Sunday 15 April 2012

കഥ...

കാലം തെറ്റിയ മഴ.



മാറൈൻ ഡ്രൈവിലെ ചാരു ബഞ്ചിലിരുന്ന് കായലിലെ ഓളങ്ങളെ ശ്രദ്ധിച്ചിരിക്കാൻ എന്തു രസമാണ്. സമയം പോകുന്നത് അറിയില്ല. യാത്രാ ബോട്ടുകളിൽ ആളുകളെ കുത്തി നിറച്ച് കായലിലൂടെ ലക്ഷ്യസ്ഥാനം തേടി അങ്ങോട്ടുമിങ്ങോട്ടും ഒഴുകുന്നുണ്ടായിരുന്നു. സന്ദർശകരേയും കൊണ്ട് ഒഴുകി നടക്കുന്ന യാനങ്ങൾ വേറേയും മുന്നിൽ കൂടി പോയ്ക്കൊണ്ടിരുന്നു. ആളുകൾ അങ്ങോട്ടുമിങ്ങോട്ടും ധാരാളമായി നടപ്പാതയിലൂടെ അലഞ്ഞു തിരിയുന്നുണ്ട്.

കായൽ മുഖത്തേക്ക് തിരിച്ചിട്ടിരുന്ന ചാരുബെഞ്ചിൽ അമ്മയുടെ മടിയിൽ കയറിയിരുന്ന് ഐസ്ക്രീമിനു വേണ്ടി ബഹളം വക്കുകയാണ് ഇളയവൻ ചിഞ്ചു. അവൻ ഇത്തരം യാത്രകൾക്കു വേണ്ടി ബഹളം വക്കുന്നതും വരുന്നതും തന്നെ വഴിയിൽ കാണുന്ന എന്തും വാങ്ങിക്കഴിക്കാമെന്ന ഉദ്ദേശത്തോടെയാണ്. കാഴ്ചകൾ കാണുന്നതൊന്നും അവനൊരു പ്രശ്നമേയല്ല. മൂത്തവൾ തൊട്ടുമുൻപിൽ തന്നെ കായലിലേക്ക് കാലുമിട്ട് പുറത്തെ കാഴ്ചകൾ കണ്ടിരിക്കുന്നുണ്ട്. അവളേക്കൊണ്ട് യാതൊരു ശല്യങ്ങളുമില്ല. അനിയന്റെ ആവശ്യമില്ലാത്ത തീറ്റഭ്രാന്തിന് തടയിടാൻ അവൾ വിചാരിച്ചാലെ പറ്റു. അനിയന് ചേച്ചിയെ അത്രക്കിഷ്ടമാണ്.

അമ്മയും അച്ഛനും ജോലിക്കു പോയിക്കഴിഞ്ഞാൽ അനിയനെ കുളിപ്പിക്കുന്നതും ഭക്ഷണം കൊടുക്കുന്നതും സ്കൂൾ വണ്ടിയിൽ കയറ്റി വിടുന്നതും മറ്റും ചേച്ചി ‘ഇച്ചേയി’യുടെ ജോലിയാണ്. അങ്ങനെയാണ് ചിഞ്ചു ചേച്ചിയെ വിളിക്കുക.
‘ഇച്ചേയീ..’ എന്ന അനിയന്റെ ഒറ്റ വിളി മതി, എന്തു മലമറിക്കണ പണിയാണെങ്കിൽ പോലും അതെല്ലാം ഇട്ടെറിഞ്ഞിട്ടോടി വരാൻ. കാരണം ഇച്ചേയിക്ക് അത്രക്കിഷ്ടമാ തന്റെ ഒരേയൊരു പൊന്നനിയനെ.

ഇനി ആരെങ്കിലും അവനെ കളിയാക്കാനായി ‘ഇച്ചേയിയോ.. അതാരാ...?’ എന്നു ചോദിച്ചാൽ ചിഞ്ചു അയാളെ ഒന്നു ക്രൂദ്ധിച്ചു നോക്കും. തൽക്കാലം മറുപടി അർഹിക്കുന്നില്ലെന്ന പോലെ പിന്മാറിക്കളയും. വീണ്ടും ചോദിച്ചാൽ അവൻ പറയും.
“ന്റെ അമ്മ..!!”
തന്റെ ഇച്ചേയിയെ ആരെങ്കിലും കുറ്റം പറഞ്ഞാൽ അവന് സഹിക്കില്ല. അത് അഛനോ അമ്മയോ ആയാൽ പോലും.. പുറത്ത് പോകുമ്പോൾ കണ്ണിൽ കാണുന്നതൊക്കെ വാങ്ങാൻ ബഹളം വക്കുമ്പോൾ അഛനൊ അമ്മയൊ ഇച്ചേയിയുടെ നേരെ ഒന്നു കണ്ണു കാണിക്കും. ഉടനെ ശാഢ്യം പിടിച്ചു കരയുന്ന അനിയനെ ചേർത്തു പിടിച്ച് പറയും.
“ഇച്ചേയീടെ കുട്ടായിയല്ലെ... കുട്ടായി കരഞ്ഞാൽ ഇച്ചേയിക്കും കരച്ചിൽ വരും...!”
അതു കേട്ടതും ഒരു ഞെട്ടലാണ് കുട്ടൻ...!
ഉടനെ വാശിയും കരച്ചിലും നിറുത്തി നല്ല കുട്ടിയാകും. പിന്നെ വീട്ടിലെത്തുന്നതു വരെ ഒരു കുഴപ്പവുമില്ലാതെ ഇച്ചേയിയുടെ കയ്യും പിടിച്ച് നടന്നോളും.

രണ്ടു പേരും ഒരേ സ്കൂളിലാണ് പഠിക്കുന്നത്. ഇച്ചേയി മറ്റു കൂട്ടുകാരോടൊപ്പം നടന്നാണ് സ്കൂളിൽ പോകുക. ഇച്ചേയി സ്കൂളിൽ എത്തിയിട്ടേ ചിഞ്ചുവിന്റെ സ്കൂൾ വണ്ടി പട്ടണമൊക്കെ കറങ്ങിക്കറങ്ങി എത്തുകയുള്ളു. സ്കൂൾ വിടുമ്പോഴും ചിഞ്ചുവിനെ സ്കൂൾ ബസ്സിൽ കയറ്റിയിരുത്തിയിട്ടെ ഇച്ചേയി നടപ്പു തുടങ്ങു. ഇച്ചേയി വിട്ടിലെത്തി കുളി കഴിയുമ്പോഴേക്കും അനിയനും എത്തും. പിന്നെ അനിയനെ കുളിപ്പിച്ച് ചായയും പലഹാരങ്ങളും കൊടുത്ത്, രണ്ടു പേരുടെയും ഹോം വർക്കും കഴിയുമ്പോഴേക്കും അമ്മയെത്തും. അതു കഴിഞ്ഞിട്ടാണ് രണ്ടു പേരും കൂടി ട്യൂഷനെടുക്കുന്ന ടീച്ചറുടെ വീട്ടിലേക്ക് പോകുക. ഒരേ വീട്ടിൽ തന്നെയാണ് അതും. ട്യൂഷൻ കഴിയുമ്പോഴേക്കും നന്നായി ഇരുട്ടിയിട്ടുണ്ടാവും. പടിക്കൽ അഛൻ കാത്തു നിൽക്കു മെന്നുറപ്പുണ്ട് ‘ഇച്ചേയിയുടെ കുട്ടായി’ക്ക്. അഛനെ കണ്ടു കഴിഞ്ഞാൽ പിന്നെ ചിഞ്ചുവിന് ഒരടി നടക്കാൻ പറ്റില്ല. ചിഞ്ചു കൊഞ്ചിക്കൊണ്ടു പറയും.
“അവ്ടെ കുത്തീരുന്ന് പട്ച്ച് പട്ച്ച് ന്റെ കാലൊക്കെ വേദ്നിക്കനുഛാ...!”
ദിവസവും ഇതു കേൾക്കുന്ന അഛന് ചിരി പൊട്ടും. പിന്നെ താമസമില്ല.
‘അമ്പടാ.. കള്ളക്കുട്ടാ...’ ന്നും പറഞ്ഞ് അവനെ എടുത്ത് തോളത്തിടും. ചിഞ്ചുക്കുട്ടൻ പറഞ്ഞത് ശരിയായിരുന്നുവെന്ന് വീട്ടിൽ ചെല്ലുമ്പൊഴാ അഛനു മനസ്സിലാകുക. ചിഞ്ചു വീട്ടിലെത്തുമ്പോഴേക്കും തോളിൽ കിടന്ന് ഉറങ്ങിയിരിക്കും.

