Thursday, 15 November 2012

നീണ്ടകഥ... മഴയിലൊരു വിരുന്നുകാരൻ.(14)





കഥ ഇതുവരെ.
അമ്മ ലക്ഷ്മിയും മകൾ കാലിനു സ്വാധീനമില്ലാത്ത ഗൌരിയും അനിയത്തി നിർമ്മലയെന്ന നിമ്മിയും അടങ്ങുന്ന കുടുംബം. മകളുടെ രോഗം മാറാനാവാത്തതിൽ മനം നൊന്ത് അഛൻ മരിച്ചു. ഗൌരിയുടെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കിയതിനാൽ കിടപ്പാടം ജപ്തിയിലായതിനാൽ പരാശ്രയമറ്റ കുടുംബം ആത്മഹത്യയിൽ അഭയം തേടാൻ തീരുമാനിക്കുന്നു.
ആ രാത്രിയിലെ മഴയിൽ വന്നു കയറിയ അതിഥിയാണ് മാധവൻ. അതിനാൽ ആത്മഹത്യാശ്രമം നടക്കാതെ പോയി.   മാധവനോട് തങ്ങളുടെ ജീവിതകഥ മൂന്നു പേരും കൂടി പറയുന്നു...
 അതിനു ശേഷം മൂവരുടേയും നിർബ്ബന്ധപ്രകാരം മാധവൻ തന്റെ കഥ പറയുന്നു. ഗൾഫിലായിരുന്ന മാധവൻ  കാൽ നൂറ്റാണ്ടിലേറെക്കാലം  തന്റെ കുടുംബത്തിന്റെ  രക്ഷക്കായി ഒറ്റക്ക്  ഗൾഫിൽ കഴിഞ്ഞു. ഭാര്യ ദേവൂനു സുഖമില്യാതായതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുന്നു.  വീട്ടിലെ  കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത്  ദേവൂനെ വീണ്ടും ആശുപത്രിയിലാക്കി. ദേവുവിന്റെ ആഗ്രഹ പ്രകാരം മക്കളുടെ വിവാഹം ഒരേ പന്തലിൽ നടത്തി. ദേവുവിന്റെ വിയോഗത്തോടെ അഛനും  മക്കളുമായുള്ള ബന്ധത്തിൽ കാതലായ  വിള്ളൽ വീണു.  മക്കളുടെ അവഗണന സഹിക്കാൻ കഴിയാതെ തന്റെ ചിലവുകൾക്കായി മാധവൻ കൂലിപ്പണിക്കു പോകുന്നു. അസുഖത്തിനു സർക്കാരാശുപത്രിയിൽ പോയ മാധവന് ഒരു തിരിച്ചരിയൽ പോലുമില്ലാത്തത് വലിയ വിഷമമുണ്ടാക്കി. ഇതെല്ലാം മക്കൾക്കുണ്ടാക്കിയ നാനക്കേട് ചില്ലറയല്ല. അതും പറഞ്ഞുണ്ടായ വഴക്കിൽ നാട്ടുകാർ ഇടപെടേണ്ടി വന്നു.... നടുവേദന കലശലായത് തരമാക്കി മൈസൂറിൽ കൊണ്ടുപോയി ചികിത്സിക്കാമെന്നു പറഞ്ഞ കൊണ്ടുപൊയ അഛൻ മാധവനെ മൈസൂർ കാട്ടിൽ ഉപേക്ഷിച്ച് മക്കൾ കടന്നു കളയുന്നു. വന്യമൃഗങ്ങളുടെ ഒന്നും ആക്രമണത്തിനിരയാകാതെ  ലോറിത്തൊഴിലാളികൾ മാധവനെ രക്ഷപ്പെടുത്തി.  ഒരു വർഷത്തിനു ശേഷം മാധവൻ അപ്രതീക്ഷിതമായി  ഒരു നിയോഗം പോലെ  ലക്ഷ്മിയുടേയും കുടുംബത്തിന്റേയും അടുക്കൽ എത്തിച്ചേരുന്നു. അപ്രതിക്ഷിതമായി വീണു കിട്ടിയ ഒരു മെസ്സിന്റെ ചുമതല മാധവന്റെ നേതൃത്വത്തിൽ ലക്ഷ്മിയും കുടുംബവും ഏറ്റെടുക്കുന്നു. ഈ വരുമാനം കോണ്ട്  ജപ്തി വരെയെത്തിയ  ബാങ്കിലെ കടം അടച്ചു തീർക്കാനാവും എന്ന ആത്മവിശ്വാസം ആ കുടുംബം ഒരു പുതുജീവിതത്തിനു തെയ്യാറാവുന്നു. അതോടെ അസൂയാലുക്കൾ മാധവനേയും  ലക്ഷ്മിയുടെ കുടുംബത്തേയും ചേർത്ത് അപവാദങ്ങൾ  പരത്തുന്നു. അപവാദത്തിൽ നിന്നും രക്ഷപ്പെടാനായി തങ്ങളുടെ രണ്ടാനച്ചനായി മാധവനെ  മക്കൾ തീരുമാനിക്കുന്നെങ്കിലും, അതൊരു പരിഹാരമല്ലെന്നും അപവാദങ്ങളുടെ കാരണങ്ങളും മറ്റും അവരെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുന്നു. ഒരു ദിവസം നിമ്മിയുടെ പഴയ സഹപാഠി  സുനിത തന്റെ സഹോദരന് വേണ്ടി നിമ്മിയെ വിവാഹമാലോചിച്ച് നേരിട്ടു വരുന്നു. ഗൌരിയെ ഈയവസ്ഥയിൽ വിട്ടിട്ട് പോകാൻ മനസ്സില്ലെന്നു പറഞ്ഞ്  നിമ്മി എതിർക്കുന്നു. ചൊവ്വാദോഷമുള്ള  ഗൌരിയെ കെട്ടുന്നവൻ മുന്നുമാസത്തിൽ കൂടുതൽ ജീവിക്കില്ലെന്ന ജ്യോത്സ്യന്റെ പ്രവചനം പറഞ്ഞ് ഗൌരിയും വിവാഹത്തെ എതിർക്കുന്നു. മനസ്സു മടുത്ത മാധവന് പെട്ടെന്ന്  അസുഖം കൂടി ആശുപത്രിയിൽ കൊണ്ടു പോകുന്നു.   രണ്ടുപേരും വിവാഹത്തിന്  ഓരോ കാരണങ്ങൾ പറഞ്ഞ് പിന്മാറുന്നത് മാധവനും ലക്ഷ്മിക്കും വല്ലാത്ത നോവായി മാറി.  അതിനിടക്ക് സുനിൽ പെണ്ണു കാണാൻ വരുന്നതായുള്ള വിവരം കിട്ടി.

തുടർന്നു വായിക്കുക...



ആനക്കഥ ഒരു പൊട്ടക്കഥ

തന്റെ പ്രിയപ്പെട്ട ആ കണ്ണടക്കടിയിൽ നിന്നും പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ഒരു വെള്ളക്കടലാസ് എടുത്ത് നിവർത്തിയിട്ട് അവൾ വായിച്ചു. 
“ജീവിത നൈരാശ്യം മൂലം ഞാൻ ആത്മഹത്യ ചെയ്യുന്നു. എന്റെ മരണത്തിൽ മറ്റാർക്കും പങ്കില്ല. എന്റെ ശവം മറവു ചെയ്യുന്നതിലേക്കായി ഈ കടലാസ്സിനോടൊപ്പം 3000 രൂപയും വച്ചിട്ടുണ്ട്. എന്ന്...”
അതുകേട്ട് മാധവൻ കണ്ണുംതള്ളി ഇരുന്നു...!
നിമ്മിയും ലക്ഷ്മിയും എന്തൊ അത്ഭുതം കണ്ട കണക്കെ വായും പൊളിച്ചു നിന്നു....!


ഒരു നിമിഷം കഴിഞ്ഞ് മാധവൻ ആ കടലാസ് വാങ്ങി ഒന്നു നോക്കിയിട്ട്  സാവധാനം ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കി. അതിന്റ അർത്ഥം മനസ്സിലായ ലക്ഷ്മി വേഗം പോയി കൌണ്ടറിലെ മേശയിൽ നിന്നും മാധവന്റെ കണ്ണട എടുത്തുകൊണ്ടു വന്നു. അത് മുഖത്ത് വച്ച് മാധവൻ ആത്മഹത്യാ കുറിപ്പിലേക്ക് കണ്ണോടിച്ചു...
അതു കഴിഞ്ഞ് ഒരു പുഞ്ചിരിയോടെ എല്ലാവരേയും ഒരാവർത്തി നോക്കി.
വീണ്ടും കടലാസ്സിലേക്ക് ഒന്നു നോക്കി, പിന്നെ അതു മടക്കിവച്ചിട്ട് പറഞ്ഞു.
“നിങ്ങൾ ഉദ്ദേശിക്കുന്നതു പോലെ ഇതൊരു ആത്മഹത്യാ കുറിപ്പാണെങ്കിലും ഞാനെഴുതിയതല്ല...!”
അതു കേട്ടതും ഗൌരി ചാടി ചോദിച്ചു.
“പിന്നെ ഇതെങ്ങനെ മാമന്റെ കയ്യിൽ വന്നു...?”
“അല്ല.., ഇത് നിങ്ങൾക്കെവിടന്നു കിട്ടി...?” മാധവൻ.
അതിനുത്തരം ഗൌരിക്കു മാത്രമെ അറിയുമായിരുന്നുള്ളു. അതിനാൽ എല്ലാവരും അവളുടെ മുഖത്തേക്കായി നോട്ടം.
“മാമൻ ഓർക്കുന്നില്ലെ,  മാമൻ ഇവിടെ വന്ന അന്ന് കാലത്ത് ബഷീർ അൻപത് പേർക്ക് ചോറ് വേണമെന്ന് പറഞ്ഞത്...?”
“ഊം...”
“അന്ന് ആരുടെ കയ്യിലും കാശില്ലാഞ്ഞിട്ട് മാമന്റെ അരയിൽ കെട്ടി സൂക്ഷിച്ചിരുന്ന രണ്ടായിരത്തഞ്ഞൂറു രൂപ എടുത്തു തന്നത്.. ആ രൂപ  ഈ കടലാസ്സിലാ  പൊതിഞ്ഞു വച്ചിരുന്നത്... മാമൻ പൊതിയഴിച്ച് എന്റെ മടിയിലേക്കാ ഇട്ടത്...!”
അതു കേട്ടതും ലക്ഷ്മിക്ക് ആ രംഗം ഓർമ്മയിലെത്തി. അവർ പറഞ്ഞു.
“ശരിയാ... ഞാനത് കണ്ടിരുന്നു. അവളുടെ മടിയിൽ വീണ കടലാസ്സ് ഒന്നു വായിച്ചു നോക്കിയിട്ട് വേഗം നൈറ്റിക്കുള്ളിൽ ഒളിച്ചു വക്കുന്നത്... പിന്നീട് അതിനെക്കുറിച്ച് ചോദിക്കണമെന്ന് പലപ്പോഴും വിചാരിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞില്ല. പിന്നെ ഞാനത് മറക്കുകയും ചെയ്തു.”
“ നിങ്ങൾ പറഞ്ഞത് ശരിയാ... പക്ഷെ, ഞാനെഴുതിയതല്ലത്...!”

ഒരു നിമിഷം മാധവൻ മൂകനായി...
മാധവന്റെ മനസ്സ് അവിടന്ന് പോയിരുന്നു...
ആ നിശ്ശബ്ദതയെ ഭജ്ജിക്കാൻ ആരും മുതിർന്നില്ല...
പിന്നെ സാവധാനം പറഞ്ഞു തുടങ്ങി.
“അന്ന് എന്റെ മക്കൾ ആ മൈസൂർ വനത്തിൽ അബോധാവസ്ഥയിൽ എന്നെ കൊണ്ടു തള്ളുമ്പോൾ ഈ കത്ത് എന്റെ പോക്കറ്റിൽ ഉണ്ടായിരിന്നിരിക്കണം...!”

അന്നത്തെ രംഗം ഓർത്തിട്ടൊ എന്തൊ, മാധവൻ വല്ലാതെ വിയർക്കാൻ തുടങ്ങിയിരുന്നു.
മനസ്സിനു വിഷമം വരുമ്പോൾ ഉള്ളിൽ ഒരു തിരയിളക്കം ഉരുണ്ടു വരുന്നത്, ഈയിടെയായി കൂടുതലായി അനുഭവപ്പെടാൻ തുടങ്ങിയത് തിരിച്ചറിയുന്നുണ്ടായിരുന്നു. അന്നേരം കുറച്ചു നേരം നിശ്ശബ്ദമായിരുന്നില്ലെങ്കിൽ ഒരു ശർദ്ദിൽ പിറകേ വരും. അത് ചിലപ്പോൾ കട്ട ചോരയായിരിക്കും. അതു കാരണം മാധവൻ നിറുത്തി നിറുത്തിയാണ് സംസാരിക്കുന്നത്. അതിനെക്കുറിച്ച്   കുറിച്ചെങ്കിലും അറിയുന്നത് ലക്ഷ്മിക്കു മാത്രം.

മാധവൻ തുടർന്നു.
“ആ കാട്ടിൽ നിന്നും ലോറിത്തൊഴിലാളികൾ എന്നെ ജീവനോടെ കണ്ടെത്തി കൂട്ടിക്കൊണ്ടു പോരുമ്പോൾ, എല്ലാവരും കൂടി  പിരിവിട്ട് കുറച്ചു രൂപ എന്റെ പോക്കറ്റിൽ ഇട്ടിരുന്നു.  ഒരു വളവിലെ ചെറിയ കവലയിലെ ചായക്കടയിൽ എന്നെ ഏൽ‌പ്പിച്ചിട്ടാണ് അവരെല്ലാം പോയത്.  ഞാൻ അവിടത്തെ ജോലിക്കാരനായി കൂടി...
വല്ലപ്പോഴും വരുന്ന ലോറിക്കാരും മറ്റും ചായ കൂടിക്കാനും ലഘുഭക്ഷണം കഴിക്കാനും അവിടെ നിറുത്തും. സന്ധ്യ കഴിഞ്ഞാൽ കട അടക്കും. അതിന്റെ ഉടമസ്ഥർക്ക് ഒന്നു രണ്ടു മലകൾ കയറിയിറങ്ങിയിട്ടു വേണം വീട്ടിലെത്താൻ.
അത്ര സാഹസപ്പെട്ട് കയറിയിറങ്ങി പോകാൻ വയ്യാത്തതു കൊണ്ട്, അവർ വിളിച്ചിട്ടും ഞാൻ പോയില്ല.
അവർ കൂടി പോയിക്കഴിഞ്ഞാൽ അവിടം വിജനമാകും...
പിന്നെ ഞാൻ ഒറ്റക്കാവും...
യാതൊരു അടച്ചുറപ്പൊന്നും ഇല്ലാത്ത കടയാ.. ”

ഒന്നു നിറുത്തിയിട്ട് മാധവൻ തുടർന്നു.
“ചെന്ന ആദ്യ ദിവസം തന്നെ ലോറിത്തൊഴിലാളികൾ പിരിവിട്ടു തന്ന രൂപ എണ്ണി നോക്കാനായി എടുത്തപ്പോഴാണ് ഈ കടലാസ്സ് പൊതിയും എന്റെ കയ്യിൽ കിട്ടിയത്. രൂപ അതിൽ മൂവ്വായിരം ഉണ്ടായിരുന്നു. പക്ഷെ, കത്ത് എനിക്ക് വായിക്കാനായില്ല. കാരണം എന്റെ കണ്ണട എവിടെയോ നഷ്ടപ്പെട്ടിരുന്നു. പിറ്റെ ദിവസം കടയുടെ ഉടമസ്ഥന്റെ കണ്ണട വാങ്ങിയാണ് ഞാനത് വായിച്ചത്. കയ്യക്ഷരം കണ്ടിട്ട് എന്റെ മക്കൾ രണ്ടു പേരും എഴുതിയതല്ല. അവരുടെ ഭാര്യമാർ ആരെങ്കിലും എഴുതിയതായിരിക്കും...”
മാധവൻ കിതപ്പകറ്റാനായി ഒന്നു നിറുത്തി.

ലക്ഷ്മി ഒരു വിതുമ്പലോടെ പറഞ്ഞു.
“എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ആരും അന്വേഷിച്ച് വീട് കണ്ടെത്താതിരിക്കാനാവും ഇങ്ങനെ ഒരു കത്തെഴുതിയത്...”
“ശരിയാ... ഇതാവുമ്പോൾ ആർക്കും പരാതി ഉണ്ടാവില്ലല്ലൊ...”
ഗൌരി അതും പറഞ്ഞ് പല്ലു ഞരിച്ച് മാമന്റെ മക്കളോടുള്ള  പ്രതിഷേധം പ്രകടമാക്കി.
“ഇത്രയും ദുഷ്ടന്മാരായ മക്കളെയാണൊ മാമൻ പുണ്യവാളന്മാർ ആക്കാൻ നോക്കണെ..?”
നിമ്മിക്കും അവരോടുള്ള പക തീരുന്നില്ല...

മാമൻ കിതപ്പെല്ലാം മാറി ഒരു ചെറു പുഞ്ചിരിയോടെ ബാക്കി കഥ പറഞ്ഞു.
“ഒന്നൊന്നര മാസം കഴിഞ്ഞു കാണും...
ഒരു ദിവസം രാത്രിയിൽ ഉറക്കം വരാതെ ഡെസ്ക്കിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ് ഞാൻ. നല്ല തണുപ്പും തണുത്ത കാറ്റും കാരണം ചെവി അടച്ചു കെട്ടി കടക്കാരൻ തന്ന പുതപ്പും മൂടിപ്പുതച്ചാണ് കിടപ്പ്. എന്നിട്ടും എനിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ് തണുപ്പ്. കാൽ നൂറ്റാണ്ടോളം ഗൾഫിലെ ഏസി മുറിയിൽ കഴിഞ്ഞ ഞാനാണ് ഇന്നിവിടെ ഈ കാട്ടിൽ വിറച്ചിരിക്കുന്നതെന്ന് ഓർക്കുമ്പോൾ അറിയാതെ ചിരി വരും.  മറ്റാരുമില്ലാത്തിടത്ത് ഒറ്റക്ക് കഴിയാൻ എത്ര ബുദ്ധിമുട്ടാണെന്ന് അന്നാണ് ബോദ്ധ്യമായത്. ചിലപ്പോഴൊക്കെ ഉറക്കെ പാട്ടുപാടിയും സ്വർഗ്ഗവാതിൽക്കൽ നിൽക്കുന്ന എന്റെ ദേവുവിനോട് വർത്തമാനം പറഞ്ഞും സമയം തള്ളി നീക്കും. ഒറ്റക്കായ  പലേ രാത്രികളിലും അവളായിരുന്നു എനിക്ക് കൂട്ട്. അതിനാലായിരിക്കും രാത്രിയിൽ ഉറക്കം തീരെയില്ല.” 
വീണ്ടും കിതക്കാൻ തുടങ്ങിയ മാധവൻ ഒന്നു നിറുത്തി.

കിതപ്പൊന്നാറിയിട്ട് തുടർന്നു.
“ദേവുവിനെ സ്വപ്നം കാണുന്നത് എനിക്കെന്നും സന്തോഷമുള്ള കാര്യമാണ്. അല്ല... ജീവിതകാലം മുഴുവൻ അതേണ്ടായിട്ടുള്ളു...! അന്നവൾ ചോദിച്ചു. മക്കളുടെ അടുത്തേക്ക് തിരിച്ചു പൊയ്ക്കൂടേന്ന്..  എന്തിനെന്ന് ഞാനും.. എന്നാലും ഒറ്റക്ക്... എനിക്കിനി ആരും കൂട്ടു വേണ്ടെന്ന് ഞാനും. പറ്റുമെങ്കിൽ നിന്റടുത്ത് എത്താൻ എന്തെങ്കിലും വഴിയുണ്ടെങ്കിൽ പറയ്.. പെട്ടെന്നാണ് ദേവു  ‘അയ്യോ... ആന...!’ എന്നു പരിഭ്രാന്തിയിൽ അലറിയത്.
പരിഭ്രാന്തിയിലുള്ള അവളുടെ നിലവിളിയിൽ ഞാൻ ഞെട്ടി ഉണർന്നു...
അപ്പോഴാണ് ഞാൻ ചായക്കടയിലാണെന്നും കണ്ടതൊക്കെ സ്വപ്നമായിരുന്നെന്നും അറിയുന്നത്...
ദേവുവിന്റെ മുഖം ഞാൻ വ്യക്തമായി കണ്ടതാണല്ലൊ...!
അതിനിടക്കാ നിലവിളിയും...?
പിന്നെ അവളെ കണ്ടില്ല...
എന്നാലും അവൾ ‘അയ്യോ..ആന’ എന്നു പറഞ്ഞ് പേടിപ്പിച്ചതെന്തിന്...?

ഓല കൊണ്ടു കെട്ടിയുണ്ടാക്കിയ  വാതിൽ മെല്ലെ തുറന്ന് പുറത്തേക്കു നോക്കിയതും, ഒരു ചീറ്റലിന്റെ ശബ്ദത്തോടൊപ്പം  തുപ്പൽ പോലെ കുറെ വെള്ളം എന്റെ മുഖവും മേലാസകലവും നനച്ചു...!
ഞാൻ  ഒരടി പിന്നോട്ട് വേച്ചു പോയി...!
പെട്ടെന്നാണ് എന്റെ മുൻപിൽ നീണ്ടു നിവർന്നങ്ങനെ നിൽക്കുന്ന ഒരു ആജാനുബാഹുവിനെ നാട്ടുവെളിച്ചത്തിൽ  ശ്രദ്ധിച്ചത്...!!
ദേവു മുന്നറിയിപ്പു തന്ന ആന തന്നെയാണ് മുന്നിൽ...!!!
എന്തു ചെയ്യണമെന്നറിയാതെ വിറച്ചു പോയ നിമിഷങ്ങൾ....!!!  ”
മാധവൻ ഒന്നു നിറുത്തി.

ഗൌരി ആ കഥയിൽ  ലയിച്ച് പേടിച്ചിട്ടെന്നോണം മാധവന്റെ അരയിൽ കെട്ടിപ്പിടിച്ചു.
നിമ്മി അമ്മയോട് ചേർന്നു നിന്നു. ഒരു നിമിഷം കഴിഞ്ഞ് മാധവൻ തുടർന്നു.
“ കടയുടെ പുറകു വശത്ത് ആഴമേറിയ താഴ്വാരമാണ്. മുൻപിലേക്ക് മാത്രമേ ആ ചെറ്റയും പൊളിച്ച് രക്ഷപ്പെടാനാവൂ. എങ്കിൽ ആനയുടെ മുൻപിൽ തന്നെ ചെന്നു പെടും.
ആനയുടെ ചവിട്ടേറ്റ് മരിക്കാൻ ആനത്താരയിൽ ഉപേക്ഷിച്ചതാണെന്നെ. ആ ഞാൻ എന്തിന് ആനയെ കണ്ട് പേടിക്കണം. അങ്ങനെ ചിന്തിച്ചപ്പോൾ എനിക്കൽ‌പ്പം ധൈര്യമൊക്കെ തോന്നിത്തുടങ്ങി. പക്ഷെ, അത് നിമിഷ നേരത്തേക്കേ ഉണ്ടായുള്ളു.. കടയിലെ ബഞ്ചിൽ വാതിലിനു നേരെത്തന്നെ ഞാൻ ഇരുന്നു. ആന എന്നെ കണ്ടെന്ന് എനിക്കറിയാം. ഇടക്ക് തുമ്പിക്കൈ നീട്ടി കടയുടെ ചെറ്റയിൽ തൊടുന്നതിന്റേയോ പിടിച്ചു വലിക്കുന്നതിന്റേയോ ഒക്കെ  ശബ്ദം കേൾക്കാം. അതോടെ എന്റെ നല്ല ജീവൻ പോയി...!
അന്നേരം ഞാൻ വിറച്ചിരുന്നത് തണുപ്പു കൊണ്ടായിരുന്നില്ല...!
അകത്തേക്ക് കയറി വന്ന് എന്നെ തട്ടിക്കളയാണെങ്കിൽ ആയിക്കോട്ടേന്ന് ഞാനും മനുസ്സിൽ കരുതി ബലം പിടിച്ചിരുന്നു...”

അതു കേട്ടതും ഗൌരി കരയാൻ തുടങ്ങി.
“ മാമാ... ഇങ്ങനെയൊന്നും പറയല്ലെ...!” 
“എന്നിട്ട്...?” ലക്ഷ്മിക്ക് ക്ഷമയില്ലാതായി.
മാധവൻ സമയം കളയാതെ തുടർന്നു.
“തൊട്ടപ്പുറത്ത് പഴവർഗ്ഗങ്ങൾ മാത്രം വിൽക്കുന്ന ഒന്നു രണ്ടു കടകളുണ്ടായിരുന്നു. അതെല്ലാം കുത്തി മറിച്ചിടുന്നതിന്റെ ശബ്ദം ഇത്തിരി ഭീതിയോടെയാണ് ഞാൻ കേട്ടത്. അപ്പോൾ ഒരു കാര്യം എനിക്കുറപ്പായി. എന്നെ മാത്രം നോക്കി നിൽക്കുന്ന   ഇവൻ ഒറ്റയാനല്ല. കൂട്ടത്തിൽ ഇനിയുമുണ്ട് അവന്റെ കൂട്ടുകാർ. എന്നിട്ടും ഇവനെന്തേ എന്നെ ഉപദ്രവിക്കാതെ അനങ്ങാതെ നിൽക്കുന്നതെന്ന് ഞാൻ സംശയിച്ചു. 

അപ്പുറത്തെ പണികൾ പൂർത്തിയാക്കിയതിന്റെ ലക്ഷണമായിരിക്കും അവിടന്ന് ചിഹ്നം വിളികൾ ഉയർന്നു. അവിടത്തെ സംഗതികൾ റെഡിയാണൊ, ഞങ്ങൾ വരട്ടേയെന്ന് ചോദിച്ചതുമാകാമെന്ന ചിന്ത നിൽക്കാനും ഇരിക്കാനും പറ്റാത്ത ഒരവസ്ഥയിൽ എന്നെ എത്തിച്ചു. ഞാൻ ഇരിക്കുന്ന കടയല്ലാതെ ഇനി അവിടെ വേറെ ഒന്നും ഇല്ല തകർക്കാൻ. അതോടെ അതുവരെ പിടിച്ചു നിന്ന ഞാൻ, തൃശ്ശൂർ പൂരത്തിന്റെ ഒലപ്പടക്കത്തിനു ഒന്നിച്ചു തീ പിടിക്കുമ്പോൾ കേൾക്കുന്ന അവസാന പൊരിച്ചിലിന്റെ സമയത്ത് കാല് നിലത്തു കുത്താനൊ, ഇരിക്കാനൊ വയ്യാത്ത ഒരവസ്ഥ പോലെ ശരിക്കും ഞെരിപിരി കൊള്ളാൻ തുടങ്ങി. പിറകിലെ താഴ്വാരത്തിലേക്ക് ചാടിയാലും രക്ഷപ്പെടില്ല...
അതിലും ഭേദം ആനമരണം തന്നെ...!
വെറും ആന ചവിട്ടി കൊല്ലുകയായിരിക്കില്ല...
ഇത്രയും ആനകൾ എന്നെ ച വി ട്ടി ക്കൂ ട്ടി മെ തി ച്ച ര ച്ച്  കൊല്ലുക........!!”
അത്രയും പറഞ്ഞപ്പോഴേക്കും നിമ്മി ചാടി വന്ന് മാധവന്റെ വായ പൊത്തിപ്പിടിച്ചിട്ട് പറഞ്ഞു.
“വേണ്ട.. ഇങ്ങനെ  പറയണ്ട...! എനിക്കിഷ്ടമല്ല അങ്ങനെ പറയണെ..!”

