Thursday 15 March 2012

കഥ..




[‘ഇരിപ്പിടംനടത്തിയ കഥാമത്സരത്തിൽ അയക്കാനായി എഴുതിയതായിരുന്നു. പിന്നീട് നോക്കിയപ്പോൾ മത്സരാർഹമായ ഒരു രചനയായി എനിക്കു തന്നെ തോന്നാത്തതുകൊണ്ട് പണിക്കു പോയില്ല. ഇപ്പോൾ കഥാമത്സരം കഴിയുകയും സമ്മാനാർഹരുടെ രചനകൾ പുറത്തുവരികയും ചെയ്തതുകൊണ്ട്, പാടുപെട്ടിരുന്ന് എഴുതിക്കൂട്ടിയതല്ലേന്നു കരുതി ഞാനീക്കഥ ബ്ലോഗിൽ ഇടുന്നു. ‘ഇരിപ്പിടംടീമിനു ഇതിൽ എതിർപ്പുണ്ടാകില്ലെന്നു കരുതുന്നു. എന്തെങ്കിലും എതിർപ്പുണ്ടെങ്കിൽ ഉടനെ പിൻ‌വലിക്കുന്നതായിരിക്കും. നന്ദി.]


ഉണ്ണാവൃതം
.


‘അദ്ദേഹം അങ്ങിനെയാണ് ...
വിധിക്ക് ഇനിയും തന്നെ തോല്പിക്കാനാവില്ലെന്ന ഉറച്ച വിശ്വാസത്തോടെ, ഇടതുവശത്തെ കൃത്രിമക്കാലിന് താങ്ങായ വളഞ്ഞ പിടിയുള്ള ഊന്നുവടിയുമായി, ലക്ഷ്യസ്ഥാനത്തെത്താൻ അദ്ദേഹം വേഗത്തിൽ നടന്നു..

ഇരമ്പിപ്പാഞ്ഞുപോകുന്ന വാഹനങ്ങളേയും, തന്നെനോക്കി വിനയപൂർവ്വം കൈകൂപ്പി നടന്നുനീങ്ങുന്നവരേയും, തണുപ്പുപുതച്ച് നമ്രശിരസ്കരായ വൃക്ഷശിഖരങ്ങളിലിരുന്ന് പാടുന്ന പക്ഷികളേയും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്. കാണുന്നതൊക്കെയും എല്ലാ പ്രവൃത്തിയുടേയും ശുഭസൂചകമാണെന്ന ആത്മവിശ്വാസമുള്ള അദ്ദേഹം, എന്നിട്ടും ഒൻപതാം ക്ലാസിൽ പഠിക്കുന്ന മകൾ ഇന്നു വീട്ടിലെത്താൻ വൈകുന്നതെന്തെന്നുകൂടി ഒരുനിമിഷം ചിന്തിച്ചത് സ്വാഭാവികം .

നല്ല ബലിഷ്ഠമായ ഉയരമുള്ള ശരീരം, തിളങ്ങുന്ന കണ്ണുകൾ,ആവശ്യത്തിനുമാത്രം സംഭാഷണം.... ഇതുപോലെയൊരു വ്യക്തി ആ ഗ്രാമത്തിൽ വേറേയില്ലെന്ന് പലരും പറയാറുണ്ട്. പ്രത്യേകിച്ച്, ഒരു കാല് ഇല്ലെന്ന കാരണം അത് സത്യമാക്കുന്നുണ്ടല്ലൊ...............’

അദ്ദേഹം ഒരു നിമിഷം പാതയിൽ നിന്നുമൊഴിഞ്ഞ് തന്റെ ഊന്നുവടിയൂന്നി വലത്തെ കാൽ നിലത്തുറപ്പിച്ച് കൃത്രിമക്കാലിനു വിശ്രമം കൊടുക്കാനെന്നോണം ഒരു നിമിഷം നിന്നു. കൃത്രിമക്കാൽ പിടിപ്പിച്ച ഇടത്തെ തുടയിൽ വേദനയെടുത്തതുപോലെ അദ്ദേഹം സാവധാനം തിരുമ്മിക്കൊണ്ടിരുന്നു. അതോടൊപ്പം അക്ഷമനായി നാലു വശവും നോക്കുന്നുമുണ്ട്.
'ഇല്ല. ഇനിയും നിന്നാൽ ശരിയാവില്ല’ ന്നു സ്വയം പറഞ്ഞുകൊണ്ട് അദ്ദേഹം ധൃതിയിൽ വീണ്ടും നടക്കാൻ തുടങ്ങി.

