Friday 15 October 2010

സ്വപ്നഭുമിയിലേക്ക്... (27)


കഥ തുടരുന്നു...

ചേച്ചിയുടെ കൂടെ...

പിറ്റെ ദിവസം തോമസ്സച്ചായൻ വൈകിയാണു വന്നത്. അതിനാൽ ഞങ്ങൾ തമ്മിൽ കണ്ടില്ല. പിന്നെ മൂന്നു ദിവസത്തോളം രാജേട്ടനു നൈറ്റ് ഡ്യൂട്ടി ആയതിനാൽ ഞാൻ ഒറ്റക്കായതു കൊണ്ട്  പോയി കണ്ടില്ല. അത്, പിന്നെ രാജേട്ടനും കൂടി ഉള്ളപ്പോഴെ അച്ചായന്റടുത്ത് പോകൂന്നു ഞാൻ വാക്കു പറഞ്ഞതു കൊണ്ടാ ഒറ്റക്ക് പോകാതിരുന്നത്..

ചേച്ചിയുടെയും അച്ചായന്റേയും കഥ എന്തെന്നറിയാനുള്ള ആകാംക്ഷ മനസ്സിലിട്ട് നാലഞ്ചു ദിവസം കടന്നു പോയി.
ഒരു ദിവസം ഫോൺ ചെയ്ത് ചോദിച്ചു.
“അച്ചായാ ഇന്നു ഞങ്ങൾ വരട്ടെ....?”
കേട്ടതും അച്ചായൻ ‘ഹാ.. ഹാ..ഹാ..’ പൊട്ടിച്ചിരിക്കാൻ തുടങ്ങി. എന്നിട്ടൊരു ചോദ്യവും..
“ നിങ്ങളതു മനസ്സീന്നു കളഞ്ഞില്ലെ.....?”
“അതെങ്ങനെ പോകാനാണച്ചായാ...!! അതു പോലത്തെ സീനല്ലെ, തിരിഞ്ഞും മറിഞ്ഞും മനസ്സിൽ
കിടന്നു ഉത്തരം കിട്ടാതെ അലയുന്നത്...!!”
“ ഇപ്പോഴെനിക്ക് ഇത്തിരി ജോലി കൂടുതലാ.. നേരം വൈകിയേ വരാൻ കഴിയുന്നുള്ളു. എന്തായാലും വെള്ളിയാഴ്ച നമുക്ക് എന്റെ റൂമിൽ കൂടിക്കളയാം.. എന്താ...?”

ഞാൻ “ഓക്കെ” പറഞ്ഞ് ഫോൺ വച്ചു.

വെള്ളിയാഴ്ച ഞാനും രാജേട്ടനും കൂടി, വരുന്ന കാര്യം വിളിച്ചു പറയാനൊന്നും നിൽ‌ക്കാതെ വൈകീട്ട് ഏഴു മണി കഴിഞ്ഞപ്പൊഴേ അച്ചായന്റെ മുറിയുടെ വാതിൽക്കൽ ചെന്നു ബല്ലടിച്ചു.

വെറുതെയല്ല...! അച്ചായനു മൂടു വരാനുള്ളതും ഞങ്ങൾ കയ്യിൽ കരുതിയിരുന്നു....!!
വാതിൽ തുറന്ന അച്ചായൻ ഞങ്ങളെ കണ്ടതും ചിരിച്ചു കൊണ്ട് തലയിൽ കൈ വച്ചിട്ട് പറഞ്ഞു.
“ നിങ്ങളെക്കൊണ്ട് ഞാൻ തോറ്റു...!”

അകത്തു കയറിയിരുന്ന് ചെറിയൊരു കുശലപ്രശ്നങ്ങൾക്കു ശേഷം വീണ്ടും ചേച്ചിയുടെ വിഷയം പൊന്തിവന്നു. ഞാൻ പറഞ്ഞു.
“അച്ചായാ... അച്ചായനെപ്പോലുള്ള ഒരാൾ ഏതെങ്കിലും ഒരു പെൺ വിഷയത്തിൽ ആകൃഷ്ടനായെന്നു പറഞ്ഞാൽ, അതു അത്ര പെട്ടെന്നു വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. അപ്പൊൾ പിന്നെ ഞങ്ങൾ കൺ‌മുന്നിൽ കണ്ടത്...!!? അതിനു ഞങ്ങൾക്കുത്തരമില്ല...”
“ശരിയാ.. അങ്ങനെ ഒരു സീൻ കാണുന്നവർ തെറ്റിദ്ധരിക്കാനുള്ള സാദ്ധ്യതയുണ്ട്..
ഞാൻ ഇല്ലെന്നു പറയുന്നില്ല... അതിനു ശേഷം ഇന്നലെയാണ് അവരെ ഫോണിൽ
കിട്ടിയത്. ഞാൻ ചോദിക്കുകയും ചെയ്തു അത്....!”

ഞങ്ങൾ ഒന്നും ഉരിയാടാതെ, അച്ചായന്റെ മുഖത്തു നിന്നും കണ്ണെടുക്കാതെ ചെവിയും  കൂർപ്പിച്ചിരിക്കുകയാണ്. അച്ചായൻ ഒന്നു നിറുത്തിയിട്ട് വീണ്ടും തുടർന്നു.
“ അവർ പറഞ്ഞ മറുപടി പറയുന്നതിനു മുൻപ്, അവരെക്കുറിച്ച് നിങ്ങൾ അറിയണം....”
അതും പറഞ്ഞ് അച്ചായൻ “ ഞാൻ ഇപ്പൊ വരാം...” എന്നും പറഞ്ഞ് എഴുന്നേറ്റു....!

അതെന്തിനാണെന്നു മനസ്സിലായ ഞങ്ങൾ കയ്യിൽ കരുതിയിരുന്ന കുപ്പിയെടുത്ത്
മേശപ്പുറത്തു വച്ചു...!
അച്ചായൻ ശരിക്കും ഞെട്ടി...!!
“ഹാ.. ഹാ.. ഹാ.. നിങ്ങൾ സകല സെറ്റപ്പിലാണല്ലെ വന്നത്...”
കുപ്പി നോക്കിയ അച്ചായൻ പറഞ്ഞു.
“ ഇത് നാട്ടിൽ പോകുമ്പൊൾ വാങ്ങിക്കൊണ്ടു പോകുന്നതാ... ഇവിടെ ആരും അങ്ങനെ കഴിക്കാറില്ല..” “ അച്ചായന്റെ ബ്രാന്റ് ഏതാണെന്ന് ഞങ്ങൾക്കും വലിയ പിടിയില്ലായിരുന്നു... എന്നാൽ പിന്നെ കൊള്ളാവുന്നത് തന്നെ ആയിക്കോട്ടേന്നു വിചാരിച്ചു വാങ്ങിയതാ ഈ ‘ഷിവാസ് റീഗൽ..’

അച്ചായൻ എഴുന്നേറ്റു പോയി ഗ്ലാസ്സുകളും ഞങ്ങൾക്ക് രണ്ടു ബീയറും പിന്നെ കുറച്ച് മിക്സറും, നാട്ടിൽ നിന്നും കൊണ്ടു വന്ന അച്ചാറും മറ്റുമായി വന്നിരുന്നു. ഞങ്ങൾക്ക് ഓരോ ഗ്ലാസ്സ് ബീയർ പകർന്നു
തന്നിട്ട്, അച്ചായൻ ഷിവാസ് റീഗൽ പൊട്ടിച്ച് രണ്ടു പെഗ്ഗൊഴിച്ച് വെള്ളവും ചേർത്ത് ഗ്ലാസ് പൊക്കി ചിയേഴ്സ് പറഞ്ഞ് ഒരു കവിൾ അകത്താക്കി. പിന്നെ മിക്സർ നുള്ളിയെടുത്ത് ഒന്നു വായിലിട്ടു.

