Sunday 7 June 2009

ഗ്രാമവഴി -- 4

കുടിൽ‌പ്പടിയിലെ വാസുനായരുടെ ചായക്കട...

മാതൃഭൂമി, മലയാള മനോരമ, കേരള കൌമുദി ഇത്യാദി പത്രങ്ങൾ എല്ലാം ഒറ്റയടിക്ക് ഇരുന്നു വായിച്ചു തീർക്കാൻ പറ്റുന്ന ഒരേ ഒരു സ്ഥലം.

അവിടെയിരുന്നു വായിക്കുന്നതിന് പ്രത്യേകം പണമൊന്നും കൊടുക്കേണ്ടങ്കിലും ഒരു ചായയെങ്കിലും കുടിക്കേണ്ടത് ഒരു സാമാന്യ മര്യാദ. അതിനപ്പുറത്തേക്ക് പൂട്ടിന്റെയും കടലക്കറിയുടേയും മണം മൂക്കിലടിച്ചു കേറുമ്പോൾ പത്രം വായന അറിയാതെ നിന്നു പോകും. കണ്ണ് കണ്ണാടിക്കൂട്ടിൽ കറങ്ങി നടക്കുന്നതോടൊപ്പം വായിലൂറുന്ന വെള്ളത്തിൽ കപ്പലോടിക്കാം. ചില്ലറ ഇല്ലന്നറിയാമെങ്കിലും പോക്കറ്റിൽ അറിയാതെ ഒന്നു തപ്പിപ്പോകും.

പത്രം ഓരോന്നായി അരച്ചു കലക്കി കുടിച്ചിരിക്കെ പുറകിൽ നിന്നാരൊ തോണ്ടിയതായി തോന്നി. തിരിഞ്ഞപ്പോൾ പടനായരാണ്. ഞാൻ പേപ്പർ അവിടെയിട്ട് ചായ ഗ്ലാസ്സിൽ ബാക്കിയുണ്ടായിരുന്ന ഒരിറ്റു ചായ കൂടി വായിലേക്ക് കമഴ്തി എഴുന്നേറ്റപ്പോൾ വാസു നായരെ ഒന്നു നോക്കാതിരുന്നില്ല.

ചായക്കുള്ള കാശിന് പോക്കറ്റിൽ ഒന്നും ഉണ്ടായിരുന്നില്ല. കാശ് കയ്യിലില്ലെങ്കിൽ അതാണ് പതിവ്. വാസു നായരെ ഒന്നു നോക്കും. മറ്റാർക്കൊ ചായ എടുത്തു കൊണ്ടിരിക്കുന്നതിനിടയിലായതു കൊണ്ട് ആ ചായ ഗ്ലാസ് മേശപ്പുറത്ത് ഒരു കുത്തു കുത്തും. ആ ശബ്ദം കേട്ടാലറിയാം അത്ര ഇഷ്ടമായിട്ടില്ലാന്ന്. എന്നാലും ഒന്നും ചോദിക്കില്ല. അടുത്ത ദിവസം വരുമ്പോൾ ഇന്നലത്തെ കാശ് തന്നിട്ടില്ലാന്ന് പറയാതെ പറയാൻ ചായ കൊണ്ടുവക്കുമ്പോൾ മേശപ്പുറത്ത് ഇത്തിരി ശബ്ദത്തിൽ ഒരു കുത്ത്.
എന്നാലും വളരെ നല്ല മനുഷ്യനായിരുന്നു. ഞാൻ ജനിക്കുന്നതിനു മുൻപും വാസു നായർക്ക് അവിടെ ചായക്കടയുണ്ട്. എന്റെ അച്ഛന്റെ നല്ല സുഹൃത്തായിരുന്നു. മാത്രമല്ല ഞങ്ങൾ അയൽവാസികളും.

പുറത്തിറങ്ങി പടനായരെ കണ്ടു. ഞാൻ തല കൊണ്ട് ആംഗ്യത്തിൽ ചോദിച്ചു.

‘എന്താടാ..?’ അവൻ മറ്റാരും കാണാതെ താഴേക്ക് കണ്ണ് കാണിച്ചു. ചായക്കടയുടെ മൂലയിൽ ചാരി വച്ചിരിക്കുന്ന പോസ്റ്ററിലാണ് കണ്ണു ചെന്നത്.

‘ങേ.. ‘ ഞാനുമൊന്നു ഞെട്ടി. ഒരു സിനിമാ നടിയുടെ സെക്സിയായ ഒരു ഫോട്ടൊ. അതെ ഒരു ‘A' പടം തന്നെ. അയിരൂർ തീയറ്ററിൽ ആണ്.

ഞാൻ നിർന്നിമേഷനായി ആ പോസ്റ്ററിൽ തന്നെ നോക്കി നിൽക്കെ വിശ്വനാഥൻ എന്നെയും തള്ളി മാറ്റിക്കൊണ്ട് പറഞ്ഞു.

“എടാ..ഇന്നു വ്യാഴാഴ്ചയാ. ഇന്നേക്കു മാത്രാ ഈ പടം. നാളെ പടം മാറും. ഇതിനകത്ത് ഒരു ‘മറ്റവൻ‘ ചേർത്തിട്ടുണ്ടെന്നു ആ പോസ്റ്ററൊട്ടിക്കാൻ വന്നവൻ പറഞ്ഞു. അതു കൊണ്ട് ഇന്നു തന്നെ സെക്കന്റ് ഷോക്ക് പോണം....”

