Saturday 1 March 2014

നോവൽ. മരുഭൂമി. (11)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറേലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത് ഞങ്ങൾക്കൊരു മുതൽക്കൂട്ടായി.

തുടർന്നു വായിക്കുക.

വിശപ്പിന്റെ വിളി....

"എന്താ അവരുടെ പേരെന്നു പറഞ്ഞോ...?”
“ഇക്കാമേല് ‘ഐഷാ ഹബീബ്’ എന്നാ അസ്സർബായി പറഞ്ഞേ...”
ഞാനും സച്ചിയും എഴുന്നേൽക്കുമ്പോഴേക്കും അബ്ദുൾ മൊയ്തുവിനേയും പിടിച്ചു വലിച്ച് ആശുപത്രിയിലേക്ക് ഓടിക്കഴിഞ്ഞിരുന്നു...

ഞങ്ങൾ ചെല്ലുമ്പോൾ അസ്സർബായിയുടെ മുറിയിലായിരുന്നു അബ്ദുൾ.
നഴ്സിങ് മുറിയിലായിരുന്ന ആ സ്ത്രീയെ അബ്ദുൾ കണ്ടിരുന്നില്ല. അസ്സർബായിക്ക് കിട്ടിയ വിശേഷം ഞങ്ങൾക്ക് കൈമാറി. ആള്  ശ്രീലങ്കക്കാരിയാണ്. അതു കാരണം ഭാഷ പ്രശ്നമാണ്. ഞാൻ പറഞ്ഞു.
“അവിടെ പ്രധാനമായും രണ്ടു ഭാഷകളാണ്. സിംഹളയും മറ്റൊന്ന് തമിഴും. തമിഴാണെങ്കിൽ ഒരു വിധം നമുക്ക് കൈകാര്യം ചെയ്യാം. മറിച്ച് സിംഹളയാണെങ്കിൽ ഇതുവരെ കേട്ടിട്ടുപോലുമില്ല. അതുകൊണ്ട് ഒരു രക്ഷയുമില്ല...”
“അവരൊന്നും പറയുന്നില്ലല്ലൊ. ഒന്നുകിൽ നമ്മൾ പറയുന്നതൊന്നും അവർക്ക് മനസ്സിലാകുന്നില്ല, അല്ലെങ്കിൽ...”
“അവരെവിടെ.. നമ്മൾക്ക് കാണാമോ...?”
“നിൽക്ക്.. അവരിപ്പോൾ നഴ്സിംഗ് റൂമിലാണ്. അവിടെ രോഗികളുണ്ട്. അവര് പുറത്തു പോയിട്ട് പോകാം..”