മാധവന് ചിരി വന്നെങ്കിലും മൂന്നുപേരും വിങ്ങിപ്പൊട്ടുന്നതു കണ്ടപ്പോൾ വിഷമമായി...
ഇവർ തന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന തിരിച്ചറിയുകയായിരുന്നു മാധവൻ...!
“ഇതു കഥയല്ലെ... അതിനു നിങ്ങളെന്തിനാ വിഷമിക്കണെ..”
മാധവൻ അവരെ തണുപ്പിക്കാനായി ശ്രമിച്ചു. ഗൌരി പറഞ്ഞു.
“കഥയൊന്നുമല്ലല്ലൊ.. മാമന്റെ ജീവിതത്തിൽ നേരിട്ടതല്ലെ ഇതൊക്കെ....?
മാമന് അങ്ങനെയൊന്നും സംഭവിക്കണ്ട. ഞങ്ങള് സമ്മതിക്കില്ല...!”
അതുകേട്ട് മാധവന് ചിരി വന്നു.
“എന്നിട്ട്.. ബാക്കി പറയ്....!”
ലക്ഷ്മിയുടെ ആകാംക്ഷ അതിനിടയിലും തലപൊക്കി. അതുകേട്ട് നിമ്മി പറഞ്ഞു.
“ഓ.. ഈ അമ്മേക്കൊണ്ട് തോറ്റു. അമ്മയൊന്നു മിണ്ടാതിരിക്കുന്നുണ്ടൊ..
പോയി മാമനുള്ള കഞ്ഞി എടുത്തോണ്ടു വന്നെ... പോ..”
അതും പറഞ്ഞ് അമ്മയെ ഉന്തിത്തള്ളി പറഞ്ഞയക്കാൻ നോക്കി.
എന്നിട്ടും ലക്ഷ്മി പോകാതെ നിന്നു. അതു കണ്ട്  മാധവൻ പറഞ്ഞു.
“നിൽക്കു.. ഇതു കഴിഞ്ഞിട്ടു മതി കഞ്ഞി...”
നിമ്മി വീണ്ടും ചൂടായി പറഞ്ഞു.
“എനിക്കു കേൾക്കണ്ട ബാക്കി...!”
ഇടക്കു കയറി ഗൌരി പറഞ്ഞു.
“ ബാക്കി ഞാൻ പറയാം... ആന ആനയുടെ വഴിക്കും പോയി. മാമൻ മാമന്റെ വഴിക്കും പോന്നു... അത്രേള്ളു  മാമന്റെ പൊട്ടക്കഥ..”
അതു കേട്ട് നിമ്മിയും ലക്ഷ്മിയും കൂടി ചിരിച്ചു. പിന്നെ അതൊരു കൂട്ടച്ചിരിയായി മാറി....

എല്ലാവരും ഒന്ന് ഉന്മേഷത്തിലായെങ്കിലും, ലക്ഷ്മിക്ക് അതിന്റെ ബാക്കി അറിയാനുള്ള ജിജ്ഞാസ തടുത്തു നിറുത്താനായില്ല.
“നിങ്ങൾക്ക് കേൾക്കേണ്ടെങ്കിൽ അപ്പുറത്തേക്ക് പൊക്കോ.. ബാക്കി പറയ്... എങ്ങനെയാ രക്ഷപ്പെട്ടേ...?”
മാധവൻ എല്ലാവരേയും ഒന്നു നോക്കിയിട്ട് പറഞ്ഞു തുടങ്ങി.  
“എന്റടുത്തുള്ള ആന എന്തിനുള്ള പുറപ്പാടാണെന്ന് എനിക്കൊരൂഹവും കിട്ടിയില്ല.  അപ്പുറത്തുള്ള ആനകൾ വരാനായി ഇവൻ കാത്തിരിക്കുകയാവുമോ....? ആനയുടെ ചിഹ്നം വിളികൾ തൊട്ടടുത്തെത്തിയതായി എനിക്ക് തോന്നി. പെട്ടെന്ന് ആന തുമ്പിക്കൈ പിൻ വലിച്ച് ഒരടി പിറകോട്ട് മാറി ഇടത്തോട്ട് തിരിഞ്ഞ്,  മറ്റുള്ള ആനകൾ ഇങ്ങോട്ടു വരുന്നതിനു മുൻപേ അവരോടൊപ്പം ചേർന്ന് റോട്ടിലേക്കും അവിടന്ന് കാട്ടിലേക്കും വേഗം കടന്നു പോയി...! കണ്ണിൽ നിന്നും ആ കഴ്ച മറഞ്ഞതിനും ശേഷമാണ് എന്റെ ശ്വാസം നേരെ വീണത്...”  മാധവൻ ഒരു കിതപ്പോടെ പറഞ്ഞു നിറുത്തി.
“എന്നാലും അതിശയം തന്നെ...!”  ലക്ഷ്മി പറഞ്ഞു.
“എനിക്കതിശയമൊന്നും തോന്നുന്നില്ല... എന്റെ ദേവുവായിരുന്നു കാവലായി എനിക്കും ആനക്കും ഇടയിൽ ഉണ്ടായിരുന്നത് എന്ന് വിശ്വസിക്കാനാ എനിക്കിഷ്ടം...!!”
“ശരിയായിരിക്കും മാമാ...”
നിമ്മിയുടെ വാക്കുകൾക്ക് ഗൌരിയും തലയാട്ടി.....

പിന്നെ എല്ലാവരും ഭക്ഷണം കഴിക്കാനുള്ള തെയ്യാറെടുപ്പിലായി...
വലിച്ചു കുടിക്കാവുന്ന രീതിയിലാക്കിയ കഞ്ഞികുടി കഴിഞ്ഞപ്പോഴേക്കും മറ്റുള്ളവരും എത്തിച്ചേർന്നു. മാധവൻ ബാക്കി കൂടി പറഞ്ഞു.
“ഞാൻ രക്ഷപ്പെട്ടതിലായിരുന്നു ആ കടക്കാർക്ക് അതിശയം... പല പ്രാവശ്യം ഇങ്ങനെ നശിപ്പിച്ചിട്ടുത്രെ. എന്നാൽ ഇപ്രാവശ്യം ആ ഒരു ചായക്കട മാത്രം ആനകൾ തൊട്ടില്ല...! 
പിറ്റേ ദിവസം തന്നെ ഞാനവിടന്ന് വിട്ടു...
പിന്നെ ഓരോ വഴിക്ക്. എങ്ങും സ്ഥിരമായി നിൽക്കാൻ തോന്നിയില്ല.

കയ്യിലെ കാശ് തീർന്നപ്പോഴാണ് ഒരു ജോലിയെക്കുറിച്ച് ചിന്തിച്ചത്...
അങ്ങനെയാണ് സ്ഥിരമായി ഒരിടത്ത് താമസിക്കാതെ, നടപ്പിനിടക്ക് ചെയ്യാൻ പറ്റുന്ന ജോലിയായി ലോട്ടറി ടിക്കറ്റ് വിൽക്കാൻ തുടങ്ങിയത്. അതിന്റെ ആദ്യ മുടക്കു മുതലിനായിട്ടാണ്, അഛന്റെ  ശവമടക്കിനായി മക്കൾ തന്ന മൂവായിരത്തിൽ നിന്നും അഞ്ഞൂറ് ഞാൻ എടുത്തത്. ബാക്കിയുള്ള രൂപ കള്ളന്മാർ അടിച്ചോണ്ടു പോകാതിരിക്കാനാ അതേ കടലാസ്സിൽ പൊതിഞ്ഞ് അരയിൽ കെട്ടി സൂക്ഷിച്ചത്. ലോട്ടറി വിറ്റ് എനിക്ക് ഭക്ഷണത്തിനുള്ളത് കിട്ടുമായിരുന്നു ദിവസവും. അതു കാരണം ആരുടെ മുന്നിലും കൈ നീട്ടാതെ ജീവിക്കാനായി...”

മാധവൻ ഒന്നു നിറുത്തിയിട്ട് തുടർന്നു... 
“ഒരിക്കൽ വിൽക്കാൻ കഴിയാതെ പോയ നാലഞ്ചു ടിക്കറ്റിൽ ഒരെണ്ണത്തിന്  സമ്മാനമടിച്ചു എനിക്ക്...!”
അതു കേട്ടതും മൂന്നു പേരും ചെവി കൂർപ്പിച്ചു...!
 “ങേഹ്.... എത്രാം സമ്മാനമാ....? "
"എത്ര രൂപ കിട്ടി...? ”
എല്ലാവരുടേയും ഒരുമിച്ചുള്ള ചോദ്യം കേട്ട് മാധവൻ മറുപടി പറയാതെ ഒന്നു നിറുത്തി.
അതു കേട്ട് ലക്ഷ്മി ദ്വേഷ്യപ്പെട്ടു.
“നിങ്ങളൊന്ന് ഒച്ചയുണ്ടാക്കാതിരുന്നെ.. മാമൻ പറയട്ടെ...” 
എന്നിട്ട് മാമാനോടായി ചോദിച്ചു.
“എത്ര രൂപേടെ ആയിരുന്നു സമ്മാനം...?”
മാധവൻ വലതു കയ്യിലെ ചൂണ്ടാണി വിരലുയർത്തി കണ്ണുകൾ വിടർത്തി പറഞ്ഞു.
“ഒരു ലക്ഷം രൂപ....!!!”

തുടരും.......

Thursday, 1 November 2012

നീണ്ടകഥ.. മഴയിലൊരു വിരുന്നുകാരൻ...(13)







കഥ ഇതുവരെ.
അമ്മ ലക്ഷ്മിയും മകൾ കാലിനു സ്വാധീനമില്ലാത്ത ഗൌരിയും അനിയത്തി നിർമ്മലയെന്ന നിമ്മിയും അടങ്ങുന്ന കുടുംബം. മകളുടെ രോഗം മാറാനാവാത്തതിൽ മനം നൊന്ത് അഛൻ മരിച്ചു. ഗൌരിയുടെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കിയതിനാൽ കിടപ്പാടം ജപ്തിയിലായതിനാൽ പരാശ്രയമറ്റ കുടുംബം ആത്മഹത്യയിൽ അഭയം തേടാൻ തീരുമാനിക്കുന്നു.
ആ രാത്രിയിലെ മഴയിൽ വന്നു കയറിയ അതിഥിയാണ് മാധവൻ. അതിനാൽ ആത്മഹത്യാശ്രമം നടക്കാതെ പോയി.   മാധവനോട് തങ്ങളുടെ ജീവിതകഥ മൂന്നു പേരും കൂടി പറയുന്നു...
 അതിനു ശേഷം മൂവരുടേയും നിർബ്ബന്ധപ്രകാരം മാധവൻ തന്റെ കഥ പറയുന്നു. ഗൾഫിലായിരുന്ന മാധവൻ  കാൽ നൂറ്റാണ്ടിലേറെക്കാലം  തന്റെ കുടുംബത്തിന്റെ  രക്ഷക്കായി ഒറ്റക്ക്  ഗൾഫിൽ കഴിഞ്ഞു. ഭാര്യ ദേവൂനു സുഖമില്യാതായതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുന്നു.  വീട്ടിലെ  കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത്  ദേവൂനെ വീണ്ടും ആശുപത്രിയിലാക്കി. ദേവുവിന്റെ ആഗ്രഹ പ്രകാരം മക്കളുടെ വിവാഹം ഒരേ പന്തലിൽ നടത്തി. ദേവുവിന്റെ വിയോഗത്തോടെ അഛനും  മക്കളുമായുള്ള ബന്ധത്തിൽ കാതലായ  വിള്ളൽ വീണു.  മക്കളുടെ അവഗണന സഹിക്കാൻ കഴിയാതെ തന്റെ ചിലവുകൾക്കായി മാധവൻ കൂലിപ്പണിക്കു പോകുന്നു. അസുഖത്തിനു സർക്കാരാശുപത്രിയിൽ പോയ മാധവന് ഒരു തിരിച്ചരിയൽ പോലുമില്ലാത്തത് വലിയ വിഷമമുണ്ടാക്കി. ഇതെല്ലാം മക്കൾക്കുണ്ടാക്കിയ നാനക്കേട് ചില്ലറയല്ല. അതും പറഞ്ഞുണ്ടായ വഴക്കിൽ നാട്ടുകാർ ഇടപെടേണ്ടി വന്നു.... നടുവേദന കലശലായത് തരമാക്കി മൈസൂറിൽ കൊണ്ടുപോയി ചികിത്സിക്കാമെന്നു പറഞ്ഞ കൊണ്ടുപൊയ അഛൻ മാധവനെ മൈസൂർ കാട്ടിൽ ഉപേക്ഷിച്ച് മക്കൾ കടന്നു കളയുന്നു. വന്യമൃഗങ്ങളുടെ ഒന്നും ആക്രമണത്തിനിരയാകാതെ  ലോറിത്തൊഴിലാളികൾ മാധവനെ രക്ഷപ്പെടുത്തി.  ഒരു വർഷത്തിനു ശേഷം മാധവൻ അപ്രതീക്ഷിതമായി  ഒരു നിയോഗം പോലെ  ലക്ഷ്മിയുടേയും കുടുംബത്തിന്റേയും അടുക്കൽ എത്തിച്ചേരുന്നു. അപ്രതിക്ഷിതമായി വീണു കിട്ടിയ ഒരു മെസ്സിന്റെ ചുമതല മാധവന്റെ നേതൃത്വത്തിൽ ലക്ഷ്മിയും കുടുംബവും ഏറ്റെടുക്കുന്നു. ഈ വരുമാനം കോണ്ട്  ജപ്തി വരെയെത്തിയ  ബാങ്കിലെ കടം അടച്ചു തീർക്കാനാവും എന്ന ആത്മവിശ്വാസം ആ കുടുംബം ഒരു പുതുജീവിതത്തിനു തെയ്യാറാവുന്നു. അതോടെ അസൂയാലുക്കൾ മാധവനേയും  ലക്ഷ്മിയുടെ കുടുംബത്തേയും ചേർത്ത് അപവാദങ്ങൾ  പരത്തുന്നു. അപവാദത്തിൽ നിന്നും രക്ഷപ്പെടാനായി തങ്ങളുടെ രണ്ടാനച്ചനായി മാധവനെ  മക്കൾ തീരുമാനിക്കുന്നെങ്കിലും, അതൊരു പരിഹാരമല്ലെന്നും അപവാദങ്ങളുടെ കാരണങ്ങളും മറ്റും അവരെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുന്നു. ഒരു ദിവസം നിമ്മിയുടെ പഴയ സഹപാഠി  സുനിത തന്റെ സഹോദരന് വേണ്ടി നിമ്മിയെ വിവാഹമാലോചിച്ച് നേരിട്ടു വരുന്നു. ഗൌരിയെ ഈയവസ്ഥയിൽ വിട്ടിട്ട് പോകാൻ മനസ്സില്ലെന്നു പറഞ്ഞ്  നിമ്മി എതിർക്കുന്നു. ചൊവ്വാദോഷമുള്ള  ഗൌരിയെ കെട്ടുന്നവൻ മുന്നുമാസത്തിൽ കൂടുതൽ ജീവിക്കില്ലെന്ന ജ്യോത്സ്യന്റെ പ്രവചനം പറഞ്ഞ് ഗൌരിയും വിവാഹത്തെ എതിർക്കുന്നു. മനസ്സു മടുത്ത മാധവന് പെട്ടെന്ന്  അസുഖം കൂടി ആശുപത്രിയിൽ കൊണ്ടു പോകുന്നു.   രണ്ടുപേരും വിവാഹത്തിന്  ഓരോ കാരണങ്ങൾ പറഞ്ഞ് പിന്മാറുന്നത് മാധവനും ലക്ഷ്മിക്കും വല്ലാത്ത നോവായി മാറി.

തുടർന്നു വായിക്കുക..

 ആത്മഹത്യാ കുറിപ്പ്

തന്റെ കൈത്തണ്ടയിൽ തലവച്ചു കിടക്കുന്ന ഗൌരിയുടെ തലമുടിയിൽ വെറുതെ കോതിക്കൊണ്ട് മാധവൻ മുകളിലേക്കും നോക്കി കിടന്നു.
ഒന്നു മാത്രം മാധവന്റെ മനസ്സിലും കോറിയിട്ടു.
‘എന്തെങ്കിലും ഒരു മിറാക്കിൾ സംഭവിച്ചാലെ ഇതിങ്ങ്‌ളെ രക്ഷപ്പെടുത്താൻ പറ്റൂ...!!’

കുറേ നേരത്തേക്ക് ആരുമൊന്നും മിണ്ടിയില്ല...
ഓരോരുത്തരും ഓരോ ലോകത്തായി ചുറ്റിത്തിരിഞ്ഞു...
ലക്ഷ്മി എന്തൊ മറന്നുപോയതു പോലെ പെട്ടെന്നെഴുന്നേറ്റ് അകത്തേക്കു പോയി. അകത്ത് മിക്സിയുടെ ശബ്ദം കേട്ടു. നിമ്മിയും ഗൌരിയും പരസ്പ്പരം നോക്കിയിട്ട്  ‘ഇപ്പോഴെന്തിനാ അമ്മക്ക് മിക്സിയിൽ..’ എന്ന് ആത്മഗതം ചെയ്തു.
നിമ്മി ഗൌരിയുടെ വണ്ടിയും തള്ളിക്കൊണ്ട് മുന്നോട്ട് നീങ്ങാൻ തുടങ്ങിയെങ്കിലും അവൾ ബ്രേക്കിട്ടു. മാധവന്റെ മുഖം തന്റെ നേരെ തിരിച്ചിട്ട് ഗൌരി പറഞ്ഞു.
“മാമൻ വിഷമിക്കണ്ടാട്ടൊ. ഇത്രയും വരെ എത്തിയില്ലെ നമ്മൾ.. നമ്മൾക്കായി ദൈവം എന്തൊക്കെയോ കരുതി വച്ചിട്ടുണ്ട്. എന്റെ മനസ്സ് അങ്ങനെ പറയുന്നു.”
തന്റെ മുഖത്ത് തലോടിയിരുന്ന ഗൌരിയുടെ കൈയ്യിൽ പിടിച്ച് മാധവൻ പറഞ്ഞു.
“അതുവരെ കാത്തിരിക്കുമ്പോഴേക്കും നിമ്മിക്കു വന്ന ആ നല്ല പയ്യൻ നഷ്ടപ്പെട്ടാലൊ മോളെ.. നീറിക്കൊണ്ടിരിക്കുന്ന നിങ്ങടമ്മയും അതുവരെ നിങ്ങളേയും കാത്തിരിക്കുമെന്ന് എന്താ ഉറപ്പ്...?” 
നിമ്മിയുടേയും  ഗൌരിയുടേയും മുഖം വിവർണ്ണമായതല്ലാതെ, അവർ അതിനു മറുപടിയൊന്നും പറഞ്ഞില്ല.
ബ്രേക്കിൽ നിന്നും കയ്യെടുത്ത ഉടനെ നിമ്മി വണ്ടി തള്ളിനീങ്ങി.

അവർ പോയ ഉടനെ ലക്ഷ്മി മാധവനുള്ള ഭക്ഷണവുമായി വന്നു.
ഭക്ഷണത്തിന്റെ രൂപം കണ്ടതും മാധവന് ചെറിയൊരു ചിരിയൂറി.
“ഡോക്ടർ പറഞ്ഞത് ഓർമ്മയിൽ കിടപ്പുണ്ടല്ലെ...”
“ഇത്രനാളും ചോറു തരുമ്പോൾ വളരെ കുറച്ചല്ലെ കഴിക്കാറുള്ളു. അതും എത്ര നേരം വായിലിട്ട് ചവച്ചരച്ചിട്ടാ ഇറക്കാറ്...! അതെന്തുകൊണ്ടാണെന്ന് ഇന്നു ഡോക്ടർ പറഞ്ഞപ്പോഴല്ലെ മനസ്സിലായത്. അന്നേ പറഞ്ഞിരുന്നെങ്കിൽ ഇതുപോലെ മിക്സിയിൽ അടിച്ച് തരുമായിരുന്നില്ലെ...?”

പെട്ടെന്ന് മാധവന് തന്റെ ദേവുവിനെ ഓർമ്മ വന്നു...
ഒരു നിമിഷം നിശ്ശബ്ദതയിലാണ്ട മാധവൻ കൃതാർത്ഥതയോടെ ലക്ഷ്മിയുടെ മുഖത്ത് ഉറ്റു നോക്കി.
ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലാകാതെ ലക്ഷ്മി ഒന്നു പതറിയോ...?
അറിയാതെയെങ്കിലും തല കുനിഞ്ഞുപോയി.
ഇത്തരം നിസ്സാര കാര്യങ്ങൾ ഒക്കെ ലക്ഷ്മി ശ്രദ്ധിച്ചിരുന്നുവെന്ന അറിവ് മാധവന് വല്ലാത്തൊരു ചാരിതാർത്ഥ്യം നൽകി. മാധവൻ നോട്ടം പിൻവലിച്ചിട്ട് പറഞ്ഞു.
“നിങ്ങൾ ഒരു വല്ലാത്ത ചുറ്റുപാടിലായിരുന്നു ഞാൻ വരുമ്പോൾ... അതിനിടക്ക് എന്റെ ഇത്തരം പ്രശ്നങ്ങളൊന്നും ഒരു പ്രശ്നമേ ആയിരുന്നില്ല...അസുഖക്കാരനും ഒന്നുമില്ലാത്തവനുമായ ഞാൻ നിങ്ങൾക്കൊരു ഭാരമായി മാറുമോന്നായിരുന്നു എന്റെ പേടി...”
അതുകേട്ട് ലക്ഷ്മി പറഞ്ഞു.
“എന്നിട്ടോ...? ഞങ്ങളല്ലെ ഭാരമായത്....!”
“ഹേയ്... ആരും ആർക്കും ഭാരമൊന്നുമായില്ല. എല്ലാവരും അവരുടേതായ പണികൾ ചെയ്ത് ഇവിടം വരെ എത്തി. അങ്ങനെ ചിന്തിച്ചാൽ മതി... നിമ്മിയുടെ കല്യാണം നടത്താൻ എന്തു വഴിയെന്നാ ഞാൻ ആലോചിക്കുന്നത്..”
“കല്യാണമെന്നൊക്കെ പറയുമ്പോൾ, അത്ര എളുപ്പമാണൊ കാര്യങ്ങൾ...? എല്ലാം ശരിയായാൽ തന്നെ അവൾക്ക് എന്തെങ്കിലും കൊടുക്കണ്ടെ... എവിടെന്നെടുത്തു കൊടുക്കും...?”
“അവർ ഒന്നും ചോദിച്ചിട്ടില്ലല്ലൊ.....”
“അത്രയും വരെ എത്തുമ്പോഴല്ലെ അതൊക്കെ അറിയൂ... എന്നാലും നമ്മൾ കരുതണ്ടെ..?”
 “ങൂം..” ലക്ഷ്മി പറഞ്ഞത് ശരിയാണെന്ന അർത്ഥത്തിൽ  മാധവൻ തലയാട്ടി.

കുറച്ചു നേരത്തേക്ക് ഒരു നിശ്ശബ്ദത പരന്നു.
പിന്നെ ആരോടെന്നില്ലാതെ ലക്ഷ്മി പറഞ്ഞു.
“ആധാരം ആണെങ്കിൽ ബാങ്കിലുമാണ്...!”
അതുകേട്ട മാധവൻ പെട്ടെന്ന് എഴുന്നേറ്റിരുന്നു...
എന്നിട്ട് ലക്ഷ്മിയുടെ മുഖത്തേക്കു നോക്കിയ മാധവൻ, ഏതോ ആലോചനയിൽ ഒന്നു മുരടനക്കിയിട്ട് ചോദിച്ചു.
“കുറച്ച് സ്ഥലം വിറ്റാലൊ ലക്ഷ്മി..?”
“ബാങ്കിലെ കടം തീർക്കാതെ ആധാരം കിട്ടില്ലല്ലൊ...”
“ഇന്നാള്  സെയ്തൂം കണാരനും കൂടി സംസാരിക്കുന്നത് കേട്ടതാ... പാലവും പുതിയ റോഡുമൊക്കെ വരികയല്ലെ. ഈ പ്രദേശത്തെ സ്ഥലത്തിനൊക്കെ പെട്ടെന്ന് വില കേറിയത്രെ. ആളുകൾ പണവുമായി ഓടി നടക്കുകയാ, കിട്ടുന്നതത്രയും വാങ്ങിച്ചിടാൻ....!”
“ഇപ്പോൾ പാതിയിലധികവും നമ്മൾ ബാങ്കിൽ അടച്ചിട്ടുണ്ടാകില്ലെ.. ബാക്കിയുള്ളതല്ലെ കൊടുക്കേണ്ടതുള്ളു...”
മാധവൻ തലയൊന്നാട്ടിയിട്ട് പറഞ്ഞു.
“ഏതായാലും നാളെ വൈകുന്നേരം പോയി കോൺട്രാക്ടർ തോമസ്സിനെ ഒന്നു കാണണം. അദ്ദേഹത്തോടു പറഞ്ഞാൽ ഏറ്റവും നല്ല വിലയും വാങ്ങാനുള്ള ആളേയും സംഘടിപ്പിച്ചു തരും. ഒരു ചതിവിലും പെടാതെ കാര്യം സാധിച്ചു കിട്ടും...”
അപ്പോഴും ലക്ഷ്മിക്ക് സംശയമായിരുന്നു.
“നിമ്മി സമ്മതിച്ചിട്ടു പോരെ മുന്നോട്ടു പോകുന്നത്...”
“നമുക്ക് എല്ലാം സ്വരുക്കൂട്ടിവച്ച് കരുതിയിരിക്കാം....!”

അന്ന് വലിയ സന്തോഷത്തിലായിരുന്നു ലക്ഷ്മി... 
അല്ലെങ്കിലും മാധവനുമായി സംസാരിച്ചു കഴിയുമ്പോഴേക്കും ലക്ഷ്മി സന്തോഷവതി ആവാറുണ്ട്. എന്തിനും അദ്ദേഹത്തിന്റെ അടുക്കൽ മറുപടി ഉണ്ട്. ആ മറുപടി കേൾക്കുമ്പോൾ തന്നെ ആശ്വാസം കിട്ടും...!
ഒരാളെയെങ്കിലും പുറത്തിറക്കാൻ കഴിഞ്ഞാൽ....
അന്ന് ലക്ഷ്മി സുഖമായിട്ടുറങ്ങി...
ഉറക്കമില്ലാതെ മാധവനും...!

പിറ്റേ ദിവസം തോമസ്സിനെ കണ്ടപ്പോൾ സഹായിക്കാമെന്നേറ്റു. ഇപ്പോഴത്തെ വില വച്ച്  പത്തു സെന്റ് വിറ്റാൽ പോലും ബാങ്കിലെ കടം തീർത്തിട്ട് ബാക്കിക്ക് നിമ്മിക്ക് ആവശ്യമായ സ്വർണ്ണാഭരണങ്ങൾ വാങ്ങാൻ കഴിയും, പ്രത്യേകിച്ച് ഒന്നും ചോദിച്ചിട്ടില്ലാത്ത സ്ഥിതിക്ക്.
അടുത്ത ആഴ്ച തന്നെ  മുന്നിലെ റോഡിൽ  മെറ്റൽ വിരിക്കുമെന്നും അതു കഴിഞ്ഞാൽ ഉടൻ  ടാറിങ്  ഉണ്ടാകുമെന്നും തോമസ്സ് തറപ്പിച്ചു പറഞ്ഞു. അതു കൂടി കഴിഞ്ഞിട്ട് വിറ്റാൽ നല്ല വില കിട്ടും. അതിനു മുന്നെ കല്യാണം വന്നാൽ ആവശ്യമുള്ള പണം തന്ന് സഹായിക്കാമെന്ന് തോമസ്സ് ഏറ്റു. ഏതായാലും ടാറിങ്ങിനു ശേഷം വിറ്റാൽ മതിയെന്ന് തോമസ്സ് ഉപദേശിച്ചു.

അന്ന് മാധവനും നല്ല സന്തോഷത്തിലായിരുന്നു...
അന്നത്തെ രാത്രി സംഭാഷണത്തിൽ ലക്ഷ്മിയോടത് പറയുകയും ചെയ്തു...
തോമസ്സ് സഹായിക്കാമെന്ന് പറഞ്ഞെന്നു കേട്ടപ്പോൾ ലക്ഷ്മി ശരിക്കും വീർപ്പു മുട്ടി...
അപ്പോഴും ലക്ഷ്മിയുടെ മനസ്സ് ചോദിച്ചത് ഇതാണ്.
‘തങ്ങൾക്ക് വേണ്ടി ഇത്രയും കഷ്ടപ്പെടാൻ മാത്രം ഈ മനുഷ്യൻ തങ്ങൾക്കാരാണ്...?’

