Wednesday 12 June 2019

നോവൽ
പ്രവാസബാക്കി.  (16)


കഥ ഇതുവരെ

ഞാൻ ബ്ലോഗർ കേരളേട്ടനെ സന്ദർശിക്കാനായി ബ്ലോഗർമാരായ മുരളിച്ചേട്ടനേയും വിനുവേട്ടനേയും കൂടെ കൂട്ടുന്നതിനായി  തൃശ്ശൂർക്ക് പുറപ്പെടുന്നു. തൃശ്ശൂർ സ്റ്റാന്റിൽ വച്ച് അപ്രതീക്ഷിതമായി കണ്ട പിച്ചക്കാരൻ തന്റെ പഴയ ഗൾഫ് സുഹൃത്തും നാട്ടുകാരനുമായ ശേഖരേട്ടനാണെന്ന് തിരിച്ചറിഞ്ഞതും ഞെട്ടിപ്പോയി.
അന്നത്തെ യാത്ര ക്യാൻസൽ ചെയ്ത് ശേഖരേട്ടനുമായി ഒരു ഹോട്ടലിൽ മുറിയെടുത്തു. അതിനു ശേഷം എല്ലാവരുമായി ഒരു ബാറിൽ കയറുന്നു. അവിടെ വച്ച് ശേഖരേട്ടൻ താനീയവസ്ഥയിൽ വന്നുപെട്ട കഥ പറയുന്നു. പിറ്റെ ദിവസം കഥപറഞ്ഞവസാനിക്കുന്നതിനു മുൻപു തന്നെ കേരളേട്ടനെ സന്ദർശിക്കാനായി പാലക്കാടിനു പുറപ്പെടുന്നു. ഇടക്ക് വച്ച് സുകന്യാജിയും കാറിൽ കയറുന്നു. കേരളേട്ടന്റെ ആതിഥ്യം സ്വീകരിച്ച് ഗംഭീരമായ സദ്യയും കഴിച്ച് സുകന്യാജിയെ പാലക്കാട്ട്  ഓഫീസിലിറക്കിയ ശേഷം വേഗം ശേഖരേട്ടന്റെ മുറിയിലെത്തി. ശേഖരേട്ടൻ കഥ തുടർന്നു. ഉല്ലാസയാത്രക്ക് പുറപ്പെട്ട ശേഖരേട്ടനും കുടുംബത്തിനും ഭാര്യ പീഡിപ്പിക്കപ്പെട്ടതിനെ തുടർന്ന് തിരിച്ചു പോരേണ്ടി വന്നെങ്കിലും അവർ ആത്മഹത്യ ചെയ്തു. മക്കളെ നാട്ടിൽ നിന്നം മാറ്റിയ ശേഷം പ്രതികാരം ചെയ്യാനായി ശേഖരേട്ടൻ വീണ്ടും ആ ഹോട്ടലിലെത്തുന്നു. ഹോട്ടൽ മാനേജരുമായി ബന്ധം സ്ഥാപിക്കാനായി രണ്ടു പേരും മദ്യപിക്കുന്നു. മദ്യപാനത്തിനിടക്ക് ആരുമറിയാതെ ബാക്കിയുള്ള മദ്യത്തിൽ വിഷം ചേർത്ത് വക്കുന്നു. ബസ്സ് വന്നതിനാൽ ശേഖരേട്ടൻ അവിടം വിടുന്നു. പിറ്റേ ദിവസത്തെ സായാഹ്ന പത്രത്തിൽ ഹോട്ടൽമാനേജരുടെ മരണ വിവരത്തോടൊപ്പം കണ്ട രണ്ടു നിരപരാധികളുടെകൂടി മരണം ശേഖരേട്ടനെ തളർത്തി. തുടർന്ന് സ്വയം ശിക്ഷ ഏറ്റുവാങ്ങി വർഷങ്ങളോളം അലഞ്ഞു നടന്നു. തനിക്ക് ചെയ്യാൻ കഴിയുന്ന സഹായങ്ങളും മറ്റുള്ളവർക്കായി ചെയ്തു കൊടുത്ത കൂട്ടത്തിൽ താൻ കാരണം മരണപ്പെട്ട ഒരുവന്റെ മകളുടെ വിവാഹവും ഭംഗിയായി നടത്തിക്കൊടുത്തു.

തുടർന്നു വായിക്കുക ..

നന്മയുള്ള മനുഷ്യർ...

"അല്ലാ, കൂട്ടത്തിൽ ആ ടീച്ചറേക്കൂടി കൂട്ടിയാലോ ....?"
ബിലാത്തിച്ചേട്ടന്റെ ആ വാക്കുകൾ ശേഖരേട്ടനിൽ നാണത്തിൽ പൊതിഞ്ഞ ഒരു പുഞ്ചിരി സമ്മാനിച്ചപ്പോൾ ഞങ്ങൾക്കതൊരു കൂട്ടച്ചിരിക്കു വക നൽകിയത്, കുറേനേരത്തെ മനഃപ്രയാസത്തിന് നല്ലൊരു റിലാക്സായിരുന്നു.

അന്ന് നേരം കണ്ടമാനം വൈകിയതുകൊണ്ട് ഞങ്ങളാരും ശേഖരേട്ടനെ തനിച്ചാക്കിയില്ല. അതിനിടക്ക് ടീച്ചറുമായിട്ടുള്ള ശേഖരേട്ടന്റെ ഇടപാടെന്തെന്നറിയാനായി ബിലാത്തിച്ചേട്ടൻ ഒരു ചാരപ്പണി നടത്തി നോക്കി. ഉറക്കം നടിച്ച് തൊട്ടടുത്ത് കിടന്ന ഞങ്ങൾ ആ രഹസ്യംപറച്ചിൽ കണ്ടു പിടിച്ചത് വീണ്ടും ഒരു കൂട്ടച്ചിരിക്ക് വകയായി. ഞങ്ങൾ ശേഖരേട്ടന്റെ ചുറ്റും കൂടി, ആ കഥ പറയാൻ പ്രോത്സാഹിപ്പിച്ചു.

"നിങ്ങളുദ്ദേശിക്കുന്നതു പോലെയുള്ള ഒരാളല്ല ടീച്ചർ. അവർ ഹൈസ്ക്കൂളിൽ നിന്നും ഹെഡ്മിസ്ട്രസ് ആയി റിട്ടയർ ചെയ്തതാ. അവർക്ക് ഒരു മകളുണ്ട്. വിവാഹ ശേഷം വിദേശത്താണ്. അയാൾക്ക് അവിടത്തെ പൗരത്വമുള്ളതുകൊണ്ട് ഇങ്ങോട്ട് വരവ് കുറവാണ്. ടീച്ചർക്ക് ഇവിടത്തെ വീടും നാടുമൊന്നും വിട്ടുപോകാൻ മനസ്സില്ല. വാസ്തവത്തിൽ അവരൊറ്റക്കാണ് താമസം... "
ശേഖരേട്ടൻ പറഞ്ഞു നിറുത്തിയിട്ട് ഞങ്ങളെ ഒന്നു നോക്കി. അന്നേരം ബിലാത്തിച്ചേട്ടൻ ചോദിച്ചു.
" നിങ്ങളെങ്ങനെയാ കണ്ടുമുട്ടിയത്... എവിടെ വച്ച്....?"

ഇവരിതെല്ലാം ചോർത്തിയെടുത്തിട്ടേ പിന്മാറുകയുള്ളെന്നു മനസ്സിലായതോടെ ശേഖരേട്ടൻ  മനസ്സ് തുറന്നു.
" അവരുടെ വീടിന്റെ ഗേറ്റിനു മുന്നിൽ ഒരു ബസ്റ്റോപ്പുണ്ട്. അവിടെ ഇരിക്കാനുള്ള ബഞ്ചും മറ്റും ഉണ്ടായാരുന്നു. ആ ബസ്റ്റോപ്പ് ടീച്ചർ തന്നെ പണിയിച്ചതായിരുന്നു, അവരുടെ കുടുംബപ്പേരിൽ ഭർത്താവിന്റെ ഓർമ്മക്കായി. അതുകൊണ്ട് തന്നെ നല്ല രീതിയിൽ സംരക്ഷിക്കപ്പെട്ടിരുന്നു.

ഞാൻ ഒരു ദിവസം രാത്രിയിൽ അവിടെ കിടന്നുറങ്ങുകയായിരുന്നു. നല്ല ഉറക്കത്തിലായ ഞാൻ ഒരു ശബ്ദം കേട്ടാണ് ഉണർന്നത്. അപ്പോൾ ടീച്ചറുടെ വീടിന്റെ മതിലിൽ ഒരാൾ കയറാൻ ശ്രമിക്കുന്നതു കണ്ടു. ഞാൻ കിടക്കുന്ന ബസ്റ്റോപ്പിന്റെ പുറകിലെ ഭിത്തിയിൽ ചവിട്ടിയാണയാൾ കയറുന്നത്. മറ്റൊരാൾ അയാളെ സഹായിക്കാനായി താഴെ നിൽപ്പുണ്ട്. ഇവന്മാർ കള്ളന്മാരാണെന്നു് പെട്ടെന്ന് തോന്നിയെങ്കിലും പ്രതികരിക്കാൻ പേടി തോന്നി. തന്നെയുമല്ല ഇത്തരക്കാർ ക്രൂരന്മാരുമായിരിക്കുമല്ലൊ. എങ്കിലും ഞാനൊന്നു ചുമച്ചു. അതേറ്റു. മുകളിൽ നിന്നവൻ ചാടിയിറങ്ങി ഓടി.

പിന്നെയെനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. അന്നവിടെ ആരാണ് താമസിക്കുന്നതെന്ന് അറിയില്ലായിരുന്നു. നേരം വെളുപ്പിനാണ് ഒന്നു മയങ്ങിയത്. എന്നെയാരോ തട്ടിയുണർത്തിയപ്പോഴാണ് ഞാൻ ഞെട്ടിയുണർന്നത്....
അത് ഒരു സ്ത്രീയായിരുന്നു. നല്ല കുലീനത്വമുള്ള, കുടുംബത്തിൽപ്പിറന്ന ഒരു സ്ത്രീയാണെന്ന് ഒറ്റനോട്ടത്തിൽത്തന്നെ മനസ്സിലാകും. കയ്യിലൊരു ചൂലുമുണ്ടായിരുന്നു. അവരെന്തിന് ഈ ബസ്റ്റാന്റൊക്കെ അടിച്ചുവാരാൻ നടക്കുന്നുവെന്നത് എന്നെ അത്ഭുതപ്പെടുത്തി. പിന്നീടാണ് അവർ പണിതതാണ് അതെന്നും മറ്റും അറിയുന്നത്.

ഇന്നലെ രാത്രിയിൽ നടന്ന സംഭവം ഞാനവരോട് പറഞ്ഞു. അതുകേട്ട് അവർ ഞെട്ടിയതായി തോന്നിയില്ല. എങ്കിലും അവർ കുറച്ചു നേരം മൗനമായി നിന്നിട്ട് പറഞ്ഞു.
" ഞാനിവിടെ ഒറ്റക്കാണെന്ന് അറിയാവുന്നവർ ആയിരിക്കും. അല്ലെങ്കിൽ ഈ 'കോഴിക്കൽ തറവാട്ടിൽ ' അതിക്രമിച്ചു കയറാൻ ആരും ധൈര്യപ്പെടില്ല.'
അന്ന്, വീട്ടിലേക്ക് വന്നാൽ ചായ തരാമെന്നും പോകരുതെന്നും പറഞ്ഞിട്ടാണവർ പോയത്.
ഞാൻ ചെല്ലാതായപ്പോൾ അവർ വീണ്ടും വന്നെന്നെ വിളിച്ചു. പോകാതിരിക്കാനായില്ല. പുറത്തെ ബാത്ത് റൂമിൽ പ്രാധമിക കർമ്മങ്ങൾ മാത്രമല്ല ഒരു കുളിയും കൂടി പാസ്സാക്കിയിട്ടേ പുറത്തിറങ്ങിയുള്ളു. പ്രഭാതഭക്ഷണം കഴിച്ചിരിക്കുമ്പോഴാണ് അവരുടെ കഥ പറയുന്നത്.

ഒരു മകൾ മാത്രമേയുള്ളു. ഡോക്ടറാണ്. വിവാഹശേഷം ഇംഗ്ലണ്ടിലേക്ക് പോയ അവർ പിന്നെ ഒരു പ്രാവശ്യമേ വന്നിട്ടുള്ളു. ടീച്ചറുടെ ഭർത്താവ് ഒരു ഹാർട്ടറ്റാക്കിൽ തീർന്നത്, മകളുടെ വിവാഹത്തിനും അഞ്ചു വർഷം മുമ്പാണ്. മകളും പോയതോടെ അവർ ഒറ്റക്കാണ് ആ വീട്ടിൽ താമസം. കൂട്ടത്തിൽ നാട്ടുകാരുടെ ഇടയിലെ ചില സാമൂഹിക പ്രവർത്തനങ്ങളും ഉണ്ട്. അതുകൊണ്ട് നാട്ടുകാരുടെയൊക്കെ ലക്ഷ്മിടീച്ചർ എനിക്കും ഒരു ലക്ഷ്മിയായിട്ടാണ് തോന്നിയത്. "

ഒന്നു ശ്വാസമെടുക്കാനെന്നോണം ശേഖരേട്ടൻ ഒന്നു നിറുത്തി. ഞങ്ങൾ പരസ്പരം നോക്കി ഒരു ആക്കിച്ചിരി പാസ്സാക്കി. അതിനിടക്ക് വിനുവേട്ടൻ വലതുകയ്യുടെ ചെറുവിരലുയർത്തിക്കാണിച്ച് ബാത്ത് റൂമിലേക്കോടി. അത്രയും നേരം ഞങ്ങൾ ഒന്നും സംസാരിച്ചില്ല. ശേഖരേട്ടൻ ആ കണ്ടുമുട്ടലിന്റെ ഓർമ്മകൾ അയവിറക്കുകയാണെന്ന് തോന്നി. ഞങ്ങൾ ശല്യപ്പെടുത്താനും പോയില്ല. പോയതിനേക്കാൾ സ്പീഡിൽ വിനുവേട്ടൻ മടങ്ങിയെത്തിയിട്ട് പറഞ്ഞു.
"ങൂം ... പറ..."
"അന്ന് ചായ മാത്രമല്ല ഉച്ചക്കു ഊണും കഴിപ്പിച്ചിട്ടേ എന്നെ പോകാൻ അനുവദിച്ചുള്ളു. അതിനു കാരണമായി അവർ പറഞ്ഞതും അവരുടെ അപ്പോഴത്തെ സന്തോഷവും എന്നെ അത്ഭുതപ്പെടുത്തി.

