Monday, 1 October 2012

നീണ്ടകഥ... മഴയിലൊരു വിരുന്നുകാരൻ... (11)




കഥ ഇതുവരെ.
അമ്മ ലക്ഷ്മിയും മകൾ കാലിനു സ്വാധീനമില്ലാത്ത ഗൌരിയും അനിയത്തി നിർമ്മലയെന്ന നിമ്മിയും അടങ്ങുന്ന കുടുംബം. മകളുടെ രോഗം മാറാനാവാത്തതിൽ മനം നൊന്ത് അഛൻ മരിച്ചു. ഗൌരിയുടെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കിയതിനാൽ കിടപ്പാടം ജപ്തിയിലായതിനാൽ പരാശ്രയമറ്റ കുടുംബം ആത്മഹത്യയിൽ അഭയം തേടാൻ തീരുമാനിക്കുന്നു.
ആ രാത്രിയിലെ മഴയിൽ വന്നു കയറിയ അതിഥിയാണ് മാധവൻ. അതിനാൽ ആത്മഹത്യാശ്രമം നടക്കാതെ പോയി.   മാധവനോട് തങ്ങളുടെ ജീവിതകഥ മൂന്നു പേരും കൂടി പറയുന്നു...
 അതിനു ശേഷം മൂവരുടേയും നിർബ്ബന്ധപ്രകാരം മാധവൻ തന്റെ കഥ പറയുന്നു. ഗൾഫിലായിരുന്ന മാധവൻ  കാൽ നൂറ്റാണ്ടിലേറെക്കാലം  തന്റെ കുടുംബത്തിന്റെ  രക്ഷക്കായി ഒറ്റക്ക്  ഗൾഫിൽ കഴിഞ്ഞു. ഭാര്യ ദേവൂനു സുഖമില്യാതായതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുന്നു.  വീട്ടിലെ  കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത്  ദേവൂനെ വീണ്ടും ആശുപത്രിയിലാക്കി. ദേവുവിന്റെ ആഗ്രഹ പ്രകാരം മക്കളുടെ വിവാഹം ഒരേ പന്തലിൽ നടത്തി. ദേവുവിന്റെ വിയോഗത്തോടെ അഛനും  മക്കളുമായുള്ള ബന്ധത്തിൽ കാതലായ  വിള്ളൽ വീണു.  മക്കളുടെ അവഗണന സഹിക്കാൻ കഴിയാതെ തന്റെ ചിലവുകൾക്കായി മാധവൻ കൂലിപ്പണിക്കു പോകുന്നു. അസുഖത്തിനു സർക്കാരാശുപത്രിയിൽ പോയ മാധവന് ഒരു തിരിച്ചരിയൽ പോലുമില്ലാത്തത് വലിയ വിഷമമുണ്ടാക്കി. ഇതെല്ലാം മക്കൾക്കുണ്ടാക്കിയ നാനക്കേട് ചില്ലറയല്ല. അതും പറഞ്ഞുണ്ടായ വഴക്കിൽ നാട്ടുകാർ ഇടപെടേണ്ടി വന്നു.... നടുവേദന കലശലായത് തരമാക്കി മൈസൂറിൽ കൊണ്ടുപോയി ചികിത്സിക്കാമെന്നു പറഞ്ഞ കൊണ്ടുപൊയ അഛൻ മാധവനെ മൈസൂർ കാട്ടിൽ ഉപേക്ഷിച്ച് മക്കൾ കടന്നു കളയുന്നു. വന്യമൃഗങ്ങളുടെ ഒന്നും ആക്രമണത്തിനിരയാകാതെ  ലോറിത്തൊഴിലാളികൾ മാധവനെ രക്ഷപ്പെടുത്തി.  ഒരു വർഷത്തിനു ശേഷം മാധവൻ അപ്രതീക്ഷിതമായി  ഒരു നിയോഗം പോലെ  ലക്ഷ്മിയുടേയും കുടുംബത്തിന്റേയും അടുക്കൽ എത്തിച്ചേരുന്നു. അപ്രതിക്ഷിതമായി വീണു കിട്ടിയ ഒരു മെസ്സിന്റെ ചുമതല മാധവന്റെ നേതൃത്വത്തിൽ ലക്ഷ്മിയും കുടുംബവും ഏറ്റെടുക്കുന്നു. ഈ വരുമാനം കോണ്ട്  ജപ്തി വരെയെത്തിയ  ബാങ്കിലെ കടം അടച്ചു തീർക്കാനാവും എന്ന ആത്മവിശ്വാസം ആ കുടുംബം ഒരു പുതുജീവിതത്തിനു തെയ്യാറാവുന്നു. അതോടെ അസൂയാലുക്കൾ മാധവനേയും  ലക്ഷ്മിയുടെ കുടുംബത്തേയും ചേർത്ത് അപവാദങ്ങൾ  പരത്തുന്നു. അപവാദത്തിൽ നിന്നും രക്ഷപ്പെടാനായി തങ്ങളുടെ രണ്ടാനച്ചനായി മാധവനെ  മക്കൾ തീരുമാനിക്കുന്നെങ്കിലും, അതൊരു പരിഹാരമല്ലെന്നും അപവാദങ്ങളുടെ കാരണങ്ങളും മറ്റും അവരെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുന്നു.

തുടർന്നു വായിക്കുക......


                                                          സ്നേഹം...

അങ്ങനെയിരിക്കെയാണ് ഹോട്ടലിൽ നിമ്മിയെ കാണാൻ തോമസ്സ് കോൺ‌ട്രാക്ടറുടെ മകൾ  ടെസ്സിക്കൊപ്പം മറ്റൊരു കൂട്ടുകാരി എത്തിയത്...
വളരെ കാലത്തിനു ശേഷമുള്ള ഈ കണ്ടുമുട്ടൽ നിമ്മിയെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു...!
ഇവരെല്ലാം തന്നെ മറന്നു കളഞ്ഞിട്ടുണ്ടാകുമെന്നാണ് നിമ്മി കരുതിയത്...
ഏറെക്കാലം കാണാതിരുന്നതിന്റെ സന്തോഷം   മൂന്നുപേരും പരസ്പ്പരം കെട്ടിപ്പിടിച്ചിരുന്ന് കരഞ്ഞു തീർത്തു. കോളേജിലെ ഇണപിരിയാത്ത കൂട്ടുകാരായിരുന്നു മൂവരും. നിമ്മി പഠിത്തം നിറുത്തിയതിൽ ഏറ്റവും വേദനിച്ചതും അവരായിരുന്നു.. 

നിമ്മി അവരേയും കൊണ്ട് അകത്തേക്ക് കയറി. അമ്മയെ വിളിച്ച് അവരെ പരിചയപ്പെടുത്തി.
ടെസ്സിയെ ലക്ഷ്മിക്ക് നേരത്തെ അറിയാമെങ്കിലും മറ്റെയാളെ ഓർമ്മ വന്നില്ല.
അതു മനസ്സിലായിട്ടെന്നോണം നിമ്മി അമ്മയെ ഒന്നു കൂടി ഓർമ്മപ്പെടുത്തി.
“അമ്മക്കോർമ്മയില്ലെ. ഞാൻ കോളേജിൽ പോകാതായപ്പോൾ ഒരു ദിവസം എന്നെ അന്വേഷിച്ചു വന്ന കുറച്ചു കൂട്ടുകാരികളെ. അന്ന് നമ്മുടെ അവസ്ഥ കണ്ട് എന്റെ ഫീസ് കൊടുത്തോളാമെന്ന് പറഞ്ഞ് കോളേജിൽ വരാൻ  നിർബ്ബന്ധിച്ചത് ഇവളാ... ഈ സുനിത..”

ഇപ്പോൾ ലക്ഷ്മിക്ക് ആളെ മനസ്സിലായി. ടെസ്സി പറഞ്ഞു.
“ഗൌരിയേച്ചി കൌണ്ടറിൽ ഇരിക്കുന്നത് കണ്ടിരുന്നു...”
ഞാൻ പോയി കൊണ്ടുവരാമെന്നു പറഞ്ഞ് ലക്ഷ്മി ഹോട്ടലിലേക്ക് പോയി.

സുനിത ഇപ്പോൾ ബാംഗ്ലൂരിലെ ഒരു ഐടി കമ്പനിയിലെ ജോലിക്കാരിയാണ്. ബാംഗ്ലൂരിലെ മറ്റൊരു ഐടിക്കമ്പനിയിലെ ജോലിക്കാരിയായ ടെസ്സിയുമായി ദിവസവും കാണുന്നവരാണ്. അതുകൊണ്ട് തന്നെ അവരുടെ സൌഹൃദം ഇപ്പോഴും നിലനിൽക്കുന്നു. അപ്പച്ചനിൽ നിന്നും നിമ്മിയുടെ വിശേഷങ്ങൾ അറിഞ്ഞിരുന്ന ടെസ്സിയാണ് വിവരങ്ങൾ സുനിതക്ക് കൈമാറിയത്. ഇപ്പോഴത്തെ ഈ ഹോട്ടൽ നടത്തിപ്പുവരെ അറിഞ്ഞിരുന്ന അവർ, പരസ്പ്പരം കുടുംബവിശേഷങ്ങൾ പറഞ്ഞിരിക്കെയാണ് ടെസ്സി മാധവനെ തിരക്കിയത്.
‘എവിടേടി നിങ്ങടെ മാധവമാമൻ...  ഒന്നു പരിചയപ്പെടുത്തടി... അപ്പച്ചൻ പറഞ്ഞറിയാം..”

നിമ്മി മാധവനെ വിളിക്കാനായി ഹോട്ടലിലേക്ക് പോയി. അപ്പോഴേക്കും ലക്ഷ്മി ഗൌരിയേയും തള്ളിക്കൊണ്ട് അകത്തേക്ക് വരുന്നുണ്ടായിരുന്നു. ഗൌരിയെ കണ്ടതും എഴുന്നേറ്റ്  ചെന്ന് കുശലം ചോദിക്കാൻ അവർ മറന്നില്ല. അവർ സംസാരിച്ചിരിക്കെയാണ് മാധവനേയും കൂട്ടി നിമ്മി വന്നത്. അവരെ കണ്ടതും ഗൌരി ഒഴിച്ച് എല്ലാവരും എഴുന്നേറ്റു. ഇപ്പോഴത്തെ തലമുറക്കില്ലാത്ത ആ ബഹുമാനം അവരെക്കുറിച്ച് മാധവനിൽ നല്ല മതിപ്പുളവാക്കി.
പിന്നെ താൻ ആരുമല്ലെങ്കിൽ കൂടി, തങ്ങളുടെ സ്വന്തം ആളാണെന്ന മട്ടിൽ പരിചയപ്പെടുത്തിക്കൊടുക്കാനുള്ള ലക്ഷ്മിയുടേയും മക്കളുടേയും ഉത്സാഹം മാധവന്റെ കണ്ണു നിറച്ചു.... 

പിന്നെ പരസ്പ്പരം പരിചയപ്പെടലും ചായ സൽക്കാരവും മറ്റും കഴിഞ്ഞപ്പോളാണ്,  കടയിൽ വേണ്ടപ്പെട്ടവർ ആരും ഇല്ലാത്തതിനാൽ പോകാനായി എഴുന്നേറ്റ മാധവനെ  തടഞ്ഞു കൊണ്ട് ടെസ്സി അക്കാര്യം എടുത്തിട്ടത്.
“ഇരിക്കൂ അമ്മാവാ... ഒരു സീരിയസ്സായ കാര്യം പറയാനുണ്ട്....!?”
അതു കേട്ടതും എല്ലാവരുടേയും സംസാരം നിലച്ചു. ശ്രദ്ധ  ടെസ്സിയിലേക്കായി. അവൾ തുടർന്നു.
“പിന്നെ, ഇവൾ വന്നതെന്തിനെന്നറിയാമോ..?”
സുനിതയെ ചൂണ്ടിയുള്ള ആ ചോദ്യം എല്ലാവരുടേയും ശ്രദ്ധ സുനിതയിലായി.  അതു കണ്ട് സുനിത ഒന്നു പരുങ്ങി. എന്നിട്ട് പറഞ്ഞു.
“അത് പിന്നെ, വേറൊന്നുമല്ല....” 
സുനിത അതെങ്ങനെ അവതരിപ്പിക്കുമെന്നറിയാതെ ഒന്നു കുഴങ്ങി.
അപ്പോഴേക്കും ടെസ്സി ഇടക്കു കയറി പറഞ്ഞു.
“ഞാൻ പറയാം.... ഇവൾ ഒരു കല്യാണക്കാര്യവുമായിട്ടാ വന്നത്. സുനിതക്ക് ഒരു ചേട്ടനുണ്ട്. സുനിൽ. മുൻപ് കോളേജിൽ പഠിക്കുമ്പോഴേ നിമ്മിയെ സുനിലേട്ടന് അറിയാം. നിമ്മിയും കണ്ടിട്ടുണ്ട്...”
എല്ലാവരുടേയും മുഖം ആകാംക്ഷാഭരിതമായി...
നിമ്മി മാത്രം ഗൌരവം നടിച്ചു.
ബാക്കി സുനിതയാണ് പറഞ്ഞത്.
“ഞങ്ങളോടൊപ്പം ബാംഗ്ലൂരിലായിരുന്നു ചേട്ടനും.  കമ്പനി ചേട്ടനെ അമേരിക്കയിലേക്ക് വിട്ടിരിക്കുകയാണ്. പുള്ളിക്കാരന് അവിടന്ന് പോരണോന്നില്ല. അഛനും അതാണിഷ്ടം. അമ്മക്കാണെങ്കിൽ  ആകെ പേടിയാ. ഏതെങ്കിലും മദാമ്മയേയും കെട്ടിയെടുത്തോണ്ടു വരുമെന്നും പറഞ്ഞു. ഇപ്പോ അമ്മയുടെ നിർബ്ബന്ധത്തിനു വഴങ്ങിയാ നാട്ടിൽ വരാൻ പോകുന്നെ. ഉടനെ തന്നെ ആളെത്തും... ഇന്നലെയാ എന്നെ വിളിച്ച് പറയുന്നെ, നിന്റെ കോളേജിലെ പഴയ കൂട്ടുകാരി നിമ്മിയെ നിന്റെ നാത്തൂനാക്കാമെങ്കിൽ ഞാൻ വരാം. അല്ലെങ്കിൽ ഏതെങ്കിലും മദാമ്മയേയും കെട്ടി ഇവിടെയങ്ങ് കൂടുമെന്ന്....”
അതു കേട്ട് എല്ലാവരും ചിരിച്ചെങ്കിലും നിമ്മി അപ്പോഴും ഗൌരവത്തിലായിരുന്നു.

മാധവന് അതൊരു നല്ല വാർത്തയായി തോന്നി...
ഒരാളുടെയെങ്കിലും കല്യാണം കഴിഞ്ഞാൽ, ഒരു പുരുഷൻ ഇവിടത്തെ കാര്യങ്ങൾ ഏറ്റെടുത്തു നടത്താൻ ഉണ്ടായാലെ ഇവർക്ക് മനസ്സമാധാനത്തോടെ ജീവിക്കാൻ കഴിയൂ എന്ന് തോന്നിത്തുടങ്ങിയിട്ട് കുറച്ചു ദിവസമായി. നാരായണി വല്ലിമ്മ പറഞ്ഞ അപവാദം കേട്ടതിനു ശേഷമാണ് മാധവന് അങ്ങനെ ഒരു തോന്നൽ ഉണ്ടാകുന്നത്. അതിനുശേഷം തനിക്കും സന്തോഷത്തോടെ യാത്ര പറയാം...
ലക്ഷ്മി ഒന്നും പറയാതെ വിടർന്ന മുഖത്തോടെ മാധവനെ ശ്രദ്ധിക്കുകയായിരുന്നു... 

ലക്ഷ്മിയുടെ മുഖത്തു നിന്നും വായിച്ചെടുത്ത കാര്യം  അപ്പോൾ തന്നെ മാധവൻ പറഞ്ഞു.
“അത് നല്ല സന്തോഷ വാർത്തയാണല്ലൊ... ഇവർ പരസ്പ്പരം കണ്ടിട്ടുണ്ടെങ്കിൽ, അറിയാവുന്നവരാണെങ്കിൽ.... നമുക്കിതങ്ങു നടത്താം... എന്താ ലക്ഷ്മി....?”
“നടത്താം... ഞാനുമതാ ആലോചിച്ചെ...”
ലക്ഷ്മി പറഞ്ഞു  തീരും മുൻപേ നിമ്മി കുറച്ചു ഉറക്കെ തന്നെ പറഞ്ഞു.
“എനിക്ക് സമ്മതമല്ല...!!!”

ഒരു ഞെട്ടൽ പെട്ടെന്നെല്ലാവരിലും ഉണ്ടായി...
ടെസ്സിയും സുനിതയും  ഒന്നും മനസ്സിലാകാത്തതു പോലെ  പരസ്പ്പരം നോക്കി...
അവർ പതുക്കെ എഴുന്നേറ്റു.
തന്റെ തീരുമാനം ശരിയായില്ലെന്ന തോന്നലിൽ മാധവൻ ലക്ഷ്മിയെ ഒന്നു നോക്കിയിട്ട് തലയും കുമ്പിട്ട് തിരിച്ചു നടക്കാൻ തുടങ്ങി. അപ്പോഴാണ് താൻ പറഞ്ഞത് എല്ലാവരേയും വേദനിപ്പിച്ചോയെന്നു നിമ്മി സംശയിച്ചത്.
മാധവന്റെ മുഖഭാവം കണ്ട നിമ്മി ഓടിച്ചെന്ന് കെട്ടിപ്പിടിച്ചിട്ടു പറഞ്ഞു.
“അയ്യോ.. മാമാ... മാമനെ ഞാൻ നിഷേധിച്ചതല്ല... ഞാൻ ഒരിക്കലും അങ്ങനെ ചെയ്യില്ല....!
ഞാൻ പറഞ്ഞത്  വിവാഹം കഴിക്കാനേ ഇഷ്ടമല്ലെന്ന അർത്ഥത്തിലാ...”
“എന്തുകൊണ്ട്...?”  മാധവൻ.
ഒന്നു തേങ്ങിയിട്ട് നിമ്മി പറഞ്ഞു.
“ഞാൻ  കല്യാണം കഴിഞ്ഞു പോയാൽ എന്റെ ചേച്ചിക്കും അമ്മക്കും പിന്നാരുണ്ട്...?  
ഇപ്പോൾ തന്നെ അമ്മക്ക് ഒറ്റക്ക് ചേച്ചിയെ പൊക്കിയിരുത്താനൊ, കട്ടിലിൽ നിന്നിറക്കാനോ പറ്റണില്ല. അപ്പോൾ ഞാൻ കൂടി പോയാൽ പിന്നെ ചേച്ചിയുടെ കാര്യം കഷ്ടത്തിലാകും. അല്ലെങ്കിൽ ചേച്ചിയുടെ വിവാഹം ആദ്യം നടത്തണം. എന്നിട്ട് ഞാൻ സമ്മതിക്കാം...”

ആ വാക്കുകൾ കേട്ടപ്പോഴാണ് എല്ലാവരുടേയും ശ്വാസം നേരെ വീണത്...
നിമ്മിയുടെ തലയിൽ സ്നേഹപൂർവ്വം  തലോടിക്കൊണ്ട് മാധവൻ പറഞ്ഞു.
“അങ്ങനെയെങ്കിൽ അങ്ങനെ. ഗൌരിയ്ക്ക് ചേർന്ന ഒരാളെ നമുക്ക് തേടാം.. എന്നിട്ടു മതി..
കഴിയുമെങ്കിൽ രണ്ടു പേരുടേയും കല്യാണം ഒറ്റ പന്തലിൽ തന്നെ നടത്താം...!”
അതും പറഞ്ഞു മാധവൻ എല്ലാവരേയും നോക്കി. എല്ലാവർക്കും സമ്മതമാണെന്ന് അവരുടെ മുഖങ്ങൾ പറയുന്നുണ്ടായിരുന്നു. അപ്പോഴാണ് ഗൌരിയിൽ നിന്നും ഒരുറച്ച ശബ്ദം പുറത്തു വന്നത്.
“ഒരു ചൊവ്വാ ദോഷക്കാരിയായ എന്നെ കെട്ടുന്നവൻ മുന്നു മാസത്തിനുള്ളിൽ മരണപ്പെടുമെന്ന് ആ ജ്യോത്സ്യൻ പറഞ്ഞതു കേട്ടാ എന്റെ അഛൻ ഹൃദയം പൊട്ടി മരിച്ചത്. ഇനി ഒരാളേക്കൂടി കൊലക്കു കൊടുക്കണോ...? ഞാൻ സമ്മതിക്കില്ല... ഞാൻ സമ്മതിക്കില്ല...!!”
ഗൌരി  ഇരിക്കുന്ന വണ്ടിയുടെ കൈത്താങ്ങിൽ തലതല്ലിക്കരഞ്ഞു....
നിമ്മി ഓടിച്ചെന്ന് ചേച്ചിയുടെ തലപിടിച്ച് തന്റെ നെഞ്ചോടു ചേർത്തു നിറുത്തി.
പിന്നെ രണ്ടു പേരും കെട്ടിപ്പിടിച്ചിരുന്ന് കരഞ്ഞു.
ഇതൊക്കെ കണ്ട് സുനിതയും ടെസ്സിയും അവർക്ക് ചുറ്റും കൂടി ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

മാധവനത് ഒരു ഷോക്കു പോലെയാണ് അനുഭവപ്പെട്ടത്. വല്ലാത്ത ഒരു ശ്വാസം മുട്ടൽ തോന്നി. വയറ്റിൽ നിന്നും എന്തൊ ഉരുണ്ടുവരുന്നതു പോലെ. പെട്ടെന്ന് അവരുടെ മുന്നിൽ നിന്നും മാറിക്കളഞ്ഞു മാധവൻ. ഹോട്ടലിനു പുറകിലെ  കിളിച്ചുണ്ടൻ മാവിന്റെടുത്തേക്കാണ് പോയത്.

അടുക്കളയിലായിരുന്ന കണാരേട്ടനത് കണ്ടു. നെഞ്ചും തിരുമ്മി മാവിന്റെ കടക്കൽ ഇരുന്ന മാധവന്റെ ഭാവപ്പകർച്ചയിൽ പന്തികേടു തോന്നിയ കണാരേട്ടൻ ഓടിച്ചെന്നു.
“എന്തു പറ്റി മാധവേട്ടാ....?”
അതിനു മുൻപേ തന്നെ മാധവൻ ഒന്നു ഛർദ്ദിച്ചു.
തോളത്തു കിടന്ന കച്ചമുണ്ടു കൊണ്ട് വായ പൊത്തിപ്പിടിച്ചതു കൊണ്ട് കണാരനൊന്നും കാണാനായില്ല. സാവധാനം കച്ചമുണ്ട് വായിൽ നിന്നെടുത്ത മാധവൻ ഞെട്ടിയില്ലെങ്കിലും കണാരൻ ഞെട്ടി...!

പെട്ടെന്നു തന്നെ കച്ചമുണ്ടിന്റെ തല പൊതിഞ്ഞു പിടിച്ച മാധവൻ നാലുപാടും നോക്കി. മറ്റാരും കണ്ടില്ലെന്നുറപ്പു വരുത്തി.

കണാരേട്ടൻ വീണ്ടും ചോദിച്ചു.
“മാധവേട്ടാ... ഈ ചോര..?”
“ശ് ശ്.. ” ചൂണ്ടുവിരൽ തന്റെ ചുണ്ടിൽ വച്ച്, മിണ്ടരുതെന്ന് ആംഗ്യം കാട്ടി. കണാരന്റെ സഹായത്തോടെ എഴുന്നേറ്റിട്ട് പറഞ്ഞു.
“ഇതൊക്കെ അങ്ങനെ കിടക്കും. ഇതാദ്യമൊന്നുമല്ല...”

പെട്ടെന്ന് മാധവൻ വിഷമിച്ച് എഴുന്നേറ്റു പോണത് കണ്ട ലക്ഷ്മിയും പിന്നാലെ എത്തിയിരുന്നു. ഹോട്ടലിൽ കാണാഞ്ഞതു കൊണ്ടാ അടുക്കളയിലേക്ക് ചെന്നത്. അപ്പോഴാണ് പുറത്ത് കണാരേട്ടൻ മാധവനെ താങ്ങിപ്പിടിച്ചെഴുന്നേൽ‌പ്പിക്കുന്നത് കണ്ടത്...!
ആ കാഴ്ച കണ്ടതും ലക്ഷ്മിയുടെ ചങ്കിടിച്ചു...!
ഓടിച്ചെന്നവർ പരിഭ്രാന്തിയോടെ ചോദിച്ചു.
“എന്തുപറ്റി കാണാരേട്ടാ...?”
“ഹേയ്.. ഒന്നൂല്ലാ....” മാധവൻ അങ്ങനെ പറഞ്ഞെങ്കിലും കണാരന്റെ മനസ്സ് അത് സമ്മതിച്ചില്ല.  ഇതത്ര നിസ്സാരമായി കാണാനാവില്ല. ഈ മനുഷ്യൻ അത്ര നിസ്സാരനുമല്ല.
കണാരൻ നടന്ന സംഭവം തുറന്നു പറഞ്ഞു.

