Tuesday 15 October 2013

നോവൽ- മരുഭൂമി [2]

നോവൽ  ഇതുവരെ..

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും മോചനം കിട്ടിയ ഞങ്ങൾ പുറത്തു കടന്നു.

തുടർന്നു വായിക്കുക....

2. പൂ പോലെ വെളിച്ചം...

ചെറിയ റോഡുകൾ പിന്നിട്ട് ഹൈവേയിലേക്ക് കടന്നു. സ്വൽ‌പ്പം ചെന്ന് ഒരു കടയുടെ മുന്നിൽ  വണ്ടി നിർത്തിയിട്ട് ഫിലിപ്പൈനി ഞങ്ങളെ നോക്കി പറഞ്ഞു.
"നിങ്ങൾക്ക് വേണ്ട സാധനങ്ങളൊക്കെ ഇവിടന്ന് വാങ്ങാം...”
ഞങ്ങൾ മൂന്നു പേരും ഒന്നും മനസ്സിലാകാത്തതു പോലെ പരസ്പ്പരം നോക്കി. ഫിലിപ്പൈനിയുടെ ഇംഗ്ലീഷ് ഇത്തിരി കട്ടിയായിരുന്നു. മുക്കും മൂലയും ഒന്നും പിടി കിട്ടിയില്ല. ഡെൽഹിയിൽ കുറേക്കാലം ജീവിച്ച പരിചയമുള്ളതു കൊണ്ട് സുരേന്ദ്രൻ ഏതാണ്ടൊക്കെ തപ്പിപ്പെറുക്കിയെടുക്കും. അതവൻ ഞങ്ങളോട് പറയും. അത് കേട്ട് അബ്ദുൾ ഖാദർ ചോദിച്ചു.
“എന്തു വാങ്ങണ കാര്യാ....?”
"നിങ്ങൾക്ക് അഡ്വാൻസ് തന്നിട്ടില്ലെ. അത് കൊടുത്ത് അരിയും സാധനങ്ങളും വാങ്ങി വക്കു. അവിടെച്ചെന്നാൽ കടയൊന്നും ഉണ്ടാകണമെന്നില്ല...!”

അത് കേട്ടതോടെ ഞങ്ങളുടെ മുഖങ്ങൾ വല്ലാതെ വികസിച്ചു.
ഏത് ഓണം കേറാ മൂലയിലായാലും വേണ്ടില്ല, എന്തായാലും അറക്കാനല്ല കൊണ്ടു പോകുന്നതെന്ന് ഉറപ്പായി...! പിന്നെ ഞങ്ങളെല്ലാം വണ്ടിയിൽ നിന്നിറങ്ങി. ഫിലിപ്പൈനിയോടൊപ്പം ആ കടയിലേക്ക് നടന്നു. ഫിലിപ്പൈനി അകത്തു ചെന്ന് അലമാര തുറക്കലും പെപ്സിയെടുക്കലും ബ്രെഡ് പാക്കറ്റ് എടുക്കലും ഒക്കെ ഞങ്ങൾ കാണുന്നുണ്ട്. എന്നിട്ടും ഞങ്ങൾക്ക് ധൈര്യമായിട്ട് അതു പോലെ ചെയ്യാൻ എന്തോ ഒരു മടി. ഇവിടെ ജോലിക്കാരെ ഒന്നിനേം കാണാനുമില്ല.

