Tuesday 5 May 2020

കഥ.
by വീകെ.

പെണ്ണുകാണൽ...

നല്ല ഉശിരുള്ള ചെറുപ്പക്കാരനായിരുന്നു ഞങ്ങളുടെ ശേഖരേട്ടൻ. വിപ്ലവ പ്രസ്ഥാനത്തിന്റെ ഉശിരുള്ള പോരാളി. എന്നെങ്കിലും ഒരു കല്യാണം കഴിക്കുന്നെങ്കിൽ അത് സ്വന്തം കാലിൽ നിൽക്കാൻ ത്രാണിയുണ്ടാകുന്ന കാലത്ത് , ഒരു പാവപ്പെട്ട വീട്ടിൽ നിന്ന് മാത്രം. ജാതിയും മതവും പ്രശ്നമല്ല. സൗന്ദര്യം, കണ്ടാൽ ഒരു കുറ്റവും പറയരുതാരും. ഇതൊക്കെയായിരുന്നു സങ്കല്ലക്കങ്ങൾ. പോസ്റ്ററൊട്ടിക്കാനും മതിലെഴുതാനും ഇങ്കിലാബ് വിളിക്കാനും കൂടെ നടന്നിരുന്ന ഞങ്ങൾക്കിതൊക്കെ അറിയാമായിരുന്നു.

ഇവിടെ നിന്നുകൊണ്ട് ശേഖരേട്ടന് ഒരു മേൽഗതി ഉണ്ടാവില്ലാന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ഗൾഫിലേക്ക് കയറ്റി വിട്ടത്. മൂന്നു വർഷം കഴിഞ്ഞുള്ള ആദ്യ വരവായിരുന്നു അന്ന്. ഈ വരവിന് പെണ്ണ് കെട്ടിച്ചിട്ടേ വിടുകയുള്ളുവെന്ന് ശേഖരേട്ടന്റെ അഛന്റെ പിടിവാശിക്ക് വഴങ്ങിയിട്ടുള്ള വരവാണ്. അതുകൊണ്ട് അഞ്ചെട്ടെടുത്ത് പോയി പെണ്ണുകണ്ടതിൽ നാലെഞ്ചെണ്ണം വീട്ടുകാർക്കും ഞങ്ങൾക്കും ബോധിച്ചത് സെലക്ട് ചെയ്ത് വച്ചിട്ടുണ്ടായിരുന്നു. ഇനി ഏതുവേണമെന്ന് ശേഖരേട്ടൻ വന്നുകണ്ട് തീരുമാനിക്കട്ടെയെന്ന് കാർന്നോമ്മാർ തീരുമാനിച്ചു.

സ്ത്രീധനത്തിന്റെ കാര്യം എവിടെയെങ്കിലും മിണ്ടിപ്പോയാൽ പിന്നെ ഞാനവിടെ പെണ്ണുകാണാൻ പോകില്ലെന്ന് ശേഖരേട്ടൻ വിളിച്ചു പറഞ്ഞിട്ടുണ്ടായിരുന്നു. അതുകൊണ്ട് ശ്രീധനക്കാര്യം പറഞ്ഞാൽ അവിടെ പെണ്ണു കാണാൻ പോയില്ലെങ്കിലോയെന്നു ഭയന്ന് മുന്നാന്മാർ അക്കാര്യം മറച്ചുവക്കും. ചോദിക്കാതെ സ്ത്രീധനം തന്നതാണെന്ന് കരുതിക്കോളും. അതോടൊപ്പം തങ്ങളുടെ കാശ് കണക്കുപറഞ്ഞു വാങ്ങുകയും ചെയ്യാം. അതിനു പറ്റിയ വീടുകളിലെ ഞങ്ങളെ കൊണ്ടു പോയുള്ളു.

‘ധർമ്മക്കല്യാണം’ നടത്തിയാൽ ഞങ്ങൾക്കെന്തു പുണ്യം കിട്ടാനെന്ന് ഒരുത്തൻ പറയുകയും ചെയ്തു.

