Wednesday 29 April 2009

പാവം പ്രവാസി - 5

ജോലി നിർത്തി നേരത്തെ വീട്ടിലേക്കു തിരിച്ചത് നാളെ നാട്ടിലേക്കു പോകുന്ന എന്റെ നാട്ടുകാരൻ
ബിജുവിനെ കാണാൻ കൂടിയായിരുന്നു. റൂമിൽ വന്ന് വസ്ത്രം മാറി മക്കൾക്കായി വാങ്ങിവച്ചിരുന്ന ഒരു
പെട്ടി ചോക്ലേറ്റുമായി സഹമുറിയൻ രാധാകൃഷ്ണൻ എന്ന കൃഷ്ണൻ ചേട്ടനുമായി ഉടനെ തന്നെ പുറപ്പെട്ടു.
ചേട്ടന് രാത്രി പതിനൊന്നു മണിക്കു ജോലിക്കു പോകേണ്ടതാണ്. അതിനു മുൻപു റൂമിൽ
തിരിച്ചെത്തണം.


രാത്രിയിലായതു കൊണ്ട് റോഡിൽ തിരക്കു കുറവായിരുന്നു. ഞങ്ങൾ ചെല്ലുന്ന വിവരം വിളിച്ചു പറഞ്ഞിരുന്നതു കൊണ്ട് സുഹൃത്ത് കാത്തിരിക്കുന്നുണ്ടാകും. ഏതാണ്ട് അരമണിക്കൂർ നേരത്തെ യാത്രക്കു ശേഷം ഞങ്ങൾ ബിജുവിന്റെ ഫ്ലാറ്റിൽ എത്തി.


ബിജു കുടുംബ സഹിതമാണ് താമസം. ബിജുവും ഭാര്യയും ഒരു കുട്ടിയും മാത്രമെയുള്ളു. വേറെയും
ഒന്നുരണ്ടു കൂട്ടുകാർ അവിടെ ഉണ്ടായിരുന്നു. കുശലപ്രസ്നങ്ങക്കു ശേഷം നാട്ടിൽ കൊണ്ടുപോകേണ്ട
പെട്ടികളിൽ സാധനങ്ങൾ നിറച്ചു വച്ചു. രണ്ടുപെട്ടികളെ കൊണ്ടു പോകുന്നുള്ളു. കെട്ടുന്നതിനു മുൻപു
തന്നെ രണ്ടു പെട്ടിയും തൂക്കി നോക്കി. എല്ലാം കൂടി പത്തെഴുപതു കിലൊ വരും. ഓരൊ പെട്ടിയിലും
30കിലൊ വീത മാക്കി. രണ്ടു പേർക്കും കയ്യിൽ കരുതാനുള്ള ബാഗിൽ ബാക്കിയുള്ളതും കൂടി കേറ്റി. അതു കഴിഞ്ഞ് പെട്ടി കെട്ടുന്നതിനു മുൻപു തന്നെ പേരെല്ലാം എഴുതിനുശേഷം ചണക്കയർ കൊണ്ട്
വരിഞ്ഞു കെട്ടി വച്ചു.

അടുത്തപടി വെള്ളമടിയായിരുന്നു. അതിനു വേണ്ട വകകൾ ബിജു ചെയ്തിരുന്നു. ‘പെട്ടികെട്ട്’ ചടങ്ങിന്റെ ഒഴിച്ചുകൂടാനാകാത്ത കാര്യമാണ് ഈ വെള്ളമടി. അതു നാട്ടിൽ പോകുന്നവന്റെ
ചിലവിൽ തന്നെ വേണം താനും. ചിലയിടങ്ങളിൽ പെട്ടികെട്ട് ഒച്ചയിലും ബഹളത്തിലും ആണ്
അവസാനിക്കുക. ഇവിടെ പിന്നെ ഫാമിലിയോടൊപ്പമായതു കൊണ്ടും ബഹളക്കാരായ ആളുകൾ
ഇല്ലാത്തതു കൊണ്ടും വേഗം അവസനിപ്പിച്ചു. തന്നെയുമല്ല ബിയർ മാത്രമെ ഉണ്ടായിരുന്നുള്ളു. ഞാൻ ഒരു ബിയർ മാത്രമെ കഴിച്ചുള്ളു. കൃഷ്ണൻ ചേട്ടൻ വെള്ളം കുടിക്കുന്ന ആളല്ലാത്തതു കൊണ്ടു
തൊട്ടു നോക്കിയില്ല.


പിന്നെ അധികം നിന്നില്ല. ഭക്ഷണ ശേഷം യാത്രക്ക് നന്മകൾ നേർന്നു കൊണ്ട് ഞങ്ങൾ അവിടന്നു
പുറപ്പെട്ടു. കൂട്ടത്തിൽ അവിടെയുണ്ടായിരുന്ന രണ്ടു കൂട്ടുകാരും വണ്ടിയിൽ ഞങ്ങളോടൊപ്പം കൂടി.
അവരെ അവരുടെ വീടിന്റെ അടുത്തിറക്കാനായി വണ്ടി മറ്റൊരു വഴിക്കു തിരിച്ചുവിട്ടു.

ഒരു സ്കൂളിന്റെ പരിസരത്തു കൂടി പോകുമ്പോഴാണ് ഈ അസമയത്തും ഒരു കൂട്ടം ആളുകൾ സ്കൂളിന്റെ ഗെയ്റ്റിനോട് ചേർന്ന് കൂട്ടം കൂടി നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടത്. അതു കണ്ട് ഞങ്ങൾ വണ്ടി പതുക്കെ വിട്ടു. അടുത്തെത്തിയപ്പോഴാണ് അധികവും മലയാളികളും തമിഴന്മാരുമാണെന്ന് കണ്ടത്. കൂട്ടത്തിൽ എന്റെ കൂടെ ജോലി ചെയ്യുന്ന ജോസും അവിടെ നിൽക്കുന്നു.

ഞങ്ങൾ വണ്ടി നിറുത്തി ഇറങ്ങി. ഞാൻ ജോസിന്റടുത്തേക്ക് ചെന്നു.

“ എന്തു പറ്റി” ഞാൻ ചോദിച്ചു.

“ഹൊ ഒന്നും പറയണ്ടന്റെ ചേട്ടാ. ഞാൻ ജോലിക്ക് വന്നിട്ട് ആറു മണിയായപ്പൊ
അവിടന്നിറങ്ങിയതാ. ഈ സ്കൂളിൽ എന്റെ മോൾക്ക് എൽ.കെ.ജീയിൽ ഒരു അഡ്മിഷൻ
വേണമായിരുന്നു. അതിന് നാളെയാണ് ആപ്ലിക്കേഷൻ കൊടുക്കുന്നത്. ഈ സ്ഥലത്ത് ഞാൻ
ആദ്യമായിട്ടാണ് വരുന്നത്. അതുകൊണ്ട് സ്കൂൾ പരിസരം നേരത്തെ കണ്ടു വച്ചാൽ നാളെ കാലത്ത് കുറച്ചു നേരത്തെ വന്ന് ഇവിടെ നിൽക്കാമല്ലോന്നു കരുതിയാണ് വന്നത്. ഇവിടെ വന്നപ്പോഴുണ്ട് ഒരു പത്തു നാൽ‌പ്പത്തഞ്ചു പേർ ഇവിടെ ക്യു യായി നിൽക്കുന്നു. വിവരം ചോദിച്ചപ്പോഴാണ് പറയുന്നത്, നാളെ കാലത്ത് എട്ടു മണിക്ക് കൊടുക്കുന്ന ആപ്ലിക്കേഷൻ വാങ്ങാനുള്ള ആളുകളാണ് എല്ലാവരുമെന്നു. എന്റെ കണ്ണു തള്ളിപ്പോയി. അപ്പൊത്തന്നെ ഞാനും ഈ ക്യൂ വിൽ കൂടി. വൈകീട്ട് ആറു മണിക്കാ ഞാൻ വന്നത്. എന്നിട്ടും നാൽ‌പ്പത്താറാമത്തെ നമ്പറാ കിട്ടിയത്..“
ജോസ് പറഞ്ഞു നിറുത്തി.

