Tuesday 21 September 2021

 കഥ.

by വീകെ.

മൂന്നാം നാൾ ..

അച്ഛനും അമ്മയും മരിക്കുമ്പോൾ ചന്ദ്രത്തിൽ തറവാട്ടിൽ അവശേഷിച്ചത് മൂന്നു പെൺമക്കളും മുത്തച്ഛനും മാത്രം. മുത്തച്ഛൻ്റെ ജീവനായിരുന്നു പഠിക്കാൻ മിടുക്കരായ മൂന്നു പേരക്കുട്ടികളും. ഡിഗ്രിക്കും പ്ലസ് ടുവിനും എട്ടിലും പഠിക്കുന്നവരാണ് കുട്ടികൾ. പെൺകുട്ടികളായതുകൊണ്ട് മുത്തച്ഛൻ അവരെ പുറത്തെങ്ങും അയക്കുമായിരുന്നില്ല. ആകെയുള്ള വരുമാനം മുത്തച്ഛൻ്റെ പെൻഷൻ മാത്രമായിരുന്നു. പിന്നെ, പറമ്പിലെ കൃഷിയിൽ നിന്നു വല്ലപ്പോഴും വല്ലതും കിട്ടിയാലായി.

വലിയ ബുദ്ധിമുട്ടില്ലാതെ കഴിഞ്ഞുകൂടുമ്പോഴാണ് ചൈനയിൽ നിന്നും ആ വാർത്ത വരുന്നത്. അവിടെ നിന്നും ഒരു ഭീകരൻ ലോകം കീഴടക്കാനായി എത്തുമെന്ന വിവരം. ഒരു സോപ്പു കുമിളയിൽ അലിഞ്ഞു പോകുന്നത്ര ശരീരമുള്ളവൻ ആണെങ്കിലും ഈ ലോകം അവൻ വിറപ്പിക്കുമത്രേ...! എങ്കിലും നമ്മുടെ നാട്ടിലൊന്നും ഒരിക്കലും അവന് എത്തിപ്പെടാൻ കഴിയില്ലെന്നാണ് കരുതിയിരുന്നത്. പക്ഷേ, കരുതിയത് പോലൊന്നുമല്ല സംഭവിച്ചത്. വിമാനവേഗത്തിൽത്തന്നെ ലോകമാകമാനം അവൻ പറന്നുകളിച്ചു. ലോകപോലീസായ അമേരിക്കയെ വരെ വിറപ്പിച്ചു. നന്മുടെ കൊച്ചുകേരളവും അവൻ അടക്കിവാണു.

അതോടെ മുത്തച്ഛൻ ഒന്നുകൂടെ കരുതലിലായി. മുത്തച്ഛൻ കുട്ടികളെ ഒരു കാരണവശാലും അയൽപക്കത്തുപോലും വിടാതായി. അതോടെ അയൽപക്കവുമായുള്ള എല്ലാ ബന്ധങ്ങളും അറ്റു. മാത്രമോ, നാടു മുഴുവൻ അടഞ്ഞുകിടന്നു. വാഹനങ്ങൾ ഒന്നും ഓടാതായി. റോഡുകൾ എല്ലാം വിജനം. അഥവാ ആരെങ്കിലും ഓടിയെത്തിയാൽ അവരെ പോലീസ് പിടിക്കും. സത്യം പറഞ്ഞാൽ നാട് നിശ്ചലം. 

സ്വന്തം വീട്ടിനകത്തിരുന്ന് ശ്വാസം മുട്ടിത്തുടങ്ങി ജനങ്ങൾക്ക്. ജനൽവഴി പോലും പുറത്തേക്ക് നോക്കാൻ മടിക്കുന്ന കാലം. സ്വന്തം മുറ്റത്തിറങ്ങണമെങ്കിൽപ്പോലും മൂക്കും വായയും മറയ്ക്കുന്ന മസ്ക്ക് വേണം. മാസ്ക്കില്ലാതെ പുറത്തിറങ്ങിയാൽ പോലീസ് ഓടിച്ചിട്ട് പിടിച്ച് ഫൈനടപ്പിക്കുന്ന അതിഭീകരകാലം.. !

അരി തീരെയില്ലെന്നു കണ്ടാണ് മുത്തച്ഛൻ പുറത്തിറങ്ങാൻ ധൈര്യം കാട്ടിയത്. റേഷൻകടമാത്രമേ തുറക്കുകയുള്ളു. അവിടെ സാഹചര്യം മനസ്സിലാക്കി സർക്കാർവക പലവ്യഞ്ജനങ്ങളടങ്ങിയ സൗജന്യകിറ്റും കൊടുക്കുന്നുണ്ടത്രേ.

പക്ഷേ, പേരക്കുട്ടികളാരും മുത്തച്ഛനെ പുറത്തുപോകാൻ സമ്മതിച്ചില്ല. അങ്ങനെയെങ്കിൽ താൻ പോയി വരാമെന്നായി മൂത്തവൾ മീര. അത് മുത്തച്ഛൻ ഒട്ടും സമ്മതിച്ചില്ല. മുത്തച്ഛൻ പറഞ്ഞു.

"മോളേ മീരാ... നീയ്യാ മൂത്തത്. ഇവരെ നോക്കേണ്ടത് നീയ്യാ.. മാത്രമല്ല, നമ്മൾ രണ്ടാളുംകൂടി മുൻപൊരിക്കൽ ചെന്നപ്പോൾ നിൻ്റെ വിരലടയാളം സമ്മതിച്ചില്ലല്ലോ ആ മെഷീൻ. പിന്നെ, എൻ്റെ വിരലടയാളമല്ലേ എടുത്തത്.... " അത് കേട്ടതോടെ മീരയുടെ വായടഞ്ഞു. 

എന്നാലും പ്രായമായ മുത്തച്ഛനെ പറഞ്ഞയക്കാൻ മീരക്ക് മനസ്സ് വന്നില്ല. തങ്ങൾക്ക് ആകെയുള്ള ഒരേയൊരു തുണയാണ് മുത്തച്ഛൻ...!

' എൻ്റീശ്വരാ..' 

കുട്ടികൾ മൂവരും സങ്കടത്തിലായി. എങ്കിലും അരിയില്ലാതെ എന്തു ചെയ്യും. മറ്റു കടകളൊന്നും തുറന്നിട്ടുമില്ല.

അവസാനം മനഃമില്ലാമനസ്സോടെ മുത്തച്ഛൻ റേഷൻ കാർഡും സഞ്ചിയുമെടുത്ത് റോട്ടിലിറങ്ങി. കുട്ടികൾ മൂവരും മുത്തച്ഛൻ്റെ പോക്കും നോക്കി തൊഴുകൈയ്യോടെ, പ്രാർത്ഥനയോടെ നിന്നു. 

