Thursday 15 November 2012

നീണ്ടകഥ... മഴയിലൊരു വിരുന്നുകാരൻ.(14)





കഥ ഇതുവരെ.
അമ്മ ലക്ഷ്മിയും മകൾ കാലിനു സ്വാധീനമില്ലാത്ത ഗൌരിയും അനിയത്തി നിർമ്മലയെന്ന നിമ്മിയും അടങ്ങുന്ന കുടുംബം. മകളുടെ രോഗം മാറാനാവാത്തതിൽ മനം നൊന്ത് അഛൻ മരിച്ചു. ഗൌരിയുടെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കിയതിനാൽ കിടപ്പാടം ജപ്തിയിലായതിനാൽ പരാശ്രയമറ്റ കുടുംബം ആത്മഹത്യയിൽ അഭയം തേടാൻ തീരുമാനിക്കുന്നു.
ആ രാത്രിയിലെ മഴയിൽ വന്നു കയറിയ അതിഥിയാണ് മാധവൻ. അതിനാൽ ആത്മഹത്യാശ്രമം നടക്കാതെ പോയി.   മാധവനോട് തങ്ങളുടെ ജീവിതകഥ മൂന്നു പേരും കൂടി പറയുന്നു...
 അതിനു ശേഷം മൂവരുടേയും നിർബ്ബന്ധപ്രകാരം മാധവൻ തന്റെ കഥ പറയുന്നു. ഗൾഫിലായിരുന്ന മാധവൻ  കാൽ നൂറ്റാണ്ടിലേറെക്കാലം  തന്റെ കുടുംബത്തിന്റെ  രക്ഷക്കായി ഒറ്റക്ക്  ഗൾഫിൽ കഴിഞ്ഞു. ഭാര്യ ദേവൂനു സുഖമില്യാതായതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുന്നു.  വീട്ടിലെ  കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത്  ദേവൂനെ വീണ്ടും ആശുപത്രിയിലാക്കി. ദേവുവിന്റെ ആഗ്രഹ പ്രകാരം മക്കളുടെ വിവാഹം ഒരേ പന്തലിൽ നടത്തി. ദേവുവിന്റെ വിയോഗത്തോടെ അഛനും  മക്കളുമായുള്ള ബന്ധത്തിൽ കാതലായ  വിള്ളൽ വീണു.  മക്കളുടെ അവഗണന സഹിക്കാൻ കഴിയാതെ തന്റെ ചിലവുകൾക്കായി മാധവൻ കൂലിപ്പണിക്കു പോകുന്നു. അസുഖത്തിനു സർക്കാരാശുപത്രിയിൽ പോയ മാധവന് ഒരു തിരിച്ചരിയൽ പോലുമില്ലാത്തത് വലിയ വിഷമമുണ്ടാക്കി. ഇതെല്ലാം മക്കൾക്കുണ്ടാക്കിയ നാനക്കേട് ചില്ലറയല്ല. അതും പറഞ്ഞുണ്ടായ വഴക്കിൽ നാട്ടുകാർ ഇടപെടേണ്ടി വന്നു.... നടുവേദന കലശലായത് തരമാക്കി മൈസൂറിൽ കൊണ്ടുപോയി ചികിത്സിക്കാമെന്നു പറഞ്ഞ കൊണ്ടുപൊയ അഛൻ മാധവനെ മൈസൂർ കാട്ടിൽ ഉപേക്ഷിച്ച് മക്കൾ കടന്നു കളയുന്നു. വന്യമൃഗങ്ങളുടെ ഒന്നും ആക്രമണത്തിനിരയാകാതെ  ലോറിത്തൊഴിലാളികൾ മാധവനെ രക്ഷപ്പെടുത്തി.  ഒരു വർഷത്തിനു ശേഷം മാധവൻ അപ്രതീക്ഷിതമായി  ഒരു നിയോഗം പോലെ  ലക്ഷ്മിയുടേയും കുടുംബത്തിന്റേയും അടുക്കൽ എത്തിച്ചേരുന്നു. അപ്രതിക്ഷിതമായി വീണു കിട്ടിയ ഒരു മെസ്സിന്റെ ചുമതല മാധവന്റെ നേതൃത്വത്തിൽ ലക്ഷ്മിയും കുടുംബവും ഏറ്റെടുക്കുന്നു. ഈ വരുമാനം കോണ്ട്  ജപ്തി വരെയെത്തിയ  ബാങ്കിലെ കടം അടച്ചു തീർക്കാനാവും എന്ന ആത്മവിശ്വാസം ആ കുടുംബം ഒരു പുതുജീവിതത്തിനു തെയ്യാറാവുന്നു. അതോടെ അസൂയാലുക്കൾ മാധവനേയും  ലക്ഷ്മിയുടെ കുടുംബത്തേയും ചേർത്ത് അപവാദങ്ങൾ  പരത്തുന്നു. അപവാദത്തിൽ നിന്നും രക്ഷപ്പെടാനായി തങ്ങളുടെ രണ്ടാനച്ചനായി മാധവനെ  മക്കൾ തീരുമാനിക്കുന്നെങ്കിലും, അതൊരു പരിഹാരമല്ലെന്നും അപവാദങ്ങളുടെ കാരണങ്ങളും മറ്റും അവരെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുന്നു. ഒരു ദിവസം നിമ്മിയുടെ പഴയ സഹപാഠി  സുനിത തന്റെ സഹോദരന് വേണ്ടി നിമ്മിയെ വിവാഹമാലോചിച്ച് നേരിട്ടു വരുന്നു. ഗൌരിയെ ഈയവസ്ഥയിൽ വിട്ടിട്ട് പോകാൻ മനസ്സില്ലെന്നു പറഞ്ഞ്  നിമ്മി എതിർക്കുന്നു. ചൊവ്വാദോഷമുള്ള  ഗൌരിയെ കെട്ടുന്നവൻ മുന്നുമാസത്തിൽ കൂടുതൽ ജീവിക്കില്ലെന്ന ജ്യോത്സ്യന്റെ പ്രവചനം പറഞ്ഞ് ഗൌരിയും വിവാഹത്തെ എതിർക്കുന്നു. മനസ്സു മടുത്ത മാധവന് പെട്ടെന്ന്  അസുഖം കൂടി ആശുപത്രിയിൽ കൊണ്ടു പോകുന്നു.   രണ്ടുപേരും വിവാഹത്തിന്  ഓരോ കാരണങ്ങൾ പറഞ്ഞ് പിന്മാറുന്നത് മാധവനും ലക്ഷ്മിക്കും വല്ലാത്ത നോവായി മാറി.  അതിനിടക്ക് സുനിൽ പെണ്ണു കാണാൻ വരുന്നതായുള്ള വിവരം കിട്ടി.

തുടർന്നു വായിക്കുക...



ആനക്കഥ ഒരു പൊട്ടക്കഥ

തന്റെ പ്രിയപ്പെട്ട ആ കണ്ണടക്കടിയിൽ നിന്നും പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ഒരു വെള്ളക്കടലാസ് എടുത്ത് നിവർത്തിയിട്ട് അവൾ വായിച്ചു. 
“ജീവിത നൈരാശ്യം മൂലം ഞാൻ ആത്മഹത്യ ചെയ്യുന്നു. എന്റെ മരണത്തിൽ മറ്റാർക്കും പങ്കില്ല. എന്റെ ശവം മറവു ചെയ്യുന്നതിലേക്കായി ഈ കടലാസ്സിനോടൊപ്പം 3000 രൂപയും വച്ചിട്ടുണ്ട്. എന്ന്...”
അതുകേട്ട് മാധവൻ കണ്ണുംതള്ളി ഇരുന്നു...!
നിമ്മിയും ലക്ഷ്മിയും എന്തൊ അത്ഭുതം കണ്ട കണക്കെ വായും പൊളിച്ചു നിന്നു....!