കൃത്രിമക്കാൽ പിടിപ്പിച്ച കാൽ നിലത്തു കുത്തുന്നതിനൊപ്പം കയ്യിലെ ഊന്നു വാടിയും കൃത്യമായിത്തന്നെ ഒരു താങ്ങായി നിലത്തൂന്നുന്നുണ്ട്. അക്ഷമ നിറഞ്ഞ ആ മുഖം വല്ലാതെ വലിഞ്ഞു മുറുകിയിരുന്നു. കാലത്ത് പഠിക്കാനായി സ്കൂളിലേക്ക് പോയ തന്റെ മകൾ ഈ നേരമായിട്ടും എന്തേ തിരിച്ചു വന്നില്ല...?
ഇനി അവർ വല്ലതും..!

അങ്ങനെയൊരു ചിന്ത ആദ്യമായാണ് മനസ്സിൽ ഉദിച്ചത്. അതോടെ അദ്ദേഹത്തിന്റെ നടത്തം പെട്ടെന്നു നിന്നു. വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. പിന്നെ എന്തൊ ഓർത്തിട്ടെന്ന പോലെ വേഗം മുന്നോട്ടു തന്നെ നടന്നു. റോഡിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് മകൾ സാധാരണ നടന്നു വരാറുള്ള എളുപ്പ വഴിയിലൂടെ നടക്കാൻ തുടങ്ങി. എതിരെ വന്ന തന്റെ ജോലിക്കാരനായ കറുപ്പയ്യ അദ്ദേഹത്തെ കണ്ട് വണങ്ങി വഴി മാറി നിന്നു. അദ്ദേഹത്തിന്റെ രൂക്ഷമായ നോട്ടം സഹിക്കാൻ കഴിയാതെ കറുപ്പയ്യ മുഖം താഴ്ത്തി. ശബ്ദം വളരെ താഴ്ത്തി പറഞ്ഞു.
“അയ്യാ.. എന്നെ മന്നിച്ചിടുങ്കയ്യാ... ഉങ്കളെ എനക്ക് തെരിയുമയ്യ...”
“ഊം...” അദ്ദേഹം ഒന്നു മൂളുക മാത്രമെ ചെയ്തുള്ളു. ഇവൻ നിരപരാധി ആണെങ്കിലും, ഇവന്റെ മകന്റെ നേതൃത്വത്തിലാണ് വീട്ടിൽ വന്ന് നാശം വിതച്ചത്. പിന്നെയും നടത്തം തുടർന്നു. ഇപ്പോൾ അവനോട് സംസാരിക്കാൻ പറ്റിയ സമയമല്ല.

ധൃതി പിടിച്ച നടത്തത്തിനിടയിലും കാലത്തു നടന്ന അനിഷ്ട സംഭവങ്ങൾ അദ്ദേഹത്തിന്റെ മനസ്സിൽ ഓടിയെത്തി. അതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ അദ്ദേഹം വെറുപ്പോടെ തലയൊന്നു കുടഞ്ഞ് ‘നന്ദിയില്ലാത്ത വർഗ്ഗം’ എന്നു പറയും. അപ്പോൾ ആ മുഖം കണ്ടാലറിയാം ആ സംഭവം അദ്ദേഹത്തിന്റെ ബോധമനസ്സിനെ വല്ലാതെ ചുട്ടുപൊള്ളിക്കുന്നുണ്ടെന്ന്.

അങ്ങകലേക്ക് നോക്കി തല ഉയർത്തിപ്പിടിച്ചുള്ള ആ പോക്കിൽ പരിചയമുള്ള ഗ്രാമീണർ ബഹുമാനപൂർവ്വം അദ്ദേഹത്തെ വണങ്ങുന്നുമുണ്ട്. അതിനെല്ലാത്തിനും അദ്ദേഹം തലയാട്ടുകയും ചെയ്തുകൊണ്ടാണ് നടപ്പ്.