മുത്തച്ഛൻ ചെല്ലുമ്പോൾ റേഷൻകടയുടെ മുന്നിലെ വരിനിൽപ്പിന് നല്ല നീളമുണ്ട്. ഇക്കണക്കിന് അരി കിട്ടിയിട്ട് ഉച്ചക്ക് ചേറുണ്ണില്ല ആരും. റേഷൻ കടക്ക് മുന്നിലൊരു ചെറിയ പലവ്യഞ്ജനക്കടയുണ്ട്. അത് പാതി തുറന്നുവച്ചിട്ടുണ്ട്. അവിടന്ന് അരി വാങ്ങി വീട്ടിലെത്തിക്കാം. 

പരിചയക്കാർ ആരെങ്കിലുമുണ്ടോന്ന് നോക്കിയപ്പോൾ സുരഭി റോട്ടിലെ പീതാംബരനെ കണ്ടു. പീതാംബരനെപ്പിടിച്ച് വരിയിൽ നിുത്തിയിട്ട് മുത്തഛൻ പുറത്തിറങ്ങി. എതിർവശത്തെ കടയിൽ നിന്നും രണ്ടുകിലോ അരിവാങ്ങി വേഗം നടന്നു. അരി കുട്ടികളെ ഏൽപ്പിച്ചിട്ട് വേഗം തിരിച്ചുവന്നു. വരിക്ക് കാര്യമായ പുരോഗതിയൊന്നുമില്ല. കുറ്റിയടിച്ചതുപോലെ അവിടെത്തന്നെ നിൽക്കുന്നു എല്ലാവരും.

ഉച്ചകഴിഞ്ഞിട്ടേ കാർഡ് കൊടുക്കാൻ കഴിഞ്ഞുള്ളു. വെള്ളം പോലും കുടിക്കാതുള്ള ആ നില്പ് കുറച്ചുകട്ടിയായിരുന്നു. തന്നെയുമല്ല, അകലം വിട്ടുനിൽക്കാൻ പറഞ്ഞിട്ടൊന്നും അധികം പേരും കേൾക്കുന്നുണ്ടായിരുന്നില്ല. അത് സർക്കാരിൻ്റെ എതോ 'ഇല്ലാഭ്രാന്ത് ' പറയുന്നതാണന്നേ പലരും കരുതുന്നുള്ളു. അതിലൊന്നും ഒരർത്ഥവുമില്ലത്രേ. വരാനുള്ളത് വഴിയിൽ തങ്ങില്ലാന്നും.

അരിയും കിറ്റും താങ്ങി വീട്ടിലെത്തിയപ്പോഴേക്കും ഉച്ചകഴിഞ്ഞ് രണ്ടുമണി കഴിഞ്ഞിരുന്നു. അത് മുൻവശത്തെ നടക്കല്ലിൽ വച്ചിട്ട്, പിന്നാമ്പുറത്ത് ചെന്ന് ഷർട്ടും തുണിയും സോപ്പു വെള്ളത്തിൽ മുക്കിവച്ചു. അതുകഴിഞ്ഞ് സോപ്പുതേച്ച് നന്നായിട്ടൊന്നു കുളിച്ചു. അപ്പോഴേക്കും മുത്തഛൻ്റെ വസ്ത്രങ്ങളുമായി മീരയെത്തി.

രാത്രിയിൽ ഉറക്കത്തിൽ നിന്നെഴുന്നേറ്റ് ബാത്റൂമിൽ പോയി വരുമ്പോഴാണ് ഒരു കുളിർമ്മ തോന്നിയത്. 

മാത്രമല്ല, തൊണ്ടയിൽ ഒരു കുരുകുരുപ്പ്...!

കുറച്ച് വെള്ളം കുടിച്ചുനോക്കിയെങ്കിലും കുരുകുരുപ്പ് മാറിയില്ല. മുത്തഛൻ എന്തോ ഒരു പന്തികേട് മണത്തു.  തന്നെയുമല്ല, കുളിർമ്മ കൂടിക്കൂടി വരുന്നു. പനിയുടെ ലക്ഷണമാണോ....?

റേഷൻകടക്കു മുന്നിൽ വരി നിൽക്കുമ്പോൾ പീതാംബരൻ മഹാമാരിയെക്കുറിച്ച് പറഞ്ഞത് ഓർമ്മയിലെത്തി. 

" തൊണ്ടയിൽ കുരുകുരുപ്പ്, ശ്വാസംമുട്ടൽ, പനി ഇവ വന്നാൽ സൂക്ഷിക്കണം. അങ്ങനെയെന്തെങ്കിലുമുണ്ടങ്കിൽ ഉടനെ എന്നെ അറിയിക്കണം കേട്ടോ. ഞാനിവിടത്തെ വാളൻ്റിയർ സേനയിലുള്ളതാ. അറിയിച്ചാൽ മാത്രം മതി. ബാക്കിയൊക്കെ ഞങ്ങൾ ചെയ്തോളാം. അതുപോലെ ചേട്ടൻ ഇതുപോലെ കടയിലൊന്നും പോകരുത്. പ്രായമായവര് കടയിൽ പോകുന്നതിന് വിലക്കുണ്ട്.... "

മുത്തഛൻ കുറച്ചുനേരം കൂടി കാത്തിരുന്നു. ശ്വാസം മുട്ടലും സാവകാശം കയറിവരുന്നുണ്ട്. ഇനി കാത്തിരിക്കാൻ വയ്യ. എൻ്റെ കുട്ടികളെ കുരുതി കൊടുക്കാൻ വയ്യ. കുട്ടികൾ നല്ല ഉറക്കത്തിലായിരിക്കും. അവരെ ഉണർത്തിയാൽ എൻ്റടുത്തോട്ടു പാഞ്ഞുവരും.

മുത്തഛൻ ഫോണെടുത്ത് പീതാംബരനെ വിളിച്ചു. കാത്തിരുന്നപോലെ ഒറ്റ റിംഗിനു തന്നെ ഫോണെടുത്തു. വിവരമറിഞ്ഞ പീതാംബരൻ ഉടൻ തന്നെ പറഞ്ഞു. 

"സംഗതി അതുതന്നെ. കുട്ടികളെ ഒരാളേം അടുപ്പിക്കണ്ട. ഞാനുടനെ വണ്ടിയുമായിട്ട് എത്താം. ഗേറ്റിൽ വന്ന്  നിന്നോളു... "

അതും പറഞ്ഞു പീതാംബരൻ ഫോൺ കട്ടാക്കി.

