Wednesday 15 August 2012

നീണ്ടകഥ... മഴയിലൊരു വിരുന്നുകാരൻ... (8)







കഥ ഇതുവരെ.
അമ്മ ലക്ഷ്മിയും മകൾ കാലിനു സ്വാധീനമില്ലാത്ത ഗൌരിയും അനിയത്തി നിർമ്മലയെന്ന നിമ്മിയും അടങ്ങുന്ന കുടുംബം. മകളുടെ രോഗം മാറാനാവാത്തതിൽ മനം നൊന്ത് അഛൻ മരിച്ചു. ഗൌരിയുടെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കിയതിനാൽ കിടപ്പാടം ജപ്തിയിലായതിനാൽ പരാശ്രയമറ്റ കുടുംബം ആത്മഹത്യയിൽ അഭയം തേടാൻ തീരുമാനിക്കുന്നു.
ആ രാത്രിയിലെ മഴയിൽ വന്നു കയറിയ അതിഥിയാണ് മാധവൻ. അതിനാൽ ആത്മഹത്യാശ്രമം നടക്കാതെ പോയി.   മാധവനോട് തങ്ങളുടെ ജീവിതകഥ മൂന്നു പേരും കൂടി പറയുന്നു...
 അതിനു ശേഷം മൂവരുടേയും നിർബ്ബന്ധപ്രകാരം മാധവൻ തന്റെ കഥ പറയുന്നു. ഗൾഫിലായിരുന്ന മാധവൻ  കാൽ നൂറ്റാണ്ടിലേറെക്കാലം  തന്റെ കുടുംബത്തിന്റെ  രക്ഷക്കായി ഒറ്റക്ക്  ഗൾഫിൽ കഴിഞ്ഞു. ഭാര്യ ദേവൂനു സുഖമില്യാതായതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുന്നു.  വീട്ടിലെ  കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത്  ദേവൂനെ വീണ്ടും ആശുപത്രിയിലാക്കി. ദേവുവിന്റെ ആഗ്രഹ പ്രകാരം മക്കളുടെ വിവാഹം ഒരേ പന്തലിൽ നടത്തി. ദേവുവിന്റെ വിയോഗത്തോടെ അഛനും  മക്കളുമായുള്ള ബന്ധത്തിൽ കാതലായ  വിള്ളൽ വീണു.  മക്കളുടെ അവഗണന സഹിക്കാൻ കഴിയാതെ തന്റെ ചിലവുകൾക്കായി മാധവൻ കൂലിപ്പണിക്കു പോകുന്നു. അസുഖത്തിനു സർക്കാരാശുപത്രിയിൽ പോയ മാധവന് ഒരു തിരിച്ചരിയൽ പോലുമില്ലാത്തത് വലിയ വിഷമമുണ്ടാക്കി. ഇതെല്ലാം മക്കൾക്കുണ്ടാക്കിയ നാനക്കേട് ചില്ലറയല്ല. അതും പറഞ്ഞുണ്ടായ വഴക്കിൽ നാട്ടുകാർ ഇടപെടേണ്ടി വന്നു.... നടുവേദന കലശലായത് തരമാക്കി മൈസൂറിൽ കൊണ്ടുപോയി ചികിത്സിക്കാമെന്നു പറഞ്ഞ കൊണ്ടുപൊയ അഛൻ മാധവനെ മൈസൂർ കാട്ടിൽ ഉപേക്ഷിച്ച് മക്കൾ കടന്നു കളയുന്നു. വന്യമൃഗങ്ങളുടെ ഒന്നും ആക്രമണത്തിനിരയാകാതെ  ലോറിത്തൊഴിലാളികൾ മാധവനെ രക്ഷപ്പെടുത്തി.  ഒരു വർഷത്തിനു ശേഷം മാധവൻ അപ്രതീക്ഷിതമായി  ഒരു നിയോഗം പോലെ  ലക്ഷ്മിയുടേയും കുടുംബത്തിന്റേയും അടുക്കൽ എത്തിച്ചേരുന്നു. തുടർന്നു വായിക്കുക...


കൈപ്പുണ്യം...

കുനിഞ്ഞിരിക്കുന്ന മാധവന്റെ കയ്യിൽ നാലായി മടക്കിയ ഏതാനും അഞ്ഞൂറിന്റെ നോട്ടുകൾ ഉണ്ടായിരുന്നു...!
അതും കയ്യിൽ ചുരുട്ടിപ്പിടിച്ച മാധവന്റെ കണ്ണുകളിൽ നിന്നും ഇറ്റുവീണ കണ്ണുനീരാണ് പരിസരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. കണ്ണുകൾ തുടച്ച് മാധവൻ പറഞ്ഞു.
“ഇത് രണ്ടായിരത്തഞ്ഞൂറു രൂപയുണ്ട്. ഇതു മതിയാകും നമ്മുടെ ചിലവിന്...!”


