Sunday 5 April 2009

ഗ്രാമവഴി - 3

ഓർമ്മ വച്ച കാലം മുതൽ ഞങ്ങൾ കുളിച്ചിരുന്നത് പെരിയാർ പുഴയിലായിരുന്നു. കുളിക്കാൻ മാത്രമല്ല ഞങ്ങൾ കുടിക്കാനും ഉപയോഗിച്ചിരുന്നത് ഇതേ വെള്ളം തന്നെയായിരുന്നു. അന്ന് പുഴയിൽ പായലുകളൊന്നും ഉണ്ടായിരുന്നില്ല. അതിനെക്കുറിച്ച് ഞങ്ങൾ കേട്ടിട്ടു പോലുമില്ലായിരുന്നു.

സ്കൂൾ വിട്ടു വന്നാൽ ആദ്യം ഓടുന്നത് പുഴയിലേക്കായിരുന്നു. അവിടെക്കിടന്ന് മതിയാവോളം നീന്തിക്കുളിച്ചിട്ടെ കയറുമായിരുന്നുള്ളു. ഇല്ലങ്കിൽ ചിലപ്പോൾ അഛിച്ചൻ വടിയായിട്ടു വരണം. അതുമല്ലങ്കിൽ ശ്രീധരന്റെ മുത്തശ്ശി വരണം. മുത്തശ്ശി വന്ന്

“ എടാ അധികപ്രസംഗി...കേറടായിങ്ങോട്ട് “ യെന്നു പറയണം.

പ്രധാനമായും ഞാനും എന്റെ ഇളയഛൻ രവി, പിന്നെ ശ്രീധരനും ആയിരുന്നു കൂട്ടുകാർ. പിന്നെയും കൂട്ടുകാർ ഒരുപാടുണ്ടായിരുന്നു. രവിയും ഞാനും ഒരേ പ്രായക്കാരായിരുന്നു. ശ്രീധരൻ ഞങ്ങളേക്കാൾ ഇളയതായിരുന്നു.

കാലത്തായാലും സ്കൂളിൽ പോകുന്നതിനു മുൻപു പുഴയിൽ കിടന്നു മതിയാവോളം നീന്തി തിമിർത്തിട്ടെ കയറുമായിരുന്നുള്ളു. വൈകീട്ട് സ്കൂൾ വിട്ടു വരുമ്പോഴേക്കും പുഴയുടെ നടുക്കായിട്ട് നീളത്തിൽ മണൽ‌പ്പുറം രൂപം കൊണ്ടിട്ടുണ്ടാകും. പിന്നെ നീന്തി മണൽ‌പ്പുറത്തെത്തും. ചില സമയങ്ങളിൽ ഒറ്റ മുങ്ങലിനു പുഴയുടെ അടിത്തട്ടിലൂടെ കാലു കൊണ്ട് കുത്തി ചവിട്ടി വളരെ വേഗത്തിൽ മണൽ‌പ്പുറത്തെത്തും.

മണൽ‌പ്പുറത്ത് നിന്നും ഞങ്ങൾക്ക് ഭാംഗിയുള്ള കക്കത്തൊണ്ട്, ചിപ്പികൾ മുതലായവ കിട്ടാറുണ്ട്. ചിലപ്പോൾ വലിയ മരങ്ങൾ മണലിന്റെ അടിയിൽ പൂണ്ടു കിടക്കുന്നതു കാണാം. പർവ്വത നിരകളിൽ നിന്നും ഒലിച്ചു വരുന്നതായതു കൊണ്ട് വെള്ളത്തിന് ഔഷധ ശക്തിയുണ്ടായിരുന്നു. ഒരു തരം വട്ട് ഒഴുകി വന്നു കിട്ടും. അത് തല്ലിപ്പൊട്ടിച്ച് കിട്ടുന്ന വെളുത്ത കാമ്പ് ഉപയോഗിച്ച് പലഹാരങ്ങൾ ഉണ്ടാക്കുമായിരുന്നു.

അടുത്തുള്ളവർ കുടിക്കാനും മറ്റും വെള്ളമെടുത്തിരുന്നത് ഈ പുഴയിൽ നിന്നായിരുന്നു. അന്നൊക്കെ നല്ല തെളിഞ്ഞ് അടിത്തട്ടുവരെ വ്യക്തമായി കാണാമായിരുന്നു. പെണ്ണുങ്ങൾ വെള്ളമെടുക്കാനായി വരുമ്പോൾ ഞങ്ങളാണ് കുടം വെള്ളത്തിൽ മുക്കി നിറച്ചു കൊടുക്കുക. കുടം കൊണ്ട് വെള്ളത്തിനു മുകളിൽ ഒരു വൃത്തം വരക്കും. പിന്നെയും ഒന്നുരണ്ടു വട്ടം കറക്കുമ്പോഴേക്കും വെള്ളത്തിനു മുകളിൽ പൊങ്ങിക്കിടക്കുന്ന പൊടി വല്ലതുമുണ്ടെങ്കിൽ നീങ്ങിയിരിക്കും. പിന്നെ അതിന്റെ നടുക്കു നിന്നും ശുദ്ധമായ വെള്ളം മുക്കി കൊടുക്കും.

