Tuesday 15 October 2013

നോവൽ- മരുഭൂമി [2]

നോവൽ  ഇതുവരെ..

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും മോചനം കിട്ടിയ ഞങ്ങൾ പുറത്തു കടന്നു.

തുടർന്നു വായിക്കുക....

2. പൂ പോലെ വെളിച്ചം...

ചെറിയ റോഡുകൾ പിന്നിട്ട് ഹൈവേയിലേക്ക് കടന്നു. സ്വൽ‌പ്പം ചെന്ന് ഒരു കടയുടെ മുന്നിൽ  വണ്ടി നിർത്തിയിട്ട് ഫിലിപ്പൈനി ഞങ്ങളെ നോക്കി പറഞ്ഞു.
"നിങ്ങൾക്ക് വേണ്ട സാധനങ്ങളൊക്കെ ഇവിടന്ന് വാങ്ങാം...”
ഞങ്ങൾ മൂന്നു പേരും ഒന്നും മനസ്സിലാകാത്തതു പോലെ പരസ്പ്പരം നോക്കി. ഫിലിപ്പൈനിയുടെ ഇംഗ്ലീഷ് ഇത്തിരി കട്ടിയായിരുന്നു. മുക്കും മൂലയും ഒന്നും പിടി കിട്ടിയില്ല. ഡെൽഹിയിൽ കുറേക്കാലം ജീവിച്ച പരിചയമുള്ളതു കൊണ്ട് സുരേന്ദ്രൻ ഏതാണ്ടൊക്കെ തപ്പിപ്പെറുക്കിയെടുക്കും. അതവൻ ഞങ്ങളോട് പറയും. അത് കേട്ട് അബ്ദുൾ ഖാദർ ചോദിച്ചു.
“എന്തു വാങ്ങണ കാര്യാ....?”
"നിങ്ങൾക്ക് അഡ്വാൻസ് തന്നിട്ടില്ലെ. അത് കൊടുത്ത് അരിയും സാധനങ്ങളും വാങ്ങി വക്കു. അവിടെച്ചെന്നാൽ കടയൊന്നും ഉണ്ടാകണമെന്നില്ല...!”

അത് കേട്ടതോടെ ഞങ്ങളുടെ മുഖങ്ങൾ വല്ലാതെ വികസിച്ചു.
ഏത് ഓണം കേറാ മൂലയിലായാലും വേണ്ടില്ല, എന്തായാലും അറക്കാനല്ല കൊണ്ടു പോകുന്നതെന്ന് ഉറപ്പായി...! പിന്നെ ഞങ്ങളെല്ലാം വണ്ടിയിൽ നിന്നിറങ്ങി. ഫിലിപ്പൈനിയോടൊപ്പം ആ കടയിലേക്ക് നടന്നു. ഫിലിപ്പൈനി അകത്തു ചെന്ന് അലമാര തുറക്കലും പെപ്സിയെടുക്കലും ബ്രെഡ് പാക്കറ്റ് എടുക്കലും ഒക്കെ ഞങ്ങൾ കാണുന്നുണ്ട്. എന്നിട്ടും ഞങ്ങൾക്ക് ധൈര്യമായിട്ട് അതു പോലെ ചെയ്യാൻ എന്തോ ഒരു മടി. ഇവിടെ ജോലിക്കാരെ ഒന്നിനേം കാണാനുമില്ല.