വാസ്തവത്തിൽ അവർ നേരെ ചൊവ്വെ ഒന്നും വച്ചുണ്ടാക്കാറില്ല. ഉപ്പും പുളിയുമുള്ള ചോറു തിന്നിട്ട് ദിവസങ്ങളായത്രെ. തനിക്കൊരാൾക്കായി വച്ചുണ്ടാക്കാൻ ഒരു താൽപ്പര്യവും ഇല്ലത്രെ. വിശക്കുമ്പോൾ എന്തെങ്കിലുമുണ്ടാക്കി കഴിക്കുന്ന പ്രകൃതമായിരുന്നു ടീച്ചർക്ക് . അന്ന് ടീച്ചർ എന്നോട് പറഞ്ഞു.
" ഇന്നൊരു ദിവസത്തേക്ക് ഇവിടന്ന് ഭക്ഷണമുണ്ടാക്കിത്തരട്ടേ. വിഭവസമൃദ്ധമായ  സദ്യ ഞാനൊരുക്കാം. ഒരാൾ കൂടി കഴിക്കാനുണ്ടങ്കിൽ എനിക്കും ഒരു പിടി ചോറ് കഴിക്കാം...! അല്ലാതെ എന്നും ഒറ്റക്ക് ... എനിക്ക് മടുത്തു ... അതോണ്ടാ .. നിൽക്കുമോ ഇന്നൊരു ദിവസത്തേക്ക്...!!?"
അതു പറയുമ്പോൾ ടീച്ചറുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. എന്റെ മുഖത്തേക്ക് നോക്കിയുള്ള ആ ചോദ്യത്തെ എനിക്ക് അവഗണിക്കാനായില്ല. ഞാനും ഏതാണ്ട് അതേ അവസ്ഥയിൽത്തന്നെ ആയിരുന്നുവല്ലൊ. ഉപ്പോ പുളിയോ രുചിയോ നോക്കാറില്ല. കിട്ടുന്നത് കഴിക്കുകയായിരുന്നല്ലൊ ശീലം.
ഞാൻ സമ്മതിച്ചതോടെ ടീച്ചർ അടുക്കളയിലേക്ക് നീങ്ങി.

ഞാൻ കവലയിൽ പോയി മീനും കോഴിയും വാങ്ങിക്കൊണ്ടുവന്ന് നന്നാക്കിക്കൊടുത്തു. അന്നത്തെ ആ ഊണിന്റെ സ്വാദ് ഇന്നും എന്റെ നാവിലുണ്ട്..."
ഏതോ സ്വപ്ന ലോകത്തെന്നോണം ശേഖരേട്ടൻ നിശ്ശബ്ദയായപ്പോൾ, ഞങ്ങളും നിശ്ശബ്ദരായി ശല്യപ്പെടുത്താതെ, അക്ഷമയോടെ
 ബാക്കിക്കായി ശേഖരേട്ടന്റെ മുഖത്തെ ഭാവ ചലനങ്ങൾ മാത്രം ശ്രദ്ധിച്ച് അനങ്ങാതിരുന്നു.....

തുടരും...

Sunday 21 April 2019

നോവൽ
പ്രവാസ ബാക്കി. (15)

കഥ ഇതുവരെ

ഞാൻ ബ്ലോഗർ കേരളേട്ടനെ സന്ദർശിക്കാനായി ബ്ലോഗർമാരായ മുരളിച്ചേട്ടനേയും വിനുവേട്ടനേയും കൂടെ കൂട്ടുന്നതിനായി  തൃശ്ശൂർക്ക് പുറപ്പെടുന്നു. തൃശ്ശൂർ സ്റ്റാന്റിൽ വച്ച് അപ്രതീക്ഷിതമായി കണ്ട പിച്ചക്കാരൻ തന്റെ പഴയ ഗൾഫ് സുഹൃത്തും നാട്ടുകാരനുമായ ശേഖരേട്ടനാണെന്ന് തിരിച്ചറിഞ്ഞതും ഞെട്ടിപ്പോയി.
അന്നത്തെ യാത്ര ക്യാൻസൽ ചെയ്ത് ശേഖരേട്ടനുമായി ഒരു ഹോട്ടലിൽ മുറിയെടുത്തു. അതിനു ശേഷം എല്ലാവരുമായി ഒരു ബാറിൽ കയറുന്നു. അവിടെ വച്ച് ശേഖരേട്ടൻ താനീയവസ്ഥയിൽ വന്നുപെട്ട കഥ പറയുന്നു. പിറ്റെ ദിവസം കഥപറഞ്ഞവസാനിക്കുന്നതിനു മുൻപു തന്നെ കേരളേട്ടനെ സന്ദർശിക്കാനായി പാലക്കാടിനു പുറപ്പെടുന്നു. ഇടക്ക് വച്ച് സുകന്യാജിയും കാറിൽ കയറുന്നു. കേരളേട്ടന്റെ ആതിഥ്യം സ്വീകരിച്ച് ഗംഭീരമായ സദ്യയും കഴിച്ച് സുകന്യാജിയെ പാലക്കാട്ട്  ഓഫീസിലിറക്കിയ ശേഷം വേഗം ശേഖരേട്ടന്റെ മുറിയിലെത്തി. ശേഖരേട്ടൻ കഥ തുടർന്നു. ഉല്ലാസയാത്രക്ക് പുറപ്പെട്ട ശേഖരേട്ടനും കുടുംബത്തിനും ഭാര്യ പീഡിപ്പിക്കപ്പെട്ടതിനെ തുടർന്ന് തിരിച്ചു പോരേണ്ടി വന്നെങ്കിലും അവർ ആത്മഹത്യ ചെയ്തു. മക്കളെ നാട്ടിൽ നിന്നം മാറ്റിയ ശേഷം പ്രതികാരം ചെയ്യാനായി ശേഖരേട്ടൻ വീണ്ടും ആ ഹോട്ടലിലെത്തുന്നു. ഹോട്ടൽ മാനേജരുമായി ബന്ധം സ്ഥാപിക്കാനായി രണ്ടു പേരും മദ്യപിക്കുന്നു. മദ്യപാനത്തിനിടക്ക് ആരുമറിയാതെ ബാക്കിയുള്ള മദ്യത്തിൽ വിഷം ചേർത്ത് വക്കുന്നു. ബസ്സ് വന്നതിനാൽ ശേഖരേട്ടൻ അവിടം വിടുന്നു. പിറ്റേ ദിവസത്തെ സായാഹ്ന പത്രത്തിൽ ഹോട്ടൽമാനേജരുടെ മരണ വിവരത്തോടൊപ്പം കണ്ട രണ്ടു നിരപരാധികളുടെകൂടി മരണം ശേഖരേട്ടനെ തളർത്തി.

തുടർന്നു വായിക്കുക ..

സ്വയം ശിക്ഷ....

ഒരു പകൽകൂടി അവസാനിക്കാറായപ്പോഴാണ് ഞാൻ കേരളാതിർത്തിയിലെത്തിയത്. അവിടെയെവിടെയോ കുഴഞ്ഞു വീഴുകയായിരുന്നു. വണ്ടിക്കാരോ നാട്ടുകാരോ ആണ് എന്റെ മുഖത്ത് വെള്ളം തളിച്ചതും കുടിക്കാൻ വെള്ളം തന്നതും ഭക്ഷണം തന്നതും. ക്ഷീണം കാരണം ആ പീടികത്തിണ്ണയിൽത്തന്നെ കിടന്നുറങ്ങി....

നേരം വെളുത്തപ്പോഴേക്കും ഞാനൊരു തീരുമാനമെടുത്തു കഴിഞ്ഞിരുന്നു. ഇനിയും ഈ പാപഭാരവും മനസ്സിലിട്ട് മക്കളോടൊപ്പം പോയി എങ്ങനെ ജീവിക്കും...?
അതിന്റെ ശിക്ഷ നിരപരാധികളായ എന്റെ മക്കളും അനുഭവിക്കേണ്ടിവരില്ലേ ..
വേണ്ട .. ഇതിന്റെ ശിക്ഷ ഞാൻ ഒറ്റക്ക് അനുഭവിച്ചാൽ മതി. എന്റെ മക്കളെ ഇതിൽ കൂട്ടേണ്ടതില്ല. നിയമത്തിനു കീഴടങ്ങിയാൽ ആ ക്ലീൻഷേവുകാരനെ കൊന്നതിനും കൂടി ശിക്ഷ  കിട്ടും. അവൻ, ഞാൻ കൊടുത്ത വിഷം കഴിച്ച് ചത്തെങ്കിൽ അതവൻ അർഹിക്കുന്നു. പക്ഷേ, ആ നിരപരാധികൾ പാവങ്ങളായിരുന്നു. അവരെ കൊന്നതിനുള്ള ശിക്ഷ ഞാൻ സ്വയമനുഭവിക്കണം...!

പിന്നീടെന്റെ യാത്ര എവിടേക്കെന്നില്ല. റോഡ്  പോകുന്നതെവിടേക്കോ അവിടേക്ക്. കടയിറയത്ത് ഉറക്കവും വിശ്രമവും. ആരെങ്കിലും വാങ്ങിത്തന്നാൽ ഭക്ഷണം കഴിക്കും. ഇല്ലെങ്കിൽ ഇല്ല. ഒരിടത്തും സ്ഥിരമായി തങ്ങിയില്ല. ഒരു പട്ടണത്തിൽ കുറച്ചു ദിവസം തങ്ങും. അവിടം മടുക്കുമ്പോൾ മറ്റൊരിടത്തേക്ക്.

അതേ സമയം എന്റെ കയ്യിൽ  ATM കാർഡ് ഉണ്ടായിരുന്നു. അതിൽ മക്കൾ നിക്ഷേപിക്കുന്ന പണവുമുണ്ടായിരുന്നു. എന്നിട്ടും ഞാനതൊന്നും ഉപയോഗിച്ചില്ല. ഇതിനിടക്ക് പലരേയും ഞാൻ സഹായിച്ചിട്ടുണ്ട്. വഴിയിൽ വീണു കിടക്കുന്നവരെ ആശുപത്രിയിലെത്തിക്കുക, ഭക്ഷണം വാങ്ങിക്കൊടുക്കുക. പക്ഷേ, അതിനുള്ള പണം വഴിപോക്കർ തരുന്നതിൽ എന്റെ ഭക്ഷണച്ചിലവ് കഴിച്ചു  ബാക്കിയുള്ളതേ ഉപയോഗിച്ചിട്ടുള്ളു. ഇങ്ങനെ വർഷങ്ങൾ കഴിഞ്ഞു പോയതറിഞ്ഞില്ല.
ഇതിനിടക്ക് ഒരിടത്ത് വച്ച് ഒരു ടീച്ചർ കല്യാണാലോചനയുമായി വന്നിരുന്നു.... "

അതും പറഞ്ഞ് ശേഖരേട്ടൻ ഞങ്ങളുടെ മുഖത്തേക്ക് ഒരു തരം ജാള്യതയോടെ നോക്കി. ശേഖരേട്ടന്റെ കഥ കേട്ട് ശരിക്കും സ്തംഭിച്ചിരിക്കുകയായിരുന്നു. അതുകൊണ്ടായിരിക്കും ആ തമാശയിൽ ഒരു തമാശയും കാണാൻ കഴിഞ്ഞില്ല. ശേഖരേട്ടനോട് എന്തെങ്കിലുമൊന്നു പറയാനോ ഒന്നാശ്വസിപ്പിക്കാനോ ഞങ്ങൾക്കായില്ല. ബിലാത്തിമുരളിച്ചേട്ടൻ ഒരു ഗ്ലാസ് ബീയർ നീട്ടിയിട്ട് , ശേഖരേട്ടന്റെ  പുറത്ത് തട്ടി മുഖമൊന്നു മുകളിലേക്ക് വെട്ടിച്ചു. ശേഖരേട്ടൻ അതു വാങ്ങി ഒരു വലിക്ക് കുടിച്ചു. ഞാനും ഓരോ ഗ്ലാസ് പിടിപ്പിച്ചു.

' ഗ്ലാസ് കാലിയാക്കി ടീപ്പോയ്മേൽ ഒരു ശബ്ദത്തോടെ വച്ചിട്ട്, ചിറി തുടച്ച് മുരളിച്ചേട്ടൻ ചോദിച്ചു.
" ഇപ്പോൾ എത്ര വർഷമായിക്കാണും ഇതെല്ലാം നടന്നിട്ട് ....?"
"ഞാനതിന്റെ കാലമൊന്നും കണക്കാക്കിയിട്ടില്ല. ഈ ജീവിതം ഇങ്ങനെ തന്നെ തീർക്കാൻ പാപം ചെയ്തവന് എന്തു കാലം, എന്തു സമയം. എങ്കിലും ഏഴെട്ടു വർഷമായി കാണണം''

പിന്നെ കുറേനേരം നിശ്ശബ്ദമായിരുന്നു എല്ലാവരും. എങ്കിലും ഗ്ലാസ്സുകൾ നിറക്കൽ മുടക്കിയില്ല. രണ്ടു പിടി കപ്പലണ്ടി ഒന്നിച്ച് വായിലിട്ടിട്ടാണ് വിനുവേട്ടൻ ചോദിക്കുന്നത്.
" ആ മരിച്ചവരെക്കുറിച്ച് എന്തെങ്കിലും വിവരം പിന്നീടറിഞ്ഞിരുന്നോ...?''
''ഒരു നാലഞ്ചു വർഷം കഴിഞ്ഞപ്പോൾ എനിക്കും അങ്ങനൊരാഗ്രഹം തോന്നി. മാത്രമല്ല, ഷേവ് ചെയ്തിട്ടും മുടിയൊക്കെ വെട്ടിയിട്ടും വർഷങ്ങളായിരുന്നു. എനിക്കും അതൊക്കെ കളഞ്ഞ് മനുഷ്യനെപ്പോലെ നടക്കണമെന്ന് ഒരു തോന്നലും കൂടിയായപ്പോൾ പഴയ കോട്ടൊക്കെ പുറത്തെടുത്ത് യാത്ര തിരിച്ചു.

