Sunday 15 June 2014

നോവൽ. മരുഭൂമി (18)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി.  അശുപത്രിയുടെ വികസനത്തെക്കുറിച്ച് അസ്സർബായി പറഞ്ഞു.. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക് ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. വിരുന്നുകാരോടൊപ്പം പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു..........

തുടർന്നു വായിക്കുക....
സുഖമുള്ള ഇടി.....


ഹബീബയെ കുലുക്കി വിളിച്ച് പറഞ്ഞു. 
“ഹബീബാ... എഴുന്നേൽക്ക്. എന്തായാലും അനുഭവിക്കാതെ പറ്റില്ലല്ലൊ. കുറച്ചു ധൈര്യത്തോടെ കേൾക്ക്. എല്ലാം സന്തോഷ വാർത്തകൾ തന്നെയായിരിക്കും. ഞാൻ വായിക്കാം. എഴുന്നേൽക്ക്...” 
ഹബീബ എഴുന്നേറ്റ് മുഖം തുടച്ച് കലങ്ങിയ കണ്ണുകളുയർത്തി പറഞ്ഞു. 
“ശരി കണ്ണാ... വായിക്ക്...!?” 
ആ ശബ്ദം നന്നേ നേർത്തു പോയിരുന്നു...

ഞാൻ ഹബീബായെത്തന്നെ നോക്കിക്കൊണ്ടിരുന്നു. 
കുറച്ചു ദിവസങ്ങൾ കൊണ്ട് നന്നായി ക്ഷീണിച്ചിരിക്കുന്നു. വളരെ പ്രായം ചെന്നവരേപ്പോലെ മുഖത്ത് ചുളിവുകൾ വീഴാൻ തുടങ്ങിയിരിക്കുന്നു. അനുഭവിച്ചു തീർത്ത യാതനകൾ അപ്പാടി ആ ക്ഷീണിച്ച മുഖത്തു നിന്നും വായിച്ചെടുക്കാം. ഞാൻ വായിക്കാതിരിക്കുന്നത് കണ്ട് ഹബീബാക്ക് ദ്വേഷ്യം വന്നു. കുറച്ച് ദ്വേഷ്യത്തോടെ അതിലേറെ സ്നേഹം പുരട്ടി ഉറക്കെ വിളിച്ചു.
“കണ്ണാ...”

ഞാൻ ആ കുഞ്ഞു കടലാസ്, ഏതോ നോട്ട്ബുക്കിൽ നിന്നും കീറിയെടുത്തതായിരിക്കും  നിവർത്തിപ്പിടിച്ച് ഒരു നിമിഷം മനസ്സിൽ പ്രാർത്ഥിച്ചു. 
‘ദൈവമേ പാവം, ഹാബീബാക്ക് ബോധക്കേട് വരുന്നതൊന്നും ഇതിനകത്തുണ്ടാകല്ലെ...’ പിന്നെ ഞാൻ എല്ലാവരേയും ഒരാവർത്തി നോക്കിയിട്ട് മൌനമായി വായിക്കാനാരംഭിച്ചു. 

ആദ്യം ഒന്നു ഓടിച്ചു വായിച്ചു. 
ഞങ്ങൾ എഴുതി അയച്ച തംഗ്‌ളീഷിൽ തന്നെയാണ് മറുപടിയും. 
കുനുകുനാന്ന് വളരെ ചെറിയ അക്ഷരങ്ങളിലാണ് എഴുത്ത്. നീണ്ട തമിഴ്  വാക്കുകൾ അതേപടി തംഗ്‌ളീഷിലാക്കിയതുകൊണ്ട് പെട്ടെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടി. എങ്കിലും ഓരോന്നും മുറിച്ച് മുറിച്ച് ഓരോന്നായി വായിച്ചെടുത്തു. 
ഹബീബ എന്റെ മുഖത്തു തന്നെ കണ്ണു ചിമ്മാതെ നോക്കിയിരുന്ന് മുഖത്തെ ഭാവമാറ്റം ശ്രദ്ധിക്കുകയാണ്. നീണ്ട വാക്കുകൾ വായിച്ചെടുക്കാനായി ഞാൻ കടലാസ്സിൽ സൂക്ഷിച്ച് നോക്കുന്നതു കാണുമ്പോൾ ഹബീബ വലിയ വിഷമത്തോടെ ഉമിനീരിറക്കുന്ന ശബ്ദം എനിക്ക് കേൾക്കാം. 

ഇനിയും ഹബീബായുടെ ക്ഷമയെ പരീക്ഷിക്കുന്നത് അവസാനിപ്പിക്കാമെന്ന് കരുതി കത്തിലെ രഗ്നച്ചുരുക്കം ആദ്യം  പറഞ്ഞു.
“ഹബീബാ... വിചാരിച്ചതുപോലുള്ള ഒരു കുഴപ്പവും ഇല്ല. മക്കൾ രണ്ടു പേരും സുരക്ഷിതരായിരിക്കുന്നു. പിന്നെ അവിടെ അടുത്തുള്ള വിക്രമതുംഗെ ആരാ...?”
“ങാ... അത് എന്റെ കെട്ട്യോൻ പണിയെടുത്തിരുന്ന തോട്ടത്തിന്റെ ഉടമസ്ഥനാ... അദ്ദേഹം സുഖമില്ലാതെ ആശുപത്രിയിൽ കിടക്കുമ്പോഴും വേണ്ട സഹായങ്ങളൊക്കെ ചെയ്തത് അയാളാ... നല്ല മനുഷ്യനാ..സിംഹളക്കാരനാ.. അയ്യോ.. അയാക്കെന്തു പറ്റി...?”
“അയാൾക്കൊന്നും പറ്റിയില്ല. അയാളുടെ വീട്ടിലാണ് ഹബീബായുടെ മക്കൾ രണ്ടു പേരും...!!” അതു കേട്ടതും ഹബീബ രണ്ടു കയ്യും തൊഴുതു പിടിച്ച് നെറ്റിയിൽ മുട്ടിച്ച് കുമ്പിട്ടിരുന്നു കരഞ്ഞു. “ഹബീബാ എന്തിനാ കരയണേ...?”
വേഗം തല ഉയർത്തി മുഖം തുടച്ചിട്ട് പറഞ്ഞു.
“ഞാൻ കരഞ്ഞതല്ല കണ്ണാ... സന്തോഷം കൊണ്ടാ... ഇനി ഒന്നും പേടിക്കാനില്ല. എന്റെ മക്കളെ അവർ നോക്കിക്കോളും..”
“വീണ ആരാ...?”
“എന്റെ മോളുടെ പ്രായത്തിൽ അയാൾക്കൊരു മോളുണ്ട്. അതാ വീണാ...”
“ആ കുട്ടിയാ ഇവരെ അവരുടെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു പോയത്. രാത്രിയിൽ മാത്രം അവിടെച്ചെന്ന് കിടക്കും രാവിലെ വീട്ടിലേക്ക് തിരിച്ചു പോരും....”

