Friday 15 April 2011

സ്വപ്നഭുമിയിലേക്ക്... (39 ) തുടരുന്നു...

"എല്ലാവർക്കും സന്തോഷത്തിന്റേയും സമാധാനത്തിന്റേയും
ഒരു വിഷുപ്പുലരി നേരുന്നു.”


കഴിഞ്ഞതിൽ നിന്നും.....

'അങ്ങനെയിരിക്കെയാണ് ഞങ്ങളുടെ വീട്ടിലേക്ക് ഒരു പുതിയ അഥിതിയുടെ രംഗപ്രവേശനത്തിന്റെ മണം കിട്ടിയത്...!! '

തുടരുന്നു...

കൂനിന്മേൽ കുരുവെന്ന പോലെ, അതൊരു പേടിപ്പിക്കുന്ന വാർത്ത തന്നെ ആയിരുന്നു...!
ഈ എടുത്താൽ പൊങ്ങാത്ത കടങ്ങൾക്കിടക്ക് ഇങ്ങനെയൊരു ചിലവുകൂടി വന്നാൽ...!?
‘ദൈവമേ.. ചതിക്കല്ലെ...!’

അതൊന്നു പരിശോധിച്ച് ഉറപ്പു വരുത്താനായി ഞങ്ങൾ ഒരാശുപത്രി തേടി യാത്രയായി. ഒരു സുഹൃത്ത് പറഞ്ഞിട്ടാണ് അവിടെ പോയത്. സ്വകാര്യ ആശുപത്രിയിൽ പോയാൽ ഈ ശമ്പളം മതിയാവാതെ വരുമെന്നു കൂട്ടുകാർ മുന്നറിയിപ്പു തന്നിരുന്നു.

അവർ ഞങ്ങളുടെ തിരിച്ചറിയൽ കാർഡ് പരിശോധിച്ചപ്പോൾ തന്നെ പറഞ്ഞു.
“നിങ്ങൾക്കുള്ള ചികിത്സ ഈ ആശുപത്രിയിൽ അല്ല. നിങ്ങൾ ഈ ആശുപത്രിയുടെ പരിധിയിൽ അല്ല താമസിക്കുന്നത്..” അതൊരു പുതിയ അറിവായിരുന്നു.

നമ്മുടെ നാട്ടിലേപോലെ ഓരോ പഞ്ചായത്തിലും, താലൂക്കിലും മറ്റും സർക്കാർ ആശുപത്രികൾ ഉള്ളതുപോലെ ഇവിടേയും അത്തരം സംവിധാനങ്ങൾ ഉണ്ടെന്നറിയില്ലായിരുന്നു. അവർ പറഞ്ഞുവിട്ട ‍‍ആശുപത്രിയിലെത്തി. അത് ഞങ്ങൾ താമസിക്കുന്നതിന്റെ അടുത്തു തന്നെ ആയിരുന്നു. നടന്നു പോകാനുള്ള ദൂരമേയുണ്ടായിരുന്നുള്ളു. എങ്കിലും ചൂടു കാരണം വണ്ടിയിൽ തന്നെ പോകണമായിരുന്നു.

നാട്ടിലെപ്പോലെ തന്നെ ഡോക്ടർക്ക് കൈക്കൂലിയൊക്കെ കൊടുക്കണം. മരുന്നൊക്കെ പുറത്തേക്കെഴുതി തരുമായിരിക്കും എന്നാണ് ഞങ്ങൾ വിചാരിച്ചത്. പക്ഷെ, ഞങ്ങൾക്കായി ഒരു ഫയൽ തന്നെ തുറന്നു ആശുപത്രിയിൽ. ലാബോറട്ടറി പരിശോധനകൾ, ഡോക്ടറുടെ പരിശോധന, മരുന്നുകൾ എല്ലാത്തിനും ആദ്യം ചീട്ടെടുക്കാൻ കൊടുത്ത ‘ഒരു ദിനാർ’ മാത്രം മതിയായിരുന്നു....!

വിദേശി ആയതുകൊണ്ടാണ് ഒരു ദിനാർ വാങ്ങിയത്. സ്വദേശികൾക്ക് അതുപോലും വേണ്ട. പരിശോധന കഴിഞ്ഞപ്പോൾ തന്നെ മനസ്സിലായി ‘ സംഗതി കണക്കു കൂട്ടൽ തെറ്റിയെന്ന്.’ പിന്നെ അനുഭവിക്കാതെ പറ്റുമോ...?
അതിനിടയിലും ഒരാശ്വാസത്തിന്റെ കുളിർത്തെന്നലായിരുന്നു ആശുപത്രിയിൽ ചിലവായ ആ ‘ഒരേ ഒരു ദിനാർ....!’

അവിടന്നു തിരിച്ചു നടക്കുമ്പൊഴാണ് ദേവരാജിനെ കാണുന്നത്. ഞാൻ ചോദിച്ചു.
“താൻ ഇത്ര നാളും എവിടെയായിരുന്നു. നാട്ടിലെങ്ങാൻ പോയിരുന്നോ...?”
“ഇല്ല... ഞാൻ ചേട്ടന്റെ ആ ഏരിയായിലേക്ക് അധികം വരാറില്ല...”
“പിന്നെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ...? പെങ്ങളുടെ വിവാഹം കഴിഞ്ഞൊ...?”
“ഇല്ല. ഉടനെയുണ്ടാകും. ഞാൻ ചെല്ലാൻ വേണ്ടി കാത്തിരിക്കാ...”
“എന്നിട്ട് എന്നാ പോണെ...? എന്നെക്കാ കല്യാണം...?”
“അടുത്ത മാസാവസാനം ചെല്ലണമെന്ന് പറഞ്ഞിരിക്കയാ...ഞാൻ ചെന്നിട്ടേ തീയതി നിശ്ചയിക്കൂ...”
“എന്തായാലും പോകുന്നതിനു മുൻപു എന്റെ വീട്ടിൽ വരണം...”“ ഞാൻ വരാം...”

