Friday 15 November 2013

നോവൽ. മരുഭൂമി (4)


കഥ ഇതുവരെ.

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പല വഴി കറങ്ങി അവസാനം സന്ധ്യയായപ്പോൾ ഞങ്ങളുടെ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ആദ്യ രാത്രി ശരിക്കും കാളരാത്രിയാക്കി. നേരം വെളുത്തതോ വാതിലിൽ ഇടിയിലും കല്ലേറിലും ആരംഭിക്കുന്ന ആദ്യ സുപ്രഭാതവും....

തുടർന്നു വായിക്കുക...

(4)  കല്ലേറിന്റെ രഹസ്യം....

കല്ലേറിന്റേയും ഇടിയുടേയും ഭയപ്പാടിന്നിടയിൽ ഞങ്ങൾ സുരേന്ദ്രനെ വഴക്കു പറഞ്ഞു.
“ആ പിള്ളേരെ ആട്ടിയതു കൊണ്ടല്ലെ അതുങ്ങള് കല്ലെടുത്തത്...”
“അതിന് നമ്മടെ ഭാഷ അവർക്കറിയില്ലല്ലൊ..”
“എന്തിനാ ഭാഷ അറിയണെ, അതുങ്ങടെ നേരെ കൈ വീശിയാ പോരേ...!”
അപ്പോഴാണ് അതിനെക്കുറിച്ച് ചിന്തിക്കുന്നത്. പറ്റിയ മണ്ടത്തരത്തിന് ഇനി വഴക്കുണ്ടാക്കിയിട്ട് കാര്യമില്ലല്ലൊ...

പുറത്തെ കാഴ്ചകൾ കാണാൻ ഇനിയെന്താണ് ഒരു വഴി...?
ബാത്ത്‌റൂമിലെ ജനാല പാതി തുറന്നു വച്ചു നോക്കി. ഇതിലൂടെ നോക്കിയാൽ പുറത്തെ കാഴ്ചകൾ ശരിക്കും കാണാം. പുറത്ത് ഒരു അറബി വന്ന് കുട്ടികളെ വടിവീശി ഓടിക്കുന്നത് കണ്ടു. അധികം പേരും ഓടി ഗേറ്റിനു പുറത്തു കടന്നു. എന്നിട്ടും പോകാതെ നിന്നത് അറബി വസ്ത്രം ധരിച്ച കുറച്ച് മുതിർന്ന കുട്ടികളായിരുന്നു. അവർ ഗേറ്റിനു പുറത്തു കടക്കാതെ ഗേറ്റിന് അരികത്തു തന്നെ ആകാംക്ഷാപൂർവ്വം നിന്നതേയുള്ളു.

 അപ്പോഴേക്കും പാന്റ്സും ഷർട്ടുമിട്ട ഒരാളും ഉസ്മാനും മൊയ്തുവും കൂടി ആശുപത്രിയിൽ നിന്നും വേഗത്തിൽ ഞങ്ങളുടെ മുറിയുടെ നേർക്ക് നടന്നു വരുന്നത് കാണായി. അവരോടൊപ്പം കുട്ടികളെ ഓടിച്ച അറബിയും കൂടി. അവർ വാതിലിൽ മുട്ടിയപ്പോൾ ഞാൻ വേഗം വാതിൽ തുറന്നു. ഞങ്ങളുടെ മുഖത്ത് രക്തമയമില്ലാതെ വളറി നിൽക്കുകയായിരുന്നു. അതു കണ്ടിട്ടാവും ഉസ്മാൻ വേഗം പറഞ്ഞു.
“നിങ്ങള് പേടിക്കണ്ടാട്ടൊ... എന്താപ്പൊണ്ടായേ...?”
ഞങ്ങൾ ഉണ്ടായ കാര്യം പറഞ്ഞു. അതു കഴിഞ്ഞാണ് അറബിയെ ചൂണ്ടി ഉസ്മാൻ പറഞ്ഞത്.
“ഇത് നമ്മടെ ആശുപത്രീടെ മാനേജർ ഉമ്മർ.”
പേടികൊണ്ട ഞങ്ങളുടെ മുഖത്ത് വികാരങ്ങളൊന്നും വന്നില്ല. ഞങ്ങൾ നിശ്ശബ്ദം നിന്നതേയുള്ളു. അതു കണ്ട് ഉസ്മാൻ പറഞ്ഞു.
“ഓന് കൈ കൊടുത്തോളിൻ..”
അതു കേട്ടതും ഞങ്ങൾ അദ്ദേഹത്തെ ഷേൿഹാന്റ് ചെയ്തു. അതോടൊപ്പം നമ്മുടെ 'ഗഫൂർക്ക' പഠിപ്പിച്ചു തന്ന ‘അസ്സലാമു അലൈക്കും’ പറയാൻ മറന്നില്ല. അതു കഴിഞ്ഞാണ് പാന്റ്സിട്ടാളെ പരിചയപ്പെടുത്തിയത്.
“ഇദ്ദേഹം ആശുപത്രിയിലെ ഫാർമസിസ്റ്റ് ആണ്. 'ഹസ്സൻ അൻസാരി'. പാക്കിസ്ഥാനിയാണ്. ഞങ്ങൾ ‘അസ്സർബായി’യെന്നു വിളിക്കും.”
അദ്ദേഹത്തിനും ഞങ്ങൾ കൈ കൊടുത്തു.
അതു കഴിഞ്ഞ് ഞങ്ങളെ പരിചയപ്പെടുത്തി.

