Thursday 15 April 2010

സ്വപ്നഭുമിയിലേക്ക്..... (18)


"എല്ലാ വായനക്കാർക്കും എന്റേയും കുടും‌ബത്തിന്റേയും ഹൃദയം നിറഞ്ഞ വിഷുദിനാശംസകൾ...”

കഥ തുടരുന്നു....
എന്റെ പ്രാർത്ഥനകളിൽ.....

അങ്ങനെ അനിയൻ ഒരു മാസത്തിനുള്ളിൽ ലാന്റ് ചെയ്തു....!
ഒരു മാസത്തിനുള്ളിൽ വീണ്ടും ഒരു ചിലവ് കൂടി ഫ്ലാറ്റിൽ അരങ്ങേറി..!!
എനിക്കു സന്തോഷമായിരുന്നു...!!
ഒരിക്കലും നടക്കില്ലന്നു കരുതിയിരുന്ന കാര്യമാണ് നടന്നത്...!!

അനിയനെ ബോസിന്റെ മുൻപിൽ ഹാജരാക്കി. വിവരങ്ങൾ എല്ലാം ചോദിച്ചറിഞ്ഞപ്പോൾ ബോസിന് എന്നോടൊരു സോഫ്റ്റ് കോർണർ....!!
അദ്ദേഹം പറഞ്ഞു.
“ വിസക്കും ടിക്കറ്റിനും ഉള്ള കാശ്, ഇപ്പോൾ നീ എന്റെ കയ്യിൽ നിന്നും ലോണായിട്ടല്ലെ എടുത്തത്.” “അതെ... അതു ഞാൻ പെട്ടെന്നു തീർത്തോളാം...” ഞാൻ.
“അതല്ല.. അതു നീ എടുക്കണ്ട...! ഞാനെടുത്തോളാം... ?!”
“ വേണ്ട ബോസ്സ്... എന്റെ അനിയനു വേണ്ടിയല്ലെ.... അതു ഞാനെടുത്തോളാം...” “ഞാനെടുത്തോളാമെന്നു പറഞ്ഞത്, എന്റെ കയ്യിൽ നിന്നല്ല. കമ്പനിയിൽ നിന്നും നമുക്കത് എഴുതിക്കളയാം...!!!”

ഞാൻ ഒരു നിമിഷം ഒന്നും മിണ്ടാനാവാതെ ഇരുന്നുപോയി...
അവൻ തുടർന്നു..
“ അപ്പൊ, നീയെടുത്ത ലോൺ അതങ്ങനെ തന്നെ 10 ദിനാർ വച്ച് അടച്ചു തീർത്തൊ....!!
നീ ചിലവാക്കിയ കാശ് ഞാനിപ്പോൾ തന്നെ തരാം...!! ഇതു ചിലവാക്കാതെ സൂക്ഷിച്ചു വക്ക്. നിന്റെ വീടെന്ന സ്വപ്നത്തിന് ഇതൊരു തുടക്കമാവട്ടെ...!!! ”

അദ്ദേഹം മേശയിൽ നിന്നും ആ തുക എണ്ണിയെടുത്തു തന്നു.... !!
സന്തോഷം കൊണ്ട് നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെയാണ് ഞാനത് കൈ നീട്ടി വാങ്ങിയത്...!!
എന്താണ് സംഭവിക്കുന്നതറിയാതെ കണ്ണും തള്ളിയിരുന്ന എന്റെ അനിയനും അതിനു സാക്ഷിയായിരുന്നു....!
അദ്ദേഹത്തോട് നന്ദി പറയാൻ ഞാൻ മറന്നില്ല.....
ഇനിയുള്ള എന്റെ പ്രാർത്ഥനകളിൽ നിനക്കുവേണ്ടിയും ഒരു വരിയുണ്ടാകും....

അനിയന് ജോലികളെല്ലാം സാവധാനം പഠിപ്പിച്ചു കൊടുത്തു..
ഞാൻ ചെയ്തു കൊണ്ടിരുന്ന ജോലികളിൽ ആയാസം കുറഞ്ഞതാണ് അവനെ ഏൽ‌പ്പിച്ചത്.....
എന്റെ മുറിയിൽ ഒരു കട്ടിലു കൂടി ഇട്ട്, എന്നോടൊപ്പം തന്നെ താമസവും ശരിയാക്കി.

