Saturday 15 November 2014

നോവൽ. മരുഭൂമി(28)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. 

വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. 

ഞങ്ങളുടെ ശ്രമഫലമായി പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക്  ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. 

മുറിയിൽ വന്ന വിരുന്നുകാരോടൊപ്പം കടയിൽ പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി. സമൂഹ‘മന്തി‘ എന്ന പരമ്പരാഗത ഭക്ഷണക്രമം, മറക്കാൻ കഴിയാത്ത ഒരു പുതിയ അനുഭൂതിയാണ് സമ്മാനിച്ചത്. അമാറയിലെ പോലീസുകാരനിൽ നിന്നും അനുഭവിക്കേണ്ടി വന്ന തിക്താനുഭവം മനസ്സിനെ വല്ലാതെ പോറലേൽ‌പ്പിച്ചു. ആശുപത്രിയുടെ പുരോഗതിക്കൊപ്പം ഹബീബയുടെ കഷ്ടപ്പാടും കൂടി. സത്യവും നീതിയും അപ്രാപ്യമായ നിലയിൽ ഹബീബായെ നിർദ്ദാക്ഷിണ്യം നാടു കടത്തി. 

ഒരു പുതിയ അവതാരം ഞങ്ങളുടെ കൂട്ടിനെത്തി. സിക്കു. പെൺ വിഷയത്തിൽ തൽ‌പ്പരനായതുകൊണ്ട് നാട്ടുകാർ കൈകാര്യം ചെയ്യുന്നതിനു മുൻപേ നാ‍ാടു കടത്തിയതായിരുന്നു സീക്കുവിനെ. നാട്ടിൽ പോകേണ്ടവർക്ക് ടിക്കറ്റ് കൊടുക്കുന്നുണ്ടെന്ന് കേട്ട് അബ്ദുൾ ഓഫീസ്സിലേക്ക് പോയി.



തുടർന്നു വായിക്കുക...

നെറി കെട്ട സന്തതി.....

‘ഇതു തന്നെ പറ്റിയ അവസരം...!?’
സീക്കു പല്ലുകൾ തമ്മിൽ കടിച്ചു ഞെരിച്ചു.
പ്രതികാരം തലക്കു പിടിച്ച സീക്കുവിന്റെ കണ്ണുകൾ വിടർന്ന് ചുകന്നു.
ശ്വാസഗതി ക്രമം തെറ്റി...
ജാത്യാലുള്ള അവന്റെ വന്യത കണ്ണുകളിൽ പ്രകടമായി...
താൻ ചെയ്യാൻ പോകുന്നതിനെക്കുറിച്ച് സ്ഥലകാലബോധം നഷ്ടപ്പെട്ട സീക്കു വേഗം പള്ളിക്കകത്തു നിന്നും സച്ചിയുടെ പിന്നിൽ ചെന്ന് നിന്നു.
എന്നിട്ട്  നാലു പാടും നോക്കി.
പിന്നെ ഒട്ടും താമസിച്ചില്ല.
തൊട്ടടുത്ത് പുറത്തേക്കുള്ള വാതിലിൽ ഒരെണ്ണം അകത്തു നിന്നും അടച്ച് തണ്ടിട്ടു...!?
വേഗം എതിർവശത്തുള്ള  പുറത്തേക്കുള്ള അവസാന വാതിൽ കൂടി അടച്ച് തണ്ടിട്ടു....!?
സച്ചി ഇതൊന്നും അറിയാതെ വെള്ളം നിറച്ച പ്ലാസ്റ്റിക് ക്യാനുമായി നിവർന്നു...!??

സച്ചി ക്യാനുമായി വാതിലിനു നേർക്ക് നടന്നതും സീക്കു പള്ളിക്കകത്തേക്ക് ഓടിക്കയറി ഒരു ഉളുപ്പുമില്ലാതെ വിളിച്ചു കൂവി.
“കാഫറ് പള്ളീക്കേറി.... ദേ കാഫറ് പള്ളീക്കേറി...!!?”
കേട്ടവർ കേട്ടവർ നാലുപാടും നോക്കി.
സീക്കു ഭ്രാന്തു പിടിച്ചതുപോലെ രണ്ടു കയ്യും പൊക്കി അലറുകയാണ്.
സച്ചിക്ക് ഉള്ളൊന്നു പിടഞ്ഞു...!!?
സീക്കു ചതിച്ചുവെന്ന് മനസ്സിലായതും വേഗം വാതിലിനു നേർക്ക് നടന്നു.
ഇത് കേട്ട് അംഗശുദ്ധി വരുത്തിക്കൊണ്ടിരുന്ന അറബികളിൽ ആ ചെറുപ്പക്കാരൻ സച്ചിയോട് ചോദിച്ചു.
“നീ.. മുസ്ലീമല്ലെ..?”
സച്ചി വല്ലാത്ത ഭയപ്പാടോടെ വിറച്ച് മറുപടി പറഞ്ഞു
“അല്ല..!”
“നീയെന്തിനാ ഇതിനകത്ത് വന്നേ...?”
അപ്പോഴേക്കും സച്ചി ഒരു കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു. തൊണ്ട വരണ്ടു. വിക്കിവിക്കി പറഞ്ഞു.
“വെള്ളമെടുത്ത് മക്കീന ഓടിക്കാൻ..”
“എന്തു മക്കീന...?”
“പള്ളീലേക്ക് കറണ്ടു കൊടുക്കാൻ...”
കറണ്ടില്ലാത്തതു കൊണ്ട് വിയർത്തു കുളിച്ചിരുന്ന അറബിക്ക് കാര്യം വേഗം പിടി കിട്ടി.
അയാൾ വേഗം വാതിൽ തുറന്നു കൊടുത്തിട്ട് പറഞ്ഞു.
“നീ പൊക്കോ...!!”
സച്ചി വേഗം ക്യാനുമായി പുറത്തു കടന്നു.
അപ്പോഴും സീക്കു പള്ളിക്കകത്തും പുറത്തുമായി ഓടി നടന്ന് വിളിച്ചു കൂവുകയാണ്.

