Wednesday 19 November 2008

പാവം പ്രവാസി (3 ) തുടരുന്നു.

തുടരുന്നു...

ദേവരാജീന് ഞാൻ ധൈര്യം കൊടുത്തു. കുറച്ചു കഴിഞ്ഞ് അയാൾ പോയി.
വെള്ളിയാഴ്ചകൾ പിന്നെയും ഒരുപാടു കടന്നുപോയി.
വിഷുവും ഓണവും പെരുന്നാളും എല്ലാം ഞങ്ങൾ വെള്ളിയാഴ്ചകൾക്കായി മാറ്റിവച്ചു.
അതെ..! വെള്ളിയാഴ്ചകൾ.!!..
ഞങ്ങൾക്കെന്നും പ്രിയപ്പെട്ടതായിരുന്നു.

ശനിയാഴ്ച മുതൽ അടുത്തുവരുന്ന വെള്ളിയാഴ്ചക്കായി സർവ്വം മറന്ന് ഞങ്ങൾ ജോലി ചെയ്തു.. വ്യാഴാഴ്ച വൈകീട്ട് മുതൽ ഏതെങ്കിലും മുറിയിൽ ഒരുമിച്ചുകൂടും. പിന്നെ പാട്ടും, കുടിയും, ചീട്ടുകളിയും മറ്റുമായി പാതിരാ കഴിയും. ഞങ്ങളുടെ സന്തോഷവും,സങ്കടങ്ങളും പരസ്പരം പങ്കുവച്ചു. കഴിഞ്ഞ ഒരാഴ്ചത്തെ അധ്വാനം തന്ന ക്ഷീണം ഞങ്ങൾ മറന്നു. പിന്നെ ഓരോരുത്തരായി പിരിയും. മുറിയിൽ പോയി വെള്ളിയ്യാഴ്ച ഉച്ചവരെ ബോധം കെട്ടുറങ്ങും.

കള്ളുകടകളുടെ മുൻപിൽ പോയാൽ കാണാം, `ക്യു` നിൽക്കുന്നവരിൽ അധികവും മലയാളികൾ തന്നെ. നാട്ടിലെപ്പോലെ തന്നെ ഇതു കുടിച്ചു തീർക്കുന്നതിൽ നാം മുൻപിൽ തന്നെ. നമ്മൾ ഒന്നിലും മോശമാവാൻ പാടില്ലല്ലൊ...എവിടെയായാലും....!!!

വെള്ളിയാഴ്ച വൈകീട്ട് ചിലർ സിനിമക്ക് പോകും. മറ്റു ചിലർ ഷോപ്പിങ് മാളുകളിൽ കറങ്ങി നടക്കും. അന്നു ഞങ്ങൾ നേരത്തെ കിടന്നുറങ്ങും. പിറ്റേന്നു കാലത്തു മുതൽ വീണ്ടും പൊരിയണ ചൂടിൽ ഇറങ്ങേണ്ടതല്ലെ...!!?

പൊരിയണ ചൂടിൽ നിന്നും പതുക്കെ മോചനം കിട്ടി. രാജ്യം തണുപ്പിലേക്ക് നീങ്ങി. അന്നത്തെ വെള്ളിയാഴ്ച വൈകുന്നേരം നടക്കാനിറങ്ങിയപ്പോഴാണ് സത്താറിക്കായുടെ കടയുടെ മുൻപിൽ ഒരാൾക്കൂട്ടം കണ്ടത്. ഞങ്ങൾ അവിടേക്കു ചെന്നു. കൂടി നിൽക്കുന്നവരിൽ ചിലർ കരയുന്നുണ്ടായിരുന്നു. മറ്റു ചിലർ വളരെ രോഷത്തിലുമായിരുന്നു.

