Tuesday 15 July 2014

നോവൽ. മരുഭൂമി.(20)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി.  അശുപത്രിയുടെ വികസനത്തെക്കുറിച്ച് അസ്സർബായി പറഞ്ഞു.. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക് ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. വിരുന്നുകാരോടൊപ്പം പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി.

തുടർന്നു വായിക്കുക....

സെൻസേഡ്...

അത് കണ്ട് വെറുപ്പ് മാത്രമല്ല ഓക്കാനവും വന്നത് വളരെ പണിപ്പെട്ടാണ് ഞങ്ങൾ ഒതുക്കിയത്.
മൂക്കുട്ടപ്പയ്യൻ പേടിച്ച് കരയുന്നതിനിടെ ദ്വേഷ്യത്തോടെ കൈ കൊണ്ടൊരു തട്ടു കൊടുത്തു.
അത് ചെന്ന് അറബിയുടെ മുന്നിൽ വീണു.
അറബി അതിന്റെ വായിൽ കയ്യിട്ട് നാക്ക് പിഴുതെടുത്ത് മുറിച്ച് ഒരു കഷണം ആദ്യമായി എന്റെ നേരെ നീട്ടി....!!

അത് വാങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ഒരു നിമിഷമെടുത്തു.
ഒരു കൈ സഹായത്തിനായി സച്ചിയെ നോക്കുമ്പോഴുണ്ട് അവൻ ശവം പോലെ ഒറ്റയിരിപ്പ്.
ഈ മനുഷ്യൻ തരുന്നത് വാങ്ങാതിരിക്കുന്നത് എങ്ങനെ. അറിയാതെ തന്നെ കൈ നീണ്ടു. ഒരു കുഞ്ഞു ബിസ്ക്കറ്റ് പോലൊരു കഷണം നാക്ക് എന്റെ ഉള്ളൻ‌കയ്യിലിരുന്ന് വിറച്ചു...!
അറബി മറ്റൊരു കഷണം സച്ചിക്കും നീട്ടി.
പിന്നെ കുഞ്ഞു കഷണങ്ങൾ മറ്റുള്ളവർക്കും കൊടുത്തു.
കിട്ടിയവർ സ്വാദോടെ വായിലിട്ട് ചവക്കുന്നു.
എനിക്കതിന് മനസ്സ് വന്നില്ല. ഞാനത് വായിലേക്കിടുന്നതു പോലെ  ആംഗ്യം കാണിച്ചിട്ട് ഷർട്ടിന്റെ പോക്കറ്റിലേക്കിട്ടു. എന്നിട്ട് വായ ചവക്കുന്നത് പോലെ ആംഗ്യം കാണിച്ചു കൊണ്ടിരുന്നു.

സച്ചിയത് കിട്ടിയപാടെ ഇരുന്ന കാർപ്പറ്റിന്റെ അടിയിൽ പൂഴ്ത്തി...!
അറബി അടുത്ത പരിപാടിയായി ആടിന്റെ ഒരു കാലിൽ പിടുത്തമിട്ടു.
ആ കാൽ  മുകളിലേക്കൊരു പൊക്കു പൊക്കി പിന്നെ സൈഡിലേക്കൊരു വെട്ടിക്കൽ....!
ആ കാൽ അറബിയുടെ കയ്യിൽ...
അവൻ അത് ഒരു കടിക്ക് കുറച്ചു മാംസം എടുത്തിട്ട് അടുത്തിരുന്ന ഭാര്യക്ക് കൊടുത്തു. അത്ഭുതത്തോടെയും അതിലേറെ ഹാസ്യത്തോടെയും ഈ കാഴ്ച കണ്ടുകൊണ്ടിരിക്കുകയായിരുന്നു ഞങ്ങൾ...

അപ്പോഴാണ് എന്റെ ഇടതു വശത്തിരുന്ന മൂക്കുട്ടപ്പയ്യന് ആവേശം കയറിയത്.
അവൻ ആടിന്റെ കൈ ഒരെണ്ണം അറബി ചെയ്തതു പോലെ ഒരു പൊക്കും ഒരു വലിയും...!
ദാ.. ആ കൈ  അവന്റെ കയ്യിൽ...!
പിന്നെ ആ മൂക്കട്ട മുട്ടിച്ച് അതിലൊരു കടിയും....
പക്ഷെ, അവന്റെ വായിൽ ഒരു കുഞ്ഞു കഷണം പോലും തടഞ്ഞില്ല.
എത്ര കടി കടിച്ചിട്ടും ഒരു കഷണം പോലും വായിൽ കിട്ടിയില്ല.
ആ മൂക്കട്ട മുഴുവൻ ഇറച്ചിയിലായത് മിച്ചം..!

പിന്നെ ദ്വേഷ്യത്തിന് അമർത്തി ഒരു കടി. അതോടെ ഒരു കുഞ്ഞു കഷണം അവന്റെ വായിൽ കിട്ടി. അതിനുശേഷം ആ കൈ എന്റെ നേരെ നീട്ടി...!
അത് ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല....
ഞാൻ ചമ്മി അറബിയെ നോക്കുമ്പോൾ, അത് വാങ്ങിച്ചോളാൻ ആംഗ്യം കാണിക്കുന്നു. എനിക്കത് വാങ്ങാതിരിക്കാനായില്ല. അതു വാങ്ങി മറുപുറത്തു നിന്നും ഒരു കഷണം ഞാനും കടിച്ചെടുത്തു. മാംസം ഒരു പാളി പോലെ പൊളിഞ്ഞിങ്ങു പോന്നു. അത് വായിൽ കടിച്ചു പിടിച്ചു കൊണ്ട് ബാക്കി ആട്ടിൻ കാൽ സച്ചിക്ക് കൊടുത്തു...!
സച്ചി കിട്ടിയ പാടെ തിരിച്ചും മറിച്ചും നോക്കിയിട്ട് ഞാൻ കടിക്കാത്ത മറുവശം നോക്കി ഒറ്റ കടി...! ഇതിലൊക്കെ താൻ വലിയ വിരുതനാണെന്ന മട്ടിലായിരുന്നു പ്രകടനം..!
അവിടം ആ പയ്യന്റെ മൂക്കട്ട പുരണ്ടതാണെന്ന് പറയാനുള്ള സാവകാശമൊന്നും എനിക്ക് കിട്ടിയില്ല. അതിനു മുൻപേ തന്നെ ബാക്കി അടുത്തയാൾക്ക് കൈ മാറികഴിഞ്ഞിരുന്നു.

