Wednesday 15 August 2012

നീണ്ടകഥ... മഴയിലൊരു വിരുന്നുകാരൻ... (8)







കഥ ഇതുവരെ.
അമ്മ ലക്ഷ്മിയും മകൾ കാലിനു സ്വാധീനമില്ലാത്ത ഗൌരിയും അനിയത്തി നിർമ്മലയെന്ന നിമ്മിയും അടങ്ങുന്ന കുടുംബം. മകളുടെ രോഗം മാറാനാവാത്തതിൽ മനം നൊന്ത് അഛൻ മരിച്ചു. ഗൌരിയുടെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കിയതിനാൽ കിടപ്പാടം ജപ്തിയിലായതിനാൽ പരാശ്രയമറ്റ കുടുംബം ആത്മഹത്യയിൽ അഭയം തേടാൻ തീരുമാനിക്കുന്നു.
ആ രാത്രിയിലെ മഴയിൽ വന്നു കയറിയ അതിഥിയാണ് മാധവൻ. അതിനാൽ ആത്മഹത്യാശ്രമം നടക്കാതെ പോയി.   മാധവനോട് തങ്ങളുടെ ജീവിതകഥ മൂന്നു പേരും കൂടി പറയുന്നു...
 അതിനു ശേഷം മൂവരുടേയും നിർബ്ബന്ധപ്രകാരം മാധവൻ തന്റെ കഥ പറയുന്നു. ഗൾഫിലായിരുന്ന മാധവൻ  കാൽ നൂറ്റാണ്ടിലേറെക്കാലം  തന്റെ കുടുംബത്തിന്റെ  രക്ഷക്കായി ഒറ്റക്ക്  ഗൾഫിൽ കഴിഞ്ഞു. ഭാര്യ ദേവൂനു സുഖമില്യാതായതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുന്നു.  വീട്ടിലെ  കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത്  ദേവൂനെ വീണ്ടും ആശുപത്രിയിലാക്കി. ദേവുവിന്റെ ആഗ്രഹ പ്രകാരം മക്കളുടെ വിവാഹം ഒരേ പന്തലിൽ നടത്തി. ദേവുവിന്റെ വിയോഗത്തോടെ അഛനും  മക്കളുമായുള്ള ബന്ധത്തിൽ കാതലായ  വിള്ളൽ വീണു.  മക്കളുടെ അവഗണന സഹിക്കാൻ കഴിയാതെ തന്റെ ചിലവുകൾക്കായി മാധവൻ കൂലിപ്പണിക്കു പോകുന്നു. അസുഖത്തിനു സർക്കാരാശുപത്രിയിൽ പോയ മാധവന് ഒരു തിരിച്ചരിയൽ പോലുമില്ലാത്തത് വലിയ വിഷമമുണ്ടാക്കി. ഇതെല്ലാം മക്കൾക്കുണ്ടാക്കിയ നാനക്കേട് ചില്ലറയല്ല. അതും പറഞ്ഞുണ്ടായ വഴക്കിൽ നാട്ടുകാർ ഇടപെടേണ്ടി വന്നു.... നടുവേദന കലശലായത് തരമാക്കി മൈസൂറിൽ കൊണ്ടുപോയി ചികിത്സിക്കാമെന്നു പറഞ്ഞ കൊണ്ടുപൊയ അഛൻ മാധവനെ മൈസൂർ കാട്ടിൽ ഉപേക്ഷിച്ച് മക്കൾ കടന്നു കളയുന്നു. വന്യമൃഗങ്ങളുടെ ഒന്നും ആക്രമണത്തിനിരയാകാതെ  ലോറിത്തൊഴിലാളികൾ മാധവനെ രക്ഷപ്പെടുത്തി.  ഒരു വർഷത്തിനു ശേഷം മാധവൻ അപ്രതീക്ഷിതമായി  ഒരു നിയോഗം പോലെ  ലക്ഷ്മിയുടേയും കുടുംബത്തിന്റേയും അടുക്കൽ എത്തിച്ചേരുന്നു. തുടർന്നു വായിക്കുക...


കൈപ്പുണ്യം...

കുനിഞ്ഞിരിക്കുന്ന മാധവന്റെ കയ്യിൽ നാലായി മടക്കിയ ഏതാനും അഞ്ഞൂറിന്റെ നോട്ടുകൾ ഉണ്ടായിരുന്നു...!
അതും കയ്യിൽ ചുരുട്ടിപ്പിടിച്ച മാധവന്റെ കണ്ണുകളിൽ നിന്നും ഇറ്റുവീണ കണ്ണുനീരാണ് പരിസരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. കണ്ണുകൾ തുടച്ച് മാധവൻ പറഞ്ഞു.
“ഇത് രണ്ടായിരത്തഞ്ഞൂറു രൂപയുണ്ട്. ഇതു മതിയാകും നമ്മുടെ ചിലവിന്...!”


പെട്ടെന്ന് മുറ്റത്തിറങ്ങിയ മാധവൻ ബഷീറിനോടായി പറഞ്ഞു.
“മോനേ ബഷീറെ.. ഭക്ഷണം കൊടുക്കാന്നു പറ...”
പിന്നെ തിരിഞ്ഞ് ലക്ഷ്മിയോടായി പറഞ്ഞു.
“പെട്ടെന്ന് വാങ്ങേണ്ട സാധനങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്ക്...”
“എന്തൊക്കെയാ കറികൾ വേണ്ടത്...?”
ലക്ഷ്മിയുടെ സംശയം കേട്ട മാധവൻ ഒരു ചോദ്യഭാവത്തോടെ ബഷീറിന്റെ മുഖത്ത് നോക്കി. ബഷീർ പറഞ്ഞു.
“ഹോട്ടലിൽ.. ഒരു വളിച്ച സാമ്പാറ്... ഒരു പുളിച്ച മോരു കറി... ഒരു മെഴുക്കുവരട്ടി... അച്ചാറ്... പപ്പടം... അത്രേക്കെയുള്ളു... അതു മതി ലക്ഷ്മീയേച്ചി..”

ലക്ഷ്മി എഴുതാനായി അകത്തേക്കു പോയി.
പെട്ടെന്നാണ് മാധവന് അക്കാര്യം ഓർമ്മ വന്നത്.
“അയ്യോ.. കട തുറക്കില്ലെങ്കിൽ പിന്നെങ്ങനെ സാധനങ്ങൾ വാങ്ങും...?”
“അതു നമ്മൾക്കു തുറപ്പിച്ചു വാങ്ങിക്കാം മാമാ... ഇവിടെന്ന് അങ്ങു റോട്ടിലോട്ടു കേറുന്നിടത്ത് ഒരു കടയുണ്ട്. വർക്കിമാപ്ലേടെ കടയാ... അതിന്റെ പുറകിലായിട്ടാ വീടും... പക്ഷെ, അവിടെ കുറച്ചു പൈസ കൊടുക്കാനുമുണ്ട് ഞങ്ങൾ...”
ഒരു വിമ്മിഷ്ടത്തോടെയാണ് അവസാന വാചകം നിമ്മി പറഞ്ഞത്.
“അതു സാരമില്ല. ഞാനായിട്ടു വാങ്ങിയാൽ മതിയല്ലൊ. നിമ്മി കൂടെ വന്ന് തുറപ്പിച്ചു തരണം... എന്നെ പരിചയമില്ലാത്തതുകൊണ്ട് ചിലപ്പോൾ തുറന്ന് സാധനങ്ങൾ തരില്ല....”
“സാരമില്ല മാമാ, ഞാൻ വരാം... അയാൾ ചീത്ത പറയുന്നെങ്കിൽ പറയട്ടെ...” 