ഒരാഴ്ച കഴിഞ്ഞിട്ടും മാധവൻ ലാബിൽ പോയി റിസൽട്ടു വാങ്ങാൻ തയ്യാറയില്ല.
എല്ലാവരും മാ‍റി മാറി നിർബ്ബന്ധിച്ചിട്ടും മാധവൻ ഒഴിഞ്ഞുമാറി നടന്നതേയുള്ളു.  സെയ്തുവും കണാരനും ബഷീറും ഒക്കെ ആവുന്നത്ര നിർബ്ബന്ധിച്ചു. ‘പിന്നെയാവട്ടെ..’ ‘ഇപ്പോൾ കുഴപ്പമൊന്നുമില്ലല്ലൊ..’ എന്നൊക്കെ പറഞ്ഞാണ്  ഒഴിഞ്ഞുമാറിയത്.
അതിന്റെ റിസൽറ്റ് എന്തായിരിക്കുമെന്ന് മാധവന് നല്ല നിശ്ചയമുണ്ടായിരുന്നു...
റിസൽട്ട് കിട്ടിയാൽ അതോടെ എല്ലാവരും അറിയും...
പിന്നെ താൻ ഒരു മഹാരോഗിയായി ജീവിക്കേണ്ടി വരും...
ഈ കുടുംബത്തിലെ സന്തോഷം അതോടെ അവസാനിക്കും...
താനായിട്ട് അതിന് കളമൊരുക്കിക്കൂടാ...!

ഒരു ദിവസം വൈകുന്നേരമാണ്  ബഷീർ സൈക്കിളിൽ കിതച്ചെത്തി ആ വാർത്ത അറിയിച്ചത്.
“ലക്ഷ്മിച്ചേച്ചീ... നിമ്മിച്ചേച്ചിക്ക് കല്യാണം ആലോചിച്ച സുനിലേട്ടൻ വന്നു. ടെസ്സിച്ചേച്ചിയാ പറഞ്ഞത്...!”
എല്ലാവരുടേയും മുഖത്ത്  സന്തോഷം പ്രകടമായെങ്കിലും നിമ്മി മുഖം എടുത്തുകെട്ടി അകത്തേക്കു പോയി. ബഷീർ വീണ്ടും പറഞ്ഞു.
“പിന്നെ, നാളെ ചിലപ്പോൾ ഇങ്ങോട്ടു വരുമെന്ന് പറഞ്ഞു. നിമ്മിച്ചേച്ചിയെ സുനിലേട്ടന് ഒന്നു കാണണമെന്ന്...!”
അതോടെ എല്ലാവരും ഗൌരവത്തിലായി...
സംഗതി എടുത്തപിടിയാലെ നടക്കുകയാണല്ലൊ...
നിമ്മിയാണെങ്കിൽ ഇതുവരെ സമ്മതിച്ചിട്ടുമില്ല...
ലക്ഷ്മിയുടെ നെഞ്ചിടിപ്പ് കൂടിക്കൂടി ഒരു തരം വിറയലായി മാറി...
ഒരു സമാധാനത്തിനായി മാധവന്റെ അടുത്തേക്ക് നടന്നു...
ലക്ഷ്മിയുടെ ആകാംക്ഷപൂണ്ട മുഖത്ത് എഴുതി വച്ചത് വായിച്ച മാധവൻ ശബ്ദം താഴ്ത്തി പറഞ്ഞു.
“അവർ വന്നു കണ്ടുകൊണ്ടു പോട്ടെ... നമ്മൾക്കും ഒന്നു കാണാല്ലൊ. അവനെ കണ്ടു കഴിയുമ്പോൾ നിമ്മി ചിലപ്പോൾ സമ്മതിച്ചാലൊ...?”
അതുകേട്ട് ലക്ഷ്മി തലകുലുക്കിയതേയുള്ളു....
സന്തോഷം തിരതല്ലുന്ന ആ മനസ്സിൽ മാധവനോടുള്ള ആരാധനയോടെ, രണ്ടു കയ്യും കൂപ്പിയ പോലെ താടിക്കു കൊടുത്ത് നിശ്ശബ്ദം നിന്നതേയുള്ളു ലക്ഷ്മി....

അന്നത്തെ  ഹോട്ടലിലെ രാത്രി സംഭാഷണങ്ങളിൽ (നിമ്മി അതിനു പേരിട്ടത് ‘ഡെസ്ക് ടോക്’ എന്നാണ്.) നാളത്തെ സുനിലിന്റെ വരവും മറ്റുമായിരുന്നു ചർച്ച. ചേച്ചിയുടെ കാര്യത്തിൽ ഒരു തീരുമാനമാകാതെ, നിമ്മി ഒരു വിവാഹത്തിന് തെയ്യാറല്ലെന്ന് തീർത്തു പറഞ്ഞു. ഗൌരി ഉൾപ്പടെ ദ്വേഷ്യപ്പെട്ടെങ്കിലും അവൾ ഇടംതിരിഞ്ഞു തന്നെ നിന്നു. പെട്ടെന്ന് വിഷയം മാറ്റാനെന്നോണം നിമ്മി മാധവന്റെ നേരെ തിരിഞ്ഞു.
“മാമാ.. എന്തൊക്കെ ആയാലും ഞാൻ നാളെ പോയി മാമന്റെ  മെഡിക്കൽ റിസൽറ്റ് വങ്ങിക്കൊണ്ടു വരും... തീർച്ച....”
ഉടനെ തന്നെ ഗൌരിയും ലക്ഷ്മിയും അതിനെ സപ്പോർട്ട് ചെയ്തു. മൂന്നു പേരുടേയും നിർബ്ബന്ധം സഹിക്കവയ്യാതായപ്പോൾ മാധവൻ സമ്മതിച്ചു.
“അത് വാങ്ങിച്ചിട്ട് എന്തു ചെയ്യാനാ.. എന്നെ ആശുപത്രിയിൽ കിടത്താനാ...?” മാധവൻ 
“തീർച്ചയായും... കിടത്തി ചികിത്സിക്കേണ്ടി വന്നാൽ അങ്ങനെ ചെയ്യും...!"
നിമ്മിയുടെ വാക്കുകൾക്ക് പിൻബലമേകി ഗൌരി പറഞ്ഞു.
“അല്ലാതെ മാമന്റെ മക്കളെപ്പോലെ മാമനെ ഞങ്ങൾ ഒരിക്കലും ഉപേക്ഷിക്കില്ല...!”
അതുകേട്ട് ലക്ഷ്മി സ്വയം താടിക്കു കൈ കൊടുത്തിട്ട് പറഞ്ഞു.
“എന്നാലും ഈ അഛന്റെ മക്കളായി ജനിച്ചിട്ടും, അവരെങ്ങനെ ഇത്ര ദുഷ്ടന്മാരായി...?”
അതു കേട്ടതോടെ മാധവൻ ലക്ഷ്മിയോട് ‘അരുതെന്ന്’ കൈ കൊണ്ടു വിലക്കി.
ഡെസ്ക്കിൽ എഴുന്നേറ്റിരുന്ന മാധവൻ പറഞ്ഞു.
“എന്റെ മക്കളെ അങ്ങനെ വിളിക്കരുത്. അവർ തെറ്റൊന്നും ചെയ്തിട്ടില്ല...!”
അതുകേട്ട് നിമ്മിക്ക് ദ്വേഷ്യം വന്നു.
“എന്താ മാമനീ പറയുന്നെ... ആ കൊടും കാട്ടിൽ മൃഗങ്ങൾക്ക് ഭക്ഷണമാകാൻ മാമനെ എറിഞ്ഞുകൊടുത്ത മക്കൾ ദുഷ്ടന്മാരല്ലെന്നോ..?”
അതുകേട്ടിട്ടൊ, അതോ ആ രംഗം മനസ്സിൽ കണ്ടിട്ടോ എന്തോ ലക്ഷ്മി പെട്ടെന്നു സാരിത്തലപ്പുകൊണ്ടു വായപൊത്തിയെങ്കിലും കണ്ണുകൾ നിറഞ്ഞൊഴുകി. അതു കണ്ട് ഗൌരിയും നിറഞ്ഞ കണ്ണുകളോടെ അമ്മയെ കെട്ടിപ്പിടിച്ചു.
“ഇല്ല മക്കളെ... ഞാൻ അങ്ങനെ വിശ്വസിക്കുന്നില്ല....!” 
എല്ലാവരേയും ഒന്നു നോക്കിയിട്ട് മാധവൻ തുടർന്നു.
“എന്നിട്ടും ഞാൻ മരിച്ചില്ലല്ലൊ... എന്നെ കാട്ടുമൃഗങ്ങളും ഉപദ്രവിച്ചില്ലല്ലൊ...! എന്താ കാരണം...?”
ആരും ഉത്തരമൊന്നും പറഞ്ഞില്ല. മാധവൻ തന്നെ തുടർന്നു.
“ഞാനങ്ങനെ മരിക്കേണ്ടവനല്ല...!”
അതു കേട്ട് ഗൌരി പറഞ്ഞു.
“എന്നിട്ടും മാമൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചില്ലെ, ഒരു കത്തെഴുതി വച്ചിട്ട്...!!”
അതുകേട്ട് ഞെട്ടിയ മാധവൻ
“ഞാനോ...?”
മാധവനതൊരു പുതിയ അറിവായിരുന്നു....

ഗൌരി വേഗം തന്റെ വണ്ടിയുടെ ഇടതു വശത്തെ കൈത്താങ്ങിന്റെ അടിയിലെ ഒരു കീശയിൽ നിന്നും ആദ്യം ഒരു കണ്ണെട പുറത്തെടുത്തു. അതവളുടെ അഛന്റെ കണ്ണടയായിരുന്നു. തന്നെ ഒരുപാട് സ്നേഹിച്ച്, തനിക്കു വേണ്ടി ഈ കുടുംബത്തെ വരെ മറന്ന് വിറ്റുപെറുക്കി ചികിത്സിച്ചിട്ടും ഭേദമാക്കാൻ കഴിയാത്തതിൽ ഹൃദയം തകർന്നു മരിച്ച പ്രിയപ്പെട്ട അഛന്റെ ഓർമ്മക്കായി ആ കണ്ണട സ്വന്തമാക്കിയിരുന്നു. എന്നും അതവളുടെ സന്തതസഹചാരിയായ ചക്രകസേരയോടൊപ്പം അവളത് സൂക്ഷിച്ചു. ഒറ്റക്കാവുമ്പോൾ ആ കണ്ണടയെടുത്ത് മുഖത്ത് വച്ച് പഴയ ഒർമ്മകളിൽ ലയിക്കും. തന്നെ എടുത്ത് തോളത്തിട്ട് ആശുപത്രികൾ തോറും  പ്രതീക്ഷയോടെ ഓടി നടന്ന അഛന്റെ ദയനീയ ചിത്രങ്ങൾ മനസ്സിൽ തെളിയും. പിന്നെ വെറുതെ കണ്ണുകൾ നിറഞ്ഞൊഴുകും. തന്റെ സങ്കടങ്ങൾ  ആ കണ്ണീരിലൂടെയാണ് അവൾ ഒഴുക്കി കളയാറ്. അതുകഴിഞ്ഞാൽ തെല്ലൊരു ആശ്വാസം തോന്നും...

തന്റെ പ്രിയപ്പെട്ട ആ കണ്ണടക്കടിയിൽ നിന്നും പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ഒരു വെള്ളക്കടലാസ് എടുത്ത് നിവർത്തിയിട്ട് അവൾ വായിച്ചു. 
“ജീവിത നൈരാശ്യം മൂലം ഞാൻ ആത്മഹത്യ ചെയ്യുന്നു. എന്റെ മരണത്തിൽ മറ്റാർക്കും പങ്കില്ല. എന്റെ ശവം മറവു ചെയ്യുന്നതിലേക്കായി ഈ കടലാസ്സിനോടൊപ്പം 3000 രൂപയും വച്ചിട്ടുണ്ട്. എന്ന്...”
അതുകേട്ട് മാധവൻ കണ്ണുംതള്ളി ഇരുന്നു...!
നിമ്മിയും ലക്ഷ്മിയും എന്തൊ അത്ഭുതം കണ്ട കണക്കെ വായും പൊളിച്ചു നിന്നു....!

തുടരും....

Monday, 15 October 2012

നീണ്ടകഥ... മഴയിലൊരു വിരുന്നുകാരൻ (12)




കഥ ഇതുവരെ.

അമ്മ ലക്ഷ്മിയും മകൾ കാലിനു സ്വാധീനമില്ലാത്ത ഗൌരിയും അനിയത്തി നിർമ്മലയെന്ന നിമ്മിയും അടങ്ങുന്ന കുടുംബം. മകളുടെ രോഗം മാറാനാവാത്തതിൽ മനം നൊന്ത് അഛൻ മരിച്ചു. ഗൌരിയുടെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കിയതിനാൽ കിടപ്പാടം ജപ്തിയിലായതിനാൽ പരാശ്രയമറ്റ കുടുംബം ആത്മഹത്യയിൽ അഭയം തേടാൻ തീരുമാനിക്കുന്നു.
ആ രാത്രിയിലെ മഴയിൽ വന്നു കയറിയ അതിഥിയാണ് മാധവൻ. അതിനാൽ ആത്മഹത്യാശ്രമം നടക്കാതെ പോയി.   മാധവനോട് തങ്ങളുടെ ജീവിതകഥ മൂന്നു പേരും കൂടി പറയുന്നു...
 അതിനു ശേഷം മൂവരുടേയും നിർബ്ബന്ധപ്രകാരം മാധവൻ തന്റെ കഥ പറയുന്നു. ഗൾഫിലായിരുന്ന മാധവൻ  കാൽ നൂറ്റാണ്ടിലേറെക്കാലം  തന്റെ കുടുംബത്തിന്റെ  രക്ഷക്കായി ഒറ്റക്ക്  ഗൾഫിൽ കഴിഞ്ഞു. ഭാര്യ ദേവൂനു സുഖമില്യാതായതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുന്നു.  വീട്ടിലെ  കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത്  ദേവൂനെ വീണ്ടും ആശുപത്രിയിലാക്കി. ദേവുവിന്റെ ആഗ്രഹ പ്രകാരം മക്കളുടെ വിവാഹം ഒരേ പന്തലിൽ നടത്തി. ദേവുവിന്റെ വിയോഗത്തോടെ അഛനും  മക്കളുമായുള്ള ബന്ധത്തിൽ കാതലായ  വിള്ളൽ വീണു.  മക്കളുടെ അവഗണന സഹിക്കാൻ കഴിയാതെ തന്റെ ചിലവുകൾക്കായി മാധവൻ കൂലിപ്പണിക്കു പോകുന്നു. അസുഖത്തിനു സർക്കാരാശുപത്രിയിൽ പോയ മാധവന് ഒരു തിരിച്ചരിയൽ പോലുമില്ലാത്തത് വലിയ വിഷമമുണ്ടാക്കി. ഇതെല്ലാം മക്കൾക്കുണ്ടാക്കിയ നാനക്കേട് ചില്ലറയല്ല. അതും പറഞ്ഞുണ്ടായ വഴക്കിൽ നാട്ടുകാർ ഇടപെടേണ്ടി വന്നു.... നടുവേദന കലശലായത് തരമാക്കി മൈസൂറിൽ കൊണ്ടുപോയി ചികിത്സിക്കാമെന്നു പറഞ്ഞ കൊണ്ടുപൊയ അഛൻ മാധവനെ മൈസൂർ കാട്ടിൽ ഉപേക്ഷിച്ച് മക്കൾ കടന്നു കളയുന്നു. വന്യമൃഗങ്ങളുടെ ഒന്നും ആക്രമണത്തിനിരയാകാതെ  ലോറിത്തൊഴിലാളികൾ മാധവനെ രക്ഷപ്പെടുത്തി.  ഒരു വർഷത്തിനു ശേഷം മാധവൻ അപ്രതീക്ഷിതമായി  ഒരു നിയോഗം പോലെ  ലക്ഷ്മിയുടേയും കുടുംബത്തിന്റേയും അടുക്കൽ എത്തിച്ചേരുന്നു. അപ്രതിക്ഷിതമായി വീണു കിട്ടിയ ഒരു മെസ്സിന്റെ ചുമതല മാധവന്റെ നേതൃത്വത്തിൽ ലക്ഷ്മിയും കുടുംബവും ഏറ്റെടുക്കുന്നു. ഈ വരുമാനം കോണ്ട്  ജപ്തി വരെയെത്തിയ  ബാങ്കിലെ കടം അടച്ചു തീർക്കാനാവും എന്ന ആത്മവിശ്വാസം ആ കുടുംബം ഒരു പുതുജീവിതത്തിനു തെയ്യാറാവുന്നു. അതോടെ അസൂയാലുക്കൾ മാധവനേയും  ലക്ഷ്മിയുടെ കുടുംബത്തേയും ചേർത്ത് അപവാദങ്ങൾ  പരത്തുന്നു. അപവാദത്തിൽ നിന്നും രക്ഷപ്പെടാനായി തങ്ങളുടെ രണ്ടാനച്ചനായി മാധവനെ  മക്കൾ തീരുമാനിക്കുന്നെങ്കിലും, അതൊരു പരിഹാരമല്ലെന്നും അപവാദങ്ങളുടെ കാരണങ്ങളും മറ്റും അവരെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുന്നു. ഒരു ദിവസം നിമ്മിയുടെ പഴയ സഹപാഠി  സുനിത തന്റെ സഹോദരന് വേണ്ടി നിമ്മിയെ വിവാഹമാലോചിച്ച് നേരിട്ടു വരുന്നു. ഗൌരിയെ ഈയവസ്ഥയിൽ വിട്ടിട്ട് പോകാൻ മനസ്സില്ലെന്നു പറഞ്ഞ്  നിമ്മി എതിർക്കുന്നു. ചൊവ്വാദോഷമുള്ള  ഗൌരിയെ കെട്ടുന്നവൻ മുന്നുമാസത്തിൽ കൂടുതൽ ജീവിക്കില്ലെന്ന ജ്യോത്സ്യന്റെ പ്രവചനം പറഞ്ഞ് ഗൌരിയും വിവാഹത്തെ എതിർക്കുന്നു. മനസ്സു മടുത്ത മാധവന് പെട്ടെന്ന്  അസുഖം കൂടി ആശുപത്രിയിൽ കൊണ്ടു പോകുന്നു.  

 

തുടർന്നു വായിക്കുക......

                                          ജാതകദോഷം.


“ഇപ്പൊത്തന്നെ ആശുപത്രിയിൽ പോണം...”
ലക്ഷ്മിയുടെ കരച്ചിൽ  മാത്രമല്ല കണാരനും നിർബ്ബന്ധം പിടിച്ചതോടെ മാധവന് വഴങ്ങാതെ തരമില്ലെന്നായി.
സുനിതയും ടെസ്സിയും വന്ന ടാക്സിയിൽ തന്നെ മാധവനേയും കൊണ്ട്  കണാരനും ലക്ഷ്മിയും  ആശുപത്രിയിലേക്ക് പാഞ്ഞു...

പട്ടണത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്കാണ് മാധവനെ കൊണ്ടുപോയത്. ഡോക്ടറെ കാണാൻ മൂവരും കയറിയെങ്കിലും പരിശോധന നടത്താൻ നേരം മറ്റുള്ളവരെ പുറത്താക്കി. ഡോക്ടർ പരിശോധിക്കുന്ന സമയം മാധവൻ പറഞ്ഞു.
“ഡോക്ടർ.. എന്റെ രോഗം എനിക്ക് നന്നായിട്ടറിയാം. കുടലിൽ അൾസറാണ്.  മുൻ‌പ് ഞാൻ മരുന്നൊക്കെ കഴിച്ചിരുന്നു. ജീവിതം തന്ന നിരാശയിൽ ഒറ്റപ്പെട്ട് അലയേണ്ടി വന്നപ്പോൾ  ഇനിയെന്തിന് മരുന്നെന്നു ചിന്തിച്ചു. ഇപ്പോ.. കുറേക്കാലമായി മരുന്നൊന്നുമില്ല. ഏതു നിമിഷവും വീണു പോയേക്കാവുന്ന ഒരവസ്ഥയിൽ എത്തിയിട്ടുണ്ടായിരിക്കും ഞാനിപ്പോൾ...!
കൂടെക്കൂടെ വരുന്ന നെഞ്ചെരിച്ചിലും വയറു വേദനയും മറ്റും എന്നെ അത് ബോദ്ധ്യപ്പെടുത്തുന്നു. പക്ഷേ ഡോക്ടർ... ഇപ്പോഴെനിക്ക് കുറച്ചു കാലം കൂടി ജീവിക്കണമെന്നൊരു തോന്നൽ..!
കഴിയുമോ അതിന്..?”

ശ്രദ്ധാപൂർവ്വം കേട്ടിരുന്ന ഡോക്ടർ മാധവനെ ആശ്വസിപ്പിച്ചു.
“മാധവൻ കൂടി സഹകരിക്കുമെങ്കിൽ നമുക്ക് നോക്കാം. ആദ്യം തന്നെ കുറച്ച് ടെസ്റ്റുകൾ നടത്തണം. പിന്നെ കുടലിന്റെ ഒരു സ്കാനിങ്ങും നടത്തണം. ഇതൊക്കെ കഴിഞ്ഞാലെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നു പറയാൻ പറ്റൂ... അതു കഴിഞ്ഞിട്ട് ട്രീറ്റ്മെന്റ് തുടങ്ങാം...”
“ശരി ഡോക്ടർ... ഞാൻ തീർച്ചയായും സഹകരിക്കാം....”
“ഈ ടെസ്റ്റുകളിൽ പലതും ഇവിടെ ചെയ്യാനാവില്ല. പുറത്ത് കൊടുത്ത് ചെയ്യിക്കണം. മെഡിക്കൽ കോളേജിനടുത്തുള്ള  ഒരു ലാബിലേക്ക് ഞാൻ എഴുതിത്തരാം.  സ്കാനിങ്ങുൾപ്പടെ എല്ലാ ടെസ്റ്റുകളും അവർ തന്നെ ചെയ്തു തരും...”
ഡോക്ടർ കുറിപ്പെഴുതി കൊടുത്തിട്ട് പറഞ്ഞു.

“‘തൽക്കാലം വേദന തോന്നുന്നുണ്ടെങ്കിൽ മാത്രം ഈ മരുന്ന് കഴിച്ചാൽ മതി. പിന്നെ ഖരഭക്ഷണങ്ങൾ ഒന്നും വേണ്ട. ദ്രവരൂപത്തിൽ മാത്രം കഴിക്കുക... ലാബിലെ റിസൽറ്റ് കിട്ടാൻ രണ്ടുമൂന്നു ദിവസം പിടിക്കും. അതുമായിട്ട് ഇനി വന്നാൽ മതി... പേടിക്കയൊന്നും വേണ്ടാട്ടൊ... നമുക്ക് നോക്കാം...” ഡോക്ടർ ആശ്വസിപ്പിക്കാനെന്നോണം പറഞ്ഞു.

അപ്പോൾ തന്നെ മെഡിക്കൽ കോളേജിനടുത്തുള്ള ലാബിലേക്ക് വിട്ടു. നല്ല തിരക്കുണ്ടായിരുന്നു.   ബ്ലെഡും മറ്റും കൊടുത്ത്, സ്കാനിങ്ങും നടത്തി പുറത്തിറങ്ങുമ്പോഴേക്കും സന്ധ്യ മയങ്ങിയിരുന്നു. വീട്ടിലെത്തുമ്പോഴേക്കും എല്ലാവരും അക്ഷമരായി കാത്തിരിക്കുകയായിരുന്നു. മാത്രമല്ല സുനിതയും ടെസ്സിയും തിരിച്ചു പോകേണ്ട സമയവും കഴിഞ്ഞിരുന്നു.

വന്നവഴി തന്നെ മാധവൻ അവരോട് ക്ഷമ ചോദിച്ചു. അവരുടെ വണ്ടി കൊണ്ടാണല്ലൊ ആശുപത്രിയിൽ പോയത്. അവരെ യാത്രയാക്കാൻ റോട്ടിലോളം മാധവൻ ചെന്നു. അവർ കാറിലിരിക്കെ, കുനിഞ്ഞ് തല അകത്തേക്കിട്ട് സുനിതയുടെ ചെവിയിലെന്നോണം മാധവൻ പറഞ്ഞു.
“നിമ്മിയുടെ കാര്യം ഞങ്ങൾ കാര്യമായിട്ടെടുത്തിട്ടുണ്ടട്ടൊ...”
“അവൾ അതിനു ഒട്ടും സമ്മതിക്കുന്നില്ലല്ലൊ അമ്മാവാ..”
സുനിത സ്വൽ‌പ്പം നിരാശയിലെന്നോണം പറഞ്ഞു.
“അത് മോളുടെ ചേട്ടനെ ഇഷ്ടമില്ലാത്തത് കൊണ്ടല്ലല്ലൊ.... അതൊക്കെ ഞാൻ ശരിയാക്കിക്കൊള്ളാം...”
“ശരി അമ്മാവാ....” വണ്ടി വിടാൻ തുടങ്ങിയതും മാധവൻ ഒന്നുകൂടി ചോദിച്ചു.
“അല്ല.. എപ്പഴാ മൂപ്പര് എത്താ......?”
“നിമ്മിയുടെ സമ്മതം അറിഞ്ഞാൽ അന്ന് തിരിക്കുമെന്നാ പറഞ്ഞിരിക്കുന്നെ...”
“എന്നാ.. ഇനി വൈകിക്കണ്ട.. സമ്മതാന്ന് അറീച്ചോളു...”
“ശരി മാമാ...” സന്തോഷത്തോടെയാണ് സുനിത യാത്ര പറഞ്ഞത്.

വണ്ടി വിട്ടതും കാറിനുള്ളിലേക്ക് കുനിഞ്ഞു നിന്നിട്ട് നിവർന്നതും മാധവന് ഒരു പരവേശം തോന്നി...
പഴയ നാടുവേദന ഓർമ്മ വന്നു.. ദിവസവും എന്തെങ്കിലും പണിയൊക്കെ എടുത്തുകൊണ്ടിരിക്കുന്നതു കൊണ്ട് അത്തരം  വേദനകൾ കാര്യമാക്കാറില്ല. ഒന്നു  പിടിക്കാനായി ഒന്നുമില്ലാത്തതുകൊണ്ട്  മാധവൻ  അവിടെത്തന്നെ ഇരിക്കാനായി കുനിഞ്ഞതും ഒരാൾ പെട്ടെന്നു പുറകിൽ നിന്നും താങ്ങി നിറുത്തി. ലക്ഷ്മിയായിരുന്നു...!
“എന്തേ.. വേദനയോ മറ്റൊ എടുക്കുന്നുണ്ടൊ...” ഒരു സൊകാര്യമെന്നോണം ശബ്ദം താഴ്ത്തി ലക്ഷ്മി ചോദിച്ചു.
“ഏയ്.. ഒന്നൂല്യാ..”
ലക്ഷ്മിയുടെ താങ്ങോടെ മാധവൻ നടന്ന് പടിക്കലെത്തിയതും ഗൌരിയുടെ വണ്ടിയും തള്ളി നിമ്മി മുറ്റത്തു കൂടെ വരുന്നുണ്ടായിരുന്നു. അവരെ കണ്ടതും മാധവന് എന്തൊ ഒരീർച്ച തോന്നി. ലക്ഷ്മിയുടെ കൈ വിടുവിക്കാൻ ഒരു ശ്രമം നടത്തി. അത്  തിരിച്ചറിഞ്ഞ് മാധവനെ വിട്ട് ലക്ഷ്മി മാറി നിന്നു... 
നിമ്മിയും ഗൌരിയും അത് കണ്ട് ഗൂഢമായി പുഞ്ചിരിച്ചു.
അടുത്തു വന്നതും നിമ്മി ഒരു തമാശമൂഡിൽ പറഞ്ഞു.
“നിങ്ങൾ തമ്മിൽ കല്യാണം കഴിച്ചാലെന്താ കുഴപ്പം...!”
അതു കേട്ടതും ലക്ഷ്മി ഒന്നു ഞെട്ടി...!
മാധവൻ ഒരു തമാശ കേൾക്കുന്ന മൂഡിൽ ലക്ഷ്മിയെ ഒന്നു നോക്കി.
ലക്ഷ്മി കൃത്രിമ ദേഷ്യത്തിലെന്നോണം പറഞ്ഞു.
“പോടി അവിടന്ന്.... എന്തു തോന്നിവാസോം  വിളിച്ചു പറയാന്നായോ..” 
മാധവൻ രണ്ടടി നടന്നിട്ട് ഒന്നു നിന്നു.  പിന്നെ പറഞ്ഞു.
“ശരി.. ലക്ഷ്മിയെ ഞാൻ കല്യാണം കഴിക്കാം. അതേ പന്തലിൽ തന്നെ നിങ്ങൾ രണ്ടു പേരുടേയും കല്യാണം....!!
എന്താ.. സമ്മതാണൊ..?”