പിന്നെ എന്റെ കുടുംബത്തെ ദേവരാജിനു പരിചയപ്പെടുത്തി. അവിടന്നു ഞങ്ങൾ പിരിഞ്ഞു.
അയാളുടെ പെങ്ങളുടെ വിവാഹത്തിന് എന്തെങ്കിലും സമ്മാനം വാങ്ങിക്കൊടുക്കണമെന്നു ഞാൻ അപ്പൊഴേ മനസ്സിൽ കരുതി വച്ചു. വീട്ടിലേക്കുള്ള എളുപ്പ വഴി കണ്ടെത്താനായി  വെയിൽ കൊണ്ടു നടക്കാൻ ഞങ്ങൾ തീരുമാനിച്ചു. നല്ല പാതിയുടെ ചോദ്യത്തിനുത്തരമായി ദേവരാജിന്റെ കഥ ഞാൻ പറഞ്ഞു.

വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ പതിവു പോലെ നടക്കാൻ പോകുന്ന വഴി എന്തെങ്കിലുമൊക്കെ ചെറിയതോതിൽ വീട്ടുസാധനങ്ങൾ വാങ്ങലും ഒരു പതിവായിരുന്നു. അത്തരം ഒരു ദിവസം വഴിയിൽ വച്ചാണ് ആ ചിട്ടിക്കാരനെ കണ്ടത്. കുശലപ്രശ്നങ്ങൾക്കൊടുവിൽ അയാൾ ചോദിച്ചു “ചിട്ടിയിൽ ചേരുന്നോ ”
“അങ്ങിനെയൊന്നിനെക്കുറിച്ച് ഞാൻ ഇതുവരെ ആലോചിച്ചിട്ടില്ല.”
ഞാൻ പറഞ്ഞു.
പിന്നെ തന്റെ ചിട്ടിയെക്കുറിച്ചും, ഇതിനു മുൻപു നടത്തിയിട്ടുള്ള ചിട്ടിയെക്കുറിച്ചും, വർഷങ്ങളായി വിശ്വാസം നേടിയിട്ടുള്ള ചിട്ടിക്കാരനാണെന്നും മറ്റും വാ തോരാതെ സംസാരിച്ചു.
എന്നെ ചിട്ടിയിൽ ചേർത്തേ അടങ്ങൂ എന്ന വാശിയിലാണ് ഇഷ്ടൻ.
“പക്ഷെ, നൂറു ദിനാർ വച്ചു പതിനഞ്ച് മാസം...!? അതിത്തിരി കട്ടിയാ...! എനിക്കത് ഒരിക്കലും കഴിയാത്ത കാര്യം...!”
ഞാൻ പറഞ്ഞു.
“എന്തായാലും പിന്നെ പറയാം”

പിറ്റെ ദിവസം അയാൾ എന്നെത്തേടി വന്നു. ഞാൻ പറഞ്ഞു.
“നാട്ടിൽ ഇത്തിരി കടമുണ്ട്. അതുകൊണ്ട് തൽക്കാലം ഒരു ചിട്ടി ബുദ്ധിമുട്ടാണ്. ഇനി അടുത്ത ചിട്ടിക്കു നോക്കാം.”
ഞാൻ ഒഴിഞ്ഞുമാറാൻ നോക്കി. പക്ഷെ അയാൾ എന്നെ വിടാൻ ഭാവമില്ലായിരുന്നു. എന്നെ ഒന്നു ‘പൊക്കി നിറുത്താൻ’ ഒരു ശ്രമം നടത്തി.
“ചേട്ടനെപ്പോലെ ഉള്ളവരെ മാത്രമെ ഞാൻ ചിട്ടിയിൽ ചേർക്കാറുള്ളു!! വളരെ സെലക്ടഡായിട്ടൂള്ള ആളുകളെ ഉള്ളു. അതുകൊണ്ട് ചേട്ടൻ ചേരാതിരിക്കരുത്...!”

എനിക്കു ചിരിയാണു വന്നത്. ഇവൻ എന്നെയും കൊണ്ടെ പോകൂയെന്നു തോന്നി. പിന്നെയും എന്നിൽ നിന്നും അനുകൂല മറുപടി കിട്ടാത്തതു കൊണ്ട് അടവൊന്നു മാറ്റിനോക്കി.
“ചേട്ടാ, ഒരു മുഴുനറുക്കിന് ബുദ്ധിമുട്ടാണെങ്കിൽ അര നറുക്കെങ്കിലും ചേരണം. ഇത് പറ്റില്ലാന്നു പറയരുത്...”
അതും പറഞ്ഞയാൾ എന്നെ കെട്ടിപ്പിടിച്ച് ഒരുപാടു സ്നേഹപ്രകടനം...!
സത്യം പറയാമല്ലൊ, ഞാനതിൽ വീണുപോയി. അങ്ങനെയെങ്കിൽ ഞാനും ഒരു അര നറുക്കിനു ചേരാമെന്നു വാക്കു കൊടുത്തു. എന്നു പറഞ്ഞാൽ സത്യമാവില്ല, എന്നിൽ നിന്നും അങ്ങിനെ ഒരു ഉറപ്പു വാങ്ങിയിട്ടേ അയാൾ പോയുള്ളു...!

വെള്ളിയാഴ്ചകൾ രണ്ടുമൂന്ന് കടന്നു പോയിട്ടും, ചിട്ടിക്കാരൻ എന്നെത്തേടി വന്നില്ല. എന്റെ അര നറുക്കിനു പകരം ചിലപ്പോൾ മുഴു നറുക്കുകാരനെത്തന്നെ കിട്ടിയിട്ടുണ്ടാവും. ഞാനക്കാര്യം മറക്കുകയും ചെയ്തു. ദിവസങ്ങൾ പിന്നെയും കടന്നുപോയി.