“ഇനി വീട്ടിൽ പോകാൻ പറ്റില്ലെ....?” ഞാൻ

“ഇനി നാളെ കാലത്ത് ആപേക്ഷാഫോറം വാങ്ങിയിട്ടെ ഇവിടം വിടാൻ പറ്റു.”ജോസ് രണ്ടു കയ്യും തന്റെ തലയിൽ വച്ചു പറഞ്ഞു

അല്ല.. ചേട്ടൻ ഈ നേരത്ത് ഇതിലെ എവിടേക്കാ പോകുന്നത് “ എന്നോട് ചോദിച്ചു.

നമ്മുടെ ബിജു നാളെ നാട്ടിൽ പോകാല്ലെ, അവന്റടുത്ത് പോയിട്ട് വരുന്ന വഴിയാ..” ഞാൻ വിവരം പറഞ്ഞു.

“ഏതായലും ഇവിടെ വന്നു പെട്ടില്ലെ, എനിക്ക് ഒരു ഉപകാരം ചെയ്യുമൊ..?” ജോസ് തെല്ലു
വിഷമത്തോടെ ചോദിച്ചു.

“എന്തു വേണം..?” ഞാൻ.

“ എനിക്കൊന്നു വീട്ടിൽ പോണം, കുളിച്ച് ഡ്രെസ് ഒന്നു ചെയ്ഞ്ച് ചെയ്യണം,ഭക്ഷണം കഴിക്കണം, ഉടനെ വരാം. അതുവരെക്കും ഈ നമ്പറും പിടിച്ച് ഇവിടെ ഒന്നു നിൽക്കുമൊ..? “


ജോസിന്റെ ആ അവസ്ഥക്കു മറിച്ചൊരു മറുപടി പറയാൻ പറ്റില്ലല്ലൊ. ഇങ്ങനെയുള്ള സമയത്തല്ലെ സുഹൃത്തുക്കൾക്ക് സഹായം ചെയ്തുകൊടുക്കേണ്ടത്.

“ ശരി ഞാൻ നിൽക്കാം. ഒരു മിനിട്ട്..”ഞാൻ എന്റെ കൂടെയുള്ള കൃഷ്ണൻ ചേട്ടന്റെ അടുത്തു ചെന്ന് ഈ വിവരം പറഞ്ഞു.

“ഞാൻ പോയി ജോലി തീർത്തിട്ട് ഒന്നര മണിയാവുമ്പോഴേക്കും തിരിച്ചെത്താം എന്നും പറഞ്ഞ് കൃഷ്ണൻ ചേട്ടൻ പോയി.


അതു പ്രകാരം ചേട്ടനെ തിരിച്ചയച്ചിട്ട് ഞാൻ വന്നു ക്യു വിൽ നിന്നു. 46 എന്ന നമ്പർ ഞാൻ ഷർട്ടിന്റെ
പൊക്കറ്റിൽ കുത്തിയൊരു നിൽ‌പ്പ്. ജോസ് പോകാനായി തിരിഞ്ഞതും ഞാൻ കയ്യിൽ കയറിപ്പിടിച്ചു.
“ഈ നമ്പർ കയ്യിലുണ്ടെങ്കിൽ പിന്നെ ഇവിടെ നിൽക്കുന്നതെന്തിന്..? നമ്മൾക്ക് പോകാല്ലൊ.എന്നിട്ട് കാലത്ത് വന്നാൽ പോരെ..?“ എന്റെ ബുദ്ധി ഒന്നു പ്രവർത്തിച്ചു നോക്കിയതാ.പക്ഷെ ഏറ്റില്ല.

“ ഹേയ്.. അതു പറ്റില്ല. ഈ നമ്പർ സ്കൂൾ അധികൃതർ തന്നതല്ല. ഈ ക്യൂവിൽ നിൽക്കുന്നവർ തന്നെ ഉണ്ടാക്കിയതാ. നമ്മുടെ ആളുകളെ നമുക്കറിയരുതൊ..? ആരെങ്കിലും ഇടക്കു കയറി
പ്രശ്നമുണ്ടാക്കാതിരിക്കാനാ..ഈ നമ്പർ തെറ്റിച്ച് ആരു കയറിയാ‍ലും ഇവിടെ നിൽക്കുന്നവർ ആരും സമ്മതിക്കില്ല. ആ കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാ. അതു കൊണ്ട് ഈ ക്യൂവിൽ നിൽക്കുന്നവർ ആരും പോകാൻ പാടില്ല. നമ്മുടെ പരിചയക്കാരെ ആരെയും ക്യൂവിൽ കേറ്റാനും പാടില്ല.“
“അതു ശരി.,ഓക്കെ.. എന്നാ പോയിട്ടു വാ.. ഒന്നരമണിയായിട്ടെ എനിക്കു പോകാൻ പറ്റു.
അപ്പോഴേക്കും എത്തിയാ മതി. “

ജോസ് ക്യൂവിൽ നിൽക്കുന്ന ഒന്നു രണ്ടു പേരോട് വിവരം പറഞ്ഞിട്ട് തന്റെ വണ്ടിയുമെടുത്ത് പോയി.
എല്ലാവരും മതിലിനോട് ചേർന്ന് കയ്യിൽ കിട്ടിയ പേപ്പറും മറ്റും വിരിച്ച് ഇരിക്കാനും ചിലർ കിടക്കാനും
മറ്റും തുടങ്ങിയിരുന്നു. അധികവും മലയാളികളാണെങ്കിലും തമിഴന്മാരും വടക്കേന്ത്യക്കാരും ഒക്കെ
ക്യൂവിൽ ഉണ്ട്. ഒരു വശത്ത് സ്കൂൾ മതിലും മറു വശത്ത് റോഡുമാണ്. റോഡിന്റെ വശങ്ങളിൽ നിറയെ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കയാണ്.

ക്യൂ വിൽ നിൽക്കുന്നവർ ആരും അത്ര സാധാരണക്കാരല്ല. കുടുംബമായി ഇവിടെ കഴിയാൻ കെൽ‌പ്പുള്ളവർ തന്നെ. കൂട്ടത്തിൽ ഒരു സ്ത്രീയുമുണ്ട്. അവരുടെ കൂടെ പുരുഷന്മാർ ആരും
ഇല്ലായിരിക്കുമൊ..?

ഞാനും പതുക്കെ ഒന്നിരിക്കാനുള്ള ശ്രമമാരംഭിച്ചു. അവിടെ ചുറ്റുപാടുമൊന്നു പരതി നോക്കിയിട്ടും
പേപ്പറിന്റെ ഒരു കഷണം പോലും കിട്ടിയില്ല. മുന്നിലെ റോട് വളരെ വൃത്തിയായി കിടക്കുന്നു.
നാട്ടിലായിരുന്നെങ്കിൽ എത്രയൊ ചപ്പുചറുകൾ ഇവിടെ കിടന്നേനെ. പിന്നെ പോക്കറ്റിൽ നിന്നും
ടവൽ എടുത്ത് ചുമരിനോട് ചേർത്ത് വിരിച്ച് കാലും നീട്ടി ഇരുന്നു.


ചിലർ ഭക്ഷണം കഴിക്കാൻ കഴിയാത്ത വിഷമത്തിലായിരുന്നു. ജോലിയിൽ നിന്നും നേരിട്ടു വന്നവർക്കു ഒന്നു കുളിക്കാനെങ്കിലും കഴിയാത്തതിലുള്ള വിഷമം. പക്ഷെ ഭൂരിഭാഗം പേർക്കും ഫ്ലാറ്റിൽ കുടുംബം ഒറ്റക്കാണെന്ന തിരിച്ചറിവായിരുന്നു കൂടുതൽ വിഷമിപ്പിച്ചിരുന്നത്. പലരും ഇടക്കിടെ
ഫോണിലൂടെ വീടുമായി ബന്ധപ്പെടുന്നുണ്ടായിരുന്നു.

ക്യൂവിലുള്ള സ്ത്രീയുടെ ഭർത്താവ് ജോലി കഴിഞ്ഞ് വരുന്നതു വരെ ഇവിടെ നിൽക്കാനാണ് വന്നത്. ഭർത്താവ് വന്നിട്ടും അവർക്ക് തിരിച്ചു പോകാൻ കഴിഞ്ഞില്ല. ക്യൂവിന്റെ നീളം അപ്പോഴേക്കും കൂടിക്കൂടി
വന്നു. ഇടക്കു നിന്നും പോയാൽ പിന്നെ അവസാനത്തെ ആളായി നിൽക്കേണ്ടിവരും. പകരം ക്യൂ വിൽ ഒന്നു നിൽക്കാൻ ആരുമില്ലാതാനും. കുറച്ചു ദൂരെയുള്ള വീട്ടിലേക്ക് ഒറ്റക്കു പോകാനും അറിയില്ല.