അതേ ഹോട്ടലിൽ എത്തിയെങ്കിലും അതിന്റെ മുഖഛായ തന്നെ മാറിയിരുന്നു. ആ ഹോട്ടൽ ഇന്ന് തമിഴ്നാട് ടൂറിസം കോർപ്പറേഷന്റെ കൈവശമാണ്. എങ്കിലും പഴയ ജോലിക്കാരിൽ ചിലരൊക്കെ ഉണ്ടായിരുന്നു. അവരിൽ നിന്നു ചിലതൊക്കെ അറിഞ്ഞിരുന്നു.

മുരുകൻ സ്വതവേ കള്ളുകുടിയനും ഭാര്യയേയും മക്കളേയും തല്ലുന്നവനുമായിരുന്നു. അവന്റെ ആദ്യഭാര്യയിൽ ഒരു മകളുണ്ടായിരുന്നു. മുരുകന്റെ രണ്ടാം ഭാര്യയോടൊപ്പമാണ് താമസം. മുരുകൻ പോയതോടെ വരുമാനം നിലച്ച അവർ ജീവിക്കാൻ ബുദ്ധിമുട്ടി. അതിനൊരു എളുപ്പവഴിയായി മുരുകന്റെ മൂത്ത മകളെ കൂട്ടിക്കൊടുക്കാൻ ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു ഞാൻ ചെല്ലുമ്പോൾ.

ഞാനവരുടെ വീട്ടിൽ പോയി ആ കുട്ടിയെ കണ്ടു. ഇരുനിറത്തിൽ കൊലുന്നനെ നല്ല മുഖശ്രീയുള്ള ഒരു കുട്ടി. ആരു കണ്ടാലും ഒന്നു നോക്കിപ്പോവും. മുരുകന്റെ ഭാര്യക്ക് കുറച്ചു പണം കൊടുത്ത് സന്തോഷിപ്പിച്ചു. എന്നെ അവിടേക്ക് കൂട്ടിക്കൊണ്ടുപോയ ഹോട്ടലിലെ റൂംബോയി പാണ്ഡ്യനാണ് ബാക്കി വിവരങ്ങൾ പറഞ്ഞത്.

പാണ്ഡ്യനും മുരുകനും ഉറ്റ സുഹൃത്തുക്കളായിരുന്നു. അതു കൊണ്ട് മുരുകന്റെ വീടുമായി നല്ല ബന്ധമുണ്ട്. ഈ പെൺകുട്ടിയെ കല്യാണം കഴിക്കാൻ തയ്യാറുള്ള ഒരുത്തൻ അയാളുടെ വീടിനടുത്തുണ്ട്. പക്ഷേ, ദുർന്നടപ്പിന്നാഗ്രഹിക്കുന്ന മുരുകന്റെ രണ്ടാം ഭാര്യ അതിനെതിരും. ആ പയ്യൻ തമിഴ്നാട് കോർപ്പറേഷന്റെ ബസ്സിൽ കണ്ടക്ടറാണ്.

പിറ്റേ ദിവസം ആ പയ്യനുമായി സംസാരിച്ചു. അവൻ എപ്പോൾ വേണമെങ്കിലും കല്യാണത്തിന് തയ്യാറാണെന്നറിയിച്ചു. പിന്നെ പാണ്ഡ്യന്റെ നേതൃത്വത്തിൽ ഒരാഴ്ചക്കുള്ളിൽത്തന്നെ നാട്ടുകാരുടെ സഹായത്തോടെ അവരുടെ കല്യാണം നടത്തിക്കൊടുത്തു.
അതിന്റെ ചിലവല്ലൊം ധനാഢ്യനും ഗൾഫ് പണക്കാരനും സവ്വോപരി മലയാളിയും ദാനശീലനുമായ ഈ ഞാൻതന്നെ നടത്തിക്കൊടുത്തു. അങ്ങനെയാണ് ഞാനവരെ ധരിപ്പിച്ചിരുന്നത്.... "

"അതു നന്നായി ശേഖരേട്ടാ.. അറിയാതെയാണെങ്കിലും പറ്റിപ്പോയ പാപത്തിന് അങ്ങനെയും ഒരു പരിഹാരമാകട്ടെ. ശേഖരേട്ടന്റെ മനസ്സിന്റെ വിങ്ങലിന് ഒരു ശമനവും."
എന്റെ വാക്കുകൾക്ക് വിനുവേട്ടനും മുരളിച്ചേട്ടനും അടിവരയിട്ടു.

"വേറൊരാളുകൂടിയുണ്ടായിരുന്നല്ലൊ മരിച്ചവരിൽ ... അവരുടെ കാര്യം...?" മുരളിച്ചേട്ടൻ ഒന്ന് നിവർന്നിരുന്നിട്ട് ചോദിച്ചു.
" അത് അഴകപ്പൻ. അയാളും മരിച്ചിരുന്നല്ലൊ. അയാളുടെ ഭാര്യ രക്ഷപ്പെട്ടു.  ജീവിക്കാൻ ബുദ്ധിമുട്ടായപ്പോൾ മൂന്നാലു വർഷം മുൻപ് അവരുടെ കുട്ടികളെ ഒരു ഫാമിലിക്ക് ദത്ത് നൽകിയിരുന്നു. ആ ഫാമിലിയിലെ അയാളുടെ ഭാര്യക്ക് ഗർഭപാത്രത്തിൽ കാൻസറായിരുന്നു. പക്ഷേ, അധികം താമസിയാതെ അവർ മരണപ്പെട്ടു. പിന്നീട് കുട്ടികളെ നോക്കാൻ കഴിയാതായതോടെ, ആ കുട്ടികൾ അയാളുടെ അരുമകളായി കഴിഞ്ഞിരുന്നതിനാൽ കുട്ടികളുടെ അമ്മയെത്തന്നെ വിവാഹം കഴിച്ച് സുഖമായി കഴിയുന്നുണ്ട്. അവരവിടന്ന് മധുരക്കോ മറ്റോ താമസം മാറ്റിയിരുന്നതുകൊണ്ട് കാണാൻ കഴിഞ്ഞില്ല."
അതും പറഞ്ഞ് ശേഖരേട്ടൻ തല കുനിച്ചിരുന്നു.

ശേഖരേട്ടനെ കെട്ടിപ്പിടിച്ച് എന്നിലേക്കടുപ്പിച്ചിട്ട് പറഞ്ഞു.
"സാരമില്ല ശേഖരേട്ടാ.. ഇനിയും അതോർത്ത് സങ്കടപ്പെടേണ്ടതുണ്ടോ.... ? അനുഭവിക്കാനുള്ളത് ഇക്കാലംകൊണ്ട് അനുഭവിച്ചില്ലേ. ചെയ്യേണ്ടത് അന്വേഷിച്ചു ചെന്ന് ചെയ്തു കൊടുത്തില്ലേ... പിന്നെന്തിനിനീം..."
ഞാൻ പറഞ്ഞു തീരുന്നതിനു മുൻപേ വിനുവേട്ടനും സാന്ത്വനവുമായെത്തി.
" അതേ ശേഖരേട്ടാ... ഇനി ആ കുറ്റബോധത്തിന്റെ ആവശ്യമില്ല. മറ്റാരും ഇതൊന്നുമറിഞ്ഞില്ലെങ്കിൽപ്പോലും സ്വയം ശിക്ഷിക്കാൻ തീരുമാനിക്കുക മാത്രമല്ലല്ലൊ, അത് ഇത്രയും നാളും അനുഭവിക്കുകയും ചെയ്തില്ലേ ... ഇനി മതി... "
"ഇനി എന്തായാലും സ്വയം ശിക്ഷിക്കാൻ ശേഖരേട്ടനെ ഞങ്ങൾ സമ്മതിക്കില്ല. ഒന്നുകിൽ ഞങ്ങൾ ശരിയാക്കിത്തരുന്ന ആ പെട്ടിക്കട നടത്തി സുഖമായി കഴിയുക. അല്ലെങ്കിൽ മക്കളോടൊപ്പം ചേരുക...." മുരളിച്ചേട്ടൻ ഉറപ്പിച്ചു തന്നെ പറഞ്ഞ് ശേഖരേട്ടന്റെ കയ്യിൽ മുറുകെപ്പിടിച്ചു.
"അല്ല, കൂട്ടത്തിൽ ആ ടീച്ചറേക്കൂടി കൂട്ടിയാലോ ....?"

ബിലാത്തിച്ചേട്ടന്റെ ആ വാക്കുകൾ ശേഖരേട്ടനിൽ നാണത്തിൽ പൊതിഞ്ഞ ഒരു പുഞ്ചിരി സമ്മാനിച്ചപ്പോൾ ഞങ്ങൾക്കതൊരു കൂട്ടച്ചിരിക്കു വക നൽകിയത് കൂറേ നേരത്തെ മനഃപ്രയാസത്തിന് നല്ലൊരു റിലാക്സായിരുന്നു ....

തുടരും ....

Saturday 23 March 2019

നോവൽ
പ്രവാസ ബാക്കി. (14)

കഥ ഇതുവരെ

ഞാൻ ബ്ലോഗർ കേരളേട്ടനെ സന്ദർശിക്കാനായി ബ്ലോഗർമാരായ മുരളിച്ചേട്ടനേയും വിനുവേട്ടനേയും കൂടെ കൂട്ടുന്നതിനായി  തൃശ്ശൂർക്ക് പുറപ്പെടുന്നു. തൃശ്ശൂർ സ്റ്റാന്റിൽ വച്ച് അപ്രതീക്ഷിതമായി കണ്ട പിച്ചക്കാരൻ തന്റെ പഴയ ഗൾഫ് സുഹൃത്തും നാട്ടുകാരനുമായ ശേഖരേട്ടനാണെന്ന് തിരിച്ചറിഞ്ഞതും ഞെട്ടിപ്പോയി.
അന്നത്തെ യാത്ര ക്യാൻസൽ ചെയ്ത് ശേഖരേട്ടനുമായി ഒരു ഹോട്ടലിൽ മുറിയെടുത്തു. അതിനു ശേഷം എല്ലാവരുമായി ഒരു ബാറിൽ കയറുന്നു. അവിടെ വച്ച് ശേഖരേട്ടൻ താനീയവസ്ഥയിൽ വന്നുപെട്ട കഥ പറയുന്നു. പിറ്റെ ദിവസം കഥപറഞ്ഞവസാനിക്കുന്നതിനു മുൻപു തന്നെ കേരളേട്ടനെ സന്ദർശിക്കാനായി പാലക്കാടിനു പുറപ്പെടുന്നു. ഇടക്ക് വച്ച് സുകന്യാജിയും കാറിൽ കയറുന്നു. കേരളേട്ടന്റെ ആതിഥ്യം സ്വീകരിച്ച് ഗംഭീരമായ സദ്യയും കഴിച്ച് സുകന്യാജിയെ പാലക്കാട്ട്  ഓഫീസിലിറക്കിയ ശേഷം വേഗം ശേഖരേട്ടന്റെ മുറിയിലെത്തി. ശേഖരേട്ടൻ കഥ തുടർന്നു. ഉല്ലാസയാത്രക്ക് പുറപ്പെട്ട ശേഖരേട്ടനും കുടുംബത്തിനും ഭാര്യ പീഡിപ്പിക്കപ്പെട്ടതിനെ തുടർന്ന് തിരിച്ചു പോരേണ്ടി വന്നെങ്കിലും അവർ ആത്മഹത്യ ചെയ്തു. മക്കളെ നാട്ടിൽ നിന്നം മാറ്റിയ ശേഷം പ്രതികാരം ചെയ്യാനായി ശേഖരേട്ടൻ വീണ്ടും ആ ഹോട്ടലിലെത്തുന്നു. ഹോട്ടൽ മാനേജരുമായി ബന്ധം സ്ഥാപിക്കാനായി രണ്ടു പേരും മദ്യപിക്കുന്നു.

തുടർന്നു വായിക്കുക ..

അറിയാക്കൊലകൾ...

രണ്ടാം പേജിലേക്ക് അപ്പോഴാണ് നോക്കിയത്. രണ്ടാം പേജിലെ ആദ്യ പടം കണ്ട ഞാൻ തുറിച്ചു നോക്കിയിരുന്നുപോയി. ആ പേജിൽ നിന്നും കണ്ണെടുക്കാനായില്ലെനിക്ക്. അതിന്റെ അടിക്കുറിപ്പ് വായിച്ചതും ഞാനെന്റെ നെറുകംത്തലയിൽ ശക്തിയായി അടിച്ചിട്ട് 'അയ്യോ ചതിച്ചോ..'യെന്ന് പറഞ്ഞു പോയി...!

ഞാൻ പിന്നേയും സൂക്ഷിച്ചു നോക്കി.
അതെ, അതവൻ തന്നെ.
മുരുകൻ....!
റൂംബോയ് മുരുകൻ....
ഞാനവസാനമായി അവനാണ് നൂറു രൂപ ടിപ്പ് കൊടുത്തത്.
അവൻ പാവം.
വെറും നിരപരാധി.
അവനെങ്ങനെ വായിൽ നിന്നും ഉണങ്ങിപ്പിടിച്ച പതയുമായി മരിച്ചു കിടക്കുന്നു...?