മുത്തഛൻ ഒരു കുഞ്ഞു കടലാസ് എടുത്ത് ഒരു കത്തെഴുതി.

പ്രിയ മക്കളെ ...

എനിക്ക് തൊണ്ടയിൽ കുരുകുരുപ്പും പനിയും തോന്നുന്നുണ്ട്. മഹാമാരിയുടെ ലക്ഷണമാണെന്ന് തോന്നുന്നു. പീതാംബരൻ്റെ കൂടെ മുത്തച്ഛൻ പോകുന്നു. ടെസ്റ്റ് ചെയ്തിട്ട് മുത്തച്ഛൻ ഉടനെ വരാം. മുത്തച്ഛൻ്റെ ഫോൺ ഇവിടെ വച്ചിട്ട് പോകാണ്. മോളേ മീരേ, നീ വേണം രണ്ടുപേരേം സമാധാനിപ്പിക്കാൻ. ഒരു കാരണവശാലും പുറത്തുപോകരുത്. എന്ത് ആവശ്യത്തിനും പീതാംബരനെ വിളിച്ചാൽ മതി. അവർ എല്ലാ സഹായങ്ങളും ചെയ്തു തരും.

എന്ന് സ്വന്തം മുത്തച്ഛൻ.

തലയിണയുടെ മുകളിൽ കത്തും അതിനു മുകളിൽ ഫോണും വച്ചിട്ട് മുത്തച്ഛൻ വാതിൽ ചാരി പുറത്തിറങ്ങി. ഗേറ്റിന് പുറത്തിറങ്ങി നിൽക്കുമ്പോഴേക്കും ആംബുലൻസ് വരുന്നത് കാണായി. വണ്ടിയിൽ നിന്നും ശരീരം മുഴുവൻ മറച്ച ഒരു രൂപം പുറത്തിറങ്ങി. ശബ്ദം കേട്ടിട്ടാണ് പീതാംബരനാണെന്ന് മനസ്സിലായത്. 

ആളെ മനസ്സിലായതും മുത്തച്ഛൻ പറഞ്ഞു.

" പീതാംബരാ.. ആ ഫോണിൽ എൻ്റെ നമ്പറിലേക്ക് ഒന്നു വിളിക്കൂ .. ഞാൻ കുട്ടികളോട് പറഞ്ഞിട്ടില്ല. അറിഞ്ഞാൽ എൻ്റടുത്തോട്ടു ഓടിവരും. അതാ പറയാഞ്ഞെ ... "

"അത് നന്നായി...'' എന്നും പറഞ്ഞ് പീതാംബരൻ മുത്തച്ഛൻ്റെ ഫോണിലേക്ക് വിളിച്ചു. ഉറക്കത്തിൽ ഫോണടി കേട്ടാണ് മീര ഞെട്ടിയുണർന്നത്. 'മുത്തച്ഛനെന്താ ഇത്ര നേരായിട്ടും ഫോണെടുക്കാത്തെ.... '

സംശയത്തോടെ എഴുന്നേറ്റ് മുത്തച്ഛൻ്റെ മുറിയിലേക്കോടി. ചാരിയിട്ടിരുന്ന മുത്തച്ഛൻ്റെ മുറിയിൽ ലൈറ്റുണ്ടായിരുന്നു. 

പക്ഷേ, മുത്തച്ഛനില്ലായിരുന്നു...! 

മീരയുടെ ഉള്ളൊന്നു കാളി...!? 

മുറിയിൽ ഒന്നു കണ്ണോടിച്ചിട്ട് ഫോണെടുത്തതും അടിയിലിരുന്ന കാലാസ് താഴെ വീണു. പെട്ടെന്ന് കാലാസ് തുറന്ന് വായിച്ചതും മീര ഞെട്ടി..!

അപ്പോഴും അടിച്ചു കൊണ്ടിരുന്ന ഫൊണെടുത്ത്: "ഹലോ.. " എന്നു പറഞ്ഞു. മീരയുടെ ശബ്ദം പതറിപ്പോയിരുന്നു. അപ്പുറത്തു നിന്നും മുത്തച്ഛൻ്റെ ശബ്ദം കേട്ടതും മീരക്ക് ആശ്വാസം തോന്നി.

"മോളേ മീരാ ... ഇത് മുത്തച്ഛനാ.. മുത്തച്ഛൻ നമ്മുടെ ഗേറ്റിൽത്തന്നെയുണ്ട്. എന്തോ ഒരസ്വസ്തത തോന്നുന്നുണ്ട്. മഹാ മരിയാണോന്നറിയില്ല. പീതാംബരൻ്റെ കൂടെ ആശുപത്രിയിലോട്ട് പോകാണ്. മക്കള് വിഷമിക്കണ്ട. റിസൽട്ടറിഞ്ഞിട്ട് പീതാംബരൻ വിളിക്കും... "

പറഞ്ഞു തീർന്നതും "മുത്തച്ഛാ... ൻ്റെ  മുത്തച്ഛാ.. " എന്ന് പറഞ്ഞു നിലവിളിച്ചുകൊണ്ട് ഓടി മുൻവശത്തെ വാതിൽ തുറന്ന് ഇറയത്തേക്കിറങ്ങിയതും, അതുകേട്ട് കുട്ടികളും കാര്യമറിയാതെ നിലവിളിച്ചുകൊണ്ടോടിയെത്തി. എല്ലാവരും മുറ്റത്തേക്കിറങ്ങിയതും ഗേറ്റിൽ നിന്നും ആംബുലസ് വിട്ടകന്നതും ഒപ്പമായിരുന്നു.

മീര തലയിൽ കൈവച്ച്  " മുത്തഛാ...ൻ്റെ മുത്തഛാ..." എന്ന് കരയാൻ തുടങ്ങി. കുട്ടികളുംകൂടി അതേറ്റെടുത്തതോടെ അയൽവക്കത്തെ ലൈറ്റുകൾ തെളിഞ്ഞു.

തെക്കേലെ സൗദാമിനി വിളിച്ചു ചോദിച്ചു. "എന്തു പറ്റി മീരേ ...? "

മീര കരഞ്ഞുകൊണ്ട് വിവരം പറഞ്ഞതും തെക്കേലെയും വടക്കേലെയും ലൈറ്റുകളെല്ലാം പെട്ടെന്നണഞ്ഞു. പിന്നെ ആരും ഒന്നും വിളിച്ചുചോദിച്ചില്ല. തനിച്ചായ മൂവർക്കും പേടിയായി. പെട്ടെന്ന് അകത്തു കയറി വാതിലടച്ചു.

പിറ്റേ ദിവസം പീതാംബരൻ്റെ ഫോൺ വന്നു.