ഞങ്ങളുടെ കുളിക്കടവിന്റെ കിഴക്കു വശത്ത് ഒരു പുലിമുട്ട് ഉണ്ടായിരുന്നു. കരയിൽ നിന്നും പുഴയിലേക്ക് വലിയ കല്ലു കൊണ്ട് ഇറക്കി കെട്ടുന്ന ഒരു സംവിധാനമായിരുന്നു അത്. പെരിയാർ നല്ല ഒഴുക്കുള്ള പുഴയായിരുന്നു. തീരത്തു കൂടെയുള്ള ശക്തമായ ഒഴുക്കിനെ തടഞ്ഞ് പുഴയുടെ നടുക്കിലേക്ക് മാറ്റി ഒഴുക്കാൻ ഈ പുലിമുട്ട് സഹായിക്കുന്നു. അതോടൊപ്പം മുട്ടിനു താഴെയുള്ള ഭാഗത്ത് ഒഴുക്കില്ലാത്തതു കൊണ്ട് കര ഇടിയാതെ സൂക്ഷിക്കാനും ഇതുപകരിക്കുന്നു.

ഈ പുലിമുട്ടിനു നല്ല പൊക്കമുണ്ട്. ഒരു വിധമുള്ള വെള്ളപ്പൊക്കമൊന്നും പുലിമുട്ടിനു മുകളിൽകൂടി ഒഴുകാറില്ല. അഥവാ അങ്ങനെ ഒഴുകിയാൽ പുഴയിൽ നിന്നും തൊട്ടടുത്ത പറമ്പുകളിലേക്ക് കവിഞ്ഞൊഴുകാൻ തുടങ്ങും. അന്നേരമാണ് ഞങ്ങൾ വെള്ളപ്പൊക്കമെന്നു പറയാറുള്ളത്. ഇത്തരം സന്ദർഭങ്ങളിൽ പുഴയിലെ ഒഴുക്ക് അതിശക്തമായിരിക്കും.

നിറഞ്ഞുകവിഞ്ഞ് അതിശക്തമായി ഒഴുകുന്ന പുഴയിലൂടെ വലിയ വൃക്ഷങ്ങൾ കടപുഴകി ഒഴുകിപ്പോകുന്നതു കാണാം. കാട്ടിൽ നിന്നും ആനകൾ, മറ്റു വന്യമൃഗങ്ങൾ മുതലായവ ഇതുപോലെ ഒഴുകിപ്പോകുന്നത് കണ്ടിട്ടുണ്ട്. ഞങ്ങൾ പുലിമുട്ടിന്റെ മുകളിൽ നിന്നും വെള്ളത്തിലേക്ക് തലകുത്തിച്ചാടും. പക്ഷെ വെള്ളം കുറഞ്ഞാൽ പിന്നെ ആ പണിക്കു പോകില്ലാട്ടൊ..ചിലപ്പൊ വിവരം അറിയും.

ഈ മുട്ടിന്റെ മുകളിൽ നിന്നും ചൂണ്ടയിടാൻ നല്ല രസമാണ്. ഞങ്ങൾ എന്നും ഇവിടെ നിന്നും ചൂണ്ടയിട്ട് പിടിക്കുന്ന മീൻ ചിലപ്പോഴൊക്കെ മുട്ടിനു പുറകിലെ മണൽത്തിട്ടയിൽ ചുള്ളിക്കമ്പു കൂട്ടി തീയിട്ട് അതിൽ ചുട്ടെടുത്ത് കഴിക്കും. ഈർക്കിളിയിൽ മീൻ കോർത്താണ് തീയിൽ കാണിക്കുക. എല്ലാ വശവും ശരിക്കു മൊരിഞ്ഞു വരുമ്പോഴായിരിക്കും തീ ഈർക്കിളിയിൽ കയറിപ്പിടിക്കുക. അതോടെ മൊരിഞ്ഞു വന്ന മീൻ അപ്പാടെ തീയിലേക്ക് വീഴും. അതവിടെക്കിടന്നു കത്തിപ്പോകും. താടിക്കു കയ്യും കൊടുത്ത് അത് നോക്കിയിരിക്കാനെ പറ്റു. പിന്നെ ഞങ്ങൾ ഒരു കുടക്കമ്പി സംഘടിപ്പിച്ച് മീൻ അതിൽ കോർത്ത് ചുട്ടു തിന്നും.