ഒരു ദിവസം എന്റെ ജോലിസ്ഥലത്തേക്ക് ഈ സുഹൃത്ത് ദേവരാജ് കടന്നുവന്നു.
“എന്താ‍..ദേവരാജ്, ഇപ്പോൾ ഈ വഴിയൊന്നും കാണാനില്ലല്ലൊ...? ”
ഞാൻ കൈ കൊടുത്തു കൊണ്ട് ചോദിച്ചു.
“ഇപ്പോൾ ഭയങ്കര ചൂടല്ലെ, സൈറ്റിലെ പണി കഴിഞ്ഞു വന്നാൽ‌പ്പിന്നെ എങ്ങും ഇറങ്ങാൻ തോന്നില്ല. അതുകൊണ്ട് മുറിയിൽത്തന്നെ കഴിച്ചുകൂട്ടും.”
കെട്ടിട നിർമ്മാണസ്ഥലത്തെ പൊരിയണ വെയിലുകൊണ്ടു കരിവാളിച്ച മുഖവുമായി ദേവരാജ് പറഞ്ഞു. ഒരു നിമിഷം അയാൾ നാട്ടിൽനിന്നും വന്ന സമയത്തെ രൂപം ഞാനൊന്നോർത്തുപോയി. നല്ല വെളുത്ത പയ്യനായിരുന്നു.
കവിളിൽ ചിരിക്കുമ്പോൾ വിരിയുന്ന നല്ലൊരു നുണക്കുഴിയും.
ഞാൻ പറയുമായിരുന്നു.
“താനിങ്ങനെ ചിരിക്കല്ലടൊ, തന്റെ നുണക്കുഴി കാണുമ്പോൾ വല്ലാത്ത അസൂയ തോന്നുന്നു.”
അപ്പോളയാൾ ഒന്നുകൂടിച്ചിരിക്കും.

അയാൾക്ക് ഒരു സഹോദരിയുണ്ട്. പിന്നെ അമ്മയും. അച്ചനില്ല. സഹോദരിയെ കെട്ടിച്ചയക്കണം. പിന്നെ തനിക്കും ഒരു ജീവിതം. അതിനായി പണമുണ്ടാക്കാനാ ഇവിടെ വന്നത്.
എന്റെ ഓർമ്മകൾക്കു വിരാമമിട്ടുക്കോണ്ട് ദേവരാജ് ചോദിച്ചു.
“ചേട്ടൻ ചിട്ടിയിൽ ചേർന്നില്ലായിരുന്നൊ..?
“ഇല്ല, അയാൾ ഒരുപാടു നിർബന്ധിച്ചു.”
“ചേട്ടനൊക്കെ ഉണ്ടെന്നു പറഞ്ഞിട്ടാ...എന്നെ ചേർത്തത്. ഛെ... ചേട്ടനോട് വന്നു ചോദിച്ചിട്ട് ചേർന്നാ മതിയായിരുന്നു.”
“സാരമില്ലടൊ, എനിക്കു കുറച്ചു കടമുണ്ട്. പിന്നെ നാട്ടിൽ ഒന്നു പോയാക്കൊള്ളാമെന്നുണ്ട്. ഇതിനിടക്കു ചിട്ടികൂടി നടത്താൻ പറ്റില്ല...അതാ...”
“ചിട്ടിക്കാരൻ കഴപ്പക്കാരനൊന്നുമല്ലല്ലൊ..?”
“അറിഞ്ഞിടത്തോളം നല്ലവനായിട്ടാ എല്ലാവരും പറയുന്നത്. ഇതിനു മുൻപും അയാൾ ചിട്ടി നടത്തിക്കൊണ്ടിരുന്നവനാ..”

ദേവരാജ് ചിട്ടിയിൽ ചേർന്നെന്നു പറഞ്ഞപ്പോൾ എനിക്ക് സംശയമായി, എങ്ങനെ ചിട്ടിക്കാശ് കൊടുക്കുമെന്ന്. അത് മനസ്സിൽ വച്ചാണ് ഞാൻ ചോദിച്ചത്.
“അല്ല, ഞാനൊന്നു ചോദിക്കട്ടെ. തനിക്കു ഓവർടൈം കൂടി ചേർത്താലെ നൂറു ദിനാർ കഷ്ടി കിട്ടുള്ളു. പിന്നെങ്ങനെ ചിട്ടിയിൽ ചേരും...? ഇവിടത്തെ ചിലവ്, പിന്നെ നാട്ടിലയക്കണ്ടെ..?”
“ഇന്നാള് അമ്മയുടെ കത്തുണ്ടായിരുന്നു. പെങ്ങൾക്ക് ആലോചനകൾ ഓരോന്നു വരുന്നു. ഇതു ചേർന്നാൽ എപ്പൊഴായാലും വിളിച്ചെടുക്കാമല്ലൊ. പിന്നെ ചിലവിന്റെ കാര്യം, കുറച്ചു കാറുകൾ കഴുകാൻ കിട്ടിയിട്ടുണ്ട്. അതുകൂടാതെ. ഇപ്പോൾ പുതിയ ഒരു ജോലികൂടിയുണ്ട്...?”
ഒരു ചമ്മലോടെ ദേവരാജ് ഒന്നു നിറുത്തി. ഞാൻ ചോദിച്ചു.
“അതെന്തു ജോലിയാ...?”
“പെപ്സിപ്പാട്ട പെറുക്കി വിൽക്കുക..!”

ഒരു ചമ്മലോടെ അതു പറയുമ്പോൾ ആ‍ മുഖത്തെ നുണക്കുഴി ഒന്നു കൂടി തെളിഞ്ഞു.
“അതിനു നാണിക്കേണ്ട കാര്യമൊന്നുമില്ലടൊ. ദേ...നോക്ക്, വൈകുന്നേരമാകുമ്പോൾ കാണാം സർക്കാർ സർവ്വീസിൽ ജോലി ചെയ്യുന്ന, അതും ഒരു പോലീസുകാരൻ...!! ഒരു ചാക്കുമായി ഇറങ്ങും. പെപ്സിപ്പാട്ട പെറുക്കാൻ...!!!. നാലു കാശുണ്ടാക്കാൻ കക്കാനോ, പിടിച്ചുപറിക്കാനൊ ഒന്നും പോകുന്നില്ല്ലല്ലൊ...!?”
ദേവരാജന് ഞാൻ ധൈര്യം കൊടുത്തു.

പൊരിയണ ചൂടിൽ നിന്നും പതുക്കെ മോചനം കിട്ടി. രാജ്യം തണുപ്പിലേക്ക് നീങ്ങി. അന്നത്തെ വെള്ളിയാഴ്ച വൈകുന്നേരം നടക്കാനിറങ്ങിയപ്പോഴാണ് സത്താറിക്കായുടെ കടയുടെ മുൻപിൽ ഒരാൾക്കൂട്ടം കണ്ടത്. ഞങ്ങൾ അവിടേക്കു ചെന്നു. കൂടി നിൽക്കുന്നവരിൽ ചിലർ കരയുന്നുണ്ടായിരുന്നു. മറ്റു ചിലർ വളരെ രോഷത്തിലുമായിരുന്നു.