ഭാഗ്യത്തിന് അവൻ കുടിക്കുമായിരുന്നില്ല...
അതു കൊണ്ട് വർഗ്ഗീസേട്ടന്റെ തമാശകളിൽ നിന്നും രക്ഷപ്പെട്ടു....!!!

ദിവസങ്ങൾ കൊഴിഞ്ഞു വീഴവേ...
അപ്രതീക്ഷിതമായി ഒരു ഫോൺകാൾ.....!!?
പരിഭ്രാന്തിയിൽ പതറിപ്പോയ വാക്കുകൾ.....!!
അതു ‘ബോബി‘യുടേതായിരുന്നു......!?
ബോബിയെ അറിയില്ലെ. കറിക്കു പകരം ആപ്പിൾ കൂട്ടിത്തിന്നാൻ പഠിപ്പിച്ച ബോബിയെ.
ബോബിയുടെ ആ കഥ മുൻപു ഞാൻ എഴുതിയിരുന്നു...
നിങ്ങളിൽ ചിലരെങ്കിലും അത് വായിച്ചിരിക്കും...
ഒന്നു കൂടി അടുക്കിപ്പറുക്കി വച്ചിട്ടുണ്ട്....
ഇനിയും വായിക്കാത്തവർ -" ഇതിലേ പോയാൽ " വായിച്ചു മടങ്ങാം...

ബാക്കി അടുത്ത പോസ്റ്റിൽ.....

Thursday 1 April 2010

സ്വപ്നഭുമിയിലേക്ക്.... ( 17 ) തുടരുന്നു...

കഥ തുടരുന്നു....
ഫ്രീ വിസ....

ദിവസങ്ങൾ പിന്നെയും കടന്നു പോയി...
ബോസ്സുള്ളതു കൊണ്ട് ദിവസങ്ങൾക്ക് ജീവനുണ്ടായിരുന്നു...!
നല്ല ബിസിനസ്സും കിട്ടിത്തുടങ്ങിയിരുന്നു. ജോലി ഭാരം കൂടി വന്നപ്പോൾ പുതിയ ജീവനക്കാരെ ആവശ്യമായി വന്നു. വെറുതെയിരിക്കുമ്പോഴുള്ള സൌഹൃദ സംഭാഷണങ്ങളിൽ ഞങ്ങളുടെ നാടിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും മറ്റുമുള്ള വിവരങ്ങൾ പരസ്പരം കൈമാറിയിരുന്നു.

അന്നൊരു ദിവസം ഞാൻ എന്നെക്കുറിച്ച് പറയുമ്പോൾ അവൻ ഉറപ്പു തന്നിരുന്നതാണ്. എന്റെ അനിയനെ കടയിലേക്ക് കൊണ്ടു വരാനുള്ള വിസ തരാമെന്ന്...! ഞാൻ പറഞ്ഞു.
“ അനിയൻ വന്നാൽ പിന്നെ വീട്ടിലെ കാര്യങ്ങൾ അവനെ ഏൽ‌പ്പിക്കാം. അതു കഴിഞ്ഞിട്ടു
വേണം ഇവിടന്നു പോകുന്നതിനു മുൻപ് എനിക്ക് സ്വന്തമായിട്ടൊരു കൂര തീർക്കാൻ...!”
“എല്ലാം നിനക്കുണ്ടാകും. ഞാനില്ലെ നിന്റെ കൂടെ....! കുറച്ചു കഴിയട്ടെ. നമ്മുടെ ബിസിനസ്സ് കുറച്ചു കൂടി മെച്ചപ്പെടട്ടെ...”
അവന്റെ വാക്കുകൾ പകർന്നു തന്ന കുളിർമ്മ ചില്ലറയല്ല.

പിന്നെയും കുറെ കഴിഞ്ഞിട്ടാണ് വിസ ചോദിക്കാനുള്ള സന്ദർഭം ഒത്തു വന്നത്.
കാരണം, ഇവിടെ നിന്നു തന്നെ ഡ്രൈവിങ് ലൈസൻസുള്ള രണ്ടു പേരെ വിസ മാറ്റി
എടുത്താണ് സെയിൽ‌സുമാന്മാരായി നിയമിച്ചത്. രണ്ടു പേരും ഇന്ത്യക്കാരായിരുന്നു.

