Monday, 1 July 2013

കഥ.


കരിനാക്ക്...

  വർ പതിവു പോലെ സെക്കന്റ്ഷൊ കാണുവനാണ് പുറത്തിറങ്ങിയത്. എല്ലാ വ്യാഴാഴ്ചയും അതൊരു പതിവാണ്. ആദ്യം വരുന്നവർ കവലയിൽ വന്ന് കലുങ്കിലിരിക്കും. നേരിയ നാട്ടുവെളിച്ചവും ആകാശത്തായിരം നക്ഷത്രങ്ങളും മാത്രം കൂട്ട്. കോറം തികഞ്ഞാൽ അതൊരു നാൽവർ സംഘമാകും. എന്നിട്ടാണ് ഏതു തീയറ്ററിലാണ് പോകേണ്ടതെന്ന് തീരുമാനിക്കുക. ചിലപ്പോൾ തർക്കം വന്നാൽ ടോസ് ഇടാറാണ് പതിവ്. പിന്നെ ആർക്കും എതിർപ്പുണ്ടാകില്ല.

നാലുപേരും സാമാന്യ വിദ്യാഭ്യാസം നേടി ഒരു ജോലി സ്വപ്നം കണ്ട് ദിവസങ്ങൾ തള്ളി നീക്കുന്നവരാണെങ്കിലും ഒരുത്തൻ മാത്രം ഒരു സ്വയം തൊഴിൽ കണ്ടെത്തിയിരുന്നു. അല്ലെങ്കിലും ജീവിക്കാൻ ഒരു വഴിയും കാണാതെ വരുമ്പോൾ മാത്രമല്ല, വീട്ടിലെ കാര്യങ്ങളിലെ സത്യാവസ്ഥയിൽ ബോധമുണ്ടാവുകയും ചെയ്താൽ ഏതു തൊഴിലും ചെയ്തു പോകുന്ന ഒരു അവസ്ഥ വരും. അത്തരം ഒരവസ്ഥയിലാണ് ഹരി മീൻ വിൽക്കാൻ തുടങ്ങിയത്.  ദിവസവും കടപ്പുറത്തു നിന്ന് ആ വഴിക്കുള്ള മറ്റു മീൻ കച്ചവടക്കാർ ചേർന്ന് ഒരു പെട്ടി ഓട്ടോറിക്ഷക്ക് ഒന്നിച്ച് മീൻ കൊണ്ടു വന്ന് അവരവരുടെ കവലയിൽ വച്ച് വിൽക്കും. ഈ സിനിമക്ക് പോക്കിന്റെയൊക്കെ ചിലവുകൾ മിക്കവാറും അവന്റെ വകയാണ്.  ആർക്കും സ്വന്തമായി ഒരു സൈക്കിൾ പോലുമില്ല.

രാത്രി എട്ടുമണിക്ക് അവസാനത്തെ ബസ്സും പോയിക്കഴിഞ്ഞാൽ  പിന്നെ ആ ഗ്രാമത്തിൽ സഞ്ചരിക്കാൻ പട്ടണത്തിൽ നിന്നും ഒരു ഓട്ടോറിക്ഷ പോലും കടന്നു വരികയില്ല. സമയമായപ്പോൾ അവർ നടന്നു തുടങ്ങി. ചിരിച്ചു കളിച്ച് പല തമാശകളും പറഞ്ഞ് റോഡ് നിറഞ്ഞാണ് നാലു പേരുടേയും നടപ്പ്. ആകാശത്തമ്പിളിയുടെ ഒരു നാളികേരപ്പൂള് കിഴക്കൻ ചക്രവാളത്തിൽ തെളിഞ്ഞു വരുന്നുണ്ടായിരുന്നു.

പെട്ടെന്നാണ് അന്തരീക്ഷം ഒന്നു മങ്ങാൻ തുടങ്ങിയത്. കൂട്ടത്തിൽ ഒരു തണുത്ത കാറ്റും വീശാൻ തുടങ്ങി. നാലു പേരും ഒന്നു നിന്ന് ആകാശത്തേക്ക് നോക്കി.
മഴയുടെ  ലക്ഷണമുണ്ടോ..?
പിന്നേയും നടന്നു തുടങ്ങി. ആരുടെ കയ്യിലും കുടയില്ല. അഥവാ ആരെങ്കിലും കുടയെടുത്താലും അതൊരിക്കലും വീട്ടിൽ തിരിച്ചെത്താറുമില്ല. പിന്നേയും അവർ ഒന്നു നിന്നു. ആകാശത്തേക്ക് ഒരു വട്ടം കൂടി നോക്കിയിട്ട് വിജയൻ പറഞ്ഞു.
“വരാനുള്ളത് വഴിയിൽ തങ്ങില്ല. വാ നടക്ക്..”
അതുകേട്ട് ഹരിയും കൂട്ടരും അവന്റെ മുഖത്തേക്ക് സൂക്ഷിച്ചൊന്നു നോക്കി. എന്നാലും ഒന്നും മിണ്ടിയില്ല.
അവർ വീണ്ടും  നടക്കാൻ തുടങ്ങി. തീരുമാനിച്ചിറങ്ങിയാൽ പിന്നെ ഒരു തിരിച്ചു പോക്ക് അസാദ്ധ്യമാണ്. അതാണവരുടെ സ്വഭാവം.
വരാനുള്ളത് വഴിയിൽ തങ്ങില്ലെന്ന വിജയന്റെ വാക്കുകൾ അറം  പറ്റുകയായിരുന്നൊ ആ പോക്കിൽ....?
ചിലപ്പോഴെങ്കിലും ചില ദുഃസൂചനകൾ നമ്മെ പിന്തിരിപ്പിക്കാറില്ലെ...?
അന്ധവിശ്വാസമെന്നു പറഞ്ഞ് തള്ളിക്കളയാതിരുന്നെങ്കിൽ എന്ന് പിന്നീട് ചിന്തിക്കേണ്ടി വരാറില്ലേ..?

തണുത്ത കാറ്റ് വീശുന്നുണ്ടെങ്കിലും മങ്ങിയ നാട്ടുവെളിച്ചം ഒന്നു കൂടി പ്രകാശമാനമായി. അതിൽ സന്തുഷ്ടരായി ഒന്നു മടിച്ചു നിന്ന നാൽ‌വർ സംഘം മുന്നോട്ടു നടക്കുമ്പോൾ, ഒരു നീളമുള്ള കലുങ്കിന്റെ വലതു വശത്തുനിന്നും ആരുടേയോ ഒരു ഞെരുക്കം കേട്ടു.  അവർ ആ വശത്തു ചെന്ന് താഴേക്ക് നോക്കി. ഇരുട്ടിൽ ഒന്നും വ്യക്തമാവുന്നില്ല. തോട്ടിൽ അധികം വെള്ളമില്ലെങ്കിലും കുറ്റിച്ചെടികൾ വളർന്നു നിൽക്കുന്നുണ്ട്. വിജയൻ പറഞ്ഞു.
“വാ നടക്ക്.. വല്ല കള്ളു കുടിയന്മാരായിരിക്കും...”
അതും പറഞ്ഞവർ നടക്കാനായി തിരിഞ്ഞതാണ്. അന്നേരമാണ് തോട്ടിന്റെ കരയിൽ നെൽച്ചെടികൾക്കിടയിൽ ഒരു സൈക്കിൾ കിടക്കുന്നതിന്റെ നേർക്ക്  ഹരി കൈ ചൂണ്ടിയത്.  അതിന്റെ  പുറകിലെ ചക്രത്തിലെ കമ്പികളിൽ മുട്ടത്തക്ക വിധത്തിൽ ഒരു ബലൂൺ കെട്ടിയിരുന്നത് ശ്രദ്ധയിൽ പെട്ടതും നാലുപേരും താഴേക്ക് ചാടി. ആ ബലൂണും അതിന്റെ ഉടമസ്തനേയും അവർക്ക് നിത്യപരിചയമാണ്. ആറാംക്ലാസ്സുവരെ അവരോടൊപ്പം പഠിച്ച ‘മണൽ’ എന്ന് നാട്ടുകാർ വിളിക്കുന്ന മണിയായിരുന്നു അത്.

ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അവന്റെ അഛൻ മരിക്കുന്നത്. പിന്നെ ആകെയുള്ള അമ്മയെ സഹായിക്കാനായി  അവൻ മണൽ വാരുന്ന വഞ്ചിയിൽ പണിക്ക് പോയി. മുങ്ങി വാരുന്ന മണലിനൊപ്പം വരുന്ന വെള്ളം വറ്റിക്കലായിരുന്നു ആദ്യത്തെ പണി. പിന്നെ പടിപടിയായി ഉയർന്ന് മണൽ കോൺ‌ട്രാക്ടർ ആയി. ഇപ്പോൾ സ്വന്തമായി മണൽ കയറ്റാനായി ഒരു ടാറ്റ ബൻസും ഒരു ജീപ്പും ഉണ്ട്.  പക്ഷെ, സൈക്കിൾ മാത്രമേ അവിടങ്ങളിൽ സഞ്ചരിക്കാൻ മണി ഉപയോഗിക്കൂ. ആ മണിയാണ് വീണു കിടന്ന് ഞരുങ്ങുന്നത്. വീണിടത്തു നിന്നും ഇഴഞ്ഞിഴഞ്ഞ് കലുങ്കിന്റെ അടിയിലെത്തിയിരുന്നു മണി. ഇവർ നാലുപേരും കൂടി എടുത്തു പൊക്കി റോട്ടിലെത്തിച്ചു.

മണി തീർത്തും അബോധാവസ്ഥയിലാണ്. തലയുടെ  പിറകിൽ നിന്നും രക്തം ഒലിച്ചിറങ്ങിയ പാടുണ്ട്.  നേരിയ ശ്വാസോഛാസത്തോടൊപ്പം കുർകുർ ശബ്ദവും പുറത്തു വരുന്നുണ്ട്. നാലുപേരും വല്ലാത്തൊരു ഭയപ്പാടിലേക്ക് വഴുതി വീണു. എത്രയും വേഗം ആശുപത്രിയിലെത്തിക്കാൻ എന്താണ് വഴിയെന്നാലോചിക്കുകയായിരുന്നു നാലുപേരും. അതിനിടക്ക് വിജയൻ പാടത്തിറങ്ങി സൈക്കിൽ പൊക്കിയെടുത്ത് മുകളിലെത്തിച്ചു. മുൻചക്രം കുറച്ച് വളഞ്ഞ് ഹാൻഡിൽ തിരിഞ്ഞ് ഓടിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. അതു റോട്ടിലിട്ട് നാലു പേരും കൂടി ചവിട്ടി ചക്രം നിവർത്തി. ഹാൻഡിലും ഒരു വിധം നേരെയാക്കി.

മണിയുടെ വീട് അടുത്തു തന്നെ ഉണ്ടെങ്കിലും അവന്റെ അമ്മ മാത്രമേ വീട്ടിലുള്ളു. അവരെ അറിയിച്ചാൽ അവരേയും നമ്മൾ തന്നെ ചുമക്കേണ്ടി വരുമെന്ന ഹരിയുടെ പറച്ചിലിൽ ആ ശ്രമം വേണ്ടെന്നു വച്ചു. മണിയുടെ വണ്ടികൾ അതിന്റെ ഡ്രൈവർമാർ കൊണ്ടു പോകുകയാണ് പതിവ്.  തൊട്ടടുത്തെങ്ങും ഒരു വണ്ടിയും കിട്ടാനില്ല. സൈക്കിൾ എങ്ങനെയെങ്കിലും ഉരുട്ടാമെന്നു വച്ചാലും ബോധമില്ലാതെ തളർന്നു കിടക്കുന്ന മണിയെ എങ്ങനെ കൊണ്ടു പോകും. പെട്ടെന്നാണ് ഹരിയുടെ മനസ്സിൽ ഒരാശയമുദിച്ചത്. അതുപ്രകാരം വിജയനേയും കൂട്ടിനു വിളിച്ച് ഹരി തിരിഞ്ഞോടി.

ഹരി മീൻ വിൽക്കുന്ന ഒരു പലക പെട്ടിക്കടയുടെ പുറകിൽ ചാരി വച്ചിട്ടുണ്ടായിരുന്നു. അതുമായി രണ്ടു പേരും വിയർത്തു കുളിച്ച് ഓടിയെത്തി. പലക ഹാൻഡിലിനും സീറ്റിനും മുകളിലായി വച്ച് മണിയെ എടുത്ത് പലകയുടെ മുകളിൽ കിടത്തി. നാലുപേരും രണ്ടുവശത്തുനിന്നും ഭദ്രമായി പിടിച്ച് ആശുപത്രിയിലേക്ക് വിട്ടു. അവർ വല്ലാത്ത  ഭയപ്പാടിലാണ്. മണിക്കെന്തെങ്കിലും സംഭവിച്ചാലുണ്ടാകാവുന്ന അപകടം ഓർക്കാതെയല്ല. എങ്കിലും ഉപേക്ഷിക്കാൻ വയ്യ.  ഇടക്കുള്ള മണിയുടെ കുറുകൽ ആണ് നാലു പേരുടേയും ആശ്വാസം. ഇടക്ക് കുറുകൽ കേൾക്കാതാവുമ്പോൾ സൈക്കിളിന്റെ വേഗത കുറയും. പിന്നെ ഒരു ഭയപ്പാടോടെ  പരസ്പ്പരം മുഖത്തോടു മുഖം നോക്കും. അപ്പോഴേക്കും കുറുകൽ കേൾക്കാൻ തുടങ്ങുമ്പോൾ വേഗം കൂട്ടും. മൂന്നു കിലോമീറ്ററോളം നടന്നാലെ  ആശുപത്രിയിലെത്തു. ഒരു കണക്കിനാണ് നാലുപേരും വിയർത്തു കുളിച്ച് മണിയേയും കൊണ്ട് ആശുപത്രിയിലെത്തിയത്.


അപ്പോഴേക്കും ഡോക്ടർ വീട്ടിലേക്ക് പോയിരുന്നു. രണ്ടു പേർ പോയി ഡോക്ടറെ വിളിച്ചു കൊണ്ടുവന്നു. ഇറയത്ത്  ചങ്കിടിപ്പോടെ നിന്ന നാലുപേർക്കും ശബ്ദമില്ലായിരുന്നു. ആശുപത്രിയിൽ കെട്ടിവക്കേണ്ട കാശ് ഹരി തന്നെ കെട്ടി. വീട്ടിൽ ഭദ്രമായി സൂക്ഷിക്കാൻ സൌകര്യമില്ലാത്തതു കൊണ്ട് എപ്പോഴും അടിവസ്ത്രത്തിന്റെ പോക്കറ്റിലാണ് സൂക്ഷിക്കാറ്. ഡോക്ടർ പുറത്തു വന്ന് ചോദിച്ചു.
“ഇതെങ്ങനെ പറ്റിയതാ...”
“അറിയില്ല ഡോക്ടർ... വരുന്ന വഴി കുഴിയിൽ കിടന്നതാ.. പരിചയമുള്ളതു കൊണ്ട് ഉപേക്ഷിച്ചു പോരാൻ തോന്നിയില്ല..”
തുടർന്ന് ഉണ്ടായ സംഭവങ്ങളെല്ലാം പറഞ്ഞു കേൾപ്പിച്ചു. ഡോക്ടർ ഒന്നിരുത്തി മൂളി. ഡോക്ടർ വീണ്ടും അകത്തേക്ക് പോയി. കുറച്ചു കഴിഞ്ഞ് തിരിച്ചു വന്നിട്ട് പറഞ്ഞു.
“നിങ്ങൾ ആരും പോകരുത്. നേരം വെളുത്താലെ എന്തെങ്കിലും പറയാൻ പറ്റു. അയാൾ കുറച്ച് ക്രിട്ടിക്കലാ...”
നാൽ‌വർ സംഘം ഒരു ഭീതിയോടെയാണ് അത് ശ്രവിച്ചത്. ഇറയത്തിട്ടിരിക്കുന്ന ബഞ്ചിൽ കയറിയിരുന്നു. പിന്നെ കിടന്നു. ഡോക്ടർ പല പ്രാവശ്യം വന്നു. പരിശോധിച്ചു.

നേരം പാതിര കഴിഞ്ഞപ്പോഴാണ് ആ പൊലീസ് ജീപ്പ് ആശുപത്രിയുടെ മുറ്റത്ത് വന്ന് നിന്നത്. ഒന്നു മയങ്ങാൻ പോലും കഴിയാതെ കൊതുകുകടിയും മൂട്ടകടിയും ഏറ്റ് തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോഴാണ് അവരത് കണ്ടത്. ഇൻസ്പെക്ടർ വന്ന വഴി തന്നെ ചോദിച്ചു.
“നിങ്ങളാണൊ ആ നാലു പേർ...?”
പെട്ടെന്നു ഭയന്നു പോയ നാലുപേരും ചാടി എഴുന്നേറ്റു. കൂട്ടത്തിൽ വിജയനാണ് ശബ്ദിക്കാനായത്.
“എന്താ സാർ..”
അപ്പോഴേക്കും ഡോക്ടർ മുറിയിൽ നിന്നും ഇറങ്ങി വന്നു. ഡോക്ടർ നാൽ‌വർ സംഘത്തോടായി പറഞ്ഞു.
“നിങ്ങൾ പറഞ്ഞതു പോലെ സൈക്കിളിൽ നിന്നും വീണതൊന്നുമല്ല അയാൾ. മറ്റേതോ വണ്ടിയുമായി കൂട്ടിയിടിച്ചതോ, ആരുയോ ആക്രമണത്താലോ മറ്റോ പരിക്ക് പറ്റിയതായിരിക്കാനാണ് സാദ്ധ്യത...”
ഇതിനകം മണിയുടെ കാറ്റ് പോയിരിക്കുമെന്നും അതിനാണ് പോലീസ്സുകാർ വന്നിരിക്കുന്നതെന്നും  നാലു പേരും വിചാരിച്ചു. ഡോക്ടറോട് ഹരി ചോദിച്ചു.
“ഡോക്ടർ... മണിക്ക്..?”
“ഇതുവരെ ബോധം വീണിട്ടില്ല...”
പോലീസ്സും സംഘവും അവരേയും കൂട്ടി അകത്തു പോയി മണലിനെ കണ്ടു. തലയാകെ കെട്ടിപ്പൊതിഞ്ഞിരിക്കുന്നു. കാലിലും ബാഡേജുണ്ട്. ഓക്സിജൻ കൊടുക്കുന്നുണ്ട്. ഡ്രിപ്പ് കയറ്റുന്നുണ്ട്. മണിയുടെ ആ കിടപ്പ് തന്നെ നാൽ‌വർ സംഘത്തിന്റെ ഭയം ഇരട്ടിയാക്കി.

പിന്നെ നാലുപേരേയും കൂട്ടി പോലീസുകാർ മണിയുടെ വീട്ടിൽ പോയി, അവന്റെ അമ്മയെ വിളിച്ചുണർത്തി വിവരം പറഞ്ഞു. അവർ കേട്ടതും വലിയ വായിൽ നിലവിളിയും നെഞ്ചത്തടിയും തുടങ്ങി. പാതിരാവിലെ അയൽ‌പക്കത്തെ നിലവിളി അയൽ വീടുകളിൽ വെളിച്ചം നിറച്ചു. ജനം കൂടുതൽ അടുത്തു കൂടുന്നതിന് മുൻപെ പോലീസുകാർ വണ്ടിയെടുത്തു. പിന്നാലെ ഓടി വന്ന മണലിന്റെ അമ്മ പിന്നിലിരിക്കുന്ന നാൽ‌വർ സംഘത്തെ കണ്ട് ചോദിച്ചു.
“ഇവരെയെന്തിനാ സാറെ പിടിച്ചോണ്ടു പോണെ...?”
“ഇവരാ നിങ്ങടെ മകനെ ആശുപത്രിയിലാക്കിയത്..”
അതു കേട്ടതും മണലിന്റെ അമ്മയുടെ വിധം മാറി.
“എന്തിനാടാ എന്റെ മോനെ തല്ലിക്കൊല്ലാറാക്ക്യേ...”

അതു കേട്ട് നാൽ‌വർ സംഘം മുഖത്തോടു മുഖം നോക്കി...
ഇനി എന്താണ് നാട്ടിൽ പാട്ടാകാൻ പോകുന്നതിനെക്കുറിച്ച് നാലു പേർക്കും ഒരേകദേശരൂപം കിട്ടി. നാലെന്നു കേട്ടാൽ നാല്പതാക്കി പറയുന്നതാണ് മണലിന്റെ അമ്മ സരോജിനിയുടെ കയ്യിലിരിപ്പ്.

സ്റ്റേഷനിൽ കൊണ്ടുപോയ നാൽ‌വർ സംഘത്തെ ഒരു മുറിക്കകത്തിട്ട് പൂട്ടി. കൊതുകു കടിയും കൊണ്ട് വട്ടത്തിലിരുന്ന് നടന്നതൊക്കെ ചർച്ച ചെയ്യുന്നതിനിടയിലാണ് ഹരി പറഞ്ഞത്.
“ഇനി അവന് ബോധം വീണ് സത്യം പറയുന്നത് വരെ ഇതിനകത്ത് കിടക്കണം..”
“അവന് ബോധം വീണിട്ടും സുബോധം തിരിച്ചു കിട്ടിയില്ലെങ്കിൽ....!?”
മറ്റുള്ളവർ ഞെട്ടിത്തെറിച്ചു നിൽക്കേ വിജയൻ ഒന്നു കൂടി കൂട്ടിച്ചേർത്തു.
“അവന്റെ തലക്കാ അടി കിട്ടിയിരിക്കുന്നേ..”
“പണ്ടാറക്കാലാ.. നിന്റെ കരിനാക്കു കൊണ്ടൊന്നും പറയാതെ... വരാനുള്ളതൊന്നും വഴിയിൽ തങ്ങില്ലാന്നു പറഞ്ഞപ്പൊഴേ മനസ്സിൽ എന്തോ അപകടം മണത്തതാ... അത് കൊലക്കുറ്റാവൂന്ന്  കരുതീല്യാ...!!!”
നാലു പേരും ഭയന്ന് വിറച്ച് തലക്ക്  കയ്യും കൊടുത്തിരുന്നു...

വർഷങ്ങൾക്ക് ശേഷം ആ നാൽ‌വർ സംഘം ഗൾഫിലെത്തി കെട്ടോ...
ഒരേ കമ്പനിയിൽ ജോലി ശരിയാക്കി അവരെ കൂടെ കൂട്ടിയതോ, അവർ രക്ഷിച്ച മണിയും.....!

Saturday, 15 June 2013

കഥ.

 

ഗ്രാമവഴിയിൽ ഒരോണക്കാലത്ത്... 

നെൽകൃഷി ചെയ്തു ചെയ്ത് ചിലവും വരവും തമ്മിൽ പൊരുത്തപ്പെടാതെ വന്നപ്പോഴാണ് ഗ്രാമവാസികളിൽ ചിലർ ചേർന്ന് ഒരു തീരുമാനം എടുത്തത്.


“ഇതിനൊരു മാറ്റം വേണം, അതിന് എന്തു ചെയ്യാം”

പല ആലോചനകളും നടന്നു. ഒടുവിൽ ശശി മാഷ്ടെ നിർദ്ദേശമാണ് എല്ലാവർക്കും സ്വീകാര്യമായി തോന്നിയത്

“ അതെ, നമ്മൾക്ക് ഏത്തവാഴകൃഷി നടത്തിക്കളയാം.“

“എന്റെ ഭൂമി ഞാൻ വിട്ടു തരാം. കൃഷി നടത്തി ലാഭത്തിൽ ഒരംശം എനിക്കു തന്നാ മതി.” വിശ്വനാഥൻ മാഷ് പറഞ്ഞു.

“അങ്ങനെ ലാഭം മാത്രം എടുക്കണ പരിപാടി വേണ്ട..”
ശശിമാഷ് തീർത്തു പറഞ്ഞു.

"ചിലവെല്ലാം എല്ലാവരും ഒരുമിച്ചെടുക്കണം. നഷ്ടമായാലും ലാഭമായാലും എല്ലാവരും ഒത്തൊരുമിച്ച്...എന്താ..?”
ശശി മാഷ്ടെ  ആ നിർദ്ദേശത്തിനു  ആർക്കും എതിരഭിപ്രായം ഇല്ലായിരുന്നു.

“എന്നാപ്പിന്നെ അങ്ങനെ തന്നെ..”
 എല്ലാവരും സമ്മതിച്ചു.