"എടാ ഇത്ര പെട്ടന്ന് കാശെങ്ങനെയുണ്ടാക്കും... ആരെല്ലാം വരുന്നുണ്ടന്നറിയില്ലല്ലൊ...?

“മാധവൻ, ശ്രീധരൻ,രവി,വേണു, രാജു പിന്നെ നീയും ഞാനും...ഏഴെട്ടു പേരു വരും... ഏതായാലും ഞാനൊന്നു കറങ്ങീട്ടു വരാം. നിനക്കു പാസ്സുണ്ടല്ലൊ പോസ്റ്ററൊട്ടിക്കുന്നതിന് ?“

പടനായർ അടക്കാമര വാരിയും ചാക്കും കൊണ്ട് ബോർഡുണ്ടാക്കി വക്കും. അടുത്തുള്ള തീയറ്ററിലെ പോസ്റ്ററെല്ലാം അതിൽ ഒട്ടിക്കും. അവർ അതിനു പാസ്സും കൊടുക്കും. എല്ലാ തീയറ്ററിലും അവനു ഫ്രീയാ.

“എന്റെ കാര്യം വിട്..മറ്റുള്ളവരുടെ കാര്യം നോക്കിയാ മതി...”

“എന്നാ പിന്നെ വൈകുന്നേരം കാണാം..” അങ്ങനെ ഞങ്ങൾ പിരിഞ്ഞു.

ഞാൻ നേരെ വീട്ടിലേക്കു വിട്ടു. അച്ഛൻ കാശ് വക്കുന്ന മേശയിൽ തപ്പി. ആകെ ഒരഞ്ചു രൂപാ നോട്ട് മാത്രമെയുള്ളു. അതെടുത്താൽ അറിയും. വേറെ ചില്ലറ ഒന്നും കണ്ടില്ല. അമ്മ കഞ്ഞി കുടിക്കാൻ വിളിച്ചിട്ടും നിൽക്കാതെ തറവാട്ടിലെക്കു വിട്ടു.

അവിടെച്ചെന്ന് രവിയോട് വിവരം പറഞ്ഞു. സെക്കന്റ് ഷോക്ക് പോയാൽ അഛൻ ചീത്ത പറയുമെന്നു പറഞ്ഞ് അവൻ ഒഴിഞ്ഞു. പിന്നെ ഞാൻ കുളിക്കടവിലേക്കു ചെന്നു. കുളിക്കാനായി കടവിൽ ആരും ഉണ്ടായിരുന്നില്ല.


കുളിക്കടവിനു പടിഞ്ഞാറു വശത്ത് പുഴയോരത്ത് നിറഞ്ഞു നിൽക്കുന്ന കൈതക്കാടുകൾക്കിടയിൽ പരതി നടന്നു. അപ്പോൾ കണ്ടു നാളികേരം ഒരെണ്ണം...! അതെടുത്ത് കരക്കിട്ടു.
തെങ്ങു കയറിയപ്പോൾ ഉരുണ്ടു പോയതാണ്. അന്നേരം ഞങ്ങൾ സ്ഥലത്തുണ്ടെങ്കിൽ ആരും കാണാതെ കാലു കൊണ്ട് തട്ടി കൈതക്കാട്ടിലേക്ക് മാറ്റിയിടാറുണ്ട്.


കൈതക്കാട്ടിൽ നല്ല മൂർഖൻ ഉൾപ്പടെയുള്ള പാമ്പുകളുടെ ആവാസസ്ഥലമാണിവിടം. തേങ്ങ പെറുക്കിയിടാൻ വരുന്ന പെണ്ണുങ്ങൾ പാമ്പിനെ പേടിച്ച് ഇതൊന്നും ഇറങ്ങിയെടുക്കില്ല. ആ നാളികേരമായിരുന്നു ഞങ്ങളുടെ ചിലവിനത്തിൽ നല്ലൊരു ഭാഗം തന്നിരുന്നത്.

പുഴയുടെ തീരത്ത് നിന്നും രണ്ടെണ്ണം കൂടി കിട്ടി. ആ പറമ്പിന്റെ പടഞ്ഞാററ്റത്തു നിന്നും വടക്കോട്ട് ഒരു തോടുണ്ട്. ‘കാളത്തി‘ തോട്. അവിടം നിറയെ സർപ്പക്കാടും ഇടതൂർന്ന് വളർന്ന് നിൽക്കുന്ന വന്മരങ്ങളും ഉണ്ട്. അതിനുള്ളിൽ പരതിയപ്പോൾ രണ്ടു മൂന്നെണ്ണം കൂടി കിട്ടി. പിന്നെയും സർപ്പക്കാടിനുള്ളിൽ പരതുമ്പോൾ ഒരു സീൽക്കാരം കേട്ടു തിരിഞ്ഞു നോക്കി.