പെട്ടെന്ന് മുറ്റത്തിറങ്ങിയ മാധവൻ ബഷീറിനോടായി പറഞ്ഞു.
“മോനേ ബഷീറെ.. ഭക്ഷണം കൊടുക്കാന്നു പറ...”
പിന്നെ തിരിഞ്ഞ് ലക്ഷ്മിയോടായി പറഞ്ഞു.
“പെട്ടെന്ന് വാങ്ങേണ്ട സാധനങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്ക്...”
“എന്തൊക്കെയാ കറികൾ വേണ്ടത്...?”
ലക്ഷ്മിയുടെ സംശയം കേട്ട മാധവൻ ഒരു ചോദ്യഭാവത്തോടെ ബഷീറിന്റെ മുഖത്ത് നോക്കി. ബഷീർ പറഞ്ഞു.
“ഹോട്ടലിൽ.. ഒരു വളിച്ച സാമ്പാറ്... ഒരു പുളിച്ച മോരു കറി... ഒരു മെഴുക്കുവരട്ടി... അച്ചാറ്... പപ്പടം... അത്രേക്കെയുള്ളു... അതു മതി ലക്ഷ്മീയേച്ചി..”

ലക്ഷ്മി എഴുതാനായി അകത്തേക്കു പോയി.
പെട്ടെന്നാണ് മാധവന് അക്കാര്യം ഓർമ്മ വന്നത്.
“അയ്യോ.. കട തുറക്കില്ലെങ്കിൽ പിന്നെങ്ങനെ സാധനങ്ങൾ വാങ്ങും...?”
“അതു നമ്മൾക്കു തുറപ്പിച്ചു വാങ്ങിക്കാം മാമാ... ഇവിടെന്ന് അങ്ങു റോട്ടിലോട്ടു കേറുന്നിടത്ത് ഒരു കടയുണ്ട്. വർക്കിമാപ്ലേടെ കടയാ... അതിന്റെ പുറകിലായിട്ടാ വീടും... പക്ഷെ, അവിടെ കുറച്ചു പൈസ കൊടുക്കാനുമുണ്ട് ഞങ്ങൾ...”
ഒരു വിമ്മിഷ്ടത്തോടെയാണ് അവസാന വാചകം നിമ്മി പറഞ്ഞത്.
“അതു സാരമില്ല. ഞാനായിട്ടു വാങ്ങിയാൽ മതിയല്ലൊ. നിമ്മി കൂടെ വന്ന് തുറപ്പിച്ചു തരണം... എന്നെ പരിചയമില്ലാത്തതുകൊണ്ട് ചിലപ്പോൾ തുറന്ന് സാധനങ്ങൾ തരില്ല....”
“സാരമില്ല മാമാ, ഞാൻ വരാം... അയാൾ ചീത്ത പറയുന്നെങ്കിൽ പറയട്ടെ...” 

എങ്ങും ഓടി നടക്കാതെ  ഭക്ഷണം കിട്ടാൻ വഴിയായപ്പോൾ ബഷീറിനു സന്തോഷമായി. അവൻ സൈക്കിളിൽ നിന്നിറങ്ങി മുറ്റത്തേക്ക് വന്നിട്ട് പറഞ്ഞു.
“ഭക്ഷണം നിങ്ങളുണ്ടാക്കുമ്പോഴേക്കും ചോറ് പൊതിയാനുള്ള വാഴയില വെട്ടിയെടുത്ത് വാട്ടി വയ്ക്കുന്ന കാര്യം ഞാനേറ്റു.
“എന്നാ നീ പോകല്ലെ. കടയിൽ നിന്നും ഈ സാധനങ്ങൾ നീയാ സൈക്കിളിൽ ഒന്നിവിടെ എത്തിച്ചു തന്നിട്ട് പൊയ്ക്കോ..”
മാധവൻ അവനെ പിടിച്ചു നിറുത്തി.
ലക്ഷ്മി കൊടുത്ത ലിസ്റ്റുമായി ഇറങ്ങിയപ്പോഴേക്കും ഗൌരി തടഞ്ഞു.
“മൂന്നു പേരും  ഒരുമിച്ച് ഒരു വഴിക്കു പോകണ്ട...”
അതു ശരിയാണെന്നു മാധവനും തോന്നി. ഉടനെ ബഷീർ പറഞ്ഞു.
“ആ ലിസ്റ്റിങ്ങു താ.. ഒരു ചാക്കും താ.. ഞാൻ ആദ്യം പോയി വർക്കി മാപ്ലെ കണ്ട് കട തുറപ്പിക്കാം. അപ്പോഴേക്കും നിങ്ങളെത്തിയാൽ മതി..”
ലക്ഷ്മി കൊടുത്ത ചാക്കുമായി ബഷീർ സൈക്കിളിൽ പാഞ്ഞു.

