Sunday 15 March 2015

നോവൽ.മരുഭൂമി (36)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. 

വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. 

ഞങ്ങളുടെ ശ്രമഫലമായി പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക്  ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. 

മുറിയിൽ വന്ന വിരുന്നുകാരോടൊപ്പം കടയിൽ പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി. സമൂഹ‘മന്തി‘ എന്ന പരമ്പരാഗത ഭക്ഷണക്രമം, മറക്കാൻ കഴിയാത്ത ഒരു പുതിയ അനുഭൂതിയാണ് സമ്മാനിച്ചത്. അമാറയിലെ പോലീസുകാരനിൽ നിന്നും അനുഭവിക്കേണ്ടി വന്ന തിക്താനുഭവം മനസ്സിനെ വല്ലാതെ പോറലേൽ‌പ്പിച്ചു. ആശുപത്രിയുടെ പുരോഗതിക്കൊപ്പം ഹബീബയുടെ കഷ്ടപ്പാടും കൂടി. സത്യവും നീതിയും അപ്രാപ്യമായ നിലയിൽ ഹബീബായെ നിർദ്ദാക്ഷിണ്യം നാടു കടത്തി. 

ഒരു പുതിയ അവതാരം ഞങ്ങളുടെ കൂട്ടിനെത്തി. സിക്കു. പെൺ വിഷയത്തിൽ തൽ‌പ്പരനായതുകൊണ്ട് നാട്ടുകാർ കൈകാര്യം ചെയ്യുന്നതിനു മുൻപേ നാ‍ാടു കടത്തിയതായിരുന്നു സീക്കുവിനെ. നാട്ടിൽ പോകേണ്ടവർക്ക് ടിക്കറ്റ് കൊടുക്കുന്നുണ്ടെന്ന് കേട്ട് അബ്ദുൾ ഓഫീസ്സിലേക്ക് പോയി. അബ്ദുൾ നാട്ടിൽ പോകുന്നതിനും രണ്ടു ദിവസം മുൻപ് സീക്കു അവന്റെ തനി സ്വഭാവം കാണിച്ചു. പോലീസ് മുഹമ്മദ് കൈ നിവർത്തി ഒന്നു കൊടുത്തു. ഇനി ഞങ്ങളുമായി ഒരു തരത്തിലും ബന്ധപ്പെടാൻ പാടില്ലെന്ന് വിധിച്ചു.ഒരിത്തിരി ചോറിനായി സീക്കു വലഞ്ഞു. സെയ്മയിലെ ജോലി അവസാനിപ്പിച്ച് പുതിയൊരു സ്ഥലത്ത് പുതിയൊരു ജോലിയിൽ ഞാൻ ഏകനായി എത്തപ്പെട്ടു. എന്റെ കൂട്ടുകാരെല്ലാം എവിടേക്കോ പൊയ്ക്കഴിഞ്ഞിരുന്നു. പുതിയ ജോലിയിലെ കഷ്ടതയും ശമ്പളമില്ലായ്മയും മനസ്സിലാക്കി അവിടന്ന് രക്ഷപ്പെടാനുള്ള വഴിയിൽ. അവിടന്ന് രക്ഷപ്പെട്ട് ഒരു കണക്കിനു കൂയ്യുകാരൻ ‘സച്ചി’യുടെ മുറിയിൽ എത്തി...


തുടർന്നു വായിക്കുക...

ജൂബിച്ചേട്ടൻ....

ഇവിടേക്ക് വരേണ്ടിയിരുന്നില്ലെന്ന് ഒരു നിമിഷം തോന്നി.
അവിടെ ജിദ്ദയിലായിരുന്നെങ്കിൽ സദ്ദാമിന്റെ രാസായുധം വഹിച്ച മിസ്സൈലൊന്നും അത്ര ദൂരത്തേക്ക് എത്തുമായിരുന്നില്ല.
ഈ കഷ്ടപ്പാടെല്ലാം സഹിച്ച് ഇവിടെയെത്തിയത് ഇതിനായിരുന്നോ..?
സദ്ദാമിന്റെ രാസായുധത്തിൽ വിഷവാതകം ശ്വസിച്ച് ശ്വാസം മുട്ടി മരിക്കാനാണോ എന്റെ വിധി.....!!?

അവിടെ എന്നെക്കൂടാതെ മൂന്നുപേർ കൂടിയുണ്ട്.
ഒരാളെ അവിടന്ന് കൊണ്ടു പോകാനായി അടുത്തു തന്നെ ആളുവരും.
മറ്റൊരു സന്തോഷമുള്ളത്, അവിടെ സർക്കാരിന്റെ കറന്റുണ്ട്. അതുകൊണ്ട് ജനറേറ്റർ ഓടിക്കേണ്ട ആവശ്യമില്ല. ഇനി അഥവാ കറന്റ് പോകുകയാണെങ്കിൽ ഒരാഴ്ചമുൻപേ നോട്ടീസു തരും...!

ചെന്നപ്പോൾത്തന്നെ ഞാൻ അടുക്കളയിൽ ഒന്നു പരതി.
ഭക്ഷണമൊക്കെ ഉണ്ട്. സാമ്പാറായിരുന്നു കറി.
“ഈശ്വരാ... സാമ്പാറു കൂട്ടിയ കാലം മറന്നു...!”
അവരെല്ലാം ഊണു കഴിഞ്ഞിരുന്നു. എന്റെ പങ്കായിരുന്നു കലത്തിലുണ്ടായിരുന്നത്. എന്നാലും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഞാൻ ചോദിച്ചു.
“ഭക്ഷണത്തിനെന്താണു വഴി..?”
 കാരണം കമ്പനിക്ക് എല്ലായിടത്തും ഒരേ നയമാണല്ലൊ.
എല്ലാവരും കൂടി ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.
ഇതൊരു മരുന്നു ‘സംഭരണശാല’യാണ്.
അതുകൊണ്ട് ഇതിനകത്ത് പുറംപണിയൊന്നും കിട്ടുകയില്ല.
ശരി, ഞാനും വിചാരിച്ചു, പോകെപ്പോകെ അനുഭവിച്ചറിയാൻ കഴിയുമായിരിക്കും.

