Friday 27 February 2009

ഗ്രാമവഴി

തെക്കെ അടുവാശേരി എന്ന എന്റെ ഗ്രാമം.

അവിടെ കുടിൽ‌പ്പടി എന്ന ഒരു കൊച്ചു സ്ഥലം.


ഞങ്ങളുടെ നിത്യജീവിത്തിലെ പ്രധാന വാണിജ്യപരമായ കാര്യങ്ങളെല്ലാം വാങ്ങുകയും കൊടുക്കുകയും
ചെയ്യുന്നത് ഇവിടെയാണ്. എന്നുവച്ച് അത്ര വലിയ കടകമ്പോളങ്ങളൊന്നും അവിടെയില്ല.
രാഘവേട്ടന്റെയും ചാക്കപ്പച്ചേട്ടന്റെയും ഓരൊ പലചരക്കു കട,ഒരു റേഷൻകട,വാസുനായരുടെ ഒരു
ചായക്കട അത്രയൊക്കെയെ ഉള്ളു. പിന്നെ റോഡിനപ്പുറത്ത് കലുങ്കിനോട് ചേർന്ന്
വൈകുന്നേരങ്ങളിൽ മാത്രം സജീവമാകുന്ന ജോർജ്ജേട്ടന്റെ മീൻ വിൽ‌പ്പന. ഇത്രയൊക്കെയാണ്
കുടിൽ‌പ്പടിയിൽ ഉള്ളത്.


വീടുകളിൽ കൃഷി ചെയ്തുണ്ടാക്കുന്ന കപ്പ,ചേമ്പ്,വാഴക്കുലകൾ മുതലായവ
ഇവിടെയാണ് കൊടുത്ത് അത്യാവശ്യം വേണ്ട വീട്ടു സാധനങ്ങൾ വാങ്ങിയിരുന്നത്.

കുടിൽ‌പ്പടിയുടെ വടക്കും പടിഞ്ഞാറും വിശാലമായ നെൽ‌പ്പാടങ്ങളാണ്. ഇവിടെ നിന്നു നോക്കിയാൽ
അങ്ങു കണ്ണത്താ‍ ദൂരത്ത് വൃക്ഷലതാതികൾ വളർന്ന് പടർന്ന് പന്തലിച്ചു നിൽക്കുന്ന ആലിക്കുന്ന്,
മലായിക്കുന്ന് പ്രദേശങ്ങൾ. പടിഞ്ഞാറോട്ട് നോക്കിയാൽ, അങ്ങകലെ നെൽ‌പ്പാടങ്ങൾക്കു നടുവിൽ
കുറ്റിയാൽ കള്ളുഷാപ്പ് കാണാം.

ഇതൊക്കെയാണ് കുടിൽ‌പ്പടി വിശേഷങ്ങൾ.


കുടിൽ‌പ്പടിയിൽ നിന്നും കനാലിന്റെ ഇടത്തുകൂടി തെക്കോട്ടു നടന്നാൽ, ഒരു ഇടവഴിയിലേക്കു കയറും.
ഈ ഇടവഴിയിലൂടെ പോയാൽ എന്റെ വീട്ടിലെത്താം. ഇരുവശവും മുളങ്കാടുകളാൽ സമൃദ്ധം.
ഇടവഴിയുടെ നടുക്കായി നടന്നു നടന്ന് തെളിഞ്ഞ ഒരു വഴിത്താര. ശരിക്കും ഒറ്റയടിപ്പാത. ആരെങ്കിലും
എതിരായി നടന്നു വന്നാൽ വഴിമാറിക്കൊടുക്കുക ബുദ്ധിമിട്ടാണ്. അങ്ങനെ വഴിമാറിക്കൊടുത്താൽ
കാലിൽ മുള്ളു കൊള്ളുമെന്നുള്ളത് ഉറപ്പ്. അന്നൊക്കെ ഗ്രാമവാസികൾക്കാർക്കും
ചെരിപ്പുണ്ടായിരുന്നില്ല.


