Tuesday 1 January 2019

നോവൽ.

പ്രവാസ ബാക്കി. (11)

കഥ ഇതുവരെ

ഞാൻ ബ്ലോഗർ കേരളേട്ടനെ സന്ദർശിക്കാനായി ബ്ലോഗർമാരായ മുരളിച്ചേട്ടനേയും വിനുവേട്ടനേയും കൂടെ കൂട്ടുന്നതിനായി  തൃശ്ശൂർക്ക് പുറപ്പെടുന്നു. തൃശ്ശൂർ സ്റ്റാന്റിൽ വച്ച് അപ്രതീക്ഷിതമായി കണ്ട പിച്ചക്കാരൻ തന്റെ പഴയ ഗൾഫ് സുഹൃത്തും നാട്ടുകാരനുമായ ശേഖരേട്ടനാണെന്ന് തിരിച്ചറിഞ്ഞതും ഞെട്ടിപ്പോയി.

അന്നത്തെ യാത്ര ക്യാൻസൽ ചെയ്ത് ശേഖരേട്ടനുമായി ഒരു ഹോട്ടലിൽ മുറിയെടുത്തു. അതിനു ശേഷം എല്ലാവരുമായി ഒരു ബാറിൽ കയറുന്നു. അവിടെ വച്ച് ശേഖരേട്ടൻ താനീയവസ്ഥയിൽ വന്നുപെട്ട കഥ പറയുന്നു. പിറ്റെ ദിവസം കഥപറഞ്ഞവസാനിക്കുന്നതിനു മുൻപു തന്നെ കേരളേട്ടനെ സന്ദർശിക്കാനായി പാലക്കാടിനു പുറപ്പെടുന്നു. ഇടക്ക് വച്ച് സുകന്യാജിയും കാറിൽ കയറുന്നു. കേരളേട്ടന്റെ ആതിഥ്യം സ്വീകരിച്ച് ഗംഭീരമായ സദ്യയും കഴിച്ച് സുകന്യാജിയെ കൊണ്ടുവിടാനായി പാലക്കാടിനു പുറപ്പെടുന്നു. സുകന്യാജിയെ ഓഫീസിലിറക്കിയ ശേഷം വേഗം ശേഖരേട്ടന്റെ മുറിയിലെത്തി. ശേഖരേട്ടൻ കഥ തുടർന്നു. ഉല്ലാസയാത്രക്ക് പുറപ്പെട്ട ശേഖരേട്ടനും കുടുംബത്തിനും ഭാര്യ പീഡിപ്പിക്കപ്പെട്ടതിനെ തുടർന്ന് തിരിച്ചു പോരേണ്ടി വന്നെങ്കിലും അവർ ആത്മഹത്യ ചെയ്തു. മക്കളെ നാട്ടിൽ നിന്നം മാറ്റിയ ശേഷം പ്രതികാരം ചെയ്യാനായി ഹോട്ടലിലെത്തുന്നു
തുടർന്നു വായിക്കുക ..

തയ്യാറെടുപ്പ് ..

'പിറ്റേ ദിവസം സന്ധ്യക്കു മുൻപ് ഹൈറേഞ്ചിലെ മനോഹരമായ പൂന്തോട്ടത്തിനു മുന്നിലേ ഹോട്ടലിലേക്ക് ഞാനെത്തി. ബാംഗ്ലൂരിൽ നിന്നും ഒരാഴ്ച വിശ്രമത്തിനു വന്ന ഒരു വ്യവസായിയുടെ വേഷത്തിൽ, കഴുത്തിൽ ഒരു ടൈയും ഓവർക്കോട്ടും ഞാൻ അണിഞ്ഞിരുന്നു. ആ ക്ലീൻ ഷേവുകാരൻ ഞെളിഞ്ഞു്, ചിരിക്കുന്ന മുഖവുമായി എന്നെ സ്വീകരിച്ചു. പല്ലു ഞെരിച്ചുകൊണ്ടാണെങ്കിലും ഞാനും ചിരിച്ചു.