വൈകുന്നേരം മൂന്നുപേർ ഒന്നിച്ച് ഒരു ടാക്സിയിൽ നഗരത്തിലേക്കിറങ്ങി.
‘ബുറൈദ’ പട്ടണമായിരുന്നു  ലക്ഷ്യം.
സൌദിയിൽ വന്നതിനുശേഷം പട്ടണത്തോടു ചേർന്നു താമസിക്കുന്നത് ഇവിടെയാണ്.
സാമാന്യം ഭേദപ്പെട്ടൊരു നഗരമാണ്.
ധാരാളം എന്നല്ല, എവിടെത്തിരഞ്ഞൊന്നു നോക്കിയാലും മലയാളികൾ മാത്രമായിരുന്നു നഗരത്തിന്റെ മുഖമുദ്ര.
ഒരു അറബിക്ക് അവന്റെ നാട്ടിൽ ആവശ്യമുള്ള സാധനങ്ങൾ കടയിൽ നിന്നും വാങ്ങണമെങ്കിൽ, അവൻ അവശ്യം ‘മലയാളം’ പഠിക്കേണ്ടത് അത്യാവശ്യം തന്നെ. അല്ലെങ്കിൽ അറബി അകത്തു കയറി ആവശ്യമുള്ളത് കയ്യിട്ടെടുക്കേണ്ടി വരും.
ഒരുപക്ഷേ, സൂപ്പർമാർക്കറ്റുകളുടെയൊക്കെ ആവിർഭാവം ഇതുപോലെ ഏതെങ്കിലും അറബിയുടെ തലയിൽ വിരിഞ്ഞതായിരിക്കുമോ...?
അവിടെ സംസാരമോ ചോദ്യമോ, എന്തിന് ഭാഷയുടെ ആവശ്യം പോലും ഇല്ലല്ലൊ.
ഒരു ട്രോളിയുടെ ആവശ്യമേയുള്ളു...!

ഞങ്ങളുടെ കാർ ചെന്നു നിന്നത് ബുറൈദ മാർക്കറ്റിലാണ്.
സകലസാധനങ്ങളും ഇവിടത്തെ ചന്തയിൽ കിട്ടും.
കാറിൽ നിന്നിറങ്ങി ഞങ്ങൾ ഒരു ‘സവാളക്കട’യിലേക്ക് ചെന്നു.
കട അടച്ചുറപ്പുള്ളതൊന്നുമല്ല. നാലു വശവും തുറന്ന ഒരു വലിയ ഹാൾ. അതിൽ ഓരോ കച്ചവടക്കാർക്കും വീതിച്ചു നൽകിയിരിക്കുകയാണ് ആവശ്യമായ സ്ഥലം. ആ കെട്ടിടത്തിൽ സവാള, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി പോലുള്ള സാധനങ്ങൾ മാത്രമേയുള്ളു കച്ചവടം. അതിലൊരാളാണ് ഇപ്പോൾ എന്റെ കൂട്ടുകാരുടെ ‘അന്നദാതാവായ’ സാക്ഷാൽ ‘ജൂബിച്ചേട്ടൻ’...!
ഇനി മുതൽ എന്റേയും...!!

എന്റെ കൂട്ടുകാർ ചെന്ന വഴി കടക്കകത്തു കയറി കസ്റ്റമറോട് വിലപേശാനും സവാള വിൽക്കാനും സവാളച്ചാക്ക് അറബിയുടെ വണ്ടിയിൽ കൊണ്ടു പോയി വച്ചു കൊടുക്കാനും മറ്റും തുടങ്ങിയിരുന്നു.
സ്വന്തം കടയിലെന്നപോലെയാണ് വിൽ‌പ്പന...!
കടയെന്നു പറഞ്ഞാൽ, മൂന്നു വശവും സവാള നിറച്ച ചാക്ക് അട്ടിയിട്ടാണ് തിരിച്ചിരിക്കുന്നത്. ഹാളിന്റെ നടുക്കലേക്കാണ് വാതിൽ..!
എന്നു വച്ചാൽ അവിടെ സവാളച്ചാക്ക് അട്ടിയിട്ടിട്ടില്ലെന്ന് ചുരുക്കം...!!
കൂട്ടുകാർ വന്നതോടെ ജൂബിച്ചേട്ടൻ വിശ്രമത്തിലേക്ക് കടന്നു.

ഇതിനിടക്ക് ഞാനും ജൂബിച്ചേട്ടനും പരിചയപ്പെട്ടു.
വർത്തമാനത്തിനിടക്ക് പതുക്കെ നടന്നു നടന്ന് ഒരു ചായക്കടയിലെത്തി ചായകുടിച്ചു.
കൂട്ടുകാർക്കുള്ള ചായ കൊടുത്തു വിട്ടു. ജൂബിച്ചേട്ടൻ സച്ചിയുടെ നാട്ടുകാരനാണ്. പിന്നെ ജൂബിച്ചേട്ടന്റെ പിക്കപ്പിൽ കയറി സവാള കൊണ്ടുവരുന്ന ട്രൈലറിന്റെ അടുത്തേക്ക് ചെന്നു.
ഒരു വണ്ടി ‘ഇൻഡ്യൻ ഉള്ളി’.
ജൂബിച്ചേട്ടന്റെ കഫീലി (അർബാബ്)നാണ്  ഇൻഡ്യൻ ഉള്ളിയുടെ മൊത്തക്കച്ചവടം. കഫീൽ കൊണ്ടു വന്ന് ജൂബിക്ക് കൊടുക്കും. ജൂബിയാണ് മറ്റുള്ളവർക്ക് കൊടുത്ത് കാശാക്കുന്നത്. ബാക്കിയുള്ളതാണ് സ്വന്തം കടയിലിട്ട് വിൽക്കുന്നതും.