ഒറ്റയടിപ്പാതക്കിരുവശവും മുത്തങ്ങയും കറുകയും വളർന്നു നിൽക്കുന്നു. കൂടാതെ കാക്കപ്പൂവും തുമ്പപ്പൂവും നിറഞ്ഞുനിൽക്കുന്ന വഴിക്കിരുവശവും ചെമ്പരത്തിയും കൂവളവും താളിയും കാടുപിടിച്ച് വളർന്ന് മുളങ്കാടുകൾക്കിടയിലൂടെ പുറത്തേക്ക് തല നീട്ടി ആഗതരെ സ്വാഗതം ചെയ്യുന്നു.

ആകാശം മുട്ടെ വളർന്നു നിൽക്കുന്ന മുളങ്കാടുകളാലും മറ്റു വൃക്ഷലതാതികളാലും ആകാശം മറഞ്ഞ്
പകൽ പോലും ഇരുട്ട് നിറഞ്ഞു നിൽക്കുന്ന വഴിത്താരയിലൂടെ അപരിചിതാരും കടന്നു വരാറില്ല.
പിച്ചക്കാർ പോലും വഴി നടക്കാൻ മടിക്കുന്ന ഇതിലെ കള്ളന്മാർ തിരിഞ്ഞു നോക്കാറില്ല. അതിനാൽ
ഗ്രാമവാസികളുടെ വീടുകൾക്ക് പലതിനും അടച്ചുറപ്പുള്ള വാതിലുകളൊ ജനലുകളൊ ഉണ്ടായിരുന്നില്ല.
രാത്രിയിൽ വാതിലുകൾ അടക്കാതെയാണ് ഞങ്ങൾ കിടന്നുറങ്ങിയിരുന്നത്.

പടിഞ്ഞാറൻ കാറ്റ് പടിഞ്ഞാറെ വാതിൽ കടന്ന് മുറികളിലൂടെ കയറിയിറങ്ങി ജനൽ വഴി പുറത്ത് പോകുമ്പോൾ, ചൂടുകാലത്ത് കിടന്നുറങ്ങാൻ ഒരു വിശറിപോലും വേണ്ടായിരുന്നു.


ഞങ്ങളുടെ പറമ്പുകൾക്ക് അതിർത്തികളൊ മതിലുകളൊ ഉണ്ടായിരുന്നില്ല. അതിനാൽ പറമ്പുകളിൽ നിന്ന് പറമ്പുകളിലേക്ക് എപ്പോഴും ഒരോ ഒറ്റയടിപ്പാതകൾ വളഞ്ഞുപുളഞ്ഞ് കിടന്നിരുന്നു. അതിലൂടെ വെള്ളിയാഴ്ചകളിൽ മാത്രം പിച്ചയെടുക്കാൻ വരാറുള്ള വെള്ളിയാഴ്ച സ്വാമി തോളിൽ ഒരു ഭാണ്ഡവും കയ്യിൽ ഒരു വടിയുമായി ഞൊണ്ടി ഞൊണ്ടി നടന്നു പോകുന്നത് ഞങ്ങൾ നോക്കി നിൽക്കാറുണ്ട്. പലപ്പോഴും വെള്ളിയാഴ്ച സ്വാമിയോടൊപ്പം ഞങ്ങളും കൂടും. അയാൾ കേറുന്ന വീടുകളിൽ നിന്ന് എന്തെങ്കിലും വാങ്ങിക്കൊടുക്കാൻ ഞങ്ങളും സഹായിക്കും ഏതെങ്കിലും വീട് വിട്ടുപോയാൽ അവിടെ കേറണമെന്നു പറഞ്ഞ് ഞങ്ങൾ നിർബ്ബന്ധിക്കും. അതുകാരണം ആ വീട്ടിലെ ചേച്ചി ഞങ്ങളെ ചീത്തപറഞ്ഞ് ഓടിക്കും.


അപരിചിതർ ആരെങ്കിലും ഇടവഴിയിലൂടെ കയറിയാൽ പരിസര വാസികൾ ഉടനെ ജാഗരൂഗരാകും.
ഇടവഴിയിലെ ആദ്യത്തെ വളവിൽ കളരിപ്പറമ്പാണ്. ഇടിഞ്ഞു പൊളിഞ്ഞ ഒരു ക്ഷേത്രവും പൊളിഞ്ഞ
ഒരു കിണറും പിന്നെ കാടും. വലിയ മരങ്ങളൊന്നും ഉണ്ടായിരുന്നില്ലങ്കിലും വലിയ പാമ്പുകളുടെ
വിഹാരകേന്ദ്രമായിരുന്നു. പകൽ പോലും അതിലെ വഴി നടക്കാൻ ഞങ്ങൾ ഭയന്നിരുന്നു.