ആ ക്ലീൻഷേവുകാരനെ അവിടെ കണ്ടപ്പോൾ, ഒരാഴ്ചത്തെ പരിപാടിയുമായി വന്ന എനിക്ക് അവനെ ഇന്നുതന്നെ തീർത്താലോയെന്ന് ഒരു തോന്നൽ. അവന്റെ സ്വഭാവ വൈചിത്രങ്ങളെക്കുറിച്ച് ഒന്നും അറിയാത്തതുകൊണ്ട് പെട്ടെന്നൊരു തീരുമാനമെടുക്കാനായില്ല. ഒരു പക്കാ പെണ്ണുപിടിയനാന്നു മാത്രമെ അറിയൂ. അത്തരക്കാർ  മുഴുക്കുടിയനായിരിക്കുമെന്ന് ഒരു സാമാന്യബോധം വച്ച് കണക്കാക്കാം. ആലോചിച്ചു നിൽക്കുമ്പോഴേക്കും ക്ലീൻഷേവുകാരൻ എന്റെ നേരെ തിരിഞ്ഞു ചോദിച്ചു.
"സാറിനെത്ര ദിവസത്തേക്കാ വേണ്ടത്....?"
"ഞാൻ ഒരാഴ്ചയുണ്ടാകുമിവിടെ. ആ പൂന്തോട്ടം കാണാൻ കഴിയുന്ന ഒരു റൂം മതി."
"ശരി സാർ. അഡ്രസ്സ് ഒന്നെഴുതിക്കോളൂ.. "
എന്നു പറഞ്ഞയാൾ രജിസ്റ്റർ ബുക്ക് എന്റെ നേരെ തിരിച്ചുവച്ചു. ഞാനതിൽ ബാംഗ്ലൂരിലെ ഒരു ഐട്ടിക്കമ്പനിയുടെ ജിഎം ആണെന്ന രീതിയിൽ എഴുതിവച്ചു. അപ്പഴേക്കും എന്റെ ഫോൺ ശബ്ദിച്ചു. ഞാനതുമായി പുറത്തിറങ്ങി. മകനായിരുന്നു വിളിച്ചത്. ഞാൻ ക്ഷേത്രദർശനങ്ങളൊക്കെ പെട്ടെന്ന് പൂർത്തിയാക്കി അവരോടൊപ്പം ചേരണമെന്നായിരുന്നു ആവശ്യം.

അവന്റെ വിളി കട്ടായപ്പോൾ, ഫലപ്രാപ്തിയിലെത്തുമെന്നറിയാത്ത ഒരു നീക്കം നടത്താൻ പെട്ടെന്ന് തോന്നിയ ഒരു വികാരത്തിന് തീരുമാനിച്ചു.

ഞാൻ വീണ്ടും റിസപ്ഷനിൽ എത്തി. ക്ലീൻഷേവുകാരൻ ചിരിച്ച മുഖവുമായി മുന്നിലെത്തി. ഞാൻ പറഞ്ഞു.
" സോറീടോ... ഒരാഴ്ചത്തെ വിശ്രമത്തിനായിട്ടാ ഇവിടെയെത്തിയത്. പക്ഷേ, ഇപ്പോൾ ഫോൺ വന്നിരിക്കുന്നു, നാളെ പത്തു മണിക്കു മുമ്പു് ബാംഗ്ലൂരിലെത്തണമെന്ന്. തൽക്കാലം എനിക്ക് ഒന്നു കുളിക്കാനും വിശ്രമിക്കാനുമെ സമയമുള്ളു. ബൈ ദ ബൈ, എനിക്ക് കാലത്ത് ബാംഗ്ലൂരിലെത്തത്തക്ക വിധത്തിൽ ഒരു ബസ് ടിക്കറ്റ് അറേഞ്ച് ചെയ്യണം. അതത്യാവശ്യമാ."
" ശരിയാക്കാം സാർ. ഓരോ മണിക്കൂർ ഇടവിട്ട് ഇവിടന്ന് ബസ്സ് പോകുന്നുണ്ട്. സാറ് റൂമിൽ പോയി വിശ്രമിച്ചോളൂ... ടേയ് മുരുകാ... സാറിന് റൂം കാണിച്ചു കൊടുക്ക്..."
ഒരു ദിവസത്തേക്കുള്ള റൂം ചാർജ്ജും കൊടുത്ത് ഞാനാ പയ്യന്റെ
 പിന്നാലെ നടന്നു.

