Tuesday 1 July 2014

നോവൽ. മരുഭൂമി (19)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി.  അശുപത്രിയുടെ വികസനത്തെക്കുറിച്ച് അസ്സർബായി പറഞ്ഞു.. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക് ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. വിരുന്നുകാരോടൊപ്പം പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. ഞങ്ങൾ അറബി കുടുംബത്തോടൊപ്പം പിക്നിക്കിന് പുറപ്പെട്ടു.

തുടർന്നു വായിക്കുക....

നാക്ക് നീട്ടി കണ്ണു തുറിച്ച്....

താഴേയോ മലമുകളിലോ വീടുകൾ ഉള്ളതിന്റെ യാതൊരു ലക്ഷണവും കാണാനുണ്ടായിരുന്നില്ല.
പോരുന്ന വഴിയിൽ ഒരു മനുഷ്യജീവിയെപ്പോലും കണ്ടതുമില്ല...
സൂര്യനസ്തമിക്കാൻ ഇനിയും സമയം ധാരാളം ബാക്കിയുണ്ട്...
‘ഇതെവിടെച്ചെന്ന് അവസാനിക്കുമെന്ന’ എന്റെ ചോദ്യത്തിന്
‘എവിടേങ്കിലും ചെന്നവസാനിക്കട്ടെ’യെന്ന സച്ചിയുടെ മറുപടിയിൽ നോക്കുമ്പോൾ പിറകിലെ സ്ത്രീയുടെ ശരീരത്തിൽ താങ്ങി, അതോ അയാളെ താങ്ങിപ്പിടിച്ചെന്നോണം അവളോ ഇരിക്കുന്നതു കണ്ട് ഞാൻ അന്തം വിട്ട്  ഭീതിയിൽ വിറക്കാൻ തുടങ്ങി.......!?
'പണ്ടാ‍റടങ്ങാനായിട്ട് താനിതെന്തു ഭാവിച്ചാ...?”
“ഒന്നും പേടിക്കാനില്ല. അവളും നല്ല രസത്തിലാ....!”
പറഞ്ഞു തീർന്നില്ല ഒരു ‘ഠേ’ ശബ്ദവും ഒരു കുലുക്കവും പിന്നെ വണ്ടി ഒരു പാളലും എല്ലാം കൂടി ജഗപൊക. ആദ്യം ഒന്നും മനസ്സിലായില്ല. വണ്ടി നിന്നതും ഞങ്ങൾ ചാടിയിറങ്ങി. ഞാൻ ഇരുന്ന വശത്തെ പിറകിലെ ടയർ വെടി തീർന്നത് ആയിരുന്നു പ്രശ്നം.

വയസ്സായ ഒരു  സ്ത്രീയുണ്ടായിരുന്നു വണ്ടിയിൽ.
അറബിയുടെ അമ്മയായിരിക്കും.
അവർ മുഖം മാത്രമല്ല കണ്ണുകളും കൂടി മറച്ചിരുന്നു. കണ്ണുകൾക്ക് മുന്നിൽ ഒരു നെറ്റ് പോലത്തെ തുണിയിട്ടിരുന്നു. അവരെ മാത്രം അവിടെയിരുത്തി ബാക്കി എല്ലാവരേയും പുറത്തിറക്കി ജാക്കി വച്ച് ടയർ പൊക്കി നിറുത്തി. അപ്പോഴേക്കും സ്റ്റെപ്പിനി ടയറുമായി അറബിയെത്തി. ജാക്കി വക്കാനും നട്ട് ഊരാനും മറ്റും ഞങ്ങൾ മുൻപ്പന്തിയിൽ തന്നെ നിന്നു. അറബിയുടെ മക്കളും നല്ല ഉത്സാഹശാലികളായിരുന്നു.

ടയർ മാറ്റിയിടൽ നടന്നുകൊണ്ടിരിക്കെ തന്നെ ഫ്ലാസ്ക്കിൽ നിന്നും ചൂടു ചായയുമായി അറബിച്ചികളും എത്തി. ഞങ്ങൾക്ക് പിറകിൽ ഇരുന്നവരായിരുന്നു ആ പെൺകുട്ടികൾ. അവർ മുഖത്തെ മൂടുപടം മാറ്റിയിരുന്നു. അറബി അത് കണ്ടിട്ടും അവരെ നിരുത്സാഹപ്പെടുത്തുന്നതായി കണ്ടില്ല. അമ്മൂമ്മ കണ്ണുകൾക്ക് മുന്നിൽ ഒരു നെറ്റ് ഇട്ടിരുന്നു. അമ്മമാർ രണ്ടു പേരും കണ്ണുകൾ മാത്രം മറച്ചിരുന്നില്ല. അവരുടെ പെൺ‌മക്കൾ രണ്ടു പേരും മുഖം മുഴുവനായി പുറത്തു കാണിക്കാൻ തെയ്യാറായിരുന്നു. മൂന്നു തലമുറയിലെ ആ വ്യത്യാസം ഒരുമിച്ച് കാണുന്നത് ആദ്യമായിരുന്നു.