നാട്ടിലെ പലവ്യഞ്ജനക്കടയിലെ ഒരോർമ്മയിലാണ് ഞങ്ങൾ. അവിടെ എന്തും കടക്കാരനോട് പുറത്തു നിന്നും ചോദിച്ചാലെ എടുത്തു തരികയുള്ളു. നമ്മൾക്ക് പുറത്തു നിന്നും എടുക്കാവുന്നത് ഇറയത്ത് നനഞ്ഞു കുതിർന്ന ചാക്കിലിരിക്കുന്ന ഉപ്പു മാത്രം. നമ്മൾക്ക് അകത്തു കടക്കാൻ അനുവാദം തരില്ലല്ലൊ. ഞങ്ങളുടെ നിൽ‌പ്പ് കണ്ട്, ഒരു പ്ലാസ്റ്റിക് കൊട്ടയിൽ പെറുക്കിയിട്ട സാധനങ്ങളുമായി കൌണ്ടറിനടുത്തു വന്ന ഫിലിപ്പൈനി ചോദിച്ചു.
"നിങ്ങളെന്താ നോക്കി നിൽക്കണെ... വേഗം അകത്തു കയറി ആവശ്യമുള്ളതെടുക്ക്... ഇവിടെ എടുത്തു തരാൻ ആളൊന്നുമില്ല...”
അപ്പോഴാണ് ഞങ്ങൾക്ക് സംഗതിയുടെ കിടപ്പ് മനസ്സിലായത്. പിന്നെ മടിച്ചില്ല. ഞങ്ങൾ ഓരോ പ്ലാസ്റ്റിക് കൊട്ട കയ്യിലെടുത്ത് നടക്കാൻ തുടങ്ങിയപ്പോഴാണ് മറ്റൊരു സംശയം ബലപ്പെട്ടത്.  ഞങ്ങൾ മൂന്നു പേർക്കും പ്രത്യേകം പ്രത്യേകം വാങ്ങണൊ അതോ ഒന്നിച്ചു വാങ്ങണോ...? ഫിലിപ്പൈനിയുടെ അടുത്തു ചെന്ന് സുരേന്ദ്രൻ ചോദിച്ചു.
“ഞങ്ങൾക്ക് ഒരിടത്താണൊ ജോലി...?”
“അതേ... ഒരു മുറിയിൽ തന്നെ താമസവും..!”

അതോടെ അതുവരെയുള്ള ഞങ്ങളുടെ ആശങ്കകളെല്ലാം അകന്നു. പ്ലാസ്റ്റിക് കൊട്ട മാറ്റിയിട്ട് വലിയ ട്രോളി തന്നെ സുരേന്ദ്രൻ ഉരുട്ടിക്കൊണ്ടു വന്നു. അതിൽ ഞങ്ങൾ അത്യാവശ്യം വേണ്ടതൊക്കെ എടുത്ത് ഇട്ടു. കൂട്ടത്തിൽ കുറച്ച് ഉണക്കമീനും മൂന്നാലു തരം അച്ചാറു കുപ്പികളും. ഈ സൂപ്പർ മാർക്കറ്റ് രീതിയൊക്കെ അവിടന്നാണ് ആദ്യം പഠിച്ചു തുടങ്ങുന്നത്. ജീവിതത്തിലെ ആദ്യാനുഭവമായിരുന്നു താനും.  നമ്മൾക്ക് ഇഷ്ടപ്പെട്ട സാധനങ്ങളൊക്കെ ചോദിച്ചു വാങ്ങിയിരുന്ന കാലത്ത്, ത്രാസ്സിലിട്ട്  തൂക്കി കടലാസു കൊണ്ട് കുമ്പിളു കൂട്ടി പൊതിഞ്ഞ് ചാക്കു നൂലു കൊണ്ട് കെട്ടി തന്നിരുന്ന ആ ഗ്രാമീണ രീതിയിൽ നിന്നും  അകത്തു കയറി ആവശ്യാനുസരണം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തരുന്നത് സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല.

പിന്നേയും ഞങ്ങൾ യാത്ര തുടർന്നു. വണ്ടിയിൽ ഇരിക്കുമ്പോഴും കടയെക്കുറിച്ചായിരുന്നു ഞങ്ങളുടെ സംഭാഷണങ്ങൾ. അതിനിടക്ക് ഡ്രൈവർ ഫിലിപ്പൈനിയുമായി ഞങ്ങൾ കൂടുതൽ അടുത്തു. അവൻ വെറും  ഡ്രൈറൊന്നുമല്ല. ‘എൻ‌ജിനീയറാത്രെ...!’