ആ വളവിൽ അപരിചിതന്റെ തലകാണുമ്പോൾ ഞങ്ങളുടെ വടക്കേലെ ദാസന്റമ്മ പതുക്കെ കിഴക്കെ വേലിക്കൽ ചെന്ന് ആളെ ശ്രദ്ധിക്കും. മനസ്സിലായില്ലെങ്കിൽ ഓടി ഞങ്ങളുടെ വീടിന്റടുത്ത് വന്ന് ഒച്ചയുണ്ടാക്കാതെ എന്റമ്മയെ വിളിക്കും

“ശാരദേ”.

ആ ശബ്ദത്തിന്റെ ഈണവും താളവും തിരിച്ചറിയുന്ന അമ്മ മറുപടിയൊന്നും പറയാതെ കിഴക്കുവശത്തെ വാതിൽക്കൽ വന്ന് തല പുറത്തേക്ക് നീട്ടി ഇടവഴിയിലേക്ക് നോക്കും. അമ്മക്കും മനസ്സിലായില്ലെങ്കിൽ ഒന്നുകൂടി അടുത്തുകാണാനായി നടക്കല്ലിലേക്കിറങ്ങും. അപ്പോഴാണ് നെല്ലുപുഴങ്ങാനായി പറമ്പിലെ കരിയില അടിച്ചു കൂട്ടിക്കൊണ്ടിരുന്ന തെക്കേലെ അപ്രേൻ ചേട്ടന്റെ ഭാര്യ മറിയുമ്മച്ചേടത്തി ഇതു കാണുന്നത്.

അവർ ചൂല് അവിടെയിട്ട് വഴിയിലേക്ക് നോക്കി. ഇടവഴി കുറച്ചു താഴ്ന്ന് കിടക്കുന്നതു കൊണ്ട് പോകുന്ന ആളുടെ തല മാത്രമെ ചെടികൾക്കിടയിലൂടെ കാണാനാവു. വീടിന്റെ പടിക്കൽ വന്ന് കുറച്ച് അടുത്ത് കണ്ടിട്ടും മറിയുമ്മച്ചേടത്തിക്ക് ആളെ മനസ്സിലായില്ല. അവർ തെക്കേ പറമ്പിലേക്ക് ഓടി.


അവിടെ ജോർജ്ജേട്ടന്റെ വീടാണ്. ജോർജ്ജേട്ടന്റെ വീട്ടിൽ പട്ടികൾ അഞ്ചാറെണ്ണമുണ്ട്. ഒരാളെ പോലും നേരെചൊവ്വെ വഴി നടക്കാൻ സമ്മതിക്കാത്ത പട്ടികളാണ്. അടുക്കളമുറ്റത്ത് പട്ടികളുടെ നടുവിൽ മീൻ നന്നാക്കിക്കൊണ്ടിരുന്ന ജോർജ്ജേട്ടന്റെ ഭാര്യ കുഞ്ഞീലച്ചേടത്തി പട്ടികളുടെ കുര കേട്ടാണ് തല ഉയർത്തി നോക്കിയത്. അപ്പോഴാണ് മറിയുമ്മ വഴിയിലേക്കും നോക്കി ഓടിവരുന്നത് കണ്ടത്. എന്തൊ ഗൌരവമുള്ള കാര്യമാണെന്നു കരുതി മീനവിടെയിട്ട് കുഞ്ഞീലച്ചേടത്തി എഴുന്നേറ്റ് വീടിന്റെ മുൻവശത്തേക്ക് ചെന്നു. വഴിയിലൂടെ പോകുന്ന ആളെ കുഞ്ഞീലച്ചേടത്തിക്കും പിടികിട്ടിയില്ല.

