Wednesday 28 October 2015

കഥ. ഫേസ്ബുക്കിലൂടെ....


 കഥ.
ഫേസ്ബുക്കിലൂടെ.....


ആരതി വേഗം കമ്പ്യൂട്ടർ തുറന്നു.
പതിവു പോലെ തന്നെ ഫേസ്ബുക്കിലാണ് ചെന്നു നിന്നത്.
പുതിയ ഫ്രണ്ട് റിക്വസ്റ്റിൽ പരതി നടന്നു. ഒത്തിരി പേരുടെ റിക്വസ്റ്റ് ഉണ്ടെങ്കിലും  താൻ അന്വേഷിക്കുന്ന ആ ഒരു മുഖം മാത്രം ഇതുവരെ കാണാൻ സാധിച്ചിട്ടില്ല. പരിചയമുള്ളവരും അല്ലാത്തതുമായ പലരുടേയും ഫോട്ടോ ഗ്രൂപ്പിൽ ആ ഒരു മുഖം തേടി അലഞ്ഞു നടന്നു. എന്നേത്തേയും പോലെ അന്നും നിരാശയായിരുന്നു ഫലം.

സന്ധ്യയായതോടെ കൂട്ടുകാർ ഓരോരുത്തരായി മുറിയിലെത്തിക്കൊണ്ടിരുന്നു. ആരതിയുടെ എംബിയെ ഹോസ്റ്റലിലെ മുറിയിൽ നാലു പേരായിരുന്നു താമസം. രമ്യയാണ് ഏറ്റവും അടുത്ത കൂട്ടുകാരി. അവളുമായി എല്ലാം തുറന്നു പറയും. മറ്റുള്ളവരുമായി അടുത്ത ബന്ധമുണ്ടെങ്കിലും രമ്യയുമായിട്ടുള്ളത്ര തുറന്നു പറച്ചിൽ പതിവില്ല. എന്നാൽ നാലു പേരും ഒരേ മനസ്സോടെയാണ് കഴിയുന്നത്. നാലുപേരുടേയും അവസാനവർഷമാണ്.

ആദ്യം വന്ന രമ്യ കയറി വന്നപാടെ ആരതിയുടെ മുഖത്തെ നിരാശ കണ്ട് ചോദിച്ചു.
“ ഇന്നും കണ്ടു കിട്ടിയില്ലാല്ലെ...?”
ആരതി നിരാശയോടെ തലയാട്ടിയതേയുള്ളു.
അവളെ ആശ്വസിപ്പിക്കാനെന്നോണം ആരതിയുടെ കഴുത്തിലൂടെ കയ്യിട്ട് തന്നോട് ചേർത്തു പിടിച്ചിട്ട് പറഞ്ഞു.
“നീ വിഷമിക്കേണ്ടടി. ഒരു ദിവസം അദ്ദേഹം നിന്നെത്തേടി വരും. ഉറപ്പ്.. നിന്റെ ഈ കണ്ണുനീരും പ്രാർത്ഥനയും ദൈവം കാണാതിരിക്കുമോ...?”
ഇതും കണ്ടു കൊണ്ടാണ് സൂസനും അജ്നയും കയറി വന്നത്.
കെട്ടിപ്പിടിച്ചു നിൽക്കുന്ന രമ്യയും ആരതിയുടെ നിറഞ്ഞ കണ്ണുകളും രണ്ടു പേരിലും തെല്ലൊരു ഉൽക്കണ്ഠ പരത്തി. ഓടിയെത്തിയ അജ്ന ചോദിച്ചു.
“എന്തേടി.. എന്തു പറ്റി...?”
ആരതിയോടായി സൂസൻ ചോദിച്ചു.
“നീയെന്തിനാ കരയണെ...?”
രമ്യ പറഞ്ഞു.
“ ഹേയ് ഒന്നൂല്ലാടി... “
“പിന്നേ... ഒന്നൂല്ലാഞ്ഞിട്ടാണൊ ഇവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത്...”
“ഇവൾ ഒരാളെ അന്വേഷിച്ചു നടക്കാൻ  തുടങ്ങിയിട്ട് കാലമേറെയായി. ഇതുവരേയും കാണാനൊത്തില്ല. അതിന്റെ വിഷമത്തിലാ കരഞ്ഞത്.”
അവർ രണ്ടു പേരും  ആരതിയുടെ അടുത്ത് കട്ടിലിൽ ഇരുന്നു.
“പറയടി.. ആരെയാ നീ അന്വേഷിക്കുന്നത്...?”
“ഞങ്ങളും സഹായിക്കാടി നിന്നെ. വിവരം അറിഞ്ഞാലല്ലെ അതിനു കഴിയൂ...”
രമ്യ, ആരതിയെ വിട്ട് മറ്റുള്ളവരോടൊപ്പം കട്ടിലിൽ ഇരുന്നിട്ട് പറഞ്ഞു.
“എനിക്കറിയാവുന്നത് ഞാൻ പറയാം. അവളോട് ചോദിക്കണ്ട...”

ആരതി പിന്നേയും കമ്പ്യൂട്ടറിലേക്ക് തിരിഞ്ഞു.
രമ്യ തനിക്കറിയാവുന്നത് കൂട്ടുകാരുമായി പങ്കിട്ടു.
“അവളുടെ അഛനെയാ തിരയുന്നത്..! ഇവൾ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാ അഛനെ നഷ്ടപ്പെടുന്നത്. അതിനു ശേഷം ഇവൾ അഛനെ കണ്ടിട്ടേയില്ല... ”
“എങ്ങനെയാ നഷ്ടപ്പെടുന്നത്...?”
“അവർ അമ്മയും അഛനും വേർപിരിഞ്ഞു”
സൂസനും അജ്നയും ആരതിയെ ദൈന്യതയോടെ നോക്കി.
ആരതിയോടായിത്തന്നെ അജ്ന ചോദിച്ചു.
“അവർ വേർപിരിയാൻ എന്തായിരുന്നു കാരണം...?
ആരതി  തിരിഞ്ഞിരുന്നിട്ട് മൂന്നു പേരേയും ഒന്നു നോക്കിയിട്ട് പറഞ്ഞു.
“അതൊന്നും എനിക്കറിയില്ല. ഞാൻ ചോദിച്ചിട്ട് അമ്മ പറഞ്ഞിട്ടുമില്ല. വലുതാവുമ്പോൾ മനസ്സിലായിക്കോളുമെന്നാ അമ്മ പറഞ്ഞത്...”

ഒരു നിമിഷം കുനിഞ്ഞിരുന്ന് ഏതൊക്കെയോ ചിന്താലോകത്തേക്ക് ആരതി പറന്നു നടന്നു.
പിന്നെ സാവകാശം പറഞ്ഞു.
“ അഛൻ എന്നും ഒരു വിരുന്നുകാരൻ മാത്രമായിരുന്നു എനിക്ക്. രണ്ടു വർഷത്തിലൊരിക്കൽ ഒന്നൊന്നര മാസം മാത്രം എന്നെ കളിപ്പിക്കുന്ന, കൊഞ്ചിക്കുന്ന,നിറയെ കളിപ്പാട്ടങ്ങളുമായി വരുന്ന, കൈ നിറയെ ചോക്ക്ലേറ്റുകളുമായി വരുന്ന ഒരാളായിരുന്നു എനിക്കഛൻ. അതിനപ്പുറത്തേക്ക് ഒന്നുമായിരുന്നില്ല എനിക്ക് അഛൻ. എനിക്ക് എല്ലാം എന്റെ അമ്മയായിരുന്നു. പിന്നെ എന്റെ  അഛമ്മയും...”
ആരതി കണ്ണുകൾ തുടക്കാനായി ഒരു നിമിഷം നിറുത്തി.
പിന്നെ നിവർന്നിരുന്നിട്ട് തുടർന്നു.
” അഛന്റെ വീട്ടിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. അവിടെ ഞാനും അമ്മയും അഛമ്മയും മാത്രമായിരുന്നു താമസം. ഞാൻ മൂന്നാം ക്ലാസ്സിൽ  പഠിക്കുമ്പോഴാണ് അഛൻ വന്ന്, എടുത്തു കൊണ്ടു നടന്ന്, കൈ നിറയെ ചോക്ലേറ്റുകൾ തന്ന്, എന്നെ സന്തോഷിപ്പിച്ചിട്ട് തിരിച്ചു പോയത്. ആ ഓർമ്മ വെറും ഒരു നിഴൽ പോലെയേ ഇപ്പോൾ എന്റെ മനസ്സിലുള്ളു....”
പിന്നെ ഏറെ നേരം ആരതി ഒന്നും മിണ്ടിയില്ല.
അഛൻ കളിപ്പിക്കുന്നതും കൊഞ്ചിക്കുന്നതും കണ്മുന്നിൽ കാണുകയായിരുന്നിരിക്കണം.
“ഈ കമ്പ്യൂട്ടറിൽ പരതിയാൽ നിനക്കെങ്ങനെ അഛനെ കിട്ടും....?
സൂസന്റെ ആ ചോദ്യത്തിന് മറുപടി പറഞ്ഞത് രമ്യയാണ്.
“ഞാനാണ് പറഞ്ഞത് ആരതിയോട്, ഇക്കാലത്ത് കമ്പ്യൂട്ടറില്ലെങ്കിൽ വേണ്ട ഒരു മോബൈൽ ഫോണെങ്കിലും ഇല്ലാത്തവർ ഉണ്ടാവുമോ. പ്രത്യേകിച്ച് ഗൾഫിൽ പണിയെടുക്കുന്നവർ...?” “ശരിയാണ്, അവർക്ക് ഫേസ്ബുക്കിൽ അക്കൌണ്ടും കാണാൻ വഴിയുണ്ട്...”
“ അതുകൊണ്ടാ അവൾ അഛന്റെ മുഖം തേടിയുള്ള ഈ പരക്കം പാച്ചിൽ...!”
“നിന്റഛന്റെ ഫോട്ടോയുണ്ടൊ കയ്യിൽ...?”
“ഇല്ല...”
“മുഖം ഓർമ്മയുണ്ടോ...?”
“നിഴൽ പോലെ... ഒരോർമ്മയുണ്ട്...!”
“നിന്റഛന്റെ ഫോട്ടോയൊന്നും വീട്ടിലില്ലെ...?”
“ഉണ്ടായിരുന്നു. അതവിടെ അഛന്റെ വീട്ടിലായിരുന്നു. അവിടന്ന് പോരുമ്പോൾ അതൊന്നും എടുക്കാൻ സമയം കിട്ടിയില്ല...!?”
“അതെന്താ അങ്ങനെയൊരു പോക്ക്....?”
“ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു,  ഒരു ദിവസം വെളുപ്പിന് അഛൻ ധൃതിയിൽ വീട്ടിലെത്തി. എന്റെ കയ്യിൽ ഒരു ചോക്ലേറ്റ് പെട്ടി  തന്നു. പിന്നെ എന്നേയും അമ്മയേയും ഒരു കാറിൽ കയറ്റി അമ്മയുടെ വീട്ടിൽ കൊണ്ടാക്കി. അഛൻ അഛഛനോട് എന്തൊക്കെയോ വിളിച്ചു പറഞ്ഞ് വഴക്കുണ്ടാക്കി. അമ്മയും അമ്മമ്മയും മറ്റും നെഞ്ചത്തടിച്ച് കരഞ്ഞ് ബഹളമുണ്ടാക്കിയിരുന്നു. അതുകണ്ട് ഞാന്നും കിടന്ന് കരഞ്ഞു. അന്ന് ദ്വേഷ്യത്തോടെ ഇറങ്ങിപ്പോയ അഛനെ പിന്നെ കാണുന്നത് കുറേ മാസങ്ങൾക്കു ശേഷം കോടതിയിൽ വച്ചാ...!!”


ഇനിയും തുടരാനാകാതെ ആരതി വിങ്ങിപ്പൊട്ടി.
രമ്യയും സൂസനും അജ്നയും അവളെ അടക്കിപ്പിടിച്ചു.
കുറച്ചു കഴിഞ്ഞ് ഒന്നു ശാന്തമായ ശേഷം ആരതി തുടർന്നു.
“ അന്ന് ജഡ്ജി എന്നോട് ചോദിച്ചു.  കുട്ടിക്ക് ആരുടെ കൂടെപ്പോകാനാ ഇഷ്ടംന്ന്.. ഞാൻ അഛനേയും അമ്മയേയും മാറിമാറി നോക്കി. അഛൻ എന്നും ഒരു വിരുന്നുകാരൻ മാത്രമായിരുന്നുവല്ലൊ എനിക്ക്. അമ്മയാണ് എനിക്കെന്നും കൂട്ടുണ്ടായിരുന്നത്. അതുകൊണ്ട് ഞാൻ പറഞ്ഞു അമ്മയുടെ കൂടെപ്പോകാനാ ഇഷ്ടംന്ന്...!
അന്ന് അവിടെ വച്ചാ, അഛനെ അവസാനമായി കണ്ടത്....!!”


നിറഞ്ഞ കണ്ണുകൾ തുടച്ച് ആരതി മേശമേൽ കമിഴ്ന്നു കിടന്ന് ഏങ്ങലടിച്ചു.
എന്തു പറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ കൂട്ടുകാരും.
ഏറെ നേരം കഴിഞ്ഞ് അജ്ന ചോദിച്ചു.
“പിന്നീട് നിന്റഛൻ നിന്നെ കാണാൻ വന്നതേയില്ലെ...?”
“ആഴ്ചയിലൊരിക്കൽ എന്നെ വന്നു കൊണ്ടുപോകാൻ അഛനെ അനുവദിച്ചിരുന്നു കോടതി. പക്ഷേ, അഛൻ ഒരിക്കലും വന്നില്ല...!”
“നിന്റഛൻ വേറെ വിവാഹം കഴിച്ചോന്നറിയോ...?”
“അറിയില്ല..”
“നിന്റഛൻ നീയറിയാതെ എവിടെയെങ്കിലും വച്ച് നിന്നെ രഹസ്യമായി കാണുന്നുണ്ടാകും...?!“ “അഛനുമായിട്ടുള്ള കേസ് തീർക്കാൻ വേണ്ടി അഛഛൻ സ്വന്തം പേരിലുണ്ടായിരുന്ന തറവാട് വിറ്റിരുന്നു. പിന്നെ ഞങ്ങൾ ഒരുൾഗ്രാമത്തിലാ താമസിച്ചിരുന്നത്. എന്നെ പഠിപ്പിക്കാനും മറ്റും ഇളയമ്മമാരാണ് സഹായിച്ചത്. അവരുടെ വീട്ടിൽ നിന്നാണ് ഞാൻ പഠിച്ചത്. ഇപ്പോഴും അവർ തന്നെയാണ് പഠിപ്പിക്കുന്നത്. പിന്നെ അഛൻ എന്റെ ചിലവുകൾക്കായി  ബാങ്കിൽ ഇട്ടിരുന്ന പണത്തിന്റെ പലിശയാണ് എന്നെ ഇവിടം വരെ എത്തിച്ചത്. ഇതിനിടക്ക് അഛനെ ഒരിക്കൽ പോലും ഞാൻ കണ്ടിട്ടില്ല...!”

ദിവസങ്ങൾ പിന്നേയും കടന്നു പോയി.
ഒരു ദിവസം പതിവുപോലെ ഫേസ്ബുക്കിൽ പരതി നടക്കുന്ന സമയം.
ഒരു സ്ത്രീയുടെ ഫ്രണ്ട് റിക്വസ്റ്റ് കണ്ട് അക്സപ്റ്റടിചു.
പിന്നെ അവരുടെ ഫോട്ടോ ഗ്രൂപ്പിൽ നോക്കുമ്പോഴാണ് നെഞ്ചിനുള്ളിൽ ഒരിടിവാൾ മിന്നിയത്..!! രണ്ടു കയ്യും കൊണ്ട് വായ് പൊത്തിപ്പിടിച്ചിരുന്നു പോയി ആരതി.
പിന്നേയും പിന്നേയും ആ ചിത്രത്തിൽ സൂക്ഷിച്ചു നോക്കി.
ആ കണ്ണ്, ആ  മൂക്ക്, ആ നെറ്റി, സ്വൽ‌പ്പം കഷണ്ടി കയറിയ തല, ആ ചിരി... ദൈവമേ...!!! പിന്നെയാണ് ചിത്രത്തിന്റെ അടിയിൽ നോക്കുന്നത്. ആ പേര് ആരതി ഉറക്കെ വായിച്ചു.
“രാജൻ മാധവൻ...”
അതെ... അതു തന്നെ...!!
ഈശ്വരാ എന്റഛൻ....!!!
പിന്നെ വേഗം പ്രൊഫൈലിൽ പരതി.
അഛൻ പഠിച്ച സ്കൂൾ.
അതെ, താനും അഞ്ചാം ക്ലാസുവരെ അവിടെത്തന്നെയാണ് പഠിച്ചത്.
ആരതിയുടെ ശരീരം വല്ലാതെ വിറകൊണ്ടു.
ഈശ്വരാ ഇതു സത്യമോ...?

അഛന് ‘ഫ്രണ്ട് റിക്വസ്റ്റ്’ അയക്കാനായി ക്ലിക്കാൻ പോയതാണെങ്കിലും, പിന്നീട് ആലോചിച്ചു. ഇപ്പോഴത്തെ തന്നെ അഛൻ തിരിച്ചറിയില്ല. പഴയ അഞ്ചാം ക്ലാസുകാരിയല്ലല്ലൊ താനിപ്പോൾ. എംബിയേക്കു പഠിക്കുന്ന ഒരു മുതിർന്ന കുട്ടിയല്ലെ. പെട്ടെന്നവൾക്ക് ഓർമ്മ വന്നു. കഴിഞ്ഞ പ്രാവശ്യം നാട്ടിൽ പോയപ്പോൾ പഴയ കുറേ ഫോട്ടോകൾ മോബൈൽ ക്യാമറയിൽ പകർത്തിയിരുന്നത്.   അവൾ മോബൈലിൽ പരതി, തന്റെ നാലം ക്ലാസിലെ സ്കൂൾ ഗ്രൂപ്പ്ഫോട്ടോ കമ്പ്യൂട്ടറിലേക്ക് പകർത്തി. അതിൽ നിന്നും തന്റെ ഫോട്ടോ വേർതിരിച്ചെടുത്ത് ഫേസ്ബുക്ക് പ്രൊഫൈൽ പിക്ച്ചറായി ചേർത്തു.
എന്നിട്ട് അഛന് ‘ഫ്രണ്ട് റിക്വസ്റ്റ് ’ അയച്ചു.
വല്ലാത്ത ഒരു വിറയലോടെയാണ് ആ ക്ലിക്ക് ചെയ്തത്.
കുറച്ചു നേരം ആരതി അതും നോക്കി ഒറ്റയിരിപ്പിരിന്നു.
അഛൻ ഇപ്പോഴും ഗൾഫിൽ തന്നെയാണ്.
അഛൻ വേറെ വിവാഹം കഴിച്ചിട്ടുണ്ടാകുമോ...?
തന്നെ മറന്നിരിക്കുമോ...?

**********                                     ***************                            ****************          

ഗൾഫിലൊരിടത്തിരുന്ന് തന്റെ ഫേസ്ബുക്ക് പേജുകളിൽ സുഹൃത്തുക്കളുടെ ചിത്രങ്ങളിൽ പരതി മെസ്സേജ് അയച്ചും  വാട്ട്സ്സപ്പിൽ കൂടി സല്ലപിച്ചും കാലം കഴിക്കുകയായിരുന്നു രാജൻ മാധവൻ എന്ന രാജേട്ടൻ. അമ്മയുടെ മരണശേഷം ഒറ്റയ്ക്കായിപ്പോയ രാജേട്ടനെ തിരികെ വിളിച്ചത് തന്റെ പഴയ കൂട്ടുകാർ തന്നെയായിരുന്നു. അങ്ങനെയാണ് തന്റെ പഴയ സങ്കേതത്തിൽ തന്നെ തിരിച്ചെത്തുന്നത്.

ഒറ്റക്കായിപ്പോയ രാജേട്ടന്റെ മുന്നിൽ ജീവിതം ഒരു ചോദ്യച്ചിഹ്നമായി നിലകൊണ്ടു.
ഇനി ആർക്ക് എന്തിനു വേണ്ടി ജീവിക്കണമെന്ന ചിന്തയോടെ തേരാപാരാ നടക്കുമ്പോഴാണ് പഴയ സുഹൃത്തുക്കളിൽ നിന്നും വിളി വരുന്നത്. വീട്ടു സാധനങ്ങളെല്ലാം വാരിവലിച്ച് ഒരു മുറിക്കകത്താക്കി പൂട്ടി. ബാക്കിയുള്ള സ്ഥലം ഒരു ഫാമിലിക്ക് വാടകക്ക് കൊടുത്ത് നാടു വിട്ടതായിരുന്നു രാജേട്ടൻ. പിന്നെ നാട്ടിലേക്ക് പോയിട്ടില്ലിതുവരെ. ‘അവിടെ ആരിരിക്കുന്നു തന്നെക്കാത്ത് ’ എന്ന ചിന്തയാണ് വർഷങ്ങളായി ഇവിടെത്തന്നെ കഴിയാൻ രാജേട്ടനെ പ്രേരിപ്പിച്ചത്. ഇനിയൊരു വിവാഹത്തിനു തയ്യാറായിക്കൂടെയെന്ന ചോദ്യത്തിന്, ‘ഇനിയൊരു ഭാഗ്യപരീക്ഷണത്തിന് താൽ‌പ്പര്യമില്ലെന്നു’ പറഞ്ഞൊഴിയും.

മോണിംങ് ഡ്യൂട്ടി കഴിഞ്ഞു വന്ന് കുളിച്ച് പതിവുപോലെ ഒരു ഗ്ലാസ് ബീയർ കാലിയാക്കി, ചിക്കന്റെ ഒരു കഷണം വായിലേക്കിട്ട നേരത്താണ് ആ ഫ്രണ്ട് റിക്വസ്റ്റ് കണ്ണിൽ‌പ്പെട്ടത്...!
ഒരു നിമിഷം കണ്ണുകളടഞ്ഞു പോയി...!!
വീണ്ടും കണ്ണു തുറന്ന് സൂക്ഷിച്ചു നോക്കി. എന്നിട്ടാ പേര് സാവധാനം വായിച്ചു.
‘ആരതി രാജൻ...!!!’
ആ ഫോട്ടോയിൽ സൂക്ഷിച്ചു നോക്കി.
വീണ്ടൂം വീണ്ടും സൂക്ഷിച്ചു നോക്കി.
താൻ അവസാനമായി കാണുമ്പോഴുള്ള തന്റെ മോളുടെ ചിത്രം തന്നെയല്ലെ ഇത്...?
ഒരു നിമിഷം കൊണ്ട് ശരീരം വിയർത്തു കുളിച്ചു.
ഏസിയുടെ കുളിർമ്മയിലും കുടിച്ച ബീയറത്രയും വിയർപ്പായി പുറത്തെത്തി...
വീണ്ടും ഒരു ഗ്ലാസ് ബീയറെടുത്ത് ഒറ്റവലിക്കകത്താക്കി.
പിന്നെ അവളുടെ ‘ഫ്രണ്ട് റിക്വസ്റ്റ് അക്സപ്റ്റ്’ ചെയ്തു.
അവളുടെ പ്രൊഫൈൽ പരിശോധിച്ചു.
പക്ഷേ, അതൊരു ബാംഗ്ലൂർ മേൽ‌വിലാസമായിരുന്നു.

