Friday 15 August 2014

നോവൽ. മരുഭൂമി. (22)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി.  അശുപത്രിയുടെ വികസനത്തെക്കുറിച്ച് അസ്സർബായി പറഞ്ഞു.. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക് ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. വിരുന്നുകാരോടൊപ്പം പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി. സമൂഹ‘മന്തി‘ എന്ന പരമ്പരാഗത ഭക്ഷണക്രമം, മറക്കാൻ കഴിയാത്ത ഒരു പുതിയ അനുഭൂതിയാണ് സമ്മാനിച്ചത്. അമാറയിലെ പോലീസുകാരനിൽ നിന്നും അനുഭവിക്കേണ്ടി വന്ന തിക്താനുഭവം മനസ്സിനെ വല്ലാതെ പോറലേൽ‌പ്പിച്ചു. ആശുപത്രിയുടെ പുരോഗതിക്കൊപ്പം ഹബീബയുടെ കഷ്ടപ്പാടും കൂടി.

തുടർന്നു വായിക്കുക...


“കണ്ണാ.... എൻ കണ്ണാ....”

പക്ഷെ, എത്ര നാൾ.....?
സഹിക്കുന്നതിനും ഒരതിരില്ലെ...?
അനുഭവിക്കുന്നതിനും ഒരതിരില്ലെ...?
ഭൂമിയോളം താഴാം. അതു കഴിഞ്ഞാൽ....?
ഒരു ദിവസം സഹികെട്ട,  സഹനത്തിന്റെ  നെല്ലിപ്പലകയും തകർന്ന ആ ദിവസം രാത്രിയിൽ......???

കെളവി നഴ്സിന്റെ ഭക്ഷണം പാകപ്പെടുത്തലും, അലക്കും മറ്റും കഴിഞ്ഞ് കിടക്കുന്നതിനു മുൻപ് കാലും തടവിക്കൊടുത്താലേ ഹബീബക്ക് മോചനമുള്ളു. എന്നാൽ ഒരു നേരത്തെ ഭക്ഷണം പോലും കൊടുക്കുകയുമില്ല.
അന്നും അതാവർത്തിച്ചു....
ഹബീബാ തന്റെ ദ്വേഷ്യം മുഴുവനും തിരുമ്മുന്ന അവരുടെ  കൈകളിലേക്ക് ആവാഹിച്ചിരുന്നു. അത് തിരിച്ചറിഞ്ഞ കെളവി, തനിക്കെതിരെ മാനേജരുടെ അടുത്ത് പരാതി കൊടുത്തതിന്റെ കനൽ കെട്ടടങ്ങാതെ പല്ലുകൾ കടിച്ചമർത്തി കിടന്നു.

കെളവി കട്ടിലിൽ കിടക്കുകയും ഹബീബ താഴെ നിലത്തിരുന്നുമാണ് തിരുമ്മലിന്റെ ഒരു രീതി. തിരുമ്മൽ ഒരു വിധമായ സമയം അവർ ആ കാലുകൊണ്ട് ഹബീബായുടെ മുഖത്തു തന്നെ ഒരു ചവിട്ടു കൊടുത്തു...!
ഒരു ശബ്ദത്തോടെ അവർ മറിഞ്ഞു വീണു.
കടിച്ചു പിടിച്ചിരുന്ന ദ്വേഷ്യം മുഴുവനും ഹബീബയുടെ എഴുന്നേറ്റു വരവിൽ പ്രകടമായിരുന്നു.
കെളവിയെ കടിച്ചു പറിക്കാനെന്നോണം പുലിയായി എഴുന്നേറ്റു വന്ന ഹബീബായുടെ കരണക്കുറ്റിക്ക് നോക്കി കെളവി ഒന്നു പൊട്ടിച്ചു...!
ഹബീബയോടുള്ള  കെറുവ് മുഴുവൻ കെളവി ആ ഒറ്റ അടിയിൽ മുതലാക്കി...!
കിട്ടിയ അടിയിൽ കണ്ണിൽക്കൂടി പൊന്നീച്ചകൾ പറന്നു...!
നിന്ന നിൽ‌പ്പിൽ സ്വയം ഉരുകിയ ചൂടിൽ ആവിയായിപ്പോയ ഹബീബയുടെ പരിസരബോധം നഷ്ടപ്പെട്ടിരുന്നു. അവർ ഭ്രാന്തു പിടിച്ചതു പോലെ ഒരാവേശത്തിൽ അടുക്കളയിലേക്കോടി.
ആദ്യം കണ്ണിൽ‌പ്പെട്ടത് കറിക്കരിയുന്ന കൊച്ചു പിച്ചാത്തിയാണ്...!
ദ്വേഷ്യം കൊണ്ട് വിറപൂണ്ട ഹബീബ  വിറക്കുന്ന കൈകളിൽ ആ കത്തിയെടുത്ത് തിരിഞ്ഞോടി...!