ശേഖരേട്ടൻ വരുന്ന ദിവസം ഞങ്ങൾ കൂട്ടുകാർ എല്ലാവരുംകൂടി ഒരുജീപ്പ് വിളിച്ച് വിമാനത്താ‍വളത്തിലേക്ക് പുറപ്പെട്ടു. സൌദിയിൽ നിന്നും മുംബെ വഴിയാണ് വരുന്നത്. ശേഖരേട്ടനെ സ്വീകരിച്ച് മടങ്ങുമ്പോൾ പറഞ്ഞു.
“ആകെ ഒരു മാസത്തെ അവധിയേ കിട്ടിയുള്ളു. നാളെത്തന്നെ തിരിച്ചു പോകാനുള്ള ടിക്കറ്റ് ഒന്നു ഓക്കെ ആക്കണം. മുംബെയിൽ നിന്നുള്ള ഫ്ലൈറ്റിനാണ് ബുദ്ധിമുട്ട്.. സമീറേ... താനത് ഏറ്റോണം...”
“ഓക്കെ... അക്കര്യം ഞാനേറ്റു..”
“നീ എത്ര നാളുണ്ടെടൊ... ഇവിടെ...?”
“എനിക്കു രണ്ടു മാസമുണ്ട്....”
സമീറ് ദുബായിൽ നിന്നും വന്നിട്ട് രണ്ടാഴ്ച ആയതേയുള്ളു.

കുറേ പോന്നു കഴിഞ്ഞപ്പോൾ ഒരിടത്ത് വച്ച് സമീർ പറഞ്ഞു.
“ശേഖരേട്ടാ.. ദേ ഈവഴിയെ കുറച്ചങ്ങട് ചെല്ലുമ്പോൾ ഒരുവീടുണ്ട്... ആ വീട്ടിലൊരു കിളിയുണ്ട്... ഞാൻ കണ്ടതിൽ ശേഖരേട്ടന് ഏറ്റവും യോജിച്ചത് അതായിരിക്കും...!!”
മറ്റൊരു കൂട്ടുകാരൻ ചോദിച്ചു.
“അതെങ്ങനെ നീ ഒറ്റക്കു പോയി പെണ്ണു കണ്ടടാ സമീറെ....?”
“ഹാ..ഹാ... ഞാൻ ഒറ്റക്കുപോയി കണ്ടതല്ല. ഇന്നലെ കാലത്ത് ഒരുസ്ഥലത്ത് വച്ച് അപ്രതീക്ഷിതമായി കണ്ടതാ.. ആ കിളിയെ കണ്ടതും എന്റെ മനസ്സിൽ ഓടിവന്ന മുഖം ശേഖരേട്ടന്റെയാ... നമ്മൾ കുറച്ചുദിവസമായിട്ട് ശേഖരേട്ടനു പെണ്ണന്വേഷിച്ചു നടക്കായിരുന്നല്ലൊ. അതുകൊണ്ടാവും അങ്ങനെ തോന്നിയത്...”
“എന്നിട്ട് നീ ഞങ്ങളോടൊന്നും പറഞ്ഞില്ലല്ലൊ ഇതുവരെ...”
“ഞാൻ അനേഷിച്ചപ്പോൾ.... ഞാൻതന്നെ വേണ്ടന്നു വച്ചു.....”
“അതെന്താ.. അങ്ങനെ തോന്നാൻ...?
"ശേഖരേട്ടൻ ‘ഗൾഫ് ശേഖരേട്ടനല്ലെ’ ഇപ്പോൾ പഴയ ആദർശമൊക്കെ
എത്രമാത്രം കയ്യിലുണ്ടെന്നറിയില്ലല്ലൊ....”

അതു കേട്ടതും ശേഖരേട്ടൻ സമീറിനെ തിരിഞ്ഞൊന്നു നോക്കി.
" ശേഖരേട്ടാ... അത്രക്ക് ചേരുന്ന പെണ്ണായതു കൊണ്ട് ഞാനതിന്റെ വിശദവിവരം അന്വേഷിച്ചിരുന്നു ഇന്നലെത്തന്നെ...”
“എന്താ വിവരം കേൾക്കട്ടെ...”
“അവർക്ക് ഇപ്പോൾ ഒരു കല്യാണം നടത്താനുള്ള സാഹചര്യമില്ല. "
“ബുദ്ധിമുട്ടെന്താ... പെണ്ണിനു പ്രായമായില്ലെ...?”
“അതൊക്കെ ആയി... ഒന്നുരണ്ടു കൊല്ലംകൂടി കഴിഞ്ഞിട്ടെ പറ്റുള്ളുത്രെ. പിന്നെ, അവൾക്ക് അഛനും ആങ്ങളമാരും ഇല്ല. അമ്മയും രണ്ടുസഹോദരിമാരും മാത്രം. അമ്മക്ക് വില്ലേജാഫീസിൽ പിയുൺ പണിയുണ്ട്. താഴെയുള്ളവർ രണ്ടും പുരനിറഞ്ഞു നിൽക്കാ.. അതാ ഞാനാരോടും പറയാതിരുന്നത്...."
അതു കേട്ടിട്ട് ആരുമൊന്നും മിണ്ടിയില്ല.
ആ സംഭാഷണം അവിടെ അവസാനിച്ചു.