പിന്നേയും കുപ്പികൾ ഒഴിഞ്ഞുകൊണ്ടിരുന്നു.
ഈ വിവരം ഉടനെ തന്നെ നാട്ടിലുള്ള തന്റെ അനിയനേയും ചേട്ടനേയുമൊക്കെ അറിയിച്ചു.
അവരും ഉടനെതന്നെ പരിശോധിച്ച് ഉറപ്പു വരുത്തി.
രാജേട്ടൻ മെസ്സേജ് കോളത്തിലെഴുതി.
“ മോളെ.. ആരൂ... ”
അത്രമാത്രം...!!!

‘മോളേ ആരൂ..’ എന്ന മെസ്സേജ് കണ്ട് ആരതിക്ക് ബോധക്കേടായിപ്പോയി...!!
‘ആരൂ‘ എന്ന് അഛനും അമ്മയും മാത്രമെ വിളിക്കുമായിരുന്നുള്ളു.
പ്രതീക്ഷിച്ചു കാത്തിരുന്നതാണെങ്കിലും, ഇനിയൊരു സംശയത്തിന് ഇടമില്ലാത്തതു കൊണ്ടാണ് ആരതി പതറിപ്പോയത്.
തന്റെ അഛൻ തന്നെ...!!
ഉടനെയൊരു മറുപടി കൊടുക്കാൻ പിന്നേയും മടിച്ചു. അഛാന്നു വിളിക്കാൻ ഒരു വൈക്ലബ്യം. എത്രയോ വർഷമായി അങ്ങനെയൊരു വാക്കുച്ചരിച്ചിട്ട്. ഈ വിവരം അമ്മയെ വിളിച്ചറിയിച്ചാലോ...?
അല്ലെങ്കിൽ വേണ്ട. അഛനോട് സംസാരിച്ചിട്ടാകാം...

അന്നു രാത്രിയിൽ ആരതിക്ക് ഉറങ്ങാനായില്ല.
അഛനെത്തന്നെ മനസ്സിൽ കൊണ്ടു നടന്നു.
തന്റെ മോളാണതെന്ന് ഉറപ്പാക്കാനാകാതെ രാജേട്ടൻ കിടന്ന് ഞെളിപിരി കൊണ്ടു.
എന്താണ് മറുപടി എഴുതാത്തത്.
അതോ, താൻ വിചാരിച്ചതു പോലെ തന്റെ മോളല്ലാതിരിക്കുമോ...?
ഫേസ്ബുക്കിലെ ആ പേജ് ഇനിയും അടച്ചിട്ടില്ല രാജേട്ടൻ.
തുറന്നു തന്നെ കിടക്കുകയാണ്.
ഒരു മറുപടിക്കായി, ‘അഛാ..’ എന്ന വിളിക്കായി കാതോർത്ത് രാജേട്ടൻ ഉറങ്ങാതിരുന്നു.
കുപ്പികൾ നിരവധി കാലിയായിക്കഴിഞ്ഞിരുന്നു.
നേരം വെളുപ്പിനെപ്പോഴോ ആണ് ഒന്നു കണ്ണടഞ്ഞു പോയത്.
എന്നിട്ടും ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ് കമ്പ്യൂട്ടറിൽ നോക്കി.
അതെപ്പോഴൊ ഓഫായ്പ്പോയിരുന്നു.
മൌസൊന്നു അനക്കേണ്ട താമസം സ്ക്രീൻ തെളിഞ്ഞു തെളിഞ്ഞു വന്നു.
അതാ സ്ക്രീനിൽ ‘അഛാ...’എന്ന ഒരു വിളി മാത്രം കിടക്കുന്നു.
അത് മുഴുവൻ വായിക്കാനായില്ല രാജേട്ടന്.
അതിനു മുൻപേ കണ്ണുനീർ വന്ന് കാഴ്ചയെ മറച്ചിരുന്നു.
കണ്ണുകൾ തുടച്ചിട്ട് വീണ്ടും വീണ്ടും നോക്കി ഉറപ്പു വരുത്തി.
ഒരു നിമിഷം കഴിഞ്ഞ് രാജേട്ടൻ എഴുതി.
“ മോളേ.. നീയെവിടാ.. ബാംഗ്ലൂർ അഡ്രെസ്സാണല്ലൊ കാണുന്നത്.... മോളുടെ ഫോൺ നമ്പറെത്രയാ.. ഇതാണ് അഛന്റെ നമ്പർ....**********”
എല്ലാം കൂടി ഒറ്റശ്വാസത്തിൽ പറയുന്നതു പോലെയാണ് എഴുത്ത്.


അതെഴുതിക്കഴിഞ്ഞതും രാജേട്ടന്റെ ശ്വാസഗതി താളം തെറ്റി.
വല്ലാതെ വിയർക്കാൻ തുടങ്ങി.
അവശനായതുപോലെ ബഡ്ഡിലേക്ക് മലർന്നു.
ഏസിയുടെ തണുപ്പിൽ മൂടിപ്പുതച്ച് സുഖമായുറങ്ങുന്ന കൂട്ടുകാർ ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല. തെല്ലൊരാശ്വാസം തോന്നിയപ്പോൾ വീണ്ടും എഴുന്നേറ്റിരുന്നു.
അപ്പോഴേക്കും ആരതിയുടെ ഫോൺ നമ്പർ സ്ക്രീനിൽ തെളിഞ്ഞിരുന്നു.
അത് മോബൈലിലേക്ക് പകർത്താനായി തുടങ്ങിയതേയുള്ളായിരുന്നു.
അതിനുള്ളിൽ രാജേട്ടന്റെ ഫോൺ റിംഗ്  ചെയ്തു.
നാട്ടിൽ നിന്നുള്ള നമ്പറാണ്....!
സുഖമായുറങ്ങുന്ന കൂട്ടുകാരുടെ ഉറക്കം നഷ്ടപ്പെടാതിരിക്കാനായി ഫോണുമായി പുറത്തിറങ്ങി അടുക്കളയിലേക്കോടി. അവിടെ വച്ച് ആ കോൾ അറ്റന്റു ചെയ്തു.
“ഹലോ...!?” രാജേട്ടന്റെ ശബ്ദം ചിലമ്പിച്ചിരുന്നു.
അങ്ങേത്തലക്കൽ നിശ്ശബ്ദത മാത്രം.
വീണ്ടും സമനില വീണ്ടെടുത്ത് രാജേട്ടൻ പറഞ്ഞു.
“ഹലോ...”
ഒരു നിമിഷം കഴിഞ്ഞ് അങ്ങേത്തലയ്ക്കലിൽ നിന്നും പതിഞ്ഞൊരു ശബ്ദം
“അഛാ.... !!!”
പിന്നെ ഒരു പൊട്ടിക്കരച്ചിലും....
ആരതിയെ താങ്ങിപ്പിടിച്ച് രമ്യയും കൂട്ടുകാരും ചുറ്റും നിന്നിരുന്നു.
അവളെ ആശ്വസിപ്പിക്കാൻ അവർ നന്നേ പാടുപെട്ടു.

എന്താണ് രാജേട്ടന് സംഭവിച്ചത്...?
എന്തിനാണവർ പിരിഞ്ഞത്....?
അതിനായി പതിവുപോലെ അടുത്ത പോസ്റ്റ് വരുന്നതു വരെ കാത്തിരിക്കേണ്ട കൂട്ടുകാരെ.
ഇതിലേ പോയാൽ ആ സംഭവ കഥ വായിച്ചു മടങ്ങാം...

Friday 18 September 2015

കഥ. തിരക്ക്.

[ജ്വാല ഓൺലൈൻ  മാഗസിനിൽ പ്രസിദ്ധീകരിച്ചത്.]

കഥ.

തിരക്ക്...

കല്യാണിയേട്ടത്തിക്ക് എന്നും തിരക്കാണ്.  
“എവിടേയ്ക്കാ ഇത്ര തിരക്കിട്ട്... നിൽക്കൂ ചായ കുടിച്ചിട്ട് പോകാം...” 
“ഓ.. ഇപ്പോ അതിനൊന്നും നേരമില്ല മക്കളെ... ഞാൻ പിന്നെ വരാം...” 
ഗേറ്റ് തുറന്ന് പുറത്തു കടന്ന്  കല്യാണിയേട്ടത്തി തിരക്കിട്ട് നടന്നു. 

എന്നും അങ്ങനെയാണ്. 
ഞാൻ കാണാൻ തുടങ്ങിയ കാലം മുതൽ കല്യാണിയേട്ടത്തി തിരക്കിലാണ്. ഭർത്താവ് പറക്കമുറ്റാത്ത രണ്ടു പെൺ‌കുഞ്ഞുങ്ങളേയും തന്നെയും തനിച്ചാക്കി പടിയിറങ്ങിപ്പോയതു മുതലാണ് നെട്ടോട്ടമാരംഭിച്ചത്. ഉണ്ടായിരുന്ന പത്തു സെന്റ് പുരയിടം കൈവിട്ടു പോകാതിരിക്കാനും കുഞ്ഞുങ്ങളുടെ സംരക്ഷണവും  മുന്നിൽ മലപോലെ വളർന്നു നിൽക്കുമ്പോൾ ഏതൊരമ്മക്കും ഓടാതിരിക്കാനാവില്ലല്ലൊ. 

ചെറിയ ചെറിയ വീട്ടുപണിയിൽ നിന്നുമാണ് തുടക്കം. കൂടെ കുഞ്ഞുങ്ങളേയും കൂട്ടും. അവരെ മുറ്റത്തോ തൊഴുത്തിലോ  മറ്റോ കളിക്കാൻ വിട്ട് അടുക്കളയിലേക്ക് കയറും. അതുകഴിഞ്ഞ് അടുത്ത വീട്ടിലെ മുറ്റമടി തുടങ്ങും. വൈകുന്നേരമാകുമ്പോഴേക്കും അവശയായി കഴിഞ്ഞിരിക്കും. കുഞ്ഞുങ്ങളുടെ ഭക്ഷണക്കാര്യങ്ങളൊക്കെ നന്നായി നടന്നു പോകുമായിരുന്നു. അതിനപ്പുറം സമ്പാദ്യങ്ങളൊന്നും ശേഖരിക്കാനായില്ല. 

കുട്ടികളെ സ്കൂളിൽ ചേർക്കാൻ അടുത്ത വീട്ടിലെ വാരസ്യാർ നിർബ്ബന്ധിച്ചപ്പോഴാണ് ബോധോദയം ഉണ്ടായത്. മൂത്തവളെ സ്കൂളിലാക്കി. രണ്ടാമത്തവളെ കുറുപ്പാശാന്റെ വീട്ടിലിരുത്തി. 
വീടു പണി നിറുത്തി  ഉച്ചവരെ പുറം‌പണിക്ക് പോയിത്തുടങ്ങി. തേങ്ങ പെറുക്കിയിടാനും മറ്റുമായിരുന്നു കുമാരക്കണക്കന്റെ കൂടെ കൂടിയത്. കുമാരക്കണക്കന്റെ തട്ടാനും മുട്ടാനുമുള്ള സ്വഭാവം തിരിച്ചറിഞ്ഞപ്പോൾ അവിടെ നിറുത്തേണ്ടി വന്നു. 

പിന്നേയും പല പണികളും ചെയ്തെങ്കിലും സ്ഥിരത ഒന്നിലും കൈവന്നില്ല. തന്റെ ചെറുപ്പമാണ് എവിടേയും തടസ്സമായത്. ഇതെല്ലാം കൌസല്യവാരസ്യാരോട് പറഞ്ഞ് സങ്കടപ്പെടും. കൌസല്യവാരസ്യാർ പറഞ്ഞിട്ടാണ് പലവ്യഞ്ജനക്കടയുള്ള തന്റെ ഭർത്താവിന്റെ കടയിലെ തൂപ്പുകാരിയാക്കി മാറ്റിയത്. 

പിന്നെ കുറേക്കാലം അവിടെത്തന്നെ ആയിരുന്നു. മക്കൾ വളർന്ന് വരുന്തോറും ചിലവുകൾ താങ്ങാനാകാതെ വന്നപ്പോഴാണ്, അടഞ്ഞു കിടക്കുന്ന തൊട്ടടുത്ത കടയൊരെണ്ണം തരപ്പെടുത്തിയത്. കൌസല്യ വാരസ്യാരായിരുന്നു അതിനും മുന്നിൽ നിന്നത്. ഭർത്താവിനോടു പറഞ്ഞ് വേണ്ട സഹായങ്ങളൊക്കെ ചെയ്യിപ്പിച്ചു. 

അങ്ങനെയാണ് ആ കുഞ്ഞു ചായക്കടയുടെ ആരംഭം. 
വേറെ ജോലിക്കാർ ആരുമില്ല. പഠിക്കാൻ മണ്ടിയായ മൂത്ത മകൾ ഏഴാം ക്ലാസ്  കഴിഞ്ഞിരുന്നു അപ്പോഴേക്കും. അതിനെപ്പിടിച്ച് അടുക്കളയിൽ നിറുത്തി. കല്യാണിയേട്ടത്തി കടയിൽ ചായ അടിക്കാനും കൊടുക്കാനും നിന്നു. ഒരുവിധം രക്ഷപ്പെട്ടു വരുമ്പോഴാണ് പുറപ്പെട്ടു പോയ ഭർത്താവിന്റെ വരവ്. ഒട്ടും ഇഷ്ടമുണ്ടായിട്ടല്ല. വളർന്നു വരുന്ന രണ്ടു  പെണ്മക്കളുടെ ആധി മുഴുവൻ ഒറ്റക്കു ചുമക്കേണ്ടല്ലൊ. ഒരു ആൺ‌തുണ എന്തു കൊണ്ടും നല്ലതാണ്. അതുകൊണ്ടാണ് സന്തോഷത്തോടെ വീട്ടിൽ വിളിച്ചു കയറ്റിയത്. കള്ളുകുടിയും ചീട്ടുകളിയും മറ്റുമായി ചുറ്റിനടന്ന ഭർത്താവിന്റെ സ്വഭാവം  ഇവിടേയും ആവർത്തിച്ചപ്പോൾ സമ്മതിച്ചു കൊടുത്തില്ല. വളർന്നു വരുന്ന പെണ്മക്കളുടെ ഭാവിയായിരുന്നു മുഖ്യം. വീട്ടിലെ വഴക്കു കടയിലേക്കും വ്യാപിച്ചപ്പോൾ നാട്ടുകാരിടപെട്ടു. ശരീരം കേടാവുമെന്നു കണ്ട അവൻ നാട്ടിൽ നിന്നും വീണ്ടും മുങ്ങി.  

കടയിൽ സ്ഥിരമായി വന്നിരുന്ന ചന്ദ്രശേഖരനുമായി മൂത്ത മകൾ വത്സല അടുപ്പത്തിലാണെന്ന തിരിച്ചറിവ്  കല്യാണിയേട്ടത്തിയുടെ ഉറക്കം കെടുത്തി. പകലും രാത്രിയും മകളുടെ പിറകേ ഒരു കണ്ണ് എപ്പോഴും കാവൽ നിന്നു.  വിവരമറിഞ്ഞ വാരസ്യാർ അവനെക്കുറിച്ച് തിരക്കാനാളെ വിട്ടു. ആ നാട്ടുകാരനായിരുന്നില്ല അയാൾ. അതായിരുന്നു  കല്യാണിയേട്ടത്തിയുടെ പേടിയും. പക്ഷേ, അയാൾ കുഴപ്പക്കാരനൊന്നുമായിരുന്നില്ല. അയാളുടെ വീട്ടിൽ നിന്നും പെണ്ണ് ചോദിച്ച് ആളെത്തിയപ്പോഴാണ് കല്യാണിയേട്ടത്തിക്കും ആശ്വാസമായത്.  ഉണ്ടായിരുന്ന പത്തു സെന്റ് ഭൂമിയും ആ പഴയ വീടും അവർക്കായി കൊടുത്ത് കല്യാണം നടത്തി. 

കുറേക്കാലം ആ വീട്ടിൽത്തന്നെയാണ് എല്ലാവരും താമസിച്ചതെങ്കിലും  സ്വന്തം മോളുടെ പെരുമാറ്റം മോശമായതോടെ  അവിടെ നിന്നും ചായക്കടയുടെ അടുക്കളയിലേക്ക് കല്യാണിയേട്ടത്തിയും ഇളയ മകൾ ബീനയും കൂടി താമസം മാറ്റി.  

ഇളയ മകൾ പഠിക്കാൻ മിടുക്കിയായിരുന്നതു കൊണ്ട് കോളേജിൽ ചേർന്നിരുന്നു. ചായക്കടയിൽ നിന്നുമാണ്  കോളേജിൽ പോയി പഠിച്ചതെങ്കിലും, ബീകോം പാസ്സായ ശേഷമാണ് ചായക്കടയിലെ താമസം തന്റെ സ്റ്റാറ്റസ്സിനു ചേർന്നതല്ലെന്നു മനസ്സിലായത്. 

ഒരു വീടും പറമ്പും സ്വന്തമാക്കാൻ അവൾ അമ്മയെ നിർബ്ബന്ധിച്ചു കൊണ്ടിരുന്നു. ഇതിനിടയിൽ കല്യാണിയേട്ടത്തി  അറിയാതെ മൂത്ത മകൾ വത്സലയും കെട്ട്യോനും കൂടി അവർക്കു കിട്ടിയ ഭൂമി തേങ്ങാക്കാരൻ വേലായുധൻ കുട്ടിക്ക്  കച്ചോടമാക്കി. നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ആ പഴയ വീടോടെ ഒരഞ്ചു സെന്റ് അതിൽ നിന്നും  വാങ്ങാമായിരുന്നുവെന്ന് കല്യാണിയേട്ടത്തി മനസ്സിൽ വിചാരിച്ചെങ്കിലും, അതിനു മുൻപേ എല്ലാം കഴിഞ്ഞിരുന്നു. 
വത്സല ഭർത്താവ് ചന്ദ്രന്റെ നാട്ടിലേക്ക് മാറിത്താമസിച്ചു. 

കവലയിലെ തോമസ്സ് വൈദ്യന്റെ പിന്നാമ്പുറത്ത് റോഡ് സൈഡിൽ അഞ്ചു സെന്റ് സ്ഥലം അതുവരെയുണ്ടായിരുന്ന  സമ്പാദ്യം മുഴുവൻ കൊടുത്ത് കല്യാണിയേട്ടത്തി വാങ്ങി. തൽക്കാലം ഒരു കൂരകെട്ടി താമസിക്കാമെന്നു പറഞ്ഞെങ്കിലും  പട്ടണപ്പരിഷ്ക്കാരിയായി വളർന്ന ബീക്കോംകാരി ബീനക്ക് ബോധിച്ചില്ല. ബാങ്കിൽ നിന്നും വായ്പ്പയെടുത്ത്  ചെറുതെങ്കിലും വീടൊരെണ്ണം തരപ്പെടുത്തി. അതിനും  വായ്പ്പയെടുക്കാൻ ജാമ്യം നിന്നത് വാരസ്യാരുടെ  ഭർത്താവായിരുന്നു. അടച്ചുറപ്പുള്ള പുതിയ വീട്ടിൽ താമസമാരംഭിച്ചെങ്കിലും കല്യാണിയേട്ടത്തിയുടെ ആധി കൂടിയതല്ലാതെ കുറഞ്ഞില്ല. 

ഈ ജീവിതം മുഴുവൻ ആധിയോടെ ജീവിക്കാനായിരിക്കുമോ തന്റെ വിധി...!

ഇനി ഇവൾക്കു ചേർന്നൊരുത്തനെ കണ്ടു പിടിക്കണമെന്ന ചിന്തയാണ് കല്യാണിയേട്ടത്തിയുടെ ഉറക്കം കെടുത്തിയത്. ഇപ്പോൾ ചായക്കടയിൽ സഹായിക്കാനൊക്കെ പോകാൻ ബീക്കോംകാരിക്ക് കുറച്ചിലാണ്. അവൾ വരാറുമില്ല.  കല്യാണിയേട്ടത്തി വിളിക്കാറുമില്ല. എങ്കിലും വീട്ടിലവളെ തനിച്ചാക്കിപ്പോരാൻ മനസ്സുമില്ല. കട തുറന്നില്ലെങ്കിൽ  ബാങ്കിലെ കടവും തങ്ങളുടെ ചിലവിനും മറ്റൊരു വഴിയുമില്ല. അത്യന്തം വേവലാതിയോടെയാണ് എന്നും  കല്യാണിയേട്ടത്തി കടയിലേക്ക് വരാറ്. 

നാൾക്കുനാൾ ചെല്ലുന്തോറും കല്യാണിയേട്ടത്തിയുടെ ആരോഗ്യം ക്ഷയിച്ചു തുടങ്ങി. തലമുടിയിൽ വെള്ളിക്കീറുകൾ  പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും കാര്യമാക്കിയിരുന്നില്ല. സുന്ദരിയായ മകൾ ബീനയെ കാണുമ്പോൾ  ഉള്ളു കത്താൻ തുടങ്ങും. അടങ്ങിയൊതുങ്ങി, മറ്റുള്ളവരെക്കൊണ്ട് ഒന്നും പറയിപ്പിക്കാതെ ജീവിക്കണമെന്ന് എന്നും  ഉപദേശിക്കും. കേട്ടുകേട്ട് തഴമ്പിച്ചതായതുകൊണ്ട് ഒരു ഇരുത്തി മൂളലിൽ ബീന അതവഗണിക്കും. എങ്കിലും അവൾ അമ്മയെ ചതിക്കാനൊന്നും മുതിർന്നില്ല.  

മൂന്നാൻ കൊണ്ടു വന്ന ഒരാലോചന കല്യാണിയേട്ടത്തിക്ക് വളരെ ഇഷ്ടമായി. വാരസ്യാരുടെ നിർദ്ദേശപ്രകാരം  അതുമായി മുന്നോട്ടു പോയി. സ്ത്രീധനമായി കൊടുക്കാൻ ഒന്നുമില്ലായിരുന്നു. താമസിക്കുന്ന വീടും സ്ഥലവും അവർക്കായി നൽകി. വീടിന്റെ കടം തീർത്തു കൊടുത്തുകൊള്ളാമെന്ന കരാറിലായിരുന്നു കൊടുത്തത്.  ചായക്കട  ഒരാൾക്ക് ഒഴിഞ്ഞുകൊടുത്ത് കിട്ടിയ കാശുകൊണ്ട് കല്യാണവും നടത്തി. 

അവൾക്ക് ഒരു കുട്ടിയാകുന്നതുവരെ അവിടെത്തന്നെയായിരുന്നു എല്ലാവരും. നാളുകൾ കഴിഞ്ഞപ്പോൾ മകൾ  പെരുമാറ്റത്തിൽ പൊരുത്തക്കേടുകൾ കാട്ടിത്തുടങ്ങി. മൂത്തവളെപ്പോലെ വീടും പൂട്ടി മകളും കുടുംബവും അയാളുടെ വീട്ടിലേക്ക് പോയതോടെയാണ് താൻ നിരാലംബയായതെന്ന് കല്യാണിയേട്ടത്തി തിരിച്ചറിഞ്ഞത്. വീടിന്റെ  ഇറയത്തു  നിന്ന് കണ്ണീരു വാർക്കാനെ കഴിഞ്ഞുള്ളു. 