ഒച്ചയും ബഹളവും കേട്ട് മെറിലിൻ ഉൾപ്പടെയുള്ളവർ അവിടവിടെയായി നിൽക്കുന്നുണ്ട്.
കെളവി താപ്പാന ആയതു കൊണ്ട് അവരാരും അടുക്കുന്നില്ല.
അടുക്കളയിൽ നിന്നും വിറളി പിടിച്ച പോലെ ഓടുന്ന ഹബീബക്ക് പിന്നാലെ  മെറിലിനും മറ്റും തടുത്തു നിറുത്താനായി ഓടി അടുത്തു. കത്തിയുമായി പാഞ്ഞു വരുന്ന ഹബീബയെ കണ്ട് കെളവി വിരണ്ടൊന്നുമില്ല. ധൈര്യപൂർവ്വം നെഞ്ചു വിരിച്ചു നിന്നു...!
“നീയെന്നെ കുത്തുമോടി... എങ്കിൽ കുത്തെടി....?!”
“നിന്നെ കുത്താനല്ലെടി... നിന്റെ മുന്നിൽ വച്ച് എനിക്ക് കുത്തിച്ചാവാനാ.....!!”
എന്നു പറയുക മാത്രമല്ല, രണ്ടുകയ്യുമുയർത്തി “അള്ളാ...” എന്ന് ഹൃദയം പൊട്ടുമാറ് വിളിച്ച്  സ്വന്തം വയറ്റിലേക്ക്  ഒരൊറ്റ കുത്ത്..!!
കുത്തിയെങ്കിലും, പിന്നിലുണ്ടായിരുന്ന മെറിലിൻ അതേ നിമിഷം താഴ്ന്നു വരുന്ന  കത്തിമുനയിൽ  കയറിപ്പിടിച്ചു...!!
പിടിച്ചതും മെറിലിന്റെ കയ്യിലാണ് കുത്തിയതെന്നു തോന്നിയ ഹബീബ,
“അയ്യോ... എന്റെ മോളെ നിന്റെ കയ്യിലാണൊ കുത്തിയത്...” എന്നും പറഞ്ഞ് കത്തി പെട്ടെന്ന് വലിച്ചൂരി...!!
ഊരിയതും മൂർച്ചയുള്ള വാത്തല കൊണ്ട, മുറുക്കിപ്പിടിച്ചിരുന്ന മെറിലിന്റെ നാലു വിരലുകൾ പൂളിയിങ്ങു പോന്നു...!
അതോടെ ചോര ചീറ്റി....!!
ചോര ചീറ്റിയതും കെളവി പേടിച്ച് അകത്തു കയറി വാതിലടച്ചു കുറ്റിയിട്ടു.
ചോരകൂടി കണ്ടതോടെ പേടിച്ചുപോയ ഹബീബക്ക് ആകെ വെപ്രാളമായി.

പിന്നെ ഒന്നും നോക്കിയില്ല. ആ കത്തിയുമായി ഫ്ലാറ്റിന് പുറത്തിറങ്ങി.
“ഞാൻ അമാറാപ്പീസിൽ ചെന്ന് പറഞ്ഞോളാം എന്റെ മോളെ കുത്തിയെന്ന്... ഞാൻ പറഞ്ഞോളാം... ആ കുറ്റം ഞാനേറ്റോളാം...!”
അതും പറഞ്ഞ് ഇട്ടിരുന്ന ഡ്രെസ്സോടെ ഭ്രാന്തു പിടിച്ചതു പോലെ പായുകയാണ് ഹബീബ.
പൂളിപ്പോയ വിരലുകൾ മടക്കി, മറ്റേ കൈ കൊണ്ട് പൊതിഞ്ഞു പിടിച്ചു കൊണ്ട് ഹബീബക്ക് പിന്നാലെ മെറിലിനും ഓടി വരുന്നുണ്ട്. കൈ തുറന്നാൽ ചോരയൊഴുക്ക് കൂടുന്നതുകൊണ്ട് ഹബീബയെ ബലമായി പിടിച്ചു നിറുത്താനാകുന്നില്ല.
ഹബീബ ‘എന്റെ മോളേ ഞാൻ കുത്തിയേ..’യെന്നു നെഞ്ചത്തടിച്ച് പറഞ്ഞ് കരഞ്ഞു കൊണ്ട് മെറിലിനേയും തട്ടിമാറ്റി പായുകയാണ്.

ഞങ്ങളുടെ വാതിലിന്റെ നേരെ വന്നതും, കൂട്ടിപ്പിടിച്ച കൈ കൊണ്ട് വാതിൽ തള്ളിത്തുറന്ന് ചോരയൊലിക്കുന്ന കയ്യുമായി മെറിലിൻ വെപ്രാളപ്പെട്ട് ഓടിക്കയറി വരുന്നു...!
അതു കണ്ട് ഞങ്ങൾ മൂവരും സ്തപ്തരായിപ്പോയി..!!
ഒരു വെളുത്ത പെറ്റിക്കോട്ടിൽ നിറയെ ചോരപ്പാടുകളോടെ മെറിലിൻ ചോരയൊലിക്കുന്ന കൈകളുമായി കയറിവരുന്നത് അന്നേരം സങ്കൽ‌പ്പിക്കാൻ പോലുമാവില്ല. വന്ന വഴി പറഞ്ഞു.
“ഹബീബയെ രക്ഷിക്ക്. തടുത്തു നിറുത്ത്.. അവർ അമാറയിലേക്ക് ഓടുന്നു... എനിക്കൊന്നും പറ്റിയിട്ടില്ല. വേഗം ചെല്ല്....”
കേട്ടതും അബ്ദുളും സച്ചിയും വെപ്രാളത്തോടെ പുറത്തേക്ക് പാഞ്ഞു.

ഈ സമയത്ത് എന്തു ചെയ്യണമെന്നറിയാതെ ഞാനാകെ പതറിപ്പോയിരുന്നു.
ഇത്രയും ചോരയൊക്കെ ഒഴുകുന്നത് കാണുന്നത് എനിക്കും ഭയമാണ്. മാത്രമല്ല ഈ രാത്രിയിൽ ഒരു പെറ്റിക്കോട്ടുമാത്രമിട്ട് സുന്ദരിയായ ഒരു പെണ്ണു മുറിയിൽ കയറി വന്നാലുണ്ടാകുന്ന ഭവിഷ്യത്ത് വേറേയും..! അമാറയിലെ പോലീസ്സുകാർക്കാണെങ്കിൽ ആയിരം കണ്ണുകളാണ് ഞങ്ങളിലേക്ക്... “ഇതെന്തു കോലത്തിലാ കയറി വന്നത്...? ഇതെന്താ ഫിലിപ്പൈനാ..?”
അപ്പോഴാണ് മെറിലിൻ സ്വന്തം ശരീരത്തിലേക്ക് നോക്കിയത്.
നോക്കിയതും നാണം കൊണ്ട് കൂനിക്കൂടിപ്പോയി...!
പെട്ടെന്ന് വളഞ്ഞു കുത്തി എന്റെ ബെഡ്ഡിലേക്കിരുന്നു...!!