" മീരേ .. മുത്തഛന് പോസിറ്റീവാ... ഞങ്ങളുടനെ വരും. നിങ്ങളുടെ സിറ മെടുക്കാൻ ."

രണ്ടാം ദിവസം. 

" മീരേ ... നിങ്ങൾ മൂവരും നെഗറ്റീവാ... കുഴപ്പമില്ല. പുറത്തൊന്നും പോകരുത്. പിന്നെ, മുത്തഛന് കിഡ്നി പ്രോബ്ളം ഉണ്ടായിരുന്നൂ ല്ലേ...''

മൂന്നാം ദിവസം.

" മീരേ ... ക്ഷമയോടെ കേൾക്കണം. മുത്തച്ഛൻ പോയി. ബോഡി അങ്ങോട്ട് കൊണ്ടുവരില്ല ... !!"

                     ശുഭം.

വീകെ.അശോകൻ.


Friday 20 August 2021

 ബാലകഥ. 

by വീകെ.


കുട്ടൂസൻ്റെ സ്വപ്നം ..

രണ്ടാമത്തേത് ഒരാൺകുഞ്ഞായിരിക്കണമെന്ന സ്വപ്നസാക്ഷാത്ക്കാരമായിരുന്നു അത്. അവൻ്റെ വിളിപ്പേരായ 'കുട്ടൂസൻ ' ചേർത്താണ് അമ്മയും അച്ഛനും ചേർന്ന് ആ പേരിട്ടത്.

'കുട്ടൂസൻ വീട് '

കുട്ടൂസൻ വീട്ടിലെ കുട്ടൂസൻ ഉച്ചക്ക് ഉച്ചയുറക്കത്തിൽ കിടന്ന് പെട്ടെന്നൊരു കരച്ചിൽ. അതോടൊപ്പം തുടയിൽ തടവിക്കൊണ്ടാണ് കരച്ചിൽ. പെട്ടെന്നുള്ള കരച്ചിൽ കേട്ട് അമ്പരന്നുപോയ കുട്ടൂസൻ്റെ അമ്മ അടുക്കളയിൽ നിന്ന് ഓടിച്ചെല്ലുമ്പോൾ കട്ടിലിൽ ഇരുന്ന് തുടയിൽ തടവിക്കൊണ്ട് വലിയ വായിൽ അലറിക്കൊണ്ടിരിക്കുകയാണ്. ഓടിച്ചെന്നവഴി കുട്ടൂസനെ എടുത്തുപൊക്കി നെഞ്ചോട് ചേർത്തിട്ട് ചോദിച്ചു. 

"എന്താ കുട്ടാ പറ്റിയേ... എന്തിനാ കരഞ്ഞത്.. അമ്മ പേടിച്ചു പോയല്ലോ...?" 

അപ്പോഴാണ് കുട്ടൂസൻ കണ്ണുതുറക്കുന്നത്. പെട്ടെന്ന് കരച്ചിൽ നിന്നു. കട്ടിലിലും മുറിയിലും ഒന്ന് നോക്കി. പിന്നെ അമ്മയുടെ മുഖത്ത് നോക്കി. അമ്മ വീണ്ടും ചോദിച്ചു. 

"എന്തിനാ അമ്മേടെ ചക്കര കരഞ്ഞേ ...?''

അതുംപറഞ്ഞ് അമ്മ കുട്ടൂസൻ്റെ തുടയിൽ എന്തെങ്കിലും പറ്റിയോന്ന് തടവിനോക്കി. അപ്പോഴാണ് കുട്ടൂസന് ഓർമ്മ വന്നത്. അതോടെ കുട്ടൂസൻ വീണ്ടും കരയാൻ തുടങ്ങി. കരച്ചിലിനിടക്ക് പറഞ്ഞുകൊണ്ടിരുന്നു. 

" ചേച്ചി എന്നെ തല്ലി. ഇവ്ടെ.. എൻ്റെ പ്ണാറൻ പോയി... " 

"എപ്പഴാ തല്ലിയത് ചേച്ചി... ?"

"ഇപ്പോ... ഞാൻ ഉറങ്ങിക്കിടന്നപ്പോ...!"

അപ്പഴാണ് അമ്മക്ക് പിടുത്തം കിട്ടിയത്. കുട്ടൻ ഏതോ സ്വപ്നം കണ്ടിട്ടാണ് കിടന്ന് കരഞ്ഞത്. 

" അല്ല കുട്ടാ.. മോനും അച്ഛനും കൂടിയല്ലേ കാലത്തെ ചേച്ചിയെ സ്കൂൾ ബസ്സിൽ കയറ്റി വിട്ടത്. പിന്നെ ചേച്ചി വരാൻ നേരമായില്ലല്ലൊ... പിന്നെങ്ങനെ ഇപ്പോൾ ചേച്ചി തല്ലും.... ?"

അത് കേട്ടതും കുട്ടൂസൻ കരച്ചിൽ ഒരു നിമിഷം നിറുത്തി. എന്നിട്ട് പറഞ്ഞു.

" ഇല്ല.. ചേച്ചി എന്നെ തല്ലി.. തല്ലി.. ഞാൻ ചേച്ചീടെ ഡബ്ബറെടുത്ത് എൻ്റെ ടാബ്ലറ്റ് മാച്ചേന്.."  

കുട്ടൂസൻ വീണ്ടും കരയാനാരംഭിച്ചു. ഇനി രക്ഷയില്ലെന്ന് മനസ്സിലായ അമ്മയുടെ ഒറ്റമൂലിക്കായി അടുക്കളയിലേക്ക് നടന്നു. ഒറ്റമൂലിപ്പാത്രം തുറന്നതും കുട്ടൂസൻ്റെ കരച്ചിൽ സഡൻ ബ്രേക്കിട്ടതുപോലെ നിന്നു. പിന്നെ ഏന്തി ഏന്തി ഒരുതരം നിശ്ശബ്ദ കരച്ചിലായി.

പാത്രത്തിൽ നിന്നും വെണ്ണയെടുത്ത് നാക്കിൽ വച്ചതും കുട്ടൂസൻ ചെറുതായൊന്നു പുഞ്ചിരിച്ചു. ആ വെണ്ണ പകുതിയും അകത്താക്കിയപ്പോഴേക്കും കുട്ടൂസൻ നോർമ്മലായി. 