അതുകൊണ്ട് തന്നെ മറ്റുചിലർക്ക് കുറച്ചൊരു അസൂയ ഉണ്ടായിരുന്നു.
സൌദിക്കച്ചവടക്കാർക്ക് പ്രത്യേകിച്ച് അസൂയയൊന്നും ഉണ്ടായിരുന്നില്ല. അവരുടെ കടയിലെ ഉള്ളി തീർന്നാൽ സ്വന്തം കടയിൽ നിന്നും ഹോൾസെയിൽ വിലക്ക് ജൂബി ഉള്ളി കൊടുക്കും. അതിനാൽ അവർക്ക് ജൂബിയെ ഇഷ്ടവുമായിരുന്നു.
അസൂയക്കാരിൽ അധികവും നമ്മുടെ സ്വന്തം മലയാളി കച്ചവടക്കാരായിരുന്നു.
ജൂബിയെ ഓടിച്ചാൽ, സൌദികൾക്ക് ഏറെ ഇഷ്ടമുള്ള ‘ഇൻഡ്യൻ ഉള്ളി’യുടെ മൊത്തക്കച്ചവടം കൈക്കലാക്കാമെന്നു ധരിച്ച ചില പാരകളാണ് അസൂയ കെടാതെ സൂക്ഷിച്ചുകൊണ്ടിരുന്നത്.

ജൂബി നിസാരമായ ലാഭം മാത്രമേ എടുക്കുമായിരുന്നുള്ളു. ഒരു ചാക്കിന് 50 ഹലാല കൂട്ടി വിറ്റാൽ‌പ്പോലും ആയിരങ്ങൾ ഒരു ദിവസം കൊണ്ട് ഉണ്ടാക്കാമെന്നതായിരുന്നു ഇൻഡ്യൻ ഉള്ളിയുടെ ഗുണം. എത്ര നാളിരുന്നാലും കേടു വരികയില്ല. മറ്റുള്ള രാജ്യങ്ങളുടെ ഉള്ളികൾ പെട്ടെന്ന് കേടുവരുന്നവയാണ്. പാരകൾ സൌദിക്കച്ചവടക്കാരെ ഇളക്കിവിട്ടാണ് അവസരം കിട്ടുമ്പോഴൊക്കെ  പ്രശ്നം വഴളാക്കിക്കൊണ്ടിരുന്നത്.

ജൂബിയുടെ കഫീലിനും പ്രശ്നം അറിയാമായിരുന്നു.
അവർക്കിടയിൽ നിന്നും കിട്ടുന്ന ഇത്തരം വാർത്തകൾ കഫീൽ തന്നെയായിരുന്നു ജൂബിയുടെ ശ്രദ്ധയിൽ‌പ്പെടുത്തിയിരുന്നത്. അതുകൊണ്ടുതന്നെ  ഏതുനിമിഷവും കച്ചവടം നഷ്ടപ്പെടാമെന്ന അവസ്ഥയാണുള്ളതെന്ന് ജൂബി കുറച്ചു വേദനയോടെയാണെങ്കിലും ഞാനുമായി പങ്കുവച്ചു.
എനിക്കതിനു മറുപടിയോ ആശ്വാസവാക്കുകളോ ഉണ്ടായിരുന്നില്ല.

അന്നുച്ചക്ക് കട പൂട്ടി (രണ്ടു സവാളച്ചാക്ക് നിരത്തിയിട്ട് ഒരു കാർപ്പറ്റിന്റെ കഷണവും മേലേക്കെടുത്തിട്ട്) ഞങ്ങളെല്ലാവരും കൂടി ജൂബിച്ചേട്ടന്റെ പിക്കപ്പിൽ ഞങ്ങളുടെ മുറിയിൽ എത്തി.
കൂടെ രണ്ടു കോഴിയും മറ്റു സാധനങ്ങളും.
എല്ലാവരും കൂടി കറി വച്ച് ഒരുമിച്ചിരുന്ന് കഴിച്ചു.
ഓരോ ദിവസവും തള്ളിവിട്ടിരുന്നത് ജൂബിയുടെ ചിലവിലായിരുന്നു.
മറ്റൊരു പണിയും അവിടെ കിട്ടുമായിരുന്നില്ല.
ദിവസങ്ങൾ ഉന്തിത്തള്ളിയാണ് നീക്കിയിരുന്നത്.

യുദ്ധസന്നാഹങ്ങൾ മുറുകിക്കൊണ്ടിരിക്കുമ്പോൾ ജൂബിക്ക് ഞങ്ങളുടെ മുറിയിൽ കയറി വരാൻ ബുദ്ധിമുട്ടായി. അന്യരെ അകത്തുകയറ്റാൻ പാടില്ലെന്ന സർക്കാരിന്റെ കർശന നിബന്ധനയായിരുന്നു കാരണം. പക്ഷേ, ഞങ്ങളുടെ അന്നദാതാവിനെ എങ്ങനെ പുറത്തു നിറുത്തും...? അത് ഒരു ചാക്ക് ‘ഇൻഡ്യൻ സവാള’ കാവൽക്കാരനു സമ്മാനം നൽകി സന്തോഷിപ്പിച്ച് അവസാനിപ്പിച്ചു. നമ്മുടെ ഉള്ളിയുടെ വില നോക്കണേ..!!

കാലം തണുപ്പിലേക്ക് നീങ്ങിയിരുന്നു.
അതിനിടക്കാണ് അപ്രതീക്ഷിതമായി രണ്ടുമാസത്തെ ശമ്പളം ഒരുമിച്ച് കിട്ടിയത്...!!
ശരിക്കും കോരിത്തരിച്ചു പോയി....!
കുറേക്കാ‍ലത്തിനു ശേഷമാണ് അങ്ങനെയൊരു സംഭവം.
നാട്ടിൽ‌പ്പോയി വന്നതിനു ശേഷം ആദ്യമായിട്ടാണ്  ശമ്പളം കയ്യിൽ കിട്ടുന്നത്.
“ഇവിടത്തെ കാര്യമൊക്കെ അങ്ങനെയങ്ങു നടന്നോളും. കിട്ടിയതത്രയും നാട്ടിലയച്ചേക്ക്..!”
എന്റെ കാര്യങ്ങളൊക്കെ അറിയാമായിരുന്ന കൂട്ടുകാരുടെ ഉപദേശം അതായിരുന്നെങ്കിലും, അതിൽ നിന്നും ഒരിത്തിരിമാത്രം എടുത്ത് ബാക്കി അയച്ചു.

