Saturday, 1 March 2014

നോവൽ. മരുഭൂമി. (11)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറേലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത് ഞങ്ങൾക്കൊരു മുതൽക്കൂട്ടായി.

തുടർന്നു വായിക്കുക.

വിശപ്പിന്റെ വിളി....

"എന്താ അവരുടെ പേരെന്നു പറഞ്ഞോ...?”
“ഇക്കാമേല് ‘ഐഷാ ഹബീബ്’ എന്നാ അസ്സർബായി പറഞ്ഞേ...”
ഞാനും സച്ചിയും എഴുന്നേൽക്കുമ്പോഴേക്കും അബ്ദുൾ മൊയ്തുവിനേയും പിടിച്ചു വലിച്ച് ആശുപത്രിയിലേക്ക് ഓടിക്കഴിഞ്ഞിരുന്നു...

ഞങ്ങൾ ചെല്ലുമ്പോൾ അസ്സർബായിയുടെ മുറിയിലായിരുന്നു അബ്ദുൾ.
നഴ്സിങ് മുറിയിലായിരുന്ന ആ സ്ത്രീയെ അബ്ദുൾ കണ്ടിരുന്നില്ല. അസ്സർബായിക്ക് കിട്ടിയ വിശേഷം ഞങ്ങൾക്ക് കൈമാറി. ആള്  ശ്രീലങ്കക്കാരിയാണ്. അതു കാരണം ഭാഷ പ്രശ്നമാണ്. ഞാൻ പറഞ്ഞു.
“അവിടെ പ്രധാനമായും രണ്ടു ഭാഷകളാണ്. സിംഹളയും മറ്റൊന്ന് തമിഴും. തമിഴാണെങ്കിൽ ഒരു വിധം നമുക്ക് കൈകാര്യം ചെയ്യാം. മറിച്ച് സിംഹളയാണെങ്കിൽ ഇതുവരെ കേട്ടിട്ടുപോലുമില്ല. അതുകൊണ്ട് ഒരു രക്ഷയുമില്ല...”
“അവരൊന്നും പറയുന്നില്ലല്ലൊ. ഒന്നുകിൽ നമ്മൾ പറയുന്നതൊന്നും അവർക്ക് മനസ്സിലാകുന്നില്ല, അല്ലെങ്കിൽ...”
“അവരെവിടെ.. നമ്മൾക്ക് കാണാമോ...?”
“നിൽക്ക്.. അവരിപ്പോൾ നഴ്സിംഗ് റൂമിലാണ്. അവിടെ രോഗികളുണ്ട്. അവര് പുറത്തു പോയിട്ട് പോകാം..”

അറബി സ്ത്രീകൾ അകത്തുണ്ടെങ്കിൽ പുരുഷന്മാർക്ക് പ്രവേശനമില്ലായിരുന്നു. ഫിലിപ്പൈനി സിസ്റ്റർ മെർലിന്റടുത്ത് രോഗികൾ പോയിക്കഴിഞ്ഞിട്ട് വിളിക്കണമെന്ന് അസ്സർബായി ഫോൺ വഴി  പറഞ്ഞേൽ‌പ്പിച്ചു.  അപ്പോഴാണ് അസ്സർബായി ആശുപത്രിയുടെ പുരോഗമനത്തെക്കുറിച്ച് സൂചിപ്പിച്ചത്.
“പുതിയതായി ഒരു ദന്ത ഡോക്ടറും ഒരു എക്സറേ യൂണിറ്റും പിന്നെ ലാബോറട്ടറിക്കും അനുവാദം  കിട്ടിയിട്ടുണ്ട്. എക്സറേക്ക് മുറി ശരിയാക്കാനുള്ള കമ്പനിക്കാർ നാളെ വരും...!”
ഞാൻ തലയുയർത്തി മീശയൊന്നു പിരിച്ച് അഭിമാനത്തോടെ പറഞ്ഞു.
“ഞങ്ങളാ ഇതിനൊക്കെ കാരണം....മറക്കണ്ട...!”
“അതെങ്ങനെ..?”
“ഞങ്ങടെ കറണ്ട്...!”
“ഹ.. ഹാ...ഹാ...”
ആ കൂട്ടച്ചിരിയുടെ  ശബ്ദം കേട്ടാണ് മാനേജർ ഉമ്മർ എഴുന്നേറ്റു വന്നത്. ഉമ്മർ ഞങ്ങളുമായി നല്ല സൌഹൃദത്തിലായിരുന്നു. തികച്ചും സുഹൃത്തുക്കളേപ്പോലെ തോളിൽ കയ്യിട്ട് സംസാരിക്കാനും തമാശ പറയാനും മനസ്സുള്ളയാൾ. ഞങ്ങളെ കണ്ടതോടെ ഉമ്മർ പറഞ്ഞു.
“നിങ്ങൾക്ക് ഞാനൊരു പണി തരാം. ..”
“എന്തു പണി...?”
“നമ്മുടെ ഒഴിഞ്ഞു കിടക്കുന്ന ക്വാർട്ടേഴ്സുണ്ടല്ലൊ. ഈ തൊട്ടു പിറകിലെ. അതെല്ലാം തുടച്ചു വൃത്തിയാക്കൽ  ഉസ്മാനും മൊയ്തുവും ചെയ്തോളും. അതിനകത്തെ ലൈറ്റും ഏസിയും എല്ലാം കണ്ടീഷനാക്കണം. ഒരാഴ്ചക്കുള്ളിൽ ചെയ്യണം. അതു കഴിഞ്ഞ് താമസക്കാർ എത്തിത്തുടങ്ങും...”

അതെല്ലാം സന്തോഷത്തോടെ ഞങ്ങളേറ്റു. ഞങ്ങൾക്ക് ആശുപത്രിയിൽ നിന്നും ശമ്പളമൊന്നും തരുന്നില്ല. ആശുപത്രിയുടെ സ്റ്റാഫുമല്ല. എന്നാലും മറ്റു സ്റ്റാഫുകളോടെന്ന പോലെയാണ് ഞങ്ങളോടും പെരുമാറുന്നത്. അതിന് ഞങ്ങൾക്ക്  കാര്യമായിട്ടൊന്നും ഉമ്മർ തരാറില്ല. വല്ലപ്പോഴും എന്തെങ്കിലും ശമ്പളം കിട്ടുമ്പോൾ തരുമെന്ന് മാത്രം. എന്നാലും ഞങ്ങൾ ചോദിക്കാറില്ല, പരിഭവവുമില്ല. എല്ലാത്തിനും ഞങ്ങളും കൂടുകയും ചെയ്യും.

അപ്പോഴേക്കും മെറിലിൻ ഓടിപ്പാഞ്ഞെത്തി, രോഗികൾ പോയെന്നറിയിച്ചു. അസ്സർബായിയും കൂടെയിറങ്ങി വന്നു. നടക്കാൻ തുടങ്ങിയതും മെറിലിൻ എന്റെ കയ്യിൽ കയറിപ്പിടിച്ച് നിറുത്തിയിട്ട്  പറഞ്ഞു.
“അവർ ഭക്ഷണം കഴിച്ചിട്ട് കുറേ ദിവസമായി. അതാ.. അവരൊന്നും സംസാരിക്കാത്തെ... അവർക്ക് ചോറ് വേണം. നിങ്ങൾ ചോറുണ്ടാക്കിയോ...?
ഞാനിനി ചെന്നിട്ടു വേണം ഉണ്ടാക്കാൻ...”
“ചോറ് ഞങ്ങൾ റെഡിയാക്കിയിട്ടുണ്ട്. നോക്കട്ടെ എന്താന്ന്....”
അതും പറഞ്ഞ് ഞങ്ങൾ വേഗം നടന്നു. നടക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു.
“ഇതൊക്കെ എങ്ങനെ മനസ്സിലായി...?”
“ഹി.. ഹി.. അതൊക്കെ ഞാൻ മനസ്സിലാക്കി...!”
ഇവൾ ആള് മിടുക്കിയാണല്ലൊന്ന് ഞാൻ മനസ്സിലോർത്തു.

വാതിൽക്കൽ എത്തിയതും അസ്സർബായി എന്നേയും വിളിച്ചു കൊണ്ട് അകത്തേക്ക് കയറി. ഈജിപ്ഷ്യൻ സിസ്റ്ററിന്റെ അടുത്ത് ഒരു സ്റ്റൂളിൽ ഒടിഞ്ഞു മടങ്ങിയ പോലെ അവർ ഇരുപ്പുണ്ടായിരുന്നു. ഞങ്ങൾ ചെല്ലുന്നതു കണ്ട് അവർ വിഷമിച്ച് എഴുന്നേറ്റു നിന്നു. തലയും ശരീരവും പർദ്ദയിൽ പൊതിഞ്ഞിരുന്നു. മുഖം മാത്രം പുറത്തു കാണാം. നല്ല ക്ഷീണിത ഭാവം. പ്രായവും തോന്നും.

ഞങ്ങൾ അടുത്തു ചെന്ന് നിന്നു. അസ്സർബായി ആംഗ്യം കാട്ടി എന്നോട് ചോദിക്കാൻ പറഞ്ഞു. ഉമ്മറുൾപ്പടെ മറ്റുള്ളവരെല്ലാം വാതിൽക്കൽ തന്നെ ഞങ്ങളുടെ പ്രകടനവും കാത്തു നിൽക്കുന്നു. ആകാംക്ഷയോടെയുള്ള അവരുടെ നിൽ‌പ്പ് കണ്ടതോടെ എന്റെ വായിലെ വെള്ളം വറ്റി. ഞാൻ തൊണ്ടയനക്കി നോക്കി. ശബ്ദം പുറത്തേക്ക് വരുന്നില്ല. കഷ്ടപ്പെട്ട് കുറച്ച് ഉമിനീരുണ്ടാക്കിയെടുത്ത് ചുണ്ടൊന്നു നനച്ചിട്ട് സാവധാനം ഞാൻ വിളിച്ചു.
“അമ്മാ.... ശ്രീലങ്കാവാ...?”
“ആമാങ്കണ്ണാ...!!”
‘ആമാ’ എന്ന് പറഞ്ഞതോടെ അവർ തമിഴത്തിയാണെന്ന് മനസ്സിലായി. എന്നാലും അവർ എന്നെ ‘കണ്ണാ’ന്നു വിളിക്കാൻ എന്താണ് കാരണമെന്ന് മനസ്സിലായില്ല. ഞാൻ ചോദിച്ചു.
“തമിഴാ...?”
“ആമാങ്കണ്ണ...!”
“ഏ... ഇപ്പടി...ഉ.. ഇ..അ...ഏയ്..?” കരയുന്നതിന് എന്താണ് തമിഴിൽ പറയുകയെന്ന് അറിയില്ലായിരുന്നു. അതുകൊണ്ട്  ഞാൻ രണ്ടു കൈയ്യുടേയും ചൂണ്ടാണി വിരൽ നീട്ടി കണ്ണിനു താഴേക്ക് ആംഗ്യം കാട്ടി ചോദ്യം പൂരിപ്പിച്ചു.
അവർ അതിനു മറുപടി പറയാൻ കഴിയാതെ തലയും കുമ്പിട്ട് കരയാൻ തുടങ്ങി.
ഞാൻ അസ്സർബായിയുടെ മുഖത്തേക്ക് നോക്കി.
‘ചോദിക്ക്.. ചോദിക്ക്’ ന്ന് അസ്സർബായി വീണ്ടും ആംഗ്യം കാട്ടി.
ഞാൻ ധൈര്യം സംഭരിച്ച് അവരുടെ തോളിൽ പിടിച്ച് തിരിച്ചിട്ട് ചോദിച്ചു.
“എതാവത് ശൊല്ലമ്മാ...  എതുക്ക്.. ഇന്ത മാതിരി... ശൊല്ല്...ശൊല്ല്..?  ഇങ്കെ ആരും ഉങ്കളെ തൊന്തരവൊന്നും പണ്ണമാട്ടാ.. എല്ലാവരും നല്ലവങ്കളാമ്മാ.... എതാവത് കഷ്ടമിരുന്താൽ ശൊല്ല്.....?”
അവർ പതുക്കെ കണ്ണീരോടെ മുഖമുയർത്തി.
പെട്ടെന്ന്  എന്റെ കൈകളിൽ പിടിച്ചിട്ട് ഒരു വിതുമ്പലോടെ ചോദിച്ചു.
“കൊഞ്ചം ചോറു കിടക്കുമാ കണ്ണാ....!!?”
ചോദിച്ചതും, ചോദിക്കാൻ പാടില്ലാത്ത എന്തോ ചോദിച്ചതു പോലെ അവർ മുഖം പൊത്തിപ്പിടിച്ച് വാവിട്ട് കരയാൻ തുടങ്ങി.
കേട്ടതും എന്റെ  ചങ്കിടിച്ചു...!
പെട്ടെന്നൊരു ഗദ്ഗതം എന്റെ തൊണ്ടയിൽ നിന്നും പുറത്തു ചാടി.
കണ്ണുകൾ നിറഞ്ഞു.

മനഷ്യന്റെ തനതു ഭക്ഷണം ദിവസങ്ങളോളം കിട്ടാതെ വന്നാൽ, യാചനാപൂർവ്വം അത് ചോദിക്കാൻ മനസ്സില്ലാതെ വന്നാൽ, മനസ്സുണ്ടായാലും ഭാഷ അറിയാതെ വന്നാൽ, ജീവിതത്തിൽ ഞാനും ഇത്തരം സന്ദർഭങ്ങളിലൂടെ കടന്നു പോയിട്ടുള്ളത് ഓർമ്മയിൽ തെളിഞ്ഞതും, അതും ഇവർ ഒരു സ്ത്രീകൂടിയാവുമ്പോഴുള്ള നിസ്സഹായാവസ്ഥ... നിറഞ്ഞു വന്ന കണ്ണുകൾ എനിക്ക് തടുത്തു നിറുത്താനായില്ല. അത് അസ്സർബായി കാണാതിരിക്കാൻ ഞാൻ തല തിരിച്ചില്ല. എങ്കിലും മെർലിൻ കണ്ടു.

അവരെ ആ സ്റ്റൂളിൽ തന്നെ പിടിച്ചിരുത്താൻ മെർലിൻ സഹായിച്ചു.
എന്നിട്ടവൾ താൻ പറഞ്ഞത് ശരിയല്ലെ  എന്ന മട്ടിൽ ‘റൈസ്...?’ എന്ന് എന്നെ നോക്കി ചോദിച്ചു. ഞാൻ തലയാട്ടുമ്പോൾ അവളുടെ കണ്ണുകളും നിറയാൻ തുടങ്ങി. അവൾ അവരെ പിടിച്ചുകൊണ്ട് മറ്റാർക്കും മുഖം കൊടുക്കാതെ തിരിഞ്ഞു നിന്നു. ഞാൻ പെട്ടെന്ന് കണ്ണുകൾ തുടച്ചിട്ട് അസ്സർബായിയോട് പറഞ്ഞു.
“അവര് ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായ്.... കുറച്ചു ചോറു തരുമോന്നാ ചോദിച്ചത്...”
“ങൂം... എനിക്ക് അപ്പഴേ സംശയമുണ്ടായിരുന്നു... ഒരഞ്ചു മിനിട്ട് സമയം മതി. വീട്ടിൽ എല്ലാം ബാബി ശരിയാക്കിയിട്ടുണ്ടാകും. ഞാൻ ഉടനെ എടുത്തിട്ടു വരാം...”
അതും പറഞ്ഞ് അസ്സർബായ് പോകാൻ തിരിഞ്ഞതും ഞാൻ പിടിച്ചു നിറുത്തി.
“അതു വേണ്ട അസ്സർബായി. ഞങ്ങളുടെ മുറിയിൽ എല്ലാം റെഡിയാക്കിയിട്ടാ ഞങ്ങൾ വന്നത്. ഞങ്ങൾ കൊടുത്തോളാം... ഉമ്മറിന്റടുത്ത് പറഞ്ഞിട്ട് കൊണ്ടു പോകാം...”

വാതിൽക്കൽ തന്നെ ഉമ്മർ നിന്നിരുന്നു.
അസ്സർബായി ഉമ്മറിന്റടുത്ത് കാര്യങ്ങൾ വിശദീകരിച്ചു. ഉമ്മർ മുറിയിൽ കൊണ്ടു പോയി ഭക്ഷണം കൊടുത്തോളാൻ സമ്മതിച്ചു.
ഞാൻ അവരുടെ അടുത്തു ചെന്ന് പറഞ്ഞു.
“അമ്മാ... നമ്മൾക്ക് ഞങ്ങളുടെ മുറിയിലേക്ക് പോകാം. അവിടെ ചോറെല്ലാം റെഡിയാ.. എഴുന്നേൽക്കൂ...”
അവർ പതുക്കെ എഴുന്നേറ്റ് വിറക്കുന്ന പാദങ്ങളോടെ നടക്കാൻ തുടങ്ങി.
വയസ്സായവർ വേച്ചുവേച്ച് നടക്കുന്നതു പോലെയുള്ള നടത്തം കണ്ടിട്ട് വീഴാതിരിക്കാനായി ഒരു തോളിൽ ഞാൻ പിടിച്ചു. അപ്പോഴേക്കും മെർലിൻ എത്തി അവരെ താങ്ങി.
മെർലിൻ പറഞ്ഞു.
“ഞാനും വരാം...”
മുറ്റത്തെത്തിയതോടെ അവർ പറഞ്ഞു.
“ഞാൻ നടന്നോളാം.. വീഴില്ല....”
“അത് സാരമില്ല. അവരും വന്നോട്ടെ. ദേ.. ആ കാണുന്നതാ ഞങ്ങളുടെ മുറി...”
ഞാൻ  ചൂണ്ടിക്കാണിച്ച് കൊടുത്തു.

ഞങ്ങളോടൊപ്പം സച്ചിയും അബ്ദുളും ഉസ്മാനും മൊയ്തുവും അസ്സർബായിയും ഉണ്ട്. ഞങ്ങളുടെ മുറിയിൽ കയറി ബാത്ത് റൂം കാണിച്ചു കൊടുത്ത്, കൈ കഴുകിയിട്ട് വരാൻ പറഞ്ഞു. അവർ അതിനകത്ത് കയറി വാതിലടച്ചു.

മെർലിൻ ആദ്യമായിട്ടായിരുന്നു ഞങ്ങളുടെ മുറിയിൽ വരുന്നത്. ഒരു മുറിക്കുള്ളിലെ മൂന്നു കട്ടിലും അടുക്കളയും മറ്റും കണ്ട് അവൾ അന്തം വിട്ടു. നിലത്ത് പേപ്പർ വിരിച്ച് ചോറും ചൂടൻ കോഴിക്കറിയും വിളമ്പി വച്ചപ്പോഴേക്കും അവർ കൈ കഴുകി എത്തി. നടക്കാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കി മെർലിൻ വീണ്ടും അവരെ പിടിച്ചു. നിലത്തിരുന്ന് പതുക്കെ ഭക്ഷണം കഴിക്കാൻ തുടങ്ങി. അതോടെ അസ്സർബായിയും മെർലിനും തിരിച്ചു പോയി.

കഴിച്ചു കൊണ്ടിരിക്കെ അവർ മൂക്കു ചീറ്റുകയും മുഖം തുടക്കുകയും മറ്റും ചെയ്യുന്നുണ്ട്. അപ്പോഴും ഒഴുകുന്ന കണ്ണുനീരിന് ശമനമുണ്ടാകുന്നില്ല. കണ്ണുകൾ നിറഞ്ഞുകൊണ്ടേയിരുന്നു. ഞങ്ങൾ ഒന്നും സംസാരിക്കാൻ പോയില്ല. ആർത്തിയോടെയുള്ള അവരുടെ ഭക്ഷണം കഴിക്കൽ കണ്ടു കൊണ്ടിരിക്കേ വാതിലിൽ ആരോ ശക്തിയായി മുട്ടുന്നത് കേട്ടു.
ഞാൻ ചെന്ന് വാതിൽ തുറന്നതും തള്ളിക്കയറി വരുന്നു അയാൾ...!
ആളെക്കണ്ടതും  അബ്ദുളും സച്ചിയും ഞെട്ടിയെഴുന്നേറ്റു...!!
“പോലീസ് മുഹമ്മദ്..!?”
ഞാനും വിളറി നിന്നു.
ആ പാവം സ്ത്രീ അതൊന്നും ശ്രദ്ധിക്കാതെ അപ്പോഴും ഭക്ഷണം അകത്താക്കുന്നതിന്റെ ആർത്തിയിലായിരുന്നു....


അടുത്ത ഭാഗം  മാർച്ച്- 15ന്............

Saturday, 15 February 2014

നോവൽ. മരുഭൂമി. (10)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത് ഞങ്ങൾക്ക്  ഉത്തേചകമായി....

തുടർന്നു വായിക്കുക....