അവരുടെ കുട്ടിയെ അടുത്ത പരിചയക്കാരുടെ ഫ്ലാറ്റിൽ ആക്കിയിട്ടാണ് വന്നത്. അവൾ അമ്മയെ കാണാതെ കരയുന്നുണ്ടാകുമൊ..? ഇതുവരെ അവൾ ഒറ്റക്കു അമ്മയെ പിരിഞ്ഞു
നിന്നിട്ടില്ല. ദൈവമെ എന്താവുമൊ എന്തൊ..? ആ വിഷമം ആ അമ്മയുടെ മുഖത്ത് കാണാമായിരുന്നു.

ചിലർ എവിടെന്നൊ മടക്കു കസേരയെല്ലാം സംഘടിപ്പിച്ച് വിശദമായിത്തന്നെ ഇരിക്കാൻ ആരംഭിച്ചു.
മറ്റു ചിലർ ബെഡ്ഷീറ്റ് വിരിച്ച് ഒന്നു കിടക്കാൻ തന്നെ തീരുമാനിച്ചു. ഉറങ്ങാൻ കഴിഞ്ഞില്ലെങ്കിലും
നടുവെങ്കിലും ഒന്നു നിവർത്താമല്ലൊ. എന്തായാലും നേരം വെളുക്കുന്നത് വരെ ഇവിടെ കഴിച്ചു കൂട്ടണ്ടെ...?


അങ്ങനെ നേരം പോകവെ ക്യൂവിൽ നിന്ന ഒരാൾ ഒരു കടലാസ്സും പേനയുമായി അടുത്തുവന്നു. എന്റെ
ഷർട്ടിൽ കുത്തിയ നമ്പറും മറ്റും ഒത്തു നോക്കുകയാണ്. അറ്റൻഡൻസ് മാർക്കു ചെയ്യുകയാണ്.
എന്തിനെന്നു ആദ്യം എനിക്കു മനസ്സിലായില്ല. പിന്നീടാണ് കാര്യം പിടി കിട്ടിയത്. ക്യൂവിൽ നിൽക്കുന്നവർ മുങ്ങാതിരിക്കാനും ഇടക്കു കയറി പുറത്തുള്ളവർ വന്ന് പ്രശ്നമുണ്ടാക്കാതിരിക്കാനുമാണ്
ഈ സെറ്റപ്പ്.

അതു കൊള്ളാമെന്നു തോന്നി. അല്ലെങ്കിൽ നമ്പറ് കയ്യിലുണ്ടല്ലൊ, വീട്ടിൽ പോയി കിടന്നുറങ്ങി
കാലത്തെ വന്നാ മതിയല്ലൊ എന്നാരെങ്കിലും ചിന്തിച്ചാൽ കുറ്റം പറയാൻ പറ്റില്ലല്ലൊ.പക്ഷെ ഇവിടെ അതു പറ്റില്ലാന്നു മാത്രം. ക്യൂവിൽ ആളുണ്ടായിരിക്കണം, എനിക്കു പകരം മറ്റൊരാൾ
അതു നിർബന്തമാ.. അതുകൊണ്ട് തന്നെ പലരും ഭക്ഷണം പോലും കഴിക്കാൻ പോയിട്ടില്ല.


എത്ര ബുദ്ധിമുട്ടിയാലും തന്റെ കുട്ടിക്ക് ഒരു അഡ്മിഷൻ കിട്ടണം. അതു മാത്രമെ ഇവരുടെ മനസ്സിൽ
ഉള്ളു.

ഇരുന്നു മരവിച്ചപ്പോൾ ഞാൻ എഴുന്നേറ്റ് ഒന്നു നടന്നു. പിന്നെ കുറച്ചു നേരം അടുത്തു കിടന്ന കാറിൽ
ചാരി നിന്നു. പലരും ഉറക്കമായിരിക്കുന്നു.


തന്റെ മോളെ ഒറ്റക്ക് വിട്ടിട്ട് പോന്നതിന്റെ വിഷമം കൊണ്ടാകും ഒന്നു കണ്ണടക്കാൻ പോലും കഴിയാതെ
ഞെരിപിരി കൊള്ളുന്നുണ്ടായിരുന്നു കൂട്ടത്തിൽ ആകെയുള്ള ആ സ്ത്രീ. ഒന്നു ഫോൺ ചെയ്ത്
ചോദിച്ചാലോന്ന് വിചാരിച്ചെങ്കിലും, ഈ അസമയത്ത് അത് ആ വീട്ടുകാർക്ക് ഉപദ്രവമായാലൊയെന്നു വിചാരിച്ച് വിളിച്ചില്ല. മോള് കരയുകയൊ മറ്റൊ ചെയ്താൽ അവർ ഇങ്ങൊട്ട് വിളിക്കുമായിരിക്കും.
അങ്ങനെ ആശ്വസിക്കാൻ ശ്രമിച്ച് മുൾമുനയിൽ കിടക്കുന്നത് പോലെയാണ് സമയം കഴിച്ചുകൂട്ടുന്നത്.

ഉത്സവം കഴിഞ്ഞ അമ്പലപ്പറമ്പിൽ അവിടവിടെയായി ആരൊക്കെയൊ ഉറങ്ങിക്കിടക്കുന്നതു പോലെ
തോന്നി. ചൂടു തുടങ്ങിയിട്ടില്ല. നല്ല തണുപ്പുകാറ്റുണ്ട്. അതിനാൽ ചെവിയടച്ചു കെട്ടിയിരിക്കാണു പലരും.
ഞാൻ ഇരുന്നിടത്ത് എന്റെ ടവൽ പകരം വച്ചിട്ടുണ്ട്. അതെടുത്ത് ചെവിയടച്ചു കെട്ടാൻ നീളം
കിട്ടുകയില്ല. വീണ്ടും ഞാൻ അവിടെത്തന്നെ പോയിരുന്നു.


ഇപ്പോൾ പാതിരാ കഴിഞ്ഞിരിക്കുന്നു. കൃഷ്ണൻ ചേട്ടൻ വരാൻ ഇനിയും സമയമുണ്ട്. നാട്ടിൽ എൽ.കെ.ജി.അഡ്മിഷന് ഇങ്ങനെ രാത്രി മുഴുവൻ ക്യൂ നിന്ന് കഷ്ടപ്പെടേണ്ടതില്ല.
പോക്കറ്റിന്റെ വലുപ്പമനുസരിച്ച് എവിടെ വേണമെങ്കിലും കിട്ടും.

അപ്പോഴേക്കും ഞങ്ങളുടെ സുഹൃത്ത് അനിൽ അവിടെ എത്തി. ജോസ് വിളിച്ചു പറഞ്ഞതനുസരിച്ച്
വന്നതാണ്. അനിൽ തൊട്ടടുത്ത് തന്നെയാണ് താമസിക്കുന്നത്. ഞങ്ങളൊരുമിച്ചാണ് ജോലി
ചെയ്യുന്നത്. ജോസ് വരുന്നതിനു മുൻപ് എനിക്കു പോകേണ്ടിവന്നാലൊ എന്നോർത്താണ് അനിലിനെ
പറഞ്ഞയച്ചത്. എനിക്ക് ഒന്നരക്ക് കൃഷ്ണൻ ചേട്ടൻ വരാതെ പോകാനാവില്ലല്ലൊ.


പിന്നെ ഞങ്ങൾ തമ്മിൽ സംസാരിച്ചിരുന്നു. ഉറങ്ങാൻ കഴിയാതെ ചിലർ ഇരുന്നും നിന്നും നടന്നും
ഒക്കെ സമയം കഴിച്ചു കൂട്ടുന്നു. ചിലർ സിഗററ്റ് വലിച്ചു തള്ളൂന്നു. ഇടക്കിടക്ക് അറ്റൻഡൻസ് മാർക്ക്
ചെയ്യുന്നുണ്ട്. ഓരൊ മണിക്കൂർ ഇടവിട്ടാണ് അറ്റൻഡൻസ്. ഈ ക്യൂവിലെ കാത്തിരിപ്പു മടുത്ത ചിലർ
മറ്റേതെങ്കിലും സ്കൂളിൽ നോക്കാമെന്നു പറഞ്ഞ് സ്ഥലം വിട്ടു.