ഞങ്ങളും ഓരോ കവിൾ അകത്താക്കി. അച്ചാർ ഒന്നു തൊട്ടു നാക്കത്തു വച്ചു. ‘നാട്ടിന്റെ ഒരു സ്വാദ് പെട്ടെന്നു നാവിൽ നിറഞ്ഞു...!’ ഞങ്ങൾ അച്ചായന്റെ മുഖത്ത് നോക്കിയിരുന്നു. പിന്നെ അച്ചായൻ പറഞ്ഞു തുടങ്ങി.

“ ഞാൻ അവരെ ആദ്യം കാണുന്നത് എന്റെ ഒരു സുഹൃത്തിന്റെ വീട്ടിലാണ്. സുഹൃത്ത് എന്നു
പറഞ്ഞാൽ ഞങ്ങളുടെ കമ്പനിയിലെ എഞ്ചിനീയറാ.. അദ്ദേഹത്തിന്റെ മകന്റെ ജന്മ ദിനത്തിനു ചെന്നപ്പോഴാണു കണ്ടത്. അവരുടെ കുട്ടിയെ നോക്കാനായിട്ട് കൊണ്ടു വന്നതാ‍യിരുന്നു ഈ സ്ത്രീയെ. അവരുടെ നാട്ടിൽ തന്നെയുള്ളതും പരസ്പരം അറിയുന്നവരുമായിരുന്നു. അവരുടെ വീട്ടിലെ കഷ്ടപ്പാടു കാരണമായിരുന്നു എഞ്ചിനീയർ ഇതിനു തുനിഞ്ഞത്.

പക്ഷെ, എഞ്ചിനീയർക്കു രണ്ടു കൊല്ലമെ ഇവിടെ നിൽക്കാനായുള്ളു. അതിനു ശേഷം ഞങ്ങളുടെ സൌദി ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റം കിട്ടി. അന്നേരം ഇവരെ അങ്ങോട്ടു കൊണ്ടു പോകാൻ കഴിയാതായി. ഇവർക്ക് തിരിച്ചു പോകാനും താല്പര്യമില്ല. എവിടെയെങ്കിലും ഒരു ജോലി ആക്കിക്കൊടുക്കണമെന്നു പറഞ്ഞവർ കരയാൻ തുടങ്ങി.

ഇവിടെ നിന്നെപ്പോലെ ഒരു പെണ്ണിനു ജോലി ചെയ്യാൻ പറ്റിയ ഇടമല്ലന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും അവർക്കു തിരിച്ചു പോകണ്ടെന്നു തന്നെ വാശി പിടിച്ചു.

അച്ചായൻ ഒരിറക്കു കൂടി അകത്താകിയിട്ട്, അച്ചാറിന്റെ ഒരു കഷണമെടുത്ത് നാക്കിൽ വച്ചു. കമ്പനിയിൽ വച്ച് കണ്ടപ്പോൾ എഞ്ചിനീയർ എന്നോട് ഇക്കാര്യം പറഞ്ഞു. ഞാനും അതിനോട് യോജിച്ചില്ല.
ഞാൻ സാറിന്റടുത്ത് പറഞ്ഞു.
‘സാറ് കൊണ്ടു വന്ന ആളെ സാറു തന്നെ സുരക്ഷിതമായി അവരുടെ വീട്ടിൽ തിരിച്ചേൽ‌പ്പിക്കകയെന്ന ദൌത്യം കൂടി ഇക്കാര്യത്തിൽ സാറിനുണ്ട്. ഇല്ലെങ്കിൽ എത്ര കൊല്ലം കഴിഞ്ഞാലും ഇതു സാറിന്റെ കഴുത്തിൽ നിന്നും പോകില്ല..’
‘ സംഗതി ശരിയാ.... ഇവളുടെ താഴെ രണ്ട് അനിയത്തിമാർ കൂടിയുണ്ട്. ഇവളാണെങ്കിൽ കെട്ടു പ്രായം കഴിഞ്ഞു നിൽക്കുന്നു. അനിയത്തിമാരും പുര നിറഞ്ഞു നിൽക്കാ... ഇളയവനാണെങ്കിൽ സ്കൂളിൽ പഠിക്കുന്നതേയുള്ളു.... ഈ സാഹചര്യത്തിൽ അവൾ പറയുന്നതിലും കാര്യമില്ലെ...?”

അച്ചായൻ ഷിവാസ് റീഗൽ ഒന്നു കൂടി ഒഴിച്ച് വെള്ളം ചേർത്ത് ഒന്നു സ്വിപ്പ് ചെയ്തിട്ട് വീണ്ടും പറഞ്ഞു.
‘അതു കേട്ടതോടെ എനിക്കും വിഷമമായി... ഇതു പോലെ നൂറുകണക്കിനു കുടുംബങ്ങൾ നാട്ടിലുണ്ട്.... അവരെയൊക്കെ സഹായിക്കുന്നതിനും ഒരു പരിധിയില്ലെ....? ഒരു വിസയെടുത്തു കൊടുത്ത് ഒരാളെ കൊണ്ടുവരാനുള്ള സാഹചര്യം എന്തായാലും ഇല്ല. ഒരു വീട്ടു ജോലിക്കു നിന്നാൽ എന്തു കിട്ടാനാ...? ഇവിടത്തെ വീട്ടു ജോലിക്കാരുടെ അവസ്ഥ വച്ചു പറഞ്ഞാൽ, പകലന്തിയോളം പണിയെടുത്താലും ശമ്പളം പോയിട്ട് ഒരു നേരത്തെ ഭക്ഷണം പോലും നേരെ ചൊവ്വെ ആരും കൊടുക്കില്ല. കൂടാതെ എന്തു സുരക്ഷിതത്വമാ ഉള്ളത്....? നമ്മൾ ഇടക്കിടക്ക് കേൾക്കുന്നതല്ലെ ഓരോരൊ കഥകൾ...! ഞാൻ ഒട്ടും സമ്മതിച്ചില്ല. എനിക്കീ കാര്യത്തിൽ സഹായിക്കാൻ ബുദ്ധിമുട്ടാ സാറെ. അതും പറഞ്ഞ് ഞങ്ങൾ പിരിഞ്ഞതാ... പക്ഷെ, ഫലമൊന്നുമുണ്ടായില്ല. പിറ്റെ ദിവസവും എഞ്ചിനീയർ എന്നെ പിടികൂടി. പിന്നെ ഞാനും വിചാരിച്ചു. ഒന്നു ശ്രമിച്ചു നോക്കാമെന്ന്.

