Wednesday 6 February 2019

നോവൽ
പ്രവാസ ബാക്കി. (12)

കഥ ഇതുവരെ


ഞാൻ ബ്ലോഗർ കേരളേട്ടനെ സന്ദർശിക്കാനായി ബ്ലോഗർമാരായ മുരളിച്ചേട്ടനേയും വിനുവേട്ടനേയും കൂടെ കൂട്ടുന്നതിനായി  തൃശ്ശൂർക്ക് പുറപ്പെടുന്നു. തൃശ്ശൂർ സ്റ്റാന്റിൽ വച്ച് അപ്രതീക്ഷിതമായി കണ്ട പിച്ചക്കാരൻ തന്റെ പഴയ ഗൾഫ് സുഹൃത്തും നാട്ടുകാരനുമായ ശേഖരേട്ടനാണെന്ന് തിരിച്ചറിഞ്ഞതും ഞെട്ടിപ്പോയി.
അന്നത്തെ യാത്ര ക്യാൻസൽ ചെയ്ത് ശേഖരേട്ടനുമായി ഒരു ഹോട്ടലിൽ മുറിയെടുത്തു. അതിനു ശേഷം എല്ലാവരുമായി ഒരു ബാറിൽ കയറുന്നു. അവിടെ വച്ച് ശേഖരേട്ടൻ താനീയവസ്ഥയിൽ വന്നുപെട്ട കഥ പറയുന്നു. പിറ്റെ ദിവസം കഥപറഞ്ഞവസാനിക്കുന്നതിനു മുൻപു തന്നെ കേരളേട്ടനെ സന്ദർശിക്കാനായി പാലക്കാടിനു പുറപ്പെടുന്നു. ഇടക്ക് വച്ച് സുകന്യാജിയും കാറിൽ കയറുന്നു. കേരളേട്ടന്റെ ആതിഥ്യം സ്വീകരിച്ച് ഗംഭീരമായ സദ്യയും കഴിച്ച് സുകന്യാജിയെ പാലക്കാട്ട്  ഓഫീസിലിറക്കിയ ശേഷം വേഗം ശേഖരേട്ടന്റെ മുറിയിലെത്തി. ശേഖരേട്ടൻ കഥ തുടർന്നു. ഉല്ലാസയാത്രക്ക് പുറപ്പെട്ട ശേഖരേട്ടനും കുടുംബത്തിനും ഭാര്യ പീഡിപ്പിക്കപ്പെട്ടതിനെ തുടർന്ന് തിരിച്ചു പോരേണ്ടി വന്നെങ്കിലും അവർ ആത്മഹത്യ ചെയ്തു. മക്കളെ നാട്ടിൽ നിന്നം മാറ്റിയ ശേഷം പ്രതികാരം ചെയ്യാനായി ശേഖരേട്ടൻ വീണ്ടും ആ ഹോട്ടലിലെത്തുന്നു

തുടർന്നു വായിക്കുക ..

അരങ്ങൊരുങ്ങി ..


എങ്കിലും മുന്നിലെ വിരിച്ചിട്ട ബഡ്ഡിലേക്ക് നോക്കുമ്പോൾ, അവിടെ കിടന്ന് പിടഞ്ഞ എന്റെ ഭാര്യയെ ഓർക്കുമ്പോൾ വിറയലെല്ലാം ഒരു ശക്തിദുർഗ്ഗമായി ശരീരത്തിൽ ആവാഹിച്ചെടുക്കും. ഇരുപ്പുറക്കാതെ എഴുന്നേറ്റു നടക്കും. പിന്നെയും വന്നിരിക്കും. അടച്ചിട്ട വാതിൽക്കലേക്കും നോക്കി കൈകൾ കൂട്ടിത്തിരുമ്മി അവന്റെ വരവിനായി അക്ഷമയോടെ ഞാനിരുന്നു....