പിന്നെ വാരസ്യാരുടെ വീട്ടിൽ പണിക്കായി കൂടിയെങ്കിലും കടങ്ങളിനിയും ബാക്കിയാണല്ലൊയെന്ന തിരിച്ചറിവിൽ  പുറത്തിറങ്ങി. പണ്ട് സ്കൂളിൽ ഒരുമിച്ച് പഠിച്ചിരുന്നപ്പോഴുള്ള സൌഹൃദമാണ് വാരസ്യാർ ഇന്നും വിടാതെ കല്യാണിയേട്ടത്തിക്ക് താങ്ങും തണലുമായി നിലകൊണ്ടത്. തന്റെ  കടത്തിനു ജാമ്യം നിന്ന കൌസല്യവാരസ്യാരുടെ കുടുംബത്തെ ചതിക്കാൻ പറ്റില്ല.    

കല്യാണിയേട്ടത്തി പലപ്പോഴായി പറഞ്ഞു കേട്ട കഥകൾ ഞാൻ ഓർത്തു നോക്കി. 
പതിനേഴാം വയസ്സിൽ അഛനായിട്ടു കൊണ്ടു വന്ന ആലോചനയായിരുന്നു. തന്റെ ഇഷ്ടാനിഷ്ടങ്ങൾക്ക് ഒരു വിലയുമില്ലായിരുന്നു. അഛൻ ചന്തയിൽ വച്ച് ചെക്കനെ കണ്ടിഷ്ടപ്പെട്ടു. താൻ കാണുന്നത് കല്യാണത്തിനു താലി കെട്ടാൻ കഴുത്തു നീട്ടി കൊടുക്കുമ്പോഴാണ്. 

നാലേനാലു വർഷം മാത്രം ജീവിച്ചു. 
രണ്ടു കുട്ടികളേയും തന്നു. 
താലിമാല അഴിച്ചെടുക്കാൻ പറ്റാത്തതിന്റെ വാശിയിൽ നാടു വിട്ടതായിരുന്നു അയാൾ. അയാൾക്ക് വേറേയും കുടുംബമുണ്ടെന്ന് ആരോ പറഞ്ഞറിഞ്ഞിരുന്നു. താനായിട്ട് അന്വേഷിക്കാനൊന്നും പോയിട്ടില്ല. പിന്നെ പറക്കമുറ്റാത്ത രണ്ടു പെണ്മക്കൾക്ക് വേണ്ടിയായി ജീവിതം. 

മൂത്തവൾ കിട്ടിയതും കൈക്കലാക്കി സ്വന്തം കാര്യം നോക്കി പോയി. അവൾക്കും രണ്ടു മക്കളായി. ഇളയവളും മൂത്തവളുടെ അതേ സ്വഭാവം തന്നെ കണിച്ചു. എങ്കിലും താൻ ഏറ്റെടുത്ത വീടിന്റെ കടം തീർത്തു കൊടുത്ത്, വാരസ്യാരെ കടത്തിന്റെ ജാമ്യത്തിൽ നിന്നും മോചിതയാക്കണം.  

അതിനുശേഷമുള്ള തന്റെ ജീവിതം എങ്ങനെ ആയാലെന്ത്...?  
കല്യാണിയേട്ടത്തി അതു പറയുമ്പോൾ ആ കണ്ണുകൾ നനഞ്ഞിരുന്നു. നാളത്തെ ശൂന്യത  ആ കണ്ണുകളിൽ തെളിയുന്നുണ്ട്. 
ഇതിനാണോ ജീവിതമെന്നു പറയുക...? 

രണ്ടു മൂന്നു വീട്ടിലെ മുറ്റമടിയും കുട്ടികളെ സ്കൂളിൽ കൊണ്ടാക്കലും കൊണ്ടു വരലും മറ്റുമായി പിടിപ്പതു പണിയാണ്. അതുകൊണ്ട് നിന്നു തിരിയാൻ സമയമില്ല. ഈ എഴുപതാം വയസ്സിലും കല്യാണിയേടത്തി ഓടുകയാണ്, ഒരു സഞ്ചിയും തൂക്കി. എവിടെയെങ്കിലും വീഴുന്നതിനു മുൻപേ എല്ലാം ഒരു കരയ്ക്കടുപ്പിക്കണം...! 

കല്യാണിയേട്ടത്തിക്ക് എന്നും തിരക്കാണ്.  
“എവിടേയ്ക്കാ ഇത്ര തിരക്കിട്ട്... നിൽക്കൂ ചായ കുടിച്ചിട്ട് പോകാം...” 
“ഓ.. ഇപ്പോ അതിനൊന്നും നേരമില്ല മക്കളെ... ഞാൻ പിന്നെ വരാം...” 
ഗേറ്റ് തുറന്ന് പുറത്തു കടന്ന്  കല്യാണിയേട്ടത്തി തിരക്കിട്ട് നടന്നു. 
ഒരു നെടുവീർപ്പോടെ ഞാനോർത്തത്, ഒരു ജീവിതകാലം മുഴുവൻ ആധിയോടെ അലയാനായി മാത്രം ഒരു ജന്മമോ....!!

                  **********************************

Monday 15 June 2015

കഥ. മറക്കില്ലൊരിക്കലും.

കഥ.

മറക്കില്ലൊരിക്കലും...

[എന്റെ കഥകളിൽ ഏറ്റവും കൂടുതൽ പേർ വായിച്ച ഈ കഥ ചെറിയൊരു എഡിറ്റിങ്ങോടെ പുനഃപ്രസിദ്ധീകരിക്കുന്നു. ഏവർക്കും ഇഷ്ടമാവുമെന്ന വിശ്വാസത്തോടെ... 
വീകെ.]

                   നാലഞ്ചു കിലോമീറ്റർ നടന്നെത്തിയതിന്റെ ക്ഷീണമുണ്ടെങ്കിലും ഇരിക്കാനുള്ള സമയമുണ്ടായില്ല സോമന്. ഇംഗ്ലീഷിന്റെ കോമ്പോസിഷൻ ബുക്കുമെടുത്ത് പുറത്തേക്ക് ഓടി. സ്കൂളിനു പുറത്തു കടന്ന് വലത്തോട്ട് തിരിഞ്ഞ് മതിലിനു പുറത്തു കാണുന്ന ഓടു മേഞ്ഞ വിട്ടിലേക്ക് ഓടിക്കയറിയത് “ലീലേച്ചിയേയ്...” എന്നു വിളിച്ചു കൊണ്ടായിരുന്നു.

നേരം വൈകിയതുകൊണ്ടുള്ള ഒരു പരിഭ്രമം ആ വിളിയിലുണ്ടായിരുന്നു. അതു മനസ്സിലാക്കിയിട്ടെന്നോണം ലീലേച്ചി പെട്ടെന്നു തന്നെ ഇറയത്തേക്ക് ഓടിയെത്തി. അപ്പോഴേക്കും നിത്യപരിചതനെന്നോണം പുസ്തകം തുറന്ന് തിണ്ണയിൽ വച്ച് പേനയുടെ ടോപ്പ് ഊരി, എഴുതാൻ തെയ്യാറായി ഇറയത്തെ സ്റ്റൂൾ തിണ്ണയോട് ചേർത്തിട്ട് ഇരുന്നു കഴിഞ്ഞിരുന്നു സോമൻ. വേഗം നടന്നു വന്നതിന്റെ ക്ഷീണം വിയർത്തൊലിച്ച മുഖത്ത് കാണാനുണ്ട്.

കുട്ടികളുടെയെല്ലാം ‘ലീലേച്ചി’യായ ലീല വിദ്യാഭ്യാസം അത്യാവശ്യമുള്ളതൊക്കെ നേടി ഒരു ജോലിക്കായി വാതിലായ വാതിലൊക്കെ മുട്ടി നടക്കുന്നതിനിടക്കു കിട്ടുന്ന ഇത്തിരി ഒഴിവു സമയം, കുട്ടികൾക്ക് ട്യൂഷനെടുത്ത് കിട്ടുന്ന കാശ് കൊണ്ടാണ് അത്യാവശ്യം വീട്ടുകാര്യങ്ങൾ നടന്നു പോകുന്നത്. എന്നുവച്ച് തന്നെപ്പോലെ തന്നെ പാവപ്പെട്ട കുട്ടികൾക്ക് എന്തെങ്കിലും പറഞ്ഞു കൊടുക്കുന്നതിന് കൂലി വേണമെന്ന് നിർബ്ബന്ധമൊന്നുമില്ല. അതുകൊണ്ടാണ് സോമനെപ്പൊലുള്ള കുട്ടികൾ അത്യാവശ്യങ്ങൾക്ക് ലീലേച്ചിയെത്തേടി മടി കൂടാതെ എത്തുന്നത്.

സോമനെ കണ്ടതും ലീല ചിരിച്ചു കൊണ്ട് ചോദിച്ചു.
“ഇന്നെന്തിനെക്കുറിച്ചാ.. നേതാജിയെക്കുറിച്ചായിരിക്കും...?”
“അതേ. വേഗം പറഞ്ഞു താ ചേച്ചി. പ്പൊ.. ബല്ലടിക്കും..”
സോമുവിന്റെ അവസ്ഥ മനസ്സിലാക്കി ലീലേച്ചി വേഗം തന്നെ പറഞ്ഞു.
“ ശരി എഴുതിക്കോ.. നേതാജി വാസ്.....”
സോമു സ്പീടിലാണെങ്കിലും സ്വൽ‌പ്പം ചരിച്ച് നല്ല ഭംഗിയായി എഴുതുന്നതും നോക്കിക്കൊണ്ട് ലീലേച്ചിയും തൊട്ടടുത്തു തന്നെ തിണ്ണയിൽ ഇരുന്നു. ഇടക്ക് ചോദിച്ചു.
“ ചേച്ചി.. സുഭാഷ് സ്പെല്ലിംഗ്...?”
“എസ് യു ബി എച്ച് എ....”
ഒരു തെറ്റു പോലും വരാതെ പത്തു വാചകം പറഞ്ഞു കൊടുത്തിട്ട് എഴുന്നേൽക്കുമ്പോൾ ലീലേച്ചി പറഞ്ഞു.
“ സോമു.. ഇനി ചേച്ചിയുടെ സഹായം ഇല്ലാതെ എഴുതിപ്പഠിക്കണം. വീട്ടിൽ നിന്നും ആലോചിച്ച് എഴുതിക്കൊണ്ടു വരണം. ഇവിടെ വരുമ്പോൾ ചേച്ചി തെറ്റു തിരുത്തിത്തരാം. ഈ വർഷം മുതൽ ഹൈസ്ക്കൂളിലാ... മറക്കണ്ട....”
അപ്പോഴേക്കും സ്കൂളിൽ ബല്ലടിക്കുന്ന ഒച്ച കേട്ടു.
“അയ്യൊ ചേച്ചി ബല്ലടിച്ചു. ഞാൻ പോട്ടെ...”
എന്നു പറഞ്ഞതും ബുക്കും മടക്കിയെടുത്ത് ഓടിയതും ഒപ്പമായിരുന്നു.

                        ആദ്യത്തെ പിരീട് ഗോപിസാറിന്റെ ഇംഗ്ലീഷാണ്. എല്ലാവരും നേതാജിയെക്കുറിച്ച് എഴുതിയ കോമ്പോസിഷൻ ബുക്ക് മേശപ്പുറത്ത് അട്ടിയായി വച്ചിട്ടുണ്ട്. അതെല്ലാം ഭംഗിയായി അടുക്കി വക്കുന്നത് ക്ലാസ്സിലെ മോണിറ്ററായ സോമൻ ആണ്.
ആദ്യ ബഞ്ചിൽ ആദ്യം സോമനാണ് ഇരിക്കുന്നത്.
ഒരു കൈപ്പാട് അകലത്തിൽ പെൺകുട്ടികളാണ് ഇരിക്കുന്നത്.
പെൺകുട്ടികളുടെ വശത്ത് ആദ്യ ബഞ്ചിൽ ആദ്യം ശ്യാമ.
വെളുത്ത് കൊലുന്നനെ ഒരു പെൺകുട്ടി...!
കാലത്തെ കുളി കഴിഞ്ഞ് നെറ്റിയിൽ ചന്ദനക്കുറിയും അഴിച്ചിട്ട മുടിത്തുമ്പിൽ തുളസിക്കതിരും ചൂടി ക്ലാസ്സിലെത്തുന്ന ശ്യാമയെ കാണുക എന്നത് ആൺകുട്ടികൾക്ക് ഒരു നിർവൃതിയായിരുന്നു.
ഒരു പുഞ്ചിരി കൂടി കിട്ടിയാൽ അന്നത്തെ ദിവസം ഓക്കെ. അതെപ്പോഴും ആ മുഖത്തുണ്ടാവുകയും ചെയ്യും.

പെൺകുട്ടികളുടെ ഭാഗത്തെ മോണിറ്റർ കൂടിയായിരുന്നു ശ്യാമ.
അതിനാൽ കോമ്പോസിഷൻ ബുക്ക് കൊണ്ടു പോയി ഓഫീസിൽ വക്കാനും തിരിച്ചു കൊണ്ടു വരാനും സോമനോടൊപ്പം ശ്യാമയാണ് പോകാറ്. അതൊക്കെ മറ്റു കുട്ടികളിൽ ഒരു തരം അസൂയ ജനിപ്പിച്ചിരുന്നു. അവർക്ക് മറ്റുള്ളവരേക്കാൾ സംസാരിക്കാൻ കൂടുതൽ അവസരങ്ങളും.
സോമന്റെ തൊട്ടടുത്ത് ഒരു കൈപ്പാടകലത്തിലിരിക്കുന്ന ശ്യാമയെ ഒരു മറയുമില്ലാതെ കാണാൻ സോമനു കഴിയുമായിരുന്നു.
ശ്യാമ നന്നായി പടം വരക്കുമായിരുന്നു.
സോമന്റെ പടം ഒരിക്കലും നന്നാവാറില്ല.

ഒരു ദിവസം കാലത്ത് നേരത്തെ വന്ന് പടം വരച്ചു കൊണ്ടിരുന്ന സോമന്റെ ബുക്ക് നോക്കിയിട്ട് ശ്യാമ അപ്രതീക്ഷിതമായി പറഞ്ഞു.
“കുട്ടീ.. ഇങ്ങു തരു.. ഞാൻ വരച്ചു തരാം...!!”
ശ്യാമയുടെ മുഖത്തേക്കു ആശ്ചര്യത്തോടെ നോക്കിയിട്ട് യാന്ത്രികമായി വരച്ചും മാച്ചും വീണ്ടും വരച്ചും പേജ് കറുത്തു തുടങ്ങിയ ബുക്ക് വിറകൊള്ളുന്ന കയ്യോടെ എടുത്ത് കൊടുത്തു.
അന്നേരം ശ്യാമയും സോമനും മാത്രമേ ക്ലാസ്സിൽ എത്തിയിട്ടുള്ളു.
ശ്യാമ ആ പേജിന്റെ കോലം കണ്ടിട്ട് സോമനെ നോക്കി മുഖമൊന്നു വക്രിച്ചു പുഞ്ചിരിച്ചു.
പിന്നെ, ആ പേജ് കീറിക്കളഞ്ഞിട്ട് പുതിയൊരു പേജിൽ ഭംഗിയായി വരക്കാൻ തുടങ്ങി.
അത് കണ്ടിരിക്കുമ്പോൾ താൻ വല്ലാതെ ചെറുതായി പോയതു പോലെ.
ശരിക്കും നാണം തോന്നി സോമന്...!
സോമൻ പതുക്കെ എഴുന്നേറ്റ് പുറത്തേക്ക് നടന്നു.

പിന്നെ ബെല്ലടിച്ചതിനു ശേഷമാണ് ക്ലാസ്സിലെത്തിയത്.
ക്ലാസ്സിലെത്തിയതും ശ്യാമയുടെ മുഖത്തേക്ക് നോക്കി.
എന്റെ ബുക്കെവിടെ..? എന്ന ഭാവം.
ശ്യാമ കണ്ണു കൊണ്ട് ആംഗ്യം കാട്ടി പറഞ്ഞു,
‘അവിടെ വച്ചിട്ടുണ്ടെന്ന്.’
മറ്റാരും കാണാതെ തന്റെ പുസ്തകക്കെട്ടിൽ നിന്നും അതുമാത്രമെടുത്ത് പതുക്കെ തുറന്നു നോക്കി. ചിത്രം കണ്ടതും സോമുവിന്റെ വായും കണ്ണും ഒരു പോലെ വിടർന്നു...!
അത്ഭുതം വിടർന്ന ആ കണ്ണുകൾ ചിമ്മാതെ തന്നെ ശ്യാമയെ നോക്കി.
ശ്യാമ ഒരു പുഞ്ചിരിയോടെ നോക്കിയതും പിന്നെ കണ്ണടച്ചു കാണിച്ച്, ‘ആരും അറിയണ്ടാന്ന് ’ പറയാതെ പറഞ്ഞു. സോമൻ വേഗം ബുക്കടച്ചു വച്ചു.
സ്നേഹത്തോടെ നന്ദിയോടെ ഒന്നു കൂടി ശ്യാമയെ നോക്കി.
ആ നന്ദിപ്രകടനം ശ്യാമക്കു മാത്രം മനസ്സിലാകുമായിരുന്നു.

അത് പലപ്പോഴും തുടർന്നു പോന്നു.
ഇതൊന്നും ക്ലാസ്സിൽ മറ്റാരും അറിഞ്ഞിരുന്നില്ല.
പ്രേമത്തെക്കുറിച്ചൊ സ്നേഹത്തെക്കുറിച്ചൊ ഒന്നും സംസാരിക്കാതെ തന്നെ മൂകമായി ഒരു പ്രണയ ബന്ധം വളർന്നു വന്നിരുന്നത് ആരുടേയും കണ്ണിൽ പെടാതെ അവർ പവിത്രമായി കാത്തു സൂക്ഷിച്ചു.

നേതാജിയെക്കുറിച്ച് എഴുതിയ ബുക്ക് മേശപ്പുറത്ത് രണ്ടറ്റത്തായി അട്ടിയിട്ട് വച്ചിട്ടുണ്ട്. ആൺകുട്ടികളും പെൺകുട്ടികളും പ്രത്യേകമായാണ് അട്ടിയായി വച്ചിരിക്കുന്നത്.
ഗോപിസാർ ക്ലാസ്സിലെത്തി ഹാജർ വിളിച്ചതിനു ശേഷം കുറച്ചു നേരം ക്ലാസ്സെടുത്തു.
പിന്നെ എല്ലാവരോടും ശബ്ദമുണ്ടാക്കാതെ ഇന്നെടുത്ത പാഠഭാഗം വായിച്ചു പഠിക്കാൻ പറഞ്ഞിട്ട് ബുക്കുകൾ നോക്കാൻ തുടങ്ങി.

ആദ്യം ആൺകുട്ടികളുടെ ബുക്കാണെടുത്തത്.
അത് തീർന്നതും പെൺകുട്ടികളുടെ ബുക്ക് ഓരോന്നായി നോക്കി നോക്കി,  ഇടക്ക് ശ്യാമയുടെ മുഖത്തേക്കും ബുക്കിലേക്കും മാറി മാറി നോക്കുന്നുണ്ടായിരുന്നു.
പിന്നെ നോക്കി വച്ച ആൺകുട്ടികളുടെ ബുക്കിനുള്ളിൽ നിന്നും മറ്റൊരു ബുക്ക് വലിച്ചെടുത്ത് തുറന്നു നോക്കി. വീണ്ടും ശ്യാമയെ നോക്കിയിട്ട് സാർ വിളിച്ചു.
“ശ്യാമ.... കമോൺ..!?”
ശ്യാമ പരിഭ്രമത്തിൽ എഴുന്നേറ്റ് മേശയുടെ മുന്നിലേക്ക് ചെന്നു.
സാർ ശബ്ദം താഴ്ത്തി ചോദിച്ചു.
“തന്റെ ബുക്ക് ആർക്കെങ്കിലും കോപ്പി അടിക്കാൻ കൊടുത്തോ..?”
“ഇല്ല സാർ...”
“താൻ ആരുടെയെങ്കിലും കോപ്പിയടിച്ച് എഴുതിയതാണൊ..?”
“അല്ല സാർ.. ഞാൻ വീട്ടീന്ന് എഴുതിക്കൊണ്ടു വന്നതാ...”
ശ്യാമ ശരിക്കും വിറ കൊണ്ടു. സാർ ഒന്നിരുത്തി മൂളിയിട്ട് പറഞ്ഞു.
“താൻ പോയി ഓഫീസ്സിൽ നിന്നും ചൂരലെടുത്തിട്ടു വാ...!”

കേട്ടതും ശ്യാമ പേടിച്ചു വിറച്ച് ചൂരലെടുക്കാനായി ഓടി.
സാറിന്റെ മുന്നിലിരിക്കുന്ന കോപ്പി ബുക്ക് ആരുടേതേന്നറിയാതെ കുട്ടികൾ എല്ലാം വിയർത്തുകുളിച്ചു. ശ്യാമ ഒട്ടും സമയം കളയാതെ ചൂരലുമായി ഓടിയെത്തി.
മേശപ്പുറത്തു നിന്നും ചൂരലെടുത്ത് ഗോപിസാർ എഴുന്നേറ്റു.
ആരുടെ പേരാണ് വിളിക്കുന്നതെന്ന് ശ്രദ്ധിച്ച് ശ്വാസം പിടിച്ച് അക്ഷമരായി കുട്ടികൾ.
ഇരുന്ന കസേര പിറകിലേക്ക് തട്ടി മാറ്റി ഗോപിസാർ മേശയുടെ ഒരു വശത്തേക്ക് വന്ന് വിളിച്ചു.
“സോമൻ.. ഇവിടെ വാ..!?”

സോമന് അത്ര ഭയമൊന്നും തോന്നിയില്ല.
താൻ കോപ്പി അടിച്ചിട്ടില്ലെന്ന് ഉറപ്പുള്ളതു കൊണ്ട് മടിക്കാതെ സാറിന്റെ മുന്നിലെത്തി. മുന്നിലെത്തിയതും പെട്ടെന്ന് ഒന്നും പറയാതെ വലത്തുകാലിനു മുകളിൽ നിന്നും നിക്കർ പൊക്കി ശക്തിയായി ഒറ്റ അടി..!!
‘അ’ എന്നൊരു ശബ്ദം വന്നതോടൊപ്പം കണ്ണുകളിൽ നിന്നും ചുടുകണ്ണീർ തെറിച്ചു...!
അടികൊണ്ട ഇടം പെട്ടെന്നു കരുവാളിച്ചതു കണ്ട് പിന്നിലിരുന്ന പെൺ‌കുട്ടികൾ ‘ശ്ശോ’ എന്ന് പറഞ്ഞ് വായ പൊത്തി. ചിലർ അത് കാണാൻ കഴിയാതെ കുനിഞ്ഞിരുന്നു.
അപ്പൊഴാണ് രണ്ടാമത്തെ അടി ഇടത്തെ തുടയിൽ വീണത്.
അതിത്തിരി കട്ടിയായിരുന്നു.
ചൂരൽ വിണതും അവിടം പൊട്ടി ചോരയൊഴുകി...!
ശബ്ദം പുറത്തു വരാതിരിക്കാൻ ചുണ്ടുകൾ കടിച്ചുപിടിച്ചിട്ടും നിയന്ത്രിക്കാനായില്ല സോമന്.
ശരീരം വല്ലാതെ വിറകൊണ്ടു.
മുഖം ചുവന്നു തുടുത്തു.
ചുടുകണ്ണീർ പൊട്ടിയൊലിച്ചു.
അതിനേക്കാളുപരി എന്തിനാണു തന്നെ അടിച്ചതെന്നറിയാത്ത വിഷമം.