ലക്ഷ്മി തോർത്ത് ബലമായി പിടിച്ചു വാങ്ങി തുറന്നു നോക്കി.
ചോര കണ്ട ലക്ഷ്മിക്ക് തല ചുറ്റി.
“അയ്യോ..” എന്നു പറഞ്ഞപ്പോഴേക്കും മാധവൻ ലക്ഷ്മിയുടെ വായ പൊത്തി.
“ഒച്ചയെടുക്കല്ലെ... മക്കളറിയണ്ട....”
“ഇപ്പൊത്തന്നെ ആശുപത്രിയിൽ പോണം...” ലക്ഷ്മിയുടെ കരച്ചിൽ  മാത്രമല്ല കണാരനും നിർബ്ബന്ധം പിടിച്ചതോടെ മാധവന് വഴങ്ങാതെ തരമില്ലെന്നായി.
 സുനിതയും ടെസ്സിയും വന്ന ടാക്സിയിൽ തന്നെ മാധവനേയും കൊണ്ട്  കണാരനും ലക്ഷ്മിയും  ആശുപത്രിയിലേക്ക് പാഞ്ഞു...

തുടരും....

Saturday, 15 September 2012

നീണ്ട കഥ... മഴയിലൊരു വിരുന്നുകാരൻ... (10)




കഥ ഇതുവരെ.
അമ്മ ലക്ഷ്മിയും മകൾ കാലിനു സ്വാധീനമില്ലാത്ത ഗൌരിയും അനിയത്തി നിർമ്മലയെന്ന നിമ്മിയും അടങ്ങുന്ന കുടുംബം. മകളുടെ രോഗം മാറാനാവാത്തതിൽ മനം നൊന്ത് അഛൻ മരിച്ചു. ഗൌരിയുടെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കിയതിനാൽ കിടപ്പാടം ജപ്തിയിലായതിനാൽ പരാശ്രയമറ്റ കുടുംബം ആത്മഹത്യയിൽ അഭയം തേടാൻ തീരുമാനിക്കുന്നു.
ആ രാത്രിയിലെ മഴയിൽ വന്നു കയറിയ അതിഥിയാണ് മാധവൻ. അതിനാൽ ആത്മഹത്യാശ്രമം നടക്കാതെ പോയി.   മാധവനോട് തങ്ങളുടെ ജീവിതകഥ മൂന്നു പേരും കൂടി പറയുന്നു...
 അതിനു ശേഷം മൂവരുടേയും നിർബ്ബന്ധപ്രകാരം മാധവൻ തന്റെ കഥ പറയുന്നു. ഗൾഫിലായിരുന്ന മാധവൻ  കാൽ നൂറ്റാണ്ടിലേറെക്കാലം  തന്റെ കുടുംബത്തിന്റെ  രക്ഷക്കായി ഒറ്റക്ക്  ഗൾഫിൽ കഴിഞ്ഞു. ഭാര്യ ദേവൂനു സുഖമില്യാതായതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുന്നു.  വീട്ടിലെ  കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത്  ദേവൂനെ വീണ്ടും ആശുപത്രിയിലാക്കി. ദേവുവിന്റെ ആഗ്രഹ പ്രകാരം മക്കളുടെ വിവാഹം ഒരേ പന്തലിൽ നടത്തി. ദേവുവിന്റെ വിയോഗത്തോടെ അഛനും  മക്കളുമായുള്ള ബന്ധത്തിൽ കാതലായ  വിള്ളൽ വീണു.  മക്കളുടെ അവഗണന സഹിക്കാൻ കഴിയാതെ തന്റെ ചിലവുകൾക്കായി മാധവൻ കൂലിപ്പണിക്കു പോകുന്നു. അസുഖത്തിനു സർക്കാരാശുപത്രിയിൽ പോയ മാധവന് ഒരു തിരിച്ചരിയൽ പോലുമില്ലാത്തത് വലിയ വിഷമമുണ്ടാക്കി. ഇതെല്ലാം മക്കൾക്കുണ്ടാക്കിയ നാനക്കേട് ചില്ലറയല്ല. അതും പറഞ്ഞുണ്ടായ വഴക്കിൽ നാട്ടുകാർ ഇടപെടേണ്ടി വന്നു.... നടുവേദന കലശലായത് തരമാക്കി മൈസൂറിൽ കൊണ്ടുപോയി ചികിത്സിക്കാമെന്നു പറഞ്ഞ കൊണ്ടുപൊയ അഛൻ മാധവനെ മൈസൂർ കാട്ടിൽ ഉപേക്ഷിച്ച് മക്കൾ കടന്നു കളയുന്നു. വന്യമൃഗങ്ങളുടെ ഒന്നും ആക്രമണത്തിനിരയാകാതെ  ലോറിത്തൊഴിലാളികൾ മാധവനെ രക്ഷപ്പെടുത്തി.  ഒരു വർഷത്തിനു ശേഷം മാധവൻ അപ്രതീക്ഷിതമായി  ഒരു നിയോഗം പോലെ  ലക്ഷ്മിയുടേയും കുടുംബത്തിന്റേയും അടുക്കൽ എത്തിച്ചേരുന്നു. അപ്രതിക്ഷിതമായി വീണു കിട്ടിയ ഒരു മെസ്സിന്റെ ചുമതല മാധവന്റെ നേതൃത്വത്തിൽ ലക്ഷ്മിയും കുടുംബവും ഏറ്റെടുക്കുന്നു. ഈ വരുമാനം കോണ്ട്  ജപ്തി വരെയെത്തിയ  ബാങ്കിലെ കടം അടച്ചു തീർക്കാനാവും എന്ന ആത്മവിശ്വാസം ആ കുടുംബം ഒരു പുതുജീവിതത്തിനു തെയ്യാറാവുന്നു. അതോടെ അസൂയാലുക്കൾ മാധവനേയും  ലക്ഷ്മിയുടെ കുടുംബത്തേയും ചേർത്ത് അപവാദങ്ങൾ  പരത്തുന്നു. തുടർന്നു വായിക്കുക...


ഒരു കല്യാണലോചന...

“നിന്റെ വീറ് കണ്ടിട്ട് മാധവൻ നിന്റെ കൂടെയാണോടി പൊറുതി...?!!”
വല്ലിമ്മയുടെ വിറയൽ ഗൌരിയിലേക്കും പകർന്നു.
“അതേടി ദുഷ്ടത്തിത്തള്ളെ.. എന്റെ കൂടെയാ മാധവമാമാ...!! പോയി പറയ്...”
എന്തിനോ വേണ്ടി അകത്തേക്കു കയറി വന്ന മാധവൻ അതു കേട്ട് ജീവഛവം കണക്കെ നിന്നു പോയി...!!
പിന്നെ പതിയെ പുറത്തേക്കു നടന്നു....

ചില്ലറ കൊണ്ടു വച്ചിരുന്നത് എടുക്കാനായി അകത്തേക്കു പോയ മാമൻ വൈകുന്നതു കാരണം നിമ്മി വീട്ടിനകത്തേക്ക് ഓടിക്കയറി വരുമ്പോഴാണ് മാധവൻ അകത്ത് സംശയിച്ചു നിൽക്കുന്നത് കണ്ടത്. 
മാധവന്റെ അടുത്തു വന്നിട്ട് ചോദിച്ചു. 
“മാമാ... എന്തു പറ്റി...? എന്തേ അവിടെ നിന്നു കളഞ്ഞത്..?”
മാധവൻ ഒന്നും പറഞ്ഞില്ല...
നിമ്മിയുടെ മുഖത്തേക്കു നോക്കി, ആ കവിളിൽ സ്നേഹപുരസ്വരം ഒന്നു തലോടിയിട്ട് അയാൾ പുറത്തിറങ്ങി ഹോട്ടലിനകത്തേക്ക് കയറിപ്പോയി....

എന്തോ ഒരു മനോവിഷമം മാമനെ അലട്ടുന്നുണ്ടെന്ന് നിമ്മി ഊഹിച്ചെടുത്തു....
അലമാരയിൽ നിന്നും ചില്ലറപ്പൊതിയെടുത്ത് പുറത്തെ വരാന്തയിലിറങ്ങിയപ്പോഴാണ് ഗൌരിയും അമ്മയും കെട്ടിപ്പിടിച്ചിരുന്ന് കരയുന്നത് കണ്ടത്. നിമ്മിയുടെ ഉള്ളൊന്നു കാളി. ഇവിടെന്തൊ സംഭവിച്ചിട്ടുണ്ടല്ലൊ...?
“എന്തുപറ്റി... നിങ്ങളെന്തിനാ കരയണെ...? മാമനും ചില്ലറയെടുക്കാൻ വന്നിട്ട്, എടുക്കാതെ തിരിച്ചു പോണു... ”
അതു കേട്ടതും ലക്ഷ്മിയും ഗൌരിയും വെപ്രാളത്തോടെ പരസ്പ്പരം ഒന്നു നോക്കി.
മാമനും കേട്ടുവോ അതെല്ലാം...!
“എന്റീശ്വരാ.....” എന്നും പറഞ്ഞ് ലക്ഷ്മി വീണ്ടും വിങ്ങിപ്പൊട്ടി.
നിമ്മിയുടെ വേവലാതി കൂടിയത് ആ മുഖത്തു നിന്നും വായിച്ചെടുക്കാം.
“എന്താ നിങ്ങളൊന്നും പറയാത്തെ...? മാമനെ വല്ലതും പറഞ്ഞോ നിങ്ങൾ....?”

ഗൌരി നിമ്മിയുടെ കൈത്തലം പിടിച്ച് സ്വന്തം കവിളിൽ വച്ചിട്ട് കരഞ്ഞു കൊണ്ട് പറഞ്ഞു.
“മാമനെ  നമ്മൾ ആരെങ്കിലും എന്തെങ്കിലും പറയോ മോളെ.... നാട്ടുകാരാ പറയാൻ തുടങ്ങിയേ...!”
“നാട്ടുകാരോ...? എന്തു പറയാൻ...”
“നമ്മളിൽ ആരാ മാമന്റെ കൂടെ പൊറുതിയെന്ന്....!!?”
ഒരു നിമിഷം നിമ്മി ഇടിവെട്ടേറ്റതു പോലെ നിന്നു പോയി...
പിന്നെ പതുക്കെ എഴുന്നേറ്റ് ചില്ലറയുമായി പുറത്തു കടന്നു. ഹോട്ടലിൽ കൌണ്ടറിൽ മാധവനുണ്ടായിരുന്നു.
മാധവന്റെ കയ്യിൽ ചില്ലറ എൽ‌പ്പിച്ച് നിമ്മി വീട്ടിനകത്തേക്ക് തന്നെ കയറിപ്പോയി.

ഹോട്ടലിൽ ആളൊഴിഞ്ഞ നേരം ഗൌരിയെ വണ്ടിയിലിരുത്തി തള്ളിക്കൊണ്ട് നിമ്മി കയറി വന്നു.
മാധവൻ ഡെസ്ക്കിൽ വെറുതെ കിടക്കുകയായിരുന്നു.
ജോലിക്കാർ എല്ലാവരും ഇനി വൈകുന്നേരത്തെ ചായ സമയത്തെ വരികയുള്ളു.
മാധവന്റെ കിടപ്പു കണ്ട് ഗൌരി പറഞ്ഞു.
“മാമാ... മാമൻ ഭക്ഷണമൊന്നും കഴിച്ചില്ലല്ലൊ..”

അവസാനം എല്ലാവരും കൂടിയാണ് ഭക്ഷണത്തിന് ഇരിക്കാറ്. ഇന്നെന്തൊ ആ പതിവ് തെറ്റി. മാധവനും ലക്ഷ്മിയും ഒന്നും കഴിച്ചില്ല. വിശപ്പില്ലെന്ന് പറഞ്ഞ് രണ്ടാളും ഒഴിഞ്ഞു. നാരായണി വല്ലിമ്മയുടെ പാര വയ്ക്കലായിരുന്നു കാരണമെന്ന് എല്ലാവർക്കുമറിയാം.
മാധവൻ നിശ്ശബ്ദനായി കിടന്നതേയുള്ളു. മാധവനെ കുലുക്കി വിളിച്ചു കൊണ്ട് നിമ്മി പറഞ്ഞു.
“എഴുന്നേറ്റ് വരൂ മാമാ... ദേ അപ്പുറത്ത് അമ്മയും ഒന്നും കഴിക്കാതെ ആ തൂണും ചാരി ഇരിപ്പുണ്ട്. നിങ്ങൾ രണ്ടാളും ഇങ്ങനെ തുടങ്ങിയാ...” ബാക്കി പറഞ്ഞത് ഗൌരിയാണ്.
“നാരായണി വല്ലിമ്മ പറഞ്ഞത് ഇല്ലാണ്ടാവോ...? ആരെങ്കിലും എന്തെങ്കിലും പറഞ്ഞോട്ടെ... നമ്മൾക്കറിയാല്ലൊ നമ്മളെ...”
മാധവൻ പതുക്കെ എഴുന്നേറ്റു.
“നമ്മൾക്ക് നമ്മളെ അറിയാമെന്നതൊന്നും ഒരു സമൂഹത്തിൽ മാന്യമായി ജീവിക്കാൻ ന്യായീകരണങ്ങളല്ല....”മാധവൻ.
“പിന്നെ നമ്മളെന്താ ചെയ്യേണ്ടെ... ഇതൊക്കെ കേട്ട് മരിക്കണോ..?” ഗൌരി കുറച്ച് ദ്വേഷ്യത്തിലാണ്.
“നാട്ടുകാർ ഓരോ വേണ്ടാതീനങ്ങൾ വിളിച്ചു പറഞ്ഞതിന് നമ്മൾക്കെന്തു ചെയ്യാനൊക്കും...?” നിമ്മി.
“നമ്മൾ ജീവിക്കുന്നത് നാട്ടുകാരെക്കൂടി കണക്കിലെടുത്താവണം. അവർക്കു കൂടി ബോദ്ധ്യമാവുന്ന രീതിയിലെ നമ്മൾക്കും ജീവിക്കാനാവൂ... ഇല്ലെങ്കിൽ ഇതുപോലുള്ള കഥകൾ അവർ മെനഞ്ഞുണ്ടാക്കും...”
“ഞങ്ങളിവിടെ  ആത്മഹത്യയുടെ വക്കിലെത്തിയിട്ടും ആരുമുണ്ടായില്ലല്ലൊ മാമാ ഒരു കൈ സഹായത്തിന്...”
“അതൊന്നും നാട്ടുകാർക്ക് താൽ‌പ്പര്യമുള്ള വിഷയങ്ങളല്ല...!”

ലക്ഷ്മി കരഞ്ഞു തളർന്ന കണ്ണുകളുമായി സാവധാനം അവിടേക്ക് വരുന്നുണ്ടായിരുന്നു.
ദിവസവും വൃത്തിയായി നടന്നിരുന്ന ആൾ ഇപ്പോൾ പാറിപ്പറന്ന മുടിയും കരഞ്ഞു കലങ്ങിയ കണ്ണുകളും മറ്റുമായി ഒരു ഭ്രാന്തിയേപ്പോലെ....!
“ഞങ്ങളൊരു കാര്യം പറയട്ടെ മാമാ... ”
അമ്മയെ കണ്ടതും ഗൌരിയുടെ മുഖത്തൊന്നു നോക്കിയിട്ട്, അവളുടെ സമ്മതത്തോടെ എന്നവണ്ണം നിമ്മി കരുതലോടെ പറഞ്ഞു.
“ഞങ്ങടമ്മയെ മാമനു കല്യാണം കഴിക്കരുതോ...!!!”
മാധവൻ ഒന്നു ഞെട്ടിയോ...?
പെട്ടെന്ന് അടുത്തുവന്ന ലക്ഷ്മിയുടെ മുഖത്തേക്കാണ് മാധവന്റെ നോട്ടം വീണത്.
അടുത്തു വന്ന് തല കുനിച്ചു നിന്ന് ലക്ഷ്മി അതിനെ പിന്താങ്ങിയത് മാധവനിൽ മറ്റൊരു ഞെട്ടലുണ്ടാക്കി.
“ഇനി ഒരു കുടുംബജീവിതം മോഹിച്ചിട്ടല്ല മക്കളോട് ഞാൻ സമ്മതിച്ചത്. എന്റെ കുട്ടികളുടെ ഭാവി...?!!”

ഒരു നിമിഷം മാധവന്റെ മനസ്സിൽ ദേവുവിന്റെ ചിത്രം തെളിഞ്ഞു വന്നു. മൂന്നു മക്കളെ കൊടുത്തതല്ലാതെ ഒരു കുടുംബ ജീവിതം കൊടുക്കാനായില്ല. അതായിരുന്നു ആകെയുള്ള ഒരേയൊരു പരാതി. ‘എന്നെങ്കിലും ഒരുമിച്ചൊരു ജിവിതം...’ ഒരിക്കലും അതിനു കഴിഞ്ഞില്ല. ദേവുവിന്റെ കരയുന്ന ആ മുഖം മാധവന്റെ മനോമുകുരത്തിൽ വല്ലാത്തൊരു നീറ്റലായി എന്നും കൂടെയുണ്ടായിരുന്നു.
ഒരു നിമിഷം കഴിഞ്ഞ് ഞെട്ടലിൽ നിന്നും മോചിതനായ മാധവൻ പറഞ്ഞു.
“അതുകൊണ്ടും ഈ നാട്ടുകാരുടെ പരാതി തീരുമോ..? അവർക്കാവശ്യം ഈ ഹോട്ടൽ പൂട്ടിക്കുകയെന്നതാണ്. മുൻപു ബഷീർ ചോറു വാങ്ങിക്കൊടുത്തിരുന്ന ആ ഹോട്ടലുകാരാണ് നാട്ടുകാരുടെ ലേബലിൽ പടച്ചു വിടുന്ന ഈ അപവാദങ്ങൾക്ക് പിറകിൽ. സെയ്തും കണാരനും നേരത്തെ കേട്ടിരുന്നൂത്രെ അത്. അവരത് അവഗണിക്കുകയായിരുന്നു. അതുപോലെ തൽക്കാലം നമ്മളും അവഗണിക്കുക...”
“എന്നാലും മാമാ...”നിമ്മി എന്തോ പറയാൻ തുടങ്ങിയതും മാധവൻ കയ്യുയർത്തി തടഞ്ഞു.
“ഞാൻ നിങ്ങടമ്മയെ കല്യാണം കഴിച്ചാലും, അവർ മറ്റൊരു ആരോപണവുമായി വരും.. അതിനും നമ്മൾ മറുപടി കൊടുക്കേണ്ടതായി വരും... നിങ്ങൾ വിഷമിക്കാതെ.. നമ്മുടെ കൂടെയും ആളുകളില്ലെ ഇപ്പോൾ... കണാരൻ.. സെയ്തു.. ഇവിടെ ഊണു കഴിക്കാൻ വരുന്ന എത്രയോ പേർ... ഇവരെല്ലാം സത്യമറിയാവുന്നവരല്ലെ..? ”

തങ്ങളുടെ അമ്മയെ കല്യാണം കഴിക്കാൻ തെയ്യാറാവാത്ത മാമനോട് ദ്വേഷ്യമല്ല തോന്നിയത്. മറിച്ച് ഒരുപാടൊരുപാട് സ്നേഹമാണ് . അതെങ്ങനെ പ്രകടിപ്പിക്കുമെന്നറിയാതെ രണ്ടു പേരും കുഴങ്ങി. തന്റെ വണ്ടിയിലിരുന്നു കൊണ്ടു തന്നെ ഗൌരി ഡെസ്ക്കിലിരിക്കുന്ന മാമന്റെ അരയിൽ വട്ടം ചുറ്റിപ്പിടിച്ച് മാധവന്റെ മടിയിൽ തലവച്ച് കിടന്നു. ഗൌരിയുടെ തലമുടിയിൽ വിരൽ കോർത്തുകോണ്ട് മാധവനും. അമ്മയെ ഒരു കൈ കൊണ്ട് കെട്ടിപ്പിടിച്ച് മറ്റെ കൈ മാധവന്റെ തോളിലും പിടിച്ച് നിമ്മിയും.

മാധവൻ നിഷേധിച്ചതിൽ ലക്ഷ്മിക്ക് നിരാശയൊന്നും തോന്നിയില്ലെങ്കിലും ഒരു സന്തോഷക്കുറവ് ആ മുഖത്തുണ്ടായിരുന്നില്ലെ....?
മാധവൻ പറഞ്ഞു.
“ഇനിയുമുണ്ട് ആരോപണങ്ങൾ.. തോമസ്സ് കോൺ‌ട്രാക്ടർ എന്താ പിന്നീടൊരിക്കലും ഇതുവഴി വരാതിരുന്നത്.....?”
അപ്പോഴാണ് അതിനെക്കുറിച്ച് അവർ മൂവരും ചിന്തിച്ചത്. അന്ന് വന്നതിനു ശേഷം തോമസ്സ് ഒരിക്കലും ഇവിടെ വന്നിട്ടില്ല. ശരിയാണല്ലൊ...
എല്ലാം ബഷീർ വഴിയായിരുന്നു ഇടപാടുകൾ മുഴുവൻ.
“എന്താ മാമാ...” അതിന്റെ പിന്നിലെ രഹസ്യം അവർക്കറിയില്ലായിരുന്നു.
“തോമസ്സിന്റെ കാന്റീൻ നടത്തിപ്പുകാരായിരുന്നു നിങ്ങൾ അമ്മയും മക്കളുമെന്നായിരുന്നു നാട്ടിൽ പ്രചരിപ്പിച്ച വാർത്തകൾ. തോമസ്സാണത്രെ നിങ്ങളെ സംരക്ഷിക്കുന്നത്. അതുകൊണ്ടാ നിങ്ങൾക്കൊരു ചീത്തപ്പേരുണ്ടാകാതിരിക്കാൻ ആ നല്ല മനുഷ്യൻ ഇതു വഴി പിന്നെ വരാതിരുന്നത്. അത്  ഏൽക്കുന്നില്ലെന്ന് കണ്ടപ്പോഴാണ് എന്നെ ചേർത്ത് കഥകൾ പ്രചരിപ്പിക്കാൻ ആരംഭിച്ചത്. അതൊക്കെ അങ്ങനെ കിടക്കും...!!”
തങ്ങളെപ്രതി ഇങ്ങനേയും കഥകൾ പ്രചരിക്കുന്നുവെന്നത് പുതിയ അറിവുകളായിരുന്നു.

             പിന്നേയും നാളുകൾ കടന്നു പോയി. പാലത്തിന്റെ പണി ഏതാണ്ട് തീരാറായി. അതോടൊപ്പം രണ്ടു വശത്തുമുള്ള  റോഡുകളുടെ പണിയും നടന്നിരുന്നു. ഗൌരി ഹോട്ടലിന്റെ മുന്നിലെ പുല്ലു റോഡ് ടാറ് ചെയ്യുന്നതിന്റെ ഭാഗമായി നെൽ‌പ്പാടത്തിനോട് ചേർന്ന വശം കരിങ്കല്ലിട്ട് കെട്ടാൻ തുടങ്ങിയിരുന്നു. അതോടെ സ്ഥലത്തിന്റെ വിലയും വാണം പോലെ കുതിച്ചുയർന്നു. പല പാവങ്ങളും ഇരട്ടി വില കിട്ടിയപ്പോൾ വിറ്റു തുലച്ച് പുതിയ മേച്ചിൽ സ്ഥലങ്ങൾ തേടിപ്പോയി. കുറച്ചു കൂടി കാത്താൽ ഇതിന്റെ പത്തിരട്ടി വില കിട്ടുമെന്ന് പലരും പറഞ്ഞെങ്കിലും അവരത് ചെവിക്കൊണ്ടില്ല. പാവങ്ങളെ പറ്റിക്കാൻ വലിയ വിരുതൊന്നും ആവശ്യമില്ലല്ലൊ. അതറിയാവുന്നവർ ചെറിയ വിലക്ക് സ്ഥലങ്ങൾ തക്കം പാത്തു നടന്ന് പ്രലോഭിപ്പിച്ച് കൈക്കലാക്കി.

ഗൌരീ ഹോട്ടലും വില ചോദിച്ച് വന്നിരുന്നു.
തങ്ങളെ നാണം കെടുത്തിയ ഈ നാട്ടിൽ നിന്നും എവിടേക്കെങ്കിലും പോകാമെന്ന് അമ്മയും മക്കളും ചിന്തിച്ചെങ്കിലും മാധവൻ സമ്മതിച്ചില്ല. നിങ്ങൾ ജനിച്ചു വളർന്ന ഈ നാട്ടിനോളം വരില്ല വേറേവിടെച്ചെന്നാലും. ചെല്ലുന്നിടത്ത് നിങ്ങൾ ഒരു രണ്ടാം തരക്കാരായി മാത്രമേ അവിടത്തുകാർ പരിഗണിക്കൂ. ‘വരുത്തന്മാർ’ എന്ന പേരും...!
മാധവന്റെ ഉപദേശങ്ങളിൽ അവർ നാടു വിടുവാനുള്ള ആഗ്രഹം ഉപേക്ഷിച്ചു.