അവൻ എട്ടരക്കാണ് എത്തിയത്.
കയ്യിൽ ഒരു ബ്രാണ്ടിക്കുപ്പിയുമുണ്ടായിരുന്നു. റൂംബോയ് മുരുകൻ സോഡകളും, ഗ്ലാസുകളും, ഭക്ഷണപ്പൊതിയുമായി പിന്നാലെയെത്തി. തുറന്ന ചിരിയുമായി കുപ്പി ടീപ്പോയ് മേൽ വച്ചിട്ട് അവൻ പറഞ്ഞു.
''കുറച്ചു ബുദ്ധിമുട്ടികെട്ടോ സംഘടിപ്പിക്കാൻ. എന്നാലും സംഘടിപ്പിക്കാതിരിക്കാനാവില്ലല്ലൊ. ഞാൻ ഏറ്റതല്ലെ ... "
"ഓ... താങ്ക്യൂ.... താങ്ക്യൂ ..."
അതും പറഞ്ഞ് ഞാനും വലിയവായിൽ ചിരിച്ച് അവനൊപ്പം കൂടി.

ടീപ്പോയ്മേൽ എല്ലാം നിരത്തി വച്ചിട്ടാണ് അവൻ എനിക്കെതിരിൽ ഇരുന്നത്. കുപ്പി പൊട്ടിച്ച് ഒരു പെഗ്ഗെനിക്കും രണ്ടു പെഗ്ഗവനും ഗ്ലാസിലേക്ക് പകർത്തിയിട്ട് എന്റെ മുഖത്തേക്കവൻ നോക്കിച്ചോദിച്ചു.
"സോഡാ യാ വാട്ടർ ...?
''സോഡാ ...'' ഞാൻ പറഞ്ഞു.
അവൻ സോഡ പൊട്ടിച്ച് എന്റെ ഗ്ലാസ് നിറച്ചു തന്നു. അവന്റെ ഗ്ലാസ്സിൽ ഒരു പെഗ്ഗിന്റത്രയേ ഒഴിച്ചുള്ളു. അവൻ വെള്ളമൊഴിക്കാതെ ഡ്രൈയായിത്തന്നെ കഴിക്കുന്നവനാണെന്ന് എനിക്ക് മനസ്സിലായി. എത്ര കഴിച്ചാലും കൂളായി നടക്കാൻ മിടുക്കനാണന്നു് പിന്നീടങ്ങോട്ടുള്ള ഓരോ നടപടിയും അവൻ വ്യക്തമാക്കിത്തന്നു.

അവൻ രണ്ടു ഗ്ലാസ്സുമെടുത്ത് പൊക്കിയിട്ട് എനിക്കുള്ളത് നീട്ടിയിട്ട് പറഞ്ഞു.
"ചീയേഴ്‌സ്.. "
പെട്ടെന്ന് ഗ്ലാസ് വാങ്ങി ഞാനും പറഞ്ഞു.
"ചീയേഴ്‌സ്... നമ്മുടെ ആജീവനാന്ദ സൗഹൃദത്തിന് .."
അതവന് നന്നായി ബോധിച്ചു. അവൻ വലിയ വായിൽ ചിരിച്ചിട്ട് ഗ്ലാസ്സ് വായിലേക്ക് കമഴ്ത്തി. ഞാൻ ഒരു കവിൾ കുടിച്ചിട്ട് ഗ്ലാസ് താഴെ വച്ചു. അതിന്റെ മണം മൂക്കിലേക്കിരച്ചു കയറി. നാട്ടിൽ ബാറ്ററിയൊക്കെ ഇട്ടു വാറ്റുന്ന ഒരുതരം 'പട്ട'യുടെ മണം. ഏതോ കള്ളവാറ്റിൽ കളറ് ചേർത്തതാണെന്ന് പെട്ടെന്ന് തന്നെ എനിക്ക് മനസ്സിലായി.