എത്ര നേരം നിന്നു ചൂണ്ടയിട്ടാലും എനിക്കു മാത്രം ഒന്നും കിട്ടുകയില്ല. എന്റെ ചൂണ്ടയിൽ ഒരു തുപ്പൽനക്കി പോലും കൊത്തുകയില്ല. അതേ സമയം എന്നോടൊപ്പമുള്ള കൂട്ടുകാർക്ക് നിറയെ മീൻ കിട്ടുകയും ചെയ്യും. ഞങ്ങൾ ഒരേ പോലെ തന്നയാണ് ചൂണ്ടയിടുന്നത്. എന്തു മറിമായമെന്നറിയില്ല, മീൻ ഒന്നു കൊത്തുക പോലുമില്ല. കൂട്ടുകാരിൽ രവി എന്റെ ഇളയഛനാണ്. ഞങ്ങൾ ഒരേ പ്രായക്കാർ. പിന്നെ ജോഷി രവിയുടെ അനിയനും. പിന്നെയുള്ളത് ശ്രീധരനാണ്.

ശ്രീധരൻ മീനൊന്നും കൂട്ടുകയില്ല. തനി സസ്യഭുക്ക്. (വീട്ടിലാണു കെട്ടൊ.!) പുറത്തിറങ്ങിയാൽ സസ്യഭുക്ക് തന്നെ വേണമെന്ന് ഒരു നിർബന്ധവുമില്ല. മീൻ ചുട്ടു തിന്നാൻ കൊതി പിടിച്ചു നടക്കുന്നത് അവനാണ്.

അന്ന് ചൂണ്ടയിട്ടുകൊണ്ടിരിക്കെ ഒരു കാറ്റു വരുന്ന ലക്ഷണം കണ്ടു. ഞങ്ങൾ തോലൻ മാവിന്റടുത്തേക്ക് ഓടി. പക്ഷെ ഒന്നും കിട്ടിയില്ല. അതുകാരണം ശ്രീധരൻ ‘ ഞാൻ വീട്ടിൽ പോയി മുത്തശ്ശി എടുത്തുവച്ചിരിക്കുന്ന മാമ്പഴം അടിച്ചു മാറ്റിക്കൊണ്ടു വരാം’മെന്നു പറഞ്ഞു പോയി.

ഞങ്ങൾ പിന്നെയും വന്നു ചൂണ്ടയിടാൻ തുടങ്ങി. രവിയും ജോഷിയും ചെറിയ പള്ളത്തി, ചെറിയ കുറുവ മുതലായ ചെറിയ മീനുകളെ ധാരാളം പിടിക്കുന്നുണ്ട്. ഞാൻ മാത്രം ചുമ്മ ചൂണ്ടയിട്ട് മീൻ കൊത്തുന്നതും നോക്കിയിരിക്കും. മീനൊന്നും കൊത്താതാവുമ്പൊ പൊക്കി നോക്കും.അപ്പോൾ അതിൽ ഇരയായി കൊളുത്തിയിട്ടിരുന്ന ഞാഞ്ഞൂൾ(മണ്ണിര) കൊളുത്തിൽ ഉണ്ടാവുകയില്ല. അതു ഏതെങ്കിലും മീൻ വിദഗ്ദ്ധമായി അടിച്ചുമാറ്റിയിട്ടുണ്ടാകും.

വീണ്ടും ഇരയെ കോർത്തിടും. ഫലം തഥൈവ. അപ്പൊഴേക്കും ശ്രീധരൻ ഒരു സ്റ്റീൽ പാത്രത്തിൽ മാമ്പഴവുമയി വന്നു. അതു കഴിക്കാനായി ഞങ്ങൾ ചൂണ്ട അവിടെയിട്ട് തിരിഞ്ഞു. ശ്രീധരൻ സ്റ്റീൽ പാത്രത്തിന്റെ മൂടി തുറന്നു കൊണ്ടു പറഞ്ഞു

” എടാ..ഞാൻ ചെന്നപ്പോഴേക്കും മാമ്പഴം മുഴുവൻ ‘മാമ്പഴപുളിശേരി‘ ആക്കിയിരുന്നെടാ”

“അപ്പൊ പിന്നെ ഇതെന്തോന്നാ...?“

“പുളിശേരിയിൽ നിന്നും പഴമാങ്ങ മാത്രം ഞാൻ അമ്മ അറിയാതെ അടിച്ചുമാറ്റിയതാ...!!”. “അയ്യൊ” എന്നായി ഞങ്ങൾ.

പിന്നെ ഒന്നും ആലോചിക്കാൻ നിന്നില്ല. ഓരോന്നായി ഞങ്ങൾ ചപ്പി വലിച്ചു തുടങ്ങി. “മാമ്പഴത്തേക്കാൾ സ്വാദാണല്ലോടാ ഇതിന്.” ഞങ്ങൾ പറഞ്ഞു.

അതു കഴിഞ്ഞ് വീണ്ടും ചൂണ്ടയിടൽ ആരംഭിച്ചു. അവർ ഈർക്കിളി കൊണ്ടുണ്ടാക്കിയ കോർമ്പയിൽ മീൻ കോർത്ത് ഇട്ടിരിക്കുന്നതു കാണുമ്പോൾ എനിക്ക് ഇത്തിരി അസൂയയയും കുശുമ്പും ഒക്കെ തോന്നും.