അപ്പോഴാണ് കേരള സമാജം സെക്രട്ടറി കൃഷ്ണക്കൈമൾ എതിരെ വരുന്നത്. അദ്ദേഹത്തിന്റെ അടുത്തു വന്നതും കൈമൾ സൈക്കിളിൽ നിന്നും ഇറങ്ങി. അദ്ദേഹത്തിനു കൈകൊടുത്തിട്ട് പറഞ്ഞു.
“ഞാനിപ്പൊഴാ വിവരമറിയുന്നത്.. എന്നിട്ടെന്താ സംഭവിച്ചത്...?”
കൈമൾ അദ്ദേഹത്തിന്റെ മുഖത്തേക്കുറ്റു നോക്കി നിന്നു. അദ്ദേഹം കാലത്തു നടന്ന സംഭവങ്ങൾ മുഴുവൻ മനസ്സിൽ കാണുകയായിരിക്കണം. ആ കണ്ണുകൾ ജ്വലിക്കുന്നുണ്ടായിരുന്നു.
“അവർക്കിപ്പോൾ ഞാനിവിടം വിട്ട് പോകണമെന്ന്..! ഞാനെന്തിനു പോകണം...?
ഞാൻ ജനിച്ചു വളർന്ന മണ്ണാണിത്. എന്റെ അഛനും അമ്മയും വിശ്രമിക്കുന്ന മണ്ണ്. എന്റെ ഭാര്യ വിശ്രമിക്കുന്ന മണ്ണ്...”
ഒറ്റ ശ്വാസത്തിലെന്നോണം പറഞ്ഞു തീർത്തപ്പോഴേക്കും വികാരം കൊണ്ടാകും അദ്ദേഹം വല്ലാതെ കിതച്ചു. കൈമൾ അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
“ചേട്ടാ.. ഇതൊന്നും ഇവിടത്തെ സാധാരണക്കാരുടെ വികാരമല്ല. ഇതിന്റെ പേരിൽ ചില രാഷ്ട്രീയപ്പാർട്ടികൾ മുതലെടുപ്പു നടത്തുന്നതാണ്. കൂട്ടത്തിൽ ചില തീവ്രവാദ സംഘടനകളും നുഴഞ്ഞു കയറിയിട്ടുണ്ട്. അവരാണ് ഇതിന്റെ പിന്നിൽ...”
“ആയിരിക്കാം. മുല്ലപ്പെരിയാറിലെ വെള്ളം കിട്ടിയില്ലെങ്കിൽ അവരുടെ കൃഷിഭൂമി മാത്രമാണൊ നശിക്കുന്നത്. കൃഷി ചെയ്തു ജീവിക്കുന്ന എന്റെ ജീവിതമാർഗ്ഗവും മുട്ടില്ലെ...?”
“ചേട്ടാ.... ഇതൊന്നും ചിന്തിക്കാവുന്ന മാനസ്സികാവസ്ഥയിലല്ല അവർ. ഇതെങ്ങനെയെങ്കിലും ഒന്നാളിക്കത്തിച്ച് മുതലെടുക്കണം. എന്റെ കട തന്നെ നോക്ക്. എല്ലാം തല്ലിത്തകർത്ത് ഉണ്ടായിരുന്ന സാധനങ്ങളെല്ലാം അവന്മാർ തന്നെ കടത്തിക്കൊണ്ടു പോയി...”
“എന്റെ കൃഷിസ്ഥലത്ത് ഞാൻ ഒറ്റ മലയാളിയെപ്പോലും ജോലിക്കു വച്ചട്ടില്ല. എല്ലാം ഇവിടെ ഉള്ളവർ തന്നെയാ... എന്നിട്ടും വീറോടെ പറയാ മലയാളത്താന്മാരൊക്കെ ഇവിടം വിടണമെന്ന്...”
ദ്വേഷ്യം മുഴുവൻ അദ്ദേഹത്തിന്റെ മുഖത്തേക്കിരച്ചു കയറി. ഊന്നുവടിയിൽ മുറുകെ പിടിച്ച കൈ രണ്ടും വല്ലാതെ വിറകൊണ്ടൂ.

ഒരു നിമിഷം കഴിഞ്ഞിട്ട് കൈമൾ ചോദിച്ചു.
“അല്ല. ചേട്ടൻ നടന്നെങ്ങടാ.. അങ്ങനെ നടക്കൽ പതിവില്ലല്ലൊ..?”
“കാലത്ത് അവന്മാർ വന്ന് വണ്ടീം മറ്റും തല്ലിത്തകർത്തില്ലെ.. ജനൽച്ചില്ലുകളൊക്കെ കല്ലെറിഞ്ഞുടച്ച് നശിപ്പിച്ചിട്ടല്ലെ അലറുന്നത് ‘മലയാളത്താന്മാരൊക്കെ’ ഇവിടം വിട്ടു പോകണമെന്ന്..! ”
ഒരു നിമിഷം ഒന്നു നിർത്തിയിട്ട് തുടർന്നു.
“ശത്രുക്കൾ കാർഗ്ഗിൽ യുദ്ധഭൂമിയിൽ വച്ച് എന്റെ ഈ കാലെടുത്തപ്പോൾ പോലും ഞാൻ കരഞ്ഞിട്ടില്ലടോ... അവന്മാരിലെ മൂന്നാലെണ്ണത്തിനെ വെടിവച്ചിട്ടിട്ടേ ഞാൻ താഴെ വീണൊള്ളു...” ഊന്നുവടിയിൽ നിന്നും ഒന്നു തെന്നിപ്പോയ അദ്ദേഹത്തെ കൈമൾ താങ്ങിപ്പിടിച്ചു. തല ഉയർത്തിപ്പിടിച്ച് നേരെ നിന്നിട്ട് അദ്ദേഹം തുടർന്നു.
“അന്നു ഞാൻ എന്റെ രാജ്യത്തിനു വേണ്ടിയാ യുദ്ധം ചെയ്തത്. ഭാരതാംബക്കു വേണ്ടിയാ ജയ് വിളിച്ചത്. ഒരു തമിഴനൊ മലയാളിക്കു വേണ്ടിയോ ആയിരുന്നില്ല....”