പെട്ടെന്ന് അലമാരയിൽ നിന്നും ലുങ്കി എടുത്ത് മെറിലിനെ ആദ്യം തന്നെ പുതപ്പിച്ചു. ലുങ്കിയുടെ രണ്ടു തലയും കഴുത്തിൽക്കൂടി ചുറ്റി കെട്ടിക്കൊടുത്തു. ആഫ്രിക്കൻ ആദിവാസികളുടെ വസ്ത്രം പോലൊരു ചുറ്റിക്കെട്ട്. പെട്ടെന്ന് പോലീസ്സ് മുഹമ്മദ് എങ്ങാൻ കയറി വന്നാൽ രക്ഷപ്പെടാൻ ഇതേ ഒരു വഴിയുള്ളു.
എന്നിട്ടാണ് അവളുടെ കൈ നിവർത്തി നോക്കുന്നത്. അപ്പോഴേക്കും ചോര കട്ടപിടിക്കാൻ തുടങ്ങിയിരുന്നു. അതെല്ലാം കോട്ടൺ കൊണ്ട് തുടച്ചു കളഞ്ഞ് മരുന്നു വച്ച് ടേപ്പ് ചുറ്റിക്കെട്ടി.  നാലു വിരലും ഒരു പോലെ പൂളിപ്പോയിരുന്നു. ആഴത്തിലുള്ള മുറിവായിരുന്നില്ലാതാനും.
അതു കഴിഞ്ഞിട്ടാണ് നടന്ന സംഭവങ്ങൾ മെറിലിൻ വിവരിക്കുന്നത്.

അപ്പോഴേക്കും, ഗേറ്റ് പൂട്ടിയിരുന്നതു കൊണ്ട് പുറത്തേക്ക് പോകാൻ കഴിയാതെ ഗേറ്റിന്റെ വിടവിൽക്കൂടി കടക്കാനുള്ള ശ്രമത്തിലായിരുന്നു ഹബീബ. അവരുടെ ശരീരം കുറച്ച് വണ്ണത്തിലായതു കൊണ്ട് അതിനും കഴിഞ്ഞില്ല. ശബ്ദം കേട്ട് ഉസ്മാനും മൊയ്ദുവും പുറത്തെത്തി. ഹബീബായുടെ കയ്യിൽ നിന്നും കത്തി പിടിച്ചു വാങ്ങി പിന്തിരിപ്പിച്ച്  കൂട്ടിക്കൊണ്ടു വന്നിരുന്നു.
മുറിയിൽ വന്നിരുന്ന് കെട്ടിപ്പൂട്ടിയ മെറിലിന്റെ കൈ കണ്ട് കരച്ചിലായി.
“എന്റെ പൊന്നു മോളെ ... നിന്നെ ഞാനാണല്ലൊ കുത്തിയത്... നീയാണെന്നെ എല്ലാത്തിനും സഹായിക്കണത്. എന്നിട്ടും നിന്നെ എനിക്ക് കുത്തേണ്ടി വന്നല്ലൊ..!”
അതു കേട്ട് ഞങ്ങൾക്ക് ചിരി വരുന്നുണ്ടായിരുന്നെങ്കിലും ഹബീബാ അത്മാർത്ഥമായിട്ടാണത് പറയുന്നത്.
“ഹബീബാ.. എന്നെ ആരും കുത്തിയിട്ടില്ല. ഹബീബ സ്വയം കുത്താൻ പോയപ്പോൾ ഞാൻ തടുത്തതല്ലെ. അപ്പോളിത്തിരി മുറിഞ്ഞു. അത്രേയല്ലെയുള്ളു...”
മെറിലിൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഹബീബ പഴയ പല്ലവി തന്നെ പാടിക്കൊണ്ടിരുന്നു. “എന്നാലും എന്റെ കൈകൊണ്ടല്ലെ മുറിഞ്ഞത്. ആ കുറ്റം ഞാനേറ്റോളാം.. ഞാൻ പോലീസ് സ്റ്റേഷനിൽ പോയി പറഞ്ഞോളാം... ഇവര് വിടാഞ്ഞിട്ടാ...!”
“അതിന് എനിക്ക് പരാതിയില്ലല്ലൊ... പിന്നെന്തിനാ പോണെ...?”

പക്ഷെ, സംഗതി അവിടം കൊണ്ടു നിന്നില്ല...
ബഹളം ചോരയിലവസാനിച്ചതു കൊണ്ട്,  കാര്യത്തിന്റെ ഗൌരവം മനസ്സിലായ കെളവി ഒരു മുഴം നീട്ടിയെറിഞ്ഞു. ആ രാത്രി തന്നെ വിവരം അവരുടെ മക്കയിലെ ഉന്നതരെ അറിയിച്ചു. അതിന്റെ പ്രതിഫലനം പിറ്റേന്നു തന്നെ കണ്ടു.

നേരം വെളുത്തതോടെ ഹബീബയെ കൊണ്ടു പോകാൻ അവരുടെ കമ്പനി പകരം ആളുമായി എത്തി. ഒന്നിനു പകരം രണ്ടാളെ കൊണ്ടു വന്നു. പിന്നെ കാര്യങ്ങളെല്ലാം വേഗം നടന്നു.
ഞങ്ങളും ഹസാർബായിയും മറ്റും മാനേജർ ഉമ്മറിന്റെ അടുത്തും ഡോക്ടറുടെ അടുത്തും വളരെ ശക്തമായിത്തന്നെ നടന്ന കാര്യങ്ങൾ പറഞ്ഞു ബോദ്ധ്യപ്പെടുത്തിയതാണ്. ഹബീബായെ കൊണ്ടു പോകാതിരിക്കാൻ പരമാവധി ഞങ്ങളെല്ലാവരും ഒറ്റക്കെട്ടായി ശ്രമിച്ചു.