“നമ്മുടെ ചിട്ടിക്കാരൻ മുങ്ങിയിരിക്കുന്നു...!! ഇന്നലെ രാത്രിയിലെ വിമാനത്തിൽ...അയാൾ രാജ്യം വിട്ടു...!!!”
ഞാൻ തലയിൽ കൈവച്ചുപോയി...!!!
ഞാനതിൽ ചേരാഞ്ഞതിൽ ദൈവത്തിനു നന്ദി പറഞ്ഞു...!!

പത്തുമാസത്തോളം ചിട്ടി നടത്തി. നാലു പേർക്കു മാത്രമാണു മുഴുവൻ പണവും കൊടുത്തത്. ചിലർക്ക് കുറച്ചു മാത്രം കൊടുത്തു. സ്വന്തം കാറു വരെ ആരുമറിയാതെ വിറ്റിട്ടാണ് മുങ്ങിയത്...!!
വിശ്വാസത്തിന്റെ പുറത്ത് എല്ലാവർക്കും ചതിവു പറ്റി...!!
അപ്പോഴത്തെ രോഷത്തിൽ എല്ലാവരും നിയമ നടപടിക്ക് നീങ്ങാൻ തീരുമാനിച്ചു. പക്ഷെ ഒന്നും നടന്നില്ല..
ഇതിന്റെ പിന്നാലെ നടക്കാൻ ആർക്കാണ് നേരം..?
അതിനു സമയമെവിടെ...?
അതിനു മുടക്കുന്ന പണവും കൂടി നഷ്ടമാകുമെന്നല്ലാതെ....
ഒന്നും സംഭവിക്കില്ലാന്നു പറ്റിച്ചു മുങ്ങുന്നവനും അറിയാം..!!!

പിറ്റേന്നു എന്റെ ജോലി സ്ഥലത്തേക്കു ദേവരാജ് ഓടിക്കിതച്ച് വന്നു. വന്നവഴി പറഞ്ഞു.
“ചേട്ടാ അവൻ മുങ്ങി. ആ ചിട്ടിക്കാരൻ...!”
“ഞാനറിഞ്ഞു....”
പിന്നൊന്നും പറയാൻ കഴിഞ്ഞില്ല. എന്തു പറഞ്ഞു ഇവനെ ആശ്വസിപ്പിക്കും...!!!
എനിക്കു വാക്കുകളില്ലായിരുന്നു.
ഒരു ജീവിതകാല സ്വപ്നം ..!!
തന്റെ ഒരേ ഒരു സഹോദരിയുടെ വിവാഹം...
അതാണ് തകർന്നടിഞ്ഞത്..!!!
ദിനാർ ഒന്നും രണ്ടുമല്ലല്ലൊ.. പത്തു മാസം കൊണ്ട് അടച്ചു തീർത്തത് ആയിരം ദിനാറാണ്....!! അതല്ലെ ആ ദുഷ്ടൻ അടിച്ചുമാറ്റി കടന്നുകളഞ്ഞത്...!
ഇനിയും എല്ലാം ആദ്യം മുതലെ തുടങ്ങണ്ടെ...!!?

അവനും സംസാരിക്കാൻ കഴിയാതെ സങ്കടം തൊണ്ടയിൽ കുടുങ്ങി, വിങ്ങിപ്പൊട്ടാറായ മട്ടിൽ നിന്നു. കണ്ണുകൾ നിറഞ്ഞൊഴുകി....
പിന്നെ പെട്ടെന്നു തിരിഞ്ഞ് പുറത്തേക്കു നടന്നു. ഞാൻ വിളിച്ചെങ്കിലും നിന്നില്ല.
ഞാനും പുറത്തെക്കിറങ്ങി.
അപ്പുറത്തു കണ്ട ചവറ്റുകൊട്ടയുടെ മറവിൽ അയാൾ താഴുന്നതു കണ്ടു. കുറച്ചു നേരം കഴിഞ്ഞിട്ടും എഴുന്നേൽക്കുന്നതായി കണ്ടില്ല. ഞാ‍ൻ അവിടേക്കു ചെന്നു.
“ദേവാ...ദേവരാജ്........” ഞാൻ വിളിച്ചു.
ഞാൻ അടുത്തെത്തിയതും എനിക്കു മുഖം തരാതെ അയാൾ എഴുന്നേറ്റ് ഓടിക്കളഞ്ഞു.
പാവം, ഈ നേരമത്രയും അവിടെയിരുന്നു കരയുകയായിരുന്നു.
ആരും കാണാതെ...!!
ഇതുപോലെ എത്ര എത്ര ദേവരാജന്മാർ..!!

“മലബാറി” എന്ന പേര് തലമുറകൾക്ക് മുൻപ് ഇവിടെ വന്ന് സത്യസന്ധമായി ജീവിച്ച്, നന്നായി പണിയെടുത്ത് ഉണ്ടാക്കിത്തന്നതാണ്, നമുക്കു മുൻപു ഇവിടെ വന്നു പോയ നമ്മുടെ മുൻ‌തലമുറക്കാർ.
അവർ നേടിത്തന്ന പൂണ്യമാണ് , ഇന്ന് ലക്ഷങ്ങൾ ഈ മണലാരണ്യത്തിൽ കുടുംബം പോറ്റാനായി, ഉറ്റവരേയും ഉടയവരേയും വിട്ട് പ്രവാസികളായി ജീവിക്കുന്നത്.
ഇത്തരം ചിട്ടിക്കള്ളന്മാരും കൂട്ടിക്കൊടുപ്പുകാരും മറ്റും, ഏതാനും പേർ മാത്രമെയുള്ളുവെങ്കിലും-അവർ സ്വന്തം നാട്ടിനും ജനതക്കും വരുത്തിവക്കുന്ന നാണക്കേട് ചില്ലറയല്ല.
`മലബാറി` എന്ന പേര് കേൾക്കുമ്പോൾ അഭിമാനം തോന്നിയിരുന്നു.
ഏതാനും പേരുടെ ഇത്തരം ദുഷ്പ്രവൃത്തികൾ മൂലം അത് അപമാനമായി മാറുമൊ ......?