ഇവിടെ എങ്ങനേയും ജീവിക്കാം. ഉണ്ടാലും ഉണ്ടില്ലെങ്കിലും ആരും അറിയില്ല.
നാട്ടിലുള്ളവർക്ക് അങ്ങനെ ജീവിക്കാൻ പറ്റില്ലല്ലൊ.
പെണ്ണുകെട്ടി വന്നതിനുശേഷം ആദ്യമായിട്ടാണ് കാശയക്കുന്നത്.
കൃത്യമായൊരു മേൽ‌വിലാസം ഇല്ലാതിരുന്നതിനാൽ ഒരു കത്തുപോലും നാട്ടിൽ നിന്നും വന്നിരുന്നില്ല. ഞാനെഴുതുന്ന കത്തുകളിലെല്ലാം അവസാനം കുറിച്ചു വക്കും മേൽ‌വിലാസം ശരിയായിട്ടില്ല, ശരിയായതിനുശേഷം മാത്രം മറുപടി എഴുതിയാൽ മതിയെന്ന്.
അതിനാൽ നാട്ടിലെ ഒരു വിശേഷവും അറിഞ്ഞില്ലിതുവരെ.
എത്രയോ മാസങ്ങൾ കഴിഞ്ഞിരിക്കുന്നു.
കെട്ടിയ പെണ്ണിനെ തിരിഞ്ഞു നോക്കാത്തതുകൊണ്ട്, എന്നെയുപേക്ഷിച്ച് അവൾ തിരിച്ചു പോയിരിക്കുമോ...?
എന്നാലും അവളെ കുറ്റം പറയാൻ കഴിയില്ല.
ഞാനയച്ചുകൊണ്ടിരുന്ന കത്തുകൾക്ക് അവളുടെ വിശപ്പടക്കാൻ കഴിയില്ലല്ലൊ.
എഴുതിയിരുന്ന ആശ്വാസവാക്കുകൾക്ക്  സ്റ്റാമ്പു വാങ്ങാനും കഴിയില്ലല്ലൊ.

ഇത്തവണ ഡ്രാഫ്റ്റിനോടൊപ്പം മേൽവിലാസവും എഴുതിയിരുന്നു.
എന്നാലും കത്തിനുള്ള മറുപടിക്കായി ഇനിയും മാസങ്ങൾ കാത്തിരിക്കണം.
ഒന്നാമത് പതിവുപോലെയുള്ള താമസം.
രണ്ടാമത് യുദ്ധം ഇപ്പം തുടങ്ങും ഇപ്പം തുടങ്ങുമെന്ന ഭീതി.
വിമാനങ്ങളൊന്നും പതിവുപോലെ പോകുന്നില്ല.
ഇനി മറുപടി എത്തുമ്പോഴേക്കും സദ്ദാം ഹുസ്സൈൻ ഇടിച്ചു കയറി ഞങ്ങളെയൊക്കെ  നിലം‌പരിശാക്കിയിരിക്കുമോ...?
“ഹേയ്.. അങ്ങനെയൊന്നും ഉണ്ടാവുകയില്ല. സദ്ദാമിന് ഇൻഡ്യക്കാരോട് വിരോധമൊന്നുമില്ല. അതുകൊണ്ടവൻ നമ്മളെ ഉപദ്രവിക്കുകയൊന്നും ചെയ്യില്ല...!”
“അതുശരിയാ... പക്ഷേ, സദ്ദാമിന്റെ  രാസായുധത്തിന് ഇൻഡ്യക്കാരേയും സൌദികളേയും തിരിച്ചറിയാൻ കഴിയില്ലല്ലൊ..!”
ഒരു നിമിഷം ഞങ്ങൾ നിശ്ശബ്ദരായി...!!?


ബാക്കി ഏപ്രിൽ 1-ന്......

Sunday 1 March 2015

നോവൽ.മരുഭൂമി.(35)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. 

വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. 

ഞങ്ങളുടെ ശ്രമഫലമായി പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക്  ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. 

മുറിയിൽ വന്ന വിരുന്നുകാരോടൊപ്പം കടയിൽ പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി. സമൂഹ‘മന്തി‘ എന്ന പരമ്പരാഗത ഭക്ഷണക്രമം, മറക്കാൻ കഴിയാത്ത ഒരു പുതിയ അനുഭൂതിയാണ് സമ്മാനിച്ചത്. അമാറയിലെ പോലീസുകാരനിൽ നിന്നും അനുഭവിക്കേണ്ടി വന്ന തിക്താനുഭവം മനസ്സിനെ വല്ലാതെ പോറലേൽ‌പ്പിച്ചു. ആശുപത്രിയുടെ പുരോഗതിക്കൊപ്പം ഹബീബയുടെ കഷ്ടപ്പാടും കൂടി. സത്യവും നീതിയും അപ്രാപ്യമായ നിലയിൽ ഹബീബായെ നിർദ്ദാക്ഷിണ്യം നാടു കടത്തി. 

ഒരു പുതിയ അവതാരം ഞങ്ങളുടെ കൂട്ടിനെത്തി. സിക്കു. പെൺ വിഷയത്തിൽ തൽ‌പ്പരനായതുകൊണ്ട് നാട്ടുകാർ കൈകാര്യം ചെയ്യുന്നതിനു മുൻപേ നാ‍ാടു കടത്തിയതായിരുന്നു സീക്കുവിനെ. നാട്ടിൽ പോകേണ്ടവർക്ക് ടിക്കറ്റ് കൊടുക്കുന്നുണ്ടെന്ന് കേട്ട് അബ്ദുൾ ഓഫീസ്സിലേക്ക് പോയി. അബ്ദുൾ നാട്ടിൽ പോകുന്നതിനും രണ്ടു ദിവസം മുൻപ് സീക്കു അവന്റെ തനി സ്വഭാവം കാണിച്ചു. പോലീസ് മുഹമ്മദ് കൈ നിവർത്തി ഒന്നു കൊടുത്തു. ഇനി ഞങ്ങളുമായി ഒരു തരത്തിലും ബന്ധപ്പെടാൻ പാടില്ലെന്ന് വിധിച്ചു.ഒരിത്തിരി ചോറിനായി സീക്കു വലഞ്ഞു. സെയ്മയിലെ ജോലി അവസാനിപ്പിച്ച് പുതിയൊരു സ്ഥലത്ത് പുതിയൊരു ജോലിയിൽ ഞാൻ ഏകനായി എത്തപ്പെട്ടു. എന്റെ കൂട്ടുകാരെല്ലാം എവിടേക്കോ പൊയ്ക്കഴിഞ്ഞിരുന്നു. പുതിയ ജോലിയിലെ കഷ്ടതയും ശമ്പളമില്ലായ്മയും മനസ്സിലാക്കി അവിടന്ന് രക്ഷപ്പെടാനുള്ള വഴിയിൽ...