ചോര കണ്ടതും ശ്യാമ വാവിട്ടു നിലവിളിച്ചതിനൊപ്പം ബോധം കെട്ടു വീണു...!
അതു വരെ കടിച്ചുപിടിച്ചു നിന്ന കുട്ടികൾ, പ്രത്യേകിച്ച് പെൺകുട്ടികൾ എല്ലാവരും വാവിട്ടു കരയാൻ തുടങ്ങി. കുറച്ചു കടന്നു പോയതു കൊണ്ടൊ, കുട്ടികൾ എല്ലാം കരയാൻ തുടങ്ങിയതു കൊണ്ടൊ എന്തോ, ചൂരൽ മേശയിലേക്ക് വലിച്ചെറിഞ്ഞിട്ട് പറഞ്ഞു.
“മേലാൽ എന്റെ ക്ലാസ്സിൽ ഒരാളും കോപ്പിയടിക്കരുത്..”
അതും പറഞ്ഞ് സാർ ക്ലാസ്സിൽ നിന്നും ഇറങ്ങിപ്പോയി.
സങ്കടം സഹിക്കാൻ കഴിയാതെ, ബഞ്ചിൽ നേരെചൊവ്വെ ഇരിക്കാൻ കഴിയാതെ സോമൻ ഡെസ്ക്കിൽ തലവച്ച് ഏങ്ങലടിച്ച് കരഞ്ഞു.
ഒലിച്ചിറങ്ങിയ ചോര കുട്ടികൾ പുസ്തകം പൊതിഞ്ഞ കടലാസ്സ് ഇളക്കിയെടുത്ത് തുടച്ചു.
എന്നിട്ടും ചോരയൊലിച്ച പാടുകൾ കാലിൽ അവശേഷിച്ചു.
സോമന്റെ ഏന്തലും ഇടക്കിടെ കേട്ടുകൊണ്ടിരുന്നു.

പിറ്റേ ദിവസം ഗോപിസാർ വരുന്ന വഴി ലീല കാത്തുനിന്നു.
“സോമനെപ്പോലെ നന്നായി പഠിക്കുന്ന കുട്ടികൾ കോപ്പിയടിച്ചാൽ... അതുകൊണ്ടാ അടിച്ചത്... മേലാൽ അതാവർത്തിക്കരുത്.”
ലീലേച്ചി പറഞ്ഞു.
“പക്ഷെ സാറിനാ തെറ്റു പറ്റിയത്. ആ കുട്ടിക്ക് പറഞ്ഞു കൊടുത്തത് ഞാനാ. ശ്യാമക്കും ഞാൻ ഇംഗ്ലീഷിനു ട്യൂഷനെടുക്കുന്നുണ്ട്. എനിക്കൊരു മണ്ടത്തരം പറ്റി. രണ്ടുപേർക്കും ഒരുപോലെ തന്നെയാ വരികൾ പറഞ്ഞു കൊടുത്തത്...!!”
അതു കേട്ടതും ഗോപിസാർ നിന്ന നിൽ‌പ്പിൽ ഉരുകാൻ തുടങ്ങി.
ലില വീണ്ടും തുടർന്നു.
“ അതും എന്തൊരടിയാ അടിച്ചത്. ആ കുട്ടിക്കിപ്പൊ ഇരിക്കാനും വയ്യ നടക്കാനും വയ്യ. ഇനി അതിന്റെ രക്ഷകർത്താക്കൾ ചോദിക്കാൻ വരില്ലെന്നെന്താ ഉറപ്പ്...?”
സാറ് പിന്നെ സ്കൂളിലേക്ക് പോയില്ല. തിരിച്ചു നടന്നു.
രണ്ടു മൂന്നു ദിവസം പനി പിടിച്ച് കിടപ്പിലായെന്നു കേട്ടു.

മാസങ്ങളേറെ കടന്നുപോയി.
മാസങ്ങൾ വർഷങ്ങളെ ഗർഭം ധരിച്ചു പ്രസവിച്ചത് ഒന്നും രണ്ടുമല്ല.
മൂന്ന് വർഷങ്ങൾ.
പത്താം ക്ലാസ്സിലെ അവസാന ദിവസം.
എല്ലാവരും ഒരു പിരിഞ്ഞു പോകലിന്റെ വേദനയിൽ അസ്വസ്തമായ മനസ്സോടെ ഓട്ടോഗ്രാഫുമായി എല്ലാവരുടെ മുന്നിലും കറങ്ങി നടന്നു. അതുവരെ കേൾക്കാത്തതും വായിക്കാത്തതുമായ സാഹിത്യം മുഴുവൻ കുട്ടികൾ പരസ്പ്പരം വാരിവലിച്ചെഴുതി വിടവാങ്ങൽ ഭംഗിയാക്കിക്കൊണ്ടിരുന്നു.
ശ്യാമയും സോമനും ഓട്ടോഗ്രാഫിൽ എന്തെഴുതും എന്നറിയാതെ കുഴങ്ങി.
അപ്പോഴേക്കും വളരെ ധൃഢമായിക്കഴിഞ്ഞിരുന്നു അവരുടെ സ്നേഹബന്ധം.
“മറക്കില്ലൊരിക്കലും ഞാൻ നിന്നെ-
മറന്നെന്നാകിൽ നിനച്ചു കൊൾക,
ശ്വാസവും പിന്നെ എൻ ജീവനും
നിലച്ചതായ് കരുതുകെൻ പ്രിയേ..!”
തന്റെ ഓട്ടോഗ്രാഫിൽ എഴുതിയ സോമന്റെ ആത്മാർത്ഥമായ വാക്കുകൾ വായിച്ച് ശ്യാമ കോൾമയിർ കൊണ്ടു.
ആ വരികളിൽ മുഖമൊളിപ്പിച്ച് ചുംബിച്ചു ശ്യാമ.
എന്തിനെന്നറിയാതെ കണ്ണുകൾ നിറഞ്ഞു.
മറുപടിയായി ശ്യാമ ചൂടോടെ തന്നെ സോമന്റെ ബുക്കിൽ എഴുതി.
“ശ്വാസം നിലച്ച നിന്നരികെ നിന്നെയും-
കെട്ടിപ്പിടിച്ചെൻ പ്രേമവും ജീവൻ വെടി-
ഞ്ഞെൻ ശരീരവും നിശ്ചലം കിടക്കുമെ-
ന്നോർക്കുക നിശ്ചയമെൻ പ്രിയനേ..!”

രണ്ടു പേരും പിന്നെ അപൂർവ്വമായിട്ടെങ്കിലും കാണുമായിരുന്നു.
ചിലപ്പോഴൊക്കെ സോമൻ സൈക്കിളെടുത്ത് ശ്യാമയുടെ വീടിന്റെ പരിസരത്തൊക്കെ കറങ്ങുമായിരുന്നു. അന്നേരം റേഷൻ കടയിൽ പോകാനെന്നോണം ശ്യാമയും പുറത്തു വരും. പ്രീഡിഗ്രി കഴിഞ്ഞ് ഡിഗ്രിക്കു ചേർന്നതിനുശേഷമാണ് ഒട്ടും കാണാൻ കഴിയാതെ വന്നത്. രണ്ടുപേരും രണ്ടിടത്തായി താമസിച്ച് പഠിക്കേണ്ടി വന്നതു കൊണ്ട് പിന്നൊരിക്കലും കണ്ടതേയില്ല.

പഠിത്തം കഴിഞ്ഞ് വന്നതിനു ശേഷം സൈക്കിളുമായി കറങ്ങിയെങ്കിലും ശ്യാമയുടെ വീടിന്റെ പരിസരം തിരിച്ചറിയാൻ പറ്റാത്ത വിധം മാറ്റിമറിച്ചിരുന്നു. ആ പ്രദേശമാകെ വിമാനത്താവളത്തിനു വേണ്ടി വിട്ടു കൊടുക്കേണ്ടി വന്നതു കൊണ്ട് മതിലു കെട്ടി തിരിച്ചിരുന്നു. ശ്യാമയും കുടുംബവും എങ്ങോട്ടു പോയെന്ന് ചോദിക്കാൻ അറിയാവുന്ന നാട്ടുകാർ ആരുമില്ലായിരുന്നു.
ഉള്ളവർ പുതുതായി വന്നു താമസിക്കുന്നവരും.
പോകുന്നിടത്തെല്ലാം സോമന്റെ കണ്ണുകൾ ശ്യാമയെ തേടിക്കൊണ്ടിരുന്നു.
ബസ്റ്റാന്റുകൾ, റെയിൽ‌വേ സ്റ്റേഷൻ, പട്ടണങ്ങൾ, സിനിമാ തിയറ്ററുകൾ സകലയിടത്തും ശ്യാമയെ ഒരു നോക്കു കാണാനായി അലഞ്ഞു.

മാസങ്ങൾ പിന്നെയും കടന്നു പോയി.
ശ്യാമയെ മാത്രം ഒരിടത്തും കണ്ടെത്താനായില്ല.
ഒരോ അന്വേഷണങ്ങളും കഴിഞ്ഞ് വന്ന് നിരാശയോടെ ഓട്ടോഗ്രാഫിലെ ശ്യാമയുടെ കൈപ്പടയിലെഴുതിയ വാചകങ്ങൾ വായിക്കും.
ശ്വാസം നിലച്ച നിന്നരികെ നിന്നെയും.....’
..................................................................
പിന്നെ ആ വരികളിൽ മുഖമമർത്തി മതിയാവോളം ചുംബിച്ച്, അത് നെഞ്ചോട് ചേർത്തു വച്ച് കിടന്നുറങ്ങും.

പിന്നെ സോമു ജീവിതമാർഗ്ഗം തേടി എല്ലാവരേയും പോലെ ഗൾഫിലേക്ക്.
ഓരോ വെക്കേഷനും വരുമ്പോൾ പോകുന്നിടത്തെല്ലാം കണ്ണുകൾ ശ്യാമയെത്തെടി അലഞ്ഞു. ഇതിനിടക്ക് വിവാഹം കഴിക്കാനായി വീട്ടുകാരുടെ നിർബ്ബന്ധം കേട്ടില്ലെന്നു നടിച്ചു. ശ്യാമയെക്കുറിച്ചുള്ള വിവരമറിയാതെ ഒരു വിവാഹത്തിന് മനസ്സ് സമ്മതിച്ചില്ല.
കൂട്ടുകാർ പറഞ്ഞതു പോലെ ഈ പ്രായത്തിലും ഒരു പെണ്ണിന് പിടിച്ചു നിൽക്കാൻ കഴിയുമോ..? അങ്ങനെയെങ്കിൽ അവൾ ഇതിനകം നിന്നെ തേടി വരുമായിരുന്നു.
‘ശരിയായിരിക്കാം. എങ്കിലും ഒരു വിവരമെങ്കിലും അറിയാതെ...
ഇല്ല .. തനിക്കവളെ മറക്കാനാവില്ല.’

ഏറെ വർഷങ്ങൾക്കു ശേഷം, അങ്ങനെ ഒരു അവധിക്കാലത്ത് കൂട്ടുകാരോടൊപ്പം ഫസ്റ്റ്ഷൊ സിനിമ കഴിഞ്ഞിട്ട് ബസ്സ് സ്റ്റാന്റിൽ  തൂണിൽ ചാരി നിൽക്കുകയായിരുന്നു. പലരും വന്ന് തമ്പടിച്ചിട്ടുണ്ട്. സ്റ്റാന്റിലെ അധിക സ്ഥലവും നാടോടിക്കൂട്ടങ്ങളായിരുന്നു അപഹരിച്ചിരുന്നത്. വന്നിറങ്ങുന്ന യാത്രക്കാരിൽ നിന്നും എന്തെങ്കിലും കിട്ടുമോന്നറിയാൻ അവരുടെ കുട്ടികൾ ഓരോ കൈകളിലും വന്ന് തോണ്ടിക്കൊണ്ടിരുന്നു.

അത്തരം ഒരു തോണ്ടലായിട്ടെ സോമുവിനു തോന്നിയുള്ളു.
അതു കൊണ്ട് ഗൌനിക്കാൻ പോയില്ല.
പിന്നെ തോണ്ടലിന്റെ ശക്തി കൂടി.
എന്നിട്ടും സോമു നോക്കാൻ പോയില്ല.
പിന്നെ തോണ്ടലിനു പകരം വലത്തെ കയ്യിൽ ബലമായിട്ട് പിടിച്ചു വലിയായി.
അതുകാരണം ആ കുട്ടിയെ ശ്രദ്ധിക്കാതിരിക്കാനായില്ല.
അഞ്ചൊ ആറൊ വയസ്സുള്ള വെളുത്തു കൊലുന്നനെയുള്ള ഒരു പെൺകുട്ടി..!
അതൊരു നാടോടിക്കുട്ടിയായി തോന്നാഞ്ഞതു കൊണ്ട് ‘എന്തെ..?’ എന്നു ചോദിച്ചതിനു മറുപടിയായി അപ്പുറത്തെ ലേഡീസ് വെയിറ്റിങ് റൂമിന്റെ നേരെ കൈ ചൂണ്ടിക്കാണിച്ചു.
തന്റെ നാട്ടിലുള്ള പരിചയക്കാർ ആരെങ്കിലുമായിരിക്കുമെന്നു കരുതിയാണ് അങ്ങോട്ടു തിരിഞ്ഞത്. അവിടെ ഗർഭിണിയായ ഒരു സ്ത്രീ മാത്രമാണ് നിന്നിരുന്നത്.
“ആരാ..?” ആ കൊച്ചു പെൺകുട്ടിയോട് ചോദിച്ചു.
“അമ്മ വിളിക്കുന്നു.. വരൂ...” എന്നു പറഞ്ഞ് കയ്യിൽ പിടിച്ചു വലിച്ചു.
ആ കുട്ടിയോടൊപ്പം രണ്ടടി നടന്നതും ഒരു ഷോക്ക് കിട്ടിയതു പോലെ സോമൻ നിന്നുപോയി...!!?
ഉള്ളിൽ ഒരാന്തൽ...!
ഒരു പരവേശം...!
കണ്ണിന്റെ കാഴ്ച മങ്ങുന്നുവോ...!
ഇതു സത്യമോ...!?
തല ഒന്നു കുടഞ്ഞിട്ട് വീണ്ടും നോക്കി...
പഴയ നാലുവരി ചങ്കിൽ കിടന്നു ശ്വാസം മുട്ടിപ്പിടഞ്ഞു.
“ശ്വാസം നിലച്ച നിന്നരികെ നിന്നെയും-
കെട്ടിപ്പിടിച്ചെൻ പ്രേമവും ജീവൻ വെടി-
ഞ്ഞെൻ ശരീരവും നിശ്ചലം കിടക്കുമെ-
ന്നോർക്കുക നിശ്ചയമെൻ പ്രിയനേ..!”

അറിയാതെ തന്നെ ആ വാക്കുകൾ ഉതിർന്നു വീണു.
“ശ്യാമ..!!!”
യാന്ത്രികമായി കാലുകൾ അങ്ങോട്ടു ചലിച്ചു.
നെഞ്ചിടിപ്പിന്റെ താളം മദ്ദളമേളം കൈവരിച്ചു.
അടുത്ത് ചെന്ന് ഒന്നു കൂടി ഉറപ്പു വരുത്തിയിട്ട് വിളിച്ചു.
“ശ്യാമേ...!”
നിർന്നിമേഷനായി സോമുവിനെത്തന്നെ നോക്കി നിന്ന ശ്യാമയും ഒരു സ്വകാര്യം പോലെ വിളിച്ചു.
“സോമൂ...!”
പരിസരം മറന്നുള്ള രണ്ടുപേരുടേയും നിൽ‌പ്പിൽ നിന്നും പെട്ടെന്ന് സമനില വീണ്ടെടുത്ത് സോമു ചോദിച്ചു.
“ശ്യാമേ.. എവിടായിരുന്നു ഇത്രയും കാലം...?”
അമ്പരപ്പിൽ നിന്നും തിരിച്ചു വന്ന ശ്യാമ ഒരു നിമിഷം, നിറഞ്ഞുവന്ന കണ്ണുകൾ തൂവാല കൊണ്ട് തുടച്ചിട്ട് പറഞ്ഞു.
“ആ വിമാനത്താവളം വന്നതോടെ ഉള്ളതെല്ലാം നഷ്ടമായി. കിട്ടിയ കാശ് കൊടുത്ത് അഛൻ എനിക്കൊരു അദ്ധ്യാപികയുടെ ജോലി വാങ്ങിത്തന്നു. വയനാട്ടിലെ ഒരു സ്കൂളിലായിരുന്നു. ഇവിടെത്തെ വീടൊക്കെ പോയില്ലെ, എന്നാൽ പിന്നെ എന്നെ ഒറ്റക്ക് വിടണ്ടാന്നും പറഞ്ഞ് എല്ലാവരും കൂടി വയനാട്ടിൽ സ്കൂളിന്റെ അടുത്തു തന്നെ ഒരു വീട് വാടകക്കെടുത്ത് താമസിച്ചു. അതിനു ശേഷം....”
ശ്യാമ ഒന്നു നിറുത്തി. പിന്നെ മുഖം ഒന്നമർത്തി തുടച്ചിട്ട് തുടർന്നു.
“പിന്നെ... ഞാനൊരു പെണ്ണല്ലെ. എത്ര നാൾ ഞാൻ....!!?”
അതു മുഴുമിപ്പിക്കാൻ അനുവദിക്കാതെ സോമു കൈയ്യുയർത്തി തടഞ്ഞു.
ബാക്കിയെല്ലാം സോമുവിന് ഊഹിക്കാൻ കഴിയുമായിരുന്നു.

അമ്മയെ ചുറ്റിപ്പിടിച്ചു നിന്ന കൊച്ചു പെൺകുട്ടിയെ കയ്യെത്തിച്ചു പിടിച്ച് സോമു ചോദിച്ചു.
“മോളൂടെ പേരെന്താ..?”
“ലിപി.. ലിപി ദേവദാസ്..”
“ഹൈ.. നല്ല പേരാണല്ലൊ...”
സോമു ശ്യാമയുടെ മുഖത്തേക്ക് നോക്കി. ശ്യാമ പറഞ്ഞു.
“ദേവദാസ്സെന്നാ പുള്ളിക്കാരന്റെ പേര്. ഞങ്ങളൂടെ സ്കൂളിലെ മാഷ് തന്നെയാ..!”
സോമു ആ കുട്ടിയെ തന്റെ കൈകളിലെടുത്തിട്ട് പറഞ്ഞു.
“എന്റെ മോളെ ജിവിതത്തിൽ ആദ്യമായിട്ടാ കാണുന്നത്. മോൾക്ക് ഞാൻ എന്തെങ്കിലും മധുരം വാങ്ങിക്കൊടുക്കട്ടെ...”
അടുത്തു കണ്ട സ്റ്റാളിൽ നിന്നും ആവശ്യമുള്ളതിലേറെ വാങ്ങിക്കൊടുത്തിട്ടു വരുമ്പോൾ ശ്യാമ ദ്വേഷ്യപ്പെട്ടു.
“അയ്യൊ.. എന്തിനാ ഇത്രയധികം വാങ്ങിയത്..?”
“സാരമില്ല ശ്യാമെ.. ഇനിയൊരിക്കലും നമ്മൾക്ക് കാണാനായില്ലെങ്കിലോ..?”

ശ്യാമയുടെ അടുത്ത ചോദ്യം കേട്ട് സോമൻ ഒന്നു ചിരിച്ചു.
അതിനു മറുപടി പറയാതെ സോമൻ ചോദിച്ചു.
“അല്ലാ... ദേവദാസ് എവിടെ കണ്ടില്ലല്ലൊ....?”
“പുള്ളിക്കാരൻ വന്നില്ല. എന്റെ അമ്മയുടെ തറവാട് ഇവിടെ അടുത്താ. അവിടെ മുത്തശ്ശിക്ക് സുഖമില്ലാന്ന് അറിഞ്ഞിട്ട് വന്നിട്ട് തിരിച്ചു പോകാ... ഇപ്പൊ ഇവിടെന്ന് കയറിയാ നേരം വെളുക്കുമ്പൊഴേക്കും വയനാട്ടിലെത്താം...”
അപ്പൊഴേക്കും പച്ചക്കളറുള്ള ‘എക്സ്‌പ്രെസ്സ്’ വണ്ടി അവരുടെ മുന്നിൽ കൊണ്ടു വന്നു നിറുത്തി.
അതു കണ്ട് സോമൻ പറഞ്ഞു.
‘ഇതല്ലെ നിങ്ങൾക്ക് പോകേണ്ട വണ്ടി...?”
“അതെ..”
“പക്ഷേ, സമയമുണ്ട്. അവരിനി ഭക്ഷണം കഴിച്ചിട്ടേ പോകൂ...”

                  സോമൻ കുട്ടിയെ എടുത്ത് മുന്നിൽ നടന്നു. പിറകിലെ വാതിലിന്റെ നേരെയുള്ള സീറ്റ് ഒഴിഞ്ഞിരുന്നു. അതിൽ കുട്ടിയെ ഇരുത്തിയിട്ട് സോമൻ താഴെയിറങ്ങി നിന്നു. ശ്യാമയും വാതിലിലെ കമ്പിയിൽ പിടിച്ച് നിന്നിട്ട് ചോദിച്ചു.
“ഞാൻ ചോദിച്ചതിനു മറുപടി പറഞ്ഞില്ലല്ലൊ... സോമൂന്റെ കുടുംബം..?”
അങ്ങനെയൊന്നില്ലെന്ന മട്ടിൽ തലയാട്ടിയതേയുള്ളു. ഒന്നും പറഞ്ഞില്ല.
ശ്യാമയുടെ ഭാവത്തിൽ പെട്ടെന്നു വ്യത്യാസം വന്നു.
തൊണ്ട ഇടറി.
പെട്ടെന്ന് നിറഞ്ഞു വന്ന കണ്ണുകളുയർത്തി ആകാംക്ഷയോടെ ചോദിച്ചു.
“ എന്ത്.. വിവാഹം കഴിച്ചില്ലേ...?”
“ഇല്യ...! ”
ഒരു നിമിഷം കഴിഞ്ഞ്, ഉമിനീരിറക്കി തൊണ്ടയൊന്നു നനച്ചിട്ട് ശ്യാമ ചോദിച്ചു.
“ ഞാനായിരുന്നോ അതിനു കാരണം...?”
“ഹേയ്.. അങ്ങനെ പറയാനാവില്ല. പഠിത്തമൊക്കെ കഴിഞ്ഞ് ഗൾഫിലൊക്കെ പോയതുകൊണ്ട് കാലം കടന്നു പോയന്നേയുള്ളു. പിന്നെ , തന്നെ ഒരു നോക്കു കാണാനോ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് അറിയാനൊ കഴിയാത്തതു കൊണ്ട് ഒരു വിഷമംണ്ടായിരുന്നൂന്നുള്ളത് ശരിയാ.. എന്തായാലും ശ്യാമ സുഖായിരിക്കുന്നല്ലൊ... എനിക്കിപ്പൊ സന്തോഷായി... സമയായി. കേറിക്കോളൂ.. ”
“എന്നോട് ദ്വേഷ്യോണ്ടോ...?”
“ഹേയ് എന്തിന്... പത്താം ക്ലാസ്സിലെ പ്രേമത്തിന് ആരെങ്കിലും അത്ര സീരിയസ്സ് കൊടുക്കുമോ...?