മാനേജർ ഉമ്മർ പോകാൻ നേരം അറബിയും ഇംഗ്ലീഷും കൂട്ടിക്കലർത്തി, ഞങ്ങളോട് പേടിക്കേണ്ടന്നും കുട്ടികൾ പുതിയ ആളുകൾ വന്നിട്ടുണ്ടെന്നറിഞ്ഞിട്ട് കാണാൻ വന്നതാണെന്നും, എന്തു പ്രശ്നമുണ്ടായാലും എന്നോട് പറയണമെന്ന് സ്നേഹപൂർവ്വം പറഞ്ഞിട്ടാണ് പോയത്.
പിന്നെ ഞങ്ങൾ ചായ തിളപ്പിച്ച് അസ്സർബായിക്കും ഉസ്മാനും കൊടുത്തു.
സംസാരിച്ചിരിക്കെയാണ് അസ്സർബായി ചോദിച്ചത്.
“എന്തിനാ ആ കുട്ടികൾ കാലത്തെ വന്നതെന്നറിയോ...?”
ഞങ്ങൾ ഇല്ലെന്ന് തലയാട്ടി.

അസ്സർബായിക്ക് ഉറുദു നന്നായിട്ടറിയാം. ആള് പാക്കിസ്ഥാനിയാണെങ്കിലും  ഇന്ത്യാക്കാരോട് പ്രത്യേക സ്നേഹമുള്ള കൂട്ടത്തിലാണ്. വിഭജനക്കാലത്ത് പാക്കിസ്ഥാനിൽ അകപ്പെട്ടു പോയവരായിരുന്നു, കറാച്ചിയിൽ കച്ചവടക്കാരനായിരുന്ന അസ്സർബായിയുടെ ബാപ്പയും ഉമ്മയും. ഉള്ളതെല്ലാം വിറ്റു പെറുക്കി തുടങ്ങിയ കച്ചവടം ഉപേക്ഷിച്ചു പോകാൻ വയ്യാത്തതു കൊണ്ട് പാക്കിസ്ഥാനിയാകേണ്ടി വന്നു. മറ്റുള്ള ബന്ധുക്കൾ, ബാപ്പയുടേയും ഉമ്മയുടേയും എല്ലാം ഇന്നും ഇന്ത്യയിലെ ഭീലായിൽ ഉണ്ട്. അവരുമായി കത്തിടപാടുകളും ഫോൺ വിളികളും ഉണ്ടിപ്പോഴും.
അതു കേട്ടപ്പോൾ ഞങ്ങൾക്കും ഒരു പ്രത്യേക സ്നേഹം അദ്ദേഹവുമായി ഉടലെടുത്തു. ഞങ്ങളുടെ തൊട്ടടുത്ത ഒരിന്ത്യാക്കാരനായ സഹോദരനായി മനസ്സിൽ കോറിയിട്ടു.
അദ്ദേഹം  പറഞ്ഞു.
“ഇന്നലെ രാത്രിയിൽ തന്നെ നിങ്ങൾ ഇവിടെ എത്തിയ വിവരം ഗ്രാമത്തിൽ പരന്നിരുന്നു. ഞാനുമതറിഞ്ഞിരുന്നു. അതല്ലായിരുന്നു പ്രശ്നം. വന്നിരിക്കുന്നത് ‘കാഫറു’ങ്ങളാണെന്നതാണ് ആകാംക്ഷയുണ്ടാക്കിയത്. ഇവിടെ കുട്ടികളെ ചെറുപ്പം മുതലെ പേടിപ്പിക്കാനും മറ്റും  ഉപയോഗിക്കുന്നതാണ് ഈ ‘കാഫർ’ എന്ന വാക്ക്. നമ്മുടെ അമ്മമാരും ചില ഭീഭത്സകഥാപാത്രങ്ങളുടെ പേരുകൾ ഉപയോഗിച്ച് കുട്ടികളെ പേടിപ്പിച്ച് ചോറു കൊടുക്കാനും ഉറക്കാനും മറ്റും ഉപയോഗിക്കാറില്ലെ. അതു പോലെ തന്നെ ഇതും. പക്ഷെ, ജീവിതത്തിൽ ഒരിക്കലും അവരൊന്നും ജീവനോടെ കണ്ടിട്ടില്ല കാഫറുങ്ങളെ. കാഫറുടെ രൂപമാണെങ്കിലോ സൈത്താനു തുല്യം.  ഇവിടെ അവർ വന്നിട്ടുണ്ടെന്നറിഞ്ഞിട്ട് കാണാൻ വന്നതാ നിങ്ങളെ.”
അതു കേട്ടതോടെ ഞങ്ങളുടെ ശ്വാസം നേരെ വന്നു എന്നു പറയുന്നതായിരിക്കും ശരി. അസ്സർബായി വീണ്ടും തുടർന്നു.
“കുറച്ചു മുൻപ് കുട്ടികൾ  വന്ന് എന്നോട് പറഞ്ഞു. അവിടെ കാഫറുങ്ങളെ ഒന്നും കാണാനില്ലല്ലൊ. നമ്മളെപ്പോലെ തന്നെയാണല്ലൊ അവരും.. ഇനി കാഫറുങ്ങള് വേറെയാരെങ്കിലുമൊണ്ടൊ കൂട്ടത്തിൽ...?
അപ്പോഴാണ് ഉസ്മാൻ ഓടി വന്ന് പറയുന്നത്. അസ്സർബായി ഓടിവാ.. ആ പുതിയതായി ജനറേറ്റർ ഓടിക്കാൻ വന്നവരെ പിള്ളേർ കല്ലു വലിച്ചെറിയുന്നുവെന്ന്. ഞാൻ ജനൽ തുറന്നു നോക്കിയപ്പോൾ സംഭവം ശരിയാ.. അതാ ഞാൻ ഓടിയിറങ്ങി വന്നത്. അപ്പോഴേക്കും ഉമ്മർ വരുന്ന വഴി ഇത് കണ്ടിട്ട് ഇവിടെ ഇറങ്ങി അവരെ ഓടിച്ചിരുന്നു...”
ഉസ്മാൻ പറഞ്ഞു.
“ഞങ്ങൾ ഫ്ലോർ തുടച്ചു കൊണ്ടിരിക്കുമ്പോഴാണ് ഫിലിപ്പൈനി സിസ്റ്റർ ഓടി വന്നു പറയുന്നത്. ദേ നിങ്ങടെ കൂട്ടുകാരെ പിള്ളേർ കല്ലു വലിച്ചെറിയുന്നെന്ന്. ഞാൻ പുറത്തു വന്നു നോക്കിയപ്പോൾ സംഭവം ശരിയായിരുന്നു. അതാ ഞാൻ ഓടി അസ്സർബായിയോട് പറഞ്ഞത്. ഉമ്മറിന്റെ മുറി തുറന്നിട്ടുമില്ല..”