സച്ചിയുടെ വായിലിരിക്കുന്ന ആ കഷണത്തിൽ പുരണ്ടിരിക്കുന്ന മൂക്കട്ടയുടെ കഥ ഇനി പറഞ്ഞാൽ അവൻ ചിലപ്പോൾ ഓക്കാനിക്കാനോ ശർദ്ദിക്കാനോ സാദ്ധ്യതയുള്ളതു കൊണ്ട് ഞാനും അതങ്ങമക്കി..!
അപ്പോഴേക്കും ആടിന്റെ അവയവങ്ങൾ എല്ലാം ഓരോരുത്തരുടെ കൈവശം ആയിക്കഴിഞ്ഞിരുന്നു.
എത്ര പെട്ടെന്നാണ് ഒരാട് വെറും അസ്ഥിപഞ്ചരമായത്...!
ആദ്യം ചോറ് കണ്ടപ്പോൾ ഇതു മുഴുവൻ ആരു തിന്നു തീർക്കുമെന്നായിരുന്നു ഓർത്തത്.
ഈ നേരം കൊണ്ട് ബിരിയാണിത്തളിക അത്രയും ഒഴിഞ്ഞിരുന്നു...
രസകരമായിരുന്നു ആ ഭക്ഷണ വിരുന്ന്.
ആദ്യാനുഭവവും...
വളരെയധികം  നേരം അതുമായി ഞങ്ങളവിടെ ഇരുന്നു.
ചുറ്റും വിശാലമായ നീലാകാശവും  താഴെ മലകളും ഇരുണ്ട ഭൂമിയും സാക്ഷി...

എല്ലാം മടക്കിക്കെട്ടി  അവിടന്ന് തിരിക്കുമ്പോൾ രാത്രി പത്തു മണി കഴിഞ്ഞിരുന്നു. ആശുപത്രിപ്പടിക്കൽ ഞങ്ങളെ ഇറക്കുമ്പോൾ വല്ലാത്തൊരു വിഷമമായിരുന്നു അവരെ വിട്ടുപിരിയാൻ. അറബി ഇറങ്ങി വന്ന് ഞങ്ങൾക്കുള്ള പ്രതിഫലം നീട്ടുമ്പോൾ ഞങ്ങളൊന്നു പരുങ്ങി. വേണ്ടെന്ന് പറയാനുള്ള മനസ്സുണ്ടായിരുന്നെങ്കിലും  ഞങ്ങളുടെ ദാരിദ്ര്യം അതിനനുവദിച്ചില്ല. എങ്കിലും ആ പണം വാങ്ങിയത് വളരെ വേദനയോടെ ആയിരുന്നു. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു പിക്നിക് സമ്മാനിച്ച ആ നല്ല കുടുംബത്തോട്  പണം വാങ്ങിയത് തെറ്റായിപ്പോയെന്ന കുറ്റബോധമായിരുന്നു പിന്നീട് ഞങ്ങൾക്ക്.
ഈ അനുഭവങ്ങൾ അബ്ദുളുമായി പങ്കു വച്ച് അന്നു രാത്രിയിൽ ഞങ്ങൾ  ഉറങ്ങിയില്ല....

പിറ്റേ ദിവസം അമാറയിലെ ജനറേറ്റർ വൈകുന്നേരം ആറുമണിക്ക് ഓൺ ചെയ്യേണ്ടത് എന്റെ  ഡ്യൂട്ടി ആയിരുന്നു. ഞങ്ങൾ ഊഴം വച്ചാണ് ചെയ്യാറ്. ഒരാൾ ഓൺ ചെയ്താൽ അടുത്ത ആൾ പോയി രാത്രി പത്തു മണിക്ക് ഓഫാക്കും. അതു പോലെ തന്നെയാണ് പകലും. അന്നും ആറു മണിക്ക് പത്ത് മിനിറ്റുള്ളപ്പോൾ ഞാൻ അമാറയിലേക്ക് ചെന്നു.

ആശുപത്രി മതിലിനോട് ചേർന്ന ഗേറ്റ് തുറക്കാറില്ല. അഴികൾക്കുള്ളിലൂടെ ഞങ്ങൾക്ക് നൂണ്ട് കടക്കാം. അതിനു പാകമാണ് ദാരിദ്ര്യം ഏറ്റൂവാങ്ങിയ ഞങ്ങളുടെ ശരീരക്കോലങ്ങൾ...!
മുഷിഞ്ഞ ഷർട്ടാണെങ്കിൽ മാത്രമേ അതിലേ പോകൂ. അലക്കിത്തേച്ചതാണെങ്കിൽ പൊടി പറ്റാനുള്ള സാദ്ധ്യത കാരണം പ്രധാന ഗേറ്റ്, പോലീസ്സുകാർ പാറാവ് നോക്കുന്ന വഴിയിലൂടെയേ പോകാറുള്ളു.

ഞാൻ കടന്നു ചെല്ലുമ്പോൾ പോലീസ്സുകാർ വട്ടമിട്ടിരുന്ന് ‘കട്ട കളി’ക്കുകയാണ്.
ഒരാളൊഴികെ എല്ലാവരും നല്ല പരിചയമുള്ളവരാണ്. ചെന്ന വഴി ഞാൻ സലാം പറഞ്ഞ് സാധാരണ പോലെ അകത്തേക്ക് കടന്നു പോയി. അന്ന് ജനറേറ്ററിന്റെ ഓയിലൊക്കെ മാറ്റി, ഡീസൽ അടിച്ചു കയറ്റി വന്നപ്പോഴേക്കും അരമണിക്കൂറിലധികം കഴിഞ്ഞിരുന്നു. തിരിച്ചു വരുമ്പോഴേക്കും പോലീസ്സുകാർ കളി നിറുത്തി വൈകുന്നേരത്തെ ചായ കുടിയുടെ വട്ടത്തിലായിരുന്നു.