മാധവനും നിമ്മിയും പിന്നാലെ നടന്നു.  പോകുന്ന വഴി ആ സ്ഥലത്തെക്കുറിച്ചും വഴിയരികിലുള്ള വീടുകളെപ്പറ്റിയും ആളുകളെപ്പറ്റിയും ചെറിയ വിവരണം നിമ്മി മാധവനെ പറഞ്ഞു മനസ്സിലാക്കുന്നുണ്ടായിരുന്നു. മാധവൻ അതിനെല്ലാം മൂളുന്നുണ്ടെന്നല്ലാതെ മറുപടിയൊന്നും പറയുകയുണ്ടായില്ല... 
മനസ്സ് മറ്റെവിടെയോ ആയിരുന്നു...
ആലോചനയിലായിരുന്ന മാധവൻ പെട്ടെന്നു നിമ്മിയോട് ചോദിച്ചു.
“അല്ല മോളേ,  ഈ കോൺ‌ട്രാക്ടർ ആളെങ്ങനാ...? അവസാനം കാശ് തരാൻ മടി കാണിക്കുമോ...?”
“ഇല്ല മാമാ... നല്ല ആളാ... തോമസ്സേട്ടൻ അഛന്റെ കൂട്ടുകാരനായിരുന്നു. അവരൊരുമിച്ച് പഠിച്ചിട്ടുള്ളതാ.. ഞങ്ങളെ നല്ലോണം അറിയണ ആളാ.. മാത്രോമല്ല, തോമസ്സേട്ടന്റെ ഇളയ മോള് ടെസ്സി എന്റെ കൂട്ടുകാരിയാ.. ഞങ്ങളൊരുമിച്ച് പഠിച്ചു കൊണ്ടിരുന്നതാ കോളേജിൽ. ഞാൻ ഇടക്കു വച്ചു നിറുത്തിയില്ലെ പഠിത്തം. അവൾ ഡിഗ്രി എടുത്തിട്ടു പിന്നെ ബാംഗ്ലൂർക്കു പോയി. അവളുടെ ചേച്ചിയുടെ അടുത്തേക്ക്...”

അപ്പോഴേക്കും ബഷീറ് തിരിച്ചു വരുന്നുണ്ടായിരുന്നു. വന്നപാടെ അവൻ പറഞ്ഞു.
“ചേച്ചി... പച്ചക്കറിയൊന്നും വർക്കിമാപ്ല എടുത്തിട്ടില്ല. അപ്പുറത്തെ കവലയിൽ പോയാലേ കിട്ടൂ...”
“എന്നാ മോള് സാധനങ്ങളുമായി ഈ കടയിൽ തന്നെ നിന്നോ.. ഞങ്ങൾ പോയി പച്ചക്കറിയും വാങ്ങി വരാം...”
അതും പറഞ്ഞ് മാധവൻ സൈക്കിളിൽ കയറി ബഷീറിനൊപ്പം പോയി.
അരിയും പച്ചക്കറിയും മറ്റും ചാക്കിലാക്കി സൈക്കിളിന്റെ പുറകിൽ കെട്ടിക്കൊടുത്തിട്ട് ബഷീറിനെ ആദ്യം പറഞ്ഞു വിട്ടു. കയ്യിൽ കൊണ്ടുവരാവുന്ന സാധനങ്ങളുമായി നിമ്മിയും മാധവനും പിന്നാലെ വേഗം നടന്നു.