നാട്ടിലെ പലവ്യഞ്ജനക്കടയിലെ ഒരോർമ്മയിലാണ് ഞങ്ങൾ. അവിടെ എന്തും കടക്കാരനോട് പുറത്തു നിന്നും ചോദിച്ചാലെ എടുത്തു തരികയുള്ളു. നമ്മൾക്ക് പുറത്തു നിന്നും എടുക്കാവുന്നത് ഇറയത്ത് നനഞ്ഞു കുതിർന്ന ചാക്കിലിരിക്കുന്ന ഉപ്പു മാത്രം. നമ്മൾക്ക് അകത്തു കടക്കാൻ അനുവാദം തരില്ലല്ലൊ. ഞങ്ങളുടെ നിൽ‌പ്പ് കണ്ട്, ഒരു പ്ലാസ്റ്റിക് കൊട്ടയിൽ പെറുക്കിയിട്ട സാധനങ്ങളുമായി കൌണ്ടറിനടുത്തു വന്ന ഫിലിപ്പൈനി ചോദിച്ചു.
"നിങ്ങളെന്താ നോക്കി നിൽക്കണെ... വേഗം അകത്തു കയറി ആവശ്യമുള്ളതെടുക്ക്... ഇവിടെ എടുത്തു തരാൻ ആളൊന്നുമില്ല...”
അപ്പോഴാണ് ഞങ്ങൾക്ക് സംഗതിയുടെ കിടപ്പ് മനസ്സിലായത്. പിന്നെ മടിച്ചില്ല. ഞങ്ങൾ ഓരോ പ്ലാസ്റ്റിക് കൊട്ട കയ്യിലെടുത്ത് നടക്കാൻ തുടങ്ങിയപ്പോഴാണ് മറ്റൊരു സംശയം ബലപ്പെട്ടത്.  ഞങ്ങൾ മൂന്നു പേർക്കും പ്രത്യേകം പ്രത്യേകം വാങ്ങണൊ അതോ ഒന്നിച്ചു വാങ്ങണോ...? ഫിലിപ്പൈനിയുടെ അടുത്തു ചെന്ന് സുരേന്ദ്രൻ ചോദിച്ചു.
“ഞങ്ങൾക്ക് ഒരിടത്താണൊ ജോലി...?”
“അതേ... ഒരു മുറിയിൽ തന്നെ താമസവും..!”

അതോടെ അതുവരെയുള്ള ഞങ്ങളുടെ ആശങ്കകളെല്ലാം അകന്നു. പ്ലാസ്റ്റിക് കൊട്ട മാറ്റിയിട്ട് വലിയ ട്രോളി തന്നെ സുരേന്ദ്രൻ ഉരുട്ടിക്കൊണ്ടു വന്നു. അതിൽ ഞങ്ങൾ അത്യാവശ്യം വേണ്ടതൊക്കെ എടുത്ത് ഇട്ടു. കൂട്ടത്തിൽ കുറച്ച് ഉണക്കമീനും മൂന്നാലു തരം അച്ചാറു കുപ്പികളും. ഈ സൂപ്പർ മാർക്കറ്റ് രീതിയൊക്കെ അവിടന്നാണ് ആദ്യം പഠിച്ചു തുടങ്ങുന്നത്. ജീവിതത്തിലെ ആദ്യാനുഭവമായിരുന്നു താനും.  നമ്മൾക്ക് ഇഷ്ടപ്പെട്ട സാധനങ്ങളൊക്കെ ചോദിച്ചു വാങ്ങിയിരുന്ന കാലത്ത്, ത്രാസ്സിലിട്ട്  തൂക്കി കടലാസു കൊണ്ട് കുമ്പിളു കൂട്ടി പൊതിഞ്ഞ് ചാക്കു നൂലു കൊണ്ട് കെട്ടി തന്നിരുന്ന ആ ഗ്രാമീണ രീതിയിൽ നിന്നും  അകത്തു കയറി ആവശ്യാനുസരണം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തരുന്നത് സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല.

പിന്നേയും ഞങ്ങൾ യാത്ര തുടർന്നു. വണ്ടിയിൽ ഇരിക്കുമ്പോഴും കടയെക്കുറിച്ചായിരുന്നു ഞങ്ങളുടെ സംഭാഷണങ്ങൾ. അതിനിടക്ക് ഡ്രൈവർ ഫിലിപ്പൈനിയുമായി ഞങ്ങൾ കൂടുതൽ അടുത്തു. അവൻ വെറും  ഡ്രൈറൊന്നുമല്ല. ‘എൻ‌ജിനീയറാത്രെ...!’