സച്ചി റോഡ് മുറിച്ചു കടന്ന് വേഗം ജനറേറ്റർ മുറിയിൽ കയറി.
റേഡിയേറ്ററിൽ വെള്ളമൊഴിക്കാനായി കോണിപ്പടി കയറിയതേയുള്ളു.
രണ്ടു മൂന്നു പോലീസ്സുകാർ ഓടിയെത്തി  ജനറേറ്റർ മുറി വളഞ്ഞു.
രണ്ടു പേർ അകത്തു കയറി ജനറേറ്ററിനു ചുറ്റും പരതി.
പുതിയതായി ആരേയും കാണാത്തതു കൊണ്ട് സച്ചിയോട് ചോദിച്ചു.
“വേറെയാരെങ്കിലും ഇങ്ങോട്ടു വന്നോ...?”
“ഇല്ല..”
സച്ചി താഴെയിറങ്ങി ജനറേറ്റർ ഓണാക്കി.
അതോടെ പള്ളിയും അമാറയും പരിസരവും വെളിച്ചത്തിൽ കുളിച്ചു.
പോലീസ്സുകാർ ഓടി വീണ്ടും പള്ളിയിലെത്തി. സീക്കുവിനോട് ചോദിച്ചു.
“എവിടെ നീ പറഞ്ഞ കാഫർ...?”
“അവനങ്ങ് മക്കീനാമുറിയിൽ ഉണ്ട്...”
“എന്നിട്ട് ഞങ്ങൾ കണ്ടില്ലല്ലൊ...”
“അവൻ അതിനകത്തുണ്ട്...!”

സച്ചി മുറി അടച്ച് കുറ്റിയിട്ട് റോഡിൽ കയറിയതും, അവനെ കൈ ചൂണ്ടി ഭ്രാന്തു പിടിച്ചതു പോലെ പള്ളി മുറ്റത്തു നിന്നും സിക്കു അലറി.
“ദാ അവൻ തന്നെ... അവനാ കാഫർ..!!”
പോലീസ്സുകാർ ഓടാൻ തുനിഞ്ഞതും സച്ചിയെ മാ‍ത്രം അവിടെ കണ്ട് അവർ നിന്നു.
അപ്പോഴേക്കും  പോലീസ്സ് മുഹമ്മദ് പള്ളിക്കകത്തു നിന്നും ധൃതിയിൽ  ഇറങ്ങി വന്നു.
അവനെ കണ്ടതും സച്ചി അവിടെത്തന്നെ നിന്നു.
അടുത്തേക്ക് വന്ന പോലീസ്സ് മുഹമ്മദ് ചോദിച്ചു.
“എന്താ സച്ചി... എന്തു പറ്റി..?”
സച്ചി ഒന്നും പറഞ്ഞില്ല. അവൻ നന്നായി വിയർക്കുകയാണ്. പേടി കെട്ടിയ മുഖത്ത് രക്തമയമില്ല. പൊലിസ്സ് മുഹമ്മദിനു പിന്നാലെ സീക്കുവും പോലീസ്സുകാരും അടുത്തെത്തി.

പോലീസ്സുകാർ പോലീസ്സ് മുഹമ്മദിനോട് എന്തൊക്കെയോ കുശുകുശുത്തു.
അപ്പോഴും സീക്കു നിന്നു വിറക്കുകയാണ്. അവന്റെ രോഷം അടങ്ങുന്നില്ല. സച്ചിയെ തൊട്ടുകാട്ടി ‘ഇവനാ പള്ളീൽ കയറി’യതെന്ന് വീറോടെ പറഞ്ഞു തീർന്നില്ല, പോലീസ്സ് മുഹമ്മദ് തിരിഞ്ഞു നിന്ന് കൈ നിവർത്തി സീക്കുവിന്റെ ഇടതു കരണത്ത് ഒന്ന് പൊട്ടിച്ചു.
“ഠേ...!!!”
എന്നിട്ട് പറഞ്ഞു.
“നിന്നെ താങ്ങിപ്പിടിച്ച് അവന്റെ മുറിയിൽ കൊണ്ടു പോയി ഭക്ഷണം തന്നതല്ലേടാ അവൻ...?!!”