അറബി സ്ത്രീകൾ അകത്തുണ്ടെങ്കിൽ പുരുഷന്മാർക്ക് പ്രവേശനമില്ലായിരുന്നു. ഫിലിപ്പൈനി സിസ്റ്റർ മെർലിന്റടുത്ത് രോഗികൾ പോയിക്കഴിഞ്ഞിട്ട് വിളിക്കണമെന്ന് അസ്സർബായി ഫോൺ വഴി  പറഞ്ഞേൽ‌പ്പിച്ചു.  അപ്പോഴാണ് അസ്സർബായി ആശുപത്രിയുടെ പുരോഗമനത്തെക്കുറിച്ച് സൂചിപ്പിച്ചത്.
“പുതിയതായി ഒരു ദന്ത ഡോക്ടറും ഒരു എക്സറേ യൂണിറ്റും പിന്നെ ലാബോറട്ടറിക്കും അനുവാദം  കിട്ടിയിട്ടുണ്ട്. എക്സറേക്ക് മുറി ശരിയാക്കാനുള്ള കമ്പനിക്കാർ നാളെ വരും...!”
ഞാൻ തലയുയർത്തി മീശയൊന്നു പിരിച്ച് അഭിമാനത്തോടെ പറഞ്ഞു.
“ഞങ്ങളാ ഇതിനൊക്കെ കാരണം....മറക്കണ്ട...!”
“അതെങ്ങനെ..?”
“ഞങ്ങടെ കറണ്ട്...!”
“ഹ.. ഹാ...ഹാ...”
ആ കൂട്ടച്ചിരിയുടെ  ശബ്ദം കേട്ടാണ് മാനേജർ ഉമ്മർ എഴുന്നേറ്റു വന്നത്. ഉമ്മർ ഞങ്ങളുമായി നല്ല സൌഹൃദത്തിലായിരുന്നു. തികച്ചും സുഹൃത്തുക്കളേപ്പോലെ തോളിൽ കയ്യിട്ട് സംസാരിക്കാനും തമാശ പറയാനും മനസ്സുള്ളയാൾ. ഞങ്ങളെ കണ്ടതോടെ ഉമ്മർ പറഞ്ഞു.
“നിങ്ങൾക്ക് ഞാനൊരു പണി തരാം. ..”
“എന്തു പണി...?”
“നമ്മുടെ ഒഴിഞ്ഞു കിടക്കുന്ന ക്വാർട്ടേഴ്സുണ്ടല്ലൊ. ഈ തൊട്ടു പിറകിലെ. അതെല്ലാം തുടച്ചു വൃത്തിയാക്കൽ  ഉസ്മാനും മൊയ്തുവും ചെയ്തോളും. അതിനകത്തെ ലൈറ്റും ഏസിയും എല്ലാം കണ്ടീഷനാക്കണം. ഒരാഴ്ചക്കുള്ളിൽ ചെയ്യണം. അതു കഴിഞ്ഞ് താമസക്കാർ എത്തിത്തുടങ്ങും...”

അതെല്ലാം സന്തോഷത്തോടെ ഞങ്ങളേറ്റു. ഞങ്ങൾക്ക് ആശുപത്രിയിൽ നിന്നും ശമ്പളമൊന്നും തരുന്നില്ല. ആശുപത്രിയുടെ സ്റ്റാഫുമല്ല. എന്നാലും മറ്റു സ്റ്റാഫുകളോടെന്ന പോലെയാണ് ഞങ്ങളോടും പെരുമാറുന്നത്. അതിന് ഞങ്ങൾക്ക്  കാര്യമായിട്ടൊന്നും ഉമ്മർ തരാറില്ല. വല്ലപ്പോഴും എന്തെങ്കിലും ശമ്പളം കിട്ടുമ്പോൾ തരുമെന്ന് മാത്രം. എന്നാലും ഞങ്ങൾ ചോദിക്കാറില്ല, പരിഭവവുമില്ല. എല്ലാത്തിനും ഞങ്ങളും കൂടുകയും ചെയ്യും.

അപ്പോഴേക്കും മെറിലിൻ ഓടിപ്പാഞ്ഞെത്തി, രോഗികൾ പോയെന്നറിയിച്ചു. അസ്സർബായിയും കൂടെയിറങ്ങി വന്നു. നടക്കാൻ തുടങ്ങിയതും മെറിലിൻ എന്റെ കയ്യിൽ കയറിപ്പിടിച്ച് നിറുത്തിയിട്ട്  പറഞ്ഞു.
“അവർ ഭക്ഷണം കഴിച്ചിട്ട് കുറേ ദിവസമായി. അതാ.. അവരൊന്നും സംസാരിക്കാത്തെ... അവർക്ക് ചോറ് വേണം. നിങ്ങൾ ചോറുണ്ടാക്കിയോ...?
ഞാനിനി ചെന്നിട്ടു വേണം ഉണ്ടാക്കാൻ...”
“ചോറ് ഞങ്ങൾ റെഡിയാക്കിയിട്ടുണ്ട്. നോക്കട്ടെ എന്താന്ന്....”
അതും പറഞ്ഞ് ഞങ്ങൾ വേഗം നടന്നു. നടക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു.
“ഇതൊക്കെ എങ്ങനെ മനസ്സിലായി...?”
“ഹി.. ഹി.. അതൊക്കെ ഞാൻ മനസ്സിലാക്കി...!”
ഇവൾ ആള് മിടുക്കിയാണല്ലൊന്ന് ഞാൻ മനസ്സിലോർത്തു.