അങ്ങനെയാണ് വർഷങ്ങളായി നെൽകൃഷി മാത്രം ചെയ്തിരുന്ന ഞങ്ങളുടെ കൃഷിസ്ഥലങ്ങൾക്ക് ഉൾപ്പുളകമേകിക്കൊണ്ട് ഒരു വ്യത്യസ്ത കൃഷി ആരംഭിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലായതു കൊണ്ട് അഞ്ചാറ് കൃഷിക്കാരുടെ സ്ഥലങ്ങൾ മാത്രമാണ് ഉപയോഗിച്ചത്. എല്ലാവരും ചെറുകിട കൃഷിക്കാരായിരുന്നു. എല്ലാം കൂടി രണ്ടേക്കറോളം സ്ഥലത്ത് വാഴകൃഷി തുടങ്ങി.

വെള്ളത്തിന് തൊട്ടടുത്തുകൂടി ഒഴുകുന്ന ഇറിഗേഷൻ കനാലിൽ നിന്നും ആവശ്യത്തിന് എടുക്കാൻ കഴിയുമായിരുന്നു. ഒരേ കൃഷി രീതി കൊണ്ട് മടുത്തു തുടങ്ങിയിരുന്ന മണ്ണിന് പുതിയ കൃഷി ഉന്മേഷമേകി. വാഴകൾ എല്ലാം തഴച്ചു വളർന്നു. വേണ്ടസമയത്ത് വളമിടാനും വെള്ളം തിരിച്ചു വിടാനും മറ്റും ഞങ്ങൾ സദാ സമയം വാഴത്തോട്ടത്തിൽ ഉണ്ടായിരുന്നു.

സമയം കടന്നു പോകവെ ഓരോന്നായി കുലച്ചു തുടങ്ങി. അതോടൊപ്പം ഓരോന്നിനും താങ്ങു കൊടുക്കാനായി മുളയും അടക്കാമരവും മറ്റും കൊണ്ട് താങ്ങു കൊടുത്തു. മാത്രമല്ല കാറ്റത്ത് ഉലയാതിരിക്കാൻ വാഴകൾ തമ്മിൽ പരസ്പരം കയറു കൊണ്ട് ബന്ധിപ്പിച്ച് കെട്ടുകയും ചെയ്തു. കുലകൾ എല്ലാം പുറത്തു വന്നതോടെ കർഷകരുടെ മുഖം പ്രകാശമാനമായി.

എല്ലാം നല്ല വലുപ്പമുള്ള കുലകൾ. ഓണത്തിനു മുൻപായിത്തന്നെ വെട്ടാൻ പാകമാകും. അതോടൊപ്പം ഈ കുലകളെല്ലാം ഓണം വരെ ഇങ്ങനെ നിൽക്കുമൊ...?

ഏതെങ്കിലും കള്ളന്മാർ..?
അങ്ങനെ  ഒരു വർഗ്ഗം ഞങ്ങളുടെ  നാട്ടിലേ ഇല്ലായിരുന്നു. അഥവാ  അങ്ങനെ ആരെങ്കിലും പുറത്തു നിന്നും വന്നാൽ  മതിൽക്കെട്ടുകളില്ലാത്ത  പറമ്പുകളിലെ ഏതെങ്കിലും പൊട്ടക്കിണറ്റിൽ വീണു  കിടപ്പുണ്ടാവും. അത്ര പെട്ടെന്നൊന്നും  ഞങ്ങളുടെ ഗ്രാമത്തിൽ നിന്നും പുറത്തുകടക്കാൻ  കഴിയില്ല.
ഇവിടെ വിശാലമായ നെൽപ്പാടമായതുകൊണ്ട്  അടുത്ത് ആളുകൾ താമസിക്കുന്നുമില്ല. 
എങ്കിലും കാവൽ അത്യാവശ്യമാണ്.
ആരു കാവൽ നിൽക്കും ...?

അത് പിന്നെ പറയേണ്ടല്ലൊ...
ഞങ്ങളുടെ തലയിൽ തന്നെ വന്നു പെട്ടു. ഞങ്ങൾ കുറച്ചു ചെറുപ്പക്കാർ ജോലിയൊന്നുമില്ലാതെ വായനശാലയും മറ്റു പരിപാടികളുമായി തേരാപാരാ നടക്കുകയായിരുന്നു. ലീഡറായി ശശിമാഷും കൂടെയുള്ളപ്പോൾ പിന്നെന്തിനു മടിക്കണം.

അങ്ങനെ ഞങ്ങൾക്കു ഇരിക്കാനും കിടക്കാനും പാകത്തിൽ അടക്കാമരം ഉപയോഗിച്ച് ഒരു സ്‌റ്റേജ് ഉണ്ടാക്കി. അതിനു മുകളിൽ  മഞ്ഞും വെയിലും കൊള്ളാതിരിക്കാൻ ഓലകൊണ്ട് മേഞ്ഞു . കിഴക്കോട്ട് ദർശനം കിട്ടത്തക്കവിധത്തിലാണ് നിർമ്മിതി.

വൈകുന്നേരമായാൽ ഊണെല്ലാം കഴിഞ്ഞ് ഞങ്ങൾ ഈ മാടത്തിൽ കൂടും.

വെളിച്ചത്തിനായി ഒരു പെട്രോമാക്സും രണ്ടു അരിക്കലാമ്പും ഒരു ടോർച്ചും.

സിനിമ മാറുന്ന ദിവസങ്ങളിൽ സെക്കന്റ് ഷൊ കാണാൻ ഞങ്ങൾ മുങ്ങും.
(ഞങ്ങളുടെ ഈ കാവൽ ദൌത്യത്തിനു പിന്നിലെ ഒരു രഹസ്യവും അതായിരുന്നു കെട്ടോ ..!)
ഞങ്ങളുടെ ഗ്രാമത്തിനു ചുറ്റും മൂന്ന് തീയറ്ററുകൾ ഉണ്ട്. ഒറ്റ തീയറ്ററിലും മാറുന്ന പടങ്ങൾ വിടാറില്ല. കാവൽ മാടത്തിൽ കാവൽ കിടക്കുന്നതു കൊണ്ട് കാർന്നോന്മാരുടെ യാതൊരു ശല്യവും ഉണ്ടായിരുന്നില്ല. പിന്നെ സിനിമ കഴിഞ്ഞ് വരുമ്പോഴേക്കും പാതിര കഴിഞ്ഞിരിക്കും. അതു കഴിഞ്ഞെ കള്ളന്മാരും കക്കാനായി ഇറങ്ങിത്തിരിക്കുകയുള്ളല്ലൊ.

സിനിമയില്ലാത്ത ദിവസങ്ങളിൽ കുടവും പിച്ചളപ്പാത്രങ്ങളും മറ്റും കയ്യിലേന്തി ഞങ്ങളുടെ വക കലാപരിപാടികളായിരിക്കും. ‘നെല്ല്’ എന്ന സിനിമയിലെ പാട്ടുകളാണ് അധികവും പാടിയിരുന്നത്. ‘ഹോയ്നാ...ഹോയ്...‘

‘കാവലംചുണ്ടനിലെ‘ വഞ്ചിപ്പാട്ടും ആവേശം ജനിപ്പിക്കുന്നതായിരുന്നു.
കൂട്ടത്തിൽ നാട്ടിൽ കിട്ടുന്ന ‘പട്ട‘യും ചിലപ്പോഴൊക്കെ മിലിട്ടറി കോട്ടയായ ‘റമ്മും‘ മറ്റും ഞങ്ങളുടെ സിരകളെ ഉത്തേജിപ്പിച്ചിരുന്നു.
(കാർന്നോന്മാരെ ശല്യമില്ലാതെ രണ്ടു പെഗ്ഗടിക്കാമെന്ന സൌകര്യവും ഈ കാവൽ ഏറ്റെടുക്കുമ്പോൾ ഞങ്ങളുടെ ഉള്ളിൽ പതഞ്ഞുപൊങ്ങിയിരുന്ന മറ്റൊരു രഹസ്യം.)
എല്ലാം കഴിഞ്ഞ് കിടക്കുമ്പോൾ നേരം രണ്ടു മണിയോടടുത്ത് ആയിട്ടുണ്ടാകും.  ഇരുന്നിടത്ത് തന്നെ തോന്നിയ പോലെ കിടക്കും. നേരം വെളുക്കുന്നതു വരെ ബോധം കെട്ടുറങ്ങും.

നേരത്ത് കായക്കൊലയല്ല, ഞങ്ങളെ തന്നെ പൊക്കിക്കൊണ്ടു പോയാലും അറിയുമായിരുന്നില്ല.

അങ്ങനെ സർവ്വ സ്വതന്ത്രമായ ഞങ്ങളുടെ ദിവസങ്ങൾ പാട്ടും കൂത്തും സിനിമാ കാണലും മറ്റുമായി പിന്നെയും കടന്നു പോയി. ഓണത്തിനു മുൻപായി തുകിലുണർത്തു പാട്ടുകളുമായി കുറവന്മാർ ഗ്രാമത്തിലെ രാത്രികളെ സജീവമാക്കിത്തുടങ്ങി. ഒരു പാതിരാത്രിയിൽ ഞങ്ങളുടെ സ്റ്റേജിലും അവർ പാടാനായി വന്നു. 

ഓണം വന്നടുത്തു.
കായക്കുലകളെല്ലാം വെട്ടാൻ പാകമായി. കച്ചവടക്കാർ പലരും വന്നു നോക്കിയിട്ട് വില പറയുന്നുണ്ട്. ഞങ്ങൾ അതിൽ കൂടുതൽ കിട്ടണമെന്നു വാശി പിടിക്കും. കച്ചവടം നടക്കാതെ ദിവസങ്ങൾ നീണ്ടു പോയി.

പതിവുപോലെ അന്നും പാട്ടും കൂത്തുമായി കഴിച്ചുകൂട്ടി.

“ഓ തിത്തിത്താരാ തിത്തിത്താരാ തിത്തൈ തിത്തൈതകതോം” ഒക്കെ പാടി അവസനിപ്പിച്ച് രാത്രിയുടെ അന്ത്യയാമത്തിലാണ് ഒന്നുറങ്ങാൻ കിടന്നത്. പെട്രൊമാക്സ് കെടുത്തി. ഒരു അരിക്കലാമ്പ് മാത്രം കത്തിച്ച് തിരി താഴ്ത്തി വച്ച് കിടന്നു. വയറ്റിൽ കിടക്കുന്ന റമ്മിന്റെ പിരിമുറക്കത്തിൽ കിടന്ന ഞങ്ങൾ പിന്നെ അവിടെ നടന്നതൊന്നും അറിഞ്ഞതേയില്ല...?!!

നേരം പരപരാ വെളുത്തു വരുന്നതേയുള്ളു. ശശിമാഷ് എന്തൊ ശബ്ദം കേട്ടിട്ടാണ് കണ്ണു തുറന്നത്. കിടന്ന കിടപ്പിൽ തന്നെ ചുറ്റും നോക്കിയെങ്കിലും പ്രത്യേകിച്ചൊന്നും കണ്ടില്ല. വീണ്ടും ഒന്നു തിരിഞ്ഞ് കിടക്കാൻ ശ്രമിക്കുമ്പോഴാണ് കാവൽ മാടത്തിന്റെ തെക്കെ മൂലക്കലെ വാഴ നടുവൊടിഞ്ഞു കിടക്കുന്നത് കണ്ണിൽ പെട്ടത്...?

കയ്യെത്തിച്ച് തൂക്കിയിട്ടിരുന്ന അരിക്കലാമ്പിന്റെ തിരി പൊക്കിവച്ച് ഒന്നുകൂടി സൂക്ഷിച്ച് നോക്കിയപ്പോഴാണ് തലയിലൂടെ ഒരു വെള്ളിടി ഇടിച്ചിറങ്ങിയത്....!
പെട്ടന്ന് അർബാന്റെ തലക്കൽ നിന്നും ടോർച്ചെടുത്ത് അടിച്ചതും, അതോടൊപ്പം ഒരാർത്ത നാദവും മാഷറിയാതെ പുറത്ത് ചാടി...!

ശബ്ദം കേട്ടിട്ടാണ് ഞങ്ങൾ കണ്ണു തുറന്നത്.
മാഷ് നോക്കുന്നിടത്തേക്ക് ഞങ്ങളും നോക്കി.
"അയ്യൊ” എന്ന് ഞങ്ങളും നിലവിളിച്ചു.
അതോടൊപ്പം മുറ്റത്തേക്ക് ചാടിയിറങ്ങി.  
ഒടിഞ്ഞ് കിടന്ന വാഴയുടെ ‘കുല‘ കാണാനില്ലായിരുന്നു !!!

ആരൊ വാഴയുടെ നടുക്ക് വെട്ടിയിരിക്കുന്നു.

ഞങ്ങൾ ചുറ്റും നോക്കി. വടക്കു വശത്തൊരെണ്ണം അതു പോലെ കുല വെട്ടിയെടുത്തിരിക്കുന്നു...!! പിന്നെയും ഞങ്ങൾ പരതി നടന്നു നോക്കി. കനാൽ ബണ്ടിനോട് ചേർന്ന് നിന്ന ഒരെണ്ണം കൂടി നഷ്ടപ്പെട്ടിരിക്കുന്നു.!!!

ആകെ മൂന്നു കുലകൾ വളരെ വിദഗ്ദ്ധമായി ആരൊ അടിച്ചുമാറ്റിയിരിക്കുന്നു.
എല്ലാത്തിന്റേയും നടുക്കാണ് വെട്ടേറ്റിരിക്കുന്നത്.
ഈ വെളുപ്പാൻ കാലത്തെ ഇതാര് അടിച്ചുമാറ്റി..?

ഒരൂഹവും കിട്ടിയില്ല. ഞങ്ങൾ മൂന്നാലു പേരുണ്ടായിട്ടും ഇതെങ്ങനെ കള്ളന്മാർ വെട്ടിയെടുത്തു..?. വെട്ടിയ ഒച്ച പോലും കേൾപ്പിക്കാതെ എത്ര വിദഗ്ദ്ധമായാണ് അവർ കാര്യം സാധിച്ചത്..?

“നല്ല മൂർച്ചയുള്ള അരിവാളാണെങ്കിൽ വെട്ടേണ്ട ആവശ്യമില്ല. ആഴത്തിൽ ഒന്നു വരഞ്ഞാൽ മതി. വാഴ തല താഴ്ത്തിക്കൊടുക്കും, കുല വെട്ടിയെടുക്കാൻ പാകത്തിൽ. എന്നാലൊട്ടു താഴെ വീഴുകയുമില്ല ശബ്ദമുണ്ടാകുകയുമില്ല."
അർബാൻ എന്നു വിളിക്കുന്ന അരവിന്ദൻ ആസ്തമ കാരണം ശ്വാസം മുട്ടുന്നതിനിടക്ക് നെഞ്ചും തടവിക്കൊണ്ട് പറഞ്ഞത് ആ വിളറി നിന്ന നേരത്തും  ഞങ്ങളിൽ ചിരിയുണർത്തി.

നടന്ന സംഭവങ്ങൾ ഞങ്ങളിൽ വല്ലാത്ത കുറ്റബോധമുണ്ടാക്കി. അതിനിടക്കു ഞാനും രാജുവും രവിയും കൂടി കുടിൽ‌പ്പടിയിലും വള്ളനാറെ കലുങ്കിനടുത്തും പോയി നോക്കി. ആരെങ്കിലും വാഴക്കുലയുമായി പോകുന്നുണ്ടോന്നറിയാൻ. എങ്ങും ആരെയും കണ്ടില്ല.

കാവൽമാടത്തിലിരുന്ന് ഓരോന്നു സംസാരിച്ചു കൊണ്ടിരിക്കെ കനാൽ ബണ്ടിൽ കൂടി ടോർച്ചും തെളിച്ച് ഒരാൾ വരുന്നുണ്ടായിരുന്നു. ഞങ്ങളുടെ മാടത്തിനു അടുത്തു വന്നതും അദ്ദേഹം നിന്നു. അപ്പോഴാണ് ഞങ്ങളുടെ അമ്പലത്തിലെ ശാന്തിക്കാരൻ ഡോക്റ്ററാണെന്നു മനസ്സിലായത്. അദ്ദേഹം ഒരു ഹോമിയൊ ഡോക്റ്റർ കൂടിയാണ്.

പതിവിനു വിരുദ്ധമായി കാവൽ മാടത്തിൽ വെളിച്ചവും ആളനക്കവും മറ്റും കണ്ടതു കൊണ്ടാണ് നിന്നത്. അപ്പോഴേക്കും ഞങ്ങളെല്ലാവരും എഴുന്നേറ്റ് അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു. നടന്ന സംഭവങ്ങൾ പറഞ്ഞു. ഡോക്റ്റർ കാവൽ മാടത്തിന്റെ മുറ്റത്ത് വന്ന് വെട്ടിയ വാഴയെല്ലാം കണ്ടു.

“എന്നാലും ഇതൊരു അതിശയമായിപോയല്ലൊ...ഈ വെളിപ്പിനിതു കൊണ്ടു പോയപ്പൊ അത് പുറത്ത് നിന്നുള്ളവർ ആവില്ല. ഇവിടെ അടുത്തുള്ളവർ തന്നെയാകും.”
ഡോക്ടർ  പറഞ്ഞത് ശരിയാണെന്ന് ഞങ്ങൾക്കും തോന്നി.
ഇവിടെ അടുത്തുള്ളവർ ....എന്നു പറഞ്ഞാൽ ആരാ..പ്പൊ അതിനു പറ്റിയത്...?'
ഞങ്ങൾ പരസ്പരം മുഖത്തോട് മുഖം നോക്കി. ഒരു പിടുത്തവും കിട്ടിയില്ല.

അപ്പൊഴേക്കും “കോവാട്ട് ഭഗവതി ക്ഷേത്ര ‘ത്തിൽ നിന്നും കാലത്തെയുള്ള പാട്ടു കേട്ടു. അവിടത്തെ

ശാന്തിക്കാരനാണ് ഡോക്റ്റർ ലക്ഷ്മണൻ. അദ്ദേഹം പറഞ്ഞു

“ഞാൻ പോട്ടെ നേരായി. നിങ്ങളൊരു കാര്യം ചെയ്യ്... പ്രഭാത പൂജ കഴിഞ്ഞ് നട തുറന്നതിനു ശേഷം നിങ്ങളെല്ലാവരും അമ്പലത്തിലേക്കു വരു. വരുമ്പോൾ ഈ വാഴയുടെ കുറച്ചു ഇലയും പട്ടയും എടുത്തോണ്ടു പോരെ.. നമുക്കൊന്നു ‘മൂടിച്ചു‘ കളയാം.”

“ മൂടിക്കെ...?” ഞങ്ങൾ അത്ഭുതം കൂറി.

“ങാ..അങ്ങനെ ചില ക്രിയകളൊക്കെയുണ്ട്..നിങ്ങൾ കുളിച്ചിട്ട് അമ്പലത്തിലേക്ക് വാ...”
ഡോക്റ്റർ നടന്നു.

ഞങ്ങൾ വാസു നായരുടെ കടയിൽ പോയി ഓരൊ ചായയും കുടിച്ചിട്ട് ഡോക്ടർ പറഞ്ഞതു പോലെ അമ്പലത്തിലേക്ക് നടന്നു. പെരിയാറിന്റെ തീരത്തെ അമ്പലക്കടവിൽ പോയി കുളിച്ച് ഈറനോടെ  നട തുറക്കുന്നതും കാത്ത് നിന്നു. നട തുറന്ന് തൊഴുതു പ്രാർത്ഥിച്ചിട്ട് പ്രസാദവും വാങ്ങി മാറി നിന്നു. ഡോക്റ്റർക്ക് കുറച്ചു പൂജകൾകൂടി ചെയ്യാനുണ്ടായിരുന്നു.

എല്ലാം കഴിഞ്ഞിട്ട് ഞങ്ങൾ കൊണ്ടു വന്ന വാഴയുടെ ഭാഗങ്ങൾ വാങ്ങി അകത്തേക്ക് കയറിപ്പോയി.

വാതിൽ അടഞ്ഞു. അകത്ത് എന്തൊക്കെയൊ മന്ത്രം ചൊല്ലലിന്റേയും മണിയടിയുടെയും ഒച്ചകൾ കേൾക്കാമായിരുന്നു. ഏതാനും നിമിഷങ്ങൾ കഴിഞ്ഞ് ഡോക്റ്റർ പുറത്തു വന്നു. കുറച്ചു അരിയും പൂവും മറ്റും ഞങ്ങളെ ഏൽ‌പ്പിച്ചിട്ട് പറഞ്ഞു

“ ഇതു കൊണ്ടോയി നിങ്ങളുടെ വാഴത്തോട്ടത്തിന്റെ നാലരികിലും കുഴിച്ചിട്. വാഴക്കുല അടിച്ചു മാറ്റിയവർ എന്തു ചെയ്യുമെന്ന് നമുക്കു നോക്കാം...”
 ഞങ്ങൾ അതും വാങ്ങി തിരിഞ്ഞ് നടന്നതും ഡോക്റ്റർ വിളിച്ചു

“പിന്നേയ്...പോണവഴി ഈ വിവരം വഴിയിൽ കാണുന്നവരോടോക്കെ പറഞ്ഞു പരത്തിക്കൊ. ഗ്രാമം മുഴുവനറിയട്ടെ...”
ഡോക്റ്റർ പറഞ്ഞതു പോലെ തന്നെ എല്ലാം ചെയ്തു.

അന്നു മുതൽ ഞങ്ങൾ ശരിക്കുള്ള കാവൽ ആരംഭിച്ചു.
രാത്രിയിൽ ഉറക്കം ഈരണ്ടു പേർ വീതം പങ്കു വച്ചു. ബാക്കിയുള്ളവർ ടോർച്ചുമായി കാവൽ മാടത്തിനു ചുറ്റും ഉലാത്തിക്കൊണ്ടിരിക്കും.
ദിവസം ഒന്നും രണ്ടും കഴിഞ്ഞു.

പിന്നെ കളവൊന്നും നടന്നില്ല.

കള്ളനെ ഇതുവരെയും കിട്ടിയില്ല.

കൊണ്ടുപോയ വാഴക്കുലകളെക്കുറിച്ചും ഒരു വിവരവുമില്ല.

മൂന്നാം ദിവസവും പിറന്നു. ഒരു വിവരവുമില്ലാത്തതിനാൽ ഞങ്ങളാകെ നിരാശരായി.

നാലാം ദിവസവും രണ്ടു മണി കഴിഞ്ഞിട്ടാണ് ഞങ്ങൾ കിടന്നത്. നേരിയ മയക്കത്തിൽ കോഴി കൂവുന്ന ഒച്ച കേട്ടു. നേരം വെളുക്കാറായിട്ടുണ്ടാകും. ഇനി കള്ളന്മാർ വരികയില്ലെന്നുള്ള ധാരണയിൽ തോട്ടത്തിനു ചുറ്റും കറങ്ങിയിരുന്നവരും വന്നു കിടന്നു. എല്ലാവരും നല്ല ഉറക്കത്തിലേക്കു വീണു.

പതിവുപോലെ  ശശി മാഷാണ് ആദ്യം കണ്ണു തുറന്നത്.
മാഷിന് സ്കൂളിൽ പോകാനുള്ളതാണ്. മുറ്റത്തിറങ്ങി ഒന്നു മൂത്രമൊഴിച്ച് തിരിച്ചു വന്നിരിക്കുമ്പോഴാണ് തെക്കു വശത്തെ കള്ളൻ കൊണ്ടു പോയ ഒടിഞ്ഞു തൂങ്ങിയ വാഴക്കടക്കൽ കണ്ണു  പതിഞ്ഞതും ഞെട്ടിപ്പോയി...!!
"ദേ ഒരു കുല..”
മാഷുടെ ഉറക്കെയുള്ള ശബ്ദം കേട്ടതും മറ്റുള്ളവരും കണ്ണു തുറന്നു. വീണ്ടും കള്ളൻ കൊണ്ടു പോയൊയെന്ന ധാരണയിൽ ചാടിയെഴുന്നേറ്റ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞത് ശശിമാഷ് തെക്കേ മൂലയിലേക്ക് ഓടുന്നതാണ്.

ചാടിയിറങ്ങി ഉറക്കച്ചടവോടെ ഞങ്ങളും പിന്നാലെ വിട്ടു.
വാഴക്കടക്കൽ കള്ളൻ വെട്ടിക്കൊണ്ടു പോയ കുല തിരികെ കൊണ്ടുവന്നു ചാരി വച്ചിരിക്കുന്നു....!!!

