ആ ക്ഷീണിച്ച മുഖത്തു നിന്നും വായിച്ചെടുക്കാം. ഞാൻ വായിക്കാതിരിക്കുന്നത് കണ്ട് ഹബീബാക്ക് ദ്വേഷ്യം വന്നു. കുറച്ച് ദ്വേഷ്യത്തോടെ അതിലേറെ സ്നേഹം പുരട്ടി ഉറക്കെ വിളിച്ചു.
“കണ്ണാ...”

ഞാൻ ആ കുഞ്ഞു കടലാസ്, ഏതോ നോട്ട്ബുക്കിൽ നിന്നും കീറിയെടുത്തതായിരിക്കും  നിവർത്തിപ്പിടിച്ച് ഒരു നിമിഷം മനസ്സിൽ പ്രാർത്ഥിച്ചു. 
‘ദൈവമേ പാവം, ഹാബീബാക്ക് ബോധക്കേട് വരുന്നതൊന്നും ഇതിനകത്തുണ്ടാകല്ലെ...’ പിന്നെ ഞാൻ എല്ലാവരേയും ഒരാവർത്തി നോക്കിയിട്ട് മൌനമായി വായിക്കാനാരംഭിച്ചു. 

ആദ്യം ഒന്നു ഓടിച്ചു വായിച്ചു. 
ഞങ്ങൾ എഴുതി അയച്ച തംഗ്‌ളീഷിൽ തന്നെയാണ് മറുപടിയും. 
കുനുകുനാന്ന് വളരെ ചെറിയ അക്ഷരങ്ങളിലാണ് എഴുത്ത്. നീണ്ട തമിഴ്  വാക്കുകൾ അതേപടി തംഗ്‌ളീഷിലാക്കിയതുകൊണ്ട് പെട്ടെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടി. എങ്കിലും ഓരോന്നും മുറിച്ച് മുറിച്ച് ഓരോന്നായി വായിച്ചെടുത്തു. 
ഹബീബ എന്റെ മുഖത്തു തന്നെ കണ്ണു ചിമ്മാതെ നോക്കിയിരുന്ന് മുഖത്തെ ഭാവമാറ്റം ശ്രദ്ധിക്കുകയാണ്. നീണ്ട വാക്കുകൾ വായിച്ചെടുക്കാനായി ഞാൻ കടലാസ്സിൽ സൂക്ഷിച്ച് നോക്കുന്നതു കാണുമ്പോൾ ഹബീബ വലിയ വിഷമത്തോടെ ഉമിനീരിറക്കുന്ന ശബ്ദം എനിക്ക് കേൾക്കാം. 

ഇനിയും ഹബീബായുടെ ക്ഷമയെ പരീക്ഷിക്കുന്നത് അവസാനിപ്പിക്കാമെന്ന് കരുതി കത്തിലെ രഗ്നച്ചുരുക്കം ആദ്യം  പറഞ്ഞു.
“ഹബീബാ... വിചാരിച്ചതുപോലുള്ള ഒരു കുഴപ്പവും ഇല്ല. മക്കൾ രണ്ടു പേരും സുരക്ഷിതരായിരിക്കുന്നു. പിന്നെ അവിടെ അടുത്തുള്ള വിക്രമതുംഗെ ആരാ...?”
“ങാ... അത് എന്റെ കെട്ട്യോൻ പണിയെടുത്തിരുന്ന തോട്ടത്തിന്റെ ഉടമസ്ഥനാ... അദ്ദേഹം സുഖമില്ലാതെ ആശുപത്രിയിൽ കിടക്കുമ്പോഴും വേണ്ട സഹായങ്ങളൊക്കെ ചെയ്തത് അയാളാ... നല്ല മനുഷ്യനാ..സിംഹളക്കാരനാ.. അയ്യോ.. അയാക്കെന്തു പറ്റി...?”
“അയാൾക്കൊന്നും പറ്റിയില്ല. അയാളുടെ വീട്ടിലാണ് ഹബീബായുടെ മക്കൾ രണ്ടു പേരും...!!” അതു കേട്ടതും ഹബീബ രണ്ടു കയ്യും തൊഴുതു പിടിച്ച് നെറ്റിയിൽ മുട്ടിച്ച് കുമ്പിട്ടിരുന്നു കരഞ്ഞു. “ഹബീബാ എന്തിനാ കരയണേ...?”
വേഗം തല ഉയർത്തി മുഖം തുടച്ചിട്ട് പറഞ്ഞു.
“ഞാൻ കരഞ്ഞതല്ല കണ്ണാ... സന്തോഷം കൊണ്ടാ... ഇനി ഒന്നും പേടിക്കാനില്ല. എന്റെ മക്കളെ അവർ നോക്കിക്കോളും..”
“വീണ ആരാ...?”
“എന്റെ മോളുടെ പ്രായത്തിൽ അയാൾക്കൊരു മോളുണ്ട്. അതാ വീണാ...”
“ആ കുട്ടിയാ ഇവരെ അവരുടെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു പോയത്. രാത്രിയിൽ മാത്രം അവിടെച്ചെന്ന് കിടക്കും രാവിലെ വീട്ടിലേക്ക് തിരിച്ചു പോരും....”