അവരെ വിട്ട് തന്റെ ബസ്സിനു നേരെ നടക്കുമ്പോൾ സോമന്റെ കണ്ണുകൾ പെട്ടെന്ന് നിറഞ്ഞൊഴുകാൻ തുടങ്ങി. എവിടെയെങ്കിലും കാണാമറയത്തിരുന്ന് ഒന്നു പൊട്ടിക്കരഞ്ഞാൽ, ചങ്കിന്റെ ഭാരം ഒന്നു കുറഞ്ഞു കിട്ടിയേനേയെന്ന് വെറുതെ മോഹിച്ചു.
ഓട്ടൊഗ്രാഫിലെ ആ നാലുവരി സോമന്റെ തലക്കു ചുറ്റും നൃത്തം വച്ചു.
“ശ്വാസം നിലച്ച നിന്നരികെ നിന്നെയും-
കെട്ടിപ്പിടിച്ചെൻ പ്രേമവും ജീവൻ വെടി-
ഞ്ഞെൻ ശരീരവും നിശ്ചലം കിടക്കുമെ-
ന്നോർക്കുക നിശ്ചയമെൻ പ്രിയനേ..!”
                                                           *************

Friday 15 May 2015

നോവൽ.മരുഭൂമി.(40) അവസാനിക്കുന്നു.

നോവൽ -  മരുഭൂമി 40

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓടിക്കലാണ് പണിയെന്ന് ഏജന്റ് പറഞ്ഞത് സത്യമായി ഭവിച്ചു. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തത്, ആശുപത്രിയിൽ ‘കാഫർ’ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളായിരുന്നു. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. 

വൈകുന്നേരം ഒരു ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. ഞങ്ങൾ വല്ലാതെ വിരണ്ടുപോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. സുന്ദരിയായ ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി. ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. 

ഞങ്ങളുടെ ശ്രമഫലമായി പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി. പുതുതായി വന്ന ശ്രീലങ്കക്കാരി ‘ഹബീബാ‘ക്ക് അരി ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. മുൻപ് കിട്ടിയ അവരുടെ ശമ്പളം ആരൊക്കെയോ അടിച്ചെടുത്തു. പരാതി പറയാൻ പോയ അവരെ ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് ‘തംങ്ളീ’ഷിൽ കത്തെഴുതിക്കൊടുത്തു. 

മുറിയിൽ വന്ന വിരുന്നുകാരോടൊപ്പം കടയിൽ പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി. സമൂഹ‘മന്തി‘ എന്ന പരമ്പരാഗത ഭക്ഷണക്രമം, മറക്കാൻ കഴിയാത്ത ഒരു പുതിയ അനുഭൂതിയാണ് സമ്മാനിച്ചത്. അമാറയിലെ പോലീസുകാരനിൽ നിന്നും അനുഭവിക്കേണ്ടി വന്ന തിക്താനുഭവം മനസ്സിനെ വല്ലാതെ പോറലേൽ‌പ്പിച്ചു. ആശുപത്രിയുടെ പുരോഗതിക്കൊപ്പം ഹബീബയുടെ കഷ്ടപ്പാടും കൂടി. നന്മയില്ലാത്ത ഈജിപ്ഷ്യൻ നഴ്സിന്റെ ക്രൂരതക്ക് വശംവദയായ ഹബീബാക്ക് ഏഷ്യക്കാരിയായതുകൊണ്ടു മാത്രം നീതിയേ ലഭിച്ചില്ല. സത്യവും നീതിയും അപ്രാപ്യമായ നിലയിൽ ഹബീബായെ നിർദ്ദാക്ഷിണ്യം നാടു കടത്തി. 

ഒരു പുതിയ അവതാരം ഞങ്ങളുടെ കൂട്ടിനെത്തി. സീക്കു. പെൺ വിഷയത്തിൽ തൽ‌പ്പരനായതുകൊണ്ട് നാട്ടുകാർ കൈകാര്യം ചെയ്യുന്നതിനു മുൻപേ നാ‍ാടു കടത്തിയതായിരുന്നു. ഭക്ഷണം കിട്ടാതെ വലഞ്ഞ് അവശയായ സീക്കുവിനെ മുറിയിൽ കൊണ്ടു പോയി ഭക്ഷണം കൊടുത്തു. പിന്നെ അവൻ ഞങ്ങളിൽ ഒരാളായി. അബ്ദുൾ നാട്ടിൽ പോകുന്നതിനും രണ്ടു ദിവസം മുൻപ് സീക്കു  അവന്റെ തനി സ്വഭാവം കാണിച്ചു.  പോലീസ് മുഹമ്മദ് കൈ നിവർത്തി ഒന്നു കൊടുത്തു. ഇനി ഞങ്ങളുമായി ഒരു തരത്തിലും ബന്ധപ്പെടാൻ പാടില്ലെന്ന് വിധിച്ചു.ഒരിത്തിരി ചോറിനായി സീക്കു വലഞ്ഞു. 

സെയ്മയിലെ ജോലി അവസാനിപ്പിച്ച് പുതിയൊരു സ്ഥലത്ത് പുതിയൊരു ജോലിയിൽ ഞാൻ എത്തപ്പെട്ടു. അതിനു മുപേ എന്റെ കൂട്ടുകാരെല്ലാം എവിടേക്കോ പൊയ്ക്കഴിഞ്ഞിരുന്നു. പുതിയ ജോലിയിലെ കഷ്ടതയും ശമ്പളമില്ലായ്മയും മനസ്സിലാക്കി രക്ഷപ്പെടാനുള്ള തത്രപ്പാടിൽ അവിടന്ന് രക്ഷപ്പെട്ട്, ഒരു കണക്കിനു നൂറുകണക്കിനു മൈൽ അകലെ കൂട്ടുകാരൻ ‘സച്ചി’യുടെ മുറിയിൽ എത്തി. ഇവിടേയും ഭക്ഷണക്കാര്യത്തിനായി സച്ചിയുടെ കൂട്ടുകാരൻ ജൂബിയുടെ സവാളക്കടയിൽ സഹായികളായി കൂടി. ശനിദോഷം കൂടപ്പിറപ്പായ ഞാൻ കൂടി ചെന്നതോടെ ജൂബിയുടെ ഉള്ള ജോലി കൂടി അവതാളത്തിലായി. അതിനെ മറികടന്നപ്പോഴേക്കും ദേ വരുന്നു യുദ്ധം. പിന്നെ ഭീതിയുടേയും ഉറക്കമില്ലാത്ത രാത്രിയുടേയും ദിനങ്ങൾ...


തുടർന്നു വായിക്കുക...


നോവൽ അവസാനിക്കുന്നു.....

 പിഴവില്ലാത്ത നാടകം.

                               അതുകേട്ട് ഞാനാകെ സ്തംഭിച്ചുപോയി. കുറച്ചു നേരത്തേക്ക് ഒന്നിനും കഴിയാത്ത ഒരു മരവിപ്പ്.  എന്റെ പുറത്ത് തട്ടി കൂട്ടുകാർ എന്തൊക്കെയോ പറയുന്നുണ്ട്. മൂന്നുമാസത്തെ ശമ്പളവും കയ്യിൽ പിടിച്ച് ഞാൻ ശരിക്കും മരവിച്ചിരിക്കായിരുന്നു. ഈ മുടിഞ്ഞ നാട്ടിൽ നിന്നും ഞാൻ മാത്രം രക്ഷപ്പെടാൻ പോകുന്നു. അവിശ്വസനീയതോടെ  കൂട്ടുകാരുടെ മുഖങ്ങളിൽ മാറി മാറി നോക്കി. അവരെല്ലാവരും സന്തോഷത്തിലാണ്. മൂന്നുമാസത്തെ ശമ്പളം കയ്യിൽ കിട്ടിയതു മാത്രമല്ല, തങ്ങളിൽ നിന്നും ഒരാളെങ്കിലും രക്ഷപ്പെട്ടല്ലോയെന്ന ചിന്തയും ആ മുഖങ്ങളിൽ തെളിഞ്ഞുകാണാം.

                                  സച്ചി തിളപ്പിച്ചു കൊണ്ടുവന്ന ചായയും കുടിച്ച് മരവിപ്പിൽ നിന്നും കരകയറി വരുമ്പോഴേക്കും കൂട്ടുകാർ എല്ലാവരും കൂടി കാൽക്കുലേറ്ററുമായി മല്ല യുദ്ധം തുടങ്ങിയിരുന്നു. എനിക്കു കിട്ടാൻ പോകുന്ന കുടിശ്ശിഖയായ ഇരുപത് മാസത്തെ ശമ്പളം എത്ര ഇൻഡ്യൻ രൂപയുണ്ടാകുമെന്ന കണക്കു കൂട്ടലായിരുന്നു അവരുടെ ഇടയിലെ തർക്ക വിഷയം. എനിക്കതായിരുന്നില്ല വിഷമം. ഇവരെയെല്ലാം വിട്ട് ഒറ്റയ്ക്കു മടങ്ങുന്നതെങ്ങനെയെന്നായിരുന്നു ചിന്ത. ശമ്പളവും മറ്റാനുകൂല്യങ്ങളെല്ലാം കൂടി ഒന്നര രണ്ടു ലക്ഷം രൂപയുണ്ടാകുമെന്നു കണക്കു കൂട്ടി ജൂബി എന്റെ പുറത്തു തട്ടി ഉറപ്പിച്ചു. ഡ്രാഫ്റ്റയച്ചും മറ്റും രൂപയുടെ വിനിമയ മൂല്യങ്ങളെക്കുറിച്ച് എന്തെങ്കിലും പിടിപാടുള്ളത് ജൂബിയ്ക്കു മാത്രമാണ്. ഞങ്ങൾ ഇന്നേവരെ ഒരു ഡ്രാഫ്റ്റു പോലും എടുക്കാത്തവരും. ശമ്പളം കിട്ടിയപ്പോഴൊക്കെ കൂട്ടുകാർ വഴിയാണ് ഞങ്ങൾ ഡ്രാഫ്റ്റുകൾ എടുക്കാറ്.

                                 ഏതായാലും ഒരുമാസം കഴിഞ്ഞാൽ നാട്ടിലേക്കു പോകുകയാണ്. അതുകൊണ്ട് ഈ ശമ്പളം നാട്ടിലയയ്ക്കണ്ടാന്ന് തീരുമാനിച്ചു. കല്യാണം കഴിച്ച് നാലാം ദിവസം ഊരിയെടുത്ത പെൺ‌ക്കൊച്ചിന്റെ രണ്ടു വളയ്ക്കു പകരം അതേ തൂക്കത്തിന്റെ നാലെണ്ണം വാങ്ങി പെട്ടിയിൽ വച്ചപ്പോൾ എന്തെന്നില്ലാത്ത ചാരിതാർത്ഥ്യം തോന്നി.  കൂട്ടുകാരുടെ നിർബ്ബന്ധത്തിനു വഴങ്ങി ഒരു ഏസി കൂടി വാങ്ങി. നാട്ടിൽ കൊണ്ടു പോയി വിറ്റാൽ ഇരട്ടിക്കാശ് കിട്ടുമത്രെ. ഡ്രാഫ്റ്റ് എടുക്കുന്നതിനേക്കാൾ ലാഭം അതാണത്രെ.

                                  ഏസി വാങ്ങി രണ്ടു മുട്ട അടിച്ച് പതപ്പിച്ച് പുറത്തൊക്കെ തേച്ച് പിടിപ്പിച്ച് മുറ്റത്ത് കൊണ്ടുവന്നിട്ടു. രണ്ടാഴ്ചത്തെ വെയിലും പൊടിയും കാറ്റുമേറ്റപ്പോഴേയ്ക്കും ഒരുപാടു കാലം ഉപയോഗിച്ച ഏസി പോലെയായി...! 
ആരു കണ്ടാലും ഉപയോഗിച്ച ഏസി നാട്ടിൽ കൊണ്ടു പോകുകയാണെന്നേ കരുതൂ. ഉപയോഗിച്ചതിന് ഡ്യൂട്ടി കൊടുക്കേണ്ടത്രെ..! 
ഇതൊക്കെ നല്ല തഴക്കവും പഴക്കവും വന്ന ജൂബിയുടെ ഐഡിയയായിരുന്നു.
പിന്നെ അത്യാവശ്യം വേണ്ട തുണിത്തരങ്ങളും വാങ്ങി പെട്ടി റെഡിയാക്കി. 
കൂട്ടത്തിൽ സെയ്മയിൽ വച്ച് ആമ്പുലൻസ് ഡ്രൈവറുടെ വീട്ടിൽ നിന്നും കിട്ടിയ ഫ്രിഡ്ജും ഇതിനകം മെക്കയിലെ കൂട്ടുകാർ അയച്ചു തന്നിരുന്നു. അതും ഏസിയും കൂടി ഒന്നിച്ച് ഷിപ്പ് കാർഗ്ഗോ വഴി നാട്ടിലേക്കയച്ചു. കൂടെ കൊണ്ടു പോകാനായി ഒരു വലുതും പിന്നെയൊരു ചെറിയ പെട്ടിയും മാത്രം. അതെല്ലാം പായ്ക്കു ചെയ്ത് നാട്ടിലേക്ക് പറക്കേണ്ട ദിവസം വരാനായി കാത്തിരുന്നു. 
ആ കാത്തിരുപ്പ് വളരെ ദുസ്സഹമായിരുന്നു. 
ഒട്ടും നേരം പോകുന്നതായി തോന്നിയില്ല. 
ഓരോ മണിക്കൂറിനും ഓരോ ദിവസത്തിന്റെ നീളം. 

                                 അതിനിടക്ക് യുദ്ധം കാരണം ഫ്ലൈറ്റിന്റെ പോക്കുവരവിലുള്ള താമസമാണ് കാരണമെന്ന് മാനേജർ പറഞ്ഞത് ഭയപ്പാടു മാത്രമാണ് സമ്മാനിച്ചത്. ഞങ്ങളുടെ വീര പുരുഷൻ സദ്ദാമിനെ അന്വേഷിച്ചുള്ള സഖ്യകക്ഷികളുടെ തിരച്ചിൽ എങ്ങുമെത്തിയില്ല. ഇടക്ക് പൊങ്ങുകയും പിന്നെ മുങ്ങുകയും ചെയ്തുകൊണ്ട് സദ്ദാം എല്ലാവരേയും വിദഗ്ദ്ധമായി കബളിച്ചുകൊണ്ടിരുന്നു. അതോടെ സദ്ദാം എവിടേയെങ്കിലും അഭയം തേടിയിരിക്കാമെന്ന ഞങ്ങളുടെ ആഗ്രവും അസ്ഥാനത്തായി.

അങ്ങനെ ആ ദിവസവും വന്നെത്തി...! 
എല്ലാവരേയും എന്നത്തേക്കുമായി പിരിയേണ്ട സമയമായി. 
നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഒരുമിച്ച് കൂടി ഒരു പുതിയ സംസ്കാരം ഉണ്ടാക്കിയെടുത്തവർ...
ഒരുമിച്ച് ഉറങ്ങാതെ കഴിച്ചു കൂട്ടിയ ദിവസങ്ങൾക്ക് അന്ത്യമാകുന്നു....! 
അരിയും കറിയും വച്ച് ഒരുമിച്ചിരുന്ന് ആഹാരം വിളമ്പിക്കഴിച്ച ദിവസങ്ങൾ അന്യമാകുന്നു..! 
പട്ടിണിയിൽ കട്ടൻ ചായയിൽ കുപ്പൂസ് മുക്കി സ്വാദോടെ കഴിച്ച ഇനിയും വരാത്ത ദിവസങ്ങൾ വെറും ഓർമ്മകളാകാൻ പോകുന്നു...! 
സച്ചിയേയും ജൂബിയേയും കെട്ടിപ്പിടിച്ചപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞുപോയി. 
സച്ചി ആദ്യം മുതൽ എന്റെ കൂടെയുള്ളവനായിരുന്നു. 
ഏതു സമയത്തും അവനായിരുന്നു എനിക്കൊരു വിശ്വസിക്കാവുന്ന കൂട്ട്. 
അറബികളുടെ സമൂഹ മന്തിക്ക് പോയപ്പോഴും അവനുണ്ടായിരുന്നു.  
അവനേയും പിരിയേണ്ടി വരുന്നത് എന്റെ സഹനശക്തിക്ക് അപ്പുറമായിരുന്നു. 
എങ്കിലും പിരിയാതിരിക്കാനാവില്ലല്ലൊ. 

അതികാലത്തെ മാനേജർ വന്ന് ഓഫീസിലേക്ക് കൊണ്ടു പോന്നു. 
ജൂബിയുടെ വണ്ടിയിൽ സച്ചിയും പവിത്രനും കൂടെയുണ്ടായിരുന്നു. 
ഓഫീസിൽ നിന്നും ശമ്പളബാക്കിയുടെ പേപ്പറുകളെല്ലാം തന്നു. 
ആറു വർഷം മുൻപ് ജിദ്ദയിൽ വന്നിറങ്ങിയപ്പോൾ ഓഫീസിലേക്ക് കൊണ്ടു  പോയ, ഓഫീസിൽ നിന്നും ഒരു പകൽ മുഴുവൻ കുൻഫുദ, അബ്‌ഹയുടെ ഭ്രാന്തപ്രദേശത്തുകൂടി കറക്കി സെയ്മയിലേക്ക് കൊണ്ടുപോയാക്കിയ എഞ്ചിനീയർ റോജർ റോത്ത തന്നെയായിരുന്നു ഇപ്പോൾ എന്നേയും കൊണ്ട് റിയാദിലേക്ക് പോകുന്നതും. അവൻ കൂടെയുള്ളത് ഒരാശ്വാസമായിരുന്നു. ഓഫീസിൽ അധികനേരം ചിലവഴിക്കാതെ കൂട്ടുകാരോട് ഒരിക്കൽ കൂടി നിറകണ്ണുകളോടെ യാത്ര പറഞ്ഞ് റിയാദിലേക്ക് വിട്ടു. 
ഇന്നു രാത്രി തന്നെയാണ് നാട്ടിലേക്കുള്ള വിമാനവും. 

പോകുന്ന വഴിക്കുള്ള ചിലവൊക്കെ റോത്ത തന്നെയാണ് ചിലവഴിച്ചത്. 
ഇടക്ക് യുദ്ധ വിമാനങ്ങൾ തലക്കു മുകളിൽ കൂടി താഴ്ന്നു പറന്നുവരുമ്പോൾ ഹൃദയതാളം പലപ്പോഴും തെറ്റാൻ തുടങ്ങും. അത് ഒരെണ്ണം ആണെങ്കിൽ വേണ്ടില്ലായിരുന്നു. രണ്ടും മൂന്നും യുദ്ധ വിമാനങ്ങൾ ഒന്നിച്ച് താഴ്ന്നു പറക്കുമ്പോഴാണ് ഹൃദയം പറിഞ്ഞുപോകുന്നത്. സൌദികൾക്ക് യുദ്ധഭീതി ഉണ്ടാകാതിരിക്കാനാണത്രെ ഈ താഴ്ന്നുപറക്കൽ. ഇതിനകം കയ്യിൽ കാശുള്ള പല സൌദികളും യൂറോപ്പ്യൻ രാജ്യങ്ങളിലേക്ക് രക്ഷപ്പെട്ടിരുന്നു. ബാക്കിയുള്ള കുറേ ബദുക്കളും പാവപ്പെട്ടവരുമാണ് അവിടെയുള്ളത്. അവരുടെ ഭീതിയകറ്റാനാണ് ഈ കസർത്തുകൾ. 

റിയാദിലേക്ക് അടുക്കുന്തോറും ഒരു തരം ശ്മശാനമൂകതയായിരുന്നു റോട്ടിൽ. 
റോട്ടിൽ പട്ടാളവാഹനങ്ങൾ മാത്രമേയുള്ളു. ഇടയ്ക്കിടയ്ക്ക് റോഡു ബ്ലോക്കു ചെയ്ത് പട്ടാളവും പോലീസും കൂട്ടു ചേർന്ന് ഇക്കാമ ചെക്കിങ്ങും നടക്കുന്നുണ്ട്. ഇത്തവണ ഇക്കാമ പരിശോധന കഴിഞ്ഞ് ഞങ്ങളുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞില്ല. കയ്യിൽ ഭദ്രമായി തന്നത് തന്നെ ഞങ്ങളിൽ അത്ഭുതമുണ്ടാക്കി. സൌദികൾ മനുഷ്യരെ തിരിച്ചറിയാൻ പഠിച്ചെന്നായിരുന്നു റോത്തയുടെ ചിരിച്ചുകൊണ്ടുള്ള കമന്റ്.

വൈകുന്നേരം ആറുമണിയായപ്പോഴാണ് ഓഫീസ് കെട്ടിടത്തിന്റെ പോർച്ചിൽ വണ്ടി നിന്നത്. 
പിന്നെ ലിഫ്റ്റ് വഴി പെട്ടികളുമായി രണ്ടാം നിലയിലേക്ക്. 
ആദ്യത്തെ മുറിയിൽ കട്ടമീശയും ഓവർക്കോട്ടും ടൈയും കെട്ടിയ ഒരുത്തൻ ഇരുപ്പുണ്ട്. 
അവന്റെ നോട്ടം കണ്ടപ്പോൾ തന്നെ മനസ്സിലായി, ഞങ്ങളുടെ വരവ് അവനത്ര പിടിച്ചിട്ടില്ലെന്ന്. റോത്ത കാര്യം പറഞ്ഞ് ഞങ്ങളുടെ പേപ്പറുകൾ വാങ്ങി അവനെ ഏൽ‌പ്പിച്ചു. 
അവനതൊന്നു നോക്കിയിട്ട് മേശപ്പുറത്തേയ്ക്കിട്ടു. 

അവിടെ നാലഞ്ച് കസേരകൾ കിടപ്പുണ്ട്. അതിൽ ഞങ്ങളോട് ഇരിക്കാൻ പറയുമെന്നു ഒരു നിമിഷം കൊതിച്ചു. അവനെ നേരത്തെ അറിയാമായിരുന്ന റോത്ത അതിനൊന്നും നിൽക്കാതെ യാത്ര പറഞ്ഞ് പുറത്തിറങ്ങി. അന്നേരം എന്നോട് കട്ടമീശ വിറപ്പിച്ചിട്ട് പുറത്തേക്ക് കൈ ചൂണ്ടി പറഞ്ഞു 
“വെയ്റ്റ് ഔട്ട്സൈഡ്...!” 

പാറപ്പുറത്തു ചിരട്ടയിട്ടൊരക്കുന്ന മാതിരിയുള്ള ശബ്ദത്തിൽ, ഞാനൊന്നു കിടുങ്ങിയെന്നത് സത്യം...! 
അവനോട് പിന്നൊന്നും പറയാൻ തോന്നിയില്ല. പത്തുമണിക്കാണ് ഫ്ലൈറ്റെന്ന് പറയണമെന്നുണ്ടായിരുന്നു. 
മൂന്നു മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിലെത്തണം. അതിന് ഏഴുമണിക്കെങ്കിലുമവിടെ എത്തണം. ഇപ്പോൾത്തന്നെ ആറു കഴിഞ്ഞിരിക്കുന്നു. ഇനി പൈസ കിട്ടി, പിന്നെ അത് ഡ്രാഫ്റ്റാക്കിയിട്ടു വേണം വിമാനം കയറാൻ. അതിനൊക്കെ ഇനി സമയം കിട്ടുമോ..? 