പൂന്തോട്ടത്തിന് മുന്നിലുള്ള ആ പഴയമുറി തുറന്നു തന്നു. ഒരുപാട് ഓർമ്മകളൊന്നും ഈമുറി തന്നില്ലെങ്കിലും ഒരിക്കലും മറക്കാൻ പറ്റാത്ത ഒരോർമ്മ  വലിയ നീറ്റലായി മനസ്സിൽ കിടക്കുന്നു. ഞാൻ ആ ബഡ്ഡിലേക്കും നോക്കി കുറച്ചു നേരം സെറ്റിയിലിരുന്നു. എന്റെ ഭാര്യയെ പിച്ചിച്ചീന്തിയ ആ കട്ടിൽ നോക്കിയിരിക്കെ ഞാൻ വല്ലാതെ വിറപൂണ്ടു. ഇന്നു തന്നെ അവനെ തീർക്കണം. ഞാൻ തീർച്ചപ്പെടുത്തി. ചെയ്യേണ്ട പ്രവർത്തികളുടെ ഒരു രൂപരേഖ മെനഞ്ഞെടുത്തു.

ബാഗ് തുറന്ന് തോർത്ത് മാത്രമെടുത്ത് ബാത്ത് റൂമിൽ കയറി ചൂടുവെള്ളത്തിൽ കുളിച്ചു. കുളിച്ചു കൊണ്ടിരിക്കുമ്പോഴും ഒരു പിഴവും പറ്റാതെ എങ്ങനെയൊക്കെ കൈകാര്യം ചെയ്യണമെന്ന കണക്കുകൂട്ടലിലായിരുന്നു. എതെങ്കിലും തടസ്സത്താൽ പരാജയപ്പെട്ടാൽ ഒരു വരവുകൂടി വരേണ്ടിവരും. അങ്ങനെയെങ്കിൽ ഇത്തവണ പോകുന്നതിനുമുൻപു് അവന്റെ വിശ്വാസം നേടിയെടുക്കണം. പിന്നെ ധൈര്യപൂർവ്വം അടുത്തതവണ തീർപ്പാക്കണം.

കുളി കഴിഞ്ഞ് മാറ്റിയിട്ട പാന്റ്സ് തന്നെ ഇട്ട് സെറ്റിയിൽ വന്നിരുന്നു. നനഞ്ഞ തോർത്ത്  കഴുത്തിൽ ചുറ്റി വിടർത്തിയിട്ടു. പക്ഷേ, തണുപ്പു കാരണം പെട്ടെന്നു തന്നെ തോർത്തു മാറ്റി. പഴയ ഷർട്ടു തന്നെ എടുത്തിട്ടു. അപ്പൊഴാണ് വാതിലിൽ മുട്ടിയിട്ട് ക്ലീൻഷേവുകാരന്റെ വരവ്. തിരിച്ചു പോകാനുള്ള ബസ് ടിക്കറ്റ് ശരിയാക്കിയ കാര്യം പറയാനാണ്.
അയാൾ ചോദിച്ചു.
"സർ, പത്തിനും പതിനൊന്നിനും പന്ത്രണ്ടിനും വണ്ടി പോകുന്നുണ്ട്. സാറിനേതാവേണ്ടത്. ..?''
''എനിക്ക് കാലത്ത് ഒരെട്ടുമണിക്ക് ബാംഗ്ലൂരെത്തത്തക്ക വിധത്തിൽ അറേഞ്ചു ചെയ്താൽ മതി. "
''എങ്കിൽ 11 മണിക്കുള്ള ബസ്സാകാം സാർ."
" ശരി. അങ്ങനെയാകട്ടെ. ആട്ടെ, എത്രയാ ചാർജ്ജ്. ഇപ്പോൾ കൊടുക്കണ്ടെ...?"
അതുംപറഞ്ഞ് ഞാൻ പോക്കറ്റിൽ നിന്നും പെഴ്‌സെടുത്തു.
"അതിപ്പോൾ തരേണ്ടതില്ല. ഞാനിവിടന്ന് ഒരാളുണ്ടെന്ന് വിളിച്ചു പറഞ്ഞു് സീറ്റ് ഉറപ്പാക്കുകയേയുള്ളു. ആ വണ്ടി നമ്മുടെ ഹോട്ടലിനു മുന്നിൽ നിർത്തും. അന്നേരം ബസ്സിൽ  കയറിയിട്ട് ടിക്കറ്റെടുത്താൽ മതി."
"ശരി സർ."

