Saturday 15 December 2012

നീണ്ടകഥ. മഴയിലൊരു വിരുന്നുകാരൻ..(16)





കഥ ഇതുവരെ.
അമ്മ ലക്ഷ്മിയും മകൾ കാലിനു സ്വാധീനമില്ലാത്ത ഗൌരിയും അനിയത്തി നിർമ്മലയെന്ന നിമ്മിയും അടങ്ങുന്ന കുടുംബം. മകളുടെ രോഗം മാറാനാവാത്തതിൽ മനം നൊന്ത് അഛൻ മരിച്ചു. ഗൌരിയുടെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കിയതിനാൽ കിടപ്പാടം ജപ്തിയിലായതിനാൽ പരാശ്രയമറ്റ കുടുംബം ആത്മഹത്യയിൽ അഭയം തേടാൻ തീരുമാനിക്കുന്നു.
ആ രാത്രിയിലെ മഴയിൽ വന്നു കയറിയ അതിഥിയാണ് മാധവൻ. അതിനാൽ ആത്മഹത്യാശ്രമം നടക്കാതെ പോയി.   മാധവനോട് തങ്ങളുടെ ജീവിതകഥ മൂന്നു പേരും കൂടി പറയുന്നു...
 അതിനു ശേഷം മൂവരുടേയും നിർബ്ബന്ധപ്രകാരം മാധവൻ തന്റെ കഥ പറയുന്നു. ഗൾഫിലായിരുന്ന മാധവൻ  കാൽ നൂറ്റാണ്ടിലേറെക്കാലം  തന്റെ കുടുംബത്തിന്റെ  രക്ഷക്കായി ഒറ്റക്ക്  ഗൾഫിൽ കഴിഞ്ഞു. ഭാര്യ ദേവൂനു സുഖമില്യാതായതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുന്നു.  വീട്ടിലെ  കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത്  ദേവൂനെ വീണ്ടും ആശുപത്രിയിലാക്കി. ദേവുവിന്റെ ആഗ്രഹ പ്രകാരം മക്കളുടെ വിവാഹം ഒരേ പന്തലിൽ നടത്തി. ദേവുവിന്റെ വിയോഗത്തോടെ അഛനും  മക്കളുമായുള്ള ബന്ധത്തിൽ കാതലായ  വിള്ളൽ വീണു.  മക്കളുടെ അവഗണന സഹിക്കാൻ കഴിയാതെ തന്റെ ചിലവുകൾക്കായി മാധവൻ കൂലിപ്പണിക്കു പോകുന്നു. അസുഖത്തിനു സർക്കാരാശുപത്രിയിൽ പോയ മാധവന് ഒരു തിരിച്ചരിയൽ പോലുമില്ലാത്തത് വലിയ വിഷമമുണ്ടാക്കി. ഇതെല്ലാം മക്കൾക്കുണ്ടാക്കിയ നാനക്കേട് ചില്ലറയല്ല. അതും പറഞ്ഞുണ്ടായ വഴക്കിൽ നാട്ടുകാർ ഇടപെടേണ്ടി വന്നു.... നടുവേദന കലശലായത് തരമാക്കി മൈസൂറിൽ കൊണ്ടുപോയി ചികിത്സിക്കാമെന്നു പറഞ്ഞ കൊണ്ടുപൊയ അഛൻ മാധവനെ മൈസൂർ കാട്ടിൽ ഉപേക്ഷിച്ച് മക്കൾ കടന്നു കളയുന്നു. വന്യമൃഗങ്ങളുടെ ഒന്നും ആക്രമണത്തിനിരയാകാതെ  ലോറിത്തൊഴിലാളികൾ മാധവനെ രക്ഷപ്പെടുത്തി.  ഒരു വർഷത്തിനു ശേഷം മാധവൻ അപ്രതീക്ഷിതമായി  ഒരു നിയോഗം പോലെ  ലക്ഷ്മിയുടേയും കുടുംബത്തിന്റേയും അടുക്കൽ എത്തിച്ചേരുന്നു. അപ്രതിക്ഷിതമായി വീണു കിട്ടിയ ഒരു മെസ്സിന്റെ ചുമതല മാധവന്റെ നേതൃത്വത്തിൽ ലക്ഷ്മിയും കുടുംബവും ഏറ്റെടുക്കുന്നു. ഈ വരുമാനം കോണ്ട്  ജപ്തി വരെയെത്തിയ  ബാങ്കിലെ കടം അടച്ചു തീർക്കാനാവും എന്ന ആത്മവിശ്വാസം ആ കുടുംബം ഒരു പുതുജീവിതത്തിനു തെയ്യാറാവുന്നു. അതോടെ അസൂയാലുക്കൾ മാധവനേയും  ലക്ഷ്മിയുടെ കുടുംബത്തേയും ചേർത്ത് അപവാദങ്ങൾ  പരത്തുന്നു. അപവാദത്തിൽ നിന്നും രക്ഷപ്പെടാനായി തങ്ങളുടെ രണ്ടാനച്ചനായി മാധവനെ  മക്കൾ തീരുമാനിക്കുന്നെങ്കിലും, അതൊരു പരിഹാരമല്ലെന്നും അപവാദങ്ങളുടെ കാരണങ്ങളും മറ്റും അവരെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുന്നു. ഒരു ദിവസം നിമ്മിയുടെ പഴയ സഹപാഠി  സുനിത തന്റെ സഹോദരന് വേണ്ടി നിമ്മിയെ വിവാഹമാലോചിച്ച് നേരിട്ടു വരുന്നു. ഗൌരിയെ ഈയവസ്ഥയിൽ വിട്ടിട്ട് പോകാൻ മനസ്സില്ലെന്നു പറഞ്ഞ്  നിമ്മി എതിർക്കുന്നു. ചൊവ്വാദോഷമുള്ള  ഗൌരിയെ കെട്ടുന്നവൻ മുന്നുമാസത്തിൽ കൂടുതൽ ജീവിക്കില്ലെന്ന ജ്യോത്സ്യന്റെ പ്രവചനം പറഞ്ഞ് ഗൌരിയും വിവാഹത്തെ എതിർക്കുന്നു. മനസ്സു മടുത്ത മാധവന് പെട്ടെന്ന്  അസുഖം കൂടി ആശുപത്രിയിൽ കൊണ്ടു പോകുന്നു.   രണ്ടുപേരും വിവാഹത്തിന്  ഓരോ കാരണങ്ങൾ പറഞ്ഞ് പിന്മാറുന്നത് മാധവനും ലക്ഷ്മിക്കും വല്ലാത്ത നോവായി മാറി.  തിനിടക്ക് സുനിൽ പെണ്ണു കാണാൻ വരുന്നതായുള്ള വിവരം കിട്ടി. മാധവൻ തന്റെ കഴിഞ്ഞകാല കഥയുടെ ബാക്കി കൂടി പറയുന്നു. കാട്ടിൽ നിന്നും രക്ഷപ്പെട്ടതിനു ശേഷം ചായക്കടയിൽ ജോലിക്കാരനായതും
ആന വന്നു വിരട്ടിയതും,പിന്നെ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിച്ചതും, തട്ടിപ്പറിച്ച ഒരു ലക്ഷവും പിന്നെ  ഇവിടെ എത്തിയതും. നിമ്മിയെ പെണ്ണു കാണാൻ വന്നു. മാധവന്റെ കുടൽ മുഴുവനും ദ്രവിച്ച്,ഏതു നിമിഷവും മരണം സംഭവിക്കാവുന്ന അവസ്ഥയിലെത്തിയെന്നു കേട്ട് ലക്ഷ്മി......


തുടർന്നു വായിക്കുക...
ജീവിത നാടകം...

“ഇദ്ദേഹത്തിന്റെ കുടലെല്ലാം ദ്രവിച്ചു കഴിഞ്ഞിരിക്കുന്നു. മാത്രമല്ല തോണ്ടയിലേക്കും വ്യാപിച്ചിട്ടുണ്ട്. നമ്മുടെ  മുൻപിൽ ഇപ്പോൾ ജീവനോടെ ഇരിക്കുന്നത് ഒരു അത്ഭുതമാണെന്ന്...!!”
തൊട്ടടുത്ത നിമിഷം കേൾക്കാൻ വയ്യാത്ത എന്തൊ ഒന്നു കേട്ടതുപോലെ മാധവൻ കണ്ണുകൾ ഇറുക്കി അടക്കുന്നേരം, പച്ചമുള ചീന്തുമ്പോലൊരു ശബ്ദം ലക്ഷ്മിയിൽ നിന്നും ആ മുറിയാകെ മുഴങ്ങി...!
ഡോക്ടറും മാധവനും നടുങ്ങിപ്പോയി...!!

             അതോടെ ലക്ഷ്മി തളർന്ന് കസേരയിൽ ഒരു വശത്തെക്ക് വീഴാൻ തുടങ്ങിയെങ്കിലും മാധവൻ താങ്ങിപ്പിടിച്ചു.  ലക്ഷ്മിയെ പലവട്ടം വിളിച്ചിട്ടും അനക്കമില്ലെന്നു കണ്ടതോടെ ഡോക്ടർ കുടിക്കാനായി കുപ്പിയിൽ സൂക്ഷിച്ചിരുന്ന വെള്ളമെടുത്ത് ലക്ഷ്മിയുടെ മുഖത്തു തളിച്ചു. അതോടെ ബോധം വീണ ലക്ഷ്മി മാധവന്റെ നെഞ്ചിൽ ചാരിക്കിടന്ന് വിമ്മി വിമ്മി കരയാൻ തുടങ്ങി. ലക്ഷ്മിയുണ്ടാക്കിയ അപ്രതീക്ഷിത ശബ്ദം കേട്ട് ഒന്നു രണ്ട് സിസ്റ്റർമാരും അറ്റൻഡർമാരും വാതിൽ തുറന്നെത്തിയിരുന്നെങ്കിലും ഡോക്ടർ കൈ വീശി അവരെ തിരിച്ചയച്ചു.  എത്ര ശ്രമിച്ചിട്ടും ശബ്ദം ഒന്നു കുറക്കാൻ ലക്ഷ്മിക്ക് കഴിഞ്ഞില്ല. ‘തനിക്കും തന്റെ മക്കൾക്കും ഒരു പുനർജന്മം തന്ന ആളാണ്. ഇത്ര പെട്ടെന്ന് നഷ്ടപ്പെടുകാന്നു പറഞ്ഞാൽ..’ അതോർക്കുമ്പോൾ, പിന്നെയും ലക്ഷ്മിയുടെ നിയന്ത്രണങ്ങൾ വിട്ടു പോകുന്നു.