ഇപ്പോൾ ഞെട്ടിയത് നിമ്മിയും ഗൌരിയുമാണ്...
അതോടെ അവരുടെ മുഖമിരുണ്ടു. പിന്നെ ആരുമൊന്നും പറഞ്ഞില്ല. ആർക്കും ഉത്തരമില്ലെന്നായപ്പോൾ മാധവൻ സാവധാനം നടന്നു.
ഹോട്ടലിലെ ഒരു ഡെസ്ക്കിൽ കയറി പതിവു പോലെ നിവർന്നു കിടന്നു.

എന്നും അതൊരു പതിവാണ്. കുറച്ചു കഴിയുമ്പോൾ വീട്ടിലെ പണികളൊക്കെ ഒതുക്കിയിട്ട് ലക്ഷ്മിയും വന്ന് തൊട്ടടുത്ത കസേരയിൽ ഇരിക്കും. പിന്നെ പണ്ട് നല്ല സന്തോഷത്തോടെ കഴിഞ്ഞിരുന്ന നല്ല കാലത്തെക്കുറിച്ച് ലക്ഷ്മി വാചാലയാകും. മാധവനും തന്റെ നല്ല കാലത്തെക്കുറിച്ച് ലക്ഷ്മിയോടും പറയും. ചിലപ്പോഴൊക്കെ നിമ്മിയും ഗൌരിയും കൂടാറുണ്ടെങ്കിലും, പലപ്പോഴും അവരുടെ  പാട്ടിനു വിടാറാണ് പതിവ്. എന്തായാലും ആ വർത്തമാനം കഴിഞ്ഞ് അമ്മ വരുന്നത് നല്ല സന്തോഷത്തോടെയാണെന്ന് രണ്ടു പേരും മനസ്സിലാക്കിയിട്ടുണ്ട്.

ഹോട്ടൽ തുടങ്ങിയതിനു ശേഷം മാധവൻ ഹോട്ടലിലെ ഡെസ്ക്കിലാണ് കിടക്കാറ്. എത്ര നിർബ്ബന്ധിച്ചിട്ടും മാധവൻ വീട്ടിനകത്തേക്ക് കയറി കിടന്നില്ല. ചില ദിവസങ്ങളിൽ കൂട്ടിന് ബഷീറും വരും. അവൻ സെക്കന്റ് ഷോ സിനിമക്ക് പോകണ ദിവസം ഇവിടെ ഹോട്ടലിൽ വന്നാണ് കിടക്കാറ്.

പതിവു പോലെ മാധവനുള്ള കിടക്കയും തലയിണയും ബഡ്ഷീറ്റുമായി ലക്ഷ്മി  എത്തി. തൊട്ടടുത്ത ഡെസ്ക്കിന്റെ മുകളിൽ അതെല്ലാം വച്ചു. തൊട്ടടുത്ത കസേരയിൽ ലക്ഷ്മിയും ഇരുന്നു. എന്തെങ്കിലും ചോദിക്കാൻ ലക്ഷ്മിക്കൊരു ചമ്മൽ. നേരത്തെ മക്കൾ ചോദിച്ചത് അപ്പോഴും മനസ്സിൽ ഉണ്ടായിരുന്നു....
വെറുതെ ഒരു ശ്വാസം മുട്ടൽ...
മാധവനും ഒരു വിമ്മിഷ്ടം പോലെ...  
രണ്ടു പേരും നിശ്ശബ്ദരായിരിക്കുമ്പോൾ നിമ്മിയും ഗൌരിയും അടുത്തെത്തി. രണ്ടു പേരും ഒന്നും മിണ്ടുന്നില്ലെന്ന് കണ്ട്  നിമ്മി ചോദിച്ചു.
“ഇന്നെന്താ ഇവിടെ മൌനവൃതമാ...?”
അതിനും ആരും മറുപടി പറഞ്ഞില്ല. ഗൌരിയെ മാധവന്റെ ഡെസ്ക്കിന്റടുത്ത് നിറുത്തിയിട്ട് ഒരു കസേര എടുത്ത് നിമ്മിയും അവരുടെ അടുത്തിരുന്നു.

നിമ്മി അമ്മയേയും മാധവനേയും മാറിമാറി നോക്കിയിട്ട് ഒരു പുഞ്ചിരിയോടെ ഗൌരിയുടെ നേർക്ക് ഒരു കൈ മുദ്ര കാട്ടി ഹാസ്യഭാവത്തിൽ ‘ഇതെന്തു പറ്റി’ എന്നു ചോദിക്കുന്നതു പോലെ തലയാട്ടി.
ഗൌരി മാധവന്റെ ഡെസ്ക്കിനോട് ചേർത്ത് വണ്ടി ഒന്നുരുട്ടി. എന്നിട്ട് മലർന്നു കിടക്കുന്ന മാധവന്റെ തല തന്റെ വശത്തേക്ക് ബലമായി തിരിച്ചിട്ട് ചോദിച്ചു.
“മാമാ... എന്താപ്പൊ ഇത്ര ആലോചിക്കാൻ...? പരിശോധനയുടെ റിസൽട്ട് കിട്ടിയാൽ ചികിത്സിച്ച് ഭേദമാക്കാമെന്ന് ഡോക്ടർ പറഞ്ഞില്ലെ...”
മാധവൻ ഒന്നു മുരടനക്കിയിട്ട് പറഞ്ഞു.
“ഞാൻ എന്നെക്കുറിച്ചല്ല ചിന്തിച്ചത്. നിങ്ങളെക്കുറിച്ചാ... നിങ്ങളുടെ പിടിവാശി. എന്തിനാ ആവശ്യമില്ലാത്ത ഈ പിടിവാശി...?”
അതിനു മറുപടി പറഞ്ഞത് നിമ്മിയാണ്.
“പിടിവാശി ആണോ... ഞാൻ പറഞ്ഞത് സത്യമല്ലെ....? എനിക്കാകെയുള്ളത് എന്റെ ചേച്ചിയാ. അതിനെ കഷ്ടത്തിലാക്കിയിട്ട് എനിക്കൊരു രക്ഷപ്പെടലും വേണ്ട...!”
നിമ്മിയുടെ കണ്ണുകൾ നിറഞ്ഞു കഴിഞ്ഞു. അത്തരമൊരവസ്ഥ നിമ്മിക്കു ചിന്തിക്കാനേ വയ്യ.
“അവൾക്ക് സഹായത്തിനായി സ്ഥിരമായിട്ട് നമ്മൾക്കൊരാളെ നിറുത്താം...”
മാധവൻ ഒരു പോംവഴി പറഞ്ഞു.
“അവരൊന്നും ഒരു ആത്മാർത്ഥതയും കാണിക്കില്ല. വേണ്ടി വന്നാൽ അവരെന്റെ ചേച്ചിയെ അപായപ്പെടുത്തുകയും ചെയ്യും.  പേപ്പറിലൊക്കെ ദിവസവും കാണുന്നില്ലെ ഓരോന്ന്. പണ്ടത്തെ കാലമൊന്നുമല്ല മാമാ...”
“ഇത്രയൊക്കെ കടന്നു ചിന്തിക്കണൊ മോളെ.. അമ്മയില്ലെ കൂടെ... മാമനില്ലെ...” ലക്ഷ്മി.
“നിങ്ങൾക്കൊക്കെ എത്ര കാലം നോക്കാനാകും...?”
 “പിന്നേ.. നീയൊക്കെ ഒരു നൂറ്റാണ്ടു കാലം ജീവിച്ചോളാന്ന് വാക്കും കൊടുത്തിട്ടാ ഇങ്ങോട്ടു പോന്നത്..”
നിമ്മിയുടെ ശാഠ്യം കേട്ട് മാധവന് ചെറിയൊരു ദ്വേഷ്യം വന്നു.
ഇടക്കു കയറി ഗൌരിയും ദ്വേഷ്യപ്പെട്ടു.
“നിന്റെ ജീവിതം തുലച്ചിട്ട് എനിക്ക് ജീവിക്കണ്ട... ഞാനോ ഇങ്ങനെയായി. നീയെങ്കിലും ഒന്നു രക്ഷപ്പെട്ടു കാണാനാ ഞാൻ മോഹിക്കുന്നത്.. മാമനും അമ്മയും പറയുന്നത് അനുസരിക്ക് നിമ്മി...”
“എല്ലാം അറിഞ്ഞ് ചേച്ചിയെ സ്നേഹിക്കാൻ കഴിയുന്ന ഒരാൾ വന്നാൽ... അപ്പോൾ നോക്കാം...!”
നിമ്മി അവസാനവാക്കെന്നോണം പറഞ്ഞു നിറുത്തി.

നിമ്മിയോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നിയിട്ടൊ എന്തൊ, മാധവൻ ഗൌരിയോടായി പറഞ്ഞു.
“ഇനി മോള് വിചാരിച്ചാലെ ഇതിനൊരു പരിഹാരമാവൂ. ജാതകമൊക്കെ മനുഷ്യർ ഗണിച്ചുണ്ടാക്കുന്നതാ... ആ കൂട്ടലിൽ എപ്പോഴും തെറ്റുകൾ പറ്റാം.. അതുകൊണ്ട് അതിലൊന്നും ആരും ഇപ്പൊ വിശ്വസിക്കില്ല...”
മാധവന്റെ കൈത്തണ്ടയിൽ തലവച്ച് കിടക്കുകയായിരുന്ന ഗൌരി നേരെ ഇരുന്നിട്ട് പറഞ്ഞു.
“അമ്മ പറഞ്ഞു എന്നോട്, ജാതകം മാറ്റിയെഴുതിക്കാമെന്ന്. ചൊവ്വാ ദോഷമില്ലാത്ത ജാതകമാക്കി മാറ്റി എഴുതിയാൽ പിന്നെ കുഴപ്പമില്ലല്ലോന്ന്...!”
അതു കേട്ട് ലക്ഷ്മി പറഞ്ഞു.
“നൂറ് നുണ പറഞ്ഞിട്ടായാലും ഒരു പെണ്ണിന്റെ കല്യാണം നടത്താമെന്നാ പണ്ടുള്ള കാർന്നോന്മാര് പറഞ്ഞേക്കണെ... അതിലൊന്നും ഒരു തെറ്റുമില്ല...!”
“പക്ഷെ, അമ്മേ... സത്യം സത്യമല്ലാതെ വരുമോ..? എന്നെ കല്യാണം കഴിക്കുന്നവൻ ജാതകം പോലെ മൂന്നു മാസത്തിനുള്ളിൽ മരിച്ചു പോയാൽ, എന്റെ മനോവിഷമം എത്രയാവും..? എല്ലാം മറച്ചു വച്ച് ചതിച്ചതിന് ദൈവം പോലും എനിക്ക് മാപ്പു തരില്ല... മാപ്പു തരില്ല...!”
അതും പറഞ്ഞ് കരഞ്ഞ ഗൌരിയെ ലക്ഷ്മി തലയിൽ തലോടി ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.
“ജാതകം നോക്കിയ ആള്, നിങ്ങ്ടെ അഛന്റെ മരണം എന്തേ നേരത്തെ പറഞ്ഞില്ല. നേരിട്ട് രക്തബന്ധമുള്ള ആളുടെ കാര്യങ്ങളൊന്നും പറയാതെ, ഇനിയും ആരെന്നു പോലും തീർച്ചയില്ലാത്ത ഒരാൾ, അതും എവിടെയോ കിടക്കുന്ന ഒരാൾ ഗൌരിയെ കെട്ടിയാൽ മരണപ്പെടുമെന്ന് മുൻ‌കൂട്ടി പറയാൻ അയാളാരാ  ദിവ്യഞ്ജനാ...?”
ശബ്ദം കൂടിയതു കൊണ്ടൊ മറ്റോ മാധവൻ ശക്തിയായി ചുമച്ചു. ചുമ ശമിച്ചതിനു ശേഷം മാധവൻ തുടർന്നു.
“ആ കെട്ടാൻ വരുന്നവനുമുണ്ടാകില്ലെ ജാതകം. അവന്റെ ജാതകത്തിലും കാണണമല്ലൊ, പെണ്ണു കെട്ടിയാൽ മൂന്നു മാസത്തിനുള്ളിൽ അവൻ മരിക്കുമെന്ന്. അങ്ങനെയുള്ളവൻ ഏതെങ്കിലും കാലത്ത് പെണ്ണു കെട്ടാൻ തെയ്യാറാകുമോ...? വിഡ്ഡിത്തം.. അല്ലാണ്ടെന്താ പറയാ ഇതിനൊക്കെ..! ”
മാധവൻ അവരെ യുക്തിപൂർവ്വം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുകയായിരുന്നു...
അതിനൊന്നും ആർക്കും ഉത്തരമുണ്ടായില്ല...
മാധവനെ തർക്കിച്ചു ജയിക്കാൻ അവർക്കാവുമായിരുന്നില്ല...
വിശ്വാസത്തെ യുക്തി കൊണ്ട് തകർത്തെറിയാൻ കഴിയില്ലല്ലൊ.

പിന്നെ കുറച്ച് നേരത്തേക്ക് ആരുമൊന്നും മിണ്ടിയില്ല.
ഒരു ഇടവേളക്കു ശേഷം മാധവൻ പറഞ്ഞു.
“ലക്ഷ്മീ... നിന്റെ മക്കൾ ഇങ്ങനെ പിടിവാശിയിൽ നിന്നാൽ, ഈ മക്കൾ നിനക്കൊരിക്കലും മനസ്സമാധാനം തരില്ല. തോരാത്ത കണ്ണീരോടെ ഇവരെയോർത്ത് ഇഞ്ചിഞ്ചായി നീറി നീറി നീ മരിക്കേണ്ടി വരും. അത് ഈ മക്കൾ കാണേണ്ടിയും വരും. അമ്മയുടെ ദാരുണമായ അന്ത്യത്തിന് കാരണം തങ്ങളാണെന്ന തിരിച്ചറിവിൽ പിന്നെ, ഇവരുടെ ഗതിയെന്തായി തീരും...?”
അപ്പോഴേക്കും ഗൌരി പൊട്ടിക്കരഞ്ഞു കൊണ്ട് മാധവന്റെ വായ പൊത്തിപ്പിടിച്ചു...
സാരിത്തലപ്പുകൊണ്ട് മുഖം പൊത്തിക്കരഞ്ഞ ലക്ഷ്മിയെ നെഞ്ചിലടക്കിപ്പിടിച്ച് നിമ്മിയും വിങ്ങിപ്പൊട്ടി...
മാധവൻ കുറച്ച് കടുപ്പിച്ച് തന്നെയാണ് അങ്ങനെ പറഞ്ഞത്...
ഒരു പുനർച്ചിന്തനത്തിന് വഴിവച്ചാലോ...
തനിക്ക് ഇവരുടെ മേൽ ഒരധികാരം കിട്ടിയിരുന്നെങ്കിൽ ബലമായി അനുസരിപ്പിക്കാമായിരുന്നുവെന്ന് മാധവൻ ഒരുവേള ചിന്തിച്ചു. പക്ഷെ...?
എല്ലാ പ്രതീക്ഷയും അസ്തമിക്കുന്നതു പോലെ മാധവന് തോന്നി...
മാധവൻ വല്ലാത്ത മനോവിഷമത്തോടെ നെഞ്ചു തിരുമി...
ഒരു പരവേശം പോലെ...
ഒരു കത്തിക്കാളൽ....
വയറും കത്തിക്കാളുന്നുണ്ട്...
സ്വല്പം വെള്ളം കുടിക്കണമെന്ന് തോന്നി...

നിമ്മിയുടെ നേരെ കൈ നീട്ടി പറഞ്ഞു.
“മോളെ, ഇത്തിരി വെള്ളമെടുത്തോണ്ടു വാ...”
നിമ്മി ചാടി എഴുന്നേറ്റ് പോകാനായി  തുനിഞ്ഞതും ലക്ഷ്മി അവളെ തടഞ്ഞു.
സാരിത്തലപ്പുകൊണ്ട് മൂക്കൊന്നു പിഴിഞ്ഞിട്ട് ആരോടെന്നില്ലാതെ ‘ ഇന്നൊന്നും കഴിക്കാത്തതാ.. ഞാനെടുത്തോണ്ടു വരാം...’ എന്നും പറഞ്ഞ് ലക്ഷ്മി വേഗം വീട്ടിനകത്തേക്ക് പോയി.

ആരുമാരും ഒന്നും ശബ്ദിക്കാതെ കുറേ നേരം കടന്നു പോയി....
അവർ ഒരു പുനർച്ചിന്തനത്തിന്റെ പാതയിലായിരിക്കുമെന്നാണ് മാധവൻ ചിന്തിച്ചത്...
അതുകൊണ്ട് മാധവനും ഒന്നും മിണ്ടിയില്ല.
ലക്ഷ്മി കുടിക്കാനുള്ളതുമായി വേഗം തിരിച്ചു വന്നു. ഒരു ഗ്ലാസ്സ് ജൂസാണ് കൊടുത്തത്.
അതൊന്നും കുടിക്കുന്ന പതിവില്ലാത്തതു കൊണ്ട് മാധവൻ ലക്ഷ്മിയെ ഒന്നു നോക്കി. ലക്ഷ്മി പറഞ്ഞു.
‘ഇന്നൊന്നും കഴിക്കാത്തതല്ലെ. അത് കഴിക്കൂ... ക്ഷീണം മാറട്ടെ...”
ലക്ഷ്മിയുടെ സ്നേഹത്തിനും വിധേയത്തിനും മുൻപിൽ മാധവന് വാങ്ങി കുടിക്കാതിരിക്കാനായില്ല.

കുടിച്ചു കഴിഞ്ഞ് ഗ്ലാസ് തിരിച്ചു കൊടുക്കുമ്പോൾ മാധവൻ ചോദിച്ചു.
“ഏതോ ഒരു വൈദ്യർ പറഞ്ഞിരുന്നില്ലെ, തിരുമ്മിയാൽ ഗൌരിയുടെ കാല് ശരിയായിക്കിട്ടുമെന്ന്...”
അതിനു മറുപടിയായി ലക്ഷ്മിയാണ് പറഞ്ഞത്.
“കളരിക്കലെ ഭാസ്ക്കരൻ വൈദ്യരാ അങ്ങനെ പറഞ്ഞത്. എന്നാലും ഉറപ്പൊന്നും ഇല്ല. നോക്കാമെന്നേ പറഞ്ഞുള്ളു...”
തുടർന്ന് ഗൌരി പറഞ്ഞു.
“അതൊന്നും ശരിയാകൂല്ല മാമാ... ഇനിയും എനിക്കു വേണ്ടി ഈ കുടുംബം മുടിക്കാൻ ഞാൻ സമ്മതിക്കില്ല. ഇതിപ്പോ.. മാമനായിട്ടാ ഇങ്ങനെയൊരു ജീവിതം ഉണ്ടാക്കി തന്നത്. വീണ്ടും അത് നശിപ്പിക്കാൻ എന്നെ നിർബ്ബന്ധിക്കണ്ട...!”
മാധവന്റെ കൈത്തണ്ടയിൽ തലവച്ചുകൊണ്ട് ഗൌരി വല്ലാതെ തേങ്ങി. പിന്നെയും ഗൌരി തുടർന്നു.
“അന്നൊരിക്കൽ മെഡിക്കൽ കോളേജിലെ പ്രൊഫസ്സർ പറഞ്ഞതാ അഛനോട്. മരുന്നു കൊണ്ട് മാത്രം നടക്കുമെന്ന് ഉറപ്പു പറയാൻ പറ്റില്ല. ഏന്തെങ്കിലും മിറാക്കിൾ പോലൊന്ന് ഗൌരിയുടെ ജീവിതത്തിൽ സംഭവിക്കണം. എന്നാലെ തലച്ചോറിന്റെ ആ ഭാഗം പ്രവർത്തിക്കൂ. അത് ഇന്നു വേണമെങ്കിൽ ആകാം. നാളെയാകാം... ഒരിക്കലും സംഭവിച്ചില്ലെന്നും വരാം... പിന്നെന്തിനാ.. അതിനു വേണ്ടി കാശ് കളയണെ...”
എല്ലാവരും കേട്ടിരുന്നതല്ലാതെ മറുവാക്കാരും പറഞ്ഞില്ല...
ഒരു പോംവഴി മാധവനും തോന്നിയില്ല...

തന്റെ കൈത്തണ്ടയിൽ തലവച്ചു കിടക്കുന്ന ഗൌരിയുടെ തലമുടിയിൽ വെറുതെ കോതിക്കൊണ്ട് മാധവൻ മുകളിലേക്കും നോക്കി കിടന്നു.
ഒന്നു മാത്രം മാധവന്റെ മനസ്സിലും കോറിയിട്ടു.
‘എന്തെങ്കിലും ഒരു മിറാക്കിൾ സംഭവിച്ചാലെ ഇതിങ്ങ്‌ളെ രക്ഷപ്പെടുത്താൻ പറ്റൂ...!!’

തുടരും......

Monday, 1 October 2012

നീണ്ടകഥ... മഴയിലൊരു വിരുന്നുകാരൻ... (11)




കഥ ഇതുവരെ.
അമ്മ ലക്ഷ്മിയും മകൾ കാലിനു സ്വാധീനമില്ലാത്ത ഗൌരിയും അനിയത്തി നിർമ്മലയെന്ന നിമ്മിയും അടങ്ങുന്ന കുടുംബം. മകളുടെ രോഗം മാറാനാവാത്തതിൽ മനം നൊന്ത് അഛൻ മരിച്ചു. ഗൌരിയുടെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കിയതിനാൽ കിടപ്പാടം ജപ്തിയിലായതിനാൽ പരാശ്രയമറ്റ കുടുംബം ആത്മഹത്യയിൽ അഭയം തേടാൻ തീരുമാനിക്കുന്നു.
ആ രാത്രിയിലെ മഴയിൽ വന്നു കയറിയ അതിഥിയാണ് മാധവൻ. അതിനാൽ ആത്മഹത്യാശ്രമം നടക്കാതെ പോയി.   മാധവനോട് തങ്ങളുടെ ജീവിതകഥ മൂന്നു പേരും കൂടി പറയുന്നു...
 അതിനു ശേഷം മൂവരുടേയും നിർബ്ബന്ധപ്രകാരം മാധവൻ തന്റെ കഥ പറയുന്നു. ഗൾഫിലായിരുന്ന മാധവൻ  കാൽ നൂറ്റാണ്ടിലേറെക്കാലം  തന്റെ കുടുംബത്തിന്റെ  രക്ഷക്കായി ഒറ്റക്ക്  ഗൾഫിൽ കഴിഞ്ഞു. ഭാര്യ ദേവൂനു സുഖമില്യാതായതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുന്നു.  വീട്ടിലെ  കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത്  ദേവൂനെ വീണ്ടും ആശുപത്രിയിലാക്കി. ദേവുവിന്റെ ആഗ്രഹ പ്രകാരം മക്കളുടെ വിവാഹം ഒരേ പന്തലിൽ നടത്തി. ദേവുവിന്റെ വിയോഗത്തോടെ അഛനും  മക്കളുമായുള്ള ബന്ധത്തിൽ കാതലായ  വിള്ളൽ വീണു.  മക്കളുടെ അവഗണന സഹിക്കാൻ കഴിയാതെ തന്റെ ചിലവുകൾക്കായി മാധവൻ കൂലിപ്പണിക്കു പോകുന്നു. അസുഖത്തിനു സർക്കാരാശുപത്രിയിൽ പോയ മാധവന് ഒരു തിരിച്ചരിയൽ പോലുമില്ലാത്തത് വലിയ വിഷമമുണ്ടാക്കി. ഇതെല്ലാം മക്കൾക്കുണ്ടാക്കിയ നാനക്കേട് ചില്ലറയല്ല. അതും പറഞ്ഞുണ്ടായ വഴക്കിൽ നാട്ടുകാർ ഇടപെടേണ്ടി വന്നു.... നടുവേദന കലശലായത് തരമാക്കി മൈസൂറിൽ കൊണ്ടുപോയി ചികിത്സിക്കാമെന്നു പറഞ്ഞ കൊണ്ടുപൊയ അഛൻ മാധവനെ മൈസൂർ കാട്ടിൽ ഉപേക്ഷിച്ച് മക്കൾ കടന്നു കളയുന്നു. വന്യമൃഗങ്ങളുടെ ഒന്നും ആക്രമണത്തിനിരയാകാതെ  ലോറിത്തൊഴിലാളികൾ മാധവനെ രക്ഷപ്പെടുത്തി.  ഒരു വർഷത്തിനു ശേഷം മാധവൻ അപ്രതീക്ഷിതമായി  ഒരു നിയോഗം പോലെ  ലക്ഷ്മിയുടേയും കുടുംബത്തിന്റേയും അടുക്കൽ എത്തിച്ചേരുന്നു. അപ്രതിക്ഷിതമായി വീണു കിട്ടിയ ഒരു മെസ്സിന്റെ ചുമതല മാധവന്റെ നേതൃത്വത്തിൽ ലക്ഷ്മിയും കുടുംബവും ഏറ്റെടുക്കുന്നു. ഈ വരുമാനം കോണ്ട്  ജപ്തി വരെയെത്തിയ  ബാങ്കിലെ കടം അടച്ചു തീർക്കാനാവും എന്ന ആത്മവിശ്വാസം ആ കുടുംബം ഒരു പുതുജീവിതത്തിനു തെയ്യാറാവുന്നു. അതോടെ അസൂയാലുക്കൾ മാധവനേയും  ലക്ഷ്മിയുടെ കുടുംബത്തേയും ചേർത്ത് അപവാദങ്ങൾ  പരത്തുന്നു. അപവാദത്തിൽ നിന്നും രക്ഷപ്പെടാനായി തങ്ങളുടെ രണ്ടാനച്ചനായി മാധവനെ  മക്കൾ തീരുമാനിക്കുന്നെങ്കിലും, അതൊരു പരിഹാരമല്ലെന്നും അപവാദങ്ങളുടെ കാരണങ്ങളും മറ്റും അവരെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുന്നു.

തുടർന്നു വായിക്കുക......


                                                          സ്നേഹം...

അങ്ങനെയിരിക്കെയാണ് ഹോട്ടലിൽ നിമ്മിയെ കാണാൻ തോമസ്സ് കോൺ‌ട്രാക്ടറുടെ മകൾ  ടെസ്സിക്കൊപ്പം മറ്റൊരു കൂട്ടുകാരി എത്തിയത്...
വളരെ കാലത്തിനു ശേഷമുള്ള ഈ കണ്ടുമുട്ടൽ നിമ്മിയെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു...!
ഇവരെല്ലാം തന്നെ മറന്നു കളഞ്ഞിട്ടുണ്ടാകുമെന്നാണ് നിമ്മി കരുതിയത്...
ഏറെക്കാലം കാണാതിരുന്നതിന്റെ സന്തോഷം   മൂന്നുപേരും പരസ്പ്പരം കെട്ടിപ്പിടിച്ചിരുന്ന് കരഞ്ഞു തീർത്തു. കോളേജിലെ ഇണപിരിയാത്ത കൂട്ടുകാരായിരുന്നു മൂവരും. നിമ്മി പഠിത്തം നിറുത്തിയതിൽ ഏറ്റവും വേദനിച്ചതും അവരായിരുന്നു.. 