എങ്ങും ഓടി നടക്കാതെ  ഭക്ഷണം കിട്ടാൻ വഴിയായപ്പോൾ ബഷീറിനു സന്തോഷമായി. അവൻ സൈക്കിളിൽ നിന്നിറങ്ങി മുറ്റത്തേക്ക് വന്നിട്ട് പറഞ്ഞു.
“ഭക്ഷണം നിങ്ങളുണ്ടാക്കുമ്പോഴേക്കും ചോറ് പൊതിയാനുള്ള വാഴയില വെട്ടിയെടുത്ത് വാട്ടി വയ്ക്കുന്ന കാര്യം ഞാനേറ്റു.
“എന്നാ നീ പോകല്ലെ. കടയിൽ നിന്നും ഈ സാധനങ്ങൾ നീയാ സൈക്കിളിൽ ഒന്നിവിടെ എത്തിച്ചു തന്നിട്ട് പൊയ്ക്കോ..”
മാധവൻ അവനെ പിടിച്ചു നിറുത്തി.
ലക്ഷ്മി കൊടുത്ത ലിസ്റ്റുമായി ഇറങ്ങിയപ്പോഴേക്കും ഗൌരി തടഞ്ഞു.
“മൂന്നു പേരും  ഒരുമിച്ച് ഒരു വഴിക്കു പോകണ്ട...”
അതു ശരിയാണെന്നു മാധവനും തോന്നി. ഉടനെ ബഷീർ പറഞ്ഞു.
“ആ ലിസ്റ്റിങ്ങു താ.. ഒരു ചാക്കും താ.. ഞാൻ ആദ്യം പോയി വർക്കി മാപ്ലെ കണ്ട് കട തുറപ്പിക്കാം. അപ്പോഴേക്കും നിങ്ങളെത്തിയാൽ മതി..”
ലക്ഷ്മി കൊടുത്ത ചാക്കുമായി ബഷീർ സൈക്കിളിൽ പാഞ്ഞു.

മാധവനും നിമ്മിയും പിന്നാലെ നടന്നു.  പോകുന്ന വഴി ആ സ്ഥലത്തെക്കുറിച്ചും വഴിയരികിലുള്ള വീടുകളെപ്പറ്റിയും ആളുകളെപ്പറ്റിയും ചെറിയ വിവരണം നിമ്മി മാധവനെ പറഞ്ഞു മനസ്സിലാക്കുന്നുണ്ടായിരുന്നു. മാധവൻ അതിനെല്ലാം മൂളുന്നുണ്ടെന്നല്ലാതെ മറുപടിയൊന്നും പറയുകയുണ്ടായില്ല... 
മനസ്സ് മറ്റെവിടെയോ ആയിരുന്നു...
ആലോചനയിലായിരുന്ന മാധവൻ പെട്ടെന്നു നിമ്മിയോട് ചോദിച്ചു.
“അല്ല മോളേ,  ഈ കോൺ‌ട്രാക്ടർ ആളെങ്ങനാ...? അവസാനം കാശ് തരാൻ മടി കാണിക്കുമോ...?”
“ഇല്ല മാമാ... നല്ല ആളാ... തോമസ്സേട്ടൻ അഛന്റെ കൂട്ടുകാരനായിരുന്നു. അവരൊരുമിച്ച് പഠിച്ചിട്ടുള്ളതാ.. ഞങ്ങളെ നല്ലോണം അറിയണ ആളാ.. മാത്രോമല്ല, തോമസ്സേട്ടന്റെ ഇളയ മോള് ടെസ്സി എന്റെ കൂട്ടുകാരിയാ.. ഞങ്ങളൊരുമിച്ച് പഠിച്ചു കൊണ്ടിരുന്നതാ കോളേജിൽ. ഞാൻ ഇടക്കു വച്ചു നിറുത്തിയില്ലെ പഠിത്തം. അവൾ ഡിഗ്രി എടുത്തിട്ടു പിന്നെ ബാംഗ്ലൂർക്കു പോയി. അവളുടെ ചേച്ചിയുടെ അടുത്തേക്ക്...”

അപ്പോഴേക്കും ബഷീറ് തിരിച്ചു വരുന്നുണ്ടായിരുന്നു. വന്നപാടെ അവൻ പറഞ്ഞു.
“ചേച്ചി... പച്ചക്കറിയൊന്നും വർക്കിമാപ്ല എടുത്തിട്ടില്ല. അപ്പുറത്തെ കവലയിൽ പോയാലേ കിട്ടൂ...”
“എന്നാ മോള് സാധനങ്ങളുമായി ഈ കടയിൽ തന്നെ നിന്നോ.. ഞങ്ങൾ പോയി പച്ചക്കറിയും വാങ്ങി വരാം...”
അതും പറഞ്ഞ് മാധവൻ സൈക്കിളിൽ കയറി ബഷീറിനൊപ്പം പോയി.
അരിയും പച്ചക്കറിയും മറ്റും ചാക്കിലാക്കി സൈക്കിളിന്റെ പുറകിൽ കെട്ടിക്കൊടുത്തിട്ട് ബഷീറിനെ ആദ്യം പറഞ്ഞു വിട്ടു. കയ്യിൽ കൊണ്ടുവരാവുന്ന സാധനങ്ങളുമായി നിമ്മിയും മാധവനും പിന്നാലെ വേഗം നടന്നു.

ഇറയത്ത് ഒരു പായ വിരിച്ച്  അതിലിരുന്നാണ് പച്ചക്കറി നുറുക്കാൻ തുടങ്ങിയത്. ബഷീറും ഉണ്ടായിരുന്നു കൂട്ടിന്. നുറുക്കേണ്ട വിധമൊക്കെ ലക്ഷ്മി പറഞ്ഞു കൊടുത്തു. അതു കഴിഞ്ഞ് അരി അടുപ്പത്തിടാനായി പോയ ലക്ഷ്മിയെ മാധവൻ വിളിച്ചു നിറുത്തി. എഴുന്നേറ്റ് അടുത്തു ചെന്ന് സാവകാശം ചോദിച്ചു.
“ഇവിടെ പൂജാമുറിയുണ്ടൊ..?”
“ഊം...”
“എങ്കിൽ കുളിച്ച് പൂജാമുറിയിൽ ഒരു വിളക്കു കത്തിച്ചിട്ട് അടുപ്പു കത്തിച്ചാൽ മതി.. നമ്മുടെ ജീവിതം എങ്ങോട്ടാണു പോണതെന്ന് ഒരു പിടുത്തവുമില്ല. ദൈവത്തിന്റെ ഒരു കൈത്താങ്ങും ആവശ്യമാണ്... ഒരു പൂജാരിയുടെ ശ്രദ്ധയും മനസ്സുമാവണം ലക്ഷ്മിക്ക്... ലക്ഷ്മിയുടെ കൈപ്പുണ്യമാ നമ്മുടെ ആയുധം... ചെല്ല്...”
മാധവൻ തിരിഞ്ഞു നടക്കുമ്പോഴേക്കും ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു...

ഉച്ചയായപ്പോഴേക്കും ചോറും കറികളും റെഡിയായിരുന്നു. അതിനായി ഇറയത്ത് മറ്റൊരു അടുപ്പു കൂടി കൂട്ടിയിരുന്നു. ഇടക്ക് ബഷീർ പോയി ഇലകൾ കൊണ്ടുവന്ന് മുറിച്ച് വാട്ടി വച്ചു. ഹോട്ടലിലേക്കും അവനായിരുന്നു ഇലകൾ കൊണ്ടു കൊടുത്തിരുന്നത്. ചോറ് പൊതിയാൻ തുടങ്ങുന്നതിനു മുൻപു തന്നെ മാധവൻ പറഞ്ഞു.
“ആദ്യം എനിക്കും ബഷീറിനുമുള്ള ചോറിങ്ങു താ... ഞങ്ങൾ കഴിച്ചു നോക്കട്ടെ...”
അവർ ഉണ്ടുകൊണ്ടിരിക്കുമ്പോൾ തന്നെ ബഷീർ പറഞ്ഞു.
“ലക്ഷ്മിയേച്ചി.. ഇതു കലക്കീട്ടോ... ഇവിടത്തെ ചോറ് ഞാനും സുഹ്‌റാത്തയും മുൻപും കഴിച്ചിട്ടുണ്ട്... എനിക്കറിയായിരുന്നു.. ഊണ് അടിപൊളി ആയിരിക്കുമെന്ന്..”
മാധവന്റെ വാക്കുകൾക്കായിരുന്നു മറ്റുള്ളവർ കാതോർത്തിരുന്നത്. എന്നാൽ മാധവൻ പറഞ്ഞത് മറ്റൊന്നായിരുന്നു.
“ ഈ ചോറ് വാങ്ങിയേടത്തു നിന്നും നാളേയും  വാങ്ങിയാൽ മതിയെന്ന് ആ തൊഴിലാളികൾ പറഞ്ഞാൽ നമ്മൾ രക്ഷപ്പെട്ടു...!”  
“ എന്താ സംശയം.. ആ കാര്യം എനിക്കു വിട്ടേരെ... ഉണ്ടാക്കിത്തരാൻ നിങ്ങൾ തെയ്യാറാണോന്ന് മാത്രം അറിഞ്ഞാൽ മതി..” ബഷീറിന്റെ ആ വാക്കുകൾക്ക് ഹൃദയം കുളിർപ്പിക്കാനുള്ള ശക്തിയുണ്ടായിരുന്നു.