“ഇങ്ങനെ നിന്ന് കഷ്ടപ്പെട്ടിട്ട് കിട്ടാതെ വരുമൊ..?“ എന്റെ സംശയം ഞാൻ അനിലിന്റെ മുൻപിൽ നിരത്തി.

“ കിട്ടണമെന്നു നിർബന്ധമൊന്നുമില്ല. ഒരു ഇന്റർവ്യു ഉണ്ടാകും. അതു കഴിഞ്ഞിട്ടെ കിട്ടുമെന്നു
പറയാനാകു. എങ്കിലും ആദ്യം കിട്ടുന്ന ആപ്ലിക്കേഷൻ അനുസരിച്ച് അവർ കൊടുക്കാറുണ്ടന്നാണ് അറിവ്. വളരെ അപൂർവ്വമായെ തള്ളാറുള്ളു. അതു കൊണ്ട് ഒരു തൊണ്ണൂറ് ശതമാനം വിശ്വസിക്കാം“
അനിൽ താൻ കേട്ടറിഞ്ഞ കാര്യങ്ങൾ പറഞ്ഞു.


ഏതാണ്ട് ഒരു മണി ആയപ്പോഴേക്കും ജോസ് തിരിച്ചെത്തി. അപ്പോഴേക്കും തണുത്ത കാറ്റേറ്റ് മൂക്കടപ്പും ജലദോഷവും പിടിപെട്ടു. അതിനിടക്ക് എനിക്കു തോന്നിയ ഒരു സംശയം ജോസിനോട് സൂചിപ്പിച്ചു.

“നിങ്ങളിങ്ങനെ നേരം വെളുക്കുന്നതു വരെ ക്യൂ നിൽക്കും. അവസാനം സമയമാവുമ്പൊൾ പുറത്തു നിന്നും ആളുകൾ വന്ന് ക്യൂ തെറ്റിച്ച് ഓടി അകത്തു കയറിയാലൊ..? നാട്ടിൽ നമ്മൾ സിനിമാ തീയറ്ററിനു മുൻപിൽ ക്യൂ നിൽക്കുന്നത് ഓർക്കുന്നില്ലെ. ഗേറ്റ് തുറക്കുന്നതോടെ ഒറ്റ ഓട്ടമാണ്.പിന്നെ ആദ്യം വന്ന് ഗേറ്റിൽ നിന്നവൻ ഏറ്റവും അവസാനം ആവും എത്തുക. അതുപോലെ തന്നെ ടിക്കറ്റ് കൊടുക്കണ നേരമാവുമ്പോൾ ക്യൂ നിൽക്കുന്നവരുടെ തോളിലും തലയിലും മറ്റും ചവിട്ടിക്കൂട്ടി കുറച്ചു പേർ മുന്നിൽ കയറി കാര്യം സധിക്കും. അങ്ങനെയെങ്ങാൻ സംഭവിച്ചാലൊ...?”

“ഹേയ് അങ്ങനെ സംഭവിക്കുമൊ...? ഇവിടെ പോലീസ് ഒന്നും ഇല്ല. എന്തായാലും മുൻപിൽ നിൽക്കുന്നവരോട് ഒന്നു ചോദിച്ചെക്കാം..”

ജോസ് എഴുന്നേറ്റ് മുൻപിൽ നിൽക്കുന്നവരോട് അതിനെക്കുറിച്ച് പറഞ്ഞു.
“ അതോർത്ത് വിഷമിക്കണ്ട. നേരം വെളുത്താൽ ഞങ്ങളുടെ കൂട്ടുകാർ കുറച്ചു പേരോട് വരാൻ
പറഞ്ഞിട്ടുണ്ട്. നിങ്ങളും വരാൻ കഴിയുന്നവർ ഉണ്ടങ്കിൽ വരാൻ പറയുക. കുറച്ചു നേരത്തെ
കാര്യമെയുള്ളു.“
ഒന്നു രണ്ടു പേർ മുൻ വർഷങ്ങളിലെ കാര്യങ്ങൾ കേട്ടറിഞ്ഞ് എടുത്ത മുൻ കരുതൽ പറഞ്ഞു കൊടുത്തു.


ജോസ് അനിലിന്റെ അടുത്തു പറഞ്ഞ് കാലത്ത് കുറച്ചു പേരെ സംഘടിപ്പിക്കാൻ ഏർപ്പാടാക്കി. കൃഷ്ണൻ ചേട്ടൻ വന്നതോടെ ഞാനും അനിലും തിരിച്ചു പോന്നു.

നേരം വെളുത്തതോടെ ക്യൂവിന്റെ നീളം കൂടി കൂടി വന്നു. ഗേറ്റ് തുറക്കണ നേരമായപ്പോഴേക്കും
കുറച്ചുപേർ പല തരം അടവുകളുമായി അടുത്തു വന്നിരുന്നെങ്കിലും സുഹൃത്തുക്കളുടെ ശ്രമഫലമായി
ഒന്നും നടന്നില്ല. കുറച്ചു ഒച്ചയും ബഹളവും ഉണ്ടാക്കിയതു മാത്രം മിച്ചം.


ഗേറ്റ് തുറന്നപ്പോൾ ക്യൂ വിലുണ്ടായിരുന്നവരെ മാത്രം അതേ പോലെ തന്നെ അകത്തേക്കു സാവധാനം കയറ്റിവിട്ടു. ഗേറ്റ് മുഴുവൻ തുറക്കാതിരിക്കാൻ കൂടെയുള്ളവർ സഹായിച്ചു. അന്നേരത്താണ് കുറച്ച് ഉന്തും
തള്ളും ഒച്ചയും ബഹളവും ഉണ്ടായത്.

എൽ.കെ.ജി, യു.കെ.ജി പിന്നെ ഒന്നാം ക്ലാസ്സിലേക്കുമായിരുന്നു അന്ന് അപേക്ഷാഫോറം
കൊടുത്തത്. അപേക്ഷാഫോറം കൊടുക്കൽ ആകെക്കൂടി അരമണിക്കൂറിൽ അധികം നീണ്ടില്ല.


ഈ രാത്രി മുഴുവൻ ക്യൂ നിന്നവരിൽ എത്ര പേർക്ക് കിട്ടാതെ പോയിയെന്നറിയില്ല. അങ്ങനെ
ഏതെങ്കിലും നിർഭാഗ്യവാന്മാരുണ്ടെങ്കിൽ കഷ്ടമെന്നേ പറയേണ്ടു. മിക്കവർക്കും കിട്ടിയതായാണ്
അറിഞ്ഞത്.

ജോസിന് രണ്ടു ദിവസത്തേക്ക് ജോലിക്ക് വരാനായില്ല. ജലദോഷവും പനിയും പിടിച്ച്
കിടപ്പിലായിപ്പോയി. എന്നാലും കുട്ടിയെ വിചാരിച്ച സ്കൂളിൽ തന്നെ ചേർത്തതിലുള്ള സന്തോഷം
മറച്ചുവച്ചില്ല.


ഒരു എൽ.കെ.ജി.ക്കാരന്റെ അപേക്ഷാഫോറം വാങ്ങാൻ ഒരു രാത്രി മുഴുവൻ മഞ്ഞും തണുപ്പും
സഹിച്ച് ക്യൂ നിൽക്കുക. ക്യൂ വിൽ നിന്ന ആദ്യത്തെയാൾ ഉച്ച കഴിഞ്ഞ് രണ്ടു മണിക്കെങ്കിലും
എത്തിയിരിക്കുമെന്നാണ് ജോസ് പറഞ്ഞത്.

അങ്ങനെയെങ്കിൽ അയാൾ ചുരുങ്ങിയത് പതിനെട്ടു മണിക്കൂറെങ്കിലും ഈ മഞ്ഞും തണുത്ത കാറ്റുമേറ്റ് ആ ക്യൂ വിൽ നിന്നിട്ടുണ്ടാകും. അതും ഈ ഹൈടെക് യുഗത്തിൽ..!!