അയാൾ തിരിച്ചു നടക്കാൻ തുടങ്ങിയപ്പോഴാണ് ഞാൻ വിളിച്ചത്.
''ഇപ്പോൾ ഏഴുമണിയല്ലെ ആയുള്ളു. ഇനിയും നാലു മണിക്കൂർ കൂടിയുണ്ട്. ഇതിനകത്ത് ബാറുണ്ടോ...?''
"ഞങ്ങൾക്ക് ബാർലൈസൻസ് ഇതുവരെ കിട്ടിയില്ല. സാറിന് ഏതാണാവശ്യമെന്ന് പറഞ്ഞാൽ മതി. റൂമിൽ കൊണ്ടുവന്നു തരും."
ഞാൻ അതിശയം പൂണ്ടിട്ടെന്നോണം പറഞ്ഞു.
"ഓഹോ... എനിക്ക് രണ്ടു മൂന്ന് പെഗ്ഗിന്റെ ആവശ്യമുള്ളു. ഏതെങ്കിലും കൊള്ളാവുന്ന ബ്രാന്റിന്റെ ഒരു ഫൈന്റ് കിട്ടിയാൽ മതി."
അയാൾ അത് കേട്ട് നെറ്റി ചുളിച്ചു. എന്നിട്ട് പറഞ്ഞു.
" ഫൈന്റൊന്നും കിട്ടുകയില്ല സർ. ഫുൾ ബോട്ടിൽ വാങ്ങേണ്ടിവരും."
"ഞാനൊറ്റക്ക് ഈ ഫുൾ ബോട്ടിലെന്തു ചെയ്യാനാടൊ. അല്ല, താങ്കൾക്കൊരു കമ്പനി തരാൻ പറ്റുമോ. എങ്കിൽ ഒരു ബോട്ടിൽ വാങ്ങാം....."
ഞാൻ പതുക്കെ ഒരു ചൂണ്ടയിട്ടുനോക്കിയതായിരുന്നു.
അയാൾ വലിയ വായിൽ നന്നായിട്ടൊന്നു ചിരിച്ചു. എന്നിട്ട് പറഞ്ഞു.
"സാറിനത്ര നിർബന്ധമാണെങ്കിൽ ഞാനും കൂടാം. പക്ഷേ, 8 മണി കഴിയണം. അപ്പഴേ എന്റെ ഡ്യൂട്ടി തീരൂ.... "
"ങാ... മതി മതി."

ഞാൻ പേഴ്‌സിൽ നിന്നും ആയിരത്തിന്റെ രണ്ടെണ്ണമെടുത്ത് ക്ലീൻഷേവുകാരന്റെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു.
" കൂട്ടത്തിൽ കഴിക്കാനും കൊറിക്കാനുമുള്ള എന്തെങ്കിലുമൊക്കെ വാങ്ങിപ്പിക്കണം. മാത്രമല്ല ഭക്ഷണവും കഴിക്കണ്ടെ. നമ്മൾക്ക് രണ്ടു പേർക്കുമുള്ള ബീഫ് ഫ്രൈയും പൊറോട്ടയും കൂടി കരുതിക്കോണം. പിന്നീട് പുറത്തു പോകാൻ സമയം കിട്ടില്ല. കാരണം 11 മണിക്ക് എന്റെ വണ്ടി വരില്ലെ...''
ഞാൻ അതും പറഞ്ഞു് ചിരിച്ചിട്ട് ആയിരത്തിന്റെ ഒരെണ്ണം കൂടി അയാളുടെ കയ്യിൽ പിടിപ്പിച്ചു. അയാൾ അതും വാങ്ങി സന്തോഷത്തോടെ തിരിച്ചു പോയി..

അപ്രതീക്ഷിതമായി മറ്റൊരു പ്ലാനും വേണമെങ്കിൽ നടപ്പിലാക്കാൻ ഞാൻ തീരുമാനിച്ചു. ഇതുവരേയുമുള്ള ചിന്തയിൽ കൃത്യം നടത്തിയതിനുശേഷമള്ള എന്റെ രക്ഷപ്പെടലിനെക്കുറിച്ച് ആലോചിച്ചിരുന്നില്ല. ഇപ്പോൾ അതും ആലോചനയിൽ പെട്ടെന്ന് കടന്നുവന്നു. ഇവനെപ്പോലുള്ള ദു:ഷ്ടപ്പിശാചുക്കളെ കൊല്ലുന്നതിന് ഞാനെന്തിന് ജയിലിൽ പോകണം..?