ഹബീബാ ഒഴുകുന്ന കണ്ണീരോടെ അതെല്ലാം കേട്ട് തലയാട്ടിക്കൊണ്ടിരുന്നു. ഇടക്കൊക്കെ മൂക്ക് ചീറ്റുകയും തല മറക്കുന്ന തുണി കൊണ്ട് തുടക്കുകയും ചെയ്യുന്നുണ്ട്. കുട്ടികൾ സിംഹളക്കാരന്റെ വീട്ടിലായിട്ടും ഹബീബ സന്തോഷിക്കുകയാണെങ്കിലും സച്ചിക്കും അബ്ദുളിനും സംശയമായി. ആ സംശയം എനിക്കുമുണ്ടായിരുന്നു.
പുലികൾ സിംഹള സർക്കാരിനെതിരായി യുദ്ധം ചെയ്തുകൊണ്ടിരിക്കുമ്പോൾ ഈ സിംഹളക്കാരൻ എങ്ങനെയാണ് തമിഴ് വംശജരായ ഇവരെ സഹായിക്കുക.
“ഞങ്ങൾക്ക് അവിടെ സിംഹളക്കാരെയൊന്നും പേടിക്കേണ്ടതില്ല. ഞങ്ങളെയൊന്നും ശത്രുക്കളായിട്ട് അവർ കാണുന്നില്ല. അതൊക്കെയങ്ങ് ജാഫ്നായിലൊക്കെയല്ലെ...”
ഹബീബായുടെ മറുപടിയിൽ ഞങ്ങൾക്ക് വേണ്ട ഉത്തരമുണ്ടായിരുന്നു.

സാധാരണ ഗ്രാമീണർക്കിടയിൽ അത്തരം വംശീയചേരിതിരിവുകൾ ഉണ്ടായിരുന്നിരിക്കില്ല. തന്നെയുമല്ല ഹബീബയുടെ ഗ്രാമത്തിൽ തമിഴരേക്കാൾ കൂടുതൽ സിംഹളക്കാരായിരുന്നിരിക്കണം. എന്തായാലും രാത്രിയിലെ ഭയാശങ്കകളിൽ നിന്നും മക്കൾക്ക് മോചനം നൽകിയത് ഒരു സിംഹളക്കുടുംബമാണ്.

പണത്തിന് ബുദ്ധിമുട്ടുണ്ടെന്ന് മകൾ എഴുതിയത് ഹബീബയെ പിന്നേയും കരയിപ്പിച്ചു.
മറ്റൊരു ചങ്കിടിക്കുന്ന വാർത്തയുണ്ടായിരുന്നത് ഞാൻ പറഞ്ഞില്ല...!?
പിറ്റേ ദിവസം തന്നെ ഹബീബായുടെ കയ്യിലുണ്ടായിരുന്ന റിയാൽ മുഴുവനും ഉസ്മാനെ  മക്കയിൽ വിട്ട് മകളുടെ പേരിലെ അക്കൌണ്ടിലേക്ക് ഡ്രാഫ്റ്റ് എടുപ്പിച്ചു. വിശദമായി ഒരു കത്തും എഴുതി ഡ്രാഫ്റ്റും അടക്കം ചെയ്ത് അതിന്റെ പിറ്റേ ദിവസം തന്നെ രെജിസ്റ്റേഡ് ആയി അയപ്പിച്ചു.

ആ  കത്ത് പോക്കറ്റിൽ തിരുകി എന്നും ഹബീബ മുറിയിൽ വരും.
എന്നിട്ട് ഞാൻ വെറുതെ ഇരിക്കുകയാണോന്നു നോക്കും.
ഞാൻ അടുക്കളപ്പണിയിലൊ മറ്റോ ആണെങ്കിൽ പിന്നെ വരാമെന്ന് പറഞ്ഞ് തിരിച്ച് പോകും. ഇല്ലെങ്കിൽ കത്തെടുത്ത് എന്റെ കയ്യിൽ തരും.
“കണ്ണാ... ഒന്നു കൂടി വായിച്ച് കേൾപ്പിക്ക് കണ്ണാ....!”