ആരോഗ്യവാനും ധൈര്യവാനുമാണെങ്കിലും ഇന്നത്തെ സംഭവം അദ്ദേഹത്തെ വല്ലാതെ ഉലച്ചിരിക്കുന്നുവെന്ന് നിറഞ്ഞു വന്ന കണ്ണുകൾ പറയുന്നുണ്ടായിരുന്നു. അദ്ദേഹം തുടർന്നു.
“ഇന്നെനിക്ക് ബോദ്ധ്യമായടോ... ഞാൻ ഇൻഡ്യാക്കാരനല്ല..! വെറുമൊരു മലയാളി മാത്രമാണെന്ന്...! ഇവരെല്ലാം കൂടി എന്നെ അങ്ങനെ ബോദ്ധ്യപ്പെടുത്തിത്തന്നു..!”

കൈമൾ എന്തു പറഞ്ഞാശ്വസിപ്പിക്കുമെന്നറിയാതെ കുഴങ്ങി. വിഷയം മാറ്റാനായിട്ടെന്നോണം കൈമൾ ചോദിച്ചു.
“അല്ല. ചേട്ടൻ ഇപ്പോഴെങ്ങോട്ടാ..?”
അദ്ദേഹം ടവ്വലെടുത്ത് മുഖമൊന്നമർത്തി തുടച്ചിട്ട് തല ഉയർത്തി മുന്നിലെ വഴിയിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
“മോളിന്ന് സ്കൂളിൽ നിന്നും തിരിച്ചെത്തിയിട്ടില്ല. ഇത്രയും വൈകാറില്ല ഒരിക്കലും. കാലത്ത് വന്ന് ബഹളമുണ്ടാക്കിയവരുടെ കൂട്ടത്തിൽ ആ കറുപ്പയ്യയുടെ മോനും ഉണ്ടായിരുന്നു. അവനാ അവരുടെ നേതാവ്. ഏതോ തീവ്രവാദ ഗ്രൂപ്പിൽ പെട്ടവനാ അവനും. എന്നോടുള്ള വൈരാഗ്യത്തിന് ഇനി.....”
അതും പറഞ്ഞദ്ദേഹം കൈമളിന്റെ മുഖത്തേക്ക് നോക്കി.
“എന്നാൽ ഞാനും വരാം സ്കൂളിലേക്ക്..”
രണ്ടു പേരും സ്കൂളിലേക്ക് നടന്നു. നടക്കുന്നതിനിടെ അദ്ദേഹം പിറുപിറുക്കുന്നതു പോലെ പറയുന്നുണ്ടായിരുന്നു.
“ഇവരിങ്ങനെ തുടങ്ങിയാൽ നമ്മളെന്തു ചെയ്യുമെടൊ..? നമ്മുടെ നാടിന്റെ അവസ്ഥ എന്താകുമെടോ..?”
“ഇത്തരം ചിന്താശകലം ഇട്ടുകൊടുത്ത് ജനങ്ങളെ ഇളക്കി വിടുന്നവന്മാരെ ആ സ്പോട്ടിൽത്തന്നെ വെടിവച്ചു കൊല്ലണം...” കൈമൾ വല്ലാതെ വികാരാധീനനായി പറഞ്ഞു.