എന്താണ് സംഭവിച്ചതെന്ന് അതോടെ വ്യക്തമായി.
‘കാഫറാ’യിരുന്നു പ്രശ്നം...!
ഞാനും സുരേന്ദ്രനും മുഖത്തോടു മുഖം നോക്കി.
ഞാൻ മനസ്സിൽ പറഞ്ഞു. ‘നമ്മളാ മോനേ പ്രശ്നം...!’
അതു കണ്ടിട്ടാണൊയെന്നറിയില്ല അസ്സർബായി തൊട്ടടുത്തിരുന്ന എന്റെ തോളിൽ പിടിച്ച് തിരിച്ചിട്ട് പറഞ്ഞു.
“ നിങ്ങൾ ഒട്ടും ഭയപ്പെടേണ്ട. ഇവിടെ മുസ്ലീം അല്ലാത്ത ഒരാളേയും ഈ ഗ്രാമവാസികൾ കണ്ടിട്ടില്ലിതുവരെ. അതു കൊണ്ട് നിങ്ങളെയൊന്നു നേരിൽ കാണാനുള്ള  വ്യഗ്രതയായിരുന്നു എല്ലാവർക്കും. പക്ഷെ, അവരുദ്ദേശിച്ച രൂപവും ഭാവവും ഒന്നും നിങ്ങളിൽ കാണാത്തതു കൊണ്ടാ അവർ എന്നോട് വന്ന് ചോദിച്ചത്...!”
അതു കേട്ടതോടെ ഞങ്ങൾക്ക് ചിരി വന്നു. അസ്സർബായി തുടർന്നു.
“ഒന്നാമത് വിദ്യാഭ്യാസം തീരെയില്ല. പിന്നെ ഇവർക്ക് തൊട്ടടുത്ത പട്ടണവുമായുള്ള ബന്ധം എന്നു പറയുന്നത് ‘മെക്ക’യാണ്. ഇവിടന്ന് അഞ്ചു കിലോമീറ്റർ പോയാൽ മക്കയാണ്..! അവിടെ മുസ്ലീങ്ങൾ മാത്രമേയുള്ളു താനും...”

അപ്പോഴാണ് ‘വിശുദ്ധ മെക്ക’യുടെ അഞ്ചു കിലോമീറ്റർ അടുത്താണ് ഞങ്ങൾ എത്തിയിരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞത്. ജിദ്ദയിൽ വന്നിറങ്ങിയിട്ട് രാത്രിയിൽ കുറേ ദൂരം ഓടിയിട്ടാണ് ഏതോ ഒരു വീട്ടിൽ കൊണ്ടിട്ടത്. പിന്നെ ഇന്നലെയാണ് പുറം ലോകം കാണുന്നത്.
അസ്സർബായി ഞങ്ങളെ സമാധാനിപ്പിച്ച് പോകാനായി എഴുന്നേറ്റിട്ട് പറഞ്ഞു.
“രോഗികൾ മരുന്നിനായി കാത്തിരിക്കുന്നുണ്ടാകും. ഞാൻ ചെല്ലട്ടെ...”
അദ്ദേഹത്തോടൊപ്പം എഴുന്നേറ്റ എന്നെ കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു.
“ഒന്നുകൊണ്ടും പേടിക്കേണ്ടട്ടോ... എല്ലാത്തിനും ഞങ്ങളുണ്ടാകും. ഇനി ഇങ്ങനെയൊന്ന് ഉണ്ടാകില്ല. ഞാൻ ഉറപ്പു തരുന്നു.. ധൈര്യമായിട്ടിരുന്നോ...”
അസ്സർബായി ഞങ്ങൾക്കെല്ലാം കൈ തന്ന് പുറത്തിറങ്ങി. ഞങ്ങളും പുറത്തിറങ്ങി അദ്ദേഹത്തെ യാത്രയാക്കി. ഉസ്മാനും അദ്ദേഹത്തോടൊപ്പം പോയി.
പുറത്ത് കുട്ടികളാരും ഉണ്ടായിരുന്നില്ല. അവരെല്ലാം പോയിക്കഴിഞ്ഞിരുന്നു.

വാതിലടച്ച്, തണുത്തുപോയ ഞങ്ങൾക്കുള്ള ചായ ഒന്നു കൂടി ചൂടാക്കി കുടിക്കുമ്പോഴും ഫിലിപ്പൈനി എഞ്ചിനീയർ മൂടിപ്പുതച്ച് നല്ല ഉറക്കത്തിലായിരുന്നു. ഈ ബഹളങ്ങളൊന്നും മൂപ്പിലാൻ അറിഞ്ഞതേയില്ല.

ഫിലിപ്പൈനി എഴുന്നേറ്റതോടെ ഞങ്ങളുടെ അന്നത്തെ ജോലികൾ ആരംഭിച്ചു. ആദ്യം തന്നെ പൊടിയും ഓയിലും മറ്റും പിടിച്ച് നിറം മങ്ങിയ ജനറേറ്ററുകൾ കഴുകി വൃത്തിയാക്കലായിരുന്നു. അതിനായി ഡീസലും വെള്ളവും തുല്യ അളവിൽ എടുത്ത്, വാഷിങ് പൌഡറായ ടൈഡും ചേർത്ത് ഒരു മിശ്രിതമുണ്ടാക്കി. അതിട്ടു തുടച്ചപ്പോൾ മെഷീന്റെ യഥാർത്ഥ നിറം പുറത്തു വന്നു. ഓടിക്കൊണ്ടിരുന്ന ജനറേറ്റർ നിറുത്തി രണ്ടാമത്തേത് ഓടിച്ചു. എല്ലാം ഓട്ടോമാറ്റിക്കായി ഓടിക്കാനുള്ള സംവിധാനമെല്ലാം ഫിലിപ്പൈനി കാണിച്ചു തന്നു. ഓടിക്കാത്ത ജനറേറ്ററുകൾ എപ്പോഴും റെഡിയാക്കി വക്കണമെന്നു മാത്രം. ഡീസലടിക്കാനുള്ള ടാങ്കും, അത് നിറക്കാനുള്ള മോട്ടോർ ഓടിക്കുന്നതും, അണ്ടർഗ്രൌണ്ടിലെ വലിയ ടാങ്കും എല്ലാം കാണിച്ചു തന്നു.