പിന്നീട് ചോറ് പൊതിയാനാരംഭിച്ചു. സാമ്പാറും മോരു കറിയും പൊതി കെട്ടാനുള്ളതു കൊണ്ട് ചാറ് കുറച്ചു വറ്റിച്ചാണ് വച്ചത്. കൂടുതലായി ഒരു പാവക്ക ഇസ്ടു കൂടി ലക്ഷ്മി ഉണ്ടാക്കിയിരുന്നു. ഹോട്ടലിൽ ചോറ് പൊതിയാൻ കൂടിയിരുന്നതുകൊണ്ട് ബഷീറിന് അതെല്ലാം നല്ല പരിചയമായിരുന്നു. പഴയ പേപ്പറുകൾ അടുക്കി വച്ചിരുന്നത് ഇപ്പോൾ ഉപകാരമായി. രണ്ടു പ്രാവശ്യമായിട്ടാണ് അവൻ ചോറു കൊണ്ടു പോയത്. എല്ലാം കഴിഞ്ഞിട്ടാണ് ലക്ഷ്മിയും മക്കളും ഊണു കഴിച്ചത്.
പിന്നെ ഊണിന്റെ വിവരങ്ങളറിയാനായി കാത്തിരിപ്പായിരുന്നു.

വൈകുന്നേരമായിട്ടും ബഷീറ് വന്നില്ല...
എല്ലാവർക്കും ആകെ അങ്കലാപ്പായി...
ലക്ഷ്മിക്കായിരുന്നു കൂടുതൽ വിഷമം. കറികൾ അവർക്ക് ഇഷ്ടപ്പെടാഞ്ഞിട്ടാവുമോന്നായിരുന്നു പേടി. മാധവനും മറ്റും അതൊന്നുമായിരിക്കില്ലെന്നു പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആകെ നിരാശയിലായിരുന്നു ലക്ഷ്മി. വിളക്കു വച്ചതിനു ശേഷമാണ് ബഷീറിന്റെ മണിയടി കേട്ടത്...

നിമ്മി ഓടി മുറ്റത്തിറങ്ങി... 
ബഷീറിന്റെ സൈക്കിളിൽ കോൺ‌ട്രാക്ടർ തോമസ്സുമുണ്ടായിരുന്നു...
അതുകാരണം ഒന്നും ചോദിക്കാതെ നിമ്മി ഇറയത്തേക്ക് കയറിപ്പോന്നു. വരാന്തയിലെ തിണ്ണയിൽ വെറുതെ കിടക്കുകയായിരുന്ന മാധവനും അവരുടെ അടുത്തേക്കു വന്നു. ലക്ഷ്മിയും ഗൌരിയും കൂടി ആകാംക്ഷയോടെ എത്തിയപ്പോഴേക്കും ബഷീറും തോമസ്സും ഇറയത്തേക്കു കയറിയിരുന്നു. തോമസ്സ് ഇറയത്തിട്ടിരുന്ന ബഞ്ചിൽ ഇരുന്നു.
ലക്ഷ്മിയെ കണ്ടതും ഒന്നു ചിരിച്ചിട്ട് തോമസ്സ് പറഞ്ഞു.
“പുള്ളിക്കാരന്റെ സംസ്കാരത്തിനു വന്നതാ ഞാൻ. തിരക്കു കാരണം പിന്നെ ഇങ്ങോട്ടു തിരിഞ്ഞു നോക്കാനായില്ല. എന്തുണ്ട് വിശേഷം...?”
ഒരു വിഷാദച്ചിരിയായിരുന്നു ലക്ഷ്മിയുടെ മറുപടി. തോമസ്സ് വീണ്ടും ചോദിച്ചു.
“ബഷീറ് പറഞ്ഞു, ഇന്ന് ഒരു ദിവസത്തേക്ക് മാത്രമാ ചോറ് നിങ്ങളേക്കൊണ്ട് ശരിയാക്കിച്ചതെന്ന്. തൊഴിലാളികൾക്കെല്ലാം വല്യ ഇഷ്ടമായി കറികളൊക്കെ. എന്നും ഈ ഊണു തരപ്പെടുത്താൻ കഴിയുമോന്നറിയാനാ അവർ എന്നെ പറഞ്ഞയച്ചത്. നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ എനിക്കറിയാം. നിങ്ങളതിനു തയ്യാറാണെങ്കിൽ എനിക്കു നിങ്ങളെ സഹായിക്കാനാകും...!”

അതിനു തെയ്യാറാണെങ്കിലും, അതിനായിട്ടാ ഈ നേരം  വരെ കാത്തിരുന്നതെങ്കിലും മറുപടി പറയാതെ ലക്ഷ്മി മാധവന്റെ മുഖത്തേക്കാണ് നോക്കിയത്. അതുകണ്ടാണ് തോമസ്സ് മാധവനെ ശ്രദ്ധിച്ചത്.
“ങ്ഹാ... ഇങ്ങനെ ഒരാളെപ്പറ്റി ബഷീറ് പറഞ്ഞിരുന്നു. ഇനിയെന്തായാലും ഹിമാലയത്തിലെ കറക്കങ്ങളൊന്നും വേണ്ട. ഇനിയുള്ള കാലം ഒരു സഹായി ആയിട്ട് ഇവരോടൊപ്പം കൂടിക്കോളു... ഇവർക്കും അതൊരു വലിയ സഹായവുമാകും...”
മാധവൻ ചിരിച്ചതേയുള്ളു.
“ഭക്ഷണം ഞങ്ങൾ ഉണ്ടാക്കിത്തരാം. സ്ഥിരമായിട്ടാണെങ്കിൽ അത് ഞങ്ങൾക്ക് വളരെ വലിയ ഉപകാരമാകും...” മാധവൻ വളരെ ഭവ്യതയോടെ പറഞ്ഞു.
“എന്റെ കോൺ‌ട്രാക്ട് പണി നടക്കുവോളം കിട്ടും. ആ പാലം മാത്രമല്ല, അതിന്റെ രണ്ടുവശത്തെ റോഡുകളുടെ പണിയും എനിക്കാണ്. മാത്രമല്ല, നിങ്ങളൂടെ മുന്നിലെ ഈ റോഡും പണിയുന്നുണ്ട്. ഇത് പഞ്ചായത്ത് ഏറ്റെടുത്തു. എന്തായാലും കുറേക്കാലത്തേക്ക് ഞങ്ങൾക്ക് ഇവിടെത്തന്നെ ജോലിയുണ്ടാകും...”