'മുറിയിൽ നിന്നും പുറത്തിറങ്ങരുത്, ഒച്ചയിൽ സംസാരിക്കരുത്' എന്നൊക്കെ പറഞ്ഞ് ഞങ്ങളെ പേടിപ്പിച്ചതെന്തിനായിരുന്നു എന്ന് ചോദിച്ചപ്പോൾ പുള്ളിക്കാരൻ പറഞ്ഞു.
“നമ്മുടെ ഓഫീസ്സ് ഇരിക്കുന്ന സ്ഥലം  റെസിഡൻഷ്യൽ ഏരിയ ആണ്. സൌദികൾ മാത്രമാണ് അവിടെ താമസം. പിന്നെ ‘ഇക്കാമ’ കയ്യിലില്ലാതെ പുറത്തിറങ്ങിയാൽ പോലീസ്സ് പിടിക്കും. പിടിച്ചാൽ പിന്നെ വലിയ പാടാണ് പുറത്തിറങ്ങാൻ... നിങ്ങളുടെ ഇക്കാമ ഇന്നാണ് കിട്ടിയത്. അതുകൊണ്ട് നിങ്ങളെ ഞാൻ എടുത്തു. മറ്റുള്ളവരുടെ കിട്ടിയിട്ടില്ല.”
അപ്പോഴാണ് ഞങ്ങൾ വെറുതെ അനാവശ്യമായാണ് ഭയവും കൊണ്ടു നടന്നിരുന്നതെന്ന് ബോദ്ധ്യമായത്.
“എന്നാപ്പിന്നെ ആ പണ്ടാറക്കാലന്മാർക്ക് അതൊന്നു തുറന്നു പറയരുതോ.. എത്ര ദിവസങ്ങളായി ടെൻഷനടിച്ച് കഴിച്ചു കൂട്ടുന്നു...!”
സുരേന്ദ്രൻ പല്ലും കടിച്ചു പിടിച്ച് പറഞ്ഞത് ഞങ്ങളിൽ അപ്പോൾ ചിരി ഉയർത്തിയെങ്കിലും, കഴിഞ്ഞ കുറേ ദിവസങ്ങളിൽ അനുഭവിച്ച മാനസ്സിക പീഠനം അതിനും മേലെയായിരുന്നു.

എവിടെയൊക്കെയോ കറങ്ങി. വഴി പല പ്രാവശ്യം തെറ്റിയെന്നാണ് ഞങ്ങൾ വിചാരിച്ചത്. ചില സ്ഥലങ്ങളിൽ ഇപ്പോൾ വരാമെന്ന് പറഞ്ഞ് ഫിലിപ്പൈനി ഇറങ്ങിപ്പോകും. കുറച്ചു കഴിഞ്ഞ് വീണ്ടും വന്ന് വണ്ടിയെടുക്കും. ഉച്ചക്ക് ബ്രെഡും ജാമും കൊക്കോകോളയും കഴിച്ച് വിശപ്പടക്കി. ഫിലിപ്പൈനിയും ആദ്യമായിട്ടാണ്  ഈ വഴിയൊക്കെ വരുന്നതെന്നു തോന്നുന്നു.

ഹൈവേയിൽ നിന്നും ഒരു പോക്കറ്റ് റോഡിലേക്ക് തിരിഞ്ഞതും കുറേ പോലീസ്സുകാർ വണ്ടി തടഞ്ഞു. വണ്ടി നിറുത്തിയ ഫിലിപ്പൈനി ഞങ്ങളെ നോക്കി പറഞ്ഞു.
“എല്ലാവരും ഇക്കാമ എടുത്തു പിടിക്ക്.... ഡോർ ഗ്ലാസും താഴ്ത്തിക്കോ.. ”
അതു കേട്ട് ഞങ്ങൾ ഇക്കാമ എടുത്തു കയ്യിൽ പിടിച്ചു. ഡോർ ഗ്ലാസ്സും താഴ്ത്തി വച്ചു. ഒരു പോലീസ്സുകാരൻ അടുത്തു വന്നപ്പോൾ ഫിൽ‌പ്പൈനി ആദ്യം ഇക്കാമ കൊടുത്തു. പിന്നാലെ ഞങ്ങൾ ഓരോരുത്തരും. വാങ്ങുന്ന നേരം ഇക്കാമ തുറന്ന് അതിലെ ഫോട്ടൊയും ഞങ്ങളെയും നോക്കുന്നുമുണ്ട് പോലീസ്സുകാരൻ. എല്ലാം കഴിഞ്ഞിട്ട് ഒരെണ്ണം ആദ്യം പോലീസ്സുകാരൻ അതിന്റെ ഉടമസ്ഥന്റെ കയ്യിൽ കൊടുത്തു. ബാക്കിയുള്ളത് ഒന്നിച്ച് ഫിലിപ്പൈനിയുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞിട്ട് തിരിഞ്ഞു നടന്നു. വണ്ടിയെടുത്ത ഫിലിപ്പൈനി കാർപ്പിച്ച് തുപ്പുന്നതുപോലെ ഒരാംഗ്യം കാട്ടിയിട്ട് പറഞ്ഞു. “ഹറാമി..!”