അന്നൊരു ദിവസം ഞാനത് തമിഴിൽത്തന്നെ മുഴുവൻ വായിച്ച് കേൾപ്പിച്ചു.
അതിൽ ചങ്കിടിക്കുന്ന ആ വാർത്തയും ഉൾപ്പെടുത്തി...!
അതു കേട്ട് ഹബീബ വായും പൊളിച്ചിരുന്നു പോയി.
ഹബീബയുടെ വിവരങ്ങൾ അറിയാൻ കഴിയാതെ മാസങ്ങൾ കടന്നു പോയപ്പോൾ ചിലരൊക്കെ ചുമ്മാ പറഞ്ഞുണ്ടാക്കിയതാവാം.
ഹബീബ ‘മക്കയിൽ വച്ച് മരിച്ചുപോയി’യെന്ന്....!?
കേൾക്കേണ്ട താമസം ഹബീബായുടെ മകൾ ബോധം കെട്ട് വീണു.
അതിനു ശേഷം  രാത്രി കാലങ്ങളിൽ കുട്ടികൾക്ക് ഉറങ്ങാൻ കഴിയാറില്ല. .
ചിലപ്പോൾ പുലികൾ തന്നെയാകും ഇത്തരം ഒരു വാർത്ത ചമച്ചിരിക്കുക.
പുലിക്കൂട്ടത്തിൽ കുട്ടികളെ ചേർക്കാൻ എളുപ്പവഴിയാകുമല്ലൊ.
വിവരമറിഞ്ഞ് ആ സിംഹളക്കാരൻ സഹായത്തിനെത്തുകയായിരുന്നു.
വാസ്തവത്തിൽ മക്കൾ രണ്ടു പേരും ആ വാർത്തയിൽ വിശ്വസിച്ച്, മാസങ്ങളായിട്ടും ഒരു വിവരവും കിട്ടാതായതോടെ വാർത്ത സത്യമായിരിക്കുമെന്ന് കരുതി  പൊരുത്തപ്പെട്ടു വരുമ്പോഴാണ് ഞങ്ങളയച്ച കത്ത് ഒരു മൃതസഞ്ജീവനിയായി അവരുടെ കയ്യിൽ കിട്ടുന്നത്....!

ഹബീബ ഓരോ ദിവസവും ഒരു മടിയും കൂടാതെ എന്നേക്കൊണ്ട് കത്ത് വായിച്ച് കേൾക്കുമായിരുന്നു. ഒരു മടിയും കൂടാതെ ഞാനുമത് സന്തോഷത്തോടെ വായിച്ച് കേൾപ്പിച്ചിരുന്നു.
അങ്ങനെ ഹബീബായുടെ കത്ത് എനിക്ക് കാണാപാഠമായി.
ഹബീബാ മുറിയിലേക്ക് കയറിവരുമ്പോഴേ ഞാൻ പറയാൻ തുടങ്ങും ‘അൻപുള്ള അമ്മാവുക്ക്........’

എനിക്ക് വരുന്ന എന്റെ സ്വന്തം കത്തുകളും ഞാനെത്രയോ പ്രാവശ്യം വായിക്കുന്നുണ്ട്.
അടുത്ത കത്തു വരുന്നതു വരേക്കും അവസാനം വന്ന കത്ത് പോക്കറ്റിൽ ഇട്ടുകൊണ്ടു നടക്കുമായിരുന്നു. എന്റെ പ്രിയപ്പെട്ടവരുടെ ഹൃദയസ്പന്ദനങ്ങൾ അറിയുന്ന ആ കത്തുകൾ ഒരിക്കലും അലക്ഷ്യമായി വക്കാൻ കഴിഞ്ഞിരുന്നില്ല.
‘ചിട്ടി ആയീഹേ... ചിട്ടി ആയീഹേ...’ എന്ന ഹിന്ദിപ്പാട്ടിന്റെ ശരിയായ തീവ്രത അനുഭവിച്ചറിഞ്ഞ നാളുകളായിരുന്നു അന്ന്. ശരിക്കും കരയാതെ ആ പാട്ട് അവസാനിക്കുമായിരുന്നില്ല.
സമയം കിട്ടുമ്പോഴൊക്കെ എന്റെ കത്തുകൾ വായിച്ചു കൊണ്ടേയിരിക്കും.
വായിക്കാനറിയാവുന്നതു കൊണ്ട് എനിക്കത് ബുദ്ധിമുട്ടില്ലായിരുന്നു.
വായിക്കാനറിയാത്ത ഹബീബക്ക് എന്നോട് പറയാനായിരുന്നു ബുദ്ധിമുട്ട്.
അന്നു മുതൽ എല്ലാ ആഴ്ചയിലും ഓരോ കത്തു വീതം ഹബീബ എഴുതിപ്പിക്കുമായിരുന്നു.

