Showing posts with label അറിയാക്കൊലകൾ.... Show all posts
Showing posts with label അറിയാക്കൊലകൾ.... Show all posts

Saturday, 23 March 2019

നോവൽ
പ്രവാസ ബാക്കി. (14)

കഥ ഇതുവരെ

ഞാൻ ബ്ലോഗർ കേരളേട്ടനെ സന്ദർശിക്കാനായി ബ്ലോഗർമാരായ മുരളിച്ചേട്ടനേയും വിനുവേട്ടനേയും കൂടെ കൂട്ടുന്നതിനായി  തൃശ്ശൂർക്ക് പുറപ്പെടുന്നു. തൃശ്ശൂർ സ്റ്റാന്റിൽ വച്ച് അപ്രതീക്ഷിതമായി കണ്ട പിച്ചക്കാരൻ തന്റെ പഴയ ഗൾഫ് സുഹൃത്തും നാട്ടുകാരനുമായ ശേഖരേട്ടനാണെന്ന് തിരിച്ചറിഞ്ഞതും ഞെട്ടിപ്പോയി.
അന്നത്തെ യാത്ര ക്യാൻസൽ ചെയ്ത് ശേഖരേട്ടനുമായി ഒരു ഹോട്ടലിൽ മുറിയെടുത്തു. അതിനു ശേഷം എല്ലാവരുമായി ഒരു ബാറിൽ കയറുന്നു. അവിടെ വച്ച് ശേഖരേട്ടൻ താനീയവസ്ഥയിൽ വന്നുപെട്ട കഥ പറയുന്നു. പിറ്റെ ദിവസം കഥപറഞ്ഞവസാനിക്കുന്നതിനു മുൻപു തന്നെ കേരളേട്ടനെ സന്ദർശിക്കാനായി പാലക്കാടിനു പുറപ്പെടുന്നു. ഇടക്ക് വച്ച് സുകന്യാജിയും കാറിൽ കയറുന്നു. കേരളേട്ടന്റെ ആതിഥ്യം സ്വീകരിച്ച് ഗംഭീരമായ സദ്യയും കഴിച്ച് സുകന്യാജിയെ പാലക്കാട്ട്  ഓഫീസിലിറക്കിയ ശേഷം വേഗം ശേഖരേട്ടന്റെ മുറിയിലെത്തി. ശേഖരേട്ടൻ കഥ തുടർന്നു. ഉല്ലാസയാത്രക്ക് പുറപ്പെട്ട ശേഖരേട്ടനും കുടുംബത്തിനും ഭാര്യ പീഡിപ്പിക്കപ്പെട്ടതിനെ തുടർന്ന് തിരിച്ചു പോരേണ്ടി വന്നെങ്കിലും അവർ ആത്മഹത്യ ചെയ്തു. മക്കളെ നാട്ടിൽ നിന്നം മാറ്റിയ ശേഷം പ്രതികാരം ചെയ്യാനായി ശേഖരേട്ടൻ വീണ്ടും ആ ഹോട്ടലിലെത്തുന്നു. ഹോട്ടൽ മാനേജരുമായി ബന്ധം സ്ഥാപിക്കാനായി രണ്ടു പേരും മദ്യപിക്കുന്നു.

തുടർന്നു വായിക്കുക ..

അറിയാക്കൊലകൾ...

രണ്ടാം പേജിലേക്ക് അപ്പോഴാണ് നോക്കിയത്. രണ്ടാം പേജിലെ ആദ്യ പടം കണ്ട ഞാൻ തുറിച്ചു നോക്കിയിരുന്നുപോയി. ആ പേജിൽ നിന്നും കണ്ണെടുക്കാനായില്ലെനിക്ക്. അതിന്റെ അടിക്കുറിപ്പ് വായിച്ചതും ഞാനെന്റെ നെറുകംത്തലയിൽ ശക്തിയായി അടിച്ചിട്ട് 'അയ്യോ ചതിച്ചോ..'യെന്ന് പറഞ്ഞു പോയി...!

ഞാൻ പിന്നേയും സൂക്ഷിച്ചു നോക്കി.
അതെ, അതവൻ തന്നെ.
മുരുകൻ....!
റൂംബോയ് മുരുകൻ....
ഞാനവസാനമായി അവനാണ് നൂറു രൂപ ടിപ്പ് കൊടുത്തത്.
അവൻ പാവം.
വെറും നിരപരാധി.
അവനെങ്ങനെ വായിൽ നിന്നും ഉണങ്ങിപ്പിടിച്ച പതയുമായി മരിച്ചു കിടക്കുന്നു...?

അതു കഴിഞ്ഞാണ് അതേ വലിപ്പത്തിലുള്ള മറ്റൊരു ഫോട്ടോയിൽ കണ്ണുടക്കിയത്. അവന്റെ പേര് അഴകപ്പൻ.
അവന്റെ വായിൽ നിന്നും ഉണങ്ങിയ പത പറ്റിപ്പിടിച്ചിരിക്കുന്നു. വിവരമറിയാനായി വാർത്ത മുഴുവനും ശ്വാസംപിടിച്ചാണ് ഒറ്റയടിക്ക് വായിച്ചു തീർത്തത്.