ഡീസലിന്റെ ഉപയോഗത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ് ഞങ്ങളുടെ കണ്ണു തള്ളിയത്...!
‘ഒരു ദിവസം ഓടിക്കാൻ ആയിരം ലിറ്റർ ഡീസൽ വേണമത്രെ...!
അയ്യായിരം ലിറ്ററിന്റെ മുകളിലത്തെ ടാങ്ക്  എപ്പോഴും നിറച്ചു വക്കണം. താഴത്തെ ടാങ്ക് ഇരുപത്തയ്യായിരം ലിറ്റർ കൊള്ളുന്നതാണ്. അത് തീരുന്നതിന് പത്തു ദിവസം മുൻപെങ്കിലും ഓഫീസിലേക്ക് ഫോൺ ചെയ്യണം. ആശുപത്രിയിൽ നിന്നും അതിന് നിങ്ങൾക്ക് ഫ്രീയായി ഫോൺ ചെയ്യാം. അതു പോലെ ജനറേറ്ററിന് എന്തു കേടുണ്ടായാലും ഫോൺ ചെയ്യണം...’

എല്ലാം പറഞ്ഞേൽ‌പ്പിച്ച് വൈകുന്നേരമായപ്പോഴേക്കും ഫിലിപ്പൈനി പടിയിറങ്ങി.
ഓഫീസ്സിൽ ഭയന്ന് കഴിഞ്ഞു കൂടുന്ന കൂട്ടുകാർക്ക് കൊടുക്കാനായി എഴുതിയ ആ കത്ത് കൊടുത്തു വിടാൻ ഞങ്ങൾ മറന്നില്ല. ഇനിയുള്ള ദിവസങ്ങളെങ്കിലും ആ പാവങ്ങൾ മനഃസ്സമാധാനത്തോടെ കഴിയട്ടെ.

അന്നു വ്യാഴാഴ്ചയായിരുന്നതു കൊണ്ട് ആശുപത്രി ഉച്ച വരെ ഉണ്ടായിരുന്നുള്ളു. പിറ്റേ ദിവസം വെള്ളിയാഴ്ച അവധിയും.  ഉച്ച കഴിഞ്ഞ് ആശുപത്രി ഗേറ്റ് അടച്ചു പൂട്ടി. മൂന്നു നേഴ്സുമാരും ചേർന്ന് ഞങ്ങൾ എട്ടുപേർ മാത്രം ആ കാമ്പൌണ്ടിൽ അവശേഷിച്ചു.  അപ്പോഴാണ് ശരിക്കും ഞാൻ പരിസരം ശ്രദ്ധിക്കുന്നത്.

നാലു വശവും കറുത്തിരുണ്ട, ആകാശം മുട്ടെ പൊക്കമുള്ള മലകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. മലമുകളിൽ നിന്നും പണ്ടെപ്പോഴൊ വെള്ളം ഒഴുകിയിറങ്ങിയിരുന്ന ചാലുകൾ പോലെ പാറയിൽ ഒരു നിറവ്യത്യാസം കാണാം മലമടക്കുകളിൽ. ഞങ്ങളുടെ ഒരു നൂറുമീറ്റർ അകലത്തിലാണ് ‘തായിഫ്- മെക്ക-ജിദ്ദ’ ഹൈവേ കടന്നു പോകുന്നത്. ഇവിടെ വന്നിട്ടാണ് റോഡ് മെക്കയിലേക്കും ജിദ്ദയിലേക്കും തിരിയുന്നത്.

കിഴക്ക് വശത്ത് മറ്റൊരു മതിൽക്കെട്ടും ഉണ്ടായിരുന്നു. അത് ‘അൽ സെയ്മ’ എന്ന ഈ പ്രദേശത്തിന്റെ ‘അമീറി’ന്റെ കാര്യാലയമാണ്. നമ്മുടെ ജില്ലാ കളക്ടറുടെ പവറുണ്ടത്രെ അദ്ദേഹത്തിന്. മാത്രമല്ല അതിനകത്ത് ജയിലും പോലീസ്സിന്റെ പാറാവുമുണ്ട്.  അതിനപ്പുറത്ത് ഹൈവേയോട് ചേർന്ന് ഒരു പള്ളിയും ഉണ്ട്. അവിടെ നിസ്കരിക്കാൻ വരാൻ ഗ്രാമീണരൊന്നും ഇല്ല. പിന്നെ ഹൈവേയിൽ സഞ്ചരിക്കുന്നവർക്ക് ആർക്കെങ്കിലും ഉപകാരപ്പെടുമെന്നു മാത്രം. അതിനാൽ പള്ളിയിൽ ജീവനക്കാരാരുമില്ല. മറ്റു വീടുകളൊ മനുഷ്യരോ ഒന്നും ഈ പ്രദേശത്ത് ഇല്ല.

