Wednesday 1 August 2012

നീണ്ടകഥ... മഴയിലൊരു വിരുന്നുകാരൻ... (7)




കഥ ഇതുവരെ.

അമ്മ ലക്ഷ്മിയും മകൾ കാലിനു സ്വാധീനമില്ലാത്ത ഗൌരിയും അനിയത്തി നിർമ്മലയെന്ന നിമ്മിയും അടങ്ങുന്ന കുടുംബം. മകളുടെ രോഗം മാറാനാവാത്തതിൽ മനം നൊന്ത് അഛൻ മരിച്ചു. ഗൌരിയുടെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കിയതിനാൽ കിടപ്പാടം ജപ്തിയിലായതിനാൽ പരാശ്രയമറ്റ കുടുംബം ആത്മഹത്യയിൽ അഭയം തേടാൻ തീരുമാനിക്കുന്നു.
ആ രാത്രിയിലെ മഴയിൽ വന്നു കയറിയ അതിഥിയാണ് മാധവൻ. അതിനാൽ ആത്മഹത്യാശ്രമം നടക്കാതെ പോയി.   മാധവനോട് തങ്ങളുടെ ജീവിതകഥ മൂന്നു പേരും കൂടി പറയുന്നു...
 അതിനു ശേഷം മൂവരുടേയും നിർബ്ബന്ധപ്രകാരം മാധവൻ തന്റെ കഥ പറയുന്നു. ഗൾഫിലായിരുന്ന മാധവൻ  കാൽ നൂറ്റാണ്ടിലേറെക്കാലം  തന്റെ കുടുംബത്തിന്റെ  രക്ഷക്കായി ഒറ്റക്ക്  ഗൾഫിൽ കഴിഞ്ഞു. ഭാര്യ ദേവൂനു സുഖമില്യാതായതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുന്നു.  വീട്ടിലെ  കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത്  ദേവൂനെ വീണ്ടും ആശുപത്രിയിലാക്കി. ദേവുവിന്റെ ആഗ്രഹ പ്രകാരം മക്കളുടെ വിവാഹം ഒരേ പന്തലിൽ നടത്തി. ദേവുവിന്റെ വിയോഗത്തോടെ അഛനും  മക്കളുമായുള്ള ബന്ധത്തിൽ കാതലായ  വിള്ളൽ വീണു.  മക്കളുടെ അവഗണന സഹിക്കാൻ കഴിയാതെ തന്റെ ചിലവുകൾക്കായി മാധവൻ കൂലിപ്പണിക്കു പോകുന്നു. അസുഖത്തിനു സർക്കാരാശുപത്രിയിൽ പോയ മാധവന് ഒരു തിരിച്ചരിയൽ പോലുമില്ലാത്തത് വലിയ വിഷമമുണ്ടാക്കി. ഇതെല്ലാം മക്കൾക്കുണ്ടാക്കിയ നാനക്കേട് ചില്ലറയല്ല. അതും പറഞ്ഞുണ്ടായ വഴക്കിൽ നാട്ടുകാർ ഇടപെടേണ്ടി വന്നു.... നടുവേദന കലശലായത് തരമാക്കി മൈസൂറിൽ കൊണ്ടുപോയി ചികിത്സിക്കാമെന്നു പറഞ്ഞ കൊണ്ടുപൊയ അഛൻ മാധവനെ മൈസൂർ കാട്ടിൽ ഉപേക്ഷിച്ച് മക്കൾ കടന്നു കളയുന്നു. തുടർന്നു വായിക്കുക...

 

ഒരു പുതിയ  പ്രഭാതം.....

ഗൌരി വണ്ടി ഒന്നു കറക്കി മാധവന്റെ തൊട്ടടുത്തു വന്ന് മാധവന്റെ രണ്ടു തോളിലും പിടിച്ചിട്ട് പറഞ്ഞു.
“ഇനി മാമൻ എങ്ങും പോകണ്ട. മാമനെപ്പോലെ ഞങ്ങൾക്കു മുന്നിലും ഒരു ജീവിതമില്ല. മരിക്കാനാണെങ്കിലും ജീവിക്കാനാണെങ്കിലും നമ്മളൊരുമിച്ച്...!!!”
മാധവന് നിസ്സഹായനായി, നിർവ്വികാരനായി ഇരിക്കാനെ കഴിഞ്ഞുള്ളു...
‘നിങ്ങളെ സഹായിക്കാനുള്ള ആയുസ്സൊ ആരോഗ്യമോ എനിക്കില്ലാതെ പോയല്ലൊ മക്കളെ....’ എന്ന ചിന്ത, സങ്കടം തളം കെട്ടിയ തൊണ്ടയിൽ നിന്നും ആശ്വാസ വാക്കുകളായി പോലും പുറത്തേക്കു വന്നില്ല....

