Thursday 15 January 2015

നോവൽ. മരുഭൂമി. (32)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. 

വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. 

ഞങ്ങളുടെ ശ്രമഫലമായി പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക്  ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. 

മുറിയിൽ വന്ന വിരുന്നുകാരോടൊപ്പം കടയിൽ പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി. സമൂഹ‘മന്തി‘ എന്ന പരമ്പരാഗത ഭക്ഷണക്രമം, മറക്കാൻ കഴിയാത്ത ഒരു പുതിയ അനുഭൂതിയാണ് സമ്മാനിച്ചത്. അമാറയിലെ പോലീസുകാരനിൽ നിന്നും അനുഭവിക്കേണ്ടി വന്ന തിക്താനുഭവം മനസ്സിനെ വല്ലാതെ പോറലേൽ‌പ്പിച്ചു. ആശുപത്രിയുടെ പുരോഗതിക്കൊപ്പം ഹബീബയുടെ കഷ്ടപ്പാടും കൂടി. സത്യവും നീതിയും അപ്രാപ്യമായ നിലയിൽ ഹബീബായെ നിർദ്ദാക്ഷിണ്യം നാടു കടത്തി. 

ഒരു പുതിയ അവതാരം ഞങ്ങളുടെ കൂട്ടിനെത്തി. സിക്കു. പെൺ വിഷയത്തിൽ തൽ‌പ്പരനായതുകൊണ്ട് നാട്ടുകാർ കൈകാര്യം ചെയ്യുന്നതിനു മുൻപേ നാ‍ാടു കടത്തിയതായിരുന്നു സീക്കുവിനെ. നാട്ടിൽ പോകേണ്ടവർക്ക് ടിക്കറ്റ് കൊടുക്കുന്നുണ്ടെന്ന് കേട്ട് അബ്ദുൾ ഓഫീസ്സിലേക്ക് പോയി. അബ്ദുൾ നാട്ടിൽ പോകുന്നതിനും രണ്ടു ദിവസം മുൻപ് സീക്കു അവന്റെ തനി സ്വഭാവം കാണിച്ചു. പോലീസ് മുഹമ്മദ് കൈ നിവർത്തി ഒന്നു കൊടുത്തു. ഇനി ഞങ്ങളുമായി ഒരു തരത്തിലും ബന്ധപ്പെടാൻ പാടില്ലെന്ന് വിധിച്ചു.ഒരിത്തിരി ചോറിനായി സീക്കു വലഞ്ഞു. സെയ്മയിലെ ജോലി അവസാനിപ്പിച്ച് പുതിയൊരു സ്ഥലത്ത് പുതിയൊരു ജോലിയിൽ ഞാൻ ഏകനായി എത്തപ്പെട്ടു. എന്റെ കൂട്ടുകാരെല്ലാം എവിടേക്കോ പൊയ്ക്കഴിഞ്ഞിരുന്നു....


തുടർന്നു വായിക്കുക...

3 ടയർ.....

അന്നവിടെ കരണ്ടില്ല.
അതു കൊണ്ടു തന്നെ വെള്ളമില്ല,വെളിച്ചമില്ല.
കക്കൂസ്സായ കക്കൂസെല്ലാം നിറഞ്ഞു കവിഞ്ഞു.
ഈ പൊരിയണ ചൂടിൽ വിയർത്തു കുളിച്ച് തൊഴിലാളികൾ.
കാലത്തു മുതൽ അതാണ് സ്ഥിതി.
കരണ്ടു ബില്ലടിക്കാത്തതു കൊണ്ട് ഇലക്ട്രിസിറ്റി ബോർഡുകാർ വന്ന് ഫ്യൂസ് ഊരിക്കൊണ്ടു പോയത്രെ രാവിലെ തന്നെ....!

സമരം കുറച്ചു നേരം കൂടി തുടർന്നു...
അകത്തു കയറാൻ നിവർത്തിയില്ലാത്തതു കൊണ്ട് പുറത്തു തന്നെ നിന്നു.
സൂപ്പർവൈസറെ കണ്ടിട്ട് വേണം അകത്തു കയറാൻ.
അതിനു മുൻപ് കക്കൂസ് മണം മാറണം.
അതിന് കറണ്ട് വരണം.
ഏതായാലും പുറത്ത് മതിലിന്റെ മറവിൽ വെയിലും കൊണ്ട് നിന്നു.

കുറച്ചു കഴിഞ്ഞപ്പോൾ ഏതാനും വിലകൂടിയ അറബികൾ മുറ്റത്തെത്തി...!
അവർ ഫ്യൂസ് ഊരിയെടുത്ത ഭാഗം നോക്കിയിട്ട് വേഗം മൂക്കും പൊത്തി സ്ഥലം വിട്ടു.
ആശുപത്രി മാനേജ്മെന്റിലെ ആളുകളായിരുന്നു. വസ്ത്രത്തിനു മുകളിൽ പുതച്ചിരുന്ന വസ്ത്രത്തിന്റെ സ്വർണ്ണ അരികുകൾ കണ്ടാലറിയാം വളരെ വിലകൂടിയ വർഗ്ഗമാണെന്ന്.
അവർ വരുമ്പോഴും പോയതിനു ശേഷവും ഇങ്കിലാബ് വിളി ഉണ്ടായില്ല. വളരെ നിശ്ശബ്ദം...
പിന്നേയും ഒരു മണിക്കൂറെങ്കിലും കഴിഞ്ഞിരിക്കണം, ഇലക്ട്രിസിറ്റിക്കാർ വന്ന്  ഊരിക്കൊണ്ടു പോയ ഫ്യൂസ് വീണ്ടും കുത്തി...!
കറണ്ടു വന്നതോടെ അവിടെ ആരവം ഉയർന്നു...
കൂവലും ബഹളവും.
ഇങ്കിലാബ് എല്ലാവരും മറന്നു.

വളരെ പെട്ടെന്ന് തന്നെ എല്ലാവരും അകത്തു കയറി.
രാത്രി ഷിഫ്റ്റ് കാർ ഇതുവരേയും ജോലി കഴിഞ്ഞ് എത്തിയിട്ടില്ല.
കറണ്ടില്ലാത്തതു കൊണ്ട് കാലത്തു പോകേണ്ടവർ ആരും ജോലിക്കു പോയില്ല.
അക്കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടായിരുന്നു.
അതായിരുന്നു ‘ഇങ്കിലാബിന്റെ’ ശക്തി.
അതു  കൊണ്ടാണ് സമരം വേഗം തീർന്നത്.
രാത്രി ഷിഫ്റ്റ്കാർ രണ്ടു ഡ്യൂട്ടി ഒരുമിച്ച് ചെയ്യേണ്ടി വന്നു.