അന്നു വൈകുന്നേരം ശേഖരേട്ടൻ നാടു കാണാനിറങ്ങി. പത്തുമുപ്പതു കൊല്ലം ജീവിച്ച കവലക്ക് മാറ്റമൊന്നുമില്ല. എന്നാലും ആദ്യമായിട്ട് കാണുന്ന ഒരു തോന്നലായിരുന്നു.
പണ്ടുകണ്ടാൽ മിണ്ടാത്തവരോട് പോലും വലിയ സ്നേഹം തോന്നി. ആരേയും ഒഴിവാക്കിയില്ല. കേറിച്ചെന്നു പരിചയം പുതുക്കി.

മമ്മുദുക്കാന്റെ കടയിൽ സമീറിനെയും കൂട്ടി ചായ കുടിച്ചിരിക്കുമ്പോൾ നാളെ പെണ്ണു കാണാൻ പോകാനുള്ള ഒരു മൂന്നാമൻ അടുത്തെത്തി. മറ്റെന്നാൾ മുതൽ പെണ്ണു കാണൽ തുടങ്ങാമെന്നു തീരുമാനിച്ചു.

തിരിച്ചു പോരുന്ന വഴി സമീറിന്റടുത്ത് ആ പെൺകുട്ടിയൂടെ കാര്യം ചോദിച്ചു. എല്ലാം ഒന്നുകൂടി കേട്ടുകഴിഞ്ഞ ശേഖരേട്ടൻ പെട്ടെന്നു പറഞ്ഞു.
“നാളെ കാലത്ത് അവിടെ പോയി ആ പെൺകുട്ടിയെ ഒന്നുകണ്ടാലൊ..?”
സമിർ ശരിക്കും ഞെട്ടി.
“ങെ....! ഉറപ്പിച്ചൊ...?”
“ങൂം... എന്തായാലും നമുക്ക്പോയി ഒന്നുകാണാം....!”
“പക്ഷെ, പെണ്ണിനെ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ പിന്നെ... ഒരുതരം കളിതമാശ ആക്കരുത്....”
“അതൊന്നുമില്ല... കാണാൻ പറ്റിയ ഒരുസന്ദർഭം നാളെ കാലത്തേക്ക് പറ്റുമെങ്കിൽ ശരിയാക്ക്...”
“ഓക്കെ... അത് ഞാൻ ഏർപ്പാട് ചെയ്യാം..”

പിറ്റേദിവസം കാലത്ത് തൊട്ടടുത്ത ഒന്നുരണ്ടു ബന്ധുക്കളോടൊപ്പം ഞങ്ങൾ ഒരുജീപ്പിൽ പുറപ്പെട്ടു. ഓട്ടോറിക്ഷക്കാർ പോലും പോകാൻ മടിക്കുന്ന പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായ വീതി കുറഞ്ഞ വഴിയിൽ ജീപ്പ് ഇട്ടിട്ട്, കുറച്ചിട ഞങ്ങൾ നടന്നു.
ഒരിടത്തെത്തിയപ്പോൾ സമീറ് പറഞ്ഞു.
"ദാ .. ഇതാ വീട്...''

 ഓടുമേഞ്ഞ കൊച്ചു വീടായിരുന്നു അത്.
ചുറ്റുവട്ടത്തും വാർക്ക കെട്ടിടങ്ങൾ...
മതിലിനു പകരം ഓലയും മുള്ളും വച്ചു കെട്ടിമറച്ച വേലിയുടെ നടുക്കായി ഒരു ചെറിയ പടി (ഗേറ്റ്).
മുളംകോലായിരുന്നു പടിയായി ഉപയോഗിച്ചിരുന്നത്....
മുകളിലത്തെ പടി ഒരുവശത്തേക്ക് നീക്കി വച്ചാൽ കവച്ചു കടക്കാം...
ഞങ്ങൾ മുറ്റത്തേക്ക് കടന്നു....