ഇറയത്ത് ഒരു പായ വിരിച്ച്  അതിലിരുന്നാണ് പച്ചക്കറി നുറുക്കാൻ തുടങ്ങിയത്. ബഷീറും ഉണ്ടായിരുന്നു കൂട്ടിന്. നുറുക്കേണ്ട വിധമൊക്കെ ലക്ഷ്മി പറഞ്ഞു കൊടുത്തു. അതു കഴിഞ്ഞ് അരി അടുപ്പത്തിടാനായി പോയ ലക്ഷ്മിയെ മാധവൻ വിളിച്ചു നിറുത്തി. എഴുന്നേറ്റ് അടുത്തു ചെന്ന് സാവകാശം ചോദിച്ചു.
“ഇവിടെ പൂജാമുറിയുണ്ടൊ..?”
“ഊം...”
“എങ്കിൽ കുളിച്ച് പൂജാമുറിയിൽ ഒരു വിളക്കു കത്തിച്ചിട്ട് അടുപ്പു കത്തിച്ചാൽ മതി.. നമ്മുടെ ജീവിതം എങ്ങോട്ടാണു പോണതെന്ന് ഒരു പിടുത്തവുമില്ല. ദൈവത്തിന്റെ ഒരു കൈത്താങ്ങും ആവശ്യമാണ്... ഒരു പൂജാരിയുടെ ശ്രദ്ധയും മനസ്സുമാവണം ലക്ഷ്മിക്ക്... ലക്ഷ്മിയുടെ കൈപ്പുണ്യമാ നമ്മുടെ ആയുധം... ചെല്ല്...”
മാധവൻ തിരിഞ്ഞു നടക്കുമ്പോഴേക്കും ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു...

ഉച്ചയായപ്പോഴേക്കും ചോറും കറികളും റെഡിയായിരുന്നു. അതിനായി ഇറയത്ത് മറ്റൊരു അടുപ്പു കൂടി കൂട്ടിയിരുന്നു. ഇടക്ക് ബഷീർ പോയി ഇലകൾ കൊണ്ടുവന്ന് മുറിച്ച് വാട്ടി വച്ചു. ഹോട്ടലിലേക്കും അവനായിരുന്നു ഇലകൾ കൊണ്ടു കൊടുത്തിരുന്നത്. ചോറ് പൊതിയാൻ തുടങ്ങുന്നതിനു മുൻപു തന്നെ മാധവൻ പറഞ്ഞു.
“ആദ്യം എനിക്കും ബഷീറിനുമുള്ള ചോറിങ്ങു താ... ഞങ്ങൾ കഴിച്ചു നോക്കട്ടെ...”
അവർ ഉണ്ടുകൊണ്ടിരിക്കുമ്പോൾ തന്നെ ബഷീർ പറഞ്ഞു.
“ലക്ഷ്മിയേച്ചി.. ഇതു കലക്കീട്ടോ... ഇവിടത്തെ ചോറ് ഞാനും സുഹ്‌റാത്തയും മുൻപും കഴിച്ചിട്ടുണ്ട്... എനിക്കറിയായിരുന്നു.. ഊണ് അടിപൊളി ആയിരിക്കുമെന്ന്..”
മാധവന്റെ വാക്കുകൾക്കായിരുന്നു മറ്റുള്ളവർ കാതോർത്തിരുന്നത്. എന്നാൽ മാധവൻ പറഞ്ഞത് മറ്റൊന്നായിരുന്നു.
“ ഈ ചോറ് വാങ്ങിയേടത്തു നിന്നും നാളേയും  വാങ്ങിയാൽ മതിയെന്ന് ആ തൊഴിലാളികൾ പറഞ്ഞാൽ നമ്മൾ രക്ഷപ്പെട്ടു...!”  
“ എന്താ സംശയം.. ആ കാര്യം എനിക്കു വിട്ടേരെ... ഉണ്ടാക്കിത്തരാൻ നിങ്ങൾ തെയ്യാറാണോന്ന് മാത്രം അറിഞ്ഞാൽ മതി..” ബഷീറിന്റെ ആ വാക്കുകൾക്ക് ഹൃദയം കുളിർപ്പിക്കാനുള്ള ശക്തിയുണ്ടായിരുന്നു.

പിന്നീട് ചോറ് പൊതിയാനാരംഭിച്ചു. സാമ്പാറും മോരു കറിയും പൊതി കെട്ടാനുള്ളതു കൊണ്ട് ചാറ് കുറച്ചു വറ്റിച്ചാണ് വച്ചത്. കൂടുതലായി ഒരു പാവക്ക ഇസ്ടു കൂടി ലക്ഷ്മി ഉണ്ടാക്കിയിരുന്നു. ഹോട്ടലിൽ ചോറ് പൊതിയാൻ കൂടിയിരുന്നതുകൊണ്ട് ബഷീറിന് അതെല്ലാം നല്ല പരിചയമായിരുന്നു. പഴയ പേപ്പറുകൾ അടുക്കി വച്ചിരുന്നത് ഇപ്പോൾ ഉപകാരമായി. രണ്ടു പ്രാവശ്യമായിട്ടാണ് അവൻ ചോറു കൊണ്ടു പോയത്. എല്ലാം കഴിഞ്ഞിട്ടാണ് ലക്ഷ്മിയും മക്കളും ഊണു കഴിച്ചത്.
പിന്നെ ഊണിന്റെ വിവരങ്ങളറിയാനായി കാത്തിരിപ്പായിരുന്നു.