എനിക്കുള്ള മുറി ഏതെന്നറിയാത്തതു കൊണ്ട് എന്റെ പെട്ടിയും കിടക്കയുമായി പുറത്ത് വരാന്തയിൽ തന്നെ നിന്നതേയുള്ളു.  കുറച്ചു കഴിഞ്ഞപ്പോൾ സൂപ്പർവൈസർ എത്തി. എന്നേയും കൊണ്ട് താഴത്തെ നിലയിൽ തന്നെയുള്ള ഒരു മുറിയിൽ ഒരു  കട്ടിൽ കണ്ടെത്തി തന്നു...!
എന്റെ മുറി കണ്ട് ഞാനവിടെ തന്നെ  തളർന്ന്  ഇരുന്നു പോയി...!
ഒരന്തവും കുന്തവും ഇല്ല...!

ആ മുറിയിൽ റെയിൽ‌വേയിലേപ്പോലെ ‘3 ടയർ’ സെറ്റപ്പായിരുന്നു.
ഒന്നിനു മുകളിൽ ഒന്നായി മൂന്നു കട്ടിൽ.
അങ്ങനെ ആറു നിര.
മൊത്തം 18 കട്ടിൽ...!!
എനിക്ക് ഏറ്റവും താഴത്തെ തന്നെ കിട്ടി.
അതു കൊണ്ട് കോവണി കയറി പോകേണ്ടതില്ല.
എല്ലാവരും ഒരുമിച്ചെത്തിയാൽ ഒരു ഉത്സവം കൂടാനുള്ള ആളുണ്ട്.
വിവിധ ദേശക്കാർ.
വിവിധ ഭാഷക്കാർ.
വിവിധ രാജ്യക്കാർ.
മലയാളികളായിരുന്നു കൂടുതലും.

പിറ്റേദിവസം കാലത്ത് ജോലിക്കു പോകുമ്പോഴാണ് ഒരു കാര്യം മനസ്സിലായത്.
കാലത്ത് എന്തെങ്കിലും കഴിച്ചിട്ടു പോകുന്ന പതിവ് ആർക്കുമില്ല.
ആശുപത്രിയിലെ സൂപ്പർ മാർക്കറ്റിൽ നിന്നും കുപ്പൂസ് വാങ്ങിക്കഴിക്കാം.
അതിന് ആദ്യം വേണ്ടത് പണമാണ്.
ഇവർക്ക് നാലുമാസത്തെ ശമ്പളക്കുടിശ്ശിക മാത്രമേയുള്ളു.
എനിക്കാണെങ്കിൽ ഒന്നരക്കൊല്ലത്തെ ശമ്പളം കുടിശ്ശികയാണ്.
കയ്യിലെ കാശിന്റെ അളവ് വളരെ തുഛം.
കാരണം നാട്ടിൽ പോയി വന്നതല്ലേയുള്ളു.

മുറിയിൽ മലയാളികൾ എല്ലാവരും കൂടി ഒരു മെസ്സ് ആണ്.
അതുകൊണ്ട് ഉച്ചക്കും രാത്രിയിലും ബുദ്ധിമുട്ടില്ല.
കയ്യിലെ കാശ് തീരുന്നത് വരെ കാലത്ത് കുപ്പൂസും വെള്ളവുമായി കഴിഞ്ഞുകൂടി.
പിന്നെപ്പിന്നെ കുറച്ചു ദിവസം പട്ടിണി കിടന്നു നോക്കി.
വൈകുന്നേരം മൂന്നു മണിയെങ്കിലും ആവും ഡ്യൂട്ടി കഴിഞ്ഞ് മുറിയിലെത്താൻ.
അതുവരേക്കും പിടിച്ചു നിൽക്കുക ബുദ്ധിമുട്ടായി.
എന്റെ ജോലിസ്ഥലമാണെങ്കിൽ ആശുപത്രിയിൽ നിന്നും കുറച്ചു ദൂരെയാണ്.
വിവരം പറഞ്ഞപ്പോൾ മുറിയിലെ അയ്യപ്പൻകുട്ടിച്ചേട്ടനാണ് ഒരു പത്തു മണിയാവുമ്പോൾ എന്നെ വന്ന് കണ്ടാൽ മതി. കുപ്പൂസ് ശരിയാക്കിത്തരാമെന്ന് പറഞ്ഞത്.

പിറ്റേ ദിവസം പത്തു മണിയായപ്പോൾ  സൂപ്പർവൈസർ വരുന്നില്ലെന്ന് ഉറപ്പു വരുത്തിയിട്ട് ആശുപത്രിയിലേക്ക് നടന്നു. ലോണ്ടറിയുടെ വാതിൽക്കൽ വച്ച് അയപ്പൻകുട്ടിച്ചേട്ടനെ കണ്ടു. അപ്പോഴാണ്  എന്റെ കുപ്പൂസ്സിന്റെ കാര്യം പുള്ളിക്കാരന് ഓർമ്മ വന്നത്. എടുത്തു വച്ചതെല്ലാം ഓരോരുത്തർ കൊണ്ടു പോയിരുന്നു.
എന്നോട് അവിടെയുള്ള ബഞ്ച് ചൂണ്ടിക്കാട്ടി പറഞ്ഞു.
“ ഇവിടെ ഇരിക്ക്. ഞാനൊന്നു കൂടി കറങ്ങിയിട്ട് വരാം..”
അതെന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല. സൂപ്പർമാർക്കറ്റിൽ നിന്നും കാശുമുടക്കി വാങ്ങി തരാനായിരിക്കുമെന്ന് ഊഹിച്ച് ഞാൻ പറഞ്ഞു.
“എന്നാൽ വേണ്ട ചേട്ടാ.. ഞാൻ പൊയ്ക്കോളാം...”
“ഹേയ് അവിടെയിരിക്ക്. ഞാനിപ്പോൾ വരാം..”
എന്റെ മറുപടിക്കായ് കാക്കാതെ പുള്ളിക്കാരൻ നടന്നു നീങ്ങി.
ഞാനവിടെ പതുങ്ങി ഇരുന്നു.
സൂപ്പർവൈസർ എങ്ങാനും ഈ നേരത്ത് എന്നെ ഇവിടെ കണ്ടാൽ കുഴപ്പമാണ്.
വിശന്ന് വയറ് കത്തിയിട്ടാണെന്ന് അവന് ചിന്തിക്കേണ്ട കാര്യമില്ല.
മലിനജല പ്ലാന്റിലെ സൂപ്പർവൈസറാണെങ്കിൽ ഒരു ഫിലിപ്പൈനിയും.