പക്ഷേ, ഇത് മിനിസ്ട്രിലെവലിൽ നടന്ന ഓർഡറാണ്...!
"അവർക്ക് ഹബീബായെ കൊണ്ടു പോയേ പറ്റൂ.
ഹബീബാ ഭ്രാന്തിയെപ്പോലെ കത്തിയെടുത്ത് കെളവിയെ കുത്താൻ ചെന്നന്നാണ് കേസ്സ്...!? ഇല്ലെങ്കിൽ ഹബീബാക്കെതിരെ കേസ്സെടുക്കേണ്ടി വരുമെന്നതാണ് ആർക്കും ശക്തമായി തടയാൻ കഴിയാതിരുന്നതിനു കാരണം. അവർ ജയിലിൽ കിടക്കുന്നതിനേക്കാളും നല്ലത് മറ്റേതെങ്കിലും ആശുപത്രിയിൽ ജോലി ചെയ്ത് ജീവിക്കട്ടെയെന്ന് ഞങ്ങളേപ്പോലെ തന്നെ മറ്റുള്ളവരും കരുതി.

ന്യായത്തിന് ഇവിടെ വിലയൊന്നുമില്ല.
അറബ് ലോകത്ത് അറബികൾ സവർണ്ണ ലോബിയും മറ്റു ഏഷ്യൻ ജനതകളെല്ലാം അവർണ്ണ ലോബിയുമാണല്ലൊ. എന്നത്തേയും പോലെ അവർണ്ണർക്കുമേൽ സവർണ്ണർ ആധിപത്യം നേടി.
അവരുടെ വണ്ടിയിലിരുന്ന് ജനലിൽക്കൂടി എന്നെ നോക്കി വിലപിച്ചത് മറക്കാനാകില്ല.
“കണ്ണാ... എൻ കണ്ണാ... നാൻ എന്ന പണ്ണർത് കണ്ണാ...കടിതം നാൻ എപ്പടി പോടർത് കണ്ണാ....!!” ആ വിലാപവും കാഴ്ചയും കണ്ട് സങ്കടപ്പെടാൻ ഞങ്ങളോടൊപ്പം മെറിലിൻ മാത്രം....

ബാക്കി  സെപ്റ്റമ്പർ 1-ന്.... ഒരു ‘ഭ്രാന്തൻ കവി’

Friday 1 August 2014

നോവൽ. മരുഭൂമി (21)

‘സ്വപ്നഭൂമിയോട് ’

...വിട പറയട്ടെ ഞാൻ....

[ജന്മനാടിനോളം സ്നേഹിച്ച 'ബഹ്‌റീൻ’ എന്ന ഈ വളർത്തു നാടിനോട് വിടപറയാനുള്ള സമയമായിരിക്കുന്നു. 
ജാതിമത ഭേദങ്ങളില്ലാതെ, സ്വദേശി വിദേശിയെന്ന വ്യത്യാസമില്ലാതെ, ജന്മനാട്ടിൽ കിട്ടാതെപോയ ജീവിതം തന്ന, ഏവരേയും ഒരുപോലെ സ്നേഹിച്ചു വളരാനുള്ള തണൽ നൽകിയ ഈ ‘ഗൾഫ് മുത്തി ’ന്റെ ഭരണാധികാരികളോടും സ്നേഹസമ്പന്നരായ ജനങ്ങളോടും എത്ര നന്ദി പറഞ്ഞാലും അധികമാകില്ല. 
കഴിഞ്ഞ 20 വർഷങ്ങളിലെ എന്റെ യൌവ്വനം ഈ നാട്ടിന്റെ വളർച്ചയിൽ പങ്കാളിയാകാൻ കഴിഞ്ഞ സന്തോഷത്തോടെ, സ്വദേശികളും എന്റെ നാട്ടുകാരായ പ്രവാസി സുഹൃത്തുക്കളും നൽകിയ സ്നേഹം മനസ്സിൽ സൂക്ഷിച്ചു കൊണ്ട്, ജീവിതാനുഭവങ്ങൾ എന്നെ ഒരു കുഞ്ഞു എഴുത്തുകാരൻ  കൂടിയാക്കിയ, അതിലൂടെ കൈ വന്ന ലോകമാനമുള്ള ഇനിയും നേരിൽ കാണാത്ത ഒരു പറ്റം നല്ല സുഹൃത്തുക്കളെ തന്ന  ഈ ‘സ്വപ്നഭൂമിയോട് ’ വിടപറയുന്നു. 
ഇത് നിങ്ങൾ വായിക്കുമ്പോഴേക്കും ഞാൻ ഈ നാടിനോട് വിട പറഞ്ഞ് മാതൃഭൂമിയുടെ മണ്ണിൽ എത്തിയിരിക്കും. അവസാനമായി ഒരിക്കൽ കൂടി  ഹൃദയം നിറഞ്ഞ 
നന്ദി... നന്ദി.... നന്ദി...]
“എല്ലാ വായനക്കാർക്കും ഈദ് ആശംസകൾ......”



കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി.  അശുപത്രിയുടെ വികസനത്തെക്കുറിച്ച് അസ്സർബായി പറഞ്ഞു.. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക് ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. വിരുന്നുകാരോടൊപ്പം പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി. സമൂഹ‘മന്തി‘ എന്ന പരമ്പരാഗത ഭക്ഷണക്രമം, മറക്കാൻ കഴിയാത്ത ഒരു പുതിയ അനുഭൂതിയാണ് സമ്മാനിച്ചത്.
തുടർന്നു വായിക്കുക....