ടയർ മാറ്റിക്കഴിഞ്ഞിട്ടും എല്ലാവരും ചായ കുടിച്ചു കഴിയാനായിരിക്കും കുറച്ചു നേരം കൂടി അവിടെ ഇരുന്നു. അന്നേരം അടുത്തിരുന്ന ഒരു പയ്യൻ  ഞങ്ങളോടായി ചോദിച്ചു.
“നിങ്ങള് പള്ളിയിൽ പോകൂല്ലെ...?”
“ങൂം.. പോകൂല്ലോ...”
സ്വാഭാവികതയോടെ ഞാൻ പറഞ്ഞു.
“ബാബ പറഞ്ഞൂല്ലൊ.. നിങ്ങൾ പള്ളിയിൽ പോകൂല്ലാന്ന്..!”
“ഞങ്ങളുടെ പള്ളി ഇവിടെയില്ലാത്തോണ്ടാ പോകാത്തത്...”
“അതെന്താ ഇവിടെ ഇല്ലാത്തത്....?”
അതിന്റെ ഉത്തരം പറഞ്ഞു ഫലിപ്പിക്കാനുള്ള അറബി വാക്കുകൾക്കായി പരതി നടക്കുമ്പോഴേക്കും അറബി സഹായത്തിനെത്തി. അവൻ അവരുടെ നാടൻ ഭാഷയിൽ എന്തോ പറഞ്ഞു മനസ്സിലാക്കുന്നുണ്ടായിരുന്നു. ആ അറബി ഭാഷ ഒരു ചുക്കും ചുണ്ണാമ്പും പിടികിട്ടിയില്ല. നമ്മുടെ കാസർക്കോട്കാര് മലയാളം പറയുന്നതു പോലെ. അതു കേട്ടതും അവരെല്ലാം തല കുലുക്കുന്നുണ്ടായിരുന്നു. എങ്കിലും ഒന്നു മനസ്സിലായി. അയാൾ പറഞ്ഞത് ‘ഈശാനബി’യുമായി ബന്ധപ്പെട്ട എന്തോ കാര്യമാണെന്ന് പിടി കിട്ടിയിരുന്നു.

പിന്നെ അതിനെക്കുറിച്ച് സംസാരിക്കാൻ സമയം കിട്ടിയില്ല. അപ്പോഴേക്കും പോകാനായി എല്ലാവരും വണ്ടിയിൽ കയറി. കുട്ടികളുടെ ഒച്ചപ്പാടും ബഹളവുമായി നല്ലൊരു മൂടിൽ വീണ്ടും യാത്ര തുടർന്നു. മുൻപിലിരുന്നിരുന്ന കുട്ടികളിൽ ഒരുത്തൻ എന്നോട് സൌഹൃദം കൂടി എന്റടുത്ത് വന്നിരുന്നത് ഒരാശ്വാസമായിരുന്നു. എനിക്ക് പിറകിലിരുന്നിരുന്ന പെൺകുട്ടിയുടെ ഇടിയിൽ നിന്നും രക്ഷ നേടി. പക്ഷെ, അത് അധിക നേരം നീണ്ടു നിന്നില്ല. വണ്ടി ഒരു കല്ലിന്റെ പുറത്തു കൂടി കേറിയിറങ്ങുന്നതിനിടെ ചേച്ചിയുടെ മടിയിലിരുന്നിരുന്ന പയ്യൻ പിടിവിട്ട് തെറിച്ചു വീണത് ഞങ്ങൾക്ക് തടുക്കാനായില്ല. അതോടെ അവനെ പിടിച്ച് അമ്മയുടെ കയ്യിലേക്ക് കൈമാറി. ആ പയ്യനും കൂടി സീറ്റിലിരുന്നതോടെ എന്റെ ഇരിപ്പിടം പകുതി പുറത്തായിക്കഴിഞ്ഞിരുന്നു. ഒരു കാൽ പുറത്ത്  ബം‌മ്പറിൽ ചവിട്ടി പകുതി അകത്തും പകുതി പുറത്തുമായിട്ടാണ് ഇരുന്നത്.
അപ്പോഴും അവൾ എന്നോട് ചേർന്ന് തന്നെ ഇരുന്നു. സ്ഥല ലഭ്യതക്കുറവ് കാരണം അതിനേ കഴിയുമായിരുന്നുള്ളു. ആ ടയർ മാറ്റിയിടലിനു ശേഷം ഞങ്ങൾക്കിടയിലുണ്ടായിരുന്ന അപരിചിതത്വം ഇല്ലാതെയായിക്കഴിഞ്ഞിരുന്നു. ഞങ്ങളോട് മുട്ടിയിരുന്നിരുന്ന പെൺകുട്ടികൾ സംസാരിക്കാൻ തയ്യാറായി.
“നിങ്ങൾ ഇൻഡ്യക്കാരാ...”
“അതേ..”
“മലബാറി...?”
“അതേ...!!”
അതേയെന്ന് പറഞ്ഞെങ്കിലും ഞങ്ങൾക്ക് അത്ഭുതമായിരുന്നു.
ഇവർക്കെങ്ങനെ മലബാറികളെ അറിയാം...?
ആ സംശയം തീർക്കാനായി ചോദിച്ചു.
“മലബാറികളെ എങ്ങനെ അറിയാം... മുൻപ് കണ്ടിട്ടുണ്ടോ...?”
“ങൂം... മലബാറികൾ നല്ലവരാ...”
അതോടെ ആ പെൺകുട്ടിയുടെ മുഖത്ത് കൃതഞ്ജതയോടെ നോക്കാതിരിക്കാനായില്ല. ഒരു പുഞ്ചിരിയോടെയിരിക്കുന്ന ആ മുഖത്ത് നോക്കി പറഞ്ഞു.
“ശുക്രാൻ...”(നന്ദി.)