വൈകുന്നേരമായിട്ടും ബഷീറ് വന്നില്ല...
എല്ലാവർക്കും ആകെ അങ്കലാപ്പായി...
ലക്ഷ്മിക്കായിരുന്നു കൂടുതൽ വിഷമം. കറികൾ അവർക്ക് ഇഷ്ടപ്പെടാഞ്ഞിട്ടാവുമോന്നായിരുന്നു പേടി. മാധവനും മറ്റും അതൊന്നുമായിരിക്കില്ലെന്നു പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആകെ നിരാശയിലായിരുന്നു ലക്ഷ്മി. വിളക്കു വച്ചതിനു ശേഷമാണ് ബഷീറിന്റെ മണിയടി കേട്ടത്...

നിമ്മി ഓടി മുറ്റത്തിറങ്ങി... 
ബഷീറിന്റെ സൈക്കിളിൽ കോൺ‌ട്രാക്ടർ തോമസ്സുമുണ്ടായിരുന്നു...
അതുകാരണം ഒന്നും ചോദിക്കാതെ നിമ്മി ഇറയത്തേക്ക് കയറിപ്പോന്നു. വരാന്തയിലെ തിണ്ണയിൽ വെറുതെ കിടക്കുകയായിരുന്ന മാധവനും അവരുടെ അടുത്തേക്കു വന്നു. ലക്ഷ്മിയും ഗൌരിയും കൂടി ആകാംക്ഷയോടെ എത്തിയപ്പോഴേക്കും ബഷീറും തോമസ്സും ഇറയത്തേക്കു കയറിയിരുന്നു. തോമസ്സ് ഇറയത്തിട്ടിരുന്ന ബഞ്ചിൽ ഇരുന്നു.
ലക്ഷ്മിയെ കണ്ടതും ഒന്നു ചിരിച്ചിട്ട് തോമസ്സ് പറഞ്ഞു.
“പുള്ളിക്കാരന്റെ സംസ്കാരത്തിനു വന്നതാ ഞാൻ. തിരക്കു കാരണം പിന്നെ ഇങ്ങോട്ടു തിരിഞ്ഞു നോക്കാനായില്ല. എന്തുണ്ട് വിശേഷം...?”
ഒരു വിഷാദച്ചിരിയായിരുന്നു ലക്ഷ്മിയുടെ മറുപടി. തോമസ്സ് വീണ്ടും ചോദിച്ചു.
“ബഷീറ് പറഞ്ഞു, ഇന്ന് ഒരു ദിവസത്തേക്ക് മാത്രമാ ചോറ് നിങ്ങളേക്കൊണ്ട് ശരിയാക്കിച്ചതെന്ന്. തൊഴിലാളികൾക്കെല്ലാം വല്യ ഇഷ്ടമായി കറികളൊക്കെ. എന്നും ഈ ഊണു തരപ്പെടുത്താൻ കഴിയുമോന്നറിയാനാ അവർ എന്നെ പറഞ്ഞയച്ചത്. നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ എനിക്കറിയാം. നിങ്ങളതിനു തയ്യാറാണെങ്കിൽ എനിക്കു നിങ്ങളെ സഹായിക്കാനാകും...!”

അതിനു തെയ്യാറാണെങ്കിലും, അതിനായിട്ടാ ഈ നേരം  വരെ കാത്തിരുന്നതെങ്കിലും മറുപടി പറയാതെ ലക്ഷ്മി മാധവന്റെ മുഖത്തേക്കാണ് നോക്കിയത്. അതുകണ്ടാണ് തോമസ്സ് മാധവനെ ശ്രദ്ധിച്ചത്.
“ങ്ഹാ... ഇങ്ങനെ ഒരാളെപ്പറ്റി ബഷീറ് പറഞ്ഞിരുന്നു. ഇനിയെന്തായാലും ഹിമാലയത്തിലെ കറക്കങ്ങളൊന്നും വേണ്ട. ഇനിയുള്ള കാലം ഒരു സഹായി ആയിട്ട് ഇവരോടൊപ്പം കൂടിക്കോളു... ഇവർക്കും അതൊരു വലിയ സഹായവുമാകും...”
മാധവൻ ചിരിച്ചതേയുള്ളു.
“ഭക്ഷണം ഞങ്ങൾ ഉണ്ടാക്കിത്തരാം. സ്ഥിരമായിട്ടാണെങ്കിൽ അത് ഞങ്ങൾക്ക് വളരെ വലിയ ഉപകാരമാകും...” മാധവൻ വളരെ ഭവ്യതയോടെ പറഞ്ഞു.
“എന്റെ കോൺ‌ട്രാക്ട് പണി നടക്കുവോളം കിട്ടും. ആ പാലം മാത്രമല്ല, അതിന്റെ രണ്ടുവശത്തെ റോഡുകളുടെ പണിയും എനിക്കാണ്. മാത്രമല്ല, നിങ്ങളൂടെ മുന്നിലെ ഈ റോഡും പണിയുന്നുണ്ട്. ഇത് പഞ്ചായത്ത് ഏറ്റെടുത്തു. എന്തായാലും കുറേക്കാലത്തേക്ക് ഞങ്ങൾക്ക് ഇവിടെത്തന്നെ ജോലിയുണ്ടാകും...”