ഞങ്ങളുടെ കണ്ണു തള്ളിപ്പോയി...!!!
അപ്പൊഴേക്കും രാജുവും അർബാനും മറ്റുള്ള രണ്ടു വാഴക്കടക്കലും ചെന്നു നോക്കി.

അവിടേയും അതേ പടി കുലകൾ ചാരി വച്ചിരിക്കുന്നു..!!!!

കുലകളെല്ലാം വലിയ നല്ല തുടമുള്ളതായിരുന്നു. കാർന്നോമ്മാരുടെ നിർദ്ദേശപ്രകാരം ഉണങ്ങിയ വാഴയിലത്തണ്ടു കൊണ്ട്,  ആരും കണ്ട് ‘കണ്ണു കെട്ടാതിരിക്കാൻ‘ മുൻപെ തന്നെ പൊതിഞ്ഞു കെട്ടി വച്ചിരുന്നതാണ്. ആ പൊതിയൽ പോലും മാറ്റിയിട്ടില്ലായിരുന്നു കുല അടിച്ചു മാറ്റിയ കള്ളന്മാർ.

‘എന്നാലും ഇതാരടാ..‘ എന്ന ചോദ്യത്തിന് ഒരു മറുപടിയും കിട്ടിയില്ല.
ഞങ്ങൾ കുലകളെല്ലാം എടുത്തു കൊണ്ടു വന്ന് കാവൽ മാടത്തിൽ പ്രദർശനത്തിനു വച്ചു. കനാൽ ബണ്ടിൽ കൂടി പോകുന്നവർ വിവരമറിഞ്ഞെത്തി. എല്ലാവർക്കും അത്ഭുതമാണ്.

കുല എങ്ങനെ ഇവിടെയെത്തി..?

അപ്പൊഴേക്കും ഡോക്റ്ററുമെത്തി.
“ദേ..കണ്ടൊ...അപ്പൊ ‘അമ്മ'യെ പേടിയുള്ളവരാണ് ഇതെടുത്തത്. അതു കൊണ്ടല്ലെ ഒരു പോറലു പോലു മില്ലാതെ തിരികെ കൊണ്ടു വന്നു വച്ചത്..”
ഡോക്റ്ററുടെ ആ കമന്റ് കേട്ട് എല്ലാവരും ചിരിച്ചു.

“ശരിയാ....കോവാട്ടമ്മയുടെ അടുത്ത് കളി വേണ്ടാ...”
 അർബാനും അതു ശരി വച്ചുത് കൂട്ടച്ചിരിയുണ്ടാക്കി.
ഞങ്ങൾ ആ കുലകളെല്ലാം എടുത്ത് ഡോക്റ്ററുടെ പിന്നാലെ നടന്നു.

“ഇതെവിടേക്കാ..?” കാണാൻ വന്നവരിൽ ഒരാൾ ചോദിച്ചു.

“ഇതിന്റെ ഉടമാവകാശം ഇനി കോവാട്ടമ്മക്കാ...”

ഞങ്ങൾ ആ മൂന്നു കുലകളും കൊണ്ടു വന്ന് നടക്കൽ വച്ചു തൊഴുതു........

Friday, 1 March 2013

നീണ്ടകഥ. മഴയിലൊരു വിരുന്നുകാരൻ... (21)

കഥ ഇതുവരെ.
അമ്മ ലക്ഷ്മിയും മകൾ കാലിനു സ്വാധീനമില്ലാത്ത ഗൌരിയും അനിയത്തി നിർമ്മലയെന്ന നിമ്മിയും അടങ്ങുന്ന കുടുംബം. മകളുടെ രോഗം മാറാനാവാത്തതിൽ മനം നൊന്ത് അഛൻ മരിച്ചു. ഗൌരിയുടെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കിയതിനാൽ കിടപ്പാടം ജപ്തിയിലായതിനാൽ പരാശ്രയമറ്റ കുടുംബം ആത്മഹത്യയിൽ അഭയം തേടാൻ തീരുമാനിക്കുന്നു.
 

ആ രാത്രിയിലെ മഴയിൽ വന്നു കയറിയ അതിഥിയാണ് മാധവൻ. അതിനാൽ ആത്മഹത്യാശ്രമം നടക്കാതെ പോയി.   മാധവനോട് തങ്ങളുടെ ജീവിതകഥ മൂന്നു പേരും കൂടി പറയുന്നു...
 അതിനു ശേഷം മൂവരുടേയും നിർബ്ബന്ധപ്രകാരം മാധവൻ തന്റെ കഥ പറയുന്നു. ഗൾഫിലായിരുന്ന മാധവൻ  കാൽ നൂറ്റാണ്ടിലേറെക്കാലം  തന്റെ കുടുംബത്തിന്റെ  രക്ഷക്കായി ഒറ്റക്ക്  ഗൾഫിൽ കഴിഞ്ഞു. ഭാര്യ ദേവൂനു സുഖമില്യാതായതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുന്നു.  വീട്ടിലെ  കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത്  ദേവൂനെ വീണ്ടും ആശുപത്രിയിലാക്കി. ദേവുവിന്റെ ആഗ്രഹ പ്രകാരം മക്കളുടെ വിവാഹം ഒരേ പന്തലിൽ നടത്തി. ദേവുവിന്റെ വിയോഗത്തോടെ അഛനും  മക്കളുമായുള്ള ബന്ധത്തിൽ കാതലായ  വിള്ളൽ വീണു. 

 മക്കളുടെ അവഗണന സഹിക്കാൻ കഴിയാതെ തന്റെ ചിലവുകൾക്കായി മാധവൻ കൂലിപ്പണിക്കു പോകുന്നു. അസുഖത്തിനു സർക്കാരാശുപത്രിയിൽ പോയ മാധവന് ഒരു തിരിച്ചരിയൽ പോലുമില്ലാത്തത് വലിയ വിഷമമുണ്ടാക്കി. ഇതെല്ലാം മക്കൾക്കുണ്ടാക്കിയ നാനക്കേട് ചില്ലറയല്ല. അതും പറഞ്ഞുണ്ടായ വഴക്കിൽ നാട്ടുകാർ ഇടപെടേണ്ടി വന്നു.... നടുവേദന കലശലായത് തരമാക്കി മൈസൂറിൽ കൊണ്ടുപോയി ചികിത്സിക്കാമെന്നു പറഞ്ഞ കൊണ്ടുപൊയ അഛൻ മാധവനെ മൈസൂർ കാട്ടിൽ ഉപേക്ഷിച്ച് മക്കൾ കടന്നു കളയുന്നു. 

വന്യമൃഗങ്ങളുടെ ഒന്നും ആക്രമണത്തിനിരയാകാതെ  ലോറിത്തൊഴിലാളികൾ മാധവനെ രക്ഷപ്പെടുത്തി.  ഒരു വർഷത്തിനു ശേഷം മാധവൻ അപ്രതീക്ഷിതമായി  ഒരു നിയോഗം പോലെ  ലക്ഷ്മിയുടേയും കുടുംബത്തിന്റേയും അടുക്കൽ എത്തിച്ചേരുന്നു. അപ്രതിക്ഷിതമായി വീണു കിട്ടിയ ഒരു മെസ്സിന്റെ ചുമതല മാധവന്റെ നേതൃത്വത്തിൽ ലക്ഷ്മിയും കുടുംബവും ഏറ്റെടുക്കുന്നു. ഈ വരുമാനം കോണ്ട്  ജപ്തി വരെയെത്തിയ  ബാങ്കിലെ കടം അടച്ചു തീർക്കാനാവും എന്ന ആത്മവിശ്വാസം ആ കുടുംബം ഒരു പുതുജീവിതത്തിനു തെയ്യാറാവുന്നു. അതോടെ അസൂയാലുക്കൾ മാധവനേയും  ലക്ഷ്മിയുടെ കുടുംബത്തേയും ചേർത്ത് അപവാദങ്ങൾ  പരത്തുന്നു. അപവാദത്തിൽ നിന്നും രക്ഷപ്പെടാനായി തങ്ങളുടെ രണ്ടാനച്ചനായി മാധവനെ  മക്കൾ തീരുമാനിക്കുന്നെങ്കിലും, അതൊരു പരിഹാരമല്ലെന്നും അപവാദങ്ങളുടെ കാരണങ്ങളും മറ്റും അവരെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുന്നു.

 ഒരു ദിവസം നിമ്മിയുടെ പഴയ സഹപാഠി  സുനിത തന്റെ സഹോദരന് വേണ്ടി നിമ്മിയെ വിവാഹമാലോചിച്ച് നേരിട്ടു വരുന്നു. ഗൌരിയെ ഈയവസ്ഥയിൽ വിട്ടിട്ട് പോകാൻ മനസ്സില്ലെന്നു പറഞ്ഞ്  നിമ്മി എതിർക്കുന്നു. ചൊവ്വാദോഷമുള്ള  ഗൌരിയെ കെട്ടുന്നവൻ മുന്നുമാസത്തിൽ കൂടുതൽ ജീവിക്കില്ലെന്ന ജ്യോത്സ്യന്റെ പ്രവചനം പറഞ്ഞ് ഗൌരിയും വിവാഹത്തെ എതിർക്കുന്നു. മനസ്സു മടുത്ത മാധവന് പെട്ടെന്ന്  അസുഖം കൂടി ആശുപത്രിയിൽ കൊണ്ടു പോകുന്നു.  

 രണ്ടുപേരും വിവാഹത്തിന്  ഓരോ കാരണങ്ങൾ പറഞ്ഞ് പിന്മാറുന്നത് മാധവനും ലക്ഷ്മിക്കും വല്ലാത്ത നോവായി മാറി.  അതിനിടക്ക് സുനിൽ പെണ്ണു കാണാൻ വരുന്നതായുള്ള വിവരം കിട്ടി. മാധവൻ തന്റെ കഴിഞ്ഞകാല കഥയുടെ ബാക്കി കൂടി പറയുന്നു. കാട്ടിൽ നിന്നും രക്ഷപ്പെട്ടതിനു ശേഷം ചായക്കടയിൽ ജോലിക്കാരനായതും  ആന വന്നു വിരട്ടിയതും,പിന്നെ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിച്ചതും, തട്ടിപ്പറിച്ച ഒരു ലക്ഷവും പിന്നെ  ഇവിടെ എത്തിയതും.


നിമ്മിയെ പെണ്ണു കാണാൻ വന്നു. മാധവന്റെ കുടൽ മുഴുവനും ദ്രവിച്ച്,ഏതു നിമിഷവും മരണം സംഭവിക്കാവുന്ന അവസ്ഥയിലെത്തിയെന്നു കേട്ട് ലക്ഷ്മിക്ക് സ്വബോധം നഷ്ടമായി. പോരുന്ന വഴി അമ്പലത്തിൽ വച്ച് മാധവൻ ഒരു നാടകം പ്ലാൻ ചെയ്തു. ...... രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ നാടകത്തിന്റെ റിഹേഴ്സല്‍ ആവശ്യമില്ലാത്ത കഥപാത്രങ്ങള്‍ അഭിനയം തുടങ്ങി.....  ആ നാടകത്തിന്റെ അവസാനം ലക്ഷ്മിയുടെ നിർബ്ബന്ധത്തിനു വഴങ്ങിയിട്ടെന്നോണം മാധവന് , തന്റെ മകളുടെ പോലും പ്രായമില്ലാത്ത ഗൌരിയുടെ കഴുത്തിൽ താലി കെട്ടേണ്ടി വന്നു.... നിമ്മിയുടെ കല്യാണം നടക്കുമെന്നുറപ്പായി.  കൺ‌ട്രാക്റ്റമസ്സിന്റെ കയ്യിൽ നിന്നും പണം വങ്ങി  ങ്ങൾ എല്ലാം എടത്തു. പട്ടത്തിലെ  ഹളിൽ വച്ച് കല്യണം ംഗിയായി നടന്നു.

 തുടർന്നു വായിക്കുക... 

മിറാക്കിൾ...

 എല്ലാത്തിനുമുപരി ഇന്നു തന്റെ പുരുഷനോടൊപ്പമുള്ള ആദ്യരാത്രിയാണെന്ന തിരിച്ചറിവിൽ, താലി കൈകളിൽ  കൂട്ടിപ്പിടിച്ച്  പതിവിലേറെ വാചാലയാകുകയായിരുന്നു ഗൌരി....

വീട്ടിലെത്തിയപ്പോൾ സെയ്തുക്കായും കണാരേട്ടനും ബഷീറിന്റെ ഉമ്മയും മറ്റും പടിക്കൽ തന്നെ ഉണ്ടായിരുന്നു. നാളത്തെ ഹോട്ടൽ മുടക്കാനാവില്ലല്ലൊ. അതിന്റെ പണികളിലായിരുന്നു എല്ലാവരും. കാറിന്റെ ശബ്ദം കേട്ടാണ് എല്ലാവരും ഓടി വന്നത്.

ഗൌരിയെ കാറിൽ നിന്നും ഇറക്കി തന്റെ വണ്ടിയിൽ ഇരുത്തി വീട്ടിനകത്തേക്ക് കൊണ്ടു പോയി ബഷീറിന്റെ ഉമ്മ. അതൊന്നും കാണാനോ സഹായിക്കാനോ നിൽക്കാതെ ലക്ഷ്മി അകത്തേക്കോടി. നിമിഷ നേരം കൊണ്ട് മാധവനുള്ള ജൂസ്സുമായി ലക്ഷ്മി തിരിച്ചെത്തി.
അത് മുഴുവൻ മാധവൻ കുടിക്കുന്നത് കണ്ടിട്ടേ ലക്ഷ്മി നിന്നിടത്തു നിന്ന് അനങ്ങിയുള്ളു.

കല്യാണ വിശേഷങ്ങൾ പറഞ്ഞിരുന്ന് നേരം പോയതറിഞ്ഞില്ല.
രാത്രി വൈകിയതോടെ  എല്ലാവരും കാലത്ത് വരാമെന്ന് പറഞ്ഞ് യാത്രയായി.
ഉച്ചക്ക് സദ്യ കഴിച്ചതു കൊണ്ടാകും ആർക്കും വിശപ്പ് തോന്നിയില്ല. ഗൌരിക്ക് ഒന്നും വേണ്ടെന്നവൾ വന്നപ്പോൾ  തന്നെ പറഞ്ഞിരുന്നു. അത് കഴിഞ്ഞാണവൾ അമ്മയുടെ സഹായത്തോടെ കുളിക്കാൻ കയറിയത്.

ഇന്നൊരു നിമിഷം പോലും നടുവൊന്നു നിവർത്താൻ കഴിയാത്തതു കൊണ്ടും, ഭക്ഷണമൊന്നും കഴിക്കാത്തതു കൊണ്ടും ക്ഷീണിതനായ മാധവൻ തന്റെ ഡെസ്ക്കിൽ കയറി നിവർന്നു കിടന്നു.
ആ ജൂസ്കൂടി കഴിച്ചതോടെ ക്ഷീണം ഒന്നുകൂടി വർദ്ധിച്ചു. ഇന്നു കാലത്തു മുതൽ വല്ലാത്തൊരു അസ്വസ്തത തോന്നിയിരുന്നെങ്കിലും കല്യാണത്തിരക്കിൽ കാര്യമാക്കിയില്ല. വെറുതെ കണ്ണുകളടച്ച് മലർന്നു കിടന്ന് മാധവൻ കല്യാണം ഒന്നു കൂടി കാണുകയായിരുന്നു.
അതിനിടക്ക് എപ്പൊഴോ മാധവൻ ഒന്നു മയങ്ങിപ്പോയിരുന്നു.

ബഷീർ വന്ന് വിളിച്ചുണർത്തിയപ്പോഴാണ് മാധവൻ കണ്ണു തുറന്നത്. കുറച്ചു കഴിഞ്ഞ് അവൻ സെക്കന്റ് ഷോ കാണാനായി പോകുകയാണെന്ന് പറഞ്ഞപ്പോൾ മാധവൻ പറഞ്ഞു.
“ഈ പെരും മഴയത്ത് എന്തു കാണാനാടാ മോനേ..  കല്യാണത്തിന് നിനക്ക് പിടിപ്പത് പണിയുണ്ടായിരുന്നില്ലെ...? ഇവിടെങ്ങാനും കിടന്നുറങ്ങടാ..”
“എന്നാൽ ഞാൻ കൂട്ടുകാരുടെ അടുത്ത് പറഞ്ഞിട്ട് വരാം...”
അതും പറഞ്ഞ് ബഷീർ സൈക്കിളുമായി പോയി...

മയക്കം കഴിഞ്ഞെങ്കിലും മാധവൻ ഡെസ്ക്കിൽ തന്നെ കിടന്നു.
പിന്നെ ലക്ഷ്മി വന്ന് കയ്യിൽ പിടിച്ചപ്പോഴാണ് എഴുന്നേറ്റത്.
“വെള്ളം ചൂടക്കി കൊണ്ടു വച്ചിട്ടുണ്ട്. കുളിക്കണ്ടെ...?”
മാധവൻ തലയാട്ടിയിട്ട് ഹോട്ടലിന്റെ അടുക്കള വഴി പിന്നാമ്പുറത്തിറങ്ങി.
അവിടെ ഒരു തെങ്ങിൻ ചുവട്ടിലാണ് സാധാരണ കുളിക്കാറ്.
ഇന്ന് മഴയുള്ളതുകൊണ്ടാണ് അമ്മിക്കല്ലിനോട് ചേർന്നുള്ള ഇത്തിരി ഒഴിഞ്ഞ സ്ഥലത്ത് ലക്ഷ്മി ചൂടുവെള്ളം വച്ചിരുന്നത്. പുറത്ത് കോരിച്ചൊരിയുന്ന മഴയും നോക്കി ചൂടുവെള്ളം മേത്തൊഴിച്ച് കുളിക്കാൻ നല്ല സുഖം തോന്നി. സോപ്പ്  തേക്കുന്ന പതിവൊന്നും മാധവനില്ല. തോർത്ത് നനച്ച് ദേഹത്തൊക്കെ നല്ലവണ്ണം അമർത്തി തുടക്കും. പിന്നെ കുറച്ചു കൂടി വെള്ളം ഒഴിച്ചു ഒന്നു കൂടി കഴുകിയാൽ മാധവന് തൃപ്തിയായി.

കുളി കഴിഞ്ഞ് അടുക്കളയിലേക്ക് കയറുമ്പോഴേക്കും ലക്ഷ്മി ലുങ്കിയുമായി അവിടെ കാത്തിരിക്കുന്നുണ്ടാവും. ഈയിടെയായി അങ്ങനെയാണ് ലക്ഷ്മി. മാധവൻ ഒറ്റക്കാണെങ്കിൽ തൊട്ടടുത്തു തന്നെ ലക്ഷ്മിയും കാണും. മാധവന്റെ അരോഗ്യസ്ഥിതിയെപ്പറ്റി ഡോക്ടർ കൊടുത്ത മുന്നറിയിപ്പിനു ശേഷമാണ് ലക്ഷ്മിയിൽ ഈ ജാഗ്രത കാണാനായത്.
അന്നൊരിക്കൽ മാധവൻ പറയുകയും ചെയ്തു.
“ഈയാള് പേടിക്കണ്ടടോ... ഇപ്പോഴൊന്നും ഞാൻ പോകില്ല. നിമ്മിയുടെ കല്യാണമൊക്കെ കഴിഞ്ഞിട്ടേ....!”
അത്രയും പറഞ്ഞപ്പോഴേക്കും ലക്ഷ്മി മാധവന്റെ വായ പൊത്തി.
“ഇങ്ങനെ അരുതാത്തതൊന്നും പറയണ്ട.....”
അതോടെ ലക്ഷ്മിയുടെ കണ്ണുകൾ നിറയാൻ തുടങ്ങിയത് മാധവനും വേദനയുണ്ടാക്കി.

മാധവൻ കുളി കഴിഞ്ഞ് തന്റെ ഡെസ്ക്കിൽ വന്നിരുന്നു.
നനഞ്ഞ തുണിയുമായി അകത്തേക്കു പോയ ലക്ഷ്മി  മിക്സിയിൽ അടിച്ച കഞ്ഞിയുമായാണ് വന്നത്. കുറച്ച് മോരും ഉപ്പും മാത്രമേ കഞ്ഞിയിൽ വേണ്ടിയിരുന്നുള്ളു. അച്ചാറു കൂടി ഉണ്ടായാൽ ‘ബഹു വിശേഷായീന്നാ’ പറയുക. പക്ഷേ, എരുവൊന്നും ഈയിടെയായി വായിൽ തൊടീക്കാൻ വയ്യ. പ്രാണൻ പോകുന്ന എരിച്ചിലായിരിക്കും പിന്നെ. അതുകൊണ്ട് അച്ചാർ തൊടീക്കാറില്ല ലക്ഷ്മി. സ്വാദുള്ള കഞ്ഞിയായിട്ടും കുറച്ചെ കുടിക്കാനായുള്ളു. അപ്പോഴേക്കും മടുപ്പു തോന്നിയിട്ട് നിറുത്തി. ലക്ഷ്മി പാത്രത്തിൽ നോക്കിയിട്ട് പറഞ്ഞു.
“അയ്യൊ.. ഇതൊട്ടും കഴിച്ചില്ലല്ലൊ....”
“അതു മതി. വായക്കൊന്നും ഒരു രുചിയും തോന്നണില്ല... ഇഷ്ടമില്ലാതെ കഴിച്ചാൽ പിന്നെ ശർദ്ദിക്കും...”

പാത്രം വാങ്ങി ഒരു നടുവീർപ്പോടെ ലക്ഷ്മി അകത്തേക്ക് പോയി...

മഴയുടെ ശക്തി കൂടുകയാണെന്ന്  ജനാലയിലൂടെ അടിച്ചു കയറിയ കാറ്റ് വിളിച്ചു പറഞ്ഞു.
മാധവൻ എഴുന്നേറ്റു ചെന്ന് ജനാലയിലെ  തട്ടിക കാറ്റ് കടക്കാത്ത വിധം അടച്ചു വച്ചു.

മാധവൻ ഗേയ്റ്റും അടച്ച് കുറ്റിയിട്ട് വീണ്ടും തന്റെ ഡെസ്ക്കിൽ വന്നിരുന്നു.
അപ്പോഴേക്കും ലക്ഷ്മിയും എത്തി.
ലക്ഷ്മിയെ കണ്ടതും മാധവൻ പറഞ്ഞു.
‘അടുത്ത  വേനലാവുമ്പോൾ ഓല മാറ്റി ഓടോ ആസ്ബസ്റ്റോസ്സൊ മേയണം...  നിമ്മിയുടെ കല്യാണത്തിനായി വിൽക്കാനുള്ള സ്ഥലത്തിന് കിട്ടുന്ന കാശിൽ ബാക്കിയുണ്ടാകും.   അതുകൊണ്ട് വലിയ ബുദ്ധിമുട്ടില്ലാതെ ചെയ്യാനാകും..”

ഒരു പുതിയ ഷർട്ടും മുണ്ടും മാധവന്റെ നേരെ നീട്ടിയിട്ട് ലക്ഷ്മി പറഞ്ഞു.
“ഇതിട്ടോളൂ.. തണുക്കില്ല...”
മാധവൻ പുതുവസ്ത്രങ്ങൾ കയ്യിലിട്ട് തിരിച്ചും മറിച്ചും നോക്കി.
പിന്നെ സാവധാനം ലക്ഷ്മിയുടെ മുഖത്തേക്ക് ആകാംക്ഷയോടെ നോക്കി...
ലക്ഷ്മി മാധവന്റെ മുഖത്തു നോക്കാതെ ശബ്ദം താഴ്ത്തി പറഞ്ഞു.
“കുളിച്ചൊരുങ്ങി, സെറ്റുടുത്ത്, മുല്ലപ്പൂവും ചൂടി , ചന്ദനക്കുറിയും തൊട്ട്, പുതുമണവാട്ടിയായി കാത്തിരിക്കുകയാ ഗൌരി. പോകണം. അവളെ ആശ്വസിപ്പിക്കണം. അവളെ പറഞ്ഞു മനസ്സിലാക്കണം...!!”
“ലക്ഷ്മി.., ഒരു ഭർത്താവാകാൻ വേണ്ടിയല്ല ഞാൻ....”
“അതവൾക്കറിയില്ലല്ലൊ. അവളെ  സംബന്ധിച്ചിടത്തോളം അവളുടെ വിവാഹം കഴിഞ്ഞു.
അതും ദൈവത്തിനു തുല്യമായൊരാൾ. ഇതിലും വലിയൊരു ഭാഗ്യം ഇനിയവൾക്ക് വരാനില്ലത്രെ. ഇതുവരെ കാണിച്ച നന്ദികേടിന് അവൾക്കീ നെഞ്ചിൽ കിടന്നു മാപ്പു പറയണമത്രെ...!!”
മാധവൻ ഒന്നും മിണ്ടാതെ ലക്ഷ്മിയുടെ മുഖത്തേക്കു തന്നെ നോക്കിക്കൊണ്ടിരുന്നു.
ലക്ഷ്മി മുഖം നേരെ കൊടുക്കാതെ വശം ചെരിഞ്ഞു നിന്നു.
ആ കണ്ണുകൾ നനയുന്നുണ്ടെന്ന് മാധവന് തോന്നി.