അവരുടെ വാക്ക് കേട്ട് ഉണങ്ങിയ ഒരു ചുള്ളിക്കമ്പ് ഒടിച്ചുകൊണ്ടു വന്ന് വെള്ളത്തിൽ പൊങ്ങിക്കിടക്കത്തക്ക വണ്ണം ചൂണ്ടയിൽ കെട്ടിയിടും. അപ്പോൾ മീൻ കൊത്തിയാൽ പൊങ്ങിക്കിടക്കുന്ന പൊങ്ങ്(ചുള്ളിക്കമ്പ്) മീൻ കൊത്തുന്നതനുസരിച്ച് അനങ്ങും. അന്നേരം തക്കം നോക്കി ഒന്നു വെട്ടിച്ചു വലിച്ചാൽ മീനിങ്ങുപോരും.

പക്ഷെ എന്റെ പൊങ്ങ് ഒഴുക്കുള്ള വെള്ളത്തിൽ കാറ്റത്തെ കുഞ്ഞോളങ്ങളിൽ ചാഞ്ചാടുന്നതല്ലാതെ ഒരു മീനും കൊത്തുന്നതായി എനിക്കനുഭവപ്പെട്ടില്ല. ഞാൻ ചൂണ്ടയെടുത്ത് പൊക്കി നോക്കി. ചൂണ്ടക്കൊളുത്തിൽ ഇരയുണ്ടായിരുന്നില്ല. കെട്ടിയിട്ട പൊങ്ങു പോലുമറിയാതെ എങ്ങനെയാണത് അടിച്ചുമാറ്റിയത്....? ഇരയായിട്ട ഞാഞ്ഞൂളും കൊണ്ട് ഏതൊ വിരുതൻ മീൻ മുങ്ങിയിരിക്കുന്നു. രവി എന്റെ ചൂണ്ടയെടുത്ത് പരീക്ഷിച്ചുനോക്കി. അതിൽ മീൻ കൊത്തുന്നതായി അവനും തോന്നിയില്ല. അപ്പോഴേക്കും അവന്റെ ചൂണ്ടയിൽ എന്തൊ കൊത്തിവലിച്ചു. എന്റെ ചൂണ്ട അവിടെയിട്ട് അതു പൊക്കി ഒന്നു വെട്ടിച്ചു വലിച്ചപ്പൊൾ അതാ...വരുന്നു ഒരു ഇടത്തരം കുറുവ ഒരെണ്ണം.

നേരം ഒരുപാടായി ഈ നിൽ‌പ്പു തുടങ്ങിയിട്ട്. വെയിലിനു ചൂടു കൂടി. എന്റെ ക്ഷമയുടെ നെല്ലിപ്പലക കണ്ടു തുടങ്ങി. എനിക്കു ദേഷ്യവും സങ്കടവും എല്ലാം ഒരുമിച്ചു വന്നു. എന്റെ മുഖഭാവം കണ്ട് രവിയും ശ്രീധരനും പറഞ്ഞു ‘നിനക്കെന്തൊ കുഴപ്പമുണ്ടെടാ, നിന്റെ രാശി ശരിയല്ല.‘ ഞാനും ആലോചിച്ചു. ശരിയായിരിക്കും എനിക്കെന്തൊ കുഴപ്പമുണ്ട്. ഇനിയെന്തായാലും ചൂണ്ടയിടൽ നിറുത്തിക്കളയാം. ഞാൻ പറഞ്ഞു.’ഞാൻ മതിയാക്കിയെട..‘

ഒരു ചെറിയ ഇര കൂടി ബാക്കിയുണ്ട്. അതു കൊളുത്തിൽ കോർത്ത് അങ്ങകലേക്കു നീട്ടിയെറിഞ്ഞു. ചൂണ്ട പുലിമുട്ടിന്റെ ഒരു കല്ലിന്റെ ഇടുക്കിൽ തിരികി വച്ചു. പിന്നെ പുഴയിൽ ഇറങ്ങി കുളിച്ചു. ഞാൻ നിറുത്തിയതുകൊണ്ട് അവരും നിറുത്തി.