പുതുമുഖം.

ചപ്പൽ പുറത്തായതു കൊണ്ട് പിറകിലിറങ്ങി മതിലിനോട് ചേർന്ന സിമന്റു വഴിയിലൂടെ ജയിലിന്റെ അരികിൽ കൂടിയാണ് വന്നത്. എട്ടൊൻപത് ചെറിയ ജയിൽ മുറികളാണെങ്കിലും ഒരെണ്ണത്തിൽ മാത്രം ഒരു ആഫ്രിക്കക്കാരൻ കമ്പിയഴികളിൽ പിടിച്ച് നിൽ‌പ്പുണ്ടായിരുന്നു.
ഞങ്ങൾ അടുത്തുവന്നപ്പോൾ അയാൾ ആംഗ്യം കാട്ടി സിഗററ്റ് ചോദിച്ചു. സച്ചി കൊടുക്കാനായി പോക്കറ്റിൽ കയ്യിട്ടതാണെങ്കിലും ഞാൻ പിടിച്ചു വലിച്ച് കൊണ്ടു പോയി.
ഗേറ്റിലെ കാവൽ പോലീസ്സുകാർ ഞങ്ങളേത്തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

സംഗതി അറിഞ്ഞ അബ്ദുൾ പറഞ്ഞു.
“ദൈവം നമ്മുടെ കൂടെയുണ്ട്...”
അതും പറഞ്ഞ് ഞങ്ങൾ പരസ്പ്പരം കെട്ടിപ്പിടിച്ചു.
“ഇനി ഏതായാലും നമ്മുടെ കാറ് കഴുകൽ പരിപാടി അവർക്കു തന്നെ തിരിച്ച് കൊടുത്തേക്കാം അല്ലേ....?”
“ഏതായാലും ഈ മാസം ഇങ്ങനെ പോകട്ടെ. അപ്പോഴേക്കും അമാറേലെ കാശ് കിട്ടിത്തുടങ്ങും. അത് കഴിഞ്ഞിട്ട് തിരിച്ചു കൊടുക്കാം. അതല്ലേ നല്ലത്...?”

ദിവസങ്ങൾ കഴിഞ്ഞൊരു വ്യാഴാഴ്ച വൈകുന്നേരം ഞങ്ങൾ പുറത്തു പോയി. അബ്ദുളിനെ മാത്രം ജനറേറ്റർ ഡ്യൂട്ടിക്കിട്ടു. സാധനങ്ങൾ വാങ്ങണമെങ്കിൽ മൂന്നു കിലോമീറ്ററെങ്കിലും നടക്കണം. സാധാരണ ഞങ്ങൾ രണ്ടുപേരേ ഉണ്ടാകാറുള്ളു. അന്ന് ഉസ്മാനും മൊയ്തുവും കൂടെയെത്തി. പുറകിലെ വലിയൊരു മല കടന്നുവേണം പോകാൻ. ആ മലയുടെ ചരിവിൽ തന്നെ ഒരു പള്ളിയുണ്ട്. ഒരു പഴയ പള്ളി. അവിടെ മനുഷ്യവാസമൊന്നുമില്ല.

അതിനപ്പുറത്തു കാണുന്ന മലയിൽ നിന്നും പണ്ടെങ്ങോ വെള്ളമൊലിച്ചിറങ്ങിയ പാടുകൾ തെളിഞ്ഞു കാണാം. ആ അരുവി ഈ പള്ളിയുടെ മുന്നിലൂടെയാണ് ഒഴുകിയിരുന്നതെന്നതിന് തെളിവായി ഒരു ചെറിയ കലുങ്കും ഉണ്ട്. അതിനടിയിലൂടെ വെള്ളത്തോടൊപ്പം ഒഴുകിയിറങ്ങിയ പാറ പൊടിഞ്ഞ നല്ല ആറ്റുമണൽ തെളിഞ്ഞു കിടപ്പുണ്ട്. അത് കണ്ടതും പെരിയാർ പുഴയിലെ മണപ്പുറം എന്റെ മനസ്സിലേക്ക് ഓടിയെത്തി.

ഞങ്ങൾ അവിടെ ഇറങ്ങി മണൽ വാരി തൂവിയെറിഞ്ഞ് കാറ്റിൽ പറത്തിക്കളിച്ചു. എന്തുകൊണ്ടോ കുറച്ചു നേരം കൊച്ചുകുട്ടികളുടെ മനസ്സായിരുന്നു ഞങ്ങൾക്കെല്ലാവർക്കും.  മനസ്സിൽ  അന്നേരമനുഭവിച്ച സന്തോഷത്തിന് അതിരില്ലായിരുന്നു. ചിലപ്പോഴെങ്കിലും കുട്ടികളാകാൻ ആഗ്രഹിക്കാത്തവരുണ്ടാകുമോ...? മറ്റാരുമില്ലാത്ത, ഞങ്ങൾ മാത്രമായ ഒരു ലോകത്ത്  കുറച്ചു നേരം നിഷ്ക്കളങ്കരായ കുട്ടികളെപ്പോലെ എല്ലാം മറന്ന് മണലിൽ കളിച്ച് തിമിർത്തു...!

പിന്നെയും ഞങ്ങൾ നടന്ന് ഗ്രാമത്തിലേക്ക് തിരിയുന്ന വഴിയിലെത്തി. ഗ്രാമവാസികളുടെ എല്ലാ വീട്ടാവശിഷ്ടങ്ങളും കൊണ്ടു തള്ളുന്ന ഒരു കുഴിയിൽ ഞങ്ങൾ എത്തിനോക്കി. വീട്ടുപകരണങ്ങൾ ധാരാളം കിടപ്പുണ്ട്. ഞങ്ങൾ കുഴിയിലിറങ്ങി നല്ലതെന്നു തോന്നിയ ഒരു ടേപ് റിക്കാറ്ഡറും ഒരു വാക്ക് മാനും മറ്റും എടുത്ത് മുകളിൽ കൊണ്ടു വന്ന് വച്ചു. ഒരു ടീവി  ആന്റ്റിനയും കൂട്ടത്തിൽ കിട്ടി. ഉസ്മാൻ പറഞ്ഞു.
“ ആന്റിനയുണ്ടെങ്കിൽ ടീവി പരിപാടികൾ കാണാം കഴിയും..”
“ടീവിയില്ലാതെ എങ്ങനെ കാണാൻ കഴിയും..?”
“നമുക്ക് ആശുപത്രിയിലെ ടീവി എടുക്കാം..”
“അതിന് ഉമ്മർ സമ്മതിക്കുമോ..”
“ ആശുപത്രിയില്ലാത്ത വ്യാഴവും വെള്ളിയും മാത്രം  ടീവി എടുത്ത് കാണാം...!”
അതും ശരിയാണല്ലൊയെന്ന് ഞങ്ങൾക്ക് തോന്നി. ഒന്നുമില്ലാത്തതിലും ഭേദമല്ലെ ഒന്നരദിവസമെങ്കിലും പുറം ലോകവുമായുള്ള ബന്ധം കിട്ടുന്നത്. ആ ഏരിയലും ഞങ്ങൾ എടുത്ത് മുകളിൽ കൊണ്ടു വന്നു. അതെല്ലാം അവിടെ വച്ചിട്ട് വീണ്ടും കടയിലേക്ക് നടന്നു.

അതൊരു പെട്രോൾ പമ്പ് ആയിരുന്നു. അതിനോട് ചേർന്നായിരുന്നു ഒരു കുഞ്ഞു പലചരക്ക് കടയും. ആവശ്യമുള്ള സാധനങ്ങളെല്ലാം വാങ്ങി തിരിച്ചു വരുന്ന വഴിയിൽ ഞങ്ങൾ എടുത്തു വച്ച സാധനങ്ങളും കൂട്ടത്തിൽ എടുത്തു. പണ്ടെങ്ങോ പെയ്ത മഴവെള്ളത്തിൽ മണ്ണൊലിച്ചു കയറിയ ടേപ്പ് റിക്കാർഡർ ഞങ്ങൾ നന്നാക്കിയെടുത്തു. വാക്ക്മാനും നന്നാക്കിയെടുത്തു.

വിരസമായ ഞങ്ങളുടെ  സമയം ചിലവഴിക്കാൻ  അതുപകരിച്ചു. ഇത്തരം സാധനങ്ങൾ കേടുവന്നാൽ ഇവിടെ ആരും നന്നാക്കാൻ ശ്രമിക്കാറില്ല. കാരണം ആ ഗ്രാമത്തിൽ നന്നാക്കുന്നവരാരും ഉണ്ടായിരുന്നില്ല. എല്ലാം വലിച്ചെറിയുകയായിരുന്നു പതിവ്.  ആ വ്യാഴാഴ്ച ഉമ്മറിന്റെ അനുവാദത്തോടെ ടീവി എടുത്ത് ഞങ്ങളുടെ മുറിയിൽ കൊണ്ടു വന്നു. ഏരിയൽ പിടിപ്പിച്ച് സൌദി പരിപാടികൾ കാണാൻ തുടങ്ങി. മാസങ്ങൾക്ക് ശേഷം പുറം ലോകത്തെ വാർത്തകൾ ഞങ്ങളറിയാൻ തുടങ്ങിയത് അങ്ങനെയാണ്.

അധികവും യൂറോപ്പ്യൻ വാർത്തകളായിരുന്നു. ഇൻഡ്യൻ വാർത്തകൾ നാട്ടിൽ എന്തെങ്കിലും വലിയ അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ മാത്രവും. ഓരോ ദിവസം അവസാനിക്കുമ്പോഴും ഞങ്ങൾ പറയും.
“നാട്ടിൽ ഇന്ന് പ്രത്യേകിച്ചൊന്നും സംഭവിച്ചിട്ടില്ല. അത്രയും ആശ്വാസം....!”

വ്യാഴവും വെള്ളിയും ഞങ്ങളുടെ നിറമുള്ള നാളുകളായി മാറി. മക്കയിൽ നിന്നും ഉസ്മാൻ കൊണ്ടു വരുന്ന പഴയ മലയാളം, ഹിന്ദി, തമിഴ് സിനിമകളും ഞങ്ങളുടെ വിരസമായ ദിവസങ്ങളെ ജീവസ്സുറ്റതാക്കി. അതിനായി ആശുപത്രിയിലെ സ്റ്റോറിൽ നിന്നും പൊടിപിടിച്ചു കിടന്ന വീഡിയോ പ്ലേയറും ഉമ്മറിന്റെ അനുവാദത്തോടെ ഞങ്ങൾ മുറിയിൽ കൊണ്ടുവച്ചു.

മാസത്തിലൊരിക്കൽ ഒരു ഹിന്ദിപ്പടം ടീവിയിൽ വരും. അത് കാണാനായി ഞങ്ങൾ കാത്തിരിക്കും. വളരെ പഴയതാണെങ്കിലും ഞങ്ങളുടെ നാടിന്റെ മണമുള്ള ചിത്രം കാണുമ്പോൾ എന്തു സന്തോഷമാണെന്നോ. ശമ്പളമില്ലെന്ന ഒറ്റക്കാര്യമൊഴിച്ചാൽ ജീവിതം സുന്ദരമായിരുന്നു.

അന്നൊരു വ്യാഴാഴ്ച രാത്രിയിൽ പത്തു മണി കഴിഞ്ഞ നേരത്താണ് ഉസ്മാന്റെ ഫോൺ വന്നത്. സാധാരണ ആ സമയം വരെ ആശുപത്രി മുറ്റത്ത് ഞങ്ങൾ നിലാവെളിച്ചത്തിൽ വർത്തമാനം പറഞ്ഞിരിക്കൽ പതിവുള്ളതായിരുന്നു. അന്നു ഞങ്ങൾ സിനിമ കാണാനായി നേരത്തെ പിരിഞ്ഞു. മൊയ്തുവും അബ്ദുളും കൂടി അന്ന് മക്കയിൽ പോയിരിക്കുകയായിരുന്നു.

ഞങ്ങൾ ചെല്ലുമ്പോൾ ഗേറ്റിൽ ഒരു കാർ വന്ന് ഹെഡ്ലൈറ്റ് തെളിയിച്ച് നിൽക്കുന്നുണ്ടായിരുന്നു. ഉസ്മാൻ ഗേറ്റ് തുറന്നു കൊടുത്ത് അവരെ അകത്തേക്ക് കയറ്റി. അവർ നേരെ ആശുപത്രിയുടെ മുൻപിൽ ചെന്നു നിന്നു. തൊട്ടടുത്ത നിമിഷം ഈജിപ്ഷ്യൻ നഴ്സും ക്വാർട്ടേഴ്സിൽ നിന്നും  ഇറങ്ങി വന്നു. നഴ്സ് എത്തിയതോടെ കാറിൽ നിന്നും ഒരു ഗർഭിണി തനിയെ ഇറങ്ങി നടകൾ കയറി ആശുപത്രിക്കകത്തേക്ക് കയറിപ്പോയി. അവരുടെ ഭർത്താവ് ഒന്നു ശ്രദ്ധിക്കുക പോലും ചെയ്യാതെ കാറിൽത്തന്നെ ഇരുന്നതേയുള്ളു.

ഞങ്ങൾ ആ വരാന്തയിലെ തിണ്ണയിൽ ആകാശത്തെ നക്ഷത്രങ്ങളെ നോക്കി കിടന്നു.  കിഴക്കൻ ചക്രവാളത്തിലെ  ഒരേ നിരയിലെ ആ‍ മൂന്നു നക്ഷത്രങ്ങളെ നോക്കിക്കിടക്കുമ്പോൾ, നാട്ടിൽ നിന്നും നോക്കുമ്പോഴും അതിനെ കാണാനാകുന്നല്ലോർത്തപ്പോൾ വല്ലാത്ത അത്ഭുതം തോന്നി. ഞാൻ ഉടനെ നാട്ടിലേക്ക് പറന്നു. ഞാനവിടെ എത്തുന്നതിനു മുൻപേ തന്നെ ഉസ്മാൻ പറഞ്ഞു.
“ഞങ്ങടെ വീട്ടിലെ മുറ്റത്ത് മണൽ കൂട്ടിയിട്ടുണ്ട്. നല്ല നിലാവത്ത് ഞങ്ങൾ അത്താഴവും കഴിഞ്ഞ് മെടഞ്ഞ ഓല വിരിച്ച്  ആ മണൽക്കൂനയിൽ  നക്ഷത്രങ്ങളെ നോക്കിക്കിടക്കും. അന്നേരം എന്റെ മോള് പറയും. ‘ബാപ്പച്ചീ... ദേ ആ നക്ഷത്രങ്ങളെ നോക്കിയേ... ബാപ്പച്ചീം ഉമ്മച്ചീം നടുക്ക് ഞാനും...!’
“ഞാനും ആ നക്ഷത്രങ്ങളെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു. ഒരു മഹാത്ഭുതം പോലെയാ എനിക്ക് തോന്നുന്നത്. നാട്ടിൽ നിന്നും ആയിരക്കണക്കിന് മൈൽ അകലെയാണ് ഞങ്ങൾ. എന്നിട്ടും ഒരു മാറ്റവുമില്ലാതെ, ഇവിടെ നിന്നു നോക്കിയാലും അത് കാണാം..”

ഞങ്ങളങ്ങനെ നാട്ടിലെ കാര്യങ്ങൾ പങ്കുവച്ച് കിടക്കുമ്പോഴാണ് ആശുപത്രിയുടെ ഗ്ലാസ് ഡോർ തുറക്കപ്പെട്ടത്.  ഈജിപ്ഷ്യൻ നഴ്സ് വാതിൽ തുറന്നു പിടിച്ചിരിക്കുന്നു. തുണിയിൽ പൊതിഞ്ഞ കുഞ്ഞു കുട്ടിയേയും എടുത്ത് ആദ്യം കയറിപ്പോയ ഗർഭിണി ഇറങ്ങി വരുന്നു. ഞങ്ങളത് കണ്ട് അത്ഭുതം കൂറി. അവർ സാവധാനം സ്റ്റെപ്പുകളിറങ്ങി വന്ന്, ഭർത്താവ് തുറന്നു കൊടുത്ത കാറിൽ കയറി ഇരുന്നതും വണ്ടി വിട്ടു.  അവർ ആശുപത്രിയെ വലയം വച്ച് പുറത്തേക്ക് പോയി. പിന്നാലെ വന്ന നഴ്സും ഞങ്ങളോട് സലാം പറഞ്ഞ് തിരിച്ചു പോയി.  ഞാനും സച്ചിയും വായും പൊളിച്ച് സ്തപ്തരായിരിക്കുകയാണ്.
“ഇതെന്തരൊത്ഭുതം... അതിനും വേണ്ടും നേരമായോ അവർ അകത്തേക്ക് പോയിട്ട്....?”
ഞാനും സച്ചിയും പരസ്പ്പരം ചോദിച്ചു.
വാതിലടച്ചു പൂട്ടിക്കൊണ്ട് ഉസ്മാൻ പറഞ്ഞു.
“ഹ..ഹാ...ഹാ... ഇതിലൊന്നും ഒരത്ഭുതോല്ലെടാ... ഇതൊക്കെ ഇവിടെ സാധാരണ സംഭവാ... ആ വണ്ടീലിരുന്നവൻ അവരുടെ കെട്ടിയോൻ, കൂടെയിറങ്ങി ഒന്നു പിടിച്ചോ, എന്തെങ്കിലുമൊരു സഹായം ചെയ്തോ... ആ വണ്ടീന്നവൻ ഇറങ്ങീല്ല. അതു പോട്ടെ,  ആ കൊച്ചിനേയും എടുത്തുകൊണ്ട് വന്നിട്ട് ആ കൊച്ച് ആണാണോ പെണ്ണാണോന്നു പോലും ചോദിച്ചോ...? ഇത്രേള്ളു.. ഇവിടത്തെ കാര്യങ്ങൾ...!!?”

ഞാനോലിചിക്കുകയായിരുന്നു. നമ്മുടെ നാട്ടിലാണെങ്കിൽ ഇങ്ങനെ ആരെങ്കിലും ഒറ്റക്ക് വരുമോ..? എത്രപേരുണ്ടാകും  താങ്ങിപ്പിടിക്കാൻ...?
പ്രസവമുറിയുടെ പുറത്ത് ആകാംക്ഷയോടെ ഇരിക്കപ്പൊറുതിയില്ലാതെ വരാന്ത മുഴുവൻ ഉലാത്തുന്ന ഭർത്താവ്...!
ആകാംക്ഷയോടെ കാത്തിരിക്കുന്ന ബന്ധു മിത്രാദികൾ...!
ഇവിടെ ദേ... ആ കുഞ്ഞു പോലും ഒന്നു കരഞ്ഞതായി കേട്ടില്ല.
പിന്നീട് അതിനെപ്പറ്റി പറഞ്ഞ് ഞങ്ങൾ അത്ഭുതം കൂറി.

ഗ്രാമവാസികളുടെ ചില  സ്വഭാവവിശേഷണങ്ങളും ഉസ്മാൻ പറഞ്ഞു തന്നു.
"കൂടുതൽ മരുന്നുകൾ കൊടുത്തുവിടുന്ന ഡോക്ടറോടാണ് അവർക്ക് ഏറെ ഇഷ്ടം. ആ സമയത്ത് രോഗികളുടെ എണ്ണം കൂടും. മുൻപൊരിക്കൽ ഒരു ഇൻഡ്യൻ ഡോക്ടറുണ്ടായിരുന്നു, മലയാളിയാ. പുള്ളിക്കാരൻ അധികം മരുന്നൊന്നും  കുറിക്കുന്ന കൂട്ടത്തിലായിരുന്നില്ല. മാത്രമല്ല, അദ്ദേഹം ഗ്രാമവാസികളുടെ ഫയലുകളിൽ  പഠനം നടത്തിയപ്പോൾ വ്യായാമക്കുറവാണ് അസുഖങ്ങളുടെ പ്രധാന കാരണം എന്ന് കണ്ടെത്തി.

ദിവസവും വ്യായാമം ചെയ്യണമെന്നു പറഞ്ഞാലൊന്നും അവർ അനുസരിക്കുകയില്ലല്ലൊ. അതുകൊണ്ട് ഡോക്ടർ ഒരു പരിഷ്ക്കാരം നടപ്പിലാക്കി. വണ്ടികൾ ഗേറ്റിനു വെളിയിൽ ഇട്ടിട്ട് എല്ലാവരും നടന്നു വന്നാൽ മതിയെന്ന്. അങ്ങോട്ടും ഇങ്ങോട്ടും കൂടി ഒരു നൂറുമീറ്ററെ നടക്കേണ്ടതുള്ളു.  ആ ഡോക്ടർ ഒരു മാസം കൂടിയേ അവിടെ തുടർന്നുള്ളു. നമ്മുടെ മാനേജർ ഉമ്മർ ഉൾപ്പടെ എല്ലാ അറബി സ്റ്റാഫുകളും സകല ഗ്രാമവാസികളും ചേർന്ന്  സർക്കാരിലേക്ക് പരാതി അയച്ച് അദ്ദേഹത്തെ ഇവിടന്ന് കെട്ടുകെട്ടിച്ചു.”
“ഹാ...ഹാ...ഹാ....!”
ഞങ്ങൾക്ക് പൊട്ടിപ്പൊട്ടി ചിരിക്കാതിരിക്കാനായില്ല.