നമ്മുടെ നാട്ടിലേപ്പോലെ നല്ല മഴ കിട്ടിയിരുന്നെങ്കിൽ, ഒരു മൂന്നാറോ ഊട്ടിയോ ഒക്കെ ആയി മാറുമായിരുന്ന ഒരു ഭൂപ്രദേശമായിട്ടാണ് എന്റെ ഭാവനയിൽ വിരിഞ്ഞത്. കാർമേഘം കൂട്ടമായി സഞ്ചരിക്കുന്ന മലമുകളും, താഴേക്കിറങ്ങി വരുന്ന കോടമഞ്ഞും ഞങ്ങൾ നിൽക്കുന്ന താഴ്വാരം മുഴുവൻ വെള്ളം നിറഞ്ഞ്, പിറകിലെ മലകൾക്കിടയിലെ വിടവിൽ ഒരു ‘മുല്ലപ്പെരിയാറും’ ഒക്കെ എന്റെ ഭാവനയിൽ കാടു കയറിയപ്പോൾ സന്ധ്യ ഇരുളാൻ തുടങ്ങിയത് അറിഞ്ഞില്ലെങ്കിലും, ഒരു ഹോണടി കേട്ട് ഞെട്ടിയാണ് പരിസരബോധമുണ്ടാകുന്നത്.
ഗേറ്റിൽ ഒരു പോലീസ്സ് ജീപ്പ്...!?
എന്റെ ചങ്കിടിച്ചു....!
നിന്ന നിൽ‌പ്പിൽ അനങ്ങാതെ ഞാൻ നിരങ്ങി നിരങ്ങി മുറിയിൽ കയറി വാതിലടച്ചു.
ഓടി ബാത്ത്‌റൂമിൽ കയറി കനാല വഴി പുറത്തേക്ക് നോക്കി.
മൊയ്തു പോയി ഗേറ്റു തുറക്കുന്നതും ജീപ്പ് ഓടിക്കയറി ഞങ്ങളുടെ മുറിയുടെ നേരെ വന്ന് നിൽക്കുന്നതും  ഒരു ഞെട്ടലോടെ ഞാൻ കണ്ടു...!
ഞാൻ മുറിയിൽ കയറി കട്ടിലിൽ വെറുതെ കിടക്കുകയായിരുന്ന കൂട്ടുകാരോട് വിവരം പറയുമ്പോഴേക്കും വാതിലിൽ മുട്ടു കേട്ടു...
കേട്ടതും ചാടിയെഴുന്നേറ്റ കൂട്ടുകാരും പരിഭ്രാന്തരായി....!
അബ്ദുൾ ഖാദർ പറഞ്ഞു.
“ഇതെന്തു പണ്ടാറടങ്ങലാ... കാലത്തൊരെണ്ണം കഴിഞ്ഞതേയുള്ളു......!!?”

ബാക്കി  ഡിസംബർ 1-ന്.

Friday 1 November 2013

നോവൽ. മരുഭൂമി. [3]

“എല്ലാ വായനക്കാർക്കും കേരളപ്പിറവി ദിനാശംസകൾ...”


നോവൽ ഇതുവരെ....

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർ മാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായി. പല വഴി കറങ്ങി ഞങ്ങൾക്ക് ജോലി ചെയ്യേണ്ട സ്ഥലത്ത് എത്തി. ജനറേറ്റർ ഓൺ ചെയ്തു.

തുടർന്നു വായിക്കുക...

[3]  കല്ലുകളോടെ ആദ്യ സുപ്രഭാതം....

വെളിച്ചം വന്നതോടെ വല്ലാത്തൊരു പ്രകാശം ഞങ്ങളുടെ മുഖങ്ങളിലും തെളിഞ്ഞു. കൂനാക്കൂന ഇരുട്ടിൽ പെട്ടെന്ന് സൂര്യനുദിച്ചതു പോലെ പ്രകാശം പരന്നപ്പോൾ ഞങ്ങൾ ചുറ്റുപാടും ഒന്നു കറങ്ങി നോക്കി. ഒരു കെട്ടിടത്തിൽ നിന്നും മറ്റൊന്നിലേക്ക് പോകാൻ സിമന്റ് ചെയ്ത വഴിത്താരകൾ. വഴിയിൽ നിറയെ സ്ട്രീറ്റ് ലൈറ്റുകൾ. ആ ലൈറ്റുകളെല്ലാം പ്രഭ ചൊരിഞ്ഞു നിൽക്കുന്നത് കാണാൻ തന്നെ നല്ല ചന്തം.

പ്രധാന കെട്ടിടത്തിന്റെ മറവിൽ നിന്നും ലുങ്കി ഉടുത്ത രണ്ടുപേർ ഓടി വരുന്നു.  പിറകിലെ കെട്ടിടത്തിന്റെ  ജനാലകളിൽ പ്രകാശം തെളിഞ്ഞു തെളിഞ്ഞു വരുന്നതു കണ്ടു. അപ്പോഴാണ് ഈ കെട്ടിടങ്ങളിലൊക്കെ മനുഷ്യവാസമുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഓടി വന്ന രണ്ടുപേരും മലയാളികൾ തന്നെയായിരുന്നു...!
അവരുമായി പരിചയപ്പെട്ടു. അപ്പോഴേക്കും പിറകിലെ കെട്ടിടത്തിൽ നിന്നും പർദ്ദ ധരിച്ച രണ്ടുമൂന്നു സ്ത്രീകളും ഇറങ്ങി ഞങ്ങളുടെ അടുത്തു വന്നു. അവരുമായി പരിചയപ്പെട്ടപ്പോൾ ആദ്യം ചോദിച്ചത് ഇനിയെന്നും കറണ്ടുണ്ടാകുമോയെന്നാണ്. ഉണ്ടാകുമെന്ന് ഫിലിപ്പൈനി വാക്കു കൊടുത്തപ്പോൾ അവരുടെ മുഖത്തെ സന്തോഷം കാണേണ്ടതു തന്നെയായിരുന്നു...!