എല്ലാവരുടേയും മുഖത്ത് സന്തോഷം വരാൻ ഇതിൽ കൂടുതൽ ഏതു വാർത്തക്കാണ് കഴിയുക. അത് ഒളിച്ചുവക്കാൻ ആർക്കും കഴിയുമായിരുന്നില്ല. അവരുടെ തെളിഞ്ഞ മുഖത്തു നോക്കി തോമസ്സ് തുടർന്നു.
“ഇന്നത്തെ നിങ്ങളുടെ ഊണിന്റെ ചാർജ്ജ് ഇതാ..”
പോക്കറ്റിൽ നിന്നും കുറച്ചു നോട്ടെടുത്ത് കയ്യിൽ വച്ചിട്ടാണ് പറഞ്ഞത്. തോമസ്സ് തുടർന്നു.
“എല്ലാ ദിവസവും വന്ന് കാശ് തരാൻ ബുദ്ധിമുട്ടാണ്. ഹോട്ടലിലെ ഊണിന്റെ വില തന്നെ തരാം. ഹോട്ടലിൽ കൊടുക്കുന്നതു പോലെ ഒരാഴ്ചത്തെ കാശ് ഒന്നിച്ചു എല്ലാ ശനിയാഴ്ചയും വൈകീട്ട് ഇവിടെ എത്തിക്കാം...”
ഇടക്കു കയറി മാധവൻ ചോദിച്ചു.
“ദിവസവും എത്ര ഊണു വേണ്ടി വരും...? ”
“ദിവസവും എത്ര ഊണു വേണ്ടിവരുമെന്ന് തലേ ദിവസം ബഷീറിന്റെ അടുത്തു പറഞ്ഞു വിടാം. ഏകദേശം നൂറ് പേർക്ക്  കരുതേണ്ടി വരും...”
“അത്രയും പേർക്കെന്നു പറയുമ്പോൾ... തീർച്ചയായും കുറച്ചു കാശ് മുൻ‌കൂർ ആയി തരേണ്ടിവരും...”
മാധവന്റെ ഭവ്യതയോടെയുള്ള മറുപടി കേട്ട് തോമസ്സ് പറഞ്ഞു.
“അതിന് ഒരാഴ്ചത്തെ ഊണിന്റെ കാശ് നിങ്ങൾക്ക് അഡ്വാൻസ് തരാം. വലിയ പാത്രങ്ങളൊക്കെ വാങ്ങേണ്ടി വരില്ലെ...”
കയ്യിൽ പിടിച്ച നോട്ടുകൾ ലക്ഷ്മിയുടെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.
“ഇത് നിങ്ങളുടെ ഇന്നത്തെ  ഊണിന്റെ ചാർജ്ജ്..”
ലക്ഷ്മി അതു വാങ്ങാതെ മാധവന്റെ നേരെ നോക്കി ‘വാങ്ങിച്ചോളൂ..’ എന്ന അർത്ഥത്തിൽ തലയാട്ടി.
മാധവൻ അത് വാങ്ങാൻ മടിച്ചു.  എന്നിട്ട് പറഞ്ഞു.
“ലക്ഷ്മീടെ കൈ കൊണ്ടു തന്നെ വാങ്ങിച്ചോളൂ..”
പിന്നെയും ലക്ഷ്മി മടിച്ചു നിൽക്കുന്നതു കണ്ട് ഗൌരി കയറി ഇടപെട്ടു.
“മാമാ... ഇപ്പോളിവിടത്തെ കാർന്നോര് മാമനാ... മാമന്റെ കൈ കൊണ്ട് തന്നെ വാങ്ങിച്ചോളു...!”