മുറ്റം നിറയെ ചെടിച്ചട്ടിയിൽവളരുന്നതും അല്ലാത്തതുമായ ചെടികളും നിറയെ പൂക്കളും. കൂടാതെ നല്ല പൊക്കമുള്ള തെങ്ങുകളും അടയ്ക്കാമരങ്ങളും വീടിനു ഭീഷണീയായി നിൽക്കുന്നു.. പിന്നെ മാവ്, പ്ലാവ് മുതലായവ കൊണ്ട് സമൃദ്ധമാണ് ബാക്കിയുള്ള ഇച്ചിരി പറമ്പു്.

ഞങ്ങളെ വീട്ടിനകത്തേക്ക് ക്ഷണിക്കപ്പെട്ടു. ഒരു കുഞ്ഞിറയം. അതു കഴിഞ്ഞ് കുഞ്ഞു സ്വീകരണമുറി. ഞങ്ങൾക്കെല്ലാവർക്കും ഇരിക്കാൻ പറ്റുമായിരുന്നില്ല. എങ്കിലും കഷ്ടിച്ച് ഇരുന്നു. ചായ കുടിച്ചിരിക്കുമ്പൊഴാണ് പെണ്ണിനെ കാണിച്ചത്.

പാവാടയും ലോംഗ്ബ്ലൌസ്സുമായിരുന്നു വേഷം....
പൊക്കം കുറഞ്ഞതുകൊണ്ടാകും കൊച്ചുപെണ്ണിനെപ്പോലെ തോന്നി...
ശേഖരേട്ടന്റെ മനസ്സിൽ ഒരുകൊള്ളിയാൻ മിന്നി....!
സമീറിന്റെ കണക്കു കൂട്ടൽ എത്ര ശരിയായിരുന്നുവെന്ന് ഒരുനിമിഷം ഓർത്തു.

കൊച്ചുപെണ്ണിനെപ്പോലെ തോന്നിയതുകൊണ്ട് സാരി ഉടുത്തുകാണാൻ ബന്ധുക്കളിൽ ഒരാൾ ആഗ്രഹം പ്രകടിപ്പിച്ചു. ശേഖരേട്ടന്റെ ആഗ്രഹമാണ് ബന്ധു നിറവേറ്റിയത്.
ആ പെൺകുട്ടി സാരിയുടുത്ത് ഒന്നുകൂടി ഞങ്ങളുടെ മുൻപിൽ വന്നുനിന്നു..
ഇപ്പോഴാ ഒരുപെണ്ണായതെന്നു തോന്നി.....!

പെൺകുട്ടി അകത്തേക്കു പോയതിന്റെ പിറകെ എല്ലാവരും ശേഖരേട്ടന്റെ മുഖത്തേക്കു നോക്കി. എല്ലാവരും കൺപുരികം മുകളിലെക്ക് വെട്ടിച്ചു ചോദിച്ചു മൂകമായി ‘എങ്ങനെണ്ട്...  ? എങ്ങനേണ്ട്...?'

ഞങ്ങൾ എല്ലാവരും മുറ്റത്തിറങ്ങി നിന്നു കുശുകുശുത്തു....!
അവസാന തീരുമാനപ്രകാരം ശേഖരേട്ടന്റെ ബന്ധു പറഞ്ഞു.
“ഞങ്ങൾക്കിഷ്ടമായി...!
നിങ്ങളുടെ തീരുമാനം എത്രയും പെട്ടെന്ന് അറിയിക്കണം. പറ്റുമെങ്കിൽ നാളെത്തന്നെ.. കാരണം അവനുലീവു കുറവാണ്...”

അങ്ങനെ ഞങ്ങൾ സന്തോഷത്തോടെ തിരിച്ചുപോരാൻ തുടങ്ങുമ്പോൾ അകത്തു നിന്നും മറുപടി വന്നു.
“നാളേക്കാക്കണ്ട... ഇപ്പൊത്തന്നെ പറയാം.. ഞങ്ങൾക്കുമിഷ്ടായി...!!!’
എല്ലാവരേടേയും മുഖത്ത് പൂർണ്ണചന്ദ്രൻ തിളങ്ങി.....!!