പിന്നെ ഉറക്കത്തിൽ തന്നെ മടിയിൽ ചാരിയിരുത്തി ചോറ് കൊടുക്കേണ്ട ചുമതല ഇച്ചേയിക്കാണ്. അമ്മയാണ് ചോറ് കൊടുക്കുന്നതെങ്കിൽ അന്ന് ഇടിയും ബഹളത്തിലുമായിരിക്കും അവസാനിക്കുക. കാരണം അവന്റെ ടൈംടേബിൾ അനുസരിച്ചായിരിക്കില്ല അമ്മയുടെ ചോറ് കൊടുക്കൽ.

ഉരുളയാക്കിയ ചോറ് കൂട്ടാന്റെ ചാറിൽ നന്നായി മുക്കി വായിൽ വയ്ക്കണം. എന്നാലും ചിഞ്ചു വായ കൂട്ടില്ല. അതിനു പിന്നാലെ വറുത്ത മീൻ ഒരു കഷണം കൂടി അകത്തു വച്ചാലെ ചിഞ്ചു വായടച്ച് തിന്നാൻ തുടങ്ങു. ഈ ടൈംടേബിൾ അമ്മ പാലിക്കില്ല. അന്നേരം ചിഞ്ചൂനു ദ്വേഷ്യം വരും. വായിൽ കിടന്നത് അമ്മയുടെ മേത്തേക്കു തന്നെ തുപ്പും. പിന്നെ വേണ്ടാത്ത പുകിലൊക്കെ ഉണ്ടാക്കും. അടി, ഇടി, ചവിട്ട്, കുത്ത് കൂടാതെ അമ്മയുടേയും മോന്റേയും അത്താഴപ്പട്ടിണിയിലേ അതവസാനിക്കൂ.

ഇച്ചേയി ഇതൊക്കെ കൃത്യമായി പാലിച്ചേ ചോറു കൊടുക്കൂ. അതുകൊണ്ട് ചിഞ്ചുവിന് ഇച്ചേയി ചോറു വായിൽ വച്ചു തരുന്നതാ ഇഷ്ടം. അതിലേറെ ഇഷ്ടമെന്തെന്നാൽ, ഈ നേരത്തൊന്നും ചിഞ്ചുവിനു കണ്ണു തുറക്കേണ്ട ആവശ്യം വരുന്നേയില്ല. വയറു നിറച്ചിട്ടേ ഇച്ചേയി നിറുത്തു. അതു കഴിഞ്ഞാൽ ചിഞ്ചുവിനെ എടുത്തു കിടത്തണം. ഇച്ചേയി എടുത്താൽ പൊങ്ങില്ല. പിന്നെ അഛനാണ് എടുത്തു ബഡ്ഡിൽ കിടത്തുക.

സന്തോഷവും സമാധാനവും നിറഞ്ഞ ദിനങ്ങളായിരുന്നു കടന്നു പൊയ്ക്കോണ്ടിരുന്നത്.
ദുഷ്ടനെ പന പോലെ വളർത്തുമെങ്കിലും സാധാരണക്കാർക്ക് കിട്ടുന്ന കൊച്ചു കൊച്ചു സന്തോഷങ്ങൾ പോലും വളരെ നേരത്തെ തന്നെ തല്ലിക്കെടുത്തും...!
അല്ലെങ്കിൽ ആകാശത്ത് ഒരു കഷണം കാർമേഘം പോലും ഇല്ലാത്ത, അതും ചൂടുകൊണ്ട് മനുഷ്യൻ ഉരുകിയൊലിക്കുന്ന ഈ നടു വേനലിന്റെ സമയത്ത് അങ്ങനെ ഒരു മഴ പെയ്യേണ്ട ഒരു സാദ്ധ്യതയുമുണ്ടായിരുന്നില്ല..!
പെട്ടെന്നെഴുന്നെള്ളിയെത്തിയ മഴയത്ത് നനഞ്ഞൊലിച്ച് അയാൾ അവിടെ ഒരു വാഴയില തരുമൊന്ന് ചോദിച്ച് കയറി വരേണ്ട ഒരു കാര്യവുമില്ല. റോഡിൽ നിന്നും കയ്യെത്തിച്ച് ഒടിച്ചെടുക്കാവുന്ന രീതിയിൽ വാഴയില നിന്നിട്ടും, അല്ലെങ്കിൽ പടിക്കൽ തന്നെയുള്ള ഭാസ്ക്കരേട്ടന്റെ മുറുക്കാൻ കടയിൽ കയറി നിൽക്കാമായിരുന്നിട്ടും അവനത് ചെയ്തില്ല. നേരെ ഇറയത്തേക്ക് ഓടിക്കയറി വന്നിട്ടാണ് മഴ നനയാതിരിക്കാൻ ഒരു വാഴയില വെട്ടിയെടുത്തോട്ടേന്ന് ചോദിച്ചത്.

ഇച്ചേയി ഇറങ്ങിച്ചെന്നതും അയാൾ സൂക്ഷിച്ചൊന്നു നോക്കി. പെണ്ണെന്നു പറയാറായിട്ടില്ല. എന്നാലും..?! പിന്നെ അകത്തേക്കും ഒന്നെത്തി നോക്കി. ചിഞ്ചു നിലത്തിരുന്ന് എഴുത്തു പലകയുടെ മുകളിൽ വച്ച ബുക്കിൽ എന്തൊ എഴുതിക്കൊണ്ടിരിക്കുന്നു. അകത്ത് മുതിർന്നവർ ആരുമില്ലെന്ന് ഉറപ്പു വരുത്താനായിരിക്കും അയാൾ ചോദിച്ചത്.
“മോളെ... കുടിക്കാനിത്തിരി വെള്ളം തരാമൊ..”
അവൾ തലയൊന്നാട്ടിയിട്ട് അകത്തേക്ക് തിരിഞ്ഞതും ഒന്നു നിന്നു. പിന്നെ തിരിഞ്ഞ് അയാളോടായി ചോദിച്ചു.
“ഒരു ഗ്ലാസ് പായസം തരട്ടെ, കുടിക്കാമോ...”
“ഇന്നെന്താ വിശേഷം...?” ഒരു പരിചയക്കാരനെന്ന പോലെ അയാൾ വിശേഷം ചോദിച്ചു.
“ ഇന്ന് ചിഞ്ചൂന്റെ പിറന്നാളാ...” ചിഞ്ചുവിനെ ചുണ്ടി അതു പറഞ്ഞപ്പോൾ, കുട്ടായി തല ഉയർത്തി അഭിമാനപൂർവ്വം ഒന്നു പുഞ്ചിരിച്ചു.