അതാ നിൽക്കുന്നു ഒരു മൂർഖൻ..!! പത്തിയും വിടർത്തി....!!! ഞാൻ പേടിച്ച് അനങ്ങാതെ നിന്നു. എന്റെ കയ്യിൽ ഒരു തേങ്ങയുമുണ്ട്. വന്നാൽ പമ്പിന്റെ കഥ കഴിക്കാൻ തെയ്യാറായി ഞാനും. എന്റെ കാലിന്റെ അടുത്തു തന്നെ ഉണങ്ങിയ ഒരു തെങ്ങിൻ പട്ടയും ഉണ്ടായിരുന്നു. പത്തി വിടർത്തിയ പാമ്പ് പോകാൻ കൂട്ടാക്കുന്നില്ല.

ഞാൻ‘ ശൂ..ശൂ..‘ന്നൊക്കെ ഒച്ചയെടുത്തിട്ടും മൂപ്പിലാൻ അനങ്ങാൻ കൂട്ടാക്കുന്നില്ല.

‘എന്റെ സാമ്രാജ്യത്തിൽ നുഴഞ്ഞു കയറി ശല്യമുണ്ടാക്കിയ ഇവനാരെടാ...’എന്ന ഭാവം. കൂടുതൽ ശ്രദ്ധിച്ചപ്പോൾ ഇത്തിരി നീളം കൂടിയ ഇനമാണെന്നു തോന്നി. അതോടെ എന്റെ ധൈര്യമെല്ലാം പതുക്കെ ചോർന്നു തുടങ്ങി. ശരീരം വിറക്കാനും തുടങ്ങി.

ഞാൻ തേങ്ങ പതുക്കെ കുനിഞ്ഞ് താഴെയിട്ടിട്ട് അടുത്തു കിടന്ന ഉണക്കമടൽ എടുത്ത് എന്തിനും തെയ്യാറായി നിന്നു. ഉണക്ക മടലിന്റെ അറ്റം പാമ്പിന്റടുത്തേക്കു പതുക്കെ നീട്ടിയതും മൂപ്പിലാൻ പത്തി താഴ്ത്തി. പിന്നെ പതുക്കെ പിന്നോട്ട് വലിഞ്ഞു. എന്റെ ശ്വാസം നേരെ വീണു.

ഇവിടെങ്ങാനും വച്ച് പാമ്പു കടിയേറ്റാൽ ഒരു മനുഷ്യനും അറിയില്ല. അവിടെ കിടന്ന് ചത്തു പോകത്തേയുള്ളു. അടുത്തെങ്ങും ഒരു വീടു പോലുമില്ല. ഇനി തേങ്ങാന്വേഷണം മതിയാക്കാമെന്നു തീരുമാനിച്ചു. ശരീരത്തിന്റെ വിറയൽ ഇതുവരെയും നിലച്ചിട്ടില്ല. കിട്ടിയ തേങ്ങയുമായി കുളിക്കടവിനടുത്ത് വന്നിരുന്നു. ഇനി ഇതെല്ലാം പൊതിച്ചെടുക്കണം.

തറവാടിന്റെ തെക്കെ മുറ്റത്ത് തൊഴുത്തിനോട് ചേർന്ന് കുഴിച്ചിട്ടിരുന്ന തേങ്ങ പൊതിക്കാനുള്ള മരക്കുറ്റി പിഴുതെടുത്ത് കുളിക്കടവിൽ അടിച്ചു താഴ്ത്തി. ഒരു കണക്കിന് തേങ്ങയെല്ലാം പൊതിച്ചെടുത്തു. മരക്കുറ്റി പഴയതു പോലെ ഇരുന്നിടത്ത് തന്നെ കുഴിച്ചിട്ടു.

ഒരു ചാക്കുസഞ്ചിയിൽ തേങ്ങയെല്ലാം അതിനകത്തിട്ട് കാളത്തി തോട്ടിലൂടെ നടന്ന് മനക്കലെ പറമ്പ് കേറിയിറങ്ങി ബണ്ടുങ്ങലെ മാധവൻ ചേട്ടന്റെ കടയിൽ കൊടുത്ത് കാശും വാങ്ങി വീട്ടിലെത്തുമ്പോഴേക്കും വയറ് കത്തിക്കാളുന്നുണ്ടായിരുന്നു.

പിന്നെ വൈകുന്നേരമാവാൻ കാത്തിരുന്നു. അത്താഴം നേരത്തെ കഴിച്ച് അഛൻ വരുന്നതിനു മുൻപ് വീട്ടീന്നിറങ്ങി. ഇല്ലങ്കിൽ ചിലപ്പൊ സിനിമക്ക് പൊക്ക് അതോടെ തീരും. കുടിൽ‌പ്പടിയിൽ ചെന്നതും മാധവനും രാജുവും കലങ്കിൽ ഇരുപ്പുണ്ട്. പടനായർ അച്ചൻ ഉറങ്ങുന്നതും കാത്തിരിക്കുന്നു പുറത്തിറങ്ങാൻ. കുറച്ചു കഴിഞ്ഞപ്പോഴുണ്ട് ശ്രീധരൻ പതുങ്ങി പതുങ്ങി വരുന്നു.