 ചെവിയിലെ മൂളക്കം വിട്ടുമാറാൻ തല കുനിച്ചു നിന്ന സീക്കുവത് കേട്ടില്ലെന്നു തോന്നുന്നു.  ഉയർത്തിയ അവന്റെ കണ്ണുകളിൽ കൂടി പൊന്നീച്ച പറന്നത് കാരണം മറ്റൊന്നും കണ്ടില്ല.
എങ്കിലും ആ കണ്ണുകളിൽ പഴയ വന്യത ഇല്ലായിരുന്നു.
കണ്ണുകളിൽ നിന്നും ചുടുനീർ ഒലിച്ചിറങ്ങിയിരുന്നു.
പിന്നെ ഒന്നും ശബ്ദിക്കാതെ നിശ്ശബ്ദം താഴേക്ക് നോക്കി നിന്നതേയുള്ളു.
അപ്പോഴേക്കും പള്ളിയിൽ നിന്നും പ്രാർത്ഥനയുടെ സ്വരം മൈക്കിലൂടെ കേട്ടു തുടങ്ങി.
പോലീസ്സ് മുഹമ്മദ് പറഞ്ഞു.
“സച്ചീ.. പ്രാർത്ഥന കഴിയുമ്പോഴേക്കും നീ നിന്റെ കൂട്ടുകാരനേയും വിളിച്ച് ഗേറ്റിലേക്ക് വാ... ഞാനവിടെ ഉണ്ടാകും..”
ശരിയെന്നു പറഞ്ഞ് സച്ചി നടന്നു.
പോലീസ്സുകാരും ചുറ്റും കൂടിയവരും പള്ളിയിലേക്ക് കയറി.
അമാറയുടെ ഗേറ്റ് കഴിഞ്ഞതും, അതുവരെ വിറപൂണ്ട് നിന്നിരുന്ന സച്ചി ഓടി.
ജീവിതത്തിൽ ഇത്രയും ഭീകരമായ ഒരു സംഭവത്തിന് ഇതുവരെ ഇരയായിട്ടില്ല.
രക്തം ഉറഞ്ഞു പോയ അവസ്ഥയിൽ നിന്നും മോചനം കിട്ടിയ ആശ്വാസത്തിൽ, ഒന്നു പൊട്ടിക്കരയാനുള്ള വെമ്പലോടെ സച്ചിയുടെ ഓടി അണച്ചുള്ള വരവ് കണ്ട് പന്തികേട് തോന്നിയ ഞാൻ ഓടിച്ചെന്നു. അടുത്തെത്തിയ അയാളെ തടുത്തു നിറുത്തിയതും സച്ചി കുഴഞ്ഞു വീണു...!
താങ്ങിപ്പിടിച്ച് തൊട്ടടുത്തു കിടന്നിരുന്ന ആമ്പുലൻസിന്റെ സൈഡിൽ ചാരിയിരുത്തി.
ഇതിനിടക്ക് കാര്യമറിയാതെ വിഷമിച്ച എന്റെ ചോദ്യങ്ങൾക്കൊന്നും മറുപടി ഇല്ലായിരുന്നു.

ഞാൻ അകത്തു നിന്നും വെള്ളമെടുത്ത് ഓടി വന്നു.
ആദ്യം മുഖത്ത് വെള്ളം തളിച്ചു. ബാക്കി കുടിക്കാൻ കൊടുത്തു.
അത് കുടിച്ച് ഒരാശ്വാസം കിട്ടിയപ്പോഴാണ് സംഗതിയുടെ കിടപ്പും അവൻ തരണം ചെയ്ത അപകടാവസ്ഥയും മനസ്സിലാകുന്നത്...!
സച്ചി സംഭവം പറഞ്ഞു കൊണ്ടിരിക്കേത്തന്നെ ഞാൻ വിറച്ചു പോയി...!!
അതും ഈ നാട്ടിൽ...!!?
പോലീസ്സ് മുഹമ്മദിനും മറ്റു പോലീസ്സുകാർക്കും അവനെ പരിചയമുള്ളതുകൊണ്ടു മാത്രം രക്ഷപ്പെട്ടതല്ലെ. ഇല്ലെങ്കിലോ...!!?
“ഈശ്വരാ.... ഇവൻ ഇത്രക്ക് ചെകുത്താനോ...?”

നിസ്കാരം കഴിഞ്ഞ് ആളുകൾ പിരിഞ്ഞ നേരത്ത് സച്ചിയോടൊപ്പം ഞാനും കൂടി അമാറയിലേക്ക് ചെന്നു. ഗേറ്റിൽ ഞങ്ങൾ നിൽക്കുമ്പോൾ പോലീസ്സ് മുഹമ്മദും സീക്കുവും മറ്റു പോലീസ്സുകാരും കൂടി അവിടേക്ക് വന്നു. മുറിയിൽ കയറിയിട്ട് പോലീസ്സ് മുഹമ്മദ് സീക്കുവിനെ കുറേ ചീത്ത പറഞ്ഞു. അതിലൊന്നും ഞങ്ങൾക്ക് താൽ‌പ്പര്യമുണ്ടായിരുന്നില്ല.
ഞങ്ങൾ ഒന്നും മിണ്ടാതെ നിന്നതേയുള്ളു.
കുറച്ചു കഴിഞ്ഞ് പോലീസ്സ് മുഹമ്മദ് തന്നെ വിധിയും കൽ‌പ്പിച്ചു.
“നീയിനി ആശുപത്രിയിൽ ഇവരുടെ അടുത്ത്  പോകാൻ പാടില്ല. നിങ്ങളിനി പള്ളിയിൽ പോയി വെള്ളമെടുക്കണ്ട. ഇവിടെ അമാറയിൽ നിന്നും എടുത്താൽ മതി. ഇവനെ വിശ്വസിക്കാൻ കൊള്ളില്ല...!”
പിന്നെയും എന്തൊക്കെയോ പോലീസ് മുഹമ്മദ് പറഞ്ഞു കൊണ്ടിരുന്നു.
ഞങ്ങൾ യാത്ര പറയാൻ നേരം പോലീസ്സ് മുഹമ്മദ് പറഞ്ഞു.
“ഇനി നിങ്ങൾ തമ്മിൽ വഴക്കൊന്നും വേണ്ട. പരസ്പ്പരം കൈ കൊടുത്ത് പിരിയ്..”
എന്നു പറഞ്ഞ് സീക്കുവിന്റേയും സച്ചിയുടേയും കൈകൾ കൂട്ടിമുട്ടിക്കാൻ ശ്രമിച്ചു.
സച്ചി അവന്റെ കൈ തട്ടിക്കളഞ്ഞ് പോലീസ് മുഹമ്മദിനോട് യാത്ര പറഞ്ഞ് തിരിഞ്ഞ് നടന്നു.