ഇച്ചേയി അകത്തേക്കു പോയ തക്കത്തിന് പുറത്തൊക്കെ ഒന്നു നിരീക്ഷിച്ചിട്ട് അയാൾ അകത്തേക്കു കയറി. ചിഞ്ചു തന്റെ എഴുത്തിലേക്ക് തിരിഞ്ഞിരുന്നു. ഇച്ചേയി ഒരു ഗ്ലാസ്സിൽ വെള്ളവും ഒരു ഗ്ലാസ്സിൽ പായസ്സവുമായി വന്നു. ആദ്യം വെള്ളം വാങ്ങിക്കുടിച്ച അയാൾ ആ ഗ്ലാസ് തിരിച്ചു കൊടുത്തിട്ട് പായസ്സ ഗ്ലാസ് വാങ്ങി. പായസ്സം ഒന്നു മൊത്തിയ അയാൾ തിരിച്ചു നടക്കാൻ തുടങ്ങിയ ഇച്ചേയിയുടെ കഴുത്തിൽ തന്നെ കയറിപ്പിടിച്ചു...!
പെട്ടെന്നു തിരിഞ്ഞ ഇച്ചേയി അയാളുടെ വന്യമായ മുഖം കണ്ട് ഞെട്ടി...!
പേടിച്ചു പോയ ഇച്ചേയി “ചിഞ്ചൂ...” എന്നുറക്കെ വിളിച്ചു...
ആ വിളി മുഴുവനാക്കുന്നതിനു മുൻപു തന്നെ അയാൾ പായസ്സ ഗ്ലാസ് താഴെയിട്ടിട്ട് അവളുടെ വായ പൊത്തി. പെട്ടെന്നതു കണ്ട് ഞെട്ടി എഴുന്നേറ്റ ചിഞ്ചു ഓടിച്ചെന്ന് അയാളെ തള്ളിമാറ്റാൻ ഒരു ശ്രമം നടത്തി.
“വിടെടാ.. പട്ടി.. ന്റെ ച്ചേയിയേ...” ന്നൊക്കെ പറഞ്ഞെങ്കിലും അയാൾ അതൊന്നും ഗൌനിക്കാതെ അപ്രതീക്ഷിത ആക്രമണത്തിൽ തളർന്നു പോയ ഇച്ചേയിയുടെ ശരീരം താഴെ കിടത്താനായിരുന്നു നോക്കിയത്.

ശബ്ദിക്കാൻ പോലും കഴിയാതെ കണ്ണു മിഴിച്ച ഇച്ചേയിയെ കണ്ട് ചിഞ്ചുവിന്റെ രക്തം തിളച്ചു. ശരീരം വിറകൊണ്ടു. അവൻ അയാളുടെ കൈത്തണ്ടയിൽ തന്നെ ശക്തമായൊരു കടി കൊടുത്തു. ആരെങ്കിലും വഴക്കിനു വന്നാൽ അവന്റെ അവസാന ആയുധമായിരുന്നു കടി. നന്നായി വേദനിച്ച അയാൾ അവനെ ശക്തമായി കുടഞ്ഞെറിഞ്ഞു. അവൻ അപ്പുറത്തെ ചുമരിലെ ഷോകേസ്സിന്റെ ഗ്ലാസ്സിൽ തലയടിച്ച് താഴെ വീണു...!

കണ്ണിൽക്കൂടി എന്തോക്കെയോ പറക്കുന്നത് ഒരു നിമിഷം ചിഞ്ചു ആദ്യമായി കണ്ടു. ഒരു നിമിഷ നേരത്തെ മന്ദതക്കു ശേഷം വേദനിച്ച തലയിൽ കൈ തടവിയിട്ട്, എവിടെയാണ് തന്റെ തല ഇടിച്ചതെന്നു നോക്കി. അപ്പോഴാണ് ഷോകേസ്സിനകത്ത് വച്ചിരുന്ന ആ കുപ്പി കണ്ണിൽ പെട്ടത്...!

മുമ്പൊരിക്കൽ കന്യാകുമാരിയിൽ പോയപ്പോൾ വാങ്ങിയതാണ്. ആ ചതുരക്കുപ്പിക്കകത്ത് ഒരു ‘പായ്ക്കപ്പൽ’ കടത്തി വച്ചിട്ടുണ്ടായിരുന്നു. അതെങ്ങനെയാണ് ആ പായ്ക്കപ്പൽ ഇത്തിരിപ്പോന്ന വായയിൽകൂടി അകത്തു കടത്തി വച്ചതെന്ന് ഇച്ചേയിക്കു പോലും അറിയില്ല...!

മന്ദത മാറിയതോടെ അവൻ ചാടിയെഴുന്നേറ്റു. ഇച്ചേയിയുടെ ശക്തി കുറഞ്ഞ ഞരക്കം നേർത്തു വരുന്നത് അവൻ കണ്ടു. ഷോകേസ്സിന്റെ ഗ്ലാസ്സ് ഒരു വശത്തേക്കു മാറ്റി ആ കുപ്പി പുറത്തെടുത്തു.
നല്ല കനമുണ്ടായിരുന്നതു കൊണ്ട്, താഴെ വീണ് പൊട്ടിപ്പോകുമെന്നു പറഞ്ഞ് ഇച്ചേയി എടുക്കാൻ സമ്മതിച്ചിരുന്നില്ല. ഇപ്പോഴവനു മനസ്സിലായി ഇച്ചേയി പറഞ്ഞ പോലെ നല്ല കനമുണ്ട്.
കുപ്പിയുടെ കഴുത്തിൽ രണ്ടു കയ്യും കൂട്ടിപ്പിടിച്ച് തലക്കു മുകളിൽ പൊക്കി സർവ്വശക്തിയുമെടുത്ത്, ഇച്ചേയിയുടെ വായ പൊത്തിപ്പിടിച്ച് മുകളിൽ കിടക്കാൻ ശ്രമിക്കുന്ന ആ ദുഷ്ടന്റെ തലമണ്ടക്കു തന്നെ ഒറ്റയടി...!
അയാളിൽ നിന്നും ഒരു മുരൾച്ച ഉയർന്നു...
വീണ്ടും കുപ്പി പൊക്കി കുഞ്ചിക്കഴുത്തിനു തന്നെ ഒന്നു കൂടി കൊടുത്തു...!!
ഇത്തവണ ‘ക്ടിം..’ ന്നൊരു ശബ്ദം കേട്ടു...
അതൊടെ ചിഞ്ചുവിന്റെ കയ്യിൽ നിന്നും കുപ്പി തെറിച്ചു പോയി. ഇരിക്കക്കുത്തായി ചിഞ്ചു പിറകിലേക്ക് വീണു...
പേടിച്ചരണ്ട് അനങ്ങാൻ കഴിയാതെ ശ്വാസം മുട്ടിക്കിടന്ന ഇച്ചേയിയുടെ മേലുള്ള അയാളുടെ പിടി അയയുന്നത് അവൾ തിരിച്ചറിഞ്ഞു....
ഒരു കണക്കിന് അയാളെ തള്ളി മറിച്ചിട്ടു...
എഴുത്തു മേശയിലേക്ക് തലയടിച്ചു വീണ അയാൾ അനക്കമില്ലാതെ കിടന്നു...
ചാടി എഴുന്നേറ്റ ചിഞ്ചു ചേച്ചിയെ പിടിച്ചെഴുന്നേൽ‌പ്പിച്ചു.
അയാൾക്ക് അനക്കമൊന്നുമില്ലെന്ന് കണ്ട് അവൾ ആശ്വസിച്ചു...
വേഗം ചിഞ്ചുവിനെ കെട്ടിപ്പിടിച്ച് പരിഭ്രാന്തിയിൽ തന്നെ ചോദിച്ചു.
“കുട്ടനെന്താ ചെയ്തെ അയാളെ...?”
അപ്പുറത്ത് കിടക്കുന്ന കുപ്പി ചൂണ്ടിക്കാട്ടിയിട്ട് പറഞ്ഞു.
“ ആ കുപ്പിക്ക് അവ്ന്റെ തലമണ്ടക്കിട്ട് കൊട്ത്തു ഞാൻ...!”

ഇച്ചേയി ആ കുപ്പിയെടുത്ത് നോക്കി. അതിനു പൊട്ടലൊന്നുമുണ്ടായിരുന്നില്ല. ഉള്ളിലെ പായ്ക്കപ്പലിനു ഒരു കേടും കുടാതെ അതിനകത്തുണ്ടായിരുന്നു. കുപ്പിയെടുത്ത് ഷോകേസ്സിൽ തന്നെ വച്ച നേരത്താണ് അയാൾ ഒന്നു ഞെരങ്ങിയത്...!
അതു കണ്ട് പേടിച്ച ഇച്ചേയി - അതുവരേയും ചിഞ്ചുവിനെ എടുത്തു പൊക്കാൻ കഴിയാതിരുന്ന ഇച്ചേയി, അവനെ പുഷ്പ്പം പോലെ പൊക്കി നെഞ്ചൊട് ചേർത്ത് തുറന്നു കിടന്ന വാതിലിലൂടെ പുറത്തേക്കു പാഞ്ഞു....!
പടിക്കലെത്തിയിട്ടേ ചിഞ്ചുവിനെ താഴെ നിറുത്തിയുള്ളു.