ഏതോ തെറിവാക്കാണ് ഫിലിപ്പൈനി പറഞ്ഞതെന്ന് തോന്നി. പിന്നീടാണ് അതിന്റെ ഗുട്ടൻസ് പിടി കിട്ടിയത്. അന്നേരമാണ് ഇക്കാമയിലെ വ്യത്യാസവും മനസ്സിലാക്കിയത്. മുസ്ലീങ്ങൾക്കും അല്ലാത്തവർക്കും പ്രത്യേകം കളറിലാണ് പുറം ചട്ടയുള്ളത്. ഞങ്ങളുടെ കൂടെയുള്ള സുഹൃത്ത് അബ്ദുൾ ഖാദറിന്റെ ഇക്കാമയാണ് കയ്യിൽ കൊടുത്തത്. വിവരം അറിഞ്ഞ അബ്ദുൾഖാദറിന്റെ മുഖം വിളറി വെളുത്തിരുന്നു. ഫിലിപ്പൈനി പറഞ്ഞു.
“വിദ്യാഭ്യാസവുമില്ല വിവരവുമില്ല. ആകെ ഈ ഫോട്ടൊ ഒത്തു നോക്കാൻ മാത്രേ അറിയുള്ളു ആ കഴുതകൾക്ക്...”

അവസാനം സന്ധ്യ ആയപ്പോഴാണ് ഞങ്ങളെ ഇറക്കേണ്ട സൈറ്റിൽ എത്തിയത്. നാലു വശവും പൊക്കമുള്ള മതിലുകളാൽ ചുറ്റപ്പെട്ടിരുന്ന അവിടെ ഇരുട്ട് കട്ട പിടിക്കാൻ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു. മതിലുകൾക്ക് പുറത്ത് കറുത്തിരുണ്ട മലകളെപ്പോലെ എന്തോ ഞങ്ങളെ വലയം ചെയ്തിരിക്കുന്നതു പോലെ തോന്നി. ഏതോ വലിയ മലനിരകളുടെ അടിവാരത്തിലേ  അഗാഥമായ ഒരു കൊക്കയിലാണ് എത്തിപ്പെട്ടിരിക്കുന്നതെന്നു സംശയിച്ചു.  വഴിയിൽ ചിലയിടത്ത് കണ്ട അന്തമില്ലാത്ത മരുഭൂമിയൊന്നും ഇവിടെയെങ്ങുമില്ല. മൂന്നു നാലു കെട്ടിടങ്ങൾ ഞങ്ങൾക്കു ചുറ്റും ഉണ്ടായിരുന്നു. എല്ലാം ഇരുളടഞ്ഞു കിടന്നിരുന്നു. ഒരിടത്തും ഒരു തുള്ളി വെളിച്ചം കാണ്മാനുണ്ടായിരുന്നില്ല. ആകാശത്തിന്റെ കരുത്തിരുണ്ട നീലിമയിൽ ചുടുകാറ്റ് നന്നായി വീശുന്നുണ്ടായിരുന്നു.

ഫിലിപ്പൈനി ഇറങ്ങി ഞങ്ങളുടെ തൊട്ടടുത്ത കെട്ടിടത്തിന്റെ ഷട്ടർ പൊക്കാൻ ശ്രമിച്ചു. അത് അനങ്ങുന്ന മട്ടില്ല. പിന്നെ ഞങ്ങൾ മൂന്നു പേരും കൂടിച്ചേർന്ന് ഒരു കണക്കിനു പൊക്കി വച്ചു. വർഷങ്ങളായിട്ടുണ്ടാവും ഷട്ടർ പൊക്കിയിട്ടെന്നു തോന്നി. അതു പോലെ മറ്റു രണ്ടെണ്ണം കൂടി ഉണ്ടായിരുന്നു. അതും ഞങ്ങൾ പണിപ്പെട്ട് പൊക്കി വച്ചു. ഫിലിപ്പൈനി വണ്ടിയിൽ നിന്നും ടോർച്ച് എടുത്തു കൊണ്ടു വന്ന് അടിച്ചപ്പോഴാണ് അതിനകത്ത് കൂറ്റൻ 'ജനറേറ്ററുകളാ'ണെന്ന് മനസ്സിലായത്. എല്ലാം പൊടി പിടിച്ച്  കിടക്കുകയായിരുന്നു. ഫിലിപ്പൈനി തന്ന തുണി കൊണ്ട് ഒരെണ്ണത്തിന്റെ പൊടി മാത്രം തുടച്ചു കളഞ്ഞ് ചെറുതായിട്ടൊന്നു വൃത്തിയാക്കി.