അങ്ങനെയൊരു ദിവസം ഞാനും ഒരു കൂട്ടുകാരനും കൂടി അന്നു നമ്മൾ പോയ ഹോട്ടലിൽ പോയിരുന്നു. ഈ പെൺകുട്ടിയുടെ കാര്യങ്ങളും സംസാരത്തിനിടക്ക് പരാമർശന വിഷയമായി. കാര്യങ്ങളറിഞ്ഞ എന്റെ കൂട്ടുകാരൻ ഉടനെ ഒരു ചോദ്യം.
‘ ഈ ഹോട്ടലിൽ ഒരു ജോലി വാങ്ങിച്ചു കൊടുത്താൽ മതിയൊ...?’
‘ഹോട്ടലിലൊ...!!? ഇവിടെ എന്തു ജോലി..?’
‘ഇപ്പോൾ തന്നെ ഇവിടെ നമ്മളെ സർവ്വ് ചെയ്യാൻ വന്ന സ്ത്രീയെ കണ്ടില്ലെ....? നമ്മുടെ കാര്യങ്ങൾ കഴിഞ്ഞ അവർ അടുത്ത റൂമിലേക്ക് പോയി... ഈ ജോലി ആയാലൊ...?’
ഞാനും അതു തന്നെ ആലോചിച്ചിരുന്നു...
ഈ ജോലി ആയാലെന്താ കുഴപ്പം...?
പക്ഷെ, ഒരു ഹോട്ടൽ എന്നൊക്കെ പറയുമ്പോൾ...?
പലരും വരികയും പോകുകയും ചെയ്യുന്ന സ്ഥലം...?
എത്രമാത്രം സുരക്ഷിതത്വം കിട്ടും... ?

എന്റെ ആലോചനയുടെ പൊരുൾ കൂട്ടുകാരനു മനസ്സിലായി. അദ്ദേഹം പറഞ്ഞു.
‘ ഇവിടെ ആകുമ്പോൾ ശമ്പളം വളരെ കുറവായിരിക്കും. പക്ഷെ, ‘കിമ്പളം’ എന്നു പറഞ്ഞാൽ ‘ടിപ്പ്’ ധാരാളം കിട്ടും. എനിക്കു തോന്നുന്നത് മറ്റേതൊരു ജോലിയേക്കാളും ഈ ജോലി ആയിരിക്കും അവർക്ക്  ഏറ്റവും ഗുണം ചെയ്യുക. അവരുടെ പ്രശ്നങ്ങളെല്ലാം വളരെ ചെറിയ കാലയളവിൽ പരിഹരിക്കാൻ കഴിയും...’

ഞാൻ പറഞ്ഞു. ‘സംഗതി കൊള്ളാം... ഇവരെ ഏതോ ഒരു സ്ത്രീക്കു ജോലി വാങ്ങിക്കൊടുക്കുന്നതു പോലെ കൊടുത്തിട്ട്, എനിക്കു രക്ഷപ്പെടാൻ ആവില്ല. ഇവിടെ എത്രമാത്രം സേഫ് ആണവർ..?’
 ‘ഇതിന്റെ മാനേജർ എന്റെ സുഹൃത്താ.. നമുക്ക് അയാളെ പോയി കാണാം...’

അന്നു തന്നെ മാനേജരെ കണ്ടു. കാര്യങ്ങൾ വിവരിച്ചു. മാനേജർ പറഞ്ഞു.
‘ ആദ്യം തന്നെ അവർ ഈ ജോലി ചെയ്യാൻ തെയ്യാറുണ്ടോന്നു ചോദിക്കു.. സാധാരണ ഗതിയിൽ പെണ്ണുങ്ങൾ തയാറാവുകയില്ല. ഇവിടെ ഞങ്ങളുടെ ഭാഗത്തു നിന്നും ഒരു അലോഹ്യവും
ഒരു സ്ത്രീക്കും ഉണ്ടാവില്ല. അവരായിട്ട് ഒന്നും ഉണ്ടാക്കാതിരുന്നാൽ മതി. പിന്നെ അവർക്കിവിടെ ഒരു ‘ലോക്കൽ ഗാഡിയൻ’ വേണ്ടി വരും. എന്തെങ്കിലും പ്രശ്നമുണ്ടായാൽ കൈകാര്യം ചെയ്യാൻ ഇവിടെ ആളു വേണം. അല്ലാത്തവർക്ക് ഞങ്ങൾ ജോലി കൊടുക്കാറില്ല..’

‘സാർ, ലോക്കൽ ഗാഡിയൻ .. എന്നു പറയുമ്പോൾ....?’
‘അവരുടെ തൊട്ടടുത്ത ബന്ധു തന്നെ വേണം. ഇവിടത്തെ രണ്ടു സ്ത്രീകൾ, ഞങ്ങളുടെ തന്നെ സ്റ്റാഫിന്റെ ഭാര്യമാരാണ്. ക്യാഷിലിരിക്കുന്നത് എന്റെ ഭാര്യയാണ്. ബാക്കിയുള്ളവരും അതു പോലെ തന്നെ, അച്ചനും സഹോദരനും ഒക്കെ ഇവിടെ ഹോട്ടലിൽ ജോലി ചെയ്യുന്നില്ലെങ്കിലും ഈ നാട്ടിൽ ജോലിയുള്ളവരാണ്. താമസ സൌകര്യം ഞങ്ങൾ തന്നെ കൊടുക്കും...’

കേട്ടപ്പോൾ വളരെ നല്ല ജോലിയും സൌകര്യവുമായിട്ടാണ് തോന്നിയത്.
‘സാർ, അവരോട് പറഞ്ഞിട്ട് സമ്മതമാണെങ്കിൽ ലോക്കൽ ഗാഡിയനേയും കൂട്ടി വരാം..’

അതിനു ശേഷം ഞാൻ എഞ്ചിനീയറോടും, അവരോടും ഈ ജോലിയേക്കുറിച്ച് പറഞ്ഞു.
‘മാനം നഷ്ടപ്പെടുത്തേണ്ടാത്ത എന്തു ജോലിയും ഞാൻ ചെയ്തോളാം...’
അതായിരുന്നു അവരുടെ മറുപടി.

അവസാനം ലോക്കൽ ഗാഡിയന്റെ പ്രശ്നം വന്നു. എഞ്ചിനീയരും കുടുംബവും സൌദിയിലേക്ക് പോകുന്നതു കൊണ്ട് അദ്ദേഹം വളരെ പെട്ടെന്നു തന്നെ അതിനു പരിഹാരം കണ്ടെത്തി.
എന്റെ തലയിൽ വച്ചു കെട്ടി...!!

ഞങ്ങളുടെ തന്നെ എഞ്ചിനീയർ ആയതു കൊണ്ടും, അദ്ദേഹത്തിന് വീണ്ടും ഇവിടേക്ക് തന്നെ മാറ്റം കിട്ടാൻ സാദ്ധ്യത ഉള്ളതു കൊണ്ടും എനിക്ക് ഒഴിഞ്ഞു മാറാനായില്ല.

അവർ അവിടെ ജോലിക്കു ചേർന്നു. ചില വെള്ളിയാഴ്ചകളിൽ ഞാൻ ചെല്ലുമ്പോൾ എന്നെ സർവ്വ് ചെയ്യാൻ വരും. ചോദിക്കുമ്പോൾ യാതൊരു പ്രശ്നങ്ങളും ഇല്ലാന്നു പറയും. അത് എനിക്കും ആശ്വാസം പകർന്നു. ഇതൊരു വല്ലാത്ത കുരിശാണെന്നു നന്നായിട്ടറിയാം...!

മാസങ്ങൾ കുറച്ചു കഴിഞ്ഞപ്പോഴേക്കും അവരുടെ കടങ്ങളെല്ലാം വീട്ടി.
തൊട്ടടുത്ത അനിയത്തിയുടെ കല്യാണത്തിനു വേണ്ട സാമഗ്രികളൊക്കെ ഒപ്പിച്ചു തുടങ്ങി.”