അങ്ങനെയിരിക്കെയാണ് ഹോട്ടലിൽ നിമ്മിയെ കാണാൻ തോമസ്സ് കോൺ‌ട്രാക്ടറുടെ മകൾ  ടെസ്സിക്കൊപ്പം മറ്റൊരു കൂട്ടുകാരി എത്തിയത്...?

തുടരും....

Saturday, 1 September 2012

നീണ്ടകഥ... മഴയിലൊരു വിരുന്നുകാരൻ... (9)



നീണ്ടകഥ...
മഴയിലൊരു വിരുന്നുകാരൻ... (9)

കഥ ഇതുവരെ.
അമ്മ ലക്ഷ്മിയും മകൾ കാലിനു സ്വാധീനമില്ലാത്ത ഗൌരിയും അനിയത്തി നിർമ്മലയെന്ന നിമ്മിയും അടങ്ങുന്ന കുടുംബം. മകളുടെ രോഗം മാറാനാവാത്തതിൽ മനം നൊന്ത് അഛൻ മരിച്ചു. ഗൌരിയുടെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കിയതിനാൽ കിടപ്പാടം ജപ്തിയിലായതിനാൽ പരാശ്രയമറ്റ കുടുംബം ആത്മഹത്യയിൽ അഭയം തേടാൻ തീരുമാനിക്കുന്നു.
ആ രാത്രിയിലെ മഴയിൽ വന്നു കയറിയ അതിഥിയാണ് മാധവൻ. അതിനാൽ ആത്മഹത്യാശ്രമം നടക്കാതെ പോയി.   മാധവനോട് തങ്ങളുടെ ജീവിതകഥ മൂന്നു പേരും കൂടി പറയുന്നു...
 അതിനു ശേഷം മൂവരുടേയും നിർബ്ബന്ധപ്രകാരം മാധവൻ തന്റെ കഥ പറയുന്നു. ഗൾഫിലായിരുന്ന മാധവൻ  കാൽ നൂറ്റാണ്ടിലേറെക്കാലം  തന്റെ കുടുംബത്തിന്റെ  രക്ഷക്കായി ഒറ്റക്ക്  ഗൾഫിൽ കഴിഞ്ഞു. ഭാര്യ ദേവൂനു സുഖമില്യാതായതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുന്നു.  വീട്ടിലെ  കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത്  ദേവൂനെ വീണ്ടും ആശുപത്രിയിലാക്കി. ദേവുവിന്റെ ആഗ്രഹ പ്രകാരം മക്കളുടെ വിവാഹം ഒരേ പന്തലിൽ നടത്തി. ദേവുവിന്റെ വിയോഗത്തോടെ അഛനും  മക്കളുമായുള്ള ബന്ധത്തിൽ കാതലായ  വിള്ളൽ വീണു.  മക്കളുടെ അവഗണന സഹിക്കാൻ കഴിയാതെ തന്റെ ചിലവുകൾക്കായി മാധവൻ കൂലിപ്പണിക്കു പോകുന്നു. അസുഖത്തിനു സർക്കാരാശുപത്രിയിൽ പോയ മാധവന് ഒരു തിരിച്ചരിയൽ പോലുമില്ലാത്തത് വലിയ വിഷമമുണ്ടാക്കി. ഇതെല്ലാം മക്കൾക്കുണ്ടാക്കിയ നാനക്കേട് ചില്ലറയല്ല. അതും പറഞ്ഞുണ്ടായ വഴക്കിൽ നാട്ടുകാർ ഇടപെടേണ്ടി വന്നു.... നടുവേദന കലശലായത് തരമാക്കി മൈസൂറിൽ കൊണ്ടുപോയി ചികിത്സിക്കാമെന്നു പറഞ്ഞ കൊണ്ടുപൊയ അഛൻ മാധവനെ മൈസൂർ കാട്ടിൽ ഉപേക്ഷിച്ച് മക്കൾ കടന്നു കളയുന്നു. വന്യമൃഗങ്ങളുടെ ഒന്നും ആക്രമണത്തിനിരയാകാതെ  ലോറിത്തൊഴിലാളികൾ മാധവനെ രക്ഷപ്പെടുത്തി.  ഒരു വർഷത്തിനു ശേഷം മാധവൻ അപ്രതീക്ഷിതമായി  ഒരു നിയോഗം പോലെ  ലക്ഷ്മിയുടേയും കുടുംബത്തിന്റേയും അടുക്കൽ എത്തിച്ചേരുന്നു. അപ്രതിക്ഷിതമായി വീണു കിട്ടിയ ഒരു മെസ്സിന്റെ ചുമതല മാധവന്റെ നേതൃത്വത്തിൽ ലക്ഷ്മിയും കുടുംബവും ഏറ്റെടുക്കുന്നു. തുടർന്നു വായിക്കുക...

പാരകൾ

മാധവൻ ഗൌരിയുടെ അടുത്തു തിണ്ണയിൽ പോയിരുന്നു...
എന്നിട്ട് നോട്ടുകെട്ടുകൾ ഗൌരിയെ ഏൽ‌പ്പിച്ചിട്ട് പറഞ്ഞു.
“ഒരു ബുക്ക് വാങ്ങി കണക്കുകളൊക്കെ എഴുതി വക്കണം. ഇതെത്രയുണ്ടെന്ന് ആദ്യം എണ്ണിനോക്കണം. അതിന്റെ നേർ പകുതി നാളെ ഉച്ച കഴിഞ്ഞ് നിമ്മിയും അമ്മയും കൂടി ബാങ്കിൽ പോയി അടക്കണം. എന്നിട്ട് ബാങ്കിന്റെ മാനേജരെ കണ്ട് ജപ്തി ഒഴിവാക്കിത്തരാൻ പറയണം...”

മാധവൻ പറഞ്ഞതുപൊലെ തന്നെ ഭക്ഷണം കൊടുത്തു വിട്ടതിനു ശേഷം ലക്ഷ്മിയും നിമ്മിയും കൂടി ഉച്ച കഴിഞ്ഞ്  ബാങ്കിലേക്ക് പുറപ്പെട്ടെങ്കിലും ഇടക്കു വച്ചവർ തിരിച്ചു വന്ന് മാധവനെക്കൂടി നിർബ്ബന്ധപൂർവ്വം ക്ഷണിച്ചു. ഒറ്റക്കു പോയി ഇതൊന്നും ചെയ്തു പരിചയമില്ലെന്നു പറഞ്ഞാണ് മാധവനെ കൂടെ വരാൻ നിർബ്ബന്ധിക്കുന്നത്. എല്ലാവരും കൂടി പോയാൽ ഗൌരി ഒറ്റക്കായിപ്പോവില്ലെ. അമ്മയുടെ പേരിലാ ലോൺ എടുത്തിരിക്കുന്നത്. അതു കാരണം നിമ്മി ഗൌരിക്ക് കൂട്ടിരുന്നു. ലക്ഷ്മിയും മാധവനും കൂടിയാണ് ബാങ്കിലേക്ക് തിരിച്ചത്.

റോട്ടിൽ ചെന്നതിനു ശേഷം ഒരു ഓട്ടോറിക്ഷയിലാണ് ബാങ്കിലെത്തിയത്. സഹകരണ ബാങ്കായതുകൊണ്ട് സെക്രട്ടറിയെ കണ്ടാണ് കാര്യം പറഞ്ഞത്. ആരുടെയെങ്കിലും മുഖത്തു നോക്കി സംസാരിക്കാനുള്ള ശക്തി ലക്ഷ്മിക്കില്ലായിരുന്നു. സെക്രട്ടറി ഒരു സ്ത്രീ ആയിട്ടു പോലും കഥകളൊക്കെ മാധവൻ തന്നെ പറയേണ്ടി വന്നു. പുതിയ ഒരു മെസ്സ് തുടങ്ങിയ കാര്യവും, ഇനി മുതൽ എല്ലാ ആഴ്ചയിലും കുറേശ്ശെ പണം അടച്ച് വായ്പ്പ തിരിച്ചടക്കാമെന്നും ഉറപ്പു കൊടുത്തു. അടുത്ത മീറ്റിംഗിൽ നിങ്ങളുടെ വിഷയം അവതരിപ്പിക്കാമെന്നും പിഴപ്പലിശയൊക്കെ പരമാവധി കുറച്ചു തരാമെന്നും ഇനി തൽക്കാലം ജപ്തി നടപടി ഒന്നും ഉണ്ടാവില്ലെന്നും പറഞ്ഞതു കേട്ട് ലക്ഷ്മിയുടെ കണ്ണുകൾ സന്തോഷാശ്രു പൊഴിച്ചു. ആ സന്തോഷാശ്രു നിറഞ്ഞ മുഖത്തോടെ തന്നെ മാധവന്റെ മുഖത്ത് നോക്കിയിട്ടാണ് കണ്ണുകൾ തുടച്ചത്.

കഥകളെല്ലാം കേട്ടു കഴിഞ്ഞ സെക്രട്ടറി ഒന്നു കൂടി പറഞ്ഞു.
“ഒന്നു രണ്ടു മാസം നിങ്ങൾ പറഞ്ഞതു പോലെ എല്ലാ ആഴ്ചയിലും കിട്ടണത് കൊണ്ടു വന്ന് അടക്കൂ. അതു കഴിഞ്ഞാൽ നിങ്ങളുടെ മെസ്സിന്റെ പേരിൽ ചെറിയ വായ്പ്പ തരപ്പെടുത്താൻ എനിക്കാവും. പാത്രങ്ങൾ വാങ്ങാനോ ഷെഡ് കെട്ടാനോ ഒക്കെ അതു കൊണ്ടാകും...”
സെക്രട്ടറിയോട് നന്ദി പറഞ്ഞ് പുറത്തിറങ്ങുമ്പോൾ മാധവൻ പറഞ്ഞു.
“നമ്മൾ ഒന്നിനും ശ്രമിക്കാതെ സ്വയം ശപിച്ചിരിക്കുമ്പോഴാണ് വേണ്ടാത്തതൊക്കെ മനസ്സിൽ തോന്നുക. നമ്മൾ എന്തിനെങ്കിലും ഇറങ്ങി പുറപ്പെട്ടാൽ സഹായിക്കാൻ ആരെങ്കിലുമൊക്കെ കാണും...”
ലക്ഷ്മി മറുപടി ഒന്നും പറഞ്ഞില്ല. മാധവന്റെ പിൻപറ്റി നടന്നതേ ഉള്ളു.

തല ഉയർത്തി ചുറ്റുവട്ടം നോക്കി നടക്കാത്തതു കാരണം ഒരു ബസ്സിനു സൈഡ് ഒഴിഞ്ഞു കൊടുത്ത ഓട്ടോറിക്ഷ ഒരെണ്ണം ലക്ഷ്മിയെ ഇടിച്ചു വീഴ്ത്തി പോയേനെ. ഓട്ടോക്കാർക്കു സഞ്ചരിക്കാൻ അധികം വഴിയൊന്നും വേണ്ടല്ലൊ. ഒന്നു കവച്ചു നിന്നാലും അവരതിനുള്ളിലൂടെ കൊണ്ടു പോകും. മാധവന്റെ സംയോജിത ഇടപെടൽ കാരണം ഒരു അത്യാഹിതം ഒഴിവായി. ലക്ഷ്മി ഒന്നും മിണ്ടാതെ നടക്കുന്നതു കൊണ്ട്  മാധവൻ ഇടക്കിടക്ക് തിരിഞ്ഞ് ലക്ഷ്മി പിറകിലുണ്ടെന്ന് ഉറപ്പു വരുത്തുന്നുണ്ടായിരുന്നു. അങ്ങനെ ഒരു നോട്ടത്തിന്റെ സമയത്താണ് ബസ്സിനു സൈഡ് കൊടുത്തു കൊണ്ടുള്ള ഓട്ടോറിക്ഷയുടെ ആ ചീറിയുള്ള വരവ്. ഒരു നിമിഷം, മാധവൻ തിരിഞ്ഞു നിന്ന് ലക്ഷ്മിയെ എടുത്തു പൊക്കിയെന്നോണം മാറ്റിയില്ലായിരുന്നെങ്കിൽ അവിടെ ഒരത്യാഹിതം സംഭവിക്കുമായിരുന്നു. വാസ്തവത്തിൽ രണ്ടു പേരും ഒന്നു വിറച്ചു.

ഇതിനേയും കൊണ്ട് തിരക്കുള്ള സ്ഥലത്ത് പോകാൻ പറ്റില്ലെന്നു മാധവൻ ഉറപ്പിച്ചു. ഇനി ഓട്ടൊയിൽ തന്നെ പോയാൽ മതി. അതിനായി അവിടെ നിന്നു തന്നെ ഓട്ടോ തിരയുമ്പോഴാണ് എതിർവശത്ത് സ്വല്പം അകലെയായി ചന്ത ശ്രദ്ധയിൽ പെട്ടത്. മാധവൻ പറഞ്ഞു.
“ആ കാണുന്നതു പച്ചക്കറിച്ചന്തയാ... നമുക്കവിടെ കയറി നാളത്തേക്കുള്ള പച്ചക്കറിയൊക്കെ വാങ്ങിച്ചിട്ടു പോകാം. അവിടത്തേക്കാൾ വിലക്കുറവുണ്ടെങ്കിലോ..”

ലക്ഷ്മിയുടെ മറുപടിക്കായി കാത്തില്ല.  റോട്ടിൽ നല്ല തിരക്കുണ്ടായിരുന്നു. അതുകൊണ്ടു തന്നെ റോഡ് മുറിച്ചു കടക്കാൻ നന്നേ ബുദ്ധിമുട്ടി. മാധവൻ ലക്ഷ്മിയുടെ ഒരു കയ്യും പിടിച്ചു വലിച്ചു കൊണ്ടാണ് നടക്കുന്നത്. അതു കാരണം ലക്ഷ്മിക്ക് ചെറിയൊരു നാണം തോന്നാതിരുന്നില്ല. കൈ വിടുവിക്കണമെന്നുണ്ടായിരുന്നെങ്കിലും ഈ തിരക്കിനിടയിൽ അതിനു കഴിയുമായിരുന്നില്ല. അല്ലെങ്കിൽ ലക്ഷ്മി അതിനു ശ്രമിക്കുകയുണ്ടായില്ല എന്നതാണു വാസ്തവം..... 

ലക്ഷ്മി മുന്നിലെ വാഹനത്തിരക്കോ ആളുകളുടെ സഞ്ചാരമോ ഒന്നുമായിരുന്നില്ല നോക്കിയിരുന്നത്. തന്നെ ആരെങ്കിലും തിരിച്ചറിയുന്നുണ്ടോ, പരിചയക്കാരുടെ മുന്നിലെങ്ങാൻ ചെന്നു പെടുന്നുണ്ടോന്നായിരുന്നു ശ്രദ്ധിച്ചിരുന്നത്. പുറത്തിറങ്ങാത്ത ആ നാട്ടുമ്പുറത്തുകാരിയുടെ മനോവിചാരങ്ങളൊന്നും മാധവനെ അലട്ടിയിരുന്നില്ല. തന്നിൽ അർപ്പിതമായ ഏതോ കടമകൾ ഭംഗിയായി നിറവേറ്റുന്ന തിരക്കിലായിരുന്നു മാധവൻ.....

ചന്തയിൽ ചെന്നപ്പോഴാണ് പച്ചക്കറിയുടെ വില നിലവാരം മനസ്സിലാകുന്നത്. അപ്പോൾ തന്നെ മാധവൻ ലക്ഷ്മിയോട് പറയുകയും ചെയ്തു.
“ഇനി മുതൽ രണ്ടു മുന്നു ദിവസത്തേക്കുള്ള പച്ചക്കറികൾ ഒന്നിച്ചു വാങ്ങാം നമ്മൾക്ക്. അതാ ലാഭം...”
ലക്ഷ്മിക്കും അത് ബോദ്ധ്യമായി. ഓരോന്നും നല്ലതു നോക്കി തിരഞ്ഞെടുക്കാൻ ലക്ഷ്മിയെ ഏൽ‌പ്പിച്ച് മാധവൻ അടുത്ത കടക്കാരന്റടുത്തേക്ക് നീങ്ങും. പലതും പല കടകളിൽ നിന്നാണ് വാങ്ങിയത്. പുറത്ത് കൂട്ടിയിട്ടു വിൽക്കുന്ന കൃഷിക്കാരുടെ അടുത്തു നിന്നും വാങ്ങുന്നതാണ് കൂടുതൽ ലാഭമെന്ന് അവർ മനസ്സിലാക്കി. അത്യാവശ്യം വേണ്ടുന്നതെല്ലാം വാങ്ങി ഒരു ഓട്ടോറിക്ഷയിൽ എടുത്തു വച്ചു. സീറ്റിലും താഴേയുമായി ചാക്കുകൾ അട്ടിയിട്ടു. ഇനി തങ്ങളെങ്ങനെയാണ് ഇരിക്കുന്നതെന്ന് ലക്ഷ്മി ഒരു നിമിഷം സംശയിച്ചു. സീറ്റിലിരുന്ന ഒരു കായക്കൊല എടുത്ത് മാറ്റി ലക്ഷ്മിയെ അവിടെ ഇരുത്തിയിട്ട് കായക്കൊല ലക്ഷ്മിയുടെ മടിയിൽ വച്ചുകൊടുത്തു. അപ്പോഴും മാധവനെങ്ങനെ ഇരിക്കുമെന്നോർത്ത്, ലക്ഷ്മി ഒരു ചാക്കു കെട്ട് എടുത്ത് വശം തിരിച്ചു വച്ച് തിക്കിത്തിരക്കി ഇച്ചിരി സ്ഥലമുണ്ടാക്കി വച്ചു. തന്നോട് ചേർന്ന്  അദ്ദേഹത്തിനും ഇരിക്കാൻ കഴിയും...! പക്ഷേ, മാധവൻ അത് ശ്രദ്ധിച്ചതു പോലുമില്ല. വണ്ടി വിടാൻ നേരം മാധവൻ ഡ്രൈവറോടൊപ്പം ഒരു വശം ചരിഞ്ഞിരുന്നാണ് സഞ്ചരിച്ചത്.
ലക്ഷ്മിക്ക്  എന്തൊ.. ആ മുഖം പെട്ടെന്ന് മ്ലാനമായി...!

 ഓട്ടോയിലിരുന്ന് ലക്ഷ്മി കഴിഞ്ഞ ഒന്നു രണ്ടു ദിവസങ്ങൾ കൊണ്ട് തന്റെ കുടുംബത്തിലുണ്ടായ വ്യതിയാനങ്ങൾ ഒരു അവിശ്വസനീയ സിനിമാക്കഥ പോലെ മനസ്സിൽ കാണുകയായിരുന്നു. ഇന്നിപ്പോൾ ഈ റോട്ടിൽ വച്ചും ഒരപകടത്തിൽ നിന്ന് തന്നെ രക്ഷിച്ച ഈ നല്ല മനുഷ്യന്റെ മുഖം ഒന്നുകൂടി കാണണമെന്ന് തോന്നി. നേരെ മുന്നിൽ ഒരു വശം ചരിഞ്ഞിരിക്കുന്ന മാധവന്റെ മുഖഭാവം മാധവനറിയാതെ ശ്രദ്ധിച്ചു കൊണ്ടിരുന്നു....
ആ മുഖം നന്നേ ക്ഷീണിച്ചിരുന്നു. പ്രായമായതിന്റേയൊ, അലച്ചിലിന്റേയോ ഒക്കെ വരകൾ ആ മുഖത്ത് കാണാം.
തങ്ങളുടെ രക്ഷകനെന്നോണം അവതരിച്ച  ‘ഈ നല്ല മനുഷ്യനെ വിശ്വസിക്കാം..’
പലതവണ അതുതന്നെ ലക്ഷ്മി മനസ്സിൽ ഉരുവിട്ടുറപ്പിച്ചു.  മക്കളോട് പറഞ്ഞ് ഈ താടിയും മുടിയും മുറിപ്പിക്കാൻ നിർബ്ബന്ധിപ്പിക്കണം.  വിട്ടിലെത്തുമ്പോഴേക്കും ലക്ഷ്മി നല്ല സന്തോഷവതി ആയിരുന്നു.

ഓട്ടോറിക്ഷയിൽ നിന്നും സാധനങ്ങൾ ഇറക്കുമ്പോൾ അമ്മയുടെ മുഖത്തെ സന്തോഷം നിമ്മി ശ്രദ്ധിച്ചിരുന്നു. ജപ്തി ഒഴിവായിക്കിട്ടിയതിന്റെ സന്തോഷം അത്ര ചെറുതല്ലല്ലൊ.. അതുകൊണ്ട് വേറൊന്നും  എടുത്തു ചോദിക്കാൻ ഉണ്ടായിരുന്നില്ല.
ദിവസങ്ങൾ കഴിയവെ കാലത്തു മുതലുള്ള വിശ്രമമില്ലാത്ത പണികൾ കാരണം പെണ്ണുങ്ങൾ മൂവരും അവശരാവുന്നത് മാധവൻ അറിയുന്നുണ്ടായിരുന്നു. അത് വെറുതെ ഒന്നു സൂചിപ്പിച്ചപ്പോൾ ബഷീറാണ് പറഞ്ഞത്.
‘എന്റെ ഉപ്പച്ചിയേയും കണാരേട്ടനേയും കൂടി വിളിച്ചാലോന്ന്.’
അടുത്തറിയാവുന്നവരായതു കൊണ്ട് നിമ്മിയും ലക്ഷ്മിയും സമ്മതിച്ചു.

കണാരേട്ടനും സെയ്തുക്കായും പുഴയിലെ കടത്തുകാരായിരുന്നു. അതിലുപരി ചെറുപ്പം മുതലുള്ള കൂട്ടുകാരും. പാലം പണി തുടങ്ങിയതോടെ കടവ് അടച്ചതുകൊണ്ട് രണ്ടു പേരുടേയും ജീവിതം വഴിമുട്ടി. കടവിലെ  പഴയ ഓലമേഞ്ഞ വിശ്രമപ്പുരയിൽ ചീട്ടും കളിച്ച് വെടിയും പറഞ്ഞിരിക്കലാണ് ഇപ്പോഴത്തെ പണി. പിറ്റേ ദിവസം മുതൽ അവരും കൂടി. പിന്നെ ബഷീറിന്റെ  ഉമ്മ കൂടി എത്തിച്ചേർന്നതോടെ പെണ്ണുങ്ങളുടെ ഭാരവും വളരെ കുറഞ്ഞു. സ്വന്തം വീട്ടിലെ ഭക്ഷണം ഉണ്ടാക്കുന്ന മനോഭാവമായിരുന്നു എല്ലാവർക്കും. അതീവ ശ്രദ്ധയോടെ ലക്ഷ്മിയും എല്ലാവർക്കും പിന്നാലെ ഉണ്ടായിരുന്നു. അതുകൊണ്ട് സ്വന്തം വച്ചു കഴിച്ചിരുന്ന  അന്യ സംസ്ഥാന തൊഴിലാളികൾ വരെ അവരുടെ ഭക്ഷണത്തിനായി നിരന്നു.

ദിവസങ്ങളും മാസങ്ങളും കടന്നു പോകവെ സെയ്തുക്കായും കണാരേട്ടനും കൂടിയാണ് ആ പദ്ധതി അവതരിപ്പിച്ചത്.
“നമുക്ക്  വീടിനോട് ചേർന്ന് ഒരു  ഷെഡ് കെട്ടി ഹോട്ടലൊരെണ്ണം തുറന്നാലോ...?”
ആ നിർദ്ദേശം വളരെ നന്നായിരിക്കുമെന്ന് മാധവനും തോന്നി.
പാലം പണി  കഴിഞ്ഞാലും നമ്മൾക്ക് ജീവിക്കണ്ടെ.. ?
അതിനും ലക്ഷ്മി മാധവന്റെ മുഖത്തേക്ക് നോക്കി.
‘എന്താ വേണ്ടതെന്നു വച്ചാൽ ആയിക്കോളൂ...’ എന്ന മട്ടിലാണാ നോട്ടമെന്ന് മാധവനറിയാം.
"തൽക്കാലം ഇങ്ങനെയങ്ങ് പോയാൽ പോരെ..? ഈ കടങ്ങളൊക്കെ ഒന്നൊതുങ്ങിയിട്ട്...”
മാധവൻ പറഞ്ഞതങ്ങനെയാണ്.
“കടങ്ങൾ പോകപ്പോകെ അങ്ങ് തീർന്നോളും. നമുക്ക് പുറത്തു നിന്നുള്ള ആളുകളുടെ ഊണും കൂടി കിട്ടും. പിന്നെ ചായയും പലഹാരങ്ങളുടേയും കച്ചവടം വേറെ...”
കണാരേട്ടൻ പറഞ്ഞതിനെ സെയ്തുക്കായും പിന്താങ്ങിയതോടെ അതങ്ങുറപ്പിച്ചു മാധവൻ.