കുറച്ചു കഴിഞ്ഞപ്പോൾ അയ്യപ്പൻ‌കുട്ടിച്ചേട്ടൻ തിരിച്ചെത്തി.
ഒരു പാക്കറ്റ് കുപ്പൂസ്  നീട്ടിയിട്ട് പറഞ്ഞു.
“ഇത് അവർ പൊട്ടിച്ചതാ... പക്ഷേ,ഒന്നും എടുത്തിട്ടില്ല..”
ഞാനത് തിരിച്ചും മറിച്ചും നോക്കിയപ്പോൾ, ശരിയാണ്.
ഒരു മൂല കുറച്ച് പൊട്ടിയിട്ടുണ്ട്. പാക്കറ്റിൽ നാലെണ്ണമുണ്ടായിരുന്നു.
വിശപ്പിന്റെ കത്തിക്കാളലിൽ ഞാൻ പറഞ്ഞു.
“അതുകൊണ്ടെന്താ. സാരമില്ല. ഞാൻ കഴിച്ചോളാം...”
ഞാനത് പോക്കറ്റിൽ തിരുകി.
പെട്ടെന്ന്  അയ്യപ്പൻ‌കുട്ടിച്ചേട്ടൻ എന്റെ പോക്കറ്റിൽ നിന്നും അത് പിടിച്ചു വാങ്ങി ആ ബെഞ്ചിലേക്ക് വലിച്ചെറിഞ്ഞു.
“അത് കഴിക്കണ്ട. ഞാനപ്പുറത്തെ മുറിയിൽ നോക്കട്ടെ.”
എനിക്കൊന്നും മനസ്സിലായില്ല.
പാക്കറ്റ് ഇത്തിരി പൊട്ടിയെന്ന് വച്ച് എന്താ കുഴപ്പം...?
അപ്പുറത്തെ മുറിയിൽ നിന്നും അയ്യപ്പൻ‌കുട്ടിച്ചേട്ടൻ വേഗം തിരിച്ചെത്തിയിട്ട് പറഞ്ഞു.
“ഇന്ന് ഒരാളുടെ കയ്യിലും ബാക്കിയില്ല. അല്ലെങ്കിൽ അവർ രാത്രി കഴിക്കാനായി മാറ്റി വക്കുന്നതാ...” എങ്കിൽ പിന്നെ ആ പൊട്ടിയതു തന്നെ കഴിക്കാമെന്ന് വച്ച് ബഞ്ചിലേക്ക് നോക്കിയപ്പോൾ, അവിടം കാലിയായിരുന്നു...!?

തിരിഞ്ഞു നോക്കുമ്പോൾ സ്വിമ്മിങ് പൂളിലെ  ഷംസുദ്ദീൻ അതെടുത്ത് പോക്കറ്റിൽ തിരുകി കൂളായി നടന്നു പോകുന്നു.
ഞാൻ ചോദിച്ചു.
“ആ പൊട്ടിയതിന് എന്തായിരുന്നു കുഴപ്പം...?”
“അത് പൊട്ടിച്ചത് ഏതോ ഒരു മഹാരോഗിയാ. പക്ഷേ, അവൻ കഴിച്ചിട്ടില്ല...!”
“രോഗിയോ..?”
“ങൂം.. രോഗികൾക്ക് കഴിക്കാനായി സർക്കാർ വെറുതെ കൊടുക്കുന്നതാ ഈ കുപ്പൂസും, ക്രീമും, ഏതെങ്കിലും ഒരു ജ്യൂസും... ! അവർ കഴിച്ചില്ലെങ്കിൽ നമ്മളത് എടുക്കും. നമ്മളവിടം ക്ലീൻ ചെയ്യുന്ന കൂട്ടത്തിൽ എടുത്തു മാറ്റുന്നത് വേസ്റ്റ് ബാഗിൽ ഇടാനാ. പക്ഷെ, നല്ലതാണെങ്കിൽ കഴിക്കാമല്ലൊ...!” ഞാനുമൊന്നു ഞെട്ടി.
പൊട്ടിച്ച പാക്കറ്റ് കഴിക്കണ്ടെന്ന് പറഞ്ഞതിന്റെ ഗുട്ടൻസ് അപ്പോഴാണ് പിടുത്തം കിട്ടിയത്.
അത് കഴിക്കാഞ്ഞത് നന്നായി.
ഏതു രോഗം ബാധിച്ച മഹാരോഗിയാണാവോ...?
ഇവിടെ പകർച്ചവ്യാധികൾ ഒന്നും ഇല്ലെങ്കിലും മാരകരോഗങ്ങളൊക്കെ ഉണ്ടാകാം. അയ്യപ്പൻ‌കുട്ടിച്ചേട്ടൻ തന്ന ഒരു ആപിൾ ജ്യൂസും രണ്ടു മൂന്നു മധുരമുള്ള ക്രീമുമായി ഞാൻ നിരാശയോടെ തിരിഞ്ഞു നടന്നു.

നാട്ടിൽ വച്ച് വഴിവക്കിൽ ഭക്ഷണാവശിഷ്ടങ്ങൾക്കായി കടിപിടി കൂടുന്ന ദരിദ്രമനുഷ്യരെ കണ്ടിട്ടുണ്ട്. ഇത്രയും വൃത്തിയില്ലാത്ത ഭക്ഷണം കഴിക്കുന്നതു കാണുമ്പോൾ വെറുപ്പ് തോന്നിയിട്ടുണ്ട്. വിശപ്പ് എന്ന വികാരത്തിനു മുമ്പിൽ വൃത്തിയും വെടിപ്പും മഹാരോഗങ്ങളും ഒന്നുമില്ല.
ആ സമയത്ത് ഏതു സാഹചര്യത്തിലും എന്തു കിട്ടിയാലും കഴിച്ചു പോകും...!

സ്വിമ്മിങ് പൂളിലെ ഷംസുദ്ദീനെ പോകുന്ന വഴി കണ്ടു.
ഒരു മരച്ചുവട്ടിലിരുന്ന് കുപ്പിയിലെ വെള്ളത്തിൽ കുറേശ്ശെ കുപ്പൂസ്  നനച്ച് സ്വാദോടെ കഴിക്കുന്ന ഷംസുദ്ദീനോട് ഞാൻ പറഞ്ഞു.
“താൻ എടുത്തുകൊണ്ടു വന്ന കുപ്പൂസ് ഏതോ രോഗി പൊട്ടിച്ചതായിരുന്നു....”
“അതിനെന്താ... ഹ..ഹാ...! ഞാൻ കഴിക്കുന്നതിനു മുൻപ് അത് അറിഞ്ഞില്ല. ഇനീപ്പോ അറിഞ്ഞിട്ടും കാര്യമില്ല. അത് മുഴുവനായി അകത്തെത്തിക്കഴിഞ്ഞു...!!”
അതും പറഞ്ഞ് അവസാനത്തെ കഷണവും നനച്ച് അകത്താക്കി ഷംസുദ്ദീൻ വീണ്ടും ചിരിച്ചു.
പിന്നെ അവിടെത്തന്നെ ആ മരച്ചുവട്ടിലെ നിഴലിൽ മലർന്നു കിടന്നു.