അതു കഴിഞ്ഞപ്പോഴാണ് ഞാൻ അനിയന്റെ വിസയുടെ കാര്യം പറഞ്ഞത്. അവൻ ഒരെതിർപ്പും പറയാതെ പാസ്പ്പോർട്ടിന്റെ കോപ്പി ആവശ്യപ്പെട്ടു. അതിനു ശേഷമാണ് നാട്ടിൽ നിന്നും കോപ്പി വരുത്തിയത്.

പിന്നെ അധികം താമസമുണ്ടായില്ല....
പത്തേപത്തു ദിവസം മാത്രം....!!
വിസ കയ്യിൽ കിട്ടി....!!!
സത്യം പറയാമല്ലൊ, ഒരു ലോകം പിടിച്ചടക്കിയ സന്തോഷമായിരുന്നു എനിക്ക്....!!!!

കൂട്ടുകാർ പലരും അവരുടെ സഹോദരങ്ങളെ കൊണ്ടുവരാൻ ചിട്ടി പിടിച്ചും ബാക്കിയുള്ളത് കടം വാങ്ങിയും മറ്റും വിസ കാശു കൊടുത്തു വാങ്ങുമ്പോൾ, എനിക്ക് സർക്കാരിലേക്ക് അടക്കേണ്ട ചെറിയ തുക മാത്രം അടച്ച് അനിയന്റെ വിസ കിട്ടിയതിലുള്ള സന്തോഷം എഴുതി അറിയിക്കാൻ എനിക്കറിയില്ല....!

കാശു കൊടുത്തൊരു വിസ വാങ്ങാൻ ഒരിക്കലും കഴിയുമായിരുന്നില്ല. അങ്ങനെ വാങ്ങിയാൽ തന്നെയും ഏതെങ്കിലും അറബിയുടെ ആട്ടും തൂപ്പും കൊള്ളാനായി അവനെ വിട്ടുകൊടുക്കാൻ ഞാൻ തെയ്യാറല്ലായിരുന്നു. എന്റെ അനുഭവം തന്നെ കാരണം.

സുഹൃത്തുക്കൾ പലരും സഹോദരങ്ങളെ കൊണ്ടു വന്ന് ഈ ഗൾഫിന്റെ തെരുവീഥിയിൽ ഇറക്കി വിടും. കാരണം ‘ഫ്രീ വിസ’ എന്ന പേരിൽ അറിയപ്പെടുന്ന വിസയായിരിക്കും മിക്കവരും സംഘടിപ്പിക്കുന്നത്. ആ വിസ ‘ഫ്രീ’ ആയിട്ടു കിട്ടുന്നതോ, ഇവിടെ വന്ന് തോന്നിയതു പോലെ ജോലിയെടുത്ത് ജീവിക്കാൻ  കഴിയുന്നതോ അല്ല.

അതിലൊരു ജോലി പറഞ്ഞിട്ടുണ്ടാകും. ആ ജോലി, അതേ അറബിയുടെ കീഴിൽ ചെയ്യാൻ നമ്മൾ ബാദ്ധ്യസ്ഥരാണ്. പക്ഷെ, കാശിനു ദാരിദ്ര്യമുള്ള അറബികൾ തന്റെ വീട്ടിൽ പുറം‌ പണിക്ക് ആളെ ആവശ്യമുണ്ടെന്നു പറഞ്ഞ് സർക്കാരിൽ നിന്നും വിസ സംഘടിപ്പിക്കും. വാസ്തവത്തിൽ
അങ്ങനെയൊരു ജോലിക്കാരനെ നിറുത്തി ശമ്പളം കൊടുക്കാനുള്ള സാമ്പത്തിക സ്ഥിതി അവനുണ്ടാകില്ല. അതു കൊണ്ട് ആ വിസ കാശു തരുന്ന ആർക്കെങ്കിലും സർക്കാരറിയാതെ വിൽക്കും.

ആ വിസയിൽ വരുന്നവന് രണ്ടു വർഷം ഇവിടെ താമസിക്കുന്നതിനുള്ള അനുവാദവും വാങ്ങിക്കൊടുത്തു കഴിഞ്ഞാൽ അറബിയുടെ ജോലി തീർന്നു. പിന്നെ അവനായി അവന്റെ പാടായി....!?
പോലീസ്സു പിടിക്കാതെ നോക്കണമെന്നു മാത്രം. ..!!