സാധാരണപോലെ അന്നും അവരെന്നെ അതിൽ പങ്കെടുക്കാനായി ക്ഷണിച്ചു. സ്നേഹപൂർവ്വം ഞാനത്  നിരസിച്ച് നന്ദി പറഞ്ഞ് നടന്നു. സാധാരണ ഗതിയിൽ പിന്നെയും നിർബ്ബന്ധിച്ചാൽ എന്തെങ്കിലും ഒന്നെടുത്ത്, ചിലപ്പോൾ വറപൊരി സാധനങ്ങളാകും- മിക്കവാറും സമൂസ ആയിരിക്കും നന്ദി പറഞ്ഞ് നടക്കുകയാണ് പതിവ്. അന്നവർ വീണ്ടും നിർബ്ബന്ധിച്ച് ബലമായി അവിടെ പിടിച്ചിരുത്തി. അവരുടെ സ്നേഹമസൃണമായ പെരുമാറ്റത്തിൽ എനിക്കിരിക്കാതെ നിവൃത്തിയില്ലായിരുന്നു. ഇന്നലത്തെ പിക്നിക്കിന്റെ ഹാങ്ങോവറും വിട്ടിട്ടില്ലായിരുന്നുവല്ലൊ.

വറപൊരിയൊന്നും കണ്ടില്ല. പകരം നമ്മുടെ നാട്ടിലെ അമ്മമാർ കോഴിക്ക് തീറ്റ കൊടുക്കാനായി തവിട് നനച്ചു വച്ചിരിക്കുന്നതു പോലെ എന്തോ ഒന്ന് ഒരു പാത്രത്തിൽ നനച്ചു വച്ചിട്ടുണ്ട്. അവർ അതിൽ നിന്നും കുറേശ്ശെ എടുത്ത് കഴിക്കുന്നുണ്ട്. ഞാൻ എല്ലാവരേയും നോക്കുമ്പോൾ പുതുതായി വന്ന ഒരാളൊഴികെ എല്ലാവരും എടുത്തു കഴിക്കാൻ പറഞ്ഞ് നിർബ്ബന്ധിക്കുകയാണ്. ഒരു നിവൃത്തിയുമില്ലാതെ ഞാൻ കൈ നീട്ടി തവിട് നനച്ച പാത്രത്തിൽ തൊട്ടതും പുതുതായി വന്നവൻ ചാടി എഴുന്നേൽക്കലും ഒരാക്രോശവും.......
“തൊട്ടു പോകരുത്. ................!?
......................................................
......................................................
 സെ    ൻ     സേ       ഡ്
C   E    N     S      O     R    E     D
......................................................
......................................................

ഞാൻ ഓടി അണച്ച് മുറിയിലെത്തി, കട്ടിലിൽ കമിഴ്ന്ന് വീണുകിടന്ന് കരഞ്ഞു.
എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്.
പന്തികേട് തോന്നി സച്ചിയും അബ്ദുളും എന്നെ  മറിച്ചു കിടത്താൻ ശ്രമിക്കുന്നുണ്ട്. എന്തു പറ്റിയെന്നു ചോദിക്കുന്നുണ്ട്. എനിക്കെന്റെ സങ്കടം കാരണം ഒന്നും പറയാൻ കഴിയുന്നില്ല. എന്റെ ശ്വാസഗതി ഒരു വിധം നേരെയായതിനുശേഷമാണ് വിവരം ഞാൻ അവരോട് പറയുന്നത്.
കേട്ടതും അബ്ദുൾ എഴുന്നേറ്റ് ഡ്രെസ്സ് മാറി.
“അവനോട് ഒന്നു ചോദിച്ചിട്ടു തന്നെ കാര്യം.”
എന്നും പറഞ്ഞ് ചാടിയിറങ്ങാൻ പോയി. ഞങ്ങളവനെ തടഞ്ഞു.
“ആവശ്യമില്ലാതെ പോലീസ്സുകാരോട് വഴക്കിനു പോകേണ്ട. അവന് വിവരമില്ലാത്തോണ്ടാ...”
“അവന്റെ ഇഷ്ടത്തിനല്ലല്ലൊ നമ്മളവിടെ പോകുന്നത്. അമീറ് പറഞ്ഞിരിക്കുന്ന ജോലി ചെയ്യാനാണ്. അതവന് ഇഷ്ടമല്ലെങ്കിൽ അമീറിനോട് പറഞ്ഞ് നമ്മളെ മാറ്റിക്കട്ടെ. അല്ലാതെ ഇതൊക്കെ പറഞ്ഞ് വിറച്ച് തുള്ളാൻ അവനാരാ...?”
“അതുകൊണ്ടാ വഴക്കിന് പോകണ്ടാന്ന് പറഞ്ഞത്. നമ്മുടെ കിട്ടിക്കൊണ്ടിരിക്കുന്ന കാശു കൂടി ഇല്ലാതായാൽ...?”
“ അങ്ങനെ പോകുന്നെങ്കിൽ പോകട്ടെ. എന്നിട്ട് നമ്മൾക്ക് പട്ടിണി കിടക്കാം. എന്നാലും അവനോടൊന്നു ചോദിച്ചിട്ടു തന്നെ കാര്യം...!”
അബ്ദുൾ ചൂടോടെ ഇറങ്ങിക്കഴിഞ്ഞു.
പിന്നാലെ കൂട്ടിനായി സച്ചിയും ഇറങ്ങിയെങ്കിലും ഞാൻ ബലമായിത്തന്നെ തടഞ്ഞു.
പുറത്തിറങ്ങി നോക്കുമ്പോഴേക്കും ഗേറ്റും കടന്ന് അബ്ദുൾ വച്ചു പിടിക്കുന്നുണ്ട് അമാറയിലേക്ക്..

മതപരമോ ജാതീയമോ ആയ വിവേചനമോ, അവഹേളനമോ  തരുന്ന മനോവേദന    സഹിക്കാവുന്നതിനും അപ്പുറമാണെന്ന് മനസ്സിലാക്കിയിരുന്നെങ്കിലും അതെത്ര  ഭീകരമായിരിക്കുമെന്ന് അന്ന് ഞാനാദ്യമായി അനുഭവിച്ചറിയുകയായിരുന്നു.