ഞാൻ പുറത്തിറങ്ങി രണ്ടു മൂന്നു പ്രാവശ്യം അവന്റെ മുന്നിൽക്കൂടി അങ്ങോട്ടുമിങ്ങോട്ടും നടന്നു നോക്കി. എന്റെ അക്ഷമയും സാന്നിദ്ധ്യവും അവനെ  ഓർമ്മപ്പെടുത്താനായിരുന്നു ശ്രമം. അതിനിടയ്ക്കാണ് അവന്റെ മേശപ്പുറത്തെ ഫോൺ ശബ്ദിച്ചത്. അതിലൂടെയുള്ള മറുപടി കേട്ടപ്പോഴാണ് ഞാൻ കണ്ണു മിഴിച്ചത്. 
അവൻ പാലാക്കാരൻ, തനി മലയാളിയായിരുന്നു...! 
അത് കേട്ടപ്പോൾ എന്റെ ഉള്ളൊന്നു തണുത്തു. ഇനി ധൈര്യമായി കയറിച്ചെന്നു കാര്യം പറയാമല്ലൊ. അവൻ നമ്മുടെ സ്വന്തം ആളല്ലെ..!? 
അവന്റെ ഫോൺ തീരാനായി  ഞാൻ കാത്തു നിന്നു. 

അപ്പോഴാണ് കുറച്ചപ്പുറത്തായി സെറ്ററൊക്കെ പുതച്ച് ഒരു പാവം പയ്യൻ നിലത്ത് ചടഞ്ഞ് ഇരിക്കുന്നത് ശ്രദ്ധിച്ചത്. കണ്ടിട്ട് മലയാളിയാണെന്ന് ഒരു സംശയം. ഹേയ് അതാവില്ല. ഇത്ര മുഴിഞ്ഞ വസ്ത്രത്തിലൊന്നും ഒരു മലയാളി ഇരിക്കില്ല. അവൻ എന്നെ കണ്ടിട്ടും ഭാവമാറ്റമൊന്നും കാണിച്ചില്ല. ഇടക്കിടക്ക് ഏറുകണ്ണിട്ട് എന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായി. അതിനിടക്കാണ് ഫോൺ അവസാനിപ്പിച്ച് ആ മലയാളി കസേരയിൽ ചാഞ്ഞിരുന്നത്. ഞാൻ വളരെ ഭവ്യതയോടെ സ്വൽ‌പ്പം കുനിഞ്ഞ് തൊഴുതു പിടിച്ച് അകത്തേക്ക് കയറിച്ചെന്നു. അവന്റെ മേശയുടെ മുന്നിൽ നിന്ന് പറഞ്ഞു. 
“സാർ... പത്തു മണിക്കാണ് എന്റെ ഫ്ലൈറ്റ്. ഏഴുമണിക്കെങ്കിലും എയർപ്പോർട്ടിലെത്തണ്ടെ. ഇപ്പോൾത്തന്നെ ആറേകാലായി. ഇനി ഡ്രാഫ്റ്റെടുക്കണം പിന്നെ...”
“ഐ സേ യൂ ഗറ്റൌട്ട് ആന്റ് വെയ്റ്റ് ദേർ...!!?” 
ചാടിയെഴുന്നേറ്റുള്ള അവന്റെ ചിരട്ട ശബ്ദം കേട്ട് ആ കെട്ടിടം കുലുങ്ങിയിരിക്കണം. 
അവന്റെ തുപ്പൽ എന്റെ മുഖത്തേക്ക് തെറിച്ചോയെന്നറിയില്ല, ഞാനറിയാതെ പെട്ടെന്ന് മുഖം തുടച്ചിരുന്നു. അതിനൊപ്പം ഞാൻ വരാന്തയിലുമെത്തിയിരുന്നല്ലൊ...! 
മുൻപ് ഇതുപോലെ നാണം കെട്ട് വിളറി നിന്നത് അമാറയിലെ പോലീസ്സുകാരുടെ മുന്നിലാണ്...!
എന്റെ ശ്വാസഗതി പതിന്മടങ്ങായി വർദ്ധിച്ചു. 
ശ്വാസം വിടാൻ തന്നെ ബുദ്ധിമുട്ടായി തോന്നി. 
ഞാൻ വരാന്തയിലൊരിടത്ത് കുത്തിയിരുന്ന് അണച്ചു. 
അപ്പോഴാണ് ഉച്ചത്തിലുള്ള ശബ്ദം കേട്ട് ആ പാവം പയ്യൻ എഴുന്നേറ്റു വന്നത്. 
എന്നെ നോക്കിയിട്ട് പരിഭ്രാന്തിയോടെ  ‘മലയാളിയാണൊ’ യെന്ന് ചോദിച്ചത്. 
എനിക്ക് വെള്ളം കുടിക്കണമെന്നു തോന്നി. 
വിഷമിച്ച് ഉമിനീരിറക്കുന്നതു കണ്ടിട്ടാകണം അവൻ ഓടിപ്പോയി എവിടെന്നോ ഒരു ഗ്ലാസ് വെള്ളവുമായി വന്നു. ഞാനത് വേഗം വാങ്ങിക്കുടിച്ചു. അതിനുശേഷമാണ് ഒന്നു നോർമ്മലായത്.

ആ പാവം പയ്യൻ മലപ്പുറത്തുകാരൻ നാസ്സറായിരുന്നു. 
അവനും ഈ കമ്പനിയുടെ തന്നെ എന്നേപ്പോലൊരു സ്റ്റാഫാണ്. ആറുവർഷമായി ഇവിടെയെത്തിയിട്ട്. ഇതുവരേക്കും നാട്ടിലേക്കു പോകാൻ കഴിഞ്ഞിട്ടില്ല. അവന്റെ സൈറ്റിൽ കിടന്ന് നാട്ടിൽ പോകണമെന്നു പറഞ്ഞ് ബഹളമുണ്ടാക്കിയിട്ട് മാനേജർ ഇവിടെയെത്തിച്ചതാണ്. ഇവിടെ വന്ന് അഞ്ചു ദിവസം കഴിഞ്ഞിട്ടും കയറ്റിവിടുന്നില്ല. പട്ടിണി കിടന്ന് അവശനായി. കയ്യിലെ കാശും തീർന്നു. രണ്ടരക്കൊല്ലത്തെ ശമ്പളം  കിട്ടാനുണ്ടെങ്കിലും കമ്പനി വരാന്തയിൽ പട്ടിണി കിടന്ന് അവശനായിട്ടും ആരും അവനെ തിരിഞ്ഞു നോക്കിയിട്ടില്ല. എപ്പോൾ ചോദിച്ചാലും ഇന്ന് കേറ്റിവിടുമെന്ന് ആ പന്നൻ മലയാളി ദേഷ്യപ്പെട്ട് പറയും. 

ഇന്നലെ മുതൽ ആരോടും പറയാത്ത ഒരു സമരത്തിലാണാശാൻ. 
കയ്യിൽ കാശില്ലാത്തതു കൊണ്ട് പട്ടിണി കിടന്ന് മരിക്കാൻ അയാൾ തീരുമാനിച്ചു കഴിഞ്ഞു. 
അതുകൊണ്ടയാൾ ഇതുവരെ ഒന്നും കഴിച്ചിട്ടില്ല. ആ ക്ഷീണത്തിലുള്ള കൂനിപ്പിടിച്ചുള്ള ഇരുപ്പാണ് ഞാൻ വന്നപ്പോൾ മുതൽ കണ്ടത്. എനിക്ക് വല്ലാത്ത വേദന തോന്നി. 
എന്റെ കയ്യിൽ എഞ്ചിനീയർ റോത്ത വാങ്ങിത്തന്നിരുന്ന ഒരു സാൻഡ്‌വിച്ചും പെപ്സിയുമുണ്ടായിരുന്നു. സാൻഡ്‌വിച്ച് വാങ്ങിയാൽ രണ്ടെണ്ണം വീതം വാങ്ങുന്നത് ഫിലിപ്പൈനികളുടെ ഒരു സ്വഭാവമായിരുന്നു. അക്കൂട്ടത്തിലാണ് എനിക്കും രണ്ടെണ്ണം വാങ്ങിത്തന്നത്. കാറിൽ വച്ച് ഞാൻ ഒരെണ്ണമേ കഴിച്ചുള്ളു. അതുകൊണ്ടു തന്നെ വയറു നിറഞ്ഞിരുന്നു. ബാഗിൽ നിന്നും അതെടുത്ത് നാസ്സറിനു കൊടുത്തു.  
സമരത്തിലാണെങ്കിലും നാസ്സറത് വേണ്ടെന്നു പറഞ്ഞില്ല. കമ്പനിക്കാരോട് പ്രതിഷേധമുണ്ടെങ്കിലും, പൈസയില്ലാത്തതുകൊണ്ടും മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടാൻ മടിയുള്ളതുകൊണ്ടും ചിലപ്പോൾ പട്ടിണി കിടന്ന് ആത്മഹത്യയിലേക്ക് പോകാറില്ലെ. അതുപോലൊരു മാനസികാവസ്ഥയിലായ നാസ്സറും പട്ടിണി മരണം ആഗ്രഹിച്ചിരുന്നുവെന്നു മാത്രം...!   

ആ സാൻഡ്‌വിച്ച് കൊണ്ട് അവനൊന്നുമാകില്ല, എങ്കിലും തൽക്കാലാശ്വാസം കിട്ടിയതോടെയാണ് അവന്റെ കഥകൾ പറയാൻ തുടങ്ങിയത്. അവന്റെ ഒരേയൊരു പെങ്ങളുടെ കല്യാണം നിശ്ചയിച്ചിരിക്കുകയാണ്. ബാപ്പ വളരെ ചെറുപ്പത്തിൽത്തന്നെ അവരെ ഉപേക്ഷിച്ച് വേറെ കല്യാണം കഴിച്ച് എവിടേയോ സുഖമായി ജീവിക്കുന്നുണ്ട്. പിന്നെ ഉമ്മയായിരുന്നു എല്ലാം. ആ ദുരിതം പറയേണ്ടതില്ലല്ലൊ. അതുപറയുമ്പോൾ  നാസ്സറിന്റെ കണ്ണുകൾ നിറയാൻ തുടങ്ങി. അവസാനം എല്ലാത്തിനും പരിഹാരമായാണ് വീടിരിക്കുന്ന സ്ഥലം ഒരാൾക്ക് പണയം വച്ച് പൈസ വാങ്ങി ഏജന്റിനു കൊടുത്ത് സൌദിയിൽ എത്തിയത്.  
ശമ്പളം കിട്ടാത്ത കമ്പനിയിൽ കാറു കഴുകിയും അറബികളുടെ വീട്ടുപണിയെടുത്തും മറ്റുമാണ് വീടിന്റെ കടവും ഉമ്മയുടേയും പെങ്ങളുടേയും ചിലവുകളും നടത്തിയിരുന്നത്. അപ്പോഴും ഈ കിട്ടാശമ്പളം ഒന്നിച്ചു കിട്ടുമെന്നും തന്റെ പെങ്ങളുടെ കല്യാണം ജാംജാമായി നടത്താൻ കഴിയുമെന്നും സ്വപ്നം കണ്ട് അതിനായി കാത്തിരിക്കുന്ന പാവം പയ്യൻ. ഇപ്പോൾ ഒരു ഗൾഫുകാരൻ പയ്യനുമായി ഉമ്മ കല്യാണം ഉറപ്പിച്ചിട്ടുണ്ട്. അതിനാണവൻ കമ്പനിയിൽ ബഹളമുണ്ടാക്കി നാട്ടിൽ പോകാനായി ഇവിടെ വന്ന് കുത്തിയിരിക്കുന്നത്.
അതിന്റെ ശിക്ഷയാണ് ഇവിടെ തിരിഞ്ഞു നോക്കാനാളില്ലാതെ പട്ടിണിസമരത്തിന്റെ വക്കിൽ നാസ്സറെത്തിയത്. 

സമയം ഏഴായി.... 
ഇന്നിനി പോകാൻ ഒരു വഴിയുമില്ലെന്നു ഞാനും വിശ്വസിച്ചു. 
ഇനി പൈസ്സ കിട്ടി, ഡ്രാഫ്റ്റെടുത്ത്, ഏയർപ്പോർട്ടിലെത്തി, എങ്ങനെ പോകാനാ...? 
എന്നിട്ടും അവന്റെ മുന്നിൽക്കൂടി പിന്നേയും ഞാൻ ഉലാത്തിക്കൊണ്ടിരുന്നു. 
നാസ്സർ അവിടെത്തന്നെ കുത്തിയിരുന്നതേയുള്ളു. പാവത്തിന് ആ പെപ്സിയും സാൻഡ്‌വിച്ചും കഴിച്ചത് കൂടുതൽ ക്ഷീണത്തിനു കാരണമായിയെന്നു തോന്നുന്നു. നിസ്സഹായനായി ഒരു വഴിയുമില്ലാതെ തളർന്ന നാസ്സറിന്റെ  ആ ഇരുപ്പ് കാണാൻ സ്വൽ‌പ്പം മനക്കരുത്തുതന്നെ വേണം. 
ആ പാലാക്കാരന്റെ വാതിലിനു നേരെ വരുമ്പോൾ ഞാൻ ഒന്നു നിൽക്കും, പിന്നെ ആകാംക്ഷയോടെ വാച്ചിലേക്ക് നോക്കും. പിന്നേയും നടപ്പു തുടരും. ഇതെല്ലാം അവനവിടെയിരുന്ന് കാണുന്നുണ്ട്. എന്നിട്ടും അവന്റെ മുഖത്തിനോ പെരുമാറ്റത്തിനോ ഒരു മാറ്റവുമില്ല.

സമയം ഏഴരയായി... 
എന്റെ ശ്വാസഗതി താളം തെറ്റിത്തുടങ്ങിയിരുന്നു. ഇത്രയും നേരം ഒരു വിധം പിടിച്ചു നിന്ന എന്റെ മനസ്സിന് ചാഞ്ചാട്ടം വന്നു തുടങ്ങി. അവനോട് കേറി ഏറ്റുമുട്ടിയാലോ... 
കുറച്ച് ഒച്ചയിൽ സംസാരിച്ചാലോ എന്നൊക്കെ തോന്നിത്തുടങ്ങി. 
അകത്ത് മറ്റു വല്ലവരുമുണ്ടെങ്കിൽ ഇറങ്ങിവരുമല്ലൊ. 
പക്ഷേ, ഇത് സൌദിയായതുകൊണ്ടും നാട്ടിൽ‌പ്പോക്ക് പോലീസ് സ്റ്റേഷനിലും പിന്നെ ജയിലിലും അവസാനിച്ചാലോയെന്നു പേടിച്ച് സ്വയം അടങ്ങി. 
പിന്നേയും നടപ്പു തുടർന്നു. 
സമയം പോകുന്തോറും നെഞ്ചിടിപ്പിന്റെ ശബ്ദം പുറത്തേക്ക് കേട്ടു തുടങ്ങി. 
ഞാൻ ഒരു വിധം ധൈര്യം സംഭരിച്ച് രണ്ടും കൽ‌പ്പിച്ചങ്ങു കയറിച്ചെന്നു. 
എത്ര വന്നാലും ഇവനൊരു മലയാളിയല്ലെ. ചെമ്മീൻ ചാടിയാൽ മുട്ടോളം, പിന്നേം ചാടിയാൽ ചട്ടിയിൽ. എനിക്കും അവനും ഒരുപോലെ മനസ്സിലാകുന്ന ഒരു സ്വത്വം ഉണ്ടല്ലൊ. 
‘മാതൃഭാഷ’ 
പഴയ വിനയം എന്റെ മുഖത്ത് വന്നില്ല.
അവന്റെ മേശയുടെ മുന്നിലെത്തിയപ്പഴേ എന്നെ കണ്ടുള്ളു. 
അവൻ മുഖമുയർത്തിയതും ഞാൻ പറഞ്ഞു.
“സാർ, ഞാൻ കുറേ നേരമായി കാത്തു നിൽക്കുന്നു. ഞാൻ അവിടെ സമരം ചെയ്ത് നിർബ്ബന്ധിച്ച് ഇവിടേക്കു വന്നതല്ല. അവിടത്തെ മാനേജർ ഇന്നു ടിക്കറ്റാണെന്നു പറഞ്ഞ് ഇങ്ങോട്ടേക്ക് കയറ്റിവിട്ടതാ....” 
അത്രയും ഒറ്റശ്വാസത്തിലെന്നോണം ഞാൻ പറഞ്ഞുറപ്പിച്ചപ്പോഴേക്കും അവൻ കസേരയിൽ നിന്നും ചാടിയെഴുന്നേൽക്കാൻ തുടങ്ങി. നേരത്തേപ്പോലെ എന്നെ ഗറ്റൌട്ടടിക്കാനുള്ള പുറപ്പാടാണെന്നു മനസ്സിലായതോടെ, അവന്റെ ഗറ്റൌട്ടിനു ഒരു നിമിഷം മുൻപേതന്നെ ഞാൻ വീണ്ടും സ്വൽ‌പ്പം ഉച്ചത്തിൽത്തന്നെ പറഞ്ഞു. 
“നീ എന്തു കണ്ടിട്ടാ ഈ തുള്ളണെ.. നീയെത്ര കുളിച്ചാലും ഒരിക്കലും സൌദിയൊന്നും ആകാൻ പോകുന്നില്ല. അവരു നിനക്ക് പൌരത്വവും തരാൻ പോകുന്നില്ല. എപ്പൊഴായാലും നീ ആ പാലായിലേക്കു തന്നെ തിരിച്ചു വരും. ഇപ്പോൾ നീയില്ലെങ്കിലും നിന്റെ അപ്പനും അമ്മയും സഹോദരങ്ങളുമൊക്കെ കാണുമല്ലൊ അവിടെ. എനിക്കതുമതി.. ഇനി നീ എന്താ വേണ്ടതെന്നു വച്ചാൽ ചെയ്തോ...!!”
അത്രയും പറഞ്ഞ് ഞാൻ നിന്ന് കിതച്ചു. പെട്ടെന്നു തന്നെ പുറത്തിറങ്ങി. 
എഴുന്നേറ്റ് പുറത്തേക്ക് നീട്ടിയ അവന്റെ കൈ പതുക്കെ താഴ്ന്നു. 
അവൻ പിന്നെ സംസാരിച്ചില്ല. 

ഇതുകണ്ട് പുറത്തു വാതിൽക്കൽ നിന്ന നാസ്സർ വിറയ്ക്കുന്നുണ്ടായിരുന്നു.
“ചേട്ടനവനെ തല്ലുമോന്നു ഞാൻ പേടിച്ചു. എന്നാൽ ഞാനും പാഞ്ഞുവന്നവനെ ശരിയാക്കിയേനെ. ആരുടേയെങ്കിലും കയ്യൊന്നു പൊങ്ങാൻ കാത്തിരിക്കായിരുന്നു ഞാൻ. ഇനി നമ്മളൊന്നിച്ച്....!” 
അതും പറഞ്ഞ് നാസ്സർ എന്റെ കയ്യിൽ കയറിപ്പിടിച്ചെങ്കിലും, വിറകൊണ്ടിരുന്ന എന്റെ കൈകൾക്ക് തിരിച്ചു പിടിക്കാൻ ശക്തിയുണ്ടായിരുന്നില്ല. എനിക്ക് പോകാൻ കഴിഞ്ഞാലും നാസ്സറിനെ വിടാൻ പറയാൻ എനിക്കാവില്ലല്ലൊ.

സമയം എട്ടായി... 
ഇനി രണ്ടു മണിക്കൂറ് കഷ്ടിയേയുള്ളു. അവന്റെ ഇരുപ്പിന് ഒന്നുകൂടി കട്ടികൂടിയോ...?
അകത്തൊന്നും മറ്റാരെങ്കിലും ഉള്ളതായി തോന്നിയില്ല. നാസ്സർ പറഞ്ഞിരുന്നു, അതിനകത്ത് ഇനിയും മുറികളുണ്ട്. സ്റ്റാഫുകളും വേറെയുണ്ട്. മാനേജരും അകത്തുണ്ടെന്ന്. ഭ്രാന്തു പിടിച്ചതു പോലെയായിത്തുടങ്ങിയിരുന്നു ഞാൻ. ഒരങ്കം കഴിഞ്ഞതല്ലേയുള്ളു. ഇനിയെന്തും പറഞ്ഞ് ബഹളമുണ്ടാക്കും...?
എന്റെ ക്ഷമ കെട്ടിരുന്നെങ്കിലും, ഒരു ഭ്രാന്തനെപ്പോലെ അല്ലെങ്കിൽ വെരുകിനെപ്പോലെ വരാന്തയിൽ ധൃതി പിടിച്ചുള്ള നടപ്പ്, ഇവിടെയൊന്നും നടക്കില്ലെന്ന തിരിച്ചറിവിൽ നാസ്സറിന് അടക്കിപ്പിടിച്ച് ചിരിക്കാൻ വകയായിരുന്നെങ്കിലും ഇന്നത്തെ പോക്ക് ഇന്നിനി നടക്കില്ലെന്ന് ഞാനും ഉറപ്പിച്ചു കഴിഞ്ഞിരുന്നു.

സമയം എട്ടരയായി.... 
വാച്ചിൽ നിന്നു കണ്ണെടുത്ത് അകത്തേക്കു നോക്കുമ്പോഴുണ്ട്,  പാലാക്കാരനെ അവന്റെ സീറ്റിൽ കാണ്മാനില്ല. വേറെ ഏതെങ്കിലും വാതിലിലൂടെ അവൻ മുങ്ങിയോയെന്ന് ഒരു നിമിഷം ഞാൻ സംശയിച്ചു. എന്നാൽ നാസ്സർ തറപ്പിച്ചു തന്നെ പറഞ്ഞു, മറ്റു വാതിലുകളില്ലെന്ന്. 
ഇനിയവൻ മാനേജരെ കാണാൻ പോയതായിരിക്കുമോ...?
അതോർത്തപ്പോൾ ചെറിയൊരു ആശ്വാസം തോന്നി. ഞാനും നാസ്സറും കൂടി വാതിലിന്റെ രണ്ടുവശത്തുമായി നിലയൊറപ്പിച്ചു. ഒരു കാരണവശാലും ഞങ്ങളറിയാതെ അവരാരും ഇറങ്ങിപ്പോകാൻ ഇടവരരുത്. 