             അത്രക്കും പച്ചയായി പറയേണ്ടിയിരുന്നില്ലെന്ന്  ഡോക്ടറുടെ മുഖം വിളിച്ചോദിയിരുന്നു. ഇനിയും അധിക സമയം ഇവിടെ ഇരിക്കുന്നത് ശരിയല്ലെന്ന് കരുതി മാധവൻ ലക്ഷ്മിയെ താങ്ങിപ്പിടിച്ച് എഴുന്നേറ്റു. ഇനിയൊരിക്കലും ജീവനോടെ കാണാൻ കഴിയില്ലെന്നോർത്തിട്ടൊ മറ്റോ ഡോക്ടറും ഒപ്പമെഴുന്നേറ്റു.  അവശനായ മാധവനേക്കാൾ തളർന്നു പോയത് ലക്ഷ്മിയാണ്. ലക്ഷ്മിയെ താങ്ങി ഒരടി മുന്നോട്ടു വച്ച മാധവൻ പെട്ടെന്ന് തിരിഞ്ഞു നിന്നു.
പിറകിലുണ്ടായിരുന്ന ഡോക്ടർ ചോദിച്ചു.
“എന്താ മാധവാ..?”
“ഡോക്ടർ... മരിച്ചു പോയവരുടെ കണ്ണും കരളുമൊക്കെ മാറ്റി വക്കുന്നതു പോലെ കാലുകൾ മാറ്റി വക്കാൻ പറ്റുമോ...?”  അതുകേട്ട് ലക്ഷ്മി കൂടുതൽ ഉച്ചത്തിൽ കരയാൻ തുടങ്ങി. സാരിത്തലപ്പുകൊണ്ട് വായ പൊത്തിപ്പിടിച്ചിട്ടുണ്ടെങ്കിലും നിയന്ത്രിക്കാൻ കഴിയാത്ത വിധം ശ്വാസം കിട്ടാതെ ലക്ഷ്മി വലഞ്ഞു.
ഒന്നു തണുത്തപ്പോൾ ഡോക്ടർ പറഞ്ഞു.
“ അത്രക്ക് നമ്മുടെ വൈദ്യശാസ്ത്രം വികസിച്ചിട്ടില്ല മാധവാ... പറഞ്ഞതു പോലെ മാധവന്റെ കണ്ണും കരളും മറ്റും മാറ്റിവക്കാം...”
“അതിന് എന്റെ അവയവങ്ങളൊക്കെ മൂത്തുപോയില്ലെ...”
“ചില അവയവങ്ങൾക്ക് പ്രായം കൂടിയത് കൊണ്ട് കുഴപ്പമില്ല... പിന്നേയും വളരെക്കാലം ജീവിക്കും...!”
“അങ്ങനെയെങ്കിൽ എന്റെ ശരീരത്തിൽ നിന്നും എടുക്കാൻ പറ്റിയത് ഒക്കെ എടുത്തോളൂ ഡോക്ടർ...! ”
               ഒരു നിമിഷം നിറുത്തിയിട്ട് മാധവൻ ചിന്തയിലാണ്ടു. തന്റെ ശരീരം കുട്ടികൾക്ക് പഠിക്കാനായി കൊടുത്താൽ നന്നായിരിക്കുമല്ലൊ. സ്വന്തക്കാർക്കാർക്കും വേണ്ടാത്ത, കർമ്മങ്ങൾ ചെയ്യാൻ മക്കൾ പോലുമില്ലാത്ത എന്റെ ശരീരം കത്തിച്ചു കളഞ്ഞതുകൊണ്ട് ആർക്കെന്തു നേട്ടം... ആ തീർച്ചപ്പെടുത്തലിൽ ഒരു പകയുടെ സ്വരമുണ്ടായിരുന്നു..
“ഡോക്ടർ... എന്റെ ശരീരം ഏതെങ്കിലും മെഡിക്കൽ കോളേജിനു സംഭാവന ചെയ്യാൻ കഴിയുമോ...?”
ഒരു നിമിഷം ഡോക്ടർ ഒന്നു നടുങ്ങിയോ..!
അതിനു മുൻപേ തന്നെ ലക്ഷ്മി മാധവനെ കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു.
“ഇല്ല.. അതിനു ഞാൻ സമ്മതിക്കില്ല.... എന്റെ മക്കളും സമ്മതിക്കില്ല....! സമ്മതിക്കില്ല...!”
ഇപ്പോൾ തന്നെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുമെന്നു കരുതി വിടാതെ മുറുക്കിപ്പിടിക്കുകയാണ്  ലക്ഷ്മി. പക്ഷെ, അവസാന വാക്കുകൾ പറയുമ്പോഴേക്കും ലക്ഷ്മിയുടെ കൈകൾ അയഞ്ഞു. ശബ്ദം നേർത്തു നേർത്തു വന്നു. അവൾ തളർന്നിരിക്കാൻ തുടങ്ങിയതോടെ മാധവനും ഡോക്ടറും കൂടി താങ്ങിയെടുത്ത് ബഡ്ഡിൽ കിടത്തി. മാധവൻ വല്ലാതെ കിതച്ചു.

                 ഡോക്ടർ പരിശോധിച്ചിട്ട് കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞപ്പോഴാണ് മാധവന് ആശ്വാസമായത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം കണ്ണും കരളും മറ്റും എടുക്കാനായി സമ്മതപത്രം ഒപ്പിട്ടു കൊടുത്തു. മരണശേഷം ബന്ധുക്കളുടെ സമ്മതമില്ലാതെ ബോഡി കൊടുക്കാൻ ബുദ്ധിമുട്ടായതിനാൽ ആ ശ്രമം ഉപേക്ഷിച്ചു. കുറച്ചു കഴിഞ്ഞപ്പോഴേക്കും ലക്ഷ്മി കണ്ണു തുറന്നെങ്കിലും ‘സമ്മതിക്കില്ല.. ഞാൻ സമ്മതിക്കില്ല’ എന്ന് പിച്ചും പേയും പറയാൻ തുടങ്ങി.
പിന്നെ ഡോക്ടറും മാധവനും കൂടി പറഞ്ഞു മനസ്സിലാക്കിയിട്ടാണ് ലക്ഷ്മിയുടെ അങ്കലാപ്പ് മാറിയത്. അറ്റൻഡറെ വിട്ട് ഒരു ഓട്ടോറിക്ഷ വരുത്തി അതിൽ കയറ്റി വിട്ടു. ഓട്ടോയിലിരിക്കുമ്പോൾ മാധവന്റെ നെഞ്ചിൽ താങ്ങിയാണ് ലക്ഷ്മി ഇരിക്കുന്നത്. തന്റെ വേർപാടിനെക്കുറിച്ചുള്ള തിരിച്ചറിവ് ലക്ഷ്മിയുടെ സമനില തെറ്റിച്ചുവോയെന്ന് മാധവൻ സംശയിച്ചു.
തന്നെ സ്നേഹിക്കാൻ ഇനിയും ആരൊക്കെയോ ഈ ലോകത്ത്  അവശേഷിക്കുന്നുവെന്നത് മാധവന്റെ കണ്ണുകളെ ഈറനണിയിച്ചു.

                 ഈ കോലത്തിൽ വീട്ടിലേക്കെങ്ങനെ കയറിച്ചെല്ലും...?
 കുട്ടികൾ രണ്ടു പേരും ഇതറിയാൻ പാടില്ല. അപ്പോഴാണ് വഴിയിൽ ഒരു ഗണപതി അമ്പലമുള്ളതായി ഓർമ്മ വന്നത്. ഉടനെ തന്നെ ഡ്രൈവറോട് പറഞ്ഞു.
“ആ ഗണപതി അമ്പലത്തിലേക്ക് ആക്കിയാൽ മതി...”
അതുകേട്ട് ഡ്രൈവർ ചോദിച്ചു.
“അപ്പൊ.. ഹോട്ടലിലേക്ക് പോകണ്ടെ...?”
അന്നേരമാണ് ഡ്രൈവർ, തങ്ങളുടെ ഹോട്ടലിൽ ഊണു കഴിക്കാൻ വരാറുള്ളവനാണെന്ന് മനസ്സിലായത്.
‘ഹോട്ടൽ ഗൌരി’ ആ പ്രദേശത്തൊക്കെ ഒരു വിധം പേരായിക്കഴിഞ്ഞിരുന്നു. വീട് വിട്ടാലൊരു വീട് ’ അതായിരുന്നു ഹോട്ടലിനെ പറ്റി ആളുകൾ പറഞ്ഞു പരത്തിയിരുന്നത്. അതിനു കാരണം ലക്ഷ്മിയുടെ കൈപ്പുണ്യം തന്നെ..!

                ഡ്രൈവർ ഗണപതി അമ്പലത്തിന്റെ പൊളിഞ്ഞു വീഴാറായ ഗേറ്റിനരികിൽ വണ്ടി നിറുത്തി. മാധവൻ ലക്ഷ്മിയെ താങ്ങിപ്പിടിച്ച് ഇറക്കി. അപ്പോഴേക്കും ലക്ഷ്മി തനിയെ നിൽക്കാനുള്ള ശക്തി സംഭരിച്ചിരുന്നു. ലക്ഷ്മിക്ക് ഇറങ്ങിയ സ്ഥലം മനസ്സിലായില്ല. പിന്നീടാണു നാലു പാടും ഒന്നു നോക്കിയിട്ട് 
“ഇത് ഗണപതിക്കോവിൽ’ അല്ലെ..? ”
“അതെ..”
“എന്തിനാ ഇവിടെ ഇറങ്ങിയേ...?”
“ഇവിടെ ലക്ഷ്മിക്ക് പറയാനുള്ളത് പറയാം... എല്ലാ സങ്കടങ്ങളും സമർപ്പിക്കാം... വഴിപാടുകൾ കഴിക്കാം... ഇവിടെന്നു വിട്ടാൽ പിന്നെ ഒന്നു കരയാൻ പോലും പാടില്ല. മക്കളാരും എന്റെ അവസ്ഥയെക്കുറിച്ച് അറിയരുത്. ചെല്ലുമ്പോൾ മാമന് കുഴപ്പമൊന്നുമില്ലെന്നേ പറയാവൂ...”
പതുക്കെ ലക്ഷ്മിയേയും പിടിച്ച് നടക്കുമ്പോൾ മാധവന്റെ മനസ്സിൽ എന്തൊക്കെയോ കണക്കു കൂട്ടലുകൾ നടക്കുന്നുണ്ടായിരുന്നു.