കൂടെയുള്ള നാലു പോലീസ്സുകാരും ചേർന്ന് അവനെ ചീത്ത പറഞ്ഞ് ഒറ്റപ്പെടുത്തിയിരുന്നു അബ്ദുൾ ചെല്ലുമ്പോൾ. അമീർ വരുമ്പോൾ ഈ വിവരം പറയുമെന്ന് പറഞ്ഞ് അവനെ അബ്ദുൾ ഭീഷണിപ്പെടുത്തി.  വളരെ ജനത്തിരക്കേറിയ  മക്കയിലെ പൊരി വെയിലത്തു നിന്നുകൊണ്ടുള്ള ജോലിയിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി ആരുടെയൊക്കെയോ കയ്യും കാലും പിടിച്ച് വാങ്ങിച്ചെടുത്തതായിരുന്നു അവൻ  ഈ സ്ഥലം മറ്റം. ഇവിടെയാകുമ്പോൾ ചുമ്മാ ഇരുന്ന് കാവ കുടിച്ചും ചായ കുടിച്ചും കട്ട കളിച്ചും സമയം കളയാം. മറ്റൊരു പണിയുമില്ല.

വില കൂടിയ ഒട്ടക ഇറച്ചി തന്ന് ഞങ്ങളേക്കൊണ്ട് കറി വയ്പ്പിച്ച് സ്വാദോടെ കഴിക്കുന്ന അറബിയും, കഴിഞ്ഞ ദിവസം ഞങ്ങളെ പിക്നിക്കിനു കൊണ്ടു പോയി, സ്വന്തം കുടുംബത്തോടൊപ്പം ഒരുമിച്ചിരുത്തി ഭക്ഷണം കഴിപ്പിച്ച അറബിക്കുടുംബവും, ഇപ്പോൾ എന്നെ അവഹേളിച്ച അറബിയും ഒരേ വിശ്വാസത്തിന്റെ കാവലാളർ. ഇക്കാമയുടെ നിറം നോക്കി മുഖത്തേക്ക് വലിച്ചെറിഞ്ഞു കൊടുക്കുന്ന പോലീസ്സുകാരനും ഇതേ വിശ്വാസത്തിന്റെ കാവലാളർ തന്നെ. ഒരേ രാജ്യത്തിന്റെ ജനത.

പിറ്റേ ദിവസം കാലത്ത് പത്തു മണിയോടടുത്ത് അബ്ദുൾ ആശുപത്രിയിൽ നിന്നും ഓടിക്കിതച്ചെത്തി. പുള്ളിക്കാരൻ വലിയ സന്തോഷത്തിലായിരുന്നു.  കയറി വന്ന വഴി പറഞ്ഞു. “ഇന്നലത്തെ സംഭവം അമീറ് അറിഞ്ഞുവെന്നു തോന്നുന്നു. ദേ.. തന്നെ കൊണ്ടു ചെല്ലാൻ പറഞ്ഞ് അമീറ് അവനെത്തന്നെ  വണ്ടിയും കൊടുത്ത് വിട്ടിരിക്കുന്നു...!?”
പെട്ടെന്ന് ഞങ്ങൾ സ്തംബ്ധരായിപ്പോയി...!
“അതിന് നമ്മളാരും അമീറിന്റടുത്ത് പരാതിയൊന്നും പറഞ്ഞില്ലല്ലൊ... പിന്നെങ്ങനെ അമീറ് അറിഞ്ഞു..?”
“മറ്റേ പോലീസ്സുകാരരെങ്കിലും പറഞ്ഞിട്ടുണ്ടാകും. അവന്മാർക്കും അവനെ ഇഷ്ടമല്ല....!”


ബാക്കി  ആഗസ്റ്റ് 1-ന്....  ‘ഹബീബയുടെ ദുരിതപർവ്വം...’

Tuesday 1 July 2014

നോവൽ. മരുഭൂമി (19)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി.  അശുപത്രിയുടെ വികസനത്തെക്കുറിച്ച് അസ്സർബായി പറഞ്ഞു.. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക് ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. വിരുന്നുകാരോടൊപ്പം പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. ഞങ്ങൾ അറബി കുടുംബത്തോടൊപ്പം പിക്നിക്കിന് പുറപ്പെട്ടു.

തുടർന്നു വായിക്കുക....

നാക്ക് നീട്ടി കണ്ണു തുറിച്ച്....

താഴേയോ മലമുകളിലോ വീടുകൾ ഉള്ളതിന്റെ യാതൊരു ലക്ഷണവും കാണാനുണ്ടായിരുന്നില്ല.
പോരുന്ന വഴിയിൽ ഒരു മനുഷ്യജീവിയെപ്പോലും കണ്ടതുമില്ല...
സൂര്യനസ്തമിക്കാൻ ഇനിയും സമയം ധാരാളം ബാക്കിയുണ്ട്...
‘ഇതെവിടെച്ചെന്ന് അവസാനിക്കുമെന്ന’ എന്റെ ചോദ്യത്തിന്
‘എവിടേങ്കിലും ചെന്നവസാനിക്കട്ടെ’യെന്ന സച്ചിയുടെ മറുപടിയിൽ നോക്കുമ്പോൾ പിറകിലെ സ്ത്രീയുടെ ശരീരത്തിൽ താങ്ങി, അതോ അയാളെ താങ്ങിപ്പിടിച്ചെന്നോണം അവളോ ഇരിക്കുന്നതു കണ്ട് ഞാൻ അന്തം വിട്ട്  ഭീതിയിൽ വിറക്കാൻ തുടങ്ങി.......!?
'പണ്ടാ‍റടങ്ങാനായിട്ട് താനിതെന്തു ഭാവിച്ചാ...?”
“ഒന്നും പേടിക്കാനില്ല. അവളും നല്ല രസത്തിലാ....!”
പറഞ്ഞു തീർന്നില്ല ഒരു ‘ഠേ’ ശബ്ദവും ഒരു കുലുക്കവും പിന്നെ വണ്ടി ഒരു പാളലും എല്ലാം കൂടി ജഗപൊക. ആദ്യം ഒന്നും മനസ്സിലായില്ല. വണ്ടി നിന്നതും ഞങ്ങൾ ചാടിയിറങ്ങി. ഞാൻ ഇരുന്ന വശത്തെ പിറകിലെ ടയർ വെടി തീർന്നത് ആയിരുന്നു പ്രശ്നം.