'മുറിയിൽ നിന്നും പുറത്തിറങ്ങരുത്, ഒച്ചയിൽ സംസാരിക്കരുത്' എന്നൊക്കെ പറഞ്ഞ് ഞങ്ങളെ പേടിപ്പിച്ചതെന്തിനായിരുന്നു എന്ന് ചോദിച്ചപ്പോൾ പുള്ളിക്കാരൻ പറഞ്ഞു.
“നമ്മുടെ ഓഫീസ്സ് ഇരിക്കുന്ന സ്ഥലം  റെസിഡൻഷ്യൽ ഏരിയ ആണ്. സൌദികൾ മാത്രമാണ് അവിടെ താമസം. പിന്നെ ‘ഇക്കാമ’ കയ്യിലില്ലാതെ പുറത്തിറങ്ങിയാൽ പോലീസ്സ് പിടിക്കും. പിടിച്ചാൽ പിന്നെ വലിയ പാടാണ് പുറത്തിറങ്ങാൻ... നിങ്ങളുടെ ഇക്കാമ ഇന്നാണ് കിട്ടിയത്. അതുകൊണ്ട് നിങ്ങളെ ഞാൻ എടുത്തു. മറ്റുള്ളവരുടെ കിട്ടിയിട്ടില്ല.”
അപ്പോഴാണ് ഞങ്ങൾ വെറുതെ അനാവശ്യമായാണ് ഭയവും കൊണ്ടു നടന്നിരുന്നതെന്ന് ബോദ്ധ്യമായത്.
“എന്നാപ്പിന്നെ ആ പണ്ടാറക്കാലന്മാർക്ക് അതൊന്നു തുറന്നു പറയരുതോ.. എത്ര ദിവസങ്ങളായി ടെൻഷനടിച്ച് കഴിച്ചു കൂട്ടുന്നു...!”
സുരേന്ദ്രൻ പല്ലും കടിച്ചു പിടിച്ച് പറഞ്ഞത് ഞങ്ങളിൽ അപ്പോൾ ചിരി ഉയർത്തിയെങ്കിലും, കഴിഞ്ഞ കുറേ ദിവസങ്ങളിൽ അനുഭവിച്ച മാനസ്സിക പീഠനം അതിനും മേലെയായിരുന്നു.

എവിടെയൊക്കെയോ കറങ്ങി. വഴി പല പ്രാവശ്യം തെറ്റിയെന്നാണ് ഞങ്ങൾ വിചാരിച്ചത്. ചില സ്ഥലങ്ങളിൽ ഇപ്പോൾ വരാമെന്ന് പറഞ്ഞ് ഫിലിപ്പൈനി ഇറങ്ങിപ്പോകും. കുറച്ചു കഴിഞ്ഞ് വീണ്ടും വന്ന് വണ്ടിയെടുക്കും. ഉച്ചക്ക് ബ്രെഡും ജാമും കൊക്കോകോളയും കഴിച്ച് വിശപ്പടക്കി. ഫിലിപ്പൈനിയും ആദ്യമായിട്ടാണ്  ഈ വഴിയൊക്കെ വരുന്നതെന്നു തോന്നുന്നു.

ഹൈവേയിൽ നിന്നും ഒരു പോക്കറ്റ് റോഡിലേക്ക് തിരിഞ്ഞതും കുറേ പോലീസ്സുകാർ വണ്ടി തടഞ്ഞു. വണ്ടി നിറുത്തിയ ഫിലിപ്പൈനി ഞങ്ങളെ നോക്കി പറഞ്ഞു.
“എല്ലാവരും ഇക്കാമ എടുത്തു പിടിക്ക്.... ഡോർ ഗ്ലാസും താഴ്ത്തിക്കോ.. ”
അതു കേട്ട് ഞങ്ങൾ ഇക്കാമ എടുത്തു കയ്യിൽ പിടിച്ചു. ഡോർ ഗ്ലാസ്സും താഴ്ത്തി വച്ചു. ഒരു പോലീസ്സുകാരൻ അടുത്തു വന്നപ്പോൾ ഫിൽ‌പ്പൈനി ആദ്യം ഇക്കാമ കൊടുത്തു. പിന്നാലെ ഞങ്ങൾ ഓരോരുത്തരും. വാങ്ങുന്ന നേരം ഇക്കാമ തുറന്ന് അതിലെ ഫോട്ടൊയും ഞങ്ങളെയും നോക്കുന്നുമുണ്ട് പോലീസ്സുകാരൻ. എല്ലാം കഴിഞ്ഞിട്ട് ഒരെണ്ണം ആദ്യം പോലീസ്സുകാരൻ അതിന്റെ ഉടമസ്ഥന്റെ കയ്യിൽ കൊടുത്തു. ബാക്കിയുള്ളത് ഒന്നിച്ച് ഫിലിപ്പൈനിയുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞിട്ട് തിരിഞ്ഞു നടന്നു. വണ്ടിയെടുത്ത ഫിലിപ്പൈനി കാർപ്പിച്ച് തുപ്പുന്നതുപോലെ ഒരാംഗ്യം കാട്ടിയിട്ട് പറഞ്ഞു. “ഹറാമി..!”