ഓടിച്ചെന്ന് പടിക്കൽ തന്നെ മുറുക്കാൻ കടയുള്ള ഭാസ്ക്കരേട്ടനോട് വിവരം പറഞ്ഞു. കേട്ടതും ഭാസ്ക്കരേട്ടൻ ഒരു അഞ്ചു കിലോത്തിന്റെ കട്ടിയും കയ്യിലേന്തി വീട്ടിലേക്കോടി. ആ നേരം ഇച്ചേയി കടയിൽ നിന്നും ഫോൺ ചെയ്ത് അഛനോട് വിവരം പറഞ്ഞു. അഛൻ പിറന്നാളിനുള്ള കേക്ക് വാങ്ങി നേരത്തെ എത്താമെന്ന് പറഞ്ഞിരുന്നതാ. വീട്ടിലേക്കോടിയ ഭാസ്ക്കരേട്ടൻ അതുപോലെ തന്നെ തിരിച്ചോടിയെത്തിയിട്ട് പറഞ്ഞു.
“അയാൾ അനങ്ങുന്നില്ലല്ലൊ മോളെ..!”

ഭാസ്ക്കരേട്ടൻ ഫോൺ ചെയ്യാനായി തുനിഞ്ഞതും “അഛനോട് ഞാൻ പറഞ്ഞു..” എന്ന ഇച്ചേയിയുടെ പറച്ചിലിൽ റസീവർ ക്രാഡിലിൽ വച്ച് കടയിൽ നിന്നും പുറത്തിറങ്ങി. പിന്നെ ഇച്ചേയിയെ അടുത്തു വിളിച്ച് നടന്ന സംഭവങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. അവസാനം ചിഞ്ചുവിനെ അടുത്തുവിളിച്ച് കെട്ടിപ്പിടിച്ച് ഒരുമ്മം കൊടുത്തു. പിന്നെ രണ്ടു പേരോടുമായി പറഞ്ഞു.
“അഛൻ വരുന്നതു വരെ ആരോടും ഒന്നും പറയണ്ടാട്ടൊ..” രണ്ടു പേരും തല കുലുക്കി.

കടയിൽ വരുന്നവർ വിവരം അറിഞ്ഞ് വാതിൽക്കൽ വരെ വന്ന് എത്തി നോക്കുന്നുണ്ട്. ഭാസ്ക്കരേട്ടൻ ആരേയും അകത്തു കയറ്റിയില്ല. അഛനും അമ്മയും വന്നതോടെ കാര്യങ്ങൾക്ക് ഒരുശാറായി.
ഉടനെ പോലീസ്സെത്തി. അയാളെ ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണം അതിന്റെ വഴിക്ക് നടന്നു.
‘പായസ്സം വീണ തറയിൽ കാലു തെന്നി എഴുത്തു പലകയുടെ മുകളിലേക്ക് തലയടിച്ചു വീണാണ് പരിക്കു പറ്റിയത്...!’
ഇടക്ക് ബോധം വീണപ്പോൾ പോലീസ്സിന്റെ ‘എസ് ഓർ നോ’ ചോദ്യത്തിന്റെ ഉത്തരങ്ങൾ കൂട്ടി യോജിപ്പിച്ചപ്പോൾ കിട്ടിയ വലിയ സത്യവും അതിന് അടിവരയിടുന്ന തരത്തിലായത് രണ്ടു കൂട്ടരുടേയും ഭാഗ്യം....!
ആ ദുഷ്ടന് അങ്ങനെ ഒരു ഭാഗ്യം കിട്ടരുതായിരുന്നുവെന്ന് ഭാസ്ക്കരേട്ടനെപ്പോലുള്ളവർ രഹസ്യമായി പറഞ്ഞത് ദൈവം കേട്ടു കാണും..!!

അമ്മയുടെ ജോലി സൌകര്യം കണക്കിലെടുത്താണ് അവിടെ വാടകക്ക് താമസിച്ചു കൊണ്ടിരുന്നത്. മക്കളുടെ മാനസ്സികനില വീണ്ടെടുക്കാനും അവർ ഒറ്റപ്പെടാതിരിക്കാനും അമ്മ ജോലി രാജി വച്ച്, താമസിയാതെ ചിഞ്ചുവിനേയും ഇച്ചേയിയേയും കൊണ്ട് തറവാട്ടിലെത്തി താമസം തുടങ്ങി.
അല്ലെങ്കിലും ഒരു ദുർമ്മരണം നടന്നതു പോലെ നാട്ടുകാർ കരുതുന്ന വീട്ടിൽ എങ്ങനെ സമാധാനത്തോടെ മുന്നോട്ടു പോകും...?

Sunday 1 April 2012

മറക്കാനാകാതെ...


കഥ


‘തോലാ.... നിനക്ക് മരണമില്ല...’

                          സ്കൂൾ വിട്ടു വന്നാലുടനെ ചായ പോലും കഴിക്കാതെ തറവാട്ടിലേക്കോടും. അഛന്റെ തറവാട്ട് വീടിനു പിന്നിലെ വിശാലമായ തെങ്ങിൻ തോപ്പിനരികിലൂടൊഴുകുന്ന പെരിയാറിന്റെ തീ‍രത്തെ ‘തോലൻ മാവിന്റെ’ ചുവട്ടിലായിരുന്നു ഓട്ടം ചെന്നു നിൽക്കുക. അടക്കാമരത്തോട്ടം, പ്ലാവ്, മാവ് മുതലായ വൃക്ഷലതാതികളെല്ലാം സമൃദ്ധമായി വളരുന്ന പ്രദേശമായിരുന്നു തറവാട് നിന്നിരുന്ന പെരിയാറിന്റെ തീരപ്രദേശം.

ഇടവഴികൾ കഴിഞ്ഞാൽ പിന്നെ പ്രത്യേക വഴികളൊന്നും ഉണ്ടായിരുന്നില്ല. പറമ്പുകളിൽ നിന്നും പറമ്പുകളിലേക്ക് എല്ലാവരും നടന്നു തെളിഞ്ഞ ഒറ്റയടിപ്പാതകളായിരുന്നു ഉപയോഗിച്ചിരുന്നത്. ഞങ്ങളൂടെ ഉറ്റ കൂട്ടുകാരൻ ശ്രീധരന്റെ വീടിന്റെ കിഴക്കു വശത്ത് കൂടിയായിരുന്നു ഞങ്ങളുടെ തറവാട്ടിലേക്കുള്ള വഴിത്താര. ശ്രീധരന്റെ കുടുംബത്തിന്റേതായിരുന്നു പുഴയോരവും തോലൻമാവുമെല്ലാം.

ഒറ്റത്തടിയിൽ ശാഖകളൊന്നും ഇല്ലാതെ അങ്ങു ആകാശം മുട്ടെ വളർന്ന് തെങ്ങിൻ തലപ്പുകൾക്ക് മുകളിൽ തലയുയർത്തി പടർന്നു പന്തലിച്ചു നിൽക്കുന്നു ഞങ്ങളുടെ തോലൻ മാവ്. നൂറ്റാണ്ടുകൾ പഴക്കമുണ്ടത്രെ തോലന്. ശ്രീധരന്റെ മുത്തശ്ശിയുടെ ചെറുപ്പകാലത്തും തോലൻ‌മാവിൽ നിന്നും പഴമാങ്ങ തോട്ടി കെട്ടി പറിക്കാറുണ്ടായിരുന്നത്രേ.
ഇന്നു പക്ഷെ, ആകാശം മുട്ടണ തോട്ടി വേണ്ടിവരും. അത്രക്കും പൊക്കാ.
തോലന്റെ മാമ്പഴം എന്നു പറഞ്ഞാൽ തേനാണ്. അതോ അമൃതോ..!
കുഞ്ഞ് മാങ്ങയാ. ഞങ്ങളുടെ കുഞ്ഞിക്കൈയ്യിൽ ഒതുങ്ങിയിരിക്കും. അത്രേം ചെറുതാ. നന്നായി പഴുത്ത മാങ്ങ രണ്ടു കയ്യുടേയും ഉള്ളങ്കയ്യിലിട്ട് ങ്നെ ഒന്നു ഞെക്കി ഉരുട്ടി, ഞെട്ടിയൊന്നു കടിച്ചുതുപ്പി ഒന്നു  ഞെക്കിയൽ അതാ ഊറി വരുന്നു, നല്ല മധുരമുള്ള സ്വാദുള്ള അമൃത് സമാനമായ തേൻ....!! ഒറ്റയടിക്കു കുടിച്ചുതീർക്കാൻ കൊതി തോന്നുന്ന പഴച്ചാർ. പക്ഷെ ചെറിയ മാങ്ങയായതു കൊണ്ട് പഴച്ചാർ വേഗം തീർന്നു പോകും.