അപ്പോഴേക്കും ഏതാണ്ട് ഉച്ചയായിരുന്നു. നന്നായി വിശക്കുന്നുണ്ട്. തല തോർത്താൻ കച്ചമുണ്ട് കൊണ്ടു വന്നിരുന്നില്ല. അതങ്ങനെയായിരുന്നു. ഉടുത്തിരിക്കുന്ന കാക്കി നിക്കർ കൊണ്ടുതന്നെ തല തോർത്തുകയായിരുന്നു പതിവ്. അരയൊപ്പം വെള്ളത്തിൽ നിന്ന് കാക്കി നിക്കർ ഊരി പിഴിഞ്ഞ് തല തോർത്തി. നിക്കറിന്റെ പുറകുവശം രണ്ടു ഭാഗവും കീറിയിരിക്കുന്നു. കഴിഞ്ഞ സ്കൂൾ തുറപ്പിനു അഛൻ വാ‍ങ്ങിത്തന്നതാണ്. ഇനി അടുത്ത സ്കൂൾ തുറപ്പിനെ പുതിയതൊരെണ്ണം കിട്ടു. അതുവരേക്കും ഇതു കൊണ്ടു നടക്കണം. അതു കൊണ്ട് മുറുക്കിപ്പിഴിഞ്ഞില്ല. ഒന്നു ഞെക്കിപ്പിഴിയൽ മാത്രമെ നടത്തിയുള്ളു. കരക്കു കയറി നിക്കർ ഇട്ടു. ചന്തിയുടെ രണ്ടു വശവും നന്നായി കീറിയിരിക്കുന്നു.

അവർ ചൂണ്ടയെല്ലാം മടക്കിക്കെട്ടി പോകാൻ തെയ്യാറായി. ഞാനും ചൂണ്ട മടക്കിക്കെട്ടാനായി വലിച്ചു നോക്കി. ചൂണ്ട വരുന്നില്ല. പിന്നെയും ഒന്നു വലിച്ചു. കൊളുത്ത് മുട്ടിന്റെ കല്ലിന്റെടയിലെവിടെയൊ തടഞ്ഞിരിക്കുന്നു. കുളി കഴിഞ്ഞതായതു കൊണ്ട് ഇനിയും മുങ്ങി കല്ലിന്റെ ഇടയിൽ നിന്നും കൊളുത്ത് തടസ്സം മാറ്റിയെടുക്കാൻ മടിയായി. ഈ നേരം വരേയും ഒരു കൊച്ചു മീൻ പോലും കിട്ടിയതുമില്ല. പിന്നെ വല്ലാത്ത ദ്വേഷ്യവും സങ്കടവും. ഞാൻ ചൂണ്ട പൊട്ടുന്നെങ്കിൽ പൊട്ടട്ടെയെന്നു കരുതി ശക്തിയായി വലിച്ചു. കുറച്ചു വലിഞ്ഞു പോന്നെങ്കിലും അതിന്റെ ഇരട്ടി ശക്തിയിൽ എന്നെയും വലിച്ചു കൊണ്ട് ചൂണ്ട വെള്ളത്തിലേക്കു വീണു. ഞാൻ വെള്ളത്തിൽ ചാടി ചൂണ്ടയിൽ പിടിയിട്ടു. ഇതു കണ്ടുനിന്ന അവരും വെള്ളത്തിലേക്കു ചാടി. “ഏതാണ്ടൂം മീൻ പിടിച്ചിട്ടുണ്ടടാ..”എന്നും പറഞ്ഞാണ് ചാട്ടം.

ഞങ്ങൾ ശക്തിയായി പിടിച്ച് വലിച്ച് സാവധാനം കരയിലേക്ക് അടുപ്പിച്ചു. അടുത്തു വരുന്തോറും ചൂണ്ടയിൽ കൊളുത്തിയ മീനിന്റെ പിടച്ചിൽ അതി ശക്തമായി. അതു മീനാണൊ അതൊ വല്ല പാമ്പാണൊ എന്നറിയാത്തതുകൊണ്ട് ധൈര്യമായിട്ട് പിടിച്ച് വലിക്കാനും വയ്യ. പാമ്പാണെങ്കിൽ വന്ന് കാലിൽ ചുറ്റിയാലോയെന്ന് പേടിച്ച് ഞങ്ങൾ കരയിലേക്കു കയറി.

പതുക്കെ പതുക്കെ കുറച്ചു വിട്ടുകൊടുത്തും പിന്നെ കൂടുതൽ വലിച്ചും ഞങ്ങൾ അതിനെ വലിച്ചു കരക്കിട്ടു. അതൊരു ‘പൂളാൻ ‘എന്ന മീനായിരുന്നു. ശരിക്കും ഒരു ‘മുട്ടുതാങ്ങി‘. ഈ പുലിമുട്ടിനെ താങ്ങിനിറുത്തുന്ന മീൻ എന്നർത്ഥത്തിലാണ് ‘മുട്ടുതാങ്ങി‘ യെന്നു ഞങ്ങൾ പറയാറ്. കരക്കു വീണിട്ടും അതിന്റെ പിടച്ചിൽ നിൽക്കുന്നില്ല. ഞങ്ങൾ മൂന്നുപേരും കൂടി അതിനെ അമർത്തിപ്പിടിച്ച് ഒരു പാണാവള്ളിയുടെ വള്ളി ചെകിളയിൽ കൂടി കോർത്തിട്ടതിനു ശേഷമെ ഞങ്ങളുടെ ശ്വാസം നേരെ വിടാനായുള്ളു.