"ഏതായാലും അച്ഛൻ വരട്ടെ... "

" അമ്മേ... ചേച്ചീടെ തൊടക്ക് അമ്മ നല്ലതല്ലു കൊടുക്കണോട്ടോ... "

" ചേച്ചി വരട്ടെ..അമ്പടി കേമീ.. എൻ്റെ ചക്കരേനെ തല്ലാറായോ അവൾ .. ഇന്ന് ഞാൻ കാണിച്ചു കൊടുക്കണംണ്ടവൾക്ക്.. "

അമ്മയുടെ ദ്വേഷ്യപ്പെട്ടുള്ള പറച്ചിൽ കേട്ടപ്പോൾ കുട്ടന് സങ്കടം വന്നു.

"അമ്മേ... ചേച്ചീനെ പതുക്കെ തല്ലിയാ മതീട്ടോ. രണ്ടണ്ണം കൊടുക്കണം.. "

" ശരി... " 

അത് കേട്ടപ്പോൾ അമ്മക്ക് ചിരി വന്നു. ചേച്ചിയേ തല്ലേം വേണം, എന്നാൽ വേദനിപ്പിക്കാനും പാടില്ല.

"ഏതായാലും അച്ഛൻ വരട്ടെ.... "

ചേച്ചി വന്നപ്പോഴൊന്നും അതിനെക്കുറിച്ച് ചോദിച്ചില്ല. ഓരോന്ന് ചോദിച്ചും പറഞ്ഞും ചേച്ചിയുടെ പിന്നാലേന്ന് മറിയതുമില്ല കുട്ടൂസൻ. അച്ഛൻ വരാൻ കാത്തിരുന്നു.

അച്ഛൻ വന്നതും കുട്ടൂസൻ ഓടിച്ചെന്നു. ഇറയത്ത് കയറേണ്ട താമസം ചേച്ചി തല്ലിയ കാര്യം നിറകണ്ണുകളോടെ അവതരിപ്പിച്ചു. അച്ഛൻ കുട്ടനെ എടുത്തുപൊക്കി ഒരുമ്മയൊക്കെ കൊടുത്ത് അകത്തേക്ക് കൊണ്ടുപോയി. സെററ്റയിലിരുത്തിയിട്ട് പറഞ്ഞു. 

" അച്ഛൻ കുളിച്ചിട്ട് വരട്ടെ. അതുകഴിഞ്ഞിട്ട് ചേച്ചിയോട് ചോദിക്കാട്ടോ .. ഇപ്പം മോനിവിടെയിരുന്ന് കളിച്ചോ..."

അച്ഛൻ അടുക്കളയിൽ അമ്മയുടെ അടുത്ത് ചെന്ന് വിവരം തിരക്കി.

" അതുപിന്നെ, ഇന്നുച്ചക്കാ സംഭവം. മോള് സ്കൂളിലല്ലായിരുന്നോ.. ചേച്ചി തല്ലിയെന്നും പറഞ്ഞാ വാവിട്ട് നിലവിളി. എനിക്കപ്പോൾത്തന്നെ മനസ്സിലായി കുട്ടൂസൻ സ്വപ്നം കണ്ടതായിരിക്കുമെന്ന്. ഞാൻ ഒരുവിധം സമാധാനിപ്പിച്ചു നിറുത്തിയിരിക്കാണ്. അതിനായിട്ട് ഉണ്ടായിരുന്ന വെണ്ണയിൽ പകുതിയും തീർന്നുകിട്ടി.. "

"പരാതി എനിക്ക് കിട്ടി. ഏതായാലും അത്താഴം കഴിയട്ടെ. അതുകഴിഞ്ഞിട്ട് തീരുമാനിക്കാം."

അച്ഛൻ കുളിക്കാൻ കയറിയപ്പോൾ മോളെ വിളിച്ച് അമ്മ കാര്യം പറഞ്ഞു.

" അച്ഛൻ മോളെ പതുക്കെ തല്ലും. മോള് പേടിക്കണ്ട. അന്നേരം ഒന്ന് ഉണ്ടാക്കിക്കരച്ചിൽ മാതിരി ഒന്നു കരഞ്ഞാൽ മതി. അവന് സന്തോഷമായിക്കോളും.. " 

മോളത് സമ്മതിക്കുകയും ചെയ്തു. അത്താഴം കഴിഞ്ഞ് എല്ലാവരും ടീവിക്ക് മുന്നിലിരിക്കുമ്പോഴാണ് അച്ഛൻ വിഷയം എടുത്തിട്ടത്. 

"അപ്പോൾ കുട്ടൂസനെ ഉറക്കത്തിൽ തല്ലിയതിന് ചേച്ചിക്കിട്ട് രണ്ടുകൊടുക്കണം.. ല്ലേ...?" 

അത് കേട്ടതും കുട്ടൂസന് വലിയ വായിൽ ചിരി വന്നു. അച്ഛൻ മേശയിൽ നിന്നും ചെറിയ ചൂരലെടുത്ത് കൈയ്യിൽ പിടിച്ചിട്ട് വായുവിൽ ഒന്നുരണ്ടു വട്ടം ചുഴറ്റി, വടിയൊന്ന് അങ്ങോട്ടുമിങ്ങോട്ടുമൊക്കെ വളച്ച് ദ്വേഷ്യത്തോടെ കുട്ടൂസൻ്റെയും മാളൂട്ടിയുടേയും മുഖത്തേക്ക് നോക്കി. 

കുട്ടൂസൻ്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞെങ്കിലും, അച്ഛൻ്റെ അടിയുടെ ചൂടറിയാവുന്ന മാളൂട്ടി പതുക്കെ അമ്മയുടെ പിന്നിലേക്ക് വലിഞ്ഞു. അതുകണ്ട് അമ്മ മാളൂട്ടിയുടെ ചെവിയിൽ പറഞ്ഞു. 

" അച്ഛൻ തല്ലില്ല. വെറുതെ കാണിക്കണതാ. മോള് ചെല്ല്.. "

അമ്മയുടെ ധൈര്യം കിട്ടിയതോടെ മാളൂട്ടി അച്ഛൻ്റടുത്തേക്ക് ചെന്നു. മക്കളുടെ പുസ്തകം വയ്ക്കുന്ന അലമാരയുടെ മുൻവശത്ത് കണ്ണാടി പിടിപ്പിച്ചതായിരുന്നു. ഒരു മുഴുനീളൻ കണ്ണാടി. ആരേയും മുഴുവനായിട്ട് കാണാം.

മോളെ വിളിച്ച് അതിൻ്റെ മുൻപിൽ നിറുത്തിച്ചു. പിന്നെ കുട്ടൂസനെ വിളിച്ച് കൈയ്യിൽ ചൂരൽ പിടിപ്പിച്ചു. കുട്ടൂസൻ ചേച്ചിയെ അടിക്കാൻ തയ്യാറായി നിന്നു. 

പിന്നെ മോളെ കണ്ണാടിയിൽ നിന്നും സ്വല്പം അകത്തി നിറുത്തി.