അതു കഴിഞ്ഞാണ് അതേ വലിപ്പത്തിലുള്ള മറ്റൊരു ഫോട്ടോയിൽ കണ്ണുടക്കിയത്. അവന്റെ പേര് അഴകപ്പൻ.
അവന്റെ വായിൽ നിന്നും ഉണങ്ങിയ പത പറ്റിപ്പിടിച്ചിരിക്കുന്നു. വിവരമറിയാനായി വാർത്ത മുഴുവനും ശ്വാസംപിടിച്ചാണ് ഒറ്റയടിക്ക് വായിച്ചു തീർത്തത്.

മുരുകനോടൊപ്പം റൂംബോയിയായി ജോലി ചെയ്യുന്നവനാണ് അഴകപ്പനും. അവന് പകലായിരുന്നു ഡ്യൂട്ടി.  കുടിച്ചു ബോധം കെട്ടുകിടക്കുന്ന ക്ലീൻഷേവുകാരന്റെ അടുത്തു നിന്നും അടിച്ചുമാറ്റിയതോ അതോ അവൻ കൊടുത്തതോയെന്ന് നിശ്ചയമില്ല, അരക്കുപ്പി വിദേശമദ്യം കിട്ടിയപ്പോൾ വീട്ടിൽ പോയി കിടന്നുറങ്ങിയിരുന്ന അഴകപ്പനേയും പാതിരാത്രിയിൽ വിളിച്ചുവരുത്തി ഒരുമിച്ചിരുന്ന് കുടിച്ചതാണത്രെ. ഒറിജിനൽ വിദേശമദ്യത്തിന്റെ സ്വാദറിയാനായി അഴകപ്പന്റെ ഭാര്യയും കൂടെയെത്തി. അവൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്‌. രണ്ടു പിഞ്ചു കുട്ടികളുടെ അമ്മ കൂടിയാണ് അവൾ.

വായിച്ചുതീർത്തതും കണ്ണിൽ ഇരുട്ടു കയറി. എനിക്ക് തല ചുറ്റുന്നതായി തോന്നിത്തുടങ്ങി. നിരപരാധികളായ മൂന്നുപേരാണ് എന്റെ പ്രവർത്തി കൊണ്ട് നഷ്ടമാകുന്നത്.
ഞാനിത്രക്ക് ദുഷ്ടനാണോ ...?
ആ ക്ലീൻഷേവുകാരൻ ദുഷ്ടനെ കൊല്ലാൻ  തെയ്യാറെടുത്തു വന്നവനാണ്. അതിലെനിക്ക് സങ്കടമില്ല. കുറ്റബോധമില്ല. പക്ഷേ, നിരപരാധികളായ രണ്ടുപേർ കൂടി മരണമടഞ്ഞത് എനിക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു.

ഞാൻ കിടന്ന കിടപ്പിൽ വിയർത്തു കുളിച്ചു. എനിക്ക്  നെഞ്ചെരിച്ചിലും ശ്വാസം മുട്ടലും എല്ലാംകൂടി ഒരുമിച്ച് വരുന്നതുപോലെ. കിടക്കയിൽ കിടന്ന് ഉരുളാൻ തുടങ്ങി. എന്റെ ശരീരത്തിന്റെ തിളച്ചുമറിയുന്ന ചൂടിൽനിന്ന് രക്ഷതേടി ബാത്ത് റൂമിൽ കയറി പൈപ്പ് തുറന്നുവിട്ടെങ്കിലും വെള്ളമില്ലായിരുന്നു. റൂമെടുത്തപ്പോൾ കാലത്തു മാത്രമെ വെള്ളമുണ്ടാകുകയുള്ളുവെന്ന് പറഞ്ഞ കാര്യം ഓർമ്മ വന്നു. പിന്നെ ഒരുനിമിഷം അവിടെ നിൽക്കാൻ തോന്നിയില്ല. ഉടുത്തിരുന്ന വസ്ത്രത്തോടെ ബാഗുമായി അവിടന്നിറങ്ങി.

ഏതൊക്കെയോ റോഡിലൂടെ നടന്നു. ഞാനൊന്നും കാണുന്നുണ്ടായിരുന്നില്ല. കേൾക്കുന്നുണ്ടായിരുന്നില്ല. ഒരു ഭ്രാന്തനേപ്പോലെയായിരുന്നു. നടന്നുനടന്ന് കാട്ടിലെത്തിയതൊന്നും ഞാൻ ശ്രദ്ധിച്ചില്ല. ആ രാത്രി കടന്നു പോയതറിഞ്ഞില്ല. രാത്രിയുടെ അന്ത്യയാമത്തിലെപ്പോഴൊ കൊടുംക്കാട്ടിനുള്ളിൽ വച്ച് നിറുത്തിത്തന്ന ലോറിക്കാർ മുകളിൽ കയറിക്കോ കാടുകടത്തിത്തരാമെന്ന് പറഞ്ഞത് ഞാൻ അവഗണിച്ചതേയുള്ളു.

ഒരു പകൽകൂടി അവസാനിക്കാറായപ്പോഴാണ് ഞാൻ കേരളാതിർത്തിയിലെത്തിയത്. അവിടെയെവിടെയോ കുഴഞ്ഞു വീഴുകയായിരുന്നു. വണ്ടിക്കാരോ നാട്ടുകാരോ ആണ് എന്റെ മുഖത്ത് വെള്ളം തളിച്ചതും കുടിക്കാൻ വെള്ളം തന്നതും ഭക്ഷണം തന്നതും. ക്ഷീണം കാരണം ആ പീടികത്തിണ്ണയിൽത്തന്നെ തളർന്നുറങ്ങി....

തുടരും

Sunday 24 February 2019

നോവൽ
പ്രവാസ ബാക്കി. (13)

കഥ ചുരുക്കത്തിൽ ..

ഞാൻ ബ്ലോഗർ കേരളേട്ടനെ സന്ദർശിക്കാനായി ബ്ലോഗർമാരായ മുരളിച്ചേട്ടനേയും വിനുവേട്ടനേയും കൂടെ കൂട്ടുന്നതിനായി  തൃശ്ശൂർക്ക് പുറപ്പെടുന്നു. തൃശ്ശൂർ സ്റ്റാന്റിൽ വച്ച് അപ്രതീക്ഷിതമായി കണ്ട പിച്ചക്കാരൻ തന്റെ പഴയ ഗൾഫ് സുഹൃത്തും നാട്ടുകാരനുമായ ശേഖരേട്ടനാണെന്ന് തിരിച്ചറിഞ്ഞതും ഞെട്ടിപ്പോയി.
അന്നത്തെ യാത്ര ക്യാൻസൽ ചെയ്ത് ശേഖരേട്ടനുമായി ഒരു ഹോട്ടലിൽ മുറിയെടുത്തു. അതിനു ശേഷം എല്ലാവരുമായി ഒരു ബാറിൽ കയറുന്നു. അവിടെ വച്ച് ശേഖരേട്ടൻ താനീയവസ്ഥയിൽ വന്നുപെട്ട കഥ പറയുന്നു. പിറ്റെ ദിവസം കഥപറഞ്ഞവസാനിക്കുന്നതിനു മുൻപു തന്നെ കേരളേട്ടനെ സന്ദർശിക്കാനായി പാലക്കാടിനു പുറപ്പെടുന്നു. ഇടക്ക് വച്ച് സുകന്യാജിയും കാറിൽ കയറുന്നു. കേരളേട്ടന്റെ ആതിഥ്യം സ്വീകരിച്ച് ഗംഭീരമായ സദ്യയും കഴിച്ച് സുകന്യാജിയെ പാലക്കാട്ട്  ഓഫീസിലിറക്കിയ ശേഷം വേഗം ശേഖരേട്ടന്റെ മുറിയിലെത്തി. ശേഖരേട്ടൻ കഥ തുടർന്നു. ഉല്ലാസയാത്രക്ക് പുറപ്പെട്ട ശേഖരേട്ടനും കുടുംബത്തിനും ഭാര്യ പീഡിപ്പിക്കപ്പെട്ടതിനെ തുടർന്ന് തിരിച്ചു പോരേണ്ടി വന്നെങ്കിലും അവർ ആത്മഹത്യ ചെയ്തു. മക്കളെ നാട്ടിൽ നിന്നം മാറ്റിയ ശേഷം പ്രതികാരം ചെയ്യാനായി ശേഖരേട്ടൻ വീണ്ടും ആ ഹോട്ടലിലെത്തുന്നു. ഹോട്ടൽ മാനേജരുമായി ബന്ധം സ്ഥാപിക്കാനായി രണ്ടു പേരും മദ്യപിക്കുന്നു.

തുടർന്നു വായിക്കുക ..

കാളരാത്രി ...

എന്റെ ഭാര്യ മാനത്തിനു വേണ്ടി യാചിക്കുന്ന രംഗം എന്റോർമ്മയിൽ ഓടിയെത്തി. പിന്നെ എനിക്ക് കണ്ണിനു കാഴ്ചയില്ലായിരുന്നു, ബോധവും. ബാഗെടുത്ത് ടീപ്പോയ് മേൽ വച്ചിട്ട് , പൊതിഞ്ഞു പിടിച്ചിരുന്ന തോർത്ത് ബാഗിനകത്ത് ഒരു മൂലയിൽ വച്ചപ്പോഴാണ് സ്പ്രിംഗ് കഠാര എന്റെ കയ്യിൽ തടഞ്ഞത്.
ഒരു നിമിഷം അവനെ നോക്കി.
അവൻ കസേരയിൽ ചാരി കണ്ണടച്ചിരിക്കുകയാണ്.
വേറെയാരുമില്ല മുറിയിൽ.
പറ്റിയ സന്ദർഭം.
എന്റെ ശരീരവിറയൽ ഭയങ്കരമായി ഉയർന്നു.
ശ്വാസോഛ്വാസം വർദ്ധിച്ചു.
ആ തണുപ്പിലും ഞാൻ വിയർക്കാൻ തുടങ്ങി.
കയ്യിൽ തടഞ്ഞ കത്തിയുടെ മിനുസമുള്ള പിടി കയ്യിൽക്കിടന്ന് തിരിഞ്ഞു.

അവന്റെ കസേരയുടെ പിന്നിൽ ചെന്നുനിന്ന്  തല കസേരയോട് അമർത്തപ്പിടിച്ച് നെഞ്ചിൻ കൂട്ടിനകത്തേക്ക് ആഞ്ഞാഞ്ഞു കുത്താൻ കൈ തരിച്ചു...!
അപ്പഴേക്കും മറ്റൊരു ചിന്ത കടന്നു വന്നു. ഇപ്പോഴിവിടെ എന്തു സംഭവിച്ചാലും ഞാൻ തന്നെയാണ് പ്രതിയെന്ന് വേഗം തിരിച്ചറിയും. അതോടെ കത്തി ബാഗിനകത്ത് തന്നെ വച്ചു. വേണ്ട ... ഇപ്രാവശ്യം വേണ്ട. ഒരാഴ്ച കഴിഞ്ഞ് വരുമ്പോൾ അവനെ തീർക്കാം.
അതേ.... അതു മതി.

ആ തീരുമാനം പെട്ടെന്ന് മനസ്സിൽ ഉറപ്പിക്കാൻ തുനിയുമ്പോഴാണ് പുറത്ത് ഏതോ വണ്ടിയുടെ നീണ്ട ഹോണടി കേട്ടത്. ഞാൻ അതവഗണിച്ച് ബാഗിന്റെ സിബ്ബ് അടച്ച് നിവരുമ്പോഴേക്കും റൂംബോയ് മുരുകൻ വാതിൽക്കലെത്തി വിളിച്ചു കൂവി.
"സാർ, ബാംഗ്ലൂർ ബസ്സ് വന്താച്ച്...''
ആ ശബ്ദം കേട്ട്, എന്റെ മുമ്പിൽ പൂസ്സായി കസേരയിലുറങ്ങുന്ന ക്ലീൻ ഷേവുകാരൻ ചാടിയെഴുന്നേറ്റു.
"സാർ വേഗം പൊക്കോ. നമ്മൾക്ക് അടുത്ത തവണ കാണാം..."
അവൻ കുഴഞ്ഞ ശബ്ദത്തിൽ പറഞ്ഞ് കസേരയിൽ പിടിച്ച് എഴുന്നേറ്റ് വീഴാതെ നിന്നു.
ഞാൻ ബാഗുമെടുത്ത് നീങ്ങിയതും മുരുകൻ ബാഗ് വാങ്ങി ഓടി. ഞാനും അവന്റെ പിന്നാലെ വിട്ടു. ക്ലീൻ ഷേവുകാരൻ ഗ്ലാസ്സിൽ നിറച്ചു വച്ചിരുന്നതിന്റെ ബാക്കിയുണ്ടായിരുന്നതുകൂടി വായിലേക്ക് കമഴ്ത്തിയിട്ട് തപ്പിപ്പിടിച്ച്  ആടിയാടി എന്റെ പിന്നാലെ വരുന്നുണ്ടായിരുന്നു.

ഞാൻ മുറ്റത്തിറങ്ങി തിരിഞ്ഞു നോക്കുമ്പോൾ അവൻ വരാന്തയിലെ ഗ്രില്ലിൽപ്പിടിച്ച് എന്നെ നോക്കി കൈ വീശുന്നുണ്ടായിരുന്നു. ഞാനും കൈ വീശി ബസ്സിന്റെ ഡോർ കമ്പിയിൽ പിടിച്ചപ്പോഴേക്കും, ബാഗ് എന്റെ സീറ്റിൽ വച്ചിട്ട് മുരുകൻ തിരിച്ചിറങ്ങുന്നുണ്ടായിരുന്നു. അവനെന്തെങ്കിലും കൊടുക്കാനായി ഓവർക്കോട്ടിനകത്തെ പോക്കറ്റിൽ തപ്പിയപ്പോഴാണ് പെട്ടെന്നൊരിടിമുഴക്കം പോലെ ഒരു വെളിപാടുണ്ടായത്.
ഞാൻ കുടിച്ച ഗ്ലാസ്സ് , നിറയെ എന്റേതന്നെ വിരൽപ്പാടുകളുമായി ആ ടീപ്പോയ്മേൽ ഇരിക്കുന്ന കാര്യം ഓർമ്മ വന്നത്. ഞാൻ ഇതുവരെ കളിച്ചതെല്ലാം വെള്ളത്തിലാകുമെന്ന അറിവ് എന്നെ ഭയപ്പെടുത്തി.