അയാളോടൊപ്പം തന്റെ പറമ്പിലൂടെതന്നെ കുഞ്ഞീലച്ചേടത്തിയും നടന്നു. ആ പറമ്പിന്റെ തെക്കെ
അറ്റത്ത് വഴി രണ്ടായി തിരിയും. ഒന്ന് കിഴക്കോട്ട് തടിക്കൽക്കടവിലേക്കും മറ്റൊന്ന് കോവാട്ട്
അമ്പലത്തിനടുത്തേക്കും. അവിടെവരെ ചെന്ന് കുഞ്ഞീലച്ചേടത്തി നിന്നു. അയാൾ നേരെ കുഞ്ഞൻ
നായരുടെ വീട്ടിലേക്കു കയറി. അന്നേരം ഒരു വെളിപാടു പോലെ കുഞ്ഞീലച്ചേടത്തിക്ക് ആളെ
പിടികിട്ടി. പിന്നെ അവിടെ നിന്നില്ല.


വീടിന്റെ അടുക്കളവശത്ത് വന്നപ്പോഴുണ്ട് നന്നാക്കിവച്ചിരുന്ന മീനുകളുമായി പട്ടികൾ കടിപിടി കൂടുന്നു. നന്നാക്കി വച്ചിരുന്ന മീനുകളത്രയും പട്ടികൾ കൊണ്ടുപോയി. പട്ടികളെ ഓടിച്ചു കളഞ്ഞ് പാത്രം മൂടിവച്ച് വടക്കെ വേലിക്കൽ കാത്തു നിന്നിരുന്ന മറിയുംമ്മച്ചേടത്തിയോട് ആ സത്യം വെളിപ്പെടുത്തി.

ചേടത്തി അതുമായി ഞങ്ങളുടെ അടുത്ത് എത്തി വിവരം പറഞ്ഞു.

“ അതേ...നമ്മുടെ കുഞ്ഞൻ നായരുടെ മരുമോനാ..”

“ഓ..കിഴക്കെങ്ങാണ്ടല്ലെ അയാളുടെ വീട്...”എന്റെ അമ്മ.

“പെരുമ്പാവൂരാ...” ദാസന്റമ്മ.

അയാള് എപ്പൊഴും അങ്ങനെ വരാറില്ലല്ലൊ..,അതാ നമ്മള് അറിയാണ്ടു പോയത്..” എന്റമ്മ.


അപ്പോഴേക്കും ദാസന്റമ്മയെ അവരുടെ മൂത്ത മോള് മണി വീട്ടിൽ നിന്നും വിളിച്ചു. പെട്ടെന്നാണ് കറി അടുപ്പത്ത് ഇട്ടിട്ടാണ് പോന്നതെന്ന് ഓർമ്മ വന്നത്.

“അയ്യൊ..എന്റെ കറി..തിളച്ചു തൂവിയിട്ടുണ്ടാകും...” എന്നും പറഞ്ഞു ദാസന്റമ്മ ഓടി.
പിന്നെ അമ്മയും മറിയുമ്മയും തനിച്ചായി. അമ്മ ചോദിച്ചു

“ഇന്നെന്താ കറിക്കൊന്നും കിട്ടിയില്ലെ..“

“ അരപ്പ് അരച്ചു വച്ചൊ. മീൻ വാങ്ങി വരാമെന്നു പറഞ്ഞു പോയതാ..ആള് ,ഇതുവരെ കണ്ടില്ല.” എന്നും പറഞ്ഞു മറിയച്ചേടത്തി തിരിഞ്ഞു നടന്നു.


അതെ തങ്ങളുടെ സുരക്ഷിതത്തം തങ്ങളുടെ തന്നെ കൈകളിലാണന്ന് ഗ്രാമവാസികൾ
തിരിച്ചറിഞ്ഞിരുന്നു.


പക്ഷെ ഇന്ന് അതൊക്കെ മാറി. ജനകീയാസൂത്രണം വരുന്നതിനു മുൻപു തന്നെ മുളങ്കാടുകൾ
പൂത്തുകഴിഞ്ഞിരുന്നു. അതിന്റെ അരി ഞങ്ങൾ പെറുക്കിയെടുത്ത് കഞ്ഞിവച്ചുകുടിച്ചു. പിന്നെ ആ
അരികൊണ്ട് പായസമുണ്ടാക്കിക്കുടിച്ചു.