ജനൽ വഴി വെളിച്ചം വിതറാൻ തുടങ്ങിയത് കണ്ടപ്പോഴാണ് മാധവൻ എഴുന്നേറ്റ് പുറത്തിറങ്ങിയത്....
മഴ പെയ്തു തോർന്ന മുറ്റത്തു നിന്നും വെള്ളം പാടേ ഒലിച്ചു പോയിരുന്നു. വേലിക്കലെ മുള്ളുവേലിക്കു മുകളിലെ ചെമ്പരത്തിത്തലപ്പുകളിൽ നിന്നും വെള്ളത്തുള്ളികൾ അടർന്നു വീഴുന്നുണ്ടായിരുന്നു അപ്പോഴും. ചെമ്പരത്തിപ്പൂവിന്റെ നടുക്കുള്ള തൊങ്ങലുകൾക്കിടയിൽ തങ്ങി നിന്ന വെള്ളത്തുള്ളികളിൽ പ്രഭാത കിരണങ്ങൾ തട്ടി കുങ്കുമം വാരിവിതറിയപോലെ..

മുളങ്കുറ്റികൾ കൊണ്ട് അഴിയിട്ട പടികളിൽ പിടിച്ച് മാധവൻ പുറത്തേക്ക് നോക്കി നിന്നു. നടന്നു നടന്ന് ഒറ്റയടിപ്പാതപോലെ വഴി തെളിഞ്ഞ പുല്ലു റോഡിലെ കറുകപ്പുൽത്തുമ്പിൽ തങ്ങി നിൽക്കുന്ന മഞ്ഞുകണങ്ങൾ താഴെ വീണുടയാൻ മനസ്സില്ലാതെ പുൽത്തുമ്പിൽ അപ്പോഴും തൂങ്ങി നിൽക്കുന്നുണ്ടായിരുന്നു. റോഡിനപ്പുറത്തെ നെൽ‌പ്പാടങ്ങൾക്കു മുകളിൽ തങ്ങിനിന്ന ഈർപ്പകണങ്ങൾ ഒരു മൂടൽമഞ്ഞിന്റെ ലക്ഷണം കാണിച്ചു. വിശാലമായ നെൽ‌പ്പാടങ്ങൾക്കുമപ്പുറത്തെ തെങ്ങിൻ കൂട്ടങ്ങൾക്കും പിറകിലെ കുന്നിൻ ചരിവിൽ നിന്നും മുകളിലേക്ക് പതുക്കെ പതുക്കെ  ചുവപ്പിൽ കുളിച്ച് തേജസ്സാർന്ന സുര്യഗോളം  പൊങ്ങിവരുന്നേയുണ്ടായിരുന്നുള്ളു.

പിന്നാലെ വന്ന നിമ്മി മുറ്റത്തിറങ്ങി നാലുപാടും നിന്ന നിൽ‌പ്പിൽ ഒന്നു കറങ്ങി, ഒരു  ദീർഘശ്വാസമെടുത്തിട്ട് മാധവന്റെ അടുത്തു വന്നു പറഞ്ഞു.
“ഇതൊരു പുതിയ പ്രഭാതമാണു മാമാ... ഇനിയൊരിക്കലും കാണില്ലെന്നു കരുതിയ ഈ ലോകം വീണ്ടും കാ‍ണുകയാണ്...!”

മാധവൻ പടിക്കലെ മുളങ്കുറ്റിയിൽ പിടിച്ച് തിരിഞ്ഞു നോക്കുമ്പോൾ പുഞ്ചിരിച്ചു കൊണ്ടു നിൽക്കുന്ന നിമ്മിയുടെ കണ്ണുകൾ നിറഞ്ഞു നിറഞ്ഞു വരുന്നു. വണ്ടി സ്വയം ഉരുട്ടി ഗൌരിയും ഇറയത്തേക്കു വന്ന് നാലുപാടും നോക്കുന്നുണ്ടായിരുന്നു. ആ കണ്ണുകളിലും ഒരു പുതുവെളിച്ചം നീർത്തുള്ളിയുടെ അകമ്പടിയോടെ തളം കെട്ടി നിന്നിരുന്നു.... 
ലക്ഷ്മിയും ഇറയത്തേക്കു വന്ന് ഗൌരിയുടെ പുറകിലായി തിണ്ണയിൽ ഇരുന്നു.

മൂന്നുപേരും മാധവനെ പകൽ വെളിച്ചത്തിൽ കാണുകയായിരുന്നു...
മാധവനും അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നുവെങ്കിലും ഒരു വേദന ആ മുഖത്ത് നിഴലിട്ടിരുന്നു...
ഇവരെ എങ്ങനെയാ ഒരു കൈ സഹായിക്കാൻ  കഴിയുക...?
അല്ലെങ്കിൽ എങ്ങനെ ഇവരെ ഉപേക്ഷിച്ചു പോകാൻ കഴിയും...? 
മാധവൻ ആകെ ധർമ്മസങ്കടത്തിലായി...