ഏതോ തെറിവാക്കാണ് ഫിലിപ്പൈനി പറഞ്ഞതെന്ന് തോന്നി. പിന്നീടാണ് അതിന്റെ ഗുട്ടൻസ് പിടി കിട്ടിയത്. അന്നേരമാണ് ഇക്കാമയിലെ വ്യത്യാസവും മനസ്സിലാക്കിയത്. മുസ്ലീങ്ങൾക്കും അല്ലാത്തവർക്കും പ്രത്യേകം കളറിലാണ് പുറം ചട്ടയുള്ളത്. ഞങ്ങളുടെ കൂടെയുള്ള സുഹൃത്ത് അബ്ദുൾ ഖാദറിന്റെ ഇക്കാമയാണ് കയ്യിൽ കൊടുത്തത്. വിവരം അറിഞ്ഞ അബ്ദുൾഖാദറിന്റെ മുഖം വിളറി വെളുത്തിരുന്നു. ഫിലിപ്പൈനി പറഞ്ഞു.
“വിദ്യാഭ്യാസവുമില്ല വിവരവുമില്ല. ആകെ ഈ ഫോട്ടൊ ഒത്തു നോക്കാൻ മാത്രേ അറിയുള്ളു ആ കഴുതകൾക്ക്...”

അവസാനം സന്ധ്യ ആയപ്പോഴാണ് ഞങ്ങളെ ഇറക്കേണ്ട സൈറ്റിൽ എത്തിയത്. നാലു വശവും പൊക്കമുള്ള മതിലുകളാൽ ചുറ്റപ്പെട്ടിരുന്ന അവിടെ ഇരുട്ട് കട്ട പിടിക്കാൻ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു. മതിലുകൾക്ക് പുറത്ത് കറുത്തിരുണ്ട മലകളെപ്പോലെ എന്തോ ഞങ്ങളെ വലയം ചെയ്തിരിക്കുന്നതു പോലെ തോന്നി. ഏതോ വലിയ മലനിരകളുടെ അടിവാരത്തിലേ  അഗാഥമായ ഒരു കൊക്കയിലാണ് എത്തിപ്പെട്ടിരിക്കുന്നതെന്നു സംശയിച്ചു.  വഴിയിൽ ചിലയിടത്ത് കണ്ട അന്തമില്ലാത്ത മരുഭൂമിയൊന്നും ഇവിടെയെങ്ങുമില്ല. മൂന്നു നാലു കെട്ടിടങ്ങൾ ഞങ്ങൾക്കു ചുറ്റും ഉണ്ടായിരുന്നു. എല്ലാം ഇരുളടഞ്ഞു കിടന്നിരുന്നു. ഒരിടത്തും ഒരു തുള്ളി വെളിച്ചം കാണ്മാനുണ്ടായിരുന്നില്ല. ആകാശത്തിന്റെ കരുത്തിരുണ്ട നീലിമയിൽ ചുടുകാറ്റ് നന്നായി വീശുന്നുണ്ടായിരുന്നു.

ഫിലിപ്പൈനി ഇറങ്ങി ഞങ്ങളുടെ തൊട്ടടുത്ത കെട്ടിടത്തിന്റെ ഷട്ടർ പൊക്കാൻ ശ്രമിച്ചു. അത് അനങ്ങുന്ന മട്ടില്ല. പിന്നെ ഞങ്ങൾ മൂന്നു പേരും കൂടിച്ചേർന്ന് ഒരു കണക്കിനു പൊക്കി വച്ചു. വർഷങ്ങളായിട്ടുണ്ടാവും ഷട്ടർ പൊക്കിയിട്ടെന്നു തോന്നി. അതു പോലെ മറ്റു രണ്ടെണ്ണം കൂടി ഉണ്ടായിരുന്നു. അതും ഞങ്ങൾ പണിപ്പെട്ട് പൊക്കി വച്ചു. ഫിലിപ്പൈനി വണ്ടിയിൽ നിന്നും ടോർച്ച് എടുത്തു കൊണ്ടു വന്ന് അടിച്ചപ്പോഴാണ് അതിനകത്ത് കൂറ്റൻ 'ജനറേറ്ററുകളാ'ണെന്ന് മനസ്സിലായത്. എല്ലാം പൊടി പിടിച്ച്  കിടക്കുകയായിരുന്നു. ഫിലിപ്പൈനി തന്ന തുണി കൊണ്ട് ഒരെണ്ണത്തിന്റെ പൊടി മാത്രം തുടച്ചു കളഞ്ഞ് ചെറുതായിട്ടൊന്നു വൃത്തിയാക്കി.