ഒരു നിമിഷം കഴിഞ്ഞ് മാധവൻ ആ കടലാസ് വാങ്ങി ഒന്നു നോക്കിയിട്ട്  സാവധാനം ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കി. അതിന്റ അർത്ഥം മനസ്സിലായ ലക്ഷ്മി വേഗം പോയി കൌണ്ടറിലെ മേശയിൽ നിന്നും മാധവന്റെ കണ്ണട എടുത്തുകൊണ്ടു വന്നു. അത് മുഖത്ത് വച്ച് മാധവൻ ആത്മഹത്യാ കുറിപ്പിലേക്ക് കണ്ണോടിച്ചു...
അതു കഴിഞ്ഞ് ഒരു പുഞ്ചിരിയോടെ എല്ലാവരേയും ഒരാവർത്തി നോക്കി.
വീണ്ടും കടലാസ്സിലേക്ക് ഒന്നു നോക്കി, പിന്നെ അതു മടക്കിവച്ചിട്ട് പറഞ്ഞു.
“നിങ്ങൾ ഉദ്ദേശിക്കുന്നതു പോലെ ഇതൊരു ആത്മഹത്യാ കുറിപ്പാണെങ്കിലും ഞാനെഴുതിയതല്ല...!”
അതു കേട്ടതും ഗൌരി ചാടി ചോദിച്ചു.
“പിന്നെ ഇതെങ്ങനെ മാമന്റെ കയ്യിൽ വന്നു...?”
“അല്ല.., ഇത് നിങ്ങൾക്കെവിടന്നു കിട്ടി...?” മാധവൻ.
അതിനുത്തരം ഗൌരിക്കു മാത്രമെ അറിയുമായിരുന്നുള്ളു. അതിനാൽ എല്ലാവരും അവളുടെ മുഖത്തേക്കായി നോട്ടം.
“മാമൻ ഓർക്കുന്നില്ലെ,  മാമൻ ഇവിടെ വന്ന അന്ന് കാലത്ത് ബഷീർ അൻപത് പേർക്ക് ചോറ് വേണമെന്ന് പറഞ്ഞത്...?”
“ഊം...”
“അന്ന് ആരുടെ കയ്യിലും കാശില്ലാഞ്ഞിട്ട് മാമന്റെ അരയിൽ കെട്ടി സൂക്ഷിച്ചിരുന്ന രണ്ടായിരത്തഞ്ഞൂറു രൂപ എടുത്തു തന്നത്.. ആ രൂപ  ഈ കടലാസ്സിലാ  പൊതിഞ്ഞു വച്ചിരുന്നത്... മാമൻ പൊതിയഴിച്ച് എന്റെ മടിയിലേക്കാ ഇട്ടത്...!”
അതു കേട്ടതും ലക്ഷ്മിക്ക് ആ രംഗം ഓർമ്മയിലെത്തി. അവർ പറഞ്ഞു.
“ശരിയാ... ഞാനത് കണ്ടിരുന്നു. അവളുടെ മടിയിൽ വീണ കടലാസ്സ് ഒന്നു വായിച്ചു നോക്കിയിട്ട് വേഗം നൈറ്റിക്കുള്ളിൽ ഒളിച്ചു വക്കുന്നത്... പിന്നീട് അതിനെക്കുറിച്ച് ചോദിക്കണമെന്ന് പലപ്പോഴും വിചാരിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞില്ല. പിന്നെ ഞാനത് മറക്കുകയും ചെയ്തു.”
“ നിങ്ങൾ പറഞ്ഞത് ശരിയാ... പക്ഷെ, ഞാനെഴുതിയതല്ലത്...!”

ഒരു നിമിഷം മാധവൻ മൂകനായി...
മാധവന്റെ മനസ്സ് അവിടന്ന് പോയിരുന്നു...
ആ നിശ്ശബ്ദതയെ ഭജ്ജിക്കാൻ ആരും മുതിർന്നില്ല...
പിന്നെ സാവധാനം പറഞ്ഞു തുടങ്ങി.
“അന്ന് എന്റെ മക്കൾ ആ മൈസൂർ വനത്തിൽ അബോധാവസ്ഥയിൽ എന്നെ കൊണ്ടു തള്ളുമ്പോൾ ഈ കത്ത് എന്റെ പോക്കറ്റിൽ ഉണ്ടായിരിന്നിരിക്കണം...!”

അന്നത്തെ രംഗം ഓർത്തിട്ടൊ എന്തൊ, മാധവൻ വല്ലാതെ വിയർക്കാൻ തുടങ്ങിയിരുന്നു.
മനസ്സിനു വിഷമം വരുമ്പോൾ ഉള്ളിൽ ഒരു തിരയിളക്കം ഉരുണ്ടു വരുന്നത്, ഈയിടെയായി കൂടുതലായി അനുഭവപ്പെടാൻ തുടങ്ങിയത് തിരിച്ചറിയുന്നുണ്ടായിരുന്നു. അന്നേരം കുറച്ചു നേരം നിശ്ശബ്ദമായിരുന്നില്ലെങ്കിൽ ഒരു ശർദ്ദിൽ പിറകേ വരും. അത് ചിലപ്പോൾ കട്ട ചോരയായിരിക്കും. അതു കാരണം മാധവൻ നിറുത്തി നിറുത്തിയാണ് സംസാരിക്കുന്നത്. അതിനെക്കുറിച്ച്   കുറിച്ചെങ്കിലും അറിയുന്നത് ലക്ഷ്മിക്കു മാത്രം.

മാധവൻ തുടർന്നു.
“ആ കാട്ടിൽ നിന്നും ലോറിത്തൊഴിലാളികൾ എന്നെ ജീവനോടെ കണ്ടെത്തി കൂട്ടിക്കൊണ്ടു പോരുമ്പോൾ, എല്ലാവരും കൂടി  പിരിവിട്ട് കുറച്ചു രൂപ എന്റെ പോക്കറ്റിൽ ഇട്ടിരുന്നു.  ഒരു വളവിലെ ചെറിയ കവലയിലെ ചായക്കടയിൽ എന്നെ ഏൽ‌പ്പിച്ചിട്ടാണ് അവരെല്ലാം പോയത്.  ഞാൻ അവിടത്തെ ജോലിക്കാരനായി കൂടി...
വല്ലപ്പോഴും വരുന്ന ലോറിക്കാരും മറ്റും ചായ കൂടിക്കാനും ലഘുഭക്ഷണം കഴിക്കാനും അവിടെ നിറുത്തും. സന്ധ്യ കഴിഞ്ഞാൽ കട അടക്കും. അതിന്റെ ഉടമസ്ഥർക്ക് ഒന്നു രണ്ടു മലകൾ കയറിയിറങ്ങിയിട്ടു വേണം വീട്ടിലെത്താൻ.
അത്ര സാഹസപ്പെട്ട് കയറിയിറങ്ങി പോകാൻ വയ്യാത്തതു കൊണ്ട്, അവർ വിളിച്ചിട്ടും ഞാൻ പോയില്ല.
അവർ കൂടി പോയിക്കഴിഞ്ഞാൽ അവിടം വിജനമാകും...
പിന്നെ ഞാൻ ഒറ്റക്കാവും...
യാതൊരു അടച്ചുറപ്പൊന്നും ഇല്ലാത്ത കടയാ.. ”

ഒന്നു നിറുത്തിയിട്ട് മാധവൻ തുടർന്നു.
“ചെന്ന ആദ്യ ദിവസം തന്നെ ലോറിത്തൊഴിലാളികൾ പിരിവിട്ടു തന്ന രൂപ എണ്ണി നോക്കാനായി എടുത്തപ്പോഴാണ് ഈ കടലാസ്സ് പൊതിയും എന്റെ കയ്യിൽ കിട്ടിയത്. രൂപ അതിൽ മൂവ്വായിരം ഉണ്ടായിരുന്നു. പക്ഷെ, കത്ത് എനിക്ക് വായിക്കാനായില്ല. കാരണം എന്റെ കണ്ണട എവിടെയോ നഷ്ടപ്പെട്ടിരുന്നു. പിറ്റെ ദിവസം കടയുടെ ഉടമസ്ഥന്റെ കണ്ണട വാങ്ങിയാണ് ഞാനത് വായിച്ചത്. കയ്യക്ഷരം കണ്ടിട്ട് എന്റെ മക്കൾ രണ്ടു പേരും എഴുതിയതല്ല. അവരുടെ ഭാര്യമാർ ആരെങ്കിലും എഴുതിയതായിരിക്കും...”
മാധവൻ കിതപ്പകറ്റാനായി ഒന്നു നിറുത്തി.

ലക്ഷ്മി ഒരു വിതുമ്പലോടെ പറഞ്ഞു.
“എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ആരും അന്വേഷിച്ച് വീട് കണ്ടെത്താതിരിക്കാനാവും ഇങ്ങനെ ഒരു കത്തെഴുതിയത്...”
“ശരിയാ... ഇതാവുമ്പോൾ ആർക്കും പരാതി ഉണ്ടാവില്ലല്ലൊ...”
ഗൌരി അതും പറഞ്ഞ് പല്ലു ഞരിച്ച് മാമന്റെ മക്കളോടുള്ള  പ്രതിഷേധം പ്രകടമാക്കി.
“ഇത്രയും ദുഷ്ടന്മാരായ മക്കളെയാണൊ മാമൻ പുണ്യവാളന്മാർ ആക്കാൻ നോക്കണെ..?”
നിമ്മിക്കും അവരോടുള്ള പക തീരുന്നില്ല...