അപ്പോഴേക്കും ഫിലിപ്പൈനിയും ഞാനും  കൂടി വണ്ടിയിൽ നിന്നും രണ്ടു പുതിയ ബാറ്ററി എടുത്ത് കണക്ട് ചെയ്തു.  ഫിലിപ്പൈനി പറഞ്ഞു.
“നിങ്ങൾ പുറത്തിറങ്ങി നിൽക്ക്. ഇത് ഒരെണ്ണം ഓടിക്കാൻ പറ്റുമോന്ന് നോക്കട്ടെ...”
ഞങ്ങൾ പുറത്തിറങ്ങി മാറി നിന്നു. ഫിലിപ്പൈനി അത് ഒറ്റയടിക്കു തന്നെ സ്റ്റാർട്ടാക്കി. ഇടി വെട്ടുന്നതു പോലെ, ചെവിക്കല്ലു പൊട്ടിപ്പോകുന്ന തരത്തിലാണ് ശബ്ദം. അറിയാതെ ചെവി പൊത്തിപ്പോയ ഞങ്ങൾ കുറച്ചു കൂടി ദൂരേക്ക് ഓടി മാറി.  നിമിഷങ്ങൾ കഴിഞ്ഞതും അവിടെമാകെ പൂ പോലെ വെളിച്ചം...!


ബാക്കി നവംബർ 1-ന്...

Tuesday 1 October 2013

നോവൽ.. മരുഭൂമി....


{സുഹൃത്തുക്കളെ,
ഒരു പ്രവാസ കഥ കൂടി എഴുതുകയാണ്. കാൽ നൂറ്റാണ്ട് പഴക്കമുണ്ട് ഈ കഥക്ക്.  നിങ്ങളേവരുടേയും സഹകരണം പ്രതീക്ഷിച്ചു കൊണ്ട് സ്നേഹപൂർവ്വം വീകെ.}

നോവൽ  മരുഭൂമി


1. അറവുമാടുകൾ...


                                         വിടെ വന്നിട്ട് രണ്ടാഴ്ചയായെങ്കിലും ഞങ്ങൾക്കെന്താണ് ജോലിയെന്നോ, ദിവസവും ഞങ്ങളിൽ ചിലരെ എവിടേക്കാണ് കൊണ്ടു പോകുന്നതെന്നോ ഒരറിവും ഇല്ലായിരുന്നു.  ദിവസവും  ഞങ്ങളുടെ മുറിയുടെ മുകളിലുള്ള ഓഫീസിൽ നിന്നും ഒരു ഈജിപ്ഷ്യൻ ഇറങ്ങിവരും. അവന്റെ തടി കാരണം നടക്കാൻ തന്നെ വലിയ ബുദ്ധിമുട്ടാണ്. ഞങ്ങളുടെ മുറിയുടെ  വാതിൽ നേരെ കടക്കാൻ അവനാവില്ല. അതിനാൽ ഒരു വശം ചരിഞ്ഞാണ് മുറിയിൽ കടക്കുക. അന്നേരം അവന്റെ കയ്യിൽ ഒരു പേപ്പറും ഉണ്ടാകും. വന്ന വഴി അവൻ എല്ലാവരേയും ഒന്ന് എണ്ണി നോക്കും. എന്നിട്ട് പേപ്പറിൽ നോക്കി പേരു വിളിക്കും. മൂന്നേ മൂന്നു പേരു മാത്രമെ വിളിക്കുകയുള്ളു.  എന്നിട്ടവൻ ആഞ്ജാപിക്കും.
‘ഗെറ്റ് റെഡി..!’