പിന്നെ അടയ്ക്കാമരവും തെങ്ങോലയും കൊണ്ട് കൊള്ളാവുന്ന വലുപ്പത്തിൽ തന്നെ താൽക്കാലിക ഹോട്ടൽ ശരിയാക്കി. വീടിനോട്  ചേർന്നു തന്നെയാണെങ്കിലും വീടുമായി ഒരു ബന്ധവുമില്ലായിരുന്നു. ഹോട്ടലിന്റെ മുൻവശം റോട്ടിലേക്ക് വേലി പൊളിച്ച്  ശരിയാക്കി. വീട്ടിൽ നിന്നും ഹോട്ടലിനകത്തേക്ക് കടക്കാൻ ഒരേയൊരു വാതിലും.

ഹോട്ടലിനൊരു പേരു വേണമല്ലോന്ന്  സെയ്തുക്കയാണ് എടുത്തിട്ടത്. അഛന്റെ പേരിലായിക്കോട്ടേന്ന് ഗൌരിയും , അമ്മയുടെ പേരിലെന്ന് നിമ്മിയും പറഞ്ഞെങ്കിലും തന്റെ പേരിൽ വേണ്ടെന്ന് ലക്ഷ്മി തീർത്തു പറഞ്ഞു. അവസാനമായെല്ലാവരും മാധവന്റെ മുഖത്തേക്കാണ് നോക്കിയത്.
ഏതു കാര്യത്തിനും ഒരവസാനവാക്ക് മാധവനായിക്കഴിഞ്ഞിരുന്നു...

മാധവൻ ഒരാലോചനയോടെ പറഞ്ഞു.
“ഹോട്ടലിന് ആണുങ്ങളുടെ പേരിടാറുണ്ടൊ.... ഞാൻ കേട്ടിട്ടില്ല. പിന്നെ ലക്ഷ്മി വേണ്ടെന്നു പറഞ്ഞ സ്ഥിതിക്ക് അതും വേണ്ട. നിമ്മിയാണെങ്കിൽ കെട്ടിച്ചു വിടേണ്ടവളാ.. പിന്നെ ഇവൾ ഗൌരി. ഈ ഹോട്ടൽ ഗൌരിയുടെ പേരിലാവുന്നതല്ലെ എന്തുകൊണ്ടും നല്ലത്...?” അതും പറഞ്ഞ് മാധവൻ എല്ലാവരെയും ഒന്നു നോക്കി.
“ഹോട്ടൽ ഗൌരീ....” ബഷീർ ആ പേരു വിളിച്ചു കൂവിയത് എല്ലാവരും കയ്യടിച്ച് പാസ്സാക്കി.

‘ഹോട്ടൽ ഗൌരി’ പിറ്റേദിവസം മുതൽ പ്രവർത്തനം തുടങ്ങി. ഒരു വെള്ളത്തുണിയിൽ നീല പെയിന്റു കൊണ്ടാണ് ‘ഹോട്ടൽ ഗൌരി’ എന്ന് മാധവൻ തന്നെ എഴുതിയത്. അത് പുറത്ത് വലിച്ചു കെട്ടി. പുറത്തു നിന്നും അധികം ആളുകളൊന്നും വന്നു തുടങ്ങിയിരുന്നില്ല. കുറച്ചു ദിവസം കഴിഞ്ഞപ്പോഴേക്കും പാലം പണിയുടെ ജോലിക്കാർ തന്നെ പ്രാതൽ കഴിക്കാൻ എത്തിത്തുടങ്ങി. അതു മാത്രമല്ല ഇനി മുതൽ പൊതിച്ചോറിന്റെ ആവശ്യമില്ലെന്നും തൊട്ടടുത്തായതുകൊണ്ട് വന്നു കഴിക്കാനും അവർ തെയ്യാറയി.
ഹോട്ടലിന്റെ കാഷ്യർ ആയി ഗൌരി മേശക്കരികിൽ ഐശ്വര്യമായി ഇരിക്കാൻ തുടങ്ങിയത് കടക്കും ഒരൈശ്വര്യമായിരുന്നു. ആണുങ്ങൾ എല്ലാവരും കടയിലെ കാര്യങ്ങൾക്കായി ഓടി നടന്നു...

കാര്യങ്ങൾ അടിക്കടി പുരോഗതിയിലേക്ക് കുതിക്കുമ്പോഴാണ് അയൽ പക്കത്തെ നാരായണി വല്ലിമ്മയുടെ വക ഒരു പാര നല്ല മൂർച്ചയോടെ അവരുടെ ഇടയിലേക്ക് വന്നു പതിച്ചത്. അസൂയയും കുശുമ്പും അവരുടെ സ്വഭാവത്തിന്റെ പ്രത്യേകതകളാണ്. ആരെയെങ്കിലും ഏഷണി പിടിപ്പിക്കാൻ കിട്ടിയാൽ അതൊട്ടും പാഴാക്കില്ല. ദിവസവും വന്ന് എന്തെങ്കിലുമൊക്കെ തൊട്ടും പിടിച്ചും നിന്ന് ഉച്ചക്കുള്ള ഭക്ഷണം കഴിച്ച്  സ്ഥലം കാലിയാക്കുന്ന നാരായണി വല്ലിമ്മയെപ്പറ്റി ആർക്കും മതിപ്പൊന്നുമില്ലായിരുന്നു. എങ്കിലും ഒറ്റക്ക് താമസിക്കുന്ന ഒരു തള്ളയല്ലെ, വയസ്സായതല്ലെ എന്നുള്ള പരിഗണനയാണ് മാധവൻ കൊടുത്തത്.

അവരുടെ ഒരു സ്വന്തക്കാരനായിരുന്നു ബഷീർ മുൻപ് ഊണു വാങ്ങിച്ചു കൊടുത്തിരുന്ന ഹോട്ടലിലെ കാഷ്യർ. നല്ലൊരു ബിസിനസ്സ് നഷ്ടപ്പെട്ട ഹോട്ടലുകാർ വെറുതെയിരിക്കുമോ...?
അവരായിരുന്നു ആ പാരയുടെ പുറകിൽ...
സെയ്തുക്കായും കണാരേട്ടനും ഇത് മുൻപേ കേട്ടിരുന്നു. സത്യമല്ലാത്തതുകൊണ്ട് അവരത് അവഗണിക്കുകയായിരുന്നു. ഇവിടെ ആരോടും അത് പറഞ്ഞതുമില്ല.

ഊണു കഴിച്ചു തീർന്ന് ഒന്നു മുറുക്കാൻ ചവക്കാനായി ഇരിക്കുമ്പോഴാണ്  നാരായണി വല്ലിമ്മ തൊട്ടടുത്തിരുന്ന ഗൌരിയോടും  ലക്ഷ്മിയോടുമായി അക്കാര്യം പറഞ്ഞത്.
“എന്തിനാ ആ മാധവനെ നിങ്ങളിങ്ങനെ ഏറ്റിക്കൊണ്ടു നടക്കണെ..? ആരാ അയാൾ..?”
കേട്ടതും ലക്ഷ്മി ഞെട്ടിപ്പോയി...!
പെട്ടെന്നു നാലുപാടും നോക്കി. മാധവനോ മറ്റാരെങ്കിലുമോ അത് കെട്ടിട്ടില്ലെന്ന് ഉറപ്പു വരുത്തിയിട്ട് ലക്ഷ്മി ശബ്ദം താഴ്ത്തി പറഞ്ഞു.
“എന്റെ പൊന്നു ചേച്ചി... വല്ല വിഡ്ഡിത്തോം വിളമ്പല്ലെ... മനഷ്യേരു കേൾക്കും...”
“ഓ.. ഇനീപ്പോ കേൾക്കാനാരുമില്ല... നാട്ടിലിതൊക്കെ പാട്ടാ...”
“ദേ... തള്ളേ... ഞങ്ങടെ മാമനെക്കുറിച്ച് അപവാദം പറഞ്ഞാലുണ്ടല്ലൊ.. ആ വായിൽ ഞാൻ തീ കോരിയിടും. പറഞ്ഞേക്കാം...”
ഗൌരിയാണ് കുറച്ചു ചൂടായിത്തന്നെ വല്ലിമ്മയുടെ താടിക്കിട്ടൊരു തട്ടു തട്ടിയിട്ട് പറഞ്ഞത്.
അതുകാരണം താടിയൊന്നു തടവിയിട്ട് വല്ലിമ്മ എഴുന്നേറ്റു. ഗൌരിയുടെ കയ്യെത്തും ദൂരത്തു നിന്നും മാറി നിന്നിട്ട് ഇത്തിരി ഉറക്കെത്തന്നെ പറഞ്ഞു.
“നിങ്ങ്ടെ ആ തെണ്ടി മാമനെക്കുറിച്ചല്ലെടി നാട്ടുകാരു പറേണെ.. നിങ്ങളെക്കുറിച്ചാ...!!”
“ഞങ്ങളെക്കുറിച്ചോ...? എന്താ നാട്ടുകാർക്കിത്ര പറയാനുള്ളെ...?” ലക്ഷ്മി കരയാൻ തുടങ്ങിയിരുന്നു.
“ആ തെണ്ടി മാധവനിപ്പോ.. ആരുടെ കൂടെയാ പൊറുതിയെന്നാ നാട്ടുകാരു ചോദിക്കുന്നേ.. അമ്മേടെ കൂടേയോ അതോ  മക്കളുടെ കൂടെയോന്ന്...?!!”
“ഞങ്ങടെ അമ്മയെ പറഞ്ഞാലുണ്ടല്ലൊ... ദുഷ്ടത്തി തള്ളേ....” എന്നും പറഞ്ഞ് തൊട്ടടുത്ത് കൊട്ടയിൽ വച്ചിരുന്ന വഴുതനങ്ങയിൽ ഒരെണ്ണമെടുത്ത് വല്ലിമ്മയുടെ മുതുകിനു നോക്കി ഒറ്റ ഏറ്. കൃത്യമായിത്തന്നെ വല്ലിമ്മയുടെ മുതുകിനു കൊള്ളുകയും ചെയ്തു. ആ ദ്വേഷ്യത്തിൽ പറഞ്ഞു.
“വെറുതെയല്ലെടി നിന്റെ രണ്ടുകാലും തളർന്നു പോയത്... അങ്ങനെ തന്നെ വേണം നിനക്ക്....”
അത് ഗൌരിക്കും സഹിച്ചില്ല. അവളും പറഞ്ഞു.
“വെറുതെയല്ല തള്ളേ.. ഒരേയൊരു മോളായിട്ടും അവള് നിങ്ങളെ ഇട്ടിട്ടു പോയത്.. തെണ്ടിച്ചി... നിങ്ങളാ തെണ്ടി നടന്നു തിന്നുന്നെ..”
“നിന്റെ വീറ് കണ്ടിട്ട് മാധവൻ നിന്റെ കൂടെയാണോടി പൊറുതി...?!!”
വല്ലിമ്മയുടെ വിറയൽ ഗൌരിയിലേക്കും പകർന്നു.
“അതേടി ദുഷ്ടത്തിത്തള്ളെ.. എന്റെ കൂടെയാ മാധവമാമാ...!! പോയി പറയ്...”
എന്നിട്ട് കൊട്ടയിൽ നിന്നും വഴുതനങ്ങയെടുത്ത്  വല്ലിമ്മയെ എറിഞ്ഞു ദ്വേഷ്യം തീർത്തുകൊണ്ടിരുന്നു...
ലക്ഷ്മി ഇതൊന്നും താങ്ങാൻ ശക്തിയില്ലാതെ തലയും കുമ്പിട്ടിരുന്ന് കരഞ്ഞു...
എന്തിനോ വേണ്ടി അകത്തേക്കു കയറി വന്ന മാധവൻ ഇതെല്ലാം കേട്ട് ജീവഛവം കണക്കെ നിന്നു പോയി...!!
പിന്നെ പതിയെ പുറത്തേക്കു നടന്നു....

തുടരും....

Wednesday, 15 August 2012

നീണ്ടകഥ... മഴയിലൊരു വിരുന്നുകാരൻ... (8)







കഥ ഇതുവരെ.
അമ്മ ലക്ഷ്മിയും മകൾ കാലിനു സ്വാധീനമില്ലാത്ത ഗൌരിയും അനിയത്തി നിർമ്മലയെന്ന നിമ്മിയും അടങ്ങുന്ന കുടുംബം. മകളുടെ രോഗം മാറാനാവാത്തതിൽ മനം നൊന്ത് അഛൻ മരിച്ചു. ഗൌരിയുടെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കിയതിനാൽ കിടപ്പാടം ജപ്തിയിലായതിനാൽ പരാശ്രയമറ്റ കുടുംബം ആത്മഹത്യയിൽ അഭയം തേടാൻ തീരുമാനിക്കുന്നു.
ആ രാത്രിയിലെ മഴയിൽ വന്നു കയറിയ അതിഥിയാണ് മാധവൻ. അതിനാൽ ആത്മഹത്യാശ്രമം നടക്കാതെ പോയി.   മാധവനോട് തങ്ങളുടെ ജീവിതകഥ മൂന്നു പേരും കൂടി പറയുന്നു...
 അതിനു ശേഷം മൂവരുടേയും നിർബ്ബന്ധപ്രകാരം മാധവൻ തന്റെ കഥ പറയുന്നു. ഗൾഫിലായിരുന്ന മാധവൻ  കാൽ നൂറ്റാണ്ടിലേറെക്കാലം  തന്റെ കുടുംബത്തിന്റെ  രക്ഷക്കായി ഒറ്റക്ക്  ഗൾഫിൽ കഴിഞ്ഞു. ഭാര്യ ദേവൂനു സുഖമില്യാതായതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുന്നു.  വീട്ടിലെ  കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത്  ദേവൂനെ വീണ്ടും ആശുപത്രിയിലാക്കി. ദേവുവിന്റെ ആഗ്രഹ പ്രകാരം മക്കളുടെ വിവാഹം ഒരേ പന്തലിൽ നടത്തി. ദേവുവിന്റെ വിയോഗത്തോടെ അഛനും  മക്കളുമായുള്ള ബന്ധത്തിൽ കാതലായ  വിള്ളൽ വീണു.  മക്കളുടെ അവഗണന സഹിക്കാൻ കഴിയാതെ തന്റെ ചിലവുകൾക്കായി മാധവൻ കൂലിപ്പണിക്കു പോകുന്നു. അസുഖത്തിനു സർക്കാരാശുപത്രിയിൽ പോയ മാധവന് ഒരു തിരിച്ചരിയൽ പോലുമില്ലാത്തത് വലിയ വിഷമമുണ്ടാക്കി. ഇതെല്ലാം മക്കൾക്കുണ്ടാക്കിയ നാനക്കേട് ചില്ലറയല്ല. അതും പറഞ്ഞുണ്ടായ വഴക്കിൽ നാട്ടുകാർ ഇടപെടേണ്ടി വന്നു.... നടുവേദന കലശലായത് തരമാക്കി മൈസൂറിൽ കൊണ്ടുപോയി ചികിത്സിക്കാമെന്നു പറഞ്ഞ കൊണ്ടുപൊയ അഛൻ മാധവനെ മൈസൂർ കാട്ടിൽ ഉപേക്ഷിച്ച് മക്കൾ കടന്നു കളയുന്നു. വന്യമൃഗങ്ങളുടെ ഒന്നും ആക്രമണത്തിനിരയാകാതെ  ലോറിത്തൊഴിലാളികൾ മാധവനെ രക്ഷപ്പെടുത്തി.  ഒരു വർഷത്തിനു ശേഷം മാധവൻ അപ്രതീക്ഷിതമായി  ഒരു നിയോഗം പോലെ  ലക്ഷ്മിയുടേയും കുടുംബത്തിന്റേയും അടുക്കൽ എത്തിച്ചേരുന്നു. തുടർന്നു വായിക്കുക...


കൈപ്പുണ്യം...

കുനിഞ്ഞിരിക്കുന്ന മാധവന്റെ കയ്യിൽ നാലായി മടക്കിയ ഏതാനും അഞ്ഞൂറിന്റെ നോട്ടുകൾ ഉണ്ടായിരുന്നു...!
അതും കയ്യിൽ ചുരുട്ടിപ്പിടിച്ച മാധവന്റെ കണ്ണുകളിൽ നിന്നും ഇറ്റുവീണ കണ്ണുനീരാണ് പരിസരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. കണ്ണുകൾ തുടച്ച് മാധവൻ പറഞ്ഞു.
“ഇത് രണ്ടായിരത്തഞ്ഞൂറു രൂപയുണ്ട്. ഇതു മതിയാകും നമ്മുടെ ചിലവിന്...!”


പെട്ടെന്ന് മുറ്റത്തിറങ്ങിയ മാധവൻ ബഷീറിനോടായി പറഞ്ഞു.
“മോനേ ബഷീറെ.. ഭക്ഷണം കൊടുക്കാന്നു പറ...”
പിന്നെ തിരിഞ്ഞ് ലക്ഷ്മിയോടായി പറഞ്ഞു.
“പെട്ടെന്ന് വാങ്ങേണ്ട സാധനങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്ക്...”
“എന്തൊക്കെയാ കറികൾ വേണ്ടത്...?”
ലക്ഷ്മിയുടെ സംശയം കേട്ട മാധവൻ ഒരു ചോദ്യഭാവത്തോടെ ബഷീറിന്റെ മുഖത്ത് നോക്കി. ബഷീർ പറഞ്ഞു.
“ഹോട്ടലിൽ.. ഒരു വളിച്ച സാമ്പാറ്... ഒരു പുളിച്ച മോരു കറി... ഒരു മെഴുക്കുവരട്ടി... അച്ചാറ്... പപ്പടം... അത്രേക്കെയുള്ളു... അതു മതി ലക്ഷ്മീയേച്ചി..”

ലക്ഷ്മി എഴുതാനായി അകത്തേക്കു പോയി.
പെട്ടെന്നാണ് മാധവന് അക്കാര്യം ഓർമ്മ വന്നത്.
“അയ്യോ.. കട തുറക്കില്ലെങ്കിൽ പിന്നെങ്ങനെ സാധനങ്ങൾ വാങ്ങും...?”
“അതു നമ്മൾക്കു തുറപ്പിച്ചു വാങ്ങിക്കാം മാമാ... ഇവിടെന്ന് അങ്ങു റോട്ടിലോട്ടു കേറുന്നിടത്ത് ഒരു കടയുണ്ട്. വർക്കിമാപ്ലേടെ കടയാ... അതിന്റെ പുറകിലായിട്ടാ വീടും... പക്ഷെ, അവിടെ കുറച്ചു പൈസ കൊടുക്കാനുമുണ്ട് ഞങ്ങൾ...”
ഒരു വിമ്മിഷ്ടത്തോടെയാണ് അവസാന വാചകം നിമ്മി പറഞ്ഞത്.
“അതു സാരമില്ല. ഞാനായിട്ടു വാങ്ങിയാൽ മതിയല്ലൊ. നിമ്മി കൂടെ വന്ന് തുറപ്പിച്ചു തരണം... എന്നെ പരിചയമില്ലാത്തതുകൊണ്ട് ചിലപ്പോൾ തുറന്ന് സാധനങ്ങൾ തരില്ല....”
“സാരമില്ല മാമാ, ഞാൻ വരാം... അയാൾ ചീത്ത പറയുന്നെങ്കിൽ പറയട്ടെ...” 

എങ്ങും ഓടി നടക്കാതെ  ഭക്ഷണം കിട്ടാൻ വഴിയായപ്പോൾ ബഷീറിനു സന്തോഷമായി. അവൻ സൈക്കിളിൽ നിന്നിറങ്ങി മുറ്റത്തേക്ക് വന്നിട്ട് പറഞ്ഞു.
“ഭക്ഷണം നിങ്ങളുണ്ടാക്കുമ്പോഴേക്കും ചോറ് പൊതിയാനുള്ള വാഴയില വെട്ടിയെടുത്ത് വാട്ടി വയ്ക്കുന്ന കാര്യം ഞാനേറ്റു.
“എന്നാ നീ പോകല്ലെ. കടയിൽ നിന്നും ഈ സാധനങ്ങൾ നീയാ സൈക്കിളിൽ ഒന്നിവിടെ എത്തിച്ചു തന്നിട്ട് പൊയ്ക്കോ..”
മാധവൻ അവനെ പിടിച്ചു നിറുത്തി.
ലക്ഷ്മി കൊടുത്ത ലിസ്റ്റുമായി ഇറങ്ങിയപ്പോഴേക്കും ഗൌരി തടഞ്ഞു.
“മൂന്നു പേരും  ഒരുമിച്ച് ഒരു വഴിക്കു പോകണ്ട...”
അതു ശരിയാണെന്നു മാധവനും തോന്നി. ഉടനെ ബഷീർ പറഞ്ഞു.
“ആ ലിസ്റ്റിങ്ങു താ.. ഒരു ചാക്കും താ.. ഞാൻ ആദ്യം പോയി വർക്കി മാപ്ലെ കണ്ട് കട തുറപ്പിക്കാം. അപ്പോഴേക്കും നിങ്ങളെത്തിയാൽ മതി..”
ലക്ഷ്മി കൊടുത്ത ചാക്കുമായി ബഷീർ സൈക്കിളിൽ പാഞ്ഞു.

മാധവനും നിമ്മിയും പിന്നാലെ നടന്നു.  പോകുന്ന വഴി ആ സ്ഥലത്തെക്കുറിച്ചും വഴിയരികിലുള്ള വീടുകളെപ്പറ്റിയും ആളുകളെപ്പറ്റിയും ചെറിയ വിവരണം നിമ്മി മാധവനെ പറഞ്ഞു മനസ്സിലാക്കുന്നുണ്ടായിരുന്നു. മാധവൻ അതിനെല്ലാം മൂളുന്നുണ്ടെന്നല്ലാതെ മറുപടിയൊന്നും പറയുകയുണ്ടായില്ല... 
മനസ്സ് മറ്റെവിടെയോ ആയിരുന്നു...
ആലോചനയിലായിരുന്ന മാധവൻ പെട്ടെന്നു നിമ്മിയോട് ചോദിച്ചു.
“അല്ല മോളേ,  ഈ കോൺ‌ട്രാക്ടർ ആളെങ്ങനാ...? അവസാനം കാശ് തരാൻ മടി കാണിക്കുമോ...?”
“ഇല്ല മാമാ... നല്ല ആളാ... തോമസ്സേട്ടൻ അഛന്റെ കൂട്ടുകാരനായിരുന്നു. അവരൊരുമിച്ച് പഠിച്ചിട്ടുള്ളതാ.. ഞങ്ങളെ നല്ലോണം അറിയണ ആളാ.. മാത്രോമല്ല, തോമസ്സേട്ടന്റെ ഇളയ മോള് ടെസ്സി എന്റെ കൂട്ടുകാരിയാ.. ഞങ്ങളൊരുമിച്ച് പഠിച്ചു കൊണ്ടിരുന്നതാ കോളേജിൽ. ഞാൻ ഇടക്കു വച്ചു നിറുത്തിയില്ലെ പഠിത്തം. അവൾ ഡിഗ്രി എടുത്തിട്ടു പിന്നെ ബാംഗ്ലൂർക്കു പോയി. അവളുടെ ചേച്ചിയുടെ അടുത്തേക്ക്...”

അപ്പോഴേക്കും ബഷീറ് തിരിച്ചു വരുന്നുണ്ടായിരുന്നു. വന്നപാടെ അവൻ പറഞ്ഞു.
“ചേച്ചി... പച്ചക്കറിയൊന്നും വർക്കിമാപ്ല എടുത്തിട്ടില്ല. അപ്പുറത്തെ കവലയിൽ പോയാലേ കിട്ടൂ...”
“എന്നാ മോള് സാധനങ്ങളുമായി ഈ കടയിൽ തന്നെ നിന്നോ.. ഞങ്ങൾ പോയി പച്ചക്കറിയും വാങ്ങി വരാം...”
അതും പറഞ്ഞ് മാധവൻ സൈക്കിളിൽ കയറി ബഷീറിനൊപ്പം പോയി.
അരിയും പച്ചക്കറിയും മറ്റും ചാക്കിലാക്കി സൈക്കിളിന്റെ പുറകിൽ കെട്ടിക്കൊടുത്തിട്ട് ബഷീറിനെ ആദ്യം പറഞ്ഞു വിട്ടു. കയ്യിൽ കൊണ്ടുവരാവുന്ന സാധനങ്ങളുമായി നിമ്മിയും മാധവനും പിന്നാലെ വേഗം നടന്നു.