മാമൻ കിതപ്പെല്ലാം മാറി ഒരു ചെറു പുഞ്ചിരിയോടെ ബാക്കി കഥ പറഞ്ഞു.
“ഒന്നൊന്നര മാസം കഴിഞ്ഞു കാണും...
ഒരു ദിവസം രാത്രിയിൽ ഉറക്കം വരാതെ ഡെസ്ക്കിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ് ഞാൻ. നല്ല തണുപ്പും തണുത്ത കാറ്റും കാരണം ചെവി അടച്ചു കെട്ടി കടക്കാരൻ തന്ന പുതപ്പും മൂടിപ്പുതച്ചാണ് കിടപ്പ്. എന്നിട്ടും എനിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ് തണുപ്പ്. കാൽ നൂറ്റാണ്ടോളം ഗൾഫിലെ ഏസി മുറിയിൽ കഴിഞ്ഞ ഞാനാണ് ഇന്നിവിടെ ഈ കാട്ടിൽ വിറച്ചിരിക്കുന്നതെന്ന് ഓർക്കുമ്പോൾ അറിയാതെ ചിരി വരും.  മറ്റാരുമില്ലാത്തിടത്ത് ഒറ്റക്ക് കഴിയാൻ എത്ര ബുദ്ധിമുട്ടാണെന്ന് അന്നാണ് ബോദ്ധ്യമായത്. ചിലപ്പോഴൊക്കെ ഉറക്കെ പാട്ടുപാടിയും സ്വർഗ്ഗവാതിൽക്കൽ നിൽക്കുന്ന എന്റെ ദേവുവിനോട് വർത്തമാനം പറഞ്ഞും സമയം തള്ളി നീക്കും. ഒറ്റക്കായ  പലേ രാത്രികളിലും അവളായിരുന്നു എനിക്ക് കൂട്ട്. അതിനാലായിരിക്കും രാത്രിയിൽ ഉറക്കം തീരെയില്ല.” 
വീണ്ടും കിതക്കാൻ തുടങ്ങിയ മാധവൻ ഒന്നു നിറുത്തി.

കിതപ്പൊന്നാറിയിട്ട് തുടർന്നു.
“ദേവുവിനെ സ്വപ്നം കാണുന്നത് എനിക്കെന്നും സന്തോഷമുള്ള കാര്യമാണ്. അല്ല... ജീവിതകാലം മുഴുവൻ അതേണ്ടായിട്ടുള്ളു...! അന്നവൾ ചോദിച്ചു. മക്കളുടെ അടുത്തേക്ക് തിരിച്ചു പൊയ്ക്കൂടേന്ന്..  എന്തിനെന്ന് ഞാനും.. എന്നാലും ഒറ്റക്ക്... എനിക്കിനി ആരും കൂട്ടു വേണ്ടെന്ന് ഞാനും. പറ്റുമെങ്കിൽ നിന്റടുത്ത് എത്താൻ എന്തെങ്കിലും വഴിയുണ്ടെങ്കിൽ പറയ്.. പെട്ടെന്നാണ് ദേവു  ‘അയ്യോ... ആന...!’ എന്നു പരിഭ്രാന്തിയിൽ അലറിയത്.
പരിഭ്രാന്തിയിലുള്ള അവളുടെ നിലവിളിയിൽ ഞാൻ ഞെട്ടി ഉണർന്നു...
അപ്പോഴാണ് ഞാൻ ചായക്കടയിലാണെന്നും കണ്ടതൊക്കെ സ്വപ്നമായിരുന്നെന്നും അറിയുന്നത്...
ദേവുവിന്റെ മുഖം ഞാൻ വ്യക്തമായി കണ്ടതാണല്ലൊ...!
അതിനിടക്കാ നിലവിളിയും...?
പിന്നെ അവളെ കണ്ടില്ല...
എന്നാലും അവൾ ‘അയ്യോ..ആന’ എന്നു പറഞ്ഞ് പേടിപ്പിച്ചതെന്തിന്...?

ഓല കൊണ്ടു കെട്ടിയുണ്ടാക്കിയ  വാതിൽ മെല്ലെ തുറന്ന് പുറത്തേക്കു നോക്കിയതും, ഒരു ചീറ്റലിന്റെ ശബ്ദത്തോടൊപ്പം  തുപ്പൽ പോലെ കുറെ വെള്ളം എന്റെ മുഖവും മേലാസകലവും നനച്ചു...!
ഞാൻ  ഒരടി പിന്നോട്ട് വേച്ചു പോയി...!
പെട്ടെന്നാണ് എന്റെ മുൻപിൽ നീണ്ടു നിവർന്നങ്ങനെ നിൽക്കുന്ന ഒരു ആജാനുബാഹുവിനെ നാട്ടുവെളിച്ചത്തിൽ  ശ്രദ്ധിച്ചത്...!!
ദേവു മുന്നറിയിപ്പു തന്ന ആന തന്നെയാണ് മുന്നിൽ...!!!
എന്തു ചെയ്യണമെന്നറിയാതെ വിറച്ചു പോയ നിമിഷങ്ങൾ....!!!  ”
മാധവൻ ഒന്നു നിറുത്തി.

ഗൌരി ആ കഥയിൽ  ലയിച്ച് പേടിച്ചിട്ടെന്നോണം മാധവന്റെ അരയിൽ കെട്ടിപ്പിടിച്ചു.
നിമ്മി അമ്മയോട് ചേർന്നു നിന്നു. ഒരു നിമിഷം കഴിഞ്ഞ് മാധവൻ തുടർന്നു.
“ കടയുടെ പുറകു വശത്ത് ആഴമേറിയ താഴ്വാരമാണ്. മുൻപിലേക്ക് മാത്രമേ ആ ചെറ്റയും പൊളിച്ച് രക്ഷപ്പെടാനാവൂ. എങ്കിൽ ആനയുടെ മുൻപിൽ തന്നെ ചെന്നു പെടും.
ആനയുടെ ചവിട്ടേറ്റ് മരിക്കാൻ ആനത്താരയിൽ ഉപേക്ഷിച്ചതാണെന്നെ. ആ ഞാൻ എന്തിന് ആനയെ കണ്ട് പേടിക്കണം. അങ്ങനെ ചിന്തിച്ചപ്പോൾ എനിക്കൽ‌പ്പം ധൈര്യമൊക്കെ തോന്നിത്തുടങ്ങി. പക്ഷെ, അത് നിമിഷ നേരത്തേക്കേ ഉണ്ടായുള്ളു.. കടയിലെ ബഞ്ചിൽ വാതിലിനു നേരെത്തന്നെ ഞാൻ ഇരുന്നു. ആന എന്നെ കണ്ടെന്ന് എനിക്കറിയാം. ഇടക്ക് തുമ്പിക്കൈ നീട്ടി കടയുടെ ചെറ്റയിൽ തൊടുന്നതിന്റേയോ പിടിച്ചു വലിക്കുന്നതിന്റേയോ ഒക്കെ  ശബ്ദം കേൾക്കാം. അതോടെ എന്റെ നല്ല ജീവൻ പോയി...!
അന്നേരം ഞാൻ വിറച്ചിരുന്നത് തണുപ്പു കൊണ്ടായിരുന്നില്ല...!
അകത്തേക്ക് കയറി വന്ന് എന്നെ തട്ടിക്കളയാണെങ്കിൽ ആയിക്കോട്ടേന്ന് ഞാനും മനുസ്സിൽ കരുതി ബലം പിടിച്ചിരുന്നു...”

അതു കേട്ടതും ഗൌരി കരയാൻ തുടങ്ങി.
“ മാമാ... ഇങ്ങനെയൊന്നും പറയല്ലെ...!” 
“എന്നിട്ട്...?” ലക്ഷ്മിക്ക് ക്ഷമയില്ലാതായി.
മാധവൻ സമയം കളയാതെ തുടർന്നു.
“തൊട്ടപ്പുറത്ത് പഴവർഗ്ഗങ്ങൾ മാത്രം വിൽക്കുന്ന ഒന്നു രണ്ടു കടകളുണ്ടായിരുന്നു. അതെല്ലാം കുത്തി മറിച്ചിടുന്നതിന്റെ ശബ്ദം ഇത്തിരി ഭീതിയോടെയാണ് ഞാൻ കേട്ടത്. അപ്പോൾ ഒരു കാര്യം എനിക്കുറപ്പായി. എന്നെ മാത്രം നോക്കി നിൽക്കുന്ന   ഇവൻ ഒറ്റയാനല്ല. കൂട്ടത്തിൽ ഇനിയുമുണ്ട് അവന്റെ കൂട്ടുകാർ. എന്നിട്ടും ഇവനെന്തേ എന്നെ ഉപദ്രവിക്കാതെ അനങ്ങാതെ നിൽക്കുന്നതെന്ന് ഞാൻ സംശയിച്ചു. 