          പൊട്ടിപ്പൊളിഞ്ഞ ഒരു അമ്പലമായിരുന്നു അത്. ഒരു ചെറിയ ശ്രീകോവിൽ. ചുറ്റമ്പലമൊന്നും ഉണ്ടായിരുന്നില്ല. പണ്ടെപ്പോഴോ അതെല്ലാം ഉണ്ടായിരുന്നതിന്റെ ലക്ഷണങ്ങൾ അങ്ങിങ്ങായി കിടക്കുന്ന വെട്ടിയൊതുക്കിയ കരിങ്കൽ കഷണങ്ങൾ പറയുന്നുണ്ടായിരുന്നു. അടുത്തെത്തിയതും ചന്ദനം അരച്ചു കൊണ്ടിരുന്ന ശാന്തിക്കാരൻ എഴുന്നേറ്റ് വന്നു ചോദിച്ചു.
“ആരാ... എവിടെന്നാ...?”
ഉത്തരം കിട്ടാതായപ്പോൾ ശാന്തിക്കാരൻ തന്നെ മറുപടിയും പറഞ്ഞു.
“അല്ല... ഇവ്ടേങ്ങനെ പുറത്ത്ന്ന് ആരും വരാറില്ല. അതാ ചോദിച്ചത്...”
ശാന്തിക്കാരൻ അരച്ച ചന്ദനം വാതിൽ‌പ്പടിയിൽ വച്ചിട്ട് മാല കെട്ടാനായി തിണ്ണയിലിരുന്നു. നടക്കൽ എത്തിയതും ലക്ഷ്മി കൈകൾ കൂപ്പി അടഞ്ഞു കിടക്കുന്ന ശ്രീകോവിലിനു നേർക്ക് തൊഴുതു പിടിച്ചു നിന്നു. ആ കൈകൾ വല്ലാതെ വിറ കൊണ്ടിരുന്നു. സങ്കടങ്ങൾ പറയാൻ കഴിയാത്തവിധം  ചുണ്ടുകളും വിറകൊണ്ടു.  കുറച്ചു നേരം പിന്നിൽ നിന്ന മാധവൻ പതുക്കെ പുറത്തിറങ്ങി, ആലിൻ ചുവട്ടിലെ പൊളിഞ്ഞു തൂങ്ങിയ പടവിനു മുകളിൽ കുത്തിയിരുന്നു. എന്തൊക്കെയൊ  ആലോചനയിലാണാ മുഖമെന്ന് വ്യക്തം...

                 താൻ അറ്റപ്പെറ്റെ തീരാറായെന്ന് സ്വയം തോന്നിയിരുന്നെങ്കിലും, ഡോക്ടറുടെ വാക്കുകൾ ഒരു തീയതി മുൻ‌കൂട്ടി പറഞ്ഞതുപോലെ തോന്നിപ്പിച്ചത് മാധവന്റേയും മനസ്സ് പതറിപ്പോയിരുന്നു. ലക്ഷ്മിയുടെ മുൻ‌പിൽ വച്ചത് കാണിച്ചില്ലെങ്കിലും, എന്തൊക്കെയോ പാതി വഴിക്കിട്ടിട്ട് ഇറങ്ങിപ്പോകുന്നതു പോലൊരു തോന്നൽ...
ഇടക്ക് അമ്പല നടക്കലേക്കും നോക്കുന്നുണ്ടായിരുന്നു. ഒരു പ്രാവശ്യം നോക്കുമ്പോൾ ലക്ഷ്മി നടക്കൽ കമഴ്ന്നു കിടക്കുന്നു. പെട്ടെന്ന് ഉള്ളൊന്നാളിയ മാധവൻ എഴുന്നേറ്റെങ്കിലും അതുകണ്ട ശാന്തിക്കാരൻ കൈകൊണ്ട് ആംഗ്യം കാണിച്ചു. ‘പേടിക്കണ്ട... തന്റെ സങ്കടങ്ങൾ സാഷ്ടാംഗം വീണ് എണ്ണിപ്പറയുകയാ ഭഗവാന്റടുത്ത്....’

              മാധവൻ പിന്നേയും അവിടെത്തന്നെ ഇരുന്നു. വീണ്ടും തന്റെ ആലോചനാലോകത്തേക്ക് തിരിച്ചെത്തി...
കൈകൾ മടക്കുകയും നിവർത്തുകയും ചാരിയിരിക്കുകയും പിന്നെ നിവർന്നിരിക്കുകയും മറ്റും ചെയ്ത് മാധവൻ  അക്ഷമനാകുന്നത് ശാന്തിക്കാരനും കാണുന്നുണ്ടായിരുന്നു. ലക്ഷ്മി പതുക്കെ എഴുന്നേറ്റ് ശാന്തിക്കാരന്റെ അടുത്തു ചെന്ന് എന്തൊക്കെയോ സംസാരിച്ചിട്ട് പേഴ്സ് തുറന്ന് കാശെടുത്ത് ശാന്തിക്കാരനെ ഏൽ‌പ്പിച്ചു. പിന്നെ അമ്പലത്തിന് ഒരു വലം വച്ച് തൊഴുത് മാധവന്റെ അടുക്കൽ വന്ന് ചേർന്നിരുന്നു.

          മാധവന്റെ മുഖത്തേക്ക് നോക്കിയിരുന്നിട്ട് ഏന്തിയേന്തി കരയാൻ തുടങ്ങി.
മാധവൻ ലക്ഷ്മിയുടെ കയ്യിൽ കയറിപ്പിടിച്ചു.
“ഇങ്ങനെ കരഞ്ഞു കൊണ്ടിരുന്നിട്ട് ഒരു കാര്യവുമില്ല. എന്തു വന്നാലും അതിനെ സധൈര്യം നേരിടണം.. അങ്ങനെ ഉള്ളവർക്കാണ് ഈ ലോകം....”
“എനിക്കൊന്നുമറിയില്ല... സ്വതന്ത്രമായി ഞാൻ ഒന്നും ചെയ്തിട്ടില്ല. ചിന്തിച്ചിട്ടു പോലുമില്ല. ഭർത്താവ് പറയുന്നതിനപ്പുറത്ത് എനിക്കൊരു ലോകമില്ലായിരുന്നു.. കൂടിയാൽ ഈ അമ്പലങ്ങളിലൊക്കെ മക്കളോടൊപ്പം പോകുമെന്നല്ലാതെ പുറത്ത് പോകേണ്ട ആവശ്യം വരാറേയില്ല...”
ലക്ഷ്മി ഒന്നു തേങ്ങി.
പിന്നേയും മാധവന്റെ മുഖത്തേക്ക് നോക്കിയിരിക്കാൻ തുടങ്ങി.
ഇനിയും എത്ര നേരം ഈ മുഖമിങ്ങനെ കാണാനാകും...
ഈ മുഖമെടുക്കുന്ന തീരുമാനങ്ങൾ എന്നും അമൃതാണ് തന്നിട്ടുള്ളത്...
ഈ മുഖം നഷ്ടപ്പെട്ടാൽ എന്റെ മക്കളെങ്ങനെ സഹിക്കും...
അതോർക്കുമ്പോൾ ലക്ഷ്മിയുടെ സകല നിയന്ത്രണങ്ങളും വിട്ടു പോകും. പിന്നേയും ഒന്നു തേങ്ങും. കരഞ്ഞില്ലെങ്കിലും കണ്ണുകൾ ഒഴുകിക്കൊണ്ടേയിരിക്കും.

            മാധവനും ലക്ഷ്മിയും സംസാരിച്ചിരിക്കുന്നത് ശാന്തിക്കാരൻ കാണുന്നുണ്ടെങ്കിലും, സംസാരം  കേൾക്കുന്നത്ര ദൂരത്തിലല്ല ആൽത്തറ. അവരുടെ ആംഗ്യഭാഷകൾ മാത്രമെ മനസ്സിലാവുകയുള്ളു. എന്തൊക്കെയോ സഹിക്കാൻ വയ്യാത്ത സങ്കടങ്ങൾ ആ കുടുംബത്തെ അലട്ടുന്നുണ്ടെന്ന് ഇതിനകം ലക്ഷ്മിയുടെ പ്രകടനം കണ്ട് മനസ്സിലാക്കിയിരുന്നു.

           കുറച്ചു നേരത്തെ കഠിന ചിന്തകൾക്കു ശേഷം മാധവൻ ഗൌരവം പൂണ്ടു.
പിന്നെ ലക്ഷ്മിയുടെ നേരെ തിരിഞ്ഞിരുന്നു. കരഞ്ഞു കലങ്ങിയ കണ്ണുകളിലെ നിഷ്ക്കളങ്കതയിലേക്ക് നോക്കിയിട്ട് ചോദിച്ചു.
“നിനക്കും നിന്റെ മക്കൾക്കും രക്ഷപ്പെടണ്ടെ ലക്ഷ്മി....?”
“അങ്ങനെ ഞങ്ങൾക്ക് മാത്രമായി രക്ഷപ്പെടണ്ട... ഞങ്ങൾക്ക്  ഒരു പുനർജ്ജന്മം തന്ന ആളാണ് എന്റെ മക്കളുടെ മാമൻ.. രക്ഷപ്പെടുന്നെങ്കിൽ നമ്മൾക്കൊരുമിച്ച്...”
“അ.. അതേ... അതാണ് ഞാൻ പറഞ്ഞു വരുന്നത്... അതിനായി നമ്മൾക്ക് ഒരു നാടകം നടത്തണം...!”
“നാടകമോ....?”
“സ്റ്റേജ് കെട്ടി ആളുകളുടെ മുൻപിൽ അവതരിപ്പിച്ച് കയ്യടി നേടാനല്ല. ജീവിക്കാൻ..!
നിങ്ങൾക്ക്... അല്ല നമ്മൾക്ക് സന്തോഷമായി ജീവിക്കാൻ...!
ലക്ഷ്മിയുടെ മക്കൾക്ക് നല്ലൊരു ജീവിതം കിട്ടാൻ..!!”
ലക്ഷ്മി അതീവ ശ്രദ്ധയോടെ ഇരുന്നിട്ടും നാടകത്തിന്റെ ഒരു പൊരുളും പിടികിട്ടിയില്ല.
മാധവൻ പിന്നേയും പറഞ്ഞു തുടങ്ങി.
“ഈ നാടകത്തിന് റിഹേഴ്സൽ ഇല്ല. വെറും അഭിനയം മാത്രം....!
നമ്മൾ രണ്ടു പേർക്കും മാത്രമേ ഇതൊരു നാടകമാണെന്ന് അറിയൂ... നമ്മൾ രണ്ടു പേരൊഴികെ ഉള്ളവർ സ്വാഭാവികമായി നമ്മോടൊപ്പം അവരറിയാതെ അഭിനയിക്കേണ്ടവരാണ്.. എല്ലാവരും കൃത്യമായി അഭിനയിച്ചാൽ നാടകം വിജയിക്കും.. ഇല്ലെങ്കിൽ... ഇല്ലെങ്കിൽ.....?”
എന്ത് സംഭവിക്കുമെന്നറിയാതെ മാധവൻ അമ്പല നടയിലേക്ക് കണ്ണു നട്ടു.
ശാന്തിക്കാരൻ ചിട്ടവട്ടങ്ങളെല്ലാം ഒപ്പിച്ച് അകത്തു കയറാനുള്ള തെയ്യാറെടുപ്പിലായിരുന്നു.
ലക്ഷ്മിക്ക് നാടകത്തിന്റെ ഒരെത്തും പിടിയും കിട്ടിയില്ല.
‘എന്തിനാപ്പൊ.. ഒരു നാടകം....? നാടകം കളിച്ചതോണ്ട് മക്കൾക്കെങ്ങനെ നല്ല ജീവിതം കിട്ടും..?’