അപ്പോഴേക്കും ഫിലിപ്പൈനിയും ഞാനും  കൂടി വണ്ടിയിൽ നിന്നും രണ്ടു പുതിയ ബാറ്ററി എടുത്ത് കണക്ട് ചെയ്തു.  ഫിലിപ്പൈനി പറഞ്ഞു.
“നിങ്ങൾ പുറത്തിറങ്ങി നിൽക്ക്. ഇത് ഒരെണ്ണം ഓടിക്കാൻ പറ്റുമോന്ന് നോക്കട്ടെ...”
ഞങ്ങൾ പുറത്തിറങ്ങി മാറി നിന്നു. ഫിലിപ്പൈനി അത് ഒറ്റയടിക്കു തന്നെ സ്റ്റാർട്ടാക്കി. ഇടി വെട്ടുന്നതു പോലെ, ചെവിക്കല്ലു പൊട്ടിപ്പോകുന്ന തരത്തിലാണ് ശബ്ദം. അറിയാതെ ചെവി പൊത്തിപ്പോയ ഞങ്ങൾ കുറച്ചു കൂടി ദൂരേക്ക് ഓടി മാറി.  നിമിഷങ്ങൾ കഴിഞ്ഞതും അവിടെമാകെ പൂ പോലെ വെളിച്ചം...!


ബാക്കി നവംബർ 1-ന്...

27 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹൊ സമാധാനമായി കൊല്ലാനല്ലല്ലൊ കൊണ്ട് പോയത്

എന്നാലും ഇക്കാമ എറിഞ്ഞത് വായിച്ചപ്പോൾ--

ഭാരതം എത്ര സുന്ദരം. ഇവിടെ ഇങ്ങനെ ജനിക്കാൻ കഴിഞ്ഞതും മുജ്ജന്മപുണ്യം ആയിരിക്കും 

Pradeep Kumar said...

രചനകള്‍ക്കു പിന്നില്‍ അനുഭവത്തിന്റെ ചെറിയൊരു നിഴലുണ്ടാവുമെന്ന് കേട്ടിട്ടുണ്ട്. മരുഭൂമിയലെ അനുഭവങ്ങളുടെ ചെറിയ അംശങ്ങള്‍ ഇതിനുപിന്നിലും കാണുമെന്ന് ചിന്തിക്കുന്നു. വായന തുടരുന്നു.....

Cv Thankappan said...

സത്യം പറയാലൊ ഞാനും പണ്ട് അനുഭവിച്ചറിഞ്ഞ കാര്യങ്ങളാണല്ലോ!
ഡ്രൈവര്‍ ഫിലിപ്പൈനിക്ക് പകരം തമിഴനാണെന്നുമാത്രം....
വായനാസുഖമുള്ള ശൈലി.
നന്നായിരിക്കുന്നു.
ആശംസകള്‍

ദിവാരേട്ടN said...

ഫിലിപ്പീനി ഒരു ജെനറേറ്റർ നെ വെള്ള പുതപ്പിച്ചു, അല്ലെ?
15 ദിവസം ഒരു ചെറിയ കാലയളവ്‌ അല്ല ട്ടോ.

Mukesh M said...

ഫിലികള്‍ ഗള്‍ഫ്‌ പ്രവാസത്തിന്‍റെ ഒരു ഭാഗം തന്നെയാണ്. എല്ലാര്‍ക്കും ഇതുപോലെ ഒരു ഫിലി ചങ്ങായി ഉണ്ടാകും ഗള്‍ഫില്‍... എത്രയൊക്കെ ധൈര്യശാലിയാണെങ്കിലും സൌദിയിലെ ആദ്യദിനങ്ങള്‍ എല്ലാരിലും ചെറിയ പേടിയും അമ്പരപ്പും ഉണ്ടാക്കും.... നോവല്‍ തുടരട്ടെ...

ajith said...

ആടുജീവിതം വായിച്ച് തുടങ്ങുമ്പോള്‍ ഒരു ത്രില്‍ അനുഭവിച്ചിരുന്നു. കാരണം അത് ഞാനെന്ന പ്രവാസിയുടെ അനുഭവമല്ലെങ്കിലും എന്നെപ്പോലുള്ള വേറൊരു പ്രവാസിയുടെ അനുഭവമാണല്ലോ എന്ന വിചാരം തന്നെ. ഈ രചന വായിയ്ക്കുമ്പോഴും അതേ ത്രില്‍ അനുഭവിക്കുന്നുണ്ട്.
ഇതേ ശൈലിയില്‍ തുടരുക, അശോക്!

