Friday 15 April 2011

സ്വപ്നഭുമിയിലേക്ക്... (39 ) തുടരുന്നു...

"എല്ലാവർക്കും സന്തോഷത്തിന്റേയും സമാധാനത്തിന്റേയും
ഒരു വിഷുപ്പുലരി നേരുന്നു.”


കഴിഞ്ഞതിൽ നിന്നും.....

'അങ്ങനെയിരിക്കെയാണ് ഞങ്ങളുടെ വീട്ടിലേക്ക് ഒരു പുതിയ അഥിതിയുടെ രംഗപ്രവേശനത്തിന്റെ മണം കിട്ടിയത്...!! '

തുടരുന്നു...

കൂനിന്മേൽ കുരുവെന്ന പോലെ, അതൊരു പേടിപ്പിക്കുന്ന വാർത്ത തന്നെ ആയിരുന്നു...!
ഈ എടുത്താൽ പൊങ്ങാത്ത കടങ്ങൾക്കിടക്ക് ഇങ്ങനെയൊരു ചിലവുകൂടി വന്നാൽ...!?
‘ദൈവമേ.. ചതിക്കല്ലെ...!’

അതൊന്നു പരിശോധിച്ച് ഉറപ്പു വരുത്താനായി ഞങ്ങൾ ഒരാശുപത്രി തേടി യാത്രയായി. ഒരു സുഹൃത്ത് പറഞ്ഞിട്ടാണ് അവിടെ പോയത്. സ്വകാര്യ ആശുപത്രിയിൽ പോയാൽ ഈ ശമ്പളം മതിയാവാതെ വരുമെന്നു കൂട്ടുകാർ മുന്നറിയിപ്പു തന്നിരുന്നു.

അവർ ഞങ്ങളുടെ തിരിച്ചറിയൽ കാർഡ് പരിശോധിച്ചപ്പോൾ തന്നെ പറഞ്ഞു.
“നിങ്ങൾക്കുള്ള ചികിത്സ ഈ ആശുപത്രിയിൽ അല്ല. നിങ്ങൾ ഈ ആശുപത്രിയുടെ പരിധിയിൽ അല്ല താമസിക്കുന്നത്..” അതൊരു പുതിയ അറിവായിരുന്നു.

നമ്മുടെ നാട്ടിലേപോലെ ഓരോ പഞ്ചായത്തിലും, താലൂക്കിലും മറ്റും സർക്കാർ ആശുപത്രികൾ ഉള്ളതുപോലെ ഇവിടേയും അത്തരം സംവിധാനങ്ങൾ ഉണ്ടെന്നറിയില്ലായിരുന്നു. അവർ പറഞ്ഞുവിട്ട ‍‍ആശുപത്രിയിലെത്തി. അത് ഞങ്ങൾ താമസിക്കുന്നതിന്റെ അടുത്തു തന്നെ ആയിരുന്നു. നടന്നു പോകാനുള്ള ദൂരമേയുണ്ടായിരുന്നുള്ളു. എങ്കിലും ചൂടു കാരണം വണ്ടിയിൽ തന്നെ പോകണമായിരുന്നു.

നാട്ടിലെപ്പോലെ തന്നെ ഡോക്ടർക്ക് കൈക്കൂലിയൊക്കെ കൊടുക്കണം. മരുന്നൊക്കെ പുറത്തേക്കെഴുതി തരുമായിരിക്കും എന്നാണ് ഞങ്ങൾ വിചാരിച്ചത്. പക്ഷെ, ഞങ്ങൾക്കായി ഒരു ഫയൽ തന്നെ തുറന്നു ആശുപത്രിയിൽ. ലാബോറട്ടറി പരിശോധനകൾ, ഡോക്ടറുടെ പരിശോധന, മരുന്നുകൾ എല്ലാത്തിനും ആദ്യം ചീട്ടെടുക്കാൻ കൊടുത്ത ‘ഒരു ദിനാർ’ മാത്രം മതിയായിരുന്നു....!

വിദേശി ആയതുകൊണ്ടാണ് ഒരു ദിനാർ വാങ്ങിയത്. സ്വദേശികൾക്ക് അതുപോലും വേണ്ട. പരിശോധന കഴിഞ്ഞപ്പോൾ തന്നെ മനസ്സിലായി ‘ സംഗതി കണക്കു കൂട്ടൽ തെറ്റിയെന്ന്.’ പിന്നെ അനുഭവിക്കാതെ പറ്റുമോ...?
അതിനിടയിലും ഒരാശ്വാസത്തിന്റെ കുളിർത്തെന്നലായിരുന്നു ആശുപത്രിയിൽ ചിലവായ ആ ‘ഒരേ ഒരു ദിനാർ....!’