              ലക്ഷ്മി മാധവന്റെ മുഖത്തേക്കു തന്നെ ഉറ്റു നോക്കിയിരുന്നു. മാമൻ വെറുതെയൊന്നും ഒരു കാര്യവും പറയുകയില്ലെന്നറിയാം. എങ്കിലും ഈ നാടകത്തിലെ യുക്തി മാത്രം മനസ്സിലായില്ല. ലക്ഷ്മി ചോദിച്ചു.
“ഒന്നു തെളിച്ച് പറയോ... ”
ഒരു ചുമ വന്നത് തൊണ്ടയിൽ പിടിച്ചമർത്തി നിർവ്വീര്യമാക്കിയിട്ട് മാധവൻ പറഞ്ഞു.
“പറയാം... ഞാൻ പറയുന്നത് ശ്രദ്ധയോടെ കേൾക്കണം. അതിനു മുൻപ് കരയാനും നിഷേധിക്കാനും നിൽക്കരുത്.....”

                 ശാന്തിക്കാരൻ  പുജാ സാമഗ്രികൾ എടുത്ത് ശ്രീകോവിലിനകത്തേക്ക് വച്ചു. അവസാനം അകത്തു കയറുന്നതിനു മുൻപ് തൂക്കിയിട്ടിരുന്ന മണിയടിക്കാനായി തുടങ്ങിയ നേരമാണ് ആൽത്തറയിലിരിക്കുന്ന ഭക്തരെ വീണ്ടും ശ്രദ്ധിച്ചത്. രണ്ടു പേരും കാര്യ ഗൌര്യത്തോടെ സംസാരിക്കുന്നതും ഭാര്യ അങ്ങനെ പറ്റില്ലെന്നോ, അരുതെന്നൊ ഒക്കെ അർത്ഥത്തിൽ കയ്യും കലാശവും കാണിക്കുന്നതും, ഭർത്താവ് അത് പറ്റില്ല ഞാൻ പറയുന്നത് പോലെ നീ ചെയ്യണമെന്നു നിർബ്ബന്ധിക്കുന്നത് പോലൊക്കെ ശാന്തിക്കാരനു തോന്നി. അവസാനം ഭാര്യ ഭർത്താവിന്റെ മടിയിൽ തല വച്ച് കരയുന്നതും ഭർത്താവ് പുറത്തു തട്ടി ആശ്വസിപ്പിക്കുന്നതും ഒക്കെ കണ്ട് വിഷമം തോന്നിയിട്ടാണ് അകത്തേക്ക് നോക്കി തൊഴുത് പിടിച്ച് ശാന്തിക്കാരൻ പറഞ്ഞത്.
“വിഘ്നേശ്വരാ... അവർ തല തല്ലി കരഞ്ഞത് കണ്ടതല്ലെ നീ.... അവരുടെ സങ്കടങ്ങൾ എല്ലാം നീ മനസ്സറിഞ്ഞ് തീർത്തു കൊടുക്കണെ...ഭഗവാനേ..!”

           ശാന്തിക്കാരൻ അകത്തു കയറി. ശ്രീകോവിലിന്റെ വാതിലടഞ്ഞു. മറ്റൊരു ഭക്തനും ആ സമയത്ത് അമ്പലത്തിൽ എത്തുകയുണ്ടായില്ല. നാട്ടുകാർ ഉപേക്ഷിച്ചതോ അതോ ഭക്തർ എത്തേണ്ട വിശേഷപ്പെട്ട ദിവസങ്ങളോ അല്ലാത്തതു കൊണ്ടാകാം ആരും വരാതിരുന്നത്. നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങി. ഇരുട്ട് വ്യാപിക്കാൻ തുടങ്ങിയിരുന്നു. തണുത്ത കാറ്റ് ആൽമരത്തെ തഴുകുന്നത് മാധവൻ കാണുന്നുണ്ടായിരുന്നു. മടിയിൽ കിടന്ന് തേങ്ങുന്ന ലക്ഷ്മിയുടെ കരച്ചിൽ നേർത്തിരുന്നു..

           നട തുറന്നതോടെ ലക്ഷ്മിയും മാധവനും നടയിലെത്തി തൊഴുതു. ശാന്തിക്കാരൻ കൊടുത്ത ചന്ദനം വാങ്ങി ആദ്യം മാധവന്റെ നെറ്റിയിൽ തൊടാനായി ആഞ്ഞെങ്കിലും പെട്ടെന്ന് മാധവൻ ചന്ദനമെടുത്ത് സ്വയം തൊട്ടു. പിന്നെ ശ്രീകോവിലിനു ചുറ്റും മൂന്നു പ്രാവശ്യം വലം വച്ച് മറ്റു ഉപദേവതകളോടെല്ലാം തന്റെ സങ്കടങ്ങൾ പങ്കു വച്ച്, ഭണ്ഠാരത്തിൽ പൈസയുമിട്ട്  തിരിച്ച് നടയിലെത്തിയപ്പോഴേക്കും ശാന്തിക്കാരൻ പ്രസാദവുമായി കാത്തു നിൽക്കുന്നുണ്ടായിരുന്നു. വഴിപാടുകൾ കഴിച്ചത് ലക്ഷ്മിയുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു.
“എല്ലാം വിഘ്നേശ്വരൻ   കാത്തു കൊള്ളും. ഒരല്ലലും ഉണ്ടാവില്ലാട്ടോ...”
ദേവവാക്യം പോലെ ലക്ഷ്മി അത് മനസ്സിലേക്ക് ഏറ്റു വാങ്ങി തലകുലുക്കി.
എന്നിട്ട് ദക്ഷിണയായി നല്ലൊരു തുക കൊടുത്ത് പിൻവാങ്ങി. 
അമ്പലത്തിന്റെ ശോച്യാവസ്ഥയും ശാന്തിക്കാരന്റെ ദയനീയതയും കണക്കിലെടുത്ത് മാധവനും കൊടുത്തു നല്ലൊരു തുക. ശാന്തിക്കാരന്റെ നിറഞ്ഞ മനസ്സിന്റെ പ്രാർത്ഥനയും ഏറ്റു വാങ്ങി അവർ റോട്ടിലെത്തി.

             കുറച്ചു നേരമേ കാത്തു നിൽക്കേണ്ടി വന്നുള്ളു. ഓട്ടോറിക്ഷയിൽ തിരിച്ചു പോരുമ്പോൾ ലക്ഷ്മിയുടെ മനസ്സ് കുറച്ച് ശാന്തമായിരുന്നു. അവൾ കരഞ്ഞിരുന്നില്ലെങ്കിലും ഇടക്കൊരു ഏന്തൽ പുറത്തു വന്നിരുന്നു.  റോട്ടിൽ നിന്നും തിരിഞ്ഞ്, തങ്ങളുടെ വഴിയിലേക്ക് കുറച്ചിങ്ങ് പോന്നപ്പോഴേക്കും വണ്ടി നിറുത്താൻ പറഞ്ഞു മാധവൻ. റോഡുപണിക്കായി മെറ്റൽ രണ്ടു വശത്തുമായി കൂട്ടിയിട്ടിരുന്നതു കൊണ്ട് ഇടുങ്ങിയ വഴി മാത്രമേയുള്ളു. 
മാധവൻ അവിടെയിറങ്ങി. കൂടെ ലക്ഷ്മിയും ചാടിയിറങ്ങി.
“ഇതെന്താ ഇവിടെ ഇറങ്ങണെ...?”
“നമ്മുടെ നാടകത്തിന്റെ ഒന്നാം രംഗം ഇവിടെ ആരംഭിക്കുന്നു...!”
“അതീ രാത്രിയിൽ തന്നെ വേണമെന്നുണ്ടോ...?”
“വേണം.. സമയം ഒട്ടും കളയാനില്ല...!”
“എന്നാ ഞങ്ങളിവിടെ നിൽക്കാം. അല്ലെങ്കിൽ ഒറ്റക്കു നടന്നു വരണ്ടെ..”
“വേണ്ട... ലക്ഷ്മി പൊക്കോ.... ഞാനങ്ങെത്തിക്കോളാം...”
“എന്നാ വണ്ടി പൊക്കോട്ടെ. ഞാനിവിടെ നിൽക്കാം. ഈ അവസ്ഥയിൽ ഒറ്റക്ക്  നടന്നു വരാൻ ഞാൻ സമ്മതിക്കില്ല...”
“അതൊന്നും വേണ്ട.. ലക്ഷ്മി കയറ്...”
ലക്ഷ്മിയെ ബലമായി പിടിച്ച് വണ്ടിയിലിരുത്തിയിട്ട് ഡ്രൈവറോടായി പറഞ്ഞു.
“ഇവരെ വീട്ടിന്റെ മുറ്റത്തു കൊണ്ടിറക്കണം...”
എന്നിട്ട് ലക്ഷ്മിയോടായി ചുണ്ടിനു കുറുകെ വിരൽ വച്ച് ആംഗ്യം കാണിച്ചിട്ട് പറഞ്ഞു.
“മിണ്ടരുത്...”
ലക്ഷ്മി ഇല്ലെന്ന് തലയാട്ടി. വണ്ടിവിട്ടു.
ലക്ഷ്മി പിറകിലെ ഗ്ലാസ്സിലൂടെ മാധവനെ നോക്കിയെങ്കിലും ഇരുട്ടിൽ കാണാനായില്ല...