ഇറയത്ത് ഒരു പായ വിരിച്ച്  അതിലിരുന്നാണ് പച്ചക്കറി നുറുക്കാൻ തുടങ്ങിയത്. ബഷീറും ഉണ്ടായിരുന്നു കൂട്ടിന്. നുറുക്കേണ്ട വിധമൊക്കെ ലക്ഷ്മി പറഞ്ഞു കൊടുത്തു. അതു കഴിഞ്ഞ് അരി അടുപ്പത്തിടാനായി പോയ ലക്ഷ്മിയെ മാധവൻ വിളിച്ചു നിറുത്തി. എഴുന്നേറ്റ് അടുത്തു ചെന്ന് സാവകാശം ചോദിച്ചു.
“ഇവിടെ പൂജാമുറിയുണ്ടൊ..?”
“ഊം...”
“എങ്കിൽ കുളിച്ച് പൂജാമുറിയിൽ ഒരു വിളക്കു കത്തിച്ചിട്ട് അടുപ്പു കത്തിച്ചാൽ മതി.. നമ്മുടെ ജീവിതം എങ്ങോട്ടാണു പോണതെന്ന് ഒരു പിടുത്തവുമില്ല. ദൈവത്തിന്റെ ഒരു കൈത്താങ്ങും ആവശ്യമാണ്... ഒരു പൂജാരിയുടെ ശ്രദ്ധയും മനസ്സുമാവണം ലക്ഷ്മിക്ക്... ലക്ഷ്മിയുടെ കൈപ്പുണ്യമാ നമ്മുടെ ആയുധം... ചെല്ല്...”
മാധവൻ തിരിഞ്ഞു നടക്കുമ്പോഴേക്കും ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു...

ഉച്ചയായപ്പോഴേക്കും ചോറും കറികളും റെഡിയായിരുന്നു. അതിനായി ഇറയത്ത് മറ്റൊരു അടുപ്പു കൂടി കൂട്ടിയിരുന്നു. ഇടക്ക് ബഷീർ പോയി ഇലകൾ കൊണ്ടുവന്ന് മുറിച്ച് വാട്ടി വച്ചു. ഹോട്ടലിലേക്കും അവനായിരുന്നു ഇലകൾ കൊണ്ടു കൊടുത്തിരുന്നത്. ചോറ് പൊതിയാൻ തുടങ്ങുന്നതിനു മുൻപു തന്നെ മാധവൻ പറഞ്ഞു.
“ആദ്യം എനിക്കും ബഷീറിനുമുള്ള ചോറിങ്ങു താ... ഞങ്ങൾ കഴിച്ചു നോക്കട്ടെ...”
അവർ ഉണ്ടുകൊണ്ടിരിക്കുമ്പോൾ തന്നെ ബഷീർ പറഞ്ഞു.
“ലക്ഷ്മിയേച്ചി.. ഇതു കലക്കീട്ടോ... ഇവിടത്തെ ചോറ് ഞാനും സുഹ്‌റാത്തയും മുൻപും കഴിച്ചിട്ടുണ്ട്... എനിക്കറിയായിരുന്നു.. ഊണ് അടിപൊളി ആയിരിക്കുമെന്ന്..”
മാധവന്റെ വാക്കുകൾക്കായിരുന്നു മറ്റുള്ളവർ കാതോർത്തിരുന്നത്. എന്നാൽ മാധവൻ പറഞ്ഞത് മറ്റൊന്നായിരുന്നു.
“ ഈ ചോറ് വാങ്ങിയേടത്തു നിന്നും നാളേയും  വാങ്ങിയാൽ മതിയെന്ന് ആ തൊഴിലാളികൾ പറഞ്ഞാൽ നമ്മൾ രക്ഷപ്പെട്ടു...!”  
“ എന്താ സംശയം.. ആ കാര്യം എനിക്കു വിട്ടേരെ... ഉണ്ടാക്കിത്തരാൻ നിങ്ങൾ തെയ്യാറാണോന്ന് മാത്രം അറിഞ്ഞാൽ മതി..” ബഷീറിന്റെ ആ വാക്കുകൾക്ക് ഹൃദയം കുളിർപ്പിക്കാനുള്ള ശക്തിയുണ്ടായിരുന്നു.

പിന്നീട് ചോറ് പൊതിയാനാരംഭിച്ചു. സാമ്പാറും മോരു കറിയും പൊതി കെട്ടാനുള്ളതു കൊണ്ട് ചാറ് കുറച്ചു വറ്റിച്ചാണ് വച്ചത്. കൂടുതലായി ഒരു പാവക്ക ഇസ്ടു കൂടി ലക്ഷ്മി ഉണ്ടാക്കിയിരുന്നു. ഹോട്ടലിൽ ചോറ് പൊതിയാൻ കൂടിയിരുന്നതുകൊണ്ട് ബഷീറിന് അതെല്ലാം നല്ല പരിചയമായിരുന്നു. പഴയ പേപ്പറുകൾ അടുക്കി വച്ചിരുന്നത് ഇപ്പോൾ ഉപകാരമായി. രണ്ടു പ്രാവശ്യമായിട്ടാണ് അവൻ ചോറു കൊണ്ടു പോയത്. എല്ലാം കഴിഞ്ഞിട്ടാണ് ലക്ഷ്മിയും മക്കളും ഊണു കഴിച്ചത്.
പിന്നെ ഊണിന്റെ വിവരങ്ങളറിയാനായി കാത്തിരിപ്പായിരുന്നു.

വൈകുന്നേരമായിട്ടും ബഷീറ് വന്നില്ല...
എല്ലാവർക്കും ആകെ അങ്കലാപ്പായി...
ലക്ഷ്മിക്കായിരുന്നു കൂടുതൽ വിഷമം. കറികൾ അവർക്ക് ഇഷ്ടപ്പെടാഞ്ഞിട്ടാവുമോന്നായിരുന്നു പേടി. മാധവനും മറ്റും അതൊന്നുമായിരിക്കില്ലെന്നു പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആകെ നിരാശയിലായിരുന്നു ലക്ഷ്മി. വിളക്കു വച്ചതിനു ശേഷമാണ് ബഷീറിന്റെ മണിയടി കേട്ടത്...

നിമ്മി ഓടി മുറ്റത്തിറങ്ങി... 
ബഷീറിന്റെ സൈക്കിളിൽ കോൺ‌ട്രാക്ടർ തോമസ്സുമുണ്ടായിരുന്നു...
അതുകാരണം ഒന്നും ചോദിക്കാതെ നിമ്മി ഇറയത്തേക്ക് കയറിപ്പോന്നു. വരാന്തയിലെ തിണ്ണയിൽ വെറുതെ കിടക്കുകയായിരുന്ന മാധവനും അവരുടെ അടുത്തേക്കു വന്നു. ലക്ഷ്മിയും ഗൌരിയും കൂടി ആകാംക്ഷയോടെ എത്തിയപ്പോഴേക്കും ബഷീറും തോമസ്സും ഇറയത്തേക്കു കയറിയിരുന്നു. തോമസ്സ് ഇറയത്തിട്ടിരുന്ന ബഞ്ചിൽ ഇരുന്നു.
ലക്ഷ്മിയെ കണ്ടതും ഒന്നു ചിരിച്ചിട്ട് തോമസ്സ് പറഞ്ഞു.
“പുള്ളിക്കാരന്റെ സംസ്കാരത്തിനു വന്നതാ ഞാൻ. തിരക്കു കാരണം പിന്നെ ഇങ്ങോട്ടു തിരിഞ്ഞു നോക്കാനായില്ല. എന്തുണ്ട് വിശേഷം...?”
ഒരു വിഷാദച്ചിരിയായിരുന്നു ലക്ഷ്മിയുടെ മറുപടി. തോമസ്സ് വീണ്ടും ചോദിച്ചു.
“ബഷീറ് പറഞ്ഞു, ഇന്ന് ഒരു ദിവസത്തേക്ക് മാത്രമാ ചോറ് നിങ്ങളേക്കൊണ്ട് ശരിയാക്കിച്ചതെന്ന്. തൊഴിലാളികൾക്കെല്ലാം വല്യ ഇഷ്ടമായി കറികളൊക്കെ. എന്നും ഈ ഊണു തരപ്പെടുത്താൻ കഴിയുമോന്നറിയാനാ അവർ എന്നെ പറഞ്ഞയച്ചത്. നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ എനിക്കറിയാം. നിങ്ങളതിനു തയ്യാറാണെങ്കിൽ എനിക്കു നിങ്ങളെ സഹായിക്കാനാകും...!”

അതിനു തെയ്യാറാണെങ്കിലും, അതിനായിട്ടാ ഈ നേരം  വരെ കാത്തിരുന്നതെങ്കിലും മറുപടി പറയാതെ ലക്ഷ്മി മാധവന്റെ മുഖത്തേക്കാണ് നോക്കിയത്. അതുകണ്ടാണ് തോമസ്സ് മാധവനെ ശ്രദ്ധിച്ചത്.
“ങ്ഹാ... ഇങ്ങനെ ഒരാളെപ്പറ്റി ബഷീറ് പറഞ്ഞിരുന്നു. ഇനിയെന്തായാലും ഹിമാലയത്തിലെ കറക്കങ്ങളൊന്നും വേണ്ട. ഇനിയുള്ള കാലം ഒരു സഹായി ആയിട്ട് ഇവരോടൊപ്പം കൂടിക്കോളു... ഇവർക്കും അതൊരു വലിയ സഹായവുമാകും...”
മാധവൻ ചിരിച്ചതേയുള്ളു.
“ഭക്ഷണം ഞങ്ങൾ ഉണ്ടാക്കിത്തരാം. സ്ഥിരമായിട്ടാണെങ്കിൽ അത് ഞങ്ങൾക്ക് വളരെ വലിയ ഉപകാരമാകും...” മാധവൻ വളരെ ഭവ്യതയോടെ പറഞ്ഞു.
“എന്റെ കോൺ‌ട്രാക്ട് പണി നടക്കുവോളം കിട്ടും. ആ പാലം മാത്രമല്ല, അതിന്റെ രണ്ടുവശത്തെ റോഡുകളുടെ പണിയും എനിക്കാണ്. മാത്രമല്ല, നിങ്ങളൂടെ മുന്നിലെ ഈ റോഡും പണിയുന്നുണ്ട്. ഇത് പഞ്ചായത്ത് ഏറ്റെടുത്തു. എന്തായാലും കുറേക്കാലത്തേക്ക് ഞങ്ങൾക്ക് ഇവിടെത്തന്നെ ജോലിയുണ്ടാകും...”

എല്ലാവരുടേയും മുഖത്ത് സന്തോഷം വരാൻ ഇതിൽ കൂടുതൽ ഏതു വാർത്തക്കാണ് കഴിയുക. അത് ഒളിച്ചുവക്കാൻ ആർക്കും കഴിയുമായിരുന്നില്ല. അവരുടെ തെളിഞ്ഞ മുഖത്തു നോക്കി തോമസ്സ് തുടർന്നു.
“ഇന്നത്തെ നിങ്ങളുടെ ഊണിന്റെ ചാർജ്ജ് ഇതാ..”
പോക്കറ്റിൽ നിന്നും കുറച്ചു നോട്ടെടുത്ത് കയ്യിൽ വച്ചിട്ടാണ് പറഞ്ഞത്. തോമസ്സ് തുടർന്നു.
“എല്ലാ ദിവസവും വന്ന് കാശ് തരാൻ ബുദ്ധിമുട്ടാണ്. ഹോട്ടലിലെ ഊണിന്റെ വില തന്നെ തരാം. ഹോട്ടലിൽ കൊടുക്കുന്നതു പോലെ ഒരാഴ്ചത്തെ കാശ് ഒന്നിച്ചു എല്ലാ ശനിയാഴ്ചയും വൈകീട്ട് ഇവിടെ എത്തിക്കാം...”
ഇടക്കു കയറി മാധവൻ ചോദിച്ചു.
“ദിവസവും എത്ര ഊണു വേണ്ടി വരും...? ”
“ദിവസവും എത്ര ഊണു വേണ്ടിവരുമെന്ന് തലേ ദിവസം ബഷീറിന്റെ അടുത്തു പറഞ്ഞു വിടാം. ഏകദേശം നൂറ് പേർക്ക്  കരുതേണ്ടി വരും...”
“അത്രയും പേർക്കെന്നു പറയുമ്പോൾ... തീർച്ചയായും കുറച്ചു കാശ് മുൻ‌കൂർ ആയി തരേണ്ടിവരും...”
മാധവന്റെ ഭവ്യതയോടെയുള്ള മറുപടി കേട്ട് തോമസ്സ് പറഞ്ഞു.
“അതിന് ഒരാഴ്ചത്തെ ഊണിന്റെ കാശ് നിങ്ങൾക്ക് അഡ്വാൻസ് തരാം. വലിയ പാത്രങ്ങളൊക്കെ വാങ്ങേണ്ടി വരില്ലെ...”
കയ്യിൽ പിടിച്ച നോട്ടുകൾ ലക്ഷ്മിയുടെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.
“ഇത് നിങ്ങളുടെ ഇന്നത്തെ  ഊണിന്റെ ചാർജ്ജ്..”
ലക്ഷ്മി അതു വാങ്ങാതെ മാധവന്റെ നേരെ നോക്കി ‘വാങ്ങിച്ചോളൂ..’ എന്ന അർത്ഥത്തിൽ തലയാട്ടി.
മാധവൻ അത് വാങ്ങാൻ മടിച്ചു.  എന്നിട്ട് പറഞ്ഞു.
“ലക്ഷ്മീടെ കൈ കൊണ്ടു തന്നെ വാങ്ങിച്ചോളൂ..”
പിന്നെയും ലക്ഷ്മി മടിച്ചു നിൽക്കുന്നതു കണ്ട് ഗൌരി കയറി ഇടപെട്ടു.
“മാമാ... ഇപ്പോളിവിടത്തെ കാർന്നോര് മാമനാ... മാമന്റെ കൈ കൊണ്ട് തന്നെ വാങ്ങിച്ചോളു...!”

ഒരു തർക്കത്തിനു നിൽക്കാതെ മാധവൻ എഴുന്നേറ്റതും തോമസ്സ് എഴുന്നേറ്റു വന്ന് പൈസ മാധവന്റെ കയ്യിൽ കൊടുത്തു. അതിനോടൊപ്പം പോക്കറ്റിൽ നിന്നും ഒരു കെട്ട് നോട്ടെടുത്തിട്ട് പറഞ്ഞു.
“ഇത് ഒരാഴ്ചത്തെ ഊണിന്റെ അഡ്വാൻസ്...! ഇത് ഇപ്പോൾ നിങ്ങൾ കണക്കു കൂട്ടണ്ട. നിങ്ങളുടെ കയ്യിൽ കിടന്നോട്ടെ..  എല്ലാ ശനിയാഴ്ചയും വന്ന്  അതാതാഴ്ചത്തെ കാശ് ഇവിടെ എത്തിച്ചോളാം...”
തോമസ്സ് യാത്ര പറഞ്ഞു പോയതോടെ, കൈ നിറച്ച് നോട്ടുകളുമായി അടുത്തു വന്ന മാധവൻ ലക്ഷ്മിയുടെ കയ്യിൽ അത് നിർബ്ബന്ധപുർവ്വം പിടിപ്പിച്ചപ്പോൾ സന്തോഷം കൊണ്ട് ലക്ഷ്മിയുടെ കണ്ണുകൾ  നിറഞ്ഞിരുന്നു...

തോമസ്സ് പോയതോടെ നിമ്മി വന്ന് അമ്മയേയും ഗൌരിയേയും കെട്ടിപ്പിടിച്ചു. പിന്നെ മാധവന്റെ അടുത്തു വന്നു പറഞ്ഞു.
“നമ്മൾ വിജയിക്കും മാമാ... നമ്മൾ ജീവിക്കും....!”
അതു സമ്മതിക്കുന്ന മട്ടിൽ മാധവൻ തലകുലുക്കി. ലക്ഷ്മി പറഞ്ഞു.
“ആദ്യം അയൽപക്കങ്ങളിൽ കൊടുക്കാനുള്ള പൈസ കൊടുക്കണം.. അല്ലെങ്കിൽ പുറത്തിറങ്ങി നടക്കാൻ പറ്റില്ല...”
അത് കേട്ട് നിമ്മി പറഞ്ഞു.
“ആ വർക്കി മാപ്ലേടെ പൈസ ആദ്യം കൊടുക്കണം....”
ഇതെല്ലാം കേട്ട് മാധവൻ പറഞ്ഞു.
“എല്ലാവരുടേയും പൈസ നമ്മൾക്ക് കൊടുക്കാം. പക്ഷെ, ആദ്യം ആ ബാങ്കിലെ പൈസ കുറച്ചെങ്കിലും അടക്കണം. എന്നിട്ട് ജപ്തി നടപടി ഒഴിവാക്കിക്കണം...”
അതുകേട്ടതും ലക്ഷ്മി ഞെട്ടിയെഴുന്നേറ്റു....
പെട്ടെന്ന് മാധവന്റെ അടുത്തു ചെന്ന് കയ്യിലിരുന്ന മുഴുവൻ പൈസയും കൊടുത്തിട്ട് പറഞ്ഞു.
“എനിക്കൊന്നും അറിയില്ല. വേണ്ടതെന്താന്നു വച്ചാ.. അതിന്റെ മാതിരിക്ക് ചെയ്തോളു...!”
ഒരു നിമിഷം സ്തംഭിച്ചു പോയി മാധവൻ...!

ഒരേയൊരു ദിവസത്തെ പരിചയമേ ഇവരുമായിട്ടുള്ളു...
എന്നിട്ടും ഇവർ കാണിക്കുന്ന വിശ്വാസവും ഈ വിധേയത്വവും ഇനിയൊരു തിരിച്ചു പോക്കില്ലാത്തവിധം തന്നെ ഇവിടെ കുരുക്കിയിടുന്നത് മാധവന് വല്ലാത്ത അസ്വസ്തത സൃഷ്ടിച്ചു.  
ഒരു നിമിഷം കഴിഞ്ഞ് ഗൌരി പറഞ്ഞു.
“ശരിയാണ് മാമാ.. എല്ലാം അഛൻ തന്നെയായിരുന്നു ചെയ്തിരുന്നത്. അമ്മക്ക് ഒരു കാര്യത്തിലും സ്വന്തമായി ഒരഭിപ്രായവും ഇല്ലായിരുന്നു. വെറും ഒരു അടുക്കളച്ചണ്ടി മാതിരി.. പാവം എന്റെ അമ്മ...”
അതും പറഞ്ഞ് അമ്മയുടെ കയ്യെടുത്ത് ഒരു മുത്തം കൊടുത്തു ഗൌരി.

മാധവൻ ഗൌരിയുടെ അടുത്തു തിണ്ണയിൽ പോയിരുന്നു...
എന്നിട്ട് നോട്ടുകെട്ടുകൾ ഗൌരിയെ ഏൽ‌പ്പിച്ചിട്ട് പറഞ്ഞു.
“ഒരു ബുക്ക് വാങ്ങി കണക്കുകളൊക്കെ എഴുതി വക്കണം. ഇതെത്രയുണ്ടെന്ന് ആദ്യം എണ്ണിനോക്കണം. അതിന്റെ നേർ പകുതി നാളെ ഉച്ച കഴിഞ്ഞ് നിമ്മിയും അമ്മയും കൂടി ബാങ്കിൽ പോയി അടക്കണം. എന്നിട്ട് ബാങ്കിന്റെ മാനേജരെ കണ്ട് ജപ്തി ഒഴിവാക്കിത്തരാൻ പറയണം...”


തുടരും....
 
 

Wednesday, 1 August 2012

നീണ്ടകഥ... മഴയിലൊരു വിരുന്നുകാരൻ... (7)




കഥ ഇതുവരെ.

അമ്മ ലക്ഷ്മിയും മകൾ കാലിനു സ്വാധീനമില്ലാത്ത ഗൌരിയും അനിയത്തി നിർമ്മലയെന്ന നിമ്മിയും അടങ്ങുന്ന കുടുംബം. മകളുടെ രോഗം മാറാനാവാത്തതിൽ മനം നൊന്ത് അഛൻ മരിച്ചു. ഗൌരിയുടെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കിയതിനാൽ കിടപ്പാടം ജപ്തിയിലായതിനാൽ പരാശ്രയമറ്റ കുടുംബം ആത്മഹത്യയിൽ അഭയം തേടാൻ തീരുമാനിക്കുന്നു.
ആ രാത്രിയിലെ മഴയിൽ വന്നു കയറിയ അതിഥിയാണ് മാധവൻ. അതിനാൽ ആത്മഹത്യാശ്രമം നടക്കാതെ പോയി.   മാധവനോട് തങ്ങളുടെ ജീവിതകഥ മൂന്നു പേരും കൂടി പറയുന്നു...
 അതിനു ശേഷം മൂവരുടേയും നിർബ്ബന്ധപ്രകാരം മാധവൻ തന്റെ കഥ പറയുന്നു. ഗൾഫിലായിരുന്ന മാധവൻ  കാൽ നൂറ്റാണ്ടിലേറെക്കാലം  തന്റെ കുടുംബത്തിന്റെ  രക്ഷക്കായി ഒറ്റക്ക്  ഗൾഫിൽ കഴിഞ്ഞു. ഭാര്യ ദേവൂനു സുഖമില്യാതായതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുന്നു.  വീട്ടിലെ  കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത്  ദേവൂനെ വീണ്ടും ആശുപത്രിയിലാക്കി. ദേവുവിന്റെ ആഗ്രഹ പ്രകാരം മക്കളുടെ വിവാഹം ഒരേ പന്തലിൽ നടത്തി. ദേവുവിന്റെ വിയോഗത്തോടെ അഛനും  മക്കളുമായുള്ള ബന്ധത്തിൽ കാതലായ  വിള്ളൽ വീണു.  മക്കളുടെ അവഗണന സഹിക്കാൻ കഴിയാതെ തന്റെ ചിലവുകൾക്കായി മാധവൻ കൂലിപ്പണിക്കു പോകുന്നു. അസുഖത്തിനു സർക്കാരാശുപത്രിയിൽ പോയ മാധവന് ഒരു തിരിച്ചരിയൽ പോലുമില്ലാത്തത് വലിയ വിഷമമുണ്ടാക്കി. ഇതെല്ലാം മക്കൾക്കുണ്ടാക്കിയ നാനക്കേട് ചില്ലറയല്ല. അതും പറഞ്ഞുണ്ടായ വഴക്കിൽ നാട്ടുകാർ ഇടപെടേണ്ടി വന്നു.... നടുവേദന കലശലായത് തരമാക്കി മൈസൂറിൽ കൊണ്ടുപോയി ചികിത്സിക്കാമെന്നു പറഞ്ഞ കൊണ്ടുപൊയ അഛൻ മാധവനെ മൈസൂർ കാട്ടിൽ ഉപേക്ഷിച്ച് മക്കൾ കടന്നു കളയുന്നു. തുടർന്നു വായിക്കുക...

 

ഒരു പുതിയ  പ്രഭാതം.....

ഗൌരി വണ്ടി ഒന്നു കറക്കി മാധവന്റെ തൊട്ടടുത്തു വന്ന് മാധവന്റെ രണ്ടു തോളിലും പിടിച്ചിട്ട് പറഞ്ഞു.
“ഇനി മാമൻ എങ്ങും പോകണ്ട. മാമനെപ്പോലെ ഞങ്ങൾക്കു മുന്നിലും ഒരു ജീവിതമില്ല. മരിക്കാനാണെങ്കിലും ജീവിക്കാനാണെങ്കിലും നമ്മളൊരുമിച്ച്...!!!”
മാധവന് നിസ്സഹായനായി, നിർവ്വികാരനായി ഇരിക്കാനെ കഴിഞ്ഞുള്ളു...
‘നിങ്ങളെ സഹായിക്കാനുള്ള ആയുസ്സൊ ആരോഗ്യമോ എനിക്കില്ലാതെ പോയല്ലൊ മക്കളെ....’ എന്ന ചിന്ത, സങ്കടം തളം കെട്ടിയ തൊണ്ടയിൽ നിന്നും ആശ്വാസ വാക്കുകളായി പോലും പുറത്തേക്കു വന്നില്ല....

ജനൽ വഴി വെളിച്ചം വിതറാൻ തുടങ്ങിയത് കണ്ടപ്പോഴാണ് മാധവൻ എഴുന്നേറ്റ് പുറത്തിറങ്ങിയത്....
മഴ പെയ്തു തോർന്ന മുറ്റത്തു നിന്നും വെള്ളം പാടേ ഒലിച്ചു പോയിരുന്നു. വേലിക്കലെ മുള്ളുവേലിക്കു മുകളിലെ ചെമ്പരത്തിത്തലപ്പുകളിൽ നിന്നും വെള്ളത്തുള്ളികൾ അടർന്നു വീഴുന്നുണ്ടായിരുന്നു അപ്പോഴും. ചെമ്പരത്തിപ്പൂവിന്റെ നടുക്കുള്ള തൊങ്ങലുകൾക്കിടയിൽ തങ്ങി നിന്ന വെള്ളത്തുള്ളികളിൽ പ്രഭാത കിരണങ്ങൾ തട്ടി കുങ്കുമം വാരിവിതറിയപോലെ..