അതോടെ എല്ലാവർക്കും ഒരു വിറയലാണ്. അവരെ ഒരുക്കേണ്ടത് തങ്ങളുടേയും കടമയാണെന്നൊരു തോന്നൽ. നാളെ ഈ വിളി തങ്ങളുടെ പേരായിരിക്കും. കഴിഞ്ഞ കുറച്ചു  ദിവസത്തെ  പരിചയം കാരണം മറ്റുള്ളവരും ചാടി എഴുന്നേൽക്കും. എല്ലാവരും ഒത്തു ചേർന്ന് പോകുന്നവരുടെ പെട്ടികളെല്ലാം അടുക്കിക്കെട്ടി വക്കും. ഏതാണ്ടൊരു യാത്ര അയപ്പിന്റെ, വേർപിരിയലിന്റെ ഒക്കെ ഒരു ഗദ്ഗദത്തിനപ്പുറം അറക്കാനായി തെരഞ്ഞെടുത്തയക്കുന്ന അറവമാടുകളുടെ മുഖമായിരിക്കും പോകുന്ന മൂന്നുപേർക്കും. മുറിയിൽ ബാക്കി അവശേഷിക്കുന്നവർക്കും മറ്റൊരു മുഖമല്ല. നാളെ തങ്ങളുടെ ഊഴമായിരിക്കുമെന്ന തിരിച്ചറിവ് ആ ഭയം കെട്ടി നിന്ന മുഖങ്ങളിൽ പ്രകടമാണ്. ആർക്കും അധികം സംസാരമൊന്നുമില്ല.
തമാശരൂപത്തിലാണെങ്കിലും ‘അറക്കാൻ കൊണ്ടു പോകുകയാണെന്നാ’ അതിന്  ചിലർ രഹസ്യമായി പറയുന്നത്.

നാട്ടിൽ പൊറോട്ട അടിക്കാൻ നിന്നവനും ചുമട്ടു തൊഴിലാളി ആയിരുന്നവനും ഒരു പണിയുമില്ലാതെ തേരാപ്പാരാ നടന്നവനും സെയിൽ‌സ് എക്സിക്ക്യൂട്ടായിരുന്നവനും പിന്നെ നാട്ടുകാർക്കും വീട്ടുകാർക്കും ശല്യമായിട്ട് അവിടന്ന് കേറ്റി വിട്ടവനും ഒക്കെയായ കുറെ ആളുകളെ ആടുകളെപ്പോലെ ഒരു മുറിയിൽ അടച്ചിട്ടിരിക്കുന്നു. പുറത്തിറങ്ങാൻ പാടില്ല. ഒച്ചയിൽ സംസാരിക്കാൻ പാടില്ല. ഇത്യാദി നിർദ്ദേശങ്ങളും. ദിവസവും മുമ്മൂന്നു പേരെ മാത്രം ഒരു വണ്ടിയിൽ കയറ്റി കൊണ്ടു പോകുന്നു. പിന്നെ അവരെക്കുറിച്ച് ഒരു വിവരവുമില്ല. എവിടെ കൊണ്ടു പോകുന്നു, എന്തു ചെയ്യുന്നുവെന്ന് ആർക്കുമറിയില്ല.  കൊണ്ടു പോകുന്ന ഫിലിപ്പൈൻ‌കാരനെ പിറ്റെ ദിവസം അടുത്ത മൂന്നു പേരെ കൊണ്ടു പോകാൻ വരുമ്പോൾ മാത്രമെ വീണ്ടും കാണുകയുള്ളു. അവനോടെന്തെങ്കിലും ചോദിക്കാനുള്ള അവസരം ഒരിക്കലും ആർക്കും കിട്ടിയുമില്ല. ചില ദിവസങ്ങളിൽ അവൻ വരികയില്ല. അന്ന് ഞങ്ങളിലാരേയും അറക്കാനായി കൊണ്ടു പോകില്ല. അതുകാരണം ഞങ്ങൾ തന്നെ പടച്ചുണ്ടാക്കിയ ചില ഭീകരകെട്ടുകഥകളുടെ പിറകെ പോയി, വെറുതെ പേടിച്ചു വിറച്ച് കഴിച്ചു കൂട്ടും.