ഇനിയും സീക്കു മുറിയിൽ വന്നാൽ അവനെ ഇഞ്ച ചതക്കുന്നതു പോലെ എടുത്തിട്ട് ചതക്കണമെന്ന് ഞങ്ങൾ കണക്ക് കൂട്ടിയിരുന്നു. പക്ഷേ, മുഹമ്മദിന്റെ ഏകപക്ഷീയ തീർപ്പ് കാരണം അത് നടക്കാതെ പോയി. അതിൽ ഞങ്ങൾക്ക് നീരസമുണ്ടായിരുന്നെങ്കിലും, പോലീസ് മുഹമ്മദ് കൽ‌പ്പിച്ചതാണ് അവന് അർഹതപ്പെട്ട തീർപ്പെന്ന് കാലം സാക്ഷിപ്പെടുത്തിത്തന്നു.

കടയിൽ പോയ അബ്ദുളും എഞ്ചിനീയർ റോത്തയും വന്നപ്പോൾ ഉണ്ടായ സംഭവം ഞങ്ങൾ നിരത്തി. കുളി കഴിഞ്ഞ് അബ്ദുൾ ഒരു പൊതിക്കെട്ടുമായി സീക്കുവിന്റെ അടുത്തേക്ക് ചെന്നു.
സീക്കു നാ‍ട്ടിൽ  കൊടുത്തു വിടാനായി വാങ്ങിക്കൂട്ടിയ സാധനങ്ങളായിരുന്നു അതിൽ.
ആ പൊതിക്കെട്ട് സീക്കുവിന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞിട്ട് പറഞ്ഞു.
“നീ ഇത്രക്ക് വൃത്തികെട്ടവനാണോടാ...? നീയൊരു മുസ്ലീമാണോടാ...?
ഇനി നിന്റെ വീട്ടിൽ പോകുന്ന പ്രശ്നമേയില്ല. എന്തു വിശ്വസിച്ചു പോകും...?
നീ പറഞ്ഞതത്രയും സത്യമായിരിക്കുമെന്നന്താ ഉറപ്പ്...?
ചിലപ്പോൾ ഞാൻ ചെന്നു പെടുന്നത് നിന്നെ കാത്തിരിക്കുന്ന പോലീസ്സിന്റേയോ, അല്ലെങ്കിൽ നിന്നെ വെട്ടിക്കൊല്ലാൻ നടക്കുന്ന വല്ല നാട്ടുകാരന്റേയോ മുന്നിലാകും....?!”
സീക്കു യാചനയോടെ പറഞ്ഞു നോക്കിയെങ്കിലും അബ്ദുൾ ചെവിക്കൊണ്ടില്ല.

രണ്ടു ദിവസം കഴിഞ്ഞ് അബ്ദുൾ നാട്ടിലേക്ക് തിരിച്ചു.
ദിവസങ്ങൾ കഴിയവേ സീക്കു ആശുപത്രിയുടെ മുന്നിൽക്കൂടി അങ്ങോട്ടുമിങ്ങോട്ടും നടപ്പു തുടങ്ങി. അതിനു മുൻപ് ഒരു ദിവസം അവൻ ഹസ്സർ ബായിയെ കാണാൻ ആശുപത്രി ഗേറ്റ് കടന്നതാണ്. ഗേറ്റിലെ മുറിയിലുണ്ടായിരുന്ന ബംഗ്ലാദേശികൾ അകത്തു കയറാൻ സമ്മതിച്ചില്ല.
സീക്കുവിനെ പിടിച്ച് പുറത്തു തള്ളി.
മറ്റൊരു ദിവസം അവൻ ബംഗ്ലാദേശികളോട് യാചിച്ചതായി കേട്ടു.
“ബായി... കുറച്ച് ചോറ് തരാമോ...?”
അപ്പോഴും അവർ അവനെ ആട്ടിയകറ്റി.

ബാക്കി  ഡിസംബർ 1-ന്.....


Saturday 1 November 2014

നോവൽ. മരുഭൂമി.(27)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. 

വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. 

ഞങ്ങളുടെ ശ്രമഫലമായി പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക്  ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. 

മുറിയിൽ വന്ന വിരുന്നുകാരോടൊപ്പം കടയിൽ പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി. സമൂഹ‘മന്തി‘ എന്ന പരമ്പരാഗത ഭക്ഷണക്രമം, മറക്കാൻ കഴിയാത്ത ഒരു പുതിയ അനുഭൂതിയാണ് സമ്മാനിച്ചത്. അമാറയിലെ പോലീസുകാരനിൽ നിന്നും അനുഭവിക്കേണ്ടി വന്ന തിക്താനുഭവം മനസ്സിനെ വല്ലാതെ പോറലേൽ‌പ്പിച്ചു. ആശുപത്രിയുടെ പുരോഗതിക്കൊപ്പം ഹബീബയുടെ കഷ്ടപ്പാടും കൂടി. സത്യവും നീതിയും അപ്രാപ്യമായ നിലയിൽ ഹബീബായെ നിർദ്ദാക്ഷിണ്യം നാടു കടത്തി. 

ഒരു പുതിയ അവതാരം ഞങ്ങളുടെ കൂട്ടിനെത്തി. സിക്കു. പെൺ വിഷയത്തിൽ തൽ‌പ്പരനായതുകൊണ്ട് നാട്ടുകാർ കൈകാര്യം ചെയ്യുന്നതിനു മുൻപേ നാ‍ാടു കടത്തിയതായിരുന്നു സീക്കുവിനെ. നാട്ടിൽ പോകേണ്ടവർക്ക് ടിക്കറ്റ് കൊടുക്കുന്നുണ്ടെന്ന് കേട്ട് അബ്ദുൾ ഓഫീസ്സിലേക്ക് പോയി.

തുടർന്നു വായിക്കുക...
ആദ്യപരോൾ...