അതുകേട്ടതും ബന്ധു ഉടനെതന്നെ പറഞ്ഞു.
“എങ്കിൽ നാളെത്തന്നെ നിങ്ങൾ വേണ്ടപ്പെട്ടവരൊക്കെകൂടി അങ്ങോട്ടുവരൂ... അവിടെവച്ച് തിരുമാനിക്കാം ബാക്കി...”
“ഇത്ര പെട്ടെന്നായാലെങ്ങനാ.. ഞങ്ങൾ ഒന്നും കരുതിയിട്ടില്ലിതുവരെ. അടുത്ത വരവിനു പോരെ കല്യാണം.... അപ്പൊഴേക്കും ഞങ്ങൾ റെഡിയാക്കാം....”

ഒരുപെൺകുട്ടിയെ ഇറക്കിവിടാനുള്ള ബദ്ധപ്പാട് ആ അമ്മയുടെ വാക്കുകളിൽ നിറഞ്ഞിരുന്നു. ബന്ധു പറഞ്ഞു.
 “ഞങ്ങൾക്ക് സമയം കളയാനില്ല.. മറ്റൊന്നും ഞങ്ങൾ ചോദിച്ചില്ലല്ലൊ. ഒരു മുഹൂർത്തം നിശ്ചയിക്കുക, പെണ്ണിനെ കൈപിടിച്ചിങ്ട് തരിക. പിന്നെന്താ...?”
“എന്നാലും ഒരുപെണ്ണിനെ ഇറക്കിവിടുമ്പോൾ വെറുംകയ്യോടെ എങ്ങനാ...?”
“അങ്ങനെയാണെങ്കിൽ നിങ്ങളുടെ കയ്യിലുള്ളത് എന്താന്ന്വച്ചാ അതുകൊടുത്താൽ മതി...!!”
“അതാ ഞങ്ങൾ പറഞ്ഞത്.... ഒരുകൊല്ലം കൂടി കഴിഞ്ഞിട്ടാണെങ്കിൽ.... അപ്പൊ.. ഒന്നുവരാൻ പറ്റില്ലെ....?”
ആ ചോദ്യം ശേഖരേട്ടന്റെ നേരെയായിരുന്നു..

അടുത്തു നിന്ന ഞാൻ ശേഖരേട്ടന്റെ ചെവിയിൽ മന്ത്രിച്ചു.
‘ആ പരിപാടി വേണ്ട.... അപ്പൊഴേക്കും വയസ്സ് മുപ്പത്തഞ്ചാവും... മൂക്കിൽ പല്ലുംവരും.....!!’
ശേഖരേട്ടൻ പറഞ്ഞു.
“പോയാൽപിന്നെ രണ്ടുവർഷം കഴിയാതെ വരാൻ പറ്റില്ല....”
ബന്ധു പറഞ്ഞു.
“എന്തായാലും നിങ്ങൾ നാളെ അങ്ങോട്ടുവരൂ... ബാക്കി അവിടെവച്ച് തിരുമാനിക്കാം...”
അതുസമ്മതമെന്ന നിലയിൽ പിന്നെ ആരും ഒന്നുംപറഞ്ഞില്ല. ഞങ്ങൾ യാത്ര പറഞ്ഞിറങ്ങി.

വീട്ടിലെത്തി വിവരം പറഞ്ഞതും ശേഖരേട്ടന്റെ അഛൻ ചൂടായി.
"ഒന്നുകൂടി ആലോചിച്ചിട്ട് പോരെടാ മോനേ.... നിനക്കോയില്ല. അവർക്കുമില്ല. താഴെയുള്ള രണ്ടനിയത്തിമാരും പുരനിറഞ്ഞു നിൽക്കയാണെന്നല്ലേ പറഞ്ഞത്. അപ്പോപ്പിന്നെ അവർക്കൊരു ആലോചന വന്നാൽ നിനക്കവരെ സഹായിക്കേണ്ട ബാദ്ധ്യതയില്ലേ. അന്നേരം നീയെന്തു ചെയ്യും. എവിടെന്നെടുത്തു കൊടുക്കും...?"
ശേഖരേട്ടൻ അത്രക്കങ്ങോട്ട് ചിന്തിച്ചിട്ടില്ലായിരുന്നതുകൊണ്ട് മറുപടിയൊന്നും പറഞ്ഞില്ല. അഛന്റെ ചിന്തകൾ അസ്താനത്തല്ല.
ആരുമൊന്നും പറയാതായപ്പോൾ ശേഖരേട്ടന്റെ അച്ഛൻ മോനേ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
"നിന്റെ ഇഷ്ടത്തിന് ഞാനെതിരല്ല. അവരുടെ തലവിധിയെന്തോ അതുപോലെ വരട്ടെ..."