രണ്ട് ദിവസം കഴിഞ്ഞ്, ഉച്ചക്കുള്ള ഭക്ഷണമൊക്കെ ശരിയാക്കി വെറുതെ ആശുപത്രിയിലേക്ക് ഇറങ്ങാമെന്നു കരുതി ഡ്രെസ്സ് ചെയ്യുമ്പോഴാണ് മൊയ്തു ഓടിക്കിതച്ചെത്തിയത്.
“ഞങ്ങടെ കമ്പനീടെ ഒരു ലേഡീസ് സ്റ്റാഫിനെ കൊണ്ടന്നിട്ട്ണ്ട്. അവരൊന്നും മിണ്ടുന്നില്ല. ചുമ്മാ നിന്ന് കരയണതേള്ളു....  ഇക്കാമേല് സ്രീലങ്കക്കാരിയാന്ന് എഴുതീട്ടുണ്ട്. ഞങ്ങള് ചോദിച്ചിട്ടും അവരൊന്നും മിണ്ടുന്നില്ല. ഉമ്മറ് പറഞ്ഞു നിങ്ങളോടൊന്ന് വന്ന് ചോദിക്കാൻ...?!”
ഞങ്ങൾ എല്ലാവരും എന്തോ ഒരതിശയം കേട്ടതുപോലെ മൊയ്തുവിന്റെ മുഖത്തേക്ക് ഉറ്റു നോക്കി നിൽക്കാണ്.
"എന്താ അവരുടെ പേരെന്നു പറഞ്ഞോ...?”
“ഇക്കാമേല് ‘ഐഷാ ഹബീബ്’ എന്നാ അസ്സർബായി പറഞ്ഞേ...”
ഞാനും സച്ചിയും എഴുന്നേൽക്കുമ്പോഴേക്കും അബ്ദുൾ മൊയ്തുവിനേയും പിടിച്ചു വലിച്ച് ആശുപത്രിയിലേക്ക് ഓടിക്കഴിഞ്ഞിരുന്നു...


അടുത്ത ഭാഗം  മാർച്ച്- 1ന്............

Saturday, 1 February 2014

നോവൽ. മരുഭൂമി. (9)




കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി.....

തുടർന്നു വായിക്കുക....

മക്കീന......

ഞങ്ങൾ വാതിൽ തുറന്ന് പുറത്തിറങ്ങിയതും അമാറയിലെ പോലീസ് ജീപ്പ് ഓടിവന്ന് ഞങ്ങൾക്ക് മുൻപിൽ നിന്നു. വാതിൽ തുറന്നു തന്ന പോലീസ്സുകാരൻ പറഞ്ഞു.
“വേഗം കയറ്.. നിങ്ങളെ  ഉടനെ കൊണ്ടുചെല്ലാൻ പറഞ്ഞു....!”
ഞങ്ങളോടൊപ്പം അബ്ദുളും ഒന്നു ഞെട്ടാതിരുന്നില്ല...
സച്ചി ഹാപ്പിയായിരുന്നെങ്കിലും എന്റെ നല്ല ജീവൻ പോയിരുന്നു...!
ഒരു ശവം തളർന്നൊടിഞ്ഞ്  ജീപ്പിനകത്ത് എത്തിവലിഞ്ഞ് കയറിയിരുന്നു...
അത് ഞാനായിരുന്നു...!!?

അമാറയിലെ ഗേറ്റിലേക്ക് എത്തിയതും  ഞാൻ പിറകിലേക്ക് ഒന്നു തിരിഞ്ഞു നോക്കി. ആശുപത്രിയും ഗേറ്റും, ഞങ്ങളുടെ ജനറേറ്ററും പിന്നെ  ഉസ്മാനും മൊയ്തുവും എല്ലാം ഇതോടെ അന്യമാവുകയാണോ...? ഉദിച്ചുയരുന്ന സൂര്യനു പോലും ഒരു ദയയുമില്ല. ടെൻഷൻ കാരണം  വിറയലും, വിയർക്കലും. ആകെയൊരു അസ്വസ്ഥത.

വണ്ടി  അമാറയുടെ മെയിൻ ഗേറ്റും കടന്ന് പ്രധാന കെട്ടിടത്തിന്റെ മുൻപിൽ നിന്നു.
പോലീസ്സുകാരൻ, തന്റെ പിന്നാലെ വരാൻ  ആംഗ്യം കാട്ടിക്കൊണ്ട് അകത്തേക്കു കയറി. അയാളിൽ ഒരു പോലീസ്സുകാരന്റെ ഭാവമല്ല. അറക്കുന്നതിനു മുൻപുള്ള ദയയാണൊ ആ മുഖത്ത്...?
ഒന്നും വേർതിരിച്ചെടുക്കാൻ കഴിയുന്നില്ല. അയാളുടെ ഊഷ്മള സ്വാഗതം കണ്ട് ഞാനും സച്ചിയും സംശയത്തോടെ പരസ്പ്പരം നോക്കി.
“കേറ്റിവിടാൻ കൊണ്ടു പോകുന്നത് ഇങ്ങനെയാണൊ...?”
എന്റെ സംശയം ആംഗ്യഭാഷയിൽ സച്ചിയോട് ചോദിച്ചു. സച്ചിക്കും ആ സംശയം ഉണ്ടായിരുന്നു. എന്റെ മുഖത്തേക്ക് നോക്കിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. എങ്കിലും ആ മുഖത്തിന് പഴയ പ്രസരിപ്പില്ലാത്തത് ഞാൻ ശ്രദ്ധിച്ചു.

അതിനകത്ത് ഇടവഴികൾ പോലെ  വളഞ്ഞു പുളഞ്ഞു പോകുന്ന ഇടനാഴികകൾ ധാരാളം ഉണ്ടായിരുന്നു. എല്ലായിടവും ചുവന്ന പരവതാനി വിരിച്ചിരുന്നു. പതുപതുത്ത ചുവന്ന പരവതാനിക്ക് യോജിച്ചതായിരുന്നില്ല ഞങ്ങളുടെ ചെരുപ്പുകൾ.  ഇതറിഞ്ഞിരുന്നെങ്കിൽ  ഷൂ ഇടാമായിരുന്നു. ഇവിടെ എത്തിയതിനുശേഷം ഷൂ കൈകൊണ്ട് തൊട്ടിട്ടില്ല. കട്ടിലിന്റെ അടിയിലെവിടെയോ പൊടി പിടിച്ച് കിടക്കുന്നുണ്ടാകും.
അല്ല, കേറ്റിവിടാൻ കൊണ്ടു പോകുന്നവനെന്തിനാ ഷൂ...?

എന്തിനാണ് ഇത്രയും ചുറ്റി വളഞ്ഞ് പോകുന്നതെന്ന് മനസ്സിലായില്ല. അവസാനം തുറന്നു കിടന്ന ഒരു വാതിലിനു മുൻപിൽ പോലീസ്സുകാരൻ പെട്ടെന്നു നിന്നു...
ധൃതി പിടിച്ചെന്നോണം അയാളുടെ ഒപ്പമെത്താൻ ഓടി നടന്ന ഞങ്ങൾ അയാൾക്കു പിന്നിൽ ഒരു കൂട്ടിയിടിയിൽ ഇടിച്ചു നിന്നു. അയാൾ കൈ കൊണ്ട് ‘ഇവിടെ നിൽക്കാൻ ’ ആംഗ്യം കാണിച്ചിട്ട് അകത്തേക്ക് കടന്നു.

അതൊരു വിശാലമായ ചുവന്ന പരവതാനി വിരിച്ച ഹാൾ ആയിരുന്നു. ഒരു വശത്ത് നടുക്കായി ഒരു അറബി എബണ്ടൻ കസേരയിൽ ഇരിക്കുന്നുണ്ട്. അയാൾക്കു മുന്നിൽ ഒരു സുന്ദരൻ വിരിയിട്ട മേശ. പിന്നെ ഹാളിൽ നിറയെ രാജകീയ കസേരകൾ നിരത്തിയിരിക്കുകയാണ്. അതിൽ മുൻപിലുള്ള ഒന്നു രണ്ടു നിരയിൽ മാത്രം അറബികൾ നിരന്നിരുപ്പുണ്ട്.
ഞങ്ങൾ വല്ലാത്ത ചങ്കിടിപ്പോടെ വാതിൽക്കൽ പതുങ്ങിയെന്നോണം നിന്നു.
അവരുമായി താരതമ്യം ചെയ്താൽ വെറും പുഴുക്കളായിരുന്നു ഞങ്ങൾ. സാധുക്കളായ രണ്ടു പഞ്ചപാവങ്ങളായി ‘ഞങ്ങളെ കേറ്റിവിടല്ലെ സാ..റേ...!’ എന്ന ഭാവം മുഖത്ത് വരുത്താൻ ഞങ്ങൾ അല്ല ഞാൻ പാടുപെടുകയായിരുന്നു.

പോലീസ്സുകാരൻ ചെന്ന് കസേരയിലിരിക്കുന്ന അറബിയോട് ഭവ്യതയോടെ എന്തോ പറഞ്ഞതും, കയ്യിലിരുന്ന ഫയൽ മടക്കി വച്ചിട്ട് ഞങ്ങളെ നോക്കി കയ്യാട്ടി വിളിച്ചു. ഞങ്ങൾ വല്ലാത്തൊരു നെഞ്ചിടിപ്പിൽ അദ്ദേഹത്തിന്റടുത്തേക്ക് നടന്നടുത്തു. ഹാളിൽ പൊതുവേ നിശ്ശബ്ദത തളം കെട്ടി നിന്നിരുന്നു. അടുത്തെത്തിയതും ഞങ്ങൾ സലാം പറഞ്ഞെങ്കിലും, വറ്റിയ തൊണ്ടയിൽ നിന്നും ശബ്ദം  പുറത്തു വരാത്തതു കൊണ്ട് അറബി കേട്ടോയെന്തോ... എങ്കിലും അദ്ദേഹം സലാം മടക്കിയിട്ട് ഞങ്ങൾക്കു നേരെ കൈ നീട്ടി ‘ഷേൿഹാന്റ്’ തന്നു...!
അതോടെ എന്റെ നെഞ്ചിടിപ്പ് നിന്നു....
വിറയൽ മാറി. അദ്ദേഹം ചോദിച്ചു.
“നിങ്ങളാണോ ആശുപത്രിയിലെ മക്കീന(ജനറേറ്റർ) ഓടിക്കുന്നവർ...?”
“അതെ...”
“ഇലക്ട്രിക്കിന്റെ പണികളൊക്കെ അറിയാമല്ലെ, ഏസിയൊക്കെ...?”
“അറിയാം...”
“ങൂം... ഗ്രാമത്തിൽ ഇലക്ട്രിക് പണി അറിയാവുന്നവർ ആരുമില്ല. മക്കയിൽ നിന്നു കൊണ്ടുവരികയാണ് പതിവ്. ഏതായാലും അത് നന്നായി...!”

അറബി വാക്കിനേക്കാൾ ഇംഗ്ലീഷുണ്ടായിരുന്നു സംസാരത്തിൽ. അതു കൊണ്ട് തന്നെ പറഞ്ഞതത്രയും വ്യക്തമായി. പുറത്തു പോയി പണിയെടുക്കുന്നതിൽ അമീറിനു വിരോധമില്ലെന്ന് ഉറപ്പായതോടെ കേറ്റിവിടില്ലെന്നും ഉറപ്പായി..!.

അപ്പോഴാണ് മറ്റൊരു കാര്യം ശ്രദ്ധിച്ചത്. അതിനകത്ത് കറണ്ടില്ല. എല്ലാവരും അമീർ ഉൾപ്പടെ വിയർത്തൊലിച്ചാണിരിക്കുന്നത്. കയ്യിലിരിക്കുന്ന പേപ്പർ കൊണ്ട് ചിലരൊക്കെ വീശുന്നുണ്ട്. ഞങ്ങളും വിയർക്കുന്നുണ്ടായിരുന്നു. അത് പിന്നെ പേടിച്ചിട്ടായിരുന്നു.
അമീറിന്റെ വാക്കുകൾ കേട്ട്  ഞങ്ങളുടെ മനം സന്തോഷം കൊണ്ട് തുടിച്ചു. എന്നാലും അമീർ ഇതു ചോദിക്കാനാണോ വിളിച്ചത്...? ആ ചിന്തയുടെ  മറുപടി അമീറിൽ നിന്നും ഉടൻ കിട്ടി.
“ഞങ്ങൾക്ക് ഇവിടെ ഒരു  മക്കീന  ഉണ്ട്. ഒരാഴ്ചയായിട്ട് അതോടുന്നില്ല. ഒന്നു നോക്ക്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഇവരോട് പറഞ്ഞാൽ മതി...”
“ശരി. ഞങ്ങൾ നോക്കാം...”

ജനറേറ്റർ നന്നാക്കാനൊന്നും ഞങ്ങൾക്കറിയില്ല. എന്നാലും അത് തുറന്നു പറയുന്നതെങ്ങനെ..? ഞങ്ങൾ പിന്തിരിഞ്ഞ് കൂടെ വന്ന പോലീസ്സുകാരനോടൊപ്പം നടന്നു. കെട്ടിടത്തിനു പിറകിലായി മതിലിനോട് ചേർന്ന് ഒരു ഇടത്തരം ജനറേറ്റർ കരിയും ഓയിലും പിടിച്ച് കിടന്നിരുന്നു. അത്തരം ഒരെണ്ണം ഞങ്ങൾ ആദ്യമായിട്ടാണ് കാണുന്നത്. എന്നാലും പൊതുവായിട്ട് ജനറേറ്ററുകൾക്കെല്ലാം ഒരേ അംഗഭംഗങ്ങളും സ്വഭാവവുമാണല്ലൊ.

അതിൽ തൊടാൻ തന്നെ അറയ്ക്കും. ചുറ്റുപാടിലും ഓയിലും ഡീസലും വീണ് ചവിട്ടാനും ഒക്കില്ല. എങ്കിലും അമീറിന്റെ ഉത്തരവല്ലെ. ഞങ്ങൾക്ക് പുറത്ത് പോയി പണിയെടുത്താലല്ലെ ചാക്കരി വാങ്ങാൻ പറ്റൂ...!
ടാങ്കിൽ ഡീസൽ നിറച്ചു വച്ചിട്ടുണ്ട്. ടാങ്കിൽ നിന്നും ഡീസൽ വരുന്നുണ്ടായിരുന്നില്ല. ആ പൈപ്പ് അഴിച്ച് ‘എയർ’ കളയുകയേ വേണ്ടിയിരുന്നുള്ളു.  ഓയിൽ അശേഷം അകത്ത് കാണുന്നില്ല. അടുത്തു കിടന്ന വീപ്പയിൽ ഓയിലിരുപ്പുണ്ട്. അത് കൈപ്പമ്പു വഴി അടിച്ച് ആവശ്യത്തിന് ഒഴിച്ചു. ബാറ്ററിക്ക് ചാർജ്ജില്ലായിരുന്നു.  ചരടു വലിച്ച് സ്റ്റാർട്ടാക്കാനായി പോലീസ്സുകാരൻ സഹായിച്ചു. കാരണം ഞങ്ങൾ മുട്ടിപ്പായി ഒറ്റക്കും തെറ്റക്കും ഒക്കെ ശ്രമിച്ചിട്ടും മൂപ്പിലാൻ ഒന്നനങ്ങുകപോലും ചെയ്തില്ല. പോലീസ്സുകാരൻ രണ്ടു പ്രാവശ്യം വലിച്ചപ്പോഴാണ്  സ്റ്റാർട്ടായത്.
പിന്നെ മെയിൻ‌സ്വിച്ച് ഓണാക്കി...
അമാറക്കകത്ത് ബൾബുകൾ കത്തുന്നതു കണ്ട്  ഞങ്ങൾ ആശ്വാസം കൊണ്ടു.
അമീറിനേപ്പോലെ ഒരാൾ വിയർത്തൊലിച്ചിരിക്കുന്നത് കണ്ടിട്ട് വല്ലാത്ത സങ്കടം തോന്നിയിരുന്നു. അമീറിന് വലിയ സന്തോഷമായിരിക്കുമെന്നോർത്ത് ഞങ്ങളുടെ മനം അഭിമാനം കൊണ്ടു. ഒന്നും വേണ്ട, ഗ്രാമത്തിൽ പണിയെടുക്കുമ്പോൾ വന്ന്  ഞങ്ങളെ  പിടിക്കാതിരുന്നാൽ മാത്രം മതി.

അതു കഴിഞ്ഞ് പോലീസ്സുകാരനോടൊപ്പം വീണ്ടും അമീറിന്റെ മുറിയിലേക്ക്. ഞങ്ങളുടെ ചപ്പൽ പുറത്ത് അഴിച്ചു വച്ചിട്ടാണ് കയറിയത്. ഇനിയത് കഴുകിയെടുക്കണമെങ്കിൽ പെടാപ്പാടു പെടണം.
ഏസിയുടെ തണുപ്പ് തന്ന ആശ്വാസം അവിടിരിക്കുന്ന മുഖങ്ങളിൽ കാണാമായിരുന്നു.  അമീറ് സന്തോഷത്തോടെ ഞങ്ങളെ എതിരേറ്റത് ഒരമ്പത് റിയാലിന്റെ നോട്ടും നീട്ടിപ്പിടിച്ചാണ്...!
ഞങ്ങൾ അത് വാങ്ങാൻ മടിച്ചു.
നന്ദിപൂർവ്വം നിരസിച്ചു.
പക്ഷേ, അദ്ദേഹം സമ്മതിച്ചില്ല. അമ്പത് റിയാലിന്റെ ആ നോട്ട് എന്റെ കയ്യിൽ പിടിപ്പിച്ചിട്ട് ചോദിച്ചു.
“എന്തൊക്കെയാ വേണ്ടത് അതിന്...”
ഞങ്ങൾ ബാറ്ററി ഉൾപ്പടെ അത്യാവശ്യം വേണ്ടതൊക്കെ പറഞ്ഞു. അത് അന്നു തന്നെ ശരിയാക്കാൻ ‘പോലീസ് മുഹമ്മദിനെ’ ശട്ടം കെട്ടി. അത് കഴിഞ്ഞ് അമീർ ചോദിച്ചു.
“ദിവസവും ഉച്ചക്ക്  രണ്ടു മണിക്കൂറ്, വൈകീട്ട് നാലു മണിക്കൂറ്. ഇവിടെ വന്ന് ജനറേറ്റർ ഓടിക്കണം. എന്തു തരണം നിങ്ങൾക്കതിന്...?”
അമീറിന്റെ ആ ഇടിവെട്ട് ചോദ്യത്തിന് മറുപടി പറയാതെ ഞങ്ങൾ പരുങ്ങി.
‘ഒന്നും വേണ്ട ഞങ്ങൾ ചെയ്തോളാം..’ എന്നു പറയാനായി നാവെടുത്തതാ. അപ്പോഴേക്കും അമീറിന്റെ അടുത്ത ചോദ്യം വന്നു.
“നിങ്ങൾ എത്ര പേരുണ്ട് ജോലിക്ക്...?”
“മൂന്നു പേർ..”
അമീർ എന്തോ കണക്കു കൂട്ടിയിട്ട് പറഞ്ഞു.
“ ഒരാൾക്ക് നൂറ്റമ്പത് റിയാൽ വച്ച് നാനൂറ്റമ്പത് റിയാൽ തരാം. നിങ്ങൾ മൂന്നു പേരും മാറിമാറി വന്ന് ചെയ്താൽ മതി. സമയമൊക്കെ മുഹമ്മദ് പറഞ്ഞു തരും...”
“ശരി സാർ... വളരെ നന്ദി സാർ..”
ഞങ്ങൾ സലാം പറഞ്ഞ് പിരിഞ്ഞു.
സന്തോഷം കൊണ്ട് കെട്ടിപ്പിടിച്ച് ഒന്ന് തുള്ളണമെന്നുണ്ടായിരുന്നെങ്കിലും അമീറാഫീസ്സായതു കൊണ്ട് മാത്രം വളരെ കഷ്ടപ്പെട്ട് ഞങ്ങൾ സന്തോഷത്തിരത്തള്ളൽ അടക്കി.