അന്നു തന്നെ റോത്തയോടൊപ്പം അബ്ദുൾ കമ്പനി ഓഫീസ്സിലേക്ക് പോയി.
ഭാര്യാദുഃഖം സ്വന്തമായുള്ള അബ്ദുളിന് ഞങ്ങൾ രണ്ടു പേരും പൂർണ്ണ സമ്മതം നൽകി.
അതില്ലാത്ത ഞങ്ങൾക്ക് കുറച്ചു കഴിഞ്ഞിട്ടായാലും മതിയല്ലൊ.
എങ്ങനെയെങ്കിലും ഭാര്യയെ കാണാനുള്ള ധൃതിക്ക് കിട്ടാനുള്ള പണമൊന്നും പ്രശ്നമായില്ല.
ടിക്കറ്റെങ്കിൽ ടിക്കറ്റ്. അത് മതി. അത് മാത്രം മതി...!!
അയാൾ ഓഫീസ്സിൽ നിന്നും കൊണ്ടു വരുന്ന സന്തോഷവാർത്തക്കായി ഞങ്ങളും കാത്തിരുന്നു....

പിറ്റേ ദിവസം വൈകുന്നേരമാണ് അബ്ദുൾ വരുന്നത്.
അടുത്ത മാസം ടിക്കറ്റ് ശരിയാക്കാമെന്നും നാട്ടിൽ പോകാൻ റെഡിയായിരിക്കാനും നിർദ്ദേശിച്ചാണ് പറഞ്ഞു വിട്ടത്. അടുത്ത മാസം രണ്ടു മാസത്തെ ശമ്പളം ഒരുമിച്ച് വരുന്നുണ്ടെന്ന വിവരം ഞങ്ങളിൽ അമൃതവർഷിണിയായി പെയ്തിറങ്ങി. അബ്ദുൾ ഞങ്ങളുടെയെല്ലാം വീടുകൾ സന്ദർശിക്കുമെന്ന് പറഞ്ഞത് അതിലേറെ സന്തോഷം തന്നു. അബ്ദുളിനെക്കൊണ്ടു തന്നെ വീട്ടിൽ കൊടുക്കാനായുള്ള  കുറച്ച് ചോക്ളേറ്റും രണ്ടോ മൂന്നോ സാരികളും വാങ്ങാൻ പ്ലാനിട്ടു.

ഏറെയും ഞങ്ങൾ എഴുതിക്കൂട്ടിയത് കത്തുകളായിരുന്നു.
മക്കയിൽ നിന്നും സുഹൃത്തുക്കൾ കത്തുകളുടെ കെട്ടുകൾ കൊടുത്തു വിടാൻ തുടങ്ങി.
നാട്ടിൽ ചെന്ന് എല്ലാ കത്തുകളും സ്റ്റാമ്പൊട്ടിച്ച് പോസ്റ്റ് ചെയ്യാൻ തന്നെ നല്ലൊരു തുക വേണ്ടി വരും.
ഞങ്ങളുടേതൊഴികെ മറ്റൊരു കത്തിലും സ്റ്റാമ്പൊട്ടിക്കില്ലെന്നും എല്ലാം കൂലിക്കാത്തായിട്ടേ അയക്കുകയുള്ളെന്നും അബ്ദുൾ ശപഥം ചെയ്തത് ഞങ്ങൾക്ക് തലകുത്തിക്കിടന്ന് ചിരിക്കാൻ വകയുണ്ടാക്കി. കിട്ടുന്ന ശമ്പളത്തിൽ നിന്നും ഞാനും സച്ചിയും കൂടി ഓരോ മാസത്തെ ശമ്പളം അബ്ദുളിനു ഗിഫ്റ്റ് ആയി കൊടുക്കാമെന്ന് ഉറപ്പു കൊടുത്തു.
ഏറേയും സാധനങ്ങൾ വാങ്ങിക്കൂട്ടിയത് സീക്കുവായിരുന്നു.

അബ്ദുൾ പോകുന്നതിന്റെ രണ്ടു ദിവസം മുൻപാ‍ണത് സംഭവിച്ചത്.
ഞങ്ങളുടെ രണ്ടു ജനറേറ്റർ ഒരുമിച്ച് കേടായി.
പിന്നെയുള്ള ഒരെണ്ണം ഇരുപത്തിനാലു മണിക്കൂറും നിർത്താതെ ഓടിക്കുകയായിരുന്നു. എഞ്ചിനീയർ റോത്ത ഒറ്റക്കായിരുന്നു വന്നിരുന്നത്.
ഒരെണ്ണത്തിന് സ്പെയെർ പാർട്ട്സ് ആവശ്യമായതിനാൾ നന്നാക്കാൻ കഴിയുമായിരുന്നില്ല. മറ്റൊരെണ്ണത്തിൽ ഓയിലും വെള്ളവും കൂടി കലർന്നതിനാൽ റേഡിയേറ്റർ മുഴുവൻ ഒരു തരം ഗ്രീസ് പോലെയുള്ള വസ്തുവിനാൽ നിറഞ്ഞിരുന്നു. അതു മുഴുവൻ നീക്കി വെള്ളവുമായി ഓയിൽ കലരുന്ന ഭാഗം  കണ്ടുപിടിച്ചപ്പോഴേക്കും സന്ധ്യയാകാറായി. ഞങ്ങൾ ഉച്ചക്കുള്ള ഭക്ഷണം പോലും കഴിക്കാതെയാണ് റോത്തയെ സഹായിക്കുന്നത്.