തന്റെ കയ്യിലിരിക്കുന്ന പുതു വസ്ത്രത്തിലേക്കും  ലക്ഷ്മിയുടെ മുഖത്തേക്കും മാറി മാറി നോക്കിയിട്ട്, എന്തോ തീരുമാനിച്ചതുപോലെ മാധവൻ ഡെസ്ക്കിൽ നിന്നും താഴെയിറങ്ങി.
താഴെയിറങ്ങിയ മാധവന് പെട്ടെന്ന് തല കറങ്ങുന്നതായി തോന്നി. വേഗം ഡെസ്ക്കിൽ പിടിച്ച് മറ്റെ കൈകൊണ്ട്  നെറ്റിയിൽ  ചുറ്റിപ്പിടിച്ചു. അതു കണ്ട ലക്ഷ്മി മാധവന്റെ തോളിൽ പിടിച്ചിട്ട് പരിഭ്രമത്തോടെ ചോദിച്ചു.
“എന്താ... എന്തു പറ്റി...?”
“ഒന്നുമില്ല.. പെട്ടെന്ന് തല കറക്കം പോലെ...”
വലിഞ്ഞു മുറുകിയ മാധവന്റെ മുഖം, താനനുഭവിക്കുന്ന മനോവിഷമം വിളിച്ചു പറയുന്നുണ്ടായിരുന്നു. ചെയ്യാൻ പാടില്ലാത്തതു ചെയ്തുവെന്ന തോന്നലോ, അരുതാത്തതാണ് ചെയ്യാൻ പോകുന്നതെന്ന തോന്നലോ മാധവനെ വല്ലാത്തൊരു മനഃസംഘർഷത്തിനിടയാക്കിയിരുന്നു.
ലക്ഷ്മിക്കത് മനസ്സിലാകുന്നുണ്ടായിരുന്നുവെങ്കിലും അവർ നിസ്സഹായയായിരുന്നു.
മാധവൻ തല ഉയർത്തി ഒന്നു കൂടി ചോദിച്ചു.
“ഞാൻ പോണോ.. ലക്ഷ്മി...”
“എന്റെ മോളെ കരയിക്കരുത്.. അവളെ നിരാശയാക്കരുത്. എനിക്ക് പേടിയുണ്ട്...?”
“എന്ത്...?”
“അന്ന് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച രാത്രി, ഓർക്കുന്നില്ലെ... മാമൻ ഈ വീട്ടിൽ വന്നു കയറിയ ആ രാത്രിയിൽ ഒരു കുപ്പിയിലെ വിഷമാണ് ചോറിൽ ഒഴിച്ചത്. പൊട്ടിക്കാത്ത ഒരു കുപ്പി ബാക്കിയുണ്ടായിരുന്നു. പിറ്റേന്ന് അതു അലമാരയിൽ നിന്നും അപ്രത്യക്ഷമായിരുന്നു. ആരെടുത്തെന്ന് അറിയില്ല. ഗൌരി അതെടുത്ത് മാറ്റിയിട്ടുണ്ടാവുമെന്ന് അന്നേ സംശയമുണ്ടായിരുന്നു. ഇപ്പോഴും സംശയമുണ്ട്...!?”
അതുകേട്ട് മാധവൻ വിളറിവെളുത്ത് നിന്നു...!!
പിന്നെ ഒരു നിമിഷം കണ്ണടച്ച് നിന്നിട്ട് പറഞ്ഞു.
“ഞാൻ പോകാം... ഞാൻ പോകാം....!”

മാധവൻ പുതിയ ഷർട്ടും മുണ്ടും മാറി...
കല്യാണമായതുകൊണ്ട് നിമ്മിയുടെ നിർബ്ബന്ധത്തിനു വഴങ്ങി താടിയൊക്കെ ഇന്നലെത്തന്നെ വടിച്ചിരുന്നു. മാധവൻ ലക്ഷ്മിയെ നോക്കി എന്തോ ഒന്നു പറയണമെന്ന് തോന്നിയെങ്കിലും പറഞ്ഞില്ല.  നടക്കാൻ തുടങ്ങിയ മാധവനെ ഒരു അസ്വസ്തത പൊതിഞ്ഞു.

ഉള്ളിൽ ഒരു പരപരപ്പ്...
ഒരു ശ്വാസം മുട്ടൽ പോലെ...
വീണ്ടും തിരിഞ്ഞ്  ലക്ഷ്മിയെ നോക്കി.
അത് മനസ്സിലാക്കിയ ലക്ഷ്മി മാധവന്റെ കയ്യിൽ പിടിച്ചിട്ട് പറഞ്ഞു.
“ഞാൻ പിടിക്കാം....”

മാധവന്റെ കൈകളുടെ വിറയൽ ലക്ഷ്മിയെ പരിഭ്രാന്തിയിലാക്കി...!
നടക്കാൻ ശേഷിയില്ലാത്ത ഒരാളെ താങ്ങിപ്പിടിച്ച് കൊണ്ടു പോവുന്നതു പോലെയാണ് മാധവനെ ലക്ഷ്മി ഗൌരിയുടെ മുറിവാതിൽക്കൽ എത്തിച്ചത്.  ഗൌരിയുടെ വാതിൽക്കലെത്തിയ മാധവൻ തിരിഞ്ഞു നിന്ന് ലക്ഷ്മിയുടെ കണ്ണുകളിലേക്ക് നോക്കി. പിന്നെ ഇടത്തെ കൈ കൊണ്ട് ലക്ഷ്മിയെ ചുറ്റിപ്പിടിച്ച് തന്റെ നെഞ്ചോട് ചേർത്തു നിറുത്തി. മാധവന്റെ കണ്ണിൽ ഉരുണ്ടു കൂടിയ ഒരു തുള്ളി കണ്ണു നീർ ഒലിച്ചിറങ്ങിയത് ലക്ഷ്മിയുടെ മേൽ വീണ് പൊട്ടിച്ചിതറി...
അതു കണ്ട് ലക്ഷ്മി തെല്ലൊരു ഗദ്ഗദത്തോടെ ആശ്വസിപ്പിച്ചു.
“അങ്ങ് തെറ്റൊന്നും ചെയ്യുന്നില്ല. അങ്ങ് താലി കെട്ടിയ പെണ്ണിന്റെ അരികിലേക്കാണ് പോകുന്നത്. അവളോട് നീതി മാത്രമേ കാണിക്കുന്നുള്ളു. അത് അങ്ങയുടെ കടമയാണ്...!!”

മാധവൻ തലകുലുക്കിയതേയുള്ളു...
മറ്റൊന്നും സംസാരിക്കാൻ മാധവന് കഴിഞ്ഞില്ല...
മാധവനെ വാതിലിന്റെ നേരെ തിരിച്ചു നിറുത്തിയിട്ട് പറഞ്ഞു.
“വാതിൽ അകത്തു നിന്നും കുറ്റിയിടണ്ട. ചേർത്തടച്ചാൽ മതി. എന്തെങ്കിലും അസ്വസ്ഥത തോന്നിയാൽ  ‘ലക്ഷ്മീ..’ എന്നൊരു വിളി മതിയാകും. ഞാൻ ഓടി വന്നിരിക്കും... ഈ വാതിൽക്കൽ തന്നെ ഞാൻ ഇരിപ്പുണ്ടാകും...”
അതിനും മാധവൻ തലകുലുക്കിയതേയുള്ളു...
ലക്ഷ്മി വാതിൽ തള്ളിത്തുറന്നു...

അകത്ത്, കട്ടിലിനോട് ചേർന്ന് തന്റെ വണ്ടിയിൽ ചാരിക്കിടക്കുന്ന ഗൌരിയെ ഒരു നിമിഷം മാധവൻ നോക്കി നിന്നു....!
മുല്ലപ്പൂ ചൂടി,  ചന്ദനക്കുറിയും ചാർത്തി,  ചിരിക്കുന്ന മുഖത്തോടെ തന്നേയും കാത്തിരിക്കുന്ന ഗൌരിയുടെ പ്രതീക്ഷ നിറഞ്ഞ മുഖം പ്രകാശമാനമായിരുന്നു.
ഉള്ളിലെവിടെയോ ഒരു കുഞ്ഞു സങ്കടം വന്നു നിറയുന്നത് മാധവനറിയുന്നുണ്ടായിരുന്നു.
മാധവനെ കണ്ടതും ബഹുമാനപൂർവ്വം ഗൌരി നിവർന്നിരുന്നു....
അകത്തേക്കു നോക്കി ലക്ഷ്മി പറഞ്ഞു.
“ഗൌരി മോളെ.. അമ്മ വാക്കു പറഞ്ഞതു പോലെ മാമനെ എത്തിച്ചിരിക്കുന്നു....!”

അകത്തു കടന്ന മാധവൻ തിരിഞ്ഞ് ലക്ഷ്മിയെ ഒന്നു നോക്കിയപ്പോഴേക്കും ലക്ഷ്മി വാതിൽ ചേർത്തടച്ചു കളഞ്ഞു.

പിന്നെ നേരെ നടന്ന്, സെറ്റ് സാരിയിൽ പൊതിഞ്ഞ്, ആഭരണങ്ങൾ അണിഞ്ഞ് തങ്കവിഗ്രഹം പോലിരിക്കുന്ന ഗൌരിയുടെ മുന്നിലെത്തി.
മുന്നിലെത്തിയതും അവൾ കുനിഞ്ഞ് മാധവന്റെ കാലിൽ തൊട്ടു വണങ്ങി...
മാധവൻ അവളെ തോളിൽ പിടിച്ച് നിവർത്തി...
മാധവന്റെ കൈകൾ കൂട്ടിപ്പിടിച്ച്  ഒരു മുത്തം കൊടുത്തിട്ട്  പറഞ്ഞു.
“എനിക്ക് സന്തോഷമായി... ! സന്തോഷമായി..!
ഇനിയെന്നെ എഴുന്നേൽ‌പ്പിച്ച് നിറുത്തണം. മാമന്റെ കാലിന്റെ ബലത്തിൽ എനിക്ക് ആ നെഞ്ചിൽ  കെട്ടിപ്പിടിച്ച് നിൽക്കണം. എന്റെ നെഞ്ചിന്റെ വിങ്ങൾ മാറുന്നതുവരെ...!
എന്റെ സങ്കടങ്ങൾ ഒഴുകിത്തീരുന്നതു വരെ....!!”
സന്തോഷം കൊണ്ടാകും ഗൌരിയുടെ കണ്ണുകൾ നിറഞ്ഞു.
മാധവന് ഒന്നും ശബ്ദിക്കാനാവുന്നില്ല.

അവളുടെ ഏതാഗ്രഹവും സാധിച്ചുകൊടുക്കാൻ തെയ്യാറായിരുന്നു.
അവളെ എങ്ങനെ എടുത്തു പൊക്കുമെന്ന് ഓർക്കുകയായിരുന്നു മാധവൻ.
അതു മനസ്സിലാക്കിയെട്ടെന്നോണം ഗൌരി പറഞ്ഞു.
“മാമൻ കുനിഞ്ഞ് എന്നെ വട്ടം പിടിച്ചാൽ മതി. ഞാൻ മാമന്റെ കഴുത്തിൽ മുറുക്കി പിടിച്ചോളാം. എന്നിട്ട്  മാമൻ സാവധാനം നിവർന്നാൽ മതി...”
അങ്ങനെയാണ് നിമ്മി പൊക്കുന്നതെന്ന് പല പ്രാവശ്യം കണ്ടിട്ടുണ്ട്.
അതുപോലെ തന്നെ മാധവൻ കുനിഞ്ഞ് ഗൌരിയുടെ കക്ഷത്തിനു താഴെക്കൂടി കൈകൾ കടത്തി കോർത്തു പിടിച്ചു. നിമ്മി മാധവന്റെ കഴുത്തിൽ കൈകൾ ചുറ്റി  വരിഞ്ഞു മുറുക്കിപ്പിടിച്ചു.
എന്നിട്ട് പറഞ്ഞു.
“ഇനി സാവധാനം നിവർന്നാൽ മതി മാമാ...”
മാധവൻ സാവധാനം നിവരാൻ ശ്രമിച്ചെങ്കിലും അതത്ര എളുപ്പമല്ലെന്ന് ബോദ്ധ്യപ്പെട്ടു. ഗൌരിയുടെ  ഭാരം താങ്ങാൻ തനിക്ക് കഴിയില്ലെന്നൊരു തോന്നൽ...
എങ്കിലും ഒന്നു കൂടി ശ്രമിച്ചു. ഗൌരി ഒരു കയ്യ് കഴുത്തിൽ ചുറ്റിപ്പിടിച്ച് മറ്റെ കൈ കസേരക്കയ്യിൽ പിടിച്ച് മുകളിലേക്ക് തള്ളി. അന്നേരം കുറച്ച് എളുപ്പം കിട്ടിയതോടെ മാധവൻ സർവ്വ ശക്തിയുമെടുത്ത് പൊക്കി. നടു നിവർന്നതും ഗൌരി മാധവന്റെ കഴുത്തിൽ ഇറുക്കിപ്പിടിച്ചു.
അണച്ചു പോയ മാധവന്റെ കണ്ണിൽ പെട്ടെന്ന് ഇരുട്ടു കയറുന്നതു പോലെ...!
കണ്ണുകൾ അടച്ചും തുറന്നും നോക്കിയിട്ടും കണ്ണുകളുടെ കാഴ്ച കിട്ടുന്നില്ല...!

നിവർന്നു നിന്നതോടെ ഗൌരി മാധവന്റെ കവിളത്തും കഴുത്തിലും ഒക്കെ വർദ്ധിച്ച സന്തോഷത്തോടെ ഉമ്മ വക്കാൻ തുടങ്ങി. മാധവൻ തല വെട്ടിച്ച് തന്റെ കാഴ്ച വീണ്ടു കിട്ടാൻ നോക്കിയെങ്കിലും, കണ്ണു തുറന്നിട്ടുണ്ടോന്ന് പോലും അറിയാൻ വയ്യാത്ത ഒരവസ്ഥയിലെത്തി. അതോടെപ്പം  വീഴാതിരിക്കാൻ ഗൌരിയെ മുറുക്കി പിടിക്കുകയും വേണമായിരുന്നു.
ശബ്ദമെടുത്ത് എന്തെങ്കിലും പറയണമെന്നുണ്ടെങ്കിലും അതെപ്പോഴേ നഷ്ടമായിരുന്നു...!

അടിവയറ്റിൽ എന്തൊക്കെയോ ഉരുണ്ടു കൂടുന്നതും കോളിളക്കമുണ്ടാക്കി ഒരിരമ്പലോടെ  മുകളിലേക്ക് കയറി വരുന്നതും  തിരിച്ചറിയുന്നുണ്ടായിരുന്നു. അത് തൊണ്ടയിലേക്ക് കടന്നതും  വളഞ്ഞു കുത്തിപ്പോയ മാധവൻ ‘ഓ...’ എന്നൊരു ശബ്ദം അറിയാതെ വന്നതോർമ്മയുണ്ട്. വായിൽ നിന്നും നിറഞ്ഞു ചാടിയത് കസേരയിലും ചുറ്റുപാടിലും രക്തപ്രളയമാക്കിയത് ആരും  കണ്ടില്ല. തൊട്ട നിമിഷം പച്ചച്ചോരയുടെ മണം അവിടെയാകെ പരന്നു. ആ മണം കിട്ടിയ നിമിഷം ഗൌരി പരിഭ്രാന്തിയോടെ ചോദിച്ചു.
“മാമാ... എന്താത്... എന്താ ഒരു മണം.. ചോരേടെ...?!”
മറുപടി പറയാൻ മാധവൻ അത് കേട്ടില്ല...
അതോടൊപ്പം മാധവന്റെ പിടി അയയുന്നുവെന്ന് തോന്നിയ നിമിഷം ഗൌരി ഭയപ്പാടോടെ  പറഞ്ഞു.
“മാമാ പിടിവിടല്ലെ.... എന്നെ മുറുക്കിപ്പിടിക്ക്....!”
മാധവന്റെ കഴുത്തിൽ ഇറുക്കിപ്പിടിച്ച് വീഴാതിരിക്കാൻ ഗൌരി ആവുന്നത്ര ശ്രമിക്കുന്നുണ്ടായിരുന്നു.  അതിനിടക്ക് തല തിരിച്ച് മാമന്റെ മുഖത്ത് നോക്കാൻ ഗൌരിക്ക് കഴിയുമായിരുന്നില്ല...

മാധവന്റെ ഉൾക്കണ്ണിൽ അപ്പോൾ സന്തോഷപ്രദമായ ഒരു കാഴ്ചയുണ്ടായിരുന്നു...
തന്റെ എല്ലാമെല്ലാമായ ദേവു അങ്ങകലെ നിന്ന് കയ്യാട്ടി വിളിക്കുന്ന കഴ്ച...!
“പോന്നോളു... ഇങ്ങോട്ടു പോന്നോളു... ഉള്ളതെല്ലം ആ കുട്ടിക്ക് കൊടുത്തിട്ട് വെറും കയ്യോടെ പോന്നോളു...!!!”
അതു കണ്ട് മാധവന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു....
ആ പുഞ്ചിരിക്കിടയിലാണ് രണ്ടാമത്തെ ഉരുണ്ടു കയറ്റം...
ഉള്ളിലുള്ള സകലതും ഇളക്കി മറിച്ചു കൊണ്ട് മുകളിലേക്ക് ഇരച്ചു കയറിയതോടെ ശക്തമായി വളഞ്ഞു കുത്തിപ്പോയ മാധവനെ മുറുക്കെ പിടിച്ച് ഗൌരി പേടിച്ചു വിറച്ചു...!
 പെട്ടെന്ന് മാമന്റെ പിടി അയയുന്നുവെന്ന് തോന്നിയ ഒരു നിമിഷം, ആ ശർദ്ദിലിനിടയിൽ തല വെട്ടിച്ചു പിന്നിലേക്ക് നോക്കിയ ഗൌരി, താനിരുന്ന കസേരയും ചുറ്റുപാടും രക്തപ്രളയമായി കിടക്കുന്നതു കണ്ട് ഞെട്ടി വിറച്ചു...!!

പെട്ടെന്ന് മാധവനെ ഒന്നുകൂടെ മുറുക്കിപ്പിടിച്ചു.
എങ്കിലും മാധവന്റെ പിടി അയയുന്നുവെന്ന് തോന്നിയ, തങ്ങൾ രണ്ടു പേരും താഴെ വീഴുമെന്നു തോന്നിയ ഒരു നിമിഷം, പേടിച്ചു വിറച്ച് സർവ്വ ശക്തിയുമെടുത്തവൾ വിളിച്ചു.
“അമ്മേ........!!?”
മുറി മാത്രമല്ല, കോരിച്ചൊരിയുന്ന മഴയത്തും ആ കെട്ടിടം കുലുങ്ങിയോ...
വാതിക്കൽ, മാധവന്റെ ‘ലക്ഷ്മീ..’ എന്ന വിളിക്കായി കാത്തിരുന്ന ലക്ഷ്മി, ഗൌരിയുടെ ചങ്കു തകർന്നുള്ള  വിളി കേട്ട് വാതിൽ തള്ളിത്തുറക്കുകയായിരുന്നില്ല, തന്റെ ഒരം കൊണ്ട് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു വാതിൽ...
അകത്തു കടന്നതും, ഗൌരിയുടെ കസേരയിലും ചുറ്റുവട്ടത്തും രക്തപ്രളയവും കുടൽ മാലകളും കണ്ട്  ഞെട്ടി വിറച്ചു നിന്നു പോയ ലക്ഷ്മിക്ക് പെട്ടെന്ന് തല പെരുക്കുന്നതായി തോന്നി. ഒരു നിമിഷം കണ്ണുകളിൽ ഇരുട്ടു കയറിയെങ്കിലും,  ഗൌരിയുടെ  വിറച്ചു വിറച്ചുള്ള വാക്കുകൾ കേട്ട് പെട്ടെന്ന് സമനില വീണ്ടെടുത്തു.
“അമ്മേ.. മാമൻ..  മാമനെ പിടിക്ക്....!!”
മരവിപ്പിൽ നിന്നും മോചിതയായ ലക്ഷ്മി ഓടിച്ചെന്ന് മാധവനെ താങ്ങി...
ചേർന്നു കിടന്ന കട്ടിലിൽ  ഇരുത്തിയെങ്കിലും തളർന്നുപോയ മാധവനെ അവിടെത്തന്നെ കിടത്തി.   മാധവന്റെ അരക്ക് കീഴ്പ്പോട്ട് കട്ടിലിനു താഴേക്ക് തൂങ്ങിക്കിടന്നിരുന്നു...
മാധവന്റെ  ഇടതു കയ്യിൽ പിടിച്ചിരുന്ന ലക്ഷ്മിയുടെ കൈ വിടുവിച്ചില്ല...
ആ മുഖത്തേക്ക് നോക്കിയിരിക്കെ പാതി തുറന്നിരിക്കുന്ന മാധവന്റെ കണ്ണുകൾ തന്നെത്തന്നെ നോക്കുന്നതായി തോന്നി...
ആ കണ്ണുകൾ ചലിക്കുന്നുണ്ടോ..?
വായക്ക് ചുറ്റും രക്തം ഒലിച്ചിറങ്ങിയതിന്റെ പാടുകൾ സാരിത്തലപ്പു കൊണ്ട് ലക്ഷ്മി തുടച്ചു മാറ്റി. അന്നേരം പാതി തുറന്നിരുന്ന വായ അടഞ്ഞു പോയത് ലക്ഷ്മി കണ്ടു...
മാമന്റെ കയ്യിലെ ചൂട് കുറഞ്ഞു വരുന്നത്,  മാമൻ തങ്ങളെ വിട്ടു പോയിയെന്നു മനസ്സിലായി ലക്ഷ്മിക്ക്...!
എന്നിട്ടും ലക്ഷ്മി കരഞ്ഞില്ല...!
ആ മുഖത്തേക്കു തന്നെ കണ്ണെടുക്കാതെ  നോക്കിയിരുന്നു ലക്ഷ്മി....
എത്ര നേരം അങ്ങനെ ഇരുന്നെന്നറിയില്ല....
ഒരു വലിയ നിലവിളി കേട്ടു കൊണ്ടാണ് ലക്ഷ്മിക്ക് പരിസരബോധമുണ്ടാകുന്നത്...
തിരിഞ്ഞു നോക്കുമ്പോൾ  ഒരു കൈ മാമന്റെ കയ്യിലും മറ്റെ കൈ വായുവിൽ നിവർത്തിപ്പിടിച്ച്,  കൊച്ചു കുഞ്ഞുങ്ങൾ പിച്ചവച്ചു നടക്കാൻ പഠിക്കുന്നതു പോലെ ഗൌരി സ്വയം ഒന്നു രണ്ടടി മുന്നോട്ടും പിന്നോട്ടും വിറച്ചു വിറച്ച് നടക്കാൻ ശ്രമിക്കുന്നു...!!!
ഒന്നു പതറിപ്പോയ ലക്ഷ്മി, മാധവന്റെ കയ്യിലെ പിടി വിടാതെ തന്നെ എഴുന്നേറ്റ്  ഗൌരിയെ പിടിച്ചു. അവൾ വിക്കിവിക്കി പറഞ്ഞു.
“അമ്മെ..എ..എനിക്ക്.. ന..നടക്കാൻ...!!”
അത്രയുമേ കേൾക്കാനായി ലക്ഷ്മി നിന്നുള്ളു...
ഗൌരിയെ വിട്ട് മാധവന്റെ നെഞ്ചിൽ വീണ് എണ്ണിപ്പെറുക്കിക്കരയാൻ തുടങ്ങി...
“എന്റെ മോളുടെ ജാതകദോഷവും തീർത്ത്, ആ കാലുകളും കൂടി കൊടുത്തിട്ടാണല്ലെ പോയത്...!!! എന്നാലും, അവസാനം ഒരു വാക്കു പോലും എന്നോട് പറയാതെ.....!!”
അത്രയുമേ പറയാനായുള്ളു... സങ്കടത്തിരത്തല്ലലിൽ സഹിക്കാൻ കഴിയാതെ ലക്ഷ്മിയുടെ ബോധം മറഞ്ഞ് ഒരു വശത്തേക്ക് ചരിഞ്ഞു...
അതു കണ്ട് ഗൌരിയും വന്ന് മാധവന്റെ നെഞ്ചിൽ വീണ് തല തല്ലിക്കരഞ്ഞു...!
അതിനും എത്രയോ മുന്നേ മാധവനേയും കൊണ്ട് ദേവു പറന്നകന്നിരുന്നു....!!!