പ്രവാസികൾ തങ്ങളൂടെ മക്കൾക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം കൊടുക്കാൻ ആഗ്രഹിക്കുന്നു. മക്കളെ
പഠിപ്പിച്ച് വലിയവരാക്കാൻ ആഗ്രഹിക്കുന്നവരുടെ ആദ്യ കടമ്പയാണ് നാമിവിടെ കണ്ടത്.
അത് എൽ.കെ.ജി.മുതൽ ആരംഭിക്കുന്നു. അതിനു വേണ്ടി എന്തു ത്യാഗം സഹിക്കാനും തയ്യാറാകുന്നു.


അതറിയാവുന്നതു കൊണ്ടാണല്ലൊ നമ്മുടെ നാട്ടുകാർ ഉപരിപoനത്തിനു ചെല്ലുന്ന നമ്മളെ ഇത്തരം‘ ക്യൂ ‘ നിൽക്കുന്നതിൽ നിന്ന് ഒഴിവാക്കി തന്നത്.


പകരം എവിടെ വേണമെങ്കിലും കിട്ടും. പോക്കറ്റിന്റെ വലുപ്പമനുസരിച്ച് , ക്ഷമിക്കണം പോക്കറ്റ്
പോരാ..ചാക്കു തന്നെ വേണ്ടിവരും ലക്ഷങ്ങൾ നിറച്ച് കാഴ്ച വക്കാൻ.....!!!!
പാവം പ്രവാസി......!!?

Sunday 5 April 2009

ഗ്രാമവഴി - 3

ഓർമ്മ വച്ച കാലം മുതൽ ഞങ്ങൾ കുളിച്ചിരുന്നത് പെരിയാർ പുഴയിലായിരുന്നു. കുളിക്കാൻ മാത്രമല്ല ഞങ്ങൾ കുടിക്കാനും ഉപയോഗിച്ചിരുന്നത് ഇതേ വെള്ളം തന്നെയായിരുന്നു. അന്ന് പുഴയിൽ പായലുകളൊന്നും ഉണ്ടായിരുന്നില്ല. അതിനെക്കുറിച്ച് ഞങ്ങൾ കേട്ടിട്ടു പോലുമില്ലായിരുന്നു.

സ്കൂൾ വിട്ടു വന്നാൽ ആദ്യം ഓടുന്നത് പുഴയിലേക്കായിരുന്നു. അവിടെക്കിടന്ന് മതിയാവോളം നീന്തിക്കുളിച്ചിട്ടെ കയറുമായിരുന്നുള്ളു. ഇല്ലങ്കിൽ ചിലപ്പോൾ അഛിച്ചൻ വടിയായിട്ടു വരണം. അതുമല്ലങ്കിൽ ശ്രീധരന്റെ മുത്തശ്ശി വരണം. മുത്തശ്ശി വന്ന്

“ എടാ അധികപ്രസംഗി...കേറടായിങ്ങോട്ട് “ യെന്നു പറയണം.

പ്രധാനമായും ഞാനും എന്റെ ഇളയഛൻ രവി, പിന്നെ ശ്രീധരനും ആയിരുന്നു കൂട്ടുകാർ. പിന്നെയും കൂട്ടുകാർ ഒരുപാടുണ്ടായിരുന്നു. രവിയും ഞാനും ഒരേ പ്രായക്കാരായിരുന്നു. ശ്രീധരൻ ഞങ്ങളേക്കാൾ ഇളയതായിരുന്നു.

കാലത്തായാലും സ്കൂളിൽ പോകുന്നതിനു മുൻപു പുഴയിൽ കിടന്നു മതിയാവോളം നീന്തി തിമിർത്തിട്ടെ കയറുമായിരുന്നുള്ളു. വൈകീട്ട് സ്കൂൾ വിട്ടു വരുമ്പോഴേക്കും പുഴയുടെ നടുക്കായിട്ട് നീളത്തിൽ മണൽ‌പ്പുറം രൂപം കൊണ്ടിട്ടുണ്ടാകും. പിന്നെ നീന്തി മണൽ‌പ്പുറത്തെത്തും. ചില സമയങ്ങളിൽ ഒറ്റ മുങ്ങലിനു പുഴയുടെ അടിത്തട്ടിലൂടെ കാലു കൊണ്ട് കുത്തി ചവിട്ടി വളരെ വേഗത്തിൽ മണൽ‌പ്പുറത്തെത്തും.

മണൽ‌പ്പുറത്ത് നിന്നും ഞങ്ങൾക്ക് ഭാംഗിയുള്ള കക്കത്തൊണ്ട്, ചിപ്പികൾ മുതലായവ കിട്ടാറുണ്ട്. ചിലപ്പോൾ വലിയ മരങ്ങൾ മണലിന്റെ അടിയിൽ പൂണ്ടു കിടക്കുന്നതു കാണാം. പർവ്വത നിരകളിൽ നിന്നും ഒലിച്ചു വരുന്നതായതു കൊണ്ട് വെള്ളത്തിന് ഔഷധ ശക്തിയുണ്ടായിരുന്നു. ഒരു തരം വട്ട് ഒഴുകി വന്നു കിട്ടും. അത് തല്ലിപ്പൊട്ടിച്ച് കിട്ടുന്ന വെളുത്ത കാമ്പ് ഉപയോഗിച്ച് പലഹാരങ്ങൾ ഉണ്ടാക്കുമായിരുന്നു.

അടുത്തുള്ളവർ കുടിക്കാനും മറ്റും വെള്ളമെടുത്തിരുന്നത് ഈ പുഴയിൽ നിന്നായിരുന്നു. അന്നൊക്കെ നല്ല തെളിഞ്ഞ് അടിത്തട്ടുവരെ വ്യക്തമായി കാണാമായിരുന്നു. പെണ്ണുങ്ങൾ വെള്ളമെടുക്കാനായി വരുമ്പോൾ ഞങ്ങളാണ് കുടം വെള്ളത്തിൽ മുക്കി നിറച്ചു കൊടുക്കുക. കുടം കൊണ്ട് വെള്ളത്തിനു മുകളിൽ ഒരു വൃത്തം വരക്കും. പിന്നെയും ഒന്നുരണ്ടു വട്ടം കറക്കുമ്പോഴേക്കും വെള്ളത്തിനു മുകളിൽ പൊങ്ങിക്കിടക്കുന്ന പൊടി വല്ലതുമുണ്ടെങ്കിൽ നീങ്ങിയിരിക്കും. പിന്നെ അതിന്റെ നടുക്കു നിന്നും ശുദ്ധമായ വെള്ളം മുക്കി കൊടുക്കും.

ഞങ്ങളുടെ കുളിക്കടവിന്റെ കിഴക്കു വശത്ത് ഒരു പുലിമുട്ട് ഉണ്ടായിരുന്നു. കരയിൽ നിന്നും പുഴയിലേക്ക് വലിയ കല്ലു കൊണ്ട് ഇറക്കി കെട്ടുന്ന ഒരു സംവിധാനമായിരുന്നു അത്. പെരിയാർ നല്ല ഒഴുക്കുള്ള പുഴയായിരുന്നു. തീരത്തു കൂടെയുള്ള ശക്തമായ ഒഴുക്കിനെ തടഞ്ഞ് പുഴയുടെ നടുക്കിലേക്ക് മാറ്റി ഒഴുക്കാൻ ഈ പുലിമുട്ട് സഹായിക്കുന്നു. അതോടൊപ്പം മുട്ടിനു താഴെയുള്ള ഭാഗത്ത് ഒഴുക്കില്ലാത്തതു കൊണ്ട് കര ഇടിയാതെ സൂക്ഷിക്കാനും ഇതുപകരിക്കുന്നു.

ഈ പുലിമുട്ടിനു നല്ല പൊക്കമുണ്ട്. ഒരു വിധമുള്ള വെള്ളപ്പൊക്കമൊന്നും പുലിമുട്ടിനു മുകളിൽകൂടി ഒഴുകാറില്ല. അഥവാ അങ്ങനെ ഒഴുകിയാൽ പുഴയിൽ നിന്നും തൊട്ടടുത്ത പറമ്പുകളിലേക്ക് കവിഞ്ഞൊഴുകാൻ തുടങ്ങും. അന്നേരമാണ് ഞങ്ങൾ വെള്ളപ്പൊക്കമെന്നു പറയാറുള്ളത്. ഇത്തരം സന്ദർഭങ്ങളിൽ പുഴയിലെ ഒഴുക്ക് അതിശക്തമായിരിക്കും.