അങ്ങനെ കോറം തികഞ്ഞതും കുടിൽ‌പ്പടിയിൽ നിന്നും നേരെ വടക്കോട്ട് പാട വരമ്പിലൂടെ നടന്നു. ആരുടെ കയ്യിലും ഒരു ടോർച്ച് പോലും ഇല്ല. ഒരു ചെറിയ നാട്ടു വെളിച്ചം മാത്രം. മഴ വരാനുള്ള എല്ലാ ലക്ഷണവുമുണ്ട്. പടിഞ്ഞാറൻ മാനം മൂടിക്കെട്ടിത്തുടങ്ങി.
നെൽ‌പ്പാടത്തിനു നടുവിലൂടെ കുളക്കര തോടു കടന്നു പോകുന്നു. അതിന്റെ ഇരു വശത്തുമായി കൈതക്കാടുകളാണ് .അവിടെത്തിയപ്പോൾ പടനായർ മുങ്ങി.


“ഇവനെവിടെപ്പോയ്..?” ഞങ്ങൾ അവിടെ ചുറ്റുപാടും നോക്കി. അപ്പോഴുണ്ട് തോട്ടിൽ കൂടി നടന്നു വരുന്ന അവന്റെ കയ്യിൽ രണ്ടു താറാമുട്ട. പകൽ ആ തോട്ടിൽ താറാവിനെ ഇറക്കിയിരുന്നു. ഇനിയും നോക്കിയാൽ കിട്ടും . പക്ഷെ സമയമില്ല.

‘കുളക്കര‘ തോടു ചാടിക്കടന്നു ആലിക്കുന്നു കയറിയിറങ്ങി വടക്കെ പാടത്തെ ‘മറുതാ‘ കുളത്തിന്റെ വക്കത്ത് കൂടി അരണ്ട വെളിച്ചത്തിൽ ഞങ്ങൾ വർത്തമാനം പറഞ്ഞ് നടന്നു.
മറുത കുളത്തിന്റെ വക്കത്ത് വന്നപ്പോൾ നടത്തത്തിന്റെ വേഗത ഒന്നു കുറഞ്ഞു. പട്ടാപ്പകൽ പോലും അതിലെ വഴി നടക്കാൻ പേടിയാണ്. മറുതയുണ്ടെന്നു കേട്ടറിവെയുള്ളു.കണ്ടവരില്ല.എങ്കിലും ആ ഭാഗം കടന്നു പോകാൻ ഭയമാണ്. ഈ കുളത്തിന് നല്ല ആഴവും വലിയ മീനുകളും ധാരാളമുണ്ട്.

വീണ്ടും അവിടന്ന് നെൽ‌പ്പാടങ്ങൾക്ക് നടുവിലൂടെ നടന്ന് വടക്കെ അടുവാശേരിയുടെ വടക്കെ അറ്റത്ത് ചാലക്കുടിപ്പുഴയുടെ തീരത്തെത്തി. ഈ പുഴ ഇവിടെ വരുമ്പോൾ ഒരു തോടിന്റത്രയെ വലുപ്പമുള്ളു.മുൻപു നല്ല വീതിയുണ്ടായിരുന്നുവെന്ന് പരിസരം കണ്ടാലറിയാം. എല്ലാവരും നികത്തി നികത്തിയാണ് ഇപ്പോൾ ഇങ്ങനെയായത്.

ആഴം കുറഞ്ഞ വശത്തിറങ്ങി നടന്നു. നടുക്കെത്തിയപ്പോൾ മടക്കി കുത്തിയ മുണ്ടിന്റെ അടിവശം നനഞ്ഞു കുതിർന്നു. നടുക്കലേക്ക് ചെല്ലുന്തോറും വെള്ളം കൂടുതലാണെന്ന് മനസ്സിലായി. എന്നിട്ടും നനഞ്ഞു തന്നെ അക്കരെ ചെന്നു പറ്റി. നനഞ്ഞ മുണ്ട് അവിടെ വച്ച് പിഴിഞ്ഞുടുത്ത് വീണ്ടും നടന്നു. അപ്പോഴേക്കും തീയറ്ററിൽ സെക്കന്റ് ഷൊക്കുള്ള പാട്ടു വച്ചത് കേട്ടു.

തീയറ്ററിൽ എത്തിയിട്ടും റോഡിൽ തന്നെ നിന്നു. മുറ്റത്ത് ആരൊക്കെയുണ്ടെന്ന് നോക്കി. ഞങ്ങളെ പോലെയുള്ള പിള്ളേർ മാത്രമല്ല, ഞങ്ങൾക്ക് പരിചയമുള്ളവരുടെ കൂട്ടത്തിൽ നാട്ടിലെ മാന്യന്മാരും സ്കൂട്ടറിനും മറ്റും വന്ന് നേരത്തെ അകത്തു കയറി സീറ്റ് പിടിച്ചിട്ടുണ്ട്. അതുകൊണ്ട് ഇപ്പൊഴെ അകത്തു കയറാൻ പറ്റില്ല.