അതുകൊണ്ട് ഒറ്റയടിക്കു കുടിച്ചു തീർക്കില്ല ഞങ്ങൾ. ഊറി വരുന്ന പഴച്ചാറ് നക്കിയെടുത്ത് പതുക്കെ പതുക്കെ നുണഞ്ഞിറക്കും. അതിനായിരുന്നു കൂടുതൽ രസം. അടുത്ത മാങ്ങ കിട്ടുന്നതു വരെയും ആ ഒരു മാങ്ങ കൊണ്ടു നടന്നു ചപ്പിക്കുടിക്കും. അവസാനം അതിൽ നിന്നും ഒന്നും ഊറിവരാനുണ്ടാകില്ല. എന്നാലും കളയാൻ തോന്നില്ല. പിന്നെ അതിന്റെ തൊണ്ടു തിന്നു തുടങ്ങും. തൊണ്ട് തിന്നാൻ ഒരു രസവുമില്ല. ഭയങ്കര കട്ടിയാ തോലിന്. അതുകൊണ്ടാത്രെ ‘തോലൻ’ന്ന് പേരു വന്നത്. വാസ്തവത്തിൽ നൂറ്റാണ്ടിനപ്പുറം പ്രായമുള്ള മാവിനു തലമുറകളായി വിളിച്ചു വന്ന പേരായിരുന്നു അത്.

ഒരു ചെറു കാറ്റോ, അണ്ണാറക്കണ്ണന്മാരോ ഉന്തിത്തള്ളി താഴെയിടുന്ന മാമ്പഴവും കാത്ത് മുകളിലേക്കും നോക്കി കഴുത്തിന്റെ പിടലി കഴച്ചു നിൽക്കണ നേരത്താവും ആ മുഴക്കമുള്ള ശബ്ദം വരുന്നത്.
“ ആരടാവിടെ..”
“അയ്യോ മുത്തശ്ശി...!
ശ്രീധരന്റെ മുത്തശ്ശിയാ...!
മാറു മറയ്ക്കാതെ വെളുത്ത മുണ്ട് താറായിട്ടുടുക്കുന്ന, അയിത്തം ആചരിക്കുന്ന പഴഞ്ചൻ ജീവിതരീതിയിൽ ജീവിക്കുന്ന മുത്തശ്ശി. ഞങ്ങളെ ഏഴയലത്തുപോലും അടിപ്പിക്കുമായിരുന്നില്ല. ശ്രീധരനെ ഞങ്ങൾ തൊടാൻ പാടില്ല. തൊട്ടാൽ പിന്നെ കുളിച്ചിട്ടെ വീട്ടിനകത്തേക്കു കയറ്റുമായിരുന്നുള്ളു. മുത്തശ്ശി ഒഴിച്ച് മറ്റാർക്കും അയിത്തം ഒന്നും ഉണ്ടായിരുന്നില്ല. അവരെല്ലാവരുമായി ഞങ്ങൾക്ക് നല്ല ബന്ധമായിരുന്നു. മുത്തശ്ശിയുടെ മുൻപിൽ എല്ലാവരും അയിത്തക്കാരാവും.
മുത്തശ്ശിയുടെ ഒച്ച കേൾക്കുമ്പോഴേക്കും ഞങ്ങൾ ഓടി ഒളിക്കും. പിന്നെ മുത്തശ്ശി പോകുന്നതു വരെ ഞങ്ങൾ ഏതെങ്കിലും മരത്തിന്റെ പുറകിലൊ കാട്ടുചെടികൾക്കിടക്കൊ പതുങ്ങിയിരിക്കും. മാങ്ങയൊന്നുംകിട്ടാതെ വരുമ്പോൾ, അതെങ്ങനാ... മാവിൻ‌ചുവട് മുഴുവൻ തുത്തു തുടച്ച് ഒരുണക്കില പോലുമില്ലാതെ വൃത്തിയാക്കി ഞങ്ങളിട്ടിരിക്കയല്ലെ...! പിറുപിറുത്തു കൊണ്ട് (ഞങ്ങളെ പ്‌രാകിയതായിരിക്കും) മുത്തശ്ശി വേഗം തിരിച്ചു പോകും. പതുങ്ങിയിരിക്കുമ്പോൾ ഞങ്ങൾ പ്രാർത്ഥിക്കും.
'ദൈവമേ.. മുത്തശ്ശി പോകുന്നതു വരേക്കും ഒരു കൊച്ചു കാറ്റു പോലും വീശല്ലെ..’

മുത്തശ്ശി ചിലപ്പോൾ പതുങ്ങി വരും. തൊട്ടടുത്തെത്തുമ്പോഴായിരിക്കും അറിയുക. പിന്നെ ഓടി ഒളിക്കാൻ സമയം കിട്ടില്ല. ഉടനെ ഞങ്ങൾ ഓടി പുഴയിൽ ചാടും. പിന്നെ മുത്തശ്ശി പോയതിനു ശേഷമെ പുഴയിൽ നിന്നും കയറുകയുള്ളു. അതുവരേക്കും പുഴയിൽ കിടന്ന് ചാടിത്തിമർക്കും.
വീണ്ടും മാവിൻ ചുവട്ടിൽ എത്തും.
കാറ്റോ വീശുന്നില്ല, ഒരു അണ്ണാറക്കണ്ണനെങ്കിലും വന്നിരുന്നെങ്കിൽ...!
ഞങ്ങൾ പ്രതീക്ഷയോടെ മുകളിലേക്കും നോക്കി നിൽക്കും..
ഏതെങ്കിലും തെങ്ങിന്റെ മണ്ടയിൽ നിന്നും ഒരു അണ്ണാറക്കണ്ണൻ ചാടി വരുന്നുണ്ടൊ...?
അഥവാ അണ്ണാൻ വന്നാൽ... ഞങ്ങൾ അതിനെ നോക്കി നിൽക്കും. ഏതു കൊമ്പിലാ കയറുന്നതെന്നറിയാൻ... കിഴക്കെ കൊമ്പിൽ കയറിയാൽ, അണ്ണാൻ തള്ളി താഴെയിടുന്ന മാങ്ങ എനിക്കുള്ളതാ.. ആ മാങ്ങ മറ്റാരും എടുക്കാൻ പാടില്ല. അതുപോലെ ഓരൊ കൊമ്പിലെ മാങ്ങക്കും ഓരോരുത്തരുണ്ടായിരുന്നു. അങ്ങനെയായിരുന്നു അണ്ണാറക്കണ്ണൻ കയറി മാമ്പഴം താഴെയിട്ടാൽ ഞങ്ങൾ വീതം വച്ചിരുന്നത്.

പക്ഷെ കാറ്റത്ത് വീഴുന്ന മാങ്ങക്ക് ഇതു ബാധകമല്ല. അണ്ണാറക്കണ്ണൻ കയറിയാൽ അതിനെ അവിടന്ന് ഓടിച്ച് തങ്ങളുടെ വശത്തേക്കു മാറ്റാൻ വേണ്ടി ഞങ്ങൾ കല്ലെടുത്തെറിയാൻ ശ്രമിക്കാറുണ്ട്. പക്ഷെ കല്ല് മാവിന്റെ പകുതി പൊക്കം പോലും പൊങ്ങുകയില്ല. അത്രക്കും പൊക്കമായിരുന്നു തോലൻ മാവിന്.