അച്ചായന്റെ ഒഴിഞ്ഞ ഗ്ലാസ്സിൽ ഷിവാസ് റീഗൽ പകർന്ന് വെള്ളവും ചെർത്ത് വച്ചു. അച്ചായൻ അച്ചാർ എടുക്കാനായി അകത്തേക്കു പോയി. വീണ്ടും വന്നിരുന്ന് ഒരു കവിൾ വലിച്ചു കുടിച്ചിട്ട്, അച്ചാർ തൊട്ടു നാക്കിൽ വച്ചിട്ട് പറഞ്ഞു.“ വെള്ളത്തിന്റെ കൂടെ തൊട്ടു നക്കാൻ പറ്റിയ അച്ചാർ...” ഞങ്ങളും അതു ശരിവച്ചു.
“അന്നൊക്കെ ‘ഗൾഫ്കാരൻ’ എന്നു പറഞ്ഞാൽ നാട്ടിൽ നിലയും വിലയും ഉണ്ടായിരുന്ന കാലമായിരുന്നു. വീട്ടിൽ ഒരു ഗൾഫ്കാരെനെങ്കിലും വേണമെന്നു പറഞ്ഞു വാശി പിടിക്കുന്ന കാർന്നോന്മാർ....! ഗൽഫ്കാരനാണെങ്കിൽ ‘സ്ത്രീധനം’ വാരിക്കോരി കൊടുക്കും. പിന്നെ ഒരു കാറും...!!

അതു പോലെ തന്നെ, ഗൾഫ്കാരന്റെ സഹോദരിമാരെ കെട്ടാൻ വരുന്നവരുടെ ഒരേ ഒരു ഡിമാന്റ് ‘സ്ത്രീധനം ഇത്തിരി കൂടിയാലും കുഴപ്പമില്ല, ‘വിസ’ ഒരെണ്ണം തീർച്ചയായും വേണം...!’

അതുപോലൊരു വിസ ഇവളുടെ അനിയത്തിയെ കെട്ടാൻ വരുന്നവനും അയച്ചു കൊടുത്തു, സ്ത്രീധനമായി..! അല്ലെങ്കിൽ കെട്ടു നടക്കില്ല. മാത്രമല്ല കെട്ടുപ്രായം കഴിഞ്ഞും പോയിരുന്നല്ലൊ.

അവന്റെ വിസ ഒരു കടയിലെ ആയിരുന്നു. രാത്രി ഒൻപതു കഴിയാതെ അവിടന്നു പുറത്തിറങ്ങാൻ കഴിയില്ല. എല്ലാ വെള്ളിയാഴ്ചയും വൈകീട്ട് ചേച്ചിയെ കാണാൻ ഹോട്ടലിൽ വരും.

ചേച്ചി ആദ്യമാദ്യം ഭക്ഷണം മാത്രം കൊടുത്തു പറഞ്ഞുവിടും. പിന്നെപ്പിന്നെ വെള്ളവും കൊടുക്കേണ്ടി വന്നു.
അഞ്ചാറു മാസങ്ങൾ ഇങ്ങനെ കടന്നു പോയി...
ഞാൻ വിചാരിച്ചു, എന്റെ ഈ ‘ലോക്കൽ ഗാഡിയന്റെ’ സ്ഥാനം അവളുടെ അനിയന്റെ തലയിലേക്ക് കൈമാറമല്ലോന്നു. അവർ സ്വന്തക്കാരാണല്ലൊ....

അതു ഞാൻ ഒന്നു സൂചിപ്പിച്ചു...
അവളതു കേട്ടതും മുഖം പൊത്തി ഒരു കരച്ചിൽ....!!?
അടുത്ത മുറിയിലൊക്കെ ആളുകളുള്ളതാണ്...
ഞാൻ കാര്യമെന്തെന്നറിയാതെ ഒന്നു പകച്ചു...!!
‘എന്തു പറ്റി...?’
എന്റെ ചോദ്യത്തിന് ഉത്തരം പറയാതെ, തൊണ്ടയിൽ കുടുങ്ങിയ സങ്കടം കാരണം വിമ്മിഷ്ടം മുട്ടിയ അവൾ ഒന്നും പറയാതെ വായ പൊത്തിക്കൊണ്ടു തന്നെ തിരിച്ചു പോയി.....!

എന്തു പറ്റിയെന്നറിയാതെ ഞാനും എഴുന്നേറ്റ് അവരുടെ വെയ്റ്റിങ് റൂമിലേക്ക് ചെന്നു.
എന്നെ കണ്ടതും അവിടെയുണ്ടായിരുന്ന മറ്റു രണ്ടു സ്ത്രീകൾ എഴുന്നേറ്റ് പുറത്തേക്കു പോയി.
ഞാൻ വീണ്ടും ചോദിച്ചു.
‘എന്താ പറ്റിയത്...?’
‘ അച്ചായാ....’ വാക്കുകൾ പിന്നെയും തൊണ്ടയിൽ കുടുങ്ങി......
ഒരു നിമിഷത്തെ ശ്വ്വാസമെടുക്കലിനു ശേഷം അവർ സാവധാനം പറയാൻ തുടങ്ങി.
‘അച്ചായാ... ഞാൻ എന്താ പറയാ...? എങ്ങനെയാ പറയാ....? എനിക്കു സഹിക്കാൻ പറ്റുന്നില്ലച്ചായാ......’

പറഞ്ഞു തീരുന്നതിനു മുൻപെ വീണ്ടും അവർ വിങ്ങിപ്പൊട്ടി....
പിന്നെ കുറേ നേരത്തേക്കു കരച്ചിൽ തന്നെ....
ഞാൻ നിർബ്ബന്ധിക്കാൻ പോയില്ല...
കാര്യമായ എന്തോ പാളിച്ചകൾ എവിടേയോ സംഭവിച്ചിരിക്കുന്നു...!?

അപ്പോഴേക്കും പുറത്തു പോയ കൂട്ടുകാരികളിൽ ഒരാൾ തിരിച്ചെത്തി.
വിവരമറിഞ്ഞ കൂട്ടുകാരി പറഞ്ഞു.
‘ ഞാൻ പറയാം അച്ചായാ...’
അതു കഴിഞ്ഞവർ വെട്ടിത്തുറന്നു തന്നെ പറഞ്ഞു.
‘ ഇവളുടെ അനിയനെന്നു പറയുന്നവനുണ്ടല്ലൊ... അവനിപ്പോൾ ചേച്ചിയുടെ
കൂടെക്കിടക്കണമെന്ന്...!!!  അവന് ഒറ്റക്കു ജീവിക്കാൻ വയ്യെന്നു....!!!’

കേട്ടത് വിശ്വസിക്കാൻ കഴിയാതെ ഞാൻ വാപൊളിച്ചിരുന്നു പോയി....!!”
ഞെട്ടിത്തെറിച്ച് ഞങ്ങളും...!!


ബാക്കി അടുത്ത പോസ്റ്റിൽ......

Friday 1 October 2010

സ്വപ്നഭുമിയിലേക്ക്... ( 26 )


കഥ തുടരുന്നു...

അച്ചായന്റെ ലീലാവിലാസങ്ങൾ...