വണ്ടിയിലിരിക്കുന്ന മറ്റുള്ളവരെ അപ്പോഴാണ് മനസ്സിലായത്.
വയസ്സായ സ്ത്രീ അവരുടെ അമ്മൂമ്മ തന്നെയാണ്. പിന്നെ അറബിയുടെ രണ്ടു ഭാര്യമാർ.
ഇവരും മറ്റു കുട്ടികളുമൊക്കെ അയാളുടെ ഈ രണ്ടു ഭാര്യമാരിലുള്ള മക്കളും. എന്നാലും അവരുടെ ഒത്തൊരുമയും സ്നേഹവും തലമുറകളുടെ സംഗമത്തിൽ യാതൊരു വിള്ളലും കാട്ടാതെയുള്ള പെരുമാറ്റവും ഞങ്ങളെ വളരെ അത്ഭുതപ്പെടുത്തിയെന്ന് പറയാം.

ഞങ്ങൾ വർത്തമാനം പറഞ്ഞുകൊണ്ടിരിക്കെ ഒരു കുഴിയിൽ ഇറങ്ങാതിരിക്കാനായി പെട്ടെന്ന് വണ്ടിയൊന്നു വെട്ടിച്ചത്, വണ്ടിയിലുണ്ടായിരുന്ന എന്റെ ഒരുകൈകൊണ്ടുള്ള  പിടുത്തം വിട്ടുപോയി. പെട്ടെന്ന് പുറത്തേക്ക് തെറിച്ചു പോയ എന്നെ, വയറിൽ ചുറ്റിപ്പിടിച്ച ഒരു കൈയ്യാണ് തടഞ്ഞു നിറുത്തിയത്...!
നന്ദിപൂർവ്വം ഞാനതിനെ നോക്കി പതുക്കെ ഒരു ‘താങ്ക്സ്’ പറഞ്ഞു.
പിന്നെ അവൾ ആ കൈ എന്റെ വയറിൽ നിന്നും എടുത്തില്ല. ചുറ്റിപ്പിടിച്ചു കൊണ്ടു തന്നെ ഇരുന്നു. മറ്റാർക്കും എന്നെ ചുറ്റിപ്പിടിച്ചത് കാണാൻ കഴിയുമായിരുന്നില്ല. എനിക്ക് വാസ്തവത്തിൽ ആ കുട്ടിയോട് ഒരു ‘ഇത്’ തോന്നിത്തുടങ്ങിയിരുന്നു.

അധികം താമസിയാതെ തന്നെ ഒരു മലമുകളിൽ വണ്ടി നിന്നു.
ഞങ്ങൾ ഇറങ്ങി നോക്കുമ്പോഴുണ്ട് ഇനിയും മുന്നോട്ടു പോകാൻ ഇടമില്ല.
കുത്തനെയുള്ള ഇറക്കമാണ് മുന്നിൽ.
അതിനപ്പുറം വലിയ മലകളുണ്ട്. വണ്ടി നിന്നയിടം കുറച്ച് വിശാലമാണ്.  വണ്ടിക്കു മുകളിൽ നിന്നും ടർപ്പായക്കെട്ടുകൾ താഴെയിറക്കിയപ്പോഴാണ് ഇവരൊരു പിക്നിക്കിന്റെ മൂഡിലാണെന്ന് മനസ്സിലാവുന്നത്.