അവിടെ നിന്നുകൊണ്ട് തന്നെ വീടും പറമ്പും ഒന്നു കണ്ണോടിച്ചു. മുൻപെപ്പോഴൊ വാഴകൃഷി ഉണ്ടായിരുന്നതിന്റെ ലക്ഷണങ്ങൾ അവിടവിടെയായി കാണാനുണ്ടായിരുന്നു. ചുറ്റും തല പോയ തെങ്ങുകൾ... തലയുള്ള തെങ്ങുകളിൽ നാളികേരമേയില്ലായിരുന്നു. കുറച്ച് അടയ്ക്കാമരങ്ങളും. വെറുതെയന്നോണം മാധവൻ ചോദിച്ചു.
“ഇതെത്ര സെന്റ് കാണും..?”
തൊട്ടടുത്തു നിന്ന നിമ്മിയാണ് മറുപടി പറഞ്ഞത്.
“മുപ്പത് സെന്റ്..” ഒരു നിമിഷം കഴിഞ്ഞ് വീണ്ടും പറഞ്ഞു.
“ഇനി ആറു ദിവസം കൂടീയേയുള്ളു, ഇത് ഞങ്ങടേതെന്ന് പറയാൻ...! അതു കഴിഞ്ഞാ ഇവിടെന്ന് ഒഴിഞ്ഞു കൊടുക്കണം. പിന്നെ ബാങ്കിന്റെ കയ്യിലാവും..! പിന്നെ....?”
അതുംപറഞ്ഞ് നിമ്മി അമ്മയുടേയും ചേച്ചിയുടേയും മുഖത്തേക്ക് നോക്കി. അവരുടെ ആ നിസ്സഹായാവസ്ഥ മാധവന് മനസ്സിലാകുന്നുണ്ടായിരുന്നു.
പക്ഷെ, ഒരുത്തരം മാധവന്റെ മനസ്സിലെങ്ങും തെളിയുന്നുണ്ടായിരുന്നില്ല.