വാതിൽക്കൽ എത്തിയതും അസ്സർബായി എന്നേയും വിളിച്ചു കൊണ്ട് അകത്തേക്ക് കയറി. ഈജിപ്ഷ്യൻ സിസ്റ്ററിന്റെ അടുത്ത് ഒരു സ്റ്റൂളിൽ ഒടിഞ്ഞു മടങ്ങിയ പോലെ അവർ ഇരുപ്പുണ്ടായിരുന്നു. ഞങ്ങൾ ചെല്ലുന്നതു കണ്ട് അവർ വിഷമിച്ച് എഴുന്നേറ്റു നിന്നു. തലയും ശരീരവും പർദ്ദയിൽ പൊതിഞ്ഞിരുന്നു. മുഖം മാത്രം പുറത്തു കാണാം. നല്ല ക്ഷീണിത ഭാവം. പ്രായവും തോന്നും.

ഞങ്ങൾ അടുത്തു ചെന്ന് നിന്നു. അസ്സർബായി ആംഗ്യം കാട്ടി എന്നോട് ചോദിക്കാൻ പറഞ്ഞു. ഉമ്മറുൾപ്പടെ മറ്റുള്ളവരെല്ലാം വാതിൽക്കൽ തന്നെ ഞങ്ങളുടെ പ്രകടനവും കാത്തു നിൽക്കുന്നു. ആകാംക്ഷയോടെയുള്ള അവരുടെ നിൽ‌പ്പ് കണ്ടതോടെ എന്റെ വായിലെ വെള്ളം വറ്റി. ഞാൻ തൊണ്ടയനക്കി നോക്കി. ശബ്ദം പുറത്തേക്ക് വരുന്നില്ല. കഷ്ടപ്പെട്ട് കുറച്ച് ഉമിനീരുണ്ടാക്കിയെടുത്ത് ചുണ്ടൊന്നു നനച്ചിട്ട് സാവധാനം ഞാൻ വിളിച്ചു.
“അമ്മാ.... ശ്രീലങ്കാവാ...?”
“ആമാങ്കണ്ണാ...!!”
‘ആമാ’ എന്ന് പറഞ്ഞതോടെ അവർ തമിഴത്തിയാണെന്ന് മനസ്സിലായി. എന്നാലും അവർ എന്നെ ‘കണ്ണാ’ന്നു വിളിക്കാൻ എന്താണ് കാരണമെന്ന് മനസ്സിലായില്ല. ഞാൻ ചോദിച്ചു.
“തമിഴാ...?”
“ആമാങ്കണ്ണ...!”
“ഏ... ഇപ്പടി...ഉ.. ഇ..അ...ഏയ്..?” കരയുന്നതിന് എന്താണ് തമിഴിൽ പറയുകയെന്ന് അറിയില്ലായിരുന്നു. അതുകൊണ്ട്  ഞാൻ രണ്ടു കൈയ്യുടേയും ചൂണ്ടാണി വിരൽ നീട്ടി കണ്ണിനു താഴേക്ക് ആംഗ്യം കാട്ടി ചോദ്യം പൂരിപ്പിച്ചു.
അവർ അതിനു മറുപടി പറയാൻ കഴിയാതെ തലയും കുമ്പിട്ട് കരയാൻ തുടങ്ങി.
ഞാൻ അസ്സർബായിയുടെ മുഖത്തേക്ക് നോക്കി.
‘ചോദിക്ക്.. ചോദിക്ക്’ ന്ന് അസ്സർബായി വീണ്ടും ആംഗ്യം കാട്ടി.
ഞാൻ ധൈര്യം സംഭരിച്ച് അവരുടെ തോളിൽ പിടിച്ച് തിരിച്ചിട്ട് ചോദിച്ചു.
“എതാവത് ശൊല്ലമ്മാ...  എതുക്ക്.. ഇന്ത മാതിരി... ശൊല്ല്...ശൊല്ല്..?  ഇങ്കെ ആരും ഉങ്കളെ തൊന്തരവൊന്നും പണ്ണമാട്ടാ.. എല്ലാവരും നല്ലവങ്കളാമ്മാ.... എതാവത് കഷ്ടമിരുന്താൽ ശൊല്ല്.....?”
അവർ പതുക്കെ കണ്ണീരോടെ മുഖമുയർത്തി.
പെട്ടെന്ന്  എന്റെ കൈകളിൽ പിടിച്ചിട്ട് ഒരു വിതുമ്പലോടെ ചോദിച്ചു.
“കൊഞ്ചം ചോറു കിടക്കുമാ കണ്ണാ....!!?”
ചോദിച്ചതും, ചോദിക്കാൻ പാടില്ലാത്ത എന്തോ ചോദിച്ചതു പോലെ അവർ മുഖം പൊത്തിപ്പിടിച്ച് വാവിട്ട് കരയാൻ തുടങ്ങി.
കേട്ടതും എന്റെ  ചങ്കിടിച്ചു...!
പെട്ടെന്നൊരു ഗദ്ഗതം എന്റെ തൊണ്ടയിൽ നിന്നും പുറത്തു ചാടി.
കണ്ണുകൾ നിറഞ്ഞു.