ഇതുവരെ അവർ പിടിച്ച മീനുകളുടെ ഒരു പത്തിരട്ടിയെങ്കിലും വലിപ്പം കാണും ഈ ഒരെണ്ണത്തിന്. എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. ഇതുവരെ മീൻ കിട്ടാതിരുന്നതിന്റെ വിഷമം അതോടെ തീർന്നു. എല്ലാവരുടെയും മുഖത്ത് ഒരു കയ്പു രസം. സന്തോഷം കൊണ്ടെന്റെ കണ്ണുകൾ നിറഞ്ഞു.


ഞാനതിനെ പൊക്കിയെടുത്തു. എന്റെ കുഞ്ഞിക്കൈകൾക്ക് താങ്ങാവുന്നതിലും കൂടുതൽ ഭാരം. ഒരു കണക്കിനാണ് ഞാനത് വീട്ടിലെത്തിച്ചത്. അന്നു വൈകുന്നേരം ഞങ്ങൾ എല്ലാവരും എന്റെ വീട്ടിൽ കൂടി. അതിന്റെ കുറച്ചു ഭാഗം വറുത്തു തിന്നു. ശ്രീധരനും അന്ന് അതിന്റെ ഉപ്പു നോക്കി.

ഇങ്ങനെയാണ് പലപ്പോഴും സംഭവിക്കാറ്. പല ദിവസങ്ങളിലും എനിക്ക് ഒന്നും കിട്ടാറുപോലുമില്ല. നിരാശനായാണ് തിരിച്ചുവരാറുള്ളത്. എന്നാൽ അപൂർവ്വം സന്ദർഭങ്ങളിൽ ഇത്തരം ചില വലിയ സന്തോഷങ്ങൾ അവസാന നിമിഷത്തിൽ കിട്ടാറുമുണ്ട്.

പെരിയാറിലൂടെ വെള്ളം ഒരുപാടൊഴുകി.

തോലൻ മാവ് ഒരുപാടു പ്രാവശ്യം പൂക്കുകയും കാക്കുകയും തളിർക്കുകയും ചെയ്തു.

വെള്ളപ്പൊക്കവും ഒരുപാടു കണ്ടു.

പുഴയിൽ നിന്നും മണൽ ഒരുപാടു വാരിക്കൊണ്ടു പോയി അമ്പരചുമ്പികൾ ധാരാളം പണിതു കൂട്ടി. പെരിയാറിന്റെ ആഴം കൂടി കൂടി വന്നു.

കര ഇടിയാൻ തുടങ്ങി. പുലിമുട്ടിൽ നിന്നും കല്ലുകൾ പുഴയിലേക്ക് മറിഞ്ഞു വീണ് പുലിമുട്ടിന്റെ നീളം കുറഞ്ഞു കുറഞ്ഞു വന്നു.

കാലമേറെ കടന്നു പോയി. ജീവിക്കാനുള്ള വഴി തേടി ഞങ്ങൾ ഓരൊ വഴിക്കു തിരിഞ്ഞു.

ശ്രീധരൻ തിരുവനന്തപുരം കെൽട്രോണിൽ കയറി.

രവി കേന്ദ്രഗവണ്മേന്റ് ജീവനക്കാരനായി.

ജോഷി കോപ്പറേറ്റീവ് ബാങ്കിൽ കയറിപ്പറ്റി.

ഞാൻ മാത്രം ഒന്നും കിട്ടാതെ നാടായ നാടു മുഴുവൻ അലഞ്ഞു. കോയമ്പത്തൂർ, മുംമ്പായ് ഒക്കെ കറങ്ങി. ഒരിടത്തും പിടിച്ചു നിൽക്കാനാകാതെ തിരിച്ചു പോന്നു. അപ്പോഴേക്കും രവിയും ശ്രീധരനും ഓരൊ കൊച്ചു കുടുംബങ്ങൾ തട്ടിക്കൂട്ടിയിരുന്നു.

പിന്നെ ഉള്ള ആശ്രയം ഏവരുടേയും സ്വപ്നമായ ഗൾഫ് ആയിരുന്നു. അതും തരപ്പെടുത്തി. സൌദിയിലായിരുന്നു ആദ്യം. അവിടെന്നും ഒരു പൂച്ചുട്ടിയൊ തുപ്പലു നക്കിയൊ എന്തിന് ഒരു പള്ളത്തി പോലും തടഞ്ഞില്ല. മൂന്നു വർഷം കഴിഞ്ഞപ്പൊൾ ഒന്നു നാട്ടിൽ വന്നു. ഞാനും അന്നൊരു പെണ്ണു കെട്ടി.