“നമ്മുടെ ചിട്ടിക്കാരൻ മുങ്ങിയിരിക്കുന്നു...!! ഇന്നലെ രാത്രിയിലെ വിമാനത്തിൽ...അയാൾ രാജ്യം
വിട്ടു...!!!”
ഞാൻ തലയിൽ കൈവച്ചുപോയി...!!!
ഞാനതിൽ ചേരാഞ്ഞതിൽ ദൈവത്തിനു നന്ദി പറഞ്ഞു...!!

പത്തുമാസം ചിട്ടി നടത്തി. നാലു പേർക്കു മാത്രമാണു മുഴുവൻ പണവും കൊടുത്തത്. ചിലർക്ക് കുറച്ചു മാത്രം കൊടുത്തു. സ്വന്തം കാറു വരെ ആരുമറിയാതെ വിറ്റിട്ടാണ് മുങ്ങിയത്..
അപ്പോഴത്തെ രോഷത്തിൽ എല്ലാവരും നിയമ നടപടിക്ക് നീങ്ങാൻ തീരുമാനിച്ചു. പക്ഷെ ഒന്നും നടന്നില്ല..
ഇതിന്റെ പിന്നാലെ നടക്കാൻ ആർക്കാണ് നേരം..?
അതിനു സമയമെവിടെ...?
അതിനു മുടക്കുന്ന പണവും കൂടി നഷ്ടമാകുമെന്നല്ലാതെ....
ഒന്നും സംഭവിക്കില്ലാന്നു മുങ്ങുന്നവനും അറിയാം..!!!

പിറ്റേന്നു എന്റെ ജോലി സ്ഥലത്തേക്കു ദേവരാജ് കടന്നുവന്നു. വന്നവഴി പറഞ്ഞു.
“ചേട്ടാ...അവൻ ....മുങ്ങി...!! ആ ചിട്ടിക്കാരൻ...”
“ഞാനറിഞ്ഞു....”
പിന്നൊന്നും പറയാൻ കഴിഞ്ഞില്ല. എന്തു പറഞ്ഞു ഇവനെ ആശ്വസിപ്പിക്കും...!!!
എനിക്കു വാക്കുകളില്ലായിരുന്നു. ഒരു ജീവിതകാല സ്വപ്നം ..!! അതാണ് തകർന്നടിഞ്ഞത്..!!! പാവം.
ഇനിയും എല്ലാം ആദ്യം മുതലെ തുടങ്ങണ്ടെ...!!? അവനും സംസാരിക്കാൻ കഴിയാതെ സങ്കടം തൊണ്ടയിൽ കുടുങ്ങി, വിങ്ങിപ്പൊട്ടാറായ മട്ടിൽ നിന്നു. പിന്നെ തിരിഞ്ഞ് പുറത്തേക്കു നടന്നു. ഞാൻ വിളിച്ചെങ്കിലും നിന്നില്ല.

ഞാനും പുറത്തെക്കിറങ്ങി. അപ്പുറത്തു കണ്ട ചവറ്റുകൊട്ടയുടെ മറവിൽ അയാൾ താഴുന്നതു കണ്ടു. കുറച്ചു നേരം കഴിഞ്ഞിട്ടും എഴുന്നേൽക്കുന്നതായി കണ്ടില്ല. ഞാ‍ൻ അവിടേക്കു ചെന്നു.
”ദേവാ...ദേവരാജ്........”
ഞാൻ വിളിച്ചു. ഞാൻ അടുത്തെത്തിയതും അയാൾ എഴുന്നേറ്റ് ഓടിക്കളഞ്ഞു. പാവം ഈ നേരമത്രയും അവിടെയിരുന്നു കരയുകയായിരുന്നു.
ആരും കാണാതെ...!!!??
ഇതുപോലെ എത്ര എത്ര ദേവരാജന്മാർ..!!