ഒരു ദിവസം ആശുപത്രിയിലെ തിണ്ണയിൽ ഞങ്ങൾ വെടി പറഞ്ഞിരിക്കുമ്പോഴാണ് ആ അറബിയും കുടുംബവും ഒരു കാറിൽ വന്നിറങ്ങിയത്. അവരുടെ വീട്ടിലെ എയർ കൂളർ നന്നാക്കാൻ ഞങ്ങൾ ഒന്നു രണ്ടു പ്രാവശ്യം പോയിട്ടുണ്ട്. അവരുടെ കുട്ടികളേയും ഞങ്ങൾക്ക് നല്ല പരിചയമാണ്.  കുടുംബത്തെ ആശുപത്രിക്കകത്താക്കിയിട്ട് അറബി ഞങ്ങളുടെ അരികിൽ വന്നിട്ട് ചോദിച്ചു. “നിങ്ങൾക്ക് ടീവിയുടെ ആന്റിന പിടിപ്പിക്കാൻ അറിയില്ലേ..?”
“ങാ... അറിയാം...”
“അതൊരെണ്ണം പിടിപ്പിക്കാനുണ്ട്... ഞാൻ ഒരു ദിവസം വരാം...”
ഞങ്ങൾ സമ്മതിച്ച് കാത്തിരുന്നു.
അൻപത് റിയാലെങ്കിലും തടയുന്ന കാര്യമാണ്.

അടുത്ത വ്യാഴാഴ്ച ഉച്ച കഴിഞ്ഞ നേരത്ത് അവൻ വന്നു വിളിച്ചു.
ഞങ്ങൾ ഇറങ്ങിച്ചെല്ലുമ്പോൾ ഒരു വലിയ ജീപ്പ് നിറയെ അവനും ഭാര്യമാരും മക്കളും മറ്റുമായി ഒരു വലിയ പട തന്നെയുണ്ട് വണ്ടിയിൽ. വാസ്തവത്തിൽ ഞങ്ങൾക്കിരിക്കാൻ സ്ഥലമില്ലായിരുന്നു ആ വണ്ടിയിൽ. വണ്ടിക്കു മുകളിൽ ടാർപ്പോളിൻ കൊണ്ടു മൂടിക്കെട്ടിയ നിലയിൽ എന്തൊക്കെയോ കെട്ടുകളുമുണ്ട്. ആന്റിന ഉറപ്പിക്കാനുള്ള ഇരുമ്പു പൈപ്പും കൂട്ടത്തിൽ പുറത്തേക്ക് നീണ്ടു നിൽ‌പ്പുണ്ട്.

പിറകിലെ സീറ്റുകൾ മുഖത്തോടു മുഖം തിരിഞ്ഞിരിക്കുന്ന രീതിയിലായിരുന്നു. രണ്ടിലും പെണ്ണുങ്ങൾ നിറഞ്ഞിരിപ്പുണ്ട്. മുൻപിലെ സീറ്റിൽ അവന്റെ മക്കളും മറ്റും കയറിക്കഴിഞ്ഞിരുന്നു. എന്നേയും  സച്ചിയേയും ഏറ്റവും പിറകിലെ സീറ്റുകളിൽ  അറ്റത്തായി പെണ്ണുങ്ങളോടൊപ്പം മുഖാമുഖം ഇരുത്തിയാണ് വണ്ടി വിട്ടത്. മുറുകെ പിടിച്ചില്ലെങ്കിൽ ഓരോ വളവിലും ഞങ്ങൾ പുറത്തേക്ക് തെറിച്ചു പോകുമായിരുന്നു.

ഹൈവേയിൽ നിന്നും വണ്ടി ഒരു പോക്കറ്റ് റോട്ടിലേക്കും അവിടേനിന്ന് വഴിയൊന്നുമില്ലാത്ത മലഞ്ചെരിവിലേക്കും കയറിത്തുടങ്ങി. ഇതെവിടേക്കെന്ന് ഞങ്ങൾക്ക് ഒരു പിടിയും കിട്ടിയില്ല. വലിയ മലകൾ ചുറ്റി വളഞ്ഞ് പതുക്കെ പതുക്കെ മലമുകളിലേക്ക് ജീപ്പ് കയറിക്കൊണ്ടിരുന്നു. അടുത്തെങ്ങും ഉണങ്ങി വരണ്ട് കറുത്തുപോയ മലകളല്ലാതെ  മറ്റൊന്നും കാണാനുണ്ടായിരുന്നില്ല. പ്രത്യേകിച്ച് ഒരു റോഡോ, നേരത്തെ വണ്ടികൾ പോയി തെളിഞ്ഞ ചാലുകളോ ഒന്നും കാണാനുണ്ടായിരുന്നില്ല. അങ്ങനെയൊന്നും നോക്കിയായിരുന്നില്ല അവൻ വണ്ടി ഓടിച്ചിരുന്നത്.