 ചപ്പൽ പുറത്തായതു കൊണ്ട് പിറകിലിറങ്ങി മതിലിനോട് ചേർന്ന സിമന്റു വഴിയിലൂടെ ജയിലിന്റെ അരികിൽ കൂടിയാണ് വന്നത്. എട്ടൊൻപത് ചെറിയ ജയിൽ മുറികളാണെങ്കിലും ഒരെണ്ണത്തിൽ മാത്രം ഒരു ആഫ്രിക്കക്കാരൻ കമ്പിയഴികളിൽ പിടിച്ച് നിൽ‌പ്പുണ്ടായിരുന്നു.
ഞങ്ങൾ അടുത്തുവന്നപ്പോൾ അയാൾ ആംഗ്യം കാട്ടി സിഗററ്റ് ചോദിച്ചു. സച്ചി കൊടുക്കാനായി പോക്കറ്റിൽ കയ്യിട്ടതാണെങ്കിലും ഞാൻ പിടിച്ചു വലിച്ച് കൊണ്ടു പോയി.
ഗേറ്റിലെ കാവൽ പോലീസ്സുകാർ ഞങ്ങളേത്തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.


ബാക്കി ഫെബ്രുവരി -15ന്.......

Wednesday, 15 January 2014

നോവൽ. മരുഭൂമി. (8)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി.....

തുടർന്നു വായിക്കുക....


വരാനുള്ളതൊന്നും വഴിയിൽ തങ്ങില്ല....

                             പോസ്റ്റുമാൻ ആ വണ്ടിയിൽ കയറി ജനലും വാതിലും എല്ലാം തുറന്നു വച്ച് കാറ്റും വെളിച്ചവും കടക്കാൻ സൌകര്യമൊരുക്കി. അന്നേരമാണ് ഞങ്ങൾ കുറേ കത്തുകളുമായി ഓടിക്കയറി ചെല്ലുന്നത്.  അവന്റെ കയ്യിൽ കത്തുകൾ കൊടുത്തപ്പോൾ ചിരിച്ചു കൊണ്ടതു വാങ്ങി ഒരു ഫയലിനുള്ളിൽ വച്ചു. ഞാൻ ചോദിച്ചു.
“ ഇത് പോസ്റ്റാഫീസാണോ...?”
“ങൂം.. അതെ.. ”
“എന്നിട്ടിതുവരെ തുറക്കുന്നത് കണ്ടിട്ടില്ലല്ലൊ...?”
“ഇവിടെ എങ്ങനെ ഇരിക്കും.. കണ്ടില്ലേ.. ഈ ചൂടത്ത് എങ്ങനെ ഇവിടെ ഇരിക്കും.. ?”
ശരിയായിരുന്നു. ഇതിനകത്ത് ഒരു നിമിഷം പോലും ഇരിക്കാൻ കഴിയില്ല. അതുകാരണം
അവൻ പോകാനായി തെയ്യാറെടുത്തു. അന്നേരമാണ് അതിനകമെല്ലാം തുറന്നു കാണുന്നത്.
ഏസി ഫിറ്റ് ചെയ്യാനുള്ള സംവിധാനമെല്ലാം അതിനകത്തുണ്ട്.
ഞാൻ ചോദിച്ചു
“ നീ ഏസി കൊണ്ടു വരാമോ...?”
“എന്നിട്ടെന്തിനാ...?”
“എങ്കിൽ അതോടിക്കാനുള്ള കറണ്ട് ഞങ്ങൾ തരാം...!”
അതു കേട്ട് അവൻ ഞങ്ങളെ മാറിമാറി നോക്കി. എന്നിട്ട് ചോദിച്ചു.
“നിങ്ങളെവിടെന്ന് കറണ്ട് തരും....?”
“ഞങ്ങളാ.. ആശുപത്രിയിൽ കറണ്ടുണ്ടാക്കുന്നവർ...!”
“അതിന് മുഴുവൻ സമയവും കറണ്ടുണ്ടോ...?”
“ങൂം... ഇരുപത്തിനാലു മണിക്കൂറും ഉണ്ട്..!”
അതും പറഞ്ഞ് ഞങ്ങൾ ഒന്ന് ഞെളിഞ്ഞു നിന്നു. അവനതിനെക്കുറിച്ച് അറിവില്ലായിരുന്നു.
ഞാൻ വീണ്ടും ചൊദിച്ചു.
“ഏസിയുടെ കാര്യം നീ ഏറ്റോ...?”
അവിശ്വസിനീയതോടെ ആണെങ്കിലും അവൻ ശരിയാക്കാമെന്നേറ്റു.
“എങ്കിൽ നീ കുറച്ചു നേരം കൂടി നിൽക്കുമോ...? ഞങ്ങൾ മാനേജർ ഉമ്മറിന്റെ അനുവാദം കിട്ടുമോന്നു നോക്കട്ടെ....”
“ശരി.. ഞാൻ കാറിനകത്തിരിക്കാം. നിങ്ങൾ ചോദിച്ചിട്ട് വാ...”

ഞങ്ങൾ പറന്നു...
നടക്കാനുള്ള ഒരു മൂടായിരുന്നില്ല....
സെയ്മയിൽ ഒരു പോസ്റ്റാഫീസുണ്ടാകുന്നത് ചില്ലറക്കാര്യമാണോ....?
ഓടി ഉമ്മറിന്റെ മുറിയിൽ കയറിയപ്പോഴേക്കും ഞങ്ങൾ നന്നായി അണച്ച്, വിയർത്ത് കുളിച്ചിരുന്നു. വേഗം തന്നെ ഉമ്മറിനോട് കാര്യങ്ങളുടെ കിടപ്പൊന്നു മനസ്സിലാക്കിക്കൊടുത്തു.
കത്തു കിട്ടാത്ത ഞങ്ങളുടെ അവസ്ഥയൊന്നും അവനു മനസ്സിലാവില്ലെങ്കിലും, കറണ്ടു കൊടുക്കാൻ വിരോധമില്ലെന്നവൻ പറഞ്ഞു.
“പക്ഷെ, ഈ മതിൽക്കെട്ടിനകത്തു മാത്രമേ എനിക്കധികാരമുള്ളു. ഇതിനു പുറത്തു കറണ്ടു കൊടുക്കണമെങ്കിൽ 'അമീറിന്റെ' അനുവാദം വേണം. അവരുടെ ഗേറ്റിന്റെ മുൻപിൽ തന്നെ ആയതു കൊണ്ട് ഒളിച്ചും മറ്റും കൊടുക്കാനാവില്ല. അമീറിനോട് ഞാൻ ചോദിക്കില്ല...”
അതും പറഞ്ഞ് ഉമ്മർ കൈമലർത്തി.

ഇതുവരെ ഒരു പരിചയവുമില്ലാത്ത അമീറിന്റടുത്ത് ആരു പോയി ചോദിക്കും.
അതും കളക്റ്ററല്ലെ അദ്ദേഹം.. അങ്ങനെ നേരെ ചൊവ്വെ അങ്ങ് കയറിച്ചെല്ലാനൊക്കുമോ...? സ്വദേശിയായ  ഉമ്മർ വരെ ഭയത്തോടെ നോക്കുന്ന ഒരാളെ....!?

നാട്ടിലായിരുന്നെങ്കിൽ എന്തുമാത്രം നൂലാമാലകളായിരിക്കും ഇങ്ങനെയൊന്നു സാധിച്ചെടുക്കാൻ. എത്രയോ ദിവസം അതിനായി കഷ്ടപ്പെടണം. ഇതിനായി നാട്ടുകാരുടെ ഒരു സംഘടന തന്നെ രൂപീകരിക്കേണ്ടി വരും. പിന്നെ അതിന്റെ പിരിവ്. നേതാക്കളാകാൻ രാഷ്ട്രീയക്കാർ തന്നെ വേണം. ഇല്ലെങ്കിൽ കാര്യം നടക്കില്ല. അവര് പാര വക്കും. എന്റെ ചിന്തകൾ കാടു കയറുമ്പോൾ അബ്ദുൾ ധൃതി കൂട്ടി.
“ഏതായാലും ആ പോസ്റ്റ്മാന്റടുത്ത് നമുക്ക് വിവരം പറയാം..”
അതാണ് നല്ലതെന്ന് എനിക്കും തോന്നി.
ഞങ്ങൾ ഓടിച്ചെന്ന് അവന്റടുത്ത് വിവരം പറഞ്ഞു. അവൻ ഒന്നാലോചിച്ചു.
“അമീറവിടെ ഉണ്ടാവുമോ...?”
ഞങ്ങൾ കൈ മലർത്തിക്കാണിച്ചു.
അവൻ വണ്ടിയിൽ പരതി ഒരു കത്തെടുത്ത് കയ്യിൽ പിടിച്ചിട്ട് വണ്ടിയെടുത്തു. പോണവഴി അവൻ പറഞ്ഞു.
“ഞാനൊന്ന് ശ്രമിച്ചു നോക്കട്ടെ...”
അതുകേട്ട് ഞങ്ങൾ വണ്ടി തടഞ്ഞിട്ട് പറഞ്ഞു.
“സമ്മതിച്ചാൽ ഉമ്മറിന്റടുത്ത് ഫോൺ ചെയ്ത് പറയാൻ പറയണം...”
അവൻ തല കുലുക്കിയിട്ട് വണ്ടി വിട്ടു....

അവൻ തിരിച്ചു വരുന്നതും കാത്ത് ആ പെരും വെയിലും കൊണ്ട് ഞങ്ങൾ വിയർത്ത് കുളിച്ചു നിന്നു. അര മണിക്കൂറെങ്കിലും ആ വെയിൽ ഞങ്ങൾ കൊണ്ടിരിക്കണം. അമാറയിൽ നിന്നും അവന്റെ വണ്ടി ഗേറ്റ് കടക്കുന്ന നേരത്താണ് ആശുപത്രിക്കകത്തു നിന്നും ഉസ്മാന്റെ വിളി വന്നത്.
“എടാ.. അമീറ് സമ്മതിച്ചു....!!”
കേട്ടതും ഞങ്ങൾ സന്തോഷം കൊണ്ടിരിക്കാൻ വയ്യാതെ പരസ്പ്പരം കെട്ടിപ്പിടിച്ചു...
അപ്പോഴേക്കും പോസ്റ്റുമാൻ അടുത്തെത്തിയതും സന്തോഷ സൂചകമായി ഞങ്ങൾക്ക് കൈ തന്നു. നാളെ ഏസിയുമായിട്ട് വരുമ്പോൾ  കൂടെ ഒരു അമ്പതു മീറ്റർ വയറും കൊണ്ടു വരണമെന്നും ഓർമ്മിപ്പിച്ചു.
ജീവിതത്തിൽ ആ സന്തോഷത്തിനു പകരം വക്കാൻ മറ്റൊന്നില്ല....!
മറ്റൊരു രാജ്യത്തു ചെന്ന് അവിടെ ഒരു പോസ്റ്റാഫീസ് ഉണ്ടാക്കുകയെന്നു പറഞ്ഞാൽ, അല്ലെങ്കിൽ ഒരു പോസ്റ്റാഫീസിന് ജീവൻ കൊടുക്കാൻ ഞങ്ങൾ കാരണമാകുകയെന്നു പറഞ്ഞാൽ ചില്ലറക്കാര്യമാണോ..?
അതു പോലും ഞങ്ങളുടെ ജീവൽ പ്രശ്നമാകുമ്പോൾ...!

പിറ്റേ ദിവസം അവൻ സർവ്വ സന്നാഹങ്ങളുമായി വന്നു. ആദ്യം ഏസി ഫിറ്റാക്കി. അപ്പോഴേക്കും കൂട്ടുകാർ വയർ വലിച്ചിട്ടു. പിന്നെ കണക്ഷൻ കൊടുത്തു. ഏസി ഓണാക്കിയതിനു ശേഷം ഞങ്ങൾ പോസ്റ്റാഫീസിനകത്തെ മുഴുവൻ പൊടിയും തുടച്ച് വൃത്തിയാക്കിക്കൊടുത്തു. അതിനിടക്ക് അവൻ ഫ്ലാസ്ക്കിൽ കൊണ്ടു വന്നിരുന്ന ചായ ഞങ്ങൾക്ക് തരുന്നുണ്ടായിരുന്നു. അത് തീർന്നപ്പോൾ ഞങ്ങൾ ഉണ്ടാക്കി ഫ്ലാസ്ക്കിൽ നിറച്ചു വച്ചു.
പറഞ്ഞ നേരം കൊണ്ട് എല്ലാം റെഡിയായപ്പോഴേക്കും ഉച്ചയായി.
പിന്നെ ഞങ്ങൾ പിരിഞ്ഞു.

പോസ്റ്റാഫീസിന്റെ പ്രവർത്തനം മുടങ്ങാതെ നടന്നപ്പോൾ  ഞങ്ങൾ അവനോട് ഒരാഗ്രഹം പ്രകടിപ്പിച്ചു.
ഫോൺ ചെയ്യാനൊരു സൌകര്യം...?
നമ്മുടെ നാട്ടിലൊക്കെ  പോസ്റ്റാഫീസിലാണല്ലൊ ഫോൺ സൌകര്യം ആദ്യം വന്നത്. അത് ഓർമ്മിച്ചിട്ടാണ് ഞങ്ങൾ പറഞ്ഞത്.
“പോസ്റ്റാഫീസ്  അധിക സമയവും പ്രവർത്തിക്കാത്തതു കൊണ്ട് ഇതിനകത്ത് കിട്ടില്ല. പകരം നിങ്ങൾക്ക് അതിനുള്ള സൌകര്യം ഉടനെ വരുന്നുണ്ട്. ഇവിടെ എവിടെയാണെന്നറിയില്ല, ഈ സ്ഥലത്ത് ഹൈവേയിൽ ഒരു പബ്ലിക് ഫോണിനുള്ള ചാൻസ് ഉണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നു. ചിലപ്പോൾ ആ പള്ളിയുടെ മുന്നിലാകാം..!”

ഞങ്ങൾക്ക് ആർക്കും വീട്ടിലോ നാട്ടിലോ ഫോൺ ഒന്നും ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നതു തന്നെ അകലെ ഒരു വീട്ടിലാണ്. അവിടെ വിളിച്ചു പറഞ്ഞ്, അവിടന്നാരെങ്കിലും പോയി വിളിച്ചു കൊണ്ടു വന്നിട്ടു വേണം സംസാരിക്കാൻ. അതൊക്കെ വല്ല അടിയന്തര ഘട്ടങ്ങളിൽ മാത്രമേ വിളിക്കാൻ പറ്റൂ. ഞങ്ങളുടെ നാട്ടുകാർ പലരും സൌദിയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. അവരുമായി ബന്ധപ്പെടാൻ കഴിഞ്ഞാൽ നാട്ടു വിശേഷങ്ങൾ അറിയാൻ കഴിയും. അതായിരുന്നു ഒരു പ്രതീക്ഷ...

പോസ്റ്റാഫീസ് ദിനവും തുറന്നെങ്കിലും ഞങ്ങൾക്കാർക്കും കത്തുകൾ ഒന്നും വരികയുണ്ടായില്ല. കത്തയച്ചാൽ ഒരാഴ്ചക്കുള്ളിൽ നാട്ടിൽ നിന്നും മക്കയിൽ എത്തുമെങ്കിലും, മക്കയിൽ നിന്നും അഞ്ചു കിലോമീറ്റർ അകലമുള്ള ഞങ്ങൾക്കെത്താൻ പതിനഞ്ചു ദിവസം പിന്നേയും പിടിക്കും. ഇംഗ്ലീഷിലെഴുതിയ കത്തുകൾ വായിക്കാൻ മക്കയിലെ ഓഫീസിൽ ആരുമില്ലാത്തതാണ് കാരണമെന്നാണ് ഇവൻ പറയുന്നത്. കത്തു കിട്ടാൻ പഴയതു പോലെ രണ്ടും മൂന്നും മാസത്തിൽ നിന്നും ഒരു മാസത്തിലേക്ക് ചുരുങ്ങിയതും ഇവന്റെ കൂടി സഹായം കൊണ്ടാണ്. അതും ചില്ലറക്കാര്യമല്ലല്ലൊ.

കാറ് കഴുകിക്കൊടുത്ത് കിട്ടുന്നതും, ഇടക്കിടക്ക് ഗ്രാമത്തിലെ ചെറിയ പണികൾ ചെയ്തും പട്ടിണിയില്ലാതെ കഴിയുമ്പോഴാണ് ആ മൂന്നാമന്റെ വരവ്. സ്ഥലം മാറിപ്പോയ സുരേന്ദ്രനു പകരം കൊണ്ടു വന്ന സച്ചിദാനന്ദൻ എന്ന സച്ചി.
അവനെ കൊണ്ടു വന്ന ഫിലിപ്പൈനി എൻ‌ജിനീയർ റോജർ റോത്ത ഞങ്ങൾക്കുള്ള ഒരു മാസത്തെ ശമ്പളവുമായാണ് വന്നത്...!
ശമ്പളത്തിൽ നിന്നും ആ ദുഷ്ടന്മാർ നല്ലൊരു തുക കട്ട് ചെയ്തിരുന്നു. കാരണം ഞങ്ങൾ വന്നപ്പോൾ തന്ന കട്ടിൽ,ബെഡ്,ഗ്യാസ്, പാത്രങ്ങൾ മുതലായ സ്ഥാവരജംഗമസ്വത്തുക്കളുടെ വില ഞങ്ങളിൽ നിന്നും ഈടാക്കാൻ തുടങ്ങി. അതും ആദ്യ ശമ്പളത്തിൽ രണ്ടു ഗഡു ഒന്നിച്ച്  വെട്ടിക്കുറച്ചതാണ് സങ്കടമായത്.
പരാതി പറയാൻ തൊട്ടടുത്ത് മുതലാളിമാരില്ലല്ലൊ. ഫോണിൽ പറയുന്ന പരാതിക്ക് എന്തു വില..?
“എന്തായാലും ഈ ദാരിദ്ര്യക്കടലിലേക്ക് എന്തിനാടാ മോനേ നീയും കടന്നു വന്നേ...?”
എന്ന് പുതിയ ഞങ്ങളുടെ പങ്കാളിയോട് ചോദിക്കാതിരിക്കാനായില്ല.
കിടക്കട്ടെ... അവനും കിടക്കട്ടെ...
ഇതൊക്കെ അനുഭവിക്കാൻ യോഗമുള്ളവരാണല്ലൊ നമ്മൾ പ്രവാസികൾ...!

അത് കഴിഞ്ഞൊരു ദിവസം എന്നേയും സച്ചിയേയും ആ  ഗ്രാമത്തിലെ ഒരു അറബി വന്ന് നിർബ്ബന്ധപൂർവ്വം രാത്രിയിൽ കൂട്ടിക്കൊണ്ടു പോയതാണ്.  അവന്റെ വീടിന്റെ പുറത്ത് നിന്ന്, ടോർച്ചിന്റെ വെളിച്ചത്തിൽ ഏസി നന്നാക്കിക്കൊണ്ടിരിക്കേ ഒരു വണ്ടി ഞങ്ങളുടെ തൊട്ടടുത്ത് സഡൻ ബ്രേക്കിട്ട് നിറുത്തുന്നതിന്റെ ശബ്ദം കേട്ടു.  പെട്ടെന്ന് ഞങ്ങൾ തിരിഞ്ഞതും അതൊരു പോലീസ് വണ്ടിയാണെന്നു കണ്ട് ഞെട്ടി...!
ഭാഗ്യത്തിന് വീട്ടുടമസ്ഥൻ തൊട്ടടുത്തു തന്നെ ഉണ്ടായിരുന്നതു കൊണ്ട് അയാൾ ജീപ്പിനടുത്തേക്ക് ചെന്നു. അവരുടെ സംഭാഷണം ഞങ്ങൾക്ക് കേൾക്കാമായിരുന്നെങ്കിലും അറബിയല്ലാതെ മറ്റൊന്നും പറയാത്തതു കൊണ്ട് ഒന്നും പിടി കിട്ടിയില്ല.
ഇടക്ക്  പോലീസ്സുകാരനും അറബിയും ഞങ്ങളെ നോക്കി എന്തൊക്കെയോ പറയുന്നതു കൊണ്ട് സംഗതി ഞങ്ങളെക്കുറിച്ചാണെന്ന് ഉറപ്പായി. ഞാൻ പറഞ്ഞു.
“എടോ... നമ്മളെക്കുറിച്ചാണല്ലൊ... പുറത്തു പോയി ജോലി ചെയ്യാൻ പാടില്ലാത്തതാ....!”
“നമ്മളെ പിടിക്കാൻ വന്നതാവുമോ....?”
“പിടിച്ചാൽ കേറ്റിവിടില്ലേ...?”
“കേറ്റിവിട്ടാലും കുഴപ്പമില്ല...!”
“അതെന്താ.. തനിക്ക് ജോലി വേണ്ടേ...?”
“ഇവിടെ വന്നിറങ്ങിയപ്പോൾ തന്നെ എനിക്ക് മതിയായി...! എങ്ങനെയെങ്കിലും തിരിച്ചു പോണോന്നാ എനിക്ക്... അതിങ്ങനെയാകുന്നെങ്കിൽ അങ്ങനെയാകട്ടെ....!?”
“എടാ.. ദുഷ്ടാ... എന്റഛൻ സ്ഥല വിറ്റ് കടം വീട്ടാൻ തെയ്യാറെടുക്കാ... അതിനുള്ളിൽ ഞാൻ വെറും കയ്യോടെ കേറിച്ചെന്നാൽ...?”
“നാട്ടിൽ ചെന്ന് ആത്മഹത്യ ചെയ്താലും വേണ്ടില്ല.. ഈ നാട്ടിലെ പണി വേണ്ടാ...!”
അപ്പോഴേക്കും ജീപ്പു വിടുന്ന ശബ്ദം കേട്ടു. തിരിച്ചു വന്ന അറബിയുടെ മുഖത്തേക്ക് ഞങ്ങൾ ദയനീയമായി നോക്കി.
“നിങ്ങൾ പേടിക്കണ്ടാ.... അവർ മക്കയിൽ നിന്നുള്ള പോലീസ്സുകാരാ... ഞാൻ പറഞ്ഞിട്ടുണ്ട്, കുഴപ്പക്കാരല്ല ആശുപത്രിയിലേ ജോലിക്കാരാന്ന്...”
എങ്കിലും ഞങ്ങളുടെ പേടി മാറിയില്ല.