വീകെ said...

ഇൻഡ്യാ ഹെറിറ്റേജ്: ശരിയാണ്.കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ലെന്നു പറയുന്നതു പോലെയാണ് നാട്ടിലുള്ളപ്പോൾ നാടിന്റെ വില അറിയില്ലെന്നു പറയുന്നത്.ഏതു രീതിയിൽ എടുത്തു നോക്കിയാലും നമ്മുടെ നാട്ടിൽ ജനിക്കുന്നത് ഒരു പുണ്യജന്മം തന്നെയാണ്. നന്ദി.

പ്രദീപ് കുമാർ: അനുഭവത്തിന്റെ തീച്ചൂളയിൽ നിന്നു തന്നെയെന്നു കരുതാം ഈ കഥ. നന്ദി.

സിവി തങ്കപ്പൻ: ആദ്യാനുഭവം മിക്കവർക്കും ഏതാണ്ട് ഒരുപോലെ തന്നെയാവും സൌദിയിൽ. നന്ദി.

ദിവാരേട്ടൻ: കറന്റില്ലാത്ത നാട്ടിൽ കറന്റുണ്ടാക്കിക്കൊടുക്കുകയാണ് ഫിലിപ്പൈനിക്കല്ല, ഞങ്ങളുടെ ജോലി. നന്ദി.

ധ്വനി: ആ‍ദ്യമായി ഈ സന്ദർശനത്തിന് നന്ദി പറയട്ടെ. ശരിയാണ്, ഫിലിപ്പൈനികൾ നമ്മളേപ്പോലെ തന്നെ പ്രവാസികൾ ആണ് അധികവും. ഇവിടന്ന് അയച്ചു കിട്ടിയിട്ടു വേണം പല കുടുംബങ്ങളിലും അടുപ്പിൽ തീ പുകയാൻ. സ്ത്രീകൾ പോലും രാത്രിയിൽ ഒറ്റക്കു ധൈര്യത്തോടെ സഞ്ചരിക്കുന്നതു കാണാം. ഏതു ജോലിക്കും അവർ തെയ്യാറുമാണ്. ഒരിക്കൽ കൂടി നന്ദി.

അജിത്: പ്രവാസിയുടെ വേദന മറ്റൊരു പ്രവാസിക്കേ മനസ്സിലാകൂ. വളരെ നന്ദി അജിത് ഭായ്.

Muralee Mukundan , ബിലാത്തിപട്ടണം said...

ഗ്രാമീണ പലചരക്കു
കടയിൽ നിന്നും ആദ്യ സൂപ്പർ
മാർക്കറ്റ് പർച്ചേസനുഭവം തൊട്ട് പല
പുതുഅനുഭവയാതനകളും ഭായ് കെട്ടഴിച്ചു തുടങ്ങി അല്ലേ

ഇനി ഗൾഫ് പ്രവാസികളുടെ
ജീവിത പ്രാരാബ്ദങ്ങൾ വായനക്കാർക്കെല്ലാം

ഇവിടെ വന്ന് നേരിട്ട് മനസ്സിലാക്കാമല്ലൊ ..

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഏതാണ്ടൊക്കെ അനുഭവിച്ചപോലെ പോലെ തോന്നി..
ആദ്യസന്ദര്‍ശനത്തിലെ മാര്‍ക്കറ്റ് അനുഭവം.. വിളറി വെളുത്ത അബ്ദുള്‍ഖാദറിന്റെ മുഖം.. മരുഭൂമിയിലെ കോട്ട കെട്ടിയ ഇരുട്ട്.. ജനറേറ്ററിന്റെ പൂത്തിരിവെട്ടം..
വളരെ ഹൃദ്യമായി എല്ലാം പകര്‍ത്തി..പണ്ടത്തെ ഇനിയെന്ത് എന്നാ ചോദ്യം മനസ്സില്‍ ഭാരമായി.
തുടരുക..
ആശംസകള്‍

ബൈജു മണിയങ്കാല said...