മനഷ്യന്റെ തനതു ഭക്ഷണം ദിവസങ്ങളോളം കിട്ടാതെ വന്നാൽ, യാചനാപൂർവ്വം അത് ചോദിക്കാൻ മനസ്സില്ലാതെ വന്നാൽ, മനസ്സുണ്ടായാലും ഭാഷ അറിയാതെ വന്നാൽ, ജീവിതത്തിൽ ഞാനും ഇത്തരം സന്ദർഭങ്ങളിലൂടെ കടന്നു പോയിട്ടുള്ളത് ഓർമ്മയിൽ തെളിഞ്ഞതും, അതും ഇവർ ഒരു സ്ത്രീകൂടിയാവുമ്പോഴുള്ള നിസ്സഹായാവസ്ഥ... നിറഞ്ഞു വന്ന കണ്ണുകൾ എനിക്ക് തടുത്തു നിറുത്താനായില്ല. അത് അസ്സർബായി കാണാതിരിക്കാൻ ഞാൻ തല തിരിച്ചില്ല. എങ്കിലും മെർലിൻ കണ്ടു.

അവരെ ആ സ്റ്റൂളിൽ തന്നെ പിടിച്ചിരുത്താൻ മെർലിൻ സഹായിച്ചു.
എന്നിട്ടവൾ താൻ പറഞ്ഞത് ശരിയല്ലെ  എന്ന മട്ടിൽ ‘റൈസ്...?’ എന്ന് എന്നെ നോക്കി ചോദിച്ചു. ഞാൻ തലയാട്ടുമ്പോൾ അവളുടെ കണ്ണുകളും നിറയാൻ തുടങ്ങി. അവൾ അവരെ പിടിച്ചുകൊണ്ട് മറ്റാർക്കും മുഖം കൊടുക്കാതെ തിരിഞ്ഞു നിന്നു. ഞാൻ പെട്ടെന്ന് കണ്ണുകൾ തുടച്ചിട്ട് അസ്സർബായിയോട് പറഞ്ഞു.
“അവര് ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായ്.... കുറച്ചു ചോറു തരുമോന്നാ ചോദിച്ചത്...”
“ങൂം... എനിക്ക് അപ്പഴേ സംശയമുണ്ടായിരുന്നു... ഒരഞ്ചു മിനിട്ട് സമയം മതി. വീട്ടിൽ എല്ലാം ബാബി ശരിയാക്കിയിട്ടുണ്ടാകും. ഞാൻ ഉടനെ എടുത്തിട്ടു വരാം...”
അതും പറഞ്ഞ് അസ്സർബായ് പോകാൻ തിരിഞ്ഞതും ഞാൻ പിടിച്ചു നിറുത്തി.
“അതു വേണ്ട അസ്സർബായി. ഞങ്ങളുടെ മുറിയിൽ എല്ലാം റെഡിയാക്കിയിട്ടാ ഞങ്ങൾ വന്നത്. ഞങ്ങൾ കൊടുത്തോളാം... ഉമ്മറിന്റടുത്ത് പറഞ്ഞിട്ട് കൊണ്ടു പോകാം...”