ഏസി ഓടിച്ചു കൊടുത്ത് കാശും തന്ന് ആശുപത്രിയിൽ കൊണ്ടുവന്നാക്കി അവൻ.
വിവരം അറിഞ്ഞപ്പോൾ അബ്ദുൾ ഖാദറും പറഞ്ഞു  കുഴപ്പമാണെന്ന്. ഉസ്മാനും മൊയ്തുവും അതൊന്നും കാര്യമാക്കണ്ടെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു. കാരണം പിടിക്കണമായിരുന്നെങ്കിൽ അപ്പോൾ തന്നെ ഞങ്ങളെ പിടിച്ചേനേ. അതുണ്ടായില്ലല്ലൊ. അതുകൊണ്ട് ഇനി പേടിക്കാനില്ല. ഞങ്ങളും അത് വിശ്വസിച്ച് കിടന്നുറങ്ങി....
വരാനുള്ളതൊന്നും വഴിയിൽ തങ്ങില്ലല്ലൊ...!?

നേരം വെളുത്ത് പത്തു മണിവരെ കിടന്നുറങ്ങുന്നതാ ഞങ്ങളുടെ സ്വഭാവം. നേരത്തെ എഴുന്നേറ്റിട്ടും മലയൊന്നും മറിക്കാനില്ലല്ലൊ. എങ്ങും പോയി ‘ഹാജർ ബുക്കിൽ’ ഒപ്പിടുകയും വേണ്ട. അബ്ദുൾഖാദർ നേരത്തെ എഴുന്നേൽക്കും. എന്നിട്ട് ആശുപത്രിയിൽ പോയി കൂട്ടുകാരോടും അസ്സർബായിയോടും സൊറപറഞ്ഞിരിക്കും. അന്നെഴുന്നേറ്റതും അബ്ദുൾ ഓടിയെത്തിയിട്ട് പറഞ്ഞു.
“നിങ്ങളോട് രണ്ടാളോടും ഉടൻ അമാറയിലേക്ക് ചെല്ലാൻ ഒരു പോലീസ്സുകാരൻ വന്ന് പറഞ്ഞു....?!”
കേട്ടതും ഞാൻ വിറച്ചു പോയി...
സച്ചി അതുകേട്ട് പൊട്ടിച്ചിരിച്ചു. എന്നിട്ട് പറഞ്ഞു.
“എന്റെ പ്രാർത്ഥനക്ക് ഫലമുണ്ടായി...!”
എനിക്ക് ഭയങ്കര ദ്വേഷ്യമാണ് വന്നത്. ഓടിച്ചെന്ന് ആ കിടക്കയിലിട്ട് തന്നെ അവനെ  ചവിട്ടിക്കൊല്ലാനാണ് തോന്നിയത്. അതു കടിച്ചമർത്തി ഞാൻ ചോദിച്ചു.
“ആരാ.. എന്തിനാ... വിളിച്ചേ..?”
“അമീറ് പറഞ്ഞിട്ടാന്നു പറഞ്ഞു ...!?”
 എന്റെ നല്ല ശ്വാസം അതോടെ പോയി....

ഇന്നലത്തെ സംഭവം പോലീസ്സുകാര് റിപ്പോർട്ട് ചെയ്തിട്ടുണ്ടാകും.
കയറ്റിവിടാനായിരിക്കും....!?
ഞങ്ങൾ ഉറപ്പിച്ചു. സച്ചി ഉടൻ ചാടിയെഴുന്നേറ്റ് ബാത്ത്‌റൂമിൽ കയറി. ‘കേറ്റി വിട്ടാലും ഞാൻ റെഡി’യെന്നും പറഞ്ഞാണ് കയറിയത്. ഞാൻ നല്ലവണ്ണം വിറക്കാൻ തുടങ്ങി. എനിക്ക് തിരിച്ചു പോകാൻ വയ്യ....
“അയാൾ ആരോടാ പറഞ്ഞത്, തന്നോടാ...?”
ഞാൻ അബ്ദുൾഖാദറിനോട് ചോദിച്ചു.
“ഇല്ലല്ല.. ഉമ്മറാ എന്റടുത്ത് പറഞ്ഞത്... അന്നേരം ഒരു പോലീസ്സുകാരൻ അവിടന്നിറങ്ങി പോകുന്നത് കണ്ടിരുന്നു..”
എന്റെ ഭയം നിറഞ്ഞ മുഖഭാവം കണ്ടിട്ടാകും അബ്ദുൾ പറഞ്ഞു.
“പേടിക്കാനൊന്നുമില്ലെന്നാ എന്റെ മനസ്സ് പറയുന്നത്. അല്ലെങ്കിൽ ഉമ്മർ അതിനേക്കുറിച്ച് എന്തെങ്കിലും പറഞ്ഞേനേ.... തന്നെയുമല്ല, കേസുകൾ വല്ലതുമാണെങ്കിൽ ഉമ്മറിനോട് പറയാതെ ഒന്നും ചെയ്യില്ലല്ലൊ. നമ്മളും ഇവിടത്തെ സ്റ്റാഫുകളല്ലെ...?”
അത് ശരിയാണെന്ന് എനിക്കും തോന്നി. എങ്കിലും പിന്നെന്തിനായിരിക്കും ഞങ്ങളെ രണ്ടാളെ മാത്രം വിളിച്ചത്...?
“അല്ല, അപ്പൊ തന്നെയെന്താ വിളിക്കാഞ്ഞത്....?”
“അതെനിക്കും അറിയില്ല....! അതോണ്ടാ എനിക്ക് ചെറിയൊരു സന്ദേഹം...?
എന്തായാലും വിളിച്ചാൽ ചെല്ലാതിരിക്കാനാവില്ലല്ലൊ... ചെന്നു നോക്ക്.. എന്താണെന്നറിയാമല്ലൊ...”

സച്ചി ഇറങ്ങിയപ്പോൾ ഞാനും ബാത്ത്‌റൂമിൽ കയറി പ്രാഥമിക പരിപാടികളെല്ലാം കഴിച്ചു. പിന്നെ ഇന്നലത്തെ ചോറെടുത്ത് ചൂടാക്കി മോരും അച്ചാറും കലക്കി അടിച്ചിട്ടാണ് ഞങ്ങൾ പോകുന്നത്. ഇനി ഭക്ഷണമൊന്നും കഴിക്കാൻ കിട്ടിയില്ലെങ്കിലോ..?

ഞങ്ങൾ വാതിൽ തുറന്ന് പുറത്തിറങ്ങിയതും അമാറയിലെ പോലീസ് ജീപ്പ് ഓടിവന്ന് ഞങ്ങൾക്ക് മുൻപിൽ നിന്നു. വാതിൽ തുറന്നു തന്ന പോലീസ്സുകാരൻ പറഞ്ഞു.
“വേഗം കേറ്. നിങ്ങളെ  ഉടനെ കൊണ്ടുചെല്ലാൻ പറഞ്ഞു....!”
ഞങ്ങളോടൊപ്പം അബ്ദുളും ഒന്നു ഞെട്ടാതിരുന്നില്ല...
സച്ചി ഹാപ്പിയായിരുന്നെങ്കിലും എന്റെ നല്ല ജീവൻ പോയിരുന്നു...!
ഒരു ശവം തളർന്നൊടിഞ്ഞ്  ജീപ്പിനകത്ത് എത്തിവലിഞ്ഞ് കയറിയിരുന്നു...
അത് ഞാനായിരുന്നു...!!?

ബാക്കി  ഫെബ്രുവരി 1-ന് തുടരും........

Wednesday, 1 January 2014

നോവൽ. മരുഭൂമി (7)

“എല്ലാ വായനക്കാർക്കും പുതുവത്സരാശംസകൾ...”


കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടെ സൈറ്റിൽ എത്തി ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലും എല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു രാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് കുറേ കുട്ടികൾ ഞങ്ങളെ സ്വാഗതം ചെയ്തു. ഞങ്ങളുടെ രക്ഷക്കായി മാനേജരും ഫാർമസിസ്റ്റും ഓടിയെത്തി. വൈകുന്നേരമായപ്പോഴേക്കും ഒരു ജീപ്പിൽ പോലീസ് ചീഫ് പാഞ്ഞെത്തി. നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നു. താമസിയാതെ അത് ധിക്കരിച്ച് നഴ്സുമാരുടെ താമസസ്ഥലത്ത് പോയി തിരിച്ചിറങ്ങിയത് പോലീസ് ചീഫിന്റെ മുന്നിൽ. നഴ്സിന്റെ സമയോചിത ഇടപെടൽ ഒരു അത്യാപത്തിൽ നിന്നും ഞങ്ങളെ രക്ഷിച്ചു. ശമ്പളം കിട്ടാതായതോടെ ഭക്ഷണത്തിനു പോലും വഴിമുട്ടിയ നേരത്ത് കൂട്ടുകാർ രക്ഷക്കെത്തി......

തുടർന്നു വായിക്കുക....

                                           ഭാര്യയെ വിറ്റ സങ്കടം...

                                        വളരെ കുറഞ്ഞ വരുമാനക്കാരായ ഉസ്മാനും മൊയ്തുവും ആശുപത്രിയിൽ വന്നിരുന്ന സന്ദർശകരുടെ കാറുകൾ കഴുകിക്കൊടുത്തിരുന്നു. ഞങ്ങൾ അതിനടുത്ത് പോയി നിന്ന് അതൊക്കെ കാണുകയും വാചകമടിക്കുകയും മറ്റും ചെയ്തിരുന്നു. അപ്പോഴും ഞങ്ങൾക്ക് അതൊക്കെ ചെയ്യണമെന്നോ കാശുണ്ടാക്കണമെന്നോ ചിന്തിച്ചിരുന്നില്ല. കാരണം ഒന്നാമത് രോഗികൾ വളരെ കുറവാണ്. അതു കൊണ്ട് തന്നെ വണ്ടികളും കുറവ്. മാത്രമല്ല സ്ത്രീ രോഗികളാണ് അധികവും വരാറ്. ആണുങ്ങളായി വയസ്സായവർ മാത്രവും. ഇവരെയൊക്കെ കൊണ്ടു വന്ന് ആശുപത്രിയിലിറക്കി തിരിച്ചു പോകുന്നവരാണ് മിക്കവാറും പുരുഷന്മാർ. ഏതാണ്ടൊരു പിക്നിക്കിനു വരുന്ന മൂടാണ് എല്ലാവർക്കും. കുറച്ചു സമയമെങ്കിലും അവിടെ കിടക്കുന്ന വണ്ടികൾ വളരെ കുറവാണ്.

പിന്നെ ആശുപത്രി ജീവനക്കാരുടെ വണ്ടികളാണ് ഉള്ളത്. ഞങ്ങളുടെ അവസ്ഥ അറിയാവുന്ന ഉസ്മാനും മൊയ്തുവും കൂടി നിർദ്ദേശിച്ച പരിഹാരം ഇതായിരുന്നു.
“നിങ്ങളുടെ മുൻവശത്ത് പാർക്ക് ചെയ്യുന്ന വണ്ടികളൊക്കെ നിങ്ങൾ കഴുകിക്കൊടുത്തോ. ആശുപത്രി മുറ്റത്ത് പാർക്ക് ചെയ്യുന്ന വണ്ടികൾ ഞങ്ങളും കഴുകിക്കോളാം..!”
അവരുടെ കിട്ടിക്കൊണ്ടിരിക്കുന്ന വരുമാനത്തിൽ നിന്നും കുറവു വരുന്ന ആ നിർദ്ദേശം വാസ്തവത്തിൽ ഞങ്ങളുടെ കണ്ണുകൾ നനയിച്ചു.

മാനേജർ ഉമ്മറിന്റേയും ഫാർമസിസ്റ്റ് അസ്സർബായിയുടേയും കാറുകൾ ഞങ്ങളുടെ മുറ്റത്താണ് കിടക്കുന്നത്. കൂടാതെ രോഗികളുടെ കാറുകളും ഇടക്കൊക്കെ കിട്ടിക്കൊണ്ടിരുന്നു. ഉമ്മറും അസ്സർബായിയും ഒരു മാസം കൂടുമ്പോഴാണ് കാശു തരുന്നത്. അപ്രാവശ്യം അവർ ആദ്യമേ തന്നെ തന്നു. അതുകൊണ്ട് ഞങ്ങൾ ഒരു ചാക്ക് മൈദയും മറ്റുള്ള സാധനങ്ങളും വാങ്ങി. ഫ്രിഡ്ജില്ലാതിരുന്നത് കൊണ്ട് ഇറച്ചിയോ മീനോ ഒന്നും സൂക്ഷിക്കാൻ കഴിയുമായിരുന്നില്ല. ഏറ്റവും ചെലവു കുറഞ്ഞ ഭക്ഷണം കോഴിയും കുപ്പൂസുമായിരുന്നു...!

ആദ്യമാദ്യം കുപ്പൂസ് തൊണ്ടയിൽ നിന്നും ഇറങ്ങിയിരുന്നില്ല. കാശിന്റെ അളവിൽ കുറവു വന്നപ്പോൾ കുപ്പൂസും വളരെ സ്വാദിഷ്ടമാണെന്ന് തിരിച്ചറിഞ്ഞു. വന്ന ആദ്യ ദിവസങ്ങളിൽ ഒന്നുറങ്ങാൻ വളരെയധികം ബുദ്ധിമുട്ടിയിരുന്നു. ഇന്നിപ്പോൾ ജനറേറ്ററിന്റെ ശബ്ദമൊന്നും ഞങ്ങൾ ശ്രദ്ധിക്കാറില്ല. വാതിലടച്ചു കഴിഞ്ഞാൽ ഒരു മൂളക്കം പോലും ഉള്ളതായി തോന്നുന്നില്ല. ചെവി പരിസരവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു.

ഇത് മൂന്നാം മാസമാണ് ഇവിടെ വന്നിട്ട്. മുറിയിൽ ഒന്നും ചെയ്യാനില്ലാതെ കിടക്കുമ്പോഴാണ് മൊയ്തുവിന്റെ ഫോൺ. കേട്ടതും എഴുന്നേറ്റ് ഓടുകയായിരുന്നു ഞങ്ങൾ. പോസ്റ്റാഫീസിന്റെ വണ്ടി വരുന്ന വിവരമായിരുന്നു ആ വാർത്ത...!
ഞങ്ങൾ മുറ്റത്ത് എത്തിയപ്പോഴേക്കും പോസ്റ്റാഫീസിന്റെ ഒരു കുഞ്ഞു മഞ്ഞ വണ്ടി അവിടം വിട്ടിരുന്നു. അത് ആശുപത്രിയെ ഒന്നു വലം വച്ച് ഗേറ്റ് കടന്നു പോകുന്നത് ഓട്ടത്തിനിടയിൽ കണ്ടിരുന്നു.

ആശുപത്രിയിലെത്തുമ്പോഴേക്കും മൊയ്തു ഞങ്ങൾക്കുള്ള കത്തുമായി പുറത്തു വന്നു. ഞങ്ങൾക്ക് ഓരോ കത്തു മാത്രം. അതു കിട്ടിയപ്പോഴേ ഉമ്മകൾ കൊണ്ട് മൂടി. സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു വന്നത് ആരും കാണാതിരിക്കാനായി വേഗം മുറിയിലേക്ക് തിരിഞ്ഞോടി. തങ്ങളുടെ പ്രിയപ്പെട്ടവരുടെ വിവരങ്ങളടങ്ങിയ കത്ത് നെഞ്ചിൽ കൂട്ടിപ്പിടിച്ച്, ഹൃദയത്തോട് ചേർത്തു വച്ച് കട്ടിലിൽ വന്നു വീണ് കമിഴ്ന്നു കിടന്ന് കരഞ്ഞു. അടക്കാനാവാത്ത സന്തോഷം, എന്തിനെന്നറിയാതെ വെറുതെ കരഞ്ഞു തീർത്തു.

ഹൃദയമിടിപ്പിന്റെ താളം ഒന്നു നേരെ ചൊവ്വെ ആയിട്ടേ കത്ത് തുറന്നുള്ളു. അഛന്റെ കത്തായിരുന്നു. മറുപുറത്തെ അഛന്റെ പേരെഴുതിയിടത്ത് ഒരു മുത്തം കൂടി കൊടുത്തിട്ടേ കത്തു തുറന്നുള്ളു. അപ്പോഴേക്കും കട്ടിലിൽ ചുമരും ചാരിയിരുന്ന് കത്ത് പൊട്ടിച്ച് വായിച്ച അബ്ദുൾ ഖാദർ കമിഴ്ന്നടിച്ച് കട്ടിലിൽ വീണ് തലയിണയിൽ തലതല്ലിക്കരയുന്നു...!

ഞാൻ വിചാരിച്ചത്, അയാളുടെ ആരെങ്കിലും വേണ്ടപ്പെട്ടവർ ഇതിനകം മരിച്ചു പോയിരിക്കുമെന്നാണ്. ഓടിച്ചെന്ന് അവനെപ്പിടിച്ചുയർത്തി കാര്യം തിരക്കി.
അവൻ കണ്ണുകൾ തുടച്ച് എഴുന്നേറ്റിരുന്നിട്ട് പറഞ്ഞു.
“ഹേയ് ആരും മരിച്ചതൊന്നുമല്ല. എന്റെ ഓട്ടോറിക്ഷാ... ബാപ്പ വിറ്റു...!”

ഓട്ടോറിക്ഷയെക്കുറിച്ച് മുൻപ് പറഞ്ഞിരുന്നത് എന്റെ ഓർമ്മയിലെത്തി. പുതിയത് വാങ്ങിയിട്ട് അധികം കാലമായിട്ടില്ല. ഭാര്യയുടെ പേരായിരുന്നു ഓട്ടോക്ക് പേരിട്ടത്. ഇങ്ങോട്ടു പോരാൻ പണം തികയാതെ വന്നപ്പോൾ ഒരു കൂട്ടുകാരന് പണയത്തിന് ഓടിക്കാൻ കൊടുത്തിട്ടാണ് പോന്നത്. മൂന്നു മാസത്തെ കാലാവധിയായിരുന്നു പറഞ്ഞിരുന്നത്.
അത് തീരുന്നതിനു മുൻപേ ബാപ്പ അയാൾക്ക് തന്നെ കൊടുത്ത് കിട്ടിയ കാശ് വാങ്ങിയത്രെ. കാരണം ഇതിനകം തന്നെ രണ്ടു പ്രാവശ്യം ഇടിച്ച് നാശനഷ്ടം വന്നിരുന്നു. ഇനിയും അയാളത് കൊണ്ടു നടന്നാൽ ഒന്നും കിട്ടാനുണ്ടാവില്ലെന്ന തിരിച്ചറിവാണ് ബാപ്പയെക്കൊണ്ട് അങ്ങനെ ചെയ്യിപ്പിച്ചത്. ഭാര്യയുടെ ആഭരണങ്ങൾ വിറ്റിട്ടാണ് ഓട്ടോറിക്ഷ വാങ്ങിയത്.
എന്നിട്ടിപ്പോൾ തന്റെ ഭാര്യയെ വിറ്റതു പോലെയായി...!
അതാണ് തല തല്ലിക്കരയാൻ കാരണം.