ദിവസങ്ങൾ ഇഴഞ്ഞു നീങ്ങി.
അയ്യപ്പൻകുട്ടിച്ചേട്ടൻ ദിവസവും രാവിലെ ഒരു പാക്കറ്റ് പൊട്ടിക്കാത്ത കുപ്പൂസും മധുരക്രീമും എനിക്കായി കരുതി വച്ചു. കിട്ടാത്ത ദിവസങ്ങളിൽ ഞാൻ നിശ്ശബ്ദം പട്ടിണി കിടന്നു, ആരോടും പരിഭവമില്ലാതെ.  രാവിലത്തെ ഭക്ഷണത്തിനായി ഒരു പാർട്ട് ടൈം പണി കിട്ടുമോന്ന് തിരക്കി. കാറു കഴുകലാണ് ആകെയുള്ള പണി. അതിനാണെങ്കിൽ വരുന്ന ഓരോ കാറിനും രണ്ടും മൂന്നും പേർ വഴക്കിടുന്നതാണ് നിത്യവും കാണുന്നത്. എല്ലാവരും ഞങ്ങളുടെ കമ്പനിയിലെ ജോലിക്കാർ തന്നെ.

എങ്ങനേയും ഇവിടന്ന് രക്ഷപ്പെടണമെന്ന ചിന്ത കലശലായി.
പട്ടിണിയും പരിവട്ടവുമായി രണ്ടു മാസം കഴിച്ചുകൂട്ടി.
ഇതിനിടക്ക് രണ്ടു മാസത്തെ ശമ്പളം ഒന്നിച്ച് മറ്റുള്ളവർക്ക് കൊടുത്തെങ്കിലും, പേപ്പറുകൾ ശരിയായിട്ടില്ലെന്നു പറഞ്ഞ് എന്നെ മാത്രം ഒഴിവാക്കിയത് സഹിക്കാനായില്ല.
അവസാനത്തെ പ്രതീക്ഷയും ഉണങ്ങിക്കരിഞ്ഞതായി തോന്നി.
മാനേജരുടെ മുന്നിൽ നിന്ന നിൽ‌പ്പിൽ ഞാൻ കരഞ്ഞുപോയി.
നിരാശയോടെ ഇവിടുന്ന് രക്ഷപ്പെടാനൊരു വഴി തേടിയിരിക്കുമ്പോഴാണ് അതിനായൊരവസരം ദൈവം‌തമ്പുരാൻ ഒരുക്കിത്തന്നത്...!?
 
ബാക്കി  ഫെബ്രുവരി 1-ന്..
(ഈ 3 ടയർ മുറിയെ ആധാരമാക്കി ഞാൻ ‘തിരക്കഥ’ പോലൊന്ന് എഴുതിയിരുന്നു. അതിവിടെ  ക്ലിക്കിയാൽ താൽ‌പ്പര്യമുള്ളവർക്ക് വായിക്കാം.) 

Thursday 1 January 2015

നോവൽ.മരുഭൂമി.(31)

“എല്ലാ വായനക്കാർക്കും പുതുവത്സരാശംസകൾ...”


കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. 

വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. 

ഞങ്ങളുടെ ശ്രമഫലമായി പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക്  ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. 

മുറിയിൽ വന്ന വിരുന്നുകാരോടൊപ്പം കടയിൽ പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി. സമൂഹ‘മന്തി‘ എന്ന പരമ്പരാഗത ഭക്ഷണക്രമം, മറക്കാൻ കഴിയാത്ത ഒരു പുതിയ അനുഭൂതിയാണ് സമ്മാനിച്ചത്. അമാറയിലെ പോലീസുകാരനിൽ നിന്നും അനുഭവിക്കേണ്ടി വന്ന തിക്താനുഭവം മനസ്സിനെ വല്ലാതെ പോറലേൽ‌പ്പിച്ചു. ആശുപത്രിയുടെ പുരോഗതിക്കൊപ്പം ഹബീബയുടെ കഷ്ടപ്പാടും കൂടി. സത്യവും നീതിയും അപ്രാപ്യമായ നിലയിൽ ഹബീബായെ നിർദ്ദാക്ഷിണ്യം നാടു കടത്തി. 

ഒരു പുതിയ അവതാരം ഞങ്ങളുടെ കൂട്ടിനെത്തി. സിക്കു. പെൺ വിഷയത്തിൽ തൽ‌പ്പരനായതുകൊണ്ട് നാട്ടുകാർ കൈകാര്യം ചെയ്യുന്നതിനു മുൻപേ നാ‍ാടു കടത്തിയതായിരുന്നു സീക്കുവിനെ. നാട്ടിൽ പോകേണ്ടവർക്ക് ടിക്കറ്റ് കൊടുക്കുന്നുണ്ടെന്ന് കേട്ട് അബ്ദുൾ ഓഫീസ്സിലേക്ക് പോയി. അബ്ദുൾ നാട്ടിൽ പോകുന്നതിനും രണ്ടു ദിവസം മുൻപ് സീക്കു അവന്റെ തനി സ്വഭാവം കാണിച്ചു. പോലീസ് മുഹമ്മദ് കൈ നിവർത്തി ഒന്നു കൊടുത്തു. ഇനി ഞങ്ങളുമായി ഒരു തരത്തിലും ബന്ധപ്പെടാൻ പാടില്ലെന്ന് വിധിച്ചു.ഒരിത്തിരി ചോറിനായി സീക്കു വലഞ്ഞു.


തുടർന്നു വായിക്കുക...

എരിതീയിൽ നിന്നും.....

“അതിന് നീയെനിക്ക് എന്തു ജോലി തരും...?”
“എനിക്ക് മെക്ക ചെക്പോസ്റ്റിന് മുൻപിൽ രണ്ടു ഷട്ടർ കടയുണ്ട്. അതിപ്പോൾ ഒരു ഫിലിപ്പിനിയാ നോക്കുന്നത്. അവനവിടെ ഇരിക്കില്ല. എവിടെയെങ്കിലുമൊക്കെ കറങ്ങി നടക്കും. ഒരു ബിസ്സിനസ്സും ചെയ്യില്ല. അത് ഞാൻ നിനക്ക് തരാം. നിനക്ക് ഇലക്ട്രിക് വർക്ക് അറിയാമല്ലൊ. നമ്മൾക്ക് ഒരു ഇലക്ട്രിക് കട തുടങ്ങാം. ശമ്പളമൊന്നും തൽക്കാലം നീ പ്രതീക്ഷിക്കരുത്. ലാഭം പപ്പാതി എടുക്കാം. പണമൊക്കെ ഞാൻ മുടക്കിക്കോളാം....!!?”
എനിക്ക് കൂടുതൽ ഒന്നും ആലോചിക്കാനില്ലായിരുന്നു.
ഞാൻ കൈ കൊടുത്തു... 