ആദ്യം തന്നെ ഒരു ടെന്റ് വലിച്ചു കെട്ടി.
അതിനകത്ത് ഒരു സ്വർണ്ണപ്പരവതാനി വിരിച്ച് അമ്മൂമ്മയെ പിടിച്ചിറക്കി സുരക്ഷിതമായി കൊണ്ടു പോയി അതിനകത്തിരുത്തി.
ഞങ്ങൾ ആന്റിന അടിച്ചു താഴ്ത്തി മൂന്നു വശവും പ്‌ളാസ്റ്റിക് കയർ കൊണ്ട് കുറ്റിയടിച്ച് ആടാതെ വലിച്ച് കെട്ടി. ടെന്റിനകത്തും പുറത്തും  വിരിച്ച പരവതാനിക്ക് ചുറ്റുമായി ട്യൂബ് ലൈറ്റുകൾ കാലുകളിൽ കെട്ടി വച്ചു. ചെറിയ ജനറേറ്റർ താഴെയിറക്കി സ്റ്റാർട്ടാക്കി.  ടീവി ഒരു സ്റ്റൂളിൽ കയറ്റി വച്ച് ട്യ്യൂൺ ചെയ്ത് ചാനലുകൾ  ക്ളിയറാക്കി. ടാപ്പൊക്കെ പിടിപ്പിച്ച വലിയ ടയറിന്റെ ട്യൂബിൽ  വെള്ളം നിറച്ച് കൊണ്ടു വന്നത് ഒരു മൺ‌തിട്ടയിൽ കൊണ്ടു പോയി വച്ചത് ഞാനും സച്ചിയും അറബിയും കൂടിയാണ്. അതോടെ ഞങ്ങളുടെ പണികൾ കഴിഞ്ഞു.
പെണ്ണുങ്ങൾ എല്ലാവരും ടെന്റിനു പുറത്തായി വിരിച്ച പരവതാനിയിൽ വട്ടമിട്ടിരിക്കുന്നുണ്ടായിരുന്നു. കുട്ടികൾ ആ മലമുകൾ മുഴുവൻ ഓടി നടന്ന് അവിടെമാകെ ചവിട്ടി കിളച്ച് മറിക്കുന്നുണ്ടായിരുന്നു.

ഐസിട്ട കുടിക്കാനുള്ള വെള്ളം ഒരു കൂളറിൽ സ്ത്രീകൾക്ക് മുന്നിൽ ഇരുപ്പുണ്ട്. വലിയൊരു ഫ്ലാസ്ക്കിൽ ചൂടു ചായയും. അതിനിടക്ക് അമ്മമാർ രണ്ടു പേരും എഴുന്നേറ്റ് പോയി അമ്മൂമ്മയെ താങ്ങിപ്പിടിച്ച് മറ്റുള്ളവരോടൊപ്പം ഇരുത്തി. നമ്മുടെ നാട്ടിലാണെങ്കിൽ ഇത്തരം അമ്മൂമ്മമാരെ പിക്നിക്കിന് പോകുമ്പോൾ കൊണ്ടു പോകുമോ...? ഇവർ എല്ലാ സജ്ജീകരണങ്ങളോടെയാണ് പുറപ്പെട്ടിരിക്കുന്നത്.


നമ്മുടെ നാട്ടിലെ ചില കുടുംബങ്ങൾ  പൂരപ്പറമ്പിലോ തൊട്ടടുത്ത ബീച്ചിലോ അല്ലെങ്കിൽ കായൽ തീരത്തോ ഒക്കെ ഒരു വൈകുന്നേരം കറങ്ങാൻ പോകുന്നതു പോലെയേ ഉള്ളു ഇവരുടെ ഈ പിക്ക്നിക്ക്.

ഞങ്ങൾ ടീവിയോട് ചേർന്ന് തന്നെ ഇരുപ്പുറപ്പിച്ചു. അറബിച്ചാനൽ മാത്രമേ അവർ വക്കുന്നുണ്ടായിരുന്നുള്ളു. അതുകണ്ട് ഞങ്ങൾക്ക് ബോറഡിച്ചു. ഞങ്ങളുടെ എതിർവശത്തായി അറബിയും വന്നിരുന്നു. ഞാനും സച്ചിയും ടീവി കാണാതെ വണ്ടിയിലിരുന്നപ്പോഴുള്ള കസർത്തുക്കളെക്കുറിച്ച് സംസാരിച്ചു കൊണ്ടിരുന്നു.

ഇടക്ക് ആ പെൺകുട്ടികൾ കട്ടൻ ചായയും ഈന്തപ്പഴവും കൊണ്ടു വന്നു തന്നു.
താഴ്‌വാരം പതുക്കെ ഇരുട്ടിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. എങ്കിലും മലമുകളിൽ അപ്പോഴും വെളിച്ചമുണ്ടായിരുന്നു. എരിഞ്ഞു  തീർന്ന പകൽ വൈകുന്നേരം ആകാൻ കച്ചകെട്ടിയിറങ്ങി.  അകലെ എവിടെയോ നിന്നും ബാങ്കു വിളിക്കുന്ന ശബ്ദം ഒന്നിനു പിറകെ ഒന്നായി കേൾക്കാൻ തുടങ്ങി. അതോടെ അറബി എഴുന്നേറ്റിട്ട് പറഞ്ഞു.
“നിങ്ങൾ ഇവിടെ ഇരിക്ക്. ഞങ്ങൾ നിസ്ക്കരിച്ചിട്ട് വരാം. അതു കഴിഞ്ഞിട്ട് ഭക്ഷണം കഴിക്കാം..”  കുട്ടികളും മറ്റുള്ളവരും കയ്യും കാലും കഴുകി നിസ്ക്കരിക്കാനായി പരവതാനിയിൽ നിരയായി നിന്നു. അറബി മുന്നിലും മറ്റുള്ളവർ പിന്നിലും.  അവരുടെ ശ്രദ്ധ ഞങ്ങളിലേക്ക് തിരിയാതിരിക്കാനായി വണ്ടിയുടെ മറവിലേക്ക് മാറിയിരുന്നു.
ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു.
“ഇനി ഭക്ഷണമുണ്ടെന്ന്. ബിരിയാണിയാവും..?”
“കോഴിയോ ആടോ ചിലപ്പോൾ ഒട്ടകമോ ആകും.....”
“എന്തായാലും മൂക്കുമുട്ടെ തിന്നണം..!”