നിറഞ്ഞുകവിഞ്ഞ് അതിശക്തമായി ഒഴുകുന്ന പുഴയിലൂടെ വലിയ വൃക്ഷങ്ങൾ കടപുഴകി ഒഴുകിപ്പോകുന്നതു കാണാം. കാട്ടിൽ നിന്നും ആനകൾ, മറ്റു വന്യമൃഗങ്ങൾ മുതലായവ ഇതുപോലെ ഒഴുകിപ്പോകുന്നത് കണ്ടിട്ടുണ്ട്. ഞങ്ങൾ പുലിമുട്ടിന്റെ മുകളിൽ നിന്നും വെള്ളത്തിലേക്ക് തലകുത്തിച്ചാടും. പക്ഷെ വെള്ളം കുറഞ്ഞാൽ പിന്നെ ആ പണിക്കു പോകില്ലാട്ടൊ..ചിലപ്പൊ വിവരം അറിയും.

ഈ മുട്ടിന്റെ മുകളിൽ നിന്നും ചൂണ്ടയിടാൻ നല്ല രസമാണ്. ഞങ്ങൾ എന്നും ഇവിടെ നിന്നും ചൂണ്ടയിട്ട് പിടിക്കുന്ന മീൻ ചിലപ്പോഴൊക്കെ മുട്ടിനു പുറകിലെ മണൽത്തിട്ടയിൽ ചുള്ളിക്കമ്പു കൂട്ടി തീയിട്ട് അതിൽ ചുട്ടെടുത്ത് കഴിക്കും. ഈർക്കിളിയിൽ മീൻ കോർത്താണ് തീയിൽ കാണിക്കുക. എല്ലാ വശവും ശരിക്കു മൊരിഞ്ഞു വരുമ്പോഴായിരിക്കും തീ ഈർക്കിളിയിൽ കയറിപ്പിടിക്കുക. അതോടെ മൊരിഞ്ഞു വന്ന മീൻ അപ്പാടെ തീയിലേക്ക് വീഴും. അതവിടെക്കിടന്നു കത്തിപ്പോകും. താടിക്കു കയ്യും കൊടുത്ത് അത് നോക്കിയിരിക്കാനെ പറ്റു. പിന്നെ ഞങ്ങൾ ഒരു കുടക്കമ്പി സംഘടിപ്പിച്ച് മീൻ അതിൽ കോർത്ത് ചുട്ടു തിന്നും.

എത്ര നേരം നിന്നു ചൂണ്ടയിട്ടാലും എനിക്കു മാത്രം ഒന്നും കിട്ടുകയില്ല. എന്റെ ചൂണ്ടയിൽ ഒരു തുപ്പൽനക്കി പോലും കൊത്തുകയില്ല. അതേ സമയം എന്നോടൊപ്പമുള്ള കൂട്ടുകാർക്ക് നിറയെ മീൻ കിട്ടുകയും ചെയ്യും. ഞങ്ങൾ ഒരേ പോലെ തന്നയാണ് ചൂണ്ടയിടുന്നത്. എന്തു മറിമായമെന്നറിയില്ല, മീൻ ഒന്നു കൊത്തുക പോലുമില്ല. കൂട്ടുകാരിൽ രവി എന്റെ ഇളയഛനാണ്. ഞങ്ങൾ ഒരേ പ്രായക്കാർ. പിന്നെ ജോഷി രവിയുടെ അനിയനും. പിന്നെയുള്ളത് ശ്രീധരനാണ്.

ശ്രീധരൻ മീനൊന്നും കൂട്ടുകയില്ല. തനി സസ്യഭുക്ക്. (വീട്ടിലാണു കെട്ടൊ.!) പുറത്തിറങ്ങിയാൽ സസ്യഭുക്ക് തന്നെ വേണമെന്ന് ഒരു നിർബന്ധവുമില്ല. മീൻ ചുട്ടു തിന്നാൻ കൊതി പിടിച്ചു നടക്കുന്നത് അവനാണ്.

അന്ന് ചൂണ്ടയിട്ടുകൊണ്ടിരിക്കെ ഒരു കാറ്റു വരുന്ന ലക്ഷണം കണ്ടു. ഞങ്ങൾ തോലൻ മാവിന്റടുത്തേക്ക് ഓടി. പക്ഷെ ഒന്നും കിട്ടിയില്ല. അതുകാരണം ശ്രീധരൻ ‘ ഞാൻ വീട്ടിൽ പോയി മുത്തശ്ശി എടുത്തുവച്ചിരിക്കുന്ന മാമ്പഴം അടിച്ചു മാറ്റിക്കൊണ്ടു വരാം’മെന്നു പറഞ്ഞു പോയി.

ഞങ്ങൾ പിന്നെയും വന്നു ചൂണ്ടയിടാൻ തുടങ്ങി. രവിയും ജോഷിയും ചെറിയ പള്ളത്തി, ചെറിയ കുറുവ മുതലായ ചെറിയ മീനുകളെ ധാരാളം പിടിക്കുന്നുണ്ട്. ഞാൻ മാത്രം ചുമ്മ ചൂണ്ടയിട്ട് മീൻ കൊത്തുന്നതും നോക്കിയിരിക്കും. മീനൊന്നും കൊത്താതാവുമ്പൊ പൊക്കി നോക്കും.അപ്പോൾ അതിൽ ഇരയായി കൊളുത്തിയിട്ടിരുന്ന ഞാഞ്ഞൂൾ(മണ്ണിര) കൊളുത്തിൽ ഉണ്ടാവുകയില്ല. അതു ഏതെങ്കിലും മീൻ വിദഗ്ദ്ധമായി അടിച്ചുമാറ്റിയിട്ടുണ്ടാകും.

വീണ്ടും ഇരയെ കോർത്തിടും. ഫലം തഥൈവ. അപ്പൊഴേക്കും ശ്രീധരൻ ഒരു സ്റ്റീൽ പാത്രത്തിൽ മാമ്പഴവുമയി വന്നു. അതു കഴിക്കാനായി ഞങ്ങൾ ചൂണ്ട അവിടെയിട്ട് തിരിഞ്ഞു. ശ്രീധരൻ സ്റ്റീൽ പാത്രത്തിന്റെ മൂടി തുറന്നു കൊണ്ടു പറഞ്ഞു

” എടാ..ഞാൻ ചെന്നപ്പോഴേക്കും മാമ്പഴം മുഴുവൻ ‘മാമ്പഴപുളിശേരി‘ ആക്കിയിരുന്നെടാ”

“അപ്പൊ പിന്നെ ഇതെന്തോന്നാ...?“

“പുളിശേരിയിൽ നിന്നും പഴമാങ്ങ മാത്രം ഞാൻ അമ്മ അറിയാതെ അടിച്ചുമാറ്റിയതാ...!!”. “അയ്യൊ” എന്നായി ഞങ്ങൾ.

പിന്നെ ഒന്നും ആലോചിക്കാൻ നിന്നില്ല. ഓരോന്നായി ഞങ്ങൾ ചപ്പി വലിച്ചു തുടങ്ങി. “മാമ്പഴത്തേക്കാൾ സ്വാദാണല്ലോടാ ഇതിന്.” ഞങ്ങൾ പറഞ്ഞു.

അതു കഴിഞ്ഞ് വീണ്ടും ചൂണ്ടയിടൽ ആരംഭിച്ചു. അവർ ഈർക്കിളി കൊണ്ടുണ്ടാക്കിയ കോർമ്പയിൽ മീൻ കോർത്ത് ഇട്ടിരിക്കുന്നതു കാണുമ്പോൾ എനിക്ക് ഇത്തിരി അസൂയയയും കുശുമ്പും ഒക്കെ തോന്നും.

അവരുടെ വാക്ക് കേട്ട് ഉണങ്ങിയ ഒരു ചുള്ളിക്കമ്പ് ഒടിച്ചുകൊണ്ടു വന്ന് വെള്ളത്തിൽ പൊങ്ങിക്കിടക്കത്തക്ക വണ്ണം ചൂണ്ടയിൽ കെട്ടിയിടും. അപ്പോൾ മീൻ കൊത്തിയാൽ പൊങ്ങിക്കിടക്കുന്ന പൊങ്ങ്(ചുള്ളിക്കമ്പ്) മീൻ കൊത്തുന്നതനുസരിച്ച് അനങ്ങും. അന്നേരം തക്കം നോക്കി ഒന്നു വെട്ടിച്ചു വലിച്ചാൽ മീനിങ്ങുപോരും.