അതെ..!
അവനെ, അതായത് ‘പാര ഈജിപ്ഷ്യനെ’ പിരിച്ചു വിടാൻ നിർദ്ദേശിച്ചു കൊണ്ടുള്ളതായിരുന്നു ഫാക്സ്...!!!
ഞാൻ സാവധാനം താഴേക്കിറങ്ങി.. ശരിക്കും പറഞ്ഞാൽ വല്ലാതെ അസ്വസ്തമായിരുന്നു മനസ്സ്.... ഇങ്ങനെയൊക്കെ സംഭവിക്കണമായിരുന്നോ...?

അവനെ ഒന്നും ചെയ്യാനായില്ലല്ലൊ എന്നോർത്ത് സങ്കടം തോന്നിയിരുന്നുവെന്നത് ശരിയാണ്.
പക്ഷെ, ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല....!
ഞാൻ കാരണം ഒരാളുടെ ജോലി നഷ്ടപ്പെടുകയെന്നു വച്ചാൽ...!
അവൻ തെറ്റു ചെയ്തവനാണെങ്കിൽ കൂടിയും ഇത്രയും കഠിനമായൊരു ശിക്ഷ വേണ്ടായിരുന്നുവെന്നാണ് അപ്പോൾ മനസ്സു പറഞ്ഞത്....

പക്ഷെ, അതിന്റെ മറുവശം ആലോചിച്ചാൽ ആശ്വാസത്തിന്നു വകയുണ്ടായിരുന്നു.
അവനെ പിരിച്ചു വിടാനല്ലെ പറഞ്ഞുള്ളു.... ! കയറ്റിവിടാൻ പറഞ്ഞില്ലല്ലൊ...?!
അതൊരുപക്ഷെ എന്നെ ആയിരുന്നെങ്കിലൊ...?
തീർച്ചയായും പിരിച്ചു വിടൽ മാത്രമായിരിക്കില്ല...!!
അതൊരു കയറ്റി വിടൽ കൂടി ആയിരിക്കും....!!!
എങ്കിലും...! ഞാൻ കാരണം....!!

ആർക്കും ഒരു സഹായവും ചെയ്തില്ലെങ്കിലും ആരേയും ഉപദ്രപിക്കാൻ ഇടവരരുതേ എന്ന
പ്രാർത്ഥനയായിരുന്നു എന്നും ദൈവത്തിന്റെ മുൻ‌പിൽ സമർപ്പിച്ചിരുന്നത്. എന്നിട്ടും അറിഞ്ഞൊ അറിയാതേയോ ഒരുത്തനെ പിരിച്ചു വിടുന്നതിനു ഞാനുമൊരു കാരണക്കാരനായിരിക്കുന്നു...!!

അതൊന്നും ഇനി ആലോചിച്ചിട്ടു കാര്യമില്ല. അവൻ ചെയ്ത തെറ്റിന്റെ ശിക്ഷ, ഒരു ‘ബൂമറാങ്’ പോലെ അവനിലേക്കു തന്നെ തിരിച്ചെത്തിയിരിക്കുന്നു....

അവനെ ഒന്നു നേരിൽ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ, അവൻ പിന്നെ കടയിൽ വരികയുണ്ടായില്ല. അവൻ നേരത്തെ തന്നെ ഈ വിവരം അറിഞ്ഞിരിക്കും....

എന്റെ സഹ പ്രവർത്തകർക്കെല്ലാം വലിയ സന്തോഷമാണുണ്ടായത്.
പ്രത്യേകിച്ച് മലയാളികൾക്ക്..!!
കമ്പനിയുടെ ഒരു ശാപമാണ് പുറത്തു പോയത്...!!

അന്നു രാത്രി മുറിയിലെത്തിയപ്പോൾ ജോലി തിരിച്ചു കിട്ടിയതിനു മാത്രമല്ല, നാട്ടിൽ കയറ്റി വിടാതിരുന്നതിനും, പാര ഈജിപ്ഷ്യനെ കെട്ടു കെട്ടിച്ചതിനും കൂടിയുള്ള പാർട്ടി എന്റെ പേരിൽ അരങ്ങേറി...!!
എന്തിനും വർഗ്ഗീസേട്ടൻ തന്നെ മുൻപന്തിയിൽ...
എന്നും കുടിക്കുന്ന വർഗ്ഗീസേട്ടന്, ഇതു പോലൊരു കേസു കിട്ടിയാൽ പിന്നെ ആഘോഷിക്കാൻ മറ്റൊന്നും വേണ്ടല്ലൊ....
ഈ ആഘോഷത്തിന് ഞാനും പൂർണ്ണമായി യോജിച്ചു...
കുറെ ദിവസത്തെ ഉറക്കമില്ലാത്ത രാത്രികൾക്കു ശേഷം കിട്ടിയ ഈ സന്തോഷം ഞാനും
ആഘോഷിക്കാതിരിക്കുന്നതെങ്ങനെ......?!!
ആ രാത്രി പതിവുപോലെ പൂർവ്വാധികം ഭംഗിയോടെ തന്നെ ആഘോഷിച്ചു.
കോഴിയും ബീഫും ഒക്കെ കൂട്ടിനുണ്ടായിരുന്നു.....

പിറ്റെ ദിവസം കാലത്ത് കടയിലേക്കു പോകുമ്പോഴാണു വഴിയിൽ വച്ച് തൊട്ടു പുറകിലത്തെ ഫ്ലാറ്റിൽ താമസിക്കുന്ന തോമസ്സച്ചായന്റെ പരിഭവം പറച്ചിൽ... ഇന്നലത്തെ പാർട്ടിക്ക് ക്ഷണിച്ചില്ലെന്നു പറഞ്ഞ്. എന്റെ വിവരം പുള്ളിക്കാരനും അറിഞ്ഞിരിക്കുന്നു. ഒഴിഞ്ഞു മാറാൻ ആവുകയില്ല.

ഇനി ഒരു പാർട്ടി കൂടി ഫ്ലാറ്റിൽ നടത്താൻ പറ്റില്ല. എന്റെ അടപ്പു തെറിക്കും...!!
തോമസ്സച്ചായനേയും കൊണ്ട്, വർഗ്ഗീസേട്ടനറിയാതെ മറ്റെവിടേക്കെങ്കിലും പോണം..
ഫ്ലാറ്റിലെ എന്റെ ഉറ്റ സുഹൃത്തായ രാജേട്ടൻ ഇന്നലത്തെ പാർട്ടിയിൽ പങ്കെടുത്തിരുന്നില്ല. പുള്ളിക്കാരനേയും കൂട്ടണം. ഉടനെ തന്നെ അതു ചെയ്തില്ലെങ്കിൽ പിന്നെ അതൊരു കടമായി കിടക്കും.

“ശരി നമുക്ക് ഇന്നു തന്നെ നടത്തിക്കളയാം ചിലവ്. രാജേട്ടനേം വിളിക്കാം. പുള്ളിക്കാരന് ഇന്നലെ നൈറ്റ് ഡ്യൂട്ടി ആയിരുന്നു....”

അങ്ങനെ അന്നു രാത്രി ഞാനും രാജേട്ടനും തോമസ്സച്ചായനും കൂടി അച്ചായന്റെ കാറിൽ ഒരു ബാർ ഹോട്ടൽ ലക്ഷ്യമാക്കി നീങ്ങി. അച്ചായനു നല്ല പരിചയം ഉള്ള ബാറിലേക്കാണു പോയത്. അടുത്തെങ്ങും കെട്ടിടങ്ങളില്ലാത്ത വിജനമായ ഒരു സ്ഥലത്താണ് കാർ നിറുത്തി ഇറങ്ങിയത്. അവിടെ ധാരാളം കാറുകൾ നിറുത്തിയിട്ടിരുന്നു.