ഒൻപതായി...
അപ്പോഴേക്കും പാലാക്കാരന്റെ തലക്കു മുകളിലെ ക്ലോക്കിൽ ‘ഡിങ് ഡോങ്’  ഒൻപതെണ്ണം അടിച്ചു. 
ഞാനും നാസ്സറും ക്ലോക്കിലേക്ക് കണ്ണു നട്ടു. പിന്നെ ഞങ്ങൾ പരസ്പ്പരം നോക്കി. 
പാലാക്കാരൻ കുറേ പേപ്പറുകളും മറ്റുമായി തന്റെ മേശക്കരികിലേക്ക് എത്തി. 
അവൻ ഞങ്ങളെയൊന്നു നോക്കിയിട്ട് കസേരയിൽ ഇരുപ്പുറപ്പിച്ചു. എന്നിട്ട് പേപ്പറുകൾ ഓരോന്നെടുത്ത് അവിടെയവിടെയായി ഗുണനച്ചിഹ്നം ഇട്ടു വക്കുന്നതുപോലെയോ അതോ ഏതാണ്ടൊക്കെ  വെട്ടിക്കളയുന്നത് പോലെയോയൊക്കെ തോന്നി. കുറച്ചു കഴിഞ്ഞപ്പോഴേക്കും ഒരാജാനുബാഹു പാന്റ്സിലും ഷർട്ടിലും മുങ്ങി അതിനകത്തു നിന്നും ഉരുണ്ടുരുണ്ടു വന്ന് വാതിൽക്കൽ നിൽക്കുന്ന ഞങ്ങളെ നോക്കി കണ്ണുരുട്ടി.
“ങൂം... എന്താ ഇവിടെ...? 
ആരാ ഇവര്...?” 
അതും പറഞ്ഞ് പാലാക്കാരനെ നോക്കി. 
പാലാക്കാരൻ അതിനു മറുപടി അറബിയിലാണ് പറഞ്ഞത്. ഞങ്ങൾക്കൊന്നും മനസ്സിലായില്ല. അവന്റെ ശരീരവലുപ്പം കാരണം ഞങ്ങൾ രണ്ടു വശത്തുമായി കുറച്ചുകൂടി സ്ഥലമുണ്ടാക്കി ഒഴിഞ്ഞു നിന്നു. അതുകഴിഞ്ഞ് അവൻ നിരങ്ങിനിരങ്ങി വാതിലും കടന്ന് വരാന്തയിലിറങ്ങിയിട്ട് ആരേയോ ഒച്ചയെടുത്ത് വിളിച്ചു. താഴേനിന്ന് പെട്ടെന്നൊരു അറബി ഓടിക്കയറി വന്നു. അവനോട് ഞങ്ങളെ ചൂണ്ടി എന്തോ പറഞ്ഞിട്ട് ആജാനുബാഹു താഴേക്കിറങ്ങിപ്പോയി. ഞങ്ങളെ രണ്ടു പേരേയും തട്ടിക്കളയാനായി അവനെ ഏൽപ്പിച്ചതുപോലെയാ തോന്നിയത്..!? 
എന്റെ മനസ്സിലെ അതേ വികാരം തന്നെയാണ് നാസ്സറിനെന്ന്, കൈത്തണ്ടയിൽ ബലമായി പിടിച്ച അവന്റെ കയ്യുടെ വിറയലിൽ നിന്നും മനസ്സിലായി...!

വന്ന അറബി ഞങ്ങളെക്കടന്ന് അകത്തു കയറി പാലാക്കാരന്റെ മുന്നിലെ കസേരയിൽ ഉപവിഷ്ടനായി. പാലാക്കാരൻ അപ്പോഴും ധാരാളം പേപ്പറുകളിലെ പലതും വെട്ടിക്കളഞ്ഞുകൊണ്ടിരുന്നു. 
പിന്നെ അവൻ നിവർന്നിരുന്ന് റെസ്റ്റെടുക്കാനും മൂരി നിവർത്താനും മറ്റും സമയം കണ്ടെത്തി. 
രണ്ടു ദിവസം പട്ടിണി കിടന്ന  നാസ്സറിന്റെ കണ്ണുകളിൽ  ജീവനില്ലായിരുന്നു. 
വിഷണ്ണനായി നാസ്സർ അവിടെത്തന്നെ തളർന്ന് നിലിത്തിരുന്ന്, കൈ പിണച്ചു വച്ച് മുട്ടുകാലിൽ തലയും കുമ്പിട്ടിരുന്ന് ഏങ്ങിക്കരയാൻ തുടങ്ങി. 
അതോടെ  ഞാനും തളർന്നു.

സ്വൽ‌പ്പം കഴിഞ്ഞപ്പോഴുണ്ട് അറബി ഒച്ചയുണ്ടാക്കി ഞങ്ങളെ അകത്തേക്ക് വിളിച്ചു. 
ആദ്യം എന്നെ മുന്നിൽ നിറുത്തി. പേപ്പറുകൾ ഒന്നൊന്നായി എന്നെ കാണിച്ച് ഗുണനച്ചിഹ്നം ഇട്ടു വച്ച സ്ഥലങ്ങളിൽ ഒപ്പിടാൻ പറഞ്ഞു. ആദ്യം ഞാൻ പേപ്പറുകൾ വായിക്കാൻ ശ്രമിച്ചെങ്കിലും, അറബി ഭാഷയിലായതുകൊണ്ട് വേഗം ഒപ്പിട്ടു നൽകി. അതുകൂടാതെ തള്ളവിരലിന്റെ പ്രിന്റും കൊടുക്കേണ്ടി വന്നു. 
എന്റെ കഴിഞ്ഞപ്പോൾ നാസ്സറിന്റെ ഊഴമായി. അവനും കലവറകൂടാതെ ഒപ്പിട്ടു കൊടുത്തു. 
അതു കഴിഞ്ഞ് രണ്ടു സെറ്റ് പേപ്പറുകളും പാലാക്കാരൻ ഒന്നു കൂടി പരിശോധിച്ച് ഉറപ്പു വരുത്തിയിട്ട് മേശ തുറന്ന് അകത്തു വച്ചു പൂട്ടി. 
പിന്നെ ഇടത്തു വശത്തെ മേശ തുറന്ന് രണ്ടു കെട്ട് നോട്ടെടുത്ത് മേശപ്പുറത്ത് വച്ചു. 
നോട്ടുകെട്ടിന്റെ വലുപ്പം കണ്ട് ഞാനും നാസ്സറും പരസ്പ്പരം നോക്കി കണ്ണുമിഴിച്ചു...!!
അതിൽ വലിയ കെട്ട് എടുത്ത് എന്റെ കയ്യിൽ തന്നു. 
അതും കയ്യിപ്പിടിച്ച് ഞാൻ കണ്ണും തള്ളിനിന്നു. 
ഇവനെന്താ ഒന്ന് എണ്ണിനോക്കുകപോലും ചെയ്യാതെ തന്നതെന്ന ഭാവവും അത്ഭുതവും എന്റെ മുഖത്ത്...! 
അതിനേക്കാൾ ഭയങ്കരമായി കരയാനോ ചിരിക്കാനോ കഴിയാത്ത അവസ്ഥയിൽ നാസ്സറും...!!
ഒന്നു എണ്ണി നോക്കാനായി ഞാൻ നോട്ട് മേശപ്പുറത്ത് വെക്കാനായി തുടങ്ങിയതും പാലാക്കാരൻ പാസ്പ്പോർട്ടെടുത്ത് എന്റെ മുന്നിലേക്കിട്ടു. എന്നിട്ടു ചിരട്ടയിൽ മുരണ്ടു. 
“പെട്ടെന്ന് പൊയ്ക്കോ... ഇവൻ എയർപ്പോട്ടിൽ കൊണ്ടു വിടും..” 

അതും പറഞ്ഞവൻ എഴുന്നേറ്റ് ഞങ്ങളുടെ പാസ്പ്പോർട്ടും ടിക്കറ്റും അറബിയെ ഏൽ‌പ്പിച്ചിട്ട് ഓഫീസ്സടക്കാൻ തുടങ്ങി. അന്നേരം നോട്ടുകെട്ടുകൾ ഒരു കണക്കിനാണ് എന്റെ കൈത്തണ്ടയിലെ ബാഗിൽ കുത്തിക്കേറ്റിയത്. അതു ഗർഭം ധരിച്ച പോലെ വീർത്തു നിന്നു. വളരെ വിഷമിച്ചാണു ബാഗിന്റെ സിബ്ബടച്ചത്. 
അറബിയോടൊപ്പം ഞങ്ങളുടെ ലഗ്ഗേജുകളുമായി കാറിൽക്കയറിയിരുന്നു. 
അറബി ആ വണ്ടി പറപ്പിക്കുകയായിരുന്നു. 
സൌദി നോട്ടു കൊടുത്ത് ഡ്രാഫ്റ്റെടുക്കണമെന്നുണ്ടായിരുന്നു. 
പക്ഷേ, എല്ലാം ഇപ്പോൾ അടച്ചു കാണുമെന്നു പറഞ്ഞ് അറബി നിരുത്സാഹപ്പെടുത്തി. 
പിന്നെ ഒരുപദേശവും തന്നു. എയർപ്പോട്ടിനകത്ത് എക്സ്ചേഞ്ച് ഓഫീസ് കാണുമെന്ന്. 
അതു ശരിയായിരിക്കാമെന്ന് ഞങ്ങളും കരുതി. 
വണ്ടി ഓടിക്കൊണ്ടിരിക്കേയാണ് മുഷിഞ്ഞു നാറിയ പാന്റ്സും ഷർട്ടും നാസ്സർ വണ്ടിക്കകത്ത് തന്നെയിരുന്നു മാറിയത്. അതിനുള്ള സമയം പോലും ആ ദുഷ്ടന്മാർ തന്നില്ല. ഇടക്കുളള ട്രാഫിക് ബ്ലോക്കുകൾ ഞങ്ങളുടെ യാത്രയിൽ ആശങ്ക വീഴ്ത്തിക്കൊണ്ടിരുന്നു.

ഏതാണ്ട് പത്തു മണി കഴിഞ്ഞ നേരത്താണ് ഞങ്ങളെ എയർപ്പോർട്ടിന്റെ വാതിൽക്കലെ സെക്യൂരിറ്റിക്കാരന്റെ കയ്യിൽ ടിക്കറ്റും പാസ്പോർട്ടും ഏൽ‌പ്പിച്ച് അയാൾ തിരിച്ചു പോയത്. എയർപ്പോട്ടിനകത്തു നിന്നും ചാടിപ്പോകാതിരിക്കാനാണ്, ഞങ്ങളുടെ കയ്യിൽ തരുന്നതിനു പകരം സെക്യൂരിറ്റിക്കാരന്റെ കയ്യിൽ പാസ്പ്പോർട്ട് ഏൽ‌പ്പിച്ചതെന്ന് പിന്നീടാണ് മനസ്സിലായത്. 

അകത്തു കടന്നതും രണ്ടു എയർപ്പോർട്ട് ഉദ്യോഗസ്ഥർ ഓടിയെത്തി ഞങ്ങളുടെ പാസ്പ്പോർട്ടും ടിക്കറ്റും പരിശോധിച്ചു. പിന്നെ അയാളുടെ വക കുറേ ചീത്ത...! അറബിയിലായതു കൊണ്ട് മറ്റുള്ള അറബികൾക്കേ മനസ്സിലായുള്ളു. ഞങ്ങൾക്ക് ഒന്നും തിരിഞ്ഞില്ല. കാരണം ഞങ്ങളെ കാണാതെ അവർ അന്വേഷിച്ചു നടക്കുകയായിരുന്നുവത്രെ...! 

ബോഡിംഗ് പാസ്സും ലഗ്ഗേജ് കൊടുക്കലും മറ്റും വേഗം ആ ഉദ്യോഗസ്ഥർ മുഖാന്തിരം പൂർത്തിയാക്കി. ഞങ്ങളുടെ ജോലി അവരുടെ പിന്നാലെ ഓടുക മാത്രം. വിമാനത്തിനകത്ത് വരെ അവർ ഞങ്ങളെ എത്തിച്ചു. ഞങ്ങൾ അകത്തു കടന്നതും വാതിലടഞ്ഞു. എനിക്കായി കണ്ടെത്തിയ സീറ്റിൽ ഇരിക്കേണ്ട താമസം വിമാനം റൺ‌വേയിലേക്ക് നീങ്ങാൻ തുടങ്ങി. എയർഹോസ്റ്റസ്സിന്റെ പിന്നാലെ പായുന്നതിനിടക്ക് നാസ്സർ പിന്നാലെയുണ്ടോന്ന് ശ്രദ്ധിക്കാനായില്ല. നാസ്സർ എവിടേയോ മിസ്സായിരുന്നു...!

എയർഹോസ്റ്റസ്സ് തന്ന മിഠായി നുണഞ്ഞിറക്കിയപ്പോൾ നല്ല സുഖം തോന്നി. 
നുണഞ്ഞിറക്കുന്നതിനേക്കാൾ കടിച്ചു ചവച്ചു തിന്നാനാണ് രസം തോന്നിയത്.
സീറ്റിൽ ചാരിക്കിടന്ന് ആദ്യമായി ശ്വാസം വിടുന്നതുപോലെ കുറേ ശ്വാസം ആശ്വാസപൂർവ്വം വിട്ടു...! 
കൈത്തണ്ടയിലെ വീർത്ത ബാഗ് അപ്പോഴും നിറവയറോടെ കയ്യിൽത്തന്നെയുണ്ടായിരുന്നു. 
അതൊന്നു തുറന്നു നോക്കണമെന്ന് അതിയായി ആഗ്രഹിച്ചെങ്കിലും അടുത്തിരിക്കുന്ന ഊശാൻ താടിക്കാരനെ കണ്ടതോടെ വേണ്ടെന്നു വച്ചു. അയാൾ എന്റെ വീർത്ത ബാഗിലേക്ക് തന്നെയല്ലെ നോക്കുന്നതെന്ന് സംശയിച്ചു. ഞാനത് ഇടത്തെ കൈത്തണ്ടയിൽ നിന്നും വലതു കയ്യിലേക്ക് മാറ്റിപ്പിടിച്ചു. അപ്പോൾ അയാൾ ഒരു ദീർഘശ്വാസത്തോടെ നിവർന്നിരുന്നതുപോലെ തോന്നി. 
വിമാന പറന്നുയർന്നു. 

സൌദിയുടെ അവസാനക്കാഴ്ച നിരനിരയായ മഞ്ഞലൈറ്റുകളായിരുന്നു. 
വിമാനം ഒരു വശത്തേക്ക് ചരിയാൻ തുടങ്ങിയതോടെ അതും മറഞ്ഞു. പിന്നെ ഇരുട്ടു മാത്രം പുറത്ത്. 
ഞാൻ വീർത്ത ബാഗ് നെഞ്ചോടടുക്കിപ്പിടിച്ച് കണ്ണടച്ചിരുന്നു. 
എന്റെ കൂട്ടുകാരെ ഒരു വിവരവും അറിയിക്കാൻ കഴിഞ്ഞില്ലല്ലൊയെന്ന് സങ്കടത്തോടെ ഓർത്തു. 
ഞാൻ എത്തുന്ന വിവരം വീട്ടിലും അറിയിക്കാൻ കഴിഞ്ഞില്ലല്ലോയെന്ന് അപ്പോഴാണ് ഓർത്തത്. 
അതൊരു സർപ്രൈസ്സായിക്കോട്ടേന്ന് വിചാരിച്ച് ആശ്വാസം കൊണ്ടു. 

എയർഹോസ്റ്റസ് കുടിക്കാനായി കൊണ്ടുവന്നതിൽ ഞാൻ രണ്ടു ബീയർ തിരഞ്ഞെടുത്തു. 
കുറേ നാളുകൾക്കു ശേഷമാണ് ബീയർ കുടിക്കുന്നത്. രണ്ടു ചെറിയ പാട്ടയാണ് കിട്ടിയത്. 
അത് കുറേശ്ശെ കുടിച്ച് കണ്ണടച്ചിരിക്കാൻ നല്ല സുഖം.
സൌദിയിൽ ആദ്യമായി കാലുകുത്തിയതുമുതലുള്ള സംഭവങ്ങൾ ഒരു തിരശ്ശീലെയിലെന്നപോലെ കണ്മുന്നിൽ കണ്ടു. 

സെയ്മയിൽ കാലുകുത്തിയതും, കാലത്ത് കാഫുറുങ്ങളെ അന്വേഷിച്ചു വന്ന അറബിപ്പിള്ളേരും കല്ലെടുത്തെറിയലും, മനുഷ്യമുഖമുള്ള ഉസ്മാനും മൊയ്തുവും ഹസ്സർബായിയും, ഹസ്സൻ പോലീസ്സും  അമാറയും ഹൈവേ പള്ളിയും, ഇങ്കിലാബിന്റെ മുന്നിൽ ചെന്നു ചാടിയതും, വൃത്തികെട്ട വേയിസ്റ്റുവെള്ളത്തിലെ ജീവന്മരണക്കളിയും, കുപ്പൂസ്  വെറും വയറ്റിൽ പച്ചവെള്ളത്തിൽ നനച്ചു കഴിക്കുമ്പോഴുള്ള സ്വാദും, രാത്രിയിലെ മതിൽകെട്ടലും, പോലീസ്സിന്റെ വരവും, സീക്കുവിന്റെ ഉദയവും പതനവും, സദ്ദാമിന്റെ ആക്രമണവും ഒരുൾക്കിടിലത്തോടെ കണ്ടിരിക്കുമ്പോഴാണ് അടുത്തിരിക്കുന്ന ഊശാൻ താടിക്കാരന്റെ തോണ്ടിയുള്ള വിളി. പെട്ടെന്ന് കണ്ണുതുറക്കുമ്പോഴുണ്ട് ഭക്ഷണവുമായി എയർഹോസ്റ്റസ്. 

പിന്നെ ഭക്ഷണം കഴിച്ച് ഉറങ്ങാനെന്നോണം കണ്ണടച്ചിരുന്നു. 
എങ്ങനെ ഉറങ്ങാനാണ്..? 
ഈ ബാഗിന്റെ ഉള്ളിൽ എത്രയുണ്ടെന്നറിയാതെ ഉറക്കം വരുമോ...? 
ബാഗ് കണ്ണിൽ‌പ്പെടുമ്പോഴൊക്കെ ജൂബിയുടെ വാക്കുകൾ ഓർമ്മയിൽ വരും, ഒന്നര രണ്ടു ലക്ഷം എങ്ങനെ പോയാലും കാണും....! 
അതോർമ്മ വരുമ്പോൾ ബാഗ് കയ്യിലിട്ട് തൂക്കി നോക്കും. ‘ങൂം.. കാണും.. കാണും...!’ സ്വയം ആശ്വാസം കൊള്ളും. 
അഞ്ഞൂറിന്റെ ആണെങ്കിൽ രണ്ടു കെട്ടുണ്ടെങ്കിലേ ഒരു ലക്ഷമാകൂ. 
അങ്ങനെയെങ്കിൽ മൂന്നോ നാലോ കെട്ടു കാണും...!! 
ഈശ്വരാ.. ഈ ബാഗിനകത്ത് കൊള്ളുമോ...? 
അതോർക്കുമ്പോൾ പേടിയാകും. 
വീർത്ത ബാഗ് ഒന്നു കൂടി നെഞ്ചിലമർത്തിപ്പിടിക്കും. 
ജീവിതത്തിൽ അത്രയും രൂപ ഒന്നിച്ച് ആരുടെ കയ്യിലും കണ്ടിട്ടില്ല. 
അതൊരു വല്ലാത്ത പേടിയായി കൂടെയുണ്ട്. 

നേരം വെളുക്കാറായപ്പോഴേക്കും ബോംബെയിലിറങ്ങി. 
എമിഗ്രേഷൻ ഹാളിൽ ക്യൂ നിൽക്കുമ്പോഴാണ് നാസ്സർ ഓടിവന്ന് കയ്യിൽ പിടിച്ചത്. അവന് എന്നെ കണ്ടതോടെ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം. അവന്റെ സ്വന്തക്കാരിലാരൊ ആണ് ഞാനെന്ന ഭാവം...! 
അവനും തന്റെ ബാഗ് നെഞ്ചിനോടൊപ്പം കൂട്ടിപ്പിടിച്ചിരുന്നു...! 
തന്റെ പെങ്ങളുടെ കല്യാണം നടത്താനുള്ള പണമാണതിൽ. ആറുവർഷം സൌദിയിൽ പട്ടിണി കിടന്നതിന്റെ ഫലമാണതിനകത്ത്. ആ വീർത്ത വയറിൽ നോക്കുമ്പോൾ അവനഭിമാനം തോന്നും. അവന്റെ സഹോദരിയുടെ പുഞ്ചിരി നിറഞ്ഞ മുഖവും. അതവന്റെ മുഖത്തു നിന്നും വായിച്ചെടുക്കാം. 

എയർപ്പോർട്ടിൽ നിന്നും പുറത്തു കടന്നപ്പോഴാണ് ആകെ ഗുലുമാലായത്. 
ഞങ്ങളുടെ പെട്ടിക്കായി പോർട്ടർമാരെന്ന ഭാവേന കുറച്ചു മലയാളികൾ പിടിച്ചുപറിക്കാരേപ്പോലെ പിന്നാലെ കൂടി. അവർ ഞങ്ങളുടെ പെട്ടിക്കായി കടിപിടികൂടി. അതിനിടക്കൊരുത്തൻ നാസ്സറിന്റെ കുഞ്ഞുപെട്ടിയും പൊക്കിപ്പിടിച്ച് ഒറ്റയോട്ടം. മറ്റെപെട്ടിയും പൊക്കി ഒച്ചയുണ്ടാക്കി കരഞ്ഞ് നിലവിളിച്ച് നാസ്സറും അവന്റെ പിന്നാലെ. ഒരു ബസ്സ് വന്നതുകൊണ്ട് അവന്റെ ഓട്ടം നിലച്ചതും നാസ്സറവനെ പിടികൂടി. ഞാനും എന്റെ രണ്ടു പെട്ടികളുമായി അവിടെ പാഞ്ഞെത്തി. എന്റെ കയ്യിലിരുന്ന വയറു വീർത്ത ഹാന്റ്ബാഗുകൊണ്ട് അവന്റെ മുഖത്തൊന്നു ചാമ്പി. പിന്നെ അവനെ തള്ളിമാറ്റി, പെട്ടി പിടിച്ചെടുത്തു. 
അപ്പോഴവന്റെ ശൌര്യം കൂടി. സംഗതി പന്തിയല്ലെന്നു കണ്ട ഞാൻ ‘പോലീസ്’ ‘പോലീസ്’ എന്നു പറഞ്ഞ് ഉറക്കെ വിളിച്ചു കൂവി. അതു കേട്ടതും നാലുപാടും നോക്കിയവൻ   ബസ്സിന്റെ മറുവശത്തേക്ക് ചാടി ഓടിമറഞ്ഞു. ഞങ്ങളുടെ ഭാഗ്യത്തിന് ‘കേരള’ ‘കേരള’ എന്ന് വിളിച്ചു പറഞ്ഞുകൊണ്ടൊരു മിനി ബസ്സ് വന്ന് ഞങ്ങളുടെ അടുത്തു നിറുത്തി. ഞങ്ങളതിൽ പാഞ്ഞുകയറി അവിടന്നു രക്ഷപ്പെട്ടു. എന്നിട്ടും ഞങ്ങളുടെ പേടി മാറിയില്ല. ഇനി ഇവന്മാരും ഏതു തരക്കാരാണെന്നു അറിയില്ലല്ലൊ. പിന്നേയും ധാരാളം മലയാളികൾ അതിൽ തങ്ങളുടെ പെട്ടികളുമായി കയറിയപ്പോഴാണ് ഒരു വിധം സമാധാനമായത്. അവരുടെ ഹോട്ടലിലേക്കാണ് ഞങ്ങളെ കൊണ്ടു പോയത്. അവർ തന്നെയാണ് നാളെ ഞങ്ങളെ ബസ്സിന് നാട്ടിലേക്ക് കൊണ്ടു പോകുന്നത്. 