ഒരു തർക്കത്തിനു നിൽക്കാതെ മാധവൻ എഴുന്നേറ്റതും തോമസ്സ് എഴുന്നേറ്റു വന്ന് പൈസ മാധവന്റെ കയ്യിൽ കൊടുത്തു. അതിനോടൊപ്പം പോക്കറ്റിൽ നിന്നും ഒരു കെട്ട് നോട്ടെടുത്തിട്ട് പറഞ്ഞു.
“ഇത് ഒരാഴ്ചത്തെ ഊണിന്റെ അഡ്വാൻസ്...! ഇത് ഇപ്പോൾ നിങ്ങൾ കണക്കു കൂട്ടണ്ട. നിങ്ങളുടെ കയ്യിൽ കിടന്നോട്ടെ..  എല്ലാ ശനിയാഴ്ചയും വന്ന്  അതാതാഴ്ചത്തെ കാശ് ഇവിടെ എത്തിച്ചോളാം...”
തോമസ്സ് യാത്ര പറഞ്ഞു പോയതോടെ, കൈ നിറച്ച് നോട്ടുകളുമായി അടുത്തു വന്ന മാധവൻ ലക്ഷ്മിയുടെ കയ്യിൽ അത് നിർബ്ബന്ധപുർവ്വം പിടിപ്പിച്ചപ്പോൾ സന്തോഷം കൊണ്ട് ലക്ഷ്മിയുടെ കണ്ണുകൾ  നിറഞ്ഞിരുന്നു...

തോമസ്സ് പോയതോടെ നിമ്മി വന്ന് അമ്മയേയും ഗൌരിയേയും കെട്ടിപ്പിടിച്ചു. പിന്നെ മാധവന്റെ അടുത്തു വന്നു പറഞ്ഞു.
“നമ്മൾ വിജയിക്കും മാമാ... നമ്മൾ ജീവിക്കും....!”
അതു സമ്മതിക്കുന്ന മട്ടിൽ മാധവൻ തലകുലുക്കി. ലക്ഷ്മി പറഞ്ഞു.
“ആദ്യം അയൽപക്കങ്ങളിൽ കൊടുക്കാനുള്ള പൈസ കൊടുക്കണം.. അല്ലെങ്കിൽ പുറത്തിറങ്ങി നടക്കാൻ പറ്റില്ല...”
അത് കേട്ട് നിമ്മി പറഞ്ഞു.
“ആ വർക്കി മാപ്ലേടെ പൈസ ആദ്യം കൊടുക്കണം....”
ഇതെല്ലാം കേട്ട് മാധവൻ പറഞ്ഞു.
“എല്ലാവരുടേയും പൈസ നമ്മൾക്ക് കൊടുക്കാം. പക്ഷെ, ആദ്യം ആ ബാങ്കിലെ പൈസ കുറച്ചെങ്കിലും അടക്കണം. എന്നിട്ട് ജപ്തി നടപടി ഒഴിവാക്കിക്കണം...”
അതുകേട്ടതും ലക്ഷ്മി ഞെട്ടിയെഴുന്നേറ്റു....
പെട്ടെന്ന് മാധവന്റെ അടുത്തു ചെന്ന് കയ്യിലിരുന്ന മുഴുവൻ പൈസയും കൊടുത്തിട്ട് പറഞ്ഞു.
“എനിക്കൊന്നും അറിയില്ല. വേണ്ടതെന്താന്നു വച്ചാ.. അതിന്റെ മാതിരിക്ക് ചെയ്തോളു...!”
ഒരു നിമിഷം സ്തംഭിച്ചു പോയി മാധവൻ...!

ഒരേയൊരു ദിവസത്തെ പരിചയമേ ഇവരുമായിട്ടുള്ളു...
എന്നിട്ടും ഇവർ കാണിക്കുന്ന വിശ്വാസവും ഈ വിധേയത്വവും ഇനിയൊരു തിരിച്ചു പോക്കില്ലാത്തവിധം തന്നെ ഇവിടെ കുരുക്കിയിടുന്നത് മാധവന് വല്ലാത്ത അസ്വസ്തത സൃഷ്ടിച്ചു.  
ഒരു നിമിഷം കഴിഞ്ഞ് ഗൌരി പറഞ്ഞു.
“ശരിയാണ് മാമാ.. എല്ലാം അഛൻ തന്നെയായിരുന്നു ചെയ്തിരുന്നത്. അമ്മക്ക് ഒരു കാര്യത്തിലും സ്വന്തമായി ഒരഭിപ്രായവും ഇല്ലായിരുന്നു. വെറും ഒരു അടുക്കളച്ചണ്ടി മാതിരി.. പാവം എന്റെ അമ്മ...”
അതും പറഞ്ഞ് അമ്മയുടെ കയ്യെടുത്ത് ഒരു മുത്തം കൊടുത്തു ഗൌരി.