വയസ്സായ ഒരു  സ്ത്രീയുണ്ടായിരുന്നു വണ്ടിയിൽ.
അറബിയുടെ അമ്മയായിരിക്കും.
അവർ മുഖം മാത്രമല്ല കണ്ണുകളും കൂടി മറച്ചിരുന്നു. കണ്ണുകൾക്ക് മുന്നിൽ ഒരു നെറ്റ് പോലത്തെ തുണിയിട്ടിരുന്നു. അവരെ മാത്രം അവിടെയിരുത്തി ബാക്കി എല്ലാവരേയും പുറത്തിറക്കി ജാക്കി വച്ച് ടയർ പൊക്കി നിറുത്തി. അപ്പോഴേക്കും സ്റ്റെപ്പിനി ടയറുമായി അറബിയെത്തി. ജാക്കി വക്കാനും നട്ട് ഊരാനും മറ്റും ഞങ്ങൾ മുൻപ്പന്തിയിൽ തന്നെ നിന്നു. അറബിയുടെ മക്കളും നല്ല ഉത്സാഹശാലികളായിരുന്നു.

ടയർ മാറ്റിയിടൽ നടന്നുകൊണ്ടിരിക്കെ തന്നെ ഫ്ലാസ്ക്കിൽ നിന്നും ചൂടു ചായയുമായി അറബിച്ചികളും എത്തി. ഞങ്ങൾക്ക് പിറകിൽ ഇരുന്നവരായിരുന്നു ആ പെൺകുട്ടികൾ. അവർ മുഖത്തെ മൂടുപടം മാറ്റിയിരുന്നു. അറബി അത് കണ്ടിട്ടും അവരെ നിരുത്സാഹപ്പെടുത്തുന്നതായി കണ്ടില്ല. അമ്മൂമ്മ കണ്ണുകൾക്ക് മുന്നിൽ ഒരു നെറ്റ് ഇട്ടിരുന്നു. അമ്മമാർ രണ്ടു പേരും കണ്ണുകൾ മാത്രം മറച്ചിരുന്നില്ല. അവരുടെ പെൺ‌മക്കൾ രണ്ടു പേരും മുഖം മുഴുവനായി പുറത്തു കാണിക്കാൻ തെയ്യാറായിരുന്നു. മൂന്നു തലമുറയിലെ ആ വ്യത്യാസം ഒരുമിച്ച് കാണുന്നത് ആദ്യമായിരുന്നു.

ടയർ മാറ്റിക്കഴിഞ്ഞിട്ടും എല്ലാവരും ചായ കുടിച്ചു കഴിയാനായിരിക്കും കുറച്ചു നേരം കൂടി അവിടെ ഇരുന്നു. അന്നേരം അടുത്തിരുന്ന ഒരു പയ്യൻ  ഞങ്ങളോടായി ചോദിച്ചു.
“നിങ്ങള് പള്ളിയിൽ പോകൂല്ലെ...?”
“ങൂം.. പോകൂല്ലോ...”
സ്വാഭാവികതയോടെ ഞാൻ പറഞ്ഞു.
“ബാബ പറഞ്ഞൂല്ലൊ.. നിങ്ങൾ പള്ളിയിൽ പോകൂല്ലാന്ന്..!”
“ഞങ്ങളുടെ പള്ളി ഇവിടെയില്ലാത്തോണ്ടാ പോകാത്തത്...”
“അതെന്താ ഇവിടെ ഇല്ലാത്തത്....?”
അതിന്റെ ഉത്തരം പറഞ്ഞു ഫലിപ്പിക്കാനുള്ള അറബി വാക്കുകൾക്കായി പരതി നടക്കുമ്പോഴേക്കും അറബി സഹായത്തിനെത്തി. അവൻ അവരുടെ നാടൻ ഭാഷയിൽ എന്തോ പറഞ്ഞു മനസ്സിലാക്കുന്നുണ്ടായിരുന്നു. ആ അറബി ഭാഷ ഒരു ചുക്കും ചുണ്ണാമ്പും പിടികിട്ടിയില്ല. നമ്മുടെ കാസർക്കോട്കാര് മലയാളം പറയുന്നതു പോലെ. അതു കേട്ടതും അവരെല്ലാം തല കുലുക്കുന്നുണ്ടായിരുന്നു. എങ്കിലും ഒന്നു മനസ്സിലായി. അയാൾ പറഞ്ഞത് ‘ഈശാനബി’യുമായി ബന്ധപ്പെട്ട എന്തോ കാര്യമാണെന്ന് പിടി കിട്ടിയിരുന്നു.

പിന്നെ അതിനെക്കുറിച്ച് സംസാരിക്കാൻ സമയം കിട്ടിയില്ല. അപ്പോഴേക്കും പോകാനായി എല്ലാവരും വണ്ടിയിൽ കയറി. കുട്ടികളുടെ ഒച്ചപ്പാടും ബഹളവുമായി നല്ലൊരു മൂടിൽ വീണ്ടും യാത്ര തുടർന്നു. മുൻപിലിരുന്നിരുന്ന കുട്ടികളിൽ ഒരുത്തൻ എന്നോട് സൌഹൃദം കൂടി എന്റടുത്ത് വന്നിരുന്നത് ഒരാശ്വാസമായിരുന്നു. എനിക്ക് പിറകിലിരുന്നിരുന്ന പെൺകുട്ടിയുടെ ഇടിയിൽ നിന്നും രക്ഷ നേടി. പക്ഷെ, അത് അധിക നേരം നീണ്ടു നിന്നില്ല. വണ്ടി ഒരു കല്ലിന്റെ പുറത്തു കൂടി കേറിയിറങ്ങുന്നതിനിടെ ചേച്ചിയുടെ മടിയിലിരുന്നിരുന്ന പയ്യൻ പിടിവിട്ട് തെറിച്ചു വീണത് ഞങ്ങൾക്ക് തടുക്കാനായില്ല. അതോടെ അവനെ പിടിച്ച് അമ്മയുടെ കയ്യിലേക്ക് കൈമാറി. ആ പയ്യനും കൂടി സീറ്റിലിരുന്നതോടെ എന്റെ ഇരിപ്പിടം പകുതി പുറത്തായിക്കഴിഞ്ഞിരുന്നു. ഒരു കാൽ പുറത്ത്  ബം‌മ്പറിൽ ചവിട്ടി പകുതി അകത്തും പകുതി പുറത്തുമായിട്ടാണ് ഇരുന്നത്.
അപ്പോഴും അവൾ എന്നോട് ചേർന്ന് തന്നെ ഇരുന്നു. സ്ഥല ലഭ്യതക്കുറവ് കാരണം അതിനേ കഴിയുമായിരുന്നുള്ളു. ആ ടയർ മാറ്റിയിടലിനു ശേഷം ഞങ്ങൾക്കിടയിലുണ്ടായിരുന്ന അപരിചിതത്വം ഇല്ലാതെയായിക്കഴിഞ്ഞിരുന്നു. ഞങ്ങളോട് മുട്ടിയിരുന്നിരുന്ന പെൺകുട്ടികൾ സംസാരിക്കാൻ തയ്യാറായി.
“നിങ്ങൾ ഇൻഡ്യക്കാരാ...”
“അതേ..”
“മലബാറി...?”
“അതേ...!!”
അതേയെന്ന് പറഞ്ഞെങ്കിലും ഞങ്ങൾക്ക് അത്ഭുതമായിരുന്നു.
ഇവർക്കെങ്ങനെ മലബാറികളെ അറിയാം...?
ആ സംശയം തീർക്കാനായി ചോദിച്ചു.
“മലബാറികളെ എങ്ങനെ അറിയാം... മുൻപ് കണ്ടിട്ടുണ്ടോ...?”
“ങൂം... മലബാറികൾ നല്ലവരാ...”
അതോടെ ആ പെൺകുട്ടിയുടെ മുഖത്ത് കൃതഞ്ജതയോടെ നോക്കാതിരിക്കാനായില്ല. ഒരു പുഞ്ചിരിയോടെയിരിക്കുന്ന ആ മുഖത്ത് നോക്കി പറഞ്ഞു.
“ശുക്രാൻ...”(നന്ദി.)