ലൈറ്റ് ഓഫാക്കിയിട്ട് കയറിയാ മതിയെന്ന് തീരുമാനിച്ചതിനാൽ പടം തുടങ്ങാ‍നായി പുറത്ത് കാത്തിരുന്നു. പടനായരുടെ കയ്യിലുള്ള താറാമുട്ട കൊടുത്ത് കപ്പലണ്ടിയും ഒരു പാട്ടു പുസ്തകവും വാങ്ങി. അപ്പൊഴേക്കും മൂടിക്കെട്ടിയ ആകാശം പതുക്കെ പെയ്തൊഴിയാൻ ആരംഭിച്ചു. തുടക്കത്തിൽ തന്നെ ശക്തിയായ മഴയാണ്. അടുത്തുള്ള പെട്ടിക്കടയുടെ സൈഡിലേക്ക് മാറി നിന്നു. ലൈറ്റ് ഓഫായതും ഞങ്ങൾ ഓടി ബഞ്ചിന്റെ ആദ്യത്തെ നിരയിൽ തന്നെ ഇരുന്നു.

തല കുനിച്ച് പിടിച്ച് തിരിഞ്ഞു നോക്കി. പരിചയക്കാർ ആരെങ്കിലും കണ്ടുവൊ..? ചില മാന്യന്മാർ കച്ചമുണ്ടു കൊണ്ടു മുഖവും തലയും മറച്ചിരുന്നാണ് കാണുന്നത്. മറ്റു ചിലർ തല നന്നെ താത്തിപ്പിടിച്ച് മുൻപിലെ കസേരയിൽ താടി മുട്ടിച്ച് വച്ചാണ് ഇരിക്കുന്നത്. പടം കാണുകയും വേണം, എന്നാൽ തങ്ങളെ മറ്റാരും കാണാനും പാടില്ല. എങ്ങനെ ചിരിക്കും, ചിരിക്കാതിരിക്കും..

പ്രതീക്ഷിച്ചതു പോലെ അവിടവിടയായി ചില സീനുകൾ കാണിച്ചിരുന്നു. അത്തരം സീനുകൾ വരുമ്പോൾ ജനം കൂവി ആർത്തുല്ലസിച്ചു. സിനിമ തീരുന്നതിനും മുൻപു തന്നെ ഞങ്ങൾ എഴുന്നേറ്റു പുറത്തു കടന്നു. അകത്തിരിക്കുന്ന പകൽ മാന്യന്മാർ പുറത്തിറങ്ങി ഞങ്ങളെ കാണുന്നതിനു മുൻപു തന്നെ. അല്ലെങ്കിൽ നാളെ ഞങ്ങളെ കാണുമ്പോൾ അവർ തല കുനിച്ച് പോകേണ്ടി വരുന്നത് ഒഴിവാക്കി കൊടുക്കണമല്ലൊന്നോർത്തിട്ടാണെ...!

സിനിമ തുടങ്ങുന്നതിനു മുൻപു തുടങ്ങിയ മഴ നിന്നിട്ടില്ല. മഴ നനഞ്ഞു തന്നെ ഞങ്ങൾ ഓടി. റോഡിൽ നിന്നും പാട വരമ്പിലേക്കിറങ്ങുന്നതു വരെ ഓട്ടം തുടർന്നു.
പുഴയുടെ തീരത്തെത്തിയപ്പോൾ കണ്ണു തള്ളിപ്പോയി. വെള്ളം ഏറെ പൊങ്ങിയിരിക്കുന്നു. നിറുത്താതെ പെയ്യുന്ന മഴ മലകളിൽ നേരത്തെ തുടങ്ങിയിരിക്കണം. നല്ല ഒഴുക്കുമുണ്ട്. ‘എന്തു ചെയ്യുമടാ...എന്ന ഭാവത്തിൽ ഞങ്ങൾ പരസ്പരം നോക്കി നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല. വിശാലമായ നെൽ‌പ്പാടങ്ങളാണ് ചുറ്റിലും. അടുത്തെങ്ങും ഒരു വീടു പോലുമില്ല. ചെറിയൊരു നാട്ടു വെളിച്ചം മാത്രം കൂട്ടിനുണ്ട്. പടനായർ പറഞ്ഞു.

”ദാ..ആ കാണുന്ന മുരിങ്ങ മരത്തിന്റെ ചുവട്ടിൽ എത്തണം.”

“ ശരിയാണ്, ഇങ്ങോട്ടു വന്നപ്പോൾ ആ മരത്തെ ചൂറ്റിപ്പിടിച്ചാണ് താഴേക്കിറങ്ങിയത്..” ഞാൻ പറഞ്ഞു.

” അവിടെ എത്തണമെങ്കിൽ നമ്മൾ കുറച്ചു കൂടി കിഴക്കോട്ട് പോയിട്ട് വേണം നീന്താൻ.. അല്ലെങ്കിൽ ഒഴുക്കു കാരണം അവിടെ എത്തില്ല. വേറെ പടിഞ്ഞാറ് എവിടെയെങ്കിലും ആകും എത്തുക.‘


അങ്ങനെ ഞങ്ങൾ കുറച്ചു കിഴക്കോട്ട് മുട്ടിനു വെള്ളത്തിൽ നടന്നു. കുറച്ചകലെ എത്തിയപ്പോൾ ഞങ്ങൽ പുഴയിലേക്ക് ഇറങ്ങി. മുണ്ടഴിച്ച് എല്ലാവരും തലയിൽ കെട്ടി. രാജു മാത്രം മുണ്ടു മടക്കിക്കുത്തിയതേയുള്ളു. ഞാൻ പറഞ്ഞു.