എല്ലാവരുടേയും മുഖത്ത് സന്തോഷം വരാൻ ഇതിൽ കൂടുതൽ ഏതു വാർത്തക്കാണ് കഴിയുക. അത് ഒളിച്ചുവക്കാൻ ആർക്കും കഴിയുമായിരുന്നില്ല. അവരുടെ തെളിഞ്ഞ മുഖത്തു നോക്കി തോമസ്സ് തുടർന്നു.
“ഇന്നത്തെ നിങ്ങളുടെ ഊണിന്റെ ചാർജ്ജ് ഇതാ..”
പോക്കറ്റിൽ നിന്നും കുറച്ചു നോട്ടെടുത്ത് കയ്യിൽ വച്ചിട്ടാണ് പറഞ്ഞത്. തോമസ്സ് തുടർന്നു.
“എല്ലാ ദിവസവും വന്ന് കാശ് തരാൻ ബുദ്ധിമുട്ടാണ്. ഹോട്ടലിലെ ഊണിന്റെ വില തന്നെ തരാം. ഹോട്ടലിൽ കൊടുക്കുന്നതു പോലെ ഒരാഴ്ചത്തെ കാശ് ഒന്നിച്ചു എല്ലാ ശനിയാഴ്ചയും വൈകീട്ട് ഇവിടെ എത്തിക്കാം...”
ഇടക്കു കയറി മാധവൻ ചോദിച്ചു.
“ദിവസവും എത്ര ഊണു വേണ്ടി വരും...? ”
“ദിവസവും എത്ര ഊണു വേണ്ടിവരുമെന്ന് തലേ ദിവസം ബഷീറിന്റെ അടുത്തു പറഞ്ഞു വിടാം. ഏകദേശം നൂറ് പേർക്ക്  കരുതേണ്ടി വരും...”
“അത്രയും പേർക്കെന്നു പറയുമ്പോൾ... തീർച്ചയായും കുറച്ചു കാശ് മുൻ‌കൂർ ആയി തരേണ്ടിവരും...”
മാധവന്റെ ഭവ്യതയോടെയുള്ള മറുപടി കേട്ട് തോമസ്സ് പറഞ്ഞു.
“അതിന് ഒരാഴ്ചത്തെ ഊണിന്റെ കാശ് നിങ്ങൾക്ക് അഡ്വാൻസ് തരാം. വലിയ പാത്രങ്ങളൊക്കെ വാങ്ങേണ്ടി വരില്ലെ...”
കയ്യിൽ പിടിച്ച നോട്ടുകൾ ലക്ഷ്മിയുടെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.
“ഇത് നിങ്ങളുടെ ഇന്നത്തെ  ഊണിന്റെ ചാർജ്ജ്..”
ലക്ഷ്മി അതു വാങ്ങാതെ മാധവന്റെ നേരെ നോക്കി ‘വാങ്ങിച്ചോളൂ..’ എന്ന അർത്ഥത്തിൽ തലയാട്ടി.
മാധവൻ അത് വാങ്ങാൻ മടിച്ചു.  എന്നിട്ട് പറഞ്ഞു.
“ലക്ഷ്മീടെ കൈ കൊണ്ടു തന്നെ വാങ്ങിച്ചോളൂ..”
പിന്നെയും ലക്ഷ്മി മടിച്ചു നിൽക്കുന്നതു കണ്ട് ഗൌരി കയറി ഇടപെട്ടു.
“മാമാ... ഇപ്പോളിവിടത്തെ കാർന്നോര് മാമനാ... മാമന്റെ കൈ കൊണ്ട് തന്നെ വാങ്ങിച്ചോളു...!”

ഒരു തർക്കത്തിനു നിൽക്കാതെ മാധവൻ എഴുന്നേറ്റതും തോമസ്സ് എഴുന്നേറ്റു വന്ന് പൈസ മാധവന്റെ കയ്യിൽ കൊടുത്തു. അതിനോടൊപ്പം പോക്കറ്റിൽ നിന്നും ഒരു കെട്ട് നോട്ടെടുത്തിട്ട് പറഞ്ഞു.
“ഇത് ഒരാഴ്ചത്തെ ഊണിന്റെ അഡ്വാൻസ്...! ഇത് ഇപ്പോൾ നിങ്ങൾ കണക്കു കൂട്ടണ്ട. നിങ്ങളുടെ കയ്യിൽ കിടന്നോട്ടെ..  എല്ലാ ശനിയാഴ്ചയും വന്ന്  അതാതാഴ്ചത്തെ കാശ് ഇവിടെ എത്തിച്ചോളാം...”
തോമസ്സ് യാത്ര പറഞ്ഞു പോയതോടെ, കൈ നിറച്ച് നോട്ടുകളുമായി അടുത്തു വന്ന മാധവൻ ലക്ഷ്മിയുടെ കയ്യിൽ അത് നിർബ്ബന്ധപുർവ്വം പിടിപ്പിച്ചപ്പോൾ സന്തോഷം കൊണ്ട് ലക്ഷ്മിയുടെ കണ്ണുകൾ  നിറഞ്ഞിരുന്നു...

തോമസ്സ് പോയതോടെ നിമ്മി വന്ന് അമ്മയേയും ഗൌരിയേയും കെട്ടിപ്പിടിച്ചു. പിന്നെ മാധവന്റെ അടുത്തു വന്നു പറഞ്ഞു.
“നമ്മൾ വിജയിക്കും മാമാ... നമ്മൾ ജീവിക്കും....!”
അതു സമ്മതിക്കുന്ന മട്ടിൽ മാധവൻ തലകുലുക്കി. ലക്ഷ്മി പറഞ്ഞു.
“ആദ്യം അയൽപക്കങ്ങളിൽ കൊടുക്കാനുള്ള പൈസ കൊടുക്കണം.. അല്ലെങ്കിൽ പുറത്തിറങ്ങി നടക്കാൻ പറ്റില്ല...”
അത് കേട്ട് നിമ്മി പറഞ്ഞു.
“ആ വർക്കി മാപ്ലേടെ പൈസ ആദ്യം കൊടുക്കണം....”
ഇതെല്ലാം കേട്ട് മാധവൻ പറഞ്ഞു.
“എല്ലാവരുടേയും പൈസ നമ്മൾക്ക് കൊടുക്കാം. പക്ഷെ, ആദ്യം ആ ബാങ്കിലെ പൈസ കുറച്ചെങ്കിലും അടക്കണം. എന്നിട്ട് ജപ്തി നടപടി ഒഴിവാക്കിക്കണം...”
അതുകേട്ടതും ലക്ഷ്മി ഞെട്ടിയെഴുന്നേറ്റു....
പെട്ടെന്ന് മാധവന്റെ അടുത്തു ചെന്ന് കയ്യിലിരുന്ന മുഴുവൻ പൈസയും കൊടുത്തിട്ട് പറഞ്ഞു.
“എനിക്കൊന്നും അറിയില്ല. വേണ്ടതെന്താന്നു വച്ചാ.. അതിന്റെ മാതിരിക്ക് ചെയ്തോളു...!”
ഒരു നിമിഷം സ്തംഭിച്ചു പോയി മാധവൻ...!

ഒരേയൊരു ദിവസത്തെ പരിചയമേ ഇവരുമായിട്ടുള്ളു...
എന്നിട്ടും ഇവർ കാണിക്കുന്ന വിശ്വാസവും ഈ വിധേയത്വവും ഇനിയൊരു തിരിച്ചു പോക്കില്ലാത്തവിധം തന്നെ ഇവിടെ കുരുക്കിയിടുന്നത് മാധവന് വല്ലാത്ത അസ്വസ്തത സൃഷ്ടിച്ചു.  
ഒരു നിമിഷം കഴിഞ്ഞ് ഗൌരി പറഞ്ഞു.
“ശരിയാണ് മാമാ.. എല്ലാം അഛൻ തന്നെയായിരുന്നു ചെയ്തിരുന്നത്. അമ്മക്ക് ഒരു കാര്യത്തിലും സ്വന്തമായി ഒരഭിപ്രായവും ഇല്ലായിരുന്നു. വെറും ഒരു അടുക്കളച്ചണ്ടി മാതിരി.. പാവം എന്റെ അമ്മ...”
അതും പറഞ്ഞ് അമ്മയുടെ കയ്യെടുത്ത് ഒരു മുത്തം കൊടുത്തു ഗൌരി.

മാധവൻ ഗൌരിയുടെ അടുത്തു തിണ്ണയിൽ പോയിരുന്നു...
എന്നിട്ട് നോട്ടുകെട്ടുകൾ ഗൌരിയെ ഏൽ‌പ്പിച്ചിട്ട് പറഞ്ഞു.
“ഒരു ബുക്ക് വാങ്ങി കണക്കുകളൊക്കെ എഴുതി വക്കണം. ഇതെത്രയുണ്ടെന്ന് ആദ്യം എണ്ണിനോക്കണം. അതിന്റെ നേർ പകുതി നാളെ ഉച്ച കഴിഞ്ഞ് നിമ്മിയും അമ്മയും കൂടി ബാങ്കിൽ പോയി അടക്കണം. എന്നിട്ട് ബാങ്കിന്റെ മാനേജരെ കണ്ട് ജപ്തി ഒഴിവാക്കിത്തരാൻ പറയണം...”