ഹബീബയുടെ ദുരിത പർവ്വം...

“ഇന്നലത്തെ സംഭവം അമീറ് അറിഞ്ഞുവെന്നു തോന്നുന്നു. ദേ.. തന്നെ കൊണ്ടു ചെല്ലാൻ പറഞ്ഞ് അമീറ് അവനെത്തന്നെ  വണ്ടിയും കൊടുത്ത് വിട്ടിരിക്കുന്നു...?”
പെട്ടെന്ന് ഞങ്ങൾ സ്തംബ്ധരായിപ്പോയി...!
“അതിന് നമ്മളാരും അമീറിന്റടുത്ത് പരാതിയൊന്നും പറഞ്ഞില്ലല്ലൊ... പിന്നെങ്ങനെ അമീറ് അറിഞ്ഞു..?”
“മറ്റേ പോലീസ്സുകാരരെങ്കിലും പറഞ്ഞിട്ടുണ്ടാകും. അവർക്കാർക്കും അവനെ ഇഷ്ടമല്ല....”
“അവൻ പറയാ.. നിന്റെ സദീക്കിന്റടുത്ത് പറയ്. അമീറിന്റടുത്ത് പറയല്ലേന്ന്, ഞാനവനോട് മാപ്പു ചോദിക്കാമെന്നു...!!”
“അവൻ ആ നാലു പോലീസ്സുകാരേയും തട്ടിമാറ്റിക്കൊണ്ട് പറഞ്ഞതത്രയും ഞാൻ സഹിക്കണോ...?”

ഞാൻ ഡ്രെസ്സ് മാറ്റി പുറത്തേക്കിറങ്ങി വണ്ടിയുടെ അടുത്തേക്ക് ചെന്നു.
അവൻ വാതിലും തുറന്നിട്ട്  കരുണാമയനായി എന്നെയും കാത്തിരിക്കുകയാണ്. എന്നോടൊപ്പം അബ്ദുളും സച്ചിയും ഉണ്ടായിരുന്നു. ഇന്നലത്തെ വിറളി പിടിച്ച മുഖമായിരുന്നില്ല അവന്റേത്.
ഞാൻ അടുത്തേക്ക് ചെന്നതും അവൻ പറഞ്ഞു.
“സദീഖ്... മാ‍ലീസ്...മാലീസ്....”
അതു കേട്ടതും അബ്ദുൾ വണ്ടിയുടെ വാതിൽ ശബ്ദത്തോടെ വലിച്ചടച്ചു. എന്നിട്ട് പറഞ്ഞു.
“നിന്റെ വണ്ടിയിൽ ഞങ്ങൾ കേറില്ലടാ.. പട്ടിപ്പുണ്ടാച്ചി മോനേ...!!”
പച്ച മലയാളത്തിലായതോണ്ട് അറബിക്കൊന്നും മനസ്സിലായില്ല. ഞങ്ങൾ അവനെ ധിക്കരിച്ച് ഗേറ്റിനടുത്തേക്ക് നടന്നു. പിന്നാലെ വണ്ടിയുമായി അവൻ പിന്തുടർന്നു വന്നു. അവൻ വണ്ടിയിലിരുന്നു കൊണ്ട് വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
“ഞാൻ നിന്നോട് മാപ്പു ചോദിക്കുന്നു. നിങ്ങൾ അമീറിനോട് പറയരുത്. അമീറെന്നെ വീണ്ടൂം മക്കയിലേക്ക് തന്നെ പറഞ്ഞയക്കും. സുഖമില്ലാഞ്ഞിട്ടാ ഞാൻ ഇങ്ങോട്ട് വന്നത്. കൂട്ടുകാരാ... നീ അമീറിനോട് പറയരുത്...പ്‌ലീസ്.. പ്‌ലീസ്..... നീ നല്ലവനാണെന്ന് എനിക്കറിയാം.. എന്റെ കൂട്ടുകാരു പറഞ്ഞപ്പോഴാ  മനസ്സിലായത്...!”
ഞങ്ങൾ അവന്റെ ജൽ‌പ്പനങ്ങൾ കേട്ടതായിപ്പോലും നടിച്ചില്ല.

അമാറയുടെ പടിഞ്ഞാറെ ഗേറ്റിലൂടെ നൂണ്ട് കടക്കാനായി ഞങ്ങൾ നിന്നു. അപ്പോഴേക്കും വണ്ടിയവൻ മെയിൻ ഗേറ്റിൽ കൊണ്ടിട്ട് അകത്തൂടെ ഓടിയണച്ചെത്തി.
എന്നെയവൻ വട്ടം കയറിപ്പിടിച്ചിട്ട് കെഞ്ചാൻ തുടങ്ങി. ഇന്നലത്തെ അവന്റെ വീറും വാശിയും നിറഞ്ഞ പ്രകടനം ഒരു നിമിഷം എന്റെ കൺ‌മുന്നിൽ നിറഞ്ഞു നിന്നു. അപ്പോൾ തോന്നിയ വികാരത്തിന് അവന്റെ കൈ തട്ടിമാറ്റി മുന്നോട്ട് തന്നെ നടന്നു.
കുറച്ചു പിന്നാലെ വന്നെങ്കിലും
“സദീക്.... സദീക്.... മാലീസ്.. മാലീസ്...” എന്നും പറഞ്ഞ് അവൻ നിന്നു.
ദയനീയമായിരുന്നു അപ്പോളവന്റെ ശബ്ദം.
ഞങ്ങൾ അനുസരിക്കാത്തതിന്റെ നിരാശയിൽ അവൻ പിന്തിരിഞ്ഞിരിക്കണം.
ഞങ്ങളും പിന്തിരിഞ്ഞു നോക്കിയില്ല.