“മഴയിലൊരു വിരുന്നുകാരൻ” 
ന്ന നീണ്ട ഇവിടെ അവസാനിക്കുന്നു.
ത് പൂർത്തീകരിയ്ക്കാൻ വായനയിലൂടേയും അഭിപ്രായങ്ങളിലൂടേയും പ്രചോനം ന്ന എല്ലാ വായനക്കാർക്കും എന്റെ ഹൃദയംമായ നന്ദിയും സ്നേഹവും അറിയിയ്ക്കുന്നു.
സ്നേഹപൂർവ്വം വീകെ. 

Friday, 15 February 2013

നീണ്ടകഥ. മഴയിലൊരു വിരുന്നുകാരൻ.. (20)

കഥ ഇതുവരെ.
അമ്മ ലക്ഷ്മിയും മകൾ കാലിനു സ്വാധീനമില്ലാത്ത ഗൌരിയും അനിയത്തി നിർമ്മലയെന്ന നിമ്മിയും അടങ്ങുന്ന കുടുംബം. മകളുടെ രോഗം മാറാനാവാത്തതിൽ മനം നൊന്ത് അഛൻ മരിച്ചു. ഗൌരിയുടെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കിയതിനാൽ കിടപ്പാടം ജപ്തിയിലായതിനാൽ പരാശ്രയമറ്റ കുടുംബം ആത്മഹത്യയിൽ അഭയം തേടാൻ തീരുമാനിക്കുന്നു.
 

ആ രാത്രിയിലെ മഴയിൽ വന്നു കയറിയ അതിഥിയാണ് മാധവൻ. അതിനാൽ ആത്മഹത്യാശ്രമം നടക്കാതെ പോയി.   മാധവനോട് തങ്ങളുടെ ജീവിതകഥ മൂന്നു പേരും കൂടി പറയുന്നു...
 അതിനു ശേഷം മൂവരുടേയും നിർബ്ബന്ധപ്രകാരം മാധവൻ തന്റെ കഥ പറയുന്നു. ഗൾഫിലായിരുന്ന മാധവൻ  കാൽ നൂറ്റാണ്ടിലേറെക്കാലം  തന്റെ കുടുംബത്തിന്റെ  രക്ഷക്കായി ഒറ്റക്ക്  ഗൾഫിൽ കഴിഞ്ഞു. ഭാര്യ ദേവൂനു സുഖമില്യാതായതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുന്നു.  വീട്ടിലെ  കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത്  ദേവൂനെ വീണ്ടും ആശുപത്രിയിലാക്കി. ദേവുവിന്റെ ആഗ്രഹ പ്രകാരം മക്കളുടെ വിവാഹം ഒരേ പന്തലിൽ നടത്തി. ദേവുവിന്റെ വിയോഗത്തോടെ അഛനും  മക്കളുമായുള്ള ബന്ധത്തിൽ കാതലായ  വിള്ളൽ വീണു. 

 മക്കളുടെ അവഗണന സഹിക്കാൻ കഴിയാതെ തന്റെ ചിലവുകൾക്കായി മാധവൻ കൂലിപ്പണിക്കു പോകുന്നു. അസുഖത്തിനു സർക്കാരാശുപത്രിയിൽ പോയ മാധവന് ഒരു തിരിച്ചരിയൽ പോലുമില്ലാത്തത് വലിയ വിഷമമുണ്ടാക്കി. ഇതെല്ലാം മക്കൾക്കുണ്ടാക്കിയ നാനക്കേട് ചില്ലറയല്ല. അതും പറഞ്ഞുണ്ടായ വഴക്കിൽ നാട്ടുകാർ ഇടപെടേണ്ടി വന്നു.... നടുവേദന കലശലായത് തരമാക്കി മൈസൂറിൽ കൊണ്ടുപോയി ചികിത്സിക്കാമെന്നു പറഞ്ഞ കൊണ്ടുപൊയ അഛൻ മാധവനെ മൈസൂർ കാട്ടിൽ ഉപേക്ഷിച്ച് മക്കൾ കടന്നു കളയുന്നു. 

വന്യമൃഗങ്ങളുടെ ഒന്നും ആക്രമണത്തിനിരയാകാതെ  ലോറിത്തൊഴിലാളികൾ മാധവനെ രക്ഷപ്പെടുത്തി.  ഒരു വർഷത്തിനു ശേഷം മാധവൻ അപ്രതീക്ഷിതമായി  ഒരു നിയോഗം പോലെ  ലക്ഷ്മിയുടേയും കുടുംബത്തിന്റേയും അടുക്കൽ എത്തിച്ചേരുന്നു. അപ്രതിക്ഷിതമായി വീണു കിട്ടിയ ഒരു മെസ്സിന്റെ ചുമതല മാധവന്റെ നേതൃത്വത്തിൽ ലക്ഷ്മിയും കുടുംബവും ഏറ്റെടുക്കുന്നു. ഈ വരുമാനം കോണ്ട്  ജപ്തി വരെയെത്തിയ  ബാങ്കിലെ കടം അടച്ചു തീർക്കാനാവും എന്ന ആത്മവിശ്വാസം ആ കുടുംബം ഒരു പുതുജീവിതത്തിനു തെയ്യാറാവുന്നു. അതോടെ അസൂയാലുക്കൾ മാധവനേയും  ലക്ഷ്മിയുടെ കുടുംബത്തേയും ചേർത്ത് അപവാദങ്ങൾ  പരത്തുന്നു. അപവാദത്തിൽ നിന്നും രക്ഷപ്പെടാനായി തങ്ങളുടെ രണ്ടാനച്ചനായി മാധവനെ  മക്കൾ തീരുമാനിക്കുന്നെങ്കിലും, അതൊരു പരിഹാരമല്ലെന്നും അപവാദങ്ങളുടെ കാരണങ്ങളും മറ്റും അവരെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുന്നു.

 ഒരു ദിവസം നിമ്മിയുടെ പഴയ സഹപാഠി  സുനിത തന്റെ സഹോദരന് വേണ്ടി നിമ്മിയെ വിവാഹമാലോചിച്ച് നേരിട്ടു വരുന്നു. ഗൌരിയെ ഈയവസ്ഥയിൽ വിട്ടിട്ട് പോകാൻ മനസ്സില്ലെന്നു പറഞ്ഞ്  നിമ്മി എതിർക്കുന്നു. ചൊവ്വാദോഷമുള്ള  ഗൌരിയെ കെട്ടുന്നവൻ മുന്നുമാസത്തിൽ കൂടുതൽ ജീവിക്കില്ലെന്ന ജ്യോത്സ്യന്റെ പ്രവചനം പറഞ്ഞ് ഗൌരിയും വിവാഹത്തെ എതിർക്കുന്നു. മനസ്സു മടുത്ത മാധവന് പെട്ടെന്ന്  അസുഖം കൂടി ആശുപത്രിയിൽ കൊണ്ടു പോകുന്നു.  

 രണ്ടുപേരും വിവാഹത്തിന്  ഓരോ കാരണങ്ങൾ പറഞ്ഞ് പിന്മാറുന്നത് മാധവനും ലക്ഷ്മിക്കും വല്ലാത്ത നോവായി മാറി.  അതിനിടക്ക് സുനിൽ പെണ്ണു കാണാൻ വരുന്നതായുള്ള വിവരം കിട്ടി. മാധവൻ തന്റെ കഴിഞ്ഞകാല കഥയുടെ ബാക്കി കൂടി പറയുന്നു. കാട്ടിൽ നിന്നും രക്ഷപ്പെട്ടതിനു ശേഷം ചായക്കടയിൽ ജോലിക്കാരനായതും  ആന വന്നു വിരട്ടിയതും,പിന്നെ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിച്ചതും, തട്ടിപ്പറിച്ച ഒരു ലക്ഷവും പിന്നെ  ഇവിടെ എത്തിയതും.

നിമ്മിയെ പെണ്ണു കാണാൻ വന്നു. മാധവന്റെ കുടൽ മുഴുവനും ദ്രവിച്ച്,ഏതു നിമിഷവും മരണം സംഭവിക്കാവുന്ന അവസ്ഥയിലെത്തിയെന്നു കേട്ട് ലക്ഷ്മിക്ക് സ്വബോധം നഷ്ടമായി. പോരുന്ന വഴി അമ്പലത്തിൽ വച്ച് മാധവൻ ഒരു നാടകം പ്ലാൻ ചെയ്തു. ...... രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ നാടകത്തിന്റെ റിഹേഴ്സല്‍ ആവശ്യമില്ലാത്ത കഥപാത്രങ്ങള്‍ അഭിനയം തുടങ്ങി.....  ആ നാടകത്തിന്റെ അവസാനം ലക്ഷ്മിയുടെ നിർബ്ബന്ധത്തിനു വഴങ്ങിയിട്ടെന്നോണം മാധവന് , തന്റെ മകളുടെ പോലും പ്രായമില്ലാത്ത ഗൌരിയുടെ കഴുത്തിൽ താലി കെട്ടേണ്ടി വന്നു.... നിമ്മിയുടെ കല്യാണം നടക്കുമെന്നുറപ്പായി.

 തുടർന്നു വായിക്കുക...

നാടകം സഫലമാകുന്നു...

പക്ഷെ, പിന്നീടുള്ള ഗൌരിയുടെ നീക്കങ്ങൾ, താൻ മനസ്സിൽ ഉദ്ദേശിച്ചത്  അവൾ വായിച്ചറിഞ്ഞതുപോലെ തോന്നിയത് മാധവന്റെ നെഞ്ചിടിപ്പ് ക്കൂട്ടി.
ഗൌരി വിളിച്ചു.
“ദേ... നോക്ക് മാമാ....”
മാധവൻ പതുക്കെ തലതിരിച്ച് നോക്കി.
ഗൌരി താലിമാല പൊക്കി കാണിച്ചിട്ട് പറഞ്ഞു.
“ഈ താലി സത്യമല്ലെ...?”
മാധവൻ തല കുലുക്കി.
“ഇതു എന്റെ കഴുത്തിൽ കെട്ടിത്തന്നത് ഈ കൈകളല്ലെ...?”
 ഗൌരി എന്തു ചോദിച്ച് തന്നെ മുട്ടുകുത്തിക്കാനുള്ള  പുറപ്പാടാണന്നറിയാതെ, അല്ലെങ്കിൽ ഇതൊന്നും ഒരു നാടകമല്ലെന്നു പറയാനാണൊ ഗൌരി ശ്രമിക്കുന്നതെന്നറിയാതെ മാധവൻ കണ്ണുമിഴിച്ച് ഗൌരിയെ നോക്കി......!?



മാധവന്റെ മൌനം ഗൌരിയെ വീണ്ടും ആ ചോദ്യം ചോദിപ്പിച്ചു.
“മാമനല്ലെ എന്റെ കഴുത്തിൽ ഇതു കെട്ടിയത്...”
“ങൂം...!”
പെട്ടെന്ന് ഗൌരിയുടെ മുഖമാകെ വാടി.
പിന്നെ ആരോടെന്നില്ലാതെ പറഞ്ഞു.
“എനിക്കറിയാം... മാമന്റെ ഇഷ്ടത്തോടെയല്ല ഇതെന്ന്. അന്നേരത്തെ ഒരു പ്രതിസന്ധിയിൽ മാനം രക്ഷിക്കാൻ അമ്മ കണ്ടെത്തിയ വഴിയാണിത്...!”

“അങ്ങനെയൊന്നും മോളിതിനെ കാണണ്ട... ആ മാനം രക്ഷിക്കൽ നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനുള്ള ഒരു തന്ത്രമായിരുന്നെങ്കിലോ...!?”
ഗൌരിയുടെ വിടർന്ന കണ്ണുകൾ മാമന്റെ നേരെ തിരിഞ്ഞു.
“എന്താ മാമനീ പറയുന്നത്....?!!”

സത്യാവസ്ഥ ഇവളോട് തുറന്നു പറഞ്ഞില്ലെങ്കിൽ, താൻ വല്ലാത്തൊരു പ്രതിസന്ധിയിൽ ചെന്നു പെടുമെന്ന് മാധവൻ ഊഹിച്ചു. അതുകൊണ്ട് എല്ലാം  തുറന്നു പറയാൻ തന്നെ തീരുമാനിച്ചു. നാലുപാടും ഒന്നു നോക്കി, വളരെ ശബ്ദം താഴ്ത്തി ചോദിച്ചു.
“ഗൌരിമോളുടെ ഏറ്റവും വലിയ സന്തോഷം ഏതാ...?”
“നിമ്മിയുടെ കല്യാണം... അവളെങ്കിലും രക്ഷപ്പെട്ടുകാണണം...!”

“അതെ... നമ്മുടെ മുന്നിലെ ഏറ്റവും വലിയ പ്രശ്നം നിമ്മിയുടെ കല്യാണമാണ്. അതു നടക്കണമെങ്കിൽ ചേച്ചിയുടെ കല്യാണം കഴിയണമെന്ന് അവളുടെ വാശി. ജാതക ദോഷത്തിന്റെ പേരു പറഞ്ഞ് മോളതിനു സമ്മതിക്കുമോ...?”
“ഇല്ല...”
“പിന്നെന്തു ചെയ്യും...? നിമ്മിക്കു വന്ന  ആ നല്ലൊരു പയ്യനെ നഷ്ടപ്പെടുത്താൻ എന്തായാലും ഞാനൊരുക്കമല്ലായിരുന്നു. ലക്ഷ്മിക്കാണെങ്കിൽ നിങ്ങളെ ദ്വേഷ്യപ്പെടാൻ വയ്യ. അതു കൊണ്ടാ ബലമായിട്ട്, പറയുന്നത് അനുസരിച്ചില്ലെങ്കിൽ  ഞാനിറങ്ങിപ്പോകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി  ലക്ഷ്മിയേക്കൊണ്ട് ഈ നടകം കളിക്കാൻ സമ്മതിപ്പിച്ചത്...!!!”
ഏതോ അവിശ്വസനീയമായ ഒരു കെട്ടു കഥ കേട്ടിരിക്കുന്നതു പോലെ ഗൌരി വായും പൊളിച്ചിരുന്നു.

മാധവൻ നെഞ്ചു തടവി ഉയർന്നു വന്ന ചുമയെ തടുക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ആ നെഞ്ചിൽ ഗൌരിയുടെ കയ്യും സ്ഥാനം പിടിച്ചു. ചുമ താഴ്ന്നപ്പോൾ മാധവൻ ഗൌരിയുടെ രണ്ടു കയ്യും കൂട്ടിപ്പിടിച്ചിട്ട് പറഞ്ഞു.
“മോള് മാമന് വാക്കു തരണം.. ഈ  വിവരം ഒരു കാരണവശാലും  നിമ്മിയെ അറിയിക്കില്ലെന്ന്... അവളറിഞ്ഞാൽ ഒരു പക്ഷെ, വിവാഹത്തിൽ നിന്നും പിന്മാറിയാൽ...?”
ഗൌരി തലയാട്ടിയിട്ട് പറഞ്ഞു.
“ഇല്ല മാമാ... ഞാനൊരിക്കലും പറയില്ല...!”
“ആദ്യം അവളുടെ വിവാഹം ഭംഗിയായി നടക്കട്ടെ. അതു കഴിഞ്ഞിട്ടേയുള്ളു ബാക്കിയൊക്കെ...!?”
“ഊം... ”

പിന്നെയും ഗൌരി എന്തൊക്കെയോ ചിന്താഭാരത്തോടെ  താലിമാലയിൽ തെരുപ്പിടിച്ചു. ആ താലി എടുത്തുയർത്തിയിട്ട്  പറഞ്ഞു.
“ഈ താലി സത്യമാണ്. ഇത് കെട്ടിത്തന്ന കൈകളും സത്യമാണ്. ഇതിനകത്ത് ഒരു നാടകവും ഞാൻ സമ്മതിക്കില്ല....! ഞാനങ്ങനെ വിശ്വസിച്ചോട്ടെ....?”
മാധവൻ തന്റെ കണ്ണുകളടച്ച് തലയൊന്നാട്ടി.
“നിമ്മിയുടെ കല്യാണം കഴിയുന്നതു വരെ ഞാൻ കാത്തിരിക്കും...!”
അതും പറഞ്ഞവൾ മാമന്റെ കൈവെള്ളയിൽ ഒരു ചുംബനമർപ്പിച്ചു....!
പിന്നെ താലി പൊക്കി രണ്ടു കണ്ണിലും മുട്ടിച്ച്  ചുംബിച്ചു.

അപ്പോഴേക്കും ജൂസുമായി ലക്ഷ്മി തിരിച്ചു വരുന്നുണ്ടായിരുന്നു. ഗൌരി പതുക്കെ തന്റെ വണ്ടി ഉരുട്ടിത്തുടങ്ങിയിരുന്നു.
പിന്നാലെ വന്ന നിമ്മി പറഞ്ഞു.
“മാമനിനി ഇവിടെ കിടക്കാൻ ഞങ്ങൾ സമ്മതിക്കില്ല....”
അതുകേട്ട് ഗൌരി പറഞ്ഞു.
“വേണ്ട... നിന്റെ കല്യാണം കഴിയാതെ മാമൻ അകത്തു കയറി കിടക്കില്ലാന്ന് വാശിയിലാ... ഞാനുമതു സമ്മതിച്ചു...!”
അതോടെ മാമനെ ഒന്നുഴിഞ്ഞു നോക്കി, ആ മുഖത്തൊന്ന് തടവിയിട്ട് നിമ്മി പറഞ്ഞു.
“ഇങ്ങനത്തെ വാശിയൊന്നും കൊള്ളില്ലാട്ടൊ മാമാ...”
 നിമ്മി ഗൌരിയേയും തള്ളിക്കൊണ്ട് അകത്തേക്ക് പോയി.


 ദിവസങ്ങൾ എത്ര പെട്ടെന്നാണ് നീങ്ങിയത്.
ചൂട് കുറഞ്ഞത് തെല്ലൊരു ആശ്വാസമാണ് തന്നത്.
രാത്രിയിൽ തണുത്ത കാറ്റ് വീശാനും തുടങ്ങിയതോടെ തവളകളും ചീവീടുകളും മഴയെ വരവേൽക്കാനുള്ള  തങ്ങളുടെ യഞ്ജം ആരംഭിച്ചു കഴിഞ്ഞിരുന്നു. മഴക്കു മുൻപ് ഹോട്ടലിനു മുന്നിലെ റോഡ് മെറ്റൽ വിരിക്കാൻ കഴിയില്ലെന്ന് ബഷീർ പറഞ്ഞു.

മഴ രാത്രിയിൽ കുറേശ്ശെ ചാറാനും തുടങ്ങിയിരുന്നു....

വെറും ഡെസ്ക്കിൽ കാറ്റേറ്റ് കിടക്കുന്ന മാമനെ ഓർത്ത് ഗൌരിക്ക് ഉറക്കം വന്നില്ല. തന്റെ നെഞ്ച് വല്ലാതെ വിങ്ങുന്നതായി ഗൌരിക്ക് തോന്നി. ഈ കട്ടിലിൽ തന്നോടൊപ്പം കിടക്കേണ്ട മാമനെ പുറത്ത് കിടത്തിയത് ഒട്ടും ശരിയായില്ലെന്നവളുടെ അന്തരംഗം മന്ത്രിച്ചു കൊണ്ടിരുന്നു...
തനിയെ എഴുന്നേറ്റ് പോകാൻ കഴിഞ്ഞിരുന്നെങ്കിൽ....
തൊട്ടടുത്ത് കട്ടിലിൽ സുഖമായുറങ്ങുന്ന നിമ്മിയെ കണ്ടതും അവൾ തളർന്നു.  ഒരുവേള ഗൌരിക്ക് കരയണമെന്ന് തോന്നി.
മാമനോട് എന്തോ കഠിനമായ തെറ്റു ചെയ്തെന്ന തോന്നൽ പിന്നേയും പിന്നേയും മനസ്സിനെ ചുട്ടു പൊള്ളിച്ചുകൊണ്ടിരുന്നു.


തോമസ്സ് കോൺട്രാക്ടർ വാക്കു പറഞ്ഞതു പോലെ തന്നെ ആവശ്യമായ ആഭരണങ്ങൾ എല്ലാം വാങ്ങിത്തന്നു. കൂട്ടത്തിൽ അമ്മക്കൊരു താലി മാല വാങ്ങാൻ മക്കൾ രണ്ടു പേരും മറന്നില്ല. ലക്ഷ്മിക്കതിനോട് യോജിപ്പില്ലായിരുന്നു. ഇനി  തനിക്കതിന്റെ ആവശ്യമില്ലെന്നായിരുന്നുവെങ്കിലും, ഒഴിഞ്ഞ കഴുത്തുമായി നടക്കാൻ സമ്മതിക്കില്ലെന്നുള്ള മക്കളുടെ പിടിവാശിക്കു മുന്നിൽ സമ്മതിച്ചാണ്.

കല്യാണ ദിവസം താൻ വീട്ടിലിരിക്കുകയുള്ളുവെന്ന് മാധവൻ പറഞ്ഞെങ്കിലും ലക്ഷ്മിയും മക്കളും സമ്മതിച്ചില്ല. ധാരാളം ആളുകൾ കൂടുന്ന സ്ഥലമാണ്. തന്റെ സാന്നിദ്ധ്യം ലക്ഷ്മിക്കും മക്കൾക്കും ഒരു പോരായ്മയായി തോന്നരുതെന്ന് കരുതിയാണ് അങ്ങനെ പറഞ്ഞത്.
‘മാമന്റെ കാല് തൊട്ടു വന്നിച്ചിട്ടു വേണം മണ്ഡപത്തിലേക്ക് കയറാനെന്നും, പെണ്ണിനെ കൈപ്പിടിച്ച് കൊടുക്കേണ്ടത് മാമനാണെന്നും കൂടി പറഞ്ഞ്’ ലക്ഷ്മി ഒറ്റക്കാലിൽ നിന്നതോടെ മാധവൻ താഴ്ന്നു.
കണാരനും സെയ്തുക്കായും കൂടി ‘മാമനു മാത്രമേ അതിനർഹതയുള്ളു’വെന്നുകൂടി പറഞ്ഞതോടെ മാധവൻ  വരാമെന്നു സമ്മതിച്ചു.

ഹോട്ടലിൽ ഊണു കഴിക്കാൻ വരുന്ന തൊഴിലാളികളായിരുന്നു പെൺ‌വീട്ടുകാരുടെ ബന്ധുക്കൾ... അതുകാരണം തോമസ്സിന് അന്നേ ദിവസം അവധി കൊടുക്കേണ്ടി വന്നു.

അന്ന്,  കാലത്തെ തന്നെ എല്ലാവരും അണിഞ്ഞൊരുങ്ങി.
ഇവിടെ വന്നവർക്ക് പോകാനായി റോഡു വരെ ഓട്ടോയിൽ എത്തിച്ചു. അവിടെ നിന്നും  ബസ്സും ഒരു കാറും.

 നിമ്മിയെ ഒരുക്കാനായി ഓഡിറ്റോറിയത്തിൽ തന്നെ ആളെത്തി കാത്തിരിക്കുന്നുണ്ടായിരുന്നു. ഉറ്റ കൂട്ടുകാരിക്കു വേണ്ടി ടെസിയും സുനിതയും കൂടി ഏർപ്പാടാക്കിയതായിരുന്നു അതൊക്കെ. നിമ്മിയുടെ ഒരുക്കങ്ങൾ കഴിഞ്ഞിരിക്കുമ്പോഴാണ് ഗൌരിയുടെ വണ്ടിയും തള്ളി ലക്ഷ്മി എത്തിയത്.