മുളങ്കുറ്റികൾ കൊണ്ട് അഴിയിട്ട പടികളിൽ പിടിച്ച് മാധവൻ പുറത്തേക്ക് നോക്കി നിന്നു. നടന്നു നടന്ന് ഒറ്റയടിപ്പാതപോലെ വഴി തെളിഞ്ഞ പുല്ലു റോഡിലെ കറുകപ്പുൽത്തുമ്പിൽ തങ്ങി നിൽക്കുന്ന മഞ്ഞുകണങ്ങൾ താഴെ വീണുടയാൻ മനസ്സില്ലാതെ പുൽത്തുമ്പിൽ അപ്പോഴും തൂങ്ങി നിൽക്കുന്നുണ്ടായിരുന്നു. റോഡിനപ്പുറത്തെ നെൽ‌പ്പാടങ്ങൾക്കു മുകളിൽ തങ്ങിനിന്ന ഈർപ്പകണങ്ങൾ ഒരു മൂടൽമഞ്ഞിന്റെ ലക്ഷണം കാണിച്ചു. വിശാലമായ നെൽ‌പ്പാടങ്ങൾക്കുമപ്പുറത്തെ തെങ്ങിൻ കൂട്ടങ്ങൾക്കും പിറകിലെ കുന്നിൻ ചരിവിൽ നിന്നും മുകളിലേക്ക് പതുക്കെ പതുക്കെ  ചുവപ്പിൽ കുളിച്ച് തേജസ്സാർന്ന സുര്യഗോളം  പൊങ്ങിവരുന്നേയുണ്ടായിരുന്നുള്ളു.

പിന്നാലെ വന്ന നിമ്മി മുറ്റത്തിറങ്ങി നാലുപാടും നിന്ന നിൽ‌പ്പിൽ ഒന്നു കറങ്ങി, ഒരു  ദീർഘശ്വാസമെടുത്തിട്ട് മാധവന്റെ അടുത്തു വന്നു പറഞ്ഞു.
“ഇതൊരു പുതിയ പ്രഭാതമാണു മാമാ... ഇനിയൊരിക്കലും കാണില്ലെന്നു കരുതിയ ഈ ലോകം വീണ്ടും കാ‍ണുകയാണ്...!”

മാധവൻ പടിക്കലെ മുളങ്കുറ്റിയിൽ പിടിച്ച് തിരിഞ്ഞു നോക്കുമ്പോൾ പുഞ്ചിരിച്ചു കൊണ്ടു നിൽക്കുന്ന നിമ്മിയുടെ കണ്ണുകൾ നിറഞ്ഞു നിറഞ്ഞു വരുന്നു. വണ്ടി സ്വയം ഉരുട്ടി ഗൌരിയും ഇറയത്തേക്കു വന്ന് നാലുപാടും നോക്കുന്നുണ്ടായിരുന്നു. ആ കണ്ണുകളിലും ഒരു പുതുവെളിച്ചം നീർത്തുള്ളിയുടെ അകമ്പടിയോടെ തളം കെട്ടി നിന്നിരുന്നു.... 
ലക്ഷ്മിയും ഇറയത്തേക്കു വന്ന് ഗൌരിയുടെ പുറകിലായി തിണ്ണയിൽ ഇരുന്നു.

മൂന്നുപേരും മാധവനെ പകൽ വെളിച്ചത്തിൽ കാണുകയായിരുന്നു...
മാധവനും അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നുവെങ്കിലും ഒരു വേദന ആ മുഖത്ത് നിഴലിട്ടിരുന്നു...
ഇവരെ എങ്ങനെയാ ഒരു കൈ സഹായിക്കാൻ  കഴിയുക...?
അല്ലെങ്കിൽ എങ്ങനെ ഇവരെ ഉപേക്ഷിച്ചു പോകാൻ കഴിയും...? 
മാധവൻ ആകെ ധർമ്മസങ്കടത്തിലായി...

അവിടെ നിന്നുകൊണ്ട് തന്നെ വീടും പറമ്പും ഒന്നു കണ്ണോടിച്ചു. മുൻപെപ്പോഴൊ വാഴകൃഷി ഉണ്ടായിരുന്നതിന്റെ ലക്ഷണങ്ങൾ അവിടവിടെയായി കാണാനുണ്ടായിരുന്നു. ചുറ്റും തല പോയ തെങ്ങുകൾ... തലയുള്ള തെങ്ങുകളിൽ നാളികേരമേയില്ലായിരുന്നു. കുറച്ച് അടയ്ക്കാമരങ്ങളും. വെറുതെയന്നോണം മാധവൻ ചോദിച്ചു.
“ഇതെത്ര സെന്റ് കാണും..?”
തൊട്ടടുത്തു നിന്ന നിമ്മിയാണ് മറുപടി പറഞ്ഞത്.
“മുപ്പത് സെന്റ്..” ഒരു നിമിഷം കഴിഞ്ഞ് വീണ്ടും പറഞ്ഞു.
“ഇനി ആറു ദിവസം കൂടീയേയുള്ളു, ഇത് ഞങ്ങടേതെന്ന് പറയാൻ...! അതു കഴിഞ്ഞാ ഇവിടെന്ന് ഒഴിഞ്ഞു കൊടുക്കണം. പിന്നെ ബാങ്കിന്റെ കയ്യിലാവും..! പിന്നെ....?”
അതുംപറഞ്ഞ് നിമ്മി അമ്മയുടേയും ചേച്ചിയുടേയും മുഖത്തേക്ക് നോക്കി. അവരുടെ ആ നിസ്സഹായാവസ്ഥ മാധവന് മനസ്സിലാകുന്നുണ്ടായിരുന്നു.
പക്ഷെ, ഒരുത്തരം മാധവന്റെ മനസ്സിലെങ്ങും തെളിയുന്നുണ്ടായിരുന്നില്ല.

മാധവൻ വീണ്ടും കിഴക്കോട്ട് തിരിഞ്ഞ് ചുവപ്പ് മാറി വെളുക്കാൻ തുടങ്ങിയ സൂര്യഭഗവാനെ നോക്കിനിന്നു. അധിക നേരം നോക്കാനായില്ല. തീവൃമായിക്കൊണ്ടിരുന്ന രശ്മികൾ കണ്ണിലേക്ക് തുളച്ചു കയറാൻ തുടങ്ങിയപ്പോഴാണ് കണ്ണുകൾ പിൻ‌വലിച്ചത്. ഒരു പോംവഴിയും തോന്നാതെ മനസ്സ് വല്ലാത്തൊരു  പ്രക്ഷുപ്താവസ്ഥയിലേക്ക് നീങ്ങാൻ തുടങ്ങിയ നേരത്താണ് ആ സൈക്കിളുകാരൻ പയ്യൻ വന്ന് പടിക്കലെ മുളംകമ്പിൽ ചവിട്ടി നിന്നത്...
സൈക്കിളിൽ നിന്നിറങ്ങാതെ അവൻ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും മോബൈൽ എടുത്ത് ചെവിയിൽ വച്ച് ഒരു ഹലോ പറഞ്ഞിട്ട് നിമ്മിയെ നോക്കി പരിചയഭാവത്തിൽ ഒന്നു ചിരിച്ചു. അവൻ വീണ്ടും വീണ്ടും ഹലോ പറഞ്ഞതല്ലാതെ മറുപടിയൊന്നും കിട്ടുകയുണ്ടായില്ല. പിന്നെ അവൻ ഫോൺ ഓഫാക്കി നിമ്മിയെ നോക്കി വീണ്ടും ചിരിച്ചു. അന്നേരം നിമ്മി ചോദിച്ചു.
“എടാ ബഷീറെ, നിനക്കെന്നും ഈ പടിക്കൽ വരുമ്പോഴാണല്ലൊ ഫോൺ വരുന്നത്. ഞാനെന്നും മുറ്റമടിക്കുമ്പോൾ കാണുന്നതല്ലെ..?”
“അത് ചേച്ചി.. ഞാൻ.. റോട്ടീന്ന് ഈ വഴിക്കിറങ്ങിയാൽ പിന്നെ ഒന്നു ചവിട്ടി നിൽക്കാൻ ഇവിടേല്ലെ ഒരു പടിയുള്ളു. അല്ലെങ്കിൽ പിന്നെ സൈക്കിളീന്നെറങ്ങണ്ടെ. അതു കാരണം ഫോൺ വന്നാൽ ഞാൻ എങ്ങും നിൽക്കില്ല. സ്പീഡിൽ ചവിട്ടി ഈ പടിക്കൽ വന്ന് ഇതുപോലെ നിൽക്കും.. അതോണ്ടാ..” 
അതും പറഞ്ഞ്  അവന്റെ ചിരിയിൽ മറ്റുള്ളവരും പങ്കു ചേർന്നു.
പിന്നെ ബഷീർ പറഞ്ഞു.
“നിമ്മിച്ചേച്ചി.. അടുത്ത മാസം സുഹറാത്ത വരുന്നുണ്ട്.. ഇത്ത ഗർഭിണിയാ.. പ്രസവത്തിന് വരുന്നതാ....” 
അപ്പോഴേക്കും അവന്റെ മൊബൈൽ വീണ്ടും റിംഗ് ചെയ്യാൻ തുടങ്ങി.
“ഹലോ..”
‘........’
“ഞാൻ മിസ്ക്കാള് ചെയ്തതേ.... ഹലോ.. ഹലോ..”
‘........’
“തോമസ്സേട്ടാ... ഞാൻ വിളിച്ചതേ... ഇന്ന് ഹർത്താലാ... അതുകൊണ്ട് ഹോട്ടലൊന്നും തൊറക്കൂല്ല.  അപ്പോൾ ഊണിനെന്തു ചെയ്യും...?”
‘........’
“ ഇല്ല... ഒരു കടയും തുറന്നിട്ടില്ല. ഞാനിനി എവിടെപ്പോയി നോക്കാനാ...”
‘.......’
“മേസ്രി പറഞ്ഞത് ഇന്ന് വണ്ടികളൊന്നും ഓടാത്തതു കൊണ്ട് നടന്നു വരാവുന്നവർ മാത്രമേ പണിക്കുള്ളൂന്നാ...”
‘......’
“ മേസ്രി പറഞ്ഞത് അൻപത് പേർക്കുള്ള ഭക്ഷണമാണ്....”
‘........’
“എന്നേക്കൊണ്ടു പറ്റില്ല.... തോമസ്സേട്ടൻ ഇങ്ങോട്ടുവാ....”
‘..........’
“വേണ്ട.. വേണ്ട...  വണ്ടിയെടുത്താൽ പിന്നെ ചില്ലൊന്നുമുണ്ടാകില്ല. എല്ലാം കല്ലെറിഞ്ഞുടക്കും......”
‘.........’
“ഓക്കെ...”
അതു കഴിഞ്ഞ് ബഷീർ ഫോൺ പോക്കറ്റിലിട്ടു. എന്നിട്ട് ആരോടെന്നില്ലാതെ പറഞ്ഞു.
‘ഞാനിതെവിടെപ്പോയി ഊണുണ്ടാക്കാനാ...’
അതു കേട്ട് നിമ്മി ചോദിച്ചു.
“എടാ.. എന്താടാ പ്രശ്നം...?”
“ഇന്നിവിടെ ഹർത്താലാ ചേച്ചി... കടകളൊന്നും തൊറക്കില്ല. വണ്ടികളൊന്നും ഓടുന്നില്ല. അവിടെ പാലം പണീലെ പണിക്കാർക്ക് ഊണു വാങ്ങിച്ചു കൊടുക്കണം..”
“അതെന്തിനാ പണിക്കാർക്ക് ഊണു വാങ്ങിച്ചു കൊടുക്കണെ...?”
അതു ചോദിച്ചത് മാധവനായിരുന്നു.

അപ്പോഴാണ് ബഷീറ് മാധവനെ ശ്രദ്ധിക്കുന്നത്. മാധവന്റെ മുഖത്ത് നോക്കിയിട്ട് നിമ്മിയോട് ചോദിച്ചു.
“ഇതാരാ.. ചേച്ചി...?”
പെട്ടെന്നുള്ള ആ ചോദ്യത്തിന് ഒരു നിമിഷത്തെ പതർച്ചക്കു ശേഷം നിമ്മി പറഞ്ഞു.
“ഞങ്ങടെ മാമനാടാ...”
എന്നിട്ടും ബഷീറിനു വിശ്വാസം വരാത്തതു പോലെ ഗൌരിയുടേയും ലക്ഷ്മിയുടേയും മുഖത്തേക്കു നോക്കി. അതു കണ്ട് നിമ്മി ഒന്നുകൂടി വിശദമാക്കി.
“ഇവിടേണ്ടായിരുന്നില്ലെടാ... ഹിമാലയത്തിലായിരുന്നു.. അഛൻ മരിച്ചത് ഇപ്പോഴാ അറിഞ്ഞത്..”
താടിയും മുടിയും നീട്ടി വളർത്തിയ മാധവനെ ഒന്നുകൂടി നോക്കിയിട്ട് ബഷീർ പതുക്കെ തലയാട്ടി. കാവി വസ്ത്രമുടുത്തിട്ടില്ലെങ്കിലും ഒരു സ്വാമിയുടെ മുഖമായിരുന്നു മാധവന്. മാധവനോടായി ബഷീർ പറഞ്ഞു.
“ഊണു കൊടുത്തില്ലെങ്കിൽ ഊണിന്റെ നേരത്ത് ഒരു പോക്കു പോയാൽ പിന്നെ തിരിച്ചു വരുന്നത് കണക്കാ... അതുകൊണ്ട് ഊണു തോമസ്സേട്ടൻ ഹോട്ടലീന്നു വരുത്തിക്കൊടുക്കും. കൂലി കൊടുക്കുമ്പോൾ ഊണിന്റെ ചാർജ്ജ് പിടിച്ചിട്ടേ കൊടുക്കൂ... ഇന്നിപ്പോ ഹോട്ടലൊക്കെ ഹർത്താലു കാരണം ആരും തൊറക്കില്ല. അതോണ്ട് ഞാനെവിടേങ്കിലും ശാപ്പാട് ഇന്ന് ഒരു ദിവസത്തേക്ക്  ശരിപ്പെടുത്തണോന്ന്..”
അതും പറഞ്ഞവൻ നിമ്മിയോടായി ചോദിച്ചു.
“വീടുകളിൽ ആരെങ്കിലും അങ്ങനെ ഭക്ഷണം ഉണ്ടാക്കിക്കൊടുക്കോ ചേച്ചി... ചേച്ചിക്കറിയോ..?”
“ഇവിടങ്ങളിൽ അങ്ങനെ ആരുമുള്ളതായി കേട്ടിട്ടില്ലാടാ...”

അന്നേരത്താണ് മാധവന്റെ മനസ്സിൽ ഒരു വെള്ളിടി വെട്ടിയത്...!
മാധവൻ വല്ലാത്തൊരു ആകാംക്ഷയോടെ തന്നെ ബഷീറിനോട്  ചോദിച്ചു.
“എടാ മോനെ എത്ര പേർക്കാ ചോറ് വേണ്ടത്...?”
“അൻപത് പൊതി ചോറ് വേണം..”
“ ചോറിന്റെ കാശ് എപ്പൊ കിട്ടും...?”
“തോമസ്സേട്ടൻ വന്നു കഴിഞ്ഞാൽ ഉടനെ കിട്ടും... ഹോട്ടലിൽ ആഴ്ചയിലൊരിക്കലെ കൊടുക്കാറുള്ളു....”
“കുറച്ച് കാശ് മുൻ‌കൂർ കിട്ടാൻ വല്ല വഴിയുണ്ടോ...?”
“തോമസ്സേട്ടൻ വരണം. ഹർത്താലായതോണ്ട് വണ്ടി പുള്ളിക്കാരൻ റോട്ടിലെറക്കില്ല. അതുകൊണ്ട് തന്നെ വൈകീട്ടേ വരൂ..
വന്നു കഴിഞ്ഞാൽ കാശ് ഞാൻ വാങ്ങിച്ചു തരാം. അതിനു ഗാരണ്ടി ഞാൻ തരാം.. അല്ലാ... ചേട്ടന്റെ പരിചയത്തിൽ ആരെങ്കിലുമുണ്ടോ...?”
“ഒരു മിനിട്ടെടാ....” 
എന്നും പറഞ്ഞ് മാധവൻ ഇറയത്തെ തിണ്ണയിലിരിക്കുന്ന ലക്ഷ്മിയുടെ നേർക്ക് നടന്നു.

ഞങ്ങൾക്കു പോലും അറിയാത്ത കാര്യം ഈ മാമാനെങ്ങനെ ഇന്നാട്ടിലെ കാര്യങ്ങൾ അറിയണെ... എന്ന ചിന്തയോടെ നിമ്മിയും മാധവന്റെ പിന്നാലെയെത്തി. തൊട്ടടുത്തു വന്നതും തിണ്ണയിൽ നിന്നും അറിയാതെ എഴുന്നേറ്റുപോയി ലക്ഷ്മി. ലക്ഷ്മിയേയും ഗൌരിയേയും മാറിമാറി നോക്കിയിട്ട് മാധവൻ പറഞ്ഞു.
“ഇന്നലെ നിങ്ങൾ തന്ന കഞ്ഞിയുടെ സ്വാദ് എന്റെ നാവിൽ ഇപ്പോഴുമുണ്ട്. ലക്ഷ്മിയുടെ  ആ കൈപ്പുണ്യം മുതലാക്കിക്കൊണ്ട് നമ്മൾക്കൊരു അരക്കൈ നോക്കിയാലൊ...?”
കേട്ടതും കാര്യം മനസ്സിലാകാതെ ലക്ഷ്മിയും മക്കളും പരസ്പ്പരം നോക്കി. ഗൌരിയാണ് ആ സംശയം പുറത്തിട്ടത്.
“മാമനെന്താ ഉദ്ദേശിക്കണെ...?”
“ഈ ദൌത്യം നമ്മൾക്കങ്ങേറ്റെടുത്താലൊ...? വിശന്നു പൊരിയുമ്പോൾ ഭക്ഷണം കൊടുക്കാന്നു പറയുന്നത് ഒരു പുണ്യപ്രവർത്തിയാ... നമ്മളുടെ മുന്നിൽ ഇപ്പോൾ ഒരു ജീവിതമില്ല... ”
പിന്നെ ലക്ഷ്മിയുടെ മുഖത്തു നോക്കി പറഞ്ഞു.
“നമ്മൾക്കു പ്രായമായി. നമ്മുടെ ജീവിതം നമ്മൾക്കു വേണ്ടെന്നു വക്കാം.. പക്ഷെ, ഈ കുഞ്ഞുങ്ങൾ ഇനിയും ജീവിക്കാൻ ആരംഭിച്ചിട്ടില്ല. അവരെയും നമ്മളോടൊപ്പം കൂട്ടാൻ നമ്മൾക്കവകാശമില്ല. ഇത് ദൈവം തമ്പുരാൻ നമ്മൾക്കായി കാണിച്ചു തന്ന ഒരു വഴിയായിക്കൂടെ...?”
‘അവരേയും നമ്മളോടോപ്പം കൂട്ടാൻ നമ്മൾക്കവകാശമില്ലന്നു’ പറഞ്ഞത് ഇന്നലത്തെ ആത്മഹത്യാശ്രമത്തെപ്പറ്റി സുചിപ്പിച്ച് തന്നെ കുറ്റപ്പെടുത്തിയതല്ലേയെന്ന് ലക്ഷ്മിക്ക് തോന്നി....
ശക്തമായൊരു തേങ്ങലിൽ പെട്ടെന്ന് സാരിത്തലപ്പുകൊണ്ട് മുഖം പൊത്തിയത് മാധവനെ ഇത്തിരി വിഷമത്തിലാക്കി.
അതു തിരിച്ചറിഞ്ഞ  മാധവൻ പറഞ്ഞു.
“ലക്ഷ്മി.. ഞാൻ കുറ്റപ്പെടുത്തിയതല്ല....”
മുഖമൊന്നു തുടച്ചിട്ട് ലക്ഷ്മി വിങ്ങിപ്പൊട്ടി പറഞ്ഞു.
“എന്റെ മക്കൾക്ക് ഒരു ജീവിതം കിട്ടാൻ എത്ര കഷ്ടപ്പെടാനും ഞാൻ തയ്യാറാ... പക്ഷെ, ഈ കിടപ്പാടം കൂടി പോയാൽ ഇതുങ്ങളേം കൊണ്ട്  എന്തു ചെയ്യും..? അതൊക്കെ ഓർത്താ ഞാൻ...”

മാധവന് അത് കുറച്ച് വിഷമമായി...
അങ്ങനെ ഒരു വാക്ക് പറയേണ്ടിയിരുന്നില്ലെന്ന് തോന്നി. മാധവൻ സാവധാനം പറഞ്ഞു.
“അതെല്ലാം പോട്ടെ. ഇനി അതിനെക്കുറിച്ച് ചിന്തിക്കേണ്ട. കഴിഞ്ഞതു കഴിഞ്ഞു. ഇപ്പോൾ നമ്മൂടെ മുന്നിൽ ഒരവസരം വന്നിരിക്കുന്നതായി എന്റെ മനസ്സ് പറയുന്നു. ആദ്യം വന്ന അവസരമാ.. മറ്റൊന്നിനു വേണ്ടി കാത്തിരിക്കാൻ സമയവുമില്ല..”
“മാമാ.. ഉണ്ടാക്കാന്നു വച്ചാലും സാധനങ്ങൾ വാങ്ങാൻ ഒരുപാട് കാശ് വേണ്ടേ...?”
ഗൌരിയുടെ ഗൌരവത്തോടെയുള്ള ചോദ്യത്തിന് മാധവനും നിശ്ശബ്ദനായി...
ഗൌരിയുടെ ആ ചോദ്യം തന്നെ നല്ലൊരു സൂചകമായി മാധവനു തോന്നി...
ബഷീറിന്റെ അടുത്തെത്തി കാശിന്റെ കാര്യം ധരിപ്പിച്ചു...
അവനും തോമസ്സേട്ടൻ എത്തിക്കിട്ടിയാൽ സംഘടിപ്പിക്കാമെന്ന് ഏറ്റെങ്കിലും തൽക്കാലം കൈ മലർത്തി.

അപ്പോഴാണ് പെട്ടെന്നൊരോർമ്മയിൽ തന്റെ വലതുകൈ അരക്കെട്ടിലേക്ക് പായിച്ച് എന്തൊ തിരഞ്ഞത്.  പെട്ടെന്നു തലയൊന്നു കുലുക്കിയിട്ട് വേഗം ഇറയത്തു കയറി തിണ്ണയിൽ ഇരുന്ന മാധവൻ ഉടുത്തിരുന്ന മുണ്ടിന്റെ കുത്തിയ ഭാഗം പുറത്തെടുത്തു. പിന്നെ മുണ്ട് സ്വൽ‌പ്പം താഴ്ത്തി അരഞ്ഞാൺ പോലെ കെട്ടിയിരുന്ന  ഒരു കറുത്ത ചരട് അഴിച്ചെടുത്തു. കൌതുകകരമായ ഒരു കാഴ്ച കാണും പോലെ ഗൌരി വണ്ടി ഉരുട്ടി മാധവന്റെ തൊട്ടടുത്തു വന്ന് ശ്രദ്ധിച്ചു. അതോടൊപ്പം ലക്ഷ്മിയും ഗൌരിയുടെ പിന്നിലേക്ക് ചേർന്നിരുന്ന്, ഗൌരിയുടെ തലക്കു മുകളിലൂടെ കാണുന്നുണ്ടായിരുന്നു മാധവന്റെ ചെയ്തികൾ.

കറുത്ത ചരടെന്ന് തോന്നിച്ചത് കറുത്ത തുണി തെറുത്ത് ചുരുട്ടി ചരടുപോലെ ആക്കിയതായിരുന്നു. ചരടിന്റെ നടുവിലെ വീതി കൂടിയ ഭാഗം വിടർത്തിയപ്പോ‍ൾ പ്ലാസ്റ്റിക് കടലാസ്സിൽ പൊതിഞ്ഞ ഒരു പൊതി കിട്ടി. പ്ലാസ്റ്റിക് കടലാസ്സും പിന്നെ നോട്ട് ബുക്കിന്റെ പുറംചട്ടകൊണ്ട് പൊതിഞ്ഞ ആ പൊതി അഴിച്ച് താഴെയിട്ടത് ഗൌരിയുടെ മടിയിൽ വീണു...
ഒരു നിമിഷം മറ്റേതോ ചിന്തയിലേക്ക് വഴുതിപ്പോയ മാധവൻ പിന്നെ യാന്ത്രികമായാണ് പൊതി അഴിച്ചത്... അവസാനമായി   പൊതിഞ്ഞിരുന്ന വെളുത്ത കടലാസ്സും അഴിച്ചിട്ടത് ഗൌരിയുടെ മടിയിലാണ് വീണത്...
അതിലെന്തൊ എഴുതിയിരുന്നത് വായിച്ച ഗൌരി പെട്ടെന്ന് ആ കടലാസ് എടുത്ത് മടക്കി തന്റെ നൈറ്റിക്കുള്ളിൽ തിരുകിയത് ലക്ഷ്മി കണ്ടെങ്കിലും, അവർക്കൊന്നും മനസ്സിലായില്ല...