ദേവരാജിനെ കുറെ നാൾ കഴിഞ്ഞാണു വീണ്ടും കണ്ടത്. കഴിഞ്ഞത് മറന്ന് വീണ്ടും.. കാറു കഴുകലും പെപ്സിപ്പാട്ട പെറുക്കിവിറ്റും ഒരു പുതിയ ജീവിതം തുടങ്ങാൻ ധൈര്യപൂർവം രംഗത്തിറങ്ങിയിരുന്നു ആ പാവം.
അതിനു ശേഷം അയാൾ എന്റടുത്ത് വരികയുണ്ടായില്ല..
പിന്നെ, വളരെ കാലത്തിനു ശേഷം ഇപ്പോൾ ഈ ആശുപത്രിയുടെ പടിക്കൽ വച്ചാണ് കാണുന്നത്...



ബാക്കി അടൂത്ത പോസ്റ്റിൽ....


Friday 1 April 2011

സ്വപ്നഭുമിയിലേക്ക്... ( 38 )


തുടരുന്നു.....

ചക്രശ്വാസം...

സ്കൂൾ പൂട്ടിയതോടെ അമ്മയും മോനും ഒറ്റക്ക് കേറിപ്പോന്നു. എനിക്ക് കുറച്ച് പേടിയുണ്ടായിരുന്നു. ആദ്യമായിട്ടല്ലെ ഒരു വിമാനയാത്ര. ഓട്ടോറിക്ഷയിൽ കയറാൻ കൊതി പൂണ്ടുനടക്കുന്ന ചിക്കുവിന് വിമാനയാത്ര ഒരു അത്ഭുതയാത്രയായിരുന്നു.

ആകെ ഒരു പേടിയേ ഉണ്ടായിരുന്നുള്ളു ചിക്കുവിന്. അഛന്റടുത്തെത്തുമ്പോൾ അവരു വിമാനം നിറുത്തിത്തരുമോയെന്ന്. വിമാനകത്തിരിക്കുമ്പോഴും അതു തന്നെയായിരുന്നു അമ്മയോട് ചോദിച്ചതും.
“അമ്മേ.. ഇറങ്ങാറായോ....”
“ഇല്ലെടാ കുട്ടാ.... ഈ ആളുകളെല്ലാം അവിടെ ഇറങ്ങാനുള്ളതാ..”
“അതെന്തിനാ ഇവരൊക്കെ അഛന്റടുത്തെറങ്ങണെ...?”
“എടാ പൊട്ടാ.. നമ്മൾ ബസ്സീന്നിറങ്ങുമ്പൊ എന്തോരം പേരാ അവിടെ ഇറങ്ങാറ്.. ന്ന്ച്ച് അവരൊക്കെ നമ്മടെ വീട്ടിലേക്കാ കേറിവരാ...”
“ങ്ഹാ...!” അത് ചിക്കുവിന് വേഗം മനസ്സിലായി.

ജുസ്സ് കിട്ടിയത് രണ്ടെണ്ണം വാങ്ങിക്കുടിച്ചു. വയറു നിറച്ച് തിന്നാൻ കിട്ടിയപ്പോൾ പിന്നെ ക്ഷീണമായി. അതുകാരണം ചോദ്യങ്ങളൊന്നുമില്ലാതെ സുഖമായി കിടന്നുറങ്ങി.

അഛന്റെ വീട്ടിൽ വന്നതും ചിക്കുവിനു ശ്വാസം മുട്ടലായി. ചിക്കു അങ്ങനെയാണ് കരുതിയിരിക്കുന്നത്. ബഹ്‌റീനിലെ വീട് അഛന്റെ വീടാത്രെ...!
ഇവിടെ മുറ്റമില്ല...!
പടിക്കൽ പോയി നിന്ന് ഓട്ടോറിക്ഷാ കാണാൻ ‘പടി’യുമില്ല...! ഓട്ടോറിക്ഷയുമില്ല....!
എന്തിന് ഒന്നോടിക്കളിക്കാൻ ഒരു കൊച്ച് ഇറയം പോലുമില്ല...!!
ആകെയുള്ളത് ഒരു ബാൽക്കണിയായിരുന്നു...

ഏതു നേരവും അവിടെ പോയി നിന്ന് പുറത്തേക്കു നോക്കലായിരുന്നു. അതവന് ഒത്തിരി ഇഷ്ടപ്പെട്ടു. മുൻ‌പിലുള്ള ഹൈവേയിൽ കൂടി പോകുന്ന വിവിധ തരം കാറുകൾ കാണാം. അവന്റെ ഇഷ്ടപ്പെട്ട ‘ഹമ്മർ‘ അതും ‘എല്ലൊ കളർ’ കണ്ട് തുള്ളിച്ചാടി...!
പക്ഷെ, വിയർത്തൊലിക്കുമ്പോൾ ഓടി അകത്തു കയറും.