വണ്ടിയിലിരിക്കുന്ന മറ്റുള്ളവരെ അപ്പോഴാണ് മനസ്സിലായത്.
വയസ്സായ സ്ത്രീ അവരുടെ അമ്മൂമ്മ തന്നെയാണ്. പിന്നെ അറബിയുടെ രണ്ടു ഭാര്യമാർ.
ഇവരും മറ്റു കുട്ടികളുമൊക്കെ അയാളുടെ ഈ രണ്ടു ഭാര്യമാരിലുള്ള മക്കളും. എന്നാലും അവരുടെ ഒത്തൊരുമയും സ്നേഹവും തലമുറകളുടെ സംഗമത്തിൽ യാതൊരു വിള്ളലും കാട്ടാതെയുള്ള പെരുമാറ്റവും ഞങ്ങളെ വളരെ അത്ഭുതപ്പെടുത്തിയെന്ന് പറയാം.

ഞങ്ങൾ വർത്തമാനം പറഞ്ഞുകൊണ്ടിരിക്കെ ഒരു കുഴിയിൽ ഇറങ്ങാതിരിക്കാനായി പെട്ടെന്ന് വണ്ടിയൊന്നു വെട്ടിച്ചത്, വണ്ടിയിലുണ്ടായിരുന്ന എന്റെ ഒരുകൈകൊണ്ടുള്ള  പിടുത്തം വിട്ടുപോയി. പെട്ടെന്ന് പുറത്തേക്ക് തെറിച്ചു പോയ എന്നെ, വയറിൽ ചുറ്റിപ്പിടിച്ച ഒരു കൈയ്യാണ് തടഞ്ഞു നിറുത്തിയത്...!
നന്ദിപൂർവ്വം ഞാനതിനെ നോക്കി പതുക്കെ ഒരു ‘താങ്ക്സ്’ പറഞ്ഞു.
പിന്നെ അവൾ ആ കൈ എന്റെ വയറിൽ നിന്നും എടുത്തില്ല. ചുറ്റിപ്പിടിച്ചു കൊണ്ടു തന്നെ ഇരുന്നു. മറ്റാർക്കും എന്നെ ചുറ്റിപ്പിടിച്ചത് കാണാൻ കഴിയുമായിരുന്നില്ല. എനിക്ക് വാസ്തവത്തിൽ ആ കുട്ടിയോട് ഒരു ‘ഇത്’ തോന്നിത്തുടങ്ങിയിരുന്നു.

അധികം താമസിയാതെ തന്നെ ഒരു മലമുകളിൽ വണ്ടി നിന്നു.
ഞങ്ങൾ ഇറങ്ങി നോക്കുമ്പോഴുണ്ട് ഇനിയും മുന്നോട്ടു പോകാൻ ഇടമില്ല.
കുത്തനെയുള്ള ഇറക്കമാണ് മുന്നിൽ.
അതിനപ്പുറം വലിയ മലകളുണ്ട്. വണ്ടി നിന്നയിടം കുറച്ച് വിശാലമാണ്.  വണ്ടിക്കു മുകളിൽ നിന്നും ടർപ്പായക്കെട്ടുകൾ താഴെയിറക്കിയപ്പോഴാണ് ഇവരൊരു പിക്നിക്കിന്റെ മൂഡിലാണെന്ന് മനസ്സിലാവുന്നത്.

ആദ്യം തന്നെ ഒരു ടെന്റ് വലിച്ചു കെട്ടി.
അതിനകത്ത് ഒരു സ്വർണ്ണപ്പരവതാനി വിരിച്ച് അമ്മൂമ്മയെ പിടിച്ചിറക്കി സുരക്ഷിതമായി കൊണ്ടു പോയി അതിനകത്തിരുത്തി.
ഞങ്ങൾ ആന്റിന അടിച്ചു താഴ്ത്തി മൂന്നു വശവും പ്‌ളാസ്റ്റിക് കയർ കൊണ്ട് കുറ്റിയടിച്ച് ആടാതെ വലിച്ച് കെട്ടി. ടെന്റിനകത്തും പുറത്തും  വിരിച്ച പരവതാനിക്ക് ചുറ്റുമായി ട്യൂബ് ലൈറ്റുകൾ കാലുകളിൽ കെട്ടി വച്ചു. ചെറിയ ജനറേറ്റർ താഴെയിറക്കി സ്റ്റാർട്ടാക്കി.  ടീവി ഒരു സ്റ്റൂളിൽ കയറ്റി വച്ച് ട്യ്യൂൺ ചെയ്ത് ചാനലുകൾ  ക്ളിയറാക്കി. ടാപ്പൊക്കെ പിടിപ്പിച്ച വലിയ ടയറിന്റെ ട്യൂബിൽ  വെള്ളം നിറച്ച് കൊണ്ടു വന്നത് ഒരു മൺ‌തിട്ടയിൽ കൊണ്ടു പോയി വച്ചത് ഞാനും സച്ചിയും അറബിയും കൂടിയാണ്. അതോടെ ഞങ്ങളുടെ പണികൾ കഴിഞ്ഞു.
പെണ്ണുങ്ങൾ എല്ലാവരും ടെന്റിനു പുറത്തായി വിരിച്ച പരവതാനിയിൽ വട്ടമിട്ടിരിക്കുന്നുണ്ടായിരുന്നു. കുട്ടികൾ ആ മലമുകൾ മുഴുവൻ ഓടി നടന്ന് അവിടെമാകെ ചവിട്ടി കിളച്ച് മറിക്കുന്നുണ്ടായിരുന്നു.