വാതിൽക്കൽ തന്നെ ഉമ്മർ നിന്നിരുന്നു.
അസ്സർബായി ഉമ്മറിന്റടുത്ത് കാര്യങ്ങൾ വിശദീകരിച്ചു. ഉമ്മർ മുറിയിൽ കൊണ്ടു പോയി ഭക്ഷണം കൊടുത്തോളാൻ സമ്മതിച്ചു.
ഞാൻ അവരുടെ അടുത്തു ചെന്ന് പറഞ്ഞു.
“അമ്മാ... നമ്മൾക്ക് ഞങ്ങളുടെ മുറിയിലേക്ക് പോകാം. അവിടെ ചോറെല്ലാം റെഡിയാ.. എഴുന്നേൽക്കൂ...”
അവർ പതുക്കെ എഴുന്നേറ്റ് വിറക്കുന്ന പാദങ്ങളോടെ നടക്കാൻ തുടങ്ങി.
വയസ്സായവർ വേച്ചുവേച്ച് നടക്കുന്നതു പോലെയുള്ള നടത്തം കണ്ടിട്ട് വീഴാതിരിക്കാനായി ഒരു തോളിൽ ഞാൻ പിടിച്ചു. അപ്പോഴേക്കും മെർലിൻ എത്തി അവരെ താങ്ങി.
മെർലിൻ പറഞ്ഞു.
“ഞാനും വരാം...”
മുറ്റത്തെത്തിയതോടെ അവർ പറഞ്ഞു.
“ഞാൻ നടന്നോളാം.. വീഴില്ല....”
“അത് സാരമില്ല. അവരും വന്നോട്ടെ. ദേ.. ആ കാണുന്നതാ ഞങ്ങളുടെ മുറി...”
ഞാൻ  ചൂണ്ടിക്കാണിച്ച് കൊടുത്തു.

ഞങ്ങളോടൊപ്പം സച്ചിയും അബ്ദുളും ഉസ്മാനും മൊയ്തുവും അസ്സർബായിയും ഉണ്ട്. ഞങ്ങളുടെ മുറിയിൽ കയറി ബാത്ത് റൂം കാണിച്ചു കൊടുത്ത്, കൈ കഴുകിയിട്ട് വരാൻ പറഞ്ഞു. അവർ അതിനകത്ത് കയറി വാതിലടച്ചു.

മെർലിൻ ആദ്യമായിട്ടായിരുന്നു ഞങ്ങളുടെ മുറിയിൽ വരുന്നത്. ഒരു മുറിക്കുള്ളിലെ മൂന്നു കട്ടിലും അടുക്കളയും മറ്റും കണ്ട് അവൾ അന്തം വിട്ടു. നിലത്ത് പേപ്പർ വിരിച്ച് ചോറും ചൂടൻ കോഴിക്കറിയും വിളമ്പി വച്ചപ്പോഴേക്കും അവർ കൈ കഴുകി എത്തി. നടക്കാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കി മെർലിൻ വീണ്ടും അവരെ പിടിച്ചു. നിലത്തിരുന്ന് പതുക്കെ ഭക്ഷണം കഴിക്കാൻ തുടങ്ങി. അതോടെ അസ്സർബായിയും മെർലിനും തിരിച്ചു പോയി.