മുളങ്കാടുകൾ പൂത്തു കഴിഞ്ഞാൽ‌പ്പിന്നെ അതു നശിച്ചു പോകുമത്രെ. ഇന്ന് മുളങ്കാടുകൾ ഒന്നും തന്നെയില്ല. ഇടവഴിക്ക് ജനകീയാസൂത്രണക്കാർ വീതി കൂട്ടിയപ്പോൾ മറ്റു ചെടികളും നശിച്ചുപോയി. പിന്നെ ഭൂമിക്ക് വില കൂടിയപ്പോൾ എല്ലാവരും മതിൽ കെട്ടി തിരിക്കാൻ തുടങ്ങി.


ആ ഇടവഴി ഇന്നില്ല.


ടാർ ചെയ്ത റോഡാണ്. കാറും ലോറിയും ചീറിപ്പായുന്ന റോഡ്. ഇപ്പോൾ റോഡെ ആരു പോയാലും ശ്രദ്ധിക്കാറില്ല. ശ്രദ്ധിക്കാൻ ഗ്രാമവാസികൾക്ക് നേരവുമില്ല. പിച്ചക്കാരും നാടോടിക്കൂട്ടങ്ങളും സകലസമയവും കേറിയിറങ്ങുന്ന ഗ്രാമം ഒട്ടും സുരക്ഷിതമല്ല.


പൂട്ടിക്കിടന്നിരുന്ന എന്റെ സുഹൃത്ത് പ്രവീണിന്റെ വീട് കുത്തിത്തുറന്ന് TV,FRIDGE ഉൾപ്പടെ സകലതും അടിച്ചുകൊണ്ടുപോയി. നാട്ടിൽ നിന്നു തന്നെ കള്ളന്മാർ ഉണ്ടാകുന്നുവെന്നു മാത്രമല്ല, നാട്ടിനു പുറത്തുള്ള കള്ളന്മാർ ഞങ്ങളുടെ നാട്ടിൽ വീടെടുത്തു താമസിക്കുന്നുവത്രെ.

പുരൊഗമനം കൂടിയെ തീരു. പക്ഷെ...അതിനോടു ചേർന്നു വളരുന്ന ഈ അധോലോകം എങ്ങനെ
തടയാനാകും..........?

Thursday 5 February 2009

വ്യാജ വിസ.

വെള്ളിയാഴ്ചത്തെ കാലത്തുറക്കത്തിനു ഭംഗം വരുത്തിക്കൊണ്ടുള്ള ആ മണിയടി കേട്ടപ്പോൾകുറച്ചു നീരസത്തോടെയാണ് ഫോണിനടുത്തേക്ക് നീങ്ങിയത്.

നമ്പർ നോക്കിയപ്പോൾ നാട്ടീന്നാണെന്ന് മനസ്സിലായെങ്കിലും പരിചയമില്ലാത്ത നമ്പറായതു കൊണ്ടു
പേട്ടെന്ന് നെഞ്ചിടിപ്പ് കൂടി.

ആരാണാവൊ...ഒന്നു സംശയിച്ചിട്ടാണ് എടുത്തത്.....

"ഹലൊ..” ഞാൻ

“ ഹലൊ... ഞാൻ....സുരേഷാ...”

“ങാ..സുരേഷ്...എന്താടൊ... താൻ എന്നു വന്നു...?"

“ ഞനെവിടെ പോയിട്ടാ...?"

“ഞാൻ നാട്ടിൽ വന്നപ്പോൾ തന്റെ അച്ചനെ വഴിയിൽ വച്ചു കണ്ടിരുന്നു. താൻ മുംമ്പായിലാണെന്നും
ദുബായിൽ പോകാനുള്ള പരിപാടിയിലണെന്നും പറഞ്ഞിരുന്നു. അതുകൊണ്ടാ അങ്ങനെ ചോദിച്ചത്.“

"അതൊന്നും നടന്നില്ല. കുറച്ചു കാശും കൊണ്ട് ഏജന്റ് മുങ്ങി. ഞാനിങ്ങു തിരിച്ചുപോന്നു..”