               മാധവൻ അടുത്തുള്ള ഇടവഴിയിലേക്ക് കയറി ഇരുട്ടിൽ തപ്പിത്തടഞ്ഞ് പതുക്കെ നടന്നു. സ്വല്പം നടന്നപ്പോഴേക്കും നാരായണിയമ്മയുടെ വീട് കാണായി. അവിടെ മാധവൻ ഒന്നു നിന്നു. നാരായാണിയമ്മ ഉമ്മറത്ത് വിളക്ക് വച്ച് പ്രാർത്ഥനയിലാണ്. അത് കഴിയാനായിട്ടാണ് മാധവൻ നിന്നത്. അവർ എഴുന്നേൽക്കുന്നില്ലെന്ന് കണ്ടതോടെ മാധവൻ പടിക്കലെത്തി ഒന്നു മുരടനക്കി. കണ്ണിനു മുകളിൽ കൈ വിരിച്ചു വച്ച് നിലവിളക്കിനു മുകളിലൂടെ പടിക്കലേക്ക് നോക്കിയിട്ട് ചോദിച്ചു.
“ആരാ...?”
“ഞാനാ.. നാരായണിയേട്ടത്തി...”
എന്നും പറഞ്ഞ് മാധവൻ കടന്നു ചെന്നു. മാധവനെ കണ്ടതും.
“ങേ... നീയോ മാധവാ... എന്താ..ഇങ്ങോട്ടൊക്കെ വരാൻ വഴിയറിയോ നെനക്ക്...?”
മാധവൻ ചെന്ന വഴി ഇറയത്തു തന്നെ നിലത്തു കുത്തിയിരുന്നിട്ട് പറഞ്ഞു.
“എന്റെ നാരായണിയേട്ടത്തി... ഇങ്ങോട്ടേക്ക് വരാൻ ഇഷ്ടോല്ല്യാഞ്ഞിട്ടാ... നേരം കിട്ടണ്ടേ... വെളുപ്പാൻ കാലം മുതൽ പാതിരയാവുന്നതു വരെ... പണിയോട് പണിയല്ലെ.. എന്റെ നടൂം മുതൂം ഒടിഞ്ഞൂന്നു പറഞ്ഞാൽ മതീല്ലോ..!”
നാരായണി വല്ലിമ്മക്ക് അത് മതിയായിരുന്നു. ഉടനെ തന്നെ അവർ പറഞ്ഞു.
“എന്നാപ്പിന്നെ നെനക്കവ്ടെന്ന് പൊക്കൂടേടാ മാധവാ...”
“എങ്ങനെ പോകൂന്റേട്ടത്തി.... ഒരു സഹായി ആയിട്ട് കൂടീതാ.... പ്പൊ ദാ.. എല്ലാം എന്റെ തലേലായി....!!”
“എനിക്കറിയാടാ മാധവാ... അതല്ലെ ഞാനന്ന് അവരോട് പറഞ്ഞത്, നെന്നെ അവ്ടെന്ന് പറഞ്ഞു വിടാൻ... ആ കാലില്ലാത്ത കാന്താരിയാ... കേമി...”
“അവളിപ്പോ എന്നെ ഏമിക്കാനും തുടങ്ങിയിരിക്കുന്നു... എനിക്കിപ്പൊ എങ്ങനേങ്കിലും അവിടന്ന് ഒന്നു രക്ഷപ്പെട്ടാൽ മതീന്റേട്ടത്തി... കൂട്ടത്തിൽ ഞാനാരുടെ കൂടെയാ കിടപ്പെന്നാ നാട്ടുകാരുടെ ചോദ്യം.. എന്റെ തൊലി പൊളിഞ്ഞു പോണെന്റേട്ടത്തി...!!”
“നെനക്ക് എങ്ങോട്ടെങ്കിലും ധൈര്യായിട്ട് എറങ്ങിപ്പോയ്ക്കൂടെ... ആരാ ചോയ്ക്കണെ....?”
“അതു ഞാൻ എന്നെത്തന്നെ മോശാക്കാല്ലെ.. ഞാൻ അങ്ങനെയൊന്നും ജീവിച്ചവനല്ല. ഒരു കാരണം കിട്ടാൻ ഞാൻ കാത്തിരിക്കാ.. അവിടന്നു രക്ഷപ്പെടാൻ...! അന്ന് ചേട്ടത്തി വന്ന് ബഹളമുണ്ടാക്കിയത് ഞാനറിഞ്ഞില്ല. അല്ലെങ്കിൽ അന്നേരം തന്നെ രക്ഷപ്പെടാമായിരുന്നു ആ നരകത്തീന്ന്...!!”
“ഞാൻ ഇനീം വരാടാ.... ഇനീം വന്ന് ബഹളോണ്ടാക്കാം..”

നാരായണി വല്ലിമ്മയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. ഇവനെ അവിടെന്ന് ഓടിച്ച് ആ ഹോട്ടൽ പൂട്ടിക്കാൻ കഴിഞ്ഞാൽ, ഇതിൽ‌പ്പരം ഒരു സന്തോഷം വേറെയില്ല.
മാധവൻ സ്വകാര്യം പറയുന്നതു പോലെ ശബ്ദം താഴ്ത്തി തലയൊന്നു നീട്ടിപ്പിടിച്ചിട്ട് പറഞ്ഞു.
“അന്ന് വന്ന മാതിരി പുറകിൽ കൂടി വരരുത്. ഹോട്ടലിനകത്ത് കയറിവരണം. അതും ഉച്ച നേരത്ത് ഊണു കഴിക്കാൻ ആളുകൾ നിറഞ്ഞിരിക്കണ നേരത്തായിരിക്കണം. അത്രേം ആളുകളുടെ മുന്നിൽ വച്ചാവുമ്പോൾ അവർക്ക് നാണക്കേടാവും. അന്നേരം നാട്ടുകാരുടെ മുന്നിൽക്കൂടിത്തന്നെ, അത്രേം പേരെ സാക്ഷിയാക്കി എനിക്ക് ധൈര്യമായിട്ട് ഇറങ്ങിപ്പോകാം...!!”
മാധവൻ നന്നായി കിതച്ചു. നാണിയമ്മ അതെല്ലാം കേട്ട് തരിച്ചിരിക്കുകയാണ്.
“ ആ കാലില്ലാത്തവളെ ഒരു പാഠം  ഞാൻ പഠിപ്പിക്കും....!”
അതും പറഞ്ഞ് നാരായണിയമ്മ പല്ലിറുമ്മുന്നത് കണ്ടു. മാധവൻ പതുക്കെ ബദ്ധപ്പെട്ട് എഴുന്നേറ്റു. അതു കണ്ട് നാരാണിയമ്മ ചോദിച്ചു.
“ എന്താ.. മാധവാ.. നെനക്ക് സുഖോല്യേ...?”
“ എങ്ങനാ സുഖോണ്ടാവാ ന്റേട്ടത്തി.. ദിവസവും എന്നെ കൊല്ലാല്ലെ..  ഇങ്ങനാച്ചാ.. ഞാൻ അധിക ദിവസോന്നും ജീവിച്ചിരിക്കില്ല...”
“നീ വിഷമിക്കേണ്ട മാധവാ... നിന്നെ ഞാൻ രക്ഷപ്പെടുത്താം.. ന്നിട്ട് നെനക്ക് വേണംന്ന്ച്ചാ ടൌണിലെ ഹോട്ടലില് ജോലീം ഞാൻ വാങ്ങിച്ചു തരാം...”
“എങ്കിൽ നാരായണിയേട്ടത്തിക്ക്  നൂറു പുണ്യം കിട്ടും...!”
“ഹി...ഹി.......!” 
നാരായണിയമ്മയുടെ ചിരി ഒരു കൊലച്ചിരിയായി അന്തരീക്ഷത്തിൽ മുഴങ്ങി.
മാധവൻ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും നാരായണിയമ്മയും പിന്നാലെ മുറ്റത്തിറങ്ങി.
“ഞാൻ പോകാ ഏട്ടത്തി. വയ്യ ..എനിക്കൊന്നു കിടക്കണം ...”
“മാധവാ.. രണ്ടു ദിവസത്തിനുള്ളിൽ ഞാനങ്ങു വരാട്ടൊ...”
“ശരി എട്ടത്തി...”
            
                മാധവൻ ഇരുളു വീണ വഴിയിൽ സാവധാനം തപ്പിത്തടഞ്ഞ് നടന്നു.
മഴയുടെ ലക്ഷണം ഉള്ളതു കൊണ്ട് നാട്ടു വെളിച്ചം പോലും ഇല്ലായിരുന്നു. ഒരു കണക്കിന് റോട്ടിലെത്തി കരിങ്കൽ കൂനയിൽ കുറച്ചു നേരമിരുന്നു.
താൻ പഴയതിനേക്കാൾ അവശനായൊ..?
നാരായണി വല്ലിമ്മയുടെ വീട്ടിലെ ഉമ്മറത്തെ വെളിച്ചം കെടുത്തിയിരുന്നു.
‘ആ പാവങ്ങളുടെ ജീവിതം വഴിമുട്ടിക്കാൻ നടക്കുന്നു, ദുഷ്ടത്തി തള്ള...!!?’
മാധവൻ പിറുപിറുത്തു കൊണ്ട് സാവധാനം നടന്നു...


തുടരും...