വീണ്ടും മൂന്നു വർഷം കറങ്ങി. ശമ്പളം പോലും കൃത്യമായി കിട്ടാത്ത സാഹചര്യത്തിൽ ജീവിക്കാൻ നിവൃത്തിയില്ലാതെ വന്നപ്പോൾ , ശമ്പളക്കുടിശ്ശിക ഒന്നും വേണ്ട, നാട്ടിൽ പോകാൻ ടിക്കറ്റ് തന്നാൽ മതിയെന്നു പറഞ്ഞ്, കരഞ്ഞു കാലു പിടിച്ച് അവിടന്നു രക്ഷപ്പെടുകയായിരുന്നു.

പിന്നെ നാട്ടിൽ പല പണികളും ചെയ്തു. അപ്പോഴും ഒരു കര കണ്ടില്ല. വിണ്ടും ഗൾഫ് സ്വപ്നം കാണാൻ തുടങ്ങി.

അങ്ങനെ ഒരു ദിവസം ദുബായിലെത്തി. അവിടന്നു ഖത്തർ. എങ്ങു നിന്നും ഒരു കുഞ്ഞു മീൻ പോലും എന്റെ ചൂണ്ടയിൽ കൊത്തിയില്ല.

പിന്നെയാണ് ബഹ്റീനിൽ എത്തിയത്. ഇവിടന്ന് വലിയ മീനൊന്നും കൊത്തിയില്ലങ്കിലും ചില തുപ്പലു നക്കികളും ചെറിയ ചെറിയ കുറുവകളും മറ്റും തടയാൻ ആരംഭിച്ചു. ‘ഇനിയും ഒരു കറക്കത്തിനു ബാല്യമില്ലന്നുള്ള തിരിച്ചറിവിൽ ‘ ഇവിടെ തന്നെ കൂടി.

ഇപ്പോഴും ഞാൻ തിരയുന്നു എവിടെ...എവിടെ അവൻ...?

ഇവിടെ എവിടെയെങ്കിലും അവൻ പതുങ്ങിയിരിക്കുന്നുണ്ടാവുമൊ...?

ഒരൊ ശ്വാസത്തിലും ഞാനവനെ തിരയുന്നു....എവിടെ.?

ഇരിക്കുമ്പൊഴും നടക്കുമ്പൊഴും ഉറങ്ങുമ്പോഴും എന്റെ മനസ്സിൽ അവനാണ്.

എവിടെ അവൻ...?

ഇന്നും എനിക്കവനെ കണ്ടെത്താനായിട്ടില്ല...

എങ്കിലും ഞാനവനെ തിരയുകയാണ്.....

ഓരോ നിമിഷവും...സ്വപ്നം കാണുകയാണ്.

അവൻ വരും...ഉടൻ വരുമെന്ന പ്രതീക്ഷയിൽ.....

എനിക്കായി കാത്തിരിക്കുന്ന, ഞാൻ കാത്ത് കാത്തിരിക്കുന്ന....

‘ആ മുട്ടുതാങ്ങി‘..!!!

എവിടെ....?

എവിടെ....?

16 comments:

വീകെ said...

"ഒരു കറക്കത്തിനു ഇനിയുമൊരു ബാല്യമില്ലന്നുള്ള തിരിച്ചറവിൽ ഇവിടെത്തന്നെ കൂടി”.

david santos said...

Really great work!!!
Congratulations!!!!

ശ്രീ said...

കൊള്ളാം മാഷേ. മാമ്പഴ പുളിശ്ശേരിയും മറ്റും കൊതിപ്പിച്ചു.

പാവപ്പെട്ടവൻ said...

മനോഹരം ചിന്താപരം നല്ല എഴുത്ത്
അഭിനന്ദനങ്ങള്‍

കുഞ്ഞന്‍ said...

മാഷെ...

ഓരോ പോസ്റ്റുകള്‍ കഴിയുമ്പോള്‍ എഴുത്ത് കൂടുതല്‍ മനോഹരമാകുന്നുണ്ട്. ഇതു വായിച്ചുകഴിഞ്ഞപ്പോള്‍ എന്തോ എന്റെ കണ്ണിലും ഒരു തുള്ളി കണ്ണീര്‍ പൊടിഞ്ഞു മാഷെ..ജീവിതം അങ്ങിനെയായിരിക്കുമല്ലെ..!

ബിന്ദു കെ പി said...

ഇന്നാണ് ഈ ബ്ലോഗിലെത്തിയത്. പെരിയാറിനെ കുറിച്ചുള്ള ഓർമ്മകൾ മനോഹരമായി അവതരിപ്പിച്ചിരിയ്ക്കുന്നു. എന്റെ ഗ്രാമവും പെരിയാറിന്റെ തീരത്തുതന്നെ.

വീകെ said...

ഗ്രാമവഴിയിലെ ഒറ്റയടിപ്പാതയിലൂടെ വന്ന് പെരിയാറിന്റെ തീരത്തെ ഈ പുലിമുട്ടിൽ കയറിനിന്ന്, കൂലം കുത്തിയൊഴുകുന്ന പുഴയും അവിടത്തെ കാഴ്ചകളും കണ്ടു മടങ്ങിയ എല്ലാവർക്കും എന്റെ നന്ദി അറിയിക്കുന്നു.