തുടരും....
 
 

Wednesday 1 August 2012

നീണ്ടകഥ... മഴയിലൊരു വിരുന്നുകാരൻ... (7)




കഥ ഇതുവരെ.

അമ്മ ലക്ഷ്മിയും മകൾ കാലിനു സ്വാധീനമില്ലാത്ത ഗൌരിയും അനിയത്തി നിർമ്മലയെന്ന നിമ്മിയും അടങ്ങുന്ന കുടുംബം. മകളുടെ രോഗം മാറാനാവാത്തതിൽ മനം നൊന്ത് അഛൻ മരിച്ചു. ഗൌരിയുടെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കിയതിനാൽ കിടപ്പാടം ജപ്തിയിലായതിനാൽ പരാശ്രയമറ്റ കുടുംബം ആത്മഹത്യയിൽ അഭയം തേടാൻ തീരുമാനിക്കുന്നു.
ആ രാത്രിയിലെ മഴയിൽ വന്നു കയറിയ അതിഥിയാണ് മാധവൻ. അതിനാൽ ആത്മഹത്യാശ്രമം നടക്കാതെ പോയി.   മാധവനോട് തങ്ങളുടെ ജീവിതകഥ മൂന്നു പേരും കൂടി പറയുന്നു...
 അതിനു ശേഷം മൂവരുടേയും നിർബ്ബന്ധപ്രകാരം മാധവൻ തന്റെ കഥ പറയുന്നു. ഗൾഫിലായിരുന്ന മാധവൻ  കാൽ നൂറ്റാണ്ടിലേറെക്കാലം  തന്റെ കുടുംബത്തിന്റെ  രക്ഷക്കായി ഒറ്റക്ക്  ഗൾഫിൽ കഴിഞ്ഞു. ഭാര്യ ദേവൂനു സുഖമില്യാതായതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുന്നു.  വീട്ടിലെ  കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത്  ദേവൂനെ വീണ്ടും ആശുപത്രിയിലാക്കി. ദേവുവിന്റെ ആഗ്രഹ പ്രകാരം മക്കളുടെ വിവാഹം ഒരേ പന്തലിൽ നടത്തി. ദേവുവിന്റെ വിയോഗത്തോടെ അഛനും  മക്കളുമായുള്ള ബന്ധത്തിൽ കാതലായ  വിള്ളൽ വീണു.  മക്കളുടെ അവഗണന സഹിക്കാൻ കഴിയാതെ തന്റെ ചിലവുകൾക്കായി മാധവൻ കൂലിപ്പണിക്കു പോകുന്നു. അസുഖത്തിനു സർക്കാരാശുപത്രിയിൽ പോയ മാധവന് ഒരു തിരിച്ചരിയൽ പോലുമില്ലാത്തത് വലിയ വിഷമമുണ്ടാക്കി. ഇതെല്ലാം മക്കൾക്കുണ്ടാക്കിയ നാനക്കേട് ചില്ലറയല്ല. അതും പറഞ്ഞുണ്ടായ വഴക്കിൽ നാട്ടുകാർ ഇടപെടേണ്ടി വന്നു.... നടുവേദന കലശലായത് തരമാക്കി മൈസൂറിൽ കൊണ്ടുപോയി ചികിത്സിക്കാമെന്നു പറഞ്ഞ കൊണ്ടുപൊയ അഛൻ മാധവനെ മൈസൂർ കാട്ടിൽ ഉപേക്ഷിച്ച് മക്കൾ കടന്നു കളയുന്നു. തുടർന്നു വായിക്കുക...

 

ഒരു പുതിയ  പ്രഭാതം.....

ഗൌരി വണ്ടി ഒന്നു കറക്കി മാധവന്റെ തൊട്ടടുത്തു വന്ന് മാധവന്റെ രണ്ടു തോളിലും പിടിച്ചിട്ട് പറഞ്ഞു.
“ഇനി മാമൻ എങ്ങും പോകണ്ട. മാമനെപ്പോലെ ഞങ്ങൾക്കു മുന്നിലും ഒരു ജീവിതമില്ല. മരിക്കാനാണെങ്കിലും ജീവിക്കാനാണെങ്കിലും നമ്മളൊരുമിച്ച്...!!!”
മാധവന് നിസ്സഹായനായി, നിർവ്വികാരനായി ഇരിക്കാനെ കഴിഞ്ഞുള്ളു...
‘നിങ്ങളെ സഹായിക്കാനുള്ള ആയുസ്സൊ ആരോഗ്യമോ എനിക്കില്ലാതെ പോയല്ലൊ മക്കളെ....’ എന്ന ചിന്ത, സങ്കടം തളം കെട്ടിയ തൊണ്ടയിൽ നിന്നും ആശ്വാസ വാക്കുകളായി പോലും പുറത്തേക്കു വന്നില്ല....

ജനൽ വഴി വെളിച്ചം വിതറാൻ തുടങ്ങിയത് കണ്ടപ്പോഴാണ് മാധവൻ എഴുന്നേറ്റ് പുറത്തിറങ്ങിയത്....
മഴ പെയ്തു തോർന്ന മുറ്റത്തു നിന്നും വെള്ളം പാടേ ഒലിച്ചു പോയിരുന്നു. വേലിക്കലെ മുള്ളുവേലിക്കു മുകളിലെ ചെമ്പരത്തിത്തലപ്പുകളിൽ നിന്നും വെള്ളത്തുള്ളികൾ അടർന്നു വീഴുന്നുണ്ടായിരുന്നു അപ്പോഴും. ചെമ്പരത്തിപ്പൂവിന്റെ നടുക്കുള്ള തൊങ്ങലുകൾക്കിടയിൽ തങ്ങി നിന്ന വെള്ളത്തുള്ളികളിൽ പ്രഭാത കിരണങ്ങൾ തട്ടി കുങ്കുമം വാരിവിതറിയപോലെ..

മുളങ്കുറ്റികൾ കൊണ്ട് അഴിയിട്ട പടികളിൽ പിടിച്ച് മാധവൻ പുറത്തേക്ക് നോക്കി നിന്നു. നടന്നു നടന്ന് ഒറ്റയടിപ്പാതപോലെ വഴി തെളിഞ്ഞ പുല്ലു റോഡിലെ കറുകപ്പുൽത്തുമ്പിൽ തങ്ങി നിൽക്കുന്ന മഞ്ഞുകണങ്ങൾ താഴെ വീണുടയാൻ മനസ്സില്ലാതെ പുൽത്തുമ്പിൽ അപ്പോഴും തൂങ്ങി നിൽക്കുന്നുണ്ടായിരുന്നു. റോഡിനപ്പുറത്തെ നെൽ‌പ്പാടങ്ങൾക്കു മുകളിൽ തങ്ങിനിന്ന ഈർപ്പകണങ്ങൾ ഒരു മൂടൽമഞ്ഞിന്റെ ലക്ഷണം കാണിച്ചു. വിശാലമായ നെൽ‌പ്പാടങ്ങൾക്കുമപ്പുറത്തെ തെങ്ങിൻ കൂട്ടങ്ങൾക്കും പിറകിലെ കുന്നിൻ ചരിവിൽ നിന്നും മുകളിലേക്ക് പതുക്കെ പതുക്കെ  ചുവപ്പിൽ കുളിച്ച് തേജസ്സാർന്ന സുര്യഗോളം  പൊങ്ങിവരുന്നേയുണ്ടായിരുന്നുള്ളു.

പിന്നാലെ വന്ന നിമ്മി മുറ്റത്തിറങ്ങി നാലുപാടും നിന്ന നിൽ‌പ്പിൽ ഒന്നു കറങ്ങി, ഒരു  ദീർഘശ്വാസമെടുത്തിട്ട് മാധവന്റെ അടുത്തു വന്നു പറഞ്ഞു.
“ഇതൊരു പുതിയ പ്രഭാതമാണു മാമാ... ഇനിയൊരിക്കലും കാണില്ലെന്നു കരുതിയ ഈ ലോകം വീണ്ടും കാ‍ണുകയാണ്...!”