Saturday 1 December 2012

നീണ്ടകഥ. മഴയിലൊരു വിരുന്നുകാരൻ...(15)






കഥ ഇതുവരെ.
അമ്മ ലക്ഷ്മിയും മകൾ കാലിനു സ്വാധീനമില്ലാത്ത ഗൌരിയും അനിയത്തി നിർമ്മലയെന്ന നിമ്മിയും അടങ്ങുന്ന കുടുംബം. മകളുടെ രോഗം മാറാനാവാത്തതിൽ മനം നൊന്ത് അഛൻ മരിച്ചു. ഗൌരിയുടെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കിയതിനാൽ കിടപ്പാടം ജപ്തിയിലായതിനാൽ പരാശ്രയമറ്റ കുടുംബം ആത്മഹത്യയിൽ അഭയം തേടാൻ തീരുമാനിക്കുന്നു.
ആ രാത്രിയിലെ മഴയിൽ വന്നു കയറിയ അതിഥിയാണ് മാധവൻ. അതിനാൽ ആത്മഹത്യാശ്രമം നടക്കാതെ പോയി.   മാധവനോട് തങ്ങളുടെ ജീവിതകഥ മൂന്നു പേരും കൂടി പറയുന്നു...
 അതിനു ശേഷം മൂവരുടേയും നിർബ്ബന്ധപ്രകാരം മാധവൻ തന്റെ കഥ പറയുന്നു. ഗൾഫിലായിരുന്ന മാധവൻ  കാൽ നൂറ്റാണ്ടിലേറെക്കാലം  തന്റെ കുടുംബത്തിന്റെ  രക്ഷക്കായി ഒറ്റക്ക്  ഗൾഫിൽ കഴിഞ്ഞു. ഭാര്യ ദേവൂനു സുഖമില്യാതായതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുന്നു.  വീട്ടിലെ  കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത്  ദേവൂനെ വീണ്ടും ആശുപത്രിയിലാക്കി. ദേവുവിന്റെ ആഗ്രഹ പ്രകാരം മക്കളുടെ വിവാഹം ഒരേ പന്തലിൽ നടത്തി. ദേവുവിന്റെ വിയോഗത്തോടെ അഛനും  മക്കളുമായുള്ള ബന്ധത്തിൽ കാതലായ  വിള്ളൽ വീണു.  മക്കളുടെ അവഗണന സഹിക്കാൻ കഴിയാതെ തന്റെ ചിലവുകൾക്കായി മാധവൻ കൂലിപ്പണിക്കു പോകുന്നു. അസുഖത്തിനു സർക്കാരാശുപത്രിയിൽ പോയ മാധവന് ഒരു തിരിച്ചരിയൽ പോലുമില്ലാത്തത് വലിയ വിഷമമുണ്ടാക്കി. ഇതെല്ലാം മക്കൾക്കുണ്ടാക്കിയ നാനക്കേട് ചില്ലറയല്ല. അതും പറഞ്ഞുണ്ടായ വഴക്കിൽ നാട്ടുകാർ ഇടപെടേണ്ടി വന്നു.... നടുവേദന കലശലായത് തരമാക്കി മൈസൂറിൽ കൊണ്ടുപോയി ചികിത്സിക്കാമെന്നു പറഞ്ഞ കൊണ്ടുപൊയ അഛൻ മാധവനെ മൈസൂർ കാട്ടിൽ ഉപേക്ഷിച്ച് മക്കൾ കടന്നു കളയുന്നു. വന്യമൃഗങ്ങളുടെ ഒന്നും ആക്രമണത്തിനിരയാകാതെ  ലോറിത്തൊഴിലാളികൾ മാധവനെ രക്ഷപ്പെടുത്തി.  ഒരു വർഷത്തിനു ശേഷം മാധവൻ അപ്രതീക്ഷിതമായി  ഒരു നിയോഗം പോലെ  ലക്ഷ്മിയുടേയും കുടുംബത്തിന്റേയും അടുക്കൽ എത്തിച്ചേരുന്നു. അപ്രതിക്ഷിതമായി വീണു കിട്ടിയ ഒരു മെസ്സിന്റെ ചുമതല മാധവന്റെ നേതൃത്വത്തിൽ ലക്ഷ്മിയും കുടുംബവും ഏറ്റെടുക്കുന്നു. ഈ വരുമാനം കോണ്ട്  ജപ്തി വരെയെത്തിയ  ബാങ്കിലെ കടം അടച്ചു തീർക്കാനാവും എന്ന ആത്മവിശ്വാസം ആ കുടുംബം ഒരു പുതുജീവിതത്തിനു തെയ്യാറാവുന്നു. അതോടെ അസൂയാലുക്കൾ മാധവനേയും  ലക്ഷ്മിയുടെ കുടുംബത്തേയും ചേർത്ത് അപവാദങ്ങൾ  പരത്തുന്നു. അപവാദത്തിൽ നിന്നും രക്ഷപ്പെടാനായി തങ്ങളുടെ രണ്ടാനച്ചനായി മാധവനെ  മക്കൾ തീരുമാനിക്കുന്നെങ്കിലും, അതൊരു പരിഹാരമല്ലെന്നും അപവാദങ്ങളുടെ കാരണങ്ങളും മറ്റും അവരെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുന്നു. ഒരു ദിവസം നിമ്മിയുടെ പഴയ സഹപാഠി  സുനിത തന്റെ സഹോദരന് വേണ്ടി നിമ്മിയെ വിവാഹമാലോചിച്ച് നേരിട്ടു വരുന്നു. ഗൌരിയെ ഈയവസ്ഥയിൽ വിട്ടിട്ട് പോകാൻ മനസ്സില്ലെന്നു പറഞ്ഞ്  നിമ്മി എതിർക്കുന്നു. ചൊവ്വാദോഷമുള്ള  ഗൌരിയെ കെട്ടുന്നവൻ മുന്നുമാസത്തിൽ കൂടുതൽ ജീവിക്കില്ലെന്ന ജ്യോത്സ്യന്റെ പ്രവചനം പറഞ്ഞ് ഗൌരിയും വിവാഹത്തെ എതിർക്കുന്നു. മനസ്സു മടുത്ത മാധവന് പെട്ടെന്ന്  അസുഖം കൂടി ആശുപത്രിയിൽ കൊണ്ടു പോകുന്നു.   രണ്ടുപേരും വിവാഹത്തിന്  ഓരോ കാരണങ്ങൾ പറഞ്ഞ് പിന്മാറുന്നത് മാധവനും ലക്ഷ്മിക്കും വല്ലാത്ത നോവായി മാറി.  അതിനിടക്ക് സുനിൽ പെണ്ണു കാണാൻ വരുന്നതായുള്ള വിവരം കിട്ടി.

തുടർന്നു വായിക്കുക... 

പെണ്ണുകാണൽ...
എന്നിട്ട് മാമാനോടായി ചോദിച്ചു.
“എത്ര രൂപേടെ ആയിരുന്നു സമ്മാനം...?”
മാധവൻ വലതു കയ്യിലെ ചൂണ്ടാണി വിരലുയർത്തി കണ്ണുകൾ വിടർത്തി പറഞ്ഞു.
“ഒരു ലക്ഷം രൂപ....!!!”

ആ ഒരു ലക്ഷം രൂപയുടെ വലിപ്പം ആലൊചിച്ചിട്ടാണൊ എന്തോ, മൂന്നു പേരും നിമിഷ നേരത്തേക്ക് വായും പൊളിച്ചിരുന്നുപോയി..!
നിമ്മിയാണ്  ആദ്യം സുബോധത്തിലേക്ക് തിരിച്ചെത്തി ചോദിച്ചത്.
“എന്നിട്ട് മാമനെന്തു ചെയ്തു കാശ്..?”
അത്രയും നേരം തല ഉയർത്തിപ്പിടിച്ച് ലക്ഷത്തിന്റെ കാര്യം പറഞ്ഞ് അമ്പരപ്പിച്ച മാധവൻ തല പതുക്കെ താഴ്ത്തിയിട്ട് പറഞ്ഞു.
“അത് എനിക്ക് വിധിച്ചതായിരുന്നില്ല മക്കളെ...!?”
“എന്തു പറ്റി..?”
“സമ്മാനം കിട്ടിയെന്നറിഞ്ഞപ്പോൾ, അതൊന്നുറപ്പാക്കാനായി എനിക്ക് ടിക്കറ്റ് തന്ന ഏജന്റിന്റെ അടുത്തു പോയി നോക്കിച്ചു. സംഗതി ശരിയായിരുന്നു. പിന്നെ അയാളാ ടിക്കറ്റ് തിരിച്ചു തരാൻ മടിച്ചു. അവിടെ കൂടിയിരുന്ന ആളുകളൊക്കെ  ഇടപെട്ടാ ഒരു കണക്കിന് തിരിച്ചു കിട്ടിയത്. ഞാനത് ഉടനെ തന്നെ ഇടതു കയ്യിലെ ഷർട്ടിന്റെ മടക്കിൽ ചുരുട്ടി വച്ചു. ഇനി അവിടെ നിൽക്കുന്നത് പന്തിയല്ലെന്നു തോന്നി തിരിച്ചു നടക്കാൻ തുടങ്ങിയ എന്നെ ഏജന്റ് പിടിച്ചു നിറുത്തിയിട്ട് പറഞ്ഞു.
‘താൻ ഇതു കൊണ്ടുപോയി ബാങ്കിൽ കൊടുത്താൽ അവർ ടാക്സ് എല്ലാം പിടിച്ചിട്ട് ബാക്കിയുള്ളതേ കിട്ടുകയുള്ളു. ഞാനിതിനു റെഡി കാഷ് ഒരു ലക്ഷം എണ്ണിത്തരാം. ടിക്കറ്റ്  എനിക്കു താ....’. ഞാൻ പറഞ്ഞു. ‘എടോ എനിക്ക് എഞ്ചിനീയറന്മാരായ മക്കളുണ്ടെടോ... അവരുടെ ഇഷ്ടം പോലെ ചെയ്തോളും..’ എന്നൊക്കെ വലിയ വായിൽ വീമ്പിളക്കിയിട്ട് തൊട്ടടുത്തു വന്ന  ബസ്സിൽ കയറി പോന്നു. എത്രയും വേഗം അവിടന്നു രക്ഷപ്പെടുകയായിരുന്നു ഉദ്ദേശം. പട്ടണത്തിൽ വന്ന് മറ്റൊരു ബസ്സിൽ വേറൊരിടത്തേക്ക്. സ്ഥലപ്പേരൊന്നും നോക്കിയില്ല. ആ ബസ്സ് എവിടെ വരെ പോകുന്നോ അവിടെ വരെയാ ടിക്കറ്റെടുത്തത്...”

                      മാധവൻ ഒന്നു ചുമച്ചു. പിന്നെ ശ്വാസമെടുക്കാനായി ഒരു നിമിഷം നിറുത്തി. ചുമച്ചു കഴിഞ്ഞാൽ, മാധവൻ കുറച്ചു നേരം തൊണ്ടയിൽ കൈ പൊത്തിപ്പിടിച്ച് മിണ്ടാതിരിക്കും. മറ്റുള്ളവർ ഒന്നും ശബ്ദിക്കാതെ, മാമന്റെ ഒരു ലക്ഷത്തിനെന്തു പറ്റിയെന്ന് ആലോചനയിലാണെങ്കിലും, ലക്ഷ്മിയുടെ കയ്യ് മാധവന്റെ പുറകു വശം പതുക്കെ തടവി കൊടുക്കുന്നുണ്ടായിരുന്നു. 
ഒന്ന് ആശ്വാസം കിട്ടിയതോടെ മാധവൻ തുടർന്നു.
“ആ ബസ്സ് നിന്ന പട്ടണത്തിലെത്തിയപ്പോഴേക്കും സന്ധ്യയാവാൻ തുടങ്ങിയിരുന്നു. പിന്നെ ഒരു ഇടത്തരം ഹോട്ടലിൽ കയറി കുറച്ചു കഞ്ഞി കുടിച്ചു. അതു കഴിഞ്ഞ് നടന്ന് ബസ് സ്റ്റാന്റിലെത്തി ഒരു മൂലയിൽ ചുരുണ്ടു കൂടി. അപ്പോഴും കയ്യിന്റെ മടക്കിൽ ഇരിക്കുന്ന ഒരു ലക്ഷത്തിലായിരുന്നു എന്റെ ശ്രദ്ധയത്രയും.