“മലബാറി”എന്ന പേര് തലമുറകൾക്ക് മുൻപ് ഇവിടെ വന്ന് സത്യസന്തമായി ജീവിച്ച്, നന്നായി പണിയെടുത്ത് ഉണ്ടാക്കിത്തന്നതാണ്, നമുക്കു മുൻപു ഇവിടെ വന്നു പോയ നമ്മുടെ മുൻ‌തലമുറക്കാർ. അവർ നേടിത്തന്ന പൂണ്യമാണ് , ഇന്ന് ലക്ഷങ്ങൾ ഈ മണലാരണ്യത്തിൽ കുടുംമ്പം പോറ്റാനായി, ഉറ്റവരേയും ഉടയവരേയും വിട്ട് പ്രവാസികളായി ജീവിക്കുന്നത്. ഇത്തരം ചിട്ടിക്കള്ളന്മാരും മറ്റും, ഏതാനും പേർ മാത്രമെയുള്ളുവെങ്കിലും-അവർ വരുത്തിവക്കുന്ന നാണക്കേട് ചില്ലറയല്ല. `മലബാറി` എന്ന പേര് കേൾക്കുമ്പോൾ അഭിമാനം തോന്നിയിരുന്നു. ഏതാനും പേരുടെ ഇത്തരം ദുഷ്പ്രവൃത്തികൾ മൂലം അപമാനമായി മാറുമൊ ......?
ദേവരാജിനെ കുറെ നാൾ കഴിഞ്ഞാണു വീണ്ടും കണ്ടത്. കഴിഞ്ഞത് മറന്ന് വീണ്ടും.. കാറു കഴുകലും പെപ്സിപ്പാട്ട പെരുക്കിവിറ്റും ഒരു പുതിയ ജീവിതം തുടങ്ങാൻ ധൈര്യപൂർവം രംഗത്തിറങ്ങിയിരുന്നു ആ പാവം.
പാവം പ്രവാസി........

Monday 17 November 2008

പാവം പ്രവാസി - 3

വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ പതിവുള്ള നടത്തത്തിനിറങ്ങിയതായിരുന്നു.
വഴിയിൽ വച്ചാണ് അയാളെ കണ്ടത്. കുശലപ്രശ്നങ്ങൾക്കൊടുവിൽ അയാൾ ചോദിച്ചു
‘ചിട്ടിയിൽ ചേരുന്നോ ”

“അങ്ങിനെയൊന്നിനെക്കുറിച്ച് ഞാനും ആലോചിച്ചുകൊണ്ടിരിക്കയായിരുന്നു” ഞാൻ പറഞ്ഞു. പിന്നെ തന്റെ ചിട്ടിയെക്കുറിച്ചും,ഇതിനു മുൻപു നടത്തിയിട്ടുള്ള ചിട്ടിയെക്കുറിച്ചും,വർഷങ്ങളായി വിശ്വാസം നേടിയിട്ടുള്ള ചിട്ടിക്കാരനാണെന്നും മറ്റും വാ തോരാതെ സംസാരിച്ചു.
എന്നെ ചിട്ടിയിൽ ചേർത്തെ അടങ്ങുയെന്ന് വാശിയിലാണ് ഇഷ്ടൻ.
”പക്ഷെ, നൂറു ദിനാർ വച്ചു പതിനഞ്ച് മാസം ... അതിത്തിരി കട്ടിയാ..” ഞാൻ സംശയം പറഞ്ഞു. ‘എന്തായാലും നാളെ പറയാം ഞാൻ വീണ്ടും നടക്കാൻ തുടങ്ങി.പിറ്റെ ദിവസം അയാൾ എന്നെത്തേടി വന്നു.
“നാട്ടിൽ ഇത്തിരി കടമുണ്ട്,ബാങ്കിൽ മുടങ്ങാതെ കാശടക്കണം.അതുകൊണ്ട് തൽക്കാലം ഒരു ചിട്ടി ബുദ്ധിമുട്ടാണ്. ഇനി അടുത്ത ചിട്ടിക്കു നോക്കാം.”