“ എടാ മുണ്ടഴിച്ച് തലയിൽ കെട്ട്. ഇല്ലെങ്കിൽ നീന്തുന്നതിനിടയിൽ മടക്കി കുത്തിയത് അഴിഞ്ഞു പോയാൽ, നിനക്കു മുണ്ടു തടഞ്ഞിട്ട് നീന്താൻ പറ്റില്ല. മുണ്ടെങ്ങാനും അഴിഞ്ഞു പോയാൽ പിന്നെ വീട്ടിലും തുണിയില്ലാതെ ... അയ്യേ...!!!”
അതു കേട്ടതും ഈ പുഴ നീന്തുന്നതിലെ പരിഭ്രാന്തിയും പേടിയും ഒക്കെ ഓരോരുത്തരുടെയും ഉള്ളിൽ ഉണ്ടെങ്കിലും ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.

“എടാ എനിക്കറിയാടാ...അതൊക്കെ...,പക്ഷെ അടിയിലു വല്ലതും വേണ്ടെ.....?” ചിരിക്കിടയിൽ രാജു പറഞ്ഞു തീർന്നതും ചിരി പൊട്ടിച്ചിരിയായി മാറി.

”പിശാശ്.....!! ഒരു സ്ഥലത്തു പോകുമ്പോഴെങ്കിലും ഒരു നിക്കർ ഇട്ടാലെന്താ...” ശ്രീധരൻ.

പിന്നെ ചിരി അവസാനിപ്പിച്ച് ഞങ്ങൾ നീന്താൻ തുടങ്ങി. ശ്രീധരനും രാജുവും ആദ്യം. പിന്നെ പടനായരും മാധവനും അവസാനം ഞാനും. ഒഴിക്കിനൊപ്പം ഞങ്ങളും നീങ്ങി.പതുക്കെ പതുക്കെ തീരത്തോട് അടുത്തു കൊണ്ടിരുന്നു. കൃത്യമായിത്തന്നെ വിചാരിച്ച മുരിങ്ങമരത്തിന്റെ കടക്കൽ തന്നെ എത്തി. എല്ലാവരും ഉണ്ടോന്ന് ഉറപ്പു വരുത്തിയിട്ട് കരക്ക് കയറി മുണ്ടു പിഴിഞ്ഞുടുത്ത് വീണ്ടും നടപ്പു തുടർന്നു.

മഴ അപ്പോഴും തുടരുന്നുണ്ടായിരുന്നു. ശരീരം മുഴുവനും നനഞ്ഞിരിക്കുന്നതിനാൽ തണുത്തു വിറക്കാനും തുടങ്ങിയിരുന്നു.

നടന്നു നടന്ന് പഴയ ‘മറുത‘ കുളത്തിന്റെ അടുത്തെത്തിയതും മുൻപെ പോയ രാജു പെട്ടെന്നു ഒരു അലർച്ചയോടെ പിറകോട്ട് മലച്ചതും കുളത്തിലെക്ക് എന്തൊ ഒന്നു എടുത്തു ചാടിയതും ഒപ്പമായിരുന്നു...!!? എല്ലാവരും പേടിച്ചു വിറച്ചു...!! എങ്ങും ഓടാൻ നിവൃത്തിയില്ലാത്തതു കൊണ്ട് ഞങ്ങൾ അവിടെ തന്നെ നിന്നു. കുളത്തിലെ ഓളം അപ്പോഴും നിലച്ചിട്ടില്ല.
എന്തായിരിക്കും ആ വീണത്...? ആർക്കും ഒരുത്തരവും കിട്ടിയില്ല. ഞങ്ങൾ നിന്നിടത്ത് തന്നെ നിൽക്കുകയാണ്. സ്വകാര്യം പറയുന്നതു പോലെയാണ് സംസാരിക്കുന്നത്.

“ഇനി ‘മറുത‘യായിരിക്കുമൊ...?”

“നീ വല്ലതും കണ്ടൊ..?”

“ ഞാൻ കണ്ടില്ല.. എന്റെ മുൻപിൽ കൂടി എന്തൊ ഒന്നു പൊങ്ങി ചാടിയതാ കണ്ടത്...അപ്പഴാ ഞാൻ ഒച്ചയെടുത്തത്.... ഇരുട്ടത്തായതു കൊണ്ട് വ്യക്തമായി കാണാനും പറ്റിയില്ല.”

“ ഇനി നിൽക്കണ്ട പോകാം..” ഞങ്ങൾ പതുക്കെ അടിവച്ചടിച്ച് നടന്നു. ഓരൊ കാൽ വെപ്പും സൂക്ഷിച്ചാണ് വച്ചത്. കൂടാതെ കൈകൾ തമ്മിൽ പരസ്പരം കൂട്ടിപ്പിടിച്ചാണ് നടന്നിരുന്നത്.