അവിടന്നു തിരിച്ചു നടക്കുമ്പൊഴാണ് ദേവരാജിനെ കാണുന്നത്. ഞാൻ ചോദിച്ചു.
“താൻ ഇത്ര നാളും എവിടെയായിരുന്നു. നാട്ടിലെങ്ങാൻ പോയിരുന്നോ...?”
“ഇല്ല... ഞാൻ ചേട്ടന്റെ ആ ഏരിയായിലേക്ക് അധികം വരാറില്ല...”
“പിന്നെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ...? പെങ്ങളുടെ വിവാഹം കഴിഞ്ഞൊ...?”
“ഇല്ല. ഉടനെയുണ്ടാകും. ഞാൻ ചെല്ലാൻ വേണ്ടി കാത്തിരിക്കാ...”
“എന്നിട്ട് എന്നാ പോണെ...? എന്നെക്കാ കല്യാണം...?”
“അടുത്ത മാസാവസാനം ചെല്ലണമെന്ന് പറഞ്ഞിരിക്കയാ...ഞാൻ ചെന്നിട്ടേ തീയതി നിശ്ചയിക്കൂ...”
“എന്തായാലും പോകുന്നതിനു മുൻപു എന്റെ വീട്ടിൽ വരണം...”“ ഞാൻ വരാം...”

പിന്നെ എന്റെ കുടുംബത്തെ ദേവരാജിനു പരിചയപ്പെടുത്തി. അവിടന്നു ഞങ്ങൾ പിരിഞ്ഞു.
അയാളുടെ പെങ്ങളുടെ വിവാഹത്തിന് എന്തെങ്കിലും സമ്മാനം വാങ്ങിക്കൊടുക്കണമെന്നു ഞാൻ അപ്പൊഴേ മനസ്സിൽ കരുതി വച്ചു. വീട്ടിലേക്കുള്ള എളുപ്പ വഴി കണ്ടെത്താനായി  വെയിൽ കൊണ്ടു നടക്കാൻ ഞങ്ങൾ തീരുമാനിച്ചു. നല്ല പാതിയുടെ ചോദ്യത്തിനുത്തരമായി ദേവരാജിന്റെ കഥ ഞാൻ പറഞ്ഞു.

വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ പതിവു പോലെ നടക്കാൻ പോകുന്ന വഴി എന്തെങ്കിലുമൊക്കെ ചെറിയതോതിൽ വീട്ടുസാധനങ്ങൾ വാങ്ങലും ഒരു പതിവായിരുന്നു. അത്തരം ഒരു ദിവസം വഴിയിൽ വച്ചാണ് ആ ചിട്ടിക്കാരനെ കണ്ടത്. കുശലപ്രശ്നങ്ങൾക്കൊടുവിൽ അയാൾ ചോദിച്ചു “ചിട്ടിയിൽ ചേരുന്നോ ”
“അങ്ങിനെയൊന്നിനെക്കുറിച്ച് ഞാൻ ഇതുവരെ ആലോചിച്ചിട്ടില്ല.”
ഞാൻ പറഞ്ഞു.
പിന്നെ തന്റെ ചിട്ടിയെക്കുറിച്ചും, ഇതിനു മുൻപു നടത്തിയിട്ടുള്ള ചിട്ടിയെക്കുറിച്ചും, വർഷങ്ങളായി വിശ്വാസം നേടിയിട്ടുള്ള ചിട്ടിക്കാരനാണെന്നും മറ്റും വാ തോരാതെ സംസാരിച്ചു.
എന്നെ ചിട്ടിയിൽ ചേർത്തേ അടങ്ങൂ എന്ന വാശിയിലാണ് ഇഷ്ടൻ.
“പക്ഷെ, നൂറു ദിനാർ വച്ചു പതിനഞ്ച് മാസം...!? അതിത്തിരി കട്ടിയാ...! എനിക്കത് ഒരിക്കലും കഴിയാത്ത കാര്യം...!”
ഞാൻ പറഞ്ഞു.
“എന്തായാലും പിന്നെ പറയാം”

പിറ്റെ ദിവസം അയാൾ എന്നെത്തേടി വന്നു. ഞാൻ പറഞ്ഞു.
“നാട്ടിൽ ഇത്തിരി കടമുണ്ട്. അതുകൊണ്ട് തൽക്കാലം ഒരു ചിട്ടി ബുദ്ധിമുട്ടാണ്. ഇനി അടുത്ത ചിട്ടിക്കു നോക്കാം.”
ഞാൻ ഒഴിഞ്ഞുമാറാൻ നോക്കി. പക്ഷെ അയാൾ എന്നെ വിടാൻ ഭാവമില്ലായിരുന്നു. എന്നെ ഒന്നു ‘പൊക്കി നിറുത്താൻ’ ഒരു ശ്രമം നടത്തി.
“ചേട്ടനെപ്പോലെ ഉള്ളവരെ മാത്രമെ ഞാൻ ചിട്ടിയിൽ ചേർക്കാറുള്ളു!! വളരെ സെലക്ടഡായിട്ടൂള്ള ആളുകളെ ഉള്ളു. അതുകൊണ്ട് ചേട്ടൻ ചേരാതിരിക്കരുത്...!”