അപ്പുറത്തെ പണികൾ പൂർത്തിയാക്കിയതിന്റെ ലക്ഷണമായിരിക്കും അവിടന്ന് ചിഹ്നം വിളികൾ ഉയർന്നു. അവിടത്തെ സംഗതികൾ റെഡിയാണൊ, ഞങ്ങൾ വരട്ടേയെന്ന് ചോദിച്ചതുമാകാമെന്ന ചിന്ത നിൽക്കാനും ഇരിക്കാനും പറ്റാത്ത ഒരവസ്ഥയിൽ എന്നെ എത്തിച്ചു. ഞാൻ ഇരിക്കുന്ന കടയല്ലാതെ ഇനി അവിടെ വേറെ ഒന്നും ഇല്ല തകർക്കാൻ. അതോടെ അതുവരെ പിടിച്ചു നിന്ന ഞാൻ, തൃശ്ശൂർ പൂരത്തിന്റെ ഒലപ്പടക്കത്തിനു ഒന്നിച്ചു തീ പിടിക്കുമ്പോൾ കേൾക്കുന്ന അവസാന പൊരിച്ചിലിന്റെ സമയത്ത് കാല് നിലത്തു കുത്താനൊ, ഇരിക്കാനൊ വയ്യാത്ത ഒരവസ്ഥ പോലെ ശരിക്കും ഞെരിപിരി കൊള്ളാൻ തുടങ്ങി. പിറകിലെ താഴ്വാരത്തിലേക്ക് ചാടിയാലും രക്ഷപ്പെടില്ല...
അതിലും ഭേദം ആനമരണം തന്നെ...!
വെറും ആന ചവിട്ടി കൊല്ലുകയായിരിക്കില്ല...
ഇത്രയും ആനകൾ എന്നെ ച വി ട്ടി ക്കൂ ട്ടി മെ തി ച്ച ര ച്ച്  കൊല്ലുക........!!”
അത്രയും പറഞ്ഞപ്പോഴേക്കും നിമ്മി ചാടി വന്ന് മാധവന്റെ വായ പൊത്തിപ്പിടിച്ചിട്ട് പറഞ്ഞു.
“വേണ്ട.. ഇങ്ങനെ  പറയണ്ട...! എനിക്കിഷ്ടമല്ല അങ്ങനെ പറയണെ..!”

മാധവന് ചിരി വന്നെങ്കിലും മൂന്നുപേരും വിങ്ങിപ്പൊട്ടുന്നതു കണ്ടപ്പോൾ വിഷമമായി...
ഇവർ തന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന തിരിച്ചറിയുകയായിരുന്നു മാധവൻ...!
“ഇതു കഥയല്ലെ... അതിനു നിങ്ങളെന്തിനാ വിഷമിക്കണെ..”
മാധവൻ അവരെ തണുപ്പിക്കാനായി ശ്രമിച്ചു. ഗൌരി പറഞ്ഞു.
“കഥയൊന്നുമല്ലല്ലൊ.. മാമന്റെ ജീവിതത്തിൽ നേരിട്ടതല്ലെ ഇതൊക്കെ....?
മാമന് അങ്ങനെയൊന്നും സംഭവിക്കണ്ട. ഞങ്ങള് സമ്മതിക്കില്ല...!”
അതുകേട്ട് മാധവന് ചിരി വന്നു.
“എന്നിട്ട്.. ബാക്കി പറയ്....!”
ലക്ഷ്മിയുടെ ആകാംക്ഷ അതിനിടയിലും തലപൊക്കി. അതുകേട്ട് നിമ്മി പറഞ്ഞു.
“ഓ.. ഈ അമ്മേക്കൊണ്ട് തോറ്റു. അമ്മയൊന്നു മിണ്ടാതിരിക്കുന്നുണ്ടൊ..
പോയി മാമനുള്ള കഞ്ഞി എടുത്തോണ്ടു വന്നെ... പോ..”
അതും പറഞ്ഞ് അമ്മയെ ഉന്തിത്തള്ളി പറഞ്ഞയക്കാൻ നോക്കി.
എന്നിട്ടും ലക്ഷ്മി പോകാതെ നിന്നു. അതു കണ്ട്  മാധവൻ പറഞ്ഞു.
“നിൽക്കു.. ഇതു കഴിഞ്ഞിട്ടു മതി കഞ്ഞി...”
നിമ്മി വീണ്ടും ചൂടായി പറഞ്ഞു.
“എനിക്കു കേൾക്കണ്ട ബാക്കി...!”
ഇടക്കു കയറി ഗൌരി പറഞ്ഞു.
“ ബാക്കി ഞാൻ പറയാം... ആന ആനയുടെ വഴിക്കും പോയി. മാമൻ മാമന്റെ വഴിക്കും പോന്നു... അത്രേള്ളു  മാമന്റെ പൊട്ടക്കഥ..”
അതു കേട്ട് നിമ്മിയും ലക്ഷ്മിയും കൂടി ചിരിച്ചു. പിന്നെ അതൊരു കൂട്ടച്ചിരിയായി മാറി....

എല്ലാവരും ഒന്ന് ഉന്മേഷത്തിലായെങ്കിലും, ലക്ഷ്മിക്ക് അതിന്റെ ബാക്കി അറിയാനുള്ള ജിജ്ഞാസ തടുത്തു നിറുത്താനായില്ല.
“നിങ്ങൾക്ക് കേൾക്കേണ്ടെങ്കിൽ അപ്പുറത്തേക്ക് പൊക്കോ.. ബാക്കി പറയ്... എങ്ങനെയാ രക്ഷപ്പെട്ടേ...?”
മാധവൻ എല്ലാവരേയും ഒന്നു നോക്കിയിട്ട് പറഞ്ഞു തുടങ്ങി.  
“എന്റടുത്തുള്ള ആന എന്തിനുള്ള പുറപ്പാടാണെന്ന് എനിക്കൊരൂഹവും കിട്ടിയില്ല.  അപ്പുറത്തുള്ള ആനകൾ വരാനായി ഇവൻ കാത്തിരിക്കുകയാവുമോ....? ആനയുടെ ചിഹ്നം വിളികൾ തൊട്ടടുത്തെത്തിയതായി എനിക്ക് തോന്നി. പെട്ടെന്ന് ആന തുമ്പിക്കൈ പിൻ വലിച്ച് ഒരടി പിറകോട്ട് മാറി ഇടത്തോട്ട് തിരിഞ്ഞ്,  മറ്റുള്ള ആനകൾ ഇങ്ങോട്ടു വരുന്നതിനു മുൻപേ അവരോടൊപ്പം ചേർന്ന് റോട്ടിലേക്കും അവിടന്ന് കാട്ടിലേക്കും വേഗം കടന്നു പോയി...! കണ്ണിൽ നിന്നും ആ കഴ്ച മറഞ്ഞതിനും ശേഷമാണ് എന്റെ ശ്വാസം നേരെ വീണത്...”  മാധവൻ ഒരു കിതപ്പോടെ പറഞ്ഞു നിറുത്തി.
“എന്നാലും അതിശയം തന്നെ...!”  ലക്ഷ്മി പറഞ്ഞു.
“എനിക്കതിശയമൊന്നും തോന്നുന്നില്ല... എന്റെ ദേവുവായിരുന്നു കാവലായി എനിക്കും ആനക്കും ഇടയിൽ ഉണ്ടായിരുന്നത് എന്ന് വിശ്വസിക്കാനാ എനിക്കിഷ്ടം...!!”
“ശരിയായിരിക്കും മാമാ...”
നിമ്മിയുടെ വാക്കുകൾക്ക് ഗൌരിയും തലയാട്ടി.....

പിന്നെ എല്ലാവരും ഭക്ഷണം കഴിക്കാനുള്ള തെയ്യാറെടുപ്പിലായി...
വലിച്ചു കുടിക്കാവുന്ന രീതിയിലാക്കിയ കഞ്ഞികുടി കഴിഞ്ഞപ്പോഴേക്കും മറ്റുള്ളവരും എത്തിച്ചേർന്നു. മാധവൻ ബാക്കി കൂടി പറഞ്ഞു.
“ഞാൻ രക്ഷപ്പെട്ടതിലായിരുന്നു ആ കടക്കാർക്ക് അതിശയം... പല പ്രാവശ്യം ഇങ്ങനെ നശിപ്പിച്ചിട്ടുത്രെ. എന്നാൽ ഇപ്രാവശ്യം ആ ഒരു ചായക്കട മാത്രം ആനകൾ തൊട്ടില്ല...! 
പിറ്റേ ദിവസം തന്നെ ഞാനവിടന്ന് വിട്ടു...
പിന്നെ ഓരോ വഴിക്ക്. എങ്ങും സ്ഥിരമായി നിൽക്കാൻ തോന്നിയില്ല.