ഭക്ഷണമുണ്ടാക്കാൻ അകത്തു കയറിയാൽ, മുറി മുഴുവൻ ഓയിൽ കൊണ്ട് വൃത്തികേടാവും. അതുകാരണം  ഞങ്ങൾക്ക് ചായയും കുപ്പൂസും തന്നത് ബംഗ്‌ളാദേശികളായിരുന്നു. റോത്തയുടെ ബാഗിൽ നിന്നും ടിന്നിലടച്ച പാതിവേവിച്ച ട്യൂണയും കൂട്ടിയാണ് കുപ്പൂസ് കഴിച്ചത്. ഞങ്ങളുടെ പാന്റ്സും ഷർട്ടുമൊക്കെ ഓയിലിൽ കുളിച്ചിരുന്നു. അതിനാൽ അസ്സർ നിസ്കാരത്തിന് ബാങ്കു വിളിക്കാനുള്ള സൌകര്യത്തിന് പള്ളിയിലേക്ക് കറണ്ടു കൊടുക്കാൻ കഴിഞ്ഞില്ല. ഞങ്ങളുടെ വേഷമതായതു കൊണ്ട് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നു.

അസ്സറിന് പതിവിലധികം സൌദികൾ കുടുംബ സമേതം അന്ന് ഹൈവേ മസ്ജിദിൽ എത്തിയിരുന്നു. അധികവും സ്ത്രീകളായതുകൊണ്ട് സീക്കു അക്ഷമയോടെ പള്ളിക്ക് ചുറ്റും നടപ്പു തുടങ്ങി. തന്റെ ബാങ്ക് വിളി അവരെയൊക്കെ കേൾപ്പിച്ച്, കിട്ടുന്നത് വാങ്ങിയെടുക്കാനുള്ള വെമ്പലായിരുന്നു സീക്കുവിന്. ഞങ്ങളെ കാണാത്തതുകൊണ്ട് തെറി പറയാനും ഞങ്ങളെ കാർപ്പിച്ച് തുപ്പി “പട്ടികൾ, കാണിച്ചു തരാം ഞാൻ...” എന്നൊക്കെ ദ്വേഷ്യത്തിൽ പറഞ്ഞ് ഭ്രാന്തു പിടിച്ചതു പോലെ മുറ്റത്ത് അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണോ ഓടുകയാണൊ എന്നു പറയാൻ കഴിയാത്ത ഒരവസ്ഥയിലാണ് പ്രകടനം.

നേരം വൈകുന്തോറും സീക്കുവിന്റെ ക്ഷമകേട് പ്രകടമാകൻ തുടങ്ങി.
ഓടി വാതിൽക്കൽ ചെന്ന് പള്ളിക്കകത്തേക്ക് എത്തി നോക്കും.
സ്ത്രീകൾ നിറഞ്ഞിരിക്കുന്നത് കാണുമ്പോൾ സീക്കുവിന് സഹിക്കാനാകുന്നില്ല.
ഉടനെ വാച്ചിലേക്ക് നോക്കും.
അന്ന് ഞങ്ങളിൽ വാച്ച് കെട്ടിയിരുന്ന ഒരേയൊരു ധനവാൻ സച്ചിയായിരുന്നു...!
അതും സ്വന്തം അളിയൻ സമ്മാനമായി കൊടുത്തത്.
‘ഗൾഫിൽ സമയത്തിനൊക്കെ വല്യ വിലയാ. ഇത് നിനക്കിരിക്കട്ടെ’യെന്നു പറഞ്ഞ് വിമാനത്താവളത്തിൽ വച്ച് ഊരിക്കൊടുത്തതായിരുന്നു.
“നമ്മൾക്ക് സമയമറിഞ്ഞിട്ട് എന്തു കാര്യം. അതു കൊണ്ട് ഈ വാച്ച് സീക്കു കെട്ടിക്കോട്ടെ അല്ലെ. അവനല്ലെ ബാങ്കു വിളിക്കുന്ന സമയം കൃത്യമായി അറിയേണ്ടത്.”
എന്നും പറഞ്ഞു നാട്ടിൽ നിന്നും കെട്ടിക്കൊണ്ടു വന്ന ആ വാച്ച് സീക്കുവിന് കൊടുത്തത് സച്ചിയാണ്.