അമാറയുടെ പിറകിലെത്തി ആദ്യം തന്നെ ജനറേറ്റർ ഓടിച്ചു.
അമീറും പരിവാരങ്ങളും വിയർത്തൊലിച്ച് ഇരിക്കുകയാവും.
അതു കഴിഞ്ഞിട്ടാണ് ഞങ്ങൾ അകത്തേക്ക് കയറിയത്..
വാതിൽക്കൽ ഞങ്ങളെ കണ്ടതും അമീർ അകത്തേക്ക് വിളിച്ചു.
ഞങ്ങൾ സലാം പറഞ്ഞ് കയറിച്ചെന്നു.
ആ വലിയ കസേരയിൽ ഇരുന്നിട്ടും ഞങ്ങൾക്ക് കൈ തരാൻ മനസ്സുണ്ടായി.
കറണ്ട് വന്നതേയുള്ളായിരുന്നല്ലൊ. ഏസിയുടെ തണൂപ്പു വരാൻ ഇനിയും സമയം പിടിക്കും. ചൂടു കാരണം അമീറുൾപ്പടെയുള്ള പരിവാരങ്ങൾ  സ്വയം വീശിക്കൊണ്ടാണ് ഇരുന്നിരുന്നത്.

അദ്ദേഹം ഞങ്ങളെ വിളിച്ചത് എന്തിനാണെന്നറിഞ്ഞിട്ടാവാം ഞങ്ങളുടെ പരാതിക്കെട്ടഴിക്കാൻ. ഞങ്ങൾ സംശയിക്കുന്നതു പോലെതന്നെയാണെങ്കിൽ പരാതി പറയാതെ തന്നെ അദ്ദേഹത്തിന്റെ ചോദ്യത്തിന് മറുപടി പറയുന്നതും ഞങ്ങളുടെ പരാതിയും ഒന്നായിരിക്കും.
അദ്ദേഹം സമയം കളയാതെ തന്നെ പറഞ്ഞു.
“ഞാൻ വിളിച്ചത് ഒരു കാര്യം ചോദിക്കാനാണ്. നമ്മുടെ ഈ പള്ളിയുണ്ടല്ലൊ. ഹൈവേ പള്ളി. അതിനകത്ത് ആവശ്യത്തിന് വെള്ളവും വെളിച്ചവുമില്ലാത്തതു കൊണ്ട് വലിയ തലവേദനയാണ്. ഇവിടന്ന് കറണ്ടു കൊണ്ടു പോയാൽ പള്ളിയിലെ ആവശ്യങ്ങൾക്ക് പറ്റുമോ...?”
അതിനുള്ള മറുപടി പെട്ടെന്നു തന്നെ പറയാൻ കഴിയുന്നതായിരുന്നു.
ഉടൻ തന്നെ ഞാൻ പറഞ്ഞു.
“ഈ അമാറയിലെ തന്നെ മറ്റു രണ്ടു മുറികളിലെ ഏസി ഓണാക്കിയാൽ പോലും മക്കീന തനിയെ  നിന്നു പോകും. പിന്നെ അവിടെ എട്ടുപത്ത് ഏസിയും ലൈറ്റും ഫാനും മോട്ടോറും ഒന്നും ഇതു കൊണ്ട് ഓടിക്കാൻ പറ്റില്ല. അതിന് വലിയ സൈസ് മക്കീന തന്നെ വേണ്ടി വരും...”
അമീറ് കുറച്ചു നേരം തലയിൽ തഴുകിക്കൊണ്ടിരുന്നു.

പണച്ചാക്കിന്റെ മുകളിൽ കിടന്നുറങ്ങുന്ന സൌദികൾക്കാണൊ ഒരു ജനറേറ്റർ വാങ്ങി വക്കാൻ പഞ്ഞം.  അമീറിന്റെ ആലോചന കണ്ടപ്പോൾ ഞാൻ പറഞ്ഞു.
“പള്ളിയിലെ വെള്ളത്തിന്റെ മോട്ടറും ലൈറ്റും മാത്രം വേണമെങ്കിൽ ഇവിടന്ന് കറണ്ട് കൊണ്ടു പോയി ഓടിക്കാം....!”
കേൾക്കേണ്ട താമസം അമീറിന്റെ മുഖം തെളിഞ്ഞു.
“പുതിയ മക്കീന ഉടനെ തന്നെ ശരിയാക്കാം. അതുവരേക്കും വെള്ളവും വെളിച്ചവും കിട്ടുമല്ലൊ..?” അതു ശരിയാക്കാമെന്ന് ഏറ്റതോടെ മുഹമ്മദിനെ വിളിയായി.
പോലീസ് മുഹമ്മദ് സ്വന്തം ചേട്ടനാണെങ്കിലും പേരാണ് വിളിക്കുന്നത്.
ആവശ്യമായ സാധനങ്ങൾ വാങ്ങിക്കൊടുക്കാൻ പോലീസ് മുഹമ്മദിനെ ശട്ടം കെട്ടി. അതു കഴിഞ്ഞ് മുഹമ്മദിനോടൊപ്പം ഞങ്ങൾ പുറത്തു കടന്നു. ഇതിനിടക്ക് ഞങ്ങളുടെ പരാതിയുടെ കാര്യം മറന്നു പോയതല്ല. ആ നല്ല മനുഷ്യന്റെ മുഖത്ത് നോക്കി തന്റെ കീഴ്ജീവനക്കാരന്റെ  വൃത്തികെട്ട പ്രകടനത്തെക്കുറിച്ച് പറയാൻ ഞങ്ങൾക്കൊരു മടി.
പുറത്ത് വന്നപ്പോൾ പോലീസ് മുഹമ്മദ് പറഞ്ഞു.
“അമീർ പോയിട്ട് ഞാൻ വന്ന് നിങ്ങളെ വിളിക്കാം. എന്നിട്ട് പള്ളിയിലേക്ക് പോകാം....”
അവൻ അകത്തേക്ക് തന്നെ പോയി.