പിറ്റേദിവസം അവർ വന്നു.
സ്ത്രീധനമൊന്നും ആവശ്യപ്പെടാത്തതു കൊണ്ട് കാര്യമായ തർക്കങ്ങളൊന്നും ഉണ്ടായില്ല. തൊട്ടടുത്ത മുഹൂർത്തത്തിൽ  വിവാഹം നടത്താൻ തിരുമാനിച്ചു.
തീയതി നാളെ കുറിച്ചയക്കാമെന്നു പെൺവീട്ടുകാരുടെ ഒരുകാർന്നോർ ഏറ്റു.
അതോടൊപ്പം വിരുന്നുപോലുള്ള പരിപാടികൾ സമയലാഭത്തിനായി വേണ്ടന്നുവച്ചു.
തൊട്ടടുത്ത ദിവസം തന്നെ തീയതിയുമായി ആളുവന്നു.
ഒരാഴ്ച കഴിഞ്ഞുള്ള ശുഭമുഹൂർത്തം...!!

ഇതിനിടയിൽ  കല്യാണമുറപ്പിച്ച വിവരമറിഞ്ഞ മൂന്നാന്മാർ ബഹളം തുടങ്ങി...!
“നിങ്ങൾ കെട്ടണ്ട.... ഒന്നുവന്നു കണ്ടിട്ടു പോ... ഇഷ്ടപ്പെട്ടില്ലാന്നു ഞങ്ങൾ പറഞ്ഞോളാം.”
അതിനൊന്നും ശേഖരേട്ടൻ നിന്നുകൊടുത്തില്ല.
മറ്റൊരു പെണ്ണുകാണലിനു ശേഖരേട്ടൻ പോയില്ല. വെറുതേ ഒരുപെണ്ണിന്റെ മനസ്സു വേദനിപ്പിക്കാൻ ശേഖരേട്ടനാവില്ല.
അവർക്ക് വേണമെങ്കിൽ ചായക്കാശു കൊടുത്തുവിടാം. അപ്പൊഴത്തെ ദ്വേഷ്യത്തിൽ അതിനൊന്നും നിൽക്കാതെ അവർ സ്ഥലം വിട്ടു. ചിലരൊക്കെ പിന്നീടുവന്ന് ചായക്കാശുവാങ്ങി സന്തോഷം പുതുക്കി...!

പിറ്റെ ദിവസം കാലത്ത് മുതൽ വിവാഹത്തിന്റെ ക്ഷണം ആരംഭിക്കാൻ തീരുമാനിച്ചിരുന്നതാണ്.
പക്ഷെ, അന്നു കാലത്ത് കിട്ടിയ വാർത്ത സകലരേയും ഞെട്ടിച്ചു കളഞ്ഞു.... !!?
“ഈ കല്യാണത്തിനു പെണ്ണിനു സമ്മതമല്ലത്രേ...!!?”

വിവരമറിഞ്ഞ് ഞങ്ങളെല്ലാം ശേഖരേട്ടന്റെ വീട്ടിൽ കൂടി.
‘അന്ന് ഇഷ്ടപ്പെട്ടെന്നു പറഞ്ഞതാണല്ലൊ....!’
‘ശ്രീധനമൊന്നും നമ്മൾ ചോദിച്ചിട്ടില്ലല്ലൊ...!!’
‘ഇനി ആരെങ്കിലും നമ്മൾക്കിട്ട് പാര പണിതോ...?!’
‘ചിലപ്പോൾ മൂന്നാന്മാർ ആരെങ്കിലും....!!?’

അന്നുതന്നെ ശേഖരേട്ടന്റെ ബന്ധു വിവരമറിയാനായി പുറപ്പെട്ടു. ശേഖരേട്ടൻ ഒരുകാര്യം പ്രത്യേകം പറഞ്ഞയച്ചിരുന്നു.
“എന്റേയൊ, നമ്മുടെ കുടുംബത്തിന്റേയൊ എന്തെങ്കിലും സ്വഭാവദൂഷ്യമോ മറ്റൊ പറഞ്ഞിട്ടാണ് അവർ ഒഴിവാകുന്നതെങ്കിൽ ഇങ്ങു പോരെ. അതു നിഷേധിക്കാനൊന്നും പോകണ്ട. നമുക്ക് മറ്റുള്ളവരെ പോയി കാണാം. അതല്ല മറ്റുവല്ലതുമാണെങ്കിൽ അത് എന്താണെന്നറിയണം...”