ഐസിട്ട കുടിക്കാനുള്ള വെള്ളം ഒരു കൂളറിൽ സ്ത്രീകൾക്ക് മുന്നിൽ ഇരുപ്പുണ്ട്. വലിയൊരു ഫ്ലാസ്ക്കിൽ ചൂടു ചായയും. അതിനിടക്ക് അമ്മമാർ രണ്ടു പേരും എഴുന്നേറ്റ് പോയി അമ്മൂമ്മയെ താങ്ങിപ്പിടിച്ച് മറ്റുള്ളവരോടൊപ്പം ഇരുത്തി. നമ്മുടെ നാട്ടിലാണെങ്കിൽ ഇത്തരം അമ്മൂമ്മമാരെ പിക്നിക്കിന് പോകുമ്പോൾ കൊണ്ടു പോകുമോ...? ഇവർ എല്ലാ സജ്ജീകരണങ്ങളോടെയാണ് പുറപ്പെട്ടിരിക്കുന്നത്.


നമ്മുടെ നാട്ടിലെ ചില കുടുംബങ്ങൾ  പൂരപ്പറമ്പിലോ തൊട്ടടുത്ത ബീച്ചിലോ അല്ലെങ്കിൽ കായൽ തീരത്തോ ഒക്കെ ഒരു വൈകുന്നേരം കറങ്ങാൻ പോകുന്നതു പോലെയേ ഉള്ളു ഇവരുടെ ഈ പിക്ക്നിക്ക്.

ഞങ്ങൾ ടീവിയോട് ചേർന്ന് തന്നെ ഇരുപ്പുറപ്പിച്ചു. അറബിച്ചാനൽ മാത്രമേ അവർ വക്കുന്നുണ്ടായിരുന്നുള്ളു. അതുകണ്ട് ഞങ്ങൾക്ക് ബോറഡിച്ചു. ഞങ്ങളുടെ എതിർവശത്തായി അറബിയും വന്നിരുന്നു. ഞാനും സച്ചിയും ടീവി കാണാതെ വണ്ടിയിലിരുന്നപ്പോഴുള്ള കസർത്തുക്കളെക്കുറിച്ച് സംസാരിച്ചു കൊണ്ടിരുന്നു.

ഇടക്ക് ആ പെൺകുട്ടികൾ കട്ടൻ ചായയും ഈന്തപ്പഴവും കൊണ്ടു വന്നു തന്നു.
താഴ്‌വാരം പതുക്കെ ഇരുട്ടിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. എങ്കിലും മലമുകളിൽ അപ്പോഴും വെളിച്ചമുണ്ടായിരുന്നു. എരിഞ്ഞു  തീർന്ന പകൽ വൈകുന്നേരം ആകാൻ കച്ചകെട്ടിയിറങ്ങി.  അകലെ എവിടെയോ നിന്നും ബാങ്കു വിളിക്കുന്ന ശബ്ദം ഒന്നിനു പിറകെ ഒന്നായി കേൾക്കാൻ തുടങ്ങി. അതോടെ അറബി എഴുന്നേറ്റിട്ട് പറഞ്ഞു.
“നിങ്ങൾ ഇവിടെ ഇരിക്ക്. ഞങ്ങൾ നിസ്ക്കരിച്ചിട്ട് വരാം. അതു കഴിഞ്ഞിട്ട് ഭക്ഷണം കഴിക്കാം..”  കുട്ടികളും മറ്റുള്ളവരും കയ്യും കാലും കഴുകി നിസ്ക്കരിക്കാനായി പരവതാനിയിൽ നിരയായി നിന്നു. അറബി മുന്നിലും മറ്റുള്ളവർ പിന്നിലും.  അവരുടെ ശ്രദ്ധ ഞങ്ങളിലേക്ക് തിരിയാതിരിക്കാനായി വണ്ടിയുടെ മറവിലേക്ക് മാറിയിരുന്നു.
ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു.
“ഇനി ഭക്ഷണമുണ്ടെന്ന്. ബിരിയാണിയാവും..?”
“കോഴിയോ ആടോ ചിലപ്പോൾ ഒട്ടകമോ ആകും.....”
“എന്തായാലും മൂക്കുമുട്ടെ തിന്നണം..!”

നിസ്ക്കാരം കഴിഞ്ഞ് എല്ലാവരും എഴുന്നേറ്റ് വന്ന് വണ്ടിയിൽ നിന്ന് പാത്രങ്ങളും മറ്റും എടുത്ത് കാർപ്പറ്റിൽ നിരത്താൻ തുടങ്ങി. ഞങ്ങൾ കാഴ്ചക്കാരായി നിന്നതേയുള്ളു. ഇടക്ക് അറബി ഞങ്ങളെ വിളിച്ച് വലിയ അലൂമിനിയപ്പാത്രം താഴെയിറക്കിച്ച് കാർപ്പറ്റിനടുത്ത് കൊണ്ടു വയ്പ്പിച്ചു. കാർപ്പറ്റിന് നടുക്ക് ഒരു  വലിയ അലൂമിനിയ പാത്രം. അതിന് പാത്രമെന്ന് പറയാൻ പറ്റില്ല. ഒരു വലിയ തളികയെന്ന് പറയണം...!
അതിനു ചുറ്റും ഞങ്ങൾ അത്രയും പേർക്കും ഒരുമിച്ചിരിക്കാൻ പറ്റും.
ആ പാത്രത്തിന്റെ നടുക്ക് ഒരു ആടിനെ അങ്ങിനെ തന്നെ വേവിച്ചതും അതിന് മീതേയും ചുറ്റിലുമായി ബിരിയാണിച്ചോറും കോരിയിട്ടു...!
ചോറിന് ഒരു തരം ചെമ്മണ്ണു കലർന്ന നിറം.
ഇതുവരെ കാണാത്ത ആ കഴ്ചയിൽ ഞങ്ങൾക്ക് കണ്ണു തള്ളിയിരിക്കാനേ കഴിഞ്ഞുള്ളു. മസാലയുടെ മണം അവിടെയാകെ പരന്നു.