ചില മലഞ്ചെരിവുകളിൽ ആടുകളെ പാർപ്പിക്കുന്ന ടെന്റുകൾ കണ്ടിരുന്നു. മലമുകളിലേക്ക് കയറിക്കൊണ്ടിരിക്കുമ്പോഴായിരുന്നു താഴെ  അത്തരം കാഴ്ചകൾ കണ്ടിരുന്നത്. വണ്ടി കുലുങ്ങിക്കുലുങ്ങി ഓടിക്കൊണ്ടിരിക്കുമ്പോൾ അടുത്തിരിക്കുന്ന പെണ്ണുങ്ങളുടെ ശരീരം ഞങ്ങൾക്കുമേൽ വന്ന് പതിക്കുന്നുണ്ടായിരുന്നു. ആദ്യമാദ്യമൊക്കെ സീറ്റ് നിറഞ്ഞിരിക്കുന്നതുകൊണ്ട് സ്വാഭാവികമായ തള്ളലായിട്ടേ തോന്നിയിരുന്നുള്ളു. അന്നേരം ഒരു ഈർച്ച തോന്നിയിരുന്നെങ്കിലും പിന്നെപ്പിന്നെ അതൊരു സുഖമായി മാറി...!
ചെറിയ കുലുക്കത്തിനു പോലും വലിയ ഇടികൾ ഞങ്ങളുടെ പുറത്ത് കിട്ടിക്കൊണ്ടിരുന്നത് മനഃപ്പൂർവ്വമായിരുന്നെന്ന് ബോദ്ധ്യമായപ്പോഴാണ്  അതൊരു സുഖമുള്ള നേരമ്പോക്കാണെന്ന് തോന്നിയത്. സുഖമുള്ള ഇടികൾ പിറകിലിരിക്കുന്നവരുടെ മുലകൾ കൊണ്ടായിരുന്നുവെന്ന് സച്ചിയാണ് കണ്ടെത്തിയത്...!
ശ്രദ്ധിച്ചപ്പോൾ അത് ശരിയാണെന്ന് ബോദ്ധ്യപ്പെട്ടു...!

അതോടെ ചങ്കിടിപ്പിന്റെ സുഖമുള്ള താളം ഒരു ഭീതിയുടെ താളത്തിലേക്ക് മാറി...!
ഇവിടെ നിന്നും മാറിയിരിക്കാൻ ഒരു വഴിയുമില്ല. അരുതെന്ന് പറഞ്ഞാൽ ഭാഷ മനസ്സിലാകാതെ മറ്റെന്തെങ്കിലും ആണെന്ന് തെറ്റിദ്ധരിച്ചാലോ. വാദി പ്രതിയാകാൻ വലിയ താമസമുണ്ടാകില്ല.
പിന്നെ ചിന്തിച്ചത് ഞങ്ങളായിട്ട് ഒന്നും ചെയ്യുന്നില്ലല്ലോ. അവരായിട്ടല്ലെ.

എന്നാലും ഇത് നാട് വേറെയാണ്.
ഇവിടെ ഇല ചെന്ന് മുള്ളിൽ വീണാലും മുള്ള വന്ന് ഇലയിൽ വീണാലുമെന്ന നാട്ടിലെ ചൊല്ല് വിലപ്പോവുകയില്ല. ഇവിടെ മുള്ളിന്റെ മുന പോയതു തന്നെ....!
ഒരു സംശയവും വേണ്ട...!
അത്തരം കഥകൾ ഉസ്മാനും മൊയ്തുവും പറഞ്ഞ് ധാരാളം കേട്ടിട്ടുണ്ട്.
പരമാവധി ഒതുങ്ങിയിരുന്നിട്ടും ഫലമൊന്നുമുണ്ടായില്ല.
അവർ ഓരോ ഇടിയും അറിഞ്ഞു കൊണ്ട് തരുമ്പോഴും കുലുങ്ങി കിലുങ്ങി ചിരിക്കുന്ന ശബ്ദം  കൂടി കേൾക്കുമ്പോൾ ഞങ്ങളുടെ അങ്കലാപ്പ് കൂടിവന്നതേ ഉള്ളു.
അവരും അത് നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു...!