ചേച്ചിയേയും അമ്മയേയും കണ്ടപ്പോഴേ നിമ്മിയുടെ കണ്ണുകൾ നിറയാൻ തുടങ്ങി. അമ്മയേയും മക്കളേയും ഒറ്റക്ക് വിട്ട് കൂട്ടുകാരികൾ പുറത്തേക്ക് പോയി. ലക്ഷ്മി നിമ്മിക്ക് ആവശ്യമായ ഉപദേശങ്ങൾ കൊടുക്കുന്നുണ്ടായിരുന്നു. വൈകുന്നേരത്തെ പാർട്ടിക്ക് തങ്ങൾ നിൽക്കില്ലെന്നും, അതിനു മുൻപേ വീട്ടിലേക്ക് പോകുമെന്നും ലക്ഷ്മി പറഞ്ഞു. അല്ലെങ്കിൽ നാളത്തെ ഹോട്ടലിന്റെ കാര്യം അവതാളത്തിലാകും.

അപ്പോഴാണ് മാമനെ കാണുന്നില്ലല്ലൊയെന്ന മട്ടിൽ ഗൌരി നാലുപാടും നോക്കിയത്. അതു മനസ്സിലാക്കിയ ലക്ഷ്മി പറഞ്ഞു.
“മാമൻ തങ്ങളുടെ പിന്നിൽ ഉണ്ടായിരുന്നതാണല്ലൊ.. പിന്നെവിടെപ്പോയി...?”
അതും പറഞ്ഞ് ലക്ഷ്മി മാമനേയും തേടി പുറത്തേക്ക് പോയി. 

ഇന്ന്, പകൽ മഴയില്ലാതെ നിന്നത് പ്രകൃതിപോലും അനുഗ്രഹിച്ച മുഹൂർത്തമായി മാധവന് തോന്നി. നിമ്മിയെ അനുഗ്രഹിക്കുമ്പോഴും, നിമ്മിയെ കൈ പിടിച്ച് സുനിലിനെ ഏൽ‌പ്പിക്കുമ്പോഴും മാധവൻ ശരിക്കും വിറകൊണ്ടു...
ഇടക്കെപ്പോഴോ വന്നു ചേർന്ന ഉത്തരവാദിത്വവും, അതിന്റെ  പൂർത്തീകരണവും ഭംഗിയാക്കാൻ കഴിഞ്ഞതിൽ  അഭിമാനം പൂണ്ട ആ കണ്ണുകൾ നിറഞ്ഞു. ഇടക്ക് ബാലൻസ് തെറ്റി അറിയാതെ ഒന്നു തേങ്ങിപ്പോയപ്പോൾ ലക്ഷ്മിയുണ്ടായിരുന്നു തൊട്ടു പിറകിൽ താങ്ങിനായി...!

അന്നേരമാണ് മാമൻ ഈ നേരം വരേയും ഒന്നും കഴിച്ചിട്ടില്ലെന്ന ബോധം ലക്ഷ്മിയിൽ ഉണ്ടായത്. മാധവനുള്ള ഭക്ഷണമുണ്ടാക്കാൻ പറ്റിയ സൌകര്യങ്ങളൊന്നും ഓഡിറ്റോറിയത്തിൽ ഉണ്ടായിരുന്നില്ല. 

എല്ലാം കഴിഞ്ഞ് സൽക്കാരത്തിനിടെ  യാത്ര പറഞ്ഞ് പോരുമ്പോൾ ഗൌരി ഏറ്റവും സന്തോഷവതിയായിരുന്നു. സന്തോഷം വരുമ്പോൾ വളരെയധികം സംസാരിക്കുന്ന പ്രകൃതക്കാരിയാണ് ഗൌരി. മാത്രമല്ല, വർഷങ്ങളായി തങ്ങളുടെ വീട് വിട്ട് അധികമൊന്നും പുറത്തുപോയിട്ടില്ലാത്ത ഗൌരിക്ക് ഈ യാത്ര ഒരു പുതിയ അനുഭവം തന്നെയായിരുന്നു. അവളുടെ സന്തോഷ പ്രകടനങ്ങൾക്ക് മറുപടി പറഞ്ഞു കൊണ്ട് ലക്ഷ്മി തൊട്ടടുത്തു തന്നെ ഉണ്ടായിരുന്നു. മുൻപിലിരിക്കുന്ന മാധവന്റെ മുഖം അവർ കണ്ടില്ല.

പട്ടണം വിട്ടതോടെ മഴ ശരിക്കും പെയ്യാൻ തുടങ്ങിയിരുന്നു....
വണ്ടി വളരെ പതുക്കെ മാത്രമെ ഓടിക്കാൻ കഴിയുമായിരുന്നുള്ളു.

ഗൌരിയോട് പറഞ്ഞിരിക്കുന്ന അവധി ഇതോടെ തീരുകയാണെന്ന സത്യമാണ് അവളെ  ഇത്രക്ക് സന്തോഷവതിയാക്കുന്നതെന്നത്  മാധവനെ വല്ലാതെ പൊള്ളിച്ചു....!

മിക്സിയിലടിച്ചു കൊടുക്കാൻ കഴിയാത്തതു കൊണ്ട് പാവം മാമൻ ഇന്നൊന്നും കഴിച്ചിട്ടില്ലെന്ന തിരിച്ചറിവ്, എത്രയും വേഗം വീട്ടിലെത്താൻ മനഃമുരുകി പ്രാർത്ഥിക്കുകയായിരുന്നു ലക്ഷ്മി...!

എല്ലാത്തിനുപരി ഇന്നു തന്റെ പുരുഷനോടൊപ്പമുള്ള ആദ്യരാത്രിയാണെന്ന തിരിച്ചറിവിൽ, താലി കൈകളിൽ  കൂട്ടിപ്പിടിച്ച്  പതിവിലേറെ വാചാലയാകുകയായിരുന്നു ഗൌരി....!!

 

തുടരും....

Friday, 1 February 2013

നീണ്ടകഥ. മഴയിലൊരു വിരുന്നുകാരൻ..(19)

കഥ ഇതുവരെ.
അമ്മ ലക്ഷ്മിയും മകൾ കാലിനു സ്വാധീനമില്ലാത്ത ഗൌരിയും അനിയത്തി നിർമ്മലയെന്ന നിമ്മിയും അടങ്ങുന്ന കുടുംബം. മകളുടെ രോഗം മാറാനാവാത്തതിൽ മനം നൊന്ത് അഛൻ മരിച്ചു. ഗൌരിയുടെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കിയതിനാൽ കിടപ്പാടം ജപ്തിയിലായതിനാൽ പരാശ്രയമറ്റ കുടുംബം ആത്മഹത്യയിൽ അഭയം തേടാൻ തീരുമാനിക്കുന്നു.
ആ രാത്രിയിലെ മഴയിൽ വന്നു കയറിയ അതിഥിയാണ് മാധവൻ. അതിനാൽ ആത്മഹത്യാശ്രമം നടക്കാതെ പോയി.   മാധവനോട് തങ്ങളുടെ ജീവിതകഥ മൂന്നു പേരും കൂടി പറയുന്നു...
 അതിനു ശേഷം മൂവരുടേയും നിർബ്ബന്ധപ്രകാരം മാധവൻ തന്റെ കഥ പറയുന്നു. ഗൾഫിലായിരുന്ന മാധവൻ  കാൽ നൂറ്റാണ്ടിലേറെക്കാലം  തന്റെ കുടുംബത്തിന്റെ  രക്ഷക്കായി ഒറ്റക്ക്  ഗൾഫിൽ കഴിഞ്ഞു. ഭാര്യ ദേവൂനു സുഖമില്യാതായതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുന്നു.  വീട്ടിലെ  കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത്  ദേവൂനെ വീണ്ടും ആശുപത്രിയിലാക്കി. ദേവുവിന്റെ ആഗ്രഹ പ്രകാരം മക്കളുടെ വിവാഹം ഒരേ പന്തലിൽ നടത്തി. ദേവുവിന്റെ വിയോഗത്തോടെ അഛനും  മക്കളുമായുള്ള ബന്ധത്തിൽ കാതലായ  വിള്ളൽ വീണു.  മക്കളുടെ അവഗണന സഹിക്കാൻ കഴിയാതെ തന്റെ ചിലവുകൾക്കായി മാധവൻ കൂലിപ്പണിക്കു പോകുന്നു. അസുഖത്തിനു സർക്കാരാശുപത്രിയിൽ പോയ മാധവന് ഒരു തിരിച്ചരിയൽ പോലുമില്ലാത്തത് വലിയ വിഷമമുണ്ടാക്കി. ഇതെല്ലാം മക്കൾക്കുണ്ടാക്കിയ നാനക്കേട് ചില്ലറയല്ല. അതും പറഞ്ഞുണ്ടായ വഴക്കിൽ നാട്ടുകാർ ഇടപെടേണ്ടി വന്നു.... നടുവേദന കലശലായത് തരമാക്കി മൈസൂറിൽ കൊണ്ടുപോയി ചികിത്സിക്കാമെന്നു പറഞ്ഞ കൊണ്ടുപൊയ അഛൻ മാധവനെ മൈസൂർ കാട്ടിൽ ഉപേക്ഷിച്ച് മക്കൾ കടന്നു കളയുന്നു. വന്യമൃഗങ്ങളുടെ ഒന്നും ആക്രമണത്തിനിരയാകാതെ  ലോറിത്തൊഴിലാളികൾ മാധവനെ രക്ഷപ്പെടുത്തി.  ഒരു വർഷത്തിനു ശേഷം മാധവൻ അപ്രതീക്ഷിതമായി  ഒരു നിയോഗം പോലെ  ലക്ഷ്മിയുടേയും കുടുംബത്തിന്റേയും അടുക്കൽ എത്തിച്ചേരുന്നു. അപ്രതിക്ഷിതമായി വീണു കിട്ടിയ ഒരു മെസ്സിന്റെ ചുമതല മാധവന്റെ നേതൃത്വത്തിൽ ലക്ഷ്മിയും കുടുംബവും ഏറ്റെടുക്കുന്നു. ഈ വരുമാനം കോണ്ട്  ജപ്തി വരെയെത്തിയ  ബാങ്കിലെ കടം അടച്ചു തീർക്കാനാവും എന്ന ആത്മവിശ്വാസം ആ കുടുംബം ഒരു പുതുജീവിതത്തിനു തെയ്യാറാവുന്നു. അതോടെ അസൂയാലുക്കൾ മാധവനേയും  ലക്ഷ്മിയുടെ കുടുംബത്തേയും ചേർത്ത് അപവാദങ്ങൾ  പരത്തുന്നു. അപവാദത്തിൽ നിന്നും രക്ഷപ്പെടാനായി തങ്ങളുടെ രണ്ടാനച്ചനായി മാധവനെ  മക്കൾ തീരുമാനിക്കുന്നെങ്കിലും, അതൊരു പരിഹാരമല്ലെന്നും അപവാദങ്ങളുടെ കാരണങ്ങളും മറ്റും അവരെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുന്നു. ഒരു ദിവസം നിമ്മിയുടെ പഴയ സഹപാഠി  സുനിത തന്റെ സഹോദരന് വേണ്ടി നിമ്മിയെ വിവാഹമാലോചിച്ച് നേരിട്ടു വരുന്നു. ഗൌരിയെ ഈയവസ്ഥയിൽ വിട്ടിട്ട് പോകാൻ മനസ്സില്ലെന്നു പറഞ്ഞ്  നിമ്മി എതിർക്കുന്നു. ചൊവ്വാദോഷമുള്ള  ഗൌരിയെ കെട്ടുന്നവൻ മുന്നുമാസത്തിൽ കൂടുതൽ ജീവിക്കില്ലെന്ന ജ്യോത്സ്യന്റെ പ്രവചനം പറഞ്ഞ് ഗൌരിയും വിവാഹത്തെ എതിർക്കുന്നു. മനസ്സു മടുത്ത മാധവന് പെട്ടെന്ന്  അസുഖം കൂടി ആശുപത്രിയിൽ കൊണ്ടു പോകുന്നു.   രണ്ടുപേരും വിവാഹത്തിന്  ഓരോ കാരണങ്ങൾ പറഞ്ഞ് പിന്മാറുന്നത് മാധവനും ലക്ഷ്മിക്കും വല്ലാത്ത നോവായി മാറി.  തിനിടക്ക് സുനിൽ പെണ്ണു കാണാൻ വരുന്നതായുള്ള വിവരം കിട്ടി. മാധവൻ തന്റെ കഴിഞ്ഞകാല കഥയുടെ ബാക്കി കൂടി പറയുന്നു. കാട്ടിൽ നിന്നും രക്ഷപ്പെട്ടതിനു ശേഷം ചായക്കടയിൽ ജോലിക്കാരനായതും
ആന വന്നു വിരട്ടിയതും,പിന്നെ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിച്ചതും, തട്ടിപ്പറിച്ച ഒരു ലക്ഷവും പിന്നെ  ഇവിടെ എത്തിയതും. നിമ്മിയെ പെണ്ണു കാണാൻ വന്നു. മാധവന്റെ കുടൽ മുഴുവനും ദ്രവിച്ച്,ഏതു നിമിഷവും മരണം സംഭവിക്കാവുന്ന അവസ്ഥയിലെത്തിയെന്നു കേട്ട് ലക്ഷ്മിക്ക് സ്വബോധം നഷ്ടമായി. പോരുന്ന വഴി അമ്പലത്തിൽ വച്ച് മാധവൻ ഒരു നാടകം പ്ലാൻ ചെയ്തു. ......
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ നാടകത്തിന്റെ റിഹേഴ്സല്‍ ആവശ്യമില്ലാത്ത കഥപാത്രങ്ങള്‍ അഭിനയം തുടങ്ങി.....  ആ നാടകത്തിന്റെ അവസാനം ലക്ഷ്മിയുടെ നിർബ്ബന്ധത്തിനു വഴങ്ങിയിട്ടെന്നോണം മാധവന് , തന്റെ മകളുടെ പോലും പ്രായമില്ലാത്ത ഗൌരിയുടെ കഴുത്തിൽ താലി കെട്ടേണ്ടി വന്നു....

 തുടർന്നു വായിക്കുക...


അവകാശപൂർവ്വം ഗൌരി....

“അതിനൊക്കെ സമയമുണ്ടല്ലൊ. ഇത്ര ധൃതിയൊന്നും വെക്കേണ്ട കാര്യമില്ല....”
കണാരന്റെ വാക്കുകള്‍ക്ക്, മാധവന്‍ തലയാട്ടിയിട്ട് പറഞ്ഞു.
“സമയം തീരെയില്ല കണാരാ... നാളെയെങ്കില്‍ നാളെത്തന്നെ നടത്തണം...!!”
അതും പറഞ്ഞ് മാധവന് ‍, തൊണ്ടയില്‍ അമര്‍ത്തിപ്പിടിച്ച്  തിരിഞ്ഞു നടന്നു.
മാധവനെ മനസ്സിലാകാതെ സെയ്തുവും കണാരനും മാധവന്റെ പോക്കു നോക്കി നിന്നു....

വീട്ടിനകത്തേക്ക് കയറിയപ്പോഴേക്കും ലക്ഷ്മി ലിസ്റ്റുമായി വന്ന് മാധവനെ കാണിച്ചു.
അതിൽ മുന്നു തരം പായസ്സം വേണമെന്ന ലക്ഷ്മിയുടെ നിർദ്ദേശം അംഗീകരിച്ചു.  ലക്ഷ്മി അതു കണാരന്റെ കയ്യിൽ  കൊടുത്തിട്ട് വേഗം തിരിച്ചെത്തി. മാധവൻ തന്റെ ഡെസ്ക്കിൽ പഴയതു പോലെ ഒന്നു നടു നിവർത്താനുള്ള പുറപ്പാടായിരുന്നു. മാധവന്റെ അടുത്തു വന്നതും, മക്കളാരും അടുത്തില്ലെന്നുറപ്പ് വരുത്തിയിട്ട്  ലക്ഷ്മി ചോദിച്ചു.
“എന്റെ അഭിനയം മോശമായില്ലല്ലൊ...?”
പക്ഷേ, തൊണ്ട ഇടറിപ്പോയി....
മാധവൻ ലക്ഷ്മിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയിട്ട് പറഞ്ഞു.
“അന്നേരം ആ ഡയലോഗുകളൊക്കെ എങ്ങനെ പറഞ്ഞൊപ്പിച്ചു. ആരു പഠിപ്പിച്ചു തന്നു..?”
“മാമൻ തന്നെയല്ലെ എന്നേക്കൊണ്ട്  അത് പറയിപ്പിച്ചത്. ഞാൻ ഒന്നും കരുതിക്കൂട്ടി പറഞ്ഞതല്ല. അതെല്ലാം തന്നേ വന്നതാ...!”

അപ്പോഴാണ് നിമ്മിയുടെ വരവ്. അതോടെ അവരുടെ സംഭാഷണം മുറിഞ്ഞു.
വന്നവഴി നിമ്മി പറഞ്ഞു.
“മാമനോട് ഇനി ഇവിടെ കിടക്കാൻ പറ്റില്ലാന്ന് പറയാൻ പറഞ്ഞു ചേച്ചി....!”
മാധവൻ ചെറുതായൊന്നു ഞെട്ടിയത് ലക്ഷ്മി കണ്ടു.
മാധവൻ പറഞ്ഞു.
“ഇപ്പോൾ തന്നെ ആളുകൾ വന്നു തുടങ്ങും. ഇത്തിരി നേരം ചെറിയൊരു വിശ്രമം. അത്രേയുള്ളു... പിന്നെ മോൾക്ക് വിഷമമായോ.. ഇന്ന് നടന്ന കാര്യങ്ങളിൽ....?”
“എന്റെ വിഷമമല്ല പ്രധാനം. ചേച്ചിയുടെ വിഷമമാ കാണാൻ വയ്യാത്തത്.
ഇപ്പോഴും കരഞ്ഞോണ്ടിരിക്കാ....”
ലക്ഷ്മി പറഞ്ഞു.
“അന്നേരത്തെ സാഹചര്യത്തിൽ മാനം പോണ നേരത്ത് മനസ്സിൽ അങ്ങനെയേ വന്നുള്ളു...”
“ഞാനൊരു വയസ്സനായിപ്പോയില്ലെ ലക്ഷ്മി. അവൾക്ക് സങ്കടംല്യാണ്ടിരിക്കോ...”
മാധവൻ ഡെസ്ക്കിൽ കണ്ണടച്ചു കിടന്നു കൊണ്ടു തന്നെ പറഞ്ഞു.
“അയ്യോ മാമാ.. അതല്ല. ദൈവത്തെപ്പോലെ കാണുന്ന മാമൻ താലി കെട്ടിയതിൽ ചേച്ചിക്ക് സന്തോഷമേയുള്ളു. പക്ഷെ, ചേച്ചിയുടെ ജാതക ദോഷം, മാമനെ ബാധിച്ചാൽ ചേച്ചി ചത്തു കളയുമെന്നാ പറയണെ...!!?”
“ജാതക ദോഷം.. മണ്ണാങ്കട്ട... അതവിടെ നിൽക്കട്ടെ. നാളെ അവർ ചിലപ്പോൾ ഇങ്ങോട്ടു വരും, സുനിലിന്റെ വീട്ടുകാർ.. അപ്പോൾ എന്തു പറയണം...?”
“മാമാ.. ഞാൻ ...!”
അവൾ അത് മുഴുവനാക്കുന്നതിനു മുൻപു തന്നെ ലക്ഷ്മി ചാടിക്കയറി പറഞ്ഞു.
“നീ ഒന്നും പറയണ്ട. മാമൻ പറയുന്നതങ്ങോട്ട് അനുസരിച്ചാൽ മതി... ഇനി നിന്റെ അഭിപ്രായം ഇവിടെ ആർക്കും ആവശ്യമില്ല.. പോടി അകത്ത്...!”
ഇത്രക്കും ഉയർന്നിട്ടില്ലാത്ത അമ്മയുടെ ശബ്ദത്തിലെ മാറ്റം നിമ്മിയെ അമ്പരപ്പിച്ചു.
അവൾ മറിച്ചൊന്നും പറഞ്ഞില്ല.

അവൾ പോയിക്കഴിഞ്ഞതിനു ശേഷമാണ് മാധവൻ കണ്ണു തുറന്നത്.
അവൾ പോയെന്നുറപ്പു വരുത്തിയിട്ട് ചോദിച്ചു.
“ഇപ്പോൾ ഉയർന്ന ഈ ശബ്ദം കുറച്ചു മുൻപേ കാണിച്ചിരുന്നെങ്കിൽ ഈ നാടകത്തിന്റെ ഒന്നും ആവശ്യം വരികില്ലായിരുന്നു...”
“ഞാനങ്ങിനെ അവരോട് ഒരിക്കലും ഇങ്ങനെ ശബ്ദമുയർത്തി സംസാരിച്ചിട്ടില്ല. അവരുടെ അഛനും അങ്ങിനെ ചെയ്യാറില്ലായിരുന്നു...”
മാധവന് വല്ലാത്ത ദാഹം തോന്നി. ലക്ഷ്മിയോടയി പറഞ്ഞു.
“ലക്ഷ്മി കുറച്ചു വെള്ളം...”
ലക്ഷ്മി കേട്ടതും അകത്തേക്കാടി. ഓറഞ്ച് ജ്യൂസ് അടിച്ച് ഒരു ഗ്ലാസ്സിലാക്കി വേഗം തിരിച്ചു വന്നു.
പകുതിയേ കുടിച്ചുള്ളു. ഗ്ലാസ്സ് നീട്ടിയിട്ട് മാധവൻ പറഞ്ഞു.
“ഞാനൊന്നു കിടക്കട്ടെ....”
അതും പറഞ്ഞ് മാധവൻ കണ്ണടച്ചു കിടന്നു. കുറച്ചു നേരം മാധവനെ നോക്കി നിന്നു.
പിന്നെ  ഒരു  നെടുവീർപ്പിട്ടിട്ട്, ലക്ഷ്മി വീട്ടിനകത്തേക്ക് നടന്നു.

 ചുമ്മാ കിടന്നെങ്കിലും, ഇടക്കിടക്ക് തല പൊക്കി ഹോട്ടലിന്റെ വാതിൽക്കലേക്ക് കണ്ണു പായിക്കും. കണാരനേയും സെയ്തുവിനേയുമാണ് ആ കണ്ണുകൾ തേടുന്നത്. അവർ വൈകുന്തോറും തന്റെ നെഞ്ചിടിപ്പ് വർദ്ധിക്കുന്നത് മാധവന് മനസ്സിലാകുന്നുണ്ടായിരുന്നു. ഇടക്ക് എഴുന്നേറ്റ് വാതിൽക്കൽ ചെന്ന് വഴിയിലേക്ക് നോക്കി നിൽക്കും. അവരെ കാണാതാവുമ്പോൾ നിരാശയോടെ വീണ്ടും വന്ന് കിടക്കും.
ഈ നാടകം കളിച്ചതെല്ലാം വെറുതെയാവുമോ...?
അതോടെ നെഞ്ചിടിപ്പ് കൂടും....

ഇടക്ക് ഓട്ടോറിക്ഷയുടെ ശബ്ദം കേട്ടാണ് പടിക്കലേക്ക് ഓടിയെത്തിയത്.
ബഷീർ സദ്യക്കുള്ള സാധനങ്ങളുമായി വന്നതായിരുന്നു.
ബഷീർ കൊണ്ടു വന്ന വാർത്തയും മാധവന് ശുഭപ്രതീക്ഷയാണ് നൽകിയത്.
“പട്ടണത്തിൽ വെച്ച് തോമസ്സ് കോൺ‌ട്രാക്ടറെ കണ്ടിരുന്നു. പുള്ളിക്കാരൻ ഇവിടത്തെ വിവരങ്ങളെല്ലാം അറിഞ്ഞിരിക്കുന്നു.. കണാരേട്ടനും ഉപ്പച്ചിയും കൂടി തോമസ്സ് സാറിന്റെ കാറിൽ തന്നെ സുനിലേട്ടന്റെ വീട്ടിലേക്ക് പോയിട്ടുണ്ട്...!”