എനിക്കു ചിരിയാണു വന്നത്. ഇവൻ എന്നെയും കൊണ്ടെ പോകൂയെന്നു തോന്നി. പിന്നെയും എന്നിൽ നിന്നും അനുകൂല മറുപടി കിട്ടാത്തതു കൊണ്ട് അടവൊന്നു മാറ്റിനോക്കി.
“ചേട്ടാ, ഒരു മുഴുനറുക്കിന് ബുദ്ധിമുട്ടാണെങ്കിൽ അര നറുക്കെങ്കിലും ചേരണം. ഇത് പറ്റില്ലാന്നു പറയരുത്...”
അതും പറഞ്ഞയാൾ എന്നെ കെട്ടിപ്പിടിച്ച് ഒരുപാടു സ്നേഹപ്രകടനം...!
സത്യം പറയാമല്ലൊ, ഞാനതിൽ വീണുപോയി. അങ്ങനെയെങ്കിൽ ഞാനും ഒരു അര നറുക്കിനു ചേരാമെന്നു വാക്കു കൊടുത്തു. എന്നു പറഞ്ഞാൽ സത്യമാവില്ല, എന്നിൽ നിന്നും അങ്ങിനെ ഒരു ഉറപ്പു വാങ്ങിയിട്ടേ അയാൾ പോയുള്ളു...!

വെള്ളിയാഴ്ചകൾ രണ്ടുമൂന്ന് കടന്നു പോയിട്ടും, ചിട്ടിക്കാരൻ എന്നെത്തേടി വന്നില്ല. എന്റെ അര നറുക്കിനു പകരം ചിലപ്പോൾ മുഴു നറുക്കുകാരനെത്തന്നെ കിട്ടിയിട്ടുണ്ടാവും. ഞാനക്കാര്യം മറക്കുകയും ചെയ്തു. ദിവസങ്ങൾ പിന്നെയും കടന്നുപോയി.

ഒരു ദിവസം എന്റെ ജോലിസ്ഥലത്തേക്ക് ഈ സുഹൃത്ത് ദേവരാജ് കടന്നുവന്നു.
“എന്താ‍..ദേവരാജ്, ഇപ്പോൾ ഈ വഴിയൊന്നും കാണാനില്ലല്ലൊ...? ”
ഞാൻ കൈ കൊടുത്തു കൊണ്ട് ചോദിച്ചു.
“ഇപ്പോൾ ഭയങ്കര ചൂടല്ലെ, സൈറ്റിലെ പണി കഴിഞ്ഞു വന്നാൽ‌പ്പിന്നെ എങ്ങും ഇറങ്ങാൻ തോന്നില്ല. അതുകൊണ്ട് മുറിയിൽത്തന്നെ കഴിച്ചുകൂട്ടും.”
കെട്ടിട നിർമ്മാണസ്ഥലത്തെ പൊരിയണ വെയിലുകൊണ്ടു കരിവാളിച്ച മുഖവുമായി ദേവരാജ് പറഞ്ഞു. ഒരു നിമിഷം അയാൾ നാട്ടിൽനിന്നും വന്ന സമയത്തെ രൂപം ഞാനൊന്നോർത്തുപോയി. നല്ല വെളുത്ത പയ്യനായിരുന്നു.
കവിളിൽ ചിരിക്കുമ്പോൾ വിരിയുന്ന നല്ലൊരു നുണക്കുഴിയും.
ഞാൻ പറയുമായിരുന്നു.
“താനിങ്ങനെ ചിരിക്കല്ലടൊ, തന്റെ നുണക്കുഴി കാണുമ്പോൾ വല്ലാത്ത അസൂയ തോന്നുന്നു.”
അപ്പോളയാൾ ഒന്നുകൂടിച്ചിരിക്കും.

അയാൾക്ക് ഒരു സഹോദരിയുണ്ട്. പിന്നെ അമ്മയും. അച്ചനില്ല. സഹോദരിയെ കെട്ടിച്ചയക്കണം. പിന്നെ തനിക്കും ഒരു ജീവിതം. അതിനായി പണമുണ്ടാക്കാനാ ഇവിടെ വന്നത്.
എന്റെ ഓർമ്മകൾക്കു വിരാമമിട്ടുക്കോണ്ട് ദേവരാജ് ചോദിച്ചു.
“ചേട്ടൻ ചിട്ടിയിൽ ചേർന്നില്ലായിരുന്നൊ..?
“ഇല്ല, അയാൾ ഒരുപാടു നിർബന്ധിച്ചു.”
“ചേട്ടനൊക്കെ ഉണ്ടെന്നു പറഞ്ഞിട്ടാ...എന്നെ ചേർത്തത്. ഛെ... ചേട്ടനോട് വന്നു ചോദിച്ചിട്ട് ചേർന്നാ മതിയായിരുന്നു.”
“സാരമില്ലടൊ, എനിക്കു കുറച്ചു കടമുണ്ട്. പിന്നെ നാട്ടിൽ ഒന്നു പോയാക്കൊള്ളാമെന്നുണ്ട്. ഇതിനിടക്കു ചിട്ടികൂടി നടത്താൻ പറ്റില്ല...അതാ...”
“ചിട്ടിക്കാരൻ കഴപ്പക്കാരനൊന്നുമല്ലല്ലൊ..?”
“അറിഞ്ഞിടത്തോളം നല്ലവനായിട്ടാ എല്ലാവരും പറയുന്നത്. ഇതിനു മുൻപും അയാൾ ചിട്ടി നടത്തിക്കൊണ്ടിരുന്നവനാ..”