പക്ഷെ എന്റെ പൊങ്ങ് ഒഴുക്കുള്ള വെള്ളത്തിൽ കാറ്റത്തെ കുഞ്ഞോളങ്ങളിൽ ചാഞ്ചാടുന്നതല്ലാതെ ഒരു മീനും കൊത്തുന്നതായി എനിക്കനുഭവപ്പെട്ടില്ല. ഞാൻ ചൂണ്ടയെടുത്ത് പൊക്കി നോക്കി. ചൂണ്ടക്കൊളുത്തിൽ ഇരയുണ്ടായിരുന്നില്ല. കെട്ടിയിട്ട പൊങ്ങു പോലുമറിയാതെ എങ്ങനെയാണത് അടിച്ചുമാറ്റിയത്....? ഇരയായിട്ട ഞാഞ്ഞൂളും കൊണ്ട് ഏതൊ വിരുതൻ മീൻ മുങ്ങിയിരിക്കുന്നു. രവി എന്റെ ചൂണ്ടയെടുത്ത് പരീക്ഷിച്ചുനോക്കി. അതിൽ മീൻ കൊത്തുന്നതായി അവനും തോന്നിയില്ല. അപ്പോഴേക്കും അവന്റെ ചൂണ്ടയിൽ എന്തൊ കൊത്തിവലിച്ചു. എന്റെ ചൂണ്ട അവിടെയിട്ട് അതു പൊക്കി ഒന്നു വെട്ടിച്ചു വലിച്ചപ്പൊൾ അതാ...വരുന്നു ഒരു ഇടത്തരം കുറുവ ഒരെണ്ണം.

നേരം ഒരുപാടായി ഈ നിൽ‌പ്പു തുടങ്ങിയിട്ട്. വെയിലിനു ചൂടു കൂടി. എന്റെ ക്ഷമയുടെ നെല്ലിപ്പലക കണ്ടു തുടങ്ങി. എനിക്കു ദേഷ്യവും സങ്കടവും എല്ലാം ഒരുമിച്ചു വന്നു. എന്റെ മുഖഭാവം കണ്ട് രവിയും ശ്രീധരനും പറഞ്ഞു ‘നിനക്കെന്തൊ കുഴപ്പമുണ്ടെടാ, നിന്റെ രാശി ശരിയല്ല.‘ ഞാനും ആലോചിച്ചു. ശരിയായിരിക്കും എനിക്കെന്തൊ കുഴപ്പമുണ്ട്. ഇനിയെന്തായാലും ചൂണ്ടയിടൽ നിറുത്തിക്കളയാം. ഞാൻ പറഞ്ഞു.’ഞാൻ മതിയാക്കിയെട..‘

ഒരു ചെറിയ ഇര കൂടി ബാക്കിയുണ്ട്. അതു കൊളുത്തിൽ കോർത്ത് അങ്ങകലേക്കു നീട്ടിയെറിഞ്ഞു. ചൂണ്ട പുലിമുട്ടിന്റെ ഒരു കല്ലിന്റെ ഇടുക്കിൽ തിരികി വച്ചു. പിന്നെ പുഴയിൽ ഇറങ്ങി കുളിച്ചു. ഞാൻ നിറുത്തിയതുകൊണ്ട് അവരും നിറുത്തി.

അപ്പോഴേക്കും ഏതാണ്ട് ഉച്ചയായിരുന്നു. നന്നായി വിശക്കുന്നുണ്ട്. തല തോർത്താൻ കച്ചമുണ്ട് കൊണ്ടു വന്നിരുന്നില്ല. അതങ്ങനെയായിരുന്നു. ഉടുത്തിരിക്കുന്ന കാക്കി നിക്കർ കൊണ്ടുതന്നെ തല തോർത്തുകയായിരുന്നു പതിവ്. അരയൊപ്പം വെള്ളത്തിൽ നിന്ന് കാക്കി നിക്കർ ഊരി പിഴിഞ്ഞ് തല തോർത്തി. നിക്കറിന്റെ പുറകുവശം രണ്ടു ഭാഗവും കീറിയിരിക്കുന്നു. കഴിഞ്ഞ സ്കൂൾ തുറപ്പിനു അഛൻ വാ‍ങ്ങിത്തന്നതാണ്. ഇനി അടുത്ത സ്കൂൾ തുറപ്പിനെ പുതിയതൊരെണ്ണം കിട്ടു. അതുവരേക്കും ഇതു കൊണ്ടു നടക്കണം. അതു കൊണ്ട് മുറുക്കിപ്പിഴിഞ്ഞില്ല. ഒന്നു ഞെക്കിപ്പിഴിയൽ മാത്രമെ നടത്തിയുള്ളു. കരക്കു കയറി നിക്കർ ഇട്ടു. ചന്തിയുടെ രണ്ടു വശവും നന്നായി കീറിയിരിക്കുന്നു.

അവർ ചൂണ്ടയെല്ലാം മടക്കിക്കെട്ടി പോകാൻ തെയ്യാറായി. ഞാനും ചൂണ്ട മടക്കിക്കെട്ടാനായി വലിച്ചു നോക്കി. ചൂണ്ട വരുന്നില്ല. പിന്നെയും ഒന്നു വലിച്ചു. കൊളുത്ത് മുട്ടിന്റെ കല്ലിന്റെടയിലെവിടെയൊ തടഞ്ഞിരിക്കുന്നു. കുളി കഴിഞ്ഞതായതു കൊണ്ട് ഇനിയും മുങ്ങി കല്ലിന്റെ ഇടയിൽ നിന്നും കൊളുത്ത് തടസ്സം മാറ്റിയെടുക്കാൻ മടിയായി. ഈ നേരം വരേയും ഒരു കൊച്ചു മീൻ പോലും കിട്ടിയതുമില്ല. പിന്നെ വല്ലാത്ത ദ്വേഷ്യവും സങ്കടവും. ഞാൻ ചൂണ്ട പൊട്ടുന്നെങ്കിൽ പൊട്ടട്ടെയെന്നു കരുതി ശക്തിയായി വലിച്ചു. കുറച്ചു വലിഞ്ഞു പോന്നെങ്കിലും അതിന്റെ ഇരട്ടി ശക്തിയിൽ എന്നെയും വലിച്ചു കൊണ്ട് ചൂണ്ട വെള്ളത്തിലേക്കു വീണു. ഞാൻ വെള്ളത്തിൽ ചാടി ചൂണ്ടയിൽ പിടിയിട്ടു. ഇതു കണ്ടുനിന്ന അവരും വെള്ളത്തിലേക്കു ചാടി. “ഏതാണ്ടൂം മീൻ പിടിച്ചിട്ടുണ്ടടാ..”എന്നും പറഞ്ഞാണ് ചാട്ടം.

ഞങ്ങൾ ശക്തിയായി പിടിച്ച് വലിച്ച് സാവധാനം കരയിലേക്ക് അടുപ്പിച്ചു. അടുത്തു വരുന്തോറും ചൂണ്ടയിൽ കൊളുത്തിയ മീനിന്റെ പിടച്ചിൽ അതി ശക്തമായി. അതു മീനാണൊ അതൊ വല്ല പാമ്പാണൊ എന്നറിയാത്തതുകൊണ്ട് ധൈര്യമായിട്ട് പിടിച്ച് വലിക്കാനും വയ്യ. പാമ്പാണെങ്കിൽ വന്ന് കാലിൽ ചുറ്റിയാലോയെന്ന് പേടിച്ച് ഞങ്ങൾ കരയിലേക്കു കയറി.