ഹബീബാ ഒഴുകുന്ന കണ്ണീരോടെ അതെല്ലാം കേട്ട് തലയാട്ടിക്കൊണ്ടിരുന്നു. ഇടക്കൊക്കെ മൂക്ക് ചീറ്റുകയും തല മറക്കുന്ന തുണി കൊണ്ട് തുടക്കുകയും ചെയ്യുന്നുണ്ട്. കുട്ടികൾ സിംഹളക്കാരന്റെ വീട്ടിലായിട്ടും ഹബീബ സന്തോഷിക്കുകയാണെങ്കിലും സച്ചിക്കും അബ്ദുളിനും സംശയമായി. ആ സംശയം എനിക്കുമുണ്ടായിരുന്നു.
പുലികൾ സിംഹള സർക്കാരിനെതിരായി യുദ്ധം ചെയ്തുകൊണ്ടിരിക്കുമ്പോൾ ഈ സിംഹളക്കാരൻ എങ്ങനെയാണ് തമിഴ് വംശജരായ ഇവരെ സഹായിക്കുക.
“ഞങ്ങൾക്ക് അവിടെ സിംഹളക്കാരെയൊന്നും പേടിക്കേണ്ടതില്ല. ഞങ്ങളെയൊന്നും ശത്രുക്കളായിട്ട് അവർ കാണുന്നില്ല. അതൊക്കെയങ്ങ് ജാഫ്നായിലൊക്കെയല്ലെ...”
ഹബീബായുടെ മറുപടിയിൽ ഞങ്ങൾക്ക് വേണ്ട ഉത്തരമുണ്ടായിരുന്നു.

സാധാരണ ഗ്രാമീണർക്കിടയിൽ അത്തരം വംശീയചേരിതിരിവുകൾ ഉണ്ടായിരുന്നിരിക്കില്ല. തന്നെയുമല്ല ഹബീബയുടെ ഗ്രാമത്തിൽ തമിഴരേക്കാൾ കൂടുതൽ സിംഹളക്കാരായിരുന്നിരിക്കണം. എന്തായാലും രാത്രിയിലെ ഭയാശങ്കകളിൽ നിന്നും മക്കൾക്ക് മോചനം നൽകിയത് ഒരു സിംഹളക്കുടുംബമാണ്.

പണത്തിന് ബുദ്ധിമുട്ടുണ്ടെന്ന് മകൾ എഴുതിയത് ഹബീബയെ പിന്നേയും കരയിപ്പിച്ചു.
മറ്റൊരു ചങ്കിടിക്കുന്ന വാർത്തയുണ്ടായിരുന്നത് ഞാൻ പറഞ്ഞില്ല...!?
പിറ്റേ ദിവസം തന്നെ ഹബീബായുടെ കയ്യിലുണ്ടായിരുന്ന റിയാൽ മുഴുവനും ഉസ്മാനെ  മക്കയിൽ വിട്ട് മകളുടെ പേരിലെ അക്കൌണ്ടിലേക്ക് ഡ്രാഫ്റ്റ് എടുപ്പിച്ചു. വിശദമായി ഒരു കത്തും എഴുതി ഡ്രാഫ്റ്റും അടക്കം ചെയ്ത് അതിന്റെ പിറ്റേ ദിവസം തന്നെ രെജിസ്റ്റേഡ് ആയി അയപ്പിച്ചു.

ആ  കത്ത് പോക്കറ്റിൽ തിരുകി എന്നും ഹബീബ മുറിയിൽ വരും.
എന്നിട്ട് ഞാൻ വെറുതെ ഇരിക്കുകയാണോന്നു നോക്കും.
ഞാൻ അടുക്കളപ്പണിയിലൊ മറ്റോ ആണെങ്കിൽ പിന്നെ വരാമെന്ന് പറഞ്ഞ് തിരിച്ച് പോകും. ഇല്ലെങ്കിൽ കത്തെടുത്ത് എന്റെ കയ്യിൽ തരും.
“കണ്ണാ... ഒന്നു കൂടി വായിച്ച് കേൾപ്പിക്ക് കണ്ണാ....!”

അന്നൊരു ദിവസം ഞാനത് തമിഴിൽത്തന്നെ മുഴുവൻ വായിച്ച് കേൾപ്പിച്ചു.
അതിൽ ചങ്കിടിക്കുന്ന ആ വാർത്തയും ഉൾപ്പെടുത്തി...!
അതു കേട്ട് ഹബീബ വായും പൊളിച്ചിരുന്നു പോയി.
ഹബീബയുടെ വിവരങ്ങൾ അറിയാൻ കഴിയാതെ മാസങ്ങൾ കടന്നു പോയപ്പോൾ ചിലരൊക്കെ ചുമ്മാ പറഞ്ഞുണ്ടാക്കിയതാവാം.
ഹബീബ ‘മക്കയിൽ വച്ച് മരിച്ചുപോയി’യെന്ന്....!?
കേൾക്കേണ്ട താമസം ഹബീബായുടെ മകൾ ബോധം കെട്ട് വീണു.
അതിനു ശേഷം  രാത്രി കാലങ്ങളിൽ കുട്ടികൾക്ക് ഉറങ്ങാൻ കഴിയാറില്ല. .
ചിലപ്പോൾ പുലികൾ തന്നെയാകും ഇത്തരം ഒരു വാർത്ത ചമച്ചിരിക്കുക.
പുലിക്കൂട്ടത്തിൽ കുട്ടികളെ ചേർക്കാൻ എളുപ്പവഴിയാകുമല്ലൊ.
വിവരമറിഞ്ഞ് ആ സിംഹളക്കാരൻ സഹായത്തിനെത്തുകയായിരുന്നു.
വാസ്തവത്തിൽ മക്കൾ രണ്ടു പേരും ആ വാർത്തയിൽ വിശ്വസിച്ച്, മാസങ്ങളായിട്ടും ഒരു വിവരവും കിട്ടാതായതോടെ വാർത്ത സത്യമായിരിക്കുമെന്ന് കരുതി  പൊരുത്തപ്പെട്ടു വരുമ്പോഴാണ് ഞങ്ങളയച്ച കത്ത് ഒരു മൃതസഞ്ജീവനിയായി അവരുടെ കയ്യിൽ കിട്ടുന്നത്....!