നിമ്മി അവരേയും കൊണ്ട് അകത്തേക്ക് കയറി. അമ്മയെ വിളിച്ച് അവരെ പരിചയപ്പെടുത്തി.
ടെസ്സിയെ ലക്ഷ്മിക്ക് നേരത്തെ അറിയാമെങ്കിലും മറ്റെയാളെ ഓർമ്മ വന്നില്ല.
അതു മനസ്സിലായിട്ടെന്നോണം നിമ്മി അമ്മയെ ഒന്നു കൂടി ഓർമ്മപ്പെടുത്തി.
“അമ്മക്കോർമ്മയില്ലെ. ഞാൻ കോളേജിൽ പോകാതായപ്പോൾ ഒരു ദിവസം എന്നെ അന്വേഷിച്ചു വന്ന കുറച്ചു കൂട്ടുകാരികളെ. അന്ന് നമ്മുടെ അവസ്ഥ കണ്ട് എന്റെ ഫീസ് കൊടുത്തോളാമെന്ന് പറഞ്ഞ് കോളേജിൽ വരാൻ  നിർബ്ബന്ധിച്ചത് ഇവളാ... ഈ സുനിത..”

ഇപ്പോൾ ലക്ഷ്മിക്ക് ആളെ മനസ്സിലായി. ടെസ്സി പറഞ്ഞു.
“ഗൌരിയേച്ചി കൌണ്ടറിൽ ഇരിക്കുന്നത് കണ്ടിരുന്നു...”
ഞാൻ പോയി കൊണ്ടുവരാമെന്നു പറഞ്ഞ് ലക്ഷ്മി ഹോട്ടലിലേക്ക് പോയി.

സുനിത ഇപ്പോൾ ബാംഗ്ലൂരിലെ ഒരു ഐടി കമ്പനിയിലെ ജോലിക്കാരിയാണ്. ബാംഗ്ലൂരിലെ മറ്റൊരു ഐടിക്കമ്പനിയിലെ ജോലിക്കാരിയായ ടെസ്സിയുമായി ദിവസവും കാണുന്നവരാണ്. അതുകൊണ്ട് തന്നെ അവരുടെ സൌഹൃദം ഇപ്പോഴും നിലനിൽക്കുന്നു. അപ്പച്ചനിൽ നിന്നും നിമ്മിയുടെ വിശേഷങ്ങൾ അറിഞ്ഞിരുന്ന ടെസ്സിയാണ് വിവരങ്ങൾ സുനിതക്ക് കൈമാറിയത്. ഇപ്പോഴത്തെ ഈ ഹോട്ടൽ നടത്തിപ്പുവരെ അറിഞ്ഞിരുന്ന അവർ, പരസ്പ്പരം കുടുംബവിശേഷങ്ങൾ പറഞ്ഞിരിക്കെയാണ് ടെസ്സി മാധവനെ തിരക്കിയത്.
‘എവിടേടി നിങ്ങടെ മാധവമാമൻ...  ഒന്നു പരിചയപ്പെടുത്തടി... അപ്പച്ചൻ പറഞ്ഞറിയാം..”

നിമ്മി മാധവനെ വിളിക്കാനായി ഹോട്ടലിലേക്ക് പോയി. അപ്പോഴേക്കും ലക്ഷ്മി ഗൌരിയേയും തള്ളിക്കൊണ്ട് അകത്തേക്ക് വരുന്നുണ്ടായിരുന്നു. ഗൌരിയെ കണ്ടതും എഴുന്നേറ്റ്  ചെന്ന് കുശലം ചോദിക്കാൻ അവർ മറന്നില്ല. അവർ സംസാരിച്ചിരിക്കെയാണ് മാധവനേയും കൂട്ടി നിമ്മി വന്നത്. അവരെ കണ്ടതും ഗൌരി ഒഴിച്ച് എല്ലാവരും എഴുന്നേറ്റു. ഇപ്പോഴത്തെ തലമുറക്കില്ലാത്ത ആ ബഹുമാനം അവരെക്കുറിച്ച് മാധവനിൽ നല്ല മതിപ്പുളവാക്കി.
പിന്നെ താൻ ആരുമല്ലെങ്കിൽ കൂടി, തങ്ങളുടെ സ്വന്തം ആളാണെന്ന മട്ടിൽ പരിചയപ്പെടുത്തിക്കൊടുക്കാനുള്ള ലക്ഷ്മിയുടേയും മക്കളുടേയും ഉത്സാഹം മാധവന്റെ കണ്ണു നിറച്ചു.... 

പിന്നെ പരസ്പ്പരം പരിചയപ്പെടലും ചായ സൽക്കാരവും മറ്റും കഴിഞ്ഞപ്പോളാണ്,  കടയിൽ വേണ്ടപ്പെട്ടവർ ആരും ഇല്ലാത്തതിനാൽ പോകാനായി എഴുന്നേറ്റ മാധവനെ  തടഞ്ഞു കൊണ്ട് ടെസ്സി അക്കാര്യം എടുത്തിട്ടത്.
“ഇരിക്കൂ അമ്മാവാ... ഒരു സീരിയസ്സായ കാര്യം പറയാനുണ്ട്....!?”
അതു കേട്ടതും എല്ലാവരുടേയും സംസാരം നിലച്ചു. ശ്രദ്ധ  ടെസ്സിയിലേക്കായി. അവൾ തുടർന്നു.
“പിന്നെ, ഇവൾ വന്നതെന്തിനെന്നറിയാമോ..?”
സുനിതയെ ചൂണ്ടിയുള്ള ആ ചോദ്യം എല്ലാവരുടേയും ശ്രദ്ധ സുനിതയിലായി.  അതു കണ്ട് സുനിത ഒന്നു പരുങ്ങി. എന്നിട്ട് പറഞ്ഞു.
“അത് പിന്നെ, വേറൊന്നുമല്ല....” 
സുനിത അതെങ്ങനെ അവതരിപ്പിക്കുമെന്നറിയാതെ ഒന്നു കുഴങ്ങി.
അപ്പോഴേക്കും ടെസ്സി ഇടക്കു കയറി പറഞ്ഞു.
“ഞാൻ പറയാം.... ഇവൾ ഒരു കല്യാണക്കാര്യവുമായിട്ടാ വന്നത്. സുനിതക്ക് ഒരു ചേട്ടനുണ്ട്. സുനിൽ. മുൻപ് കോളേജിൽ പഠിക്കുമ്പോഴേ നിമ്മിയെ സുനിലേട്ടന് അറിയാം. നിമ്മിയും കണ്ടിട്ടുണ്ട്...”
എല്ലാവരുടേയും മുഖം ആകാംക്ഷാഭരിതമായി...
നിമ്മി മാത്രം ഗൌരവം നടിച്ചു.
ബാക്കി സുനിതയാണ് പറഞ്ഞത്.
“ഞങ്ങളോടൊപ്പം ബാംഗ്ലൂരിലായിരുന്നു ചേട്ടനും.  കമ്പനി ചേട്ടനെ അമേരിക്കയിലേക്ക് വിട്ടിരിക്കുകയാണ്. പുള്ളിക്കാരന് അവിടന്ന് പോരണോന്നില്ല. അഛനും അതാണിഷ്ടം. അമ്മക്കാണെങ്കിൽ  ആകെ പേടിയാ. ഏതെങ്കിലും മദാമ്മയേയും കെട്ടിയെടുത്തോണ്ടു വരുമെന്നും പറഞ്ഞു. ഇപ്പോ അമ്മയുടെ നിർബ്ബന്ധത്തിനു വഴങ്ങിയാ നാട്ടിൽ വരാൻ പോകുന്നെ. ഉടനെ തന്നെ ആളെത്തും... ഇന്നലെയാ എന്നെ വിളിച്ച് പറയുന്നെ, നിന്റെ കോളേജിലെ പഴയ കൂട്ടുകാരി നിമ്മിയെ നിന്റെ നാത്തൂനാക്കാമെങ്കിൽ ഞാൻ വരാം. അല്ലെങ്കിൽ ഏതെങ്കിലും മദാമ്മയേയും കെട്ടി ഇവിടെയങ്ങ് കൂടുമെന്ന്....”
അതു കേട്ട് എല്ലാവരും ചിരിച്ചെങ്കിലും നിമ്മി അപ്പോഴും ഗൌരവത്തിലായിരുന്നു.

മാധവന് അതൊരു നല്ല വാർത്തയായി തോന്നി...
ഒരാളുടെയെങ്കിലും കല്യാണം കഴിഞ്ഞാൽ, ഒരു പുരുഷൻ ഇവിടത്തെ കാര്യങ്ങൾ ഏറ്റെടുത്തു നടത്താൻ ഉണ്ടായാലെ ഇവർക്ക് മനസ്സമാധാനത്തോടെ ജീവിക്കാൻ കഴിയൂ എന്ന് തോന്നിത്തുടങ്ങിയിട്ട് കുറച്ചു ദിവസമായി. നാരായണി വല്ലിമ്മ പറഞ്ഞ അപവാദം കേട്ടതിനു ശേഷമാണ് മാധവന് അങ്ങനെ ഒരു തോന്നൽ ഉണ്ടാകുന്നത്. അതിനുശേഷം തനിക്കും സന്തോഷത്തോടെ യാത്ര പറയാം...
ലക്ഷ്മി ഒന്നും പറയാതെ വിടർന്ന മുഖത്തോടെ മാധവനെ ശ്രദ്ധിക്കുകയായിരുന്നു... 

ലക്ഷ്മിയുടെ മുഖത്തു നിന്നും വായിച്ചെടുത്ത കാര്യം  അപ്പോൾ തന്നെ മാധവൻ പറഞ്ഞു.
“അത് നല്ല സന്തോഷ വാർത്തയാണല്ലൊ... ഇവർ പരസ്പ്പരം കണ്ടിട്ടുണ്ടെങ്കിൽ, അറിയാവുന്നവരാണെങ്കിൽ.... നമുക്കിതങ്ങു നടത്താം... എന്താ ലക്ഷ്മി....?”
“നടത്താം... ഞാനുമതാ ആലോചിച്ചെ...”
ലക്ഷ്മി പറഞ്ഞു  തീരും മുൻപേ നിമ്മി കുറച്ചു ഉറക്കെ തന്നെ പറഞ്ഞു.
“എനിക്ക് സമ്മതമല്ല...!!!”

ഒരു ഞെട്ടൽ പെട്ടെന്നെല്ലാവരിലും ഉണ്ടായി...
ടെസ്സിയും സുനിതയും  ഒന്നും മനസ്സിലാകാത്തതു പോലെ  പരസ്പ്പരം നോക്കി...
അവർ പതുക്കെ എഴുന്നേറ്റു.
തന്റെ തീരുമാനം ശരിയായില്ലെന്ന തോന്നലിൽ മാധവൻ ലക്ഷ്മിയെ ഒന്നു നോക്കിയിട്ട് തലയും കുമ്പിട്ട് തിരിച്ചു നടക്കാൻ തുടങ്ങി. അപ്പോഴാണ് താൻ പറഞ്ഞത് എല്ലാവരേയും വേദനിപ്പിച്ചോയെന്നു നിമ്മി സംശയിച്ചത്.
മാധവന്റെ മുഖഭാവം കണ്ട നിമ്മി ഓടിച്ചെന്ന് കെട്ടിപ്പിടിച്ചിട്ടു പറഞ്ഞു.
“അയ്യോ.. മാമാ... മാമനെ ഞാൻ നിഷേധിച്ചതല്ല... ഞാൻ ഒരിക്കലും അങ്ങനെ ചെയ്യില്ല....!
ഞാൻ പറഞ്ഞത്  വിവാഹം കഴിക്കാനേ ഇഷ്ടമല്ലെന്ന അർത്ഥത്തിലാ...”
“എന്തുകൊണ്ട്...?”  മാധവൻ.
ഒന്നു തേങ്ങിയിട്ട് നിമ്മി പറഞ്ഞു.
“ഞാൻ  കല്യാണം കഴിഞ്ഞു പോയാൽ എന്റെ ചേച്ചിക്കും അമ്മക്കും പിന്നാരുണ്ട്...?  
ഇപ്പോൾ തന്നെ അമ്മക്ക് ഒറ്റക്ക് ചേച്ചിയെ പൊക്കിയിരുത്താനൊ, കട്ടിലിൽ നിന്നിറക്കാനോ പറ്റണില്ല. അപ്പോൾ ഞാൻ കൂടി പോയാൽ പിന്നെ ചേച്ചിയുടെ കാര്യം കഷ്ടത്തിലാകും. അല്ലെങ്കിൽ ചേച്ചിയുടെ വിവാഹം ആദ്യം നടത്തണം. എന്നിട്ട് ഞാൻ സമ്മതിക്കാം...”

ആ വാക്കുകൾ കേട്ടപ്പോഴാണ് എല്ലാവരുടേയും ശ്വാസം നേരെ വീണത്...
നിമ്മിയുടെ തലയിൽ സ്നേഹപൂർവ്വം  തലോടിക്കൊണ്ട് മാധവൻ പറഞ്ഞു.
“അങ്ങനെയെങ്കിൽ അങ്ങനെ. ഗൌരിയ്ക്ക് ചേർന്ന ഒരാളെ നമുക്ക് തേടാം.. എന്നിട്ടു മതി..
കഴിയുമെങ്കിൽ രണ്ടു പേരുടേയും കല്യാണം ഒറ്റ പന്തലിൽ തന്നെ നടത്താം...!”
അതും പറഞ്ഞു മാധവൻ എല്ലാവരേയും നോക്കി. എല്ലാവർക്കും സമ്മതമാണെന്ന് അവരുടെ മുഖങ്ങൾ പറയുന്നുണ്ടായിരുന്നു. അപ്പോഴാണ് ഗൌരിയിൽ നിന്നും ഒരുറച്ച ശബ്ദം പുറത്തു വന്നത്.
“ഒരു ചൊവ്വാ ദോഷക്കാരിയായ എന്നെ കെട്ടുന്നവൻ മുന്നു മാസത്തിനുള്ളിൽ മരണപ്പെടുമെന്ന് ആ ജ്യോത്സ്യൻ പറഞ്ഞതു കേട്ടാ എന്റെ അഛൻ ഹൃദയം പൊട്ടി മരിച്ചത്. ഇനി ഒരാളേക്കൂടി കൊലക്കു കൊടുക്കണോ...? ഞാൻ സമ്മതിക്കില്ല... ഞാൻ സമ്മതിക്കില്ല...!!”
ഗൌരി  ഇരിക്കുന്ന വണ്ടിയുടെ കൈത്താങ്ങിൽ തലതല്ലിക്കരഞ്ഞു....
നിമ്മി ഓടിച്ചെന്ന് ചേച്ചിയുടെ തലപിടിച്ച് തന്റെ നെഞ്ചോടു ചേർത്തു നിറുത്തി.
പിന്നെ രണ്ടു പേരും കെട്ടിപ്പിടിച്ചിരുന്ന് കരഞ്ഞു.
ഇതൊക്കെ കണ്ട് സുനിതയും ടെസ്സിയും അവർക്ക് ചുറ്റും കൂടി ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

മാധവനത് ഒരു ഷോക്കു പോലെയാണ് അനുഭവപ്പെട്ടത്. വല്ലാത്ത ഒരു ശ്വാസം മുട്ടൽ തോന്നി. വയറ്റിൽ നിന്നും എന്തൊ ഉരുണ്ടുവരുന്നതു പോലെ. പെട്ടെന്ന് അവരുടെ മുന്നിൽ നിന്നും മാറിക്കളഞ്ഞു മാധവൻ. ഹോട്ടലിനു പുറകിലെ  കിളിച്ചുണ്ടൻ മാവിന്റെടുത്തേക്കാണ് പോയത്.

അടുക്കളയിലായിരുന്ന കണാരേട്ടനത് കണ്ടു. നെഞ്ചും തിരുമ്മി മാവിന്റെ കടക്കൽ ഇരുന്ന മാധവന്റെ ഭാവപ്പകർച്ചയിൽ പന്തികേടു തോന്നിയ കണാരേട്ടൻ ഓടിച്ചെന്നു.
“എന്തു പറ്റി മാധവേട്ടാ....?”
അതിനു മുൻപേ തന്നെ മാധവൻ ഒന്നു ഛർദ്ദിച്ചു.
തോളത്തു കിടന്ന കച്ചമുണ്ടു കൊണ്ട് വായ പൊത്തിപ്പിടിച്ചതു കൊണ്ട് കണാരനൊന്നും കാണാനായില്ല. സാവധാനം കച്ചമുണ്ട് വായിൽ നിന്നെടുത്ത മാധവൻ ഞെട്ടിയില്ലെങ്കിലും കണാരൻ ഞെട്ടി...!

പെട്ടെന്നു തന്നെ കച്ചമുണ്ടിന്റെ തല പൊതിഞ്ഞു പിടിച്ച മാധവൻ നാലുപാടും നോക്കി. മറ്റാരും കണ്ടില്ലെന്നുറപ്പു വരുത്തി.

കണാരേട്ടൻ വീണ്ടും ചോദിച്ചു.
“മാധവേട്ടാ... ഈ ചോര..?”
“ശ് ശ്.. ” ചൂണ്ടുവിരൽ തന്റെ ചുണ്ടിൽ വച്ച്, മിണ്ടരുതെന്ന് ആംഗ്യം കാട്ടി. കണാരന്റെ സഹായത്തോടെ എഴുന്നേറ്റിട്ട് പറഞ്ഞു.
“ഇതൊക്കെ അങ്ങനെ കിടക്കും. ഇതാദ്യമൊന്നുമല്ല...”

പെട്ടെന്ന് മാധവൻ വിഷമിച്ച് എഴുന്നേറ്റു പോണത് കണ്ട ലക്ഷ്മിയും പിന്നാലെ എത്തിയിരുന്നു. ഹോട്ടലിൽ കാണാഞ്ഞതു കൊണ്ടാ അടുക്കളയിലേക്ക് ചെന്നത്. അപ്പോഴാണ് പുറത്ത് കണാരേട്ടൻ മാധവനെ താങ്ങിപ്പിടിച്ചെഴുന്നേൽ‌പ്പിക്കുന്നത് കണ്ടത്...!
ആ കാഴ്ച കണ്ടതും ലക്ഷ്മിയുടെ ചങ്കിടിച്ചു...!
ഓടിച്ചെന്നവർ പരിഭ്രാന്തിയോടെ ചോദിച്ചു.
“എന്തുപറ്റി കാണാരേട്ടാ...?”
“ഹേയ്.. ഒന്നൂല്ലാ....” മാധവൻ അങ്ങനെ പറഞ്ഞെങ്കിലും കണാരന്റെ മനസ്സ് അത് സമ്മതിച്ചില്ല.  ഇതത്ര നിസ്സാരമായി കാണാനാവില്ല. ഈ മനുഷ്യൻ അത്ര നിസ്സാരനുമല്ല.
കണാരൻ നടന്ന സംഭവം തുറന്നു പറഞ്ഞു.

ലക്ഷ്മി തോർത്ത് ബലമായി പിടിച്ചു വാങ്ങി തുറന്നു നോക്കി.
ചോര കണ്ട ലക്ഷ്മിക്ക് തല ചുറ്റി.
“അയ്യോ..” എന്നു പറഞ്ഞപ്പോഴേക്കും മാധവൻ ലക്ഷ്മിയുടെ വായ പൊത്തി.
“ഒച്ചയെടുക്കല്ലെ... മക്കളറിയണ്ട....”
“ഇപ്പൊത്തന്നെ ആശുപത്രിയിൽ പോണം...” ലക്ഷ്മിയുടെ കരച്ചിൽ  മാത്രമല്ല കണാരനും നിർബ്ബന്ധം പിടിച്ചതോടെ മാധവന് വഴങ്ങാതെ തരമില്ലെന്നായി.
 സുനിതയും ടെസ്സിയും വന്ന ടാക്സിയിൽ തന്നെ മാധവനേയും കൊണ്ട്  കണാരനും ലക്ഷ്മിയും  ആശുപത്രിയിലേക്ക് പാഞ്ഞു...

തുടരും....

Saturday, 15 September 2012

നീണ്ട കഥ... മഴയിലൊരു വിരുന്നുകാരൻ... (10)




കഥ ഇതുവരെ.
അമ്മ ലക്ഷ്മിയും മകൾ കാലിനു സ്വാധീനമില്ലാത്ത ഗൌരിയും അനിയത്തി നിർമ്മലയെന്ന നിമ്മിയും അടങ്ങുന്ന കുടുംബം. മകളുടെ രോഗം മാറാനാവാത്തതിൽ മനം നൊന്ത് അഛൻ മരിച്ചു. ഗൌരിയുടെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കിയതിനാൽ കിടപ്പാടം ജപ്തിയിലായതിനാൽ പരാശ്രയമറ്റ കുടുംബം ആത്മഹത്യയിൽ അഭയം തേടാൻ തീരുമാനിക്കുന്നു.
ആ രാത്രിയിലെ മഴയിൽ വന്നു കയറിയ അതിഥിയാണ് മാധവൻ. അതിനാൽ ആത്മഹത്യാശ്രമം നടക്കാതെ പോയി.   മാധവനോട് തങ്ങളുടെ ജീവിതകഥ മൂന്നു പേരും കൂടി പറയുന്നു...
 അതിനു ശേഷം മൂവരുടേയും നിർബ്ബന്ധപ്രകാരം മാധവൻ തന്റെ കഥ പറയുന്നു. ഗൾഫിലായിരുന്ന മാധവൻ  കാൽ നൂറ്റാണ്ടിലേറെക്കാലം  തന്റെ കുടുംബത്തിന്റെ  രക്ഷക്കായി ഒറ്റക്ക്  ഗൾഫിൽ കഴിഞ്ഞു. ഭാര്യ ദേവൂനു സുഖമില്യാതായതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുന്നു.  വീട്ടിലെ  കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത്  ദേവൂനെ വീണ്ടും ആശുപത്രിയിലാക്കി. ദേവുവിന്റെ ആഗ്രഹ പ്രകാരം മക്കളുടെ വിവാഹം ഒരേ പന്തലിൽ നടത്തി. ദേവുവിന്റെ വിയോഗത്തോടെ അഛനും  മക്കളുമായുള്ള ബന്ധത്തിൽ കാതലായ  വിള്ളൽ വീണു.  മക്കളുടെ അവഗണന സഹിക്കാൻ കഴിയാതെ തന്റെ ചിലവുകൾക്കായി മാധവൻ കൂലിപ്പണിക്കു പോകുന്നു. അസുഖത്തിനു സർക്കാരാശുപത്രിയിൽ പോയ മാധവന് ഒരു തിരിച്ചരിയൽ പോലുമില്ലാത്തത് വലിയ വിഷമമുണ്ടാക്കി. ഇതെല്ലാം മക്കൾക്കുണ്ടാക്കിയ നാനക്കേട് ചില്ലറയല്ല. അതും പറഞ്ഞുണ്ടായ വഴക്കിൽ നാട്ടുകാർ ഇടപെടേണ്ടി വന്നു.... നടുവേദന കലശലായത് തരമാക്കി മൈസൂറിൽ കൊണ്ടുപോയി ചികിത്സിക്കാമെന്നു പറഞ്ഞ കൊണ്ടുപൊയ അഛൻ മാധവനെ മൈസൂർ കാട്ടിൽ ഉപേക്ഷിച്ച് മക്കൾ കടന്നു കളയുന്നു. വന്യമൃഗങ്ങളുടെ ഒന്നും ആക്രമണത്തിനിരയാകാതെ  ലോറിത്തൊഴിലാളികൾ മാധവനെ രക്ഷപ്പെടുത്തി.  ഒരു വർഷത്തിനു ശേഷം മാധവൻ അപ്രതീക്ഷിതമായി  ഒരു നിയോഗം പോലെ  ലക്ഷ്മിയുടേയും കുടുംബത്തിന്റേയും അടുക്കൽ എത്തിച്ചേരുന്നു. അപ്രതിക്ഷിതമായി വീണു കിട്ടിയ ഒരു മെസ്സിന്റെ ചുമതല മാധവന്റെ നേതൃത്വത്തിൽ ലക്ഷ്മിയും കുടുംബവും ഏറ്റെടുക്കുന്നു. ഈ വരുമാനം കോണ്ട്  ജപ്തി വരെയെത്തിയ  ബാങ്കിലെ കടം അടച്ചു തീർക്കാനാവും എന്ന ആത്മവിശ്വാസം ആ കുടുംബം ഒരു പുതുജീവിതത്തിനു തെയ്യാറാവുന്നു. അതോടെ അസൂയാലുക്കൾ മാധവനേയും  ലക്ഷ്മിയുടെ കുടുംബത്തേയും ചേർത്ത് അപവാദങ്ങൾ  പരത്തുന്നു. തുടർന്നു വായിക്കുക...


ഒരു കല്യാണലോചന...

“നിന്റെ വീറ് കണ്ടിട്ട് മാധവൻ നിന്റെ കൂടെയാണോടി പൊറുതി...?!!”
വല്ലിമ്മയുടെ വിറയൽ ഗൌരിയിലേക്കും പകർന്നു.
“അതേടി ദുഷ്ടത്തിത്തള്ളെ.. എന്റെ കൂടെയാ മാധവമാമാ...!! പോയി പറയ്...”
എന്തിനോ വേണ്ടി അകത്തേക്കു കയറി വന്ന മാധവൻ അതു കേട്ട് ജീവഛവം കണക്കെ നിന്നു പോയി...!!
പിന്നെ പതിയെ പുറത്തേക്കു നടന്നു....

ചില്ലറ കൊണ്ടു വച്ചിരുന്നത് എടുക്കാനായി അകത്തേക്കു പോയ മാമൻ വൈകുന്നതു കാരണം നിമ്മി വീട്ടിനകത്തേക്ക് ഓടിക്കയറി വരുമ്പോഴാണ് മാധവൻ അകത്ത് സംശയിച്ചു നിൽക്കുന്നത് കണ്ടത്. 
മാധവന്റെ അടുത്തു വന്നിട്ട് ചോദിച്ചു. 
“മാമാ... എന്തു പറ്റി...? എന്തേ അവിടെ നിന്നു കളഞ്ഞത്..?”
മാധവൻ ഒന്നും പറഞ്ഞില്ല...
നിമ്മിയുടെ മുഖത്തേക്കു നോക്കി, ആ കവിളിൽ സ്നേഹപുരസ്വരം ഒന്നു തലോടിയിട്ട് അയാൾ പുറത്തിറങ്ങി ഹോട്ടലിനകത്തേക്ക് കയറിപ്പോയി....

എന്തോ ഒരു മനോവിഷമം മാമനെ അലട്ടുന്നുണ്ടെന്ന് നിമ്മി ഊഹിച്ചെടുത്തു....
അലമാരയിൽ നിന്നും ചില്ലറപ്പൊതിയെടുത്ത് പുറത്തെ വരാന്തയിലിറങ്ങിയപ്പോഴാണ് ഗൌരിയും അമ്മയും കെട്ടിപ്പിടിച്ചിരുന്ന് കരയുന്നത് കണ്ടത്. നിമ്മിയുടെ ഉള്ളൊന്നു കാളി. ഇവിടെന്തൊ സംഭവിച്ചിട്ടുണ്ടല്ലൊ...?
“എന്തുപറ്റി... നിങ്ങളെന്തിനാ കരയണെ...? മാമനും ചില്ലറയെടുക്കാൻ വന്നിട്ട്, എടുക്കാതെ തിരിച്ചു പോണു... ”
അതു കേട്ടതും ലക്ഷ്മിയും ഗൌരിയും വെപ്രാളത്തോടെ പരസ്പ്പരം ഒന്നു നോക്കി.
മാമനും കേട്ടുവോ അതെല്ലാം...!
“എന്റീശ്വരാ.....” എന്നും പറഞ്ഞ് ലക്ഷ്മി വീണ്ടും വിങ്ങിപ്പൊട്ടി.
നിമ്മിയുടെ വേവലാതി കൂടിയത് ആ മുഖത്തു നിന്നും വായിച്ചെടുക്കാം.
“എന്താ നിങ്ങളൊന്നും പറയാത്തെ...? മാമനെ വല്ലതും പറഞ്ഞോ നിങ്ങൾ....?”