പിന്നേയും ഞങ്ങളെ കാണാത്തതിനാൽ ദ്വേഷ്യം പിടിച്ച് ഓടി ആശുപത്രിയിലെത്തി.
ഞങ്ങൾ ഓയിലിൽ കുളിച്ച് പൊരിഞ്ഞ പണിയിലും.
അപ്പോഴും പണിയിലേർപ്പെട്ടു കൊണ്ടിരിക്കുന്ന ഞങ്ങളെ കണ്ടതും സീക്കുവിന്റെ മുഖത്ത് ദ്വേഷ്യം ഇരച്ചു കയറി.
“അവിടെ നിസ്ക്കാരത്തിന് നേരമായി. നിങ്ങളെന്താ ഈ കാണിക്കുന്നേ...? വേഗം വന്ന് ജനറേറ്റർ ഓൺ ചെയ്യ്..”
ഞാൻ പറഞ്ഞു.
“ഇരുട്ടുന്നതിനു മുൻപേ ഇത് ഓടിക്കേണ്ടതാ.. നിനക്കറിയാല്ലൊ, രണ്ടു ദിവസമായിട്ട് ആ ഒരെണ്ണം നിറുത്താതെ ഓടിക്കൊണ്ടിരിക്കാ... അതുകൊണ്ട് ഇപ്പോൾ ഇവിടെന്ന് പോരാൻ എഞ്ചിനീയർ സമ്മതിക്കില്ല. നീ പോ.. ഇന്ന് കറണ്ടില്ലാതെ വിളിക്ക്....”
കേട്ടതും സീക്കുവിന്റെ സ്വഭാവം തന്നെ മാറി. മുഖമാകെ ചുമന്നു.
“എനിക്കിതൊന്നും അറിയണ്ടാ... എനിക്കിപ്പോത്തന്നെ ജനറേറ്റർ ഓണാക്കണം. ഇല്ലെങ്കിൽ എന്റെ സ്വഭാവം മാറും. എന്നെ നിങ്ങൾക്കറിയാഞ്ഞിട്ടാ.. ഞാൻ മഹാ ചീത്തയാ...!”
അത് കേട്ട് ഞങ്ങൾക്ക് ചിരി വന്നു.
സച്ചി പറഞ്ഞു.
“നിന്നെക്കുറിച്ച് നീതന്നെ വിശദമായി പറഞ്ഞു തന്നിട്ടുണ്ടല്ലൊ. ഇനി അതിനപ്പുറം എന്തു മനസ്സിലാക്കാനാ...ഹാ..ഹാ...!”
റോത്തയോടൊപ്പം 'ഓയിൽ ഫിൽറ്റർ' ഫിറ്റ് ചെയ്യുകയായിരുന്ന അബ്ദുൾ ഇറങ്ങി വന്നിട്ട് പറഞ്ഞു.
“നീയൊന്നു പോടാ സീക്കൂ...  നീ കാണുന്നില്ലേ. ഇന്ന് ഭക്ഷണം കൂടി ഉണ്ടാക്കിയിട്ടില്ലെന്ന് നിനക്കറിയില്ലേ. ഈ വേഷത്തിലെങ്ങനെ പള്ളീലേക്ക് വരും...”
സച്ചി ഇടക്ക് കയറി പറഞ്ഞു.
“ഡ്രെസ്സ് മാറണോങ്കിൽ അകത്ത് കയറണം. ഈ പണി തീർന്നിട്ട് വേണം കുളിക്കാൻ. അല്ലാതെ  പറ്റില്ലതിന്. ഇന്ന് നീ കറണ്ടില്ലാതെ ബാങ്ക് വിളിച്ചാൽ മതി. ചെല്ല്..”
“ നീ ഇനി വാട്ടാങ്ങ്ട്... ഞാൻ കാണിച്ചു തരാം. എന്നെ നിനക്കറിയില്ല.... ങ്ഹാ...!?”

ഇന്നലെ രാത്രി കൂടി ഞങ്ങളോടൊപ്പം കളിതമാശകൾ പറഞ്ഞ് കിടന്നുറങ്ങിയവനാ. അങ്ങനെയൊരു സൌഹൃദമൊന്നും അപ്പോഴത്തെ മുഖഭാവത്തിൽ ഇല്ലായിരുന്നു.
സീക്കു ചവിട്ടിക്കുത്തി തിരിഞ്ഞു നടന്നു.
ആ പോക്ക് കണ്ട് ഞങ്ങൾ മൂവരും കൂവി.
അതോടെ അവൻ തിരിഞ്ഞു നിന്ന് ഒന്നു കൂടി ഞങ്ങളെ നോക്കി.
“നിങ്ങക്ക് ഞാൻ വച്ചിട്ടുണ്ട്.... കാണിച്ചു തരാമെടാ മൈ....!”
വളരെ ക്രൂദ്ധമായിരുന്നു അവന്റെ ആ പിന്തിരിയൽ...!
ചവിട്ടിക്കൂട്ടിയുള്ള ആ പോക്കത്ര പന്തിയല്ലായിരുന്നു...?
അപ്പോഴേക്കും റോത്ത പറഞ്ഞു.
“ഭയങ്കരായിട്ട് വിശക്കുന്നു. നമുക്ക് പോയി എന്തെങ്കിലും വാങ്ങിയിട്ട് വരാം. കൂടെ ആരെങ്കിലും വാ...”

അതോടെ ഞങ്ങളും പണി നിറുത്തി.
പണി ഏതാണ്ട് കഴിയറായിരുന്നു.
ഇനി ഈ ജനറേറ്ററും ഫ്‌ളോറും കഴുകി വൃത്തിയാക്കണം.
അതിനി എന്തെങ്കിലും കഴിച്ചിട്ട് മതി.
റോത്തയോടൊപ്പം അബ്ദുൾ കടയിലേക്ക് പോയി.
അപ്പോഴേക്കും നമ്മൾക്കൊന്നു വിശ്രമിക്കാമെന്ന് പറഞ്ഞ് പുറത്തിട്ടിരുന്ന സ്റ്റൂളുകളിൽ ഞങ്ങൾ ഇരുന്നു. സീക്കു അപ്പോഴേക്കും അങ്ങകലേക്ക് എത്തിയിരുന്നു.
ഞാൻ സച്ചിയോട് പറഞ്ഞു.
“താനൊരു കാര്യം ചെയ്യ്. പോയി അമാറേലെ ജനറേറ്റർ ഓണാക്കിയിട്ട് വാ.. ഇന്ന് പെണ്ണുങ്ങൾ കണ്ടമാനം വന്നിരിപ്പുണ്ടാകും. അതാ സീക്കുവിനിത്ര  ദ്വേഷ്യം. അവന് എന്തെങ്കിലും കിട്ടുന്നെങ്കിൽ കിട്ടിക്കോട്ടെ. നമ്മളായിട്ട് ഇല്ലാതാക്കണ്ട. ..ഞാനപ്പോഴേക്കും ഇതൊന്നു ക്ലീൻ ചെയ്യാം....”