“പിന്നെ ഇപ്പൊ വിളിച്ചതെന്തിന്...?“

"ഇവിടെ വന്ന് വേറൊരു ഏജന്റിനെ കണ്ടു. അയാൾ ബഹ്റീനിലേക്ക് ഒരു വിസയുണ്ട് നോക്കട്ടെയെന്നു ചോദിച്ചു. വിസയുടെ കോപ്പി തന്നിട്ട് കാശുകൊടുത്താൽ മതിയെന്നു പറഞ്ഞ കാരണം നോക്കാൻ പറഞ്ഞു. പക്ഷെ ഒരു മാസം കഴിഞ്ഞപ്പോഴേക്കും വിസ റെഡിയായെന്നും പോകാൻ റെഡിയായിക്കോളാനും പറഞ്ഞപ്പൊ വിശ്വസിക്കാനായില്ല. "

“എന്നിട്ട് വിസയുടെ കോപ്പി കിട്ടിയൊ..?”

“ഉവ്വ്.... എന്റെ കയ്യിലിരുപ്പുണ്ട്. അപ്പൊ അച്ചനാ പറഞ്ഞത് ചേട്ടനെ വിളിച്ച് ഇതൊന്ന്
പരിശോദിച്ചാൽ നന്നായിരിക്കുമെന്ന് സൂചിപ്പിച്ചത്. വാജവിസാ തട്ടിപ്പൊക്കെ ഇടക്ക് കേൾക്കുന്നതല്ലെ..”

“അതു നല്ലതാ..ഇപ്പൊത്തന്നെ രണ്ടുമൂന്നു പേരിവിടെ തട്ടിപ്പിനിരയായി എത്തിയിരുന്നു.എന്താ‍യാലും എന്നെ വിളിക്കാൻ തോന്നിയത് നന്നായി..”

“ഈ വിസയുടെ കോപ്പി അങ്ങോട്ടു ഫാക്സ് ചെയ്താ മതിയൊ..അതൊ ഇതിന്റെ നമ്പർ
പറഞ്ഞാമതിയൊ..?"

“അതൊന്നും വേണ്ടാ... ഇപ്പൊ തനിക്ക് നേരിട്ട് നാട്ടിലിരുന്നുകൊണ്ടു തന്നെ അതു ചെക്ക് ചെയ്യാനുള്ള
സംവിധാനം ഉണ്ട്. “

“അതേയൊ...?”

“ഇനി ഞാൻ പറയുന്നത് ശ്രദ്ധിച്ച് കൾക്കുക.ഒരു കടലാസും പേനയും കൂടി വേണം...”

“അതെല്ലാം ഉണ്ട്..ഞാൻ എന്തു ചെയ്യണമെന്നു പറഞ്ഞാമതി..”

"ഇവിടെ ഇപ്പോൾ വിസയെല്ലാം കൊടുക്കുന്നതിനായി ഒരു പ്രത്യേക സംവിധാനം തന്നെ
ഉണ്ടാക്കിയിട്ടുണ്ട്. അവർക്ക് സ്വന്തമായി ഒരു വെബ് സൈറ്റും ഉണ്ട്. അതു തുറന്നു നോക്കിയാൽ വിസ
സമ്പന്തമായ എന്തു കാര്യവും പരിശോധിക്കാൻ പറ്റും.”

“അതു നല്ല പരിപാടിയാണല്ലൊ...”

“അതിന്റെ പേര് ‘Labour Market Regulatory Authority‘ എന്നാണ് . ആ നാലു വാക്കിന്റെ ആദ്യത്തെ അക്ഷരങ്ങളും, പിന്നെ ബഹ് റീന്റെ ഷോർട് ഫോമായ ‘bh‘കൂടി ചേർത്താൽ അവരുടെ വെബ് സൈറ്റിന്റെ പേരായി.“

“അപ്പൊ ‘എൽ...എം....ആർ....എ‘ അല്ലെ..?”