ദേവരാജ് ചിട്ടിയിൽ ചേർന്നെന്നു പറഞ്ഞപ്പോൾ എനിക്ക് സംശയമായി, എങ്ങനെ ചിട്ടിക്കാശ് കൊടുക്കുമെന്ന്. അത് മനസ്സിൽ വച്ചാണ് ഞാൻ ചോദിച്ചത്.
“അല്ല, ഞാനൊന്നു ചോദിക്കട്ടെ. തനിക്കു ഓവർടൈം കൂടി ചേർത്താലെ നൂറു ദിനാർ കഷ്ടി കിട്ടുള്ളു. പിന്നെങ്ങനെ ചിട്ടിയിൽ ചേരും...? ഇവിടത്തെ ചിലവ്, പിന്നെ നാട്ടിലയക്കണ്ടെ..?”
“ഇന്നാള് അമ്മയുടെ കത്തുണ്ടായിരുന്നു. പെങ്ങൾക്ക് ആലോചനകൾ ഓരോന്നു വരുന്നു. ഇതു ചേർന്നാൽ എപ്പൊഴായാലും വിളിച്ചെടുക്കാമല്ലൊ. പിന്നെ ചിലവിന്റെ കാര്യം, കുറച്ചു കാറുകൾ കഴുകാൻ കിട്ടിയിട്ടുണ്ട്. അതുകൂടാതെ. ഇപ്പോൾ പുതിയ ഒരു ജോലികൂടിയുണ്ട്...?”
ഒരു ചമ്മലോടെ ദേവരാജ് ഒന്നു നിറുത്തി. ഞാൻ ചോദിച്ചു.
“അതെന്തു ജോലിയാ...?”
“പെപ്സിപ്പാട്ട പെറുക്കി വിൽക്കുക..!”

ഒരു ചമ്മലോടെ അതു പറയുമ്പോൾ ആ‍ മുഖത്തെ നുണക്കുഴി ഒന്നു കൂടി തെളിഞ്ഞു.
“അതിനു നാണിക്കേണ്ട കാര്യമൊന്നുമില്ലടൊ. ദേ...നോക്ക്, വൈകുന്നേരമാകുമ്പോൾ കാണാം സർക്കാർ സർവ്വീസിൽ ജോലി ചെയ്യുന്ന, അതും ഒരു പോലീസുകാരൻ...!! ഒരു ചാക്കുമായി ഇറങ്ങും. പെപ്സിപ്പാട്ട പെറുക്കാൻ...!!!. നാലു കാശുണ്ടാക്കാൻ കക്കാനോ, പിടിച്ചുപറിക്കാനൊ ഒന്നും പോകുന്നില്ല്ലല്ലൊ...!?”
ദേവരാജന് ഞാൻ ധൈര്യം കൊടുത്തു.

പൊരിയണ ചൂടിൽ നിന്നും പതുക്കെ മോചനം കിട്ടി. രാജ്യം തണുപ്പിലേക്ക് നീങ്ങി. അന്നത്തെ വെള്ളിയാഴ്ച വൈകുന്നേരം നടക്കാനിറങ്ങിയപ്പോഴാണ് സത്താറിക്കായുടെ കടയുടെ മുൻപിൽ ഒരാൾക്കൂട്ടം കണ്ടത്. ഞങ്ങൾ അവിടേക്കു ചെന്നു. കൂടി നിൽക്കുന്നവരിൽ ചിലർ കരയുന്നുണ്ടായിരുന്നു. മറ്റു ചിലർ വളരെ രോഷത്തിലുമായിരുന്നു.

“നമ്മുടെ ചിട്ടിക്കാരൻ മുങ്ങിയിരിക്കുന്നു...!! ഇന്നലെ രാത്രിയിലെ വിമാനത്തിൽ...അയാൾ രാജ്യം വിട്ടു...!!!”
ഞാൻ തലയിൽ കൈവച്ചുപോയി...!!!
ഞാനതിൽ ചേരാഞ്ഞതിൽ ദൈവത്തിനു നന്ദി പറഞ്ഞു...!!

പത്തുമാസത്തോളം ചിട്ടി നടത്തി. നാലു പേർക്കു മാത്രമാണു മുഴുവൻ പണവും കൊടുത്തത്. ചിലർക്ക് കുറച്ചു മാത്രം കൊടുത്തു. സ്വന്തം കാറു വരെ ആരുമറിയാതെ വിറ്റിട്ടാണ് മുങ്ങിയത്...!!
വിശ്വാസത്തിന്റെ പുറത്ത് എല്ലാവർക്കും ചതിവു പറ്റി...!!
അപ്പോഴത്തെ രോഷത്തിൽ എല്ലാവരും നിയമ നടപടിക്ക് നീങ്ങാൻ തീരുമാനിച്ചു. പക്ഷെ ഒന്നും നടന്നില്ല..
ഇതിന്റെ പിന്നാലെ നടക്കാൻ ആർക്കാണ് നേരം..?
അതിനു സമയമെവിടെ...?
അതിനു മുടക്കുന്ന പണവും കൂടി നഷ്ടമാകുമെന്നല്ലാതെ....
ഒന്നും സംഭവിക്കില്ലാന്നു പറ്റിച്ചു മുങ്ങുന്നവനും അറിയാം..!!!