മാധവൻ വീണ്ടും കിഴക്കോട്ട് തിരിഞ്ഞ് ചുവപ്പ് മാറി വെളുക്കാൻ തുടങ്ങിയ സൂര്യഭഗവാനെ നോക്കിനിന്നു. അധിക നേരം നോക്കാനായില്ല. തീവൃമായിക്കൊണ്ടിരുന്ന രശ്മികൾ കണ്ണിലേക്ക് തുളച്ചു കയറാൻ തുടങ്ങിയപ്പോഴാണ് കണ്ണുകൾ പിൻ‌വലിച്ചത്. ഒരു പോംവഴിയും തോന്നാതെ മനസ്സ് വല്ലാത്തൊരു  പ്രക്ഷുപ്താവസ്ഥയിലേക്ക് നീങ്ങാൻ തുടങ്ങിയ നേരത്താണ് ആ സൈക്കിളുകാരൻ പയ്യൻ വന്ന് പടിക്കലെ മുളംകമ്പിൽ ചവിട്ടി നിന്നത്...
സൈക്കിളിൽ നിന്നിറങ്ങാതെ അവൻ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും മോബൈൽ എടുത്ത് ചെവിയിൽ വച്ച് ഒരു ഹലോ പറഞ്ഞിട്ട് നിമ്മിയെ നോക്കി പരിചയഭാവത്തിൽ ഒന്നു ചിരിച്ചു. അവൻ വീണ്ടും വീണ്ടും ഹലോ പറഞ്ഞതല്ലാതെ മറുപടിയൊന്നും കിട്ടുകയുണ്ടായില്ല. പിന്നെ അവൻ ഫോൺ ഓഫാക്കി നിമ്മിയെ നോക്കി വീണ്ടും ചിരിച്ചു. അന്നേരം നിമ്മി ചോദിച്ചു.
“എടാ ബഷീറെ, നിനക്കെന്നും ഈ പടിക്കൽ വരുമ്പോഴാണല്ലൊ ഫോൺ വരുന്നത്. ഞാനെന്നും മുറ്റമടിക്കുമ്പോൾ കാണുന്നതല്ലെ..?”
“അത് ചേച്ചി.. ഞാൻ.. റോട്ടീന്ന് ഈ വഴിക്കിറങ്ങിയാൽ പിന്നെ ഒന്നു ചവിട്ടി നിൽക്കാൻ ഇവിടേല്ലെ ഒരു പടിയുള്ളു. അല്ലെങ്കിൽ പിന്നെ സൈക്കിളീന്നെറങ്ങണ്ടെ. അതു കാരണം ഫോൺ വന്നാൽ ഞാൻ എങ്ങും നിൽക്കില്ല. സ്പീഡിൽ ചവിട്ടി ഈ പടിക്കൽ വന്ന് ഇതുപോലെ നിൽക്കും.. അതോണ്ടാ..” 
അതും പറഞ്ഞ്  അവന്റെ ചിരിയിൽ മറ്റുള്ളവരും പങ്കു ചേർന്നു.
പിന്നെ ബഷീർ പറഞ്ഞു.
“നിമ്മിച്ചേച്ചി.. അടുത്ത മാസം സുഹറാത്ത വരുന്നുണ്ട്.. ഇത്ത ഗർഭിണിയാ.. പ്രസവത്തിന് വരുന്നതാ....” 
അപ്പോഴേക്കും അവന്റെ മൊബൈൽ വീണ്ടും റിംഗ് ചെയ്യാൻ തുടങ്ങി.
“ഹലോ..”
‘........’
“ഞാൻ മിസ്ക്കാള് ചെയ്തതേ.... ഹലോ.. ഹലോ..”
‘........’
“തോമസ്സേട്ടാ... ഞാൻ വിളിച്ചതേ... ഇന്ന് ഹർത്താലാ... അതുകൊണ്ട് ഹോട്ടലൊന്നും തൊറക്കൂല്ല.  അപ്പോൾ ഊണിനെന്തു ചെയ്യും...?”
‘........’
“ ഇല്ല... ഒരു കടയും തുറന്നിട്ടില്ല. ഞാനിനി എവിടെപ്പോയി നോക്കാനാ...”
‘.......’
“മേസ്രി പറഞ്ഞത് ഇന്ന് വണ്ടികളൊന്നും ഓടാത്തതു കൊണ്ട് നടന്നു വരാവുന്നവർ മാത്രമേ പണിക്കുള്ളൂന്നാ...”
‘......’
“ മേസ്രി പറഞ്ഞത് അൻപത് പേർക്കുള്ള ഭക്ഷണമാണ്....”
‘........’
“എന്നേക്കൊണ്ടു പറ്റില്ല.... തോമസ്സേട്ടൻ ഇങ്ങോട്ടുവാ....”
‘..........’
“വേണ്ട.. വേണ്ട...  വണ്ടിയെടുത്താൽ പിന്നെ ചില്ലൊന്നുമുണ്ടാകില്ല. എല്ലാം കല്ലെറിഞ്ഞുടക്കും......”
‘.........’
“ഓക്കെ...”
അതു കഴിഞ്ഞ് ബഷീർ ഫോൺ പോക്കറ്റിലിട്ടു. എന്നിട്ട് ആരോടെന്നില്ലാതെ പറഞ്ഞു.
‘ഞാനിതെവിടെപ്പോയി ഊണുണ്ടാക്കാനാ...’
അതു കേട്ട് നിമ്മി ചോദിച്ചു.
“എടാ.. എന്താടാ പ്രശ്നം...?”
“ഇന്നിവിടെ ഹർത്താലാ ചേച്ചി... കടകളൊന്നും തൊറക്കില്ല. വണ്ടികളൊന്നും ഓടുന്നില്ല. അവിടെ പാലം പണീലെ പണിക്കാർക്ക് ഊണു വാങ്ങിച്ചു കൊടുക്കണം..”
“അതെന്തിനാ പണിക്കാർക്ക് ഊണു വാങ്ങിച്ചു കൊടുക്കണെ...?”
അതു ചോദിച്ചത് മാധവനായിരുന്നു.

അപ്പോഴാണ് ബഷീറ് മാധവനെ ശ്രദ്ധിക്കുന്നത്. മാധവന്റെ മുഖത്ത് നോക്കിയിട്ട് നിമ്മിയോട് ചോദിച്ചു.
“ഇതാരാ.. ചേച്ചി...?”
പെട്ടെന്നുള്ള ആ ചോദ്യത്തിന് ഒരു നിമിഷത്തെ പതർച്ചക്കു ശേഷം നിമ്മി പറഞ്ഞു.
“ഞങ്ങടെ മാമനാടാ...”
എന്നിട്ടും ബഷീറിനു വിശ്വാസം വരാത്തതു പോലെ ഗൌരിയുടേയും ലക്ഷ്മിയുടേയും മുഖത്തേക്കു നോക്കി. അതു കണ്ട് നിമ്മി ഒന്നുകൂടി വിശദമാക്കി.
“ഇവിടേണ്ടായിരുന്നില്ലെടാ... ഹിമാലയത്തിലായിരുന്നു.. അഛൻ മരിച്ചത് ഇപ്പോഴാ അറിഞ്ഞത്..”
താടിയും മുടിയും നീട്ടി വളർത്തിയ മാധവനെ ഒന്നുകൂടി നോക്കിയിട്ട് ബഷീർ പതുക്കെ തലയാട്ടി. കാവി വസ്ത്രമുടുത്തിട്ടില്ലെങ്കിലും ഒരു സ്വാമിയുടെ മുഖമായിരുന്നു മാധവന്. മാധവനോടായി ബഷീർ പറഞ്ഞു.
“ഊണു കൊടുത്തില്ലെങ്കിൽ ഊണിന്റെ നേരത്ത് ഒരു പോക്കു പോയാൽ പിന്നെ തിരിച്ചു വരുന്നത് കണക്കാ... അതുകൊണ്ട് ഊണു തോമസ്സേട്ടൻ ഹോട്ടലീന്നു വരുത്തിക്കൊടുക്കും. കൂലി കൊടുക്കുമ്പോൾ ഊണിന്റെ ചാർജ്ജ് പിടിച്ചിട്ടേ കൊടുക്കൂ... ഇന്നിപ്പോ ഹോട്ടലൊക്കെ ഹർത്താലു കാരണം ആരും തൊറക്കില്ല. അതോണ്ട് ഞാനെവിടേങ്കിലും ശാപ്പാട് ഇന്ന് ഒരു ദിവസത്തേക്ക്  ശരിപ്പെടുത്തണോന്ന്..”
അതും പറഞ്ഞവൻ നിമ്മിയോടായി ചോദിച്ചു.
“വീടുകളിൽ ആരെങ്കിലും അങ്ങനെ ഭക്ഷണം ഉണ്ടാക്കിക്കൊടുക്കോ ചേച്ചി... ചേച്ചിക്കറിയോ..?”
“ഇവിടങ്ങളിൽ അങ്ങനെ ആരുമുള്ളതായി കേട്ടിട്ടില്ലാടാ...”