അയാളെ ആശ്വസിപ്പിച്ചെങ്കിലും എന്റെ കത്ത് തുറന്നു നോക്കാനുള്ള ധൈര്യം അതോടെ നഷ്ടമായി. ഞാനാ കത്ത് കട്ടിലിലിട്ടിട്ട് ചായയുണ്ടാക്കി. ഒരു ഗ്ലാസ് അബ്ദുൾ ഖാദറിനും കൊടുത്തു. രണ്ടു കവിൾ കുടിച്ചിട്ടാണ് കത്ത് തുറന്നത്.
ബന്ധുക്കളുടേയും കൂട്ടുകാരുടേയും മറ്റും ആഭരണങ്ങൾ വാങ്ങി പണയം വച്ചിട്ടാണ് ഞാനും പൈസ കൊടുത്തത്. കത്തിൽ പക്ഷേ, തലതല്ലിക്കരായാനുള്ളതൊന്നും ഉണ്ടായിരുന്നില്ല. തൊട്ടടുത്ത ബന്ധുവിന്റെ മകളുടെ കല്യാണം ശരിയായിട്ടുണ്ട്. ഉടനെ കാണുമെന്നായിരുന്നു കത്തിൽ. കല്യാണപ്പെണ്ണിന്റെ ആഭരണം പണയം വച്ച കൂട്ടത്തിലുണ്ടായിരുന്നു.

അടുത്തൊരു വാചകം ആശ്വസിപ്പിക്കാനായി അഛനെഴുതിയിരുന്നു.
‘നീയവിടെ വിഷമിക്കുകയൊന്നും വേണ്ട. ഒരു നിവർത്തിയുമില്ലാതെ വന്നാൽ നമ്മുടെ നെൽക്കണ്ടം വിറ്റ് കടങ്ങളൊക്കെ വീട്ടിക്കോളാം.’
അതും ഒരു സങ്കടം തന്നെയാണ്. മൂന്നു മാസത്തെ ശമ്പളം ഒരുമിച്ച് കിട്ടിയാൽ തീർക്കാവുന്ന കടമേയുള്ളു. എങ്കിലും അതെന്നു കിട്ടുമെന്നു വിചാരിച്ചാണ് വിൽക്കരുതെന്ന് പറയുക. മറുപടിയിൽ ഞാനെഴുതി. അവസാനം മാത്രമേ വിൽക്കാവൂ. അതുവരേക്കും കാത്തിരിക്കണം...
ഈ മറുപടിക്കത്ത് അവിടെ കിട്ടാൻ ഇനിയുമൊരു രണ്ടോ മൂന്നോ മാസം വേണ്ടി വന്നാൽ...?

കത്തു മുഴുവൻ വായിച്ചപ്പോഴേക്കും വല്ലാത്തൊരു തളർച്ച അനുഭവപ്പെട്ടു. ഞാൻ കട്ടിലിൽ തന്നെ കിടന്നു. കുറച്ചു കഴിഞ്ഞപ്പോഴേക്കും അബ്ദുൾ ഖാദറിന്റെ കൂർക്കം വലി കേൾക്കായി. പാവം സങ്കടപ്പെട്ട് സങ്കടപ്പെട്ട് ഉറങ്ങിപ്പോയെന്നു തോന്നുന്നു.

അതിനിടക്ക് ഒരു ദിവസം അസ്സർബായിയുടെ ഏസി കേടായി. എന്നോട് നോക്കാമോയെന്നു ചോദിച്ചു. ഒരു പരിചയവുമില്ലാത്ത സാധനമാണ്. അദ്യമായിട്ട് തൊട്ടടുത്ത് കാണുന്നതു തന്നെ ഈ മുറിയിലെ ഏസിയാണ്. ഇതുവരെ അതിന്റെ ഉള്ളൊന്നും കണ്ടിട്ടില്ല. എന്നാൽ പുസ്തകം നോക്കി പഠിച്ചിട്ടുണ്ടു താനും. ശരി, നോക്കിക്കളയാമെന്ന് തന്നെ തീരുമാനിച്ചു.

അന്നുച്ചക്ക് അസ്സർബായി ഊണു കഴിക്കാൻ പോയപ്പോൾ ഞാനും ഉസ്മാനും കൂടെപ്പോയി. ആദ്യമായിട്ടാണ് ആ ഗ്രാമത്തിൽ കാലു കുത്തുന്നത്...
കാഫറുങ്ങളെ നേരിൽ കാണാൻ തിരക്കു കൂട്ടിയ കുട്ടികളുടെ നാട്...!
അവരെങ്ങനെ സ്വീകരിക്കുമെന്ന് അറിയില്ല. എങ്കിലും അസ്സർബായിയുണ്ടല്ലൊ കൂട്ടിനെന്ന ധൈര്യമായിരുന്നു.  പഴയ മണ്ണിഷ്ടിക വച്ച് പണിത വീടുകളായിരുന്നു അധികവും. തേച്ച് മിനുപ്പിച്ച് പെയിന്റടിച്ചതൊന്നും കണ്ടില്ല. എല്ലാം ഓടു മേഞ്ഞവ തന്നെ.
ഏതാണ്ട് ‘ഗല്ലി’കളിൽക്കൂടി സഞ്ചരിക്കുന്നതു പോലെ തോന്നി.

വളഞ്ഞും തിരിഞ്ഞും കൂറച്ചു കൂടി ചെന്നപ്പോൾ ഒന്നു രണ്ട് കോൺക്രീറ്റ് വീടുകളും കണ്ടു. നല്ല പൊക്കത്തിൽ മതിലു കെട്ടിയ, (നമ്മുടെ നാട്ടിലാണെങ്കിൽ അത്രയും പൊക്കത്തിൽ മതിലു കെട്ടിയാൽ അയൽ‌പ്പക്കക്കാർ വായു സഞ്ചാരം മതിലു കെട്ടി തടഞ്ഞെന്നു പറഞ്ഞ് കേസു കൊടുത്തേനെ..!) മഞ്ഞച്ചായമടിച്ച, ലൈറ്റുകളൊക്കെ പിടിപ്പിച്ച ഒന്നു രണ്ടു വീടുകളും കണ്ടു. അതിലൊന്നു ചൂണ്ടിക്കാട്ടി ഉസ്മാനാണ് പറഞ്ഞത് ‘അതാണ് അമീറിന്റെ വീട്’

തൊട്ടപ്പുറത്ത് മറ്റൊന്നും കണ്ടു. മതിലുണ്ടെങ്കിലും ലൈറ്റൊന്നും പടിപ്പിച്ചിട്ടില്ല. കോൺക്രീറ്റാണെങ്കിലും പെയിന്റൊന്നും ചെയ്തിട്ടില്ല. അതാണത്രെ നമ്മുടെ അമീറിന്റെ ചേട്ടൻ  ‘പോലീസ് മുഹമ്മദി’ന്റെ വീട്. അതിനടുത്തായിരുന്നു അസ്സർബായിയുടെ വീട്. പുറമേ  തേക്കാത്ത വീടായിരുന്നെങ്കിലും അകത്ത് വെള്ള തേച്ചിരുന്നു. ഭാര്യയും നാലഞ്ചു കുഞ്ഞു കുട്ടികളും. എല്ലാം ഒരേ പൊക്കത്തിലുള്ള പെൺക്കുട്ടികൾ. എന്റെ സംശയം ഞാൻ ഉസ്മാന്റെ ചെവിയിൽ ചോദിച്ചു.
“ഇതെല്ലാം ഒരേ പ്രസവത്തിൽ ഉണ്ടായതാണൊ..?”
ഉസ്മാൻ ചിരിച്ചു കൊണ്ടു മറുപടി പറഞ്ഞു.
“ഹേയ്... എല്ലാത്തിനും ഓരോ കൊല്ലത്തെ വ്യത്യാസമേയുള്ളു. അതുകൊണ്ടാ അങ്ങനെ തോന്നണെ..”

ഉസ്മാനോട് കുട്ടികളെല്ലാം നല്ല പരിചയഭാവം കാണിച്ചു. മൂത്ത കുട്ടി ഉസ്മാന്റെ ചെവിയിൽ എന്തോ മന്ത്രിച്ചു. എന്നിട്ട്  എന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു. എന്നേക്കുറിച്ച് എന്തോ ആണെന്ന് എനിക്ക് മനസ്സിലായി. അതിന് മറുപടിയായി ഉറുദുവിൽ ഉസ്മാൻ പറഞ്ഞു കൊടുത്തു. കുട്ടി അത് കേട്ട് ഓടിപ്പോയി.
“നീ പള്ളീൽ പോകൂല്ലേന്നാ ചോദിച്ചത്. അതെന്താ പോകാത്തെ...?  ഞാൻ പറഞ്ഞു. അവരു പള്ളീൽ പോകും. പക്ഷെ, നമ്മുടെ പള്ളിലല്ല. അവരുടെ പള്ളി അവരുടെ നാട്ടിലേയുള്ളു. ഇവിടെയില്ല... അപ്പൊ അതിനു ഓർമ്മ വന്നു. എന്നിട്ട് പറയാ... ങാ... ഞങ്ങടെ കറാച്ചിയിലുണ്ട് ആ പള്ളി...”

കൂൾഡ്രിങ്സ് തന്നതിനു ശേഷമാണ് ഏസി കേടായ മുറി കാണിച്ചു തന്നത്. പക്ഷെ, അത് ആശുപത്രിയിലുള്ള തരം ഏസി ആയിരുന്നില്ല. വെള്ളം ഉപയോഗിച്ച് വായു തണുപ്പിക്കുന്ന ‘എയർ കൂളർ’ ആയിരുന്നു. അങ്ങനെയൊന്ന് ആദ്യമായിട്ടാണ് കാണുന്നത്. അതിന്റെ മുഴുവൻ ഭാഗവും മുറിയുടെ വെളിയിലാണ് ഉറപ്പിക്കുന്നത്. സ്വിച്ചും കാറ്റ് വരാനുള്ള ദ്വാരവും മാത്രമേ അകത്തു നിന്ന് കാണാനൊക്കൂ.

പുറത്തിറങ്ങി അതിന്റെ പ്രവർത്തനം ആദ്യം തന്നെ മനസ്സിലാക്കി. എത്ര ലളിതമായ ഉപകരണമാണ് ഇത്. ഈ ചുട്ടു പൊള്ളുന്ന മരുഭൂമിയിൽ ഇവർ ഇതു കൊണ്ട് ജീവിക്കുന്നുവെങ്കിൽ, അത്രയൊന്നും ചൂടില്ലാത്ത, വെള്ളം ധാരാളമുള്ള നമ്മൾക്ക് ഏറ്റവും ചെലവു കുറഞ്ഞ ഈ ഏസി സംവിധാനം എന്തുകൊണ്ട് ഉപയോഗിച്ചു കൂടാ...?

ഫാൻ കറക്കാനായി കാൽ എച്ച്.പിയുടെ ഒരു മോട്ടോറും വെള്ളം പമ്പു ചെയ്യാൻ ഒരു കുഞ്ഞു പമ്പും മാത്രമാണ് പ്രധാനഭാഗം. നമ്മളും പണ്ട് ഉപയോഗിച്ചിരുന്നു ഈ തത്വത്തിൽ ഉപയോഗിക്കുന്ന ഒരു സാധനം. ആശാന്റെ കവിതയിൽ പറയുന്നതു പോലെ
‘രാമച്ച വിശറികൊണ്ടോമൽ കൈവള കിലുങ്ങുമാറു....’ അതെ.. രാമച്ചത്തിൽ ഉണ്ടാക്കിയ വിശറി വെള്ളത്തിൽ നനച്ചു വീശിയാൽ, എത്ര സുഖകരമായ, ആരോഗ്യകരമായ തണുത്ത കാറ്റാണ് കിട്ടുക...!

ഞാൻ ചിന്തയിൽ നിന്നുണർന്നു. കാരണം നന്നായി വിയർക്കുന്നുണ്ടായിരുന്നു. അതിന്റെ ഫാനിന്റെ വേഗത നിയന്ത്രിക്കാനുള്ള സ്വിച്ച് കേടായിരുന്നു. തൽക്കാലം നേരിട്ട് കൊടുത്ത്  പ്രവർത്തിപ്പിച്ചു. എത്ര സുഖമുള്ള കാറ്റാണ് കിട്ടുന്നത്. സ്വിച്ച് വാങ്ങണമെങ്കിൽ മക്കയിൽ പോകണം. അതുവരേക്കും ഇങ്ങനെ ഓടട്ടേയെന്ന് വച്ചു.

ആ ഗ്രാമത്തിൽ കറണ്ടൊന്നുമില്ല. ഗ്രാമവാസികളെല്ലാം ചേർന്ന് ഇടത്തരം ജനറേറ്റർ വാങ്ങി വച്ചിരിക്കുകയാണ്. പകൽ ഉച്ചക്ക് മാത്രമേ ഓടിക്കൂ. രാത്രിയിൽ മുഴുവനും ഉണ്ടാകും. അത് ഓടിക്കാനായി ഒരു പാക്കിസ്ഥാനിയെ വച്ചിട്ടുണ്ട്. അയാളുടെ ശമ്പളവും ജനറേറ്ററിന്റെ ചിലവുകളും അതാതു മാസം പിരിവെട്ടെടുക്കും.

അസ്സർബായിയുടെ എയർ കൂളർ നന്നാക്കിയതോടെ ഏസി നന്നാക്കാൻ അറിയാവുന്ന ആളാണ് ആശുപത്രിയിൽ വന്ന ‘കാഫർ’ എന്ന വാർത്ത ഗ്രാമമാകെ പരന്നു...!
മുൻപ് അങ്ങനെയൊരാൾ ആ ഗ്രാമത്തിലുണ്ടായിരുന്നില്ല. ഈ പണിയെല്ലാം മക്കയിൽ നിന്നും ആളെ കൊണ്ടുവന്ന് കമ്മീഷൻ വാങ്ങി മുടിചൂടാമന്നനെപ്പോലെ ചെയ്യിച്ച്, തോന്നിയ പോലെ റിയാൽ ചോദിച്ചു വാങ്ങിയിരുന്ന പാക്കിസ്ഥാനിയുടെ നെഞ്ചിടിപ്പ് കൂട്ടിയതിൽ അത്ഭുതമില്ലല്ലൊ. പാക്കിസ്ഥാനി പാരയായി മാറിയതു കൊണ്ട് വലിയ മെച്ചമൊന്നും ഉണ്ടായില്ല.
പിന്നെ ഞാനാണെങ്കിൽ കാഫറും...!
എന്തു കൊണ്ടോ ഒരു വിഭാഗം എന്നോട് ഇടഞ്ഞുതന്നെ നിന്നു.
അതിൽ പ്രധാനി ആയിരുന്നു ആ ഗ്രാമത്തിലെ ‘മുത്തവ’..!

മുത്തവയാണ് ഗ്രാമത്തിലെ മതകാര്യങ്ങളുടെ എല്ലാം നേതാവ്. ആളുകളെ നിസ്ക്കരിപ്പിക്കാനും മതത്തിനു നിരക്കാത്ത കാര്യങ്ങൾ കണ്ടാൽ കർശ്ശനമായി തന്നെ തടയാനും മറ്റും അധികാരമുള്ളയാളാണ്. അതിനായി അദ്ദേഹത്തിന് പോലീസിനെ വരെ സർക്കാർ കൊടുത്തിട്ടുണ്ട്.

എങ്കിലും അസ്സർബായിയുടെ പിൻബലത്തിൽ വളരെ ധൈര്യവാന്മാരായ ചില അറബികൾ എന്നെ വിളിക്കാൻ തുടങ്ങി.  എങ്ങനേയും കുപ്പൂസിനുള്ള വക മുടക്കില്ലാതെ കിട്ടിപ്പോന്നു.
പിന്നേയും ഒരു മാസം കഴിഞ്ഞാണ് പോസ്റ്റ് മാൻ വരുന്നത്. അയാളെ അന്നാണ് നേരിൽ കാണുന്നത്. അന്ന് മൂന്നാല് കത്തുകൾ ഞങ്ങൾക്കുണ്ടായിരുന്നു.

എഴുതി വച്ചിരുന്ന കത്തുകളുമായി  ഞങ്ങൾ  ഓടിച്ചെല്ലുമ്പോഴേക്കും അവൻ വണ്ടിയെടുത്തിരുന്നു. കത്തുമായി അവന്റെ പിന്നാലെ ഓടിച്ചെല്ലുന്നത് കണ്ടിട്ട് അവൻ അമാറയുടെ ഭാഗത്തേക്ക് കൈ ചൂണ്ടിക്കാണിച്ചിട്ട് വണ്ടി ഓടിച്ച് പോയി. ഞങ്ങളെ കളിയാക്കുകയാണെന്ന് കരുതി നിരാശരായി തിരിച്ചു പോരാനൊരുങ്ങുമ്പോഴാണ് അവൻ അമാറയിലേക്കാണ് തിരിയുന്നതെന്ന് തോന്നിയത്. പിന്നെ ഞങ്ങൾ അമാറയിലേക്ക് വിട്ടു.

ഞങ്ങളുടെ പൊറോട്ടയുണ്ടാക്കുന്ന മുറിയുടെ അടുത്തായി പിറകിൽ ഒരു ‘കാരവൻ വാൻ’ മാതിരി ചക്രമൊക്കെയുള്ള മഞ്ഞപ്പെയിന്റടിച്ച  ഒരു വണ്ടി അവിടെ അനാഥമായി കിടക്കുന്നുണ്ടായിരുന്നു. വന്ന കാലം മുതൽ കാണുന്നതാണത്. ഉസ്മാനും മൊയ്തുവും അതവിടെ കിടക്കുന്നത് കാണാൻ തുടങ്ങിയിട്ട് ഒന്നു രണ്ടു കൊല്ലമായി.

പോസ്റ്റുമാൻ അതിന്റെ വാതിൽ തുറന്ന് അകത്തു കയറുന്നത് ഞങ്ങൾ കണ്ടു. ഞങ്ങളും ഓടിച്ചെന്ന് അതിനകത്തു കയറി. ചെറുപ്പക്കാരനായ അവൻ അതിന്റെ ജനലും വാതിലുമെല്ലാം തുറന്നിട്ട് അതിനകത്തിരിക്കാനുള്ള പുറപ്പാടാണ്. അപ്പോഴാണ് ഇതാണ് ഇവിടത്തെ പോസ്റ്റാഫീസെന്നും ഏസിയില്ലാത്തതു കൊണ്ടാണ് ഇവിടെ ഇരിക്കാത്തതെന്നും മറ്റും അറിയുന്നത്. ഞങ്ങൾ ഉടനെ തന്നെ ചോദിച്ചു.
“ഏസി നീ കൊണ്ടുവരാമോ... എങ്കിൽ കറണ്ടു ഞങ്ങൾ തരാം..?!”


ബാക്കി ജനുവരി 15-ന്....

Sunday, 15 December 2013

നോവൽ. മരുഭൂമി.(6)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ...

തുടർന്നു വായിക്കുക....

തുറന്ന ഇരുട്ടറ...

പോലീസ് മുഹമ്മദിന്റെ അരയിൽ കൈ കൊടുത്തുള്ള നിൽ‌പ്പും ക്രൂദ്ധമായ മുഖവും കണ്ട ഞങ്ങൾ അവിടെത്തന്നെ കണ്ണും തള്ളി നിന്നുപോയി...!
ഇവനെങ്ങനെ അറിഞ്ഞു...?
ഒരു ഭയം ഞങ്ങളെ വലയം ചെയ്തു...!
ഞങ്ങൾ രണ്ടു പേരും തിരിഞ്ഞ് ഉസ്മാന്റെ മുഖത്തു നോക്കി. ഉസ്മാനും അതു കണ്ട് ഒന്നു വിരണ്ടതുപോലെ..!
ഉസ്മാൻ പറഞ്ഞു.
“നിങ്ങൾ ഇവിടെത്തന്നെ നിൽക്ക്... ഞാനിപ്പോ വരാം...”
അതും പറഞ്ഞ് ഉസ്മാൻ വാതിലിൽ മുട്ടിയിട്ട്  അകത്തേക്ക് പോയി. നിമിഷനേരം കഴിഞ്ഞതും ഉസ്മാന്റെ കൂടെ ഈജിപ്ഷ്യൻ നഴ്സും പുറത്തു വന്നു. ഈജിപ്ഷ്യൻ നഴ്സ് പർദ്ദയണിഞ്ഞ് മുഖം മാത്രം മറക്കാതെ ഞങ്ങളുടെ മുൻപിൽ നടന്നു. അകത്ത് വച്ച് ഞങ്ങളുടെ മുന്നിൽ വന്നപ്പോൾ പർദ്ദയില്ലായിരുന്നു.