മാധവൻ പടിക്കലെ മുളങ്കുറ്റിയിൽ പിടിച്ച് തിരിഞ്ഞു നോക്കുമ്പോൾ പുഞ്ചിരിച്ചു കൊണ്ടു നിൽക്കുന്ന നിമ്മിയുടെ കണ്ണുകൾ നിറഞ്ഞു നിറഞ്ഞു വരുന്നു. വണ്ടി സ്വയം ഉരുട്ടി ഗൌരിയും ഇറയത്തേക്കു വന്ന് നാലുപാടും നോക്കുന്നുണ്ടായിരുന്നു. ആ കണ്ണുകളിലും ഒരു പുതുവെളിച്ചം നീർത്തുള്ളിയുടെ അകമ്പടിയോടെ തളം കെട്ടി നിന്നിരുന്നു.... 
ലക്ഷ്മിയും ഇറയത്തേക്കു വന്ന് ഗൌരിയുടെ പുറകിലായി തിണ്ണയിൽ ഇരുന്നു.

മൂന്നുപേരും മാധവനെ പകൽ വെളിച്ചത്തിൽ കാണുകയായിരുന്നു...
മാധവനും അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നുവെങ്കിലും ഒരു വേദന ആ മുഖത്ത് നിഴലിട്ടിരുന്നു...
ഇവരെ എങ്ങനെയാ ഒരു കൈ സഹായിക്കാൻ  കഴിയുക...?
അല്ലെങ്കിൽ എങ്ങനെ ഇവരെ ഉപേക്ഷിച്ചു പോകാൻ കഴിയും...? 
മാധവൻ ആകെ ധർമ്മസങ്കടത്തിലായി...

അവിടെ നിന്നുകൊണ്ട് തന്നെ വീടും പറമ്പും ഒന്നു കണ്ണോടിച്ചു. മുൻപെപ്പോഴൊ വാഴകൃഷി ഉണ്ടായിരുന്നതിന്റെ ലക്ഷണങ്ങൾ അവിടവിടെയായി കാണാനുണ്ടായിരുന്നു. ചുറ്റും തല പോയ തെങ്ങുകൾ... തലയുള്ള തെങ്ങുകളിൽ നാളികേരമേയില്ലായിരുന്നു. കുറച്ച് അടയ്ക്കാമരങ്ങളും. വെറുതെയന്നോണം മാധവൻ ചോദിച്ചു.
“ഇതെത്ര സെന്റ് കാണും..?”
തൊട്ടടുത്തു നിന്ന നിമ്മിയാണ് മറുപടി പറഞ്ഞത്.
“മുപ്പത് സെന്റ്..” ഒരു നിമിഷം കഴിഞ്ഞ് വീണ്ടും പറഞ്ഞു.
“ഇനി ആറു ദിവസം കൂടീയേയുള്ളു, ഇത് ഞങ്ങടേതെന്ന് പറയാൻ...! അതു കഴിഞ്ഞാ ഇവിടെന്ന് ഒഴിഞ്ഞു കൊടുക്കണം. പിന്നെ ബാങ്കിന്റെ കയ്യിലാവും..! പിന്നെ....?”
അതുംപറഞ്ഞ് നിമ്മി അമ്മയുടേയും ചേച്ചിയുടേയും മുഖത്തേക്ക് നോക്കി. അവരുടെ ആ നിസ്സഹായാവസ്ഥ മാധവന് മനസ്സിലാകുന്നുണ്ടായിരുന്നു.
പക്ഷെ, ഒരുത്തരം മാധവന്റെ മനസ്സിലെങ്ങും തെളിയുന്നുണ്ടായിരുന്നില്ല.

മാധവൻ വീണ്ടും കിഴക്കോട്ട് തിരിഞ്ഞ് ചുവപ്പ് മാറി വെളുക്കാൻ തുടങ്ങിയ സൂര്യഭഗവാനെ നോക്കിനിന്നു. അധിക നേരം നോക്കാനായില്ല. തീവൃമായിക്കൊണ്ടിരുന്ന രശ്മികൾ കണ്ണിലേക്ക് തുളച്ചു കയറാൻ തുടങ്ങിയപ്പോഴാണ് കണ്ണുകൾ പിൻ‌വലിച്ചത്. ഒരു പോംവഴിയും തോന്നാതെ മനസ്സ് വല്ലാത്തൊരു  പ്രക്ഷുപ്താവസ്ഥയിലേക്ക് നീങ്ങാൻ തുടങ്ങിയ നേരത്താണ് ആ സൈക്കിളുകാരൻ പയ്യൻ വന്ന് പടിക്കലെ മുളംകമ്പിൽ ചവിട്ടി നിന്നത്...
സൈക്കിളിൽ നിന്നിറങ്ങാതെ അവൻ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും മോബൈൽ എടുത്ത് ചെവിയിൽ വച്ച് ഒരു ഹലോ പറഞ്ഞിട്ട് നിമ്മിയെ നോക്കി പരിചയഭാവത്തിൽ ഒന്നു ചിരിച്ചു. അവൻ വീണ്ടും വീണ്ടും ഹലോ പറഞ്ഞതല്ലാതെ മറുപടിയൊന്നും കിട്ടുകയുണ്ടായില്ല. പിന്നെ അവൻ ഫോൺ ഓഫാക്കി നിമ്മിയെ നോക്കി വീണ്ടും ചിരിച്ചു. അന്നേരം നിമ്മി ചോദിച്ചു.
“എടാ ബഷീറെ, നിനക്കെന്നും ഈ പടിക്കൽ വരുമ്പോഴാണല്ലൊ ഫോൺ വരുന്നത്. ഞാനെന്നും മുറ്റമടിക്കുമ്പോൾ കാണുന്നതല്ലെ..?”
“അത് ചേച്ചി.. ഞാൻ.. റോട്ടീന്ന് ഈ വഴിക്കിറങ്ങിയാൽ പിന്നെ ഒന്നു ചവിട്ടി നിൽക്കാൻ ഇവിടേല്ലെ ഒരു പടിയുള്ളു. അല്ലെങ്കിൽ പിന്നെ സൈക്കിളീന്നെറങ്ങണ്ടെ. അതു കാരണം ഫോൺ വന്നാൽ ഞാൻ എങ്ങും നിൽക്കില്ല. സ്പീഡിൽ ചവിട്ടി ഈ പടിക്കൽ വന്ന് ഇതുപോലെ നിൽക്കും.. അതോണ്ടാ..” 
അതും പറഞ്ഞ്  അവന്റെ ചിരിയിൽ മറ്റുള്ളവരും പങ്കു ചേർന്നു.
പിന്നെ ബഷീർ പറഞ്ഞു.
“നിമ്മിച്ചേച്ചി.. അടുത്ത മാസം സുഹറാത്ത വരുന്നുണ്ട്.. ഇത്ത ഗർഭിണിയാ.. പ്രസവത്തിന് വരുന്നതാ....” 
അപ്പോഴേക്കും അവന്റെ മൊബൈൽ വീണ്ടും റിംഗ് ചെയ്യാൻ തുടങ്ങി.
“ഹലോ..”
‘........’
“ഞാൻ മിസ്ക്കാള് ചെയ്തതേ.... ഹലോ.. ഹലോ..”
‘........’
“തോമസ്സേട്ടാ... ഞാൻ വിളിച്ചതേ... ഇന്ന് ഹർത്താലാ... അതുകൊണ്ട് ഹോട്ടലൊന്നും തൊറക്കൂല്ല.  അപ്പോൾ ഊണിനെന്തു ചെയ്യും...?”
‘........’
“ ഇല്ല... ഒരു കടയും തുറന്നിട്ടില്ല. ഞാനിനി എവിടെപ്പോയി നോക്കാനാ...”
‘.......’
“മേസ്രി പറഞ്ഞത് ഇന്ന് വണ്ടികളൊന്നും ഓടാത്തതു കൊണ്ട് നടന്നു വരാവുന്നവർ മാത്രമേ പണിക്കുള്ളൂന്നാ...”
‘......’
“ മേസ്രി പറഞ്ഞത് അൻപത് പേർക്കുള്ള ഭക്ഷണമാണ്....”
‘........’
“എന്നേക്കൊണ്ടു പറ്റില്ല.... തോമസ്സേട്ടൻ ഇങ്ങോട്ടുവാ....”
‘..........’
“വേണ്ട.. വേണ്ട...  വണ്ടിയെടുത്താൽ പിന്നെ ചില്ലൊന്നുമുണ്ടാകില്ല. എല്ലാം കല്ലെറിഞ്ഞുടക്കും......”
‘.........’
“ഓക്കെ...”
അതു കഴിഞ്ഞ് ബഷീർ ഫോൺ പോക്കറ്റിലിട്ടു. എന്നിട്ട് ആരോടെന്നില്ലാതെ പറഞ്ഞു.
‘ഞാനിതെവിടെപ്പോയി ഊണുണ്ടാക്കാനാ...’
അതു കേട്ട് നിമ്മി ചോദിച്ചു.
“എടാ.. എന്താടാ പ്രശ്നം...?”
“ഇന്നിവിടെ ഹർത്താലാ ചേച്ചി... കടകളൊന്നും തൊറക്കില്ല. വണ്ടികളൊന്നും ഓടുന്നില്ല. അവിടെ പാലം പണീലെ പണിക്കാർക്ക് ഊണു വാങ്ങിച്ചു കൊടുക്കണം..”
“അതെന്തിനാ പണിക്കാർക്ക് ഊണു വാങ്ങിച്ചു കൊടുക്കണെ...?”
അതു ചോദിച്ചത് മാധവനായിരുന്നു.