കയ്യിലെ കാശ് തീർന്നപ്പോഴാണ് ഒരു ജോലിയെക്കുറിച്ച് ചിന്തിച്ചത്...
അങ്ങനെയാണ് സ്ഥിരമായി ഒരിടത്ത് താമസിക്കാതെ, നടപ്പിനിടക്ക് ചെയ്യാൻ പറ്റുന്ന ജോലിയായി ലോട്ടറി ടിക്കറ്റ് വിൽക്കാൻ തുടങ്ങിയത്. അതിന്റെ ആദ്യ മുടക്കു മുതലിനായിട്ടാണ്, അഛന്റെ  ശവമടക്കിനായി മക്കൾ തന്ന മൂവായിരത്തിൽ നിന്നും അഞ്ഞൂറ് ഞാൻ എടുത്തത്. ബാക്കിയുള്ള രൂപ കള്ളന്മാർ അടിച്ചോണ്ടു പോകാതിരിക്കാനാ അതേ കടലാസ്സിൽ പൊതിഞ്ഞ് അരയിൽ കെട്ടി സൂക്ഷിച്ചത്. ലോട്ടറി വിറ്റ് എനിക്ക് ഭക്ഷണത്തിനുള്ളത് കിട്ടുമായിരുന്നു ദിവസവും. അതു കാരണം ആരുടെ മുന്നിലും കൈ നീട്ടാതെ ജീവിക്കാനായി...”

മാധവൻ ഒന്നു നിറുത്തിയിട്ട് തുടർന്നു... 
“ഒരിക്കൽ വിൽക്കാൻ കഴിയാതെ പോയ നാലഞ്ചു ടിക്കറ്റിൽ ഒരെണ്ണത്തിന്  സമ്മാനമടിച്ചു എനിക്ക്...!”
അതു കേട്ടതും മൂന്നു പേരും ചെവി കൂർപ്പിച്ചു...!
 “ങേഹ്.... എത്രാം സമ്മാനമാ....? "
"എത്ര രൂപ കിട്ടി...? ”
എല്ലാവരുടേയും ഒരുമിച്ചുള്ള ചോദ്യം കേട്ട് മാധവൻ മറുപടി പറയാതെ ഒന്നു നിറുത്തി.
അതു കേട്ട് ലക്ഷ്മി ദ്വേഷ്യപ്പെട്ടു.
“നിങ്ങളൊന്ന് ഒച്ചയുണ്ടാക്കാതിരുന്നെ.. മാമൻ പറയട്ടെ...” 
എന്നിട്ട് മാമാനോടായി ചോദിച്ചു.
“എത്ര രൂപേടെ ആയിരുന്നു സമ്മാനം...?”
മാധവൻ വലതു കയ്യിലെ ചൂണ്ടാണി വിരലുയർത്തി കണ്ണുകൾ വിടർത്തി പറഞ്ഞു.
“ഒരു ലക്ഷം രൂപ....!!!”

തുടരും.......

Thursday 1 November 2012

നീണ്ടകഥ.. മഴയിലൊരു വിരുന്നുകാരൻ...(13)







കഥ ഇതുവരെ.
അമ്മ ലക്ഷ്മിയും മകൾ കാലിനു സ്വാധീനമില്ലാത്ത ഗൌരിയും അനിയത്തി നിർമ്മലയെന്ന നിമ്മിയും അടങ്ങുന്ന കുടുംബം. മകളുടെ രോഗം മാറാനാവാത്തതിൽ മനം നൊന്ത് അഛൻ മരിച്ചു. ഗൌരിയുടെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കിയതിനാൽ കിടപ്പാടം ജപ്തിയിലായതിനാൽ പരാശ്രയമറ്റ കുടുംബം ആത്മഹത്യയിൽ അഭയം തേടാൻ തീരുമാനിക്കുന്നു.
ആ രാത്രിയിലെ മഴയിൽ വന്നു കയറിയ അതിഥിയാണ് മാധവൻ. അതിനാൽ ആത്മഹത്യാശ്രമം നടക്കാതെ പോയി.   മാധവനോട് തങ്ങളുടെ ജീവിതകഥ മൂന്നു പേരും കൂടി പറയുന്നു...
 അതിനു ശേഷം മൂവരുടേയും നിർബ്ബന്ധപ്രകാരം മാധവൻ തന്റെ കഥ പറയുന്നു. ഗൾഫിലായിരുന്ന മാധവൻ  കാൽ നൂറ്റാണ്ടിലേറെക്കാലം  തന്റെ കുടുംബത്തിന്റെ  രക്ഷക്കായി ഒറ്റക്ക്  ഗൾഫിൽ കഴിഞ്ഞു. ഭാര്യ ദേവൂനു സുഖമില്യാതായതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുന്നു.  വീട്ടിലെ  കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത്  ദേവൂനെ വീണ്ടും ആശുപത്രിയിലാക്കി. ദേവുവിന്റെ ആഗ്രഹ പ്രകാരം മക്കളുടെ വിവാഹം ഒരേ പന്തലിൽ നടത്തി. ദേവുവിന്റെ വിയോഗത്തോടെ അഛനും  മക്കളുമായുള്ള ബന്ധത്തിൽ കാതലായ  വിള്ളൽ വീണു.  മക്കളുടെ അവഗണന സഹിക്കാൻ കഴിയാതെ തന്റെ ചിലവുകൾക്കായി മാധവൻ കൂലിപ്പണിക്കു പോകുന്നു. അസുഖത്തിനു സർക്കാരാശുപത്രിയിൽ പോയ മാധവന് ഒരു തിരിച്ചരിയൽ പോലുമില്ലാത്തത് വലിയ വിഷമമുണ്ടാക്കി. ഇതെല്ലാം മക്കൾക്കുണ്ടാക്കിയ നാനക്കേട് ചില്ലറയല്ല. അതും പറഞ്ഞുണ്ടായ വഴക്കിൽ നാട്ടുകാർ ഇടപെടേണ്ടി വന്നു.... നടുവേദന കലശലായത് തരമാക്കി മൈസൂറിൽ കൊണ്ടുപോയി ചികിത്സിക്കാമെന്നു പറഞ്ഞ കൊണ്ടുപൊയ അഛൻ മാധവനെ മൈസൂർ കാട്ടിൽ ഉപേക്ഷിച്ച് മക്കൾ കടന്നു കളയുന്നു. വന്യമൃഗങ്ങളുടെ ഒന്നും ആക്രമണത്തിനിരയാകാതെ  ലോറിത്തൊഴിലാളികൾ മാധവനെ രക്ഷപ്പെടുത്തി.  ഒരു വർഷത്തിനു ശേഷം മാധവൻ അപ്രതീക്ഷിതമായി  ഒരു നിയോഗം പോലെ  ലക്ഷ്മിയുടേയും കുടുംബത്തിന്റേയും അടുക്കൽ എത്തിച്ചേരുന്നു. അപ്രതിക്ഷിതമായി വീണു കിട്ടിയ ഒരു മെസ്സിന്റെ ചുമതല മാധവന്റെ നേതൃത്വത്തിൽ ലക്ഷ്മിയും കുടുംബവും ഏറ്റെടുക്കുന്നു. ഈ വരുമാനം കോണ്ട്  ജപ്തി വരെയെത്തിയ  ബാങ്കിലെ കടം അടച്ചു തീർക്കാനാവും എന്ന ആത്മവിശ്വാസം ആ കുടുംബം ഒരു പുതുജീവിതത്തിനു തെയ്യാറാവുന്നു. അതോടെ അസൂയാലുക്കൾ മാധവനേയും  ലക്ഷ്മിയുടെ കുടുംബത്തേയും ചേർത്ത് അപവാദങ്ങൾ  പരത്തുന്നു. അപവാദത്തിൽ നിന്നും രക്ഷപ്പെടാനായി തങ്ങളുടെ രണ്ടാനച്ചനായി മാധവനെ  മക്കൾ തീരുമാനിക്കുന്നെങ്കിലും, അതൊരു പരിഹാരമല്ലെന്നും അപവാദങ്ങളുടെ കാരണങ്ങളും മറ്റും അവരെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുന്നു. ഒരു ദിവസം നിമ്മിയുടെ പഴയ സഹപാഠി  സുനിത തന്റെ സഹോദരന് വേണ്ടി നിമ്മിയെ വിവാഹമാലോചിച്ച് നേരിട്ടു വരുന്നു. ഗൌരിയെ ഈയവസ്ഥയിൽ വിട്ടിട്ട് പോകാൻ മനസ്സില്ലെന്നു പറഞ്ഞ്  നിമ്മി എതിർക്കുന്നു. ചൊവ്വാദോഷമുള്ള  ഗൌരിയെ കെട്ടുന്നവൻ മുന്നുമാസത്തിൽ കൂടുതൽ ജീവിക്കില്ലെന്ന ജ്യോത്സ്യന്റെ പ്രവചനം പറഞ്ഞ് ഗൌരിയും വിവാഹത്തെ എതിർക്കുന്നു. മനസ്സു മടുത്ത മാധവന് പെട്ടെന്ന്  അസുഖം കൂടി ആശുപത്രിയിൽ കൊണ്ടു പോകുന്നു.   രണ്ടുപേരും വിവാഹത്തിന്  ഓരോ കാരണങ്ങൾ പറഞ്ഞ് പിന്മാറുന്നത് മാധവനും ലക്ഷ്മിക്കും വല്ലാത്ത നോവായി മാറി.