ഞാൻ കുടിച്ച ഗ്ലാസ്സിലേക്ക് സൂക്ഷിച്ചു നോക്കി. ഇതിനുപുറത്ത് എന്റെ വിരൽപാടുകൾ തെളിഞ്ഞു കിടപ്പുണ്ടാവും. പോകുമ്പോൾ ഗ്ലാസ്സെടുത്ത് ബാഗിൽ വക്കാൻ മറക്കരുതെന്ന് അപ്പഴേ തീരുമാനിച്ചു.
ഞങ്ങൾ രണ്ടാവർത്തി ഗ്ലാസ്സ് കാലിയാക്കിയപ്പോഴേക്കും അവൻ നല്ല മൂടിലെത്തിയിരുന്നു. അതോടെ തിന്നാനുള്ളതും തീർന്നിരുന്നു. അവൻ എഴുന്നേറ്റ് സാവധാനം നടന്നു ചെന്ന്  വരാന്തയിൽനിന്ന് താഴേക്ക് നോക്കി വിളിച്ചു പറഞ്ഞു.
" ഡേയ് മുറുകാ.. കപ്പലണ്ടീം ഊരുകായും എടുത്തിട്ടു വാ.. ."
അവനത് കുനിഞ്ഞു നിന്ന് പറഞ്ഞ തക്കത്തിന് ഞാൻ ബാഗ് തുറന്ന് കുപ്പിയിലെ മരുന്ന് കുറച്ച് അവന്റെ ഗ്ലാസിലേക്ക് പകർത്തി. അവൻ കുടിച്ചതിന്റെ ബാക്കി സ്വല്പമേ ഗ്ലാസ്സിൽ ഉണ്ടായിരുന്നുള്ളു.

അവൻ തിരിച്ചു വന്ന് ഇരുന്നവഴി കുപ്പി തുറന്ന് അവന്റെ ഗ്ലാസ്സിലേക്ക് പകുതിയോളം ഒഴിച്ചു. പിന്നെ എന്റെ ഗ്ലാസ്സെടുത്ത് ഒഴിക്കാൻ തുടങ്ങിയപ്പോഴേക്കും ഞാൻ തടഞ്ഞു.
'' മതി .. മതി.. എനിക്ക് പോകണ്ടതാ .. ഇപ്പോത്തന്നെ രണ്ടു പെഗ്ഗായി.. "
"അതു പറ്റില്ല. ഒരെണ്ണം കൂടി. ഇതുകൊണ്ട് സാറിനൊന്നുമാവില്ല. ബസ്സിൽ കിടന്ന് സാറിന് സുഖമായിട്ടൊറങ്ങാം.... "
അതും പറഞ്ഞവൻ ബലമായിട്ട് തന്നെ എന്റെ ഗ്ലാസ്സിൽ ഒരു പെഗ്ഗുകൂടി ഒഴിച്ച് സോഡയും നിറച്ചു വച്ചു. അതു കഴിഞ്ഞപ്പോഴേക്കും കുപ്പി ഏതാണ്ട് പകുതിയോളമെത്തിയിരുന്നു.

അതുകഴിഞ്ഞവൻ എന്റെ നേരെ ഒരുകണ്ണിറക്കി ചുണ്ടൊരു വശത്തേക്ക് കോട്ടിയിട്ട് ചോദിച്ചു.
" പെൺകേസ്സിലെങ്ങനാ...?"
"ഹേയ്.. ഇപ്പോഴതിനൊന്നിനും നേരമില്ല. അടുത്ത തവണയാവട്ടെ..."
അതും പറഞ്ഞ് ഞാൻ വളിച്ചൊരു ചിരി ഉറക്കെച്ചിരിച്ചു. ഞാൻ പെൺകേസ്സിൽ തൽപ്പരനാണെന്നറിഞ്ഞതും അവന്റെ സന്തോഷം ഇരട്ടിച്ചു. എന്നിട്ട് പറഞ്ഞു.
"സാറിനേതു വേണമെന്നു പറഞ്ഞാൽ മതി. മലയാളി വേണോ.. തമിഴത്തി മതിയോ അല്ലെങ്കിൽ കന്നഡ, ഗോവ, നേപ്പാളി... "
അത് കേട്ട് അതിശയം കൂറിയ മാതിരി ഞാൻ വായും പൊളിച്ച് കണ്ണും തള്ളിയിരുന്നു. അവനത് ഒന്നുകൂടി ഹരമായി. അവൻ ഒന്നുകൂടി പറഞ്ഞു.
" കോളേജ് സ്റ്റുഡന്റ്സ് വേണോ, വീട്ടമ്മമാരെ വേണോ.. ഏതും റെഡിയാണ് സാർ....!! "
ഞാൻ അത്ഭുതം കൂറി. ഞാനവന്റെ തോളത്ത് തട്ടിയിട്ട് പറഞ്ഞു.
"താനാളു ഭയങ്കരനാണല്ലൊടോ......"
"സാറെന്നു തിരിച്ചുവരുമെന്നു പറഞ്ഞാ മതി. അതിനു മുൻപേ ഞാൻ റെഡിയാക്കി നിറുത്തിക്കോളാം.. ഹി...ഹി..ഹീ......"
"ഒരു മൂന്നുനാലു ദിവസം ബാംഗ്ലൂരു തങ്ങേണ്ടി വരും. അതു കഴിഞ്ഞ് ഞാൻ തിരിച്ചെത്തും. തിരിച്ചെത്തിയാൽ ഒരു പത്തു ദിവസം ഞാനിവിടെ കാണും. നമുക്ക് അടിച്ചു പൊളിക്കാമെടോ...''
അതു കേട്ട് അവന്റെ വലിയവായിലെ ചിരി സഹിക്കാവുന്നതിനും അപ്പുറം.