കഴിച്ചു കൊണ്ടിരിക്കെ അവർ മൂക്കു ചീറ്റുകയും മുഖം തുടക്കുകയും മറ്റും ചെയ്യുന്നുണ്ട്. അപ്പോഴും ഒഴുകുന്ന കണ്ണുനീരിന് ശമനമുണ്ടാകുന്നില്ല. കണ്ണുകൾ നിറഞ്ഞുകൊണ്ടേയിരുന്നു. ഞങ്ങൾ ഒന്നും സംസാരിക്കാൻ പോയില്ല. ആർത്തിയോടെയുള്ള അവരുടെ ഭക്ഷണം കഴിക്കൽ കണ്ടു കൊണ്ടിരിക്കേ വാതിലിൽ ആരോ ശക്തിയായി മുട്ടുന്നത് കേട്ടു.
ഞാൻ ചെന്ന് വാതിൽ തുറന്നതും തള്ളിക്കയറി വരുന്നു അയാൾ...!
ആളെക്കണ്ടതും  അബ്ദുളും സച്ചിയും ഞെട്ടിയെഴുന്നേറ്റു...!!
“പോലീസ് മുഹമ്മദ്..!?”
ഞാനും വിളറി നിന്നു.
ആ പാവം സ്ത്രീ അതൊന്നും ശ്രദ്ധിക്കാതെ അപ്പോഴും ഭക്ഷണം അകത്താക്കുന്നതിന്റെ ആർത്തിയിലായിരുന്നു....


അടുത്ത ഭാഗം  മാർച്ച്- 15ന്............

21 comments:

പട്ടേപ്പാടം റാംജി said...

വിശപ്പിന്റെ കാഠിന്യം അനുഭവച്ചവര്‍ക്കെ ശരിയായി അറിയാന്‍ പറ്റു. ഇത്തവണ വേദനിപ്പിക്കുന്ന സംഭവത്തിന്റെ നേര്‍ച്ചിത്രം പോലെ അവസാനിപ്പിച്ചു അല്ലെ? എങ്കിലും അവസാനം സസ്പ്പെന്‍സ് ഉണ്ടാക്കി അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പിന് ആകാംക്ഷ ഒരുക്കിവെച്ചു.
തുടരുക.

Cv Thankappan said...

വരവൊരു ശുഭലക്ഷണമായി തോന്നുന്നില്ലല്ലോ!
കുബുദ്ധി എന്തൊപ്പിക്കും.....?
ആശംസകള്‍

ajith said...

പൊലീസ് മുഹമ്മദ് പക്ഷെ ഉപദ്രവമൊന്നും ചെയ്യില്ല എന്ന് കരുതുന്നു

Pradeep Kumar said...

വിശപ്പ് എന്താണെന്ന് അറിഞ്ഞവര്‍ക്കേ വിശക്കുന്നവരെ മനസ്സിലാവൂ എന്നു കേട്ടിട്ടുണ്ട് - വല്ലാത്ത ഒരു പോയന്റിലാണ് ഇത്തവണ അവസാനിപ്പിച്ചത് - ആ സാധു സ്ത്രീക്ക് മുന്നിലെത്തിയ ഭക്ഷണം മുഴുവന്‍ കഴിക്കാനാവുമോ - അതിനുമുമ്പ് മുഹമ്മദ് എന്ന പോലീസുകാരന്‍ എന്തെങ്കിലും പ്രശ്നമുണ്ടാക്കുമോ .....

വായനയും, കാത്തിരിപ്പും തുടരുന്നു ......

വിനുവേട്ടന്‍ said...

ഒറ്റയിരുപ്പിന് വായിച്ചു തീർത്തു... കണ്ണ് നനയുന്നുവോ എന്നൊരു സംശയം...

എന്തെല്ലാം അനുഭവിച്ചാലാണല്ലേ ഈ ജീവിതത്തിൽ...

BDF. said...

saspence mode waiting nest part.BDF.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഇത് വായിച്ചപ്പോള്‍ മരുഭൂമിയിയില്‍ വച്ച് സഹിച്ച വിശപ്പിന്റെ കാഠിന്യം നിസ്സാരമായി തോന്നി... കഥാകാരന്‍ ഉദ്ദേശിച്ചപോലെ ആകാംക്ഷയുടെ കൊടുമുടിയില്‍ തന്നെയാണ് ഇപ്പോള്‍ നില്‍ക്കുന്നത്.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഇത് വായിച്ചപ്പോള്‍ മരുഭൂമിയിയില്‍ വച്ച് സഹിച്ച വിശപ്പിന്റെ കാഠിന്യം നിസ്സാരമായി തോന്നി... കഥാകാരന്‍ ഉദ്ദേശിച്ചപോലെ ആകാംക്ഷയുടെ കൊടുമുടിയില്‍ തന്നെയാണ് ഇപ്പോള്‍ നില്‍ക്കുന്നത്.