പിന്നെയും ഒന്നും രണ്ടുമൊക്കെ പറഞ്ഞ് രണ്ടുപേരും കൂടി നടന്ന് സ്കൂളിനടുത്ത് എത്താറായപ്പോഴാണ് കൈമൾ ആ ചോദ്യം എടുത്തിട്ടത്.
“അല്ല ചേട്ടാ, ചേട്ടന്റെ അഛന്റെ വിഹിതം കുറച്ച് ഭൂമി ഇപ്പൊഴും നാട്ടിൽ കിടപ്പുണ്ടെന്ന് അന്നൊരിക്കൽ പറഞ്ഞിരുന്നല്ലൊ... ഇപ്പൊഴുമുണ്ടൊ അതവിടെ...?”
അതു കേട്ടതും അദ്ദേഹം പെട്ടെന്ന് നിന്നു. ഊന്നു വടിയിൽ രണ്ടു കയ്യും കൂട്ടിപ്പിടിച്ച് മുന്നിൽ കുത്തി നിവർന്നു നിന്നിട്ട് പറഞ്ഞു.
“എനിക്കൊരു അബദ്ധം പറ്റിയെടൊ കൈമളേ... ഇപ്പൊഴാണ് എനിക്കത് ബോദ്ധ്യമാവുന്നത്. അവിടെ ഉണ്ടായിരുന്നത് ഞാനെന്റെ ഇളയഛന്റെ മക്കൾക്ക് വെറുതെ എഴുതിക്കൊടുത്തു. അതവിടെ കിടന്ന് ആരും നോക്കാനാളില്ലാതെ കരക്കാരു കേറി നിരങ്ങണ്ടല്ലോന്ന് കരുതിയാ ചെയ്തത്..”
“അതവിടെ ഇപ്പൊഴും കിടന്നിരുന്നെങ്കിൽ..?"
കൈമൾ പറയാൻ വന്നത് ഇടക്കു നിർത്തിയിട്ട് അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി.
“എന്റെ മോളെങ്കിലും സമാധാനമായി...”
പറയാൻ വന്നതു മുഴുവനാക്കാതെ അദ്ദേഹം മുന്നോട്ടു നടന്നു. പിന്നാലെ കൈമളും.

സ്കൂൾ ഗേറ്റിലെത്തുമ്പോഴേക്കും ഒന്നു രണ്ടു സ്കൂൾ ബസ്സ് നിറയെ കുട്ടികളുമായി അവിടെ ഓടി വന്നു നിന്നു. ഹർഷാരവത്തോടെ ഇറങ്ങി വരുന്ന കുട്ടികൾ. എവിടെയെങ്കിലും കാഴ്ചകൾ കാണാൻ പോയിട്ടു വരികയായിരിക്കുമെന്നു കരുതി ഒരിടത്തേക്ക് മാറി നിന്നു രണ്ടു പേരും.

“അപ്പാ..” എന്ന വിളി കേട്ടാണ് പിറകിലെ ബസ്സിനടുത്തേക്ക് കണ്ണുകൾ പാഞ്ഞത്.
തന്റെ മകൾ ‘ഒഷീൻ’ അതിൽ നിന്നിറങ്ങി ഓടി വരുന്നതാണ് അദ്ദേഹം കണ്ടത്.
ഒഷീൻ ഓടി അടുത്തു വന്നതും അപ്പയെ കെട്ടിപ്പിടിച്ചു.
അദ്ദേഹം സ്വൽ‌പ്പം പരിഭവത്തിൽ ചോദിച്ചു.
ഇന്നേക്ക് പിക്നിക്ക് പോറത് ഏൻ അപ്പാക്കെട്ടെ ശൊല്ലല്ലൈ...?”
( പിക്നിക്കിനു പോകണ കാര്യം അപ്പന്റടുത്തു പറഞ്ഞിരുന്നില്ലല്ലൊ..?)
നാങ്ക പിക്നിക്കിന് പോകവേയില്ലിയേ..”
(ഞങ്ങൾ പിക്നിക്കിനു പോയില്ലല്ലൊ..)
“അപ്പുറം ഏൻ ഇന്ത ബസ്സില് വറെ..?”
(പിന്നെ എന്തിനാ ഈ ബസ്സിൽ വന്നത്..?)
അതോ.. അത് നാങ്കെളെല്ലാംഉണ്ണാവൃതം’ ഇരിക്കതിക്ക് പോറത്...!”
(അതോ.. അത് ഞങ്ങളെല്ലാം നിരാഹാരം ഇരിക്കാൻ പോയതാ...!)
ഉണ്ണാവൃതമാ... എതുക്ക്..?”
(നിരാഹാരമോ... എന്തിന്..?)
അതു വന്ത് അപ്പാ... അന്ത മലയാളത്താന്മാരില്ലൈ... നാങ്കെ തണ്ണി കെടക്കണ മുല്ലപ്പെരിയാർ അണൈയില്ലവാ... അവങ്ക നമ്മ അണൈ ഒടക്കപ്പോറാങ്ക. കുടിക്കറുതുക്ക് തണ്ണി കെടക്കാമെ, തണ്ണിയില്ലാമൽ അപ്പ എപ്പടി വ്യവസായം പണ്ണർത്...? അതിനാല് നമ്മഗാന്ധിജിശൊന്ന മാതിരി ഉണ്ണാവൃത പോരാട്ടത്തുക്ക് താൻ അങ്കെ അണൈ പക്കത്തിലേ പോറത്...!!”
(അത് പിന്നെ അപ്പാ... ആ മലയാളികളില്ലേ... നമ്മൾക്ക് വെള്ളം തരുന്ന മുല്ലപ്പെരിയാർ ഡാമില്ലേ... അവർ നമ്മുടെ ഡാം തകർക്കാൻ പോണെന്ന്. കുടിക്കാൻ വെള്ളമില്ലാതെ, വെള്ളമില്ലാതെ അപ്പ എങ്ങനെ കൃഷി ചെയ്യും...? അതിനാൽ ‘ഗാന്ധിജി’ കാട്ടിത്തന്ന മാതിരി നിരാഹാര സമരത്തിനു ആ ഡാമിന്റടുത്ത് പോയതാ...!!)
മോളെ ചേർത്തു പിടിച്ച് അദ്ദേഹവും കൈമളും മുഖത്തോടുമുഖം നോക്കി നിർന്നിമേഷനായി നിന്നു പോയി... !!