അപ്പോഴാണ് ബഷീറ് മാധവനെ ശ്രദ്ധിക്കുന്നത്. മാധവന്റെ മുഖത്ത് നോക്കിയിട്ട് നിമ്മിയോട് ചോദിച്ചു.
“ഇതാരാ.. ചേച്ചി...?”
പെട്ടെന്നുള്ള ആ ചോദ്യത്തിന് ഒരു നിമിഷത്തെ പതർച്ചക്കു ശേഷം നിമ്മി പറഞ്ഞു.
“ഞങ്ങടെ മാമനാടാ...”
എന്നിട്ടും ബഷീറിനു വിശ്വാസം വരാത്തതു പോലെ ഗൌരിയുടേയും ലക്ഷ്മിയുടേയും മുഖത്തേക്കു നോക്കി. അതു കണ്ട് നിമ്മി ഒന്നുകൂടി വിശദമാക്കി.
“ഇവിടേണ്ടായിരുന്നില്ലെടാ... ഹിമാലയത്തിലായിരുന്നു.. അഛൻ മരിച്ചത് ഇപ്പോഴാ അറിഞ്ഞത്..”
താടിയും മുടിയും നീട്ടി വളർത്തിയ മാധവനെ ഒന്നുകൂടി നോക്കിയിട്ട് ബഷീർ പതുക്കെ തലയാട്ടി. കാവി വസ്ത്രമുടുത്തിട്ടില്ലെങ്കിലും ഒരു സ്വാമിയുടെ മുഖമായിരുന്നു മാധവന്. മാധവനോടായി ബഷീർ പറഞ്ഞു.
“ഊണു കൊടുത്തില്ലെങ്കിൽ ഊണിന്റെ നേരത്ത് ഒരു പോക്കു പോയാൽ പിന്നെ തിരിച്ചു വരുന്നത് കണക്കാ... അതുകൊണ്ട് ഊണു തോമസ്സേട്ടൻ ഹോട്ടലീന്നു വരുത്തിക്കൊടുക്കും. കൂലി കൊടുക്കുമ്പോൾ ഊണിന്റെ ചാർജ്ജ് പിടിച്ചിട്ടേ കൊടുക്കൂ... ഇന്നിപ്പോ ഹോട്ടലൊക്കെ ഹർത്താലു കാരണം ആരും തൊറക്കില്ല. അതോണ്ട് ഞാനെവിടേങ്കിലും ശാപ്പാട് ഇന്ന് ഒരു ദിവസത്തേക്ക്  ശരിപ്പെടുത്തണോന്ന്..”
അതും പറഞ്ഞവൻ നിമ്മിയോടായി ചോദിച്ചു.
“വീടുകളിൽ ആരെങ്കിലും അങ്ങനെ ഭക്ഷണം ഉണ്ടാക്കിക്കൊടുക്കോ ചേച്ചി... ചേച്ചിക്കറിയോ..?”
“ഇവിടങ്ങളിൽ അങ്ങനെ ആരുമുള്ളതായി കേട്ടിട്ടില്ലാടാ...”

അന്നേരത്താണ് മാധവന്റെ മനസ്സിൽ ഒരു വെള്ളിടി വെട്ടിയത്...!
മാധവൻ വല്ലാത്തൊരു ആകാംക്ഷയോടെ തന്നെ ബഷീറിനോട്  ചോദിച്ചു.
“എടാ മോനെ എത്ര പേർക്കാ ചോറ് വേണ്ടത്...?”
“അൻപത് പൊതി ചോറ് വേണം..”
“ ചോറിന്റെ കാശ് എപ്പൊ കിട്ടും...?”
“തോമസ്സേട്ടൻ വന്നു കഴിഞ്ഞാൽ ഉടനെ കിട്ടും... ഹോട്ടലിൽ ആഴ്ചയിലൊരിക്കലെ കൊടുക്കാറുള്ളു....”
“കുറച്ച് കാശ് മുൻ‌കൂർ കിട്ടാൻ വല്ല വഴിയുണ്ടോ...?”
“തോമസ്സേട്ടൻ വരണം. ഹർത്താലായതോണ്ട് വണ്ടി പുള്ളിക്കാരൻ റോട്ടിലെറക്കില്ല. അതുകൊണ്ട് തന്നെ വൈകീട്ടേ വരൂ..
വന്നു കഴിഞ്ഞാൽ കാശ് ഞാൻ വാങ്ങിച്ചു തരാം. അതിനു ഗാരണ്ടി ഞാൻ തരാം.. അല്ലാ... ചേട്ടന്റെ പരിചയത്തിൽ ആരെങ്കിലുമുണ്ടോ...?”
“ഒരു മിനിട്ടെടാ....” 
എന്നും പറഞ്ഞ് മാധവൻ ഇറയത്തെ തിണ്ണയിലിരിക്കുന്ന ലക്ഷ്മിയുടെ നേർക്ക് നടന്നു.