                         ബാങ്കിൽ കൊടുത്താൽ, സ്വന്തമായൊരു മേൽവിലാസം പോലുമില്ലാതെ എന്തു ചെയ്യും. അത് ബാങ്കുകാരു തന്നെ അടിച്ചു മാറ്റിയെന്നിരിക്കും. ആ ഏജന്റിനു തന്നെ കൊടുത്ത് കാശു വാങ്ങിച്ചാലും, അത്രയും രൂപ ഞാൻ എങ്ങിനെ സൂക്ഷിക്കും..! ആകെ പെരുവഴിയിലായെന്നു പറഞ്ഞാൽ മതിയല്ലൊ. അല്ല, അല്ലെങ്കിലും പെരുവഴിയിൽ തന്നെയാണല്ലൊ അന്നേരം..?
                        എന്റെ മോൾക്ക് ഇത് പോസ്റ്റലായി അയച്ചു കൊടുക്കാൻ പറ്റുമായിരുന്നെങ്കിൽ നന്നായേനെ. അവളെന്നും എന്റെ ഭാഗം പറയാനും, അമ്മയോടൊപ്പം നിന്ന് ചേട്ടന്മാരോട് തർക്കിക്കാനും മടി കാണിച്ചിരുന്നില്ല. അമ്മ പോയതിനു ശേഷം  അവളായിരുന്നു എന്റെ കാര്യങ്ങൾ ഭംഗിയായി നോക്കിയിരുന്നത്.  അവളുടെ അമേരിക്കയിലെ അഡ്രസ്സും കയ്യിലില്ല. നാട്ടിലെ മക്കൾക്ക് ഇതിനുള്ള അർഹതയുമില്ല. ഞാനാകെ ധർമ്മ സങ്കടത്തിലായി. ഉറക്കം വരാതെ ഇരുന്നും നടന്നും നേരം വെളിപ്പിക്കാൻ ഞാൻ പാടുപെട്ടു.

                     ഏതാണ്ട് നേരം വെളുക്കാറായപ്പോഴാണ് സ്റ്റാന്റിലെ ബുക്സ് സ്റ്റാളിനടുത്ത് ഞാനൊന്നു നടു നിവർത്താനായി കിടന്നത്. ഉറങ്ങരുതെന്ന് കരുതിയെങ്കിലും, അറിയാതുറങ്ങിപ്പോയി. കടക്കാരൻ വന്ന് തട്ടി ഉണർത്തിയപ്പോഴാണ് കണ്ണുതുറന്നത്. വേഗം  ഞാനെഴുന്നേറ്റ്  മാറിക്കൊടുത്തു. മൂത്രപ്പുരയിലേക്ക് നടക്കുമ്പോഴാണ് കൈമടക്കിലിരിക്കുന്ന ലക്ഷം രൂപയുടെ കാര്യം ഓർമ്മ വന്നത്.
പെട്ടെന്ന്  ഇടതു കയ്യിലെ മടക്കിൽ പിടിക്കുമ്പോഴാണ് ഞെട്ടിയത്...!!
ഇടത്തേ കയ്യിൽ അങ്ങനെയൊരു മടക്കില്ലായിരുന്നു...!!”
മാധവനു പെട്ടെന്ന് ചുമ വന്നു. ആ ചുമക്കിടയിലും വിക്കി വക്കി പറഞ്ഞു.
“ ആ കയ്യിലെ തുണി...  മടക്കിനു...  മുകളിൽ വച്ച്.... ആരോ മുറിച്ചെടുത്തിരിക്കുന്നു....!!”

                    ചുമ നിറുത്താനായി മാധവൻ പാടുപെടുമ്പോൾ, തലയിൽ കൈ വച്ച് ‘അയ്യോ..’ന്നു പറയുകയായിരുന്നു മൂവരും. ലക്ഷ്മിയുടെ തലോടലിൽ ആശ്വാസം കിട്ടിയ മാധവൻ ഡെസ്ക്കിനു മുകളിൽ നിവർന്നു കിടന്നു . എല്ലാവരും പലതും പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
ഗൌരി പറഞ്ഞു.
“മാമൻ പറഞ്ഞതാ ശരി. മാമനത് വിധിച്ചിട്ടില്ലായിരുന്നു...”
“ആ ലോട്ടറി ഏജന്റ് തന്നെയാവും അത് മുറിച്ചെടുത്തത്...” ലക്ഷ്മി.
“അയാൾക്കല്ലെ അറിയൂ.. മാമൻ കയ്യിന്റെ മടക്കിൽ ടിക്കറ്റ് വച്ചത്...” നിമ്മി.  
കുറച്ചു നേരം മൂവരും താടിക്ക് കയ്യും കൊടുത്തിരുന്നു.
ഇടക്ക് നിമ്മി എഴുന്നേറ്റ് മാമനെ തലോടിയിട്ട് പറഞ്ഞു.
“മാമന് എത്ര വിഷമമായിട്ടുണ്ടാകും...?”
                 
 മാധവൻ സാവധാനം എഴുന്നേറ്റിരുന്നിട്ട് മൂവരേയും ഒന്നു നോക്കി. പിന്നെ സാവധാനം പറഞ്ഞു.
“അന്ന് എന്നെ കാട്ടിൽ ഉപേക്ഷിച്ചിട്ട് ഒരു വർഷം തികയുന്ന ദിവസമായിരുന്നു. ആ വിഷമവും, ലക്ഷം രൂപ പോയതും   കൂടി എന്നെ ഒരു ഭ്രാന്താവസ്ഥയിൽ എത്തിച്ചിരുന്നു...!
ഒരു വക കഴിക്കാതെ, ഒരു തുള്ളി വെള്ളം കുടിക്കാതെ, പോകുന്ന വഴി എവിടെയെങ്കിലും തളർന്നു വീണ് തീരട്ടെയെന്നു കരുതി,  ആരോടൊക്കെയുള്ള പക തീർക്കാനെന്നോണം അന്ന് കാലത്ത് തുടങ്ങിയ നടപ്പാ, അന്നാ മഴയത്ത് രാത്രിയിൽ ഈ ഇറയത്ത് അവസാനിച്ചത്...! ”
മാധവൻ പറഞ്ഞവസാനിപ്പിച്ചതും നിമ്മിയും ഗൌരിയും മാധവനെ കെട്ടിപ്പിടിച്ചു.

“ആ രൂപ പോയതോണ്ടല്ലെ മാമൻ ഇവിടെ എത്തിപ്പെട്ടത്...!”
നിമ്മിയുടെ ചോദ്യത്തിനു മറുപടിയായി മാധവൻ പറഞ്ഞു.
“ആ രൂപ എനിക്ക് വിധിച്ചതായിരുന്നില്ലെന്ന് ഞാൻ പറഞ്ഞത് അതുകൊണ്ടാണ്. ആ രൂപ കിട്ടിയിരുന്നെങ്കിൽ ഒരു കാരണവശാലും ഇവിടെ ഞാൻ എത്തുമായിരുന്നില്ല. അതുമായി മറ്റു പലയിടത്തും ഞാൻ ജീവിച്ചേനെ...
അപ്പോൾ നിങ്ങളുടെ അടുത്ത് എന്നെ എത്തിക്കേണ്ടത് ആരുടെ ആവശ്യമായിരുന്നു...?
അതേ ശക്തി തന്നെയല്ലെ, എന്നെ എന്റെ സ്വന്തം വീട്ടിൽ നിന്നും പുറം തള്ളിയത്...!
അന്നേരം എന്റെ മക്കൾ, അഛന്റെ ശവദാഹത്തിനായി പോക്കറ്റിൽ ഇട്ടിരുന്ന  പണമല്ലെ നമ്മുടെ ഈ ഹോട്ടലിന്റെ മുടക്കു മുതൽ...!
അന്നേരം ആ പൈസ ഇല്ലാതിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു...?
അതുകൊണ്ട് നമ്മൾക്കൊരു ജീവിതമാർഗ്ഗം തുറന്നു കിട്ടിയില്ലെ...?
അപ്പോൾ, അറിയാതെയാണെങ്കിലും അതിനു കാരണക്കാരായ എന്റെ മക്കളോടും നമ്മൾ കടപ്പെട്ടിരിക്കുന്നു...!
അതുകൊണ്ടാ , എന്റെ മക്കൾ ദുഷ്ടന്മാരല്ല അവരും പുണ്യം ചെയ്തവരാണെന്ന് ഞാൻ പറഞ്ഞത്..!!!”

                 വളരെ സാവധാനം ശബ്ദം താഴ്ത്തി ഒരു തത്വജ്ഞാനിയെ പോലെയാണ് മാധവൻ സംസാരിച്ചത്. അത് നിശ്ശബ്ദം കേട്ടിരുന്ന മൂവർക്കും മാമന്റെ മക്കളോടുണ്ടായിരുന്ന വിദ്വേഷവും വെറുപ്പും നിശ്ശേഷം ഇല്ലാതായി.
‘നിഷ്ക്കരുണം വലിച്ചെറിഞ്ഞ സ്വന്തം മക്കളേയും പുണ്യാളന്മാരാക്കുന്ന ഈ മനുഷ്യനും ഒരു പുണ്യാത്മാവ് തന്നെ..!!’ മനസ്സിന്റെ പ്രതിഫലനം ലക്ഷ്മിയുടെ കണ്ണുകളിലൂടെ ഒലിച്ചിറങ്ങിയത് സാരിത്തലപ്പു കൊണ്ട് ആരും കാണാതെ തുടച്ചെടുത്തു ലക്ഷ്മി. 

“ നമ്മളെ നിയന്ത്രിക്കുന്ന ശക്തികളുടെ കളിപ്പാട്ടങ്ങളാണ് നമ്മൾ..!
കൃത്യസമയത്ത് എത്തിയ ബഷീറും കോൺട്രാക്ടർ തോമസ്സും എല്ലാം അതിന്റെ കണ്ണികൾ മാത്രം...”
മാധവൻ ആരോടെന്നില്ലാതെ പറഞ്ഞ് ഡെസ്ക്കിൽ നിന്നിറങ്ങി തനിക്കായി മെത്ത വിരിച്ചിട്ട ഡെസ്ക്കിൽ കയറി കിടന്നു. നിമ്മി ഗൌരിയുടെ വണ്ടിയും തള്ളി  വീട്ടിനകത്തേക്ക് കയറി...