തുടർന്നു വായിക്കുക...

വീണ്ടും  സീക്കു....


അവർ ജീപ്പിൽ നിന്നിറങ്ങിയതും ഞങ്ങൾ രണ്ടു പേരും അറിയാതെ എഴുന്നേറ്റുപോയി...!?
രണ്ടുപേർ ഞങ്ങൾക്കുനേരെ നടന്നടുത്തു.
വല്ലത്തൊരു വിറയൽ ഞങ്ങളെ പൊതിഞ്ഞു....
ഇതുവരെ കുടിച്ച വെള്ളമത്രയും എവിടെപ്പോയെന്നറിയില്ല...
തൊണ്ട വറ്റി വരണ്ടു....
അടുത്തെത്തിയ പോലീസ്സുകാർ ഞങ്ങളുടെ മുന്നിൽ വന്നു നിന്നു.
അവർ ഞങ്ങളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി.
ഞങ്ങളുടെ വിറയൽ പരിധി കടന്നെങ്കിലും, കൈകൾ പരസ്പ്പരം കൂട്ടിപ്പിടിച്ചു നിന്നതിനാൽ ഉള്ള ധൈര്യം കൈവെടിയാതെ നേരെ നോക്കിത്തന്നെ നിന്നു വിറച്ചു.
“നിന്റെ പേരെന്താ...?”
എന്റെ നേരെയുള്ള ചോദ്യമായതുകൊണ്ട് ഞാൻ പേരു പറഞ്ഞു.
അതുകഴിഞ്ഞ് മൊയ്തു ആരും ചോദിക്കാതെ തന്നെ അവന്റെ പേരു പറഞ്ഞു.
“ഇക്കാമ എടുക്ക്..”
ഞങ്ങൾ ചാടിയെടുത്ത് കൊടുത്തു.
എന്റെ ഇക്കാമയുടെ നിറവ്യത്യാസം കണ്ട് രണ്ടു പേരും എന്നെ സൂക്ഷിച്ചൊന്നു നോക്കി.
പക്ഷെ, ഒന്നും ചോദിച്ചില്ല. മൊയ്തുവിനോട് ചോദിച്ചു.
“ഇവൻ നിന്റെ കൂട്ടുകാരനാ....?”
“അല്ല.. അതെ... അല്ല....!!”
“ങൂം...!!?”
“അതേ...!”
ഞങ്ങൾക്ക് രണ്ടു പേർക്കും വിസയുള്ളതുകൊണ്ടാകും കൂടുതൽ വിശേഷങ്ങളൊന്നും ചോദിച്ചില്ല. അറബിയെ വിളിക്കാൻ പറഞ്ഞു.

മൊയ്തു ഓടിച്ചെന്ന് അറബിയുടെ വാതിൽക്കൽ മെല്ല രണ്ടു തട്ടി. അവൻ അങ്ങനെയാ ഞങ്ങളോട് പറഞ്ഞേൽ‌പ്പിച്ചിരുന്നത്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വാതിലിൽ പതുക്കെ തട്ടിയാൽ മതിയാവും. കുട്ടികൾ ഉറങ്ങുകയാവും, അവരെ ഉണർത്താണ്ടിരിക്കാനാണ്.

അധികം കഴിഞ്ഞില്ല അറബി ഉറക്കച്ചടവോടെ,
“പണി കഴിഞ്ഞോ...?”
എന്നു ചോദിച്ചു കൊണ്ടാണ് വാതിൽ തുറന്നത്.
മുന്നിൽ പോലീസ്സിനെ കണ്ട് അയാളൊന്നു ഞെട്ടി.
ഉടനെ ചിരിച്ചു കൊണ്ട് അവർക്ക് സ്വാഗതമോദി ഷേൿഹാന്റ് കൊടുത്തു. പിന്നെ അവർ തമ്മിൽ അറബിയിൽ സംസാരിക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞ് അവർ പടിക്കലേക്ക് നീങ്ങി. ഞങ്ങളെ ഗൌനിച്ചതേയില്ല. അതോടെ ഞങ്ങളുടെ ശ്വാസം നേരെ വീണു...!

പോലീസ്സ്കാർ ജീപ്പിൽ കയറി പോയതോടെ അറബി ചിരിച്ചുകൊണ്ട് തിരിച്ചെത്തി.
“നിങ്ങൾ അവരെക്കണ്ടപ്പോൾ ഓടാതെ നിന്നതുകൊണ്ടാ രക്ഷപ്പെട്ടത്. ഇനി ഏതായാലും നിർത്തിക്കോ. ബാക്കി നാളെ ചെയ്താൽ മതി...”
അതുകേട്ട് ഞാൻ പറഞ്ഞു.
“അയ്യോടാ മൊയ്തു.. എനിക്ക് ഇന്നു പോണോല്ലോടാ...”
ഉടനെ മൊയ്തു അറബിയോട് പറഞ്ഞു.
“ഇനി കുറച്ചു പണികൂടിയല്ലേ ഉള്ളു. ഇപ്പോൾത്തന്നെ ചെയ്തിട്ട് പൊക്കോളാം.. ഇവന് നിൽക്കാൻ സമയമില്ല...”
“അതു പറ്റില്ല. എനിക്ക് കുഴപ്പമില്ല. പക്ഷേ, അവന്മാർ ഇനിയും വരും. അന്നേരം നിങ്ങളെ ഇവിടെ കാണരുതെന്നാ പറഞ്ഞിരിക്കുന്നേ.. അതുകൊണ്ട് നിങ്ങൾ പൊയ്ക്കോ..!”
കേട്ടതും ഞാൻ സാധനങ്ങളൊക്കെ ധൃതിയിൽ  ഒതുക്കി വക്കാൻ തുടങ്ങി.
മൊയ്തു അവനോട് മുഴുവൻ കാശും ചോദിച്ചു വാങ്ങി എന്റെ കയ്യിൽ തന്നു.
ഞാൻ ചോദിച്ചു.
“ബാക്കി പണി നീ ഒറ്റക്ക് ചെയ്യുമോ...?”
“അതു സാരമില്ലെടാ.. ഇനി രണ്ടു നിരയല്ലെ ഉള്ളു. അതു ഞാൻ തീർത്തോളാം...”
വീട്ടിൽ  വന്ന് കുളിച്ച്  കുറച്ചു നേരം കിടന്നുറങ്ങി.