രണ്ടു ദിവസം കഴിഞ്ഞ് ഹസ്സർബായി പെട്ടെന്ന് എന്റെ മുറിയിൽ വന്നു.
രണ്ട് ഏസി നന്നാക്കാനുണ്ട്. നീ അത് പോയി ശരിയാക്കിക്കൊടുക്കണം. വളരെ അത്യാവശ്യമാണ്. ഞാൻ ഒറ്റക്കായതു കൊണ്ട് ഒഴിവു പറഞ്ഞെങ്കിലും ഹസ്സർബായി സമ്മതിച്ചില്ല. നീ പോയേ തീരുവെന്ന് വാശി പിടിച്ചു. ഹസ്സർബായി ആയതു കൊണ്ട് കൂടുതൽ തർക്കിക്കാൻ നിന്നില്ല. എപ്പോഴും വളരെ ഉപകാരിയായ മനുഷ്യനാണ്. എങ്കിലും പതിവില്ലാതെ ഇത്ര വാശി കാണിക്കുന്നതെന്തിനെന്ന് ഒരു പിടിയും കിട്ടിയില്ല.
പോകാനായി പുറത്തിറങ്ങിയപ്പോഴാണ് കൊണ്ടു പോകാൻ വന്നിരിക്കുന്ന ആളെ കണ്ട് ഞാൻ ഞെട്ടിയത്...!
‘മുത്തവ...!!’
ഞങ്ങളുടെ ഗ്രാമത്തിലെ ‘മുത്തവ’..!!
വഴിയിൽ വച്ച് ഞങ്ങളെ കണ്ടാൽ, പൊരി വെയിലത്തു പോലും വണ്ടിയിൽ കയറ്റാതെ നിർദ്ദാക്ഷിണ്യം ഓടിച്ചു പോകുന്ന അതേ മുത്തവ..!
ഒരിക്കൽ വണ്ടിയിൽ കയറ്റിയ സീക്കുവിനെ കാഫറാണെന്ന് തെറ്റിദ്ധരിച്ച് ഇറക്കി വിട്ട  അതേ മുത്തവ..!!
ഞാൻ പിന്തിരിഞ്ഞ് നടന്ന് മുറിയിൽ കയറാൻ പോയി.
ഹസ്സർബായി തടുത്തു നിറുത്തി പറഞ്ഞു.
“നിന്നോടുള്ള വിദ്വേഷമൊന്നും ഇപ്പോൾ ഇല്ല. അതെല്ലാം ഞാൻ മാറ്റിയെടുത്തു. പഴയ മുത്തവയല്ല ഇപ്പോൾ. എല്ലാ കാര്യങ്ങളും ഞാനവനോട് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ നിന്നോട്  ഒരു ദ്വേഷ്യവുമില്ല. സത്യം...!”
“ഹസ്സർബായീ... ഇതു വലിയ പുലിവാലാകുവേ...!
ഞാനാണെങ്കിൽ ഇവിടന്ന് പോകാൻ  നിൽക്കുവാ..
ഈ അവസാന നിമിഷം കൊണ്ടോന്നു കലമുടക്കല്ലെ...!?”
“ഹേയ്.. നിനക്കൊരു കുഴപ്പവും വരില്ല. എന്നെ നിനക്കറിഞ്ഞു കൂടേ. ഞാനങ്ങനെ നിന്നെ ചതിക്കുമോ..?”
“ബായി ചതിക്കില്ല. പക്ഷേ, അവനെ എനിക്ക് വിശ്വാസമില്ല...!”
“അവനെ വിശ്വസിക്കാം നിനക്ക്. ഞാനല്ലെ പറയണേ.. അവന്റെ ഏസിയൊക്കെ കേടായിട്ട്  ആഴ്ചകളായി. മക്കയിൽ നിന്നും ആരും വരുന്നില്ല നന്നാക്കാൻ....”

ഹസ്സർ ബായി എന്നെ ഉന്തിത്തള്ളിയാണ് അവന്റെ വണ്ടിയിൽ കയറ്റി ഇരുത്തിയത്.
ഞാൻ ഡോറിനോട് ചേർന്ന് പതുങ്ങി ഇരുന്നതേയുള്ളു.
ഒരു അയിത്തക്കാരനേപ്പോലെ അവനെ  തൊടാതെയാണ് ഞാനിരിക്കുന്നത്.
ഇടക്കിടക്ക് ഞാനവനെ ഏറുകണ്ണിട്ട് ശ്രദ്ധിക്കുന്നുണ്ട്.
അതവൻ ശ്രദ്ധിച്ചിട്ടാവും പറഞ്ഞത്.
“നീ പേടിക്കണ്ട.  ആദ്യം ഞാൻ നിന്നെ തെറ്റിദ്ധരിച്ചു. ഹസ്സറും മറ്റുള്ളവരും പറഞ്ഞ് അറിയാം നിന്നെ. നീ നല്ലവനാ...!”
അത് കേട്ടപ്പോൾ ഒരാശ്വാസം തോന്നിയെങ്കിലും, അവന്റെ കൂടെ ഒറ്റക്കുള്ള യാത്ര അത്ര പന്തിയല്ലാത്തതു പോലെ  എന്റെ മനസ്സ് സങ്കോചപ്പെട്ടുകൊണ്ടിരുന്നു.

അവന്റെ വീടിന്റെ അടുത്ത് വണ്ടി നിറുത്തി ഇറങ്ങി.
അവൻ വാതിൽക്കൽ നിന്ന് അകത്താരോടൊ സംസാരിച്ചു.
അതിനു ശേഷം വാതിൽ തുറന്ന്  അകത്തു കയറി.
ഞാൻ ഒന്നു മടിച്ചവിടെത്തന്നെ നിന്നു.
തിരിഞ്ഞു വന്നവൻ എന്നെ വിളിച്ചു.
“വരൂ.. അകത്തേക്ക് വരൂ...”