കാരണം നിയമപരമായ വിസ ഉണ്ടെങ്കിലും അതിൽ പറഞ്ഞിരിക്കുന്ന ജോലിയൊ, അതേ അറബിയുടെ കീഴിലൊ അല്ലാത്തതിനാൽ നാം മറ്റെന്തു ജോലി ചെയ്താലും തെറ്റുകാർ തന്നെ....!
ഈ വിസയിൽ വരുന്നവർ അന്നു മുതൽ നിയമവിരുദ്ധ തൊഴിലാളികളായി മാറുകയാണ്.

കുറച്ചു മനുഷ്യപ്പറ്റുള്ള അറബികളാണെങ്കിൽ അവനെ അങ്ങനെ വിട്ടേക്കും. എവിടെയെങ്കിലും പോയി പിഴച്ചോട്ടേന്നു വക്കും....!


പക്ഷെ, ഒരു വിഭാഗം കുറച്ചു ക്രൂരന്മാരാണ്. വിസക്കാരനെ പുറത്തു വിട്ട് അധികം കഴിയുന്നതിനു മുൻപു തന്നെ അവന്റെ പാസ്പ്പോർട്ട് കൊണ്ടു പോയി പോലീസ് സ്റ്റേഷനിൽ കൊടുക്കും. എന്നിട്ട് പറയും.
“ എന്റെ ജോലിക്കാരൻ ചാടിപ്പോയിയെന്ന്...?!”

പിന്നെ അവനെ കണ്ടെത്തേണ്ടത് പോലീസിന്റെ ചുമതലയായി. അങ്ങനെ ചെയ്താൽ അറബിക്ക് വിസക്കാരന്റെ പേരിൽ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല. ശമ്പളം കൊടുക്കണ്ട. ഒരു വിധ ആനുകൂല്യങ്ങളും കൊടുക്കണ്ട. നാട്ടിൽ പോകാൻ ടിക്കറ്റ് കൊടുക്കണ്ട. മാത്രമല്ല, പോലീസ്സുകാർ അവനെ കണ്ടെത്തിയാൽ നല്ലൊരു തുക പിഴയും പിന്നെ ജയിൽ ശിക്ഷയും കഴിഞ്ഞ്, ടിക്കറ്റിനുള്ള കാശ് കയ്യിലുണ്ടെങ്കിൽ നാട്ടിലേക്ക് കയറ്റി വിടും. ഇല്ലെങ്കിൽ സന്മനസ്സുള്ളവരുടെ സഹായം തേടേണ്ടിവരും നാട്ടിലെത്താൻ.....!!

കെട്ടു താലി വരെ പണയം വച്ച് വിസ വാങ്ങി ഗൾഫിലെത്തി ജോലി ചെയ്തു കുടുംബം പോറ്റാം എന്നു കരുതി വരുന്ന പാവങ്ങളാണ് ഇതിൽ ബലിയാടുകളാകുന്നത്....!!

എന്തെങ്കിലും തൊഴിൽ അറിയാവുന്നവർ ഒരു പക്ഷെ, രക്ഷപ്പെട്ടേക്കും. പറ്റിയൊരു ജോലി കണ്ടെത്തി, ശമ്പളവും മറ്റു കാര്യങ്ങളും പറഞ്ഞുറപ്പിച്ചിട്ട് ആ കമ്പനിയിലെക്ക് വിസ മാറ്റണം. അതിനു കഴിയാത്തവർ  തെറ്റുകാരായിത്തന്നെ ജോലി ചെയ്യേണ്ടി വരും....!!

ഇനി എങ്ങനെയെങ്കിലും രണ്ടു വർഷം തള്ളി നീക്കിയാലൊ, പിന്നെ നിൽക്കണമെങ്കിൽ വീണ്ടും വിസ അടിക്കണം. അതിനായി അറബിയെ സമീപിച്ചാൽ അവൻ ഒരു പുതിയ വിസക്കുള്ള കാശാവും  ചോദിക്കുക ...!!

പിന്നെ അവന്റെ കാലും കയ്യും പിടിച്ച് കരഞ്ഞു പറയുമ്പോൾ മനസ്സലിയും. നൂറോ ഇരുന്നൂറോ കുറച്ചു തരും. അത്ര തന്നെ....!?