വീകെ said...

പട്ടേപ്പാടം റാംജി: വായനക്കും പ്രോത്സാഹനത്തിനും വളരെ നന്ദി.

സിസി തങ്കപ്പൻ: അവന്റെ വരവ് എന്നും ഒരു പേടിസ്വപ്നമായിരുന്നു. നന്ദി.

അജിത്: അങ്ങനെതന്നെ ഞാനും കരുതുന്നു. നന്ദി.

പ്രദീപ് കുമാർ: തീർച്ചയായും വിശക്കുന്നവനെ വിശപ്പിന്റെ വിലയറിയൂ. പോലീസ് മുഹമ്മദ് ഏത് അനവസരത്തിലും കടന്നു വരും.എന്നും ഞങ്ങൾക്കതൊരു പേടിസ്വപ്നമായിരുന്നു. നന്ദി.

വിനുവേട്ടൻ: എന്തെല്ലാം അനുഭവിച്ചാലാ ഈ ഗൾഫ് ജീവിതം ഒന്നവസാനിച്ചു കിട്ടുക. അതിന് ഇന്ത്യക്കാരനെന്നോ ശ്രീലങ്കക്കാരനെന്നോ പാക്കിസ്ഥാനിയെന്നോ ഭേദമില്ല. നന്ദി.

BDF: വായനക്ക് നന്ദി.

മുഹമ്മദ് ആറങ്ങോട്ടുകര: ഒരു വിധം താഴ്ന്ന ജോലി ചെയ്യുന്നവരെല്ലാം തന്നെ വിശപ്പിന്റെ കാഠിന്യം ശരിക്കുമറിയുന്നവരാണ് ഗൾഫ് പ്രവാസികൾ. അതുപോലെ തന്നെയാണ് വെള്ളത്തിന്റെ കാര്യത്തിലും. നന്ദി.

keraladasanunni said...

എന്തെല്ലാം ദുഃഖങ്ങളാണ് മനുഷ്യന്ന് കാണേണ്ടി വരുന്നത്. ആ സാധു സ്ത്രീ ആർത്തിപിടിച്ച് ഭക്ഷണം അകത്താക്കുന്നതെയുള്ളു. അപ്പോഴേക്കും വേറൊരു പ്രതിബന്ധം മുന്നിലെത്തി. ഇനി എന്താ സംഭവിക്കുക.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

രണ്ട് ദിവസം ഇവിടെ ഇല്ലായിരുന്നു അപ്പൊഴെക്കും കഥ തുടർന്നു അല്ലെ?
നല്ലാതെ ഒരു നീറ്റൽ അനുഭവിപ്പിച്ചു

അല്ല ഈ കഥ എഴുതുന്നവർക്ക് ചുമ്മാ തമാശകൾ അങ്ങ് എഴുതിയാൽ പോരെ ?
ജീവിതത്തിൽ ടെൻഷനും വിഷമവും ധാരാളം ഫ്രീ ആയിട്ടു തന്നെ കിട്ടുന്നുണ്ട്

ഇനി അത് കഥയിലും കൂടി വലിച്ച് തലയിൽ വക്കണൊ?
അറിഞ്ഞുകൂടാഞ്ഞിട്ട് ചോദിക്കുവാ

വീകെ said...

കേരളദാസനുണ്ണി: സാധാരണ പ്രവാസികളുടെ ജീവിതത്തിൽ ഇതൊക്കെ സർവ്വസാധാരണമായിരുന്നു അന്നൊക്കെ. നന്ദി.