ഞാൻ ഒഴിഞ്ഞുമാറാൻ നോക്കി. പക്ഷെ അയാൾ എന്നെ വിടാൻ ഭാവമില്ലായിരുന്നു. എന്നെ ഒന്നു പൊക്കി നിറുത്താൻ ഒരു ശ്രമം നടത്തി.

”ചേട്ടനെപ്പോലെ ഉള്ളവരെ മാത്രമെ ഞാൻ ചിട്ടിയിൽ ചേർക്കാറുള്ളു!! വളരെ സെലക്ടഡായിട്ടൂള്ള ആളുകളെ ഉള്ളു. അതുകൊണ്ട് ചെട്ടൻ ചേരാതിരിക്കരുത്.”
എനിക്കു ചിരിയാണു വന്നത്. ഇവൻ എന്നെയും കൊണ്ടെ പോകൂയെന്നു തോന്നി. പിന്നെയും എന്നിൽ നിന്നും നല്ല മറുപടി കിട്ടാത്തതു കൊണ്ട് അടവൊന്നു മാറ്റിനോക്കി.

”ചേട്ടാ, ഒരു മുഴുനറുക്കിന് ബുദ്ധിമുട്ടാണെങ്കിൽ....അര നറുക്കെങ്കിലും ചേരണം..ഇത് പറ്റില്ലാന്നു പറയരുത്...”
എന്നും പറഞ്ഞയാൾ എന്നെ കെട്ടിപ്പിടിച്ച് ഒരുപാടു സ് നേഹപ്രകടനം. സത്യം പറയാമല്ലൊ, ഞാനതിൽ വീണുപ്പൊയി. അങ്ങനെയെങ്കിൽ ഞാനും ഒരു അര നറുക്കിനു ചേരാമെന്നു വാക്കു കൊടുത്തു. എന്നു പറഞ്ഞാൽ സത്യമാവില്ല, എന്നിൽ നിന്നും അങ്ങിനെ ഒരു ഉറപ്പു വാങ്ങിയിട്ടെ അയാൾ പോയുള്ളു.വെള്ളിയാഴ്ചകൾ രണ്ടുമൂന്ന് കടന്നു പോയിട്ടും, ചിട്ടിക്കാരൻ എന്നെത്തേടി വന്നില്ല. എന്റെ അര നറുക്കിനു പകരം ചിലപ്പോൾ മുഴു നറുക്കുകാരനെത്തന്നെ കിട്ടിയിട്ടുണ്ടാവും. ഞാനക്കാര്യം മറക്കുകയും ചെയ്തു. ദിവസങ്ങൾ പിന്നെയും കടന്നുപോയി. ഒരു ദിവസം എന്റെ ജോലിസ്ഥലത്തേക്ക് ഒരു സുഹൃത്ത് കടന്നുവന്നു.

”എന്താ‍..ദേവരാജ്..,ഇപ്പോൾ ഈ വഴിയൊന്നും കാണാനില്ലല്ലൊ...? ” ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു.
“ഇപ്പോൾ ഭയങ്കര ചൂടല്ലെ, സൈറ്റിലെ പണി കഴിഞ്ഞു വന്നാൽ‌പ്പിന്നെ എങ്ങും ഇറങ്ങാൻ തോന്നില്ല.അതുകൊണ്ട് മുറിയിൽത്തന്നെ കഴിച്ചുകൂട്ടും.”കെട്ടിട നിർമ്മാണസ്ഥലത്തെ പൊരിയണ വെയിലുകൊണ്ടു കരിവാളിച്ച മുഖവുമായി ദേവരാജ് പറഞ്ഞു. ഒരു നിമിഷം അയാൾ നാട്ടിൽനിന്നും വന്ന സമയത്തെ രൂപം ഞാനൊന്നോർത്തുപോയി. നല്ല വെളുത്ത പയ്യനായിരുന്നു.കവിളിൽ ചിരിക്കുമ്പോൾ വിരിയുന്ന നല്ലൊരു നുണക്കുഴിയും. ഞാൻ പറയുമായിരുന്നു
“താനിങ്ങനെ ചിരിക്കല്ലടൊ,തന്റെ നുണക്കുഴി കാണുമ്പോൾ വല്ലാത്ത അസൂയ തോന്നുന്നു.” അപ്പോളയാൾ ഒന്നു കൂടിച്ചിരിക്കും.അയാൾക്ക് ഒരു സഹോദരിയുണ്ട്.പിന്നെ അമ്മയും.അച്ചനില്ല.സഹോദരിയെ കെട്ടിച്ചയക്കാനായി പണമുണ്ടാക്കാനാ ഇവിടെ വന്നത്.എന്റെ ഓർമ്മകൾക്കു വിരാമമിട്ടുക്കോണ്ട് ദേവരാജ് ചോദിച്ചു “ചേട്ടൻ ചിട്ടിയിൽ ചേർന്നില്ലായിരുന്നൊ..?
“ഇല്ല, ഒരുപാടു നിർബന്തിച്ചു.”