കുനിഞ്ഞിരിക്കുന്ന മാധവന്റെ കയ്യിൽ നാലായി മടക്കിയ ഏതാനും അഞ്ഞൂറിന്റെ നോട്ടുകൾ ഉണ്ടായിരുന്നു...!
അതും കയ്യിൽ ചുരുട്ടിപ്പിടിച്ച മാധവന്റെ കണ്ണുകളിൽ നിന്നും ഇറ്റുവീണ കണ്ണുനീരാണ് പരിസരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. കണ്ണുകൾ തുടച്ച് മാധവൻ പറഞ്ഞു.
“ഇത് രണ്ടായിരത്തഞ്ഞൂറു രൂപയുണ്ട്. ഇതു മതിയാകും നമ്മുടെ ചിലവിന്...!”

തുടരും..... 

Sunday, 15 July 2012

നീണ്ടകഥ... മഴയിലൊരു വിരുന്നുകാരൻ. (6)




നീണ്ടകഥ...
മഴയിലൊരു വിരുന്നുകാരൻ...(6)

കഥ ഇതുവരെ.


അമ്മ ലക്ഷ്മിയും മകൾ കാലിനു സ്വാധീനമില്ലാത്ത ഗൌരിയും അനിയത്തി നിർമ്മലയെന്ന നിമ്മിയും അടങ്ങുന്ന കുടുംബം. മകളുടെ രോഗം മാറാനാവാത്തതിൽ മനം നൊന്ത് അഛൻ മരിച്ചു. ഗൌരിയുടെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കിയതിനാൽ കിടപ്പാടം ജപ്തിയിലായതിനാൽ പരാശ്രയമറ്റ കുടുംബം ആത്മഹത്യയിൽ അഭയം തേടാൻ തീരുമാനിക്കുന്നു.
ആ രാത്രിയിലെ മഴയിൽ വന്നു കയറിയ അതിഥിയാണ് മാധവൻ. അതിനാൽ ആത്മഹത്യാശ്രമം നടക്കാതെ പോയി.   മാധവനോട് തങ്ങളുടെ ജീവിതകഥ മൂന്നു പേരും കൂടി പറയുന്നു...
 അതിനു ശേഷം മൂവരുടേയും നിർബ്ബന്ധപ്രകാരം മാധവൻ തന്റെ കഥ പറയുന്നു. ഗൾഫിലായിരുന്ന മാധവൻ  കാൽ നൂറ്റാണ്ടിലേറെക്കാലം  തന്റെ കുടുംബത്തിന്റെ  രക്ഷക്കായി ഒറ്റക്ക്  ഗൾഫിൽ കഴിഞ്ഞു. ഭാര്യ ദേവൂനു സുഖമില്യാതായതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുന്നു.  വീട്ടിലെ  കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത്  ദേവൂനെ വീണ്ടും ആശുപത്രിയിലാക്കി. ദേവുവിന്റെ ആഗ്രഹ പ്രകാരം മക്കളുടെ വിവാഹം ഒരേ പന്തലിൽ നടത്തി. ദേവുവിന്റെ വിയോഗത്തോടെ അഛനും  മക്കളുമായുള്ള ബന്ധത്തിൽ കാതലായ  വിള്ളൽ വീണു. മക്കളുടെ അവഗണന സഹിക്കാൻ കഴിയാതെ തന്റെ ചിലവുകൾക്കായി മാധവൻ കൂലിപ്പണിക്കു പോകുന്നു. അസുഖത്തിനു സർക്കാരാശുപത്രിയിൽ പോയ മാധവന് ഒരു തിരിച്ചരിയൽ പോലുമില്ലാത്തത് വലിയ വിഷമമുണ്ടാക്കി. ഇതെല്ലാം മക്കൾക്കുണ്ടാക്കിയ നാനക്കേട് ചില്ലറയല്ല. അതും പറഞ്ഞുണ്ടായ വഴക്കിൽ നാട്ടുകാർ ഇടപെടേണ്ടി വന്നു....
തുടർന്നു വായിക്കുക...




ഭാഗ്യം കെട്ട മക്കൾ..
പക്ഷെ, നടുവേദനയുടെ കാര്യം മക്കളുടെ മുൻപിൽ അവതരിപ്പിക്കേണ്ടി വന്നു.
മക്കളതിന് ഒരെളുപ്പ വഴിയും കണ്ടെത്തി...
എത്രവന്നാലും ഞാനവരുടെ അഛനല്ലാതെ വരില്ലല്ലൊ...?
ആ സ്നേഹം മക്കൾക്കില്ലാതിരിക്കുമോ...?

“അങ്ങനെ മക്കൾ തീരുമാനമെടുക്കാൻ ഒരു കാരണമുണ്ടായിരുന്നു.
അന്നത്തെ നാട്ടുകാരറിഞ്ഞ വഴക്കിനു ശേഷം സ്വന്തക്കാരും അയൽപക്കക്കാരും മറ്റും എന്റെ മക്കളെ വഴിവക്കിലും മറ്റും തടഞ്ഞു നിറുത്തി കാര്യം തിരക്കാനും ചോദ്യം ചെയ്യാനും തുടങ്ങി. അതൊക്കെ വലിയ നാണക്കേടാണ് അവർക്ക് വരുത്തി വച്ചത്. ഏതൊ ഒരു അയൽക്കാരനാണ് മൈസൂറിൽ പോയാൽ നടുവേദന മാറ്റാൻ കഴിയുമെന്ന് ഉപദേശിച്ചത്. ഞാനും അതംഗീകരിച്ചു. കാരണം ഞാനും കേട്ടിരുന്നു ഗൽഫിൽ വച്ച്. എന്റെ ഒന്നു രണ്ടു സുഹൃത്തുക്കൾ മൈസൂറിൽ പോയി ആയൂർവേദ വൈദ്യന്റെ അടുത്ത് നിന്നും ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് അസുഖം ഭേദമായത് എനിക്കറിയാമായിരുന്നു. അദ്ദേഹം ഒരു സിദ്ധനോ മറ്റൊ ആയിരുന്നു. നാട്ടിലെത്തിയാൽ എന്റെ നടുവേദനക്ക് അവിടെ പോകണമെന്ന് തീരുമാനിച്ചിരുന്നതാണ്.

പക്ഷെ, ഓരോ വരവിനും അതൊന്നും നടന്നില്ല. മക്കളുടേയും വീടിന്റേയും ഒരോരൊ കാര്യങ്ങൾക്കായി കാശൊക്കെ ചിലവാകും. എന്റെ കാര്യം അടുത്ത വരവിലേക്ക് മാറ്റിവക്കും.  ഇപ്പോൾ അക്കാര്യം മക്കൾ ഇങ്ങോട്ടു പറയുമ്പോൾ എനിക്ക് വലിയ സന്തോഷമാണ് തോന്നിയത്. മാത്രമല്ല ഒരു വെടിക്ക് രണ്ട് പക്ഷി എന്നതുപോലെ മറ്റൊരു കാര്യവും അതിലടങ്ങിയിരുന്നു.”
“അതെന്തു കാര്യമാ മാമാ...?”
ഒരു നിമിഷം പോലും വൈകാതെയുള്ള ചോദ്യം നിമ്മിയുടേതായിരുന്നു.
“പറയാം... അവസാന വഴക്കിനു ശേഷം ഞാനൊരു തീരുമാനമെടുത്തിരുന്നു. അത് നടപ്പിലാക്കാൻ പറ്റിയ സന്ദർഭം ഒത്തുവന്നതിലാണ് ആ യാത്ര എനിക്ക് സന്തോഷം തന്നത്.

മക്കളുടെ ഒഴിവുകൾ ഒത്തു വന്ന ഒരു ദിവസം മൂത്തവന്റെ വണ്ടിയിൽ രണ്ടു മക്കളും അവരുടെ ഭാര്യമാരും കൂടി ഒരുച്ച കഴിഞ്ഞ നേരത്ത് പുറപ്പെടാ‍ൻ നേരം  ‘ഞാനിപ്പൊ വരാം..’
എന്നു പറഞ്ഞ് വീടിന്റെ പിറകിലെ ദേവുവിനെ സംസ്കരിച്ച സ്ഥലത്തെ മൺകൂനയ്ക്കടുത്ത് പോയി ഒരു നിമിഷം  കണ്ണടച്ചു നിന്നു. പിന്നെ മനസ്സിൽ പറഞ്ഞു.
‘ദേവു... ഞാനിന്ന് നമ്മുടെ വീട്ടിൽ നിന്നും വിട പറയുകയാണ്. നിനക്കോ ഒരു ജീവിതം തരാൻ എനിക്കായില്ല. നമ്മുടെ മക്കൾക്കും നല്ലൊരു ജീവിതം കൊടുക്കാൻ കഴിയുന്നില്ല. എന്റെ സ്വഭാവം എനിക്ക് തന്നെ മനസ്സിലാക്കാനോ നിയന്ത്രിക്കാനോ കഴിയുന്നില്ല ദേവൂ. നാളിതുവരെയായിട്ടും മക്കളുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് ജീവിക്കാൻ എനിക്ക് കഴിയുന്നില്ല. അവരോടൊപ്പം ജീവിച്ച് നിനക്കല്ലെ പരിചയം. ഞാനിവിടന്ന് പോയാലെങ്കിലും നമ്മുടെ മക്കൾ  അവരുടെ ഇഷ്ടത്തിനനുസരിച്ച് സന്തോഷമായി ജീവിച്ചോട്ടെ. ഞാനൊന്നിനും ഒരു തടസ്സമാവില്ല. അസുഖം ഭേദമായാലും ഇല്ലെങ്കിലും  ഇനിയൊരു മടക്കയാത്ര ഉണ്ടാവില്ല. പഴയ നെഞ്ചെരിച്ചിലും മറ്റും കൂടെക്കൂടെ വരുന്നതു കൊണ്ട് എത്രയും വേഗം നിന്റടുത്തെത്തും ഞാൻ. ഇനി ഞാൻ പോകട്ടെ...’  പിന്നെ രണ്ടു തുള്ളി കണ്ണുനീർ വീഴ്ത്തി ഞാൻ തിരിഞ്ഞു നടന്നു.”

നിറഞ്ഞു വന്ന കണ്ണുകൾ തുടച്ച് ഗൌരിയും നിമ്മിയും മാധവന്റെ രണ്ടു വശത്തുമായി തോളിൽ പിടിച്ചമർത്തി ഒന്നും മിണ്ടാതെ. നേരെ എതിർ വശത്ത് കട്ടിലിൽ തല വച്ച് വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു ലക്ഷ്മി...
കുറച്ചു നേരം നിശ്ശബ്ദമായിരുന്ന മാധവൻ വീണ്ടും തുടർന്നു.
“ അന്ന് ഞങ്ങൾ വളരെ സന്തോഷത്തിലായിരുന്നു. ഇടക്ക് വണ്ടി നിറുത്തി ചായ കുടിക്കുകയും മറ്റും ചെയ്തിരുന്നു. ഏതാണ്ട് സന്ധ്യ ആയ നേരത്താണ് ഞങ്ങൾ കേരള അതിർത്തിയിൽ എത്തുന്നത്. രാത്രിയിൽ കാട്ടിനുള്ളിൽ കൂടിയുള്ള യാത്രയിൽ ഭക്ഷണം കിട്ടാൻ വഴിയില്ലെന്നു മനസ്സിലായതോടെ കേരള അതിർത്തിയിൽ തന്നെയുള്ള ഒരു ഇടത്തരം ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിട്ടാണ് യാത്ര തുടർന്നത്. നേരം വെളുക്കുമ്പോഴേക്കും മൈസൂറിൽ എത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്.

സന്ധ്യ കഴിഞ്ഞതുകൊണ്ട് കാട്ടിനുള്ളിൽ ഇരുട്ട് കട്ട പിടിച്ചിരുന്നു. കോടമഞ്ഞിറങ്ങാൻ തുടങ്ങിയിരുന്നു. അകലേക്കുള്ള കാഴ്ചകൾ  ദൃശ്യമല്ലായിരുന്നു. കാട് പണ്ടും എനിക്ക്  ഒരുപാട് ഇഷ്ടമായിരുന്നു. എന്റെ തറവാട്ടിൽ രണ്ടുമൂന്ന് സർപ്പക്കാട് എങ്കിലും ഉണ്ടായിരുന്നു. അതിനകത്തായിരുന്നു ഞങ്ങളുടെ കളികൾ അധികവും. തൂങ്ങിക്കിടക്കുന്ന വള്ളികളിൽ കയറിയിരുന്ന് ഊഞ്ഞാലാടുന്നതായിരുന്നു മറ്റൊന്ന്.

ഞാനിങ്ങനെ എന്റെ ചിന്തകളെ സർപ്പക്കാട്ടിൽ അലയാൻ വിട്ട് രസിച്ചിരിക്കുമ്പോഴാണ് എന്റെ മരുമക്കളിൽ ആരോ ഒരു കപ്പ് ഐസ്ക്രീം നീട്ടിയത്. സാധാരണ ഞാനിതൊന്നും കഴിക്കാറില്ല. അപ്പോഴത്തെ ഒരു മൂടിന് ഞാനത് വാങ്ങിക്കഴിച്ചു. വണ്ടിയുടെ വെളിച്ചത്തിൽ വളുവുകൾ തിരിയുമ്പോൾ  റോഡിനോട് ചേർന്നുള്ള വന്മരങ്ങളും കാട്ടു വള്ളികളും മറ്റും കാണാൻ കഴിയുമായിരുന്നു. ചെറിയതായി മയങ്ങിപ്പോകുന്നതിനിടക്കും എന്റെ ചിന്തകൾ പഴയ സർപ്പക്കാട്ടിലെത്തി.

എല്ലാ വർഷവും നൂറും പാലും കൊടുക്കും. അതിനായി പ്രത്യേകം ഒരു നമ്പൂതിരി വരുമായിരുന്നു. ഞങ്ങൾ കളിച്ചു നടക്കണ സ്ഥലമായതുകൊണ്ട് അവിടമാകെ വൃത്തിയായിരുന്നു. അതു കാണുമ്പൊഴേ നമ്പൂതിരി പറയും സർപ്പക്കാവാണ്, അത് അശുദ്ധമാക്കിയിടരുത് ഒരിക്കലും. കാർന്നോന്മാർ ഉടനെ ഞങ്ങളെ ചീത്ത പറയും. അതുകേട്ട് ഞങ്ങൾ ഓടും. എന്നാലും അവർ പോയിക്കഴിഞ്ഞാൽ ഞങ്ങളുടെ കളികൾ അതിനകത്തു തന്നെ.

എത്രയോ തരം കിളികളായിരുന്നുവെന്നോ അതിനകത്ത് കൂടു കൂട്ടി വസിച്ചിരുന്നത്. പാമ്പിൻ പുറ്റുകൾ അനവധി ഉണ്ടായിരുന്നു അതിനകത്ത്. അതിനൊന്നും ഞങ്ങൾ ഒരു ശല്യവും ഉണ്ടാക്കിയിരുന്നില്ല. സർപ്പാക്കാവിലെ പാമ്പുകൾ ഉപദ്രവിക്കില്ലാന്നൊരു വിശ്വാസം ഉണ്ടായിരുന്നു. അതുകൊണ്ട് ഞങ്ങൾ പാമ്പുകളേയോ പാമ്പ് ഞങ്ങളേയോ ഒരിക്കൽ പോലും ഉപദ്രവിച്ചിട്ടില്ല. എന്നാൽ പലപ്പോഴും തൊട്ടടുത്ത് കണ്ടിട്ടുമുണ്ട്. അപ്പോൾ ഞങ്ങൾ അനങ്ങാതെ നിന്നാൽ മതി. അത് അതിന്റെ വഴിക്ക് പൊക്കോളും...

ഒരിക്കൽ കിളിക്കൂട്ടിൽ നിന്നും മുട്ട എടുക്കാനായി ഞങ്ങൾ വള്ളിയിൽ തൂങ്ങിപ്പിടിച്ച് പിന്നാലെ പിന്നാലെയായി  മുകളിലേക്ക് കയറുകയായിരുന്നു. ഏറ്റവും മുകളിലെത്തിയവൻ വള്ളിയാണെന്നു കരുതി കയറിപ്പിടിച്ചത് ഒരു വലിയ പാമ്പിന്റെ ശരീരത്തിലായിരുന്നു. ‘അയ്യോ.. പാമ്പ്..’ ന്നും പറഞ്ഞവൻ പിടിവിട്ട് താഴേക്ക് ഊർന്നിറങ്ങി. അതോടൊപ്പം തൊട്ടു പിന്നാലെയുണ്ടായിരുന്നവരും പിടിവിട്ടു. ഏറ്റവും ചെറിയവനായ ഞാൻ എറ്റവും പിറകിലായി കയറുന്നതേ ഉണ്ടായിരുന്നുള്ളു. എല്ലാം കൂടി ഇരിക്കക്കുത്തായി മീതേക്കു മീതെയായി താഴെയെത്തിയത് എന്റെ മുകളിലായിരുന്നു...!!
എല്ലാവരും കൂടി എന്നെ എടുത്ത് സർപ്പക്കാവിനു പുറത്തേക്ക് ഓടി.

അതെന്റെ ഓർമ്മയിൽ വന്നതും ഞാനറിയാതെ ചിരിച്ചു പോയി...
പെട്ടെന്നാരൊ വിളിച്ചതു പോലെ....
എന്റെ കണ്ണുകൾക്ക് വല്ലാത്ത ഭാരം തോന്നി...
എന്റെ  ചിരി കണ്ട് മക്കളാരെങ്കിലും വിളിച്ചതായിരിക്കുമെന്നു കരുതി ഞാനെന്തോ പറഞ്ഞു.
പക്ഷെ, ശബ്ദം പുറത്തു വന്നില്ല...
നാക്കിനു വല്ലാത്ത കട്ടിയോ കുഴച്ചിലോ തോന്നി...
പറയുന്നതൊന്നും തിരിയുന്നില്ലെന്ന തോന്നൽ....
ഞാൻ കണ്ണു തുറക്കാനും അനങ്ങാനുമൊക്കെ ശ്രമിക്കുന്നുണ്ട്. എന്നാൽ ഒന്നിനും കഴിയുന്നില്ല. പിന്നെയും ഞാനതിനു ശ്രമിച്ചിട്ടും നടക്കാതെ വന്ന നേരത്താണ് പെട്ടെന്ന് മുഖത്ത് തണുത്ത വെള്ളം വന്നു വീണത്...
അതോടെ  ഞാൻ കണ്ണു തുറന്നു...
വെപ്രാളപ്പെട്ടു നോക്കുമ്പോൾ പരിചയമുള്ള മുഖങ്ങൾ ഒന്നും ആയിരുന്നില്ല എന്റെ ചുറ്റും നിന്നിരുന്നത്....
വെറും മണ്ണിലാണ് കിടക്കുന്നതെന്നു മനസ്സിലാക്കാൻ പിന്നെയും കുറച്ചു സമയമെടുത്തു...
ഞാൻ എഴുന്നേറ്റിരിക്കാൻ ശ്രമിക്കുമ്പോൾ തല നേരെ നിൽക്കുന്നില്ലെന്നു തോന്നിയിട്ടാവും ആരൊക്കെയോ കൂടി താങ്ങിപ്പിടിച്ചിരുത്തിയത്....
അപ്പോഴാണ് വലിയൊരു മരത്തിന്റെ ചുവട്ടിലാണ് കിടക്കുന്നതെന്നും എന്റെ മക്കളോ, അവരുടെ കാറൊ അവിടെയെങ്ങുമില്ലെന്ന് ഒരു ഞെട്ടലോടെ തിരിച്ചറിയുന്നത്....!!”

അതു കേട്ടതും നിമ്മിയും ഗൌരിയും ‘അയ്യൊ മാമാ..’ന്നു പറഞ്ഞ് കണ്ണൂമിഴിച്ച് സ്വന്തം വായ തന്നെ പൊത്തിപ്പിടിച്ചു. അവരെ സമ്പന്ധിച്ചിടത്തോളം അവിശ്വസിനീയമായ ഒരു വാർത്തയായിരുന്നു അത്. കുറച്ചു നേരത്തേക്ക് മാധവനും കഥ തുടരാൻ കഴിഞ്ഞില്ല. നിറഞ്ഞൊഴുകിയ കണ്ണുകൾ ഷർട്ടിന്റെ അടിവശം പൊക്കി തുടച്ചു കൊണ്ടിരുന്നു. എത്ര തുടച്ചിട്ടും വറ്റുന്നതായിരുന്നില്ല ആ കണ്ണുനീർ. മനസ്സിലെ സംഘർഷം അത്ര ശക്തമായിരുന്നതിന്റെ തെളിവാണാ കണ്ണുനീരെങ്കിലും മാധവൻ പക്ഷെ കരയുന്നുണ്ടായിരുന്നില്ല.
പിടിച്ചിട്ടും നിൽക്കാതെ ഗൌരി വാവിട്ടു കരയാൻ തുടങ്ങി... 
അതുകേട്ട് നിമ്മിയ്ക്കും പിടിച്ചു നിൽക്കാനായില്ല...
“സ്വന്തം മക്കൾ അഛനെ...! അതും ആ കൊടും കാട്ടിൽ...!!?”
അതും പറഞ്ഞ് അവളും ഉറക്കെ കരയാൻ തുടങ്ങിയതോടെ ലക്ഷ്മി എഴുന്നേറ്റ് അകത്തേക്ക് പാഞ്ഞു...
അവർ കട്ടിലിൽ ചെന്നു വീണു... 

എല്ലാം ഒന്നടങ്ങിയതോടെ ഗൌരി പറഞ്ഞു.
“നമ്മുടെ പ്രശ്നങ്ങൾ ഒന്നുമല്ല നിമ്മി.. ”
എന്നിട്ട് ആരോടെന്നില്ലാതെ പറഞ്ഞു.
“ഈ ലോകത്ത് എന്തൊക്കയാ ഈശ്വരാ നടക്കണത്..!”
മാധവന്റെ തോളിൽ കൈ വച്ചമർത്തി നിമ്മി പതുക്കെ  പറഞ്ഞു.
“പാവം മാമൻ..”

പിന്നെ നിമ്മി എഴുന്നേറ്റിട്ട് പറഞ്ഞു.
“ഞാൻ ചായ ഇട്ടിട്ടു വരാം..”
അവൾ അടുക്കളയിലേക്ക് പോകുന്നതിനു മുൻപ് അകത്തു പോയി അമ്മയെ എഴുന്നേൽ‌പ്പിച്ചിട്ടാണ് പോയത്...
നിമ്മി ചായയുമായി വന്നപ്പോഴേക്കും കോഴി കൂവുന്നതു കേട്ടു...
കരച്ചിലിനൊടുവിൽ എല്ലാവരും  ഫ്രഷായിക്കഴിഞ്ഞിരുന്നു.
ഓരോ ഗ്ലാസ് ചൂടു ചായ കുടിച്ചു കൊണ്ടിരിക്കെ ഗൌരി ചോദിച്ചു.
“എന്നിട്ട് മാമന് നല്ല വെഷമായില്ലെ...? എങ്ങനെ സഹിച്ചു അത്..?”
ഒരു കവിൾ ചായകൂടി ഇറക്കിയിട്ട് മാധവൻ പറഞ്ഞു തുടങ്ങി.
“ചുറ്റും നിൽക്കുന്നവർ പലതും ചോദിക്കുന്നുണ്ടെങ്കിലും ഞാനൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല. വളരെ കുറച്ച് ആളുകളെയുള്ളു ചുറ്റിനും.
‘ഇന്നലെ രാത്രിയിൽ എന്തായാലും ഇതുവഴി ആനയും പുലിയുമൊന്നും ഇറങ്ങിയിട്ടില്ല. അല്ലെങ്കിൽ ഈ കാർന്നോരുടെ മുടി മാത്രമെ കാണാൻ കഴിയുമായിരുന്നുള്ളു.’
‘എന്നാലും ന്റെ കാർന്നൊരെ ഇവിടെയല്ലാതെ മറ്റൊരിടവും കണ്ടില്ലെ ചാവാൻ..’
‘ആരാ കണ്ടെ ഇയാളെ...?’
‘ഞങ്ങൾ വെളുപ്പിന് വെളിക്കിരിക്കാനാ ഇവിടെ വണ്ടി നിറുത്തിയത്. ഈ തോടിന്റെ അടുത്തായിട്ട് ഇരിക്കാൻ തുടങ്ങുമ്പോഴാ ഇവൻ പറഞ്ഞത് അവിടെ ഒരാള് കിടക്കുന്നുണ്ടല്ലോന്ന്. ഞങ്ങൾ വന്നു നോക്കുമ്പോൾ ആൾക്ക് ജീവനുണ്ട്. പരിക്കൊന്നും കാണാനില്ല...’