'' കുട്ടൂസാ... ചേച്ചിയെവിടേ...?" 

അച്ഛൻ ചോദിച്ചു.

"ദേ .. ഇവിടെ.. "

"അതല്ലാ. കണ്ണാടിയിൽ എവിടേ...?

കുട്ടൂസൻ കണ്ണാടിയിൽ വടിചൂണ്ടി കാണിച്ചു കൊടുത്തു.

"ഇനി കണ്ണാടിയിലെ ചേച്ചിക്കിട്ട് രണ്ടു കൊടുത്തേ...! "

കുട്ടൂസൻ ഇതെന്തു മറിമായമെന്ന് ചിന്തിച്ച് അച്ഛനേയും അമ്മയേയും ചേച്ചിയേയും മാറിമാറി നോക്കി. അത് കണ്ട് അച്ഛൻ പറഞ്ഞു.

"കണ്ണാടിയിലെ ചേച്ചിക്കിട്ട് കൊടുക്കടാ രണ്ടെണ്ണം.. "

കേട്ടതും കണ്ണാടിയിലെ ചേച്ചിക്കിട്ട് തുടരെ തുടരെ രണ്ടെണ്ണം വച്ചുകാച്ചി...!

ഈ അച്ഛനു വട്ടാണോ എന്ന മട്ടിൽ അച്ഛനേയും അമ്മയേയും നോക്കിയ കുട്ടൂസന് എല്ലാവരുടെയും നിറഞ്ഞ കൈയ്യടിയും ചിരിയുമായിരുന്നു കണ്ടത്. കുട്ടൂസനും അതിൽ പങ്കുചേരാതിരിക്കാനായില്ല.

" ഇതാണ് പറയുന്നത്, സ്വപ്നത്തിലെ കുറ്റത്തിന് കണ്ണാടിയിലെ അടി...!! "


                         ശുഭം.


Friday 2 April 2021

 ചെറുകഥ.

by വീകെ.

വൈറസ് ...


റേഷൻകടയ്ക്കുമുന്നിലെ മണ്ണെണ്ണവീപ്പയുടെ മുകളിൽക്കയറി രാജു ഇരുന്നു. എന്നും അത് പതിവാണ്. ഇടയ്ക്ക് അകത്തുകയറി പഞ്ചസാരച്ചാക്കിൽ കൈയിട്ട് ഒരുപിടി വാരി വായിലിട്ട് വായടച്ചുപിടിക്കും. ഉമിനീരിൽ പഞ്ചസാര കുറേശ്ശ അലിഞ്ഞലിഞ്ഞ് ഉള്ളിലേക്കിറങ്ങുന്നത് ആസ്വദിച്ചിരിക്കാൻ രാജുവിന് വലിയ ഇഷ്ടമാണ്.


കാലത്ത് ഒൻപത് മണി കഴിഞ്ഞുള്ള ആ ഇരിപ്പിന് മറ്റൊരുദ്ദേശ്യവുംകൂടിയുണ്ട്. ഒൻപതേമുപ്പതിന് വരുന്ന 'ലൗലി 'ബസ്സിലെ മൂന്നാമത്തെ സീറ്റിലെ ആദ്യയാത്രക്കാരിയുടെ വിടർന്ന കണ്ണുകളുടെ മാസ്മകരികത രാജുവിന് മറക്കാനാവില്ല. നേരിട്ടുസംസാരിക്കാൻ അവസരം കിട്ടിയില്ലെങ്കിലും ഒരുദിവസംപോലും കാണാതിരിക്കാനാവില്ലതന്നെ. രാജുവിൻ്റെ സുഹൃത്തായ റേഷൻകടമുതലാളി പാപ്പച്ചൻ  ഇവരുടെ ഈ കളികൾ കാണുന്നുണ്ടായിരുന്നു. അന്നൊരിക്കൽ പറയുകയും ചെയ്തു.

"വേണ്ട മോനെ രാജൂ...വേണ്ടാ ....."

"എന്താ .. പാപ്പച്ചൻചേട്ടാ.. സ്നേഹിക്കുന്നത് ഒരു കുറ്റമാണോ...?"

"സ്നേഹിക്കുന്നത് കുറ്റമൊന്നുമല്ല. പക്ഷേ, ആ കുട്ടിയുടെ അച്ഛൻ സമ്മതിച്ചുതരില്ല. അയാളുടെ മൂത്തമോള് ജോലിചെയ്തിരുന്ന ബാങ്കിലെ മാനേജരെ കല്യാണം കഴിച്ചത് അയാളെ വീഴ്ത്തിക്കളഞ്ഞു. ആ ചെറുക്കൻ ഞങ്ങടെ കൂട്ടരായിരുന്നു. പിന്നീട് കുറെക്കാലം പുറത്തിറങ്ങിയിരുന്നില്ല അയാൾ."


രാജു പിന്നൊന്നും ചോദിച്ചില്ല. എനിക്കവളെ വിധിച്ചിട്ടില്ലായിരിക്കും എന്നു കരുതി ജീവിച്ചുപോന്നു. എങ്കിലും ആ കണ്ണുകളിലെ തിളക്കവും നറുപുഞ്ചിരിയും ദിവസവും മുടങ്ങാതെ കാണണം. 

ഒരു ദിവസം ബസ് വന്നസമയം രാജു മണ്ണെണ്ണ വീപ്പയുടെ മുകളിൽ കയറിയിരിക്കാതെ ഒരു തൂണിൻ്റെ മറവിൽ നിന്നു.  ബസ്സ് വന്നുനിന്നപ്പോൾ രണ്ടുകണ്ണുകൾ അവിടമാകെ പരതിനടക്കുന്നത് കണ്ടു. തലവെട്ടിച്ച് ഇടത്തോട്ടും വലത്തോട്ടും നോക്കുന്നുണ്ട്. അതുകണ്ട് സങ്കടം തോന്നിയ രാജു വേഗം വെളിയിൽ വന്നു. പെട്ടെന്ന് ആ കണ്ണുകൾ രാജുവിൻ്റെ മുഖത്ത് നിശ്ചലമായി. 'അവൾ തന്നെ ഒത്തിരി സ്നേഹിക്കുന്നുണ്ട്.' രാജുവിന് സന്തോഷമായി. ബസ് നീങ്ങിത്തുടങ്ങിയപ്പോൾ രണ്ടുപേരുടേയും കണ്ണുകൾക്ക് തീക്ഷ്ണത ഏറിയിരുന്നു. 