പിന്നെ അവന്റെ പെൺകേസ്സുകളിലെ ധീരവീരപരാക്രമങ്ങളുടെ കഥകളായിരുന്നു. എനിക്ക് താൽപ്പര്യമില്ലെങ്കിലും സമയം പോകാനായി ഇരുന്നുകൊടുത്തു. അവന്റെ വാചകമടി കേട്ടിരുന്നു സമയം പോയതറിഞ്ഞില്ല.
ഞാൻ വാച്ചിൽ നോക്കിയിട്ട് പറഞ്ഞു.
"ഞാനേതായാലും ഭക്ഷണം കഴിക്കട്ടെ. താൻ കഴിക്കുന്നുണ്ടോ..?"
"ഇല്ലില്ല. സാറുകഴിച്ചോളു. ഇന്നൊരു പുതിയ സുഹൃത്തിനെ കിട്ടിയ സന്തോഷമാ. ഞാൻ രണ്ടെണ്ണംകൂടി അടിച്ചിട്ടേ കഴിക്കുന്നുള്ളൂ... "
"സാറ് സൗകര്യം പോലെ കഴിച്ചാൽ മതി. എനിക്ക് പോകേണ്ടതല്ലെ. ഞാൻ കഴിക്കട്ടെ.."

ഒരു പൊതിയഴിച്ച് ബീഫ് ഫ്രൈയും പൊറോട്ടയും കഴിക്കാൻ തുടങ്ങി. ഇടക്ക് എന്റെ ഗ്ലാസ്സിൽ നിറച്ചു വച്ചതും കുറേശ്ശെ കഴിച്ചു. അവന്റെ ഗ്ലാസ്സ് കാലിയാകാൻ അധികം സമയം വേണ്ടി വന്നില്ല.
പെട്ടെന്നാണ് കുപ്പിയിലെ ബാക്കിയുള്ള വിഷം ബ്രാണ്ടിക്കുപ്പിയിലൊഴിക്കാൻ ഇവനെയൊന്നു മാറ്റണമല്ലോന്ന് ഓർത്തത്.
ഞാൻ പറഞ്ഞു.
"ആ നാരങ്ങ അച്ചാറ് കുറച്ചു കൂടി കിട്ടിയിരുന്നെങ്കിൽ ഈ ബീഫിന്റൊപ്പം കഴിക്കാൻ നല്ല രസമായിരുന്നു...... "
കേൾക്കേണ്ട താമസം അവൻ എഴുന്നേറ്റ് ആടിയാടി നടന്ന് വാതിൽക്കൽ ബലമായി പിടിച്ചു നിന്നിട്ട് വിളിച്ചു പറഞ്ഞു.
"ടായ് ..മുർഗാ... ഊറുകായ് എടുത്തിട്ടു വാടാ..."
അവൻ അവിടെത്തന്നെ നിന്നതേയുള്ളു. ആ പിടുത്തത്തിലും നന്നായി ആടുന്നുണ്ടായിരുന്നു. ഞാനൊഴിച്ച വിഷം പിടിച്ചു തുടങ്ങിയെന്നു മനസ്സിലായി.