പറഞ്ഞുറപ്പിച്ച കാശ് ഉടനെ എത്തിച്ചാൽ വീണ്ടും വിസ അടിക്കും. അതിനു കഴിയാത്തവൻ പിന്നെ അറബിയെ  കാണാൻ വരില്ല. അവൻ എന്നും നിയമവിരുദ്ധ തൊഴിലാളി ആയി കാലം കഴിക്കണം. പിന്നെ കേരളം അങ്ങ് അറബിക്കടലിൽ ഒലിച്ചു പോയീന്നറിഞ്ഞാലും അവനിവിടന്ന് പെട്ടെന്നൊന്നും രക്ഷപ്പെടാനാവില്ല....!!!

എന്നെങ്കിലും ഒരു ‘ പൊതു മാപ്പു’ സർക്കാർ പ്രഖ്യാപിക്കുന്നതു വരെ കാത്തിരുന്നേ പറ്റൂ.
അതു കൊണ്ട് അത്തരം ഒരു വിസയെടുത്ത് ആരെയെങ്കിലും കൊണ്ടുവരാൻ ഞാൻ ശ്രമിച്ചിട്ടില്ല.

ഇവിടെ, ഞാൻ ജോലി ചെയ്യുന്ന കമ്പനിയിലാണ് അനിയൻ വരുന്നത്. അവന്റെ ഏതൊരു
കാര്യത്തിനും എന്റെ സഹായം ഉണ്ടാകും. അതു കൊണ്ടാണ് ഒരു ലോകം പിടിച്ചടക്കിയ സന്തോഷം തോന്നിയത്.

വിസ കിട്ടിയതു കൊണ്ട് മാത്രം കാര്യമായില്ലല്ലൊ. വിമാന ടിക്കറ്റും വേണ്ടെ....?
അതിനായി ബോസിനെ തന്നെ സമീപിച്ചു. ബോസ് മറുത്തൊന്നും പറയാതെ ടിക്കറ്റിനുള്ള പണവും ലോണായിട്ടു തന്നു.

ആ മാസത്തെ ശമ്പളം മുതൽ പത്ത് ദിനാർ വച്ചു പിടിച്ചോളാൻ ഞാൻ സമ്മതിച്ചു.

വൈകുന്നേരം കട പൂട്ടി വിസയുമായി ഞാൻ റൂമിലേക്ക് തിരിച്ചു....
ഫ്ലാറ്റിന്റെ വാതിൽക്കൽ എത്തിയതും ഒരു നിമിഷം നിന്നു....!
ഇതുമായി ഇപ്പോൾ കേറിച്ചെന്നാൽ ഉണ്ടാകുന്ന പുകിൽ ഓർത്തായിരുന്നു നിന്നത്....!!
അതോ അനിയൻ വന്നിട്ട് പറഞ്ഞാൽ മതിയോ...?

എന്തായാലും കൂട്ടുകാർക്ക് ചിലവു ചെയ്യാതിരിക്കാൻ ആവില്ല.
വിസ കിട്ടിയതിനും അനിയൻ വരുമ്പോഴും ചിലവു ചെയ്യണം. രണ്ടും കൂടി ഒന്നാക്കിയാൽ ചിലവു കുറയുമല്ലൊ....?
അല്ലെങ്കിൽ വേണ്ട....
ഇതു വരെ ഞാൻ അവരോടൊപ്പം കൂടിയിട്ടേയുള്ളു. എന്റേതായിട്ട് കാര്യമായ ഒരു ചിലവും ഇതുവരെ നടത്തിയിട്ടില്ല...
അതു തന്നയാണ് നല്ലത്....!
എന്റെ ഈ സന്തോഷത്തിൽ അവരും പങ്കു ചേരട്ടെ....!!