ഞങ്ങൾക്കു പോലും അറിയാത്ത കാര്യം ഈ മാമാനെങ്ങനെ ഇന്നാട്ടിലെ കാര്യങ്ങൾ അറിയണെ... എന്ന ചിന്തയോടെ നിമ്മിയും മാധവന്റെ പിന്നാലെയെത്തി. തൊട്ടടുത്തു വന്നതും തിണ്ണയിൽ നിന്നും അറിയാതെ എഴുന്നേറ്റുപോയി ലക്ഷ്മി. ലക്ഷ്മിയേയും ഗൌരിയേയും മാറിമാറി നോക്കിയിട്ട് മാധവൻ പറഞ്ഞു.
“ഇന്നലെ നിങ്ങൾ തന്ന കഞ്ഞിയുടെ സ്വാദ് എന്റെ നാവിൽ ഇപ്പോഴുമുണ്ട്. ലക്ഷ്മിയുടെ  ആ കൈപ്പുണ്യം മുതലാക്കിക്കൊണ്ട് നമ്മൾക്കൊരു അരക്കൈ നോക്കിയാലൊ...?”
കേട്ടതും കാര്യം മനസ്സിലാകാതെ ലക്ഷ്മിയും മക്കളും പരസ്പ്പരം നോക്കി. ഗൌരിയാണ് ആ സംശയം പുറത്തിട്ടത്.
“മാമനെന്താ ഉദ്ദേശിക്കണെ...?”
“ഈ ദൌത്യം നമ്മൾക്കങ്ങേറ്റെടുത്താലൊ...? വിശന്നു പൊരിയുമ്പോൾ ഭക്ഷണം കൊടുക്കാന്നു പറയുന്നത് ഒരു പുണ്യപ്രവർത്തിയാ... നമ്മളുടെ മുന്നിൽ ഇപ്പോൾ ഒരു ജീവിതമില്ല... ”
പിന്നെ ലക്ഷ്മിയുടെ മുഖത്തു നോക്കി പറഞ്ഞു.
“നമ്മൾക്കു പ്രായമായി. നമ്മുടെ ജീവിതം നമ്മൾക്കു വേണ്ടെന്നു വക്കാം.. പക്ഷെ, ഈ കുഞ്ഞുങ്ങൾ ഇനിയും ജീവിക്കാൻ ആരംഭിച്ചിട്ടില്ല. അവരെയും നമ്മളോടൊപ്പം കൂട്ടാൻ നമ്മൾക്കവകാശമില്ല. ഇത് ദൈവം തമ്പുരാൻ നമ്മൾക്കായി കാണിച്ചു തന്ന ഒരു വഴിയായിക്കൂടെ...?”
‘അവരേയും നമ്മളോടോപ്പം കൂട്ടാൻ നമ്മൾക്കവകാശമില്ലന്നു’ പറഞ്ഞത് ഇന്നലത്തെ ആത്മഹത്യാശ്രമത്തെപ്പറ്റി സുചിപ്പിച്ച് തന്നെ കുറ്റപ്പെടുത്തിയതല്ലേയെന്ന് ലക്ഷ്മിക്ക് തോന്നി....
ശക്തമായൊരു തേങ്ങലിൽ പെട്ടെന്ന് സാരിത്തലപ്പുകൊണ്ട് മുഖം പൊത്തിയത് മാധവനെ ഇത്തിരി വിഷമത്തിലാക്കി.
അതു തിരിച്ചറിഞ്ഞ  മാധവൻ പറഞ്ഞു.
“ലക്ഷ്മി.. ഞാൻ കുറ്റപ്പെടുത്തിയതല്ല....”
മുഖമൊന്നു തുടച്ചിട്ട് ലക്ഷ്മി വിങ്ങിപ്പൊട്ടി പറഞ്ഞു.
“എന്റെ മക്കൾക്ക് ഒരു ജീവിതം കിട്ടാൻ എത്ര കഷ്ടപ്പെടാനും ഞാൻ തയ്യാറാ... പക്ഷെ, ഈ കിടപ്പാടം കൂടി പോയാൽ ഇതുങ്ങളേം കൊണ്ട്  എന്തു ചെയ്യും..? അതൊക്കെ ഓർത്താ ഞാൻ...”

മാധവന് അത് കുറച്ച് വിഷമമായി...
അങ്ങനെ ഒരു വാക്ക് പറയേണ്ടിയിരുന്നില്ലെന്ന് തോന്നി. മാധവൻ സാവധാനം പറഞ്ഞു.
“അതെല്ലാം പോട്ടെ. ഇനി അതിനെക്കുറിച്ച് ചിന്തിക്കേണ്ട. കഴിഞ്ഞതു കഴിഞ്ഞു. ഇപ്പോൾ നമ്മൂടെ മുന്നിൽ ഒരവസരം വന്നിരിക്കുന്നതായി എന്റെ മനസ്സ് പറയുന്നു. ആദ്യം വന്ന അവസരമാ.. മറ്റൊന്നിനു വേണ്ടി കാത്തിരിക്കാൻ സമയവുമില്ല..”
“മാമാ.. ഉണ്ടാക്കാന്നു വച്ചാലും സാധനങ്ങൾ വാങ്ങാൻ ഒരുപാട് കാശ് വേണ്ടേ...?”
ഗൌരിയുടെ ഗൌരവത്തോടെയുള്ള ചോദ്യത്തിന് മാധവനും നിശ്ശബ്ദനായി...
ഗൌരിയുടെ ആ ചോദ്യം തന്നെ നല്ലൊരു സൂചകമായി മാധവനു തോന്നി...
ബഷീറിന്റെ അടുത്തെത്തി കാശിന്റെ കാര്യം ധരിപ്പിച്ചു...
അവനും തോമസ്സേട്ടൻ എത്തിക്കിട്ടിയാൽ സംഘടിപ്പിക്കാമെന്ന് ഏറ്റെങ്കിലും തൽക്കാലം കൈ മലർത്തി.

അപ്പോഴാണ് പെട്ടെന്നൊരോർമ്മയിൽ തന്റെ വലതുകൈ അരക്കെട്ടിലേക്ക് പായിച്ച് എന്തൊ തിരഞ്ഞത്.  പെട്ടെന്നു തലയൊന്നു കുലുക്കിയിട്ട് വേഗം ഇറയത്തു കയറി തിണ്ണയിൽ ഇരുന്ന മാധവൻ ഉടുത്തിരുന്ന മുണ്ടിന്റെ കുത്തിയ ഭാഗം പുറത്തെടുത്തു. പിന്നെ മുണ്ട് സ്വൽ‌പ്പം താഴ്ത്തി അരഞ്ഞാൺ പോലെ കെട്ടിയിരുന്ന  ഒരു കറുത്ത ചരട് അഴിച്ചെടുത്തു. കൌതുകകരമായ ഒരു കാഴ്ച കാണും പോലെ ഗൌരി വണ്ടി ഉരുട്ടി മാധവന്റെ തൊട്ടടുത്തു വന്ന് ശ്രദ്ധിച്ചു. അതോടൊപ്പം ലക്ഷ്മിയും ഗൌരിയുടെ പിന്നിലേക്ക് ചേർന്നിരുന്ന്, ഗൌരിയുടെ തലക്കു മുകളിലൂടെ കാണുന്നുണ്ടായിരുന്നു മാധവന്റെ ചെയ്തികൾ.

കറുത്ത ചരടെന്ന് തോന്നിച്ചത് കറുത്ത തുണി തെറുത്ത് ചുരുട്ടി ചരടുപോലെ ആക്കിയതായിരുന്നു. ചരടിന്റെ നടുവിലെ വീതി കൂടിയ ഭാഗം വിടർത്തിയപ്പോ‍ൾ പ്ലാസ്റ്റിക് കടലാസ്സിൽ പൊതിഞ്ഞ ഒരു പൊതി കിട്ടി. പ്ലാസ്റ്റിക് കടലാസ്സും പിന്നെ നോട്ട് ബുക്കിന്റെ പുറംചട്ടകൊണ്ട് പൊതിഞ്ഞ ആ പൊതി അഴിച്ച് താഴെയിട്ടത് ഗൌരിയുടെ മടിയിൽ വീണു...
ഒരു നിമിഷം മറ്റേതോ ചിന്തയിലേക്ക് വഴുതിപ്പോയ മാധവൻ പിന്നെ യാന്ത്രികമായാണ് പൊതി അഴിച്ചത്... അവസാനമായി   പൊതിഞ്ഞിരുന്ന വെളുത്ത കടലാസ്സും അഴിച്ചിട്ടത് ഗൌരിയുടെ മടിയിലാണ് വീണത്...
അതിലെന്തൊ എഴുതിയിരുന്നത് വായിച്ച ഗൌരി പെട്ടെന്ന് ആ കടലാസ് എടുത്ത് മടക്കി തന്റെ നൈറ്റിക്കുള്ളിൽ തിരുകിയത് ലക്ഷ്മി കണ്ടെങ്കിലും, അവർക്കൊന്നും മനസ്സിലായില്ല...

കുനിഞ്ഞിരിക്കുന്ന മാധവന്റെ കയ്യിൽ നാലായി മടക്കിയ ഏതാനും അഞ്ഞൂറിന്റെ നോട്ടുകൾ ഉണ്ടായിരുന്നു...!
അതും കയ്യിൽ ചുരുട്ടിപ്പിടിച്ച മാധവന്റെ കണ്ണുകളിൽ നിന്നും ഇറ്റുവീണ കണ്ണുനീരാണ് പരിസരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. കണ്ണുകൾ തുടച്ച് മാധവൻ പറഞ്ഞു.
“ഇത് രണ്ടായിരത്തഞ്ഞൂറു രൂപയുണ്ട്. ഇതു മതിയാകും നമ്മുടെ ചിലവിന്...!”

തുടരും.....