കുളത്തിന്റെ പകുതി കഴിയുന്നതു വരെ ഒരനക്കവും കേട്ടില്ല. മഴ അപ്പോഴും ഇടമുറിയാതെ പെയ്യുന്നുണ്ട്. മുന്നിൽ നടന്ന രാജു കാലെടുത്തു വച്ചതും നെൽച്ചെടികൾക്കിടയിൽ നിന്നും ഒരു അനക്കം കണ്ടു. ഞങ്ങൾ പെട്ടെന്നു നിന്നു. സാവധാനം ഒച്ചയുണ്ടാക്കാതെ നെൽക്കണ്ടത്തിൽ നിന്നും വരമ്പിലേക്ക് കയറി. പിന്നീട് അനക്കമൊന്നും കണ്ടില്ല. എന്നാലും അതെന്താണെന്നറിയാതെ എങ്ങനെ മുന്നോട്ടു പോകും..?

മാധവൻ വരമ്പിൽ നിന്നും കുറച്ചു ചെളി വാരി അനക്കം കണ്ടിടത്തേക്ക് എറിഞ്ഞതും, അവിടെ നിന്നും ചക്ക പോലത്തെ ഒരു തവള പൊങ്ങിച്ചാടിയതും ഒരുമിച്ചായിരുന്നു...! ഒറ്റച്ചാട്ടത്തിനു തന്നെ തവള കുളത്തിലെത്തി. ഒരു കല്ലു കുളത്തിൽ വീണ പോലെ ശബ്ദം കേട്ടു. ഇത്രയും വലിയ തവളയെ അതിനു മുൻപു കണ്ടിട്ടില്ല.

ഞങ്ങളുടെ ശ്വാസം നേരെ വീണു. വിറയൽ മാറി. കുറച്ചു നേരം കൂടി അവിടെ നിന്നു.

“അപ്പോൾ ഇതായിരുന്നല്ലെ മനുഷ്യരെ പേടിപ്പിച്ചിരുന്ന മറുതാ..!!?” രാജുവിന്റെ പറച്ചിൽ കേട്ട് എല്ലാവരും ആശ്വാസത്തോടെ ചിരിച്ചു.

“ആളുകൾ വെറുതെ പറഞ്ഞുണ്ടാക്കുന്നതാ..തീപ്പന്തം പാഞ്ഞുവന്ന് കുളത്തിൽ ചാടുമത്രെ..!?“

” ഇതാരും കണ്ടോരില്ലാതാനും..” അഭിപ്രായങ്ങൽ ഓരോന്നായി പറഞ്ഞ് ഞങ്ങൾ കുടിൽ‌പ്പടിയിൽ എത്തി.

മഴ ചാറലായി മാറിയിരുന്നു. കലുങ്കിൽ കുറച്ചു നേരം കൂടി മറുതയുടെ കഥ പറഞ്ഞിരുന്നു ചിരിച്ചു. പിന്നെ എല്ലാവരും പിരിഞ്ഞു. ഞാനും ശ്രീധരനും കൂടി ഇടവഴിയെ കയറി കൂരിരുട്ടത്ത് തപ്പിത്തടഞ്ഞ്

നടന്നു. ഇരുവശത്തുമുള്ള മുളങ്കാടുകളും വലിയ മരങ്ങളും കാരണം വെളിച്ചം തീരെയില്ലായിരുന്നു.


മുകളിലേക്ക് നോക്കി വൃക്ഷത്തലപ്പുകൾക്ക് മുകളിലെ വിടവിൽ കൂടി കാണുന്ന ആകാശമായിരുന്നു ഞങ്ങളുടെ വഴിത്താര. അതുകൊണ്ട് മുകളിലേക്ക് നോക്കി നടന്നു. എന്റെ വീടിന്റെ പടി എത്തിയതും ഞാൻ യാത്ര പറഞ്ഞു.

ശ്രീധരൻ ഒറ്റക്കു മുന്നോട്ടു നടന്നു. അവൻ പോകുന്നതും നോക്കി പടിക്കലെ മുളങ്കാടുകൾക്കരികെ ഞാൻ മാറി നിന്നു. അടുത്ത വീടിന്റെ പടി വരെയെ പോയുള്ളു. അവൻ പോയ പോലെ തന്നെ പുറകൊട്ട് നടന്നു വന്നു. എനിക്ക് ചിരിയടക്കാനായില്ല.

”എടാ..എന്നെ ഒന്നു കൊണ്ടാക്കടാ...”

“ശരി..നടക്ക്... ദാ. കുഞ്ഞൻ നായരുടെ പടി വരെ വരൂള്ളു. അതു കഴിഞ്ഞാ നീ തന്നെ പൊക്കോളണം..” അതു സമ്മതിച്ചിട്ടാണ് ഞങ്ങൾ നടന്നത്. കുഞ്ഞൻ നയരുടെ പടിയെത്തിയിട്ടും അവൻ പോകാൻ കൂട്ടാക്കിയില്ല.

അവന്റെ വീടിന്റെ പടിയെത്തിയിട്ടും ഇരുളടഞ്ഞ പറമ്പിലെ ഭീകരത അവനെ ഭയപ്പെടുത്തി.എനിക്ക് ചിരിയും സങ്കടവും വന്നു. മുന്നോട്ട് നോക്കിയപ്പോൾ പറമ്പിൽ കണ്ട ഇരുട്ട് എന്നെയും പേടിപ്പിച്ചു. ഞാനും അവനോടൊപ്പം നടന്നു. വീടിന്റെ മുറ്റത്തെ മൂവാണ്ടൻ മാവിന്റെ അടുത്തെത്തിയതും ഞങ്ങൾ പെട്ടെന്നു നിന്നു പോയി.