അകത്തു കടന്നതും ചൂടു വായു വിന്റെ ദുഷിച്ച ഗന്ധം.
അകത്തു വിരിച്ച കാർപ്പറ്റിന്റേയും ഇരിപ്പിടത്തിന്റേയും വിയർപ്പിൽ കുതിർന്ന ഒരു നാറ്റം പെട്ടെന്ന് മൂക്കിലേക്കടിച്ചു കയറി. അകത്ത് മറ്റാരും ഉള്ളതായി തോന്നിയില്ല.

അവനെന്നെ ഒരു മുറിയിലെ ഏസി കാണിച്ചു തന്നു.
ഞാനത് നോക്കിയിട്ട് പുറത്തു കടന്നു.
അതിനകത്തു നിന്നും എത്രയും വേഗം പുറത്തു കടക്കേണ്ടത് എന്റേയും ആവശ്യമായിരുന്നു.
ഒരു തരം ആട്ടുകൂട്ടിന്റെ മുഷ്ക്കു മണമായിരുന്നു അവിടം മുഴുവൻ.
കൂളറിൽ വെള്ളം കയറാത്തതിന്റെ കുഴപ്പമായിരുന്നു. അതെല്ലാം ശരിയാക്കി ഏസി ഓണാക്കി. നല്ല തണുത്ത കാറ്റ് വരാൻ തുടങ്ങിയതോടെ മുത്തവയുടെ മുഖം വെളുത്തു.
അവനെന്നെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു...!
ഒരു ഈർച്ചയോടെ ഞാനത് സഹിച്ചു.
അതോടെ അവനോടുള്ള എന്റെ അയിത്തം മാറിക്കിട്ടി.

അടുത്ത മുറിയിലെ ഏസിയും ശരിയാക്കിക്കഴിഞ്ഞതോടെ അകത്തേക്ക് നോക്കി എന്തോ വിളിച്ചു പറഞ്ഞു. മറ്റൊരു മുറിയിൽ നിന്നും രണ്ടു സ്ത്രീകൾ ഇറങ്ങി വന്നു. മുഴുവൻ പർദ്ദയിൽ മുങ്ങിയിരുന്നു. അവനെന്തൊ ഒന്നു പറഞ്ഞതോടെ രണ്ടു പേരും ആ മുറിയിലെ തണുത്ത കാറ്റു കൊള്ളാൻ വന്നിരുന്നു.

ആ മുറിയിൽ നിന്നും പുറത്തു കടന്ന ഞാൻ ചോദിച്ചു.
“ഇനിയുണ്ടോ ഏസി..?”
“ഉണ്ട്..ഉണ്ട്...”
അവൻ ഒരു ഇടനാഴിക ചുറ്റി അപ്പുറത്തെ മുറിയിലേക്ക് കൊണ്ടു പോയി.
അതിന്റെ മോട്ടോർ കത്തിപ്പോയിരുന്നു. മക്കയിൽ നിന്നും പുതിയ മോട്ടോർ കൊണ്ടു വരാമെന്നവൻ ഏറ്റു. എല്ലാം കഴിഞ്ഞവൻ പറഞ്ഞു.
“നീയിരിക്ക്... ചായ കുടിക്കാം...!”
“വേണ്ട.. അവിടെ ആരുമില്ല. നീയെന്നെ അവിടെ കൊണ്ടു വിട്..”
“അതു പറ്റില്ല. നീയിരിക്ക്...!”
അപ്പോഴേക്കും ഒരു സ്ത്രീ ചായയുമായി എത്തി.
നേരത്തെ കണ്ടവരിൽ ഒരുത്തിയായിരുന്നു. അവർ മുഖം മൂടി നീക്കിയിരുന്നു. വയസ്സായ ഒരു സ്ത്രീയാണ്. അവരോടൊപ്പം എന്നേയും കാർപ്പറ്റിലിരിക്കാൻ മുത്തവ നിർബ്ബന്ധിച്ചു. ഞാനും കാർപ്പറ്റിലിരുന്നു.
അവരാണ് ചായ പകർന്നു തന്നത്.
അപ്പോഴേക്കും അടുത്ത സ്ത്രീ ഒരു പ്ലേറ്റിൽ നിറയെ ഈന്തപ്പഴവുമായി എത്തി. അവർ ഈന്തപ്പഴമെടുത്ത് കയ്യിൽ തന്നു...!
എനിക്ക് ഇതെല്ലാം അത്ഭുതമായിരുന്നു...!
ഞാൻ ശരിക്കും കണ്ണുമിഴിച്ച് ഇതെന്തു കഥയെന്ന് ചിന്തിക്കുകയായിരുന്നു...!
ഹസ്സർ ബായി പറഞ്ഞതു പോലെ ഇങ്ങനെ മാറുമോ മനുഷ്യർ..!?
അതും മ്മ്ടെ  മുത്തവ..!!
എന്നോടൊപ്പം വട്ടത്തിലിരുന്ന് മുത്തവയും ഭാര്യമാരും ചായ കുടിച്ചു.
ഞങ്ങളിൽ ഒരുവനാണെന്നു കരുതി സീക്കുവിനെ വണ്ടിയിൽ നിന്നും ബലമായി ഇറക്കിവിട്ട മുത്തവ തന്നെയാണൊ ഇത്..?!!

തിരിച്ച് ആശുപത്രിയിൽ കൊണ്ടു വിടുമ്പോൾ അവൻ  അൻപത് റിയാലിന്റെ നോട്ടെടുത്ത് എന്റെ നേരെ നീട്ടി. ഞാൻ പറഞ്ഞു.
“വേണ്ട... നീ എനിക്ക് കാശൊന്നും തരണ്ട. എനിക്ക് ഒരുപാട് സന്തോഷമുണ്ട്, നന്ദിയുണ്ട്. ഒരുപാടൊരുപാട് നന്ദിയുണ്ട്...!!”
പിന്നേയും നിർബ്ബന്ധിച്ചെങ്കിലും ഞാൻ വാങ്ങുന്നില്ലെന്നു കണ്ടപ്പോൾ തിരിച്ച് സ്വന്തം  പോക്കറ്റിലിട്ട്, ‘നിന്നെ തീർച്ചയായും ദൈവം രക്ഷിക്കട്ടെ’യെന്നു പറഞ്ഞ് അവൻ വണ്ടിയുമായി പോയി.
ഞാൻ ഓടിച്ചെന്ന് ഉണ്ടായ കാര്യങ്ങളൊക്കെ അസ്സർബായിയോട് പറഞ്ഞ് അതിശയം പൂണ്ടു. മുത്തവക്ക് എന്നോടുള്ള ചതുർത്തി മാറിയത് അന്നും ഇന്നും എനിക്കതിശയമാണ്.