ഞാൻ ചോദിച്ചു.
“ അച്ചായാ.. എന്തിനാ ഇത്ര ദൂരെ ഇറങ്ങിയത്...? ഹോട്ടലെവിടെ...?”
“ഹോട്ടൽ അങ്ങു ദൂരെ കാണുന്നതാ....”
അച്ചായൻ കൈ ചൂണ്ടി പറഞ്ഞു.
“അതിന്റടുത്തേക്കു പോയാൽ പാർക്കിങ് കിട്ടില്ല.
പാർക്കിങ് അന്വേഷിച്ച് കറങ്ങി തിരിഞ്ഞ് വീണ്ടും ഇവിടെത്തന്നെ വരേണ്ടി വരും...”


രാത്രി എട്ടു മണി കഴിഞ്ഞിരുന്നെങ്കിലും ചൂട് സഹിക്കാവുന്നതിനപ്പുറമായിരുന്നു. ഒരു കൊച്ചു കാറ്റു പോലും എങ്ങും വീശുന്നില്ല. ഈന്തപ്പന മരങ്ങൾ നിശ്ചലം നിൽക്കുന്നു. സ്വർണ്ണ നിറം തൂകി തെരുവു വിളക്കുകൾ നിര നിരയായി നിൽക്കുന്നതു കാണാൻ നല്ല ചന്തം.
സ്വർണ്ണനിറത്തിൽ കുളിച്ചു നിൽക്കുന്ന തെരുവീഥിയിലൂടെ സ്വർണ്ണനിറത്തിൽ ഞങ്ങളും വിയർത്തു കുളിച്ച് മുന്നോട്ടു നീങ്ങി.

ഹോട്ടലിനോട് അടുക്കുന്തോറും അച്ചായൻ പറഞ്ഞത് സത്യമല്ലെന്നു തോന്നി. ഇടക്ക് ഇഷ്ടം പോലെ കാർ പാർക്കിങ്ങിനുള്ള സൌകര്യങ്ങൾ ഉണ്ടായിരുന്നു. പിന്നെന്തിനായിരുന്നു വിയർത്തു കുളിച്ചുള്ള ഈ നടത്തം...?
അച്ചായനോട് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും എത്രയും പെട്ടെന്ന് ഹോട്ടലിനകത്തു കയറിപ്പറ്റാനുള്ള ധൃതിയിൽ ഞാനും അവരോടൊപ്പം നടന്നു. ഹോട്ടലിന്റെ പ്രധാനവാതിൽ കടന്നതും ഏസിയുടെ തണുത്ത അന്തരീക്ഷം വല്ലാത്ത ഒരു കുളിർമ്മയാണു തന്നത്.. കുറച്ചു നേരം
അവിടെത്തന്നെ നിന്നുപോയി....!

വിയർപ്പെല്ലാം ടൌവ്വൽ എടുത്ത് തുടച്ച് ശരീരം ഒന്നു തണുത്തതിനു ശേഷമാണ് സ്റ്റെപ്പുകൾ കയറി മുകളിലേക്ക് പോയത്. അതൊരു ഇടത്തരം ഹോട്ടലായിരുന്നു. അച്ചായന്റെ പിന്നാലെയാണ് ഞങ്ങൾ രണ്ടു പേരും.

ഞാനും രാജേട്ടനും ആദ്യമായിട്ടാണ് ഇവിടെ ഒരു ബാർ ഹോട്ടലിൽ കയറുന്നത്.
ഇവിടത്തെ ബാർ മര്യാദകളെ കുറിച്ച് ഒരു പിടിത്തവുമില്ല. അറബി നാട്ടിൽ അറബി സ്റ്റൈൽ ആയിരിക്കുമല്ലൊ. അതു കൊണ്ടാണ് ഒരു അങ്കലാപ്പ്.

അകത്തേക്കു ചെല്ലുന്തോറും ജീവനക്കാർ മുഴുവൻ ഇൻഡ്യൻ മയമെന്നു തോന്നി....!
അതിലേറെയും സാരിയുടുത്ത മലയാളി മങ്കമാരെപ്പോലെ....!!
മങ്കമാരെ കണ്ടാലറിയാം ഇവിടത്തെ ഭക്ഷണത്തിന്റെ ഗുണം...!!
ആദ്യമായിട്ടായതു കൊണ്ടാകും അതൊരു വിസ്മയക്കാഴ്ചയായിരുന്നു...!!!

ജീവനക്കാരിൽ പലരും അച്ചായനെ കാണുമ്പോൾ വിഷ് ചെയ്യുന്നുണ്ട്. അച്ചായൻ അതിനനുസരിച്ച് തലയാട്ടുന്നുമുണ്ട്. ഒരു മൂലയിൽ കണ്ട വാതിലില്ലാത്ത കുഞ്ഞ് മുറിയിലേക്കാണ് അച്ചായൻ ഞങ്ങളെ കൂട്ടിക്കൊണ്ടു പോയത്.

അവിടെ ഒരു വട്ട മേശയും അതിനു ചുറ്റുമായി നാലു കസേരകളും. ആദ്യം കണ്ട കസേര പുറകിലേക്ക് വലിച്ച് ഇരിക്കാൻ തുടങ്ങിയ അച്ചായൻ എതിർ വശത്തെ കസേര ചൂണ്ടി ഞങ്ങളോടും ഇരിക്കാൻ പറഞ്ഞു. ഞങ്ങളും വട്ടമേശക്കപ്പുറത്ത് ചുവരിനോട് ചേർന്ന ഓരൊ കസേര വലിച്ചിട്ടിരിക്കാൻ  തുടങ്ങിയതും പുറത്തുനിന്നും സാരിയുടുത്ത ഒരു ‘ചേച്ചി‘ ധൃതിയിൽ ചിരിച്ചു കൊണ്ടു  ഞങ്ങളുടെ നേരെ നടന്നു വരുന്നതു കണ്ടു.

“അച്ചായാ...” എന്ന വിളി കേട്ട് അച്ചായൻ തിരിഞ്ഞു നോക്കി. അച്ചായൻ ബഹുമാനപുരസരമൊ, സ്നേഹപുരസരമൊ എന്നറിയില്ല കസേരയിൽ നിന്നെഴുന്നേറ്റ് ചിരിച്ചു കൊണ്ട് വലതു കൈ അവരുടെ മുന്നിലേക്ക് നീട്ടി.

അവർ ആ കൈ പിടിക്കുക മാത്രമല്ല, മറ്റെ കൈ കൊണ്ട് അച്ചായനെ തടിച്ചു കൊഴുത്ത തന്റെ ശരീരത്തോട് ചേർത്തങ്ങു കെട്ടിപ്പിടിച്ചു....!!
ഇതെന്തിനുള്ള പുറപ്പാടാണെന്ന് മനസ്സിലാകാതെ കണ്ണും തള്ളി നിന്ന അച്ചായന്റെ വലത്തെ
കവിളത്ത് അവളുടെ വക ഒരു ചുംബനവും...!!!
എന്തോ കാണാത്ത കാഴ്ച കണ്ടതു പോലെ ഞെട്ടിത്തെറിച്ച ഞങ്ങൾ കസേരയിൽ നിന്നും ചാടി എഴുന്നേറ്റ് കണ്ണും തള്ളി നിന്നു....!