ഹബീബ ഓരോ ദിവസവും ഒരു മടിയും കൂടാതെ എന്നേക്കൊണ്ട് കത്ത് വായിച്ച് കേൾക്കുമായിരുന്നു. ഒരു മടിയും കൂടാതെ ഞാനുമത് സന്തോഷത്തോടെ വായിച്ച് കേൾപ്പിച്ചിരുന്നു.
അങ്ങനെ ഹബീബായുടെ കത്ത് എനിക്ക് കാണാപാഠമായി.
ഹബീബാ മുറിയിലേക്ക് കയറിവരുമ്പോഴേ ഞാൻ പറയാൻ തുടങ്ങും ‘അൻപുള്ള അമ്മാവുക്ക്........’

എനിക്ക് വരുന്ന എന്റെ സ്വന്തം കത്തുകളും ഞാനെത്രയോ പ്രാവശ്യം വായിക്കുന്നുണ്ട്.
അടുത്ത കത്തു വരുന്നതു വരേക്കും അവസാനം വന്ന കത്ത് പോക്കറ്റിൽ ഇട്ടുകൊണ്ടു നടക്കുമായിരുന്നു. എന്റെ പ്രിയപ്പെട്ടവരുടെ ഹൃദയസ്പന്ദനങ്ങൾ അറിയുന്ന ആ കത്തുകൾ ഒരിക്കലും അലക്ഷ്യമായി വക്കാൻ കഴിഞ്ഞിരുന്നില്ല.
‘ചിട്ടി ആയീഹേ... ചിട്ടി ആയീഹേ...’ എന്ന ഹിന്ദിപ്പാട്ടിന്റെ ശരിയായ തീവ്രത അനുഭവിച്ചറിഞ്ഞ നാളുകളായിരുന്നു അന്ന്. ശരിക്കും കരയാതെ ആ പാട്ട് അവസാനിക്കുമായിരുന്നില്ല.
സമയം കിട്ടുമ്പോഴൊക്കെ എന്റെ കത്തുകൾ വായിച്ചു കൊണ്ടേയിരിക്കും.
വായിക്കാനറിയാവുന്നതു കൊണ്ട് എനിക്കത് ബുദ്ധിമുട്ടില്ലായിരുന്നു.
വായിക്കാനറിയാത്ത ഹബീബക്ക് എന്നോട് പറയാനായിരുന്നു ബുദ്ധിമുട്ട്.
അന്നു മുതൽ എല്ലാ ആഴ്ചയിലും ഓരോ കത്തു വീതം ഹബീബ എഴുതിപ്പിക്കുമായിരുന്നു.

ഒരു ദിവസം ആശുപത്രിയിലെ തിണ്ണയിൽ ഞങ്ങൾ വെടി പറഞ്ഞിരിക്കുമ്പോഴാണ് ആ അറബിയും കുടുംബവും ഒരു കാറിൽ വന്നിറങ്ങിയത്. അവരുടെ വീട്ടിലെ എയർ കൂളർ നന്നാക്കാൻ ഞങ്ങൾ ഒന്നു രണ്ടു പ്രാവശ്യം പോയിട്ടുണ്ട്. അവരുടെ കുട്ടികളേയും ഞങ്ങൾക്ക് നല്ല പരിചയമാണ്.  കുടുംബത്തെ ആശുപത്രിക്കകത്താക്കിയിട്ട് അറബി ഞങ്ങളുടെ അരികിൽ വന്നിട്ട് ചോദിച്ചു. “നിങ്ങൾക്ക് ടീവിയുടെ ആന്റിന പിടിപ്പിക്കാൻ അറിയില്ലേ..?”
“ങാ... അറിയാം...”
“അതൊരെണ്ണം പിടിപ്പിക്കാനുണ്ട്... ഞാൻ ഒരു ദിവസം വരാം...”
ഞങ്ങൾ സമ്മതിച്ച് കാത്തിരുന്നു.
അൻപത് റിയാലെങ്കിലും തടയുന്ന കാര്യമാണ്.

അടുത്ത വ്യാഴാഴ്ച ഉച്ച കഴിഞ്ഞ നേരത്ത് അവൻ വന്നു വിളിച്ചു.
ഞങ്ങൾ ഇറങ്ങിച്ചെല്ലുമ്പോൾ ഒരു വലിയ ജീപ്പ് നിറയെ അവനും ഭാര്യമാരും മക്കളും മറ്റുമായി ഒരു വലിയ പട തന്നെയുണ്ട് വണ്ടിയിൽ. വാസ്തവത്തിൽ ഞങ്ങൾക്കിരിക്കാൻ സ്ഥലമില്ലായിരുന്നു ആ വണ്ടിയിൽ. വണ്ടിക്കു മുകളിൽ ടാർപ്പോളിൻ കൊണ്ടു മൂടിക്കെട്ടിയ നിലയിൽ എന്തൊക്കെയോ കെട്ടുകളുമുണ്ട്. ആന്റിന ഉറപ്പിക്കാനുള്ള ഇരുമ്പു പൈപ്പും കൂട്ടത്തിൽ പുറത്തേക്ക് നീണ്ടു നിൽ‌പ്പുണ്ട്.

പിറകിലെ സീറ്റുകൾ മുഖത്തോടു മുഖം തിരിഞ്ഞിരിക്കുന്ന രീതിയിലായിരുന്നു. രണ്ടിലും പെണ്ണുങ്ങൾ നിറഞ്ഞിരിപ്പുണ്ട്. മുൻപിലെ സീറ്റിൽ അവന്റെ മക്കളും മറ്റും കയറിക്കഴിഞ്ഞിരുന്നു. എന്നേയും  സച്ചിയേയും ഏറ്റവും പിറകിലെ സീറ്റുകളിൽ  അറ്റത്തായി പെണ്ണുങ്ങളോടൊപ്പം മുഖാമുഖം ഇരുത്തിയാണ് വണ്ടി വിട്ടത്. മുറുകെ പിടിച്ചില്ലെങ്കിൽ ഓരോ വളവിലും ഞങ്ങൾ പുറത്തേക്ക് തെറിച്ചു പോകുമായിരുന്നു.