മാങ്ങയൊന്നും കിട്ടാതെ ബോ‍റടിക്കുമ്പോൾ കീശയിൽ നിന്നും കശുവണ്ടി എടുക്കും. പിന്നെ കുഴികുത്തി അതാവും കളി. ‘വക്കനു’ വേണ്ടി ഏറ്റവും വലിയ കശുവണ്ടിയുടെ മൂട് ചെത്തി, ഉള്ളിലെ കാമ്പെല്ലാം കളഞ്ഞിട്ട് അതിൽ ഈയം ഉരുക്കി ഒഴിച്ച് നല്ല കട്ടിയിൽ കീശയിൽ കാണും. വലിയ വക്കനുള്ളവനായിരിക്കും മിക്കവാറും ജയം. കശുവണ്ടി സ്വന്തമായില്ലാത്തവർ രാശിക്കായ കളിക്കും. ഇതൊന്നുമില്ലാത്തവർ എരുക്കിൻ പൂവ് പറിച്ചെടുത്ത്, അത് നിലത്ത് എറിഞ്ഞ് കളിക്കും. നിലത്തിടുമ്പോൾ നിവർന്നു നിൽക്കുന്ന പുവിന്റെ എണ്ണം നോക്കിയാണ് ജയം തീരുമാനിക്കുക. അല്ലെങ്കിൽ ചെറിയ കല്ലുകൾ പെറുക്കിക്കൂട്ടി ‘പാള ’ കളിക്കും. ഇനിയുമുണ്ട് ധാരാളം കളികൾ...

ഒരു ദിവസം ഞങ്ങൾ നോക്കി നിൽക്കേ, തൊട്ടപ്പുറത്തു നിൽക്കുന്ന തെങ്ങിന്റെ പടിഞ്ഞാറേ ഓലമടലിന്റെ തുഞ്ചത്തു നിന്നും ഒരു അണ്ണാങ്കുഞ്ഞ് തോലന്റെ കിഴക്കേ ശിഖരത്തിലേക്ക് ഒറ്റ ചാട്ടം..!
പെട്ടെന്നാണ് അത് ഞങ്ങളുടെ കണ്ണിൽ‌ പെട്ടത്. അതോടെ ഞങ്ങളെല്ലാം ജാഗരൂകരായി...! എങ്കിലും കിഴക്കേ കൊമ്പിലായതു കൊണ്ട് വീഴുന്ന മാമ്പഴം എനിക്കുള്ളതാണെന്നറിയാമായിരുന്നതു കൊണ്ട് കൂട്ടുകാരൊക്കെ വെള്ളമിറക്കി നോക്കിയിരുന്നതേയുള്ളു.
നോക്കി നോക്കിയിരിക്കെ രവിയുടെ കൊതി പുറത്തു ചാടി.
“എടാ.. ഒന്നു ചപ്പാൻ തന്നോട്ടോടാ...”
എന്റെ കൊതി അത് ചുട്ടക്കു സമ്മതിച്ചില്ല.
“ആവ്വുടാ മോനെ... ഞാനെത്ര ദിവസായീന്നറിയ്യോ അതുമ്മെ കണ്ണും നട്ടിരിക്ക്ണു..!”
എങ്കിലും ഞങ്ങളുടെ കണ്ണുകൾ അണ്ണാൻ കുഞ്ഞിൽ നിന്നും മാറ്റിയിരുന്നില്ല.

മാവിന്റെ കൊമ്പിലൂടെ അണ്ണാറക്കണ്ണൻ പോകുന്നതും നോക്കി ഞങ്ങൾ അതിന്റെ പിന്നാലെ നടന്നു. കിഴക്കേ കൊമ്പിൽ തുഞ്ചത്ത് ഒരു മാങ്ങാക്കുലയിൽ ഒരെണ്ണം പഴുത്തു കിടക്കാൻ തുടങ്ങിയിട്ട് കുറെ ദിവസമായി. അതു കാറ്റത്തു വീഴുന്നുമില്ല. അതിനെ നോട്ടമിട്ടായിരുന്നു ഞങ്ങളുടെ കൊതിയും...!

അപ്പോഴാണ് അണ്ണാറക്കുഞ്ഞ് ആ കുടല മാമ്പഴമുള്ള കൊമ്പിലേക്ക് കയറിയത്. ഞങ്ങൾ ശ്വാസം പിടിച്ച് താഴെ നോക്കി നിന്നു. അണ്ണാങ്കുഞ്ഞ് ആ പഴുത്തു തുടുത്ത മാമ്പഴം കണ്ടു കഴിഞ്ഞു...! കണ്ടതും ആ കൊമ്പിലേക്ക് അണ്ണാൻ പാഞ്ഞടുത്തു. സമയം ഏറെ കടന്നു പോയിട്ടും പല വഴി ശ്രമിച്ചിട്ടും അണ്ണാങ്കുഞ്ഞിന് ആ മാങ്ങയുടെ അടുത്തേക്ക് മാത്രം എത്താൻ പറ്റുന്നില്ല. കാരണം പഴുത്തു തുടുത്തു കിടക്കുന്ന മാങ്ങ ഒരു കുടല മാമ്പഴത്തിന്റെ പുറത്തു ഭാഗത്തായിരുന്നു. കൊമ്പിൽ നിന്നും കയ്യെത്തിപ്പിടിക്കാൻ പറ്റുമായിരുന്നില്ല. മറ്റു മാങ്ങകളുടെ പുറത്തു കൂടെ കയറിയിട്ടു വേണമായിരുന്നു കയ്യെത്തിക്കാൻ. അതൊരു ജീവന്മരണ കളിയാണെന്ന് അണ്ണാങ്കുഞ്ഞിന് തോന്നിക്കാണും. അനുഭവമാണല്ലൊ ഗുരു...!

അണ്ണാങ്കുഞ്ഞ് ശ്രമം ഒരുപാടു നടത്തുന്നുണ്ട്. അപ്പുറത്തെക്കു മാറിയും ഇപ്പുറത്തെക്കു മാറിയും ഒക്കെ നോക്കുന്നുണ്ട്. പക്ഷെ മാങ്ങയുടെ പഴുപ്പു നിറം കണ്ടിട്ട് ഉപേക്ഷിച്ചു പോകാനും വയ്യ. ഇതും നോക്കി നിന്ന് നിന്ന് ഞങ്ങളുടെ പിടലി കഴച്ചു വേദനിച്ചു തുടങ്ങി. ഞങ്ങളെപ്പോലെ തന്നെ ക്ഷമ കെട്ട അണ്ണാങ്കുഞ്ഞ് എന്തും വരട്ടെയെന്നു കരുതി, മറ്റു മാങ്ങകളുടെ പുറത്തുകൂടി വന്ന് ഒന്നു നീണ്ടു നിവർന്നു കിടന്ന് കയ്യെത്തിച്ച് ഒറ്റ പിടിത്തം...!
ശ്ശൊ.. ആ പഴമാങ്ങ അണ്ണാങ്കുഞ്ഞിന്റെ കയ്യിൽ.!!

അണ്ണാൻ ഒന്നു തൊട്ടാൽ പഴമാങ്ങ താഴെ പോരുമെന്നു കരുതി കാത്തിരുന്ന ഞങ്ങൾ സത്യത്തിൽ കരഞ്ഞുപോയി..!!
ഈ നേരമത്രയും മേലോട്ടും നോക്കി നിന്നു പിടലി വേദനിച്ചതു മാത്രം മിച്ചം.
പക്ഷെ, അണ്ണാങ്കുഞ്ഞ് പഴുത്ത മാങ്ങ കയ്യെത്തിച്ചു പിടിച്ചെങ്കിലും കാലിന്റെ പിടി വിട്ടുപോയി.!!!
അണ്ണാങ്കുഞ്ഞും മാങ്ങയും കൂടി ദേ.. താഴേക്ക്...!!
ഞങ്ങൾ ‘ഓടിക്കോടാ...’ന്നും പറഞ്ഞ അകലേക്കു മാറി.
രണ്ടും കൂടി പൊത്തോന്ന് താഴെ വീണു.
മാമ്പഴം എവിടേക്കൊ ഉരുണ്ടുപോയി.