എങ്കിലും ഞങ്ങൾ തിരിഞ്ഞു നോക്കാതെ പിറകിലേക്കു തന്നെ നോക്കിക്കൊണ്ടിരുന്നു.
ചുറ്റുമുള്ള കാഴ്ചകൾ ഉണങ്ങി വരണ്ടതായിരുന്നെങ്കിലും ഈ സുഖമുള്ള യാത്രയിലെ അന്ത്യം ഞങ്ങൾക്ക് ഊഹിക്കാനാവുമായിരുന്നില്ല.
ആദ്യമായാണ് ഇങ്ങനെയൊരു അനുഭവം...
മലയുടെ മുകളിലേക്ക് ജീപ്പ് കയറിക്കൊണ്ടേയിരുന്നു....
ഓരോ ചെറിയ കുലക്കത്തിലും സുഖമുള്ള ഇടികൾ ഞങ്ങൾക്ക് കിട്ടിക്കൊണ്ടിരുന്നു.
വണ്ടി കയറ്റം കയറുമ്പോഴുള്ള തള്ളലിൽ അവർ അത്രയും ഞങ്ങളോട് ചേർന്നിരുന്നിരുന്നു...
താഴേയോ മലമുകളിലോ വീടുകൾ ഉള്ളതിന്റെ യാതൊരു ലക്ഷണവും കാണാനുണ്ടായിരുന്നില്ല.
പോരുന്ന വഴിയിൽ ഒരു മനുഷ്യജീവിയെപ്പോലും കണ്ടതുമില്ല...
സൂര്യനസ്തമിക്കാൻ ഇനിയും സമയം ധാരാളം ബാക്കിയുണ്ട്...
‘ഇതെവിടെച്ചെന്ന് അവസാനിക്കുമെന്ന’ എന്റെ ചോദ്യത്തിന്
‘എവിടേങ്കിലും ചെന്നവസാനിക്കട്ടെ’യെന്ന സച്ചിയുടെ മറുപടിയിൽ നോക്കുമ്പോൾ, പിറകിലെ സ്ത്രീയുടെ ശരീരത്തിൽ താങ്ങി, അതോ അയാളെ താങ്ങിപ്പിടിച്ചെന്നോണം അവളോ ഇരിക്കുന്നതു കണ്ട് ഞാൻ അന്തം വിട്ടു...!
അവരുടെ അമ്മമാരും മറ്റും അതു കണ്ടുകൊണ്ടിരിക്കുന്നെന്ന ചിന്തയിൽ  ഭീതിയോടെ ഞാൻ  വിറ കൊള്ളാൻ തുടങ്ങി.......!?

ബാക്കി ജൂലൈ 1-ന്............... നാക്ക് നീട്ടി കണ്ണു തുറിച്ച്.....!!

18 comments:

വീകെ said...

സച്ചി ഇതെന്തു ഭാവിച്ചാ...?

പട്ടേപ്പാടം റാംജി said...

സുഖമുള്ള യാത്ര അവസാനിക്കാറായോ? അറമ്പിനാട്ടിലെ ഈ സുഖമുള്ള യാത്ര ഇല ചെന്ന് മുള്ളില്‍ വീണാലും...എന്നത് തന്നെയാണ്. എന്തായാലും അടുത്തതില്‍ വിവരങ്ങള്‍ അറിയാമല്ലോ.
തുടരട്ടെ.

Pradeep Kumar said...

വംശീയമായ കലാപങ്ങൾ ചില സ്വാർത്ഥതാൽപര്യക്കാരാണ് സൃഷ്ടിക്കുന്നത്. കാട്ടുതീപോലെ ആളിപ്പടർന്ന് അത് സംഹാരരൂപം പ്രാപിച്ചാൽപ്പിന്നെ നിയന്ത്രിക്കാൻ പ്രയാസമാവും. ശ്രീലങ്കയിൽ തമിഴ്മേഖലകളിൽ സിംഹളർ ഇല്ല എന്നാണ് ഞാൻ ധരിച്ചുവെച്ചിരുന്നത്. ബുദ്ധമതവിശ്വാസികളായ സിംഹളർ ഒരു ഭാഗത്തും, ഹിന്ദുവിശ്വാസികളായ തമിഴർ മറുഭാഗത്തും നിൽക്കുന്ന വംശീയ പ്രശ്നങ്ങളാണ് ശ്രീലങ്കയിലുള്ളത് എന്ന ധാരണ ഇവിടെ തിരുത്തുന്നു. തമിഴർക്കിടയിൽ ഇസ്ളാം മതവിശ്വാസികളും ഉണ്ടെന്നുള്ളതും, തമിഴ്മേഖലകളിലെ സിംഹളരുമായി ഇവർ നല്ല ബന്ധം പുലർത്തുന്നു എന്നതും പുതിയ അറിവുകൾ….

നോവൽ നന്നായി പുരോഗമിക്കുന്നു. ആ യാത്ര നമ്മുടെ നാട്ടിലെ ചില ജീപ്പ് യാത്രകളെ അനുസ്മരിപ്പിക്കുന്നു

Cv Thankappan said...

ഇത്തരം സന്ദര്‍ഭങ്ങള്‍ വിവേകപൂര്‍വ്വം കൈകാര്യം ചെയ്യേണ്ട കാര്യങ്ങളാണ്...അല്ലെങ്കില്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും....
ഇനിയും കാത്തിരിക്കാം...........
ആശംസകള്‍

ajith said...

സുഖമുള്ള ഇടികള്‍ സുഖമില്ലാത്ത ഇടികള്‍ക്ക് വഴിമാറുമോ?

വിനുവേട്ടന്‍ said...