സത്യമാണ് പലവ്യന്ജന കടയിൽ കുപ്പിയും സഞ്ചിയും ആയി കിലോ കണക്കിന് തൂക്കി വാങ്ങി കൊണ്ട് പോയ നമുക്ക് പുതിയ ലോകം ആണ് സൂപ്പെര് മാർക്കെറ്റ്, എ സീ ഉള്ള കടകളുടെ അടച്ചിട്ടിരിക്കുന്ന ഡോർ കണ്ടാൽ തുറന്നു അകത്തു കയറാൻ തന്നെ മടിചിട്ടുണ്ട് പണ്ട് നല്ല എഴുത്ത് തുടരട്ടെ

വിനുവേട്ടന്‍ said...

അപ്പോൾ അശോകൻ മാഷ്ക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ടല്ലേ?

ബ്രൌൺ നിറമുള്ള ഇക്കാമ കണ്ട് അതിൽ കാറിത്തുപ്പി റോഡിലേക്ക് വലിച്ചെറിഞ്ഞ പോലീസ് പുംഗവന്റെ ധാർഷ്ട്യം നിസ്സഹായതയോടെ നോക്കി ദൈന്യതയോടെ അതെടുത്ത് പേഴ്സിൽ തിരുകുവാനേ പണ്ടൊരിക്കൽ ഞങ്ങൾക്ക് കഴിഞ്ഞുള്ളൂ... ഇതൊക്കെയായിരുന്നു സൌദി അറേബ്യ എന്ന് പുതിയ തലമുറയിലെ മിക്കവർക്കും അറിയില്ല എന്നതാണ് സത്യം...

ഹൃദയത്തിലെ ചോരകൊണ്ട് രചിക്കുന്ന ഈ കുറിപ്പുകൾക്ക് സ്നേഹം നിറഞ്ഞ ആശംസകൾ അശോകൻ മാഷേ...

വീകെ said...

ബിലാത്തിച്ചേട്ടൻ: ആദ്യ സൌദി അനുഭവം മറ്റേതൊരു ഗൾഫ് നാട്ടിൽ പോകുന്നതിനേക്കാൾ വ്യത്യസ്തമായിരിക്കും. അതിനായി എളിയൊരു ശ്രമം. നന്ദി.

മുഹമ്മദ് ആറങ്ങോട്ടുകര: വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

ബൈജു മണിയങ്കാല: ശരിയാണ്.അക്കാലത്ത് സൂപ്പർ മാർക്കറ്റ് ഞാൻ കേട്ടിട്ടുപോലുമില്ലായിരുന്നു. അന്നതൊരു അനുഭവമായിരുന്നു. വായനക്ക് നന്ദി.

വിനുവേട്ടൻ: പുതിയ തലമുറയിലെ പ്രവാസികൾക്ക് ഇതൊന്നും അനുഭവിക്കേണ്ടെങ്കിൽ അവർ ഭാഗ്യവാന്മാർ തന്നെ. പ്രാധമിക വിദ്യാഭ്യാസം പോലും അന്നിവർക്ക് ലഭ്യമായിരുന്നില്ല. വായനക്ക് വളരെ നന്ദി.

keraladasanunni said...

എനിക്ക് വളരെ ഇഷ്ടപ്പെട്ടു. വി.കെ. യോടൊപ്പം ആദ്യന്തം ഉണ്ടായിരുന്നതുപോലെ ഒരു തോന്നൽ. അപരിചിതമായ സ്ഥലങ്ങളിലൂടെ അനുഭവങ്ങൾ പങ്കിട്ട്. ഒരിക്കൽകൂടി പറയട്ടെ, വളരെയധികം ഇഷ്ടംതോന്നി.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

നോവല്‍ എഴുതിത്തുടങ്ങിയതില്‍ വളരെ സന്തോഷം. ഒന്നും രണ്ടും ഭാഗങ്ങള്‍ വായിച്ചു. പ്രവാസ ജീവിതത്തിന്റെ യഥാര്‍ത്ഥ മുഖം. ആശംസകള്‍.

Sangeeth K said...

കഥയില്‍ സ്വന്തം ജീവിതാനുഭവങ്ങളും നിഴലിക്കുന്നുണ്ടെന്നു തോന്നുന്നു... ഒന്നും , രണ്ടും വായിച്ചു....ഇനി നവംബര്‍ ഒന്നിന് കാണാം...ആശംസകള്‍ :)

ഹരിപ്രിയ said...