ഞങ്ങളുടെ ശ്രദ്ധ താഴെ വീണ് ഓടിപ്പോകാൻ കഴിയാതെ മന്ദിച്ചു കിടക്കുന്ന അണ്ണാറക്കണ്ണനിലായിരുന്നു...
ചെറിയൊരു പേടിയോടെ പതുക്കെ അടുത്തു ചെന്നു. ഞങ്ങൾ നാലു വശവും വളഞ്ഞു നിന്ന് ‘ശ്..ശ് ..ശ് ’ എന്നൊക്കെ ഒച്ച വച്ചു നോക്കി. അണ്ണാങ്കുഞ്ഞ് അനങ്ങുന്ന ലക്ഷണമില്ല. ഞങ്ങൾ അടുത്തിരുന്നു. അപ്പോഴാണ് അതു ശ്രദ്ധിച്ചത്.
അണ്ണാൻ കുഞ്ഞിന്റെ പുറത്തേക്കു ചൂണ്ടി ജോഷി പറഞ്ഞു.
“ഹായ്.. ദേ മൂന്നു വര...!”
“ഹായ്..... ശ്രീരാമൻ തടവിയ വരയാ അത്...!” മുത്തശ്ശി പറഞ്ഞു കൊടുത്ത കഥ ഓർമ്മിച്ചിട്ട് ശ്രീധരൻ പറഞ്ഞു.
ഞങ്ങൾ അണ്ണാറക്കണ്ണന്റെ മുതുകിലെ വരയുടെ മുകളിൽക്കൂടി കൈ വച്ചു നോക്കി.
“ഹൈ ശരിക്കും അതുപോലെ തന്നെ..”
ഞങ്ങൾ അതിന്റെ വാലിൽ പിടിച്ചു പതുക്കെ പൊക്കി നോക്കി.
“ ദേ...പഞ്ഞി പഞ്ഞി പോലെ..ഇതിന്റെ വാല്...”
“അയ്യൊടാ.. എന്തു രസാല്ലെ...”
“പാവം ചത്തു പോയല്ലൊ...”
“നമുക്കാ പാണച്ചെടിയുടെ കടക്കൽ കുഴിച്ചിട്ടാലൊ....”
“നമുക്കു വീട്ടിൽ കൊണ്ടോയി വറുത്തു തിന്നാം...”
“പിന്നെ ഇതിനെ ആരും തിന്നൂല്ല..”
“ഹൌ..ഔസേപ്പുട്ടി ഇന്നാള് ഒരെണ്ണത്തിനെ പിടിച്ചു കൊണ്ടുപോയി വറുത്തു തിന്നതാ...” “ശൊ..ചത്തില്ലായിരുന്നെങ്കിൽ നമുക്ക് ഇതിനെ വീട്ടിൽ കൊണ്ടോയി വളർത്തായിരുന്നു...”
“എന്നിട്ട് ഇതിനെ പഠിപ്പിച്ച് മാവിൽ കയറ്റി, മുത്തശ്ശി വരുന്നേനു മുൻപെ പഴുത്ത മാങ്ങയെല്ലാം പറപ്പിക്കാമായിരുന്നു...!!”
“ഒന്നു പോടാ അണ്ണാങ്കുഞ്ഞിനെയല്ലെ അവൻ മരങ്കേറ്റം പഠിപ്പിക്കണെ..”
“ഹാ.. ഹാ... ഹാ....” അതെല്ലാവരിലും ചിരി പടർത്തി.

അങ്ങനെ അഭിപ്രായങ്ങൾ ഓരോന്നു വന്നു കൊണ്ടിരിക്കെ അണ്ണാറക്കണ്ണൻ പതുക്കെ കണ്ണു തുറന്നു....!
തനിക്കു ചുറ്റും നാലഞ്ചു ഭൂതഗണങ്ങൾ കാവലിരിക്കുന്നതു കണ്ട് ഒന്നു ഞെട്ടിച്ചിലച്ചു....
വാലു പൊക്കി വീണ്ടും ചിലച്ചു. രോമങ്ങൾ മുഴുവൻ എഴുന്നേറ്റു നിന്നു. ഒന്നുരണ്ടു തവണ വട്ടം കറങ്ങി. ആ ഭാവം കണ്ട് ഞങ്ങൾ പേടിച്ച് അകന്നു മാറി....
ആ തക്കം നോക്കി അവൻ ഒറ്റ ചാട്ടം ജോഷിയുടെ തലയിലേക്ക്...!
ജോഷി പേടിച്ച് തലയൊന്നു കുടഞ്ഞു....
പേടിച്ചരണ്ട അണ്ണാങ്കുഞ്ഞ് അവിടന്നു വീണ്ടും ഒറ്റ ചാട്ടത്തിനു തോലൻ മാവിന്റെ തടിയിൽ കയറിപ്പറ്റി...
അവിടെ കയറിപ്പറ്റിയപ്പോൾ അവന്റെ ശൌര്യം കൂടി...
പിന്നെ വാലും പൊക്കിപ്പിടിച്ച് ചിലയൊട് ചില...
ശരീരം മുഴുവൻ ഇളക്കിമറിച്ചുള്ള ചിലക്കൽ..! അതും തല കീഴായി നിന്ന്, ഞങ്ങളേയും നോക്കി...!
അവനെ മുകളിൽ നിന്നും ഞങ്ങളാണ് തള്ളി താഴെയിട്ടതെന്ന മട്ടിൽ ഞങ്ങളെ മുട്ടം ചീത്ത പറയാണന്ന് തോന്നും വിധമായിരുന്നു മൂപ്പിലാന്റെ പ്രകൃതം...
‘ങ്ഹാ...അത്രക്കായൊ.
.’ എന്നു പറഞ്ഞ് ഞങ്ങൾ കല്ലെടുത്തെറിഞ്ഞു. അണ്ണാറക്കണ്ണൻ ജീവനും കൊണ്ട് മാവിന്റെ മുകളിലേക്കു പാഞ്ഞു. പിന്നെ അവനെ കണ്ടില്ല.

അപ്പോഴാണ് അണ്ണാറക്കണ്ണനോടൊപ്പം വീണ മാങ്ങയെക്കുറിച്ചോർത്തത്. പിന്നെ അതിനെ തിരക്കലായി. പക്ഷെ അതു ഏതൊ കാട്ടിനകത്തേക്ക് തെറിച്ചു പോയിരുന്നു. അല്ലെങ്കിൽ തൊട്ടടുത്തു തന്നെയുള്ള കാളത്തി തോട്ടിലൂടെ അതു പെരിയാർ പുഴയിലേക്ക് ഒഴുകി പോയിരിക്കാം.

ദിവസങ്ങൾ അങ്ങനെ മതിവരാതെ കടന്നുപോയി...
മാമ്പഴക്കാലം ആർത്തുല്ലസിക്കാൻ പറ്റിയ കാലമാണ്. (പണ്ട്)
പ്രത്യേകിച്ച് ഒഴിവുകാലം കൂടിയാവുമ്പോൾ....
അങ്ങനെ ഒഴിവുകൾ തീരുകയാണ്...
സ്കൂൾ തുറക്കാനുള്ള സമയമായി..
മഴക്കാറുകൾ ആകാശത്ത് അടിഞ്ഞുകൂടി..
ചിലപ്പോൾ അതു പടിഞ്ഞാറോട്ട് ഓടിയകലുന്നത് കാണാം. ഇപ്പോൾ മഴ പെയ്യും എന്ന തോന്നലുണ്ടാക്കി ആകാശത്ത് മഴക്കാറുകൾ നിറഞ്ഞു വന്നു...
ഇതു കണ്ടിട്ടാകാം, ഇത്തവണ ശക്തമായ മഴയിലായിരിക്കും തുടക്കമെന്നു കരുതി സർക്കാർ, സ്കൂൾ തുറക്കൽ ജൂൺ ഒന്നാം തീയതിയിൽ നിന്നും മൂന്നാം തീയതിയിലേക്കു മാറ്റിയത്.
പക്ഷെ, പ്രകൃതി സർക്കാരിനെ ഒന്നു കളിയാക്കാൻ തന്നെ തീരുമാനിച്ചു.
ഒന്നാം തീയതിയിലെ മഴ മൂന്നാം തീയതിയിലേക്ക് മാറ്റിയത് സർക്കാർ അറിഞ്ഞതേയില്ല...!
പിറ്റെ ദിവസം ശക്തമായ മഴക്കു മുൻപൊന്നു പുണ്യാഹം തളിച്ച പോലെ ഒന്നു ചാറി അത്രതന്നെ.