“അതെ. ' lmra.bh .' അതു തുറന്നു കഴിഞ്ഞാൽ അവരുടെ ഹോം പേജിൽ വരും. അതിൽ

' on line -e services ' എന്നുള്ളതിനു നേരെ താഴെ' Express Services' എന്ന ഹെഡ്ഡിൽ
ക്ലിക്ക് ചെയ്താൽ മറ്റൊരു പേജ് തുറന്നു വരും. അതിൽ ' Work Visa ' എന്ന ഹെഡ്ഡിൽ ക്ലിക്ക് ചെയ്താൽ, തൊട്ടു താഴെ Work Visa Number എന്നും നമ്പർ എഴുതാനുള്ള കോളവും കാണാനാവും. ആ കോളത്തിനകത്ത് താങ്കളുടെ വിസയുടെ നമ്പർ തെറ്റാതെ എഴുതുക.എന്നിട്ട് തൊട്ടടുത്തുള്ള' Search ' ബട്ടണിൽ ക്ലിക്ക് ചെയ്താൽ മതി “

“ഇതിനകത്ത് വിസയുടെ നമ്പർ എവിടായിട്ടാ....എഴുതിയിരിക്കുന്നെ...?”

“ആ വിസാകോപ്പിയുടെ ഏറ്റവും മുകളിൽ ഇടതു വശത്തായി നോക്ക്...”

ങാ...ഓക്കെ..ഓക്കെ..”


“ഇനി സമയം കളയണ്ട..ഉടനെ പോയി നോക്കുക.

നിങ്ങളുടെ പാസ്പ്പോർട്ടിൽ കൊടുത്തിട്ടുള്ള പേര്, നിങ്ങൾ കൊടുത്തിരുന്ന ഫോട്ടൊ, നിങ്ങളുടെ ജോലിയുടെ പേര്, നിങ്ങൾക്ക് ജോലി തരുന്ന കമ്പനിയുടെ പേര് എല്ലാം അതിൽ തെളിഞ്ഞുവരും.

നിങ്ങളുടേത് വ്യാജ വിസയാണെങ്കിൽ , ആ നമ്പറിലുള്ള യഥാർത്ഥ വിസക്കാരന്റെ വിവരങ്ങളാകും തെളിയുക."

" ഓക്കെ...എന്നാ... ഞാൻ ഇപ്പൊത്തന്നെ പോയി ഇന്റെർനെറ്റിൽ നോക്കട്ടെ..”
“ പിന്നെ ഞങ്ങളുടെ സർക്കാർ ചെയ്തു തരുന്ന ഈ സൌജന്യ സേവനത്തോടൊപ്പം നമ്മുടെ സർക്കാർ ആവശ്യപ്പെടുന്ന ചില കാര്യങ്ങളും ഇൻഷുറൻസ്, എഗ്രിമെന്റ് മുതലായവയും

പൂർത്തിയാക്കണം. എന്നിട്ടെ ഇങ്ങോട്ടു വരാവൂ...“

“ അതെല്ലാം ഏജന്റ് ശെരിയാക്കിയിട്ടെ വിടുകയുള്ളുവെന്നാണ് പറഞ്ഞത്...”

“എങ്കിൽ പിന്നെ ഭാഗ്യമുണ്ടെങ്കിൽ എയർപ്പോട്ടിൽ വച്ചു കാണാം..വരുന്നതിനു മുൻപ് എന്നെ
വിളിക്കണം ..ഓക്കെ..”

“ശരി ..ഞാൻ തീർച്ചയായിട്ടും വിളിക്കും....ഓക്കെ ബൈ...”

“ ബൈ..”
ബഹ്റീൻ സർക്കാർ ചെയ്തു തരുന്നു ഇത്തരം സൌജന്യ സേവനങ്ങൾ ഉപയോഗിച്ച് വ്യാജ വിസ
വളരെ വേഗം കണ്ടെത്താൻ കഴിയും.(മറ്റു ഗൾഫ് രാഷ്ട്രങ്ങളിൽ ഇത്തരം സംവിധാനങ്ങൾ ഉണ്ടൊ
എന്നറിയില്ല)

എന്നിട്ടും അതുപയോഗിക്കാതെ കയറി വരുന്നവർ ഇവിടെ വന്ന് ആപത്തിൽ പെടുന്നു.

ഒന്നു ശ്രദ്ധിച്ചാൽ ഒഴിവാക്കാൻ കഴിയുന്നതല്ലെ ഇത്തരം ദുരന്തങ്ങൾ.....