മൊയ്തു എപ്പോഴോ എഴുന്നേറ്റ് പോയിരുന്നു.
അവന് കാലത്തെ തന്നെ ‘ആടുകൾ’ക്ക് വെള്ളവും മറ്റും കൊടുത്ത് തുറന്നു വിടണം.
അവന്റെ അറബി പത്ത് ആടുകളെ വാങ്ങിക്കൊടുത്തതായിരുന്നു.
ഇന്ന് അത് മുപ്പതോളം ആടുകളായി വളർന്നിരുന്നു.
ആടുകളുടെ പിറകേയൊന്നും പോകേണ്ട ആവശ്യമില്ല.
മേയലെല്ലാം കഴിഞ്ഞ് വൈകുന്നേരമാകുമ്പോൾ  അവയെല്ലാം തനിയെ വന്നോളും.
കാലത്തെ തന്നെ ആട്ടിൻ‌പാലിലാണ് ചായ തന്നത്.

പത്തു പണിക്ക്  ചായക്കു പകരം ആട്ടിൻ‌പാൽ തന്നെ മൊയ്തു നീട്ടി.
അതിൽ കുപ്പൂസ് നനച്ച് സ്വാദോടെ കഴിച്ചിരിക്കുമ്പോഴാണ് സീക്കുവിന്റെ കാര്യം എടുത്തിട്ടത്.
“അല്ല.. മൊയ്തു.. നമ്മുടെ സീക്കു എങ്ങനെ ഇപ്പോൾ...”? കാണാറുണ്ടോ...?”
“നീ അതറിഞ്ഞില്ലാല്ലേ.. അവൻ ഇവിടന്ന് പോയി...?!
നീ ആശുപത്രിയിൽ നിന്നും  പോയിക്കഴിഞ്ഞൊരു ദിവസം അവൻ വിശന്നു വലഞ്ഞ് ഇവിടെ കയറിവന്നു.  അന്നവൻ ഒരുപാട് കരഞ്ഞു. ഞാൻ ഉച്ചക്ക് ചോറൊക്കെ ഉണ്ടാക്കിക്കൊടുത്തു. നിങ്ങൾ അവനോട് മിണ്ടാറോ ഒന്നും ഇല്ലെങ്കിലും, നിങ്ങൾ തൊട്ടടുത്തുള്ളത് അവനൊരു ആശ്വാസമായിരുന്നു. അവസാനം നീ കൂടി പോയതോടെ അവനേതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിൽ, ശരിക്കും ഭ്രാന്തു പിടിച്ചതുപോലായി. കുപ്പൂസ് കഴിച്ച് എത്രനാളു കഴിയാനാ. അങ്ങനെയാണ് എന്റെ അടുത്തു വന്നത്. ഞാൻ പറഞ്ഞു. ‘നീ നിന്റെ കമ്പനിയിൽ പോയി പറയ്. ശമ്പളം തരാതെ ജോലി ചെയ്യാൻ പറ്റില്ലാന്ന്. അല്ലെങ്കിൽ മറ്റെവിടേക്കെങ്കിലും മാറ്റം തരാൻ പറയ്..’

ഒരു ദിവസം അവൻ പള്ളിയിലില്ലെന്ന് പോലീസ് മുഹമ്മദ് എന്നെക്കണ്ടപ്പോൾ പറഞ്ഞു. അങ്ങനെയാ അവൻ പോയിയെന്ന് ഞാൻ അറിഞ്ഞത്.
പിന്നൊരു ദിവസം മക്കയിൽ വച്ച് ഞാനവനെ കണ്ടു.
എന്നെക്കണ്ടതും കരഞ്ഞുകൊണ്ടോടി വന്നു.
അവന്റെ കമ്പനിയെ കണ്ടെത്താനായില്ലത്രെ.
അവരുടെ ഓഫീസ്സ് മറ്റെവിടേക്കൊ മാറ്റിയിരുന്നു.
ജീവിക്കാൻ നിവർത്തിയില്ലാതെ അവൻ കവലകളിൽ വഴിപോക്കരോട് കൈനീട്ടുകയാണ്. പോലീസ്സ്കാരുടെ മുന്നിൽ‌പ്പോലും ചെന്ന് യാജിക്കുമത്രെ...!
എങ്ങനെയെങ്കിലും അവര് പിടിച്ചോണ്ടു പോയി കേറ്റിവിടട്ടേന്ന് കരുതിയാ.
പക്ഷേ അവരു വിസയില്ലാത്തവരെ പിടിച്ചുകൊണ്ടു പോകുമെങ്കിലും ഇവനോട് തെണ്ടി നടക്കാതെ പോയി പണിയെടുത്ത് ജീവിക്കാൻ പറഞ്ഞ് ആട്ടിയോടിക്കുമത്രെ...!
രാത്രിയിൽ ഉറങ്ങാനായി ഏതോ പാലത്തിന്റെ അടിയിൽ പോയിക്കിടക്കും.
അതും ഈ പൊരിയണ ചൂടിൽ.
അന്ന് ഞാനവന് ഭക്ഷണം കഴിക്കാൻ പറഞ്ഞ് ഒരു റിയാൽ കൊടുത്തു പോന്നതാ.. പിന്നവനെ കണ്ടിട്ടില്ല...”

എനിക്ക് താടിക്കു കയ്യും കൊടുത്ത് നിർവ്വികാരനായി ഇരിക്കാനേ കഴിഞ്ഞുള്ളു.
മൊയ്തുവിനോടു പോലും ഒരു വാക്കു പറയാൻ കഴിഞ്ഞില്ല.
അപ്പോഴും മനസ്സിലോർത്തത്, ഇതെല്ലാം അവൻ അനുഭവിച്ചു തീർക്കാനുള്ളതാ...
അത്രയേറെ നിരപരാധികളായ പെൺകുട്ടികളുടെ ജീവിതം അവൻ തല്ലിക്കെടുത്തിയിട്ടുണ്ട്.
അതിൽ നിന്നും ഒളിച്ചോടി ഏതു പുണ്യഭൂമിയിൽ പോയാലും രക്ഷപ്പെടാനാവില്ല.