ഹൈവേയിൽ നിന്നും വണ്ടി ഒരു പോക്കറ്റ് റോട്ടിലേക്കും അവിടേനിന്ന് വഴിയൊന്നുമില്ലാത്ത മലഞ്ചെരിവിലേക്കും കയറിത്തുടങ്ങി. ഇതെവിടേക്കെന്ന് ഞങ്ങൾക്ക് ഒരു പിടിയും കിട്ടിയില്ല. വലിയ മലകൾ ചുറ്റി വളഞ്ഞ് പതുക്കെ പതുക്കെ മലമുകളിലേക്ക് ജീപ്പ് കയറിക്കൊണ്ടിരുന്നു. അടുത്തെങ്ങും ഉണങ്ങി വരണ്ട് കറുത്തുപോയ മലകളല്ലാതെ  മറ്റൊന്നും കാണാനുണ്ടായിരുന്നില്ല. പ്രത്യേകിച്ച് ഒരു റോഡോ, നേരത്തെ വണ്ടികൾ പോയി തെളിഞ്ഞ ചാലുകളോ ഒന്നും കാണാനുണ്ടായിരുന്നില്ല. അങ്ങനെയൊന്നും നോക്കിയായിരുന്നില്ല അവൻ വണ്ടി ഓടിച്ചിരുന്നത്.

ചില മലഞ്ചെരിവുകളിൽ ആടുകളെ പാർപ്പിക്കുന്ന ടെന്റുകൾ കണ്ടിരുന്നു. മലമുകളിലേക്ക് കയറിക്കൊണ്ടിരിക്കുമ്പോഴായിരുന്നു താഴെ  അത്തരം കാഴ്ചകൾ കണ്ടിരുന്നത്. വണ്ടി കുലുങ്ങിക്കുലുങ്ങി ഓടിക്കൊണ്ടിരിക്കുമ്പോൾ അടുത്തിരിക്കുന്ന പെണ്ണുങ്ങളുടെ ശരീരം ഞങ്ങൾക്കുമേൽ വന്ന് പതിക്കുന്നുണ്ടായിരുന്നു. ആദ്യമാദ്യമൊക്കെ സീറ്റ് നിറഞ്ഞിരിക്കുന്നതുകൊണ്ട് സ്വാഭാവികമായ തള്ളലായിട്ടേ തോന്നിയിരുന്നുള്ളു. അന്നേരം ഒരു ഈർച്ച തോന്നിയിരുന്നെങ്കിലും പിന്നെപ്പിന്നെ അതൊരു സുഖമായി മാറി...!
ചെറിയ കുലുക്കത്തിനു പോലും വലിയ ഇടികൾ ഞങ്ങളുടെ പുറത്ത് കിട്ടിക്കൊണ്ടിരുന്നത് മനഃപ്പൂർവ്വമായിരുന്നെന്ന് ബോദ്ധ്യമായപ്പോഴാണ്  അതൊരു സുഖമുള്ള നേരമ്പോക്കാണെന്ന് തോന്നിയത്. സുഖമുള്ള ഇടികൾ പിറകിലിരിക്കുന്നവരുടെ മുലകൾ കൊണ്ടായിരുന്നുവെന്ന് സച്ചിയാണ് കണ്ടെത്തിയത്...!
ശ്രദ്ധിച്ചപ്പോൾ അത് ശരിയാണെന്ന് ബോദ്ധ്യപ്പെട്ടു...!

അതോടെ ചങ്കിടിപ്പിന്റെ സുഖമുള്ള താളം ഒരു ഭീതിയുടെ താളത്തിലേക്ക് മാറി...!
ഇവിടെ നിന്നും മാറിയിരിക്കാൻ ഒരു വഴിയുമില്ല. അരുതെന്ന് പറഞ്ഞാൽ ഭാഷ മനസ്സിലാകാതെ മറ്റെന്തെങ്കിലും ആണെന്ന് തെറ്റിദ്ധരിച്ചാലോ. വാദി പ്രതിയാകാൻ വലിയ താമസമുണ്ടാകില്ല.
പിന്നെ ചിന്തിച്ചത് ഞങ്ങളായിട്ട് ഒന്നും ചെയ്യുന്നില്ലല്ലോ. അവരായിട്ടല്ലെ.

എന്നാലും ഇത് നാട് വേറെയാണ്.
ഇവിടെ ഇല ചെന്ന് മുള്ളിൽ വീണാലും മുള്ള വന്ന് ഇലയിൽ വീണാലുമെന്ന നാട്ടിലെ ചൊല്ല് വിലപ്പോവുകയില്ല. ഇവിടെ മുള്ളിന്റെ മുന പോയതു തന്നെ....!
ഒരു സംശയവും വേണ്ട...!
അത്തരം കഥകൾ ഉസ്മാനും മൊയ്തുവും പറഞ്ഞ് ധാരാളം കേട്ടിട്ടുണ്ട്.
പരമാവധി ഒതുങ്ങിയിരുന്നിട്ടും ഫലമൊന്നുമുണ്ടായില്ല.
അവർ ഓരോ ഇടിയും അറിഞ്ഞു കൊണ്ട് തരുമ്പോഴും കുലുങ്ങി കിലുങ്ങി ചിരിക്കുന്ന ശബ്ദം  കൂടി കേൾക്കുമ്പോൾ ഞങ്ങളുടെ അങ്കലാപ്പ് കൂടിവന്നതേ ഉള്ളു.
അവരും അത് നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു...!