നാളെ മുതൽ പുതിയ സ്കൂളിൽ പോണം.
ഞാൻ അവസാനമായി പ്രിയ തോലൻ മാവിന്റെ ചുവട്ടിൽ ചെന്നു.
ആകാശം ഇരുളടഞ്ഞു നിന്നിരുന്നു. ഒരു ചെറു കാറ്റു പോലും വീശുന്നുണ്ടായിരുന്നില്ല . ഒറ്റ അണ്ണാറക്കണ്ണനും മാവിൽ കണ്ടില്ല. തോലൻ മാവ് ഒന്നനങ്ങുകപോലും ചെയ്യാതെ നിശ്ചലം നിന്നിരുന്നു. ഞാൻ തോലൻ മാവിനു ചുറ്റും ഒന്നു വട്ടം ചുറ്റി. പിന്നെ മുകളിലേക്കു നോക്കി തോലനെ ചുറ്റിപ്പിടിച്ച് മൂകമായി പറഞ്ഞു.
“തോലാ..ഇനിയെനിക്ക് പഴയതു പോലെ വരാനാവില്ല... എന്നെ പുതിയ സ്കൂളിൽ ചേർത്തു.
നാളെ മുതൽ ഞാൻ പുതിയ സ്കൂളിൽ പോകും. കാലത്തെ പോണം. പിന്നെ വൈകി രാത്രിയാകും വരുമ്പോൾ. ഒരുപാട് ദൂരം നടന്നു വേണം പോകാൻ... അതുകൊണ്ടാ നിന്റടുത്ത് വരാനാവാത്തെ...”
ഞാൻ ഒന്നുകൂടി തോലനെ കെട്ടിപ്പിടിച്ചു.
 “ശരി...ഞാൻ പോട്ടെ.”

ഞാൻ തിരിഞ്ഞുനടന്നു. നടന്നു തുടങ്ങിയതും എന്റെ മുൻപിൽ ഒരു പഴുത്ത മാങ്ങ വന്നു വീണു.
നന്നായി പഴുത്ത ഒരു മാങ്ങ. ഞാനതെടുത്ത് ഒന്നു മണത്തുനോക്കി. നല്ല മണം..!
നിറഞ്ഞ മനസ്സോടെ നന്ദിപുർവ്വം മുകളിലേക്ക് നോക്കുമ്പോൾ ഒന്നു രണ്ടു തുള്ളി വെള്ളം എന്റെ മുഖത്തു വീണു. ഇന്നലെ പെയ്ത ചാറ്റൽ മഴയിൽ തങ്ങി നിന്നതാവാം. അറിയാതെ ഞാനും കണ്ണുകൾ തുടച്ചു. കരയുകയായിരുന്നൊ..!!?

അകലെ ചെന്ന് ഒന്നുകൂടി തിരിഞ്ഞു നോക്കി. ഇരുൾ വീണു തുടങ്ങിയെങ്കിലും ആകാശത്ത് തല ഉയർത്തി പടർന്നു പന്തലിച്ച് നിശ്ശബ്ദം നിൽക്കുന്നു തോലൻമാവ്.


പിന്നെയും കാലമേറെ കടന്നു പോയി. തോലൻ മാവു മായുള്ള എന്റെ ബന്ധം ഏതാണ്ട് അവസാനിച്ചിരുന്നു. ഞായറാഴ്ച മാത്രം കിട്ടുന്ന ഒഴിവിലായിരുന്നു വല്ലപ്പോഴും വന്നിരുന്നത്. ഇതിനിടക്ക് മുത്തശ്ശി കാലയവനികക്കുള്ളിൽ മറഞ്ഞു. പുതിയ തലമുറക്ക് തോലന്റെ ആ തലയെടുപ്പ് അത്രക്കു രസിച്ചിട്ടുണ്ടാവില്ല. അല്ലെങ്കിൽ ഒറ്റത്തടിയിൽ ഒരു പോടുപോലുമില്ലാതെ നിന്ന തോലന്റെ വ്യാപാരമൂല്യം തിരിച്ചറിഞ്ഞിരിക്കും.
കുറെ നാളുകൾക്ക് ശേഷം നാട്ടിൽ വന്നപ്പോൾ കേട്ടു.
“എടാ..മ്മ്ടെ തോലൻ മാവ് വെട്ടി...!!!?”
“ങേ...!!!?” കേട്ടതും ഞെട്ടിത്തെറിച്ചു നിന്നു പോയി. എനിക്കതു പെട്ടെന്നു ഉൾക്കൊള്ളാനായില്ല. ഞാൻ തോലന്റടുത്തേക്ക് പാഞ്ഞു. അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച...!!!

നൂറ്റാണ്ടുകൾക്കപ്പുറം മുതൽ എത്രയൊ തലമുറകൾക്ക് കളിത്തൊട്ടിലായിരുന്ന ഞങ്ങളുടെ തോലൻ മാവ്, ആ വലിയ പറമ്പു നിറയെ വെട്ടിയിട്ട വലുതും ചെറുതുമായ കഷണങ്ങൾ കൊണ്ട് നിറഞ്ഞു കിടക്കുന്നു. തോലൻ നിന്നിടത്ത് മണ്ണിനടിയിലെ കട മാത്രം ബാക്കി. ഒരു ചെറിയ പോടു പോലുമില്ലാതെ ഉള്ളു മുഴുവൻ കാതലോടെ..
വീണിതല്ലൊ കിടക്കുന്നു ധരണിയിൽ... ഞങ്ങളൂടെ തോലൻ ’

എന്റെ കണ്ണുകൾ നിറഞ്ഞുവന്നു....
ഞാനാ വെട്ടിയിട്ട കടക്കുറ്റിയിൽ തളർന്നിരുന്നു പോയി...
കടക്കുറ്റിയിൽ നിന്നും ഊറി വന്ന പശ, ഹൃദയം ഉരുകിയൊലിച്ചിറിങ്ങിയ രക്തം കട്ട പിടിച്ചതു പോലെ...
ഞാനതിൽ തൊട്ടു നോക്കി.
ഇനിയും ഉണങ്ങാറായിട്ടില്ലാത്ത പശ എന്റെ കയ്യിലും പറ്റിപ്പിടിച്ചു.
തൊണ്ടയിൽ ഒരു കൊട്ട സങ്കടം തളം കെട്ടി നിന്നു. വായ വറ്റി വരണ്ടു. ഞാൻ മുകളിലേക്കു നോക്കി. തോലൻ പടർന്നു പന്തലിച്ചു നിന്നിടം ശൂന്യം. ആകാശം വളരെ വിശാലമായിത്തന്നെ കാണാം. നിറഞ്ഞൊഴുകിയ കണ്ണുകളുമായി ഞാൻ എഴുന്നേറ്റ് തിരിഞ്ഞു .
പുറകിലായി എന്റെ സുഹൃത്തുക്കൾ ശ്രീധരൻ, രവി, ജോഷി, അശോകൻ, നാരായണൻ,ശശി....
എല്ലാവരുടേയും മുഖത്ത് ഒരു വല്ലാത്ത വീർപ്പുമുട്ടൽ....

തൊണ്ടയോളം വന്ന് നിന്നു പോയ സങ്കടവുമായി...
ഞങ്ങൾക്ക് പരസ്പരം ഒന്നും സംസാരിക്കാനാകാതെ...
തിരിഞ്ഞു നടന്നു.
തോലാ നിനക്ക് മരണമില്ല....!
ഞങ്ങളുടെ മനസ്സുകളിൽ നീ ഇന്നും ജീവിക്കുന്നു....!’

[ മുൻപൊരിക്കൽ ഇട്ടതായിരുന്നു ഈ പോസ്റ്റ്. ഒന്നു കൂടി വെട്ടി വെടിപ്പാക്കി വീണ്ടും ഇത് പോസ്റ്റുന്നു. നേരത്തെ വായിച്ചിട്ടുള്ളവർ ക്ഷമിക്കുമല്ലൊ.]