ബഹ്റീനിൽ ഞങ്ങൾ ഒരു ജീവിതം തുടങ്ങുകയായിരുന്നു...
സ്കൂൾ തുറക്കുന്നതുവരെ സന്തോഷമായിരുന്നു. സ്കൂൾ തൊട്ടടുത്തു തന്നെ ഒരെണ്ണം ഉണ്ടായിരുന്നു. അവിടത്തെ എഴുത്തു പരീക്ഷയും കുടിക്കാഴ്ചയും കഴിഞ്ഞപ്പോൾ തന്നെ പറഞ്ഞു.
“വേണമെങ്കിൽ മൂന്നാം ക്ലാസ്സിലേക്ക് തരാം...!”
“അവൻ നാട്ടിൽ നിന്നും മൂന്നു ജയിച്ചിട്ടല്ലെ ഇങ്ങോട്ടു പോന്നെ... പിന്നെന്തിനാ വീണ്ടും മൂന്നിൽ പഠിക്കണെ...?”
എന്റെ നെറ്റി ചുളിച്ചുള്ള ചോദ്യം അവർക്കത്ര പിടിച്ചില്ലെന്നു തോന്നുന്നു. അവർ പരുഷമായിത്തന്നെ പറഞ്ഞു.
“ഇവിടത്തെ കുട്ടികളുടെ അത്ര സ്റ്റാന്റേഡൊന്നുമില്ല ഈ കുട്ടിക്ക്. ഒരു കൊല്ലം കൂടി മൂന്നാം ക്ലാസ്സിൽ ഇരുത്തിയാൽ അടുത്ത കൊല്ലം ശരിയാകും...!”
എനിക്കതു കേട്ടപ്പോൾ വല്ലാത്ത ചൊറിച്ചിൽ വന്നു. ആ മൂഡിൽ തന്നെ ഞാൻ ചോദിച്ചു.
“നിങ്ങളും ഡൽഹി സിലബസ്സ് തന്നെയല്ലെ പഠിപ്പിക്കുന്നത്...?”
“അതെ.. ഡെൽഹി സിലബസ്സാ...”
“ഇവനും ഇതുവരെ പഠിച്ചതും അതുതന്നാ... എല്ലാ വിഷയങ്ങൾക്കും പരീക്ഷക്ക് ഏ പ്ലസ്സും ‘ഗോൾഡൻ സ്റ്റാറും’ വാങ്ങിയാ പാസ്സാ‍യത്..”
“അതൊന്നും എനിക്കറിയില്ല. നിങ്ങൾക്കു വേണമെങ്കിൽ മൂന്നാം ക്ലാസ്സിലെക്കു തരാം...!”
“വേണ്ടാ നാലാം ക്ലാസ്സിൽ തന്നെ ചേർക്കാൻ പറ്റുമോന്ന് നോക്കട്ടെ...”

ദ്വേഷ്യപ്പെട്ടു തന്നെ ഞാൻ ഇറങ്ങിപ്പോന്നു. ഒരു കുട്ടിയുടെ ഒരു കൊല്ലമൊക്കെ ചുമ്മാ പാഴാക്കുന്നതിന് ഇവളുമാർക്ക് ഒരു മനസ്സാക്ഷിക്കുത്തുമില്ല. മൂന്നാം ക്ലാസ്സിലെ കുട്ടികളിൽ ആരെങ്കിലും ടീസി വാങ്ങി നാട്ടിലേക്ക് പോയിട്ടുണ്ടാകും. അതിനു പകരം സീറ്റ് തികക്കാനായിട്ടായിരിക്കും അവർ ആ രീതിയിൽ സംസാരിച്ചതെന്ന് ഒരു സുഹൃത്ത് പറഞ്ഞപ്പോഴാണ് അതിന്റെ ഗുട്ടൻസ് പിടികിട്ടിയത്. ചിലപ്പോൾ ശരിയായിരിക്കാം...

ഇവിടെയാണൊ സ്കൂളുകൾക്ക് പഞ്ഞം...!
പിറ്റെ ദിവസം ഒരു സുഹൃത്തിനേയും കൂട്ടി അദ്ദേഹത്തിന്റെ കാറിൽ തന്നെ കുറച്ചകലെയുള്ള സ്കൂളിൽ പോയി. അവിടേയും എഴുത്തുപരീക്ഷ ഉണ്ടായിരുന്നു...
അവർ അഡ്മിഷൻ തരാൻ തെയ്യാറായി... വലിയ സന്തോഷമായി... ഇനിയും മറ്റൊന്നു അന്വേഷിച്ചു നടക്കണ്ടല്ലൊ.
ആ സന്തോഷം ഒരു നിമുഷം നേരത്തേക്കേ ഉണ്ടായുള്ളു...?

ഓഫീസിൽ നിന്നും പറഞ്ഞ വാക്കുകൾ ശരിക്കും ഞെട്ടിപ്പിക്കുന്നതായിരുന്നു...!?
ഇതിനേക്കാൾ നല്ലത് അമ്മയും മോനേയും ഉടനെ തന്നെ നാട്ടിലേക്ക് തിരിച്ചയക്കുന്നതാ നല്ലതെന്നു തോന്നിപ്പോയി...!
മൂപ്പിലാത്തി ഞാൻ മനസ്സിൽ കണ്ടതു തന്നെ പറയുകയും ചെയ്തു....!
“ഞങ്ങൾ തിരിച്ചു പൊക്കോളാം ചേട്ടാ...!? ഇതു നമുക്ക് മുതലാവുകയില്ല....! ഈ ചിലവാക്കുന്ന കാശുണ്ടെങ്കിൽ ചിക്കൂനെ പത്താം ക്ലാസ്സു വരെ പഠിപ്പിക്കാം നാട്ടിൽ....!”

അതുകേട്ട് എനിക്കാകെ പ്രയാസമായി. എത്രയോ കാലത്തെ പ്രാർത്ഥനയുടേയും കാത്തിരിപ്പിന്റേയും ഫലമാണ് ഈ ഗൾഫ് ജീവിതം. അതിന് തുടക്കത്തിൽ തന്നെ കല്ലു കടിച്ചൊരു അനുഭവം. നിരാശ പൂണ്ട ആ മുഖത്തു നോക്കി ഞാൻ പറഞ്ഞു.
“അങ്ങനെ ബേജാറാവല്ലെ മോളെ... ഇപ്പൊഴേ ഇങ്ങനെ ആയാലൊ...? നമ്മുടെ നാട്ടിലേപ്പോലെ അല്ല ഇവിടെ. നമ്മുടെ നാടുമായി ഒരിക്കലും താരതമ്യപ്പെടുത്തരുത്.... നമുക്ക് നോക്കാം. ഇനിയുമില്ലെ ഇവിടെ സ്കൂൾ..”

അവർക്ക് കെട്ടിടഫണ്ടിനത്തിൽ നൂറുദിനാർ, ഡെപ്പോസിറ്റ് നൂറു ദിനാർ (അതു പഠിത്തം കഴിഞ്ഞു പോകുമ്പോൾ തിരിച്ചു തരും), പിന്നെ പലവിധ ഫീസുകൾ, ബസ്സ് ചാർജ്ജ്, പുസ്തകങ്ങൾ, യൂണിഫൊം, ഷൂ മുതലായവക്ക് മറ്റൊരു നൂറു ദിനാറോളം...!!