പിറ്റേന്നു എന്റെ ജോലി സ്ഥലത്തേക്കു ദേവരാജ് ഓടിക്കിതച്ച് വന്നു. വന്നവഴി പറഞ്ഞു.
“ചേട്ടാ അവൻ മുങ്ങി. ആ ചിട്ടിക്കാരൻ...!”
“ഞാനറിഞ്ഞു....”
പിന്നൊന്നും പറയാൻ കഴിഞ്ഞില്ല. എന്തു പറഞ്ഞു ഇവനെ ആശ്വസിപ്പിക്കും...!!!
എനിക്കു വാക്കുകളില്ലായിരുന്നു.
ഒരു ജീവിതകാല സ്വപ്നം ..!!
തന്റെ ഒരേ ഒരു സഹോദരിയുടെ വിവാഹം...
അതാണ് തകർന്നടിഞ്ഞത്..!!!
ദിനാർ ഒന്നും രണ്ടുമല്ലല്ലൊ.. പത്തു മാസം കൊണ്ട് അടച്ചു തീർത്തത് ആയിരം ദിനാറാണ്....!! അതല്ലെ ആ ദുഷ്ടൻ അടിച്ചുമാറ്റി കടന്നുകളഞ്ഞത്...!
ഇനിയും എല്ലാം ആദ്യം മുതലെ തുടങ്ങണ്ടെ...!!?

അവനും സംസാരിക്കാൻ കഴിയാതെ സങ്കടം തൊണ്ടയിൽ കുടുങ്ങി, വിങ്ങിപ്പൊട്ടാറായ മട്ടിൽ നിന്നു. കണ്ണുകൾ നിറഞ്ഞൊഴുകി....
പിന്നെ പെട്ടെന്നു തിരിഞ്ഞ് പുറത്തേക്കു നടന്നു. ഞാൻ വിളിച്ചെങ്കിലും നിന്നില്ല.
ഞാനും പുറത്തെക്കിറങ്ങി.
അപ്പുറത്തു കണ്ട ചവറ്റുകൊട്ടയുടെ മറവിൽ അയാൾ താഴുന്നതു കണ്ടു. കുറച്ചു നേരം കഴിഞ്ഞിട്ടും എഴുന്നേൽക്കുന്നതായി കണ്ടില്ല. ഞാ‍ൻ അവിടേക്കു ചെന്നു.
“ദേവാ...ദേവരാജ്........” ഞാൻ വിളിച്ചു.
ഞാൻ അടുത്തെത്തിയതും എനിക്കു മുഖം തരാതെ അയാൾ എഴുന്നേറ്റ് ഓടിക്കളഞ്ഞു.
പാവം, ഈ നേരമത്രയും അവിടെയിരുന്നു കരയുകയായിരുന്നു.
ആരും കാണാതെ...!!
ഇതുപോലെ എത്ര എത്ര ദേവരാജന്മാർ..!!

“മലബാറി” എന്ന പേര് തലമുറകൾക്ക് മുൻപ് ഇവിടെ വന്ന് സത്യസന്ധമായി ജീവിച്ച്, നന്നായി പണിയെടുത്ത് ഉണ്ടാക്കിത്തന്നതാണ്, നമുക്കു മുൻപു ഇവിടെ വന്നു പോയ നമ്മുടെ മുൻ‌തലമുറക്കാർ.
അവർ നേടിത്തന്ന പൂണ്യമാണ് , ഇന്ന് ലക്ഷങ്ങൾ ഈ മണലാരണ്യത്തിൽ കുടുംബം പോറ്റാനായി, ഉറ്റവരേയും ഉടയവരേയും വിട്ട് പ്രവാസികളായി ജീവിക്കുന്നത്.
ഇത്തരം ചിട്ടിക്കള്ളന്മാരും കൂട്ടിക്കൊടുപ്പുകാരും മറ്റും, ഏതാനും പേർ മാത്രമെയുള്ളുവെങ്കിലും-അവർ സ്വന്തം നാട്ടിനും ജനതക്കും വരുത്തിവക്കുന്ന നാണക്കേട് ചില്ലറയല്ല.
`മലബാറി` എന്ന പേര് കേൾക്കുമ്പോൾ അഭിമാനം തോന്നിയിരുന്നു.
ഏതാനും പേരുടെ ഇത്തരം ദുഷ്പ്രവൃത്തികൾ മൂലം അത് അപമാനമായി മാറുമൊ ......?

ദേവരാജിനെ കുറെ നാൾ കഴിഞ്ഞാണു വീണ്ടും കണ്ടത്. കഴിഞ്ഞത് മറന്ന് വീണ്ടും.. കാറു കഴുകലും പെപ്സിപ്പാട്ട പെറുക്കിവിറ്റും ഒരു പുതിയ ജീവിതം തുടങ്ങാൻ ധൈര്യപൂർവം രംഗത്തിറങ്ങിയിരുന്നു ആ പാവം.
അതിനു ശേഷം അയാൾ എന്റടുത്ത് വരികയുണ്ടായില്ല..
പിന്നെ, വളരെ കാലത്തിനു ശേഷം ഇപ്പോൾ ഈ ആശുപത്രിയുടെ പടിക്കൽ വച്ചാണ് കാണുന്നത്...



ബാക്കി അടൂത്ത പോസ്റ്റിൽ....


25 comments:

വീകെ said...