പോണ പോക്കിൽ അഭിപ്രായം പ്രകടിപ്പിക്കാൻ സന്മനസ്സു കാട്ടിയവർക്ക് എന്റ് പ്രത്യേക നന്ദിയും.

മഞ്ഞുതുള്ളി.... said...

പെരിയാറിന്റെ തീരത്തുനിന്നും ഒരാളെ കണ്ട സന്തോഷം ചെറുതല്ല. ഞാനും പെരിയാറിന്റെ സന്തതി തന്നെ ... മീന്‍ പിടിക്കല്‍ അസ്സലായി. പിന്നെ ആ വലിയ മീന്‍ അത് കിട്ടും മാഷേ.. വൈകിയാണെങ്കിലും കിട്ടും....
പിന്നെ ബ്ലോഗിലെ കമന്റിനു നന്ദി... തുടക്കക്കാരനാണ് , തെറ്റുകള്‍ ക്ഷമിക്കുക.

വീകെ said...

പെരിയാറിന്റെ തീരത്തുനിന്നും ഒരാൾ കൂടി ഉണ്ടെന്നറിഞ്ഞതിൽ വളരെ സന്തോഷം.

ഇതിലെ വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദിയുണ്ട്.

ആശംസകൾ.

suhasjoseph said...

ഗ്രഹാതുരത, പ്രതേയ്കിചും പ്രവാസിയുടെ,,,,,,,,,,ഓർമ്മക്കെന്തു മധുരം, പിന്നെ കമന്റിനു നന്ദി

കെ.കെ.എസ് said...

nice childhoodmemmories.all the best

ബാജി ഓടംവേലി said...

നല്ല എഴുത്ത് .....
അഭിനന്ദനങ്ങള്‍....

അരങ്ങ്‌ said...

ഹലോ വീ.കെ..., ഗ്രാമവഴികള്‍ സമയമെടുത്ത്‌ വായിച്ചു. സുന്ദരമായ എഴുത്ത്‌. ശരിക്കും ആരുവാശേരിയില്‍ ഞാനും വന്നതുപോലെ. ഓഷോ പറഞ്ഞിട്ടുണ്ട്‌, ഇന്ത്യ ഒരു രാജ്യമല്ല, അതൊരു വികാരമാണ്‌. ശരിയാണ്‌, താങ്കളുടെ ബാല്യകാല സ്മരണകള്‍ എന്റെ ഹൃദയത്തിലുണ്ടാക്കിയ സ്വച്ഛത, ഗൃഹാതുരത്വം, സുഖം അതിന്റെ തെളിവാണ്‌. പെരിയാര്‍ എന്റെ വീടിന്റെ (കട്ടപ്പന) അടുത്തൂടെയും ഒഴുകുന്നു. ആരുവാശേരി എവിടെയാണ്‌? ഗ്രാമവഴികള്‍ക്ക്‌ നീളം കൂടുതലെന്ന്‌ ആദ്യം തോന്നിയിരുന്നു. വായിച്ചു കഴിഞ്ഞപ്പോള്‍ തീരെ ചെറുതായപോലെയും. അഭിനന്ദനങ്ങള്‍!

വീകെ said...

താങ്കൾ പറഞ്ഞ നല്ല വാക്കുകൾക്ക് നന്ദിയുണ്ട്.ഗ്രാമവഴിയുടെ നീളം കുറക്കാൻ ശ്രമിക്കാം.

‘അടുവാശേരി‘യാണ് ശരിയായ പേര്.എറണാകുളം ജില്ലയിൽ കുന്നുകര പഞ്ചായത്തിൽ പെട്ട സ്ഥലമാണ്.കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ,നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും മൂന്നു കിലോമീറ്റർ മാത്രം.
ഒരു ഓട്ടോറിക്ഷ പിടിച്ചാൽ വീട്ടിലെത്താമെന്നു ചുരുക്കം.

വളരെ നന്ദി.

Phayas AbdulRahman said...

മുട്ടു താങ്ങി എവിടെ.. എവിടെ... വേഗം പറ... :)
ഗൊച്ചു ഗള്ളാ.. അപ്പൊ ഇതൊക്കെയാണ് പരിപാടികള്‍ അല്ലെ..?? :)

Anonymous said...

ഗ്രാമവഴി" ഗൃഹാതുരസ്മരണകളുണര്‍ത്തി ..........ആണ്‍ കുട്ടികള്‍ക്ക് മാത്രായി..ഇങ്ങനെ കുറേ നല്ല നിമിഷങ്ങളുള്ള ബാല്യം ഉണ്ടാവും..അല്ലേ..? ആ spirit കഥയിലൂടെ എനിക്കും കിട്ടി കേട്ടോ.....നന്ദി...