അന്നേരത്താണ് മാധവന്റെ മനസ്സിൽ ഒരു വെള്ളിടി വെട്ടിയത്...!
മാധവൻ വല്ലാത്തൊരു ആകാംക്ഷയോടെ തന്നെ ബഷീറിനോട്  ചോദിച്ചു.
“എടാ മോനെ എത്ര പേർക്കാ ചോറ് വേണ്ടത്...?”
“അൻപത് പൊതി ചോറ് വേണം..”
“ ചോറിന്റെ കാശ് എപ്പൊ കിട്ടും...?”
“തോമസ്സേട്ടൻ വന്നു കഴിഞ്ഞാൽ ഉടനെ കിട്ടും... ഹോട്ടലിൽ ആഴ്ചയിലൊരിക്കലെ കൊടുക്കാറുള്ളു....”
“കുറച്ച് കാശ് മുൻ‌കൂർ കിട്ടാൻ വല്ല വഴിയുണ്ടോ...?”
“തോമസ്സേട്ടൻ വരണം. ഹർത്താലായതോണ്ട് വണ്ടി പുള്ളിക്കാരൻ റോട്ടിലെറക്കില്ല. അതുകൊണ്ട് തന്നെ വൈകീട്ടേ വരൂ..
വന്നു കഴിഞ്ഞാൽ കാശ് ഞാൻ വാങ്ങിച്ചു തരാം. അതിനു ഗാരണ്ടി ഞാൻ തരാം.. അല്ലാ... ചേട്ടന്റെ പരിചയത്തിൽ ആരെങ്കിലുമുണ്ടോ...?”
“ഒരു മിനിട്ടെടാ....” 
എന്നും പറഞ്ഞ് മാധവൻ ഇറയത്തെ തിണ്ണയിലിരിക്കുന്ന ലക്ഷ്മിയുടെ നേർക്ക് നടന്നു.