ശ്രീലങ്കയില്‍ നിന്നുള്ള ശുഭവാര്‍ത്തകള്‍ ആശ്വാസം നല്‍കുന്നു...

ഇനി സച്ചിയുടെ തലവര... ഇതിലെന്തോ ചതി ഒളിഞ്ഞിരിക്കുന്നില്ലേ എന്ന് ബലമായ സംശയം... കാത്തിരിക്കുക തന്നെ...

© Mubi said...

ഹബീബയുടെ കത്തിലെ വിവരങ്ങള്‍ ആശ്വസിപ്പിച്ചു... എങ്കിലും ആ "സുഖമുള്ള" യാത്ര ഒടുവില്‍ എന്താവുമോ എന്തോ....

ശ്രീ said...

തങ്കപ്പന്‍ മാഷ് പറഞ്ഞതു പോലെ വിവേകപൂര്‍വം പെരുമാറാന്‍ കഴിഞ്ഞില്ലെങ്കില്‍...

എന്താകുമെന്ന് നോക്കാം ...

ഫൈസല്‍ ബാബു said...

യ്യോ ഇടി എന്താവും ? ശരിക്കും ത്രില്‍ അടിപ്പിച്ചു നിര്‍ത്തി.

വീകെ said...

പട്ടേപ്പാടം റാംജി: ആ ചൊല്ല് സൌദിയിൽ വിലപ്പോകില്ല. ഇലക്ക് ഒരു പോറൽ പോലും ഏൽക്കില്ല. വായനക്ക് നന്ദി.

പ്രദീപ് കുമാർ: വംശീയകലാപങ്ങൾ മുഴുവൻ പരസ്പ്പരം എരിച്ചുതീർക്കാൻ ഉപയോഗിക്കുന്നവയാണ്. അതിന്
മറ്റെന്തിനേക്കാൾ വീറും വാശിയും കൂടുതലാണ്.

ശ്രീലങ്കയിൽ തമിഴരും സിംഹള സർക്കാരും തമ്മിലായിരുന്നു പ്രശ്നം. അതിനകത്ത് മതവർഗ്ഗ ചേരിതിരിവുകളൊന്നും ഉണ്ടായതായി കേട്ടിട്ടില്ല. എന്നാൽ ബുദ്ധമതക്കാരും മുസ്ലീങ്ങളും തമ്മിൽ പ്രശ്നമുണ്ടു താനും.

ഞാൻ ഗൾഫിൽ കണ്ടിട്ടുള്ള ശ്രീലങ്കക്കാരധികവും തമിഴന്മാരാണ്. എന്നാൽ വളരെ കുറച്ച് സിംഹളക്കാരെയെ കണ്ടിട്ടുള്ളു. സർക്കാരിന്റെ അനുമതിയില്ലാ‍തെ തമിഴർക്കൊന്നും ഗൾഫിൽ എത്താനാവില്ലല്ലൊ. അക്ഷരമറിയാത്ത ഹബീബക്ക് വരെ അവർ അനുവാദം കൊടുത്തിട്ടുണ്ട് പുറത്തു പോകാൻ. പിന്നെവിടെയാണ് സർക്കാരിന് തമിഴന്മാരോട് വിരോധം ഉണ്ടായത്. ഇതിനൊക്കെ ശരിയായ കാരണങ്ങൾ നമ്മുടെ അറിവിനുമപ്പുറമുള്ള മറ്റു പലതുമായിരിക്കും.

പിന്നെ മറ്റൊരു സ്വതന്ത്ര രാഷ്ട്രമെന്ന ചിന്താഗതി ആർക്കും വച്ചു പൊറുപ്പിക്കാനാവില്ലല്ലൊ. നമ്മളുടെ നാട്ടിലും അതനുവദിച്ചില്ലല്ലൊ. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

സിവി തങ്കപ്പൻ: ചില സന്ദർഭങ്ങളിൽ അത്തരം വിവേകപൂർവ്വമുള്ള പ്രകടനങ്ങൾക്ക് സൌകര്യമില്ലാതെ വരുന്നുണ്ട്. നമ്മൾ പെട്ടു പോകും. കുറ്റം കണ്ടു പിടിച്ചാലേ നമ്മുടെ തലയിൽ വരൂ...! നന്ദി.

അജിത്: സുഖമുള്ള ഇടിയിൽ ലയിച്ചിരിക്കുകയാണ് സച്ചി. എന്താവുമോ എന്തോ..? വായനക്ക് നന്ദി.

വിനുവേട്ടൻ: അധികമൊന്നും വിദേശികളുമായി ഇടപ്ഴകിയിട്ടില്ലാത്ത നിഷ്ക്കളങ്ക ഗ്രാമീണരല്ലെ.കിട്ടിയ സന്ദർഭം വിനിയോഗിച്ചതാവും. എന്നാലും വിവരവും വിദ്യാഭ്യാസവും ഉള്ള സച്ചി ഇതെന്തു ഭാവിച്ചാ...?!