ഉച്ചക്ക് ഊണു കഴിഞ്ഞ് മൊയ്തുവിനോട് യാത്ര പറഞ്ഞ് കിട്ടിയ കാശുമായി ഓഫീസിലെത്തി. മനേജരോട് വിവരം പറഞ്ഞ് അപ്പോത്തന്നെ അവിടന്നിറങ്ങി.
രണ്ടു മാസം ഭക്ഷണം കഴിച്ച വകയിലുള്ള കാശ് കൊടുത്ത് കൂട്ടുകാരന്റെ കടം വീട്ടി.
ബാക്കിയുള്ള വണ്ടിക്കാശുമായി പിറ്റേ ദിവസം അതികാലത്ത് ജിദ്ദ ബസ് സ്റ്റാന്റിലെത്തി.
അവിടെ നിന്നും ആദ്യത്തെ വണ്ടിക്ക് റിയാദിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു.
അരമണിക്കൂറ് കഴിഞ്ഞ് ഒരു വണ്ടിയുണ്ട്.
അതിൽ കയറി ഏതാണ്ട് ആയിരം കിലോമീറ്റർ യാത്ര ചെയ്ത് റിയാദിലെത്തണം.
അവിടന്ന് വീണ്ടും അഞ്ഞൂറ് കിലോമീറ്റർ കൂടിപ്പോയാലെ ‘അൽ ഗസ്സീ’മിലെത്തൂ..
പോകുന്ന വഴിയിൽ യുദ്ധ സന്നാഹ സാഹചര്യം ഉള്ളതായി വഴികളിലെ പട്ടാള ക്യാമ്പുകളും ചീറിപ്പായുന്ന കവചിതവാഹനങ്ങളും സൂചന തന്നിരുന്നു.
അൽ ഗസ്സീം എന്ന സ്ഥലം സൌദിയുടെ വടക്കേഅറ്റത്തോടു ചേർന്നാണ് കിടക്കുന്നത്. ‘പടയേപ്പേടിച്ച് പന്തളത്തു ചെന്നപ്പോൾ അവിടെ പന്തം കൊളുത്തിപ്പട’ യെന്നു പറഞ്ഞതുപോലെ ഇവിടന്നു രക്ഷപ്പെടാനായി ചെന്നു കയറുന്നത് ‘സദ്ദാമിന്റെ’ വായിലേക്കാകുമോ...?!!
ഉള്ളൊന്നു കിടങ്ങാതിരുന്നില്ല.

അന്നു രാത്രി പത്തു മണിയോടടുത്ത് റിയാദിലിറങ്ങി.
അവിടന്ന് ‘അൽ ഗസ്സീമിലേക്ക്’ പോകുന്ന വണ്ടിയുടെ സമയം നോക്കി.
ഇനി കാലത്ത് അഞ്ചരക്കേയുള്ളു. അതുവരെ ഈ ബസ് സ്റ്റാന്റിൽ കഴിച്ചു കൂട്ടണം. നാട്ടിലേപ്പോലെ ഇവിടെ ഇരിക്കാൻ സമ്മതിക്കുമോന്ന് സംശയമുണ്ടായിരുന്നു.  എന്തായാലും എന്തെങ്കിലും ഭക്ഷണം കഴിച്ചിട്ടാവാം ബാക്കി.
ഉച്ചക്കാണെങ്കിൽ ഒന്നും കഴിക്കാൻ ശ്രമിച്ചില്ല. പോക്കറ്റിന്റെ അളവിനെക്കുറിച്ച് നല്ല ബോദ്ധ്യമുള്ളതു കൊണ്ട് പട്ടിണിയിരുന്നു.
പിന്നെ ബസ്സുകാരുടെ വക നല്ല തണുത്തവെള്ളം വേണ്ടുവോളം ഉണ്ടായിരുന്നല്ലൊ.
അതുകൊണ്ട് വയറൊട്ടിയില്ല.

നടന്നു നടന്ന് ഒരു മലയാളി ഹോട്ടൽ കണ്ടു പിടിച്ചു.
നമ്മുടെ ചോറ് കിട്ടുമെന്ന് കരുതിയാണ് കയറിയത്.
പക്ഷേ, പച്ചരിച്ചോറേ ഉണ്ടായിരുന്നുള്ളു.
ഒരു വക ഊണായിരുന്നു.
വയറു നിറഞ്ഞെങ്കിലും ആ കാശ് വെറുതെ കളഞ്ഞ- നേർച്ചയിട്ട തൃപ്തിയേ കിട്ടിയുള്ളു.
തിരിച്ചു ബസ് സ്റ്റാന്റിലെത്തി ഒരു ബഞ്ചിൽ ചാരിയിരുന്നു.
സുഡാനികളും പാക്കിസ്ഥാൻ‌കാരും  ഈജിപ്ത്കാരുമായി കുറച്ചുപേർ അവിടെവിടെയായി ഇരുപ്പുണ്ട്.

പാതിരയായപ്പോൾ ഒരു പോലീസ്സുകാരൻ വന്ന് തട്ടിവിളിച്ചു.
ഞാൻ പേടിച്ചു വിറച്ച്  തട്ടിപ്പിടഞ്ഞഴുന്നേറ്റു.
“എന്തിനാ നീ ഇരുന്നുറങ്ങുന്നേ... അവിടെ കിടന്നുറങ്ങിക്കോ...!”
അതും  പറഞ്ഞവൻ അതേ ബഞ്ചിന്റ മറ്റേ അറ്റത്ത് ഇരുന്നുറങ്ങിയിരുന്ന ഒരു സുഡാനിയെ വിളിച്ചെഴുന്നേൽ‌പ്പിച്ച് കാലിയായ മറ്റൊരു ബഞ്ചിലേക്ക് മാറ്റിയിരുത്തി.
എന്നിട്ടവൻ എന്റെ ബെഞ്ചിന്റെ മുകളിലെ ഫാൻ ഓണാക്കിത്തന്നിട്ട്
‘സുഖമായി കിടന്നുറങ്ങിക്കോള്ളാൻ’ അനുവാദവും തന്നു.
ഹോ.. ഞാനത്ഭുതം പൂണ്ടു...!
ഇങ്ങനത്തെ പോലീസ്സുകാരും സൌദിയിലുണ്ടോ...?