24 comments:

വീകെ said...

എന്റെ തമിഴ് വായിച്ച് ആരും ഞെട്ടണ്ട. നന്ദി.

കുസുമം ആര്‍ പുന്നപ്ര said...

നല്ല കഥ. മത്സരത്തിനെന്തേ അയയ്ക്കാതിരുന്നത്?
ഞാനും എഴുതി. മത്സരത്തിന് അയച്ചില്ല.

പട്ടേപ്പാടം റാംജി said...

ഇരിപ്പിടത്തില്‍ കഥാമത്സരത്തിന് പറഞ്ഞിരുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ഇന്നത്തെ ഒരു മുഖ്യ വിഷയത്തെ ആസ്പതമാക്കി തയ്യാറാക്കിയത്‌ മോശമായില്ല.

പഥികൻ said...

പ്രമേയം നന്നായി ഇഷ്ടപ്പെട്ടു...

ജീവിക്കുന്ന സമൂഹവുമായി ഇഴുകിച്ചേരുകയാണ് ഒരു പ്രവാസിയുടെ ആദ്യത്തെ കടമ...

Unknown said...

ഇഷ്ടമായി!

Muralee Mukundan , ബിലാത്തിപട്ടണം said...

കഥയെഴുതിയെങ്കിൽ
തീർച്ചയായും അയക്കണമായിരുന്നു...

എല്ലായിടങ്ങളിലും ഇടിച്ചിടിച്ച്
നിന്നാലെ പിടിച്ച് പിടിച്ച് ഉയരങ്ങളിലേക്ക് കയറാൻ പറ്റുകയുള്ളൂ എന്നറിയില്ലേ ഭായ്...!

ഇരിപ്പിടത്തിന്റെ പ്രമേയവും ,
രണ്ടുനാടുകളൂടെ ഇന്നത്തെ മുഖ്യ
പ്രമേയവും തന്മയത്വത്തോടെ സമന്വയിപ്പിച്ച് തരക്കേടില്ലാതെ എഴുതിയിരിക്കുന്നു കേട്ടൊ അശോക്

ചന്തു നായർ said...

തമിഴ് വായിച്ച് ഞെട്ടി...എങ്കിലും പറയാൻ ശ്രമിച്ചതിൽ വലിയ കുഴപ്പമില്ലാ...ഭാവുകങ്ങൾ

ajith said...

സംഭവിച്ചതും ഇനിയും സംഭവ്യമായതുമായ കാര്യങ്ങള്‍. (എന്തായാലും മുല്ലപ്പെരിയാര്‍ അലയൊതുങ്ങി. മലയാളത്താന്മാര്‍ ഇത്രയേയുള്ളു എന്ന് നമ്മള്‍ തമിഴന്മാര്‍ക്ക് മനസ്സിലാക്കിക്കൊടുത്തു)

Unknown said...

good..
അല്‍പ്പസ്വല്‍പ്പം എഡിറ്റിംഗൊക്കെ ആവശ്യമുണ്ടെന്ന് തോന്നുന്നു.

കഥകള്‍ പോന്നോട്ടെ, വായിക്കാനാളുണ്ട്! തുടരനുകള്‍ ഫോളോ ചെയ്യാനാവാറില്ല എന്നതാണ് സത്യം!

വീകെ said...