ദേവരാജിന്റെ കഥ എന്റെ ബ്ലോഗിന്റെ തുടക്കക്കാലത്ത് എഴുതിയിരുന്നതാണ്. സന്ദർഭവശാൽ വീണ്ടും അതൊന്നു വെട്ടിച്ചുരുക്കി എഴുതിയതാണ്. എത്ര വെട്ടിച്ചുരുക്കിയിട്ടും ഒരുപാടു നീണ്ടു പോയെന്നു തോന്നുന്നു. വിഷുവായതു കൊണ്ട് എല്ലാവരും സഹിക്കുമെന്നു കരുതുന്നു. എല്ലാവർക്കും ഒന്നുകൂടി ‘വിഷുദിനാശംസകൾ’ നേരുന്നു.

മൻസൂർ അബ്ദു ചെറുവാടി said...

നന്നായി പോകുന്നു വീകെ.
ദേവരാജിന്റെ കഥ ചെറിയൊരു നൊമ്പരം നല്‍കി.
വിഷു ആശംസകള്‍

SHANAVAS said...

വിഷു ആശംസകള്‍.ഈ ദേവരാജന്റെ കദനകഥ വായിച്ചെങ്കിലും മറ്റുള്ളവര്‍ ചതിയില്‍ വീഴാതിരുന്നെങ്കില്‍ എന്ന് ആശിക്കുന്നു.നന്നായി അവതരിപ്പിച്ചു.

ramanika said...

വിഷു ആശംസകള്‍
സ്വപ്നഭൂമിയിലേക്ക് .എത്തുമ്പോള്‍ ഓരോ കഥാപാത്രവും പരിചിതരെപോലെ എവിടേയോ കണ്ടപ്പോലെ കേട്ടപ്പോലെ
ആശംസകള്‍

ajith said...

മുമ്പ് വായിച്ചിരുന്നു..പക്ഷെ ഇപ്പോഴും ഹൃദയസ്പര്‍ശിയാണ്.

Muralee Mukundan , ബിലാത്തിപട്ടണം said...

മണലാരണ്യത്തിലെ ചില പച്ചയായ ജീവിതത്തിന്റെ തനി പകർപ്പുകൾ തന്നെയാണല്ലോ ഇവിടെ വരച്ചുവെച്ചിരിക്കുന്നത്..!
ഒപ്പം
“വിഷുക്കൊന്നയില്ല ,കണിവെള്ളരിയും
കമലാനേത്രനും ...
വിഷുപ്പക്ഷിയില്ലിവിടെ
കള്ളന്‍ ചക്കയിട്ടത് പാടുവാൻ...
വിഷുക്കൈനീട്ടം കൊടുക്കുവാന്‍
വെള്ളിപണങ്ങളും ഇല്ലല്ലോ ...
വിഷുഫലമായി നേര്‍ന്നുകൊള്ളുന്നൂ
വിഷു വിഷെസ് മാത്രം !“

വീകെ said...

ചെറുവാടി: വന്നതിനു നന്ദിയുണ്ട്.
-------------------------------------------------------
ഷാനവാസ്: ചതിയും വഞ്ചനയും ഈ കാലഘട്ടത്തിന്റെ മുഖമുദ്രയല്ലെ...?
വന്നതിനു വളരെ സന്തോഷം.
------------------------------------------------------
രമണിക: ഇതിലെ കഥാപാത്രങ്ങൾ എല്ലാം നമുക്കു ചുറ്റും ഉള്ളവർ തന്നെ. അഭിപ്രായത്തിനു വളരെ സന്തോഷം.
---------------------------------------------------
അജിത്: വന്നതിനു വളരെ സന്തോഷം.
---------------------------------------------------
ബിലാത്തിച്ചേട്ടൻ; വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി മാഷെ..
---------------------------------------------------

Villagemaan/വില്ലേജ്മാന്‍ said...

ആദ്ദ്യമായി വിഷു ആശംസകള്‍..

ദേവരാജന്റെ കഥ ആര്‍ക്കും ഒരു പാഠം ആകും എന്ന് തോന്നുന്നില്ല...അവര്‍ ഇനിയും ഉണ്ടായിക്കോടെ ഇരിക്കും.

Typist | എഴുത്തുകാരി said...

വിഷു കഴിഞ്ഞു. എന്നാ‍ലും, ആശംസകൾ സന്തോഷകരമായ ഒരു ജീവിതത്തിനു്.

ആരും ചതിയിൽ പെടാതിരിക്കട്ടെ.

krishnakumar513 said...

നന്നായി വീകെ.വിഷു ആശംസകള്‍ ....

പട്ടേപ്പാടം റാംജി said...

ചിട്ടികള്‍ നടത്താത്ത ഒരു ലേബര്‍ ക്യാമ്പും ഇവിടെ കാണില്ലെന്നാണ് എനിക്ക് തോന്നുന്നത്. അവരില്‍ ഒരാള്‍ തന്നെ നടത്തുകയാണ് എങ്കില്‍ വലിയ കുഴപ്പം ഇല്ലാതെ പോകും. പിന്നെ സംഭവിക്കുന്നത് ചിട്ടി കിട്ടിയവന്‍ മരിക്കുകയോ മറ്റോ ചെയ്യമ്പോള്‍ ഉണ്ടാകാവുന്ന ചെറിയ പ്രശ്നങ്ങള്‍ മാത്രമാണ്. നമ്മള്‍ അറിയുന്ന വ്യക്തി ആയാലും സ്വംതം കമ്പനിക്ക്‌ പുറത്തുള്ള ഇടങ്ങളില്‍ ചിട്ടി ചേരാതിരിക്കുന്നാതാണ് എപ്പോഴും നല്ലത്.
എവിടെയും നല്ലതും ചീത്തയും ഉണ്ട്. കൂടുതല്‍ സുരക്ഷിതമാവാന്‍ നമ്മള്‍ തന്നെ ശ്രമിക്കുക എന്നാതാണ് ഒരു പോംവഴി.