ഈജിപ്ഷ്യൻ നഴ്സിനെ കണ്ടതും അരയിൽ കുത്തിയിരുന്ന പൊലീസ് മുഹമ്മദിന്റെ കൈകൾ താഴേക്ക് ഊർന്നു വീണു...!
ശ്വാസം പിടിച്ച് മസ്സിലും വീർപ്പിച്ചു നിന്ന പോലീസ് മുഹമ്മദിന്റെ വായു ഏതിലേ പോയെന്നറിയില്ല. ക്രൂദ്ധമായ മുഖത്ത് എത്ര പെട്ടെന്നാണ് പുഞ്ചിരി വിടർന്നത്...!
അടുത്തെത്തിയ നഴ്സ് മുഹമ്മദിനോട് അറബിയിൽ എന്തൊക്കെയോ പറഞ്ഞു. അതോടെ മുഹമ്മദിന്റെ മുഖഭാവം തന്നെ മാറി. ഏതാണ്ടൊരു പ്രേമ കാമുകന്റെ പ്രസാദാത്മക മുഖം. അതു കഴിഞ്ഞ് മുഹമ്മദ് ഞങ്ങളോട് പറഞ്ഞു.
“ഇവരുടെ ലൈറ്റൊക്കെ എപ്പൊ വിളിച്ചാലും പോയി ശരിയാക്കിക്കൊടുക്കണോട്ടോ...”
ഞങ്ങൾ തല കുലുക്കി സമ്മതിച്ചു.  വളരെ സന്തോഷമായി മുഹമ്മദ് വണ്ടിയെടുത്ത് യാത്രയായി. അതു കണ്ട നഴ്സും ഞങ്ങളും ചിരിച്ചു.

നഴ്സ് തിരിച്ചു നടന്നപ്പോൾ ഉസ്മാൻ പറഞ്ഞു.
“അവക്കടെ മുൻപിൽ ഇവനൊരു പാവക്കുട്ടിയാ... ഇപ്പോ കണ്ടില്ലെ...!”
അതു ശരിയായിരുന്നു. ആ കാഴ്ച കൺനിറയെ കണ്ടതല്ലേയുള്ളു.
“അതെന്താ... അവരു തമ്മിൽ വല്ല ലപ്പോ മറ്റോ...?”
അബ്ദുൾ ഖാദറിന്റെ ചോദ്യം കേട്ട് ഞങ്ങൾ ചിരിച്ചു.
“എവിടെ.... അവള് അടുപ്പിക്കത്തില്ല... അവനീ മണത്തു നടക്കലു മാത്രേയുള്ളു....!”
“അവളുടെ കല്യാണം കഴിഞ്ഞതാ....?”
എന്റെ ചോദ്യത്തിന് എല്ലാവരും കൂടി എന്റെ നേരെ സൂക്ഷിച്ചു നോക്കി.
“ങൂം.... എന്തിനാ...?”
അബ്ദുൾ ഖാദറിന്റെ ആ മറുചോദ്യത്തിന് ഒരു കൂട്ടച്ചിരിയായിരുന്നു മറുപടി.
“അവള് ഈ കഴിഞ്ഞ വെക്കേഷന് പോയപ്പോൾ കഴിച്ചതേയുള്ളു.. രണ്ടു മാസമായതേയുള്ളു തിരിച്ചു വന്നിട്ട്...”
“അവരുടെ മുഖം കണ്ടിട്ട് നല്ല പ്രായം തോന്നുന്നുണ്ടല്ലൊ...?”
“ഹേയ്.. അത്ര പ്രായോന്നുമില്ല. അതവരുടെ പൊക്കവും തടിയും കണ്ടിട്ട് തോന്നുന്നതാ...”
“നല്ല വെളുത്ത് ചുകന്നിരിക്കുന്നു...!”
“ഈജിപ്ഷ്യൻ പെണ്ണുങ്ങളൊക്കെ അങ്ങനാ...!”
“ക്ലിയോപാട്രമാരുടെ നാടല്ലെ..!

ഞങ്ങൾ മുറിയിൽ വന്നിരുന്ന്  പോലീസ് മുഹമ്മദിന്റെ വീര കഥകൾ ഉസ്മാനിൽ നിന്നും കേട്ട് ചിരിച്ചെങ്കിലും, അവൻ വലിയ കുഴപ്പക്കാരനാണെന്നുള്ള തിരിച്ചറിവുണ്ടായിരുന്നു. അതുകൊണ്ട് ഒരു തരം പേടിയുള്ള ബഹുമാനം ഞങ്ങൾ ഉള്ളിൽ സൂക്ഷിച്ചു പോന്നു.

ദിവസങ്ങൾ കഴിയവേ ഡീസൽ തീരാൻ പോകുന്ന വിവരം ഓഫീസിൽ വിളിച്ചു പറഞ്ഞു. പിറ്റേ ദിവസം ഡീസലുമായി വന്ന ടുണീഷ്യക്കാരൻ ‘ഫർഗീലി’ക്ക് ചോറുണ്ടാക്കി കൊടുത്തു. അതിനായി അവൻ കോഴിയും കുപ്പൂസും മറ്റും കൊണ്ടുവന്നിരുന്നു. ഞങ്ങൾ പാകപ്പെടുത്തി കൊടുത്താൽ മതിയായിരുന്നു. അതോടെ അവനുമായി ഞങ്ങൾ നല്ല ചങ്ങാത്തം സ്ഥാപിച്ചു.

ഒരുമാസം കഴിഞ്ഞിട്ടും നാട്ടിൽ നിന്നും ഒരു കത്തും ആർക്കും വന്നില്ല. എല്ലാ ആഴ്ചയിലും ഞങ്ങൾ ഓരോരുത്തർക്കും കത്തുകളയക്കുമായിരുന്നു. ഒരു കത്തിനും മറുപടി വരികയുണ്ടായില്ല. നാട്ടിലെ വിശേഷങ്ങൾ അറിയാൻ ഒരു നിവർത്തിയുമില്ലായിരുന്നു. പേപ്പറോ ടീവിയോ ഒന്നും ലഭ്യമല്ല. ഉസ്മാനോട് മക്കയിൽ നിന്നും പഴയതോ പുതിയതോ ആയ പേപ്പറുകൾ സംഘടിപ്പിക്കണമെന്ന് പറഞ്ഞയച്ചിരുന്നെങ്കിലും കിട്ടുകയുണ്ടായില്ല. പത്രമൊക്കെ ആഴ്ചയിലൊരിക്കൽ മാത്രമേ വരികയുള്ളുവത്രെ.  പകരം രണ്ടു പഴയ ‘നാന സിനിമാ മാസിക’ കൊണ്ടുത്തന്നു. അതിനകത്താണെങ്കിലൊ ഒരു ചിത്രവും നേരെ ചൊവ്വെ കാണാനോ വായിക്കാനൊ കഴിയുമായിരുന്നില്ല.

ചിത്രങ്ങളുടെ മുകളിലൊക്കെ കരിവാരി തേച്ചിരിക്കുന്നു. അതുകാരണം മറുപുറത്തെ അക്ഷരങ്ങളും കറുത്ത മഷിയിൽ മുങ്ങിപ്പോയിരുന്നു. സൌദിയിലെ സെൻസറിങ്ങ് കഴിഞ്ഞിട്ടാണത്രെ ഇതൊക്കെ പുറത്തു വിടുന്നത്. ഈ രീതിയിലാണത്രെ സെൻസറിങ്...!
പലപ്പോഴും കരിവാരിത്തേച്ചാലും വായനക്കാർ തുടച്ചു കളഞ്ഞ് കണ്ടാലൊയെന്നു സംശയിച്ചിട്ടാവും ആ പേജുകൾ അപ്പാടെ കീറിയെടുത്ത് നശിപ്പിച്ചതിനു ശേഷമാവും ബാക്കിയുള്ളത് പുറത്തു വിടുകയത്രെ..!
ഒരെണ്ണത്തിൽ ചെമ്മീനിലെ ഷീലയുടെ ഒരു മുഴുവൻ പേജ് ചിത്രമുണ്ടായിരുന്നു.
‘കറുത്തമ്മ’ യുടെ മൂക്കിൻ‌ത്തുമ്പു മുതൽ ലുങ്കിയുടെ കുത്തിനു താഴെവരെ കരിമഷിയിൽ കുളിപ്പിച്ചിരുന്നു. പിന്നെ അതിനകത്ത് എന്തു കാണാനാ...?
ഒരെണ്ണത്തിൽ ഒരു ക്രിസ്ത്യൻ പള്ളിയുടെ മുൻഭാഗത്തിന്റെ പടമായിരുന്നു. ഉയർന്നു നിൽക്കുന്ന ഒരു കുരിശും, പിന്നെ യേശുവിന്റേയും കന്യാമറിയത്തിന്റേയും മറ്റും പ്രതിമകളും. ഒന്നും കാണിച്ചില്ല. അതപ്പാടെ കരിമഷിയിൽ കുളിപ്പിച്ചിരുന്നു. ഞങ്ങൾ വെള്ളത്തിലിട്ട് കഴുകി ഉണക്കിയൊക്കെ നോക്കി. അപ്പോഴാണ് നേരിയ കാഴ്ച കിട്ടിയത്.

ഇതൊക്കെ കണ്ടാൽ ഇവിടുള്ളവർക്ക് എന്തു സംഭവിക്കുമെന്ന് അറിയില്ല. അവരുടെ നാട്ടിലെ സാംസ്ക്കരിക നിലപാടിനോട് പ്രതിഷേധിക്കാൻ നമ്മൾക്ക് അവകാശമില്ല.
‘ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷണം തന്നെ തിന്നണമെ’ന്ന നിലപാടാണല്ലൊ നാം മലയാളികൾ സ്വീകരിച്ചു പോരുന്നത്. അതുകൊണ്ടാണല്ലൊ ലോകം മുഴുവൻ നമ്മൾ വ്യാപിക്കാനും, വിവിധ സാംസ്കാരിക നിലപാടുകളനുസരിച്ച്  ജീവിക്കുന്നവർക്കൊക്കെ സ്വീകാര്യരാവാനും കാരണമായത്.

മാസം രണ്ടു കഴിഞ്ഞിട്ടും ശമ്പളം വന്നില്ല. ഡീസലിനു വേണ്ടി വിളിച്ചപ്പോൾ ശമ്പളത്തിന്റെ കാര്യം സൂചിപ്പിച്ചിരുന്നു. ഉടനെ എത്തുമെന്നും പറഞ്ഞിരുന്നു. ഡീസലുമായി ട്യുണീഷ്യക്കാരൻ  ‘ഫർഗീലി’ വന്നപ്പോഴാണ് കൂടുതൽ വിവരങ്ങളറിഞ്ഞത്. അയാൾക്ക് ശമ്പളം കിട്ടിയിട്ട് നാലുമാസമായത്രെ. ഇന്നും കാലത്ത് മാനേജർ അഷ്‌റഫുമായി ശമ്പളത്തിനായി വഴക്കുണ്ടാക്കിയിട്ടാണ് പോന്നതത്രെ.

ഞങ്ങളുടെ കയ്യിൽ അഡ്വാൻസ് തന്ന പണം മുഴുവനും തീർന്നിരിക്കുന്നു. ഇനിയെന്ത് എന്ന് ഞങ്ങൾ ഞങ്ങളോട് തന്നെ പലവട്ടം ചോദിച്ചു. അപ്പോഴാണ് ഫിലിപ്പൈനിയുടെ വരവ്. രണ്ടു വീപ്പ ഓയിലുമായി വന്നതാണ്. ഓയിൽ ഇല്ലാതിരുന്നതു കൊണ്ട് ജനറേറ്ററിന്റെ ഓയിൽ എങ്ങനെയാണ് മാറ്റി ഒഴിക്കേണ്ടതെന്ന് കാണിച്ചു തന്നിരുന്നില്ല.

അന്ന് പണി കഴിഞ്ഞ് പോയപ്പോൾ സുരേന്ദ്രനും കൂടെ പോയി. സ്ഥലം മാറ്റം വേണമെന്ന സുരേന്ദ്രന്റെ ആവശ്യത്തിന് ഫിലിപ്പൈനി എതിരു നിന്നില്ല. ഒരു സൈറ്റിൽ ഒരാൾ മാത്രമേ ഉള്ളുവെന്നും, ഒരാൾ കൂടി വേണ്ടതുണ്ടെന്നും കേട്ടതു കൊണ്ടാണ് പോയത്. മാത്രമല്ല അത് ഏതോ ഒരു ചെറിയ പട്ടണത്തോട് ചേർന്നാണ് ആശുപത്രി. അവിടെ സർക്കാരിന്റെ വക കറണ്ട് ഉണ്ട്. അതു പോകുമ്പോൾ മാത്രം ഓടിക്കാനാണ് ജോലിക്കാരെ വക്കുന്നത്. ചുരുക്കത്തിൽ അവിടെ പണിയൊന്നും ഇല്ല. ചുമ്മാ ഉണ്ടും ഉറങ്ങിയും കഴിയാം. പട്ടണമായതു കൊണ്ട് ഫോൺ ചെയ്യാനും കത്തയക്കാനും മറ്റും സൌകര്യങ്ങളും കാണും. നല്ല വിഷമമുണ്ടായെങ്കിലും അയാളെങ്കിലും രക്ഷപ്പെടട്ടേയെന്നാണ് ഞങ്ങളും ആഗ്രഹിച്ചത്. കാരണം, മിക്കവാറും രാത്രികളിൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതും ചിലപ്പോഴൊക്കെ പൂർണ്ണ ഗർഭിണിയായ ഭാര്യയെ ഒറ്റക്കാക്കി പോന്നതിന് സ്വയം ശപിക്കുകയും സഹിക്കാൻ കഴിയാതെ കരയുകയും മറ്റും ചെയ്യുന്നത് ഞങ്ങൾ കാണുന്നുണ്ടായിരുന്നു. ഒരു ആശ്വാസവാക്ക് പറയാൻ പോലും ഞങ്ങൾ അശക്തരായിരുന്നു.

പകരം ഒരാളെ ഉടനെ കൊണ്ടുത്തരാമെന്നും പറഞ്ഞാണ് ഫിലിപ്പൈനി പോയത്. പിന്നെ ഞങ്ങൾ രണ്ടാളും മാത്രമായി. ഈ ആശുപത്രിക്ക് പുറത്തുള്ള ലോകത്ത് എന്തു നടക്കുന്നുവെന്നറിയാൻ ഒരു നിവർത്തിയുമില്ലായിരുന്നു.

ദിവസവും നാട്ടിലെ വാസുനായരുടെ ചായക്കടയിൽ വന്നിരുന്ന് മാതൃഭൂമി പത്രം അരിച്ചു പെറുക്കും. (അന്നൊക്കെ ചായക്കടയും ബാർബർ ഷാപ്പും മറ്റും ഗാമീണ വായനശാലകൾ കൂടി ആയിരുന്നു. പത്രം കാശു കൊടുത്ത് വാങ്ങാൻ കഴിവുള്ളവരായിരുന്നില്ല സാധാരണ ഗ്രാമീണർ.) അതുകഴിയുമ്പോഴേക്കും മനോരമ എത്തും. അപ്പോഴേക്കും ഒരു ചായ കുടിക്കാനുള്ള മൂടാവും. കേരള കൌമുദിയും അവസാനം ദേശാഭിമാനിയും കൂടി കഴിഞ്ഞിട്ടാവും അവിടന്നെഴുന്നേൽക്കുക.
ഇവിടെ ഈ ഓണംകേറാമൂലയിൽ വന്നിട്ട് ഒന്നിനും കഴിയാതെ...
ലോകവാർത്തകളറിയാതെ...
നാട്ടു വിശേഷങ്ങളറിയാതെ....
പുറത്തോട്ടൊന്നിറങ്ങാൻ പോലും കഴിയാതെ....
എത്ര സമയം മുറിക്കകത്ത് ഇങ്ങനെ ഇരുന്നും കിടന്നും കഴിയാൻ ഒരു ശരാശരി മലയാളിക്ക് കഴിയും......!
ഞങ്ങൾക്ക് പുറത്തുള്ള ലോകം ഇപ്പോഴുമവിടെത്തന്നെ ഉണ്ടോന്നു പോലും അറിയാതെ... ചെറുപ്പത്തിൽ കേട്ടുമറന്ന ഭീകര രൂപികളായ കഥാപാത്രങ്ങളെ തേടി വന്ന ഇവിടത്തെ കുട്ടികളുടെ ആകാംക്ഷ എത്ര വലുതായിരുന്നെന്ന് ആലോചിക്കുകയായിരുന്നു.
അപ്പോൾ ലോകം എന്തെന്ന് കുറച്ചെങ്കിലും മനസ്സിലാക്കിയ ഞങ്ങൾ ശരിക്കും ഇവിടെ ഒരു ഇരുട്ടറയിൽ അടക്കപ്പെട്ടതുപോലെ ആയി...!
അതെ, ഒരു തുറന്ന ഇരുട്ടറ..!!
പുറത്തെന്തു നടക്കുന്നുവെന്ന് അറിയാൻ കഴിയാത്ത ഞങ്ങളുടെ മാനസ്സികാവസ്ഥ എങ്ങനെ പറഞ്ഞു മനസ്സിലാക്കും....?!
അതിനേക്കാൾ ഞങ്ങളെ വലച്ചത് മറ്റൊന്നായിരുന്നു.
ഭക്ഷണം..!

കയ്യിലെ കാശെല്ലാം തീർന്നിരിക്കുന്നു. ശമ്പളം വരുമെന്നുള്ള ഒരു പ്രതീക്ഷയുമില്ല. ചോദിക്കാൻ ഒരു അയല്പക്കം പോലുമില്ല. രാത്രിയിൽ പൊറോട്ട ഉണ്ടാക്കുന്ന മൈദപ്പൊടി  ഉസ്മാൻ വാങ്ങി വച്ചതായിരുന്നു. ഇനി അടുത്ത ചാക്ക് മൈദപ്പൊടി ഞങ്ങൾ വാങ്ങണം.
ഒന്നിനും കാശില്ലാതെ, ആലോചിക്കുന്തോറും ഒരു തളർച്ച ഞങ്ങളെ ബാധിക്കുന്നു.

ഞങ്ങളുടെ പ്രശ്നങ്ങൾ അറിയാവുന്ന ഉസ്മാനും മൊയ്തുവും കൂടി അതിനൊരു താൽക്കാലിക  പരിഹാരം നിർദ്ദേശിച്ചു. ഭക്ഷണത്തുനുള്ള വക കണ്ടെത്താനായി മാത്രമുള്ള ആ നിർദ്ദേശം, കുറഞ്ഞ ശമ്പളക്കാരായ അവരുടെ വരുമാനത്തിൽ നിന്നും കുറച്ചു നഷ്ടം വരുത്തിക്കൊണ്ടുള്ളതായിരുന്നു...!
അതിന് നിറകണ്ണുകളോടെ ഞങ്ങൾ നന്ദി പറഞ്ഞു.

ബാക്കി അടുത്ത ജനുവരി-1ന് പുതുപ്പുലരിയിൽ....

Sunday, 1 December 2013

നോവൽ. മരുഭൂമി.-5


കഥ ഇതുവരെ...
ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർ മാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടെ സൈറ്റിൽ എത്തിച്ചേർന്നു. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലും എല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു രാത്രി സമ്മാനിച്ചു. നേരം വെളുത്തതും ഇടിയിലും കല്ലേറിലും ഒരു സുപ്രഭാതം. കാഫറുകളെ കാണാനെത്തിയ കുട്ടികളായിരുന്നു കല്ലെറിഞ്ഞത്. അവർ മനസ്സിൽ കണ്ട രൂപങ്ങളായിരുന്നില്ല ഞങ്ങളുടേത്. ആശുപത്രി മാനേജർ ഉമ്മറും അസ്സർബായിയും ചേർന്ന് ഞങ്ങളെ സമാധാനിപ്പിച്ചു.

തുടർന്നു വായിക്കുക....

ഒരു ഫോൺകാൾ.....