വിളറി വെളുത്ത അച്ചായന്റെ മുഖത്തു നോക്കി വലിയ സന്തോഷത്തോടെ അവൾ പറഞ്ഞു. “അച്ചായാ... അനിയത്തിയുടെ കല്യാണം കഴിഞ്ഞു... എല്ലാം ഭംഗിയായി നടന്നു...”
അവൾ ഇതുവരെ അനുഭവിക്കാത്ത ഒരു സന്തോഷം അനുഭവിക്കുന്നതായി
തോന്നി...!!
സന്തോഷക്കണ്ണീർ ഒഴുകുന്നുണ്ടായിരുന്നു....
പിന്നെ കണ്ണുകൾ തുടച്ച് അവൾ ഞങ്ങളുടെ നേരെ കൈ ചൂണ്ടി അച്ചായനോട് ചോദിച്ചു. “ഇതാരൊക്കെയാ...?”
അച്ചായൻ ഞങ്ങളെ പരിചയപ്പെടുത്തി. അവൾ ഞങ്ങൾക്കും കൈ തന്നു.
അപ്രതീക്ഷിതമായ കാഴ്ച തന്ന എന്റെ വിറയൽ അപ്പോഴും മാറിയിരുന്നില്ല...!

അന്തരീക്ഷം ഒന്നു ശാന്തമായതോടെ ഞങ്ങൾ കസേരയിൽ ഇരുന്നു. അവൾ ചോദിച്ചു.
“ ആദ്യം ഭക്ഷണം വേണോ.. അതോ...?”
ഞങ്ങൾ ഉണ്ടായിരുന്നതു കൊണ്ടാണ് അങ്ങനെ ചോദിച്ചത്. അച്ചായൻ പറഞ്ഞു.
“ആദ്യം പതിവു പോലെ തന്നെ ആയിക്കോട്ടെ.. അവർക്ക് ഓരോ ബിയർ, ഫോസ്റ്റർ മതി. എനിക്ക് ഒരു ഡബിൾ ലാർജ്.. പിന്നെ നട്സൊ, കശുവണ്ടിയോ കൂടി എടുത്തോ...”

അവർ പോയപ്പോൾ ഞങ്ങൾ അച്ചായനെ പൊരിച്ചു.
“എന്താ അച്ചയാ ഈ കണ്ടെ...?” ഞാൻ.
“ അച്ചായൻ ഇവിടത്തെ സ്ഥിരം കുറ്റിയാ അല്ലെ..? രാജേട്ടൻ.
“ഹ ഹ ഹ ..” അച്ചായൻ ഒന്നും പറയാതെ വെറുതെ ചിരിച്ചതേയുള്ളു. ഞങ്ങൾ പിന്നെയും ചോദ്യങ്ങൾ കൊണ്ടു പൊതിഞ്ഞു. അച്ചായൻ പറഞ്ഞു
“ നിങ്ങൾ വിചാരിക്കുന്നതു പോലല്ല കാര്യങ്ങൾ. ഇപ്പോൾ നിങ്ങൾ കണ്ടത് ഞാനും പ്രതീക്ഷിച്ചതല്ല.. അതു മറ്റു ചില കാര്യങ്ങൾ കാരണമാണ്. ഞാനത് പോകുമ്പോൾ പറയാം...”

അപ്പോഴേക്കും ഞങ്ങൾക്കുള്ള വെള്ളവുമായി അവർ എത്തിക്കഴിഞ്ഞിരുന്നു. അതോടെ സംഭാഷണം നിലച്ചു. അവർ ഞങ്ങൾക്ക് ബീയർ പൊട്ടിച്ച് ഗ്ലാസ്സിലൊഴിച്ചു തരാനും, അച്ചായന്റെ ഗ്ലാസ്സിൽ സോഡ ഒഴിച്ചു കൊടുക്കാനും നട്സ് പൊട്ടിച്ച് പാത്രത്തിൽ ഇട്ടു തരാനും അവൾ വലിയ ഉത്സാഹം കാണിച്ചു.

അതെല്ലാം അവരുടെ ജോലിയുടെ ഭാഗമായിരിക്കാം. പക്ഷേ, അതിലേറെ എന്തോ ഒരു അടുപ്പം അച്ചായനോടവർ കാണിക്കുന്നുണ്ട്...!

അച്ചായനെ ഞങ്ങൾക്ക് ഒരുപാടു കാലമായിട്ടറിയാവുന്നതാണ്. പെൺ വിഷയങ്ങളിൽ ഒന്നും ചെന്നു പെടുന്ന ആളല്ല. ദിവസവും കുടിക്കും. അതും മുറിയിലിരുന്നെ കുടിക്കാറുള്ളു. വെള്ളിയാഴ്ചകളിൽ മാത്രമാണ് ഒരു ചെയ്ഞ്ച് എന്ന രീതിയിൽ പുറത്ത് നിന്നും ഭക്ഷണം കഴിക്കുന്നത്. എന്തായാലും അച്ചായൻ പിന്നെ പറയാമെന്നല്ലെ പറഞ്ഞത്. പോകുന്ന വഴി ചോദിക്കാം.

ഭക്ഷണം നല്ല സ്വാദുള്ളതായിരുന്നു. വലിയ വിലയുള്ളതൊന്നും ആയിരുന്നില്ല. കപ്പയും മീൻ‌കറിയുമായിരുന്നു. നാട്ടിൽ നിന്നും പോന്നതിനു ശേഷം ഈ വകയൊന്നും
ഉണ്ടാക്കാനൊ വാങ്ങിക്കഴിക്കാനൊ ശ്രമിച്ചിട്ടില്ല.
അതെങ്ങനെയാ.. മനസ്സമാധാനത്തോടെ ഒന്നു നിലത്തു നിന്നിട്ടു വേണ്ടെ....!!

ഭക്ഷണം കഴിഞ്ഞ് പുറത്തിറങ്ങാനായി മുൻ‌വാതിലിന്റെ അടുത്ത് എത്തിയപ്പോഴേക്കും അച്ചായൻ കൈ  നീട്ടി ഞങ്ങളെ തടഞ്ഞു.
“ഒരു മിനിട്ട്..... നിങ്ങൾ നേരെ പുറത്തിറങ്ങിയിട്ട് നമ്മുടെ കാറ് പാർക്ക് ചെയ്ത സ്ഥലമുണ്ടല്ലൊ. അതും കഴിഞ്ഞ് നിങ്ങൾ പതുക്കെ നടന്നൊ... നിങ്ങൾ ഹൈവേയിൽ എത്തുന്നതിനു മുൻ‌പേ ഞാൻ കാറുമായി എത്തിക്കോളാം.. ഞാൻ ഇപ്പോൾ നിങ്ങളോടൊപ്പം വരുന്നില്ല.... ശരി പൊക്കൊ...”

അതും പറഞ്ഞ് അച്ചായൻ അവിടെ നിന്നു. ഞങ്ങൾക്കാകെ പരിഭ്രമമായി... ഞാൻ ചോദിച്ചു
“ എന്താ അച്ചായാ.. എന്തെങ്കിലും കുഴപ്പമുണ്ടൊ.....?”
“ഹേയ് കുഴപ്പമൊന്നും ഉണ്ടായിട്ടല്ല..... നിങ്ങൾ നടന്നൊ... ഞാൻ വണ്ടിയിൽ വച്ച് എല്ലാം പറയാം...”