ഞങ്ങൾക്കു പോലും അറിയാത്ത കാര്യം ഈ മാമാനെങ്ങനെ ഇന്നാട്ടിലെ കാര്യങ്ങൾ അറിയണെ... എന്ന ചിന്തയോടെ നിമ്മിയും മാധവന്റെ പിന്നാലെയെത്തി. തൊട്ടടുത്തു വന്നതും തിണ്ണയിൽ നിന്നും അറിയാതെ എഴുന്നേറ്റുപോയി ലക്ഷ്മി. ലക്ഷ്മിയേയും ഗൌരിയേയും മാറിമാറി നോക്കിയിട്ട് മാധവൻ പറഞ്ഞു.
“ഇന്നലെ നിങ്ങൾ തന്ന കഞ്ഞിയുടെ സ്വാദ് എന്റെ നാവിൽ ഇപ്പോഴുമുണ്ട്. ലക്ഷ്മിയുടെ  ആ കൈപ്പുണ്യം മുതലാക്കിക്കൊണ്ട് നമ്മൾക്കൊരു അരക്കൈ നോക്കിയാലൊ...?”
കേട്ടതും കാര്യം മനസ്സിലാകാതെ ലക്ഷ്മിയും മക്കളും പരസ്പ്പരം നോക്കി. ഗൌരിയാണ് ആ സംശയം പുറത്തിട്ടത്.
“മാമനെന്താ ഉദ്ദേശിക്കണെ...?”
“ഈ ദൌത്യം നമ്മൾക്കങ്ങേറ്റെടുത്താലൊ...? വിശന്നു പൊരിയുമ്പോൾ ഭക്ഷണം കൊടുക്കാന്നു പറയുന്നത് ഒരു പുണ്യപ്രവർത്തിയാ... നമ്മളുടെ മുന്നിൽ ഇപ്പോൾ ഒരു ജീവിതമില്ല... ”
പിന്നെ ലക്ഷ്മിയുടെ മുഖത്തു നോക്കി പറഞ്ഞു.
“നമ്മൾക്കു പ്രായമായി. നമ്മുടെ ജീവിതം നമ്മൾക്കു വേണ്ടെന്നു വക്കാം.. പക്ഷെ, ഈ കുഞ്ഞുങ്ങൾ ഇനിയും ജീവിക്കാൻ ആരംഭിച്ചിട്ടില്ല. അവരെയും നമ്മളോടൊപ്പം കൂട്ടാൻ നമ്മൾക്കവകാശമില്ല. ഇത് ദൈവം തമ്പുരാൻ നമ്മൾക്കായി കാണിച്ചു തന്ന ഒരു വഴിയായിക്കൂടെ...?”
‘അവരേയും നമ്മളോടോപ്പം കൂട്ടാൻ നമ്മൾക്കവകാശമില്ലന്നു’ പറഞ്ഞത് ഇന്നലത്തെ ആത്മഹത്യാശ്രമത്തെപ്പറ്റി സുചിപ്പിച്ച് തന്നെ കുറ്റപ്പെടുത്തിയതല്ലേയെന്ന് ലക്ഷ്മിക്ക് തോന്നി....
ശക്തമായൊരു തേങ്ങലിൽ പെട്ടെന്ന് സാരിത്തലപ്പുകൊണ്ട് മുഖം പൊത്തിയത് മാധവനെ ഇത്തിരി വിഷമത്തിലാക്കി.
അതു തിരിച്ചറിഞ്ഞ  മാധവൻ പറഞ്ഞു.
“ലക്ഷ്മി.. ഞാൻ കുറ്റപ്പെടുത്തിയതല്ല....”
മുഖമൊന്നു തുടച്ചിട്ട് ലക്ഷ്മി വിങ്ങിപ്പൊട്ടി പറഞ്ഞു.
“എന്റെ മക്കൾക്ക് ഒരു ജീവിതം കിട്ടാൻ എത്ര കഷ്ടപ്പെടാനും ഞാൻ തയ്യാറാ... പക്ഷെ, ഈ കിടപ്പാടം കൂടി പോയാൽ ഇതുങ്ങളേം കൊണ്ട്  എന്തു ചെയ്യും..? അതൊക്കെ ഓർത്താ ഞാൻ...”

മാധവന് അത് കുറച്ച് വിഷമമായി...
അങ്ങനെ ഒരു വാക്ക് പറയേണ്ടിയിരുന്നില്ലെന്ന് തോന്നി. മാധവൻ സാവധാനം പറഞ്ഞു.
“അതെല്ലാം പോട്ടെ. ഇനി അതിനെക്കുറിച്ച് ചിന്തിക്കേണ്ട. കഴിഞ്ഞതു കഴിഞ്ഞു. ഇപ്പോൾ നമ്മൂടെ മുന്നിൽ ഒരവസരം വന്നിരിക്കുന്നതായി എന്റെ മനസ്സ് പറയുന്നു. ആദ്യം വന്ന അവസരമാ.. മറ്റൊന്നിനു വേണ്ടി കാത്തിരിക്കാൻ സമയവുമില്ല..”
“മാമാ.. ഉണ്ടാക്കാന്നു വച്ചാലും സാധനങ്ങൾ വാങ്ങാൻ ഒരുപാട് കാശ് വേണ്ടേ...?”
ഗൌരിയുടെ ഗൌരവത്തോടെയുള്ള ചോദ്യത്തിന് മാധവനും നിശ്ശബ്ദനായി...
ഗൌരിയുടെ ആ ചോദ്യം തന്നെ നല്ലൊരു സൂചകമായി മാധവനു തോന്നി...
ബഷീറിന്റെ അടുത്തെത്തി കാശിന്റെ കാര്യം ധരിപ്പിച്ചു...
അവനും തോമസ്സേട്ടൻ എത്തിക്കിട്ടിയാൽ സംഘടിപ്പിക്കാമെന്ന് ഏറ്റെങ്കിലും തൽക്കാലം കൈ മലർത്തി.