അവിടെ ഒരു ഏസി മുറിയിൽ ഞാനും നാസ്സറും കൂടി. 
മുറി അടച്ച് കുറ്റിയിട്ടതിനു ശേഷമാണ് ഞാൻ കട്ടിലിൽ തളർന്നു വീണത്. 
ഹോ.. എന്തൊരാശ്വാസം...! 
അതു കുറച്ചുനേരത്തേക്കേ ഉണ്ടായുള്ളു. 
കൈത്തണ്ടയിൽ കിടക്കുന്ന ഹാൻഡ്ബാഗിന്റെ തള്ളിച്ച ഓർമ്മവന്നതും ഞാൻ ചാടിയെഴുന്നേറ്റു. 
നാസ്സറെ വിളിച്ചെങ്കിലും അവൻ ക്ഷീണം കാരണം മയക്കത്തിലേക്ക് വീണീരുന്നു. 
പാവം രണ്ടു മൂന്നു ദിവസമായി നേരെചൊവ്വെ ഭക്ഷണം കഴിച്ചിട്ട്. അവൻ കിടക്കട്ടെ. 
ആദ്യം തന്നെ ഭക്ഷണം എന്തെങ്കിലും കിട്ടുമോന്ന് നോക്കാം. 
അതും മനസ്സിൽ ചിന്തിച്ച് വീർത്ത ബാഗ് കയ്യിലിട്ട് തിരിച്ചും മറിച്ചും നോക്കി, ഉള്ളിലുള്ള ലക്ഷങ്ങളുടെ വലിപ്പവുമാസ്വദിച്ച് കിടക്കുമ്പോഴാണ് വാതിലിൽ മുട്ടുകേട്ടത്. 
കേട്ടതും ഒരു ഞെട്ടലായിരുന്നു...! 

ചാടി നാസ്സറിനെ വിളിച്ചെങ്കിലും അവനനക്കമില്ല. 
പിന്നെ കൈബാഗെടുത്ത് തലയിണക്കീഴിൽ വച്ചു. 
നാസ്സറിന്റെ ബാഗും കൈത്തണ്ടയിൽ നിന്നും ഊരിയെടുത്ത് അവന്റെ തലയിണക്കടിയിൽ വച്ചു. 
ഇത് ബോംബെയാണ്. എല്ലാ അധോലോകങ്ങളുടേയും കൊള്ളരുതായ്മകളുടേയും കേന്ദ്രം..! 
മുറിയാകെ ഒന്നു കൂടി നോക്കി എല്ലാം ഭദ്രമെന്ന് ഉറപ്പു വരുത്തിയിട്ട് വാതിൽ തുറന്നു. 
ആരും അകത്തു കയറാതിരിക്കാനെന്നോണം പകുതി വാതിലെ തുറന്നുള്ളു. 
ഹോട്ടലിലെ സ്റ്റാഫായിരുന്നു. ഭക്ഷണം, ബീയർ, ഹോട്ട് എന്നിവ വേണോന്നു ചോദിക്കാനായിരുന്നു. എന്നാൽ‌പ്പിന്നെ രണ്ടു ബീയർ അടിച്ചിട്ടാകാം ഭക്ഷണമെന്നൊരു തോന്നൽ. 
നേരം പരപരാവെളുക്കുന്നതേയുള്ളു.  പൊറോട്ടയും കോഴിക്കറിയും രണ്ടു സെറ്റും രണ്ടു കുപ്പി കല്യാണിയും ഓർഡർ ചെയ്ത് വാതിലടച്ചു കുറ്റിയിട്ടു.  

നാസ്സറിനെ വിളിച്ചെഴുന്നേൽ‌പ്പിക്കുന്നതു തന്നെ ഒരു പണിയായിരുന്നു. 
കഴിഞ്ഞ കുറേ ദിവസത്തെ അലച്ചിലിൽ നിന്നും പാവം ഒരു വിധം മനഃസ്സമാധാനത്തോടെ കിടന്നത് ഇന്നാണ്. അതാണ് കിടന്ന വഴി ഉറങ്ങിപ്പോയത്. എന്നിട്ടും ഞാൻ വിളിച്ചപ്പോൾ ഞെട്ടിപ്പിടഞ്ഞാണ് എഴുന്നേറ്റത്. കണ്ണും തള്ളി എന്നേയും നോക്കി ഒറ്റയിരുപ്പായിരുന്നു. കുറച്ചു കഴിഞ്ഞിട്ടാണ് പരിസരബോധം ഉണ്ടായത്. 
ബോധം വന്നതും കൈത്തണ്ടയിലെ ബാഗായിരുന്നു ആദ്യം നോക്കിയത്. 
കയ്യിൽ കാണാഞ്ഞപ്പോൾ ആകെ പരിഭ്രമമായി. വേഗം ഞാൻ അയാളുടെ തലയിണ പൊക്കി കാട്ടിക്കൊടുത്തു. അപ്പോഴാണ് അയാളൊന്നു ചിരിച്ചത്. എന്നിട്ടയാൾ നെഞ്ചിൽ കൈവച്ചൊന്നു തിരുമ്മി. പിന്നെ ബാഗെടുത്ത് ഒരുമ്മ കൊടുത്തു. അയാളത് തുറക്കാൻ പോയപ്പോൾ ഞാൻ തടഞ്ഞു. 
“വരട്ടെ, ഭക്ഷണവും ബീയറും ഓർഡർ ചെയ്തിട്ടുണ്ട്. അതു വരട്ടെ..” 
അതും കഴിഞ്ഞ് ബഡ്ഡിൽ മലർന്നു കിടന്നിട്ട് നാസ്സർ പറഞ്ഞത് കേട്ട് ചിരിക്കാതിരിക്കാനായില്ല.
“അത്‌ള്ളാ... മ്മ്ടെ നാടിന്റെ ഒരു മൂലക്കെങ്കിലും എറക്കിത്തന്നൂല്ലോ അവമ്മാര്..! ഇനി നമ്മക്ക് നടന്നായാലും വീട്ടീ ചെല്ലാം. ഒരു ഇക്കാമ്മയും വേണ്ട പാസ്പ്പോർട്ടും വേണ്ടാ...!!”

ഭക്ഷണം വരാൻ വൈകുന്തോറും ഞങ്ങളുടെ ക്ഷമ കെട്ടു തുടങ്ങി. 
ബാഗിനകത്തെ വലുപ്പം എത്രയുണ്ടെന്നറിയാനുള്ള ആകാംക്ഷയായിരുന്നു ഞങ്ങൾക്ക്. 
“എന്തായാലും വാതിലടച്ചിരിക്കാല്ലെ, നമ്മൾ തുറന്നാലല്ലെ ആരെങ്കിലും അകത്തു കയറൂ...”
“ശരിയാണല്ലൊ..” 
ഞങ്ങൾ രണ്ടു കട്ടിലിന്റേയും നടുക്ക് നിലത്ത് കുത്തിയിരുന്നു. 
നാലുപാടും ഒന്നുകൂടി നോക്കി എല്ലാം ഭദ്രമെന്ന് ഉറപ്പു വരുത്തിയിട്ടാണ് ഞാനെന്റെ ബാഗ് ആദ്യം തുറന്നത്. എന്റെ നെഞ്ചിടിപ്പിന്റെ ശബ്ദം പെരുമ്പറ മുഴക്കത്തിൽ ഞാൻ കേൾക്കുന്നുണ്ട്. അതിനകത്തിരുന്ന് നോട്ടുകൾ പരസ്പ്പരം ഒട്ടിപ്പിടിച്ചിരുന്നു. തിങ്ങിനിറഞ്ഞിരുന്ന നോട്ടുകൾ ബലമായി വലിച്ച് നിലത്തിട്ടതും വാതിലിൽ മുട്ടു കേട്ടു. ഉടനെ വാരി ബാഗിനകത്തിട്ടെങ്കിലും, വെപ്രാളത്തിനിടക്ക് മുഴുവനും കയറിയില്ല. ഒരു പുതപ്പെടുത്ത് അതിന്റെ മുകളിൽക്കൂടി ഇട്ട് ഞാനതിൽ ചവിട്ടി കട്ടിലിൽ ഇരുന്നു. 

എന്നിട്ട് പോയി വാതിൽ തുറക്കാൻ പറഞ്ഞു. 
നാസ്സറിന് അവിടന്നനങ്ങാൻ പേടി.  പേടിക്കേണ്ടെന്നു പറഞ്ഞിട്ടും നാസ്സർ പോയില്ല. 
പിന്നെ ഞാൻ തന്നെ ചെന്ന് വാതിൽ പതുക്കെ തുറന്നു. നേരത്തെ വന്നയാൾ തന്നെയായിരുന്നു. ഭക്ഷണം മേശപ്പുറത്ത് വച്ച് തിരിഞ്ഞു നടക്കുമ്പോൾ ചോദിച്ചു. 
“നിങ്ങളുടെ കയ്യിൽ റിയാൽ വല്ലതുമുണ്ടെങ്കിൽ മാറ്റിത്തരാട്ടൊ...”
“എങ്ങനയാ റേറ്റ്...?”
“എല്ലാത്തിനും ഒരേ റെറ്റല്ല. അഞ്ഞൂറിന്റേന് ഏറ്റവും കൂടുതൽ കിട്ടും. അതിൽ താഴെയുള്ളേന് കുറച്ചു കുറയും...”
“ഏതായാലും ഭക്ഷണം കഴിക്കട്ടെ. ഞങ്ങൾ വിളിക്കാം..” 
അയാൾ തലയാട്ടി കടന്നു പോയി. 
ഉടനെ വാതിലടച്ചു കുറ്റിയിട്ടു.

ആദ്യം ബീയർ പൊട്ടിച്ച് ഓരോ ഗ്ലാസ് അകത്താക്കി. 
അപ്പഴും പുതപ്പിനടിയിലെ നോട്ടുകളായിരുന്നു എന്റെ മനസ്സിൽ. 
ഞാൻ പതുക്കെ പുതപ്പു മാറ്റി നോട്ടെടുത്ത് അടുക്കാൻ തുടങ്ങി. 
അഞ്ഞൂറിന്റെ പരതി കുറച്ചു കിട്ടിയെങ്കിലും പിന്നെപ്പിന്നെ നൂറിന്റേതും അൻപതിത്തിന്റേതും പത്തിന്റേതും മാത്രം. ഒറ്ററിയാലുമുണ്ടായിരുന്നു ധാരാളം...!!?  
ഞാൻ നോട്ടുകൾ രണ്ടുകയ്യിലുമായി എടുത്ത് നാസ്സറിന്റെ മുഖത്തേക്കു നോക്കി. 
വീണ്ടും നോട്ടുകളിലേക്ക്... 
എന്റെ കൈകൾ വിറയ്ക്കാൻ തുടങ്ങി. 
കണ്ണുകൾ നിറയാൻ തുടങ്ങി. 
പരിഭ്രാന്തിയോടെ ഞാൻ അലറി. 
“അവന്മാര് ചതിച്ചെടാ നമ്മളെ...!!?”

കണ്ണും തള്ളി വിളറിയ നാസ്സർ വേഗം അയാളുടെ ബാഗ് തുറന്ന് അങ്ങനെ തന്നെ നിലത്തേക്ക് കമഴ്ത്തി. അതിനകത്ത്  എന്റത്ര പോലും അഞ്ഞൂറിന്റെയില്ല...! 
അധികവും നൂറിന്റേതും അൻപതിന്റേതും ഒറ്ററിയാലും..!! 
ഒരു വക പേ പിടിച്ച മുഖമായിരുന്നു പിന്നെ നാസ്സറിന്. 
നിമിഷനേരം കൊണ്ട് നാസ്സറിന്റെ പ്രകൃതമാകെ മാറി. 
നോട്ടുകൾ വാരിയെറിയാനും നിലത്തു കിടന്ന് അപസ്മാര രോഗിയെപ്പോലെ കൈകാലിട്ടടിക്കാനും തുടങ്ങി. അയാൾ എണ്ണിപ്പറുക്കി നിലവിളിക്കുന്നത് എന്താണെന്ന് മനസ്സിലായില്ല. 
അയാൾ വേറേതോ ഭാഷയിലാണ് പറയുന്നതെന്നു തോന്നി. 
ഞാൻ പിടിച്ചിട്ടൊന്നും അയാൾ നിൽക്കുന്നില്ല. 
കുറച്ച് വെള്ളം അയാളുടെ മുഖത്ത് തളിക്കാനായി നോക്കിയെങ്കിലും കണ്ടില്ല. 
തണുത്ത ബീയറെടുത്ത് അയാളുടെ മുഖത്ത് തളിച്ചു. 
രണ്ടു പ്രാവശ്യം തളിച്ചിട്ടാണയാൾ ഞെട്ടിയെഴുന്നേറ്റത്. 
പിന്നെയാണ് പരസരബോധം വന്നത്. ഞാൻ ചോദിച്ചു.
“താൻ എന്തായീ കാണിക്കുന്നത്. ഒച്ചയും ബഹളവും ഉണ്ടാക്കല്ലെ. ആരെങ്കിലും പുറത്തു നിന്നും കയറിവന്നാൽ  ഉള്ളതും കൂടി അടിച്ചോണ്ടു പോകും...!”
നാസ്സറിന് കുറച്ചു മുൻപ് കാട്ടിക്കൂട്ടിയതൊന്നും ഓർമ്മയിലുണ്ടായിരുന്നില്ല. 
പരിഭ്രാന്തിയോടെ നാലുപാടും നോക്കിയിട്ട് നിലത്തു കിടന്ന നോട്ടുകൾ വാരിയെടുത്ത് കൈകളിൽ പൊക്കിപ്പിടിച്ച് വീണ്ടും കരയാൻ തുടങ്ങി. 
“ഞാൻ എന്തു ചെയ്യും.. ന്റെ പെങ്ങളുടെ കല്യാണം.. ന്റെ വരവും നോക്കിയാ അവരിരിക്കണേ...!?” 
അതും പറഞ്ഞയാൾ മുടിയിൽ പിടിച്ച് വലിക്കാനും നിയന്ത്രണം വിട്ട് കരയാനും തുടങ്ങി. 
സംഭവിച്ചത് ഉൾക്കൊള്ളാൻ കഴിയാതെ വീണ്ടും സമനില തെറ്റിയപോലെ നിലത്തു കിടന്നുരുളാൻ തുടങ്ങി. അയാളെ എങ്ങനെയാ പറഞ്ഞ് സമാധാനിപ്പിക്കുവാൻ കഴിയുകയെന്ന് അറിയില്ലായിരുന്നു. 
അതോടെ എന്റെ നഷ്ടമോർത്ത് ഒന്നു സങ്കടപ്പെടാനുള്ള അവസരവും എനിക്കു നഷ്ടമായി. 
കാരണം എന്നേക്കാൾ ജീവിതം ദുഃസ്സഹമാകാൻ പോകുന്നത് നാസ്സറിന്റെയായിരുന്നു. 
അയാൾ നിലത്തു കിടന്നുരുളുന്നതിനിടക്ക് തടയാൻ ശ്രമിച്ചതുകൊണ്ട് കാര്യമില്ലായെന്ന് ബോദ്ധ്യമായി. 
അയാളെ തൽക്കാലം അങ്ങനെ തന്നെ വിട്ടു.
എന്റെ സങ്കടം ബീയറിൽ മുക്കിത്താഴ്ത്തി. 
ബാക്കി ബീയർ മുഴുവൻ ഞാൻ തന്നെ കുടിച്ചു തീർത്തു. 

എന്റെ നോട്ടുകെട്ടുകൾ അടക്കി വച്ച് ഞാൻ എണ്ണാൻ തുടങ്ങി. 
ഡ്രാഫ്റ്റെടുത്താൽ കിട്ടുമായിരുന്ന തുകയെക്കുറിച്ച് ഏകദേശരൂപമുണ്ടായിരുന്നു. 
അതുപ്രകാരം എല്ലാത്തിനും കൂടി ഏകദേശം പതിനാറായിരം രൂപയോളമേ കിട്ടുകയുള്ളു...!!! 
കണക്കുകൾ തെറ്റിയോന്നറിയാൻ ഞാൻ വീണ്ടും വീണ്ടും കൂട്ടി നോക്കി. 
എങ്ങനെ നോക്കിയിട്ടും ആ പതിനാറായിരത്തിനു മുകളിലോട്ട് സഖ്യകൾ കയറിയില്ല. 
ഒരു കാര്യം വളരെ വ്യക്തമായി. ഞങ്ങളെ അതിഭയങ്കരമായ ഒരു ചതിയിൽ‌പ്പെടുത്തിയാണ് കയറ്റി വിട്ടിരിക്കുന്നത്....! 
എനിക്ക് സങ്കടം സഹിക്കാൻ വയ്യാതായി. 
നോട്ടുകെട്ടും കയ്യിൽ‌പ്പിടിച്ച് ഞാൻ ചങ്കുപൊട്ടി കരഞ്ഞു. 
ജൂബി കണക്കു കൂട്ടിപ്പറഞ്ഞ ഒന്നൊന്നര രണ്ടു ലക്ഷമെവിടെ, ഈ പതിനാറായിരമെവിടെ....!! 
ഇതിനായിരുന്നവർ, ആ പാലാക്കാരനും അറബിയും കൂടി ഞങ്ങളെ അവസാന നിമിഷം വരെ സമയം വൈകിപ്പിച്ച് കയറ്റി വിട്ടത്. 
അവിടെ വച്ച് കിട്ടിയതൊന്ന് എണ്ണി നോക്കാൻ പോലും സമയം ഞങ്ങൾക്ക് കിട്ടരുതെന്ന് അവർ കണക്കു കൂട്ടിയിരുന്നിരിക്കണം. 
അവരുദ്ദേശിച്ച പോലെ തന്നെ കൃത്യമായി കാര്യങ്ങൾക്ക് കരുക്കൾ നീക്കി. അണുവിട വ്യത്യാസമില്ലാതെ അതങ്ങനെ തന്നെ സംഭവിച്ചു...!! 
വിമാനത്താവളത്തിലുള്ളവരെപ്പോലും അവരറിയാതെ ആ കണക്കു കൂട്ടലിൽ പങ്കെടുപ്പിച്ചു...!!! 
എത്ര കൃത്യമായ കണക്കു കൂട്ടലോടെയാണാ നാടകം അരങ്ങേറിയത്. 
അവിടെയിരുന്ന് ചങ്കുപൊട്ടി കരയാനല്ലാതെ മറ്റെന്താവും...? 
നാസ്സറിനെപ്പോലെ നിലത്തു കിടന്നുരുളാൻ എനിക്കാവുമായിരുന്നില്ല. 
ഇനി വീട്ടിൽച്ചെന്ന് എന്തു പറയുമെന്നായിരുന്നു എന്റെ ചിന്ത. 
ഈ നടന്ന സംഭവങ്ങൾ പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ...? 
ഇതിനകം ഏസി മുറിയാണെങ്കിലും ഞാൻ നന്നായി വിയർപ്പിൽ കുളിച്ചിരുന്നു. 
നാസ്സർ ഉരുളിച്ച അവസാനിപ്പിച്ച് കൂർക്കം വലിച്ച് ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു. 
വീണ്ടും നോട്ടുകൾ ഓരോന്നായി മാറ്റിമാറ്റി വച്ച്, തരം തിരിച്ച് ഒന്നുകൂടി എണ്ണി നോക്കി. 
അപ്പഴും ഫലം തഥൈവ. 
അവശനായ ഞാൻ അവിടെത്തന്നെ കിടന്നു. 
ഭക്ഷണം തണുക്കാൻ തുടങ്ങിയിരുന്നു.
കഴിക്കാൻ ഒരു മൂഡും തോന്നിയില്ല.
ഞാനും എപ്പോഴോ ഉറക്കത്തിലേക്ക് മുങ്ങിത്താണു. 
ഇനി ഒരിക്കലും ഉണരാതിരുന്നെങ്കിൽ എന്നാശിച്ചു കൊണ്ടു തന്നെ.

എന്തോ അനക്കം കേട്ട് ഞാൻ കണ്ണു തുറന്നപ്പോൾ നാസ്സർ എഴുന്നേറ്റിരുന്ന് നോട്ടുകൾ എണ്ണി നോക്കുന്നു. കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്. പക്ഷേ, അയാൾ നോർമ്മലായിരുന്നു. 
കാൽക്കുലേറ്ററുമായി ഞാനും കൂടി. 
അയാൾക്ക് എല്ലാം കൂടി പന്തീരായിരം തികയില്ല...!!! 
അതും കയ്യിൽ‌പ്പിടിച്ചയാൾ കരഞ്ഞു.  ആ കരച്ചിലിനിടയിൽ കൂടി പുലമ്പി. 
“രണ്ടരക്കൊല്ലത്തെ ശമ്പളാ...!! ചേട്ടനോ..? ”
“എനിക്ക് ഇരുപത് മാസത്തെ ശമ്പളമായി കിട്ടിയത് പതിനാറായിരത്തോളം രൂപ..!!”
ഉരലും മദ്ദളവും പരസ്പ്പരം പരാതി പറഞ്ഞിട്ടെന്തു കാര്യം...? 
ഞങ്ങൾ മുഖത്തോടു മുഖം നോക്കിയിരുന്ന് കണ്ണീർ വാർത്തു.....

 നാസ്സറിന്റെ സങ്കടത്തിന് ഒരറുതി വരുത്തണമല്ലോയെന്ന് കരുതി ഞാൻ പറഞ്ഞു.
“നാസ്സർ, ഏതായാലും സംഭവിക്കാൻ പാടില്ലാത്തതു സംഭവിച്ചു. ഇനി വരുന്നതു പോലെ വരട്ടെ. ചെന്ന വഴി വീടിരിക്കുന്ന സ്ഥലം വിറ്റ് പെങ്ങളുടെ കല്യാണം നടത്തുക. അല്ലെങ്കിൽ വീടും സ്ഥലവും പെങ്ങളുടെ പേരിൽ എഴുതിക്കൊടുത്താൽ മതിയോന്ന് അന്വേഷിച്ചറിയുക...”
“അവർക്ക് കാശേ വേണ്ടു. സ്ഥലമൊന്നും വേണ്ടാന്ന് ആദ്യമേ പറഞ്ഞിട്ടുണ്ട്...”
“അപ്പോപ്പിന്നെ സ്ഥലം വിൽക്കേ വഴിയുള്ളു...”
“എന്നാലും പൈസ തികയില്ല. അവ്ടെ വല്യ വിലയൊന്നും കിട്ടില്ല. കല്യാണാവശ്യത്തിന് വിൽക്കാണെന്നറിഞ്ഞാൽ ആരും ഉള്ള വിലയും കൂടി തരില്ല...”
നാസ്സർ അകപ്പെട്ട പ്രതിസന്ധിയുടെ ആഴം അപ്പോഴാണ് ബോദ്ധ്യമായത്. നാസ്സർ ഒരു വേദനയായി മനസ്സിൽ അവശേഷിച്ചു.  

‘മരുഭൂമി’ എന്ന നോവൽ ഇവിടെ അവസാനിക്കുന്നു.
നന്ദി.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും
വീകെ അശോകൻ,
ലാൽ ഭവൻ. 
അഞ്ചുമന റോഡ്, 
മാമംഗലം- ഇടപ്പള്ളി P.O.
കേരള. Mob: 0091 98 47 86 94 25
 veekayashok@yahoo.com