ഉമ്മർ പറഞ്ഞതു പോലെ തന്നെ ശനിയാഴ്ച പുതിയ കമ്പനിക്കാരെത്തി.
എല്ലാവരും ഫിലിപ്പൈനികൾ.
എന്റെ സാധനങ്ങൾ എല്ലാം കാലത്തെ തന്നെ പുറത്തിറക്കി വച്ചിരുന്നു.
അമാറയിലെ ജനറേറ്റർ ഓടിക്കുന്ന ജോലി തൽക്കാലം പോലീസ്സുകാർ തന്നെ കൈകാര്യം ചെയ്യാൻ തീരുമാനിച്ചു. സീക്കു നെറുകേട് കാണിച്ചില്ലായിരുന്നെങ്കിൽ, അമാറയിലെ ആ ജോലി അവനെ പഠിപ്പിച്ച് ഞങ്ങൾക്ക് കൈമാറാമായിരുന്നു. അവന്റെ പിന്നീടുള്ള ജീവിതത്തിന് അതൊരു മുതൽക്കൂട്ടായേനെ.

കഴിഞ്ഞ മൂന്നു വർഷങ്ങൾ ഞങ്ങളുടേതായിരുന്ന മുറി ഇന്നു മുതൽ അവരുടേതായി.
ഈ നിമിഷം മുതൽ ഞാൻ അന്യൻ.
ഞാനൊന്നു ബാത്ത്‌റൂമിൽ പോകാനായി ചെന്നതേയുള്ളു. അവർ തടഞ്ഞു.
പിന്നെ നാണം കെടാൻ നിന്നില്ല. ആശുപത്രിയിൽ പോയി കാര്യം സാധിച്ചു.
ഞാൻ പുറത്ത് കാർ ഷെഡ്ഡിൽ ഒരു പഴയ കസേരയിട്ട്, എഞ്ചിനീയർ റോത്ത വരുന്നതും കാത്ത് ഇരുന്നു. അതിനു മുൻപ് ആശുപത്രിയിൽ പോയി എല്ലാവരോടും യാത്ര  പറഞ്ഞിരുന്നു.

ഇവിടെയിരുന്ന് നോക്കുമ്പോൾ കാണുന്ന മലകൾക്കോ, റോഡുകൾക്കോ കെട്ടിടങ്ങൾക്കോ ഒരു മാറ്റവും വന്നിട്ടില്ലെന്നോർത്തു. അപൂർവ്വമായി പെയ്യാറുള്ള ചില മഴയിൽ, മലമടക്കുകളിൽ പ്രത്യക്ഷപ്പെടാറുള്ള ചില വെള്ളിയരഞ്ഞാണങ്ങൾ ഹൃദയം കുളിർത്ത കാഴ്ച തന്നതൊഴിച്ചാൽ എന്നും കറുത്തിരുണ്ടിരുന്നു ഇവിടം. ആകാശം മാത്രം അൽ‌പ്പം നിറവ്യത്യാസത്തോടെ പുതുപുതു കാഴ്ചകൾ തന്നിരുന്നു. ആ കാഴ്ചകൾ കാണാൻ ആശുപത്രി വരാന്തയിൽ എന്നും കൂടുമായിരുന്നത് ഓർത്തപ്പോൾ സന്തോഷമല്ല, സങ്കടമാണ് തോന്നിയത്.
കുറെയേറെ നഷ്ടസ്വപ്നങ്ങളുടെ നൊമ്പരം.
ഉസ്മാനും മൊയ്തുവും പിന്നെ ഹബീബയും മനസ്സിലൂടെ കടന്നു പോയി.
പാവം ഹബീബ, ഇപ്പോഴെവിടെയായിരിക്കും...?
ഇവിടെയുണ്ടോ..? അതോ നാട്ടിൽ പോയോ..?
മകളുടെ കല്യാണം കഴിഞ്ഞോ..?
ഹബീബയുടെ ചിന്ത കണ്ണുകൾ നനയിച്ചു...

ഞാൻ യാത്ര പറയാൻ ചെന്നപ്പോൾ കണ്ണു നനഞ്ഞത് ഫിലിപ്പൈനി സിസ്റ്റർ മെറിലിന്റെ മാത്രം.
അവസാന രാത്രിയാണെന്നു പറഞ്ഞ് മൊയ്തു ഇന്നലെ രാത്രി എന്നോടൊപ്പം ഉണ്ടായിരുന്നു.
പഴയ കഥകളൊക്കെ പറഞ്ഞ് ഏറെ നേരം ഞങ്ങൾ ഉറങ്ങാതിരുന്നു.

റോത്ത വരുന്നതിന് തൊട്ടു മുൻപ് അമാറയിലേ പോലീസ്സ് മുഹമ്മദിനെ കൂട്ടി സീക്കു എന്നെത്തേടി വന്നു. വന്ന വഴി പോലീസ്സ് മുഹമ്മദ് ചോദിച്ചു.
“ നീ പോകാൻ റെഡിയായൊ...?”
“ഓ.. എസ്. എഞ്ചിനീയർ ഇപ്പോൾ വരും, കൊണ്ടു പോകാൻ...”
മാസങ്ങൾക്കു ശേഷമാണ് സീക്കുവും ഞാനും പരസ്പ്പരം കാണുന്നത്.
അരി ഭക്ഷണം കഴിക്കാത്തതിനാൽ ശരീരം വല്ലാതെ ശോഷിച്ചിരുന്നു.
കണ്ണുകൾ കുഴിയിലാണ്ടു.
കവിളെല്ലുകൾ ഉന്തി.
അവൻ ഇവിടെ വന്ന കാലത്തെ അവസ്ഥയിലേക്കെത്താൻ കുറച്ചു കൂടി കഴിഞ്ഞാൽ മതി. എന്നാലും ഞാനവനെ ശ്രദ്ധിക്കുന്നതായി ഭാവിച്ചില്ല.
പോലീസ് മുഹമ്മദ് അത് ശ്രദ്ധിച്ചിരുന്നു.
പോലീസ്സ് മുഹമ്മദ് പറഞ്ഞു.
“ഏതായാലും നീ പോകാല്ലെ. നിങ്ങളു തമ്മിലുള്ള വഴക്കു തീർത്ത് സന്തോഷമായിട്ട് പിരിയ്...!?” “ഇല്ല. ഇവനോടുള്ള വഴക്ക് തീരില്ല. ഇവനുമായിട്ട് ഇനി ഒരിടപാടും ഇല്ല...!”
ഞാൻ തറപ്പിച്ചു പറഞ്ഞ് മാറി നിന്നു.
പോലീസ്സ് മുഹമ്മദ് വീണ്ടും ചിരിച്ചു കൊണ്ട് എന്റെ കൈ പിടിച്ച് സീക്കുവിന്റെ കയ്യുമായി കൂട്ടി മുട്ടിക്കാൻ നോക്കി.
ഞാൻ ആ കൈ തട്ടിമാറ്റിയിട്ട് പോലീസ്സ് മുഹമ്മദിന്റെ കൈ പിടിച്ചിട്ട് പറഞ്ഞു.
“നിന്റെ കൈ പിടിച്ച് ഞാനെത്ര വേണമെങ്കിലും ഷേക്ക്ഹാന്റ്  തരാം. പക്ഷേ, അവന്റെ കൈ..ഹേയ്.. ഇല്ലേയില്ല.. ഒരിക്കലുമില്ല. അവൻ മനുഷ്യനല്ല. ചെകുത്താനാ.. ചെകുത്താൻ...!!”