ബന്ധു പോയി തിരിച്ചുവരുന്നത് വരെ മുള്ളിന്മേലായിരുന്നു ശേഖരേട്ടന്റെ നിൽ‌പ്പ്. വരാൻ വൈകുന്നതുകൊണ്ട് ഞങ്ങൾ കവലയിലേക്ക് നടന്നു. ഉച്ച കഴിഞ്ഞപ്പോഴാണു ബന്ധു തിരിച്ചെത്തിയത്. വന്നപാടെ വഴിയിൽ വച്ചുതന്നെ കാര്യങ്ങൾ അറിഞ്ഞു.
‘സ്ത്രീധനം’ തന്നെ പ്രശ്നം....!!

സിനിമകളുടെ സ്വാധീനം അത്രക്കുണ്ടായിരുന്നു. അന്നു ഇന്നത്തെപ്പോലെ സീരിയലുകളൊന്നും ഉണ്ടായിരുന്നില്ല. പുതുമണവാട്ടിയുടെ കഴുത്തിലും കാതിലും മറ്റും കിടക്കുന്ന ആഭരണങ്ങൾ, കല്യാണസാരി എന്നിവ പിടിച്ചുനോക്കി പെണ്ണുങ്ങൾ ചോദിക്കുന്നതു കണ്ടിട്ടില്ലെ...
‘ഇതെത്ര പവനാ..?’
‘ഇതെവിടെന്നു വാങ്ങീതാ... ഈ നരുന്ത് മാല..?’
“ഇതിലും വലിയ കസവായിരുന്നു എന്റെ രണ്ടാം സാരിക്ക്...”
കല്യാണത്തിനു വരുന്ന പെണ്ണുങ്ങൾ മാത്രമല്ല, സ്വന്തം നാത്തൂന്മാരും അമ്മായിയമ്മയുമൊക്കെ ഒരു പേടിസ്വപ്നമാണല്ലൊ....!!
അപ്പോൾ, ആവശ്യത്തിന് ആഭരണങ്ങൾകൂടി ഇല്ലാതെ ചെന്നാലൊ...?!!
അതായിരുന്നു പെങ്കൊച്ചിനുണ്ടായ മന:മാറ്റത്തിനു കാരണം.

‘എനിക്കു തരാനുള്ളത് സ്വർണ്ണമായിത്തന്നെ കല്യാണത്തിനു കിട്ടണം. ഇല്ലെങ്കിൽ എനിക്കു കല്യാണം വേണ്ട...!’
പെണ്ണു ഒറ്റക്കാലിൽ നിന്നു. ആരൊക്കെ പറഞ്ഞിട്ടും സമ്മതിച്ചില്ല.
‘അവിടെ ചെന്ന് മറ്റുള്ളവരുടെ ചോദ്യത്തിനു മുമ്പിൽ തലയും താഴ്ത്തി നിൽക്കാൻ എനിക്ക് പറ്റില്ല...! എനിക്കങ്ങനെ ഒരിടത്തും പോയിപൊറുക്കണ്ട....!!’

ഈ തീരുമാനം മാറ്റാൻ അന്ന് ഉച്ചവരെയുള്ള സമയം മുഴുവൻ ഉപയോഗിക്കേണ്ടി വന്നു. അവസാനം മന:മില്ലാമനസ്സോടെയാണെങ്കിലും സമ്മതം വാങ്ങിയിട്ടാണ് ബന്ധു തിരിച്ചെത്തിയത്. ഇതറിഞ്ഞതോടെ ഞങ്ങൾക്കെല്ലാം ആശ്വാസമായി....

പിന്നെ താമസമുണ്ടായില്ല. കല്യാണത്തിനുള്ള ഒരുക്കങ്ങൾ പെട്ടെന്നു തന്നെ ആരംഭിച്ചു.
ശേഖരേട്ടൻ വന്നു പെണ്ണുകണ്ടതിന്റെ പത്താം ദിവസം അവളുടെ കഴുത്തിൽ താലി ചാർത്തി സ്വന്തമാക്കി....!!!
                           
                                   ശുഭം.