വാതിലടച്ച് കുറ്റിയിട്ട് വന്ന് ബാഗെടുത്ത് ടീപ്പോയ് മേൽ വച്ചു. ബാഗ് തുറന്ന് അടിയിലെ കട്ടിയുള്ള കാർഡ് ബോഡിനും അടിയിൽ സൂക്ഷിച്ചിരുന്ന സാധനം പുറത്തെടുത്തു.
ഒരു കഠാര...!
അതും സ്പ്രിംഗ് കഠാര ...!
ഗൾഫിൽ വച്ച് ഒരമേരിക്കൻ പട്ടാളക്കാരനിൽ നിന്നും സംഘടിപ്പിച്ചതായിരുന്നു.
ആ കഠാരയുടെ സവിശേഷതകൊണ്ടായിരുന്നു അത് സ്വന്തമാക്കിയത്. വെറും കൗതുകത്തിനായി വാങ്ങിയതാണ്.

മുകളിലെ ഒരു ബട്ടൺ തള്ളവിരൽ കൊണ്ട് മുകളിലേക്ക് നീക്കിയാൽ, അകത്തു നിന്നും നല്ല മൂർച്ചയുള്ള പോർമുന ശക്തിയായി ഒരു ചീറ്റലോടെ പുറത്തേക്ക് തെറിച്ചു വരും...! കരിങ്കല്ലിനോ മരത്തിനോ അല്ലാതെ ആ പോർമുനയെ തടുക്കാനാകില്ല.
അതേ ബട്ടൺ താഴേക്കിട്ടാൽ പോർമുന അതേ സ്പീഡിൽ അകത്തേക്ക് കയറിപ്പോകും... !
ഞാനതൊന്ന് പരീക്ഷിച്ച് ഉറപ്പു വരുത്തിയിട്ട് ബാഗിന്റെ ഉള്ളിൽ മുകളിൽത്തന്നെ എടുത്തു വച്ചു.

കൂടാതെ ഇരയെ വേദനയറിയിക്കാതെ കൊല്ലാനുള്ള ഒരു പൊതികൂടിയുണ്ടായിരുന്നു. അതെടുത്ത് തുറന്നു നോക്കി. സാധനം ഒരു പ്ലാസ്റ്റിക് ബോട്ടിലിനകത്ത്  തന്നെയുണ്ട്. അതിന്റെ പൊതിയഴിച്ച് താഴെയിട്ടിട്ട്  പെട്ടെന്നെടുക്കത്തക്കവിധത്തിൽ ബാഗിനകത്ത് മുകളിൽത്തന്നെ വച്ചു. ബാഗിന്റെ സിബ്ബ് ക്ലോസ് ചെയ്തില്ല.. തുറന്നു തന്നെയിട്ടു. ബാഗ് ടീപ്പോയിയോട് ചേർത്ത് താഴെ വച്ചു.

 8 മണിയാകാനായി കാത്തിരിക്കുമ്പോഴാണ് താഴെ ചുരുട്ടിയിട്ട കടലാസ് ശ്രദ്ധിച്ചത്. പെട്ടെന്നതെടുത്ത് നിവർത്തിനോക്കി. ഏതോ മലയാളം പേപ്പറിന്റെ ഒരു കഷണമാണ്. എന്നെ കുടുക്കാൻ ഞാൻ തന്നെ മണ്ടത്തരം കാണിക്കുന്നു. ആ പേപ്പർ മടക്കി ബാഗിനകത്ത് വച്ചു.