നിസ്ക്കാരം കഴിഞ്ഞ് എല്ലാവരും എഴുന്നേറ്റ് വന്ന് വണ്ടിയിൽ നിന്ന് പാത്രങ്ങളും മറ്റും എടുത്ത് കാർപ്പറ്റിൽ നിരത്താൻ തുടങ്ങി. ഞങ്ങൾ കാഴ്ചക്കാരായി നിന്നതേയുള്ളു. ഇടക്ക് അറബി ഞങ്ങളെ വിളിച്ച് വലിയ അലൂമിനിയപ്പാത്രം താഴെയിറക്കിച്ച് കാർപ്പറ്റിനടുത്ത് കൊണ്ടു വയ്പ്പിച്ചു. കാർപ്പറ്റിന് നടുക്ക് ഒരു  വലിയ അലൂമിനിയ പാത്രം. അതിന് പാത്രമെന്ന് പറയാൻ പറ്റില്ല. ഒരു വലിയ തളികയെന്ന് പറയണം...!
അതിനു ചുറ്റും ഞങ്ങൾ അത്രയും പേർക്കും ഒരുമിച്ചിരിക്കാൻ പറ്റും.
ആ പാത്രത്തിന്റെ നടുക്ക് ഒരു ആടിനെ അങ്ങിനെ തന്നെ വേവിച്ചതും അതിന് മീതേയും ചുറ്റിലുമായി ബിരിയാണിച്ചോറും കോരിയിട്ടു...!
ചോറിന് ഒരു തരം ചെമ്മണ്ണു കലർന്ന നിറം.
ഇതുവരെ കാണാത്ത ആ കഴ്ചയിൽ ഞങ്ങൾക്ക് കണ്ണു തള്ളിയിരിക്കാനേ കഴിഞ്ഞുള്ളു. മസാലയുടെ മണം അവിടെയാകെ പരന്നു.

അവരവർക്ക് ആവശ്യമുള്ളത് എടുത്ത് ചെറിയ പാത്രത്തിലാക്കി കഴിക്കാനായിരിക്കും.
പക്ഷേ, അത്തരം പാത്രങ്ങളൊന്നും അവിടെ കണ്ടില്ല. അമ്മൂമ്മയെ ബിരിയാണിത്തളികയുടെ
ഒരു മൂലയ്ക്കിരുത്തി. കുട്ടികൾ അതിനു മുൻപേ ഇരിക്കാൻ തുടങ്ങിയിരുന്നു.  ശേഷം മറ്റു സ്ത്രീകളും അമ്മൂമ്മയോടൊപ്പം ഇരുന്നു.
ഇതൊക്കെ കണ്ട് ഞങ്ങളുടെ ഉള്ളിൽ ഒരു അങ്കലാപ്പ് ഉടലെടുത്തു...!
“നമ്മുടെ വിഹിതം പൊതിഞ്ഞു വാങ്ങിക്കാം. വീട്ടിൽ കൊണ്ടു പോയി അബ്ദുളിനേം കൂട്ടി ഒരുമിച്ചിരുന്ന് കഴിക്കാലോ....”
ഞാനത് പറഞ്ഞു തീരുന്നതിനു മുൻപേ തന്നെ അറബി ഞങ്ങളുടെ കൈപിടിച്ച് വലിച്ച് അവിടെ ചെന്ന് ഇരിക്കാൻ പറഞ്ഞു.
വളരെ ഭവ്യതയോടെ  തന്നെ ഞാൻ പറഞ്ഞു.
“ ഞങ്ങൾ ഇവിടെ മാറിയിരുന്ന് കഴിച്ചോളാം. നിങ്ങള് കുടുംബക്കാര് ഒരുമിച്ചിരിക്ക്....”
“ ഹേയ് .. അതൊന്നും പറ്റില്ല... നിങ്ങളും ഞങ്ങളോടൊപ്പം ഭക്ഷണം കഴിക്കണം. നിങ്ങളും ഞങ്ങളും എന്നൊന്നുമില്ല. നമ്മളെല്ലാം, (രണ്ടു കയ്യും മുകളിലേക്കുയർത്തി) അള്ളാവിന്റെ സൃഷ്ടികളാ....  ഒരേയൊരു ദൈവത്തിന്റെ മക്കൾ.....!”
ഈ മനുഷ്യനോട് മറിച്ചൊന്നും പറയാൻ കഴിയില്ല...
ഈ നാട്ടിലും ഇങ്ങനെ ഒരു മനുഷ്യനോ....?!!
അയാളോടൊത്ത് അവിടേക്ക് നടക്കുമ്പോൾ, ശരിക്കും അത്ഭുതമായിരുന്നു ആ മനുഷ്യൻ...!!