ഗൌരി നിമ്മിയുടെ കൈത്തലം പിടിച്ച് സ്വന്തം കവിളിൽ വച്ചിട്ട് കരഞ്ഞു കൊണ്ട് പറഞ്ഞു.
“മാമനെ  നമ്മൾ ആരെങ്കിലും എന്തെങ്കിലും പറയോ മോളെ.... നാട്ടുകാരാ പറയാൻ തുടങ്ങിയേ...!”
“നാട്ടുകാരോ...? എന്തു പറയാൻ...”
“നമ്മളിൽ ആരാ മാമന്റെ കൂടെ പൊറുതിയെന്ന്....!!?”
ഒരു നിമിഷം നിമ്മി ഇടിവെട്ടേറ്റതു പോലെ നിന്നു പോയി...
പിന്നെ പതുക്കെ എഴുന്നേറ്റ് ചില്ലറയുമായി പുറത്തു കടന്നു. ഹോട്ടലിൽ കൌണ്ടറിൽ മാധവനുണ്ടായിരുന്നു.
മാധവന്റെ കയ്യിൽ ചില്ലറ എൽ‌പ്പിച്ച് നിമ്മി വീട്ടിനകത്തേക്ക് തന്നെ കയറിപ്പോയി.

ഹോട്ടലിൽ ആളൊഴിഞ്ഞ നേരം ഗൌരിയെ വണ്ടിയിലിരുത്തി തള്ളിക്കൊണ്ട് നിമ്മി കയറി വന്നു.
മാധവൻ ഡെസ്ക്കിൽ വെറുതെ കിടക്കുകയായിരുന്നു.
ജോലിക്കാർ എല്ലാവരും ഇനി വൈകുന്നേരത്തെ ചായ സമയത്തെ വരികയുള്ളു.
മാധവന്റെ കിടപ്പു കണ്ട് ഗൌരി പറഞ്ഞു.
“മാമാ... മാമൻ ഭക്ഷണമൊന്നും കഴിച്ചില്ലല്ലൊ..”

അവസാനം എല്ലാവരും കൂടിയാണ് ഭക്ഷണത്തിന് ഇരിക്കാറ്. ഇന്നെന്തൊ ആ പതിവ് തെറ്റി. മാധവനും ലക്ഷ്മിയും ഒന്നും കഴിച്ചില്ല. വിശപ്പില്ലെന്ന് പറഞ്ഞ് രണ്ടാളും ഒഴിഞ്ഞു. നാരായണി വല്ലിമ്മയുടെ പാര വയ്ക്കലായിരുന്നു കാരണമെന്ന് എല്ലാവർക്കുമറിയാം.
മാധവൻ നിശ്ശബ്ദനായി കിടന്നതേയുള്ളു. മാധവനെ കുലുക്കി വിളിച്ചു കൊണ്ട് നിമ്മി പറഞ്ഞു.
“എഴുന്നേറ്റ് വരൂ മാമാ... ദേ അപ്പുറത്ത് അമ്മയും ഒന്നും കഴിക്കാതെ ആ തൂണും ചാരി ഇരിപ്പുണ്ട്. നിങ്ങൾ രണ്ടാളും ഇങ്ങനെ തുടങ്ങിയാ...” ബാക്കി പറഞ്ഞത് ഗൌരിയാണ്.
“നാരായണി വല്ലിമ്മ പറഞ്ഞത് ഇല്ലാണ്ടാവോ...? ആരെങ്കിലും എന്തെങ്കിലും പറഞ്ഞോട്ടെ... നമ്മൾക്കറിയാല്ലൊ നമ്മളെ...”
മാധവൻ പതുക്കെ എഴുന്നേറ്റു.
“നമ്മൾക്ക് നമ്മളെ അറിയാമെന്നതൊന്നും ഒരു സമൂഹത്തിൽ മാന്യമായി ജീവിക്കാൻ ന്യായീകരണങ്ങളല്ല....”മാധവൻ.
“പിന്നെ നമ്മളെന്താ ചെയ്യേണ്ടെ... ഇതൊക്കെ കേട്ട് മരിക്കണോ..?” ഗൌരി കുറച്ച് ദ്വേഷ്യത്തിലാണ്.
“നാട്ടുകാർ ഓരോ വേണ്ടാതീനങ്ങൾ വിളിച്ചു പറഞ്ഞതിന് നമ്മൾക്കെന്തു ചെയ്യാനൊക്കും...?” നിമ്മി.
“നമ്മൾ ജീവിക്കുന്നത് നാട്ടുകാരെക്കൂടി കണക്കിലെടുത്താവണം. അവർക്കു കൂടി ബോദ്ധ്യമാവുന്ന രീതിയിലെ നമ്മൾക്കും ജീവിക്കാനാവൂ... ഇല്ലെങ്കിൽ ഇതുപോലുള്ള കഥകൾ അവർ മെനഞ്ഞുണ്ടാക്കും...”
“ഞങ്ങളിവിടെ  ആത്മഹത്യയുടെ വക്കിലെത്തിയിട്ടും ആരുമുണ്ടായില്ലല്ലൊ മാമാ ഒരു കൈ സഹായത്തിന്...”
“അതൊന്നും നാട്ടുകാർക്ക് താൽ‌പ്പര്യമുള്ള വിഷയങ്ങളല്ല...!”

ലക്ഷ്മി കരഞ്ഞു തളർന്ന കണ്ണുകളുമായി സാവധാനം അവിടേക്ക് വരുന്നുണ്ടായിരുന്നു.
ദിവസവും വൃത്തിയായി നടന്നിരുന്ന ആൾ ഇപ്പോൾ പാറിപ്പറന്ന മുടിയും കരഞ്ഞു കലങ്ങിയ കണ്ണുകളും മറ്റുമായി ഒരു ഭ്രാന്തിയേപ്പോലെ....!
“ഞങ്ങളൊരു കാര്യം പറയട്ടെ മാമാ... ”
അമ്മയെ കണ്ടതും ഗൌരിയുടെ മുഖത്തൊന്നു നോക്കിയിട്ട്, അവളുടെ സമ്മതത്തോടെ എന്നവണ്ണം നിമ്മി കരുതലോടെ പറഞ്ഞു.
“ഞങ്ങടമ്മയെ മാമനു കല്യാണം കഴിക്കരുതോ...!!!”
മാധവൻ ഒന്നു ഞെട്ടിയോ...?
പെട്ടെന്ന് അടുത്തുവന്ന ലക്ഷ്മിയുടെ മുഖത്തേക്കാണ് മാധവന്റെ നോട്ടം വീണത്.
അടുത്തു വന്ന് തല കുനിച്ചു നിന്ന് ലക്ഷ്മി അതിനെ പിന്താങ്ങിയത് മാധവനിൽ മറ്റൊരു ഞെട്ടലുണ്ടാക്കി.
“ഇനി ഒരു കുടുംബജീവിതം മോഹിച്ചിട്ടല്ല മക്കളോട് ഞാൻ സമ്മതിച്ചത്. എന്റെ കുട്ടികളുടെ ഭാവി...?!!”

ഒരു നിമിഷം മാധവന്റെ മനസ്സിൽ ദേവുവിന്റെ ചിത്രം തെളിഞ്ഞു വന്നു. മൂന്നു മക്കളെ കൊടുത്തതല്ലാതെ ഒരു കുടുംബ ജീവിതം കൊടുക്കാനായില്ല. അതായിരുന്നു ആകെയുള്ള ഒരേയൊരു പരാതി. ‘എന്നെങ്കിലും ഒരുമിച്ചൊരു ജിവിതം...’ ഒരിക്കലും അതിനു കഴിഞ്ഞില്ല. ദേവുവിന്റെ കരയുന്ന ആ മുഖം മാധവന്റെ മനോമുകുരത്തിൽ വല്ലാത്തൊരു നീറ്റലായി എന്നും കൂടെയുണ്ടായിരുന്നു.
ഒരു നിമിഷം കഴിഞ്ഞ് ഞെട്ടലിൽ നിന്നും മോചിതനായ മാധവൻ പറഞ്ഞു.
“അതുകൊണ്ടും ഈ നാട്ടുകാരുടെ പരാതി തീരുമോ..? അവർക്കാവശ്യം ഈ ഹോട്ടൽ പൂട്ടിക്കുകയെന്നതാണ്. മുൻപു ബഷീർ ചോറു വാങ്ങിക്കൊടുത്തിരുന്ന ആ ഹോട്ടലുകാരാണ് നാട്ടുകാരുടെ ലേബലിൽ പടച്ചു വിടുന്ന ഈ അപവാദങ്ങൾക്ക് പിറകിൽ. സെയ്തും കണാരനും നേരത്തെ കേട്ടിരുന്നൂത്രെ അത്. അവരത് അവഗണിക്കുകയായിരുന്നു. അതുപോലെ തൽക്കാലം നമ്മളും അവഗണിക്കുക...”
“എന്നാലും മാമാ...”നിമ്മി എന്തോ പറയാൻ തുടങ്ങിയതും മാധവൻ കയ്യുയർത്തി തടഞ്ഞു.
“ഞാൻ നിങ്ങടമ്മയെ കല്യാണം കഴിച്ചാലും, അവർ മറ്റൊരു ആരോപണവുമായി വരും.. അതിനും നമ്മൾ മറുപടി കൊടുക്കേണ്ടതായി വരും... നിങ്ങൾ വിഷമിക്കാതെ.. നമ്മുടെ കൂടെയും ആളുകളില്ലെ ഇപ്പോൾ... കണാരൻ.. സെയ്തു.. ഇവിടെ ഊണു കഴിക്കാൻ വരുന്ന എത്രയോ പേർ... ഇവരെല്ലാം സത്യമറിയാവുന്നവരല്ലെ..? ”

തങ്ങളുടെ അമ്മയെ കല്യാണം കഴിക്കാൻ തെയ്യാറാവാത്ത മാമനോട് ദ്വേഷ്യമല്ല തോന്നിയത്. മറിച്ച് ഒരുപാടൊരുപാട് സ്നേഹമാണ് . അതെങ്ങനെ പ്രകടിപ്പിക്കുമെന്നറിയാതെ രണ്ടു പേരും കുഴങ്ങി. തന്റെ വണ്ടിയിലിരുന്നു കൊണ്ടു തന്നെ ഗൌരി ഡെസ്ക്കിലിരിക്കുന്ന മാമന്റെ അരയിൽ വട്ടം ചുറ്റിപ്പിടിച്ച് മാധവന്റെ മടിയിൽ തലവച്ച് കിടന്നു. ഗൌരിയുടെ തലമുടിയിൽ വിരൽ കോർത്തുകോണ്ട് മാധവനും. അമ്മയെ ഒരു കൈ കൊണ്ട് കെട്ടിപ്പിടിച്ച് മറ്റെ കൈ മാധവന്റെ തോളിലും പിടിച്ച് നിമ്മിയും.

മാധവൻ നിഷേധിച്ചതിൽ ലക്ഷ്മിക്ക് നിരാശയൊന്നും തോന്നിയില്ലെങ്കിലും ഒരു സന്തോഷക്കുറവ് ആ മുഖത്തുണ്ടായിരുന്നില്ലെ....?
മാധവൻ പറഞ്ഞു.
“ഇനിയുമുണ്ട് ആരോപണങ്ങൾ.. തോമസ്സ് കോൺ‌ട്രാക്ടർ എന്താ പിന്നീടൊരിക്കലും ഇതുവഴി വരാതിരുന്നത്.....?”
അപ്പോഴാണ് അതിനെക്കുറിച്ച് അവർ മൂവരും ചിന്തിച്ചത്. അന്ന് വന്നതിനു ശേഷം തോമസ്സ് ഒരിക്കലും ഇവിടെ വന്നിട്ടില്ല. ശരിയാണല്ലൊ...
എല്ലാം ബഷീർ വഴിയായിരുന്നു ഇടപാടുകൾ മുഴുവൻ.
“എന്താ മാമാ...” അതിന്റെ പിന്നിലെ രഹസ്യം അവർക്കറിയില്ലായിരുന്നു.
“തോമസ്സിന്റെ കാന്റീൻ നടത്തിപ്പുകാരായിരുന്നു നിങ്ങൾ അമ്മയും മക്കളുമെന്നായിരുന്നു നാട്ടിൽ പ്രചരിപ്പിച്ച വാർത്തകൾ. തോമസ്സാണത്രെ നിങ്ങളെ സംരക്ഷിക്കുന്നത്. അതുകൊണ്ടാ നിങ്ങൾക്കൊരു ചീത്തപ്പേരുണ്ടാകാതിരിക്കാൻ ആ നല്ല മനുഷ്യൻ ഇതു വഴി പിന്നെ വരാതിരുന്നത്. അത്  ഏൽക്കുന്നില്ലെന്ന് കണ്ടപ്പോഴാണ് എന്നെ ചേർത്ത് കഥകൾ പ്രചരിപ്പിക്കാൻ ആരംഭിച്ചത്. അതൊക്കെ അങ്ങനെ കിടക്കും...!!”
തങ്ങളെപ്രതി ഇങ്ങനേയും കഥകൾ പ്രചരിക്കുന്നുവെന്നത് പുതിയ അറിവുകളായിരുന്നു.

             പിന്നേയും നാളുകൾ കടന്നു പോയി. പാലത്തിന്റെ പണി ഏതാണ്ട് തീരാറായി. അതോടൊപ്പം രണ്ടു വശത്തുമുള്ള  റോഡുകളുടെ പണിയും നടന്നിരുന്നു. ഗൌരി ഹോട്ടലിന്റെ മുന്നിലെ പുല്ലു റോഡ് ടാറ് ചെയ്യുന്നതിന്റെ ഭാഗമായി നെൽ‌പ്പാടത്തിനോട് ചേർന്ന വശം കരിങ്കല്ലിട്ട് കെട്ടാൻ തുടങ്ങിയിരുന്നു. അതോടെ സ്ഥലത്തിന്റെ വിലയും വാണം പോലെ കുതിച്ചുയർന്നു. പല പാവങ്ങളും ഇരട്ടി വില കിട്ടിയപ്പോൾ വിറ്റു തുലച്ച് പുതിയ മേച്ചിൽ സ്ഥലങ്ങൾ തേടിപ്പോയി. കുറച്ചു കൂടി കാത്താൽ ഇതിന്റെ പത്തിരട്ടി വില കിട്ടുമെന്ന് പലരും പറഞ്ഞെങ്കിലും അവരത് ചെവിക്കൊണ്ടില്ല. പാവങ്ങളെ പറ്റിക്കാൻ വലിയ വിരുതൊന്നും ആവശ്യമില്ലല്ലൊ. അതറിയാവുന്നവർ ചെറിയ വിലക്ക് സ്ഥലങ്ങൾ തക്കം പാത്തു നടന്ന് പ്രലോഭിപ്പിച്ച് കൈക്കലാക്കി.

ഗൌരീ ഹോട്ടലും വില ചോദിച്ച് വന്നിരുന്നു.
തങ്ങളെ നാണം കെടുത്തിയ ഈ നാട്ടിൽ നിന്നും എവിടേക്കെങ്കിലും പോകാമെന്ന് അമ്മയും മക്കളും ചിന്തിച്ചെങ്കിലും മാധവൻ സമ്മതിച്ചില്ല. നിങ്ങൾ ജനിച്ചു വളർന്ന ഈ നാട്ടിനോളം വരില്ല വേറേവിടെച്ചെന്നാലും. ചെല്ലുന്നിടത്ത് നിങ്ങൾ ഒരു രണ്ടാം തരക്കാരായി മാത്രമേ അവിടത്തുകാർ പരിഗണിക്കൂ. ‘വരുത്തന്മാർ’ എന്ന പേരും...!
മാധവന്റെ ഉപദേശങ്ങളിൽ അവർ നാടു വിടുവാനുള്ള ആഗ്രഹം ഉപേക്ഷിച്ചു.

അങ്ങനെയിരിക്കെയാണ് ഹോട്ടലിൽ നിമ്മിയെ കാണാൻ തോമസ്സ് കോൺ‌ട്രാക്ടറുടെ മകൾ  ടെസ്സിക്കൊപ്പം മറ്റൊരു കൂട്ടുകാരി എത്തിയത്...?

തുടരും....

Saturday, 1 September 2012

നീണ്ടകഥ... മഴയിലൊരു വിരുന്നുകാരൻ... (9)



നീണ്ടകഥ...
മഴയിലൊരു വിരുന്നുകാരൻ... (9)

കഥ ഇതുവരെ.
അമ്മ ലക്ഷ്മിയും മകൾ കാലിനു സ്വാധീനമില്ലാത്ത ഗൌരിയും അനിയത്തി നിർമ്മലയെന്ന നിമ്മിയും അടങ്ങുന്ന കുടുംബം. മകളുടെ രോഗം മാറാനാവാത്തതിൽ മനം നൊന്ത് അഛൻ മരിച്ചു. ഗൌരിയുടെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കിയതിനാൽ കിടപ്പാടം ജപ്തിയിലായതിനാൽ പരാശ്രയമറ്റ കുടുംബം ആത്മഹത്യയിൽ അഭയം തേടാൻ തീരുമാനിക്കുന്നു.
ആ രാത്രിയിലെ മഴയിൽ വന്നു കയറിയ അതിഥിയാണ് മാധവൻ. അതിനാൽ ആത്മഹത്യാശ്രമം നടക്കാതെ പോയി.   മാധവനോട് തങ്ങളുടെ ജീവിതകഥ മൂന്നു പേരും കൂടി പറയുന്നു...
 അതിനു ശേഷം മൂവരുടേയും നിർബ്ബന്ധപ്രകാരം മാധവൻ തന്റെ കഥ പറയുന്നു. ഗൾഫിലായിരുന്ന മാധവൻ  കാൽ നൂറ്റാണ്ടിലേറെക്കാലം  തന്റെ കുടുംബത്തിന്റെ  രക്ഷക്കായി ഒറ്റക്ക്  ഗൾഫിൽ കഴിഞ്ഞു. ഭാര്യ ദേവൂനു സുഖമില്യാതായതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുന്നു.  വീട്ടിലെ  കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത്  ദേവൂനെ വീണ്ടും ആശുപത്രിയിലാക്കി. ദേവുവിന്റെ ആഗ്രഹ പ്രകാരം മക്കളുടെ വിവാഹം ഒരേ പന്തലിൽ നടത്തി. ദേവുവിന്റെ വിയോഗത്തോടെ അഛനും  മക്കളുമായുള്ള ബന്ധത്തിൽ കാതലായ  വിള്ളൽ വീണു.  മക്കളുടെ അവഗണന സഹിക്കാൻ കഴിയാതെ തന്റെ ചിലവുകൾക്കായി മാധവൻ കൂലിപ്പണിക്കു പോകുന്നു. അസുഖത്തിനു സർക്കാരാശുപത്രിയിൽ പോയ മാധവന് ഒരു തിരിച്ചരിയൽ പോലുമില്ലാത്തത് വലിയ വിഷമമുണ്ടാക്കി. ഇതെല്ലാം മക്കൾക്കുണ്ടാക്കിയ നാനക്കേട് ചില്ലറയല്ല. അതും പറഞ്ഞുണ്ടായ വഴക്കിൽ നാട്ടുകാർ ഇടപെടേണ്ടി വന്നു.... നടുവേദന കലശലായത് തരമാക്കി മൈസൂറിൽ കൊണ്ടുപോയി ചികിത്സിക്കാമെന്നു പറഞ്ഞ കൊണ്ടുപൊയ അഛൻ മാധവനെ മൈസൂർ കാട്ടിൽ ഉപേക്ഷിച്ച് മക്കൾ കടന്നു കളയുന്നു. വന്യമൃഗങ്ങളുടെ ഒന്നും ആക്രമണത്തിനിരയാകാതെ  ലോറിത്തൊഴിലാളികൾ മാധവനെ രക്ഷപ്പെടുത്തി.  ഒരു വർഷത്തിനു ശേഷം മാധവൻ അപ്രതീക്ഷിതമായി  ഒരു നിയോഗം പോലെ  ലക്ഷ്മിയുടേയും കുടുംബത്തിന്റേയും അടുക്കൽ എത്തിച്ചേരുന്നു. അപ്രതിക്ഷിതമായി വീണു കിട്ടിയ ഒരു മെസ്സിന്റെ ചുമതല മാധവന്റെ നേതൃത്വത്തിൽ ലക്ഷ്മിയും കുടുംബവും ഏറ്റെടുക്കുന്നു. തുടർന്നു വായിക്കുക...

പാരകൾ

മാധവൻ ഗൌരിയുടെ അടുത്തു തിണ്ണയിൽ പോയിരുന്നു...
എന്നിട്ട് നോട്ടുകെട്ടുകൾ ഗൌരിയെ ഏൽ‌പ്പിച്ചിട്ട് പറഞ്ഞു.
“ഒരു ബുക്ക് വാങ്ങി കണക്കുകളൊക്കെ എഴുതി വക്കണം. ഇതെത്രയുണ്ടെന്ന് ആദ്യം എണ്ണിനോക്കണം. അതിന്റെ നേർ പകുതി നാളെ ഉച്ച കഴിഞ്ഞ് നിമ്മിയും അമ്മയും കൂടി ബാങ്കിൽ പോയി അടക്കണം. എന്നിട്ട് ബാങ്കിന്റെ മാനേജരെ കണ്ട് ജപ്തി ഒഴിവാക്കിത്തരാൻ പറയണം...”

മാധവൻ പറഞ്ഞതുപൊലെ തന്നെ ഭക്ഷണം കൊടുത്തു വിട്ടതിനു ശേഷം ലക്ഷ്മിയും നിമ്മിയും കൂടി ഉച്ച കഴിഞ്ഞ്  ബാങ്കിലേക്ക് പുറപ്പെട്ടെങ്കിലും ഇടക്കു വച്ചവർ തിരിച്ചു വന്ന് മാധവനെക്കൂടി നിർബ്ബന്ധപൂർവ്വം ക്ഷണിച്ചു. ഒറ്റക്കു പോയി ഇതൊന്നും ചെയ്തു പരിചയമില്ലെന്നു പറഞ്ഞാണ് മാധവനെ കൂടെ വരാൻ നിർബ്ബന്ധിക്കുന്നത്. എല്ലാവരും കൂടി പോയാൽ ഗൌരി ഒറ്റക്കായിപ്പോവില്ലെ. അമ്മയുടെ പേരിലാ ലോൺ എടുത്തിരിക്കുന്നത്. അതു കാരണം നിമ്മി ഗൌരിക്ക് കൂട്ടിരുന്നു. ലക്ഷ്മിയും മാധവനും കൂടിയാണ് ബാങ്കിലേക്ക് തിരിച്ചത്.

റോട്ടിൽ ചെന്നതിനു ശേഷം ഒരു ഓട്ടോറിക്ഷയിലാണ് ബാങ്കിലെത്തിയത്. സഹകരണ ബാങ്കായതുകൊണ്ട് സെക്രട്ടറിയെ കണ്ടാണ് കാര്യം പറഞ്ഞത്. ആരുടെയെങ്കിലും മുഖത്തു നോക്കി സംസാരിക്കാനുള്ള ശക്തി ലക്ഷ്മിക്കില്ലായിരുന്നു. സെക്രട്ടറി ഒരു സ്ത്രീ ആയിട്ടു പോലും കഥകളൊക്കെ മാധവൻ തന്നെ പറയേണ്ടി വന്നു. പുതിയ ഒരു മെസ്സ് തുടങ്ങിയ കാര്യവും, ഇനി മുതൽ എല്ലാ ആഴ്ചയിലും കുറേശ്ശെ പണം അടച്ച് വായ്പ്പ തിരിച്ചടക്കാമെന്നും ഉറപ്പു കൊടുത്തു. അടുത്ത മീറ്റിംഗിൽ നിങ്ങളുടെ വിഷയം അവതരിപ്പിക്കാമെന്നും പിഴപ്പലിശയൊക്കെ പരമാവധി കുറച്ചു തരാമെന്നും ഇനി തൽക്കാലം ജപ്തി നടപടി ഒന്നും ഉണ്ടാവില്ലെന്നും പറഞ്ഞതു കേട്ട് ലക്ഷ്മിയുടെ കണ്ണുകൾ സന്തോഷാശ്രു പൊഴിച്ചു. ആ സന്തോഷാശ്രു നിറഞ്ഞ മുഖത്തോടെ തന്നെ മാധവന്റെ മുഖത്ത് നോക്കിയിട്ടാണ് കണ്ണുകൾ തുടച്ചത്.

കഥകളെല്ലാം കേട്ടു കഴിഞ്ഞ സെക്രട്ടറി ഒന്നു കൂടി പറഞ്ഞു.
“ഒന്നു രണ്ടു മാസം നിങ്ങൾ പറഞ്ഞതു പോലെ എല്ലാ ആഴ്ചയിലും കിട്ടണത് കൊണ്ടു വന്ന് അടക്കൂ. അതു കഴിഞ്ഞാൽ നിങ്ങളുടെ മെസ്സിന്റെ പേരിൽ ചെറിയ വായ്പ്പ തരപ്പെടുത്താൻ എനിക്കാവും. പാത്രങ്ങൾ വാങ്ങാനോ ഷെഡ് കെട്ടാനോ ഒക്കെ അതു കൊണ്ടാകും...”
സെക്രട്ടറിയോട് നന്ദി പറഞ്ഞ് പുറത്തിറങ്ങുമ്പോൾ മാധവൻ പറഞ്ഞു.
“നമ്മൾ ഒന്നിനും ശ്രമിക്കാതെ സ്വയം ശപിച്ചിരിക്കുമ്പോഴാണ് വേണ്ടാത്തതൊക്കെ മനസ്സിൽ തോന്നുക. നമ്മൾ എന്തിനെങ്കിലും ഇറങ്ങി പുറപ്പെട്ടാൽ സഹായിക്കാൻ ആരെങ്കിലുമൊക്കെ കാണും...”
ലക്ഷ്മി മറുപടി ഒന്നും പറഞ്ഞില്ല. മാധവന്റെ പിൻപറ്റി നടന്നതേ ഉള്ളു.

തല ഉയർത്തി ചുറ്റുവട്ടം നോക്കി നടക്കാത്തതു കാരണം ഒരു ബസ്സിനു സൈഡ് ഒഴിഞ്ഞു കൊടുത്ത ഓട്ടോറിക്ഷ ഒരെണ്ണം ലക്ഷ്മിയെ ഇടിച്ചു വീഴ്ത്തി പോയേനെ. ഓട്ടോക്കാർക്കു സഞ്ചരിക്കാൻ അധികം വഴിയൊന്നും വേണ്ടല്ലൊ. ഒന്നു കവച്ചു നിന്നാലും അവരതിനുള്ളിലൂടെ കൊണ്ടു പോകും. മാധവന്റെ സംയോജിത ഇടപെടൽ കാരണം ഒരു അത്യാഹിതം ഒഴിവായി. ലക്ഷ്മി ഒന്നും മിണ്ടാതെ നടക്കുന്നതു കൊണ്ട്  മാധവൻ ഇടക്കിടക്ക് തിരിഞ്ഞ് ലക്ഷ്മി പിറകിലുണ്ടെന്ന് ഉറപ്പു വരുത്തുന്നുണ്ടായിരുന്നു. അങ്ങനെ ഒരു നോട്ടത്തിന്റെ സമയത്താണ് ബസ്സിനു സൈഡ് കൊടുത്തു കൊണ്ടുള്ള ഓട്ടോറിക്ഷയുടെ ആ ചീറിയുള്ള വരവ്. ഒരു നിമിഷം, മാധവൻ തിരിഞ്ഞു നിന്ന് ലക്ഷ്മിയെ എടുത്തു പൊക്കിയെന്നോണം മാറ്റിയില്ലായിരുന്നെങ്കിൽ അവിടെ ഒരത്യാഹിതം സംഭവിക്കുമായിരുന്നു. വാസ്തവത്തിൽ രണ്ടു പേരും ഒന്നു വിറച്ചു.