വാസ്തവത്തിൽ ഞങ്ങളെല്ലാം ഒരു തരം ജീവഛവങ്ങളേപ്പോലെയാണ് അവിടെ കഴിഞ്ഞിരുന്നത്. വന്ന അന്നു തന്നെ ഇതിലൊക്കെ എന്തോ പന്തികേടു തോന്നിയ സുനിലിന്റെ സമനില തന്നെ തെറ്റിയിരുന്നു. അവന്റെ കൂടെ ഡൽഹിയിൽ നിന്നും വന്ന ഒരു കൂട്ടുകാരൻ പറഞ്ഞത്, അവിടന്ന് പുറപ്പെടുമ്പോഴും സുനിൽ നോർമലായിരുന്നില്ലത്രെ. ഇവിടത്തെ ഈ രീതികളിൽ ഒന്നു കൂടി പതറിപ്പോയ  അവന്റെ സമനില പിന്നെ വീണ്ടെടുക്കാനായില്ല.  ചീത്ത പറഞ്ഞും പേടിപ്പിച്ചും പിന്നെ അടിച്ചും ഒക്കെ ആ തടിയൻ ഈജിപ്ഷ്യൻ സുനിലിനെ നേരെയാക്കാൻ നോക്കി.
പക്ഷെ, അവനേയും ഒരു ദിവസം ഒറ്റക്ക് കാറിൽ കയറ്റിക്കൊണ്ടു പോയി. പിന്നെ ഒരു വിവരവുമില്ല. അതോടെയാണ് ഞങ്ങളിൽ ആകെ ഒരു ഭയം പിടി കൂടിയത്. അന്നത്തെ തടിയൻ ഈജിപ്ഷ്യന്റെ സുനിലിനോടുള്ള പ്രകടനവും കൂടി കണ്ടതോടെ എന്തെങ്കിലും ഒന്നു ചോദിക്കാനുള്ള കെൽ‌പ്പും ആർക്കും ഇല്ലാതായി. ഞങ്ങൾ എല്ലാവരും ആദ്യമായി ഗൾഫ് കാണുന്നവരും.

അത് കഴിഞ്ഞാണ് ഞങ്ങളിൽ നിന്നും തിരഞ്ഞെടുത്തതു പോലെ മുമ്മൂന്നു പേരെ കൊണ്ടു പോകാൻ തുടങ്ങിയത്. ഇന്നത്തെ ഊഴം ഞങ്ങൾ മൂന്നു പേർക്കാണ് നറുക്ക് വീണത്.  പെട്ടിയെല്ലാം കെട്ടിക്കഴിയുമ്പോഴേക്കും തടിയൻ ഞങ്ങളെ മൂന്നു പേരേയും ഓഫീസ്സിലേക്ക് വിളിപ്പിച്ചു. അറബിയിൽ മാത്രം എഴുതിയ ഏതെല്ലാമൊ  പേപ്പറുകളിൽ ഒപ്പിടുവിച്ചിട്ട്  ഇരുന്നൂറു  സൌദി റിയാൽ ഓരോരുത്തർക്കും തന്നു. കൂടാതെ ‘ഇക്കാമ’ എന്ന ഒരു കുഞ്ഞു പുസ്തകവും കയ്യിൽ തന്നു.