'പാപ്പച്ചൻചേട്ടൻ പറഞ്ഞതുശരിയെങ്കിൽ ആ കണ്ണുകളെ സ്വന്തമാക്കാൻ തനിക്ക് കഴിയില്ല.' ദിവസങ്ങൾ കഴിയവേ നിരാശയോടെ  രാജു ആ ആഗ്രഹം ഉപേക്ഷിച്ചു.

മാസങ്ങളേറെ കടന്നുപോയി. 

രാജു ജോലികഴിഞ്ഞു് തിരിച്ചുവരുന്നവഴി ഒരു സുഹൃത്ത്‌ അപകടം പറ്റി ആശുപത്രിയിൽ കിടക്കുന്നതറിഞ്ഞാണ് അങ്ങോട്ടുതിരിച്ചത്. വാർഡന്വേഷിച്ചുനടക്കുന്നതിനിടയിലാണ് ലേഡീസ് വാർഡിൻ്റെ വാതിൽക്കൽ ആ രണ്ടു കണ്ണുകൾ തന്നെ നോക്കിനിൽക്കുന്നതു കണ്ടത്...! 

ആ കണ്ണുകളുടെ തിളക്കം കുറഞ്ഞിരിക്കുന്നു.

കണ്ണുകളിൽ ഭയപ്പാട് നിഴലിട്ടിരിക്കുന്നു. തൊട്ടടുത്തെത്തിയിട്ടും ഒരു വാക്കുച്ചരിക്കാൻ രണ്ടുപേർക്കും കഴിയുന്നില്ല. രാജു മുന്നോട്ടുനടന്നു. അടുത്ത വാർഡിൻ്റെ വാതിൽക്കൽ എത്തിയപ്പോഴാണ് ചിന്തിച്ചത് ..

'ആ കണ്ണുകൾ എന്തോ ഒന്ന് തന്നോട് പറയാൻ ആഗ്രഹിക്കുന്നില്ലേ..?

എന്തോ ചോദിക്കാൻ ആഗ്രഹിക്കുന്നില്ലേ..?

ഉണ്ട്...! ഉണ്ട്...!'

പെട്ടെന്ന് തിരിഞ്ഞുനോക്കുമ്പോൾ അവിടെത്തന്നെയുണ്ട് ആ കണ്ണുകൾ.

തന്നെമാത്രം നോക്കിക്കൊണ്ട്.

പിന്നെ താമസിച്ചില്ല. രാജു അവളുടെ നേർക്ക് വേഗം നടന്നു. അടുത്തെത്തിയപ്പോൾ ചോദിച്ചു. 

"എന്തു പറ്റി.... ?"

അവൾ മുപടിയൊന്നും പറയാതെ ശ്വാസം മുട്ടിയതുപോലെ നിന്നു. 

രാജു വീണ്ടും ചോദിച്ചു. 

"എന്തിനാ ഇവിടെ നിൽക്കണേ.. ആരാ ഇവിടെ....?''

അവൾ വിക്കിവിക്കിപ്പറഞ്ഞു. 

"അ..മ്മ"

"അമ്മക്കെന്തു പറ്റി...?"

ഇപ്പോൾ സംസാരിക്കാനവൾക്ക് ധൈര്യം കിട്ടിത്തുടങ്ങി. ഉമിനീരിറക്കിയിട്ട് അവൾ പറഞ്ഞു. 

"അമ്മ തലചുറ്റിവീണതാ. അമ്മയ്ക്ക് രക്തം വളരെ കുറവാണ്. പെട്ടെന്ന് രക്തം കയററണമെന്നു്. അച്ഛൻ രക്തം അന്വേഷിച്ച് പോയതാ.. കുറെനേരായി. ഞാൻ അച്ഛനെക്കാത്തുനിന്നതാ..." 

അതുംപറഞ്ഞു് അവൾ നിന്നുകിതച്ചു. മുഖത്തെ വിയർപ്പുകണങ്ങൾ സാരിത്തലപ്പുകാണ്ടവൾ ഒപ്പിയെടുത്തു.

"ഏത് ഗ്രൂപ്പ് രക്തമാ...?"

അവൾ പറഞ്ഞ ഗ്രൂപ്പ് തൻ്റെ ശരീരത്തിൽ ആവശ്യത്തിനുണ്ടല്ലോ എന്നു പുഞ്ചിരി തൂവി.  

പിന്നെ, അവളേയും കൂട്ടി ബ്ലഡ് ബാങ്കിൽച്ചെന്ന് ബ്ലഡ്ഡുകൊടുത്തു. രണ്ടു കുപ്പിയാണ് കൊടുത്തത്.


രണ്ടുദിവസം കഴിഞ്ഞു് ആവർ ആശുപത്രി വിട്ടു.  ജോലിത്തിരക്കിനിടയിൽ രാജുവിന് കുറച്ചുദിവസത്തേക്ക് കാലത്ത് റേഷൻകടയ്ക്കുമുന്നിൽ എത്താനായില്ല. 

അത് ഒരുകണക്കിന് പറഞ്ഞാൽ മനഃപൂർവ്വമായിരുന്നു. 'എത്ര കണ്ടാലും സ്നേഹിച്ചാലും തനിക്കവളെ സ്വന്തമാക്കാനാവില്ല. താനായിട്ട് എന്തിനാണ് ഒരു സങ്കടം ആ കുട്ടിക്ക് കൊടുക്കുന്നത്.' എന്നുള്ള തിരിച്ചറിവിൽ പതുക്കപ്പതുക്കേ പിൻവാങ്ങുകയായിരുന്നു. 

പക്ഷേ, രാജുവിനെ കാണാതെ ഏറെ വിഷമത്തിലായിരുന്നു ആ കണ്ണുകൾ. പാപ്പച്ചൻ അത് ശ്രദ്ധിച്ചിരുന്നു, അവിടെ വരുമ്പോഴുള്ള നാലുപാടും നോക്കിയുള്ള ആ കണ്ണുകളുടെ പിടച്ചിൽ.

ഒരാഴ്ച കഴിഞ്ഞപ്പോൾ പാപ്പച്ചൻ്റെ വീട്ടിൽ വന്ന് ആ കുട്ടി സ്വന്തം വീട്ടിലേക്ക് പാപ്പച്ചനെ കൂട്ടിക്കൊണ്ടുപോയി. ആ കുട്ടിയുടെ അഛൻ കാണണമെന്നാഗ്രഹം പറഞ്ഞിട്ടാണ് വിളിച്ചുകൊണ്ടുപോയത്. സംസാരിച്ചിരിക്കുന്നതിനിടയിലാണ് അഛൻ അത് സൂചിപ്പിച്ചത്.