ഇതിനേയും കൊണ്ട് തിരക്കുള്ള സ്ഥലത്ത് പോകാൻ പറ്റില്ലെന്നു മാധവൻ ഉറപ്പിച്ചു. ഇനി ഓട്ടൊയിൽ തന്നെ പോയാൽ മതി. അതിനായി അവിടെ നിന്നു തന്നെ ഓട്ടോ തിരയുമ്പോഴാണ് എതിർവശത്ത് സ്വല്പം അകലെയായി ചന്ത ശ്രദ്ധയിൽ പെട്ടത്. മാധവൻ പറഞ്ഞു.
“ആ കാണുന്നതു പച്ചക്കറിച്ചന്തയാ... നമുക്കവിടെ കയറി നാളത്തേക്കുള്ള പച്ചക്കറിയൊക്കെ വാങ്ങിച്ചിട്ടു പോകാം. അവിടത്തേക്കാൾ വിലക്കുറവുണ്ടെങ്കിലോ..”

ലക്ഷ്മിയുടെ മറുപടിക്കായി കാത്തില്ല.  റോട്ടിൽ നല്ല തിരക്കുണ്ടായിരുന്നു. അതുകൊണ്ടു തന്നെ റോഡ് മുറിച്ചു കടക്കാൻ നന്നേ ബുദ്ധിമുട്ടി. മാധവൻ ലക്ഷ്മിയുടെ ഒരു കയ്യും പിടിച്ചു വലിച്ചു കൊണ്ടാണ് നടക്കുന്നത്. അതു കാരണം ലക്ഷ്മിക്ക് ചെറിയൊരു നാണം തോന്നാതിരുന്നില്ല. കൈ വിടുവിക്കണമെന്നുണ്ടായിരുന്നെങ്കിലും ഈ തിരക്കിനിടയിൽ അതിനു കഴിയുമായിരുന്നില്ല. അല്ലെങ്കിൽ ലക്ഷ്മി അതിനു ശ്രമിക്കുകയുണ്ടായില്ല എന്നതാണു വാസ്തവം..... 

ലക്ഷ്മി മുന്നിലെ വാഹനത്തിരക്കോ ആളുകളുടെ സഞ്ചാരമോ ഒന്നുമായിരുന്നില്ല നോക്കിയിരുന്നത്. തന്നെ ആരെങ്കിലും തിരിച്ചറിയുന്നുണ്ടോ, പരിചയക്കാരുടെ മുന്നിലെങ്ങാൻ ചെന്നു പെടുന്നുണ്ടോന്നായിരുന്നു ശ്രദ്ധിച്ചിരുന്നത്. പുറത്തിറങ്ങാത്ത ആ നാട്ടുമ്പുറത്തുകാരിയുടെ മനോവിചാരങ്ങളൊന്നും മാധവനെ അലട്ടിയിരുന്നില്ല. തന്നിൽ അർപ്പിതമായ ഏതോ കടമകൾ ഭംഗിയായി നിറവേറ്റുന്ന തിരക്കിലായിരുന്നു മാധവൻ.....

ചന്തയിൽ ചെന്നപ്പോഴാണ് പച്ചക്കറിയുടെ വില നിലവാരം മനസ്സിലാകുന്നത്. അപ്പോൾ തന്നെ മാധവൻ ലക്ഷ്മിയോട് പറയുകയും ചെയ്തു.
“ഇനി മുതൽ രണ്ടു മുന്നു ദിവസത്തേക്കുള്ള പച്ചക്കറികൾ ഒന്നിച്ചു വാങ്ങാം നമ്മൾക്ക്. അതാ ലാഭം...”
ലക്ഷ്മിക്കും അത് ബോദ്ധ്യമായി. ഓരോന്നും നല്ലതു നോക്കി തിരഞ്ഞെടുക്കാൻ ലക്ഷ്മിയെ ഏൽ‌പ്പിച്ച് മാധവൻ അടുത്ത കടക്കാരന്റടുത്തേക്ക് നീങ്ങും. പലതും പല കടകളിൽ നിന്നാണ് വാങ്ങിയത്. പുറത്ത് കൂട്ടിയിട്ടു വിൽക്കുന്ന കൃഷിക്കാരുടെ അടുത്തു നിന്നും വാങ്ങുന്നതാണ് കൂടുതൽ ലാഭമെന്ന് അവർ മനസ്സിലാക്കി. അത്യാവശ്യം വേണ്ടുന്നതെല്ലാം വാങ്ങി ഒരു ഓട്ടോറിക്ഷയിൽ എടുത്തു വച്ചു. സീറ്റിലും താഴേയുമായി ചാക്കുകൾ അട്ടിയിട്ടു. ഇനി തങ്ങളെങ്ങനെയാണ് ഇരിക്കുന്നതെന്ന് ലക്ഷ്മി ഒരു നിമിഷം സംശയിച്ചു. സീറ്റിലിരുന്ന ഒരു കായക്കൊല എടുത്ത് മാറ്റി ലക്ഷ്മിയെ അവിടെ ഇരുത്തിയിട്ട് കായക്കൊല ലക്ഷ്മിയുടെ മടിയിൽ വച്ചുകൊടുത്തു. അപ്പോഴും മാധവനെങ്ങനെ ഇരിക്കുമെന്നോർത്ത്, ലക്ഷ്മി ഒരു ചാക്കു കെട്ട് എടുത്ത് വശം തിരിച്ചു വച്ച് തിക്കിത്തിരക്കി ഇച്ചിരി സ്ഥലമുണ്ടാക്കി വച്ചു. തന്നോട് ചേർന്ന്  അദ്ദേഹത്തിനും ഇരിക്കാൻ കഴിയും...! പക്ഷേ, മാധവൻ അത് ശ്രദ്ധിച്ചതു പോലുമില്ല. വണ്ടി വിടാൻ നേരം മാധവൻ ഡ്രൈവറോടൊപ്പം ഒരു വശം ചരിഞ്ഞിരുന്നാണ് സഞ്ചരിച്ചത്.
ലക്ഷ്മിക്ക്  എന്തൊ.. ആ മുഖം പെട്ടെന്ന് മ്ലാനമായി...!

 ഓട്ടോയിലിരുന്ന് ലക്ഷ്മി കഴിഞ്ഞ ഒന്നു രണ്ടു ദിവസങ്ങൾ കൊണ്ട് തന്റെ കുടുംബത്തിലുണ്ടായ വ്യതിയാനങ്ങൾ ഒരു അവിശ്വസനീയ സിനിമാക്കഥ പോലെ മനസ്സിൽ കാണുകയായിരുന്നു. ഇന്നിപ്പോൾ ഈ റോട്ടിൽ വച്ചും ഒരപകടത്തിൽ നിന്ന് തന്നെ രക്ഷിച്ച ഈ നല്ല മനുഷ്യന്റെ മുഖം ഒന്നുകൂടി കാണണമെന്ന് തോന്നി. നേരെ മുന്നിൽ ഒരു വശം ചരിഞ്ഞിരിക്കുന്ന മാധവന്റെ മുഖഭാവം മാധവനറിയാതെ ശ്രദ്ധിച്ചു കൊണ്ടിരുന്നു....
ആ മുഖം നന്നേ ക്ഷീണിച്ചിരുന്നു. പ്രായമായതിന്റേയൊ, അലച്ചിലിന്റേയോ ഒക്കെ വരകൾ ആ മുഖത്ത് കാണാം.
തങ്ങളുടെ രക്ഷകനെന്നോണം അവതരിച്ച  ‘ഈ നല്ല മനുഷ്യനെ വിശ്വസിക്കാം..’
പലതവണ അതുതന്നെ ലക്ഷ്മി മനസ്സിൽ ഉരുവിട്ടുറപ്പിച്ചു.  മക്കളോട് പറഞ്ഞ് ഈ താടിയും മുടിയും മുറിപ്പിക്കാൻ നിർബ്ബന്ധിപ്പിക്കണം.  വിട്ടിലെത്തുമ്പോഴേക്കും ലക്ഷ്മി നല്ല സന്തോഷവതി ആയിരുന്നു.

ഓട്ടോറിക്ഷയിൽ നിന്നും സാധനങ്ങൾ ഇറക്കുമ്പോൾ അമ്മയുടെ മുഖത്തെ സന്തോഷം നിമ്മി ശ്രദ്ധിച്ചിരുന്നു. ജപ്തി ഒഴിവായിക്കിട്ടിയതിന്റെ സന്തോഷം അത്ര ചെറുതല്ലല്ലൊ.. അതുകൊണ്ട് വേറൊന്നും  എടുത്തു ചോദിക്കാൻ ഉണ്ടായിരുന്നില്ല.
ദിവസങ്ങൾ കഴിയവെ കാലത്തു മുതലുള്ള വിശ്രമമില്ലാത്ത പണികൾ കാരണം പെണ്ണുങ്ങൾ മൂവരും അവശരാവുന്നത് മാധവൻ അറിയുന്നുണ്ടായിരുന്നു. അത് വെറുതെ ഒന്നു സൂചിപ്പിച്ചപ്പോൾ ബഷീറാണ് പറഞ്ഞത്.
‘എന്റെ ഉപ്പച്ചിയേയും കണാരേട്ടനേയും കൂടി വിളിച്ചാലോന്ന്.’
അടുത്തറിയാവുന്നവരായതു കൊണ്ട് നിമ്മിയും ലക്ഷ്മിയും സമ്മതിച്ചു.

കണാരേട്ടനും സെയ്തുക്കായും പുഴയിലെ കടത്തുകാരായിരുന്നു. അതിലുപരി ചെറുപ്പം മുതലുള്ള കൂട്ടുകാരും. പാലം പണി തുടങ്ങിയതോടെ കടവ് അടച്ചതുകൊണ്ട് രണ്ടു പേരുടേയും ജീവിതം വഴിമുട്ടി. കടവിലെ  പഴയ ഓലമേഞ്ഞ വിശ്രമപ്പുരയിൽ ചീട്ടും കളിച്ച് വെടിയും പറഞ്ഞിരിക്കലാണ് ഇപ്പോഴത്തെ പണി. പിറ്റേ ദിവസം മുതൽ അവരും കൂടി. പിന്നെ ബഷീറിന്റെ  ഉമ്മ കൂടി എത്തിച്ചേർന്നതോടെ പെണ്ണുങ്ങളുടെ ഭാരവും വളരെ കുറഞ്ഞു. സ്വന്തം വീട്ടിലെ ഭക്ഷണം ഉണ്ടാക്കുന്ന മനോഭാവമായിരുന്നു എല്ലാവർക്കും. അതീവ ശ്രദ്ധയോടെ ലക്ഷ്മിയും എല്ലാവർക്കും പിന്നാലെ ഉണ്ടായിരുന്നു. അതുകൊണ്ട് സ്വന്തം വച്ചു കഴിച്ചിരുന്ന  അന്യ സംസ്ഥാന തൊഴിലാളികൾ വരെ അവരുടെ ഭക്ഷണത്തിനായി നിരന്നു.

ദിവസങ്ങളും മാസങ്ങളും കടന്നു പോകവെ സെയ്തുക്കായും കണാരേട്ടനും കൂടിയാണ് ആ പദ്ധതി അവതരിപ്പിച്ചത്.
“നമുക്ക്  വീടിനോട് ചേർന്ന് ഒരു  ഷെഡ് കെട്ടി ഹോട്ടലൊരെണ്ണം തുറന്നാലോ...?”
ആ നിർദ്ദേശം വളരെ നന്നായിരിക്കുമെന്ന് മാധവനും തോന്നി.
പാലം പണി  കഴിഞ്ഞാലും നമ്മൾക്ക് ജീവിക്കണ്ടെ.. ?
അതിനും ലക്ഷ്മി മാധവന്റെ മുഖത്തേക്ക് നോക്കി.
‘എന്താ വേണ്ടതെന്നു വച്ചാൽ ആയിക്കോളൂ...’ എന്ന മട്ടിലാണാ നോട്ടമെന്ന് മാധവനറിയാം.
"തൽക്കാലം ഇങ്ങനെയങ്ങ് പോയാൽ പോരെ..? ഈ കടങ്ങളൊക്കെ ഒന്നൊതുങ്ങിയിട്ട്...”
മാധവൻ പറഞ്ഞതങ്ങനെയാണ്.
“കടങ്ങൾ പോകപ്പോകെ അങ്ങ് തീർന്നോളും. നമുക്ക് പുറത്തു നിന്നുള്ള ആളുകളുടെ ഊണും കൂടി കിട്ടും. പിന്നെ ചായയും പലഹാരങ്ങളുടേയും കച്ചവടം വേറെ...”
കണാരേട്ടൻ പറഞ്ഞതിനെ സെയ്തുക്കായും പിന്താങ്ങിയതോടെ അതങ്ങുറപ്പിച്ചു മാധവൻ.

പിന്നെ അടയ്ക്കാമരവും തെങ്ങോലയും കൊണ്ട് കൊള്ളാവുന്ന വലുപ്പത്തിൽ തന്നെ താൽക്കാലിക ഹോട്ടൽ ശരിയാക്കി. വീടിനോട്  ചേർന്നു തന്നെയാണെങ്കിലും വീടുമായി ഒരു ബന്ധവുമില്ലായിരുന്നു. ഹോട്ടലിന്റെ മുൻവശം റോട്ടിലേക്ക് വേലി പൊളിച്ച്  ശരിയാക്കി. വീട്ടിൽ നിന്നും ഹോട്ടലിനകത്തേക്ക് കടക്കാൻ ഒരേയൊരു വാതിലും.

ഹോട്ടലിനൊരു പേരു വേണമല്ലോന്ന്  സെയ്തുക്കയാണ് എടുത്തിട്ടത്. അഛന്റെ പേരിലായിക്കോട്ടേന്ന് ഗൌരിയും , അമ്മയുടെ പേരിലെന്ന് നിമ്മിയും പറഞ്ഞെങ്കിലും തന്റെ പേരിൽ വേണ്ടെന്ന് ലക്ഷ്മി തീർത്തു പറഞ്ഞു. അവസാനമായെല്ലാവരും മാധവന്റെ മുഖത്തേക്കാണ് നോക്കിയത്.
ഏതു കാര്യത്തിനും ഒരവസാനവാക്ക് മാധവനായിക്കഴിഞ്ഞിരുന്നു...

മാധവൻ ഒരാലോചനയോടെ പറഞ്ഞു.
“ഹോട്ടലിന് ആണുങ്ങളുടെ പേരിടാറുണ്ടൊ.... ഞാൻ കേട്ടിട്ടില്ല. പിന്നെ ലക്ഷ്മി വേണ്ടെന്നു പറഞ്ഞ സ്ഥിതിക്ക് അതും വേണ്ട. നിമ്മിയാണെങ്കിൽ കെട്ടിച്ചു വിടേണ്ടവളാ.. പിന്നെ ഇവൾ ഗൌരി. ഈ ഹോട്ടൽ ഗൌരിയുടെ പേരിലാവുന്നതല്ലെ എന്തുകൊണ്ടും നല്ലത്...?” അതും പറഞ്ഞ് മാധവൻ എല്ലാവരെയും ഒന്നു നോക്കി.
“ഹോട്ടൽ ഗൌരീ....” ബഷീർ ആ പേരു വിളിച്ചു കൂവിയത് എല്ലാവരും കയ്യടിച്ച് പാസ്സാക്കി.

‘ഹോട്ടൽ ഗൌരി’ പിറ്റേദിവസം മുതൽ പ്രവർത്തനം തുടങ്ങി. ഒരു വെള്ളത്തുണിയിൽ നീല പെയിന്റു കൊണ്ടാണ് ‘ഹോട്ടൽ ഗൌരി’ എന്ന് മാധവൻ തന്നെ എഴുതിയത്. അത് പുറത്ത് വലിച്ചു കെട്ടി. പുറത്തു നിന്നും അധികം ആളുകളൊന്നും വന്നു തുടങ്ങിയിരുന്നില്ല. കുറച്ചു ദിവസം കഴിഞ്ഞപ്പോഴേക്കും പാലം പണിയുടെ ജോലിക്കാർ തന്നെ പ്രാതൽ കഴിക്കാൻ എത്തിത്തുടങ്ങി. അതു മാത്രമല്ല ഇനി മുതൽ പൊതിച്ചോറിന്റെ ആവശ്യമില്ലെന്നും തൊട്ടടുത്തായതുകൊണ്ട് വന്നു കഴിക്കാനും അവർ തെയ്യാറയി.
ഹോട്ടലിന്റെ കാഷ്യർ ആയി ഗൌരി മേശക്കരികിൽ ഐശ്വര്യമായി ഇരിക്കാൻ തുടങ്ങിയത് കടക്കും ഒരൈശ്വര്യമായിരുന്നു. ആണുങ്ങൾ എല്ലാവരും കടയിലെ കാര്യങ്ങൾക്കായി ഓടി നടന്നു...

കാര്യങ്ങൾ അടിക്കടി പുരോഗതിയിലേക്ക് കുതിക്കുമ്പോഴാണ് അയൽ പക്കത്തെ നാരായണി വല്ലിമ്മയുടെ വക ഒരു പാര നല്ല മൂർച്ചയോടെ അവരുടെ ഇടയിലേക്ക് വന്നു പതിച്ചത്. അസൂയയും കുശുമ്പും അവരുടെ സ്വഭാവത്തിന്റെ പ്രത്യേകതകളാണ്. ആരെയെങ്കിലും ഏഷണി പിടിപ്പിക്കാൻ കിട്ടിയാൽ അതൊട്ടും പാഴാക്കില്ല. ദിവസവും വന്ന് എന്തെങ്കിലുമൊക്കെ തൊട്ടും പിടിച്ചും നിന്ന് ഉച്ചക്കുള്ള ഭക്ഷണം കഴിച്ച്  സ്ഥലം കാലിയാക്കുന്ന നാരായണി വല്ലിമ്മയെപ്പറ്റി ആർക്കും മതിപ്പൊന്നുമില്ലായിരുന്നു. എങ്കിലും ഒറ്റക്ക് താമസിക്കുന്ന ഒരു തള്ളയല്ലെ, വയസ്സായതല്ലെ എന്നുള്ള പരിഗണനയാണ് മാധവൻ കൊടുത്തത്.

അവരുടെ ഒരു സ്വന്തക്കാരനായിരുന്നു ബഷീർ മുൻപ് ഊണു വാങ്ങിച്ചു കൊടുത്തിരുന്ന ഹോട്ടലിലെ കാഷ്യർ. നല്ലൊരു ബിസിനസ്സ് നഷ്ടപ്പെട്ട ഹോട്ടലുകാർ വെറുതെയിരിക്കുമോ...?
അവരായിരുന്നു ആ പാരയുടെ പുറകിൽ...
സെയ്തുക്കായും കണാരേട്ടനും ഇത് മുൻപേ കേട്ടിരുന്നു. സത്യമല്ലാത്തതുകൊണ്ട് അവരത് അവഗണിക്കുകയായിരുന്നു. ഇവിടെ ആരോടും അത് പറഞ്ഞതുമില്ല.

ഊണു കഴിച്ചു തീർന്ന് ഒന്നു മുറുക്കാൻ ചവക്കാനായി ഇരിക്കുമ്പോഴാണ്  നാരായണി വല്ലിമ്മ തൊട്ടടുത്തിരുന്ന ഗൌരിയോടും  ലക്ഷ്മിയോടുമായി അക്കാര്യം പറഞ്ഞത്.
“എന്തിനാ ആ മാധവനെ നിങ്ങളിങ്ങനെ ഏറ്റിക്കൊണ്ടു നടക്കണെ..? ആരാ അയാൾ..?”
കേട്ടതും ലക്ഷ്മി ഞെട്ടിപ്പോയി...!
പെട്ടെന്നു നാലുപാടും നോക്കി. മാധവനോ മറ്റാരെങ്കിലുമോ അത് കെട്ടിട്ടില്ലെന്ന് ഉറപ്പു വരുത്തിയിട്ട് ലക്ഷ്മി ശബ്ദം താഴ്ത്തി പറഞ്ഞു.
“എന്റെ പൊന്നു ചേച്ചി... വല്ല വിഡ്ഡിത്തോം വിളമ്പല്ലെ... മനഷ്യേരു കേൾക്കും...”
“ഓ.. ഇനീപ്പോ കേൾക്കാനാരുമില്ല... നാട്ടിലിതൊക്കെ പാട്ടാ...”
“ദേ... തള്ളേ... ഞങ്ങടെ മാമനെക്കുറിച്ച് അപവാദം പറഞ്ഞാലുണ്ടല്ലൊ.. ആ വായിൽ ഞാൻ തീ കോരിയിടും. പറഞ്ഞേക്കാം...”
ഗൌരിയാണ് കുറച്ചു ചൂടായിത്തന്നെ വല്ലിമ്മയുടെ താടിക്കിട്ടൊരു തട്ടു തട്ടിയിട്ട് പറഞ്ഞത്.
അതുകാരണം താടിയൊന്നു തടവിയിട്ട് വല്ലിമ്മ എഴുന്നേറ്റു. ഗൌരിയുടെ കയ്യെത്തും ദൂരത്തു നിന്നും മാറി നിന്നിട്ട് ഇത്തിരി ഉറക്കെത്തന്നെ പറഞ്ഞു.
“നിങ്ങ്ടെ ആ തെണ്ടി മാമനെക്കുറിച്ചല്ലെടി നാട്ടുകാരു പറേണെ.. നിങ്ങളെക്കുറിച്ചാ...!!”
“ഞങ്ങളെക്കുറിച്ചോ...? എന്താ നാട്ടുകാർക്കിത്ര പറയാനുള്ളെ...?” ലക്ഷ്മി കരയാൻ തുടങ്ങിയിരുന്നു.
“ആ തെണ്ടി മാധവനിപ്പോ.. ആരുടെ കൂടെയാ പൊറുതിയെന്നാ നാട്ടുകാരു ചോദിക്കുന്നേ.. അമ്മേടെ കൂടേയോ അതോ  മക്കളുടെ കൂടെയോന്ന്...?!!”
“ഞങ്ങടെ അമ്മയെ പറഞ്ഞാലുണ്ടല്ലൊ... ദുഷ്ടത്തി തള്ളേ....” എന്നും പറഞ്ഞ് തൊട്ടടുത്ത് കൊട്ടയിൽ വച്ചിരുന്ന വഴുതനങ്ങയിൽ ഒരെണ്ണമെടുത്ത് വല്ലിമ്മയുടെ മുതുകിനു നോക്കി ഒറ്റ ഏറ്. കൃത്യമായിത്തന്നെ വല്ലിമ്മയുടെ മുതുകിനു കൊള്ളുകയും ചെയ്തു. ആ ദ്വേഷ്യത്തിൽ പറഞ്ഞു.
“വെറുതെയല്ലെടി നിന്റെ രണ്ടുകാലും തളർന്നു പോയത്... അങ്ങനെ തന്നെ വേണം നിനക്ക്....”
അത് ഗൌരിക്കും സഹിച്ചില്ല. അവളും പറഞ്ഞു.
“വെറുതെയല്ല തള്ളേ.. ഒരേയൊരു മോളായിട്ടും അവള് നിങ്ങളെ ഇട്ടിട്ടു പോയത്.. തെണ്ടിച്ചി... നിങ്ങളാ തെണ്ടി നടന്നു തിന്നുന്നെ..”
“നിന്റെ വീറ് കണ്ടിട്ട് മാധവൻ നിന്റെ കൂടെയാണോടി പൊറുതി...?!!”
വല്ലിമ്മയുടെ വിറയൽ ഗൌരിയിലേക്കും പകർന്നു.
“അതേടി ദുഷ്ടത്തിത്തള്ളെ.. എന്റെ കൂടെയാ മാധവമാമാ...!! പോയി പറയ്...”
എന്നിട്ട് കൊട്ടയിൽ നിന്നും വഴുതനങ്ങയെടുത്ത്  വല്ലിമ്മയെ എറിഞ്ഞു ദ്വേഷ്യം തീർത്തുകൊണ്ടിരുന്നു...
ലക്ഷ്മി ഇതൊന്നും താങ്ങാൻ ശക്തിയില്ലാതെ തലയും കുമ്പിട്ടിരുന്ന് കരഞ്ഞു...
എന്തിനോ വേണ്ടി അകത്തേക്കു കയറി വന്ന മാധവൻ ഇതെല്ലാം കേട്ട് ജീവഛവം കണക്കെ നിന്നു പോയി...!!
പിന്നെ പതിയെ പുറത്തേക്കു നടന്നു....

തുടരും....

Wednesday, 15 August 2012

നീണ്ടകഥ... മഴയിലൊരു വിരുന്നുകാരൻ... (8)







കഥ ഇതുവരെ.
അമ്മ ലക്ഷ്മിയും മകൾ കാലിനു സ്വാധീനമില്ലാത്ത ഗൌരിയും അനിയത്തി നിർമ്മലയെന്ന നിമ്മിയും അടങ്ങുന്ന കുടുംബം. മകളുടെ രോഗം മാറാനാവാത്തതിൽ മനം നൊന്ത് അഛൻ മരിച്ചു. ഗൌരിയുടെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കിയതിനാൽ കിടപ്പാടം ജപ്തിയിലായതിനാൽ പരാശ്രയമറ്റ കുടുംബം ആത്മഹത്യയിൽ അഭയം തേടാൻ തീരുമാനിക്കുന്നു.
ആ രാത്രിയിലെ മഴയിൽ വന്നു കയറിയ അതിഥിയാണ് മാധവൻ. അതിനാൽ ആത്മഹത്യാശ്രമം നടക്കാതെ പോയി.   മാധവനോട് തങ്ങളുടെ ജീവിതകഥ മൂന്നു പേരും കൂടി പറയുന്നു...
 അതിനു ശേഷം മൂവരുടേയും നിർബ്ബന്ധപ്രകാരം മാധവൻ തന്റെ കഥ പറയുന്നു. ഗൾഫിലായിരുന്ന മാധവൻ  കാൽ നൂറ്റാണ്ടിലേറെക്കാലം  തന്റെ കുടുംബത്തിന്റെ  രക്ഷക്കായി ഒറ്റക്ക്  ഗൾഫിൽ കഴിഞ്ഞു. ഭാര്യ ദേവൂനു സുഖമില്യാതായതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുന്നു.  വീട്ടിലെ  കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത്  ദേവൂനെ വീണ്ടും ആശുപത്രിയിലാക്കി. ദേവുവിന്റെ ആഗ്രഹ പ്രകാരം മക്കളുടെ വിവാഹം ഒരേ പന്തലിൽ നടത്തി. ദേവുവിന്റെ വിയോഗത്തോടെ അഛനും  മക്കളുമായുള്ള ബന്ധത്തിൽ കാതലായ  വിള്ളൽ വീണു.  മക്കളുടെ അവഗണന സഹിക്കാൻ കഴിയാതെ തന്റെ ചിലവുകൾക്കായി മാധവൻ കൂലിപ്പണിക്കു പോകുന്നു. അസുഖത്തിനു സർക്കാരാശുപത്രിയിൽ പോയ മാധവന് ഒരു തിരിച്ചരിയൽ പോലുമില്ലാത്തത് വലിയ വിഷമമുണ്ടാക്കി. ഇതെല്ലാം മക്കൾക്കുണ്ടാക്കിയ നാനക്കേട് ചില്ലറയല്ല. അതും പറഞ്ഞുണ്ടായ വഴക്കിൽ നാട്ടുകാർ ഇടപെടേണ്ടി വന്നു.... നടുവേദന കലശലായത് തരമാക്കി മൈസൂറിൽ കൊണ്ടുപോയി ചികിത്സിക്കാമെന്നു പറഞ്ഞ കൊണ്ടുപൊയ അഛൻ മാധവനെ മൈസൂർ കാട്ടിൽ ഉപേക്ഷിച്ച് മക്കൾ കടന്നു കളയുന്നു. വന്യമൃഗങ്ങളുടെ ഒന്നും ആക്രമണത്തിനിരയാകാതെ  ലോറിത്തൊഴിലാളികൾ മാധവനെ രക്ഷപ്പെടുത്തി.  ഒരു വർഷത്തിനു ശേഷം മാധവൻ അപ്രതീക്ഷിതമായി  ഒരു നിയോഗം പോലെ  ലക്ഷ്മിയുടേയും കുടുംബത്തിന്റേയും അടുക്കൽ എത്തിച്ചേരുന്നു. തുടർന്നു വായിക്കുക...


കൈപ്പുണ്യം...