അപ്പോഴാണ് പെട്ടെന്നൊരോർമ്മയിൽ തന്റെ വലതുകൈ അരക്കെട്ടിലേക്ക് പായിച്ച് എന്തൊ തിരഞ്ഞത്.  പെട്ടെന്നു തലയൊന്നു കുലുക്കിയിട്ട് വേഗം ഇറയത്തു കയറി തിണ്ണയിൽ ഇരുന്ന മാധവൻ ഉടുത്തിരുന്ന മുണ്ടിന്റെ കുത്തിയ ഭാഗം പുറത്തെടുത്തു. പിന്നെ മുണ്ട് സ്വൽ‌പ്പം താഴ്ത്തി അരഞ്ഞാൺ പോലെ കെട്ടിയിരുന്ന  ഒരു കറുത്ത ചരട് അഴിച്ചെടുത്തു. കൌതുകകരമായ ഒരു കാഴ്ച കാണും പോലെ ഗൌരി വണ്ടി ഉരുട്ടി മാധവന്റെ തൊട്ടടുത്തു വന്ന് ശ്രദ്ധിച്ചു. അതോടൊപ്പം ലക്ഷ്മിയും ഗൌരിയുടെ പിന്നിലേക്ക് ചേർന്നിരുന്ന്, ഗൌരിയുടെ തലക്കു മുകളിലൂടെ കാണുന്നുണ്ടായിരുന്നു മാധവന്റെ ചെയ്തികൾ.

കറുത്ത ചരടെന്ന് തോന്നിച്ചത് കറുത്ത തുണി തെറുത്ത് ചുരുട്ടി ചരടുപോലെ ആക്കിയതായിരുന്നു. ചരടിന്റെ നടുവിലെ വീതി കൂടിയ ഭാഗം വിടർത്തിയപ്പോ‍ൾ പ്ലാസ്റ്റിക് കടലാസ്സിൽ പൊതിഞ്ഞ ഒരു പൊതി കിട്ടി. പ്ലാസ്റ്റിക് കടലാസ്സും പിന്നെ നോട്ട് ബുക്കിന്റെ പുറംചട്ടകൊണ്ട് പൊതിഞ്ഞ ആ പൊതി അഴിച്ച് താഴെയിട്ടത് ഗൌരിയുടെ മടിയിൽ വീണു...
ഒരു നിമിഷം മറ്റേതോ ചിന്തയിലേക്ക് വഴുതിപ്പോയ മാധവൻ പിന്നെ യാന്ത്രികമായാണ് പൊതി അഴിച്ചത്... അവസാനമായി   പൊതിഞ്ഞിരുന്ന വെളുത്ത കടലാസ്സും അഴിച്ചിട്ടത് ഗൌരിയുടെ മടിയിലാണ് വീണത്...
അതിലെന്തൊ എഴുതിയിരുന്നത് വായിച്ച ഗൌരി പെട്ടെന്ന് ആ കടലാസ് എടുത്ത് മടക്കി തന്റെ നൈറ്റിക്കുള്ളിൽ തിരുകിയത് ലക്ഷ്മി കണ്ടെങ്കിലും, അവർക്കൊന്നും മനസ്സിലായില്ല...

കുനിഞ്ഞിരിക്കുന്ന മാധവന്റെ കയ്യിൽ നാലായി മടക്കിയ ഏതാനും അഞ്ഞൂറിന്റെ നോട്ടുകൾ ഉണ്ടായിരുന്നു...!
അതും കയ്യിൽ ചുരുട്ടിപ്പിടിച്ച മാധവന്റെ കണ്ണുകളിൽ നിന്നും ഇറ്റുവീണ കണ്ണുനീരാണ് പരിസരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. കണ്ണുകൾ തുടച്ച് മാധവൻ പറഞ്ഞു.
“ഇത് രണ്ടായിരത്തഞ്ഞൂറു രൂപയുണ്ട്. ഇതു മതിയാകും നമ്മുടെ ചിലവിന്...!”

തുടരും..... 

14 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"ചെമ്പരത്തിപ്പൂവിന്റെ നടുക്കുള്ള തൊങ്ങലുകൾക്കിടയിൽ തങ്ങി നിന്ന വെള്ളത്തുള്ളികളിൽ പ്രഭാത കിരണങ്ങൾ തട്ടി കുങ്കുമം വാരിവിതറിയപോലെ.. ""

സുന്ദരമായ വരി.
നല്ല ഒരെഴുത്തുകാരന്‍ പ്രകാശിക്കുന്നു
അഭിനന്ദനങ്ങള്‍

Echmukutty said...

എഴുത്ത് സുന്ദരമായിരിക്കുന്നു. അഭിനന്ദനങ്ങൾ. പ്രത്യാശയുടെ കാൽവെപ്പുകൾ കൂടുതൽ കേൾക്കാൻ ഇടവരട്ടെ........അടുത്ത ഭാഗത്തിനു കാത്തിരിക്കുന്നു.

പട്ടേപ്പാടം റാംജി said...

പഴയത് പോലെ സസ്പെന്‍സ് തുടങ്ങാന്‍ തീരുമാനിച്ചോ? നല്ല ഒഴുക്കോടെ ഇത്തവണയും...വലിയ ഒരു ഹോട്ടലായി മാറുമോ പുതിയ വഴികള്‍.