അത്രയും സമയമേ എനിക്കും വേണ്ടിയിരുന്നുള്ളു. ബാഗ് തുറന്ന് കുപ്പിയിലുള്ള മുഴുവനും ആ ബ്രാണ്ടിക്കുപ്പിയിലേക്ക് ഒഴിച്ചു. ബ്രാണ്ടിക്കുപ്പി തുറന്നുതന്നെ ഇരുന്നതുകൊണ്ട് കാര്യങ്ങൾ എളുപ്പമായിരുന്നെങ്കിലും എന്റെ വിറയൽ ശരീരമാകമാനം പടർന്നു കഴിഞ്ഞു. ഇനി എത്രയും വേഗം ഇവിടന്ന് സ്ഥലം വിടണം. ഇപ്പോഴത്തെ വിറയൽ സാരമില്ല. ഉള്ളിൽ കിടക്കുന്നതിന്റെ പ്രതിഫലനമായിട്ടേ കരുതുകയുള്ളു.

അവൻ അച്ചാറുമായി തിരിച്ചെത്തിയപ്പോഴേക്കും ഞാൻ ഭക്ഷണം കഴിച്ചു കഴിഞ്ഞിരുന്നു. അവൻ കസേരയിൽ വന്നു വീണപ്പോഴേക്കും ഞാനെഴുന്നേറ്റു.
അതുകണ്ട് അവൻ ചോദിച്ചു.
"സാറ് ഫിനിഷാക്കിയാ... ?''
''സമയമില്ല. ബസ്സിപ്പൊ വരില്ലെ, പതിനൊന്നായി "
"ഓക്കെ ഓക്കെ.. സാറ് കൈ കഴുകിയിട്ട് വന്നോളു ."

ഞാൻ  അവനെപ്പോലെ കുടിച്ച് ലവൽ കെട്ടവനായി ആടിയാടിയാണ് നടന്നത്. അവനത് കാണുന്നുണ്ടായിരുന്നു. ഭക്ഷണം പൊതിഞ്ഞു കൊണ്ടുവന്ന  കടലാസ് ഞാൻ ചുരുട്ടിപ്പിടിച്ചിരുന്നു. അതിടാനായി ഒരു പാത്രവും കണ്ടില്ല. കൈ കഴുകി  തോർത്തുകൊണ്ട് തുടച്ചു കഴിഞ്ഞപ്പോഴാണ്, ഈ കടലാസ് ഇവിടെയിട്ടാൽ വരാൻ പോകുന്ന ആപത്ത് മനസ്സിൽ വന്നത്.

 തുറന്ന പൈപ്പ് തോർത്തുകൊണ്ടു തുടച്ചു വൃത്തിയാക്കിയിട്ട്, കടലാസ്പ്പൊതി തോർത്തിൽത്തന്നെ പൊതിഞ്ഞുപിടിച്ച് കൊണ്ടുവന്നു.. എന്റെ ആടിയാടിയുള്ള നടപ്പ് കണ്ടിട്ട് അവന് ചിരി പൊട്ടി. അവൻ പറഞ്ഞു.
"സാറിനേക്കാൾ കൂടുതൽ ഞാനാ അകത്താക്കിയത്. എന്നിട്ടും ഞാൻ ഇപ്പഴും സ്റ്റെഡിയല്ലെ. സാറിതേ.. പാമ്പിഴഞ്ഞു തുടങ്ങീ... ഹാ.. ഹാ.. ഹാ.. "
ഞാനും ചിരിച്ചെങ്കിലും, അടുത്തു കിടക്കുന്ന കട്ടിലിലേക്ക് എന്റെ കണ്ണു പാഞ്ഞു.