ഇൻഡ്യാഹെറിറ്റേജ്: ഹാസ്യം മാത്രമാണൊ പണിക്കർ സാറെ ജീവിതം. ജീവിതത്തിന്റെ തന്നെ ഒരു ഭാഗമല്ലെ ഇത്തരം കഥകൾ. ഇങ്ങനെ ആയാൽ അടുത്ത ലക്കം പണിക്കർ സാർ എങ്ങനെ വായിച്ചു തീർക്കും...?! നന്ദി.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അത് ശരി. നേരത്തെ പറഞ്ഞത് നന്നായി. അടുത്തത് ഞാൻ സ്കിപ് ചെയ്യും. അതിനടുത്തത് വായിച്ചോളം പ്രശ്നമൊന്നും ഇല്ലെങ്കിൽ

ശ്രീ said...

വിശപ്പിന്റെ കാഠിന്യം അറിയിയ്ക്കുന്ന പോസ്റ്റ്.

വീണ്ടും സസ്പെന്‍സില്‍ കൊണ്ടു നിര്‍ത്തിയല്ലേ???

വീകെ said...

ഇൻഡ്യാഹെറിറ്റേജ്: ഹാ...ഹാ... എന്റെ പണിക്കർസാറെ... ഞാൻ ചുമ്മാ പറഞ്ഞതാ. വായിക്കാൻ ഒരു..ഒരു.. ഇത് ഉണ്ടാവാട്ടേന്ന് കരുതി പറഞ്ഞതാ... അപ്പോ ദേ പറയുന്നു,അതിലൂടെ വന്നിട്ട് തുറക്കാതെ പോകുമെന്ന്.. കഷ്ടോണ്ടുട്ടോ മാഷേ...
ശ്രീ: വായനക്ക് വളരെ നന്ദി.

സാജന്‍ വി എസ്സ് said...

വിശപ്പിന്‍റെ വില അറിയിക്കുന്ന ഭാഗം.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

ഫൈസല്‍ ബാബു said...

ബാച്ചിലര്‍ റൂമില്‍ ഒരു സ്ത്രീയോടൊപ്പം കണ്ടാല്‍ ഇവിടെ നിയമം വേറെയാണ് ,.. ഒന്നും വരില്ല എന്ന് പ്രതീക്ഷിക്കാം അല്ലെ ,, പതിവ് പോലെ ആകാംക്ഷയില്‍ നിര്‍ത്തി.

വീകെ said...

സാജൻ വീഎസ്. വായനക്ക് വളരെ നന്ദി.
ഫൈസൽ ബാബു: ബാച്ചിലർ റൂമിൽ ഒരു സ്ത്രീയെകണ്ടാലും മറിച്ചായാലും പ്രശ്നം ഗുരുതരം തന്നെ. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

Muralee Mukundan , ബിലാത്തിപട്ടണം said...

അന്നം കിട്ടാത്ത അവസ്ഥയിലാണ്
ആയതിന്റെ വില ശരിക്കും മനസ്സിലാവുള്ളൂ...

അന്നമെന്നത് ഭക്ഷണമാകാം,രതിയാകാം,...
അങ്ങിനെ എന്തും..!

ആകാംക്ഷയുടെ മുൾമുനയിൽ
വായനക്കാരനെ കൊണ്ട് നിറുത്തി ,
അവർക്ക് വേദനയുളവാക്കുന്ന ഒരു അദ്ധ്യായം കൂടി...

വീകെ said...

ബിലാത്തിച്ചേട്ടൻ: വിശപ്പിന്റെ വില അതനുഭവിച്ചവനെ പൂർണ്ണമായും മനസ്സിലാകൂ.. വായനക്ക് വളരെ നന്ദി.

ഇനിയും ഇതിലേ വന്ന് വായിച്ചിട്ടും ഒന്നും ഉരിയാടാതെ കടന്നുപോയ എന്റെ സ്ഥിരം വായനക്കാർക്കും പുതു വായനക്കാർക്കും ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.

നാളെ അടുത്തഭാഗം വായിക്കാം....

അഭി said...

വായന തുടരുന്നു