അവർക്ക് നാട്ടിൽ നിന്നും വരാനുള്ള ടിക്കറ്റിനായി കാശ് ബോസ്സിന്റടുത്തു നിന്നും വാങ്ങിയത് അതിനിയും കൊടുത്തട്ടില്ല. തന്നെയുമല്ല താമസിക്കുന്ന വീടിന്റെ ഉടമസ്ഥൻ അടുത്തു തന്നെ വരും. അതിനു മുൻപു അവിടന്നു മാറിക്കൊടുക്കണം.

ഒരു പുതിയ ഫ്ലാറ്റ് എടുത്താൽ ‘കറണ്ടു’ കിട്ടണമെങ്കിൽ നൂറു ദിനാർ കെട്ടിവക്കണം. ഒരു ഫോണില്ലാതെ എന്തായാലും പറ്റില്ല. ഭാഷയറിയില്ല, പരിസരവുമറിയില്ലാത്ത ഒരാളെ എങ്ങനെ ഫ്ലാറ്റിൽ പൂട്ടിയിട്ടിട്ടുപോകും...? ഞാൻ ജോലിക്കു പോയിക്കഴിഞ്ഞാൽ പിന്നെ വരുന്നതു വരെ യാതൊരു സമ്പർക്കത്തിനും അവസരമില്ല. അതിനും കെട്ടിവക്കണം മറ്റൊരു നൂറ് ദിനാർ...!
അന്ന് മോബൈൽ ഫോണൊന്നും അത്ര വ്യാപകമായിരുന്നില്ല.

“എന്റെ ദൈവമേ... ഇവിടെ ജീവിച്ചു പോകാൻ നീ സമ്മതിക്കില്ലേ... എവിടെ ചെന്നാലും ഈ നൂറിൽ കുറഞ്ഞ ഒരു പരിപാടിയും ഇല്ലല്ലൊ ന്റീശ്വരാ...!!” മനസ്സിലോർത്ത് വെറുതെ മുകളിലേക്ക് നോക്കി. മുകളിലത്തെ കാഴ്ച കണ്ട് പെട്ടെന്ന് പെങ്കൊച്ചിനെയും പിടിച്ചു വലിച്ച് മാറി നിന്നു. അവിടെ നേരെ തലക്കു മുകളിൽ ഒരു ഫാൻ സ്വന്തം അച്ചുതണ്ടിൽ കിടന്ന് ആടിക്കളിച്ചു കറങ്ങുന്നു. അല്ലെങ്കിൽ തന്നെ കഷ്ടകാലമെന്നു തോന്നുന്നു...!
അതിനിടക്ക് ആ ഫാനും കൂടി പൊട്ടി തലയിലേക്ക് വീഴണ്ട....!

മറ്റൊരു സ്കൂൾ നോക്കാമെന്നു കരുതി അവിടന്ന് ഇറങ്ങാൻ തുടങ്ങുകയായിരുന്നു. അപ്പോഴാണ് എന്നോടൊപ്പം വന്ന സുഹൃത്ത് കൂടെ ചെല്ലാൻ വിളിച്ചത്. അദ്ദേഹത്തോടൊപ്പം നേരെ ഓഫീസിലെക്കു നടന്നു. എന്നെ പുറത്തു നിറുത്തി അദ്ദേഹം ഓഫീസിനകത്തു കയറി. കുറച്ചു കഴിഞ്ഞ് ഇറങ്ങി വന്നിട്ടു പറഞ്ഞു.
“പേടിക്കണ്ട... സാവകാശമുണ്ട്.. ഈ കെട്ടിടഫണ്ടും ഡെപ്പോസിറ്റും ഇൻസ്റ്റാൾമെന്റായിട്ട് കൊടുത്താൽ മതി. അതിനുള്ള വകുപ്പൊക്കെയുണ്ട്...”
“അതേയോ... എന്നിട്ടവരതു പറഞ്ഞില്ലല്ലൊ...?”
“ആവശ്യക്കാരൻ ചോദിക്കണം.. ഇല്ലെങ്കിൽ അവർ പറയില്ല... ഉള്ളവൻ ഉടനെ എടുത്തു കൊടുക്കുമല്ലൊ...”
“അപ്പൊ എത്ര വച്ചടക്കണം..?”
“ഈ സ്കൂൾ വർഷം അവസാനിക്കുന്നതിനു മുൻ‌പു തീർക്കണം.. അതായത് പത്തു മാസം കൊണ്ടു തീർക്കണം...”
“ അതായത് ഇരുപത് രൂപ വച്ച് പത്തു മാസം കൊണ്ട് ഡെപ്പോസിറ്റ് തുക  കൊടുത്തു തീർക്കണം...”
“അതെ... എന്തു പറയുന്നു...?”
അപ്പൊ ഈ ഇരുപതും പിന്നെ അതാതു മാസത്തെ ഫീസും ബസ്സ് ചാർജ്ജും ഒരുമിച്ച് കൊടുക്കണം. ഞാൻ മനസ്സിലിട്ട് കൂട്ടിയും കുറച്ചുമൊക്കെ നോക്കി. പിന്നെ പറഞ്ഞു.
“ങാ.. കുഴപ്പമില്ല... ഒരു വിധം തട്ടിയും മുട്ടിയുമൊക്കെ മുന്നോട്ടു പോകാം....!”

കുറേശ്ശെ അടച്ചു തീർത്താൽ മതിയെന്നത് വല്ലാത്തൊരു സഹായമായിരുന്നു...
ഇല്ലെങ്കിൽ ഒരുപക്ഷെ, അവരെ തിരിച്ചയക്കേണ്ടി വന്നേനെ..
അപ്പോൾ തന്നെ എല്ലാം കൊടുത്ത് ചിക്കുവിനെ സ്കുളിൽ ചേർത്തിട്ടാണ് മടങ്ങിയത്...

ബോസ്സ് ഫ്ലാറ്റിനുള്ള കാശ് തരാമെന്നു പറഞ്ഞപ്പോൾ, പിന്നൊന്നും ചിന്തിക്കാൻ ശ്രമിച്ചില്ല. വാസ്ഥവത്തിൽ വീണ്ടുവിചാരമില്ലാത്ത ഒരു പ്രവൃത്തി ആയിരുന്നു ഞാൻ കാട്ടിക്കൂട്ടിയത്.
കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്നവർക്ക് കുടുംബത്തെ കൊണ്ടു വരാൻ അവസരം കിട്ടുമ്പോൾ ഇതു പോലെയൊക്കെ തന്നെയായിരിക്കും പെരുമാറുക അല്ലെ....?