ഫിലിപ്പൈനി ഞങ്ങളുടെ മുറിയുടെ താക്കോൽ എവിടെയെന്ന് ഓടി വന്ന മലയാളികളോട് ചോദിച്ചു. അവരിൽ ഒരാൾ പോയി ഗേറ്റിലെ സെക്യൂരിറ്റി കാബിനിൽ നിന്നും  താക്കോൽ എടുത്ത് ജനറേറ്റർ മുറിയോട് ചേർന്നുള്ള ഒരു മുറി തുറന്നു. വണ്ടിയിൽ നിന്നും ഞങ്ങളുടെ ലഗ്ഗേജുകളൊക്കെ എടുക്കാൻ പുതിയ കൂട്ടുകാരും മുന്നിട്ടിറങ്ങി. അവർക്കും സന്തോഷം സഹിക്കാവുന്നതിനപ്പുറം. അതവരുടെ പെരുമാറ്റങ്ങളിൽ നിന്നും നമ്മൾക്ക് വായിച്ചെടുക്കാം. ഒന്നാമത് സ്ഥിരമായി കറണ്ട് ഉണ്ടാകുന്നത്. രണ്ടാമത് ഒന്നു ‘മിണ്ടാനും പറയാനും’ ഞങ്ങൾ കൂടി ഉണ്ടാകുമല്ലൊയെന്ന തിരിച്ചറിവ്...!

അപ്പോഴാണ് ഈ പ്രദേശത്ത് മനുഷ്യവാസം തീരെയില്ലെന്ന് തിരിച്ചറിഞ്ഞത്...!?
അത് വല്ലാത്തൊരു ഷോക്കായിരുന്നു ഞങ്ങൾക്ക്...!
രണ്ടു കിലോമീറ്റർ എങ്കിലും പോയാലെ മലകളുടെ അപ്പുറത്തെ താഴ്വാരത്തിൽ ജനങ്ങൾ വസിക്കുന്ന ഗ്രാമമുള്ളു. അവർക്ക് വേണ്ടിയുള്ള ‘ഡിസ്പ്പെൻസറി’ ആണത്രെ ഈ കെട്ടിടങ്ങൾ.... മൂന്നു കിലോമീറ്റർ എങ്കിലും നടന്നാലെ തൊട്ടടുത്ത കടയിൽ എത്താനാവൂ..!

മലയാളികൾ രണ്ടു പേരും ആശുപത്രിയിലെ ക്ലീനിങ് കമ്പനിയിലെ ജോലിക്കാരാണ്. പിന്നെ മൂന്നു നഴ്സുമാരും അവിടെ താമസിക്കുന്നുണ്ട്.  അന്നത്തെ ഭക്ഷണം ഞങ്ങളുടെ പുതിയ കൂട്ടുകാരായ ഉസ്മാന്റേയും മൊയ്തൂന്റേയും വകയായിരുന്നു...
പൊറോട്ടയും കോഴിക്കറിയും...!
മാത്രമോ പെപ്സിയും ആപ്പിൾ, മുന്തിരി പോലുള്ളവ നഴ്സുമാരുടെ വകയും...!

മുറി ശരിയാക്കലായിരുന്നു ആദ്യ പടി. ആരും താമസിക്കാതിരുന്നതു കൊണ്ട് ആകെ പൊടി പിടിച്ച് വൃത്തികേടായിരുന്നു. ആശുപത്രിക്കാരുടെ വക എയർക്കണ്ടീഷണർ മുറിയിലുണ്ടായിരുന്നതുകൊണ്ട് ചൂടിൽ നിന്നും രക്ഷയായി. കറണ്ടു വന്നതോടെ ഒരാൾ പോയി വെള്ളത്തിന്റെ മോട്ടോർ ഓണാക്കി. അതു കാരണം ബാത്ത്‌റൂമിൽ വെള്ളമെത്തി. മുറി ഒന്നു കഴുകിത്തുടച്ചു. ഒരു ചെറിയ മുറിയാണ്. ആകെ നാലു കട്ടിലിടാം. പിന്നെ നടുക്ക് ഒരിത്തിരി സ്ഥലമേ ബാക്കിയുള്ളു. വാതിലിനോട് ചേർന്നു തന്നെ ബാത്ത്‌റൂമും. തീർന്നു ഞങ്ങളുടെ പുതിയ സാമ്രാജ്യം. ഞങ്ങൾ മൂന്നു പേർ ഇനിയുള്ള കാലം ഇതിനകത്ത് ഒതുങ്ങിക്കൂടണം.

കട്ടിലുകൾ ശരിയാക്കി മൂന്നു സൈഡിൽ ആയി ഇട്ടു. ഒരു വശത്ത് സ്റ്റൌവും പാത്രങ്ങളും മറ്റും വക്കാനായി ഒരു ഡെസ്ക്ക് ആശുപത്രിയുടെ പുറത്ത് കാല് ഒടിഞ്ഞതിനാൽ മാറ്റിയിട്ടിരുന്നത്, ഉസ്മാനും മൊയ്തുവും കൂടി എടുത്ത് കൊണ്ടു വന്ന് മുറിയിൽ ഇട്ടു. അതിനു മുകളിൽ സ്റ്റൌ വച്ച് ഗ്യാസ് കണക്ടു ചെയ്തു...

പുതിയ നാട്ടിൽ ഒരു പുതിയ ജീവിതം തുടങ്ങുകയല്ലെ. പാലു കാച്ചിയിട്ട് തുടങ്ങാമെന്നായി പുതിയ കൂട്ടുകാർ. ഈ പാതിരാവിൽ തന്നെ വേണോയെന്ന എന്റെ ചോദ്യത്തിന് ആരും വില കൊടുത്തില്ല. എവിടെയെങ്കിലും ഒന്നു കിടന്നാൽ മതിയെന്നായിരുന്നു എനിക്ക്. അത്രക്കും ക്ഷീണമുണ്ടായിരുന്നു. ഞങ്ങളുടെ കൈവശം പാലും ഇല്ലായിരുന്നു....
അതിനും അവർ തന്നെ പരിഹാരം കണ്ടെത്തി. ആശുപത്രി തുറന്ന് ഫ്രിഡ്ജിൽ വച്ചിരുന്ന അവരുടെ പാൽ എടുത്തു കൊണ്ടു വന്നു തന്നു. അവിടെ മരുന്നുകൾ സൂക്ഷിക്കാനായി ഗ്യാസിൽ പ്രവർത്തിക്കുന്ന ഫ്രിഡ്ജ് ഉണ്ടായിരുന്നു. അങ്ങനെ ഗ്യാസ്സിൽ പ്രവർത്തിക്കുന്ന ഫ്രിഡ്ജ് ആദ്യമായാണ് കാണുന്നത്. എന്നാൽ പിന്നെ ഒന്നു കുളിച്ചിട്ടാകാമെന്ന് ഞങ്ങളും തീരുമാനിച്ചു.