അവരവർക്ക് ആവശ്യമുള്ളത് എടുത്ത് ചെറിയ പാത്രത്തിലാക്കി കഴിക്കാനായിരിക്കും.
പക്ഷേ, അത്തരം പാത്രങ്ങളൊന്നും അവിടെ കണ്ടില്ല. അമ്മൂമ്മയെ ബിരിയാണിത്തളികയുടെ
ഒരു മൂലയ്ക്കിരുത്തി. കുട്ടികൾ അതിനു മുൻപേ ഇരിക്കാൻ തുടങ്ങിയിരുന്നു.  ശേഷം മറ്റു സ്ത്രീകളും അമ്മൂമ്മയോടൊപ്പം ഇരുന്നു.
ഇതൊക്കെ കണ്ട് ഞങ്ങളുടെ ഉള്ളിൽ ഒരു അങ്കലാപ്പ് ഉടലെടുത്തു...!
“നമ്മുടെ വിഹിതം പൊതിഞ്ഞു വാങ്ങിക്കാം. വീട്ടിൽ കൊണ്ടു പോയി അബ്ദുളിനേം കൂട്ടി ഒരുമിച്ചിരുന്ന് കഴിക്കാലോ....”
ഞാനത് പറഞ്ഞു തീരുന്നതിനു മുൻപേ തന്നെ അറബി ഞങ്ങളുടെ കൈപിടിച്ച് വലിച്ച് അവിടെ ചെന്ന് ഇരിക്കാൻ പറഞ്ഞു.
വളരെ ഭവ്യതയോടെ  തന്നെ ഞാൻ പറഞ്ഞു.
“ ഞങ്ങൾ ഇവിടെ മാറിയിരുന്ന് കഴിച്ചോളാം. നിങ്ങള് കുടുംബക്കാര് ഒരുമിച്ചിരിക്ക്....”
“ ഹേയ് .. അതൊന്നും പറ്റില്ല... നിങ്ങളും ഞങ്ങളോടൊപ്പം ഭക്ഷണം കഴിക്കണം. നിങ്ങളും ഞങ്ങളും എന്നൊന്നുമില്ല. നമ്മളെല്ലാം, (രണ്ടു കയ്യും മുകളിലേക്കുയർത്തി) അള്ളാവിന്റെ സൃഷ്ടികളാ....  ഒരേയൊരു ദൈവത്തിന്റെ മക്കൾ.....!”
ഈ മനുഷ്യനോട് മറിച്ചൊന്നും പറയാൻ കഴിയില്ല...
ഈ നാട്ടിലും ഇങ്ങനെ ഒരു മനുഷ്യനോ....?!!
അയാളോടൊത്ത് അവിടേക്ക് നടക്കുമ്പോൾ, ശരിക്കും അത്ഭുതമായിരുന്നു ആ മനുഷ്യൻ...!!

സ്ത്രീകളോടൊപ്പമാണ് അറബി ഇരുന്നത്. നേരെ എതിർ വശത്ത് ഞങ്ങളും.
ഇരുന്ന ഉടനെ അടച്ചു വച്ച ഒരു പാത്രത്തിൽ നിന്നും തൊലി ഉരിഞ്ഞ് കളഞ്ഞ് വേവിച്ച  ആടിന്റെ തലയെടുത്ത് ചോറിന്റെ നടുക്കായി കിടത്തിയിട്ടു.
ഒരു പയ്യനതെടുത്ത് ചോറിന്റെ മുകളിൽ കുത്തി നിറുത്തി...!
അതു കണ്ട് തലയുടെ നേരെ മുൻ‌വശത്തിരിക്കുന്ന മൂക്കട്ട ഒലിച്ച ഒരു കൊച്ചു പയ്യൻ പേടിച്ച് ഒറ്റ നിലവിളി...!
അതോടെ അവരെല്ലാവരും കൂടി ചിരിയായി....?!
ആ നിലവിളിച്ച കുട്ടി അവിടന്നെഴുന്നേറ്റ് എന്റെ തൊട്ടടുത്ത് വന്നിരുന്നു.

ഞങ്ങൾക്ക് എന്താണ് സംഭവമെന്ന് പിടുത്തം കിട്ടിയില്ല.
അയാളുടെ മകൾ ഉടനെ ആ ആട്ടിൻതല ഞങ്ങളുടെ നേരെ തിരിച്ചു വച്ചു.
അപ്പോഴാണ് ആ തലയുടെ ഭീകരത ഞങ്ങൾക്ക് ഗോചരമായത്.
ഇതു കണ്ടാൽ‌പ്പിന്നെങ്ങനെ ആ കൊച്ച് പേടിച്ച് കരയാണ്ടിരിക്കും...!
‘കണ്ണു രണ്ടും പുറത്തേക്ക് തള്ളി, വായ സ്വൽ‌പ്പം തുറന്ന് നാക്ക് ഒരു വശത്തേക്ക് നീട്ടി പുറത്തിട്ടിരിക്കുന്ന ആട്ടിൻ തല’ കണ്ടതും ഞങ്ങളും ഒന്നു ഞെട്ടി...!
അത് കണ്ട് വെറുപ്പ് മാത്രമല്ല ഓക്കാനവും വന്നത് വളരെ പണിപ്പെട്ടാണ് ഞങ്ങൾ ഒതുക്കിയത്.
മൂക്കുട്ടപ്പയ്യൻ വീണ്ടും പേടിച്ച് കരയുന്നതിനിടെ ദ്വേഷ്യത്തോടെ കൈ കൊണ്ടൊരു തട്ടു കൊടുത്തു.
അത് ചെന്ന് അറബിയുടെ മുന്നിൽ വീണു.
അറബി അതിന്റെ വായിൽ കയ്യിട്ട് നാക്ക് പിഴുതെടുത്ത്, മുറിച്ച് ആദ്യ കഷണം എന്റെ നേരെ നീട്ടി....!!

ബാക്കി ജൂലൈ 15-ന്.....  ‘സെൻസേഡ്....’