 മാധവന് അത്യന്തം സന്തോഷം തന്ന ഒരു വാർത്തയായിരുന്നു അത്.
ബഷീർ നാളത്തെ സദ്യക്കുള്ള ഇല സംഘടിപ്പിക്കാനായി പുറത്തേക്ക് തന്നെ പോയി. സദ്യക്കുള്ള ഒരുക്കങ്ങൾ അടുക്കളയിൽ ലക്ഷ്മിയും മക്കളും തുടങ്ങിയിരുന്നു.
എല്ലാത്തിന്റേയും ചിട്ടവട്ടങ്ങളെക്കുറിച്ച് ശരിക്കറിയാവുന്ന ലക്ഷ്മിക്ക് ഒരു  സദ്യയെന്നൊക്കെ പറഞ്ഞാൽ, അതിന്റേതായ ഒരങ്കലാപ്പും കാണിക്കാറില്ല. എല്ലാത്തിനും ഒരു നിസ്സാര മട്ട്. അവസാനം ഏറ്റവും നല്ല സദ്യ ഒരുക്കി ആ കൈപ്പുണ്യം തെളിയിക്കും. ഒരിക്കൽ ഊണു കഴിക്കാൻ വരുന്നവർ, പിന്നെ മറ്റൊരിടം തേടി പോകില്ല.

തൊഴിലാളികളിൽ കുറെയേറെപ്പേർ കൂടി എത്തിയതോടെ പെണ്ണുങ്ങളുടെ ഭാരം തീരെ കുറഞ്ഞു. ഗൌരി അടുക്കളയിൽ തന്നെക്കൊണ്ടായ സഹായങ്ങളെല്ലാം ചെയ്ത്,  തന്റെ വണ്ടിയിൽ ഇരുപ്പുണ്ടെങ്കിലും മാധവനെ നേർക്കുനേർ കാണാൻ കഴിയുന്ന രീതിയിലാണ് ഇരിക്കുന്നത്. മാധവനെ ഒരു മാത്ര കാണാതായാൽ ആ കണ്ണുകൾ ആകാംക്ഷപൂർവ്വം അവിടെയൊക്കെ പരതി നടക്കും. ഇടക്കിടക്ക് തന്റെ താലിയിൽ തെരുപ്പിടിപ്പിക്കും. ഇടക്ക്  പിടിച്ച് പൊക്കി നോക്കും ആരും കാണാതെ. എന്നിട്ട് മാധവനെ നോക്കും. ഒളിഞ്ഞു നിന്നാണെങ്കിലും  അതു കാണുമ്പോൾ ഉള്ളിലെ നീറ്റൽ ലക്ഷ്മിയുടെ കണ്ണുകളെ ഈറനാക്കുന്നുണ്ടായിരുന്നു.

പത്തു മണി കഴിഞ്ഞിട്ടാണ് കണാരനും സെയ്തും വന്നത്.
കൂട്ടത്തിൽ അപ്രതീക്ഷിതമായി തോമസ്സും എത്തി.
പുറത്ത് റോട്ടിൽ വച്ചാണ് അവർ വിവരങ്ങൾ കൈമാറിയത്.
“നാളെ ഉച്ച കഴിഞ്ഞ് അവരെല്ലാം എത്തും...
അന്നേരം ദിവസം, മുഹൂർത്തം എല്ലാം നിശ്ചയിക്കാം എന്നാ പറഞ്ഞത്...!!”
മാധവന്റെ കണ്ണുകൾ സന്തോഷം കൊണ്ട് വല്ലാതെ നനയുന്നുണ്ടായിരുന്നു.
തോമസ്സ് കാണാതിരിക്കാൻ മുഖം ഇരുട്ടിലേക്ക് തിരിച്ചു പിടിച്ചു.
പക്ഷേ, ആ മുഖം തോമസ്സിൽ നിന്നും മറച്ചു പിടിക്കാൻ മാധവന് കഴിഞ്ഞില്ല.
തോളത്ത് പിടിച്ച് മാധവനെ തന്റെ നേരെ തിരിച്ചിട്ട് തോമസ്സ് വികാരാധീനനായിത്തന്നെ പറഞ്ഞു.
“മാധവേട്ടാ.... ഈ കാൽക്കൽ വീണ് ഞാനൊന്ന് നമസ്ക്കരിച്ചോട്ടെ..!!”

 പറയുക മാത്രമല്ല കുനിയുക കൂടി ചെയ്തതോടെ മാധവൻ കയറിപ്പിടിച്ച് ഉയർത്തി നിറുത്തി തോമസ്സിനെ. പിന്നെ രണ്ടു പേരും കെട്ടിപ്പിടിച്ചു. അതിനു മുൻപു തന്നെ കണാരനും സെയ്തുവും കൂടി കുപ്പികളുമായി അകത്തേക്ക് പോയിരുന്നു. അതിന്റെ ആരവം അകത്തു നിന്നും ഉയർന്നു കേട്ടു. തോമസ്സ് വീണ്ടും പറഞ്ഞു.
“ഇന്നിവിടെ നടന്ന കാര്യങ്ങളൊക്കെ കേട്ടപ്പോൾ തന്നെ എനിക്കതിന്റെ കിടപ്പു വശം  പിടുത്തം കിട്ടിയിരുന്നു... ഇതിൽ ലക്ഷ്മിയുടെ സഹായമുണ്ടല്ലെ....!?”
മാധവൻ ഒന്നു മൂളി.
“എന്നാലും ഗൌരി എന്തു പറയുന്നു...?”
“ഗൌരിക്ക് ഒന്നുമറിയില്ല... അതാണ് എന്റെയൊരു മനഃസ്താപം. അവളുടെ മുഖത്തു നോക്കാൻ എനിക്ക് കഴിയുന്നില്ല. ഒരു കുറ്റബോധം എന്നെ പിടികൂടുന്നു...”
“ഹേയ് അങ്ങനെയൊരു കുറ്റബോധത്തിന്റെയൊന്നും ആവശ്യമില്ല. അവരുടെ തന്നെ  നല്ലതിനു വേണ്ടിയല്ലെ ഇതൊക്കെ....!”
“തോമസ്സ് എനിക്കൊരു ഉപകാരം കൂടി ചെയ്യണം. നിമ്മിയുടെ കല്യാണം എത്രയും വേഗം, എന്നു പറഞ്ഞാൽ ഏറ്റവും അടുത്ത നാളിൽത്തന്നെ നടത്താൻ മുൻ കയ്യെടുക്കണം. അല്ലെങ്കിൽ...?”

എന്തോ പന്തികേട് തൊട്ടറിഞ്ഞ തോമസ്സ് മാധവനെ ശ്രദ്ധിച്ചു നോക്കി.
തൊട്ടടുത്തു തന്നെ ഒന്നു രണ്ടു തൊഴിലാളികൾ വർത്തമാനം പറഞ്ഞ് നിൽക്കുന്നതു കൊണ്ട് മാധവനെ പിടിച്ച് കുറച്ചു കൂടി ഇരുട്ടത്തേക്ക് മാറ്റി നിറുത്തിയിട്ടാണ് ചോദിച്ചത്.
“എന്തിനാണ് ഇനി ഇത്ര ധൃതി പിടിക്കുന്നത്. അവർ സമ്മതിച്ചില്ലെ വിവാഹത്തിന്..”
“അതല്ല... “ മാധവൻ അതു പറയണോയെന്ന് ഒന്നു മടിച്ചു.
മാധവന്റെ മൌനം കണ്ട് തോമസ്സ് പറഞ്ഞു.
“എന്തായാലും പറയൂ.. എന്നോടല്ലെ. എന്നെ അറിയാമല്ലൊ മാധവേട്ടന്.... എന്തു സഹായത്തിനും ഞാനുമുണ്ടാകും...”
“അതറിയാം.. ആ മനസ്സ് ഞങ്ങളോടൊപ്പം ഇല്ലായിരുന്നെങ്കിൽ, ഇത്രയൊന്നും സുഖമായി ഈ ബിസിനസ്സ് നടത്തികൊണ്ടു പോകാനും, നന്നായി ജീവിക്കാനും കഴിയുമായിരുന്നില്ല. അതിന് ഞാനും ഈ കുടുംബവും തോമസ്സിനോട് ഏറ്റവും കടപ്പെട്ടിരിക്കുന്നു...!!”
“എന്തായാലും ആ മനസ്സിലുള്ളത് എന്നോട് തുറന്നു പറയൂ....”
“എനിക്ക് അധിക ദിവസമൊന്നും ഇനി ജീവിക്കാനാകില്ല.
ഇന്നു വേണമെങ്കിൽ ഇന്ന് സംഭവിക്കാം എന്റെ മരണം....!!”
തോമസ്സിന്റെ ഞെട്ടൽ കണ്ട് മാധവൻ ആ കൈകളിൽ ഒന്നു കൂടി മുറുക്കിപ്പിടിച്ചു.
തോമസ്സ് പരിഭ്രമത്തോടെ ചോദിച്ചു.
“എന്തായീ പറയണെ...?”

മാധവൻ തന്റെ ശരീരാവസ്ഥയും രോഗത്തെക്കുറിച്ചുള്ള ഡോക്ടറുടെ നിഗമനങ്ങളും, ഇതെല്ലാം ലക്ഷ്മിക്ക് മാത്രേ അറിയുകയുള്ളുവെന്നും വിശദമാക്കിയതോടെ തോമസ്സ് മൌനത്തിലാണ്ടു. ഈ മനുഷ്യസ്നേഹിയോട് എന്തു പറഞ്ഞാ, താൻ ആശ്വസിപ്പിക്കുകയെന്നറിയാതെ നിൽക്കുമ്പോഴാണ് ലക്ഷ്മി ധൃതി പിടിച്ച് കടന്നു വന്നത്. കുറച്ചു നേരമായി മാമനെ കാണുന്നില്ലെന്നുള്ള ഗൌരിയുടെ പരാതി കേട്ടിട്ടാണ് ലക്ഷ്മിയുടെ വരവ്.
അവരെ കണ്ടതും ലക്ഷ്മി ചിരിയോടെ തോമസ്സിനെ അകത്തേക്ക് ക്ഷണിച്ചു.

തോമസ്സിന്റെ മകൾ ടെസ്സിയും, സുനിലിന്റെ സഹോദരി സുനിതയും പിറ്റേന്ന് കാലത്തെ തന്നെ എത്തിയിരുന്നു.  ഉച്ച കഴിഞ്ഞ്, സദ്യക്ക് ശേഷമാണ് സുനിലും വീട്ടുകാരും എത്തിയത്. അവർക്ക് ബന്ധുക്കളെ ക്ഷണിക്കാനുള്ള സാവകാശത്തിനായി പത്തു ദിവസം വേണമെന്നു പറഞ്ഞപ്പോൾ മാധവന് മറിച്ചൊന്നും പറയാൻ കഴിഞ്ഞില്ല.

കല്യാണം ഇവിടെ വച്ച് നടത്തണമെന്നായിരുന്നു ലക്ഷ്മിയുടെ മോഹം.
പക്ഷെ, റോഡിൽ നിറയെ കരിങ്കൽ ചീളുകൾ ഇറക്കിയിട്ടുള്ളതു കൊണ്ട് വണ്ടിക്ക് വരാൻ കഴിയില്ലെന്നതുകൊണ്ടാണ് സുനിലിന്റെ അഛന്റെ നിർദ്ദേശപ്രകാരം ഓഡിറ്റോറിയത്തിലേക്ക് മാറ്റിയത്. അന്നു വൈകുന്നേരം അവരുടെ വക ഒരു ചായസൽക്കാരവും നടക്കേണ്ടതുണ്ടായിരുന്നു. അതിനാൽ ഒരു ദിവസത്തേക്ക് പൂർണ്ണമായും വാടകക്കെടുക്കാൻ തീരുമാനിച്ചു.

അവർ ഒന്നും തന്നെ ചോദിച്ചിട്ടില്ലായിരുന്നു.
വിൽക്കാനായി വച്ച പത്തു സെന്റ് സ്ഥലം വിറ്റു കിട്ടുന്ന തുകക്ക് മുഴുവൻ സ്വർണ്ണം വാങ്ങാൻ മാധവനും ലക്ഷ്മിയും തീരുമാനിച്ചു.


 രാത്രിയിൽ എല്ലാവരും പിരിഞ്ഞതിനു ശേഷമാണ് മാധവൻ ഒന്നു നടു നിവർത്താനായി തന്റെ ഡെസ്ക്കിൽ കിടന്നത്. ഗൌരിയുടെ വണ്ടിയും തള്ളി നിമ്മിയും, പിന്നാലെ ലക്ഷ്മിയും എത്തി.
എല്ലാവരും എത്തിയെന്നറിഞ്ഞിട്ടും മാധവൻ കണ്ണു തുറക്കാൻ പോയില്ല.
നിമ്മിയാണ് തുടക്കമിട്ടത്.
“മാമാ... ” അനക്കമൊന്നുമില്ലാതായപ്പോൾ വീണ്ടൂം വിളിച്ചു.
“മാമാ...?
എന്നിട്ടും കണ്ണു തുറക്കാൻ കൂട്ടാക്കാതിരുന്നതിനെ തുടർന്ന് ഗൌരി ശരിക്കും കുലുക്കി വിളിച്ചു. തനിക്കതിനുള്ള അധികാരമുണ്ടെന്നുള്ള മട്ടിലായിരുന്നു വിളി.
മാധവൻ ചിരിച്ചു കൊണ്ടു കണ്ണു തുറന്നു.
അപ്പോഴേക്കും ലക്ഷ്മി ചോദിച്ചു.
“കഴിക്കാനുള്ളത് കൊണ്ട് വരട്ടെ...?”
“ങൂം....”

ലക്ഷ്മി പോകുന്ന പോക്കിൽ നിമ്മിയുടെ തോളത്തു തട്ടി, തന്റെ കൂടെ വരാൻ ആംഗ്യം കാണിച്ചു. നിമ്മിയും എഴുന്നേറ്റ് പോയതോടെ മാധവനും ഗൌരിയും തനിച്ചായി.

ഗൌരി മാധവന്റെ കൈപ്പത്തി കയ്യിലെടുത്ത് തന്റെ നെഞ്ചോട് ചേർത്തമർത്തിപ്പിടിച്ചു. മാധവന് വിഷമം തോന്നിയെങ്കിലും കൈ പിൻ‌വലിച്ചില്ല. ഗൌരി ശബ്ദം താഴ്ത്തി പറഞ്ഞു.
“ഇന്നലെ ഞാൻ ഉറക്കമിളച്ച് ഒരുപാട് നേരം കാത്തിരുന്നു...!”
മാധവൻ അപ്പോഴും ഒന്നും മിണ്ടിയില്ല. മുകളിലേക്ക് നോക്കി കിടന്നതേയുള്ളു.
മറുപടി ഇല്ലാതായതോടെ ഗൌരിയുടെ കണ്ണുകൾ നിറയാൻ തുടങ്ങി.
ഇവളോട് എന്തു പറഞ്ഞാണ് ആശ്വാസം കൊടുക്കുകയെന്ന്  ഒരെത്തു പിടിയും കിട്ടിയില്ല. നിമ്മിയുടെ വിവാഹം എത്രയും പെട്ടെന്ന് നടക്കാൻ വേണ്ടി,  അമ്മയും ഞാനും കൂടി നടത്തിയ ഒരു നാടകമായിരുന്നു ഈ താലി കെട്ടെന്ന് ഇവളോട് എങ്ങനെ പറയും...!

പക്ഷെ, പിന്നീടുള്ള ഗൌരിയുടെ നീക്കങ്ങൾ, താൻ മനസ്സിൽ ഉദ്ദേശിച്ചത്  അവൾ വായിച്ചറിഞ്ഞതുപോലെ തോന്നിയത് മാധവന്റെ നെഞ്ചിടിപ്പ് ക്കൂട്ടി.
ഗൌരി വിളിച്ചു.
“ദേ... നോക്ക് മാമാ....”
മാധവൻ പതുക്കെ തലതിരിച്ച് നോക്കി.
ഗൌരി താലിമാല പൊക്കി കാണിച്ചിട്ട് പറഞ്ഞു.
“ഈ താലി സത്യമല്ലെ...?”
മാധവൻ തല കുലുക്കി.
“ഇതു എന്റെ കഴുത്തിൽ കെട്ടിത്തന്നത് ഈ കൈകളല്ലെ...?”
 ഗൌരി എന്തു ചോദിച്ച് തന്നെ മുട്ടുകുത്തിക്കാനുള്ള  പുറപ്പാടാണന്നറിയാതെ, അല്ലെങ്കിൽ ഇതൊന്നും ഒരു നാടകമല്ലെന്നു പറയാനാണൊ ഗൌരി ശ്രമിക്കുന്നതെന്നറിയാതെ മാധവൻ കണ്ണുമിഴിച്ച് ഗൌരിയെ നോക്കി......!?



തുടരും.....








Tuesday, 15 January 2013

നീണ്ടകഥ. മഴയിലൊരു വിരുന്നുകാരന്‍..(18)





കഥ ഇതുവരെ.
അമ്മ ലക്ഷ്മിയും മകൾ കാലിനു സ്വാധീനമില്ലാത്ത ഗൌരിയും അനിയത്തി നിർമ്മലയെന്ന നിമ്മിയും അടങ്ങുന്ന കുടുംബം. മകളുടെ രോഗം മാറാനാവാത്തതിൽ മനം നൊന്ത് അഛൻ മരിച്ചു. ഗൌരിയുടെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കിയതിനാൽ കിടപ്പാടം ജപ്തിയിലായതിനാൽ പരാശ്രയമറ്റ കുടുംബം ആത്മഹത്യയിൽ അഭയം തേടാൻ തീരുമാനിക്കുന്നു.
ആ രാത്രിയിലെ മഴയിൽ വന്നു കയറിയ അതിഥിയാണ് മാധവൻ. അതിനാൽ ആത്മഹത്യാശ്രമം നടക്കാതെ പോയി.   മാധവനോട് തങ്ങളുടെ ജീവിതകഥ മൂന്നു പേരും കൂടി പറയുന്നു...
 അതിനു ശേഷം മൂവരുടേയും നിർബ്ബന്ധപ്രകാരം മാധവൻ തന്റെ കഥ പറയുന്നു. ഗൾഫിലായിരുന്ന മാധവൻ  കാൽ നൂറ്റാണ്ടിലേറെക്കാലം  തന്റെ കുടുംബത്തിന്റെ  രക്ഷക്കായി ഒറ്റക്ക്  ഗൾഫിൽ കഴിഞ്ഞു. ഭാര്യ ദേവൂനു സുഖമില്യാതായതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുന്നു.  വീട്ടിലെ  കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത്  ദേവൂനെ വീണ്ടും ആശുപത്രിയിലാക്കി. ദേവുവിന്റെ ആഗ്രഹ പ്രകാരം മക്കളുടെ വിവാഹം ഒരേ പന്തലിൽ നടത്തി. ദേവുവിന്റെ വിയോഗത്തോടെ അഛനും  മക്കളുമായുള്ള ബന്ധത്തിൽ കാതലായ  വിള്ളൽ വീണു.  മക്കളുടെ അവഗണന സഹിക്കാൻ കഴിയാതെ തന്റെ ചിലവുകൾക്കായി മാധവൻ കൂലിപ്പണിക്കു പോകുന്നു. അസുഖത്തിനു സർക്കാരാശുപത്രിയിൽ പോയ മാധവന് ഒരു തിരിച്ചരിയൽ പോലുമില്ലാത്തത് വലിയ വിഷമമുണ്ടാക്കി. ഇതെല്ലാം മക്കൾക്കുണ്ടാക്കിയ നാനക്കേട് ചില്ലറയല്ല. അതും പറഞ്ഞുണ്ടായ വഴക്കിൽ നാട്ടുകാർ ഇടപെടേണ്ടി വന്നു.... നടുവേദന കലശലായത് തരമാക്കി മൈസൂറിൽ കൊണ്ടുപോയി ചികിത്സിക്കാമെന്നു പറഞ്ഞ കൊണ്ടുപൊയ അഛൻ മാധവനെ മൈസൂർ കാട്ടിൽ ഉപേക്ഷിച്ച് മക്കൾ കടന്നു കളയുന്നു. വന്യമൃഗങ്ങളുടെ ഒന്നും ആക്രമണത്തിനിരയാകാതെ  ലോറിത്തൊഴിലാളികൾ മാധവനെ രക്ഷപ്പെടുത്തി.  ഒരു വർഷത്തിനു ശേഷം മാധവൻ അപ്രതീക്ഷിതമായി  ഒരു നിയോഗം പോലെ  ലക്ഷ്മിയുടേയും കുടുംബത്തിന്റേയും അടുക്കൽ എത്തിച്ചേരുന്നു. അപ്രതിക്ഷിതമായി വീണു കിട്ടിയ ഒരു മെസ്സിന്റെ ചുമതല മാധവന്റെ നേതൃത്വത്തിൽ ലക്ഷ്മിയും കുടുംബവും ഏറ്റെടുക്കുന്നു. ഈ വരുമാനം കോണ്ട്  ജപ്തി വരെയെത്തിയ  ബാങ്കിലെ കടം അടച്ചു തീർക്കാനാവും എന്ന ആത്മവിശ്വാസം ആ കുടുംബം ഒരു പുതുജീവിതത്തിനു തെയ്യാറാവുന്നു. അതോടെ അസൂയാലുക്കൾ മാധവനേയും  ലക്ഷ്മിയുടെ കുടുംബത്തേയും ചേർത്ത് അപവാദങ്ങൾ  പരത്തുന്നു. അപവാദത്തിൽ നിന്നും രക്ഷപ്പെടാനായി തങ്ങളുടെ രണ്ടാനച്ചനായി മാധവനെ  മക്കൾ തീരുമാനിക്കുന്നെങ്കിലും, അതൊരു പരിഹാരമല്ലെന്നും അപവാദങ്ങളുടെ കാരണങ്ങളും മറ്റും അവരെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുന്നു. ഒരു ദിവസം നിമ്മിയുടെ പഴയ സഹപാഠി  സുനിത തന്റെ സഹോദരന് വേണ്ടി നിമ്മിയെ വിവാഹമാലോചിച്ച് നേരിട്ടു വരുന്നു. ഗൌരിയെ ഈയവസ്ഥയിൽ വിട്ടിട്ട് പോകാൻ മനസ്സില്ലെന്നു പറഞ്ഞ്  നിമ്മി എതിർക്കുന്നു. ചൊവ്വാദോഷമുള്ള  ഗൌരിയെ കെട്ടുന്നവൻ മുന്നുമാസത്തിൽ കൂടുതൽ ജീവിക്കില്ലെന്ന ജ്യോത്സ്യന്റെ പ്രവചനം പറഞ്ഞ് ഗൌരിയും വിവാഹത്തെ എതിർക്കുന്നു. മനസ്സു മടുത്ത മാധവന് പെട്ടെന്ന്  അസുഖം കൂടി ആശുപത്രിയിൽ കൊണ്ടു പോകുന്നു.   രണ്ടുപേരും വിവാഹത്തിന്  ഓരോ കാരണങ്ങൾ പറഞ്ഞ് പിന്മാറുന്നത് മാധവനും ലക്ഷ്മിക്കും വല്ലാത്ത നോവായി മാറി.  തിനിടക്ക് സുനിൽ പെണ്ണു കാണാൻ വരുന്നതായുള്ള വിവരം കിട്ടി. മാധവൻ തന്റെ കഴിഞ്ഞകാല കഥയുടെ ബാക്കി കൂടി പറയുന്നു. കാട്ടിൽ നിന്നും രക്ഷപ്പെട്ടതിനു ശേഷം ചായക്കടയിൽ ജോലിക്കാരനായതും
ആന വന്നു വിരട്ടിയതും,പിന്നെ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിച്ചതും, തട്ടിപ്പറിച്ച ഒരു ലക്ഷവും പിന്നെ  ഇവിടെ എത്തിയതും. നിമ്മിയെ പെണ്ണു കാണാൻ വന്നു. മാധവന്റെ കുടൽ മുഴുവനും ദ്രവിച്ച്,ഏതു നിമിഷവും മരണം സംഭവിക്കാവുന്ന അവസ്ഥയിലെത്തിയെന്നു കേട്ട് ലക്ഷ്മിക്ക് സ്വബോധം നഷ്ടമായി. പോരുന്ന വഴി അമ്പലത്തിൽ വച്ച് മാധവൻ ഒരു നാടകം പ്ലാൻ ചെയ്തു. ......
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ നാടകത്തിന്റെ റിഹേഴ്സല്‍ ആവശ്യമില്ലാത്ത കഥപാത്രങ്ങള്‍ അഭിനയം തുടങ്ങി..... 