ഞങ്ങൾ പുറത്തിറങ്ങി ജയിലിന്നടുത്തു കൂടി പടിഞ്ഞാറെ ഗേറ്റിനടുത്ത് എത്തിയതും സെക്യൂരിറ്റി പോലീസ്സുകാരൻ പാഞ്ഞെത്തി. മുഖത്ത് ചോര വറ്റിയ  ഭാവം. ഞങ്ങൾ ചെന്ന് പരാതി പറയുമെന്നും അമീർ ഉടനെ അവനെ വിളിപ്പിക്കുമെന്നും മറ്റും വിചാരിച്ച് പേടിച്ചിരിക്കുകയായിരുന്നു. “പറഞ്ഞോ...?”
അവനെ അടിമുടി ഒന്നു നോക്കിയിട്ട് ഞാൻ പറഞ്ഞു.
“ഇല്ല.”
കേട്ടതും എന്റെ രണ്ടു കയ്യും കൂട്ടിപ്പിടിച്ചവൻ പറഞ്ഞു.
“നീ നല്ലവനാ... നല്ലവനാ... എനിക്കാ തെറ്റു പറ്റിയേ... നന്ദി നന്ദി ഒരുപാട് നന്ദി...” എനിക്കവനോട് യാതൊരു സഹതാപവും തോന്നിയില്ല.
പേടിച്ചിട്ടാണെങ്കിലും അവന്റെ തെറ്റവൻ മനസ്സിലാക്കിയല്ലൊ. ഇത്തരം ചെയ്തികൾ അധികാരികൾ അറിഞ്ഞാൽ ശിക്ഷ കിട്ടുമെന്ന് അവന് നല്ല ഉറപ്പുണ്ട്. ഇല്ലെങ്കിൽ അവനിത്രക്ക് പേടിക്കേണ്ട കാര്യമില്ലായിരുന്നു. അമീറിനെപ്പോലെയുള്ള ഉന്നത അധികാരസ്ഥാനത്തിരിക്കുന്നവരോട് നേരിട്ട് പറയാൻ സ്വാതന്ത്ര്യമുള്ളതാവാം അവനെ പേടിപ്പിച്ചത്.

അന്നു വൈകുന്നേരം ഞങ്ങൾ മൂവരും കൂടി പള്ളിയിലേക്ക് ചെന്നു. താമസിയാതെ പോലീസ് മുഹമ്മദും എന്നെ അവഹേളിച്ച പോലീസ്സുകാരനും കൂടി ജീപ്പിൽ വന്നിറങ്ങി. അവർ വന്ന വഴി ഞങ്ങളെ വിളിച്ചു കൊണ്ട് അകത്തേക്ക് കയറി. നടക്കല്ലിൽ എത്തിയതും ഞാനും സച്ചിയും പെട്ടെന്ന് നിന്നു. അവർ അങ്ങ് പോയപോലെ തന്നെ തിരിച്ചു വന്നു. പോലീസ് മുഹമ്മദ് ചോദിച്ചു.
“ എന്തിനാ അവിടെ നിൽക്കണെ.. കയറി വാ...!?”
ഒന്നു പരുങ്ങിയിട്ട് ഞാൻ പറഞ്ഞു.
“പള്ളിക്കകത്തേക്കോ...? ങൂം.... ഞങ്ങളില്ല....!?”
അതും പറഞ്ഞ് രണ്ടടി പുറകോട്ട് മാറി നിന്നു. പോലീസ് മുഹമ്മദ് ചിരിച്ചു കണ്ട് പുറത്തിറങ്ങി അപ്പുറത്തു കണ്ട വാതിൽ തള്ളിത്തുറന്നു. എന്നിട്ട് ഞങ്ങളെ വിളിച്ച് കാണിച്ചിട്ട് പറഞ്ഞു.
“ദേ അതാ‍ണ് പ്രാർത്ഥനാ ഹാൾ... അവിടേക്ക് നിങ്ങൾ പോകേണ്ടതില്ല...”

അകത്ത് വഴിയാത്രക്കാരായ സഞ്ചാരികൾ സ്ത്രീകളടക്കം നിലത്തിരിക്കുന്നത് കണ്ടു. മറുവശത്തെ വാതിലുകൾ എല്ലാം തുറന്നിട്ടുണ്ട്. പോലീസ് മുഹമ്മദ് ആദ്യം കയറിയ വാതിലിന്റടുത്തേക്ക് വീണ്ടും ഞങ്ങളെ വിളിച്ചു കൊണ്ട് വന്നു. അകത്തു കയറി നിന്നിട്ട് പറഞ്ഞു.
“ഇവിടെ നിങ്ങൾക്ക് കയറാം. ഇവിടെയാണ് അംഗശുദ്ധി വരുത്തുന്നത്. ദേ വെള്ളം കിടക്കുന്നത് കണ്ടില്ലേ...?”
അപ്പോഴേക്കും അബ്ദുൾ പറഞ്ഞു.
“ഇവിടെയാണ് പ്രാർത്ഥിക്കുവാൻ വരുന്നവർ ‘ഒതു’ എടുക്കുന്നത്. ഇതിനകത്ത് നിങ്ങൾ കയറുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല. തന്നേയുമല്ല അമാറേലെ ഉത്തരവാദപ്പെട്ട പോലീസ്സല്ലെ പറയുന്നത്. നിങ്ങൾ കയറിക്കോ...”
ഞാനും സച്ചിയും മുഖത്തോടു മുഖം നോക്കി. സച്ചിക്കൊരു ധൈര്യം. അവൻ പറഞ്ഞു.
“വാ... കയറ്....”