സ്ത്രീകളോടൊപ്പമാണ് അറബി ഇരുന്നത്. നേരെ എതിർ വശത്ത് ഞങ്ങളും.
ഇരുന്ന ഉടനെ അടച്ചു വച്ച ഒരു പാത്രത്തിൽ നിന്നും തൊലി ഉരിഞ്ഞ് കളഞ്ഞ് വേവിച്ച  ആടിന്റെ തലയെടുത്ത് ചോറിന്റെ നടുക്കായി കിടത്തിയിട്ടു.
ഒരു പയ്യനതെടുത്ത് ചോറിന്റെ മുകളിൽ കുത്തി നിറുത്തി...!
അതു കണ്ട് തലയുടെ നേരെ മുൻ‌വശത്തിരിക്കുന്ന മൂക്കട്ട ഒലിച്ച ഒരു കൊച്ചു പയ്യൻ പേടിച്ച് ഒറ്റ നിലവിളി...!
അതോടെ അവരെല്ലാവരും കൂടി ചിരിയായി....?!
ആ നിലവിളിച്ച കുട്ടി അവിടന്നെഴുന്നേറ്റ് എന്റെ തൊട്ടടുത്ത് വന്നിരുന്നു.

ഞങ്ങൾക്ക് എന്താണ് സംഭവമെന്ന് പിടുത്തം കിട്ടിയില്ല.
അയാളുടെ മകൾ ഉടനെ ആ ആട്ടിൻതല ഞങ്ങളുടെ നേരെ തിരിച്ചു വച്ചു.
അപ്പോഴാണ് ആ തലയുടെ ഭീകരത ഞങ്ങൾക്ക് ഗോചരമായത്.
ഇതു കണ്ടാൽ‌പ്പിന്നെങ്ങനെ ആ കൊച്ച് പേടിച്ച് കരയാണ്ടിരിക്കും...!
‘കണ്ണു രണ്ടും പുറത്തേക്ക് തള്ളി, വായ സ്വൽ‌പ്പം തുറന്ന് നാക്ക് ഒരു വശത്തേക്ക് നീട്ടി പുറത്തിട്ടിരിക്കുന്ന ആട്ടിൻ തല’ കണ്ടതും ഞങ്ങളും ഒന്നു ഞെട്ടി...!
അത് കണ്ട് വെറുപ്പ് മാത്രമല്ല ഓക്കാനവും വന്നത് വളരെ പണിപ്പെട്ടാണ് ഞങ്ങൾ ഒതുക്കിയത്.
മൂക്കുട്ടപ്പയ്യൻ വീണ്ടും പേടിച്ച് കരയുന്നതിനിടെ ദ്വേഷ്യത്തോടെ കൈ കൊണ്ടൊരു തട്ടു കൊടുത്തു.
അത് ചെന്ന് അറബിയുടെ മുന്നിൽ വീണു.
അറബി അതിന്റെ വായിൽ കയ്യിട്ട് നാക്ക് പിഴുതെടുത്ത്, മുറിച്ച് ആദ്യ കഷണം എന്റെ നേരെ നീട്ടി....!!

ബാക്കി ജൂലൈ 15-ന്.....  ‘സെൻസേഡ്....’

17 comments:

Cv Thankappan said...

അറബി വിരുന്ന്.
ഇനി കൂട്ടത്തോടെ ആട്ടിന്‍മാംസം ചെത്തിയെടുത്ത് കഴിക്കലും പരസ്പരം കഴിപ്പിക്കലുമാണ്.
സ്നേഹത്തിന്‍റെയും,വിശ്വാസത്തിന്‍റെയും നന്മ നിറഞ്ഞുതുളുമ്പുന്ന നിമിഷങ്ങള്‍..............
അടുത്ത വിശേഷത്തിനായി കാത്തിരിക്കുന്നു.
ആശംസകള്‍

Echmukutty said...

അയ്യയ്യോ! പേടിയാക്കണ ബിരിയാണി..

ശ്രീ said...

"നിങ്ങളും ഞങ്ങളും എന്നൊന്നുമില്ല. നമ്മളെല്ലാം, (രണ്ടു കയ്യും മുകളിലേക്കുയർത്തി) അള്ളാവിന്റെ സൃഷ്ടികളാ.... ഒരേയൊരു ദൈവത്തിന്റെ മക്കൾ.....!”

ഇതാണ് ഈ ലക്കത്തിലെ ഹൈ ലൈറ്റ്!

ആട്ടിന്‍ തല പണി തന്നല്ലോ...

പട്ടേപ്പാടം റാംജി said...