" പാപ്പച്ചാ .. ആശുപത്രിയിൽ നടന്നത് അറിയാല്ലോ.. ദൈവദൂതനെപ്പോലൊരാൾ വന്ന് രക്തം കൊടുക്കുക, അതും രണ്ടുകുപ്പി..! ഞാനന്വേഷിച്ചിട്ട് രക്തം കിട്ടാതെ തിരിച്ചുവരുമ്പോഴാ മോളക്കാര്യം പറയുന്നത്. അപ്പോഴേക്കും അയാൾ പോയിക്കഴിഞ്ഞിരുന്നു. എനിക്കൊന്നുകാണാനോ ഒരു നന്ദിവാക്കുപറയാനോ കഴിഞ്ഞില്ല. ആ സങ്കടത്തിലായിരുന്നു ഞാൻ. മോൾക്കയാളുടെ പേരും നാടുമൊന്നുമറിയില്ല. അപ്പഴാണ് പറയുന്നത് പാപ്പച്ചൻറെ റേഷൻ കടയിൽ നിൽക്കുന്നത് കാണാറുണ്ടെന്ന്. അതാ തന്നെ വിളിപ്പിച്ചത്...."

"ആളെ എനിക്കറിയാം. രാജൂന്നാ പേര്..."

"എങ്കിൽ അയാളെവിടാ താമസിക്കുന്നതെന്ന് പറയൂ. ഞാൻ പോയിക്കണ്ട് നന്ദി പറഞ്ഞോളാം.. "

"അതു വേണോ . അയാളോട് ഇങ്ങോട്ടുവരാൻ പറഞ്ഞാൽ പോരേ...?"

"ഹേയ്... അതൊട്ടും ശര്യാവില്ല. നമ്മളാ അയാളുടെ സഹായം സ്വീകരിച്ചത്. എൻ്റെ ശ്രീമതി ഇന്ന് ജീവിച്ചിരിക്കുന്നത് അയാൾകാരണമാ... അവിടെപ്പോയി നേരിൽ കണ്ട് നന്ദി പറയണം.. 

അപ്പോഴേക്കും അകത്തുനിന്ന് അദ്ദേഹത്തിൻ്റെ ശ്രീമതി ഇറങ്ങിവന്നിട്ടുപറഞ്ഞു.

"അതേയ്... അതിനെ ഇങ്ങോട്ടൊന്നുവിളിപ്പിക്കൂ... എൻ്റെ ശരീരത്തിലോടുന്ന രക്തത്തിൻ്റൊടമയെ എനിക്കും ഒന്നു നേരിൽ കാണണം... "

" എന്താ... പാപ്പച്ചാ .. താൻ പറഞ്ഞതുപോലെ അയാളോട് ഇങ്ങോട്ടൊന്നുവരാൻ പറയോ...?"

"നാളെ ഞാൻതന്നെ കൂട്ടിക്കൊണ്ടുവരാം.. "

പാപ്പച്ചൻ പോകാനായി തിരിഞ്ഞപ്പോൾ എന്തോ മറന്നതുപോലെ നിന്നു. എന്നിട്ട് പറഞ്ഞു.

"ഞങ്ങൾ അയൽപക്കത്തുകാർക്ക് എന്നും സന്തോഷം തോന്നിയിരുന്ന കുടുംബമായിരുന്നു ഇത്. മൂത്തമകളോടുള്ള ദേഷ്യമല്ലേ, ഈ അമ്മയുടെ അസുഖത്തിനും കാരണം. ആ കുട്ടിയെ കൂട്ടിക്കൊണ്ടുവരികയല്ലേ ഇനി വേണ്ടത്.."

"എന്താ പാപ്പച്ചാ താനീ പറയണേ...?"

"ഈ അമ്മ ഇപ്പോൾ സന്തോഷവതിയല്ലേ...? അസുഖങ്ങൾ മാറിയില്ലേ..? എന്താണതിനുകാരണം. ആരോ കൊടുത്ത രണ്ടുകുപ്പി രക്തം. അയാൾ നിങ്ങളുടെ ജാതിയാണെന്നുറപ്പുണ്ടോ...?"

അദ്ദേഹം അതിനെക്കുറിച്ച് അതുവരെ ആലോചിച്ചിരുന്നില്ല. 

പാപ്പച്ചൻ്റെ വാക്കുകൾ കേട്ടപ്പോൾ അദ്ദേഹം ചാരുകസേരയിൽനിന്നെഴുന്നേറ്റ് പാപ്പച്ചൻ്റെ അടുത്തേക്ക് വന്നു. പാപ്പച്ചൻ്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കിയതിൻ്റെ അർത്ഥം മനസ്സിലായ പാപ്പച്ചൻ പറഞ്ഞു.

"തീർച്ചയായും അയാൾ മറ്റൊരു ജാതിക്കാരനാ. നല്ലൊരു ചെറുപ്പക്കാരൻ. യാതൊരു ദുഃസ്വഭാവങ്ങളുമില്ലാത്ത ആരോഗ്യമുള്ള ചെറുപ്പക്കാരൻ്റെ രക്തമാണ് അമ്മയുടെ ശരീരത്തിൽ ഓടുന്നത്. 

ആ രണ്ടു രക്തവും കൂടിക്കലരാൻ ദൈവങ്ങൾക്കുപോലും എതിർപ്പില്ലെങ്കിൽപ്പിന്നെ നമ്മൾ, മനുഷ്യർക്കെന്തു കാര്യം....?!"

അതുകേട്ടുനിന്ന അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയത് അദ്ദേഹത്തെ സങ്കടപ്പെടുത്തി. അമ്മയെ തലോടിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

"നീ കരയണ്ടാ .. പാപ്പച്ചൻ പറഞ്ഞത് സത്യമാണ്. വിശ്വാസങ്ങൾ എന്നും വിശ്വാസങ്ങൾമാത്രമാണ്. ശാസത്രമാണ് സത്യം. അതിന് ഏറ്റവും വലിയ തെളിവല്ലേ നീ .... നാളെത്തന്നെ നമ്മൾ മൂന്നുപേരുംകൂടി പോയി അവരെ വിളിച്ചുകൊണ്ടുവരുന്നു.... എന്താ ...?"

"അന്നേരം ഞാൻ രാജുവിനേയും കൂട്ടിവരാം.."

പാപ്പച്ചൻ അതും പറഞ്ഞ് തിരിഞ്ഞുനടന്നപ്പോൾ അദ്ദേഹം വിളിച്ചുപറഞ്ഞു.

"നാളെ ഒരു നേരത്തെ ഭക്ഷണം നമ്മളൊരുമിച്ച് കഴിക്കണം. രാജുവിനോടും പറഞ്ഞേക്കൂ....''



                             ശുഭം.