പിന്നെ സംശയിച്ചു നിന്നില്ല. തിരിഞ്ഞോടി. ഓടുന്നതിനിടയിൽ ഞാൻ വിളിച്ചു പറഞ്ഞു.
 '' പേഴ്സ് മറന്നു ... "
ഞാൻ സ്റ്റെപ്പ് കയറി മുറിയുടെ വാതിൽക്കൽ ഒറ്റക്കുതിപ്പിനെത്തിയപ്പോഴും ക്ലീൻഷേവുകാരൻ പിടിവിടാതെ അവിടെത്തന്നെ നിൽപ്പുണ്ടായിരുന്നു.  പെട്ടെന്ന് മുറിയിൽക്കടന്ന് ടീപ്പോയിൽ നിന്നും ഞാൻ കുടിച്ച ഗ്ലാസ്സെടുത്ത് ഓവർക്കോട്ടിനകത്തെ വലത്തെ പോക്കറ്റിൽ തിരുകിയിട്ട് ഇടത്തെ പോക്കറ്റിൽ നിന്നും പേഴ്സ് പുറത്തെടുത്ത് കയ്യിൽ വച്ചുകൊണ്ടാണ് നിവർന്നത്. അത് പൊക്കിപ്പിടിച്ചിട്ടാണ് പുറത്തു കടന്നത്. വീണ്ടും അവനോട്  'ഓക്കെ ' പറഞ്ഞ് ഓടിയിറങ്ങി.

മുറ്റത്ത് വച്ച് പേഴ്സിൽ നിന്നും നൂറു രൂപയെടുത്ത് മുരുകന്റെ കയ്യിൽ കൊടുത്തു. ബസ്സിന്റെ വാതിൽക്കൽവച്ച് തിരിഞ്ഞു നോക്കുമ്പോഴും അവനവിടെ ഗ്രില്ലിൽപ്പിടിച്ച് നിന്ന് കൈവീശുന്നുണ്ടായിരുന്നു. അകത്തു കയറി എന്റെ സീറ്റിൽ വന്നിരുന്നപ്പോഴാണ് ഒരാശ്വാസമായത്. ഉടനെ വണ്ടി വിടുകയും ചെയ്തു. സൈഡിലെ ഗ്ലാസ്സ് കറുത്തതായതു കൊണ്ട് പുറംലോകം പിന്നെ കണ്ടില്ല. ടിക്കറ്റെടുത്തതിനു ശേഷം ഞാൻ കണ്ണടച്ചിരുന്നു.

കഴിഞ്ഞ സംഭവങ്ങൾ മനസ്സിൽ ഒന്നുകൂടി ഓടിച്ചു നോക്കി. എവിടേങ്കിലും ഒരുപാളിച്ച പറ്റിയിട്ടുണ്ടോ...?
രണ്ടുമണി കഴിഞ്ഞ നേരത്താണ് ചായ കുടിക്കാനായി ബസ്സ് നിറുത്തിയത്‌. ഏതോ ഒരു കാടൻ പ്രദേശം. ബാഗിൽ നിന്നും വിഷക്കുപ്പിയെടുത്ത് ഓവർക്കോട്ടിലെ പോക്കറ്റിലിട്ടു. മൂത്രമൊഴിക്കാനായ് നീങ്ങിയ ഇരുട്ടിന്റെ മറവിൽ  ഗ്ലാസ്സും വിഷക്കുപ്പിയും അപ്പുറത്തെ തോട്ടത്തിലേക്ക് വലിച്ചെറിഞ്ഞു. പിന്നെ അവിടെക്കണ്ട പെട്ടിക്കടയിൽ നിന്നും  ചൂടൻ ഇഡ്ലിയും ചമ്മന്തിയും സ്വാദോടെ കഴിച്ച് വന്നിരുന്ന്' സുഖമായി ഉറങ്ങി.

നേരം വെളുക്കാറായപ്പോഴാണ് ഉണർന്നത്. അതുവരേക്കും സുഖമായുറങ്ങിയിരുന്നു. മൂന്നു പെഗ്ഗ് മദ്യവും പതിവില്ലാതെ കഴിച്ച ബീഫും കുറേക്കപ്പലണ്ടിയും തന്ന ക്ഷീണം മാത്രമല്ല, പാതിരാക്ക് കഴിച്ച ചൂടൻ ഇഡ്ലിയും കാരണമായിരിക്കും സുഖമായുറക്കം കിട്ടിയത്.  അപ്പോഴേക്കും വണ്ടി മൈസൂരെത്തിയിരുന്നു. ഞാനും കുറച്ചു പേരോടൊപ്പം മൈസൂരിറങ്ങി. ബാംഗ്ലൂർ പോകേണ്ട പ്രത്യേകാവശ്യമൊന്നുമില്ലല്ലൊ. ഒരു ഇടത്തരം ഹോട്ടൽ കണ്ടെത്തി മുറിയെടുത്തു. കുറച്ചു നേരം കിടന്നുറങ്ങി.

എഴുന്നേറ്റ വഴി ആദ്യം ചെയ്തത്, പുറത്തിറങ്ങി നീണ്ട താടി വടിച്ച് ക്ലീനാക്കി. മുടി പറ്റെ വെട്ടി പുതിയൊരു ലുക്ക് ഉണ്ടാക്കി. ഇന്നലെ കണ്ടവർ ഇന്നത്തെ രൂപം കണ്ടാൽ തിരിച്ചറിയാത്തവണ്ണമാക്കി. എന്നിട്ടാണ് പ്രാതൽ കഴിച്ചത്.

 അവിടെ ഹോട്ടലിൽ എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാകുക എന്ന ആകാംക്ഷ എന്നെ ഒരുതരം മന:പ്രയാസത്തിലാക്കിയിരുന്നു. ഒരു പ്രത്യേക മുഴക്കത്തോടെയുള്ള നെഞ്ചിടിപ്പ് അന്നു മുഴുവൻ ഞാൻ കേട്ടുകൊണ്ടിരുന്നു. മുറിയിൽ ടീവിയൊന്നും ഇല്ലാതിരുന്നതുകൊണ്ട് വാർത്തകളൊന്നും അറിയാൻ കഴിഞ്ഞില്ല. ഉച്ചക്ക് ശേഷം വെറുതെ പുറത്തിറങ്ങി നടന്നു. കുറച്ചു നടന്നപ്പോഴാണ്  'മൈസൂർ വൃന്ദാവൻ ' എന്ന ബോർഡ് കണ്ണിൽപ്പെട്ടത്. ഒരു ഓട്ടോ യിൽ കയറി വൃന്ദാവൻ ഗാർഡനിൽ എത്തി. അവിടെ കറങ്ങി നടന്നിട്ടൊന്നും മനസ്സിലെ അങ്കലാപ്പിനൊരു ശമനവും കിട്ടിയില്ല.

ഒരു നാരങ്ങാവെള്ളം കുടിക്കാനായിട്ടാണ് ആ പെട്ടിക്കടയിലെക്ക് ചെന്നത്. അവിടെ തൂങ്ങിക്കിടന്ന ഒരു മലയാള പത്രം കണ്ണിലുടക്കിയത് പെട്ടെന്നായിരുന്നു. ബാംഗ്ലൂർ മലയാളികൾക്കായി ഇറക്കിയ ഒരു മലയാളം സായാഹ്നപത്രമായിരുന്നു. ഞാനത് വലിച്ചെടുത്ത് നിവർത്തുന്നതിനിടയിൽ നാരങ്ങാവെളളം കടക്കാരൻ നീട്ടി. അതും വാങ്ങി ഒരു കവിൾ കുടിച്ചിട്ടാണ് പത്രത്തിന്റെ മുൻവശം ശ്രദ്ധിച്ചത്.
പെട്ടെന്ന് നടുങ്ങിപ്പോയി..!! സന്തോഷത്തോടൊപ്പം ഒരു വിറയലും എന്നെ ബാധിച്ചു. കാരണം ആ ക്ലീൻഷേവുകാരൻ അങ്ങനെതന്നെ ചത്തുമലച്ചു കിടക്കുന്നുണ്ടായിരുന്നു മുൻപേജിൽ. വിഷമദ്യദുരന്തത്തിന്റെ വാർത്തയായിരുന്നു താഴേക്ക് മുഴുവൻ.

നാരങ്ങാവെള്ളം മുഴുവൻ ഒറ്റയടിക്ക് കുടിച്ച് പേപ്പറും വാങ്ങി ഞാൻ വേഗം വൃന്ദാവനിൽ നിന്ന് പുറത്തെത്തി ഒരു ഓട്ടോ പിടിച്ച് ഹോട്ടലിൽ തിരിച്ചെത്തി. അതുവരെ പേപ്പർ തുറന്നില്ല. ബാക്കി വാർത്തകൾ ആരുമില്ലാത്തിടത്ത് ഇരുന്ന് വായിക്കണമെന്ന് തോന്നി.
അവൻ ചത്തുമലച്ചു കിടക്കുന്നത് കൺകുളിർക്കെ കാണണമെനിക്ക്.
എന്നിട്ട് പൊട്ടിപ്പൊട്ടിച്ചിരിക്കണം. അതിനായിട്ടാണ് മുറിയിലേക്ക് ഓടിയെത്തിയത്.

കട്ടിലിൽ ചാരിക്കിടന്നുകൊണ്ടുതന്നെ പേപ്പറിന്റെ മുൻവശം മുഴുവൻ നോക്കി. ചത്തുമലച്ചുകിടക്കുന്ന അവന്റെ വായിൽ വെളുത്ത പത ഉണങ്ങിപ്പിടിച്ചിരുന്നു. ഞാനത് കണ്ട് ഒരു സാഡിസ്റ്റിനെപ്പോലെ പൊട്ടിപ്പൊട്ടിച്ചിരിച്ചു. മതിയാവോളം.
പാവം എന്റെ ഭാര്യ. അവൾ ഒരിക്കലും പ്രതീക്ഷിക്കാത്തത് നടത്തിയവന്റെ ശരീരം ചത്തുമലച്ചു കിടക്കുന്നത്  'കണ്ടുവോ നീ...കണ്ടുവോ.. ' ഞാൻ ഉറക്കെയുറക്കെ വിളിച്ചു ചോദിച്ചു. അവസാനം കണ്ണിൽ നിന്നും വെള്ളം വരാൻ തുടങ്ങി. എനിക്ക് കരയണമെന്ന് തോന്നി. ചങ്കുപൊട്ടിക്കരഞ്ഞ ഞാൻ തന്നെ ചങ്കുപൊട്ടിച്ചിരിക്കാനും തുടങ്ങി. ശരിക്കും ഒരു ഭ്രാന്താവസ്ഥയിലായി. കുറച്ചു കഴിഞ്ഞപ്പോഴേക്കും ഞാൻ തളർന്നു. ഇന്നെനിക്ക് ഒരു ഫയന്റെങ്കിലും അടിച്ചു തീർക്കണം. ഈ സന്തോഷം എനിക്ക് കുടിച്ച് തീർക്കണം. ഞാൻ തീർച്ചപ്പെടുത്തി.

രണ്ടാം പേജിലേക്ക് അപ്പോഴാണ് നോക്കിയത്. രണ്ടാം പേജിലെ ആദ്യ പടം കണ്ട ഞാൻ തുറിച്ചു നോക്കിയിരുന്നു പോയി. ആ പേജിൽ നിന്നും കണ്ണെടുക്കാനായില്ലെനിക്ക്. അതിന്റെ അടിക്കുറിപ്പ് വായിച്ചതും ഞാനെന്റെ നെറുകംത്തലയിൽ ശക്തിയായി അടിച്ചിട്ട് 'അയ്യോ ചതിച്ചോ..'യെന്ന് പറഞ്ഞു പോയി...!

തുടരും ....

Wednesday 6 February 2019

നോവൽ
പ്രവാസ ബാക്കി. (12)

കഥ ഇതുവരെ


ഞാൻ ബ്ലോഗർ കേരളേട്ടനെ സന്ദർശിക്കാനായി ബ്ലോഗർമാരായ മുരളിച്ചേട്ടനേയും വിനുവേട്ടനേയും കൂടെ കൂട്ടുന്നതിനായി  തൃശ്ശൂർക്ക് പുറപ്പെടുന്നു. തൃശ്ശൂർ സ്റ്റാന്റിൽ വച്ച് അപ്രതീക്ഷിതമായി കണ്ട പിച്ചക്കാരൻ തന്റെ പഴയ ഗൾഫ് സുഹൃത്തും നാട്ടുകാരനുമായ ശേഖരേട്ടനാണെന്ന് തിരിച്ചറിഞ്ഞതും ഞെട്ടിപ്പോയി.
അന്നത്തെ യാത്ര ക്യാൻസൽ ചെയ്ത് ശേഖരേട്ടനുമായി ഒരു ഹോട്ടലിൽ മുറിയെടുത്തു. അതിനു ശേഷം എല്ലാവരുമായി ഒരു ബാറിൽ കയറുന്നു. അവിടെ വച്ച് ശേഖരേട്ടൻ താനീയവസ്ഥയിൽ വന്നുപെട്ട കഥ പറയുന്നു. പിറ്റെ ദിവസം കഥപറഞ്ഞവസാനിക്കുന്നതിനു മുൻപു തന്നെ കേരളേട്ടനെ സന്ദർശിക്കാനായി പാലക്കാടിനു പുറപ്പെടുന്നു. ഇടക്ക് വച്ച് സുകന്യാജിയും കാറിൽ കയറുന്നു. കേരളേട്ടന്റെ ആതിഥ്യം സ്വീകരിച്ച് ഗംഭീരമായ സദ്യയും കഴിച്ച് സുകന്യാജിയെ പാലക്കാട്ട്  ഓഫീസിലിറക്കിയ ശേഷം വേഗം ശേഖരേട്ടന്റെ മുറിയിലെത്തി. ശേഖരേട്ടൻ കഥ തുടർന്നു. ഉല്ലാസയാത്രക്ക് പുറപ്പെട്ട ശേഖരേട്ടനും കുടുംബത്തിനും ഭാര്യ പീഡിപ്പിക്കപ്പെട്ടതിനെ തുടർന്ന് തിരിച്ചു പോരേണ്ടി വന്നെങ്കിലും അവർ ആത്മഹത്യ ചെയ്തു. മക്കളെ നാട്ടിൽ നിന്നം മാറ്റിയ ശേഷം പ്രതികാരം ചെയ്യാനായി ശേഖരേട്ടൻ വീണ്ടും ആ ഹോട്ടലിലെത്തുന്നു

തുടർന്നു വായിക്കുക ..