മുറിയിൽ കയറി വെറുതെ കിടക്കുകയായിരുന്ന കൂട്ടുകാരോട് പോലീസ് വണ്ടി വരുന്ന  വിവരം പറഞ്ഞു.
അവരും ഞെട്ടിയെഴുന്നേറ്റു. അബ്ദുൾഖാദർ പറഞ്ഞു.
“പണ്ടാറടങ്ങാനായിട്ട്... കാലത്തൊരെണ്ണം കഴിഞ്ഞതേയുള്ളു...!”
പറഞ്ഞു തീരുന്നതിനു മുൻപേ വാതിലിൽ  മുട്ടു കേട്ടു..
എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം ഞങ്ങൾ നിന്നു..
പോലീസ്സായതോണ്ടും അധികനേരം മുട്ടിക്കുന്നത് ശരിയല്ലെന്നറിയാവുന്നതു  കൊണ്ടും വേഗം വാതിൽ തുറന്നു.
വാതിൽക്കൽ ഉസ്മാനാണ്.
തൊട്ടു പിറകിൽ ഒരു അറബിയും.
അവർ അകത്തു കടന്നതും വാതിൽ ഞാൻ ചേർത്തടച്ചു.
ഇല്ലെങ്കിൽ ആരു പറയുന്നതും കേൾക്കാനാകില്ല. വന്ന ഉടനെ തന്നെ ഞങ്ങൾ നമസ്ക്കാരം പറഞ്ഞു. ഉടനെ ഉസ്മാൻ അറബിയെ പരിചയപ്പെടുത്തി.
“പുള്ളിക്കാരൻ അമാറയിലെ പോലീസ് ചീഫ് ആണ്....!”
കേട്ടതും ഒന്നു കിടുങ്ങിപ്പോയ ഞങ്ങൾ ഒരു നിമിഷം അദ്ദേഹത്തിന്റെ മുഖത്തു നോക്കി. അറിയാതൊരു വിറയൽ കാല്പാദം മുതൽ പെട്ടെന്നിരച്ചു കയറി.
“നിങ്ങളെ പരിചയപ്പെടാനായി വന്നതാ...”
ഉസ്മാന്റെ അടുത്ത വാചകം കുറച്ചൊരു ആശ്വാസമായി. ഞങ്ങളൊന്നു ദീർഘശ്വാസം വിട്ടു. പിന്നെ ഞങ്ങളെ ഉസ്മാൻ പരിചയപ്പെടുത്തി.

അതുകഴിഞ്ഞ് അദ്ദേഹം അറബിയിൽ ചെറിയ പ്രസംഗം നടത്തി. ആദ്യമായാണ് അത്രയും നീളത്തിൽ അറബി കേൾക്കുന്നത്. വല്ലാത്ത ഒരു ശ്വാസം മുട്ടൽ. അദ്ദേഹവും വളരെ ശ്വാസം മുട്ടിയാണ് പറയുന്നതെന്ന് തോന്നി. പ്രസംഗം കഴിഞ്ഞതും വളരെ പെട്ടെന്ന് തന്നെ മുറിയിൽ നിന്നിറങ്ങി ജീപ്പിൽ കയറി യാത്രയായി. പറഞ്ഞതൊക്കെ ഞങ്ങൾക്ക് മനസ്സിലായൊ എന്നൊന്നും മൂപ്പിലാൻ ശ്രദ്ധിച്ചില്ല.

പുള്ളിക്കാരൻ പോയതോടെ അവൻ പറഞ്ഞതെന്തന്നറിയാനായി ഉസ്മാന്റെ മുഖത്തു നോക്കി. രക്തമയമില്ലാത്ത ഞങ്ങളുടെ മുഖം കണ്ടിട്ടാകും ഉസ്മാൻ ചെറിയൊരു പുഞ്ചിരിയോടെ പറഞ്ഞത്.
“ങ്ങ്ള് പേടിക്കേണ്ടതില്ല....!”
ഞങ്ങളുടെ ശ്വാസം മുട്ടലിന് ആശ്വാസം തന്നു. എങ്കിലും അടുത്ത വാചകം വീണ്ടും ടെൻഷനുണ്ടാക്കി.
“എങ്കിലും ഓനെ പേടിക്കണം...!?
ഞങ്ങൾ പരസ്പ്പരം നോക്കി. ഉസ്മാൻ തുടർന്നു.
“അവൻ പറഞ്ഞത്, നിങ്ങൾ ആദ്യമായിട്ടാണ് ഇവിടെ വരുന്നത്. ഇവിടത്തെ നിയമങ്ങൾ നിങ്ങൾ പാലിക്കണം. പിന്നെ നഴ്സുമാരുടെ ഭാഗത്തേക്ക് ഒരു കാരണവശാലും പോകാൻ പാടില്ല. അവരോട് സംസാരിക്കാനോ, അവരിൽ നിന്നും എന്തെങ്കിലും കൊടുക്കൽ വാങ്ങലുകളും പാടില്ല. അനാവശ്യമായി അലഞ്ഞു തിരിഞ്ഞു നടക്കാനോ ഇക്കാമയില്ലാതെ പുറത്തിറങ്ങാനോ പാടില്ല...”

ഇത്രയേ ഉള്ളോ...
ഞങ്ങൾ ശരിക്കും പേടിച്ചിരുന്നു. കാലത്ത് നടന്നതിന്റെ ബാക്കി ആയിരിക്കുമെന്നാണ് കരുതിയത്. ഉസ്മനെ കട്ടിലിൽ ഇരുത്തിയിട്ട് ഞങ്ങൾ ചുറ്റും കൂടി.
ഉസ്മാൻ ബാക്കി കൂടി പറയാൻ തുടങ്ങി.
“അവൻ വെറുമൊരു പോലീസ്സുകാരനല്ല. ഇവിടത്തെ അമീർ എന്നു വച്ചാൽ കളക്ടറുടെ അധികാരമുള്ളയാൾ, പുള്ളിക്കാരന്റെ ചേട്ടനാണ് ഈ പോലീസ് മുഹമ്മദ്. അതായത് ഇവനാണ് പോലീസ് ചീഫ്. ഇവനിൽ താഴെയാണ് ബാക്കിയുള്ളവരൊക്കെ. അതു കൊണ്ട് ഇവനെ പിണക്കാതിരിക്കുക എന്നത് ആദ്യത്തെ തിരിച്ചറിവ്. ആള് കുഴപ്പക്കാരനൊന്ന്വല്ലാട്ടൊ... നല്ലവനാ.. എങ്കിലും കുഴപ്പക്കാരനാ...!”
“നമ്മളൊന്നിനുമില്ലേ... അടങ്ങിയൊതുങ്ങി നമ്മടെ കാര്യം നോക്കി ജീവിച്ചാൽ പോരേ...”
ഞാൻ പറഞ്ഞു.
അതിനിടക്ക് ഉസ്മാൻ ചോദിച്ചു.
“അതൊക്കെ പോട്ടെ.. നിങ്ങൾ നാട്ടിൽ നിന്നും വന്നിട്ട് കത്തയച്ചോ...?”
“എങ്ങനെ അയക്കാനാ... ഇവിടെയെത്തിയിട്ട് രണ്ടാഴ്ച ആയെങ്കിലും പുറം ലോകം കാണുന്നത് ഇന്നലെയാ...!”
സുരേന്ദ്രൻ പറഞ്ഞു . എന്നിട്ട് തുടർന്നു.
“എന്റെ ഭാര്യക്ക് ഇത് ഒൻപതാം മാസാ... ഡെൽഹിയിലെ ഫ്ലാറ്റിൽ ഒറ്റക്കാ...  തൊട്ടടുത്ത ഫ്ലാറ്റിലെ ഒരു തമിഴ് ഫാമിലിയെ ഏൽ‌പ്പിച്ചിട്ടാ പോന്നത്. അവളുടെ വിവരം അറിയാഞ്ഞിട്ട്  എനിക്ക് ഇരിക്കപ്പൊറുതിയില്ല. ആശുപത്രിയിലെ ഫോണിൽ നിന്നും നമുക്ക് നാട്ടിലേക്ക് വിളിക്കാൻ പറ്റ്വോ.. ഉസ്മാൻ..?”
“പറ്റില്ല. അത് മക്കയും ജിദ്ദയും മാത്രമേ കിട്ടുള്ളു. പുറത്തേക്ക് പോകില്ല...”

അപ്പോഴാണ് കത്തയക്കുന്നത് എങ്ങിനെയെന്നതിനെക്കുറിച്ച് ഞങ്ങളും ആലോചിക്കുന്നത്.
“ഒരു വഴിയുമില്ലെ കത്തയക്കാൻ...?” ഞാൻ.
“ഒരു പോസ്റ്റുമാൻ വല്ലപ്പോഴും ഇവിടെ വരാറുണ്ട്. ആശുപത്രിയിലേക്ക് വല്ല കത്തും ഉണ്ടെങ്കിൽ മാത്രം. അതിന്  കൃത്യ സമയമൊന്നും പറയാൻ പറ്റില്ല. പലപ്പോഴും ഞങ്ങൾ കാണാറു പോലുമില്ല പോസ്റ്റുമാനെ.. അത് വല്ല മാസത്തിൽ ഒരിക്കലോ മറ്റോ ഉള്ളു..”
“ശരിക്കും പറഞ്ഞാൽ ഒരു ഓണം കേറാമൂലയിൽ തന്നെയാ വന്നു പെട്ടിരിക്കുന്നത് അല്ലെ..?”
“അല്ല ഉസ്മാനെ.. അപ്പൊ നിങ്ങളൊക്കെ എങ്ങനാ കത്തയക്കുന്നേ...?”
“ഞങ്ങള്, മക്കേല് ഞങ്ങ്ടെ നാട്ടുകാര് സുഹൃത്തുക്കളുടെ കടേണ്ട്. ആ കടേലെ അഡ്രസ്സില് കത്തു വരും. വരുമ്പോൾ അവര് വിളിച്ചു പറേം. അന്നേരം ഞങ്ങ പോയി വാങ്ങും..”
ഒരു വല്ലാത്ത നാട്ടിലാണല്ലൊ ഈശ്വരാ വന്നു പെട്ടിരിക്കുന്നത്...!
കുറച്ചു നേരം ആരും ഒന്നും മിണ്ടിയില്ല.
ഉസ്മാൻ വീണ്ടും തുടർന്നു.
“അതിനു ഞങ്ങള് കത്ത് പോസ്റ്റ് ചെയ്യണ പരിപാടി ഇല്ലാട്ടൊ. നാട്ടിലേക്ക്  എപ്പഴും ആരെങ്കിലുമൊക്കെ പോകുന്നുണ്ടാകും. അവരുടെ കയ്യിൽ കൊടുത്തു വിടും. അവര് നാട്ടിൽ കൊണ്ടോയി പോസ്റ്റു  ചെയ്തോളും... ഒരു കാര്യം ചെയ്യ്. നിങ്ങള് കത്തുകൾ എഴുതിക്കോ... നാളെ ഞാൻ മക്കയിൽ പോകുന്നുണ്ട്. അവിടെ പോസ്റ്റു ചെയ്തോളാം. തിരിച്ചു വരുമ്പോൾ കുറച്ചു സ്റ്റാമ്പും വാങ്ങിക്കാം. അടുത്ത തവണ കത്തെഴുതുമ്പോൾ സ്റ്റാമ്പൊട്ടിച്ച് കൊടുത്തു വിട്ടാൽ പെട്ടിയിലിട്ടോളും...”
“ആരിടും..?”
“ഡോക്ടറൊക്കെ മക്കയിലല്ലെ താമസിക്കുന്നെ.. എന്നും പോകുന്നതു കൊണ്ട് കത്തയക്കാൻ ബുദ്ധിമുട്ടില്ല. മറുപടി കിട്ടാനാണ് ബുദ്ധിമുട്ട്...”

ഞങ്ങൾ കത്തെഴുതാനായി തെയ്യാറെടുക്കുമ്പോഴാണ് സുരേന്ദ്രൻ പറയുന്നത്.
“അടുത്ത തവണ ആ ഫിലിപ്പൈനി വരുമ്പോൾ, അവന്റെ കയ്യും കാലും പിടിച്ചിട്ടാണെങ്കിലും വേണ്ടില്ല ഞാനിവിടെന്ന് പോകും. ഏതെങ്കിലും കടയും ഫോണും ഒക്കെയുള്ള സ്ഥലത്തേക്ക്...”
അതു കേട്ട് കുറച്ചു വിഷമമായെങ്കിലും പൊയ്ക്കോളാൻ തന്നെയാണ് മനസ്സു പറഞ്ഞത്. പെണ്ണു കെട്ടാത്തവനാണെങ്കിലും എനിക്ക് അയാളുടെ മാനസ്സികാവസ്ഥ ഊഹിക്കാൻ കഴിയുമായിരുന്നു.
ഞാൻ ചോദിച്ചു.
“ഇങ്ങോട്ട് പോരാണെന്നറിഞ്ഞിട്ടും അവരെ ഈ അവസ്ഥയിൽ വീട്ടിലയക്കാതെ ഒറ്റക്ക് വിട്ടിട്ട് പോന്നത് എന്താ...?”
“ഞങ്ങള് ഡെൽഹിയിൽ വച്ച് പ്രേമിച്ച് കെട്ടിയതാ. രണ്ടു വീട്ടുകാരും സമ്മതിച്ചില്ല...”
ഉസ്മാൻ പോകാനായി എഴുന്നേറ്റപ്പോഴാണ് ചോദിച്ചത്.
“നിങ്ങൾ രാത്രി എന്താ ഭക്ഷണം കഴിക്കാ...?”
“ചോറ് വക്കാം... അല്ലാണ്ടെന്താ കിട്ട്വാ...?”
“ഇവിടെ ഒന്നും കിട്ടില്ല. എല്ലാം നമ്മളുണ്ടാക്കി കഴിക്കണം..”
“ ഇന്നലെ നിങ്ങൾ പൊറോട്ട തന്നല്ലൊ ഞങ്ങൾക്ക്.. അതെവിടെന്നാ...?”
“ഞങ്ങളുണ്ടാക്കുന്നതാ... എന്നാ ഇനി നമുക്ക് രാത്രിയിൽ എന്നും പൊറോട്ട ഒരുമിച്ച് ഉണ്ടാക്കാം. ഞങ്ങളിപ്പോൾ ഉണ്ടാക്കാൻ പോകാ. വരുന്നോ...?”
അതോടെ കത്തെഴുതാനുള്ള മൂഡ് പോയി. നാളെ സമാധാനമായിട്ട് എഴുതി മറ്റെന്നാൾ ഡോക്ടർ പോകുമ്പോൾ കൊടുത്തു വിടാം.  സുരേന്ദ്രൻ കത്തെഴുതാൻ തുടങ്ങിക്കഴിഞ്ഞിരുന്നു. ഞാനും അബ്ദുൾ ഖാദറും ഉസ്മാനോടൊപ്പം ചെന്നു.

ആശുപത്രിക്ക് രണ്ടു ഗേറ്റ് ഉണ്ടായിരുന്നു. ഓരോ ഗേറ്റിലും ഓരോ കാവൽ മുറിയും ഉണ്ട്. ഞങ്ങളുടെ മുറിയുടെ തൊട്ടടുത്തുള്ള പടിഞ്ഞാറേ ഗേറ്റിലൂടെയാണ് അധികവും പോക്കും വരവും. അതുകൊണ്ട് കിഴക്കെ ഗേറ്റ് തുറക്കാറേയില്ല. അതിനു മുൻ‌വശം മണ്ണിടിഞ്ഞു വീണ് സഞ്ചാരയോഗ്യമല്ല. ആ കാവൽ നിലയമാണ് ഉസ്മാനും കൂട്ടരും അടുക്കളയായി ഉപയോഗിക്കുന്നത്. മറ്റേത് അവരുടെ കിടപ്പു മുറിയും.

ഞങ്ങൾ ചെല്ലുമ്പോൾ മൊയ്തു പൊറോട്ട ഉണ്ടാക്കാനുള്ള തെയ്യാറെടുപ്പിലാണ്. ഞങ്ങൾക്കു കൂടി കണക്കാക്കി മൈദയെടുത്ത് കുഴക്കാൻ തുടങ്ങി. ചപ്പാത്തി ഉണ്ടാക്കുന്നതു പോലെ അത്ര എളുപ്പമല്ല പൊറോട്ട ഉണ്ടാക്കുന്നത്. പണികൾക്കിടക്ക് ഉസ്മാൻ ചോദിച്ചു.
“നിങ്ങൾ ഈ ജനറേറ്റർ പണിക്ക് തന്നെയാണൊ വന്നത്...?”
“അതിന്റെ കാര്യം ഒന്നും പറയാണ്ടിരിക്ക്യാ ഭേദം. നാട്ടിൽ വച്ച് ഇതാണെന്നാ പറഞ്ഞിരുന്നത്. എന്റെ സർട്ടിഫിക്കറ്റൊക്കെ കൊടുത്ത് ഇന്റർവ്യൂവൊക്കെ കഴിഞ്ഞിട്ടാ സെലക്ഷൻ തന്നത്. അതും എവിടാ.. അങ്ങ് ഡെൽഹീല്...! എന്റെ കൂടെയുണ്ടായിരുന്നവരൊക്കെ തോറ്റു. അവർക്കാർക്കും ഈ ഫീൽഡുമായി ഒരു ബന്ധവുമില്ലായിരുന്നു. അതുകൊണ്ടാ തോറ്റു പോയത്. എന്നിട്ട് എല്ലാം കഴിഞ്ഞ്  ഇവിടെ വന്നിറങ്ങിയപ്പോഴോ... ഒരു മൂന്നാലു പേരൊഴിച്ച് വന്നിറങ്ങിയവരൊക്കെ ഓട്ടോറിക്ഷ ഓടിക്കുന്നവരും, ഹോട്ടലിൽ പൊറോട്ടാ അടിക്കുന്നവരും, കൂലിപ്പണിക്ക് പോണവരും, ഒരു പണിയുമില്ലാതെ തേരാപ്പാര നടന്നവരുമൊക്കെ. അതറിഞ്ഞതോടെ എന്റെ ചങ്ക് കത്തി. ശരിക്കും ഒരു ചതിയിൽ പെട്ടിരിക്കാണെന്നാ ഞാൻ കരുതിയേ... ഹോ..  ഇവിടെ വന്ന് ആ ജനറേറ്റർ ഓണാക്കി,  പ്രകാശം വീണപ്പൊഴാ എന്റെ ചങ്കിടിപ്പ് മാറിയേ...!”

അവരുടെ ഉച്ചക്കലത്തെ ചിക്കൻ കറി കുറച്ചെ ഉണ്ടായിരുന്നുള്ളു. ഞങ്ങളുടെ പരിപ്പു കറിയും കൂടി എടുത്ത് അവരുടെ അടുക്കളയിൽ ഞങ്ങൾ കൂടി. അന്നു മുതൽ എന്നും അതൊരു പതിവായി. ഉച്ചക്കുള്ള ഭക്ഷണം മാത്രം ഞങ്ങൾ വെവ്വേറെ വച്ചു കഴിച്ചു. അവിടന്നാണ് പൊറോട്ട സ്വന്തമായി ഉണ്ടാക്കാൻ ഞങ്ങളെല്ലാവരും പഠിച്ചത്.

രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോഴാണ് ഉസ്മാൻ ഞങ്ങളുടെ മുറിയിൽ ഒരു ഫോൺ കൊണ്ടു വന്നു വച്ചത്. ആശുപത്രി മതിൽക്കെട്ടിനകത്തു മാത്രം വിളിക്കാനുള്ള സംവിധാനമേ ഉണ്ടായിരുന്നുള്ളു. അതിൽ നിന്നും ആദ്യം വന്ന വിളി നഴ്സ്‌മാരുടെ താമസസ്ഥലത്തു നിന്നും. ഫിലിപ്പൈനി സിസ്റ്റർ ‘മെർലിൻ’ ആയിരുന്നു വിളിച്ചത്. ആദ്യമായി കറണ്ടു വന്നതു കൊണ്ട് പല ട്യൂബ് ലൈറ്റുകളും സ്വിച്ചുകളും ജോലി ചെയ്യുന്നുണ്ടായിരുന്നില്ല. അതൊക്കെ ഒന്നു ശരിയാക്കാമോ എന്നറിയാനാണ് വിളിച്ചത്. ഞാൻ ഉടനെ ഉസ്മാനെ വിളിച്ച് ചോദിച്ചു.
“നഴ്സുമാരുടെ ക്വാർട്ടേഴ്സിൽ പോകരുതെന്നല്ലെ പോലീസ് മുഹമ്മദ് മുന്നറിയിപ്പ്  തന്നിരിക്കുന്നത്. ഇപ്പോൾ അവരു ലൈറ്റ് ശരിയാക്കാനായി വിളിക്കുന്നല്ലൊ..?”
“സാരമില്ല. അവരു വിളിച്ചിട്ടല്ലെ പോകുന്നത്. ഞാനും വരാം...”
“കുഴപ്പോന്നുല്ലാല്ലൊ അല്ലെ...?”
“ഇല്ലെന്ന്...”

ഞാനും അബ്ദുൾ ഖാദറും ഉസ്മാനും കൂടിയാണ് അവരുടെ ക്വാർട്ടേഴ്സിൽ പോകുന്നത്. പണികളെല്ലാം കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോൾ ഞങ്ങളുടെ മുറ്റത്ത് പോലീസ് മുഹമ്മദ് ജീപ്പുമായി കാത്തു കിടക്കുന്നു...!
അരയിൽ കൈ കൊടുത്ത് ഞങ്ങളുടെ നേരെ തന്നെയാണ് ക്രൂദ്ധമായ ആ നോട്ടം....!?

ബാക്കി അടുത്ത പോസ്റ്റിൽ. ഡിസംബർ 15-ന്.....