എന്റെ കൈവിരൽപ്പാടുകൾ എവിടന്നെങ്കിലും കിട്ടിയാലും കുഴപ്പമാകും. ഞാൻ കുളിമുറിയുടെ വാതിലിന്റെ പിടിയിൽ തോർത്തുകൊണ്ട് നന്നായി തുടച്ചു വൃത്തിയാക്കി. അകത്ത് ചൂടുവെള്ളത്തിന്റേയും തണുത്ത വെള്ളത്തിന്റെയും ടാപ്പും നന്നായി തുടച്ചു വൃത്തിയാക്കി. പിന്നെ മുറിയിൽ വന്ന് മുൻവശത്തെ വാതിലിന്റെ അകത്തെ പിടിയും തുടച്ചു വൃത്തിയാക്കി. ഇനിയൊന്നുമില്ലെന്നുറപ്പാക്കി.

വല്ലാത്തൊരക്ഷമയിൽ എനിക്ക് ശ്വാസം മുട്ടലനുഭവപ്പെടുന്നുണ്ടായിരുന്നു. ജീവിതത്തിൽ ഇന്നുവരെ ചെയ്യാത്ത ഒന്നാണ് ചെയ്യാൻ പോകുന്നത്. ശരീരമാകെ ഒരു വിറയലുംകൂടിയായതോടെ ഞാൻ തളർന്നുതുടങ്ങി.

എങ്കിലും മുന്നിലെ വിരിച്ചിട്ട ബഡ്ഡിലേക്ക് നോക്കുമ്പോൾ, അവിടെ കിടന്ന് പിടഞ്ഞ എന്റെ ഭാര്യയെ ഓർക്കുമ്പോൾ വിറയലെല്ലാം ഒരു ശക്തിദുർഗ്ഗമായി ശരീരത്തിൽ ആവാഹിച്ചെടുക്കും. ഇരുപ്പുറക്കാതെ എഴുന്നേറ്റു നടക്കും. പിന്നെയും വന്നിരിക്കും. അടച്ചിട്ട വാതിൽക്കലേക്കും നോക്കി കൈകൾ കൂട്ടിത്തിരുമ്മി അവന്റെ വരവിനായി അക്ഷമയോടെ ഞാനിരുന്നു....'

തുടരും ....


10 comments:

ശ്രീ said...

വീർപ്പുമുട്ടലോടെ ആണ് വായിച്ചത്... തുടരട്ടെ!

പുതുവത്സരാശംസകൾ

Unknown said...

Happy New Year. BDF.

വിനുവേട്ടന്‍ said...

അശോകേട്ടാ... ശേഖരേട്ടന്റെ മാനസികാവസ്ഥ ഒട്ടും ചോരാതെ അതേ പടി പകർത്തി...

ഇനി അടുത്ത ലക്കത്തിനായുള്ള കാത്തിരുപ്പ്...

Sukanya said...

ആ മാനസികാവസ്ഥ. പാവം.
ഞാൻ വിനുവേട്ടന്റെ കമന്റ്‌ പോസ്റ്റ്‌ ചെയ്യുമ്പോഴെ കണ്ടുള്ളു. അതിനർത്ഥം ഇതുവായിക്കുന്ന എല്ലാരും ആ മാനസികാവസ്ഥയെ ഓർത്തുപോകും

© Mubi said...

എന്തൊരു അവസ്ഥയായിരിക്കും ശേഖരേട്ടന്റെ!

Muralee Mukundan , ബിലാത്തിപട്ടണം said...

ശേഖരേട്ടന്റെ അന്നത്തെ ആ മാനസിക
പിരിമുറുക്കം ശരിക്കും വരികളാൽ വരച്ചിട്ടിരിക്കുകയാണിവിടെ ...!

Muralee Mukundan , ബിലാത്തിപട്ടണം said...

പിന്നെ
ഈ ജനുവരി മദ്ധ്യത്തിൽ
രണ്ടാഴ്ച്ച നാട്ടിലേക്ക് വരുന്നുണ്ട് കേട്ടോ ഭായ്

Geetha said...

വല്ലാത്തൊരു മാനസികാവസ്ഥ തന്നെ ഈ സമയങ്ങളിൽ ആ പാവം മനുഷ്യൻ അനുഭവിച്ചിട്ടുണ്ടാവുക.

Cv Thankappan said...

ആ അവസ്‌ഥ നേർക്കാഴ്ച്ചയോടെ പകർത്തി .
ആശംസകൾ

സുധി അറയ്ക്കൽ said...

അവനെ തട്ടണം.ഇനി ഒന്നും നോക്കണ്ട.പാവം ശേഖരൻ ചേട്ടൻ.