എങ്കിലും ഞങ്ങൾ തിരിഞ്ഞു നോക്കാതെ പിറകിലേക്കു തന്നെ നോക്കിക്കൊണ്ടിരുന്നു.
ചുറ്റുമുള്ള കാഴ്ചകൾ ഉണങ്ങി വരണ്ടതായിരുന്നെങ്കിലും ഈ സുഖമുള്ള യാത്രയിലെ അന്ത്യം ഞങ്ങൾക്ക് ഊഹിക്കാനാവുമായിരുന്നില്ല.
ആദ്യമായാണ് ഇങ്ങനെയൊരു അനുഭവം...
മലയുടെ മുകളിലേക്ക് ജീപ്പ് കയറിക്കൊണ്ടേയിരുന്നു....
ഓരോ ചെറിയ കുലക്കത്തിലും സുഖമുള്ള ഇടികൾ ഞങ്ങൾക്ക് കിട്ടിക്കൊണ്ടിരുന്നു.
വണ്ടി കയറ്റം കയറുമ്പോഴുള്ള തള്ളലിൽ അവർ അത്രയും ഞങ്ങളോട് ചേർന്നിരുന്നിരുന്നു...
താഴേയോ മലമുകളിലോ വീടുകൾ ഉള്ളതിന്റെ യാതൊരു ലക്ഷണവും കാണാനുണ്ടായിരുന്നില്ല.
പോരുന്ന വഴിയിൽ ഒരു മനുഷ്യജീവിയെപ്പോലും കണ്ടതുമില്ല...
സൂര്യനസ്തമിക്കാൻ ഇനിയും സമയം ധാരാളം ബാക്കിയുണ്ട്...
‘ഇതെവിടെച്ചെന്ന് അവസാനിക്കുമെന്ന’ എന്റെ ചോദ്യത്തിന്
‘എവിടേങ്കിലും ചെന്നവസാനിക്കട്ടെ’യെന്ന സച്ചിയുടെ മറുപടിയിൽ നോക്കുമ്പോൾ, പിറകിലെ സ്ത്രീയുടെ ശരീരത്തിൽ താങ്ങി, അതോ അയാളെ താങ്ങിപ്പിടിച്ചെന്നോണം അവളോ ഇരിക്കുന്നതു കണ്ട് ഞാൻ അന്തം വിട്ടു...!
അവരുടെ അമ്മമാരും മറ്റും അതു കണ്ടുകൊണ്ടിരിക്കുന്നെന്ന ചിന്തയിൽ  ഭീതിയോടെ ഞാൻ  വിറ കൊള്ളാൻ തുടങ്ങി.......!?

ബാക്കി ജൂലൈ 1-ന്............... നാക്ക് നീട്ടി കണ്ണു തുറിച്ച്.....!!

Sunday 1 June 2014

നോവൽ. മരുഭൂമി (17)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി.  അശുപത്രിയുടെ വികസനത്തെക്കുറിച്ച് അസ്സർബായി പറഞ്ഞു.. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക് ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. വിരുന്നുകാരോടൊപ്പം പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു.....

തുടർന്നു വായിക്കുക...

റംസാൻ.......

റംസാൻ  വരുകയാണ്. അതിനേക്കുറിച്ചാണ് അവർ പറഞ്ഞത്. അതിന്റെ ചിട്ടവട്ടങ്ങളെക്കുറിച്ച് അവർ പറയുമ്പോൾ വളരെ നിസ്സാരമായിട്ടേ തോന്നിയുള്ളു. നാട്ടിലും റംസാൻ മാസം സുഹൃത്തുക്കൾ പകൽ ഭക്ഷണം കഴിക്കാതെ നോമ്പ് നോക്കുന്നത് കണ്ടിട്ടുള്ളതാണ്. ചായക്കടക്കാരൻ മമ്മദ്ക്ക സ്വയം നോമ്പു  നോറ്റുകൊണ്ട് ഞങ്ങൾക്കായി ഭക്ഷണം പാകപ്പെടുത്തിത്തരുമായിരുന്നു. അതിനുമപ്പുറം വരുമോ ഇവിടത്തെ നോമ്പെന്നായിരുന്നു ചിന്ത....!

റംസാന്റെ ആരവങ്ങളൊന്നും ഞങ്ങൾക്ക് പ്രകടമായില്ല. 
കാരണം ഞങ്ങളല്ലാതെ മറ്റാരും അവിടെയില്ലല്ലൊ. ഉസ്മാനും മൊയ്തുവും അബ്ദുളും നോമ്പു നോക്കാൻ തീരുമാനിച്ചത് വിശ്വാസത്തിന്റെ ഭാഗമായിട്ടാണ്. കൂട്ടത്തിൽ ഞാനും സച്ചിയും മാത്രമായിട്ടെങ്ങനെ ഭക്ഷണം കഴിക്കും...? 
തീർച്ചയായും അബ്ദുളിന് അതൊരു ബുദ്ധിമുട്ടാവും. മാത്രമല്ല ശമ്പളം കിട്ടിയിട്ട് മാസങ്ങളായി. അമാറയിൽ നിന്നും കിട്ടുന്നതു കൊണ്ടാണ് പട്ടിണി ഇല്ലാതെ കഴിയുന്നത്. ഗ്രാമ വാസികൾ വല്ലപ്പോഴുമേ പണിക്ക് വിളിക്കാറുള്ളു. ഈയൊരവസ്ഥയിൽ നോമ്പ് നോക്കുകാന്നു പറയുന്നത് നല്ല കാര്യമായിരിക്കുമെന്ന് ഞങ്ങൾക്കും തോന്നി. പകൽ ഭക്ഷണം വേണ്ടാത്തതു കൊണ്ട് ചിലവും കുറവ്. അങ്ങനെ ഞങ്ങളും അബ്ദുളിനൊപ്പം കൂടി നോമ്പ് നോക്കാൻ. ആദ്യ ദിവസം വലിയ കുഴപ്പമില്ലാതെ കടന്നു പോയി. രണ്ടാം ദിവസം ഉച്ചയോടടുക്കുമ്പോൾ ഉസ്മാന്റെ ഫോൺ വന്നു. 
“നിങ്ങള് കറി വല്ലതും ഉണ്ടാക്കുന്നുണ്ടോ...?”
“ഇല്ലാ.. അതെങ്ങനെ ഞങ്ങളും നോമ്പിലല്ലെ...?”
“അല്ല. പോലീസ് മുഹമ്മദ് മണം പിടിച്ച് അങ്ങോട്ട് വരുന്നുണ്ട്....?”
കേട്ടതും ഞങ്ങളൊന്നു ഞെട്ടി. 