കുനിഞ്ഞിരിക്കുന്ന മാധവന്റെ കയ്യിൽ നാലായി മടക്കിയ ഏതാനും അഞ്ഞൂറിന്റെ നോട്ടുകൾ ഉണ്ടായിരുന്നു...!
അതും കയ്യിൽ ചുരുട്ടിപ്പിടിച്ച മാധവന്റെ കണ്ണുകളിൽ നിന്നും ഇറ്റുവീണ കണ്ണുനീരാണ് പരിസരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. കണ്ണുകൾ തുടച്ച് മാധവൻ പറഞ്ഞു.
“ഇത് രണ്ടായിരത്തഞ്ഞൂറു രൂപയുണ്ട്. ഇതു മതിയാകും നമ്മുടെ ചിലവിന്...!”


പെട്ടെന്ന് മുറ്റത്തിറങ്ങിയ മാധവൻ ബഷീറിനോടായി പറഞ്ഞു.
“മോനേ ബഷീറെ.. ഭക്ഷണം കൊടുക്കാന്നു പറ...”
പിന്നെ തിരിഞ്ഞ് ലക്ഷ്മിയോടായി പറഞ്ഞു.
“പെട്ടെന്ന് വാങ്ങേണ്ട സാധനങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്ക്...”
“എന്തൊക്കെയാ കറികൾ വേണ്ടത്...?”
ലക്ഷ്മിയുടെ സംശയം കേട്ട മാധവൻ ഒരു ചോദ്യഭാവത്തോടെ ബഷീറിന്റെ മുഖത്ത് നോക്കി. ബഷീർ പറഞ്ഞു.
“ഹോട്ടലിൽ.. ഒരു വളിച്ച സാമ്പാറ്... ഒരു പുളിച്ച മോരു കറി... ഒരു മെഴുക്കുവരട്ടി... അച്ചാറ്... പപ്പടം... അത്രേക്കെയുള്ളു... അതു മതി ലക്ഷ്മീയേച്ചി..”

ലക്ഷ്മി എഴുതാനായി അകത്തേക്കു പോയി.
പെട്ടെന്നാണ് മാധവന് അക്കാര്യം ഓർമ്മ വന്നത്.
“അയ്യോ.. കട തുറക്കില്ലെങ്കിൽ പിന്നെങ്ങനെ സാധനങ്ങൾ വാങ്ങും...?”
“അതു നമ്മൾക്കു തുറപ്പിച്ചു വാങ്ങിക്കാം മാമാ... ഇവിടെന്ന് അങ്ങു റോട്ടിലോട്ടു കേറുന്നിടത്ത് ഒരു കടയുണ്ട്. വർക്കിമാപ്ലേടെ കടയാ... അതിന്റെ പുറകിലായിട്ടാ വീടും... പക്ഷെ, അവിടെ കുറച്ചു പൈസ കൊടുക്കാനുമുണ്ട് ഞങ്ങൾ...”
ഒരു വിമ്മിഷ്ടത്തോടെയാണ് അവസാന വാചകം നിമ്മി പറഞ്ഞത്.
“അതു സാരമില്ല. ഞാനായിട്ടു വാങ്ങിയാൽ മതിയല്ലൊ. നിമ്മി കൂടെ വന്ന് തുറപ്പിച്ചു തരണം... എന്നെ പരിചയമില്ലാത്തതുകൊണ്ട് ചിലപ്പോൾ തുറന്ന് സാധനങ്ങൾ തരില്ല....”
“സാരമില്ല മാമാ, ഞാൻ വരാം... അയാൾ ചീത്ത പറയുന്നെങ്കിൽ പറയട്ടെ...” 

എങ്ങും ഓടി നടക്കാതെ  ഭക്ഷണം കിട്ടാൻ വഴിയായപ്പോൾ ബഷീറിനു സന്തോഷമായി. അവൻ സൈക്കിളിൽ നിന്നിറങ്ങി മുറ്റത്തേക്ക് വന്നിട്ട് പറഞ്ഞു.
“ഭക്ഷണം നിങ്ങളുണ്ടാക്കുമ്പോഴേക്കും ചോറ് പൊതിയാനുള്ള വാഴയില വെട്ടിയെടുത്ത് വാട്ടി വയ്ക്കുന്ന കാര്യം ഞാനേറ്റു.
“എന്നാ നീ പോകല്ലെ. കടയിൽ നിന്നും ഈ സാധനങ്ങൾ നീയാ സൈക്കിളിൽ ഒന്നിവിടെ എത്തിച്ചു തന്നിട്ട് പൊയ്ക്കോ..”
മാധവൻ അവനെ പിടിച്ചു നിറുത്തി.
ലക്ഷ്മി കൊടുത്ത ലിസ്റ്റുമായി ഇറങ്ങിയപ്പോഴേക്കും ഗൌരി തടഞ്ഞു.
“മൂന്നു പേരും  ഒരുമിച്ച് ഒരു വഴിക്കു പോകണ്ട...”
അതു ശരിയാണെന്നു മാധവനും തോന്നി. ഉടനെ ബഷീർ പറഞ്ഞു.
“ആ ലിസ്റ്റിങ്ങു താ.. ഒരു ചാക്കും താ.. ഞാൻ ആദ്യം പോയി വർക്കി മാപ്ലെ കണ്ട് കട തുറപ്പിക്കാം. അപ്പോഴേക്കും നിങ്ങളെത്തിയാൽ മതി..”
ലക്ഷ്മി കൊടുത്ത ചാക്കുമായി ബഷീർ സൈക്കിളിൽ പാഞ്ഞു.

മാധവനും നിമ്മിയും പിന്നാലെ നടന്നു.  പോകുന്ന വഴി ആ സ്ഥലത്തെക്കുറിച്ചും വഴിയരികിലുള്ള വീടുകളെപ്പറ്റിയും ആളുകളെപ്പറ്റിയും ചെറിയ വിവരണം നിമ്മി മാധവനെ പറഞ്ഞു മനസ്സിലാക്കുന്നുണ്ടായിരുന്നു. മാധവൻ അതിനെല്ലാം മൂളുന്നുണ്ടെന്നല്ലാതെ മറുപടിയൊന്നും പറയുകയുണ്ടായില്ല... 
മനസ്സ് മറ്റെവിടെയോ ആയിരുന്നു...
ആലോചനയിലായിരുന്ന മാധവൻ പെട്ടെന്നു നിമ്മിയോട് ചോദിച്ചു.
“അല്ല മോളേ,  ഈ കോൺ‌ട്രാക്ടർ ആളെങ്ങനാ...? അവസാനം കാശ് തരാൻ മടി കാണിക്കുമോ...?”
“ഇല്ല മാമാ... നല്ല ആളാ... തോമസ്സേട്ടൻ അഛന്റെ കൂട്ടുകാരനായിരുന്നു. അവരൊരുമിച്ച് പഠിച്ചിട്ടുള്ളതാ.. ഞങ്ങളെ നല്ലോണം അറിയണ ആളാ.. മാത്രോമല്ല, തോമസ്സേട്ടന്റെ ഇളയ മോള് ടെസ്സി എന്റെ കൂട്ടുകാരിയാ.. ഞങ്ങളൊരുമിച്ച് പഠിച്ചു കൊണ്ടിരുന്നതാ കോളേജിൽ. ഞാൻ ഇടക്കു വച്ചു നിറുത്തിയില്ലെ പഠിത്തം. അവൾ ഡിഗ്രി എടുത്തിട്ടു പിന്നെ ബാംഗ്ലൂർക്കു പോയി. അവളുടെ ചേച്ചിയുടെ അടുത്തേക്ക്...”

അപ്പോഴേക്കും ബഷീറ് തിരിച്ചു വരുന്നുണ്ടായിരുന്നു. വന്നപാടെ അവൻ പറഞ്ഞു.
“ചേച്ചി... പച്ചക്കറിയൊന്നും വർക്കിമാപ്ല എടുത്തിട്ടില്ല. അപ്പുറത്തെ കവലയിൽ പോയാലേ കിട്ടൂ...”
“എന്നാ മോള് സാധനങ്ങളുമായി ഈ കടയിൽ തന്നെ നിന്നോ.. ഞങ്ങൾ പോയി പച്ചക്കറിയും വാങ്ങി വരാം...”
അതും പറഞ്ഞ് മാധവൻ സൈക്കിളിൽ കയറി ബഷീറിനൊപ്പം പോയി.
അരിയും പച്ചക്കറിയും മറ്റും ചാക്കിലാക്കി സൈക്കിളിന്റെ പുറകിൽ കെട്ടിക്കൊടുത്തിട്ട് ബഷീറിനെ ആദ്യം പറഞ്ഞു വിട്ടു. കയ്യിൽ കൊണ്ടുവരാവുന്ന സാധനങ്ങളുമായി നിമ്മിയും മാധവനും പിന്നാലെ വേഗം നടന്നു.

ഇറയത്ത് ഒരു പായ വിരിച്ച്  അതിലിരുന്നാണ് പച്ചക്കറി നുറുക്കാൻ തുടങ്ങിയത്. ബഷീറും ഉണ്ടായിരുന്നു കൂട്ടിന്. നുറുക്കേണ്ട വിധമൊക്കെ ലക്ഷ്മി പറഞ്ഞു കൊടുത്തു. അതു കഴിഞ്ഞ് അരി അടുപ്പത്തിടാനായി പോയ ലക്ഷ്മിയെ മാധവൻ വിളിച്ചു നിറുത്തി. എഴുന്നേറ്റ് അടുത്തു ചെന്ന് സാവകാശം ചോദിച്ചു.
“ഇവിടെ പൂജാമുറിയുണ്ടൊ..?”
“ഊം...”
“എങ്കിൽ കുളിച്ച് പൂജാമുറിയിൽ ഒരു വിളക്കു കത്തിച്ചിട്ട് അടുപ്പു കത്തിച്ചാൽ മതി.. നമ്മുടെ ജീവിതം എങ്ങോട്ടാണു പോണതെന്ന് ഒരു പിടുത്തവുമില്ല. ദൈവത്തിന്റെ ഒരു കൈത്താങ്ങും ആവശ്യമാണ്... ഒരു പൂജാരിയുടെ ശ്രദ്ധയും മനസ്സുമാവണം ലക്ഷ്മിക്ക്... ലക്ഷ്മിയുടെ കൈപ്പുണ്യമാ നമ്മുടെ ആയുധം... ചെല്ല്...”
മാധവൻ തിരിഞ്ഞു നടക്കുമ്പോഴേക്കും ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു...

ഉച്ചയായപ്പോഴേക്കും ചോറും കറികളും റെഡിയായിരുന്നു. അതിനായി ഇറയത്ത് മറ്റൊരു അടുപ്പു കൂടി കൂട്ടിയിരുന്നു. ഇടക്ക് ബഷീർ പോയി ഇലകൾ കൊണ്ടുവന്ന് മുറിച്ച് വാട്ടി വച്ചു. ഹോട്ടലിലേക്കും അവനായിരുന്നു ഇലകൾ കൊണ്ടു കൊടുത്തിരുന്നത്. ചോറ് പൊതിയാൻ തുടങ്ങുന്നതിനു മുൻപു തന്നെ മാധവൻ പറഞ്ഞു.
“ആദ്യം എനിക്കും ബഷീറിനുമുള്ള ചോറിങ്ങു താ... ഞങ്ങൾ കഴിച്ചു നോക്കട്ടെ...”
അവർ ഉണ്ടുകൊണ്ടിരിക്കുമ്പോൾ തന്നെ ബഷീർ പറഞ്ഞു.
“ലക്ഷ്മിയേച്ചി.. ഇതു കലക്കീട്ടോ... ഇവിടത്തെ ചോറ് ഞാനും സുഹ്‌റാത്തയും മുൻപും കഴിച്ചിട്ടുണ്ട്... എനിക്കറിയായിരുന്നു.. ഊണ് അടിപൊളി ആയിരിക്കുമെന്ന്..”
മാധവന്റെ വാക്കുകൾക്കായിരുന്നു മറ്റുള്ളവർ കാതോർത്തിരുന്നത്. എന്നാൽ മാധവൻ പറഞ്ഞത് മറ്റൊന്നായിരുന്നു.
“ ഈ ചോറ് വാങ്ങിയേടത്തു നിന്നും നാളേയും  വാങ്ങിയാൽ മതിയെന്ന് ആ തൊഴിലാളികൾ പറഞ്ഞാൽ നമ്മൾ രക്ഷപ്പെട്ടു...!”  
“ എന്താ സംശയം.. ആ കാര്യം എനിക്കു വിട്ടേരെ... ഉണ്ടാക്കിത്തരാൻ നിങ്ങൾ തെയ്യാറാണോന്ന് മാത്രം അറിഞ്ഞാൽ മതി..” ബഷീറിന്റെ ആ വാക്കുകൾക്ക് ഹൃദയം കുളിർപ്പിക്കാനുള്ള ശക്തിയുണ്ടായിരുന്നു.

പിന്നീട് ചോറ് പൊതിയാനാരംഭിച്ചു. സാമ്പാറും മോരു കറിയും പൊതി കെട്ടാനുള്ളതു കൊണ്ട് ചാറ് കുറച്ചു വറ്റിച്ചാണ് വച്ചത്. കൂടുതലായി ഒരു പാവക്ക ഇസ്ടു കൂടി ലക്ഷ്മി ഉണ്ടാക്കിയിരുന്നു. ഹോട്ടലിൽ ചോറ് പൊതിയാൻ കൂടിയിരുന്നതുകൊണ്ട് ബഷീറിന് അതെല്ലാം നല്ല പരിചയമായിരുന്നു. പഴയ പേപ്പറുകൾ അടുക്കി വച്ചിരുന്നത് ഇപ്പോൾ ഉപകാരമായി. രണ്ടു പ്രാവശ്യമായിട്ടാണ് അവൻ ചോറു കൊണ്ടു പോയത്. എല്ലാം കഴിഞ്ഞിട്ടാണ് ലക്ഷ്മിയും മക്കളും ഊണു കഴിച്ചത്.
പിന്നെ ഊണിന്റെ വിവരങ്ങളറിയാനായി കാത്തിരിപ്പായിരുന്നു.

വൈകുന്നേരമായിട്ടും ബഷീറ് വന്നില്ല...
എല്ലാവർക്കും ആകെ അങ്കലാപ്പായി...
ലക്ഷ്മിക്കായിരുന്നു കൂടുതൽ വിഷമം. കറികൾ അവർക്ക് ഇഷ്ടപ്പെടാഞ്ഞിട്ടാവുമോന്നായിരുന്നു പേടി. മാധവനും മറ്റും അതൊന്നുമായിരിക്കില്ലെന്നു പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആകെ നിരാശയിലായിരുന്നു ലക്ഷ്മി. വിളക്കു വച്ചതിനു ശേഷമാണ് ബഷീറിന്റെ മണിയടി കേട്ടത്...

നിമ്മി ഓടി മുറ്റത്തിറങ്ങി... 
ബഷീറിന്റെ സൈക്കിളിൽ കോൺ‌ട്രാക്ടർ തോമസ്സുമുണ്ടായിരുന്നു...
അതുകാരണം ഒന്നും ചോദിക്കാതെ നിമ്മി ഇറയത്തേക്ക് കയറിപ്പോന്നു. വരാന്തയിലെ തിണ്ണയിൽ വെറുതെ കിടക്കുകയായിരുന്ന മാധവനും അവരുടെ അടുത്തേക്കു വന്നു. ലക്ഷ്മിയും ഗൌരിയും കൂടി ആകാംക്ഷയോടെ എത്തിയപ്പോഴേക്കും ബഷീറും തോമസ്സും ഇറയത്തേക്കു കയറിയിരുന്നു. തോമസ്സ് ഇറയത്തിട്ടിരുന്ന ബഞ്ചിൽ ഇരുന്നു.
ലക്ഷ്മിയെ കണ്ടതും ഒന്നു ചിരിച്ചിട്ട് തോമസ്സ് പറഞ്ഞു.
“പുള്ളിക്കാരന്റെ സംസ്കാരത്തിനു വന്നതാ ഞാൻ. തിരക്കു കാരണം പിന്നെ ഇങ്ങോട്ടു തിരിഞ്ഞു നോക്കാനായില്ല. എന്തുണ്ട് വിശേഷം...?”
ഒരു വിഷാദച്ചിരിയായിരുന്നു ലക്ഷ്മിയുടെ മറുപടി. തോമസ്സ് വീണ്ടും ചോദിച്ചു.
“ബഷീറ് പറഞ്ഞു, ഇന്ന് ഒരു ദിവസത്തേക്ക് മാത്രമാ ചോറ് നിങ്ങളേക്കൊണ്ട് ശരിയാക്കിച്ചതെന്ന്. തൊഴിലാളികൾക്കെല്ലാം വല്യ ഇഷ്ടമായി കറികളൊക്കെ. എന്നും ഈ ഊണു തരപ്പെടുത്താൻ കഴിയുമോന്നറിയാനാ അവർ എന്നെ പറഞ്ഞയച്ചത്. നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ എനിക്കറിയാം. നിങ്ങളതിനു തയ്യാറാണെങ്കിൽ എനിക്കു നിങ്ങളെ സഹായിക്കാനാകും...!”

അതിനു തെയ്യാറാണെങ്കിലും, അതിനായിട്ടാ ഈ നേരം  വരെ കാത്തിരുന്നതെങ്കിലും മറുപടി പറയാതെ ലക്ഷ്മി മാധവന്റെ മുഖത്തേക്കാണ് നോക്കിയത്. അതുകണ്ടാണ് തോമസ്സ് മാധവനെ ശ്രദ്ധിച്ചത്.
“ങ്ഹാ... ഇങ്ങനെ ഒരാളെപ്പറ്റി ബഷീറ് പറഞ്ഞിരുന്നു. ഇനിയെന്തായാലും ഹിമാലയത്തിലെ കറക്കങ്ങളൊന്നും വേണ്ട. ഇനിയുള്ള കാലം ഒരു സഹായി ആയിട്ട് ഇവരോടൊപ്പം കൂടിക്കോളു... ഇവർക്കും അതൊരു വലിയ സഹായവുമാകും...”
മാധവൻ ചിരിച്ചതേയുള്ളു.
“ഭക്ഷണം ഞങ്ങൾ ഉണ്ടാക്കിത്തരാം. സ്ഥിരമായിട്ടാണെങ്കിൽ അത് ഞങ്ങൾക്ക് വളരെ വലിയ ഉപകാരമാകും...” മാധവൻ വളരെ ഭവ്യതയോടെ പറഞ്ഞു.
“എന്റെ കോൺ‌ട്രാക്ട് പണി നടക്കുവോളം കിട്ടും. ആ പാലം മാത്രമല്ല, അതിന്റെ രണ്ടുവശത്തെ റോഡുകളുടെ പണിയും എനിക്കാണ്. മാത്രമല്ല, നിങ്ങളൂടെ മുന്നിലെ ഈ റോഡും പണിയുന്നുണ്ട്. ഇത് പഞ്ചായത്ത് ഏറ്റെടുത്തു. എന്തായാലും കുറേക്കാലത്തേക്ക് ഞങ്ങൾക്ക് ഇവിടെത്തന്നെ ജോലിയുണ്ടാകും...”

എല്ലാവരുടേയും മുഖത്ത് സന്തോഷം വരാൻ ഇതിൽ കൂടുതൽ ഏതു വാർത്തക്കാണ് കഴിയുക. അത് ഒളിച്ചുവക്കാൻ ആർക്കും കഴിയുമായിരുന്നില്ല. അവരുടെ തെളിഞ്ഞ മുഖത്തു നോക്കി തോമസ്സ് തുടർന്നു.
“ഇന്നത്തെ നിങ്ങളുടെ ഊണിന്റെ ചാർജ്ജ് ഇതാ..”
പോക്കറ്റിൽ നിന്നും കുറച്ചു നോട്ടെടുത്ത് കയ്യിൽ വച്ചിട്ടാണ് പറഞ്ഞത്. തോമസ്സ് തുടർന്നു.
“എല്ലാ ദിവസവും വന്ന് കാശ് തരാൻ ബുദ്ധിമുട്ടാണ്. ഹോട്ടലിലെ ഊണിന്റെ വില തന്നെ തരാം. ഹോട്ടലിൽ കൊടുക്കുന്നതു പോലെ ഒരാഴ്ചത്തെ കാശ് ഒന്നിച്ചു എല്ലാ ശനിയാഴ്ചയും വൈകീട്ട് ഇവിടെ എത്തിക്കാം...”
ഇടക്കു കയറി മാധവൻ ചോദിച്ചു.
“ദിവസവും എത്ര ഊണു വേണ്ടി വരും...? ”
“ദിവസവും എത്ര ഊണു വേണ്ടിവരുമെന്ന് തലേ ദിവസം ബഷീറിന്റെ അടുത്തു പറഞ്ഞു വിടാം. ഏകദേശം നൂറ് പേർക്ക്  കരുതേണ്ടി വരും...”
“അത്രയും പേർക്കെന്നു പറയുമ്പോൾ... തീർച്ചയായും കുറച്ചു കാശ് മുൻ‌കൂർ ആയി തരേണ്ടിവരും...”
മാധവന്റെ ഭവ്യതയോടെയുള്ള മറുപടി കേട്ട് തോമസ്സ് പറഞ്ഞു.
“അതിന് ഒരാഴ്ചത്തെ ഊണിന്റെ കാശ് നിങ്ങൾക്ക് അഡ്വാൻസ് തരാം. വലിയ പാത്രങ്ങളൊക്കെ വാങ്ങേണ്ടി വരില്ലെ...”
കയ്യിൽ പിടിച്ച നോട്ടുകൾ ലക്ഷ്മിയുടെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.
“ഇത് നിങ്ങളുടെ ഇന്നത്തെ  ഊണിന്റെ ചാർജ്ജ്..”
ലക്ഷ്മി അതു വാങ്ങാതെ മാധവന്റെ നേരെ നോക്കി ‘വാങ്ങിച്ചോളൂ..’ എന്ന അർത്ഥത്തിൽ തലയാട്ടി.
മാധവൻ അത് വാങ്ങാൻ മടിച്ചു.  എന്നിട്ട് പറഞ്ഞു.
“ലക്ഷ്മീടെ കൈ കൊണ്ടു തന്നെ വാങ്ങിച്ചോളൂ..”
പിന്നെയും ലക്ഷ്മി മടിച്ചു നിൽക്കുന്നതു കണ്ട് ഗൌരി കയറി ഇടപെട്ടു.
“മാമാ... ഇപ്പോളിവിടത്തെ കാർന്നോര് മാമനാ... മാമന്റെ കൈ കൊണ്ട് തന്നെ വാങ്ങിച്ചോളു...!”

ഒരു തർക്കത്തിനു നിൽക്കാതെ മാധവൻ എഴുന്നേറ്റതും തോമസ്സ് എഴുന്നേറ്റു വന്ന് പൈസ മാധവന്റെ കയ്യിൽ കൊടുത്തു. അതിനോടൊപ്പം പോക്കറ്റിൽ നിന്നും ഒരു കെട്ട് നോട്ടെടുത്തിട്ട് പറഞ്ഞു.
“ഇത് ഒരാഴ്ചത്തെ ഊണിന്റെ അഡ്വാൻസ്...! ഇത് ഇപ്പോൾ നിങ്ങൾ കണക്കു കൂട്ടണ്ട. നിങ്ങളുടെ കയ്യിൽ കിടന്നോട്ടെ..  എല്ലാ ശനിയാഴ്ചയും വന്ന്  അതാതാഴ്ചത്തെ കാശ് ഇവിടെ എത്തിച്ചോളാം...”
തോമസ്സ് യാത്ര പറഞ്ഞു പോയതോടെ, കൈ നിറച്ച് നോട്ടുകളുമായി അടുത്തു വന്ന മാധവൻ ലക്ഷ്മിയുടെ കയ്യിൽ അത് നിർബ്ബന്ധപുർവ്വം പിടിപ്പിച്ചപ്പോൾ സന്തോഷം കൊണ്ട് ലക്ഷ്മിയുടെ കണ്ണുകൾ  നിറഞ്ഞിരുന്നു...

തോമസ്സ് പോയതോടെ നിമ്മി വന്ന് അമ്മയേയും ഗൌരിയേയും കെട്ടിപ്പിടിച്ചു. പിന്നെ മാധവന്റെ അടുത്തു വന്നു പറഞ്ഞു.
“നമ്മൾ വിജയിക്കും മാമാ... നമ്മൾ ജീവിക്കും....!”
അതു സമ്മതിക്കുന്ന മട്ടിൽ മാധവൻ തലകുലുക്കി. ലക്ഷ്മി പറഞ്ഞു.
“ആദ്യം അയൽപക്കങ്ങളിൽ കൊടുക്കാനുള്ള പൈസ കൊടുക്കണം.. അല്ലെങ്കിൽ പുറത്തിറങ്ങി നടക്കാൻ പറ്റില്ല...”
അത് കേട്ട് നിമ്മി പറഞ്ഞു.
“ആ വർക്കി മാപ്ലേടെ പൈസ ആദ്യം കൊടുക്കണം....”
ഇതെല്ലാം കേട്ട് മാധവൻ പറഞ്ഞു.
“എല്ലാവരുടേയും പൈസ നമ്മൾക്ക് കൊടുക്കാം. പക്ഷെ, ആദ്യം ആ ബാങ്കിലെ പൈസ കുറച്ചെങ്കിലും അടക്കണം. എന്നിട്ട് ജപ്തി നടപടി ഒഴിവാക്കിക്കണം...”
അതുകേട്ടതും ലക്ഷ്മി ഞെട്ടിയെഴുന്നേറ്റു....
പെട്ടെന്ന് മാധവന്റെ അടുത്തു ചെന്ന് കയ്യിലിരുന്ന മുഴുവൻ പൈസയും കൊടുത്തിട്ട് പറഞ്ഞു.
“എനിക്കൊന്നും അറിയില്ല. വേണ്ടതെന്താന്നു വച്ചാ.. അതിന്റെ മാതിരിക്ക് ചെയ്തോളു...!”
ഒരു നിമിഷം സ്തംഭിച്ചു പോയി മാധവൻ...!

ഒരേയൊരു ദിവസത്തെ പരിചയമേ ഇവരുമായിട്ടുള്ളു...
എന്നിട്ടും ഇവർ കാണിക്കുന്ന വിശ്വാസവും ഈ വിധേയത്വവും ഇനിയൊരു തിരിച്ചു പോക്കില്ലാത്തവിധം തന്നെ ഇവിടെ കുരുക്കിയിടുന്നത് മാധവന് വല്ലാത്ത അസ്വസ്തത സൃഷ്ടിച്ചു.  
ഒരു നിമിഷം കഴിഞ്ഞ് ഗൌരി പറഞ്ഞു.
“ശരിയാണ് മാമാ.. എല്ലാം അഛൻ തന്നെയായിരുന്നു ചെയ്തിരുന്നത്. അമ്മക്ക് ഒരു കാര്യത്തിലും സ്വന്തമായി ഒരഭിപ്രായവും ഇല്ലായിരുന്നു. വെറും ഒരു അടുക്കളച്ചണ്ടി മാതിരി.. പാവം എന്റെ അമ്മ...”
അതും പറഞ്ഞ് അമ്മയുടെ കയ്യെടുത്ത് ഒരു മുത്തം കൊടുത്തു ഗൌരി.

മാധവൻ ഗൌരിയുടെ അടുത്തു തിണ്ണയിൽ പോയിരുന്നു...
എന്നിട്ട് നോട്ടുകെട്ടുകൾ ഗൌരിയെ ഏൽ‌പ്പിച്ചിട്ട് പറഞ്ഞു.
“ഒരു ബുക്ക് വാങ്ങി കണക്കുകളൊക്കെ എഴുതി വക്കണം. ഇതെത്രയുണ്ടെന്ന് ആദ്യം എണ്ണിനോക്കണം. അതിന്റെ നേർ പകുതി നാളെ ഉച്ച കഴിഞ്ഞ് നിമ്മിയും അമ്മയും കൂടി ബാങ്കിൽ പോയി അടക്കണം. എന്നിട്ട് ബാങ്കിന്റെ മാനേജരെ കണ്ട് ജപ്തി ഒഴിവാക്കിത്തരാൻ പറയണം...”


തുടരും....