സച്ചിക്ക് പിന്നാലെ ഞാനും അകത്തു കടന്നു. വെള്ളത്തിന്റെ മോട്ടോറും മെയിൻ സ്വിച്ചും ഒക്കെ അതിനകത്തുണ്ട്. അവിടെ നിന്നും പള്ളിക്കകത്തേക്ക് കടക്കാൻ വലിയൊരു വാതിലും. ഒരു പള്ളിയുടെ അകം ഞങ്ങൾ ആദ്യമായിട്ട് കാണുന്നത് അന്നാണ്.

വേണ്ട സാധനങ്ങൾ എഴുതി പോലീസ് മുഹമ്മദിനെ ഏൽ‌പ്പിച്ചു.
അപ്പോഴേക്കും ബാങ്ക് വിളിക്കുന്ന ശബ്ദം അകലങ്ങളിൽ നിന്നും കേട്ടുതുടങ്ങി.
എന്നെ അവഹേളിച്ച പോലീസ്സുകാരൻ ഇതിനകം ഹാളിൽ കയറി നിന്ന് ബാങ്ക് വിളിക്കാൻ തുടങ്ങി. അതും കണ്ട് ഞങ്ങൾ തിരിച്ചു നടന്നു.

ദിവസങ്ങൾ പിന്നെയും കടന്നു പോയി. ഇതിനിടയിൽ ആശുപത്രിയുടെ പുരോഗമനം വേഗത്തിൽത്തന്നെ നടപ്പായിരുന്നു. എക്സ്‌റേ യൂണിറ്റ്, ഡെന്റൽ ഡോക്ടർ, ജനറൽ വിഭാഗത്തിൽ ഒരു ഡോക്ടർ കൂടി. കൂടാതെ ലാ‍ബോറട്ടറിയും. ഒരു ഡോക്ടർ സ്ഥിരമായി ആശുപത്രിയിൽ താമസിക്കണം. രാത്രിയിൽ പ്രസവങ്ങൾ അറ്റന്റു ചെയ്യാൻ ഡോക്ടർ ഉണ്ടായിരുന്നില്ല. നഴ്സുമാർ മാത്രമായിരുന്നു അതൊക്കെ കൈകാര്യം ചെയ്തിരുന്നത്.  ഇത്രയൊക്കെ സൌകര്യങ്ങൾ സർക്കാർ ഉണ്ടാക്കിയെങ്കിലും രോഗികളായി എത്തുന്നവർ പതിവനുസരിച്ച് മാത്രം. ജീവനക്കാർ എല്ലാവരും വെടിപറഞ്ഞും കട്ട കളിച്ചും നേരം കളഞ്ഞു.

രണ്ടു നഴ്സുമാർ കൂടി വന്നതോടെ ഹബീബയുടെ നടുവൊടിഞ്ഞു. ആശുപത്രിയിലെ പണിയായിരുന്നില്ല തലവേദന ഉണ്ടാക്കിയത്. പുതുതായി വന്ന രണ്ടു നഴ്സുമാരായിരുന്നു പ്രശ്നക്കാർ. രണ്ടു പേരും ഈജിപ്ത്കാരായിരുന്നു. അൻപത് വയസ്സോളം പ്രായം വന്നവർ.

അവരുടെ അടുക്കളപ്പണി, അടിച്ചു വാരൽ, വസ്ത്രമലക്കൽ, ആഹാരം ഇത്യാദിയൊക്കെ ഹബീബയുടെ ഡ്യൂട്ടിയാണത്രെ...!
അതിനായിട്ടാണ് ഹബീബയെ ക്വാർട്ടേഴ്സിൽ താമസിപ്പിച്ചിരിക്കുന്നതത്രേ...!!
എത്ര സമയം ഹബീബയുടെ കദനകഥ കേട്ടിരിക്കും.
അവരുടെ കണ്ണീർ എങ്ങനെ കണ്ടിരിക്കും.
ഞങ്ങൾ ഹബീബക്ക് വേണ്ടി മാനേജർ ഉമ്മറിന്റടുത്ത് പരാതി പറഞ്ഞു.
ഉമ്മർ അവരോട്  പറയാമെന്നേറ്റു.

അവളിലൊരുത്തി ആരേയും കൂസാത്ത താപ്പാന ആയിരുന്നു. ഹബീബയ്ക്കു വേണ്ടി പറയാൻ ചെന്ന ഉമ്മറിന്റെ ചെവിക്കല്ലു പൊട്ടുന്ന മുട്ടൻ തെറി പറഞ്ഞോടിച്ചുവെന്ന്  ഫാർമസിയിലെ ഹസ്സർബായി പറഞ്ഞാണ് ഞങ്ങൾ അറിഞ്ഞത്. അവരോട് ഏറ്റുമുട്ടാൻ ആരും തെയ്യാറല്ലായിരുന്നു. നഴ്സുമ്മാരിൽ സീനിയർ ആ താപ്പാന ആയതു കൊണ്ട് മറ്റുള്ളവരും നിസ്സഹായരായി. സഹിക്കുകയും നരകയാതന അനുഭവിക്കുകയും അല്ലാതെ ഹബീബക്ക് നിവൃത്തിയില്ലായിരുന്നു. പക്ഷെ, എത്ര നാൾ.....?
സഹിക്കുന്നതിനും ഒരതിരില്ലെ...?
അനുഭവിക്കുന്നതിനും ഒരതിരില്ലെ...?
ഭൂമിയോളം താഴാം. അതു കഴിഞ്ഞാൽ....?
ഒരു ദിവസം സഹികെട്ട,  സഹനത്തിന്റെ  നെല്ലിപ്പലകയും തകർന്ന ആ ദിവസം രാത്രിയിൽ......???

ബാക്കി  ആഗസ്റ്റ് 15-ന്.... “കണ്ണാ..എന്റെ കണ്ണാ....!”