ഞാൻ എഴുന്നേറ്റ് ഒരു ബക്കറ്റിൽ വെള്ളവും ഡീസലും തുല്യ അളവിൽ എടുത്ത് അതിനകത്ത് ഒരു ചെറിയ പാക്കറ്റ് വാഷിങ് പൌഡറും കലക്കി ജനറേറ്റർ ക്ലീൻ ചെയ്യാൻ തുടങ്ങി.
അപ്പോഴും സച്ചി പോകാതെ സ്റ്റൂളിൽ തന്നെ ഇരിക്കുകയാണ്.
“ചെല്ലടോ....”
“ഇതു മാറാതെ എങ്ങനെയാ ഞാൻ പോകുക..”
“അതു ഞാൻ ഇപ്പോ കഴുകിത്തരാം..”
എന്നു പറഞ്ഞ് 'ഫയർ പൈപ്പ്' ഓണാക്കി, അതിന്റെ ജെറ്റ് ആയാളുടെ നേരെ തിരിച്ചു പിടിച്ചു. വസ്ത്രങ്ങളും ശരീരവും മറ്റും മൊത്തം  ഓയിലിൽ കുളിച്ചിരിക്കുകയാണ്.
സച്ചിയെ ആ വെള്ളത്തിൽ ഒന്നു കുളിപ്പിച്ചു.
മണ്ണിലെ ടാങ്കിൽ നിന്നും വരുന്നതായതു കൊണ്ട് വെള്ളത്തിന് തണുപ്പായിരുന്നു.
ആ തണുത്ത വെള്ളം ശരീരത്തിൽ വീണപ്പോൾ നല്ല സുഖം.
അവൻ ഇരുന്നു തന്നു.
അതും കഴിഞ്ഞ് ഒന്നു കുത്തിപ്പൊക്കിയേപ്പിന്നെയാണ് സച്ചി എഴുന്നേറ്റത്.
ഒന്നു തോർത്തുക പോലും ചെയ്യാതെ അയാൾ എഴുന്നേറ്റ് നടന്നു.
കാരണം ഈ ചൂടിൽ ഞങ്ങളുടെ ഗേറ്റിൽ എത്തുമ്പോഴേക്കും വസ്ത്രം ഉണങ്ങിയിരിക്കും. അയാളുടെ  പോക്കിൽ നിന്ന് കണ്ണെടുത്ത് ഞാൻ എന്റെ ജോലിയിൽ മുഴുകി.
നല്ല ക്ഷീണമുണ്ടായിരുന്നെങ്കിലും ഇതു കൂടി കഴിഞ്ഞു കിട്ടിയാൽ എവിടേങ്കിലും ഒന്നു കിടക്കാമല്ലോയെന്ന ചിന്തയാണ് വിശ്രമിക്കാൻ നിൽക്കാതെ വീണ്ടും പണി തുടങ്ങിയത്.

സച്ചി നേരെ ജനറേറ്റർ മുറിയിലേക്ക്  ചെന്ന് റേഡിയേറ്ററിൽ വെള്ളത്തിന്റെ അളവ് നോക്കി.
ഒരു വിധം ലവലാണെങ്കിൽ ഒഴിക്കേണ്ടെന്ന് കരുതിയാണ് നോക്കിയത്.
പക്ഷേ വെള്ളം കുറവായതു കൊണ്ട് പാത്രമെടുത്ത് പള്ളിയിലേക്ക് നടന്നു.
ബാങ്ക് വിളിക്കേണ്ട നേരമായതു കൊണ്ട് സീക്കു മൈക്കില്ലാതെ തന്നെ ബാങ്ക് വിളി തുടങ്ങിയിരുന്നു. സച്ചി ഒതു എടുക്കുന്ന മുറിയിൽ കയറി പൈപ്പ് തുറന്ന് വെള്ളമെടുക്കാൻ തുടങ്ങി.
തൊട്ടടുത്തു തന്നെ രണ്ട് അറബികൾ രണ്ട് പൈപ്പിൻ ചുവട്ടിൽ അംഗശുദ്ധി വരുത്തിക്കൊണ്ടിരിക്കുന്നുണ്ട്.

ബാങ്ക് വിളി അവസാനിപ്പിച്ച് തിരിഞ്ഞു നടന്ന  സീക്കു കണ്ടത് പിറകിലെ മുറിയിൽ വെള്ളമെടുക്കാനായി കുനിഞ്ഞു നിൽക്കുന്ന സച്ചിയെയാണ്...!
പെട്ടെന്നവൻ നാലു പാടും നോക്കി.
പള്ളിക്കകത്ത് ധാരാളം ആളുകളുണ്ട്.
‘ഇതു തന്നെ പറ്റിയ അവസരം...!?’
സീക്കു പല്ലുകൾ തമ്മിൽ കടിച്ചു ഞെരിച്ചു.
പ്രതികാരം തലക്കു പിടിച്ച സീക്കുവിന്റെ കണ്ണുകൾ വിടർന്ന് ചുകന്നു.
ശ്വാസഗതി ക്രമം തെറ്റി...
ജാത്യാലുള്ള അവന്റെ വന്യത കണ്ണുകളിൽ പ്രകടമായി...
താൻ ചെയ്യാൻ പോകുന്നതിനെക്കുറിച്ച് സ്ഥലകാലബോധം നഷ്ടപ്പെട്ട സീക്കു വേഗം പള്ളിക്കകത്തു നിന്നും സച്ചിയുടെ പിന്നിൽ ചെന്ന് നിന്നു.
എന്നിട്ട്  നാലു പാടും നോക്കി.
പിന്നെ ഒട്ടും താമസിച്ചില്ല.
തൊട്ടടുത്ത് പുറത്തേക്കുള്ള വാതിലിൽ ഒരെണ്ണം അകത്തു നിന്നും അടച്ച് തണ്ടിട്ടു...!?
വേഗം എതിർവശത്തുള്ള  പുറത്തേക്കുള്ള അവസാന വാതിൽ കൂടി അടച്ച് തണ്ടിട്ടു....!?
സച്ചി ഇതൊന്നും അറിയാതെ വെള്ളം നിറച്ച പ്ലാസ്റ്റിക് ക്യാനുമായി നിവർന്നു...!??
 
ബാക്കി നവംബർ  15-ന്.  നെറികെട്ട സന്തതി...