തുടർന്നു വായിക്കുക..

 ആത്മഹത്യാ കുറിപ്പ്

തന്റെ കൈത്തണ്ടയിൽ തലവച്ചു കിടക്കുന്ന ഗൌരിയുടെ തലമുടിയിൽ വെറുതെ കോതിക്കൊണ്ട് മാധവൻ മുകളിലേക്കും നോക്കി കിടന്നു.
ഒന്നു മാത്രം മാധവന്റെ മനസ്സിലും കോറിയിട്ടു.
‘എന്തെങ്കിലും ഒരു മിറാക്കിൾ സംഭവിച്ചാലെ ഇതിങ്ങ്‌ളെ രക്ഷപ്പെടുത്താൻ പറ്റൂ...!!’

കുറേ നേരത്തേക്ക് ആരുമൊന്നും മിണ്ടിയില്ല...
ഓരോരുത്തരും ഓരോ ലോകത്തായി ചുറ്റിത്തിരിഞ്ഞു...
ലക്ഷ്മി എന്തൊ മറന്നുപോയതു പോലെ പെട്ടെന്നെഴുന്നേറ്റ് അകത്തേക്കു പോയി. അകത്ത് മിക്സിയുടെ ശബ്ദം കേട്ടു. നിമ്മിയും ഗൌരിയും പരസ്പ്പരം നോക്കിയിട്ട്  ‘ഇപ്പോഴെന്തിനാ അമ്മക്ക് മിക്സിയിൽ..’ എന്ന് ആത്മഗതം ചെയ്തു.
നിമ്മി ഗൌരിയുടെ വണ്ടിയും തള്ളിക്കൊണ്ട് മുന്നോട്ട് നീങ്ങാൻ തുടങ്ങിയെങ്കിലും അവൾ ബ്രേക്കിട്ടു. മാധവന്റെ മുഖം തന്റെ നേരെ തിരിച്ചിട്ട് ഗൌരി പറഞ്ഞു.
“മാമൻ വിഷമിക്കണ്ടാട്ടൊ. ഇത്രയും വരെ എത്തിയില്ലെ നമ്മൾ.. നമ്മൾക്കായി ദൈവം എന്തൊക്കെയോ കരുതി വച്ചിട്ടുണ്ട്. എന്റെ മനസ്സ് അങ്ങനെ പറയുന്നു.”
തന്റെ മുഖത്ത് തലോടിയിരുന്ന ഗൌരിയുടെ കൈയ്യിൽ പിടിച്ച് മാധവൻ പറഞ്ഞു.
“അതുവരെ കാത്തിരിക്കുമ്പോഴേക്കും നിമ്മിക്കു വന്ന ആ നല്ല പയ്യൻ നഷ്ടപ്പെട്ടാലൊ മോളെ.. നീറിക്കൊണ്ടിരിക്കുന്ന നിങ്ങടമ്മയും അതുവരെ നിങ്ങളേയും കാത്തിരിക്കുമെന്ന് എന്താ ഉറപ്പ്...?” 
നിമ്മിയുടേയും  ഗൌരിയുടേയും മുഖം വിവർണ്ണമായതല്ലാതെ, അവർ അതിനു മറുപടിയൊന്നും പറഞ്ഞില്ല.
ബ്രേക്കിൽ നിന്നും കയ്യെടുത്ത ഉടനെ നിമ്മി വണ്ടി തള്ളിനീങ്ങി.

അവർ പോയ ഉടനെ ലക്ഷ്മി മാധവനുള്ള ഭക്ഷണവുമായി വന്നു.
ഭക്ഷണത്തിന്റെ രൂപം കണ്ടതും മാധവന് ചെറിയൊരു ചിരിയൂറി.
“ഡോക്ടർ പറഞ്ഞത് ഓർമ്മയിൽ കിടപ്പുണ്ടല്ലെ...”
“ഇത്രനാളും ചോറു തരുമ്പോൾ വളരെ കുറച്ചല്ലെ കഴിക്കാറുള്ളു. അതും എത്ര നേരം വായിലിട്ട് ചവച്ചരച്ചിട്ടാ ഇറക്കാറ്...! അതെന്തുകൊണ്ടാണെന്ന് ഇന്നു ഡോക്ടർ പറഞ്ഞപ്പോഴല്ലെ മനസ്സിലായത്. അന്നേ പറഞ്ഞിരുന്നെങ്കിൽ ഇതുപോലെ മിക്സിയിൽ അടിച്ച് തരുമായിരുന്നില്ലെ...?”

പെട്ടെന്ന് മാധവന് തന്റെ ദേവുവിനെ ഓർമ്മ വന്നു...
ഒരു നിമിഷം നിശ്ശബ്ദതയിലാണ്ട മാധവൻ കൃതാർത്ഥതയോടെ ലക്ഷ്മിയുടെ മുഖത്ത് ഉറ്റു നോക്കി.
ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലാകാതെ ലക്ഷ്മി ഒന്നു പതറിയോ...?
അറിയാതെയെങ്കിലും തല കുനിഞ്ഞുപോയി.
ഇത്തരം നിസ്സാര കാര്യങ്ങൾ ഒക്കെ ലക്ഷ്മി ശ്രദ്ധിച്ചിരുന്നുവെന്ന അറിവ് മാധവന് വല്ലാത്തൊരു ചാരിതാർത്ഥ്യം നൽകി. മാധവൻ നോട്ടം പിൻവലിച്ചിട്ട് പറഞ്ഞു.
“നിങ്ങൾ ഒരു വല്ലാത്ത ചുറ്റുപാടിലായിരുന്നു ഞാൻ വരുമ്പോൾ... അതിനിടക്ക് എന്റെ ഇത്തരം പ്രശ്നങ്ങളൊന്നും ഒരു പ്രശ്നമേ ആയിരുന്നില്ല...അസുഖക്കാരനും ഒന്നുമില്ലാത്തവനുമായ ഞാൻ നിങ്ങൾക്കൊരു ഭാരമായി മാറുമോന്നായിരുന്നു എന്റെ പേടി...”
അതുകേട്ട് ലക്ഷ്മി പറഞ്ഞു.
“എന്നിട്ടോ...? ഞങ്ങളല്ലെ ഭാരമായത്....!”
“ഹേയ്... ആരും ആർക്കും ഭാരമൊന്നുമായില്ല. എല്ലാവരും അവരുടേതായ പണികൾ ചെയ്ത് ഇവിടം വരെ എത്തി. അങ്ങനെ ചിന്തിച്ചാൽ മതി... നിമ്മിയുടെ കല്യാണം നടത്താൻ എന്തു വഴിയെന്നാ ഞാൻ ആലോചിക്കുന്നത്..”
“കല്യാണമെന്നൊക്കെ പറയുമ്പോൾ, അത്ര എളുപ്പമാണൊ കാര്യങ്ങൾ...? എല്ലാം ശരിയായാൽ തന്നെ അവൾക്ക് എന്തെങ്കിലും കൊടുക്കണ്ടെ... എവിടെന്നെടുത്തു കൊടുക്കും...?”
“അവർ ഒന്നും ചോദിച്ചിട്ടില്ലല്ലൊ.....”
“അത്രയും വരെ എത്തുമ്പോഴല്ലെ അതൊക്കെ അറിയൂ... എന്നാലും നമ്മൾ കരുതണ്ടെ..?”
 “ങൂം..” ലക്ഷ്മി പറഞ്ഞത് ശരിയാണെന്ന അർത്ഥത്തിൽ  മാധവൻ തലയാട്ടി.