വാതിലിൽ മുട്ടു കേട്ടതും വേഗം വാതിൽ തുറന്നു. കാരണം ഞങ്ങൾക്ക് മറയ്ക്കാനൊന്നും ഇല്ലായിരുന്നു. അവൻ മുറിയിലൊക്കെ ഒന്നു പരതി. ഒന്നും കാണാത്തതു കൊണ്ടാകും അവൻ ചോദിച്ചു. 
“എല്ലാവരും നോമ്പിലല്ലെ...” 
“ അതെ..” 
“നല്ലത് നല്ലത്...” 
അതും പറഞ്ഞവൻ ബാത്ത്‌റൂമിൽ കയറി വാതിലടച്ചു. വാഷ്ബേസിൻ തുറന്നവൻ മുഖം കഴുകുന്ന ശബ്ദം കേൾക്കാം. അതു കഴിഞ്ഞവൻ പുറത്തിറങ്ങിയിട്ട് എലി മണം പിടിക്കുന്നതു പോലെ ചുണ്ട് കൂർപ്പിച്ച് മണം പിടിക്കുന്നുണ്ടായിരുന്നു. 
ഞങ്ങൾ ബാത്ത്‌റൂമിന്റെ ജനാലയിലൂടെ നോക്കുമ്പോൾ അവൻ പടിക്കലോളം ചെന്നിട്ട് തിരിച്ച് നടന്ന് നഴ്സുമാരുടെ ക്വാർട്ടേഴ്സ് ലക്ഷ്യമാക്കി മണപ്പിച്ച് നടക്കുന്നു. 
പെട്ടെന്ന് മനസ്സിൽ ഒരു ലഡ്ഡു പൊട്ടി..! 

ഫിലിപ്പൈനി മെർലിൻ ഭക്ഷണമുണ്ടാക്കുന്ന മണമായിരിക്കും അവന് കിട്ടിയത്. അവൾ മീൻ വാങ്ങി ഉപ്പിട്ട് ഗ്രില്ലിൽ വച്ച് ചുട്ടെടുക്കുന്ന വൃത്തികെട്ട മണം വരാറുള്ളത് പെട്ടെന്ന് മനസ്സിൽ വന്നു. ഉടനെ മെർലിന് ഫോൺ ചെയ്തു. 
ഹബീബയാണ് എടുത്തത്. 
വേഗം മെർലിന് കൊടുക്കാൻ പറഞ്ഞു.  
“നീ ഭക്ഷണമുണ്ടാക്കാ...?” 
“അതെ...”  
“എന്തോന്നാ മീനാ...?” 
“അതെ...!“ 
"എങ്കിൽ വേഗം സ്റ്റൌ ഓഫാക്ക്. പോലീസ്സ് മുഹമ്മദ് മണം പിടിച്ച് വരുന്നുണ്ടങ്ങോട്ട്...!?” കേട്ടതും അവൾ ഫോൺ വലിച്ചെറിഞ്ഞ ശബ്ദം ഞാൻ വ്യക്തമായി കേട്ടു. 
പിന്നെ ശബ്ദമൊന്നുമില്ല.  

പോലീസ് മുഹമ്മദ് ക്വാർട്ടേഴ്സിന് അടുത്തു എത്തിയപ്പോഴേക്കും മണത്തിന്റെ കണക്ഷൻ പെട്ടെന്ന് നിന്നുപോയിരിക്കും. തന്നെയുമല്ല സ്ത്രീകൾ മാത്രമുള്ളതു കൊണ്ടാകും അവരെ വിളിക്കാനൊന്നും പോയില്ല. വാദി പ്രതിയാകുന്നത് എപ്പോഴെന്ന് പറയാനാകില്ലല്ലൊ. 
പോലീസ്സ് മുഹമ്മദ് കുറച്ച് നേരം അവിടെ നിന്ന് കറങ്ങിയിട്ട് വേഗം പുറത്തിറങ്ങിപ്പോയി. 
കുറച്ച് കഴിഞ്ഞപ്പോഴുണ്ട് മെർലിന്റെ ഫോൺ.
”വളരെ നന്ദീട്ടൊ... വളരെ നന്ദി. ഞാനക്കാര്യം മറന്നു പോയി...” 
“ഇപ്പോൾ പോലീസ്സ് കൊണ്ടോയേനേ.....!“
ഞാനൊന്നു പേടിപ്പിക്കാനായി പറഞ്ഞു നോക്കി. 
“എന്റെ കർത്താവേ....!“ 
“സാരമില്ല. ഒരു തവണയൊക്കെ മാപ്പ് തരും....” 
“മെർലിൻ... എന്നിട്ട് മീൻ വറുത്തത് എന്തു ചെയ്തു...?” 
“മുഴുവൻ മൊരിഞ്ഞിട്ടില്ലായിരുന്നു. ഞാൻ ചട്ടിയോടെ എടുത്ത് വാഷിംഗ് മെഷീനിൽ ഇട്ട് അടച്ച് വെള്ളമൊഴിച്ചു.....!!“ 
“ഹ..ഹാ..ഹാ..  അതെന്തിനാ...? സ്റ്റൌ ഓഫാക്കിയാൽ പോരായിരുന്നോ...?” “അവനെങ്ങാനും അകത്തു വന്നു നോക്കിയാലോന്ന് പേടിച്ചു ഞാൻ...!“ 
“ഈജിപ്ഷ്യൻ സിസ്റ്ററും ഹബീബയും പറഞ്ഞതാ എന്നോട്. ഭകഷണം ഉണ്ടാക്കിക്കഴിച്ചോ അവർക്ക് ബുദ്ധിമുട്ടില്ലാന്ന്... അതാ ഞാൻ....” 
“ആയിക്കോളൂ.. മണം പുറത്തു വരാത്ത എന്തും ഉണ്ടാക്കിക്കഴിക്കാം. മണമുള്ളത് രാത്രിയിൽ ഉണ്ടാക്കി വച്ചിരുന്നാൽ മതി....” 
എന്റെ വക ഒരു ഉപദേശവും കൂടി കൊടുത്ത് ഫോൺ കട്ടാക്കി. 

എന്റെ ഫോൺ ചെല്ലലും കേട്ടതു പാതി കേൾക്കാത്തതു പതിയെന്നു പറഞ്ഞതു പോലെ, ഫോണും വലിച്ചെറിഞ്ഞ്, ഹബീബയെ തട്ടിമാറ്റി ഓടിച്ചെന്ന് ചട്ടിയോടെ മീനെടുത്ത് വാഷിംഗ് മെഷീനിലിട്ടടച്ച് വെള്ളം ഓണാക്കി ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിലിരിക്കുന്ന മെർലിന്റെ ചിത്രം ഞങ്ങൾക്ക് തലകുത്തി നിന്ന് ചിരിക്കാനുള്ള വകയുണ്ടാക്കിത്തന്നു. 