മൂബി:ഞാനുമതാ ആലോചിക്കുന്നേ.. ഈ സചി ഇതെന്തു ഭാവിച്ചാ...?

ശ്രീ: അവിടെ വിവേകപൂർവ്വം എന്ന വാക്കിന് വലിയ പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല. ആരെങ്കിലും കണ്ടാൽ മാത്രമേ അപകടമുള്ളു. എന്നാലും ഈ സച്ചി ഇതെന്തു ഭാവിച്ചാന്നാ ഞാൻ ആലോചിക്കുന്നേ...?!

ഫൈസൽ ബാബു: അതു തന്നെയാ ഞാനുമാലോചിക്കുന്നത്. ഇടിയുടെ അവസാനം എന്താവും..?

Muralee Mukundan , ബിലാത്തിപട്ടണം said...
This comment has been removed by the author.
Muralee Mukundan , ബിലാത്തിപട്ടണം said...

പിന്നെപ്പിന്നെ അതൊരു സുഖമായി മാറി...!
ചെറിയ കുലുക്കത്തിനു പോലും വലിയ ഇടികൾ ഞങ്ങളുടെ പുറത്ത് കിട്ടിക്കൊണ്ടിരുന്നത് മനഃപ്പൂർവ്വമായിരുന്നെന്ന് ബോദ്ധ്യമായപ്പോഴാണ് അതൊരു സുഖമുള്ള നേരമ്പോക്കാണെന്ന് തോന്നിയത്. സുഖമുള്ള ഇടികൾ പിറകിലിരിക്കുന്നവരുടെ മുലകൾ കൊണ്ടായിരുന്നുവെന്ന് സച്ചിയാണ് കണ്ടെത്തിയത്...!
ശ്രദ്ധിച്ചപ്പോൾ അത് ശരിയാണെന്ന് ബോദ്ധ്യപ്പെട്ടു...!

ഇലകൊണ്ട് കിട്ടുന്ന പരസ്പരം സുഖം കിട്ടുന്ന ഇടികൾ അവിടെയൊക്കെ മുള്ളിന്റെ മുനയൊടിക്കും അല്ലേ
ആനപ്പറയോളം പൊന്ന് തന്നാലും, ഞാൻ അവിടേക്ക് വരില്ലട്ടാ‍ാ‍ാ‍ാ... ഇത് കട്ടായം...!

keraladasanunni said...

ചാട്ടവാറടിയാണ് ശിക്ഷ എന്ന് കേട്ടിട്ടുണ്ട്.

Manoj vengola said...

മുഴുവന്‍ വായിച്ചു. ഇനി മുടങ്ങാതെ വായിക്കും.

Echmukutty said...

ഞാന്‍ ഓടിയെത്തീട്ടുണ്ട്.. അപ്പോ ഇങ്ങനൊക്കെയാണല്ലേ കാര്യങ്ങള്‍.. നടക്കട്ടെ.. വരുന്നേടത്ത് വെച്ച് കാണാം..

വീകെ said...

ബിലാത്തിച്ചേട്ടൻ: ഇത് നാട് വേറെയാണ് മാഷേ.ആ കളി ഇവിടെ നടക്കില്ല. നന്ദി.

കേരളദാസനുണ്ണി: ശരിയാണ്. തെളിവു സഹിതം പിടിക്കപ്പെടുന്ന കേസുകളിൽ ചാട്ടവാറടി കിട്ടും. നന്ദി.

മനോജ് വെങ്ങോല: മുൻപു വന്നപ്പോൾ പറഞ്ഞപോലെ തന്നെ വായിച്ചുവല്ലെ. വളരെ സന്തോഷം.
മറ്റൊരാളുടെ സഹായമില്ലാതെ എല്ലാം സ്വയം ചെയ്യുന്ന ഈ കഥയെഴുത്തിലെ തെറ്റുകുറ്റങ്ങൾ പറഞ്ഞു തരാനും ദയവുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. വായനക്ക് വളരെ നന്ദി.

എഛ്മുക്കുട്ടി: പിന്നല്ലാതെ. ഇതൊക്കെ വരുന്നിടത്ത് വച്ച് കാണാനെ പറ്റൂ. ചിലപ്പോൾ തലയില്ലാതെ കാണേണ്ടി വരുമെന്നു മാത്രം. വായനക്ക് നന്ദി.

വീകെ said...
This comment has been removed by the author.
സുധി അറയ്ക്കൽ said...

ഹബീബയെ കാണുമ്പോളേ പറയുന്ന അൻപുള്ള അമ്മാക്ക്‌ എന്ന ഭാഗം നേരിൽ കാണുന്നതു പോലെ..