കുറച്ചു നേരത്തേക്ക് ഒരു നിശ്ശബ്ദത പരന്നു.
പിന്നെ ആരോടെന്നില്ലാതെ ലക്ഷ്മി പറഞ്ഞു.
“ആധാരം ആണെങ്കിൽ ബാങ്കിലുമാണ്...!”
അതുകേട്ട മാധവൻ പെട്ടെന്ന് എഴുന്നേറ്റിരുന്നു...
എന്നിട്ട് ലക്ഷ്മിയുടെ മുഖത്തേക്കു നോക്കിയ മാധവൻ, ഏതോ ആലോചനയിൽ ഒന്നു മുരടനക്കിയിട്ട് ചോദിച്ചു.
“കുറച്ച് സ്ഥലം വിറ്റാലൊ ലക്ഷ്മി..?”
“ബാങ്കിലെ കടം തീർക്കാതെ ആധാരം കിട്ടില്ലല്ലൊ...”
“ഇന്നാള്  സെയ്തൂം കണാരനും കൂടി സംസാരിക്കുന്നത് കേട്ടതാ... പാലവും പുതിയ റോഡുമൊക്കെ വരികയല്ലെ. ഈ പ്രദേശത്തെ സ്ഥലത്തിനൊക്കെ പെട്ടെന്ന് വില കേറിയത്രെ. ആളുകൾ പണവുമായി ഓടി നടക്കുകയാ, കിട്ടുന്നതത്രയും വാങ്ങിച്ചിടാൻ....!”
“ഇപ്പോൾ പാതിയിലധികവും നമ്മൾ ബാങ്കിൽ അടച്ചിട്ടുണ്ടാകില്ലെ.. ബാക്കിയുള്ളതല്ലെ കൊടുക്കേണ്ടതുള്ളു...”
മാധവൻ തലയൊന്നാട്ടിയിട്ട് പറഞ്ഞു.
“ഏതായാലും നാളെ വൈകുന്നേരം പോയി കോൺട്രാക്ടർ തോമസ്സിനെ ഒന്നു കാണണം. അദ്ദേഹത്തോടു പറഞ്ഞാൽ ഏറ്റവും നല്ല വിലയും വാങ്ങാനുള്ള ആളേയും സംഘടിപ്പിച്ചു തരും. ഒരു ചതിവിലും പെടാതെ കാര്യം സാധിച്ചു കിട്ടും...”
അപ്പോഴും ലക്ഷ്മിക്ക് സംശയമായിരുന്നു.
“നിമ്മി സമ്മതിച്ചിട്ടു പോരെ മുന്നോട്ടു പോകുന്നത്...”
“നമുക്ക് എല്ലാം സ്വരുക്കൂട്ടിവച്ച് കരുതിയിരിക്കാം....!”

അന്ന് വലിയ സന്തോഷത്തിലായിരുന്നു ലക്ഷ്മി... 
അല്ലെങ്കിലും മാധവനുമായി സംസാരിച്ചു കഴിയുമ്പോഴേക്കും ലക്ഷ്മി സന്തോഷവതി ആവാറുണ്ട്. എന്തിനും അദ്ദേഹത്തിന്റെ അടുക്കൽ മറുപടി ഉണ്ട്. ആ മറുപടി കേൾക്കുമ്പോൾ തന്നെ ആശ്വാസം കിട്ടും...!
ഒരാളെയെങ്കിലും പുറത്തിറക്കാൻ കഴിഞ്ഞാൽ....
അന്ന് ലക്ഷ്മി സുഖമായിട്ടുറങ്ങി...
ഉറക്കമില്ലാതെ മാധവനും...!

പിറ്റേ ദിവസം തോമസ്സിനെ കണ്ടപ്പോൾ സഹായിക്കാമെന്നേറ്റു. ഇപ്പോഴത്തെ വില വച്ച്  പത്തു സെന്റ് വിറ്റാൽ പോലും ബാങ്കിലെ കടം തീർത്തിട്ട് ബാക്കിക്ക് നിമ്മിക്ക് ആവശ്യമായ സ്വർണ്ണാഭരണങ്ങൾ വാങ്ങാൻ കഴിയും, പ്രത്യേകിച്ച് ഒന്നും ചോദിച്ചിട്ടില്ലാത്ത സ്ഥിതിക്ക്.
അടുത്ത ആഴ്ച തന്നെ  മുന്നിലെ റോഡിൽ  മെറ്റൽ വിരിക്കുമെന്നും അതു കഴിഞ്ഞാൽ ഉടൻ  ടാറിങ്  ഉണ്ടാകുമെന്നും തോമസ്സ് തറപ്പിച്ചു പറഞ്ഞു. അതു കൂടി കഴിഞ്ഞിട്ട് വിറ്റാൽ നല്ല വില കിട്ടും. അതിനു മുന്നെ കല്യാണം വന്നാൽ ആവശ്യമുള്ള പണം തന്ന് സഹായിക്കാമെന്ന് തോമസ്സ് ഏറ്റു. ഏതായാലും ടാറിങ്ങിനു ശേഷം വിറ്റാൽ മതിയെന്ന് തോമസ്സ് ഉപദേശിച്ചു.

അന്ന് മാധവനും നല്ല സന്തോഷത്തിലായിരുന്നു...
അന്നത്തെ രാത്രി സംഭാഷണത്തിൽ ലക്ഷ്മിയോടത് പറയുകയും ചെയ്തു...
തോമസ്സ് സഹായിക്കാമെന്ന് പറഞ്ഞെന്നു കേട്ടപ്പോൾ ലക്ഷ്മി ശരിക്കും വീർപ്പു മുട്ടി...
അപ്പോഴും ലക്ഷ്മിയുടെ മനസ്സ് ചോദിച്ചത് ഇതാണ്.
‘തങ്ങൾക്ക് വേണ്ടി ഇത്രയും കഷ്ടപ്പെടാൻ മാത്രം ഈ മനുഷ്യൻ തങ്ങൾക്കാരാണ്...?’

ഒരാഴ്ച കഴിഞ്ഞിട്ടും മാധവൻ ലാബിൽ പോയി റിസൽട്ടു വാങ്ങാൻ തയ്യാറയില്ല.
എല്ലാവരും മാ‍റി മാറി നിർബ്ബന്ധിച്ചിട്ടും മാധവൻ ഒഴിഞ്ഞുമാറി നടന്നതേയുള്ളു.  സെയ്തുവും കണാരനും ബഷീറും ഒക്കെ ആവുന്നത്ര നിർബ്ബന്ധിച്ചു. ‘പിന്നെയാവട്ടെ..’ ‘ഇപ്പോൾ കുഴപ്പമൊന്നുമില്ലല്ലൊ..’ എന്നൊക്കെ പറഞ്ഞാണ്  ഒഴിഞ്ഞുമാറിയത്.
അതിന്റെ റിസൽറ്റ് എന്തായിരിക്കുമെന്ന് മാധവന് നല്ല നിശ്ചയമുണ്ടായിരുന്നു...
റിസൽട്ട് കിട്ടിയാൽ അതോടെ എല്ലാവരും അറിയും...
പിന്നെ താൻ ഒരു മഹാരോഗിയായി ജീവിക്കേണ്ടി വരും...
ഈ കുടുംബത്തിലെ സന്തോഷം അതോടെ അവസാനിക്കും...
താനായിട്ട് അതിന് കളമൊരുക്കിക്കൂടാ...!

ഒരു ദിവസം വൈകുന്നേരമാണ്  ബഷീർ സൈക്കിളിൽ കിതച്ചെത്തി ആ വാർത്ത അറിയിച്ചത്.
“ലക്ഷ്മിച്ചേച്ചീ... നിമ്മിച്ചേച്ചിക്ക് കല്യാണം ആലോചിച്ച സുനിലേട്ടൻ വന്നു. ടെസ്സിച്ചേച്ചിയാ പറഞ്ഞത്...!”
എല്ലാവരുടേയും മുഖത്ത്  സന്തോഷം പ്രകടമായെങ്കിലും നിമ്മി മുഖം എടുത്തുകെട്ടി അകത്തേക്കു പോയി. ബഷീർ വീണ്ടും പറഞ്ഞു.
“പിന്നെ, നാളെ ചിലപ്പോൾ ഇങ്ങോട്ടു വരുമെന്ന് പറഞ്ഞു. നിമ്മിച്ചേച്ചിയെ സുനിലേട്ടന് ഒന്നു കാണണമെന്ന്...!”
അതോടെ എല്ലാവരും ഗൌരവത്തിലായി...
സംഗതി എടുത്തപിടിയാലെ നടക്കുകയാണല്ലൊ...
നിമ്മിയാണെങ്കിൽ ഇതുവരെ സമ്മതിച്ചിട്ടുമില്ല...
ലക്ഷ്മിയുടെ നെഞ്ചിടിപ്പ് കൂടിക്കൂടി ഒരു തരം വിറയലായി മാറി...
ഒരു സമാധാനത്തിനായി മാധവന്റെ അടുത്തേക്ക് നടന്നു...
ലക്ഷ്മിയുടെ ആകാംക്ഷപൂണ്ട മുഖത്ത് എഴുതി വച്ചത് വായിച്ച മാധവൻ ശബ്ദം താഴ്ത്തി പറഞ്ഞു.
“അവർ വന്നു കണ്ടുകൊണ്ടു പോട്ടെ... നമ്മൾക്കും ഒന്നു കാണാല്ലൊ. അവനെ കണ്ടു കഴിയുമ്പോൾ നിമ്മി ചിലപ്പോൾ സമ്മതിച്ചാലൊ...?”
അതുകേട്ട് ലക്ഷ്മി തലകുലുക്കിയതേയുള്ളു....
സന്തോഷം തിരതല്ലുന്ന ആ മനസ്സിൽ മാധവനോടുള്ള ആരാധനയോടെ, രണ്ടു കയ്യും കൂപ്പിയ പോലെ താടിക്കു കൊടുത്ത് നിശ്ശബ്ദം നിന്നതേയുള്ളു ലക്ഷ്മി....