ഇറയത്ത് ആരൊ നിൽക്കുന്നുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അയാൾ ഉലാത്താൻ തുടങ്ങി. അപ്പോഴാണ് ആളെ പിടിത്തം കിട്ടിയത്. ശ്രീധരന്റെ അഛനാണ്.
ഞാൻ പതുക്കെ മാവിന്റെ മറവിലേക്ക് മാറി. ഇന്നു ശ്രീധരന്റെ തുട പൊട്ടിയതു തന്നെ. ശ്രീധരൻ എന്തും വരട്ടെയെന്നു കരുതി മുറ്റം കടന്ന് ഇറയത്തേക്കു കയറി. അഛൻ ഓടിവന്നു. ഒന്നും മിണ്ടിയില്ല. തലയിലും ഷർട്ടിലും തൊട്ടു നോക്കി. മകനെ കട്ടിപ്പിടിച്ച് അകത്തേക്കു കടന്ന് വാതിൽ വലിച്ചടച്ച് സാക്ഷയിടുന്ന ഒച്ച കേട്ടു. പിന്നെ ശബ്ദമൊന്നും കേട്ടില്ല.

‘എന്തൊരു നല്ല അച്ചൻ..’ ഞാൻ മനസ്സിലോർത്തു. പിന്നെ ആ കൂരിരുട്ടിൽ തിരിഞ്ഞു നടന്നു. പടിക്കലെത്തിയപ്പോഴുണ്ട് ശ്രീധരൻ വിളിക്കുന്ന ഒച്ച കേട്ടു.

‘എടാ..ടോർച്ചു കൊണ്ടോക്കോടാ...” ഞാൻ കൂടെയുണ്ടായിരുന്നെന്നു പറഞ്ഞു കാണും.അതുകൊണ്ട് ടോർച്ചു കൊടുത്തുവിടാൻ അഛൻ പറഞ്ഞിട്ട് പുറത്തിറങ്ങിയതാവും. പക്ഷെ ഞാൻ മിണ്ടിയില്ല. അവൻ അവിടെയൊക്കെ ടോർച്ചടിച്ച് നോക്കുന്നുണ്ടായിരുന്നു. എന്നെ കാണാത്തതു കൊണ്ട് വീട്ടിലേക്ക് കയറിപ്പോയി.

നേരം വെളുക്കാറായിട്ടുണ്ടാകും. മഴ മാറിയിരിക്കുന്നു. വൃക്ഷങ്ങളുടെ ഇലകളിൽ നിന്നുമുള്ള വെള്ളത്തുള്ളികൾ നനഞ്ഞു കുതിർന്ന ഷർട്ടിൽ വീണുടയുന്ന ശബ്ദം കേൾക്കാം. ചീവീടുകൾ ചെവി പൊട്ടും വിധം ശബ്ദമുണ്ടാക്കുന്നു. തവളകൾ ഇനിയും മഴ വരുന്നതായി വിളിച്ചറിയിക്കുന്നു. ഞാൻ മുൻപിലും പുറകിലും നോക്കി. എവിടേയും ഇരുട്ടു തന്നെ.

ഞാൻ ഓടി. വീടെത്തുന്നതു വരെ ഓടി. തിരിഞ്ഞു നോക്കാതെ ഓടി.

നടക്കല്ലിൽ നിന്ന് മുണ്ടും ഷർട്ടും ഊരിപ്പിഴിഞ്ഞിട്ട് മുൻ വാതിൽ ശബ്ദമുണ്ടാക്കാതെ പതുക്കെ തുറന്ന് അകത്തു കയറിയതും അഛന്റെ ചുമ കേട്ടു. അതൊരു ഉണ്ടാക്കിച്ചുമ ആയിരുന്നില്ലെ...?.
‘നീ വന്നത് ഞാനറിഞ്ഞടാ‘എന്നായിരുന്നില്ലെ അതിനർത്ഥം. എന്നും ഞാൻ വൈകി വരുമ്പോൾ കേൾക്കാറുള്ളതാണ് ഈ ചുമ. എന്റഛനും ഉറങ്ങാതെ എന്നെയും കാത്തിരിക്കയായിരുന്നൊ...? മുറിയുടെ വാതിൽ തുറന്നതും ക്ലോക്കിൽ സമയം മൂന്നടിച്ചു..

ഒരു പാതിരാപ്പടം കാണാൻ പെട്ട പാട്....!

ഇന്നിപ്പോൾ കാലമേറെ കടന്നു പോയിരിക്കുന്നു. നാട് ഒരുപാട് പുരോഗമിച്ചിരിക്കുന്നു...

കൊച്ചു കുട്ടികളുടെ കയ്യിലിരിക്കുന്ന മോബൈൽ ഫോണിൽ‌പ്പോലും പാതിരാപ്പടങ്ങൾ ലോഡ് ചെയ്ത് കൊണ്ടു നടന്ന് കണ്ട് രസിക്കുന്നു.....

കാലം പോയ പോക്കെ.......!!!?

നാം ഇത്ര ധൃതി പിടിച്ച് എങ്ങോട്ടാണ്.........?