"മന്തി" എന്ന് പറയുന്ന ഈ വിഭവമാണ് ഇവിടത്തെ ഏറ്റവും വലിയ തറവാടി എന്നാണ് പറയപ്പെടുന്നത്. ഞാനും ഒരിക്കല്‍ ഇത് കഴിക്കാന്‍ ഇരിക്കേണ്ടി വന്നിട്ടുണ്ട്. നാക്ക് പുറത്തേക്ക് നീട്ടി പല്ലുകള്‍ കടിച്ചു പിടിച്ച തുറിച്ച കണ്ണുകള്‍ എന്റെ നേരെ ആയിരുന്നെങ്കിലും ആദ്യം കാണുന്ന ഒരു ആകാംക്ഷയെ എനിക്കുണ്ടായിരുന്നുള്ളു. പക്ഷെ പലരും (കമ്പനിയില്‍ ആയിരുന്നു)ഭക്ഷണം കഴിപ്പ്‌ പൂര്‍ത്തിയാക്കാതെ തിടുക്കത്തില്‍ ഇറങ്ങി ഓടുകയും ഛര്‍ദ്ദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഒട്ടുമിക്ക ആളുകളും ഇതുമായി പരിചയം ഉള്ളവരായിരുന്നില്ല എന്നതാണ് കാരണം. തീരെ പരിചയം ഇല്ലാത്ത ഒന്നവുമ്പോള്‍ സാധാരണ സംഭവിക്കാവുന്നതാണ് അന്നവിടെ ഞാന്‍ കണ്ടത്. ഇപ്പോള്‍ ഇത് വായിച്ചപ്പോള്‍ ഒന്നുകൂടി അതെല്ലാം ഓര്‍മ്മിച്ചെടുത്തു.

© Mubi said...

മറക്കാന്‍ കഴിയില്ല ആ അറബി സല്‍ക്കാരങ്ങള്‍...

Pradeep Kumar said...

ഓരോ നാടിനും ഓരോ സംസ്കാരം - ഭക്ഷണരീതികളും ആ സംസ്കാരത്തിന്റെ ഭാഗം. നമ്മുടെ ഭക്ഷണരീതികൾ ആരിലെങ്കിലും അറപ്പുളവാക്കുന്നവയാണോ എന്ന് ആരു കണ്ടു!!

നന്നായി പുരോഗമിക്കുന്നു.....

ajith said...

ഇന്ന് ഫേസ് ബുക്കില്‍ ഈ മന്തീടെ ചിത്രം കണ്ടു. അതിഭീകരമായിത്തോന്നി. ഒരുപക്ഷെ പഴക്കപ്പെട്ടാല്‍ നമുക്കും ആസ്വദിക്കാന്‍ കഴിയുമായിരിക്കും. അല്ലേ?

വീകെ said...

സിവി തങ്കപ്പൻ: തീർച്ചയായും അനുകരിക്കാൻ പറ്റിയ ഒരു ജീവിത രീതിയാണത്. പക്ഷെ,പകർച്ചവ്യാധികൾ നിറഞ്ഞ നമ്മുടെ സമൂഹത്തിൽ ഒട്ടും ആശാസ്യമല്ലാതാനും. വായനക്ക് നന്ദി.

എച്ച്മുക്കുട്ടി: പേടിപ്പിക്കുന്ന ബിരിയാണി ആണെങ്കിലും ഓടിയെത്തിയല്ലൊ ഇവിടെ. വളരെ നന്ദി.

ശ്രീ: ഇത്തരം ചിന്തകൾ അപൂർവ്വം ചിലരിൽ മാത്രം കാണുന്നതാണ്. മനുഷ്യനെ അടുത്തറിയാൻ ശ്രമിക്കുന്നവർക്കിടയിൽ മാത്രം. വായനക്ക് നന്ദി ശ്രീ.

പട്ടേപ്പാടം റാംജി: ഇതിന് ‘മന്തി’ എന്നാണ് പേരെന്ന് എനിക്കറിയുമായിരുന്നില്ല. അല്ലെങ്കിൽ ആ പേര് എവിടെയെങ്കിലും ചേർത്തേനെ. ഞാനിതെഴുതുമ്പോൾ ഈ അനുഭവം എന്റെ വായനാ സുഹൃത്തുക്കൾ വിശ്വസിക്കുമോയെന്ന് ഭയപ്പെട്ടിരുന്നു. റാംജി അതിലൊന്നിൽ പങ്കെടുത്ത അനുഭവം പങ്കു വച്ചതോടെ ആ പേടി മാറി കെട്ടോ. വായനക്കും ഈ അനുഭവസാക്ഷ്യത്തിനും ഒത്തിരി ഒത്തിരി നന്ദി.

മൂബി: തീർച്ചയായും ഇന്നും മറന്നിട്ടില്ല ആ വിരുന്നു സൽക്കാരം. നന്ദി.

പ്രദീപ്കുമാർ:നമ്മുടെ ഭക്ഷണരീതികൾക്കുമുണ്ട് മറ്റുള്ളവരിൽ അറപ്പുളവാക്കുന്ന സംഗതികൾ. എല്ലാവരും കാളനോ സാമ്പാറോ മോരോ ഒക്കെ ഒഴിച്ച് കൈ കൊണ്ട് പീച്ചിക്കൂട്ടി കുഴക്കുന്നതു കണ്ടാൽ നമ്മൾക്ക് പോലും അറപ്പു തോന്നും. പിന്നല്ലെ അതു കാണുന്ന മറ്റുള്ളവർ. അവർ അതു കണ്ട് ശർദ്ദിച്ചില്ലെങ്കിലേ അത്ഭതമുള്ളു.
എന്നാലൊ ഇങ്ങനെ പീച്ചിക്കൂട്ടി കുഴച്ചടിക്കുന്നതിന്റെ സ്വാദ്, അതൊന്നു വേറെ തന്നെയെന്ന് നമ്മൾക്കല്ലെ അറിയൂ...!! നന്ദി മാഷേ.