Unknown said...

2009 ആഗസ്റ്റില്‍ തുടങ്ങിയ പോസ്റ്റുകള്‍ ഏപ്രില്‍ ആദ്യം മുതല്‍ വായിക്കാന്‍ തുടങ്ങിയതാണ്.
ഈ അവസാനഭാഗവും വായിച്ചു ഇവിടെ എന്‍റെ ആദ്യത്തെ കമെന്റ്റ്‌ കുറിക്കുകയാണ്.

പച്ചയായ ജീവിതാനുഭവത്തിന്‍റെ നേര്‍ക്കാഴ്ച..!
അനുഭവകഥകള്‍ക്കുള്ളിലുള്ളവരുടെ കഥകള്‍ വേറെയും..
വല്ലാത്തോരെഴുത്തു തന്നെ വി.കെ.താങ്കളുടെ.
അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു.

അനില്‍കുമാര്‍ . സി. പി. said...

ഇപ്പൊഴേ കണ്ടുള്ളു... ഈ ഭാഗം തന്നെ ബാക്കിയെല്ലാം വായിക്കാൻ പ്രേരിപ്പിക്കുന്നു.. എല്ലാം വായിച്ചിട്ടു എഴുതാം ട്ടോ. ആശംസകൾ.

കുഞ്ഞന്‍ said...

മാഷേ വീകെ..

വിഷു ആശംസകൾ..!

ചിട്ടിക്കഥ മുമ്പ് വായിച്ച ഓർമ്മയുണ്ട്.

എനിക്ക് വിയോജിപ്പ്, ഒരു പുതു നാമ്പ് വരുമ്പോൾ ദൈവത്തോട് നന്ദി പറയുന്നതിനു പകരം സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തിൽ ഇതിനെ ദൈവമെ ചതിച്ചൊ എന്നുള്ള ഒരു മനോഗതം ഒരിക്കലും ഉണ്ടാകരുതായിരുന്നു.

ഒരു കുഞ്ഞിക്കാല് കാണാൻ ലക്ഷങ്ങളും കോടികളും,പൂജയും മന്ത്രവുമായി നടക്കുന്ന ജനം ഇത് വായിക്കുകയാണെങ്കിൽ, എന്റെ ദൈവേന്ന് തീർച്ചയായും വിളിക്കും..

വീ കെ. said...

വില്ലേജ്മാൻ; ശരിയാണ് മാഷെ...
ഈ അടുത്തയിടെ മറ്റൊരു ചിട്ടിക്കാരനും മുങ്ങി. എന്നെങ്കിലും ഒരിക്കൽ കുറേ കാശുമായി മുങ്ങാ‍ൻ പറ്റിയ റിസ്കില്ലാത്ത ഏക തൊഴിൽ ചിട്ടി ബിസിനസ് ആണ്.
വന്നതിനു നന്ദി മാഷേ.
-------------------------------------------------------
എഴുത്തുകാരി: സന്ദർശനത്തിനും അഭിപ്രായത്തിനും വളരെ നന്ദി.
-------------------------------------------------------
കൃഷ്ണകുമാർ513: വന്നതിനു വളരെ നന്ദി മാഷെ.
------------------------------------------------------
പട്ടേപ്പാടം റാംജി: ചിട്ടിക്കാരൻ മരിക്കുമ്പോൾ സംഭവിക്കുന്ന നഷ്ടം എല്ലാവരും സഹിക്കും. പക്ഷെ, ഇതു മുങ്ങാൻ വേണ്ടി മാത്രം നടത്തുന്നതിനെ എങ്ങനെ കണ്ടെത്താൻ കഴിയും.
താങ്കൾ പറഞ്ഞതു പോലെ ഒരു സ്ഥാപത്തിലെ ജോലിക്കാർ തമ്മിൽ ആണെങ്കിൽ കുറച്ചൊക്കെ നല്ല രീതിയിൽ നടത്തിക്കൊണ്ടു പോകാൻ കഴിഞ്ഞെന്നിരിക്കും.
വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.
-----------------------------------------------------
എക്സ് പ്രവാസിനി: ചേച്ചി എല്ലാം കുത്തിയിരുന്നു വായിച്ചുവെന്നു പറയുമ്പോൾ സന്തോഷമുണ്ട്. എങ്ങനെ അതിനു നന്ദി പറയണമെന്നറിയില്ല.
എങ്കിലും ഇവിടെ വന്നതിനും അഭിപ്രായം എഴുതിയതിനും ഒരുപാടു നന്ദി.
------------------------------------------------------
അനിൽകുമാർ സി.പി.: ആദ്യമായ ഈ വരവിനു ആദ്യം നന്ദി പറയട്ടെ. അഭിപ്രായത്തിനു വളരെ സന്തോഷം. എല്ലാം വായിച്ചിട്ടു വീണ്ടൂം വരൂ....
------------------------------------------------------
കുഞ്ഞൻ: കുഞ്ഞേട്ടാ... എത്ര വലിയ പണക്കാരനും ചില സന്ദർഭങ്ങളിൽ ‘ഒന്നു ചത്തു കിട്ടിയെങ്കിലെന്ന്’ ആഗ്രഹിക്കാത്തവർ ഉണ്ടാകുമോ...?
അതൊന്നും ദൈവം കേൾക്കാൻ വേണ്ടി പറയുന്നതല്ല. ആ സന്ദർഭത്തിലെ ‘ടെൻഷൻ’ കുറക്കാനുള്ള മനസ്സിന്റെ ഒരു വിക്രിയ ആയിട്ടു കണക്കാക്കിയാൽ മതി.
അതിനപ്പുറത്തേക്ക് ചേട്ടൻ പറഞ്ഞതു പോലുള്ള ഒരു പ്രസക്തി അതിനില്ല.
വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.
-----------------------------------------------------