എന്റെ ഭാര്യ മാനത്തിനു വേണ്ടി യാചിക്കുന്ന രംഗം എന്റോർമ്മയിൽ ഓടിയെത്തി. പിന്നെ എനിക്ക് കണ്ണിനു കാഴ്ചയില്ലായിരുന്നു, ബോധവും. ബാഗെടുത്ത് ടീപ്പോയ് മേൽ വച്ചിട്ട് , പൊതിഞ്ഞു പിടിച്ചിരുന്ന തോർത്ത് ബാഗിനകത്ത് ഒരു മൂലയിൽ വച്ചപ്പോഴാണ് സ്പ്രിംഗ് കഠാര എന്റെ കയ്യിൽ തടഞ്ഞത്.
ഒരു നിമിഷം അവനെ നോക്കി.
അവൻ കസേരയിൽ ചാരി കണ്ണടച്ചിരിക്കുകയാണ്.
വേറെയാരുമില്ല മുറിയിൽ.
പറ്റിയ സന്ദർഭം.
എന്റെ ശരീരവിറയൽ ഭയങ്കരമായി ഉയർന്നു.
ശ്വാസോഛ്വാസം വർദ്ധിച്ചു.
ആ തണുപ്പിലും ഞാൻ വിയർക്കാൻ തുടങ്ങി...


തുടരും...

9 comments:

ശ്രീ said...

ഹോ... പിന്നേം സസ്പെൻസിൽ കൊണ്ട് വിട്ടിട്ടു പോയല്ലോ മാഷേ...

എന്നിട്ട് ???

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

എങ്ങിയനെയാണ് വായിച്ചു തീർത്തതെന്നറിയില്ല..ഇപ്പോഴും അതിന്റെ സ്തബ്ധതയിൽ തന്നെയാണ്..ആ രംഗം മായുന്നില്ല...അടുത്ത ഭാഗം എന്തെന്നോരു പിടിയുമില്ല

Sukanya said...

മുൾമുനയിൽ ആയല്ലോ. വേഗം അടുത്ത ലക്കം പോസ്റ്റ്‌ ചെയ്യു.

Cv Thankappan said...

പ്രതികാരദാഹം വായനയിലൂടെ വായനക്കാരനിലേയ്ക്കും സന്നിവേശിക്കുന്നുവോ !!!
ആശംസകൾ

വിനുവേട്ടന്‍ said...

ശേഖരേട്ടൻ ഒരുക്കങ്ങൾ പൂർത്തിയാക്കുന്നു..

© Mubi said...

ശോ... ആകെ ടെൻഷനായി :(

Jp said...

ഞാൻ ഈ വഴിക്ക് ആദ്യമാണെന്ന് തോന്നുന്നു..
ഒരു പക്ഷെ വീണ്ടും വരാം.

ജെ പി വെട്ടിയാട്ടിൽ .9645486788..

Muralee Mukundan , ബിലാത്തിപട്ടണം said...


'എന്റെ ഭാര്യ മാനത്തിനു വേണ്ടി യാചിക്കുന്ന രംഗം
എന്റോർമ്മയിൽ ഓടിയെത്തി. പിന്നെ എനിക്ക് കണ്ണിനു
കാഴ്ചയില്ലായിരുന്നു, ബോധവും. ബാഗെടുത്ത് ടീപ്പോയ് മേൽ വച്ചിട്ട് ,
പൊതിഞ്ഞു പിടിച്ചിരുന്ന തോർത്ത് ബാഗിനകത്ത് ഒരു മൂലയിൽ വച്ചപ്പോഴാണ്
സ്പ്രിംഗ് കഠാര എന്റെ കയ്യിൽ തടഞ്ഞത്. ഒരു നിമിഷം അവനെ നോക്കി. അവൻ
കസേരയിൽ ചാരി കണ്ണടച്ചിരിക്കുകയാണ്. വേറെയാരുമില്ല മുറിയിൽ. പറ്റിയ സന്ദർഭം.
എന്റെ ശരീരവിറയൽ ഭയങ്കരമായി ഉയർന്നു. ശ്വാസോഛ്വാസം വർദ്ധിച്ചു. ആ തണുപ്പിലും
ഞാൻ വിയർക്കാൻ തുടങ്ങി ...'



ഏവരെയും മുൾമുനയിൽ നിർത്തി കൊണ്ട് ശേഖരേട്ടന്റെ കഥ ....
ഇനി ..!

സുധി അറയ്ക്കൽ said...

ഹോ.ശ്വാസം മുട്ടിയ്ക്കുന്ന വായന.അക്കോസേട്ടാ.ഗംഭീരൻ എഴുത്ത്‌ തന്നെ.