ഞങ്ങൾ കുളി കഴിഞ്ഞു വന്നു പാൽ അടുപ്പത്തു വച്ച് തിളപ്പിച്ചു.
തിളച്ചു തൂവാൻ തുടങ്ങിയപ്പോൾ ചായപ്പൊടിയിട്ട് ചായയുണ്ടാക്കി എല്ലാവർക്കും വിളമ്പി. അതൊന്നും കുടിക്കാൻ ഞങ്ങളുടെ ഫിലിപ്പൈനി എഞ്ചിനീയർ ‘റോജർ റോത്ത’ നിന്നില്ല. അവൻ നടുക്കുള്ള സ്ഥലത്ത് ബെഡ്ഡിട്ട് ഉറക്കമാരംഭിച്ചിരുന്നു.  നാളെ കാലത്ത് ഡ്യൂട്ടിയുള്ളതാണെന്നും പറഞ്ഞ് കൂട്ടുകാർ പോയതോടെ ഞങ്ങളും ഉറങ്ങാനുള്ള വട്ടം കൂട്ടി.

കിടന്നിട്ടും, തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും, നല്ല ക്ഷീണമുണ്ടായിട്ടും ഉറക്കം മാത്രം ഞങ്ങളെ കനിഞ്ഞില്ല... ജീവിതത്തിൽ ആദ്യമായാണ് ഒരു ഏസി മുറിയിൽ കിടക്കുന്നത്. ഏസിയുടെ സുഖമായ തണുപ്പിൽ മൂടിപ്പുതച്ചു കിടന്നിട്ടും ഉറക്കം മാത്രം കിട്ടിയില്ല...

സുരേന്ദ്രൻ എഴുന്നേറ്റിരുന്ന് ഒരു സിഗററ്റ് കത്തിച്ചു...
അതു കണ്ട് ഞാനും എഴുന്നേറ്റ് ഒരെണ്ണം കത്തിച്ചു...
അബ്ദുൾഖാദർ ഇതു കണ്ടിട്ടും കാണാത്തതു പോലെ കുറച്ചു നേരം കൂടി കിടന്നു നോക്കി. രക്ഷയില്ലെന്നു കണ്ടപ്പോൾ എഴുന്നേറ്റിരുന്ന് ഒരെണ്ണം കത്തിച്ച് ഒരു കവിൾ പുക ഇരുത്തി വലിച്ച് വിട്ടിട്ട് പറഞ്ഞു.
“പണ്ടാറടങ്ങാനായിട്ട് വന്നു പെട്ടു പോയില്ലെ...?!”
അപ്പോഴാണ് സുഖമായി മൂടിപ്പുതച്ച് കിടന്നുറങ്ങുന്ന ഫിലിപ്പൈനിയെ ശ്രദ്ധിച്ചത്.
“ഈ മൈ.. കിടപ്പ് നോക്ക്യേ...”
ഉറങ്ങാൻ കഴിയാത്ത ദ്വേഷ്യം മുഴുവൻ മേമ്പൊടിയായി ചേർത്ത് ഫിലിപ്പൈനിയെ ചൂണ്ടിപ്പറഞ്ഞത് ഞങ്ങളിൽ ചിരി ഉണർത്തി. ഫിലിപ്പൈനി ഇതൊന്നുമറിയാതെ സുഖസുഷുപ്തിയിലായിരുന്നു. അവന്റെ ഉറക്കം അസൂയയും ദ്വേഷ്യവും ഒക്കെ ഞങ്ങളിൽ ഉണ്ടാക്കിയെങ്കിലും  അവനെങ്കിലും സുഖമായുറങ്ങട്ടെയെന്ന് ഒരു നിമിഷം മനസ്സിൽ ചിന്തിച്ചു.

സുരേന്ദ്രൻ ഒരു നിർദ്ദേശം വച്ചു.
“നമ്മൾക്ക് ജനറേറ്റർ തൽക്കാലം ഒന്നു നിറുത്തിയാലോ... നേരം വെളുക്കുന്നതിനു മുൻപേ ഓടിക്കാം....”
“എങ്കിൽ തീർന്നു. ഇവൻ ആ നഴ്സുമാർക്ക് വാക്ക് കൊടുത്തേക്കണതാ ജനറേറ്റർ നിറുത്തില്ലെന്ന്.” “തന്നേയുമല്ല, ഇതു നിറുത്തിയാൽ പിന്നെ കറണ്ടുണ്ടാകില്ല. ഏസിയില്ലാതെ നമ്മളെങ്ങനെ ഇതിനകത്ത് കിടന്നുറങ്ങും...?”
“ഇതു വല്യ പാമ്പായല്ലൊ ന്റെ റബ്ബേ...”
“കിടന്നുറങ്ങാൻ നോക്ക്. ഇതല്ലാതെ വേറെ ഒരു വഴിയുമില്ല...”
ഞങ്ങൾ വീണ്ടും കിടന്നു.