പഥികൻ said...

നല്ല വഴിത്തിരിവ്..ബാക്കി വായിക്കാൻ കാത്തിരിക്കുന്നു...

ഒരഭിപ്രായം പറഞ്ഞോട്ടേ..അഭിപ്രായം ഏത് പോലീസുകാരനും പറയാമെന്നാണല്ലോ :)..ചില വർണ്ണനകൾ അല്പം വിരസമായി തോന്നി...

ajith said...

പ്രതീക്ഷയുടെ പൊന്‍കിരണങ്ങള്‍....അല്ലേ?

വീകെ said...

ഇൻഡ്യാഹെറിറ്റേജ്:
വായനക്കും അഭിപ്രായത്തിനും വളരെ നന്ദി മാഷെ.
എച്ച്മുക്കുട്ടി:
വായനക്ക് വളരെ നന്ദി.
പട്ടേപ്പാടം റാംജി:
പ്രത്യാശ അപ്രതീക്ഷിതമായി വന്നതല്ലെ. മുന്നോട്ട് നീങ്ങട്ടെ. ഈ പ്രത്യാശക്ക് വളരെ നന്ദി.
പഥികൻ:
വിരസമായ വർണ്ണനകൾ ചൂണ്ടിക്കാണിച്ചാൽ തീർച്ചയായും വിരസമാകാത്ത രീതിയിൽ എഴുതാൻ ശ്രമിക്കാം. ഇത്തരം അഭിപ്രായങ്ങൾക്ക് എപ്പോഴും സ്വാഗതം. നന്ദി.
അജിത്:
പ്രതീക്ഷയുടെ പൊൻകിരണങ്ങൾ ഇല്ലെങ്കിൽ നമ്മൾക്കും ഇതുപോലെ സന്തോഷമായി ജീവിക്കാനാവില്ലല്ലൊ. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

Unknown said...

വായിച്ചുകൊണ്ടിരിക്കുന്നു.

ആശംസകള്!!

ramanika said...

ഇത്തിരി വൈകി
പുതിയ വഴി ജീവിതം തിരിച്ചു കൊടുക്കും എന്ന് വിശ്വസിക്കുന്നു ...............

Cv Thankappan said...

കഥാസന്ദര്‍ഭത്തിന് അനുയോജ്യമായി
പ്രയോഗിച്ച ഭാഷാശൈലി കഥയുടെ
മികവിന് മാറ്റുകൂട്ടിയിട്ടുണ്ട്.
അഭിനന്ദനങ്ങള്‍.
ആശംസകളോടെ

കുസുമം ആര്‍ പുന്നപ്ര said...

ലളിതമായ ഭാഷ. നല്ല എഴുത്ത്.കഥ നന്നായി വരുന്നു.

റോസാപ്പൂക്കള്‍ said...

നല്ല എഴുത്ത്.നല്ല ഭാഷ.
എന്നാലും വായനയുടെ വഴിയില്‍ ചെറിയ ഇഴച്ചില്‍ ഉണ്ട്.
ആദ്യമായാണ്‌ ഇവിടെ വരുന്നത് .ആശംസകള്‍

വീകെ said...

ഞാൻ ഗന്ധർവ്വൻ: വായനക്ക് വളരെ നന്ദി.
രമണിക: പുതിയ ഒരു ജീവിതത്തിനാണ് മാധവനും ശ്രമിക്കുന്നതെന്നു തോന്നുന്നു. വായനക്ക് നന്ദി.
സിവി.തങ്കപ്പൻ: വായനക്കും വിലയേറിയ അഭിപ്രായത്തിനും വളരെ നന്ദി.
കുസുമം: വായനക്ക് വളരെ നന്ദി.
റോസാപൂക്കൾ: ആദ്യമായി ഈ വരവിന് എന്റെ സന്തോഷം അറിയിക്കുന്നു. ഇഴച്ചിൽ എന്നു പറഞ്ഞത് ചിലപ്പോൾ നീണ്ടകഥ ആയതുകൊണ്ട് തോന്നിയതാണൊ. എങ്കിലും ഞാൻ ശ്രദ്ധിക്കാം. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

Muralee Mukundan , ബിലാത്തിപട്ടണം said...

സാഹിത്യഭംഗികളാൽ ജീവിതങ്ങളിലേക്കിറങ്ങിവരുന്ന വരികൾകൊണ്ടാണല്ലോ ഇത്തവണത്തെ പൂശ് അല്ലേ ഭായ്
അസ്സലായിട്ടുണ്ട് ..!

സുധി അറയ്ക്കൽ said...

അന്നേരത്താണ് മാധവന്റെ മനസ്സിൽ ഒരു വെള്ളിടി വെട്ടിയത്.////
ഇതു സന്ദർഭത്തിനു ചേരുന്നില്ലല്ലോ!!!