അതു കൊണ്ടായിരിക്കും കുടുംബത്തെ കൊണ്ടുവരുന്നവർക്ക് മിനിമം ശമ്പളം ഇത്ര വേണമെന്ന് സർക്കാർ നിബന്ധന വെച്ചത്. അപ്രതീക്ഷിതമായ ഇത്തരം ചിലവുകൾ ഏറുമ്പോൾ തൽക്കാലം ഒന്നു പിടിച്ചു നിൽക്കാൻ അവിടന്നും ഇവിടന്നും ഒക്കെ കടം വാങ്ങും. അതു കൊടുക്കാൻ കഴിയാതെ വരുമ്പോൾ പലിശക്കാരുടെ കയ്യിലകപ്പെടും. കടവും കടത്തിന്റെ കടവും, പലിശയും കൂട്ടുപലിശയും എല്ലാം കൂടി ചേർന്ന് ഇവിടെ കിടന്ന് ചക്രശ്വാസം വലിക്കും....!!

ഞാൻ കടം വാങ്ങിയെങ്കിലും പലിശക്ക് പണമൊന്നും എടുത്തില്ല.
ഫ്ലാറ്റിന്റെ ഉടമസ്ഥൻ നാട്ടിൽ നിന്നും തിരിച്ചു വന്നുവെങ്കിലും അയാൾ ഫ്ലാറ്റ് ആവശ്യപ്പെട്ടില്ല. കുടുംബത്തെ നാട്ടിലാക്കിയിട്ടാണ് വന്നത്. അതുകൊണ്ട് അയാൾ കൂട്ടുകാരുടെ ഒപ്പം മറ്റൊരു ഫ്ലാറ്റിൽ കൂടി.

അഞ്ചാറു മാസം കഴിഞ്ഞപ്പോൾ ഈ ഫ്ലാറ്റിൽ നിന്നും മാറാൻ ഞങ്ങൾ തീരുമാനിച്ചു. കാരണം ശമ്പളത്തിൽ മിച്ചമൊന്നുമുണ്ടായിരുന്നില്ല. കടം വാങ്ങിയതൊന്നും തിരിച്ചു കൊടുക്കാനും കഴിഞ്ഞിരുന്നില്ല.

മറ്റൊരു ഫ്ലാറ്റിൽ, ക്ഷമിക്കണം ഫ്ലാറ്റെന്നു പറയാൻ പറ്റില്ല. പഴയ ഒരു കെട്ടിടത്തിന്റെ ടെറസ്സിൽ ഒരു മുറി മാത്രമേയുള്ളു. ടെറസ്സിൽ തന്നെ കുളിമുറിയും ഓപ്പൺ അടുക്കളയും ഉണ്ടായിരുന്നു. ഞങ്ങൾ അവിടേക്ക് താമസം മാറി. അവിടെ താഴത്തെ നിലയിൽ നിന്നും കറണ്ട് തന്നിരുന്നു. വാടകയും  കറണ്ടുകാശും മാത്രം കൊടുത്താൽ മതി.

ഒരു വീട്ടിനാവശ്യമുള്ളതെല്ലാം, എന്നു പറഞ്ഞാൽ ഗ്യാസ് സിലിണ്ടർ മുതൽ കട്ടിൽ, പാത്രങ്ങൾ വരെ എല്ലാം പുതിയതായി വേണ്ടി വന്നു. ജോലി മതിയാക്കി നാട്ടിലേക്ക് പോയ ഒരു കുടുംബത്തിന്റെ പഴയ സാധനങ്ങൾ വില കുറച്ച് കിട്ടിയിരുന്നു. തൽക്കാലം പിടിച്ചുനിൽക്കാൻ അങ്ങനെയൊക്കെയേ പറ്റുമായിരുന്നുള്ളു.

സൌകര്യക്കുറവു കാരണം അധികം കൂട്ടുകാരേയൊന്നും വീട്ടിലേക്കു ക്ഷണിച്ചില്ല...
പണ്ടെങ്ങൊ ബഹറീനിലെ ആദിവാസികൾ ഉപയോഗിച്ചിട്ടുപേക്ഷിച്ചു പോയ കെട്ടിടം ആരോ ഒരുത്തൻ ഇപ്പോൾ കിട്ടുന്ന കാശിനു വാടകക്കു കൊടുത്തു കാശുണ്ടാക്കുന്നു. അതായിരുന്നു ഞങ്ങളുടെ ഫ്ലാറ്റ്....!!

പക്ഷേ, ബോസ്സ് തരുന്ന വാടകകൊണ്ട് ഇവിടത്തെ വാടകയും, ഞങ്ങളുടെ മുന്നു പേരുടെ ഭക്ഷണച്ചിലവും നടന്നു പോവുമായിരുന്നു. അതു കൊണ്ട് കടങ്ങൾ കുറേശ്ശെ തിരിച്ചടക്കാൻ തുടങ്ങി...
പിന്നെ സന്തോഷത്തിന്റെ ദിനങ്ങളായിരുന്നു...

കുറ്റങ്ങളും കുറവുകളും ധാരാളമുണ്ടായിരുന്നെങ്കിലും ഇവിടെ ഒരുമിച്ച് ജീവിക്കാൻ എന്തു വിട്ടുവീഴ്ചക്കും അവൾ തയ്യാറായിരുന്നു. ഒരു പരിഭവമോ പരാതിയോ പറയാതെ അതുവരെ ഇല്ലാത്ത ഒരു സ്വർഗ്ഗം ഇവിടത്തെ ഇല്ലായ്മയിലും ഞങ്ങൾ പടുത്തുയർത്തുകയായിരുന്നു.

അങ്ങനെയിരിക്കെയാണ് ഞങ്ങളുടെ കൊച്ചു സ്വർഗ്ഗത്തിലേക്ക് ഒരു പുതിയ അഥിതിയുടെ രംഗപ്രവേശനത്തിന്റെ മണം കിട്ടിയത്...!!

ബാക്കി അടുത്ത പോസ്റ്റിൽ....