കുസുമം ആർ പുന്നപ്ര: എന്നോട് ചോദിച്ച അതേ ചോദ്യം ഞാനങ്ങോട്ട് ചോദിക്കാ...എന്തേ അയച്ചില്ല...? നന്ദി.
പട്ടേപ്പാടം റാംജി: വളരെ നന്ദി.
പഥികൻ: തീർച്ചയായും. അതൊരു മലയാളിക്ക് പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല.അതുകൊണ്ടാണല്ലൊ നമ്മൾ ഈ ലോകം മുഴുവൻ സ്വീകരിക്കപ്പെടാൻ കാരണം. നന്ദി.
ഞാൻ ഗന്ധർവ്വൻ: നന്ദി.
ബിലാത്തിച്ചേട്ടൻ: ഇടിക്കാനും പിടിക്കാനുമൊന്നും ഞാനില്ല ഭായി. ആദ്യം എഴുതാൻ പഠിക്കട്ടെ. വളരെ നന്ദി.
ചന്തു നായർ: ഹാ.. ഹാ...ഹാ.. എനിക്കറിയാരുന്നു അതു വായിച്ച് ആരെങ്കിലുമൊക്കെൻ ഞെട്ടാൻ വഴിയുണ്ടെന്ന്. പിന്നൊരു ധൈര്യമെന്തെന്നാൽ ഇതൊന്നും വായിക്കാൻ ഒറിജിനൽ തമിഴന്മാർ ആരും എത്തില്ലല്ലൊന്നൊരു ആശ്വാസം മാത്രം...! വളരെ നന്ദി.
അജിത്: നമ്മുടെ രാഷ്ട്രീയക്കാർക്കും മറ്റും നാലു പുത്തനുണ്ടാക്കാനും പത്ത് വോട്ടുണ്ടാക്കാനും ഉതകുന്ന ഒരു എളുപ്പ വഴിയെന്നല്ലാതെ മറ്റൊന്നും അതിലില്ലെന്ന് ഇപ്പം മനസ്സിലായില്ലെ..! ഒലിച്ചു പോകാനുള്ളവർ ഒലിച്ചുപോയിത്തന്നെ തീരും. വളരെ നന്ദി.
നിശാസുരഭി: ബ്ലോഗ് എന്നു പറഞ്ഞാൽ തന്നെ എഡിറ്റിംഗ് ഇല്ലെന്നല്ലെ അർത്ഥം. ഭാഷ കൈകാര്യം ചെയ്യാനറിയുന്നവർക്ക് ഈ എഴുത്തുകളിൽ ധാരാളം തെറ്റുകൾ കാണാനാകും.അതില്ലാത്തതു കൊണ്ടല്ലെ ഞാനൊക്കെ ഇപ്പൊഴും എഴുതിക്കൊണ്ടിരിക്കുന്നതും. വളരെ നന്ദി. വളരെ നന്ദി.

Sabu Hariharan said...

അയക്കാമായിരുന്നു!

Sabu Hariharan said...
This comment has been removed by the author.
ramanika said...

റൊമ്പ നന്ന ഇരുക്ക്‌ ! മത്സരത്തിനു തീർച്ചയായും അയക്കണമായിരുന്നു...
വളരെ ഇഷ്ട്ടപ്പെട്ടു ....

വേണുഗോപാല്‍ said...

ഞാനും എഴുതി അയക്കാതെ ഒരെണ്ണം വെച്ചിട്ടുണ്ട്.
കുറച്ചു കഴിഞ്ഞു പോസ്റ്റ്‌ ചെയ്യണം ,,,,

കഥ നന്നായി പറഞ്ഞു

ആശംസകള്‍

Akbar said...

നല്ല ശ്രമം വി കേ. ഒന്നൂടെ എഡിറ്റു ചെയ്തു അയക്കാമായിരുന്നു. പിന്നെ തമിഴ്..അതെണക്ക് തെരിയാത്. :)

Cv Thankappan said...

തീര്‍ച്ചയായും അയക്കേണ്ടതായിരുന്നു,
ഒന്നുകൂടി മിനുക്കുപണികള്‍ ചെയ്ത്.
നല്ല ആശയം.ശൈലിയും നന്നായി>
അമാന്തം എപ്പോഴും നമുക്ക് ലഭിക്കുന്ന
അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയാണല്ലോ
ചെയ്യുക!
ആശംസകള്‍

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹേയ്‌ ഈക്കഥ മല്‍സരത്തിനു തീര്‍ച്ചയായും, അയയ്ക്കണമായിരുന്നു.
അല്ല മല്‍സരത്തില്‍ സമ്മാനം കിട്ടുകയല്ലല്ലൊ പ്രശ്നം. വായക്കാര്‍ക്കിഷ്ടപ്പെടുന്നതല്ലെ വിജയം എനിക്കിഷ്ടപ്പെട്ടു വളരെ

A said...

തീര്‍ച്ചയായും അയക്കാമായിരുന്നു. നല്ല ഒരു കഥ.

African Mallu said...

ഇരിപ്പിടം കഥ മത്സരത്തിന്റെ തുടക്കം കണ്ടിട്ട് ഒരു പിടിയും കിട്ടാതിരുന്ന എനിക്ക് ഈ കഥ വികസിപ്പിച്ചു വന്നത് കണ്ടു വളരെ കൌതുകം തോന്നി.ഒരു ഇഷ്യുവുമായി ബന്ധപ്പെടുത്തിയതും നന്നായി .ആ തമിഴ് ട്രാന്‍സ്ലേഷന്‍ വേണ്ടായിരുന്നു ഒഴുക്ക് കളയുന്നു.