ഒന്നാം ഭാഗം വായിച്ചപ്പോൾ ആടുജീവിതം പോലെ ആകുമോ എന്ന് സംശയിച്ചു... ഇപ്പൊ സമാധാനമായി... അടുത്ത ലക്കങ്ങൾക്ക്‌ കാത്തിരിക്കുന്നു.. :)

ശ്രീ said...

വെറുതേ ടെന്‍ഷനടിപ്പിച്ചു അല്ലേ...


പണിയ്ക്കര്‍ മാഷ് പറഞ്ഞതു പോലെ ഇന്ത്യയില്‍ ജനിച്ച് ഇവിടെ ജീവിയ്ക്കാന് കഴിയുന്നത് ഭാഗ്യം തന്നെ.


തുടരട്ടെ മാഷേ.

Echmukutty said...

അപ്പോള്‍ ഇങ്ങനെയൊക്കെയായിരുന്നു പ്രവാസം...
ഭംഗിയായിട്ടുണ്ട്...
ഈ ശൈലിയില്‍ മുന്നോട്ട് പോകട്ടെ..
അടുത്ത ഭാഗത്തിനു കാത്തിരിക്കുന്നു..

Unknown said...

രണ്ടു ലക്കവും വായിച്ചു അഭിപ്രായം പറയാം ...വൈകാതെ വരാം

Unknown said...

രണ്ടു ലക്കവും വായിച്ചു അഭിപ്രായം പറയാം ...വൈകാതെ വരാം

വീകെ said...

കേരളദാസനുണ്ണി: വായനക്കും അഭിപ്രായത്തിനും വളരെ നന്ദി മാഷെ.

മോഹൻ പുത്തൻ‌ച്ചിറ: മോഹനേട്ടന്റെ വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

സംഗീത്: പ്രവാസകഥകളിൽ ഏറിയ പങ്കും അനുഭവത്തിന്റെ തീവ്രത ഉണ്ടാകും. ഭാവന വളരെ കുറച്ചെ വേണ്ടൂ. ആദ്യമായ ഈ വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

ഹരിപ്രിയ: ആദ്യമായി ഈ സന്ദർശനത്തിന് വളരെ നന്ദി.

ശ്രീ: പുറത്തു ജീവിക്കാൻ കഴിഞ്ഞവർക്കേ നമ്മുടെ നാടിന്റെ നന്മ എത്ര മഹത്തരമാണെന്ന് മനസ്സിലാകൂ. നന്ദി ശ്രീ.

എഛ്മുക്കുട്ടി: ഇങ്ങനൊക്കെയാണ് സൌദിയിലെ പ്രവാസജീവിതത്തിന്റെ തുടക്കം. പിന്നെ അതൊരു ശീലമാകുമ്പോൾ സങ്കടമില്ലാതാകും. നന്ദി.

മുഹമ്മദ് നിസ്സാർ കെ.വി.: ആദ്യമായി ഈ സന്ദർശനത്തിന് വളരെ നന്ദി.

Mohiyudheen MP said...

തീവ്രതയുള്ള പ്രവാസത്തിന്റെ മറ്റൊരു മുഖം. നോവൽ തുടരട്ടെ

African Mallu said...

ഞാനും കൂടുന്നു, വായിച്ചതു വരെ കൊള്ളാം. സ്ഥിരമായി വരാം

വീകെ said...

മോഹിയുദ്ദീൻ എംപി: ആദ്യമായ ഈ വരവിനും വായനക്കും വളരെ നന്ദി.

ആഫ്രിക്കൻ മല്ലു: വീണ്ടും എന്റെ ബ്ലോഗിൽ വന്ന് വായിച്ചതിനും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി.

വന്ന് വായിച്ച് ഒന്നും ഉരിയാടാതെ നിഷ്ക്കരുണം കടന്നു പോയവർക്കും എന്റെ ഹൃദയംഗമമായ നന്ദിയും സ്നേഹവും അറിയിക്കുന്നു....

അഭി said...

പിന്തുടരുന്നു ...

ആശംസകൾ

Shahida Abdul Jaleel said...

ഹൊ സമാധാനമായി കൊല്ലാനല്ലല്ലൊ കൊണ്ട് പോയത്....

സുധി അറയ്ക്കൽ said...

ആശ്വാസം തോന്നുന്നു.കുഴപ്പം ഒന്നുമില്ലല്ലോ അല്ലേ??ബാക്കി കൂടി വായിക്കട്ടെ..