ബസ് സ്റ്റാന്റിൽ കിടന്നുറങ്ങുന്നത് പുത്തരിയൊന്നുമല്ലായിരുന്നു.
നാടകഭ്രാന്തും സിനിമാ ഭ്രാന്തുമായി നടന്നിരുന്ന കാലത്ത്, ആലുവ ടാസ് ഹാളിലെ നാടകം കഴിഞ്ഞും, പുത്തൻ സിനിമകൾ ആദ്യദിവസം തന്നെ കാണാനായി എറണാകുളത്ത്  സെക്കന്റ് ഷോ കഴിഞ്ഞും മറ്റും ബസ്സ് കിട്ടാതെ പലപ്രാവശ്യം ആലുവായിലും എറണാകുളത്തും ബസ് സ്റ്റാന്റുകളിൽ കിടന്നുറങ്ങി മൂട്ട കടിയും കൊതുകു കടിയും ധാരാളം കൊണ്ടിട്ടുണ്ട്..

കിടന്നു കൊണ്ടു തന്നെ ബെഞ്ചിന്റെ അടിയിലൊക്കെ വിശദമായി നോക്കി.
വല്ല മൂട്ടയോ മറ്റോ... ?
ഇല്ല. ഒന്നും കാണാൻ കഴിഞ്ഞില്ല.
വെളുക്കാറായപ്പോൾ ആ പോലീസ്സുകാരൻ തന്നെ വിളിച്ചെഴുന്നേൽ‌പ്പിച്ചു.
അഞ്ചു മണിക്ക് ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന് ഓർമ്മിപ്പിച്ചു.

ഉച്ച കഴിഞ്ഞ നേരത്താണ്  അൽ ഗസ്സീം ബസ് സ്റ്റാന്റിൽ എത്തുന്നത്.
അവിടന്ന് കമ്പനിയുടെ അൽ ഗസ്സീം ബ്രാഞ്ചിലേക്ക് ഫോൺ ചെയ്തു.
അരമണിക്കൂറിനുള്ളിൽ  എത്തുമെന്ന് അറിയിപ്പുകിട്ടി.
പറഞ്ഞതുപോലെ മാനേജർ തന്നെ എന്നെ കൂട്ടിക്കൊണ്ടു പോകാനെത്തി.
എനിക്കഭിമാനം തോന്നി...!
വല്ല ഡ്രൈവറേയും പറഞ്ഞയിക്കുന്നതിനു പകരം മാനേജർ തന്നെ നേരിട്ട് വന്നിരിക്കുന്നു.
മാനേജരും പിയൂണും ഡ്രൈവറും ക്ലാർക്കും എല്ലാം ആ ഈജിപ്ഷ്യൻ തന്നെയായിരുന്നെന്ന് പിന്നീടാണറിഞ്ഞത്.
അവനോട് എന്നെ ‘സച്ചി’യുടെ സൈറ്റിൽ എത്തിക്കണമെന്ന് അപേക്ഷിച്ചു.
കയ്യോടെ തന്നെ  അവൻ അവരുടെ സൈറ്റിൽ എത്തിച്ചു.
സച്ചിയെ കണ്ടതോടെ എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു...!!
ഓടി വന്ന അവനെ ഞാൻ കെട്ടിപ്പിടിച്ച് കരഞ്ഞു.
അവനും.
കുറേ നേരത്തേക്ക് ഞങ്ങൾക്ക് ആ സന്തോഷക്കരച്ചിൽ നിറുത്താനായില്ല.

അവിടെ ചൂടിന് അൽ‌പ്പം ശമനമുണ്ടായിരുന്നു.
നേരിയ തണുപ്പും തോന്നിത്തുടങ്ങിയിരുന്നു.
ജനാലുകളും മറ്റും കറുത്ത പ്ലാസ്റ്റിക് ബാഗുകൊണ്ട്  മൂടപ്പെട്ടിരുന്നു.
ഒരു തുള്ളി വെളിച്ചമോ, ഒരിത്തിരി കാറ്റോ പോലും അകത്തു കടക്കാനാവാത്ത വിധം ബന്ധവസ്സിലായിരുന്നു അവരുടെ മുറി.
ഏസി പോലും പ്ലസ്റ്റിക് കവറിട്ട് അകവും പുറവും മൂടിക്കെട്ടിയിരുന്നു.
ഏതുനേരവും മുറിയിൽ ലൈറ്റ് ഇട്ടാലെ ഇരുട്ട് നീങ്ങിയിരുന്നുള്ളു.
രാത്രിയും  പകലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ.
ഇറാക്കി പ്രസിഡന്റ് സദ്ദാം ഹുസ്സൈൻ പൊട്ടിക്കാൻ പോകുന്ന ‘രാസായുധ’ത്തിൽ നിന്നും രക്ഷപ്പെടാനായി അമേരിക്കന്റെ വാക്കു കേട്ട് ഇൻഡ്യൻ എംബസ്സിയുടെ നിർദ്ദേശപ്രകാരം ചെയ്ത മുൻ‌കരുതലായിരുന്നു ഇതൊക്കെ.

ഇവിടേക്ക് വരേണ്ടിയിരുന്നില്ലെന്ന് ഒരു നിമിഷം തോന്നി.
അവിടെ ജിദ്ദയിലായിരുന്നെങ്കിൽ സദ്ദാമിന്റെ രാസായുധം വഹിച്ച മിസ്സൈലൊന്നും അത്ര ദൂരത്തേക്ക് എത്തുമായിരുന്നില്ല.
ഈ കഷ്ടപ്പാടെല്ലാം സഹിച്ച് ഇവിടെയെത്തിയത് ഇതിനായിരുന്നോ..?
സദ്ദാമിന്റെ രാസായുധത്തിൽ വിഷവാതകം ശ്വസിച്ച് ശ്വാസം മുട്ടി മരിക്കാനാണോ എന്റെ വിധി.....!!?

ബാക്കി മാർച്ച് 15-ന്......