വീകെ said...

സാബു MH: നന്ദി.
രമണിക: നന്ദി.
വേണുഗോപാൽ: ഏതായാലും എന്നെപ്പോലെ എന്തൊ ചിന്തയുടെ പേരിൽ മത്സരത്തിന് അയച്ചില്ലല്ലൊ. ഇനി അത് സ്വന്തം ബ്ലോഗ്ഗിൽ തന്നെ വെളിച്ചം കാണട്ടെ. അതാണല്ലൊ ഈ ബ്ലോഗ് മാദ്ധ്യമത്തിന്റെ ഗുണവും. നന്ദി.
അക്ബർ: നന്ദി.
സിവി.തങ്കപ്പൻ: നന്ദി.
ഇൻഡ്യാ ഹെറിറ്റേജ്: നന്ദി.
സലാം: നന്ദി.
ആഫ്രിക്കൻ മല്ലു:
മല്ലു പറഞ്ഞത് ശരിയായിരുന്നു. ആദ്യ വായനയിൽ ‘ഇരിപ്പിടം’ തന്ന കഥയുടെ തുടക്കം എനിക്കും ഒരു പിടിയും കിട്ടിയിരുന്നില്ല. ഇപ്പോഴും ആദ്യത്തെ രണ്ടു ഖണ്ഡികയിൽ പറഞ്ഞ കാര്യങ്ങളുമായി -- അദ്ദേഹം എന്ന കഥാപാത്രത്തിന്റെ വ്യക്തിത്വം കാത്തു സൂക്ഷിക്കാൻ-- എന്റെ കഥയിൽ കഴിഞ്ഞതായി തോന്നിയില്ല. ആ ഒരു സംശയത്തിന്റെ പുറത്താണ് മത്സരത്തിന് അയക്കാതിരുന്നത്.

അവിടെ ജനിച്ചു വളരുന്ന പുതിയ തലമുറക്ക് അവരുടെ ‘ജന്മനാടി‘നോടുള്ള സ്നേഹം നമുക്ക് കണ്ടില്ലെന്നു നടിക്കാനാവില്ലല്ലൊ. അതുകൊണ്ടാണ് അവരുടെ മാതൃഭാഷയായ തമിഴ് ഒഴിവാക്കണ്ടെന്നു തീരുമാനിച്ചത്.
വളരെ നന്ദി.
നന്ദി.

khaadu.. said...

ഞാനും ഒന്നെഴുതി .. ഇപ്പൊ ബ്ലോഗ്ഗില്‍ ഇട്ടിട്ടുണ്ട്...
സുഹൃത്തെ.. കഥ കുഴപ്പമില്ല...
എഴുത്ത് തുടരട്ടെ..

Lipi Ranju said...

“അന്നു ഞാൻ എന്റെ രാജ്യത്തിനു വേണ്ടിയാ യുദ്ധം ചെയ്തത്. ഭാരതാംബക്കു വേണ്ടിയാ ജയ് വിളിച്ചത്. ഒരു തമിഴനൊ മലയാളിക്കു വേണ്ടിയോ ആയിരുന്നില്ല....”

ഈ കഥ നല്ലതായിരുന്നല്ലോ മാഷേ... എന്തേ അയച്ചില്ല !!

വീകെ said...

khaadu: വന്നതിനു നന്ദി.
ലിപി രഞ്ജു: എന്തേ അയച്ചില്ല എന്നു ചോദിച്ചാൽ ‘ആഫ്രിക്കൻ മല്ലു’ വിനോട് പറഞ്ഞ മറുപടി തന്നെ കാരണം.
വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.
[കൊറെ കാലമായല്ലൊ കണ്ടിട്ട് ലിപീ... ഈ (ബൂ) ലോകത്തൊന്നും ഉണ്ടായിരുന്നില്ലെ..?]

ഇനിയും ഇതിലേ വന്നിട്ടും എന്നോട് ഒന്നും മിണ്ടാൻ മനസ്സില്ലാതെ പോയവർക്കും എന്റെ ഹൃദയംഗമമായ നന്ദിയും സ്നേഹവും അറിയിക്കുന്നു. വന്നവർക്കെല്ലാം ഒരിക്കൽ കൂടി നന്ദി.
നാളെ കാലത്ത് പുതിയ പോസ്റ്റുമായി വരാം.

Echmukutty said...

ഞാൻ വായിയ്ക്കാൻ വൈകി..കഥ ഇഷ്ടപ്പെട്ടു. തീർച്ചയായും മത്സരത്തിനയയ്ക്കണമായിരുന്നു.