അന്നത്തെ  ഹോട്ടലിലെ രാത്രി സംഭാഷണങ്ങളിൽ (നിമ്മി അതിനു പേരിട്ടത് ‘ഡെസ്ക് ടോക്’ എന്നാണ്.) നാളത്തെ സുനിലിന്റെ വരവും മറ്റുമായിരുന്നു ചർച്ച. ചേച്ചിയുടെ കാര്യത്തിൽ ഒരു തീരുമാനമാകാതെ, നിമ്മി ഒരു വിവാഹത്തിന് തെയ്യാറല്ലെന്ന് തീർത്തു പറഞ്ഞു. ഗൌരി ഉൾപ്പടെ ദ്വേഷ്യപ്പെട്ടെങ്കിലും അവൾ ഇടംതിരിഞ്ഞു തന്നെ നിന്നു. പെട്ടെന്ന് വിഷയം മാറ്റാനെന്നോണം നിമ്മി മാധവന്റെ നേരെ തിരിഞ്ഞു.
“മാമാ.. എന്തൊക്കെ ആയാലും ഞാൻ നാളെ പോയി മാമന്റെ  മെഡിക്കൽ റിസൽറ്റ് വങ്ങിക്കൊണ്ടു വരും... തീർച്ച....”
ഉടനെ തന്നെ ഗൌരിയും ലക്ഷ്മിയും അതിനെ സപ്പോർട്ട് ചെയ്തു. മൂന്നു പേരുടേയും നിർബ്ബന്ധം സഹിക്കവയ്യാതായപ്പോൾ മാധവൻ സമ്മതിച്ചു.
“അത് വാങ്ങിച്ചിട്ട് എന്തു ചെയ്യാനാ.. എന്നെ ആശുപത്രിയിൽ കിടത്താനാ...?” മാധവൻ 
“തീർച്ചയായും... കിടത്തി ചികിത്സിക്കേണ്ടി വന്നാൽ അങ്ങനെ ചെയ്യും...!"
നിമ്മിയുടെ വാക്കുകൾക്ക് പിൻബലമേകി ഗൌരി പറഞ്ഞു.
“അല്ലാതെ മാമന്റെ മക്കളെപ്പോലെ മാമനെ ഞങ്ങൾ ഒരിക്കലും ഉപേക്ഷിക്കില്ല...!”
അതുകേട്ട് ലക്ഷ്മി സ്വയം താടിക്കു കൈ കൊടുത്തിട്ട് പറഞ്ഞു.
“എന്നാലും ഈ അഛന്റെ മക്കളായി ജനിച്ചിട്ടും, അവരെങ്ങനെ ഇത്ര ദുഷ്ടന്മാരായി...?”
അതു കേട്ടതോടെ മാധവൻ ലക്ഷ്മിയോട് ‘അരുതെന്ന്’ കൈ കൊണ്ടു വിലക്കി.
ഡെസ്ക്കിൽ എഴുന്നേറ്റിരുന്ന മാധവൻ പറഞ്ഞു.
“എന്റെ മക്കളെ അങ്ങനെ വിളിക്കരുത്. അവർ തെറ്റൊന്നും ചെയ്തിട്ടില്ല...!”
അതുകേട്ട് നിമ്മിക്ക് ദ്വേഷ്യം വന്നു.
“എന്താ മാമനീ പറയുന്നെ... ആ കൊടും കാട്ടിൽ മൃഗങ്ങൾക്ക് ഭക്ഷണമാകാൻ മാമനെ എറിഞ്ഞുകൊടുത്ത മക്കൾ ദുഷ്ടന്മാരല്ലെന്നോ..?”
അതുകേട്ടിട്ടൊ, അതോ ആ രംഗം മനസ്സിൽ കണ്ടിട്ടോ എന്തോ ലക്ഷ്മി പെട്ടെന്നു സാരിത്തലപ്പുകൊണ്ടു വായപൊത്തിയെങ്കിലും കണ്ണുകൾ നിറഞ്ഞൊഴുകി. അതു കണ്ട് ഗൌരിയും നിറഞ്ഞ കണ്ണുകളോടെ അമ്മയെ കെട്ടിപ്പിടിച്ചു.
“ഇല്ല മക്കളെ... ഞാൻ അങ്ങനെ വിശ്വസിക്കുന്നില്ല....!” 
എല്ലാവരേയും ഒന്നു നോക്കിയിട്ട് മാധവൻ തുടർന്നു.
“എന്നിട്ടും ഞാൻ മരിച്ചില്ലല്ലൊ... എന്നെ കാട്ടുമൃഗങ്ങളും ഉപദ്രവിച്ചില്ലല്ലൊ...! എന്താ കാരണം...?”
ആരും ഉത്തരമൊന്നും പറഞ്ഞില്ല. മാധവൻ തന്നെ തുടർന്നു.
“ഞാനങ്ങനെ മരിക്കേണ്ടവനല്ല...!”
അതു കേട്ട് ഗൌരി പറഞ്ഞു.
“എന്നിട്ടും മാമൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചില്ലെ, ഒരു കത്തെഴുതി വച്ചിട്ട്...!!”
അതുകേട്ട് ഞെട്ടിയ മാധവൻ
“ഞാനോ...?”
മാധവനതൊരു പുതിയ അറിവായിരുന്നു....

ഗൌരി വേഗം തന്റെ വണ്ടിയുടെ ഇടതു വശത്തെ കൈത്താങ്ങിന്റെ അടിയിലെ ഒരു കീശയിൽ നിന്നും ആദ്യം ഒരു കണ്ണെട പുറത്തെടുത്തു. അതവളുടെ അഛന്റെ കണ്ണടയായിരുന്നു. തന്നെ ഒരുപാട് സ്നേഹിച്ച്, തനിക്കു വേണ്ടി ഈ കുടുംബത്തെ വരെ മറന്ന് വിറ്റുപെറുക്കി ചികിത്സിച്ചിട്ടും ഭേദമാക്കാൻ കഴിയാത്തതിൽ ഹൃദയം തകർന്നു മരിച്ച പ്രിയപ്പെട്ട അഛന്റെ ഓർമ്മക്കായി ആ കണ്ണട സ്വന്തമാക്കിയിരുന്നു. എന്നും അതവളുടെ സന്തതസഹചാരിയായ ചക്രകസേരയോടൊപ്പം അവളത് സൂക്ഷിച്ചു. ഒറ്റക്കാവുമ്പോൾ ആ കണ്ണടയെടുത്ത് മുഖത്ത് വച്ച് പഴയ ഒർമ്മകളിൽ ലയിക്കും. തന്നെ എടുത്ത് തോളത്തിട്ട് ആശുപത്രികൾ തോറും  പ്രതീക്ഷയോടെ ഓടി നടന്ന അഛന്റെ ദയനീയ ചിത്രങ്ങൾ മനസ്സിൽ തെളിയും. പിന്നെ വെറുതെ കണ്ണുകൾ നിറഞ്ഞൊഴുകും. തന്റെ സങ്കടങ്ങൾ  ആ കണ്ണീരിലൂടെയാണ് അവൾ ഒഴുക്കി കളയാറ്. അതുകഴിഞ്ഞാൽ തെല്ലൊരു ആശ്വാസം തോന്നും...

തന്റെ പ്രിയപ്പെട്ട ആ കണ്ണടക്കടിയിൽ നിന്നും പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ഒരു വെള്ളക്കടലാസ് എടുത്ത് നിവർത്തിയിട്ട് അവൾ വായിച്ചു. 
“ജീവിത നൈരാശ്യം മൂലം ഞാൻ ആത്മഹത്യ ചെയ്യുന്നു. എന്റെ മരണത്തിൽ മറ്റാർക്കും പങ്കില്ല. എന്റെ ശവം മറവു ചെയ്യുന്നതിലേക്കായി ഈ കടലാസ്സിനോടൊപ്പം 3000 രൂപയും വച്ചിട്ടുണ്ട്. എന്ന്...”
അതുകേട്ട് മാധവൻ കണ്ണുംതള്ളി ഇരുന്നു...!
നിമ്മിയും ലക്ഷ്മിയും എന്തൊ അത്ഭുതം കണ്ട കണക്കെ വായും പൊളിച്ചു നിന്നു....!

തുടരും....