ഞാൻ വാതിൽ തുറന്ന്, ചിരിക്കുന്ന മുഖത്തോടെ വിസയും പൊക്കിപ്പിടിച്ച് അകത്തു കയറിയതും ടീവിയിൽ കണ്ണും നട്ടിരുന്ന സുഹൃത്തുക്കളിൽ ചിലർ ചാടി എഴുന്നേറ്റ് കടലാസ്സിൽ പിടികൂടി.
കൂട്ടത്തിൽ പൊക്കം കൂടിയ വർഗ്ഗീസേട്ടനാണത് കിട്ടിയത്.
“ എടാ.. നീയെങ്ങനെ ഒപ്പിച്ചടാ.. ഇത്...?”
അത് വായിച്ച ശേഷം വർഗ്ഗീസേട്ടന്റെ ചോദ്യം കേട്ട് മറ്റുള്ളവരും മാറി മാറി വായിച്ചു നോക്കാ‍ൻ തുടങ്ങി.  ഞാനവരോട് വിവരം പറഞ്ഞു കൊണ്ടിരിക്കെ, വർഗ്ഗീസേട്ടന്റെ ഫോണിൽ കൂടിയുള്ള സംസാരം കേട്ട് എന്റെ ശബ്ദം നിലച്ചു.
“ എടാ.. ശ്രീലങ്കെ.. നീ എവിടാടാ... നീയിങ്ട് വന്നെ.. ഒരു കാർട്ടൺ ഫോസ്റ്ററും (ബിയർ) ഒരു കുപ്പിയും.. വേഗം വേണം... ഓക്കെ.. ഓക്കെ..”

അക്കാലത്ത് വർഗ്ഗീസേട്ടന്റെ വെള്ളത്തിന്റെ പറ്റുപടി അവരുമായിട്ടായിരുന്നു. ‘ശ്രീലങ്ക’ എന്നത് ഒരു കോഡ് പേരാണ്. ഇരുട്ടിന്റെ മറവിലാണാ ബിസിനസ്സ് ചെയ്തിരുന്നത്. ഞങ്ങളാരെങ്കിലും വിളിച്ചു പറഞ്ഞാൽ അവർ വരികയില്ല.

ഞാൻ ചോദിച്ചു.
“വർഗ്ഗീസേട്ടാ.. ഒരു കാർട്ടൺ ബിയറോ...!!?”
“ നീ പോയി വേഗം കുളിച്ചെ.. ബാക്കി ഞാൻ നോക്കിക്കോളാം. എന്റെ കയ്യിലിരുന്ന ബീഫ് ഞാൻ ഫ്രൈ  ആക്കി വച്ചിട്ടുണ്ട്. കുറച്ച് ചിക്കൻ സോസേജ് കൂടി വാങ്ങി വറുക്കാം. അപ്പോഴേക്കും നീ പോയി കുളിച്ചേച്ചു വാ...”
എന്നു പറയലും വർഗ്ഗീസേട്ടൻ ചിക്കൻ സോസേജിനു ഓർഡർ കൊടുക്കാനായി ഫോണിന്റടുത്തേക്കു വീണ്ടും തിരിഞ്ഞു.

കുടിക്കാൻ ഒരു കാരണവും കാത്തിരിക്കുന്ന വർഗ്ഗീസേട്ടനത് ഉത്സവമാക്കി മാറ്റി അന്ന്.

വർഗ്ഗീസേട്ടൻ അങ്ങിനെയാണ്. മറ്റുള്ളവരുടെ സന്തോഷവും തന്റേതായി കാണുന്ന ഒരു പ്രകൃതം.
പിന്നെ പറയേണ്ടല്ലൊ.... പൂരം...!!

ഞാൻ കുളി കഴിഞ്ഞെത്തിയതും ‘ഠപ്പ്’ ബിയർ പാട്ടകൾ ഒന്നൊന്നായി പൊട്ടിത്തുടങ്ങി....!!
പിന്നെ പതിവു പരിപാടികൾ കുടി, തീറ്റ, പാട്ട്, ആട്ടം....!!!
വർഗ്ഗീസ്സേട്ടൻ ഒഴിയുന്ന ഗ്ലാസ്സുകൾ നിറച്ചു കൊടുക്കാനായി ഓടി നടന്നു. ഒന്നിനും ഒരു കുറവും വരുത്തിയില്ല.  എല്ലാം കഴിഞ്ഞ്, ആടിയതിന്റേയും പാടിയതിന്റേയും പിന്നെ കുടിയുടേയും ക്ഷീണം കാരണം  എല്ലാവരും തോന്നിയ പോലെ തോന്നിയേടത്ത് കിടന്ന് ബോധം കെട്ടുറങ്ങി.....!!!!
ഞങ്ങളുടെ സാമാന്യം വലിയ ഹാൾ, പൂരം കഴിഞ്ഞ അമ്പലപ്പറമ്പു പോലെയായി.....

ബാക്കി അടുത്ത പോസ്റ്റിൽ....