ഞങ്ങൾ ഭക്ഷണം ഉണ്ടാക്കിയില്ലെങ്കിൽ പോലും എന്നും രണ്ടു മൂന്നു തവണ പോലീസ്സ് മുഹമ്മദ് ഞങ്ങളുടെ മുറിയിൽ കയറിയിറങ്ങി. ബാത്ത്‌റൂമിൽ കയറുക, മുഖം കഴുകുക ഇതാണവന്റെ സ്ഥിരം പരിപാടി. പതുക്കെപ്പതുക്കെ ഞങ്ങളും നോമ്പുമായി ഇഴുകിച്ചേരുകയായിരുന്നു. പത്തു ദിവസം കഴിഞ്ഞപ്പോഴേക്കും ശരീരത്തിന് തളർച്ച അനുഭവപ്പെട്ടു തുടങ്ങി. നോമ്പു വിടുന്ന വൈകുന്നേരം ആദ്യമാദ്യം പഴങ്ങളൊക്കെ കഴിച്ചിരുന്നെങ്കിലും പോകെപ്പോകെ അതൊന്നും വാങ്ങാൻ ആരുടെ കയ്യിലും കാശില്ലാതെയായി. 
ആശുപത്രിയുടെ പ്രവർത്തനം പാതിരാ കഴിഞ്ഞും നീണ്ടു. 
വയറിന് അസുഖം ബാധിച്ച് വരുന്നവരുടെ എണ്ണം കൂടി. 
നോമ്പു വിടുന്ന നേരം അളവില്ലാത്ത ഭക്ഷണം അകത്താക്കുന്നതാണ് പ്രശ്നമെന്ന് ഡോക്ടർ പറഞ്ഞപ്പോഴാണ് ഞങ്ങൾക്കും അതിന്റെ ഗുട്ടൻസ് പിടി കിട്ടിയത്. 

പതിനഞ്ചാം ദിവസം അബ്ദുൾ പറഞ്ഞു. 
“ശ്ശെ... എനിക്കൊരു അബദ്ധം പറ്റി. വായ കഴുകുമ്പോൾ കുറച്ച് വെള്ളം അകത്തു പോയി....!“  
ഞാൻ പറഞ്ഞു.
“അതിനിപ്പേന്താ... അറിയാതെയല്ലെ... വേണമെന്നു വിചാരിച്ചിട്ടല്ലല്ലൊ....” 
“ഹേയ് എന്നാലും അത് ശരിയല്ല. ഇനിയും നോമ്പ് ഒന്നേന്ന് ആദ്യം മുതൽ തുടങ്ങണം... വയ്യാ...” 
കാശ് കയ്യിലില്ലാത്തതുകൊണ്ട് ഞങ്ങൾക്കും നിറുത്തണമെന്നുണ്ടായിരുന്നു. അബ്ദുളിനെ ഒറ്റപ്പെടുത്താൻ വയ്യാത്തോണ്ടാണ് ഒന്നും മിണ്ടാതിരുന്നത്. 
“ഇനി നമ്മൾ ഭക്ഷണം ഉണ്ടാക്കാമെന്നു വിചാരിച്ചാലും പോലീസ് മുഹമ്മദ് സമ്മതിക്കുമോ...?” 

അന്നു മുതൽ പോലീസ്സ് മുഹമ്മദിന്റ വരവും പോക്കും ശ്രദ്ധിക്കാൻ തുടങ്ങി. 
പത്തു മണിക്കു വന്നാൽ‌പ്പിന്നെ ഉച്ചക്ക് ഒരു മണിക്കവൻ വീണ്ടും വരും. പിന്നെ അവന്റെ വരവുണ്ടാകാറില്ല. ചില ദിവസങ്ങളിൽ കാലത്ത് എട്ടു മണിക്കും വരും. അതൊക്കെ നോക്കി ഒരു വിധം സമയമൊക്കെ കൃത്യമാക്കി ഞങ്ങൾ പാചകം ചെയ്യാൻ തുടങ്ങി. അരി വക്കാൻ ഒരു മണിക്കൂറെങ്കിലും എടുക്കും. കറിയൊന്നും ഉണ്ടാക്കാറില്ല. അച്ചാർ തന്നെ ശരണം. 

അങ്ങനെ വലിയ കുഴപ്പമില്ലാതെ ദിവസങ്ങൾ നീങ്ങി. ഇരുപത്തൊന്നാം ദിവസം ഉസ്മാൻ വിശന്നു വലഞ്ഞെത്തി. കുളിച്ചപ്പോൾ കുറച്ച് വെള്ളം അകത്തു പോയത്രെ. 
ഞങ്ങളുടെ ഊണ് കഴിഞ്ഞിരുന്നെങ്കിലും, ബാക്കി ചോറിരിപ്പുണ്ടായിരുന്നു. ഉപ്പിട്ട ചോറിൽ  അച്ചാറും മാത്രം കൂട്ടി സ്വാദോടെ പാത്രം ഉള്ളം കയ്യിൽ പിടിച്ച് ചോറ് കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് വാതിലിൽ മുട്ടു കേട്ടത്...! 
പെട്ടെന്നാണ് ഒരു മണിക്കുള്ള പോലീസ് മുഹമ്മദിന്റെ സന്ദർശന സമയമാണെന്ന് ഓർത്തത്. അക്കാര്യം ഞങ്ങൾ മറന്നു പോയിരുന്നു. ചോറു പാത്രമെടുത്ത് ഒരു പേപ്പറിട്ട് മൂടി കട്ടിലിൽ കിടക്കക്കടിയിൽ തിരുകി വാതിൽ തുറന്നു. അവൻ കയറി വന്ന് സലാം പറഞ്ഞ് ബാത്ത്‌റൂമിൽ കയറി വാതിലടച്ചു. ഉടനെ വാഷ്ബേസിനിൽ വെള്ളമൊഴുകുന്നതിന്റേയും മുഖം കഴുകുന്നതിന്റേയും ശബ്ദം കേൾക്കായി. കുറച്ച് കഴിഞ്ഞവൻ ഇറങ്ങി വന്ന് സലാം പറഞ്ഞ് പുറത്തിറങ്ങിപ്പോയി. 