പതുക്കെ പതുക്കെ കുറച്ചു വിട്ടുകൊടുത്തും പിന്നെ കൂടുതൽ വലിച്ചും ഞങ്ങൾ അതിനെ വലിച്ചു കരക്കിട്ടു. അതൊരു ‘പൂളാൻ ‘എന്ന മീനായിരുന്നു. ശരിക്കും ഒരു ‘മുട്ടുതാങ്ങി‘. ഈ പുലിമുട്ടിനെ താങ്ങിനിറുത്തുന്ന മീൻ എന്നർത്ഥത്തിലാണ് ‘മുട്ടുതാങ്ങി‘ യെന്നു ഞങ്ങൾ പറയാറ്. കരക്കു വീണിട്ടും അതിന്റെ പിടച്ചിൽ നിൽക്കുന്നില്ല. ഞങ്ങൾ മൂന്നുപേരും കൂടി അതിനെ അമർത്തിപ്പിടിച്ച് ഒരു പാണാവള്ളിയുടെ വള്ളി ചെകിളയിൽ കൂടി കോർത്തിട്ടതിനു ശേഷമെ ഞങ്ങളുടെ ശ്വാസം നേരെ വിടാനായുള്ളു.

ഇതുവരെ അവർ പിടിച്ച മീനുകളുടെ ഒരു പത്തിരട്ടിയെങ്കിലും വലിപ്പം കാണും ഈ ഒരെണ്ണത്തിന്. എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. ഇതുവരെ മീൻ കിട്ടാതിരുന്നതിന്റെ വിഷമം അതോടെ തീർന്നു. എല്ലാവരുടെയും മുഖത്ത് ഒരു കയ്പു രസം. സന്തോഷം കൊണ്ടെന്റെ കണ്ണുകൾ നിറഞ്ഞു.


ഞാനതിനെ പൊക്കിയെടുത്തു. എന്റെ കുഞ്ഞിക്കൈകൾക്ക് താങ്ങാവുന്നതിലും കൂടുതൽ ഭാരം. ഒരു കണക്കിനാണ് ഞാനത് വീട്ടിലെത്തിച്ചത്. അന്നു വൈകുന്നേരം ഞങ്ങൾ എല്ലാവരും എന്റെ വീട്ടിൽ കൂടി. അതിന്റെ കുറച്ചു ഭാഗം വറുത്തു തിന്നു. ശ്രീധരനും അന്ന് അതിന്റെ ഉപ്പു നോക്കി.

ഇങ്ങനെയാണ് പലപ്പോഴും സംഭവിക്കാറ്. പല ദിവസങ്ങളിലും എനിക്ക് ഒന്നും കിട്ടാറുപോലുമില്ല. നിരാശനായാണ് തിരിച്ചുവരാറുള്ളത്. എന്നാൽ അപൂർവ്വം സന്ദർഭങ്ങളിൽ ഇത്തരം ചില വലിയ സന്തോഷങ്ങൾ അവസാന നിമിഷത്തിൽ കിട്ടാറുമുണ്ട്.

പെരിയാറിലൂടെ വെള്ളം ഒരുപാടൊഴുകി.

തോലൻ മാവ് ഒരുപാടു പ്രാവശ്യം പൂക്കുകയും കാക്കുകയും തളിർക്കുകയും ചെയ്തു.

വെള്ളപ്പൊക്കവും ഒരുപാടു കണ്ടു.

പുഴയിൽ നിന്നും മണൽ ഒരുപാടു വാരിക്കൊണ്ടു പോയി അമ്പരചുമ്പികൾ ധാരാളം പണിതു കൂട്ടി. പെരിയാറിന്റെ ആഴം കൂടി കൂടി വന്നു.

കര ഇടിയാൻ തുടങ്ങി. പുലിമുട്ടിൽ നിന്നും കല്ലുകൾ പുഴയിലേക്ക് മറിഞ്ഞു വീണ് പുലിമുട്ടിന്റെ നീളം കുറഞ്ഞു കുറഞ്ഞു വന്നു.

കാലമേറെ കടന്നു പോയി. ജീവിക്കാനുള്ള വഴി തേടി ഞങ്ങൾ ഓരൊ വഴിക്കു തിരിഞ്ഞു.

ശ്രീധരൻ തിരുവനന്തപുരം കെൽട്രോണിൽ കയറി.

രവി കേന്ദ്രഗവണ്മേന്റ് ജീവനക്കാരനായി.

ജോഷി കോപ്പറേറ്റീവ് ബാങ്കിൽ കയറിപ്പറ്റി.

ഞാൻ മാത്രം ഒന്നും കിട്ടാതെ നാടായ നാടു മുഴുവൻ അലഞ്ഞു. കോയമ്പത്തൂർ, മുംമ്പായ് ഒക്കെ കറങ്ങി. ഒരിടത്തും പിടിച്ചു നിൽക്കാനാകാതെ തിരിച്ചു പോന്നു. അപ്പോഴേക്കും രവിയും ശ്രീധരനും ഓരൊ കൊച്ചു കുടുംബങ്ങൾ തട്ടിക്കൂട്ടിയിരുന്നു.

പിന്നെ ഉള്ള ആശ്രയം ഏവരുടേയും സ്വപ്നമായ ഗൾഫ് ആയിരുന്നു. അതും തരപ്പെടുത്തി. സൌദിയിലായിരുന്നു ആദ്യം. അവിടെന്നും ഒരു പൂച്ചുട്ടിയൊ തുപ്പലു നക്കിയൊ എന്തിന് ഒരു പള്ളത്തി പോലും തടഞ്ഞില്ല. മൂന്നു വർഷം കഴിഞ്ഞപ്പൊൾ ഒന്നു നാട്ടിൽ വന്നു. ഞാനും അന്നൊരു പെണ്ണു കെട്ടി.

വീണ്ടും മൂന്നു വർഷം കറങ്ങി. ശമ്പളം പോലും കൃത്യമായി കിട്ടാത്ത സാഹചര്യത്തിൽ ജീവിക്കാൻ നിവൃത്തിയില്ലാതെ വന്നപ്പോൾ , ശമ്പളക്കുടിശ്ശിക ഒന്നും വേണ്ട, നാട്ടിൽ പോകാൻ ടിക്കറ്റ് തന്നാൽ മതിയെന്നു പറഞ്ഞ്, കരഞ്ഞു കാലു പിടിച്ച് അവിടന്നു രക്ഷപ്പെടുകയായിരുന്നു.

പിന്നെ നാട്ടിൽ പല പണികളും ചെയ്തു. അപ്പോഴും ഒരു കര കണ്ടില്ല. വിണ്ടും ഗൾഫ് സ്വപ്നം കാണാൻ തുടങ്ങി.

അങ്ങനെ ഒരു ദിവസം ദുബായിലെത്തി. അവിടന്നു ഖത്തർ. എങ്ങു നിന്നും ഒരു കുഞ്ഞു മീൻ പോലും എന്റെ ചൂണ്ടയിൽ കൊത്തിയില്ല.

പിന്നെയാണ് ബഹ്റീനിൽ എത്തിയത്. ഇവിടന്ന് വലിയ മീനൊന്നും കൊത്തിയില്ലങ്കിലും ചില തുപ്പലു നക്കികളും ചെറിയ ചെറിയ കുറുവകളും മറ്റും തടയാൻ ആരംഭിച്ചു. ‘ഇനിയും ഒരു കറക്കത്തിനു ബാല്യമില്ലന്നുള്ള തിരിച്ചറിവിൽ ‘ ഇവിടെ തന്നെ കൂടി.

ഇപ്പോഴും ഞാൻ തിരയുന്നു എവിടെ...എവിടെ അവൻ...?

ഇവിടെ എവിടെയെങ്കിലും അവൻ പതുങ്ങിയിരിക്കുന്നുണ്ടാവുമൊ...?

ഒരൊ ശ്വാസത്തിലും ഞാനവനെ തിരയുന്നു....എവിടെ.?

ഇരിക്കുമ്പൊഴും നടക്കുമ്പൊഴും ഉറങ്ങുമ്പോഴും എന്റെ മനസ്സിൽ അവനാണ്.

എവിടെ അവൻ...?

ഇന്നും എനിക്കവനെ കണ്ടെത്താനായിട്ടില്ല...

എങ്കിലും ഞാനവനെ തിരയുകയാണ്.....

ഓരോ നിമിഷവും...സ്വപ്നം കാണുകയാണ്.

അവൻ വരും...ഉടൻ വരുമെന്ന പ്രതീക്ഷയിൽ.....

എനിക്കായി കാത്തിരിക്കുന്ന, ഞാൻ കാത്ത് കാത്തിരിക്കുന്ന....

‘ആ മുട്ടുതാങ്ങി‘..!!!

എവിടെ....?

എവിടെ....?