ഇങ്ങനെ അവിടെ കൂടിയവരൊക്കെ ഓരോന്ന് പറയുന്നുണ്ടായിരുന്നു. മോള് ചോദിച്ചില്ലെ.. മാമനു വെഷമായോന്ന്. എനിക്ക് വെഷ്മായത്.. ഒരു ദിവസം കൂടി അവർക്ക് ഈ അഛനെ സഹിക്കാമായിരുന്നു. ആ യാത്രയിൽ അവരോടൊപ്പം ഞാൻ തിരിച്ചു പോകില്ലായിരുന്നു. അഛനെ കൊല്ലിച്ചവർ അല്ലെങ്കിൽ അഛനെ കാട്ടിലുപേക്ഷിച്ചവർ എന്ന ദുഷ്പ്പേരും പേറി ഇനിയുള്ള കാലം ജീവിക്കണമായിരുന്നോ..? ഇതാരും അറിഞ്ഞില്ലെങ്കിൽപ്പോലും അവരുടെ മനസ്സാക്ഷിയുടെ മുൻപിൽ നിന്നും അവർക്ക് രക്ഷപ്പെടാനാവുമോ..? എന്റെ മക്കൾ തീർച്ചയായിട്ടും ഇത്ര ഭാഗ്യം കെട്ടവരായിപ്പോയല്ലൊ..”

ചായ ഗ്ലാസ്സിലെ അവസാന കവിൾ ചായയും വലിച്ചു കുടിച്ച് ഗ്ലാസ് താഴെ വക്കവെ മാധവൻ നിവർന്നിരുന്നിട്ട് പറഞ്ഞു.  “എന്തായാലും ആ അദ്ധ്യായം അവിടെ അവസാനിച്ചു. എന്തെങ്കിലും പണത്തിനാവശ്യം വന്നാൽ ഞാനറിയുന്നതിനു മുൻപു തന്നെ വളയോ മാലയോ ഊരി മക്കൾ പോലുമറിയാതെ പണയം വച്ച് കാര്യം കണ്ട്, നമ്മുടെ കഷ്ടപ്പാടുകളൊന്നും മക്കളെ അറിയിക്കരുതെന്ന എന്റെ നിർബ്ബന്ധത്തിനു വഴങ്ങി അക്ഷരംപ്രതി അനുസരിച്ചു ജീവിച്ച എന്റെ ഭാര്യയോ, ഞാനോ, എന്റെ മക്കളോ തെറ്റുകാരെന്ന് എനിക്കറിയില്ല. ഇന്നലേക്ക് ഒരു വർഷം തികഞ്ഞു.  അതുകൊണ്ട് ഒരു വക കഴിച്ചില്ല. എവിടേയും നിന്നില്ല. നടപ്പോടു നടപ്പ്. എവിടേങ്കിലും തളർന്നു വീഴുന്നെങ്കിൽ വീഴട്ടേന്നു കരുതി. അവസാനം ഇന്നലെ ആ മഴയത്ത് ഈ ഇറയത്ത് ഓടിക്കയറുന്നതുവരെ..”
മാധവൻ എല്ലാവരേയും മാറിമാറി നോക്കി...
ഗൌരി വണ്ടി ഒന്നു കറക്കി മാധവന്റെ തൊട്ടടുത്തു വന്ന് മാധവന്റെ രണ്ടു തോളിലും പിടിച്ചിട്ട് പറഞ്ഞു.
“ഇനി മാമൻ എങ്ങും പോകണ്ട. മാമനെപ്പോലെ ഞങ്ങൾക്കു മുന്നിലും ഒരു ജീവിതമില്ല. മരിക്കാനാണെങ്കിലും ജീവിക്കാനാണെങ്കിലും നമ്മളൊരുമിച്ച്...!!!”
മാധവന് നിസ്സഹായനായി, നിർവ്വികാരനായി ഇരിക്കാനെ കഴിഞ്ഞുള്ളു...
‘നിങ്ങളെ സഹായിക്കാനുള്ള ആയുസ്സൊ ആരോഗ്യമോ എനിക്കില്ലാതെ പോയല്ലൊ മക്കളെ....’ എന്ന ചിന്ത, ഒരു കൊട്ട സങ്കടങ്ങൾ തളം കെട്ടിയ തൊണ്ടയിൽ നിന്നും ആശ്വാസ വാക്കുകളായി പോലും പുറത്തേക്കു വന്നില്ല.... പകരം ഒരു നെടുവീർപ്പുമാത്രം.

തുടരും....

Sunday, 1 July 2012

നീണ്ടകഥ... മഴയിലൊരു വിരുന്നുകാരൻ. (5)


നീണ്ടകഥ...

മഴയിലൊരു വിരുന്നുകാരൻ.... (5)



കഥ ഇതുവരെ.
അമ്മ ലക്ഷ്മിയും മകൾ കാലിനു സ്വാധീനമില്ലാത്ത ഗൌരിയും അനിയത്തി നിർമ്മലയെന്ന നിമ്മിയും അടങ്ങുന്ന കുടുംബം. മകളുടെ രോഗം മാറാനാവാത്തതിൽ മനം നൊന്ത് അഛൻ മരിച്ചു. ഗൌരിയുടെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കിയതിനാൽ കിടപ്പാടം ജപ്തിയിലായതിനാൽ പരാശ്രയമറ്റ കുടുംബം ആത്മഹത്യയിൽ അഭയം തേടാൻ തീരുമാനിക്കുന്നു.
ആ രാത്രിയിലെ മഴയിൽ വന്നു കയറിയ അതിഥിയാണ് മാധവൻ. അതിനാൽ ആത്മഹത്യാശ്രമം നടക്കാതെ പോയി.   മാധവനോട് തങ്ങളുടെ ജീവിതകഥ മൂന്നു പേരും കൂടി പറയുന്നു...
 അതിനു ശേഷം മൂവരുടേയും നിർബ്ബന്ധപ്രകാരം മാധവൻ തന്റെ കഥ പറയുന്നു. ഗൾഫിലായിരുന്ന മാധവൻ  കാൽ നൂറ്റാണ്ടിലേറെക്കാലം  തന്റെ കുടുംബത്തിന്റെ  രക്ഷക്കായി ഒറ്റക്ക്  ഗൾഫിൽ കഴിഞ്ഞു. ഭാര്യ ദേവൂനു സുഖമില്യാതായതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുന്നു.  വീട്ടിലെ  കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത്  ദേവൂനെ വീണ്ടും ആശുപത്രിയിലാക്കി. ദേവുവിന്റെ ആഗ്രഹ പ്രകാരം മക്കളുടെ വിവാഹം ഒരേ പന്തലിൽ നടത്തി. ദേവുവിന്റെ വിയോഗത്തോടെ അഛനും  മക്കളുമായുള്ള ബന്ധത്തിൽ കാതലായ  വിള്ളൽ വീണു.
തുടർന്നു വായിക്കുക...

അഛനെന്ന  വിരുന്നുകാരൻ...


കാൽ നൂറ്റാണ്ടിലേറെ ഞാൻ ഒറ്റക്കായിരുന്നു ഗൾഫിൽ.
പക്ഷെ, ഒന്നിനും ആരുടെ മുന്നിലും കൈ നീട്ടേണ്ടി വന്നിട്ടില്ല.
ഇവിടെ ഞാൻ പണിതുയർത്തിയ ഈ വീട്ടിൽ മക്കളുടെ മുൻ‌പിൽ കൈ നീട്ടി യാചിക്കേണ്ടി വരുന്ന അവസ്ഥ..! 
ഒരിക്കലും ഒരു സ്വപ്നത്തിൽ പോലും അങ്ങനെ ഒന്ന് ഞാൻ കണ്ടിരുന്നില്ല...!!
ജീവിതത്തിൽ പറ്റിയ മണ്ടത്തരങ്ങൾ എന്നെത്തന്നെ തുറിച്ചു നോക്കി നിൽക്കുന്നത്  അന്നാദ്യമായി എനിക്ക് ബോദ്ധ്യമാവുകയായിരുന്നു...!!’
  
ദിവസങ്ങൾ കഴിയവെ എന്റെ വീട്ടിൽ ഞാൻ ഒരധികപ്പറ്റായി മാറുകയാണെന്ന് തോന്നി. ഇളയ മകനും ഭാര്യയും കാലത്തെ തന്നെ ജോലിക്കു പോകും. അവർ രണ്ടുപേരും ഒരേ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. ആ പരിചയം വിവാഹത്തിൽ കലാശിക്കുകയായിരുന്നു. മൂത്തവനും ജോലിക്കു പോയിക്കഴിഞ്ഞാൽ അവന്റെ ഭാര്യയും ഞാനുമാകും വീട്ടിൽ. അവൾക്ക് ജോലിയൊന്നുമുണ്ടായിരുന്നില്ലെങ്കിലും നല്ല കാശൊള്ള വീട്ടിലേതാണ്. അതിന്റെ  കുറച്ച് അഹങ്കാരം കൂടിയുണ്ടായിരുന്നു അവൾക്ക്. 

തുടക്കത്തിൽ എന്നോട് നല്ല രീതിയിലാണ്  പെരുമാറിയതെങ്കിലും പോകെപ്പോകെ അവളിലും അഹങ്കാരം മുളപൊട്ടി.  എന്നും അനിയനും അനിയത്തിക്കും കൂടി രാത്രി ഭക്ഷണം ഉണ്ടാക്കേണ്ടതു കൊണ്ട് അവളെ ഒരു വേലക്കാരിയെപ്പോലെ അനിയത്തി കാണുന്നില്ലേയെന്ന ചിന്തയും, ഞാനെന്തിന് ഈ കിളവന്റെ കാര്യം നോക്കി ഇവിടെ കഴിഞ്ഞു കൂടണമെന്ന ചിന്തയും പല ദിവസങ്ങളിലും എന്നെ പട്ടിണിയാക്കി. ഭർത്താവ് പോയിക്കഴിഞ്ഞാൽ പിന്നാലെ അവളും ഇറങ്ങും ബന്ധുവീടുകൾ കറങ്ങാൻ. അധികവും അനിയത്തിക്കിട്ട് പാരവക്കുകയാണ് ലക്ഷ്യമെങ്കിലും ഫലത്തിൽ എന്നെയാ‍ണത് ബാധിച്ചത്.

കയ്യിൽ ഒരു ചില്ലിക്കാശില്ലാതെ പുറത്തിറങ്ങി നടക്കുമ്പോഴാണ്  ഒരു വീട്ടിൽ പെയിന്റിംഗ് നടക്കുന്നത് കണ്ടത്. വിശന്നു വയറു പൊരിയുമ്പോൾ ചുമ്മാ കുത്തിയിരിക്കുന്നതിൽ കാര്യമിമില്ലല്ലൊ. കിട്ടുന്ന സാദ്ധ്യത ഉപയോഗപ്പെടുത്തുക.
അവർ ജോലി  ചെയ്യാൻ ആളില്ലാതെ വിഷമിച്ചിരിക്കുപ്പോഴാണ് എന്റെ കടന്നു ചെല്ലൽ. പെയിന്റിങ്ങിനൊന്നും പോയി എനിക്ക് പരിചയമില്ലെങ്കിലും ഞാനും കൂടി അവരോടൊപ്പം. താഴെ നിന്നുള്ള ജോലികളൊക്കെ ബുദ്ധിമുട്ടില്ലാതെ ചെയ്യാമെങ്കിലും മുകളിൽ കയറേണ്ടി വന്നപ്പോഴാണ് എന്റെ ശരീരം അതിനു വഴങ്ങുന്നില്ലെന്നു മനസ്സിലായത്.

സാധാരണ പ്രവാസികൾ കൊണ്ടുനടക്കാറുള്ള സ്വന്തമായ ചില സമ്പാദ്യങ്ങൾ എനിക്കുമുണ്ടായിരുന്നു...!
കുറച്ച് കൊളസ്റ്ററോൾ, കുറച്ച് ഷുഗർ, പിന്നെ കുറച്ച് പ്രഷർ കൂടാതെ സാമാന്യം തരക്കേടില്ലാത്ത നടുവേദനയും, പിടിവിടാതെ എന്നേയും കൊണ്ടേ പോകൂ എന്ന വാശിയിൽ കുറച്ച് അൾസറും കൂട്ടത്തിൽ ഉണ്ടായിരുന്നു.”
“അൾസറോ..”  ഗൌരിക്കത് മനസ്സിലായില്ല.
“അതെന്തു രോഗാ...?”
നിമ്മിയുടെ ആ ചോദ്യം ആർക്കും ആ രോഗത്തെക്കുറിച്ച് അറിയില്ലെന്ന് തോന്നിയതിനാൽ മാധവൻ തനിക്കറിയാവുന്നതു പോലെ  വിശദമാക്കി.
“ഭക്ഷണം നേരെ ചൊവ്വെ നേരത്തിനും കാലത്തിനും കഴിക്കാത്തോണ്ട് ഉണ്ടാകുന്ന രോഗമാണത്...”
“ഗൾഫിൽ മാമന് ഭക്ഷണമൊന്നും കഴിക്കാൻ പറ്റുന്നുണ്ടായില്ലെ...?”
ഗൌരിയാണത് ചോദിച്ചത്.
“ഇല്ലാഞ്ഞിട്ടല്ല. കൃത്യ സമയത്ത് കഴിക്കാൻ പല കാരണങ്ങൾ കൊണ്ടും കഴിയാറില്ല. മുറിയിൽ ചോറു വച്ചിട്ട് ഹോട്ടലിൽ നിന്നും കഴിക്കാൻ മനസ്സു വരില്ല. അങ്ങനെ കഴിക്കാൻ പോയാൽ വീട്ടിൽ എന്റെ കൊച്ചുങ്ങ്‌ള് പട്ടിണി കിടക്കേണ്ടി വരും. കുറച്ച് വൈകിയാലും മുറിയിൽ ചെന്നിട്ട് കഴിക്കാമെന്നു വിചാരിച്ച് പച്ചവെള്ളം കുടിച്ച് കഴിച്ചു കൂട്ടും.. അങ്ങനെ കുടൽ ഉണങ്ങും. പിന്നെ വൃണങ്ങൾ  ഉണ്ടാവും.  അൾസറിനും ഷുഗറിനും മരുന്നു കഴിച്ചു കണ്ടിരുന്നതാ.. ഇവിടെ വന്നു കുറച്ചു കഴിഞ്ഞപ്പോൾ മരുന്നൊക്കെ തീർന്നു. പിന്നെ ദേവൂന്റെ അസുഖത്തിനിടക്ക് എന്റെ കാര്യം ഞാനും മറന്നു.”  

അതുകേട്ട് മൂവരുടേയും മുഖം മ്ലാനമായി.
"പിന്നെ ആ പണിക്ക് പോയോ...?”
നിമ്മിയുടെ ചോദ്യത്തോടൊപ്പം ലക്ഷ്മിയുടെ വക ഒരു ആത്മഗതം കൂടി പുറത്തുവന്നു.
“ജോലിയുള്ള രണ്ട് ആൺ‌മക്കളുണ്ടായിട്ടും...”
മാധവൻ വീണ്ടും പറഞ്ഞുതുടങ്ങി.
“ഞാൻ നിറുത്തിയില്ല. പിന്നേയും പെയിന്റ് പണി ചെയ്യാൻ പോയി. ആരുടെ മുന്നിലും കൈ നീട്ടി ശീലമില്ല. എന്റെ ഒരാളുടെ കാര്യം മാത്രം നടന്നാൽ മതിയല്ലൊ. ആ വീടിന്റെ പെയിന്റിങ് തീരുവോളം ഞാനുമുണ്ടായിരുന്നു..
അവസാനം നടുവേദന സഹിക്കാൻ വയ്യാതെ ആശുപത്രിയിൽ പോകാതെ തരമില്ലെന്നു വന്നു...

ആശുപത്രിയിൽ ചെന്നപ്പോഴാണ് തിരിച്ചറിയൽ കാർഡ് വേണമെന്നു പറഞ്ഞത്. അങ്ങനെയൊരു സാധനം ഇല്ലായിരുന്നു. ആകെയുണ്ടായിരുന്നത് പാസ്പ്പോർട്ടായിരുന്നു. അത് വീട്ടിലെത്തിയപ്പോൾ ദേവൂന്റെ കയ്യിലേൽ‌പ്പിച്ചതാണ്. പിന്നെ ഞാനത് കണ്ടിട്ടില്ല.
റേഷൻ കാർഡിലെ പേര് എന്നേ വെട്ടിക്കളഞ്ഞിരുന്നു...!
വോട്ടേഴ്സ് ലിസ്റ്റിലും പേരില്ലാതായിട്ട് കാലമെത്രയായി...!
ആ നാട്ടിൽ ആകെയുള്ള തിരിച്ചറിയൽ കാർഡ് എന്നു പറയുന്നത് ‘ദേവൂന്റെ ഭർത്താവ്’ എന്ന ലേബലായിരുന്നു...!
ദേവു പോയതോടെ ആ മേൽവിലാസവും ഇല്ലാതായി.

അങ്ങനെ ആശുപത്രിയിൽ നിന്നും നിരാശനായി പുറത്തിറങ്ങുമ്പോഴാണ് ഗേറ്റിൽ വച്ച് ഒരു പരിചയക്കാരനെ കണ്ടുമുട്ടിയത്. അത് ഞാൻ പെയിന്റ് പണി ചെയ്ത വീട്ടിന്റെ ഉടമസ്ഥനായിരുന്നു. അയാളുടെ മകനായിരുന്നു അവിടത്തെ ഡോക്ടർ. അയാളോട് വിവരങ്ങൾ പറഞ്ഞപ്പോൾ സഹായിക്കാമെന്നേറ്റു. അയാളുടെ മകൻ വിശദമായിത്തന്നെ പരിശോധിച്ചു. സർക്കാരാശുപത്രിയല്ലെ. ടെസ്റ്റുകളൊക്കെ നടത്താൻ സൌകര്യമില്ലാതിരുന്നതുകൊണ്ട് പുറത്തേക്കെഴുതിത്തന്നു. എന്റെ രോഗങ്ങളൊക്കെ എനിക്കറിയാവുന്നതു കൊണ്ട് നടുവേദനക്കു മാത്രമുള്ള മരുന്ന് എഴുതിവാങ്ങി.
ഇനിയും ഇങ്ങനെ ജീവിച്ചിരിക്കാൻ എനിക്കാഗ്രഹമില്ലായിരുന്നു...
പക്ഷേ, സ്വയം മരിക്കാനും കഴിയില്ല.
എന്നാൽ വേദനിച്ചെങ്ങനെ കഴിയും...?

പക്ഷെ, ഞാൻ കൂലിപ്പണിക്ക് പോയതും സർക്കാരാശുപത്രിയിൽ പോയതും ഒക്കെ മക്കൾ രണ്ടു പേരുമറിഞ്ഞു. അവർക്കത് നാണക്കേടായത്രെ..! അവരുടെ ചോദ്യങ്ങൾക്കൊന്നും മറപടി പറയാൻ പോയില്ല. ഒരു വഴക്കിന് എന്തായാലും എനിക്ക് താൽ‌പ്പര്യമില്ലായിരുന്നു. 

ഞാൻ പിന്നെയും ജോലിക്കു പോയത് മക്കളുമായി ഒരു  തുറന്ന യുദ്ധത്തിനു കാരണമായി. പെയിന്റു പണിക്കു പോകുന്നത് അവർക്ക് നാണക്കേടാണെന്നു പറഞ്ഞതാണ് എന്നെ  ചൊടിപ്പിച്ചത്. പിന്നെ, എനിക്കു പറയാനുണ്ടായിരുന്നത് മുഴുവൻ ഞാനും പറഞ്ഞു. ശബ്ദം പൊങ്ങിയതോടെ വഴി വക്കിൽ ആളുകൾ കൂടിത്തുടങ്ങി. സഹിക്കാനാവാതെ വന്ന ഒരു സന്ദർഭത്തിൽ ഞാനും പൊട്ടിത്തെറിച്ചു. 
‘ഇതെന്റെ വീടാ.... ഒരു ജീവിതകാലം മുഴുവൻ മരുഭുമിയിൽ അദ്ധ്വാനിച്ചുണ്ടാക്കിയതാടാ ഞാനിത്... ഇവിടെ ഞാനെന്റെ ഇഷ്ടം പോലെ ജീവിക്കും....! നീയൊക്കെ ആരടാ എന്നെ ചോദ്യം ചെയ്യാൻ... മനസ്സില്ലാത്തവർക്ക്   ഈ വീട്ടീന്നു പോകാം...!!’ 
അതും പറഞ്ഞ് ഞാൻ നിന്ന് കിതച്ചു.  ശ്വാസം കിട്ടാതെ  നിലത്തേക്കിരുന്ന് നെഞ്ചുതടവി. പഴയ നെഞ്ചെരിച്ചിൽ ശക്തമായി വരുന്നത് ഞാൻ തിരിച്ചറിയുന്നുണ്ടായിരുന്നു....”
“അങ്ങനെ തന്നെ വേണം...” നിമ്മിയും ഗൌരിയും ഒരേ സ്വരത്തിൽ പറഞ്ഞത് ലക്ഷ്മിയും സപ്പോർട് ചെയ്തെങ്കിലും  മാധവന്റെ തല താണുപോയത് മൂവരും ശ്രദ്ധിച്ചു.

മാധവൻ വീണ്ടും തുടർന്നു. 
“മക്കൾ രണ്ടു പേരും പുലികളായത് അതിനു ശേഷമാണ്.
‘ഈ വിടും പറമ്പും ഞങ്ങ്ടെ അമ്മയുടെ പേരിലാ... അഛന് ഇതിനകത്ത് ഒരവകാശവുമില്ല. ഞങ്ങ്ടെ ജീവിതത്തിലെ ഒരു കാര്യത്തിലും ഈ അഛനെ കണ്ടിട്ടില്ല. എന്നിട്ടിപ്പോൾ അവകാശവും പറഞ്ഞ് വന്നിരിക്കുന്നു...!!’
അതുകേട്ടതും ഞാൻ തളർന്നിരുന്നു പോയി...

അവർ പറഞ്ഞത് വാസ്തവമായിരുന്നു. ഞാനും ദേവൂം ഒരുമിച്ചാണ് ആ വീടും പറമ്പും പോയിക്കണ്ട് അഡ്വാൻസ് കൊടുത്തത്. അന്ന് മൂത്ത മകൻ മാത്രമെ ഉണ്ടായിരുന്നുള്ളു. അവൻ കുഞ്ഞായിരുന്നു താനും. പിന്നീട് ആധാരം ചെയ്യുമ്പോളൊന്നും ഞാനിവിടെയില്ലായിരുന്നു. ദേവൂന്റെ പേരിലാ വാങ്ങിയത്.  പുതിയ വീട് പണിയുമ്പോഴും ഞാനില്ലായിരുന്നു. എന്റെ ഭാര്യ, എന്റെ മക്കൾ എന്നതിനപ്പുറം  എനിക്ക് എന്ന ഒരു ചിന്തക്ക് എന്റെ മനസ്സിൽ സ്ഥാനമുണ്ടായിരുന്നില്ല...
അത് എത്ര മണ്ടത്തരമായിപ്പോയീന്ന് ഇന്നിനി ചിന്തിച്ചിട്ട് കാര്യമില്ലല്ലൊ.
മക്കളൊക്കെ ഇങ്ങനെയായിത്തീരുമെന്ന് അന്നോർക്കാനാവില്ലല്ലൊ.....

പിന്നെ നാട്ടുകാർ ഇടപെട്ട് തൽക്കാലത്തേക്ക് ഞങ്ങളെ  ശാന്തരാക്കിയെങ്കിലും ഞങ്ങളിൽ എരിയാത്ത ഒരു കനലായി അതങ്ങനെ കിടന്നു.  എന്റെ നടുവേദന പിന്നേയും ഇരിക്കപ്പൊറുതി തന്നില്ല. മരുന്ന് കഴിക്കൽ നിറുത്തിയതു കൊണ്ട് വയറ്റിലെ അൾസർ പതുക്കെ തലപൊക്കിത്തുടങ്ങിയതിന്റെ ലക്ഷണമായി ഒരു നെഞ്ചെരിച്ചിൽ കൂടെക്കൂടെ വരുന്നുണ്ടായിരുന്നു. അതു ഞാൻ കാര്യമാക്കിയില്ല.
പക്ഷെ, നടുവേദനയുടെ കാര്യം മക്കളുടെ മുൻപിൽ അവതരിപ്പിക്കേണ്ടി വന്നു.
മക്കളതിന് ഒരെളുപ്പ വഴിയും കണ്ടെത്തി...
ശാശ്വതമായ ആ പരിഹാരം എനിക്കും സമ്മതമായിരുന്നു...
എത്രവന്നാലും ഞാനവരുടെ അഛനല്ലാതെ വരില്ലല്ലൊ...?
ആ സ്നേഹം മക്കൾക്കില്ലാതിരിക്കുമോ...?

തുടരും...