അതിനു ശേഷം ഞങ്ങളെ കെട്ടിടത്തിന്റെ പിറകിലുള്ള ഒരു മുറിയിൽ കൊണ്ടു പോയി. അതിനു മുൻപിൽ ഞങ്ങളെ കൊണ്ടു പോകാനുള്ള പിക്കപ്പ് കിടന്നിരുന്നു. ഫിലിപ്പൈൻ‌കാരൻ ഡ്രൈവർ ഇറങ്ങി വന്ന് ആ മുറി തുറന്നപ്പോഴാണ്, അതൊരു സ്റ്റോർ മുറിയാണെന്ന് മനസ്സിലായത്. അതിനകത്തു നിന്നും മൂന്നു ഇരുമ്പിന്റെ കട്ടിൽ എടുത്ത് ഞങ്ങളെക്കൊണ്ട് വണ്ടിയിൽ വയ്പ്പിച്ചു. മൂന്നു ബെഡ്ഡും മൂന്നു തലയിണയും അതിനുള്ള ഓരോ ഷീറ്റും. പിന്നെ ചെറുതും വലുതുമായ മൂന്നു അലൂമിനിയം കലങ്ങൾ, ചപ്പാത്തി പരത്താനുള്ള ഒരു പലകയും ഒരു കോലും. പിന്നെ ചായ തിളപ്പിക്കാനുള്ള സ്വർണ്ണക്കളറടിച്ച ഒരു പാത്രം. മൂന്നു ഗ്ലാസ്സ്, മൂന്ന് സ്പൂൺ കൂടാതെ മൂന്നു വലിയ കൈലും. ചെറുതും വലുതുമായ മൂന്നു കത്തികൾ. കൂടാതെ ഒരു നിറ സിലിണ്ടറും രണ്ടു അടുപ്പിന്റെ ഒരു സ്റ്റൌവും. മാത്രമല്ല ഒരു പ്ലാസ്റ്റിക് ബക്കറ്റും ബ്രഷും. ചുരുക്കം പറഞ്ഞാൽ ഒരു മൂന്നു പേരുള്ള കുടുംബത്തിനു അത്യാവശ്യം  വേണ്ടതെല്ലാം ഉണ്ട്. എല്ലാം വണ്ടിയിൽ കയറ്റിക്കഴിഞ്ഞ് ഞങ്ങൾ മൂന്നു പേരും അകത്തു കയറി ഇരുന്നു. ഡ്രൈവറോടൊപ്പം മുന്നിലിരുന്ന ഞാൻ പിന്നിലേക്ക് തിരിഞ്ഞ് കൂട്ടുകാരോടായി പറഞ്ഞു.
“അപ്പോ.. കൊല്ലാനല്ലാ.. അല്ലെ...?”
പിന്നിലിരുന്നവർ അന്യോന്യം നോക്കിയതല്ലാതെ അതിന് മറുപടിയൊന്നും പറഞ്ഞില്ല. വണ്ടി മുന്നോട്ട് നീങ്ങിയതോടെ സുരേന്ദ്രൻ ശബ്ദം കുറച്ച് പറഞ്ഞു.
“കുറച്ചു കഴിയട്ടെ. ഇവനോട് തന്നെ നമ്മക്ക് ചോദിക്കാം..”

അതെല്ലാം കയറ്റി ഞങ്ങളുടെ മുറിയുടെ മുന്നിലെത്തിയപ്പോൾ പെട്ടിയുമായി കൂട്ടുകാർ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ പെട്ടികളും കൂടി കേറ്റിയതോടെ വണ്ടി നിറഞ്ഞു. ഡ്രൈവർ അതെല്ലാം പ്ലാസ്റ്റിക് കയറുപയോഗിച്ച് വലിച്ചു കെട്ടി ഉറപ്പാക്കി. അപ്പോഴേക്കും പത്തു മണി കഴിഞ്ഞിരുന്നു. കൂട്ടുകാരുടെ മൌന വിടപറയലോടെ കണ്ണുകൾ നിറഞ്ഞു പോയ ഞങ്ങൾക്കും അധികമൊന്നും സംസാരിക്കാനായില്ല.

കൊല്ലാനാണൊ ജീവിപ്പിക്കാനാണൊ എന്നറിയാതെ ഞങ്ങളും ഞങ്ങളെ യാത്രയയച്ചവരും ഒരു പോലെ വിഷണ്ണരായിരുന്നു. ഫിലിപ്പൈൻ‌കാരൻ വണ്ടി മുന്നോട്ടെടുത്തു. ഒരു പക്ഷെ,  ഇനിയൊരിക്കലും തമ്മിൽ കാണാൻ കഴിഞ്ഞില്ലെങ്കിലോയെന്ന ചിന്ത ഞങ്ങളിൽ വലിയ നടുക്കമാണുണ്ടാക്കിയത്. കഴിഞ്ഞ രണ്ടാഴ്ച ഒന്നിച്ച് അരി വച്ച്, കറിയുണ്ടാക്കി ഒരുമയോടെ കഴിഞ്ഞവരാണ് എവിടെന്നൊക്കെയോ ഒരു ഫ്ലൈറ്റിൽ വന്ന് ഇവിടെ ഒത്തുചേർന്ന ഞങ്ങൾ എല്ലാവരും. മൂന്നു ഹിന്ദിക്കാരൊഴികെ എല്ലാവരും മലയാളികൾ. നിറഞ്ഞ കണ്ണുകളോടെ പുറം തിരിഞ്ഞ് നോക്കിയെങ്കിലും ഒരു വളവിൽ അവരെല്ലാം മറഞ്ഞു പോയിരുന്നു....

ബാക്കി പതിനഞ്ചാം തീയതി.