മുരുകനോടൊപ്പം റൂംബോയിയായി ജോലി ചെയ്യുന്നവനാണ് അഴകപ്പനും. അവന് പകലായിരുന്നു ഡ്യൂട്ടി.  കുടിച്ചു ബോധം കെട്ടുകിടക്കുന്ന ക്ലീൻഷേവുകാരന്റെ അടുത്തു നിന്നും അടിച്ചുമാറ്റിയതോ അതോ അവൻ കൊടുത്തതോയെന്ന് നിശ്ചയമില്ല, അരക്കുപ്പി വിദേശമദ്യം കിട്ടിയപ്പോൾ വീട്ടിൽ പോയി കിടന്നുറങ്ങിയിരുന്ന അഴകപ്പനേയും പാതിരാത്രിയിൽ വിളിച്ചുവരുത്തി ഒരുമിച്ചിരുന്ന് കുടിച്ചതാണത്രെ. ഒറിജിനൽ വിദേശമദ്യത്തിന്റെ സ്വാദറിയാനായി അഴകപ്പന്റെ ഭാര്യയും കൂടെയെത്തി. അവൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്‌. രണ്ടു പിഞ്ചു കുട്ടികളുടെ അമ്മ കൂടിയാണ് അവൾ.

വായിച്ചുതീർത്തതും കണ്ണിൽ ഇരുട്ടു കയറി. എനിക്ക് തല ചുറ്റുന്നതായി തോന്നിത്തുടങ്ങി. നിരപരാധികളായ മൂന്നുപേരാണ് എന്റെ പ്രവർത്തി കൊണ്ട് നഷ്ടമാകുന്നത്.
ഞാനിത്രക്ക് ദുഷ്ടനാണോ ...?
ആ ക്ലീൻഷേവുകാരൻ ദുഷ്ടനെ കൊല്ലാൻ  തെയ്യാറെടുത്തു വന്നവനാണ്. അതിലെനിക്ക് സങ്കടമില്ല. കുറ്റബോധമില്ല. പക്ഷേ, നിരപരാധികളായ രണ്ടുപേർ കൂടി മരണമടഞ്ഞത് എനിക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു.

ഞാൻ കിടന്ന കിടപ്പിൽ വിയർത്തു കുളിച്ചു. എനിക്ക്  നെഞ്ചെരിച്ചിലും ശ്വാസം മുട്ടലും എല്ലാംകൂടി ഒരുമിച്ച് വരുന്നതുപോലെ. കിടക്കയിൽ കിടന്ന് ഉരുളാൻ തുടങ്ങി. എന്റെ ശരീരത്തിന്റെ തിളച്ചുമറിയുന്ന ചൂടിൽനിന്ന് രക്ഷതേടി ബാത്ത് റൂമിൽ കയറി പൈപ്പ് തുറന്നുവിട്ടെങ്കിലും വെള്ളമില്ലായിരുന്നു. റൂമെടുത്തപ്പോൾ കാലത്തു മാത്രമെ വെള്ളമുണ്ടാകുകയുള്ളുവെന്ന് പറഞ്ഞ കാര്യം ഓർമ്മ വന്നു. പിന്നെ ഒരുനിമിഷം അവിടെ നിൽക്കാൻ തോന്നിയില്ല. ഉടുത്തിരുന്ന വസ്ത്രത്തോടെ ബാഗുമായി അവിടന്നിറങ്ങി.

ഏതൊക്കെയോ റോഡിലൂടെ നടന്നു. ഞാനൊന്നും കാണുന്നുണ്ടായിരുന്നില്ല. കേൾക്കുന്നുണ്ടായിരുന്നില്ല. ഒരു ഭ്രാന്തനേപ്പോലെയായിരുന്നു. നടന്നുനടന്ന് കാട്ടിലെത്തിയതൊന്നും ഞാൻ ശ്രദ്ധിച്ചില്ല. ആ രാത്രി കടന്നു പോയതറിഞ്ഞില്ല. രാത്രിയുടെ അന്ത്യയാമത്തിലെപ്പോഴൊ കൊടുംക്കാട്ടിനുള്ളിൽ വച്ച് നിറുത്തിത്തന്ന ലോറിക്കാർ മുകളിൽ കയറിക്കോ കാടുകടത്തിത്തരാമെന്ന് പറഞ്ഞത് ഞാൻ അവഗണിച്ചതേയുള്ളു.

ഒരു പകൽകൂടി അവസാനിക്കാറായപ്പോഴാണ് ഞാൻ കേരളാതിർത്തിയിലെത്തിയത്. അവിടെയെവിടെയോ കുഴഞ്ഞു വീഴുകയായിരുന്നു. വണ്ടിക്കാരോ നാട്ടുകാരോ ആണ് എന്റെ മുഖത്ത് വെള്ളം തളിച്ചതും കുടിക്കാൻ വെള്ളം തന്നതും ഭക്ഷണം തന്നതും. ക്ഷീണം കാരണം ആ പീടികത്തിണ്ണയിൽത്തന്നെ തളർന്നുറങ്ങി....

തുടരും