 തുടർന്നു വായിക്കുക...

നാടകാന്ത്യം

മാധവൻ നോക്കിയ ആ ഒരു നോട്ടം മതിയായിരുന്നു ലക്ഷ്മിക്ക്.
അവർ മുന്നോട്ട്  ഒന്നു നടന്നിട്ട് അലറി.
“നിൽക്ക്...!”
പെട്ടെന്നൊരു നിശ്ശബ്ദത പരന്നു.
മാധവനും പെട്ടെന്നു തിരിഞ്ഞു നിന്നു.
എല്ലാവരുടേയും കണ്ണുകൾ ലക്ഷ്മിയിലേക്ക് തിരിഞ്ഞു.
അതുവരെ കരഞ്ഞു നിന്ന പെണ്ണായിരുന്നില്ല ലക്ഷ്മി.
കണ്ണുകൾ തുടച്ചിട്ട് ഉറക്കെത്തന്നെ ചോദിച്ചു.
“മാമൻ ഇവിടന്നു പോയാൽ, മാമനായിട്ട് ഉണ്ടായ ഈ നാണക്കേട് മാറുമോ....?
ഈ നാട്ടുകാരെന്നു പറയുന്നവർ, ഞങ്ങളെ മാനംമര്യാദക്ക് ജീവിക്കാൻ സമ്മതിക്കുമോ...?!”
                        
തന്റെ കാലിൽ കെട്ടിവരിഞ്ഞ ഗൌരിയുടെ കൈകളും, കൈകളിൽ പിടുത്തമിട്ട നിമ്മിയുടെ കൈകളും വിടുവിക്കാനാവാതെ മാധവൻ തിരിഞ്ഞു നിന്ന് ലക്ഷ്മിയെ നോക്കി. രണ്ടു പേരും വിങ്ങിപ്പൊട്ടി കരയുന്നുണ്ട്. നിശ്ശബ്ദരായി നിന്ന തൊഴിലാളികൾ എന്താണ് നടക്കാൻ പോകുന്നതെന്ന് അറിയാൻ ആകാംക്ഷയോടെ ലക്ഷ്മിയോടൊപ്പം മുന്നോട്ട് നടന്നെത്തി. തൊട്ടടുത്തു വന്നതും ലക്ഷ്മി വീണ്ടും പറഞ്ഞു.
“മാമൻ പോയതുകൊണ്ട് ഈ പ്രശ്നങ്ങളെല്ലാം തീർന്ന് ഞങ്ങൾക്ക് സന്തോഷമായി ജീവിക്കാനാ‍വുമോ...?
“ലക്ഷ്മി... ഞാൻ... ഈ നാട്ടുകാരുടെ വായ അടച്ചു കെട്ടാൻ നമ്മൾക്കാവുമോ..?
അത് കണ്ടില്ലെന്നു നടിച്ച്  മുന്നോട്ട് പോകുവാൻ കഴിയുമോ..?”
“കഴിയും..!!?”
“ മണ്ടത്തരം പറയാതെ... ഈ സമൂഹത്തോടൊപ്പമല്ലാതെ നമ്മൾക്കൊരു ജീവിതമില്ല. അവരോട് എതിരിട്ട് നമ്മൾക്ക് ജീവിക്കാനാവില്ല. നമ്മൾ ഒറ്റപ്പെട്ടു പോകും...!”
“അതൊന്നും എനിക്കറിയില്ല. ഒരു കൂട്ട ആത്മഹത്യയുടെ വക്കിൽ നിന്നും ഞങ്ങളെ രക്ഷിച്ച്, ഒരു പുനർജ്ജീവനം തന്നത് മാമനാണ്. അന്നീ നാട്ടുകാരാരും ഞങ്ങളെ രക്ഷിക്കാനായുണ്ടായില്ല...!  അതുകൊണ്ട് ഞങ്ങളോടൊപ്പം മാമനും ഇവിടെത്തന്നെ ഉണ്ടാകണം...!”
 അത് കേട്ടതും ജനം അവിശ്വസിനീയതയോടെ പരസ്പ്പരം നോക്കി.
“അതിന് ഈ സമൂഹം സമാധാനമായി ജീവിക്കാൻ സമ്മതിക്കില്ലല്ലൊ ലക്ഷ്മി..
നിങ്ങൾക്കൊരു ദോഷം വരുന്ന കാര്യം എനിക്ക് ചിന്തിക്കാൻ പോലും വയ്യ....”
അതും പറഞ്ഞ് മാധവൻ വല്ലാതെ അണച്ചു. ഒരു നിമിഷം കഴിഞ്ഞ് വീണ്ടും തുടർന്നു.
“അതിലും നല്ലത്  ഞാൻ പോകുന്നത് തന്നാ...”


“മാമൻ ഇവിടന്ന് പോയിട്ട്, ഞങ്ങൾക്കൊരു ജീവിതം വേണ്ട...?!”
അതും പറഞ്ഞുള്ള ഗൌരിയുടെ ഉറക്കെയുള്ള കരച്ചില്‍ നിമ്മിയും ഏറ്റുപിടിച്ചു.

ലക്ഷ്മി തന്റെ മക്കളുടെ മുഖത്തേക്ക് നോക്കിയിട്ട്, ഉറച്ച സ്വരത്തില്‍ പറഞ്ഞു.
“മാമന്‍ എങ്ങും പോകില്ല മക്കളെ...!!?”

കരഞ്ഞു കലങ്ങിയ കണ്ണുകളിലൂടെ, മാമനെ വിടാതെ തന്നെ  അവർ അമ്മയെത്തന്നെ ശ്രദ്ധിച്ചിരിക്കുകയായിരുന്നു.  അമ്മ എന്താണ് പറഞ്ഞു വരുന്നതെന്ന് മനസ്സിലാകാത്ത ആകാംക്ഷ ആ മുഖങ്ങളില്‍ .  പിന്നെ രണ്ടു പേരുടേയും തലയില്‍ ഒന്ന് തലോടിയിട്ട്, ലക്ഷ്മി തന്റെ കഴുത്തിൽ നിന്നും നൂലു പോലുള്ള താലിമാല വിറക്കുന്ന കൈകളോടെ അഴിച്ചെടുത്തു....!
ജനം ആകാംക്ഷയോടെ നിൽക്കുമ്പോൾ, നിമ്മിയും ഗൌരിയും പരസ്പ്പരം നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു. ആ ചിരിയുടെ അര്‍ത്ഥം..
‘അമ്മയോട് എന്നേ ഞങ്ങൾ പറഞ്ഞതാ.. മാമനെ കല്യാണം കഴിച്ചോളാൻ... അമ്മക്ക് പാതി സമ്മതമായിരുന്നെങ്കിലും മാമനാണത് നിരസിച്ചത്. അന്നേ അത് ചെയ്തിരുന്നെങ്കിൽ ഈ കുഴപ്പങ്ങളൊക്കെ ഉണ്ടാവുമായിരുന്നോ...’ ഇപ്പോഴങ്കിലും അമ്മക്ക് നല്ല ബുദ്ധി തോന്നിയതിൽ രണ്ടു പേർക്കും സന്തോഷം തോന്നി.

മാല ഊരി തന്റെ നെഞ്ചോട് ചേർത്തു വച്ചു ഒരു നിമിഷം കണ്ണടച്ചു നിന്നു. പിന്നെ രണ്ടറ്റത്തും പിടിച്ച് മാമന്റെ നേരെ നീട്ടിയിട്ട് തൊണ്ട ഇടറിയിട്ടെന്നോണം പറഞ്ഞു.
“ഇതു വാങ്ങൂ...!?”
ഒന്നും മനസ്സിലാകാത്തതു പോലെ മാധവൻ വിറയാർന്ന സ്വരത്തിൽ വിളിച്ചു.
“ലക്ഷ്മീ...?!”
മാധവൻ അതു വാങ്ങാതെ തന്റെ ചുറ്റും നിൽക്കുന്നവരെയെല്ലാം പരിഭ്രാന്തിയിലെന്നോണം ഒന്നു കണ്ണോടിച്ചു.  എല്ലാവർക്കും സമ്മതമാണെന്ന മട്ടിൽ അവർ തല കുലുക്കുന്നതു കണ്ടു. തൊട്ടടുത്തു നിന്ന കണാരനും തല കുലുക്കിയതോടെ മാധവന്‍ കൈ നീട്ടുന്നതിനിടയിൽ ഒന്നു കൂടി ചോദിച്ചു.
“ലക്ഷ്മി .. ഒന്നു കൂടി ആലോചിച്ചിട്ട് പോരെ...?”
“ഇനി ഒന്നും ആലോചിക്കാനില്ല....
ഇത്തിരി മുൻപ് എന്റെ മോള് വിളിച്ച് പറഞ്ഞില്ലെ... ഈ ജനങ്ങളുടെയെല്ലാം മുന്നിൽ വച്ച്,  മാമൻ  ആരുടെ കൂടെയാണ് കിടക്കുന്നതെന്ന്....!
അത് സത്യമാവട്ടെ..!!?”

 ഇപ്പോൾ ശരിക്കും ഞെട്ടിയത് അവിടെ കൂടിയിരുന്നവർ മാത്രമല്ല, സ്വന്തം മക്കളും കൂടിയാണ്...!!

നിമ്മിയും ഗൌരിയും പെട്ടെന്ന് പരസ്പ്പരം നോക്കി കണ്ണുമിഴിച്ചു....
“ലക്ഷ്മി.. എന്തായീ പറയണത്...?”
 പെട്ടെന്ന് അന്ധാളിച്ചെന്നോണം സെയ്തുക്കയാണത് ചോദിച്ചത്.
“അതേ സെയ്തുക്കാ... അതാണതിന്റെ ശരി...”
ലക്ഷ്മിയുടെ വാക്കുകളുടെ അര്‍ത്ഥം പിടി കിട്ടിയ കണാരന്‍ ലക്ഷ്മിയെ പിന്താങ്ങി.
ലക്ഷ്മി വീണ്ടും, മടിച്ച് അന്ധാളിച്ചതു പോലെ നില്‍ക്കുന്ന മാധവന്റെ നേരെ മാല നീട്ടി പറഞ്ഞു.
“ഇതു വാങ്ങൂ....!”

മാധവന്‍ നാലുപാടും എല്ലാവരേയും വേവലാതിയോടെന്നോണം നോക്കി. കണാരന്‍ തലയാട്ടി മാല വാങ്ങാന്‍ ആംഗ്യം കാണിച്ചു. മാധവന്‍ മടിച്ചുമടിച്ച്  മാല വാങ്ങി...
ആ കൈകള്‍ നന്നായി വിറക്കുന്നുണ്ടായിരുന്നു...
തുടര്‍ന്ന് ലക്ഷ്മി ഉറച്ച സ്വരത്തില്‍ പറഞ്ഞു.
“ഇത്രയും ആളുകളെ സാക്ഷി നിറുത്തി, അത് ഗൌരിയുടെ കഴുത്തിലണിയിക്കു. നാട്ടുകാര്‍ക്കെല്ലാം ബോദ്ധ്യമാവട്ടെ. മാധവമാമ ഞങ്ങല്‍ക്ക് ആരാണെന്ന്...!!”

മാധവന്‍ ഗൌരിയുടെ മുഖത്തേക്ക്  ദയനീയമായി നോക്കി.
സംഭവിക്കാന്‍ പോകുന്നതിന്റെ  പൊരുള്‍ അറിയാതെയെന്നോണം ഗൌരി മാമനെ കണ്ണുമിഴിച്ചു നോക്കി. നിമ്മിക്ക്  അരുതെന്ന് പറയണമെന്നുണ്ട്. പക്ഷെ, മാമന്റെ മുഖത്തേക്ക് നോക്കി അത്  പറയാനുള്ള ശക്തിയുണ്ടായില്ല.
മാധവന്‍ സ്വല്‍പ്പം കുനിഞ്ഞ്  മാല ഗൌരിയുടെ കഴുത്തിനടുത്ത് നീട്ടിയതും, ആ രണ്ടു കൈകളിലും കയറിപ്പിടിച്ചു ഗൌരി...!
മാധവന്റെ മുഖത്തു നോക്കി അരുതെന്നു പറയാനൊ, തടുത്തു നിറുത്താനൊ ആ കൈകള്‍ക്ക്  ശക്തിയുണ്ടായിരുന്നില്ല....

ഗൌരിയുടെ കഴുത്തില്‍ മാല ചേര്‍ത്തു വച്ച് ഒരു നിമിഷം മാധവന്‍ നിന്നു. പിന്നെ മൂകമായി പറഞ്ഞു,
‘ഈ മാമനോട് ക്ഷമിക്കണം മോളെ. എന്റെ മോളുടെ പ്രായമേയുള്ളു നിനക്ക്. എങ്കിലും ഇതല്ലാതെ ഒരു പോം വഴി ഞങ്ങളുടെ മുന്നിലില്ലായിരുന്നു. ദൈവം ഈ മഹാ പാപത്തിന് എന്നെ ശിക്ഷിച്ചോട്ടെ. സന്തോഷപൂര്‍വ്വം ഞാനത് ഏറ്റുവാങ്ങിക്കോളാം...’

നിറഞ്ഞു വന്ന കണ്ണുനീര്‍ കാഴ്ചയെ മറച്ചതുകാരണം മാലയുടെ കൊളുത്തിടാന്‍ കഴിയാതെ  ഉഴറിയ നേരത്താണ്, കണാരന്‍ പതുക്കെ കയ്യടിച്ചത്.
അതുകണ്ട് കൂടെ നിന്നവരും കയ്യടിക്കാന്‍ തുടങ്ങി...
ഊണുകഴിച്ച് പകുതിയായവര്‍ ഡെസ്ക്കിലടിച്ചും ശബ്ദമുണ്ടാക്കി...
ശബ്ദമുഖരിതമായ അന്തരീക്ഷത്തില്‍ , മാലയുടെ കൊളുത്തിടാന്‍  നിമ്മിയാണ്  മാധവന്റെ വിറക്കുന്ന കൈകളെ  സഹായിച്ചത്.

വിങ്ങിപ്പൊട്ടിയ ഗൌരി മാധവനെ വട്ടം കയറിപ്പിടിച്ച് പൊട്ടിക്കരഞ്ഞു...
കണ്ടു നിന്ന നിമ്മിയും ചേച്ചിയെ കെട്ടിപ്പിടിച്ച് കരഞ്ഞു....
ലക്ഷ്മി, പക്ഷെ കരഞ്ഞില്ല. ധൈര്യപൂര്‍വ്വം പിടിച്ചു നിന്നു...

കണ്ടതത്രയും സഹിക്കാന്‍ കഴിയാതെ നാരായണിയമ്മക്ക് എന്തെന്നില്ലാത്ത ദ്വേഷ്യം വന്നു കഴിഞ്ഞിരുന്നു. മാധവന്‍ തന്നെ ചതിക്കുകയായിരുന്നോയെന്നൊരു സംശയം ബലപ്പെട്ടു. ആ ഭാവത്തോടെ തന്നെയാണ് അലറി വിളിച്ചത്.
“എടാ.. മാധവാ....നീ...!”
തൊട്ടടുത്തുണ്ടായിരുന്ന സെയ്തുക്ക അവരുടെ കഴുത്തിനു കയറിപ്പിടിച്ചിട്ട് അലറി.
“എടി തള്ളെ.... മിണ്ടിപ്പോകരുത്..”
അപ്പോഴേക്കും ലക്ഷ്മി കയറി തടുത്തു.
“വേണ്ടാ.. അവരെ ഉപദ്രവിക്കണ്ടാ...”

പിന്നെ നാരായണിയമ്മയെ നിലത്തു നിറുത്തിയില്ല. ചുറ്റും നിന്നവര്‍ അവരെ എടുത്തു പൊക്കി നിലം തൊടീക്കാതെ പറമ്പിനു വെളിയില്‍ കൊണ്ടു പോയാണ് താഴെയിറക്കിയത്. ആളുകള്‍ എടുത്തു പൊക്കിയതോടെ പരിഭ്രാന്തയായ അവര്‍ നിലത്തു നിന്നതും, ആളുകളുടെ കൂക്കിവിളിക്കും ആക്രോശത്തിനുമിടയില്‍ നിന്നും ജീവനും കൊണ്ട് ഓടുകയായിരുന്നു.

അമ്മയുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി നിമ്മി ഗൌരിയേയും കൊണ്ട് വീട്ടിനകത്തേക്ക് പോയി. ഊണു കഴിച്ചിരുന്നവര്‍ ചിലവ് ചെയ്യണമെന്ന് പറഞ്ഞ് ബഹളമായി...
ലക്ഷ്മി മാധവനെ നോക്കി...
മാധവന്‍ തലയാട്ടി അനുമതി കൊടുത്തു...
അനുമതി കിട്ടിയതും ലക്ഷ്മി എല്ലാവരോടുമായി പറഞ്ഞു.
“നാളത്തെ ഊണ്, കല്യാണസദ്യ ആയിരിക്കും. എല്ലാവരും വരണം. ഇന്നു വരാത്തവരോടും പറയണം...”
അത് ഡെസ്ക്കിലടിച്ചും കയ്യടിച്ചും അവര്‍ ആഘോഷമാക്കി...
ഒരുത്തന്‍ വിളിച്ചു പറഞ്ഞു.
“വൈകീട്ട് പണി കഴിഞ്ഞാല്‍ ഞങ്ങള്‍ നേരെ ഇങ്ങോട്ടു വരുന്നുണ്ട്. കല്യാണ സദ്യ ഒരുക്കാന്‍...!”
“ആയിക്കോട്ടെ... ”
മാധവന്‍ സമ്മതിച്ചു.
“ഞങ്ങള്‍ക്ക് വേണ്ടതെല്ലാം ഒരുക്കിക്കോണം...!!”
മാധവനും കണാരനും മുഖത്തോടു മുഖം നോക്കി...
പിന്നെ കണാരന്‍ പറഞ്ഞു.
“അതൊക്കെ ഞാന്‍ ഏറ്റു...”
അതും കയ്യടിച്ചവര്‍ ആഘോഷമാക്കി....

എല്ലാവരും ഊണു കഴിഞ്ഞു പോയനേരത്താണ് മാധവനെ, കണാരനും സെയ്തുക്കായും കൂടി മു‌ന്‍വശത്തേക്ക്  വിളിച്ചത്.
ആകാംക്ഷാപൂര്‍വ്വം മാധവന്‍ ചോദിച്ചു.
“എന്താ കണാരാ...?”
“ഞങ്ങളെങ്ങനെ അത് പറയുമെന്നോര്‍ത്ത് വിഷമിച്ചിരിക്കുകയാണ്...?!”
അവരുടെ കൂട്ടം കൂടലും സംസാരവും ശ്രദ്ധിച്ച ലക്ഷ്മി, ഡെസ്ക്ക് തുടച്ചു വൃത്തിയാക്കല്‍ നിറുത്തി ധൃതിയില്‍ നടന്ന് അവരുടെ അടുത്തെത്തി.
“എന്തായാലും പറയൂ കണാരാ...?”
“ഇന്നലെ ടൌണില്‍ വച്ച് സുനിലിന്റെ അഛനെ ഞങ്ങള്‍ കണ്ടിരുന്നു.
ഇവിടത്തെ വിശേഷങ്ങളൊക്കെ ചോദിച്ചു. കൂട്ടത്തില്‍ ഒരു കാര്യവും കൂടി പറഞ്ഞു...!?”
മാധവനും ലക്ഷ്മിയും പര്‍സ്പ്പരം നോക്കി. പിന്നെ സെയ്തുക്കയാണ് തുടര്‍ന്നത്.
“ഈ കല്യാണം നടന്നാല്‍ ഒരു വിഭാഗം ബന്ധുക്കള്‍  ഒഴിഞ്ഞു നില്‍ക്കുമെന്നാ പറഞ്ഞത്...!!?”
“അതെന്താ...?” ലക്ഷ്മിക്ക് എന്തോ അപകടം മണത്തു.
“പ്രശ്നം മാമന്‍ തന്നെ. മാമന്‍ ഇവിടത്തെ ആരാ.. നിങ്ങളുമായുള്ള ബന്ധമെന്താ.. എന്നൊക്കെ ചോദിച്ചാണ് തുടങ്ങിയതത്രെ. സുനില്‍ തീര്‍ത്തു പറഞ്ഞു. ‘അതൊന്നും എനിക്കൊരു പ്രശ്നമല്ലന്ന്. സുനിലിന്റെ അഛനും തീര്‍ത്തു പറഞ്ഞൂത്രെ. ‘എന്റെ മക്കളുടെ ഇഷ്ടത്തിന് ഞാനെതിരു നില്‍ക്കില്ലെന്ന്...!!
എങ്കിലും ബന്ധുക്കളെയെല്ലാം വെറുപ്പിച്ചിട്ട്... അവസാനം വേണ്ടെന്ന് വക്കുമോന്നാ..!!!?”


കേട്ടതും ലക്ഷ്മി മാധവന്റെ കയ്യില്‍ താങ്ങി  എണ്ണിപ്പെറുക്കി കരയാനും തുടങ്ങി.
“എന്റെ മോളു വലിയ പ്രതീക്ഷയിലായിരുന്നു... ഈശ്വരാ ഇതെങ്ങാനും നടക്കാതെ വന്നാല്‍....!!”
മാധവന്‍ മൂകമായി കുറച്ചു നേരം നിന്നു. എന്നിട്ട് പറഞ്ഞു.
“എന്തായാലും നിങ്ങള് രണ്ടാളും ഇന്നു തന്നെ പുള്ളിക്കാരനെ പോയി കാണണം.
ഇവിടെ നടന്ന സംഭവങ്ങള്‍ വിശദമായിട്ട് പറയണം. എന്നിട്ട് സമ്മതമാണെങ്കില്‍ നാളെത്തന്നെ വേണ്ടപ്പെട്ടവരുമായി ഇങ്ങോട്ടു വരാന്‍ പറയണം.
അല്ലെങ്കില്‍ അടുത്ത നടപടി എന്താണെന്ന് ചോദിക്കണം...”
“ഞങ്ങള്‍ ഇന്നു തന്നെ പോയി കാണാം. വിവരം പറയാം...”
“പിന്നെ പോകുമ്പോള്‍ ചന്തയില്‍ കയറി സദ്യക്കുള്ള സാധനങ്ങള്‍ വാങ്ങി ബഷീറിന്റെ കൂടെ വണ്ടിയില്‍ കൊടുത്തു വിട്ടിട്ട് വേണം അവിടെ പോകാന്‍. സമയം കഴിഞ്ഞാല്‍ പിന്നെ എല്ലാ സാധനങ്ങളും കിട്ടിയെന്നു വരില്ല...”
പിന്നെ ലഷ്മിയുടെ നേരെ തിരിഞ്ഞിട്ട് പറഞ്ഞു.
“സാധനങ്ങളുടെ ലിസ്റ്റ് പെട്ടെന്നെഴുതി കൊടുത്തു വിട്...”
ലക്ഷ്മി മൂക്കൊന്നു ചീറ്റി സാരിത്തലപ്പില്‍ തുടച്ചിട്ട് വേഗം തിരിഞ്ഞു നടന്നു.
മാധവന്‍ ഒന്നുകൂടി പറഞ്ഞു.
“അവര്‍ സമ്മതമറിയിച്ചാല്‍, കോണ്‍‌ട്രാക്ടര്‍ തോമസ്സിനെ കൂടി അത്യാവശ്യമായിട്ട് കാണണം. കല്യാണ വിവരം പറയണം. കല്യാണത്തിന്  സ്വര്‍ണ്ണമെടുക്കാനുള്ള പണം തരാമെന്ന് പറഞ്ഞിട്ടുള്ളതാ..!”
“അതിനൊക്കെ സമയമുണ്ടല്ലൊ. ഇത്ര ധൃതിയൊന്നും വെക്കേണ്ട കാര്യമില്ല....”
കണാരന്റെ വാക്കുകള്‍ക്ക്, മാധവന്‍ തലയാട്ടിയിട്ട് പറഞ്ഞു.
“സമയം തീരെയില്ല കണാരാ... നാളെയെങ്കില്‍ നാളെത്തന്നെ നടത്തണം...!!”
അതും പറഞ്ഞ് മാധവന് ‍, തൊണ്ടയില്‍ അമര്‍ത്തിപ്പിടിച്ച്  തിരിഞ്ഞു നടന്നു.
മാധവനെ മനസ്സിലാകാതെ സെയ്തും കണാരനും മാധവന്റെ പോക്കു നോക്കി നിന്നു.....

തുടരും....