ഉറക്കം വരാതെ കിടക്കുമ്പോഴാണ് അങ്ങനെ ഒരു ചിന്ത തോന്നിയത്. പേടിച്ചു വിറച്ച് കഴിഞ്ഞു കൂടുന്ന ഓഫീസ്സിലെ ഞങ്ങളുടെ സുഹൃത്തുക്കൾക്ക് ഒരു കത്തെഴുതിയാലൊ...?
ഉടനെ എഴുന്നേറ്റ് അവർക്കായി ഞങ്ങൾ അനുഭവിച്ചതെല്ലാം വിവരിച്ച് കത്തെഴുതി. എന്നിട്ട് എല്ലാവരേയും വായിച്ചു കേൾപ്പിച്ചു. പിന്നെ മടക്കി തലയിണക്കീഴിൽ വച്ച് ഉറക്കം വരാനായി കിടന്നു....

ഒരു ചുമരിനു തൊട്ടപ്പുറത്തെ കൂറ്റൻ ജനറേറ്ററിന്റെ   ചെകിടടപ്പിക്കുന്ന ശബ്ദവും കറങ്ങുമ്പോഴുള്ള മുറിയുടെ പ്രകമ്പനവും, വിറകൊള്ളുന്ന കട്ടിലും കൂടിച്ചേർന്ന് ഞങ്ങളുടെ രാത്രിയെ നിദ്രാവിഹീനമാക്കി. കണ്ണടച്ച് ഉറങ്ങാതെ കിടന്നപ്പോഴാണ് ഞങ്ങൾ ഇതുവരെ സംസാരിച്ചത് സാധാരണ ശബ്ദത്തിലല്ലെന്ന് പെട്ടെന്നോർമ്മ വന്നത്. വളരെ ഉയർന്ന ശബ്ദത്തിലാണ് ഞങ്ങൾ സംസാരിച്ചിരുന്നത്. അല്ലെങ്കിൽ ജനറേറ്ററിന്റെ ശബ്ദം കാരണം ഞങ്ങൾക്ക് കേൾക്കാൻ കഴിയുമായിരുന്നില്ല.

ചെവി പതമുള്ളവർ ഉറക്കെ സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. ഇവിടിങ്ങനെ സ്ഥിരമായാൽ  ഭാവിയിൽ ഞങ്ങളും അവരെപ്പോലെ ആകുമോയെന്നൊരു ഭയവും പിടി കൂടി. എങ്ങനേയോ ഒരു കണക്കിനാണ് നേരം വെളുപ്പിച്ചത്. സുരേന്ദ്രൻ എത്ര പാക്കറ്റ് സിഗററ്റാണ് പുകച്ചു തള്ളിയത്. ഞങ്ങളും മോശമല്ലായിരുന്നു...

വാതിലിൽ ശക്തിയായി മുട്ടുന്നത് കേട്ടിട്ടാണ് ഞാൻ വാതിൽ തുറന്നു നോക്കിയത്.
അപ്പോഴേക്കും നേരം നന്നേ വെളുത്തിരുന്നു. പുതിയ കൂട്ടുകാർ ആയിരിക്കുമെന്നായിരുന്നു കരുതിയത്. തുറന്നപ്പോൾ കുറേ കുട്ടികളായിരുന്നു...!
അറബി ഡ്രെസിൽ അൽ‌പ്പം മുതിർന്ന കുട്ടികളും ഉണ്ടായിരുന്നു കൂട്ടത്തിൽ...
ഞാൻ വാതിൽ തുറന്നതും അവർ പെട്ടെന്ന് ഓടിമാറി...!
അതു കണ്ട് ഞാൻ പകച്ച് അകത്തേക്ക് നോക്കിയതും കൂട്ടുകാരും ഓടി വന്നു...
ഇനി ജനറേറ്ററിന് എന്തെങ്കിലും കുഴപ്പം പറ്റിയോന്ന് സംശയിച്ചു.
ഉടനെ ഞങ്ങൾ പുറത്തിറങ്ങി നോക്കി...
അതിനൊന്നും ഒരു കുഴപ്പവുമില്ല.

അപ്പോഴേക്കും ചില കുട്ടികൾ കുറച്ച് ധൈര്യത്തോടെ അടുത്തു വന്ന് ഞങ്ങളെ തൊടാനും പിച്ചാനും മറ്റും തുടങ്ങിയത് വീണ്ടും പരിഭ്രാന്തിയിലാക്കി....!
ഞങ്ങളെ തൊട്ടു നോക്കിയ കുട്ടികൾ മറ്റുള്ള കുട്ടികളുമായി എന്തൊക്കെയോ രഹസ്യം പറയുന്നുമുണ്ട്...!
ചെറിയ ഭയത്തോടെയാണെങ്കിലും “പോടാ പിള്ളേരേ...” എന്നു പറഞ്ഞ് സുരേന്ദ്രൻ കൈ വീശി അവരെ ആട്ടിയോടിക്കാൻ ശ്രമിച്ചത് കൂടുതൽ കുഴപ്പത്തിലാക്കി...
ഞങ്ങളുടെ ഭാഷ മനസ്സിലായില്ലെങ്കിലും ആംഗ്യത്തിന്റെ അർത്ഥം ആർക്കും മനസ്സിലാകുമല്ലൊ.
‘ഞങ്ങളുടെ നാട്ടിൽ വന്ന് ഞങ്ങളെ ആട്ടിപ്പായിക്കുന്നോടാ വരുത്തന്മാരെ’ എന്ന മനോഭാവത്തോടെയാവും, അവർ  മുറ്റത്തിനു പുറത്തെ തിട്ടയിൽ നിന്നും ചെറിയ കല്ലുകളെടുത്ത് കയ്യിൽ പിടിച്ചതോടെ ഞങ്ങൾ ഓടി അകത്തു കയറി വാതിലടച്ചു...!?
അതോടെ അവർ വാതിലിൽ ഇടിക്കാനും കല്ലുകൾ വലിച്ചെറിയാനും തുടങ്ങി....!
പരിഭ്രാന്തിയോടെ, ഒന്നും മനസ്സിലാകാതെ ഞങ്ങൾ പരസ്പ്പരം നോക്കി.....!

ബാക്കി നവംബർ 15-ന്......