അജിത്: ആദ്യമായിട്ടിതൊക്കെ കാണുമ്പോൾ ഓക്കാനവും ശർദ്ദിലുമൊക്കെ ഉണ്ടാവും. പിന്നെപ്പിന്നെ അതൊക്കെ ശീലമായ്ക്കോളും. വായനക്കും അഭിപ്രായത്തിനും നന്ദി മാഷേ.

വിനുവേട്ടന്‍ said...

അപ്പോൾ അങ്ങനെയായിരുന്നോ...? ഞാൻ വിചാരിച്ചു മരുഭൂമിയിൽ കൊണ്ടുപോയി ഇക്കാമയും പണവും പിടിച്ച് പറിച്ചിട്ട് ഉപേക്ഷിച്ച് കടന്നുകളയുവാനുള്ള പരിപാടിയായിരിക്കും അറബിയുടേതെന്ന്... തെറ്റി ധരിച്ചു പോയി...

അടുത്ത ലക്കം പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഞങ്ങൾ സെൻസർ ബോർഡ് അംഗങ്ങളെ കാണിക്കേണ്ടതാണെന്ന് ഇതിനാൽ നിർദ്ദേശിച്ചു കൊള്ളുന്നു...

വിനുവേട്ടന്‍ said...

ഈ സമൂഹ ‘മന്തി‘ ഞാനും കണ്ടിട്ടുണ്ട് അശോകൻ മാഷേ... ഭക്ഷണത്തളികയിലെ ആ മൃഗസാന്നിദ്ധ്യം ഉൾക്കൊള്ളുവാൻ എന്തുകൊണ്ടോ ഇനിയും ആവുന്നില്ല...

Muralee Mukundan , ബിലാത്തിപട്ടണം said...

കഴിക്കലും ,പരസ്പരം കഴിക്കലുമായ സമൂഹ ‘മന്തി’ ബിരിയാണിയുടെ ഭീകരത വായനക്കാരനെ തൊട്ടറിയിച്ചു...!

വീകെ said...

വിനുവേട്ടൻ: അന്നൊന്നും അത്തരം പ്രവർത്തികൾ മനുഷ്യന് അറിയുമായിരുന്നില്ല. പോസ്റ്റ് ചെയ്യുന്നതിനു മുൻപ് വിനുവേട്ടന് കാണാൻ അവസരമുണ്ടല്ലൊ. പിന്നെന്താ...? സമൂഹ മന്തി നമ്മൾക്ക് അരോചകമായി തോന്നാമെങ്കിലും അത് തരുന്ന അനുഭൂതി വളരെ വലുതാണ്. അതുകൊണ്ടായിരിക്കുമല്ലൊ ഇന്നും മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നത്. നന്ദി.
ബിലാത്തിച്ചേട്ടൻ: വായനക്കും അഭിപ്രായത്തിനും നന്ദി മാന്ത്രിക.

വിനുവേട്ടന്‍ said...

ഈ പതിനാലാം തീയ്യതി കമ്പനി വക ഇഫ്താർ ഉണ്ട്... അപ്പോൾ അശോകൻ മാഷ്‌ടെ മന്തി വീണ്ടും ഓർമ്മയിലെത്തും കേട്ടോ...

ഫൈസല്‍ ബാബു said...

തട്ടീം മുട്ടീം നല്ലൊരു പിക്നിക് അല്ലെ ,, രസകരമായി വായിച്ചുപോയി .

വീകെ said...

വിനുവേട്ടൻ: മന്തിയുടെ അനുഭവം കുറിക്കുമല്ലൊ. ഇപ്പോഴത്തെ മന്തിയുടെ സെറ്റപ്പും കാൽ നൂറ്റാണ്ടു മുൻപത്തെ മന്തിയുടെ സെറ്റപ്പിലെ വ്യത്യാസം കണ്ടെത്താം.

ഫൈസൽ ബാബു: അതെ. ഇന്നും ഓർമ്മയിൽ സൂക്ഷിക്കാൻ കഴിയുന്നു. നന്ദി.

keraladasanunni said...

അറബി നല്ല ആതിഥേയനാണ്. പക്ഷേ ഇഷ്ടപ്പെടാത്ത ഭക്ഷണം എങ്ങിനെ കഴിക്കാനാവും. നല്ല അനുഭവം 

സുധി അറയ്ക്കൽ said...

ആ പെൺകുട്ടിയോട്‌ ഇതു തോന്നിയാലും ആ മനുഷ്യനോട്‌ മറുത്തൊന്നും പറയാൻ പറ്റില്ല!!!!!