അരങ്ങൊരുങ്ങി ..


എങ്കിലും മുന്നിലെ വിരിച്ചിട്ട ബഡ്ഡിലേക്ക് നോക്കുമ്പോൾ, അവിടെ കിടന്ന് പിടഞ്ഞ എന്റെ ഭാര്യയെ ഓർക്കുമ്പോൾ വിറയലെല്ലാം ഒരു ശക്തിദുർഗ്ഗമായി ശരീരത്തിൽ ആവാഹിച്ചെടുക്കും. ഇരുപ്പുറക്കാതെ എഴുന്നേറ്റു നടക്കും. പിന്നെയും വന്നിരിക്കും. അടച്ചിട്ട വാതിൽക്കലേക്കും നോക്കി കൈകൾ കൂട്ടിത്തിരുമ്മി അവന്റെ വരവിനായി അക്ഷമയോടെ ഞാനിരുന്നു....

അവൻ എട്ടരക്കാണ് എത്തിയത്.
കയ്യിൽ ഒരു ബ്രാണ്ടിക്കുപ്പിയുമുണ്ടായിരുന്നു. റൂംബോയ് മുരുകൻ സോഡകളും, ഗ്ലാസുകളും, ഭക്ഷണപ്പൊതിയുമായി പിന്നാലെയെത്തി. തുറന്ന ചിരിയുമായി കുപ്പി ടീപ്പോയ് മേൽ വച്ചിട്ട് അവൻ പറഞ്ഞു.
''കുറച്ചു ബുദ്ധിമുട്ടികെട്ടോ സംഘടിപ്പിക്കാൻ. എന്നാലും സംഘടിപ്പിക്കാതിരിക്കാനാവില്ലല്ലൊ. ഞാൻ ഏറ്റതല്ലെ ... "
"ഓ... താങ്ക്യൂ.... താങ്ക്യൂ ..."
അതും പറഞ്ഞ് ഞാനും വലിയവായിൽ ചിരിച്ച് അവനൊപ്പം കൂടി.

ടീപ്പോയ്മേൽ എല്ലാം നിരത്തി വച്ചിട്ടാണ് അവൻ എനിക്കെതിരിൽ ഇരുന്നത്. കുപ്പി പൊട്ടിച്ച് ഒരു പെഗ്ഗെനിക്കും രണ്ടു പെഗ്ഗവനും ഗ്ലാസിലേക്ക് പകർത്തിയിട്ട് എന്റെ മുഖത്തേക്കവൻ നോക്കിച്ചോദിച്ചു.
"സോഡാ യാ വാട്ടർ ...?
''സോഡാ ...'' ഞാൻ പറഞ്ഞു.
അവൻ സോഡ പൊട്ടിച്ച് എന്റെ ഗ്ലാസ് നിറച്ചു തന്നു. അവന്റെ ഗ്ലാസ്സിൽ ഒരു പെഗ്ഗിന്റത്രയേ ഒഴിച്ചുള്ളു. അവൻ വെള്ളമൊഴിക്കാതെ ഡ്രൈയായിത്തന്നെ കഴിക്കുന്നവനാണെന്ന് എനിക്ക് മനസ്സിലായി. എത്ര കഴിച്ചാലും കൂളായി നടക്കാൻ മിടുക്കനാണന്നു് പിന്നീടങ്ങോട്ടുള്ള ഓരോ നടപടിയും അവൻ വ്യക്തമാക്കിത്തന്നു.

അവൻ രണ്ടു ഗ്ലാസ്സുമെടുത്ത് പൊക്കിയിട്ട് എനിക്കുള്ളത് നീട്ടിയിട്ട് പറഞ്ഞു.
"ചീയേഴ്‌സ്.. "
പെട്ടെന്ന് ഗ്ലാസ് വാങ്ങി ഞാനും പറഞ്ഞു.
"ചീയേഴ്‌സ്... നമ്മുടെ ആജീവനാന്ദ സൗഹൃദത്തിന് .."
അതവന് നന്നായി ബോധിച്ചു. അവൻ വലിയ വായിൽ ചിരിച്ചിട്ട് ഗ്ലാസ്സ് വായിലേക്ക് കമഴ്ത്തി. ഞാൻ ഒരു കവിൾ കുടിച്ചിട്ട് ഗ്ലാസ് താഴെ വച്ചു. അതിന്റെ മണം മൂക്കിലേക്കിരച്ചു കയറി. നാട്ടിൽ ബാറ്ററിയൊക്കെ ഇട്ടു വാറ്റുന്ന ഒരുതരം 'പട്ട'യുടെ മണം. ഏതോ കള്ളവാറ്റിൽ കളറ് ചേർത്തതാണെന്ന് പെട്ടെന്ന് തന്നെ എനിക്ക് മനസ്സിലായി.

ഞാൻ കുടിച്ച ഗ്ലാസ്സിലേക്ക് സൂക്ഷിച്ചു നോക്കി. ഇതിനുപുറത്ത് എന്റെ വിരൽപാടുകൾ തെളിഞ്ഞു കിടപ്പുണ്ടാവും. പോകുമ്പോൾ ഗ്ലാസ്സെടുത്ത് ബാഗിൽ വക്കാൻ മറക്കരുതെന്ന് അപ്പഴേ തീരുമാനിച്ചു.
ഞങ്ങൾ രണ്ടാവർത്തി ഗ്ലാസ്സ് കാലിയാക്കിയപ്പോഴേക്കും അവൻ നല്ല മൂടിലെത്തിയിരുന്നു. അതോടെ തിന്നാനുള്ളതും തീർന്നിരുന്നു. അവൻ എഴുന്നേറ്റ് സാവധാനം നടന്നു ചെന്ന്  വരാന്തയിൽനിന്ന് താഴേക്ക് നോക്കി വിളിച്ചു പറഞ്ഞു.
" ഡേയ് മുറുകാ.. കപ്പലണ്ടീം ഊരുകായും എടുത്തിട്ടു വാ.. ."
അവനത് കുനിഞ്ഞു നിന്ന് പറഞ്ഞ തക്കത്തിന് ഞാൻ ബാഗ് തുറന്ന് കുപ്പിയിലെ മരുന്ന് കുറച്ച് അവന്റെ ഗ്ലാസിലേക്ക് പകർത്തി. അവൻ കുടിച്ചതിന്റെ ബാക്കി സ്വല്പമേ ഗ്ലാസ്സിൽ ഉണ്ടായിരുന്നുള്ളു.

അവൻ തിരിച്ചു വന്ന് ഇരുന്നവഴി കുപ്പി തുറന്ന് അവന്റെ ഗ്ലാസ്സിലേക്ക് പകുതിയോളം ഒഴിച്ചു. പിന്നെ എന്റെ ഗ്ലാസ്സെടുത്ത് ഒഴിക്കാൻ തുടങ്ങിയപ്പോഴേക്കും ഞാൻ തടഞ്ഞു.
'' മതി .. മതി.. എനിക്ക് പോകണ്ടതാ .. ഇപ്പോത്തന്നെ രണ്ടു പെഗ്ഗായി.. "
"അതു പറ്റില്ല. ഒരെണ്ണം കൂടി. ഇതുകൊണ്ട് സാറിനൊന്നുമാവില്ല. ബസ്സിൽ കിടന്ന് സാറിന് സുഖമായിട്ടൊറങ്ങാം.... "
അതും പറഞ്ഞവൻ ബലമായിട്ട് തന്നെ എന്റെ ഗ്ലാസ്സിൽ ഒരു പെഗ്ഗുകൂടി ഒഴിച്ച് സോഡയും നിറച്ചു വച്ചു. അതു കഴിഞ്ഞപ്പോഴേക്കും കുപ്പി ഏതാണ്ട് പകുതിയോളമെത്തിയിരുന്നു.

അതുകഴിഞ്ഞവൻ എന്റെ നേരെ ഒരുകണ്ണിറക്കി ചുണ്ടൊരു വശത്തേക്ക് കോട്ടിയിട്ട് ചോദിച്ചു.
" പെൺകേസ്സിലെങ്ങനാ...?"
"ഹേയ്.. ഇപ്പോഴതിനൊന്നിനും നേരമില്ല. അടുത്ത തവണയാവട്ടെ..."
അതും പറഞ്ഞ് ഞാൻ വളിച്ചൊരു ചിരി ഉറക്കെച്ചിരിച്ചു. ഞാൻ പെൺകേസ്സിൽ തൽപ്പരനാണെന്നറിഞ്ഞതും അവന്റെ സന്തോഷം ഇരട്ടിച്ചു. എന്നിട്ട് പറഞ്ഞു.
"സാറിനേതു വേണമെന്നു പറഞ്ഞാൽ മതി. മലയാളി വേണോ.. തമിഴത്തി മതിയോ അല്ലെങ്കിൽ കന്നഡ, ഗോവ, നേപ്പാളി... "
അത് കേട്ട് അതിശയം കൂറിയ മാതിരി ഞാൻ വായും പൊളിച്ച് കണ്ണും തള്ളിയിരുന്നു. അവനത് ഒന്നുകൂടി ഹരമായി. അവൻ ഒന്നുകൂടി പറഞ്ഞു.
" കോളേജ് സ്റ്റുഡന്റ്സ് വേണോ, വീട്ടമ്മമാരെ വേണോ.. ഏതും റെഡിയാണ് സാർ....!! "
ഞാൻ അത്ഭുതം കൂറി. ഞാനവന്റെ തോളത്ത് തട്ടിയിട്ട് പറഞ്ഞു.
"താനാളു ഭയങ്കരനാണല്ലൊടോ......"
"സാറെന്നു തിരിച്ചുവരുമെന്നു പറഞ്ഞാ മതി. അതിനു മുൻപേ ഞാൻ റെഡിയാക്കി നിറുത്തിക്കോളാം.. ഹി...ഹി..ഹീ......"
"ഒരു മൂന്നുനാലു ദിവസം ബാംഗ്ലൂരു തങ്ങേണ്ടി വരും. അതു കഴിഞ്ഞ് ഞാൻ തിരിച്ചെത്തും. തിരിച്ചെത്തിയാൽ ഒരു പത്തു ദിവസം ഞാനിവിടെ കാണും. നമുക്ക് അടിച്ചു പൊളിക്കാമെടോ...''
അതു കേട്ട് അവന്റെ വലിയവായിലെ ചിരി സഹിക്കാവുന്നതിനും അപ്പുറം.

പിന്നെ അവന്റെ പെൺകേസ്സുകളിലെ ധീരവീരപരാക്രമങ്ങളുടെ കഥകളായിരുന്നു. എനിക്ക് താൽപ്പര്യമില്ലെങ്കിലും സമയം പോകാനായി ഇരുന്നുകൊടുത്തു. അവന്റെ വാചകമടി കേട്ടിരുന്നു സമയം പോയതറിഞ്ഞില്ല.
ഞാൻ വാച്ചിൽ നോക്കിയിട്ട് പറഞ്ഞു.
"ഞാനേതായാലും ഭക്ഷണം കഴിക്കട്ടെ. താൻ കഴിക്കുന്നുണ്ടോ..?"
"ഇല്ലില്ല. സാറുകഴിച്ചോളു. ഇന്നൊരു പുതിയ സുഹൃത്തിനെ കിട്ടിയ സന്തോഷമാ. ഞാൻ രണ്ടെണ്ണംകൂടി അടിച്ചിട്ടേ കഴിക്കുന്നുള്ളൂ... "
"സാറ് സൗകര്യം പോലെ കഴിച്ചാൽ മതി. എനിക്ക് പോകേണ്ടതല്ലെ. ഞാൻ കഴിക്കട്ടെ.."

ഒരു പൊതിയഴിച്ച് ബീഫ് ഫ്രൈയും പൊറോട്ടയും കഴിക്കാൻ തുടങ്ങി. ഇടക്ക് എന്റെ ഗ്ലാസ്സിൽ നിറച്ചു വച്ചതും കുറേശ്ശെ കഴിച്ചു. അവന്റെ ഗ്ലാസ്സ് കാലിയാകാൻ അധികം സമയം വേണ്ടി വന്നില്ല.
പെട്ടെന്നാണ് കുപ്പിയിലെ ബാക്കിയുള്ള വിഷം ബ്രാണ്ടിക്കുപ്പിയിലൊഴിക്കാൻ ഇവനെയൊന്നു മാറ്റണമല്ലോന്ന് ഓർത്തത്.
ഞാൻ പറഞ്ഞു.
"ആ നാരങ്ങ അച്ചാറ് കുറച്ചു കൂടി കിട്ടിയിരുന്നെങ്കിൽ ഈ ബീഫിന്റൊപ്പം കഴിക്കാൻ നല്ല രസമായിരുന്നു...... "
കേൾക്കേണ്ട താമസം അവൻ എഴുന്നേറ്റ് ആടിയാടി നടന്ന് വാതിൽക്കൽ ബലമായി പിടിച്ചു നിന്നിട്ട് വിളിച്ചു പറഞ്ഞു.
"ടായ് ..മുർഗാ... ഊറുകായ് എടുത്തിട്ടു വാടാ..."
അവൻ അവിടെത്തന്നെ നിന്നതേയുള്ളു. ആ പിടുത്തത്തിലും നന്നായി ആടുന്നുണ്ടായിരുന്നു. ഞാനൊഴിച്ച വിഷം പിടിച്ചു തുടങ്ങിയെന്നു മനസ്സിലായി.