                     തണുത്ത കാറ്റ് ജനലിൽ കൂടി അകത്തേക്ക് അടിച്ചു കയറുന്നുണ്ടായിരുന്നു... ചാറ്റൽ മഴ ഓലപ്പുറത്ത് വീഴ്ത്തുന്ന സംഗീതത്തിൽ ലയിച്ച് മാധവൻ കണ്ണടച്ച് കിടന്നു. ജനലുകൾ ചാക്കുവിരി കൊണ്ട് അടച്ച ശേഷം മാധവന്റെ മേലേക്ക് പുതപ്പെടുത്ത് പുതപ്പിച്ച്, ശാന്തമായി കണ്ണടച്ചു കിടക്കുന്ന ആ മുഖത്തേക്ക്  ആരാധനയോടെ നോക്കി നിന്നു. പിന്നെ ഒരു നെടുവിർപ്പോടെ ലക്ഷ്മിയും അകത്തേക്ക് കയറിപ്പോയി.
                   
                     പിറ്റേ ദിവസം പറഞ്ഞതു പോലെ തന്നെ  സുനിലും സഹോദരി സുനിതയും അമ്മയും കൂടി നിമ്മിയെ പെണ്ണു കാണാനെത്തി. വന്നപ്പോൾ തന്നെ സുനിൽ പറഞ്ഞു.
“ഞങ്ങൾ പെണ്ണു കാണാൻ വന്നതൊന്നുമല്ലാട്ടോ. നിമ്മിയും ഞാനും നേരത്തെ കണ്ടിട്ടുള്ളവരാണ്. നിങ്ങളുടെ പ്രശ്നങ്ങൾ ഒക്കെ സുനിത പറഞ്ഞിരുന്നു. ധൃതി പിടിച്ച് ഒരു കല്യാണം നടത്തേണ്ട ആവശ്യമില്ല. ഗൌരിച്ചേച്ചിയുടെ കല്യാണം കഴിയുന്നതു വരെ കാത്തിരിക്കാൻ ഞാൻ ഒരുക്കമാണ്. ഞാൻ ഇപ്പോൾ വന്നത് അമ്മക്ക് ഒരു ഉറപ്പിനു വേണ്ടിയാ. അല്ലെങ്കിൽ ഞാനേതെങ്കിലും ഒരു മദാമ്മയെ കെട്ടിക്കൊണ്ടു വരുമെന്നു പറഞ്ഞ് അമ്മക്ക് വേവലാതിയാ.. ഈ കല്യാണം ഉറപ്പിച്ചു പോയിക്കഴിഞ്ഞാൽ അമ്മ സമാധാനത്തോടെ കഴിഞ്ഞോളും...”
കൂട്ടച്ചിരികൾക്കിടയിലും ആ വാചകങ്ങൾ എല്ലാവരുടേയും മനസ്സിൽ കുളിർമഴ പെയ്യിച്ചു...
നിമ്മിയുടെ മുഖവും തെളിഞ്ഞു....!
മാധവൻ ചോദിച്ചു.
“എത്ര ദിവസം ഉണ്ടാകും നാട്ടിൽ...?”
“ഒരു മാസം കാണും. വേണ്ടിവന്നാൽ ഒരു പതിനഞ്ചു ദിവസം കൂടി നീട്ടാം...” 

                     എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞതിനു ശേഷവും ഗൌരിയുടേയും മാധവന്റേയും മുഖങ്ങൾ അത്ര തെളിഞ്ഞില്ല. തന്റെ കല്യാണം ഒരാളെ കൊലക്കു കൊടുക്കുന്നതിനു തുല്യമാണെന്നോർത്താണ് ഗൌരിയുടെ സന്തോഷം നഷ്ടപ്പെട്ടതെങ്കിൽ, സുനിൽ പോകുന്നതിനു മുൻപു തന്നെ എങ്ങനെ കല്യാണം നടത്താമെന്നാണ് മാധവന്റെ തല പുകഞ്ഞിരുന്നത്...! ഗൌരിയുടെ മുഖം വാടിയത് ലക്ഷ്മിയും മാധവനും കണ്ടിരുന്നു. അതോടെ ലക്ഷ്മിക്ക് ആധിയായി. അതിനെക്കുറിച്ച് മാധവനോട് സംസാരിക്കാൻ, ആളൊഴിഞ്ഞ നേരം കിട്ടാനായി മാധവന്റെ ചുറ്റു വട്ടത്തു നിന്നും മാറാതെ നിന്നു.

                      ഉച്ച കഴിഞ്ഞപ്പോൾ നിമ്മി ഇന്നലെ പറഞ്ഞതു പോലെ തന്നെ മാമനേയും കൊണ്ട് ലാബിൽ പോയി റിസൽട്ടു വാങ്ങാൻ പിടിവാശിയായിട്ടിറങ്ങി. എല്ലാവരും അതിന് പിന്താങ്ങി സംസാരിച്ചപ്പോൾ മാധവനും ഒഴിഞ്ഞുമാറാൻ കഴിഞ്ഞില്ല. തിരിച്ചു വരുന്ന ഒരു ഓട്ടോ റിക്ഷയും കാത്ത് പടിക്കൽ നിൽക്കുമ്പോഴാണ് ലക്ഷ്മി പറഞ്ഞത്.
“നിമ്മീ.. അവരു വന്നു പോയതിന്റെ പിന്നാലെ നീ ടൌണിലൊന്നും പോകണ്ട. തിരിച്ചു വരുമ്പോൾ എന്തായാലും ഇരുട്ടും. ഞാൻ പൊക്കോളാം കൂടെ.. പറ്റിയാൽ ആശുപത്രിയിലും കയറി ഡോൿടറേയും കണ്ടിട്ടു വരാം...”
അതിന് എല്ലാവരും സമ്മതം മൂളി.
                    
                     ലാബിൽ ചെന്നപ്പോഴാണ് റിസൽട്ട് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെന്ന് മനസിലായത്. പിന്നെ അവിടന്ന് ആശുപത്രിയിലേക്ക് തിരിച്ചു. ചീട്ടെടുത്ത് ഡോക്ടറുടെ മുന്നിലിരിക്കുമ്പോഴാണ് മാധവനെ ഡോൿടർ  സൂക്ഷിച്ചു നോക്കുന്നത്...!?
റിസൽട്ടും കയ്യിൽ പിടിച്ച് ഡോക്ടറുടെ നോട്ടം കണ്ട് ലക്ഷ്മിക്ക് എന്തോ ഒരു പന്തിയില്ലായ്മ തോന്നി.
ലക്ഷ്മി മാധവനേയും ഡോക്ടറേയും പരിഭ്രാന്തിയിലെന്നോണം മാറി മാറി നോക്കി.
ഡോക്ടറുടെ നോട്ടം എന്തിനെന്നൂഹിച്ച മാധവൻ ലക്ഷ്മിയെ പുറത്ത് നിറുത്തിയിട്ട് കയറാതിരുന്നതിനെ സ്വയം ശപിച്ചു. അതിനുള്ളിൽ ലക്ഷ്മി ചോദിച്ചു.
“എന്താ ഡോക്ടർ....?”
മാധവനോടായി ഡോക്ടർ ചോദിച്ചു.
“പറയട്ടെ മാധവൻ... ഇനി പറയാതിരിക്കുന്നതു കൊണ്ട് കാര്യമില്ല. താങ്കളുടെ അവസ്ഥ വീട്ടുകാരും മനസ്സിലാക്കണം..!”
മാധവൻ ലക്ഷ്മിയെ ദയനീയമായി നോക്കി....
ലക്ഷ്മിയുടെ ക്ഷമ കെട്ടു. മാധവന്റെ തോളിൽ പിടിച്ച് കുലുക്കിയിട്ട് ഉറക്കെ  തന്നെ ലക്ഷ്മി ചോദിച്ചു.
“ എന്താ..ണ്ടായേ...?”
മാ‍ധവൻ നിശ്ശബ്ദനായിരിക്കുന്നത് കണ്ട് ഡോക്ടർ പറഞ്ഞു.
“നിങ്ങളെ സ്കാൻ ചെയ്ത ഡോക്ടർ അന്നു തന്നെ എന്നെ വിളിച്ചിരുന്നു.  ഇതിന്റെ റിസൽട്ട് വാങ്ങാൻ ഈ പേഷ്യന്റിന്റെ വരവുണ്ടാകില്ലെന്നാണ് എന്നെ അറിയിച്ചത്...!!”
എന്നിട്ടും ലക്ഷ്മിക്ക് മനസ്സിലായില്ല...
ഒരു ഭീതിയോടെ ലക്ഷ്മി രണ്ടു പേരേയും മാറി മാറി നോക്കി...
അതിനിടയിൽ ഡോക്ടർ ഒന്നു കൂടി പറഞ്ഞു.
“റിസൽട്ട് വാങ്ങാൻ പറഞ്ഞ സമയത്തിലും നിങ്ങൾ വരാതായപ്പോൾ ഞാനും അങ്ങനെ തന്നെയാണ് കരുതിയത്...!!?”
ലക്ഷ്മിക്ക് ഒരു ഭീതി മണം അടിച്ചു കയറി...!
“ഒന്നു തെളിച്ചു പറയൂ.. ഡോക്ടർ...” ലക്ഷ്മിയുടെ ആകാംക്ഷ അറ്റത്തെത്തി.
“ഇദ്ദേഹത്തിന്റെ കുടലെല്ലാം ദ്രവിച്ചു കഴിഞ്ഞിരിക്കുന്നു. മാത്രമല്ല തോണ്ടയിലേക്കും വ്യാപിച്ചിട്ടുണ്ട്. നമ്മുടെ  മുൻപിൽ ഇപ്പോൾ ജീവനോടെ ഇരിക്കുന്നത് ഒരു അത്ഭുതമാണെന്ന്...!!”
തൊട്ടടുത്ത നിമിഷം കേൾക്കാൻ വയ്യാത്ത എന്തൊ ഒന്നു കേട്ടതുപോലെ മാധവൻ കണ്ണുകൾ ഇറുക്കി അടക്കുന്നേരം, പച്ചമുള ചീന്തുമ്പോലൊരു ശബ്ദം ലക്ഷ്മിയിൽ നിന്നും ആ മുറിയാകെ മുഴങ്ങി...!
ഡോക്ടറും മാധവനും നടുങ്ങിപ്പോയി...!!


തുടരും...