ഞാൻ ഉസ്മാനോട് ചോദിച്ചു. 
“അവൻ ഏതു നേരവും നമ്മുടെ മുറിയിൽ കയറി വന്ന് ഈ മുഖം കഴുകലും മറ്റും എന്തിനു വേണ്ടിയാ....? അവന്റെ അമാറയിലിതൊക്കെ ഉള്ളതല്ലേ...?” 
ഉസ്മാൻ പറഞ്ഞു. 
“അവിടെ ആകുമ്പോൾ മറ്റു പോലീസ്സുകാരു കാണില്ലെ. ഇവിടെ ആകുമ്പോൾ കൂട്ടത്തിൽ കുറച്ചു വെള്ളവും അകത്താക്കാമല്ലൊ. അവന് നോമ്പൊന്നും കാണില്ല...!“ 
“എന്നാലും വായിൽ വെള്ളമൊഴിക്കുമ്പോൾ കുറച്ചിറക്കിയാലും ഒരു പോലീസ്സുകാരനും മനസ്സിലാകില്ല...!“ 
“അതല്ല പ്രശ്നം. അമാറയിലെ പൈപ്പ് വെള്ളം ലേശം ഉപ്പുള്ളതാ. അത് കുടിക്കാൻ കൊള്ളില്ല. അവരു കുടിക്കാൻ വേറെ വലിയ ബോട്ടിൽ കടയിൽ നിന്നും വാങ്ങുകയാണ് പതിവ്. നമ്മുടെ വെള്ളം ആശുപത്രി ആയതു കൊണ്ട് കുടിക്കുന്നതു തന്നെയാ പൈപ്പിലും വരുന്നത്. അതാണ് അവൻ ഇവിടെ വന്ന് മുഖം കഴുകൽ നാടകം നടത്തുന്നതിന്റെ രഹസ്യം...!!“ 
അപ്പോഴാണ് ഞങ്ങൾക്ക് സംഗതിയുടെ കിടപ്പ് മനസ്സിലായത്. 
അവന്റെ ആ സ്വഭാവം ഞങ്ങൾക്ക് പാരയായിയെന്നു മാത്രം. 

മൊയ്തു മാത്രം ആരും കൂട്ടില്ലാതെ മുഴുവൻ നോമ്പും നോറ്റു. 
പെരുന്നാൾ ഒട്ടക ഇറച്ചിയോടെ ഞങ്ങൾ ആഘോഷിച്ചു.

റംസാനായതുകൊണ്ട് പോസ്റ്റുമാന്റെ വരവ് കുറവായിരുന്നു. 
അവിടെ മക്കയിൽ കത്ത് തരം തിരിക്കാൻ ആളില്ലാത്തതായിരുന്നു പ്രശ്നം. 
പെരുന്നാൾ കഴിഞ്ഞ് പോസ്റ്റോഫീസ് തുറന്നത് ഞങ്ങൾ അറിഞ്ഞിരുന്നില്ല. 
പോസ്റ്റുമാൻ കത്തുകൾ ആശുപത്രിയിൽ കൊണ്ടു വന്നു കൊടുത്തിട്ടുപോയി. 

വാതിൽ മുട്ടാതെ തന്നെ തള്ളിത്തുറന്ന് പെട്ടെന്ന് കയറി വന്ന ഹബീബ നന്നായി വിയർത്തിരുന്നു. 
ആ മുഖം കരയുകയാണോ ചിരിക്കുകയാണൊ എന്നറിയാത്ത പ്രകൃതം...! 
കയ്യിൽ കുറേ കത്തുകളും വാരിപ്പിടിച്ചിരുന്നു. 
അതെല്ലാം ഞങ്ങൾക്കുള്ളതായിരുന്നു. 
പിന്നീടാണ് ഓടിയതിന്റെ അണപ്പു മാറ്റുന്നതോടൊപ്പം, മുഖമൊന്നമർത്തിത്തുടച്ച് ആശുപത്രി യൂണിഫോമിന്റെ പോക്കറ്റിൽ നിന്നും ഒരു കുഞ്ഞു കവർ എടുത്ത് എന്റെ കയ്യിൽ തന്നിട്ട് കട്ടിലിൽ വീണ് കിടന്ന് കരഞ്ഞത്...!? 
അത് തന്റെ വീട്ടിൽ നിന്നും വന്നതാണെന്ന് പറയാനുള്ള വാക്കുകൾ സന്തോഷ തിരത്തല്ലലിൽ ഹബീബക്ക് കിട്ടിയില്ല. ഒരു വശം ചരിഞ്ഞു കിടന്ന് മുഖം ദുപ്പട്ടയിലൊളിപ്പിച്ച് പറഞ്ഞു. “പൊട്ടിച്ച് വായിക്ക് കണ്ണാ..” 

മാസങ്ങൾക്ക് ശേഷം വന്ന കത്തിലെ വിശേഷങ്ങൾ സന്തോഷമാണോ സങ്കടമാണൊ തരുന്നതെന്നറിയാതെ ഹബീബ വല്ലാത്ത മാനസ്സിക പിരിമുറക്കത്തിലായിരുന്നു.  
തന്റെ മക്കൾക്കെന്തു സംഭവിച്ചെന്നറിയാതെ ഉറങ്ങാതെ കഴിച്ചു കൂട്ടിയ രാവുകൾക്ക് അവസാനമാകുകയാണ്. അതിനിടക്ക് കത്ത് വാങ്ങി അടിച്ചിരിക്കുന്ന സീൽ നോക്കി സച്ചി അത് ശ്രീലങ്കയിൽ നിന്നാണെന്നു ഉറപ്പു വരുത്തി. കത്തിന്റെ ഒരു വശം കീറി ഉള്ളിൽ നിന്നും ഒരു കുഞ്ഞു കടലാസ് പുറത്തെടുത്തു. 
ഹബീബയെ കുലുക്കി വിളിച്ച് പറഞ്ഞു. 
“ഹബീബാ... എഴുന്നേൽക്ക്. എന്തായാലും അനുഭവിക്കാതെ പറ്റില്ലല്ലൊ. കുറച്ചു ധൈര്യത്തോടെ കേൾക്ക്. എല്ലാം സന്തോഷ വാർത്തകൾ തന്നെയായിരിക്കും. ഞാൻ വായിക്കാം. എഴുന്നേൽക്ക്...” 
ഹബീബ എഴുന്നേറ്റ് മുഖം തുടച്ച് കലങ്ങിയ കണ്ണുകളുയർത്തി പറഞ്ഞു. 
“ശരി കണ്ണാ... വായിക്ക്...!?” 

ബാക്കി  ജൂൺ -15ന്..... സുഖമുള്ള ഇടി....