അത്രയും സമയമേ എനിക്കും വേണ്ടിയിരുന്നുള്ളു. ബാഗ് തുറന്ന് കുപ്പിയിലുള്ള മുഴുവനും ആ ബ്രാണ്ടിക്കുപ്പിയിലേക്ക് ഒഴിച്ചു. ബ്രാണ്ടിക്കുപ്പി തുറന്നുതന്നെ ഇരുന്നതുകൊണ്ട് കാര്യങ്ങൾ എളുപ്പമായിരുന്നെങ്കിലും എന്റെ വിറയൽ ശരീരമാകമാനം പടർന്നു കഴിഞ്ഞു. ഇനി എത്രയും വേഗം ഇവിടന്ന് സ്ഥലം വിടണം. ഇപ്പോഴത്തെ വിറയൽ സാരമില്ല. ഉള്ളിൽ കിടക്കുന്നതിന്റെ പ്രതിഫലനമായിട്ടേ കരുതുകയുള്ളു.

അവൻ അച്ചാറുമായി തിരിച്ചെത്തിയപ്പോഴേക്കും ഞാൻ ഭക്ഷണം കഴിച്ചു കഴിഞ്ഞിരുന്നു. അവൻ കസേരയിൽ വന്നു വീണപ്പോഴേക്കും ഞാനെഴുന്നേറ്റു.
അതുകണ്ട് അവൻ ചോദിച്ചു.
"സാറ് ഫിനിഷാക്കിയാ... ?''
''സമയമില്ല. ബസ്സിപ്പൊ വരില്ലെ, പതിനൊന്നായി "
"ഓക്കെ ഓക്കെ.. സാറ് കൈ കഴുകിയിട്ട് വന്നോളു ."

ഞാൻ  അവനെപ്പോലെ കുടിച്ച് ലവൽ കെട്ടവനായി ആടിയാടിയാണ് നടന്നത്. അവനത് കാണുന്നുണ്ടായിരുന്നു. ഭക്ഷണം പൊതിഞ്ഞു കൊണ്ടുവന്ന  കടലാസ് ഞാൻ ചുരുട്ടിപ്പിടിച്ചിരുന്നു. അതിടാനായി ഒരു പാത്രവും കണ്ടില്ല. കൈ കഴുകി  തോർത്തുകൊണ്ട് തുടച്ചു കഴിഞ്ഞപ്പോഴാണ്, ഈ കടലാസ് ഇവിടെയിട്ടാൽ വരാൻ പോകുന്ന ആപത്ത് മനസ്സിൽ വന്നത്.

 തുറന്ന പൈപ്പ് തോർത്തുകൊണ്ടു തുടച്ചു വൃത്തിയാക്കിയിട്ട്, കടലാസ്പ്പൊതി തോർത്തിൽത്തന്നെ പൊതിഞ്ഞുപിടിച്ച് കൊണ്ടുവന്നു.. എന്റെ ആടിയാടിയുള്ള നടപ്പ് കണ്ടിട്ട് അവന് ചിരി പൊട്ടി. അവൻ പറഞ്ഞു.
"സാറിനേക്കാൾ കൂടുതൽ ഞാനാ അകത്താക്കിയത്. എന്നിട്ടും ഞാൻ ഇപ്പഴും സ്റ്റെഡിയല്ലെ. സാറിതേ.. പാമ്പിഴഞ്ഞു തുടങ്ങീ... ഹാ.. ഹാ.. ഹാ.. "
ഞാനും ചിരിച്ചെങ്കിലും, അടുത്തു കിടക്കുന്ന കട്ടിലിലേക്ക് എന്റെ കണ്ണു പാഞ്ഞു.

എന്റെ ഭാര്യ മാനത്തിനു വേണ്ടി യാചിക്കുന്ന രംഗം എന്റോർമ്മയിൽ ഓടിയെത്തി. പിന്നെ എനിക്ക് കണ്ണിനു കാഴ്ചയില്ലായിരുന്നു, ബോധവും. ബാഗെടുത്ത് ടീപ്പോയ് മേൽ വച്ചിട്ട് , പൊതിഞ്ഞു പിടിച്ചിരുന്ന തോർത്ത് ബാഗിനകത്ത് ഒരു മൂലയിൽ വച്ചപ്പോഴാണ് സ്പ്രിംഗ് കഠാര എന്റെ കയ്യിൽ തടഞ്ഞത്.
ഒരു നിമിഷം അവനെ നോക്കി.
അവൻ കസേരയിൽ ചാരി കണ്ണടച്ചിരിക്കുകയാണ്.
വേറെയാരുമില്ല മുറിയിൽ.
പറ്റിയ സന്ദർഭം.
എന്റെ ശരീരവിറയൽ ഭയങ്കരമായി ഉയർന്നു.
ശ്വാസോഛ്വാസം വർദ്ധിച്ചു.
ആ തണുപ്പിലും ഞാൻ വിയർക്കാൻ തുടങ്ങി...


തുടരും...

Tuesday 1 January 2019

നോവൽ.

പ്രവാസ ബാക്കി. (11)

കഥ ഇതുവരെ

ഞാൻ ബ്ലോഗർ കേരളേട്ടനെ സന്ദർശിക്കാനായി ബ്ലോഗർമാരായ മുരളിച്ചേട്ടനേയും വിനുവേട്ടനേയും കൂടെ കൂട്ടുന്നതിനായി  തൃശ്ശൂർക്ക് പുറപ്പെടുന്നു. തൃശ്ശൂർ സ്റ്റാന്റിൽ വച്ച് അപ്രതീക്ഷിതമായി കണ്ട പിച്ചക്കാരൻ തന്റെ പഴയ ഗൾഫ് സുഹൃത്തും നാട്ടുകാരനുമായ ശേഖരേട്ടനാണെന്ന് തിരിച്ചറിഞ്ഞതും ഞെട്ടിപ്പോയി.

അന്നത്തെ യാത്ര ക്യാൻസൽ ചെയ്ത് ശേഖരേട്ടനുമായി ഒരു ഹോട്ടലിൽ മുറിയെടുത്തു. അതിനു ശേഷം എല്ലാവരുമായി ഒരു ബാറിൽ കയറുന്നു. അവിടെ വച്ച് ശേഖരേട്ടൻ താനീയവസ്ഥയിൽ വന്നുപെട്ട കഥ പറയുന്നു. പിറ്റെ ദിവസം കഥപറഞ്ഞവസാനിക്കുന്നതിനു മുൻപു തന്നെ കേരളേട്ടനെ സന്ദർശിക്കാനായി പാലക്കാടിനു പുറപ്പെടുന്നു. ഇടക്ക് വച്ച് സുകന്യാജിയും കാറിൽ കയറുന്നു. കേരളേട്ടന്റെ ആതിഥ്യം സ്വീകരിച്ച് ഗംഭീരമായ സദ്യയും കഴിച്ച് സുകന്യാജിയെ കൊണ്ടുവിടാനായി പാലക്കാടിനു പുറപ്പെടുന്നു. സുകന്യാജിയെ ഓഫീസിലിറക്കിയ ശേഷം വേഗം ശേഖരേട്ടന്റെ മുറിയിലെത്തി. ശേഖരേട്ടൻ കഥ തുടർന്നു. ഉല്ലാസയാത്രക്ക് പുറപ്പെട്ട ശേഖരേട്ടനും കുടുംബത്തിനും ഭാര്യ പീഡിപ്പിക്കപ്പെട്ടതിനെ തുടർന്ന് തിരിച്ചു പോരേണ്ടി വന്നെങ്കിലും അവർ ആത്മഹത്യ ചെയ്തു. മക്കളെ നാട്ടിൽ നിന്നം മാറ്റിയ ശേഷം പ്രതികാരം ചെയ്യാനായി ഹോട്ടലിലെത്തുന്നു
തുടർന്നു വായിക്കുക ..

തയ്യാറെടുപ്പ് ..

'പിറ്റേ ദിവസം സന്ധ്യക്കു മുൻപ് ഹൈറേഞ്ചിലെ മനോഹരമായ പൂന്തോട്ടത്തിനു മുന്നിലേ ഹോട്ടലിലേക്ക് ഞാനെത്തി. ബാംഗ്ലൂരിൽ നിന്നും ഒരാഴ്ച വിശ്രമത്തിനു വന്ന ഒരു വ്യവസായിയുടെ വേഷത്തിൽ, കഴുത്തിൽ ഒരു ടൈയും ഓവർക്കോട്ടും ഞാൻ അണിഞ്ഞിരുന്നു. ആ ക്ലീൻ ഷേവുകാരൻ ഞെളിഞ്ഞു്, ചിരിക്കുന്ന മുഖവുമായി എന്നെ സ്വീകരിച്ചു. പല്ലു ഞെരിച്ചുകൊണ്ടാണെങ്കിലും ഞാനും ചിരിച്ചു.

ആ ക്ലീൻഷേവുകാരനെ അവിടെ കണ്ടപ്പോൾ, ഒരാഴ്ചത്തെ പരിപാടിയുമായി വന്ന എനിക്ക് അവനെ ഇന്നുതന്നെ തീർത്താലോയെന്ന് ഒരു തോന്നൽ. അവന്റെ സ്വഭാവ വൈചിത്രങ്ങളെക്കുറിച്ച് ഒന്നും അറിയാത്തതുകൊണ്ട് പെട്ടെന്നൊരു തീരുമാനമെടുക്കാനായില്ല. ഒരു പക്കാ പെണ്ണുപിടിയനാന്നു മാത്രമെ അറിയൂ. അത്തരക്കാർ  മുഴുക്കുടിയനായിരിക്കുമെന്ന് ഒരു സാമാന്യബോധം വച്ച് കണക്കാക്കാം. ആലോചിച്ചു നിൽക്കുമ്പോഴേക്കും ക്ലീൻഷേവുകാരൻ എന്റെ നേരെ തിരിഞ്ഞു ചോദിച്ചു.
"സാറിനെത്ര ദിവസത്തേക്കാ വേണ്ടത്....?"
"ഞാൻ ഒരാഴ്ചയുണ്ടാകുമിവിടെ. ആ പൂന്തോട്ടം കാണാൻ കഴിയുന്ന ഒരു റൂം മതി."
"ശരി സാർ. അഡ്രസ്സ് ഒന്നെഴുതിക്കോളൂ.. "
എന്നു പറഞ്ഞയാൾ രജിസ്റ്റർ ബുക്ക് എന്റെ നേരെ തിരിച്ചുവച്ചു. ഞാനതിൽ ബാംഗ്ലൂരിലെ ഒരു ഐട്ടിക്കമ്പനിയുടെ ജിഎം ആണെന്ന രീതിയിൽ എഴുതിവച്ചു. അപ്പഴേക്കും എന്റെ ഫോൺ ശബ്ദിച്ചു. ഞാനതുമായി പുറത്തിറങ്ങി. മകനായിരുന്നു വിളിച്ചത്. ഞാൻ ക്ഷേത്രദർശനങ്ങളൊക്കെ പെട്ടെന്ന് പൂർത്തിയാക്കി അവരോടൊപ്പം ചേരണമെന്നായിരുന്നു ആവശ്യം.

അവന്റെ വിളി കട്ടായപ്പോൾ, ഫലപ്രാപ്തിയിലെത്തുമെന്നറിയാത്ത ഒരു നീക്കം നടത്താൻ പെട്ടെന്ന് തോന്നിയ ഒരു വികാരത്തിന് തീരുമാനിച്ചു.

ഞാൻ വീണ്ടും റിസപ്ഷനിൽ എത്തി. ക്ലീൻഷേവുകാരൻ ചിരിച്ച മുഖവുമായി മുന്നിലെത്തി. ഞാൻ പറഞ്ഞു.
" സോറീടോ... ഒരാഴ്ചത്തെ വിശ്രമത്തിനായിട്ടാ ഇവിടെയെത്തിയത്. പക്ഷേ, ഇപ്പോൾ ഫോൺ വന്നിരിക്കുന്നു, നാളെ പത്തു മണിക്കു മുമ്പു് ബാംഗ്ലൂരിലെത്തണമെന്ന്. തൽക്കാലം എനിക്ക് ഒന്നു കുളിക്കാനും വിശ്രമിക്കാനുമെ സമയമുള്ളു. ബൈ ദ ബൈ, എനിക്ക് കാലത്ത് ബാംഗ്ലൂരിലെത്തത്തക്ക വിധത്തിൽ ഒരു ബസ് ടിക്കറ്റ് അറേഞ്ച് ചെയ്യണം. അതത്യാവശ്യമാ."
" ശരിയാക്കാം സാർ. ഓരോ മണിക്കൂർ ഇടവിട്ട് ഇവിടന്ന് ബസ്സ് പോകുന്നുണ്ട്. സാറ് റൂമിൽ പോയി വിശ്രമിച്ചോളൂ... ടേയ് മുരുകാ... സാറിന് റൂം കാണിച്ചു കൊടുക്ക്..."
ഒരു ദിവസത്തേക്കുള്ള റൂം ചാർജ്ജും കൊടുത്ത് ഞാനാ പയ്യന്റെ
 പിന്നാലെ നടന്നു.