“ചേട്ടനൊക്കെ ഉണ്ടെന്നു പറഞ്ഞിട്ടാ...എന്നെ ചേർത്തത്. ഛെ...ഇവിടെ വന്നു ചോദിച്ചിട്ട് ചേർന്നാ..മതിയായിരുന്നു.”

“സാരമില്ലടൊ, എനിക്കു ബാങ്ക് ലോൺ അടക്കണം,പിന്നെ രണ്ടുമാസത്തെ അവധിക്കു നാട്ടിൽ പോണം. ഇതിനീടക്കു ചിട്ടികൂടി നടത്താൻ പറ്റില്ല...അതാ...”
“ചിട്ടിക്കാരൻ കഴപ്പക്കാരനൊന്നുമല്ലല്ലൊ..?”“അറിഞ്ഞിടത്തോളം നല്ലവനായിട്ടാ എല്ലാവരും പറയുന്നത്.”

“അല്ല,ഞാനൊന്നു ചോദിക്കട്ടെ...തനിക്കു ഓവർടൈം കൂടി ചേർത്താലെ...നൂറു ദിനാർ കഷ്ടി കിട്ടുള്ളു...പിന്നെങ്ങനെ ചിട്ടിയിൽ ചേരും...? ഇവിടത്തെ ചിലവ്..,പിന്നെ നാട്ടിലയക്കണ്ടെ..?”
“ഇന്നാള് അമ്മയുടെ കത്തുണ്ടായിരുന്നു..പെങ്ങൾക്ക് ആലോചനകൾ ഓരോന്നു വരുന്നു. ഇതു ചേർന്നാൽ എപ്പൊഴായാലും വിളിച്ചെടുക്കാമല്ലൊ..പിന്നെ ചിലവിന്റെ കാര്യം,കുറച്ചു കാറുകൾ കഴുകാൻ കിട്ടിയിട്ടുണ്ട്...അതുകൂടാതെ...ഇപ്പോൾ പുതിയ ഒരു ജോലികൂടിയുണ്ട്...?”“അതെന്തു ജോലിയാ...?”
“പെപ്സിപ്പാട്ട പെറുക്കി വിൽക്കുക..”

“അതിനു നാണിക്കേണ്ട കാര്യമൊന്നുമില്ലടൊ. ദേ...നോക്ക്,വൈകുന്നേരമാകുമ്പോൾ കാണാം സർക്കാർ സർവ്വീസിൽ ജോലി ചെയ്യുന്ന, അതും ഒരു പോലീസുകാരൻ...!! ഒരു ചാക്കുമായി ഇറങ്ങും...പെപ്സിപ്പാട്ട പെറുക്കാൻ...!!!.അവനെക്കാൾ വലിയവനാ നി.?!
നാലു കാശുണ്ടാക്കാൻ കക്കാനോ,പിടിച്ചുപറിക്കാനൊ ഒന്നും പൊയില്ല്ലല്ലൊ.