അതും പറഞ്ഞ് അച്ചായൻ ഞങ്ങളെ ഉന്തി തള്ളി പുരത്തേക്കു വിട്ടു. ഞങ്ങൾ പൊരിയണ ചൂടിൽ
ഇറങ്ങി നടന്നു. പുറത്തിറങ്ങിയതും വിയർത്തൊഴുകാൻ തുടങ്ങി. നടന്നു തുടങ്ങിയ ഞാൻ പതുക്കെ തിരിഞ്ഞു നോക്കി. അച്ചായൻ ഇനി ആ ചേച്ചിയെ കാണാനാണൊ അവിടെ നിന്നത് എന്നായിരുന്നു എന്റെ അപക്വമായ മനസ്സ് ചിന്തിച്ചത്.

അന്നേരം അച്ചായൻ ഹോട്ടലിൽ നിന്നും പുറത്തിറങ്ങി ഞങ്ങൾക്കെതിരായി എതിർ വശത്തേക്കു നടന്നു പോകുന്നത് കണ്ടു. ഞങ്ങൾ അവിടെ നിന്ന് അച്ചായന്റെ പോക്ക് ശ്രദ്ധിച്ചു. അച്ചായൻ നടന്ന് അപ്പുറത്ത് ഒരു കെട്ടിടത്തിന്റെ വളവിൽ മറഞ്ഞു.
“ഈ അച്ചായൻ ആകെ ഒരു ദുരൂഹതയാണല്ലൊ തരുന്നത്...!!”
രാജേട്ടന്റെ വാക്കുകൾ ഞാനും ഏറ്റു പിടിച്ചു.
“എന്തായാലും നമുക്ക് നടക്കാം....” ഞങ്ങൾ വേഗം നടന്നു. അച്ചായന്റെ കാറ് കിടന്ന സ്ഥലവും കടന്ന് ഞങ്ങൾ മുന്നോട്ട് നീങ്ങി. നടന്നു നടന്ന് ഹൈവേയിൽ എത്തി. ചൂടു കാരണം ഞങ്ങൾ നിന്നില്ല. വീണ്ടും നടന്നു കൊണ്ടിരിക്കെ ഒരു വണ്ടിയുടെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി.
അച്ചായനായിരുന്നു....

വണ്ടി ഞങ്ങളുടെ അടുത്ത് കൊണ്ടു വന്നു നിറുത്തി. അകത്തു കയറിയ ഞങ്ങൾ അച്ചായന്റടുത്ത്, ഈ ചൂടത്ത് നടത്തിച്ചതിന് ചൂടായി. അതു കേട്ട് അച്ചായൻ ചിരിച്ചതേയുള്ളു. പിന്നെ പറഞ്ഞു.

“ നിങ്ങൾ ചൂടാവണ്ട... അതിനു കാരണമുണ്ട്. ആദ്യമായതു കൊണ്ട് നിങ്ങളത് ശ്രദ്ധിച്ചിട്ടുണ്ടാവില്ല.
നമ്മൾ പുറത്തിറങ്ങാനായി വന്നപ്പോൾ ഗ്ലാസ്സ് ഡോറിനുള്ളിൽ കൂടി ഞാൻ കണ്ടിരുന്നു, രണ്ടു പേർ അവിടെ പുറത്ത് ഉലാത്തിക്കൊണ്ടിരിക്കുന്നത്. അവന്മാർ നമ്മളെപ്പോലെ കുടിക്കാൻ വന്നവരല്ല.
ഇവിടത്തെ രഹസ്യപ്പോലീസ്സാ....!!”

ഞാൻ പറഞ്ഞു. “ ബാ‍റിൽ വരുന്നത് കുടിക്കാനല്ലെ. അതിനു ലൈസൻസുള്ളതല്ലെ. പിന്നെ അവന്മാരെന്തിനാ പതുങ്ങി നിൽക്കണെ...?”
“ കുടിക്കാനുള്ള അനുമതിയുണ്ട്. പക്ഷെ, കുടിച്ചിട്ട് വണ്ടി ഓടിക്കാൻ ലൈസൻസുണ്ടൊ....?”
അതു കേട്ടതും ഞങ്ങൾക്കുത്തരം മുട്ടിപ്പോയി. അച്ചായൻ തുടർന്നു.

“ ബാറിൽ നിന്നിറങ്ങുന്നവർ വണ്ടിയെടുത്താൽ അവന്മാർ നമ്മുടെ പിന്നാലെ വരും. നമ്മുടെ ഡ്രൈവിങ്ങിൽ ചെറിയൊരു പാളിച്ച കണ്ടാൽ അവർ നമ്മളെ തടയും. പിന്നെ ഊതിക്കലായി, പിടിക്കലായി, കേസായി.. ഒന്നും പറയണ്ട.. അഞ്ഞൂറു ദിനാറാ മക്കളെ ഫൈൻ...!!”

അതോടെ അച്ചായനോട് തോന്നിയിരുന്ന ദ്വേഷ്യമെല്ലാം ആവിയായിപ്പോയി. എന്നിട്ടും എന്റെ സംശയം തീർന്നില്ല. അതുമായി അച്ചായന്റടുത്തെത്തി.

“ അങ്ങനെയെങ്കിൽ ഇപ്പോൾ അച്ചായൻ വണ്ടി ഓടിക്കുന്നതോ....?”
“അതിനല്ലെ ആ തട്ടിപ്പു നടത്തിയത്. ഞാൻ അങ്ങോട്ടും, നിങ്ങൾ ഇങ്ങോട്ടുമൊക്കെ നടന്നത്...! കാറ് അകലെ പാർക്കു ചെയ്തത്....! അവരുടെ കണ്ണു വെട്ടിക്കാൻ....!!”

‘അമ്പടാ വില്ലാ...’ അച്ചായന്റെ ബുദ്ധിയെ അഭിനന്ദിക്കാതിരിക്കുന്നതെങ്ങനെ...!!
വീടിനടുത്ത് കാറു നിറുത്തി ഇറങ്ങാൻ നേരം രാജേട്ടൻ ഓർമ്മപ്പെടുത്തി

“ അച്ചായാ... ആ ചേച്ചിയുമായുള്ള ഇടപാടു പറഞ്ഞില്ല...!!”

“ഹ ഹ ഹാ...” അച്ചായൻ ചിരിക്കിടെ പറഞ്ഞു.
“ഇപ്പോൾ പാതിര കഴിഞ്ഞു. കാലത്ത് ജോലിക്കു പോകണ്ടെ. ഇനി നാളെ പറയാം..”
“ അച്ചായാ... ചേച്ചിയുടെ ആ പിടുത്തം മനസ്സിൽ നിന്നും മായുന്നില്ലച്ചായാ....!!”
അതും പറഞ്ഞ് ഞങ്ങൾ ചിരിച്ചു മറിഞ്ഞു.

മുറിയിൽ വന്നു കിടന്നിട്ടും ഉറക്കം നാലയലത്തു പോലും വന്നില്ല....
കണ്ണൊന്നടച്ചാൽ അപ്രതീക്ഷിതമായ ആ രംഗം സ്ലോമോഷനിലെന്നോണം ഓടി വരും...!!
അച്ചായന്റെ ശരീരത്തിലമരുന്ന നിമ്‌നോന്നതങ്ങൾ ആ രാത്രിയിലെ ഞങ്ങളുടെ ഉറക്കം കെടുത്തി....!!


ബാക്കി അടുത്ത പോസ്റ്റിൽ.....