പൂന്തോട്ടത്തിന് മുന്നിലുള്ള ആ പഴയമുറി തുറന്നു തന്നു. ഒരുപാട് ഓർമ്മകളൊന്നും ഈമുറി തന്നില്ലെങ്കിലും ഒരിക്കലും മറക്കാൻ പറ്റാത്ത ഒരോർമ്മ  വലിയ നീറ്റലായി മനസ്സിൽ കിടക്കുന്നു. ഞാൻ ആ ബഡ്ഡിലേക്കും നോക്കി കുറച്ചു നേരം സെറ്റിയിലിരുന്നു. എന്റെ ഭാര്യയെ പിച്ചിച്ചീന്തിയ ആ കട്ടിൽ നോക്കിയിരിക്കെ ഞാൻ വല്ലാതെ വിറപൂണ്ടു. ഇന്നു തന്നെ അവനെ തീർക്കണം. ഞാൻ തീർച്ചപ്പെടുത്തി. ചെയ്യേണ്ട പ്രവർത്തികളുടെ ഒരു രൂപരേഖ മെനഞ്ഞെടുത്തു.

ബാഗ് തുറന്ന് തോർത്ത് മാത്രമെടുത്ത് ബാത്ത് റൂമിൽ കയറി ചൂടുവെള്ളത്തിൽ കുളിച്ചു. കുളിച്ചു കൊണ്ടിരിക്കുമ്പോഴും ഒരു പിഴവും പറ്റാതെ എങ്ങനെയൊക്കെ കൈകാര്യം ചെയ്യണമെന്ന കണക്കുകൂട്ടലിലായിരുന്നു. എതെങ്കിലും തടസ്സത്താൽ പരാജയപ്പെട്ടാൽ ഒരു വരവുകൂടി വരേണ്ടിവരും. അങ്ങനെയെങ്കിൽ ഇത്തവണ പോകുന്നതിനുമുൻപു് അവന്റെ വിശ്വാസം നേടിയെടുക്കണം. പിന്നെ ധൈര്യപൂർവ്വം അടുത്തതവണ തീർപ്പാക്കണം.

കുളി കഴിഞ്ഞ് മാറ്റിയിട്ട പാന്റ്സ് തന്നെ ഇട്ട് സെറ്റിയിൽ വന്നിരുന്നു. നനഞ്ഞ തോർത്ത്  കഴുത്തിൽ ചുറ്റി വിടർത്തിയിട്ടു. പക്ഷേ, തണുപ്പു കാരണം പെട്ടെന്നു തന്നെ തോർത്തു മാറ്റി. പഴയ ഷർട്ടു തന്നെ എടുത്തിട്ടു. അപ്പൊഴാണ് വാതിലിൽ മുട്ടിയിട്ട് ക്ലീൻഷേവുകാരന്റെ വരവ്. തിരിച്ചു പോകാനുള്ള ബസ് ടിക്കറ്റ് ശരിയാക്കിയ കാര്യം പറയാനാണ്.
അയാൾ ചോദിച്ചു.
"സർ, പത്തിനും പതിനൊന്നിനും പന്ത്രണ്ടിനും വണ്ടി പോകുന്നുണ്ട്. സാറിനേതാവേണ്ടത്. ..?''
''എനിക്ക് കാലത്ത് ഒരെട്ടുമണിക്ക് ബാംഗ്ലൂരെത്തത്തക്ക വിധത്തിൽ അറേഞ്ചു ചെയ്താൽ മതി. "
''എങ്കിൽ 11 മണിക്കുള്ള ബസ്സാകാം സാർ."
" ശരി. അങ്ങനെയാകട്ടെ. ആട്ടെ, എത്രയാ ചാർജ്ജ്. ഇപ്പോൾ കൊടുക്കണ്ടെ...?"
അതുംപറഞ്ഞ് ഞാൻ പോക്കറ്റിൽ നിന്നും പെഴ്‌സെടുത്തു.
"അതിപ്പോൾ തരേണ്ടതില്ല. ഞാനിവിടന്ന് ഒരാളുണ്ടെന്ന് വിളിച്ചു പറഞ്ഞു് സീറ്റ് ഉറപ്പാക്കുകയേയുള്ളു. ആ വണ്ടി നമ്മുടെ ഹോട്ടലിനു മുന്നിൽ നിർത്തും. അന്നേരം ബസ്സിൽ  കയറിയിട്ട് ടിക്കറ്റെടുത്താൽ മതി."
"ശരി സർ."

അയാൾ തിരിച്ചു നടക്കാൻ തുടങ്ങിയപ്പോഴാണ് ഞാൻ വിളിച്ചത്.
''ഇപ്പോൾ ഏഴുമണിയല്ലെ ആയുള്ളു. ഇനിയും നാലു മണിക്കൂർ കൂടിയുണ്ട്. ഇതിനകത്ത് ബാറുണ്ടോ...?''
"ഞങ്ങൾക്ക് ബാർലൈസൻസ് ഇതുവരെ കിട്ടിയില്ല. സാറിന് ഏതാണാവശ്യമെന്ന് പറഞ്ഞാൽ മതി. റൂമിൽ കൊണ്ടുവന്നു തരും."
ഞാൻ അതിശയം പൂണ്ടിട്ടെന്നോണം പറഞ്ഞു.
"ഓഹോ... എനിക്ക് രണ്ടു മൂന്ന് പെഗ്ഗിന്റെ ആവശ്യമുള്ളു. ഏതെങ്കിലും കൊള്ളാവുന്ന ബ്രാന്റിന്റെ ഒരു ഫൈന്റ് കിട്ടിയാൽ മതി."
അയാൾ അത് കേട്ട് നെറ്റി ചുളിച്ചു. എന്നിട്ട് പറഞ്ഞു.
" ഫൈന്റൊന്നും കിട്ടുകയില്ല സർ. ഫുൾ ബോട്ടിൽ വാങ്ങേണ്ടിവരും."
"ഞാനൊറ്റക്ക് ഈ ഫുൾ ബോട്ടിലെന്തു ചെയ്യാനാടൊ. അല്ല, താങ്കൾക്കൊരു കമ്പനി തരാൻ പറ്റുമോ. എങ്കിൽ ഒരു ബോട്ടിൽ വാങ്ങാം....."
ഞാൻ പതുക്കെ ഒരു ചൂണ്ടയിട്ടുനോക്കിയതായിരുന്നു.
അയാൾ വലിയ വായിൽ നന്നായിട്ടൊന്നു ചിരിച്ചു. എന്നിട്ട് പറഞ്ഞു.
"സാറിനത്ര നിർബന്ധമാണെങ്കിൽ ഞാനും കൂടാം. പക്ഷേ, 8 മണി കഴിയണം. അപ്പഴേ എന്റെ ഡ്യൂട്ടി തീരൂ.... "
"ങാ... മതി മതി."

ഞാൻ പേഴ്‌സിൽ നിന്നും ആയിരത്തിന്റെ രണ്ടെണ്ണമെടുത്ത് ക്ലീൻഷേവുകാരന്റെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു.
" കൂട്ടത്തിൽ കഴിക്കാനും കൊറിക്കാനുമുള്ള എന്തെങ്കിലുമൊക്കെ വാങ്ങിപ്പിക്കണം. മാത്രമല്ല ഭക്ഷണവും കഴിക്കണ്ടെ. നമ്മൾക്ക് രണ്ടു പേർക്കുമുള്ള ബീഫ് ഫ്രൈയും പൊറോട്ടയും കൂടി കരുതിക്കോണം. പിന്നീട് പുറത്തു പോകാൻ സമയം കിട്ടില്ല. കാരണം 11 മണിക്ക് എന്റെ വണ്ടി വരില്ലെ...''
ഞാൻ അതും പറഞ്ഞു് ചിരിച്ചിട്ട് ആയിരത്തിന്റെ ഒരെണ്ണം കൂടി അയാളുടെ കയ്യിൽ പിടിപ്പിച്ചു. അയാൾ അതും വാങ്ങി സന്തോഷത്തോടെ തിരിച്ചു പോയി..

അപ്രതീക്ഷിതമായി മറ്റൊരു പ്ലാനും വേണമെങ്കിൽ നടപ്പിലാക്കാൻ ഞാൻ തീരുമാനിച്ചു. ഇതുവരേയുമുള്ള ചിന്തയിൽ കൃത്യം നടത്തിയതിനുശേഷമള്ള എന്റെ രക്ഷപ്പെടലിനെക്കുറിച്ച് ആലോചിച്ചിരുന്നില്ല. ഇപ്പോൾ അതും ആലോചനയിൽ പെട്ടെന്ന് കടന്നുവന്നു. ഇവനെപ്പോലുള്ള ദു:ഷ്ടപ്പിശാചുക്കളെ കൊല്ലുന്നതിന് ഞാനെന്തിന് ജയിലിൽ പോകണം..?

വാതിലടച്ച് കുറ്റിയിട്ട് വന്ന് ബാഗെടുത്ത് ടീപ്പോയ് മേൽ വച്ചു. ബാഗ് തുറന്ന് അടിയിലെ കട്ടിയുള്ള കാർഡ് ബോഡിനും അടിയിൽ സൂക്ഷിച്ചിരുന്ന സാധനം പുറത്തെടുത്തു.
ഒരു കഠാര...!
അതും സ്പ്രിംഗ് കഠാര ...!
ഗൾഫിൽ വച്ച് ഒരമേരിക്കൻ പട്ടാളക്കാരനിൽ നിന്നും സംഘടിപ്പിച്ചതായിരുന്നു.
ആ കഠാരയുടെ സവിശേഷതകൊണ്ടായിരുന്നു അത് സ്വന്തമാക്കിയത്. വെറും കൗതുകത്തിനായി വാങ്ങിയതാണ്.

മുകളിലെ ഒരു ബട്ടൺ തള്ളവിരൽ കൊണ്ട് മുകളിലേക്ക് നീക്കിയാൽ, അകത്തു നിന്നും നല്ല മൂർച്ചയുള്ള പോർമുന ശക്തിയായി ഒരു ചീറ്റലോടെ പുറത്തേക്ക് തെറിച്ചു വരും...! കരിങ്കല്ലിനോ മരത്തിനോ അല്ലാതെ ആ പോർമുനയെ തടുക്കാനാകില്ല.
അതേ ബട്ടൺ താഴേക്കിട്ടാൽ പോർമുന അതേ സ്പീഡിൽ അകത്തേക്ക് കയറിപ്പോകും... !
ഞാനതൊന്ന് പരീക്ഷിച്ച് ഉറപ്പു വരുത്തിയിട്ട് ബാഗിന്റെ ഉള്ളിൽ മുകളിൽത്തന്നെ എടുത്തു വച്ചു.

കൂടാതെ ഇരയെ വേദനയറിയിക്കാതെ കൊല്ലാനുള്ള ഒരു പൊതികൂടിയുണ്ടായിരുന്നു. അതെടുത്ത് തുറന്നു നോക്കി. സാധനം ഒരു പ്ലാസ്റ്റിക് ബോട്ടിലിനകത്ത്  തന്നെയുണ്ട്. അതിന്റെ പൊതിയഴിച്ച് താഴെയിട്ടിട്ട്  പെട്ടെന്നെടുക്കത്തക്കവിധത്തിൽ ബാഗിനകത്ത് മുകളിൽത്തന്നെ വച്ചു. ബാഗിന്റെ സിബ്ബ് ക്ലോസ് ചെയ്തില്ല.. തുറന്നു തന്നെയിട്ടു. ബാഗ് ടീപ്പോയിയോട് ചേർത്ത് താഴെ വച്ചു.

 8 മണിയാകാനായി കാത്തിരിക്കുമ്പോഴാണ് താഴെ ചുരുട്ടിയിട്ട കടലാസ് ശ്രദ്ധിച്ചത്. പെട്ടെന്നതെടുത്ത് നിവർത്തിനോക്കി. ഏതോ മലയാളം പേപ്പറിന്റെ ഒരു കഷണമാണ്. എന്നെ കുടുക്കാൻ ഞാൻ തന്നെ മണ്ടത്തരം കാണിക്കുന്നു. ആ പേപ്പർ മടക്കി ബാഗിനകത്ത് വച്ചു.

എന്റെ കൈവിരൽപ്പാടുകൾ എവിടന്നെങ്കിലും കിട്ടിയാലും കുഴപ്പമാകും. ഞാൻ കുളിമുറിയുടെ വാതിലിന്റെ പിടിയിൽ തോർത്തുകൊണ്ട് നന്നായി തുടച്ചു വൃത്തിയാക്കി. അകത്ത് ചൂടുവെള്ളത്തിന്റേയും തണുത്ത വെള്ളത്തിന്റെയും ടാപ്പും നന്നായി തുടച്ചു വൃത്തിയാക്കി. പിന്നെ മുറിയിൽ വന്ന് മുൻവശത്തെ വാതിലിന്റെ അകത്തെ പിടിയും തുടച്ചു വൃത്തിയാക്കി. ഇനിയൊന്നുമില്ലെന്നുറപ്പാക്കി.

വല്ലാത്തൊരക്ഷമയിൽ എനിക്ക് ശ്വാസം മുട്ടലനുഭവപ്പെടുന്നുണ്ടായിരുന്നു. ജീവിതത്തിൽ ഇന്നുവരെ ചെയ്യാത്ത ഒന്നാണ് ചെയ്യാൻ പോകുന്നത്. ശരീരമാകെ ഒരു വിറയലുംകൂടിയായതോടെ ഞാൻ തളർന്നുതുടങ്ങി.

എങ്കിലും മുന്നിലെ വിരിച്ചിട്ട ബഡ്ഡിലേക്ക് നോക്കുമ്പോൾ, അവിടെ കിടന്ന് പിടഞ്ഞ എന്റെ ഭാര്യയെ ഓർക്കുമ്പോൾ വിറയലെല്ലാം ഒരു ശക്തിദുർഗ്ഗമായി ശരീരത്തിൽ ആവാഹിച്ചെടുക്കും. ഇരുപ്പുറക്കാതെ എഴുന്നേറ്റു നടക്കും. പിന്നെയും വന്നിരിക്കും. അടച്ചിട്ട വാതിൽക്കലേക്കും നോക്കി കൈകൾ കൂട്ടിത്തിരുമ്മി അവന്റെ വരവിനായി അക്ഷമയോടെ ഞാനിരുന്നു....'

തുടരും ....