അപ്പോഴേക്കും ഗേറ്റ് കടന്ന് എഞ്ചിനീയർ റോജർ റോത്ത എത്തി.
സാധനങ്ങൾ വണ്ടിയിൽ കയറ്റി, ആശുപത്രിയിൽ ചെന്ന് ഞങ്ങൾ രണ്ടാളും യാത്ര പറഞ്ഞ് ‘സെയ്മ’യോട് വിട പറഞ്ഞു.
കറുത്തിരുണ്ട മലകൾക്കിടക്ക് കിടക്കുന്ന സെയ്മ എന്ന കൊച്ചു ഗ്രാമത്തെ അവസാനമായി ഒന്നു തിരിഞ്ഞു നോക്കി.
ഇനി ഒരു വരവ്, ഇവിടേക്കായി...?
ഉമ്മർ പറഞ്ഞ നല്ല വാക്കുകൾ എന്റെ മനസ്സിൽ കുളിർമഴയായി ഉണ്ടായിരുന്നു.
ഒരു നെടുവീർപ്പോടെ ഞാൻ പിന്തിരിഞ്ഞു.

വണ്ടി ചെന്നു നിന്നത് ഒരു വലിയ ആശുപത്രിയുടെ മുന്നിലാണ്.
മെക്ക ചെക്പോസ്റ്റിനു തൊട്ടു മുന്നിലുള്ള ഒരാശുപത്രി.
അവിടത്തെ ജോലികളും ഞങ്ങളുടെ കമ്പനിക്കായിരുന്നു.
അവിടെത്തന്നെ ആയിരുന്നു ഞങ്ങളുടെ കമ്പനിയുടെ ഓഫീസ്സും.
ജിദ്ദയിലായിരുന്ന കമ്പനിയുടെ ഓഫീസ്സ് ഇവിടേക്ക് മാറ്റിയിരുന്നു.
മാനേജരെ കണ്ടപ്പോൾ ഒന്നു മനസ്സിലായി.
എനിക്കിനി പോകാൻ ഒരിടമില്ല...!
‘അൽ ഗസ്സീ’മിലേക്ക് ഇനി വണ്ടിയൊന്നും പോകുന്നില്ല...!
മറ്റൊരു വണ്ടിക്കു കൂടി ആളാകുന്നതുവരേക്കുമോ അല്ലെങ്കിൽ സ്ഥിരമായൊ ഇവിടെത്തന്നെ കൂടുക.

മാനേജർ രണ്ടു ചോയ്സാണ് എന്റെ മുന്നിലിട്ടത്.
ഒന്നുകിൽ *‘ചില്ലർ പ്ലാന്റ് ഓപ്പറേറ്റർ’ ആകുക, അല്ലെകിൽ **‘വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ഓപ്പറേറ്റർ’ ആകുക.
ഇത്തരം സന്ദർഭങ്ങളിൽ നല്ലതൊന്നും എന്റെ മനസ്സിൽ തോന്നില്ല.
തിരഞ്ഞെടുത്തത് താരതമ്യേന അദ്ധ്വാനം കുറഞ്ഞ  വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ഓപ്പറേറ്റർ. ..!
പിന്നീടുള്ള യാത്രയിൽ എനിക്ക് തോന്നിയിട്ടുണ്ട്, ഞാൻ സ്വയം ശപിച്ചിട്ടുണ്ട് ആ തീരുമാനത്തെ. മറിച്ചായിരുന്നെങ്കിൽ, അവിടന്നു കിട്ടുന്ന എക്സ്പ്പീരിയൻസ് മതിയാകുമായിരുന്നു... ഞാനിന്നെവിടെയോ എത്തിപ്പെട്ടേനെ...!!
പറഞ്ഞിട്ട് കാര്യമില്ല. അനുഭവിക്കാനുള്ളത് അനുഭവിച്ചു തന്നെ തീരണം.
വീട്ടിലിരിക്കുന്നവർക്കും അനുഭവിക്കാനുള്ള യോഗം വേണം.

അവിടന്ന് നേരെ ജോലിക്കാർക്കുള്ള താമസസ്ഥലത്തേക്ക്.
അഞ്ചു നിലകളുള്ള ഒരു വലിയ കെട്ടിടം.
അതിന്റെ മുന്നിൽ വല്ലാത്തൊരു ആൾക്കൂട്ടം..!
ഒരു ‘ഇങ്കിലാബ്’ വിളിയുടെ ശബ്ദം...!
കുറേ തൊഴിലാളികൾ കൂടി നിന്ന് ‘ഇങ്കിലാബ് സിന്ദാബാദ്’ വിളിക്കുന്നു...!
ഞാനൊന്നു ഞെട്ടി.
ഒന്നല്ല രണ്ടു വട്ടം.
വിദേശ തൊഴിലാളികളെ  അടിമകളായി മാത്രം കാണുന്ന  ഒരു രാജ്യത്ത് ‘ഇങ്കിലാബോ...?!!’

അന്നവിടെ കരണ്ടില്ല.
അതു കൊണ്ടു തന്നെ വെള്ളമില്ല,വെളിച്ചമില്ല,ഏസിയില്ല.
കക്കൂസ്സായ കക്കൂസെല്ലാം നിറഞ്ഞു കവിഞ്ഞു.
ഈ പൊരിയണ ചൂടിൽ വിയർത്തു കുളിച്ച്, അകത്തും പുറത്തും ഇരിക്കാൻ വയ്യാതെ  തൊഴിലാളികൾ.
കാലത്തു മുതൽ അതാണ് സ്ഥിതി.
കരണ്ടു ബില്ലടിക്കാത്തതു കൊണ്ട് ഇലക്ട്രിസിറ്റി ബോർഡുകാർ വന്ന് ഫ്യൂസ് ഊരിക്കൊണ്ടു
പോയത്രെ രാവിലെ തന്നെ....!!

ബാക്കി ജനുവരി 15-ന് .   

* കേന്ദ്രീകൃത എയർക്കണ്ടീഷനിങ്.
**മലിനജല ശുദ്ധീകരണം.