Unknown said...

ദേവരാജിന്റെ കഥ എവിടെയോ വായിച്ച പോലെ തോന്നി, ഇവിടെ തന്നെ ആണല്ലേ :)

വിഷു ആശംസകള്‍!!

jyo.mds said...

കഷ്ടം തന്നെ-അദ്ധ്വാനിച്ച് ഉണ്ടാക്കിയ പൈസ ദുഷ്ടന്മാര്‍ അനായാസം തട്ടികൊണ്ടു പോകുന്നതിന്റെ വേദന ഊഹിക്കാം.നന്നായി എഴുതി.

lone-coder said...

Regardless of religion we malayalees lost our credibility due to the deterioration ethics and values.

Ethics and values become paperweight in malayalee's life..

കുസുമം ആര്‍ പുന്നപ്ര said...

തികച്ചും ഹൃദയസ്പര്‍ശിയായ എഴുത്ത്.
അഭിനന്ദനങ്ങള്‍

വീകെ said...

ഞാൻ:ഗന്ധർവ്വൻ: ഇവിടെത്തന്നെ ആയിരിക്കും.
വന്നതിനു വളരെ സന്തോഷം.
-------------------------------------------------------
ജ്യോ: വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.
-------------------------------------------------------
ലോൺ കോഡർ: “ Regardless of religion we malayalees ....” നമ്മൾ മലയാളികളാണെങ്കിൽ എന്തേ മാതൃഭാഷയിൽ എഴിതിയില്ല.....?
--------------------------------------------------------കുകുസുമം ആർ പുന്നപ്ര: സന്ദർശനത്തിനും അഭിപ്രായത്തിനും വളരെ നന്ദി.
------------------------------------------------------

ബെഞ്ചാലി said...

കഥ തീർന്നില്ലെങ്കിലും മുങ്ങൽ വിദഗ്ദ്ധന്മാരെ ശപിച്ചു...

Hashiq said...

ചിട്ടി എന്ന് പറഞ്ഞ് ഏതെങ്കിലും പരിചയക്കാര്‍ വരുമ്പോള്‍ തന്നെ പേടിയാണ്... കൂടിയാല്‍ റിസ്ക്‌....ഇല്ലെങ്കില്‍ അതുമൂലമുണ്ടാകുന്ന പിണക്കം... സ്വന്തം കൈകള്‍ വഴി വിട്ട് ചിലവഴിക്കില്ല എന്ന വിശ്വാസം ഉണ്ടെങ്കില്‍ നാട്ടില്‍ തന്നെയുള്ള സമ്പാദ്യം ആണ് സുരക്ഷിതം.

(മുമ്പ് രണ്ടു തവണ വായിക്കാന്‍ എടുത്തിട്ടിട്ട് വിട്ട് പോയതാണ് ഈ പോസ്റ്റ്‌.... വീണ്ടും കാണാം.....)

K@nn(())raan*خلي ولي said...

സന്കടപ്പെടുത്താന്‍ തന്നെ തീരുമാനിച്ചു ല്ലേ!
നന്നായി വീകെ.

വീകെ said...

ബെന്ചാലി: നമ്മുടെ ഇടയില്‍ മുങ്ങല്‍ വിദഗ്ധര്‍ കുടി വരികയാണ്. അഭിപ്രായത്തിന് വളരെ നന്ദി.
-----------------------------------------------------
ഹാഷിക് : ചിട്ടി വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് പ്രവാസികള്‍ക്ക്. അത് മനസ്സിലാക്കി ദുര്യുപയോഗം ചെയ്യുകയാണ് നമ്മുടെ ഇടയിലെ ചില സാമുഹ്യദ്രോഹികള്‍.....
അഭിപ്രായത്തിന് വളരെ നന്ദി.
-------------------------------------------------------
കണ്ണുരാന്‍ : ഈ വരവ് തികച്ചും എന്നെ അത്ഭുതപ്പെടുത്തുന്നതാണ് കേട്ടോ കണ്ണുരാനെ....
എന്തായാലും വന്നതില്‍ വളരെ സന്തോഷം.....!!

ശാന്ത കാവുമ്പായി said...

പുകഞ്ഞ കൊള്ളികൾ എവിടെയും കാണാലോ.അവരെ പുറത്താക്കണം.