മാധവൻ ഗൌരിയുടെ അടുത്തു തിണ്ണയിൽ പോയിരുന്നു...
എന്നിട്ട് നോട്ടുകെട്ടുകൾ ഗൌരിയെ ഏൽ‌പ്പിച്ചിട്ട് പറഞ്ഞു.
“ഒരു ബുക്ക് വാങ്ങി കണക്കുകളൊക്കെ എഴുതി വക്കണം. ഇതെത്രയുണ്ടെന്ന് ആദ്യം എണ്ണിനോക്കണം. അതിന്റെ നേർ പകുതി നാളെ ഉച്ച കഴിഞ്ഞ് നിമ്മിയും അമ്മയും കൂടി ബാങ്കിൽ പോയി അടക്കണം. എന്നിട്ട് ബാങ്കിന്റെ മാനേജരെ കണ്ട് ജപ്തി ഒഴിവാക്കിത്തരാൻ പറയണം...”


തുടരും....
 
 

12 comments:

Cv Thankappan said...

മായമില്ലാത്ത നല്ല ഭക്ഷണം കഴിക്കാലോ?
വിഭവങ്ങള്‍ മോശമില്ല.
നന്നായിരിക്കുന്നു.
ആശംസകള്‍

പട്ടേപ്പാടം റാംജി said...

സംഭവം ഉഷാറായി തുടങ്ങി അല്ലെ? തലക്കാലം ഒരാശ്വാസം ആയത് വലിയ ഓര് സംഭവം ആയിത്തീരും എന്ന് കരുതാമോ.

African Mallu said...

സത്യം പറയാലോ ഭായ് കാര്യങ്ങള്‍ക്കൊക്കെ ഒരു പ്രേടിക്ടബിളിടി ഉണ്ട് എങ്കിലും നല്ല രസമായിരുന്നു വായിക്കാവുന്ന, വായിച്ചു തുടങ്ങിയാല്‍ മുഴുവനും വായിക്കാന്‍ തോന്നുന്ന ഒരു ശയിലി ഉണ്ട് .തുടരട്ടെ..

ajith said...

പ്രെഡിക്റ്റബിലിറ്റി ഉണ്ട്. പക്ഷെ അതൊന്നും എനിക്കൊരു കുറവായിട്ട് തോന്നുന്നില്ല. വായിയ്ക്കാന്‍ വളരെ രസമുണ്ട്. നുമ്മുടെ പരിചയത്തിലുള്ള ആളുകള്‍, നമ്മുടെ യുക്തിയ്ക്കിണങ്ങുന്ന സംഭവങ്ങള്‍. അതൊക്കെയാണ് അശോകിന്റെ എഴുത്തില്‍ ഞാന്‍ കാണുന്ന സവിശേഷതകള്‍.


@ ആഫ്രിക്കന്‍ മല്ലൂന്റെ വിശേഷങ്ങളറിഞ്ഞിട്ട് കുറെ നാളായല്ലോ? സുഖാണോ മല്ലൂ?

ശ്രീ said...

മായമില്ലാത്ത, നാടന്‍ രുചിയുള്ള കഥ... തുടരട്ടെ, മാഷേ

വീകെ said...

സിവി.തങ്കപ്പൻ: വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
പട്ടേപ്പാടം റാംജീ: ഒരു കൊടുങ്കാറ്റിനു മുൻപുള്ള ശാന്തത എന്നൊന്നും പറയുന്നില്ല.മാധവൻ എവിടം വരെ പോകുമെന്നു നോക്കട്ടെ.
അഭിപ്രായത്തിനും ഈ പ്രചോദനത്തിനും വളരെ നന്ദി.
ആഫ്രിക്കൻ മല്ലു: ഈ പ്രചോദനത്തിനും വായനക്കും വളരെ നന്ദി.
അജിത്: എന്റെ കഥാപാത്രങ്ങൾ നമ്മൾക്ക് ചുറ്റുമുള്ള ആരൊക്കെയോ ആണെന്നു തോന്നുന്നുവെങ്കിൽ,അതിശയോക്തിയില്ലാത്ത സംഭവങ്ങൾകോർത്തിണക്കി ഒരു കഥ പറയാനുള്ള എന്റെ ശ്രമം വിജയിക്കുന്നുവെന്ന് തന്നെയാണ് ഞാൻ കരുതുന്നത്. ആത്മഹത്യയുടെ മുന്നിൽ നിന്നും ഒരു കുടുംബത്തെ രക്ഷപ്പെടുത്തി ഒരു ജീവിതമാർഗ്ഗം ഉണ്ടാക്കിക്കൊടുക്കുക എന്നത് വളരെ ശ്രമകരമാണ്. ഇതിൽ ഞാനൊരു എളുപ്പ മാർഗ്ഗം സ്വീകരിച്ചുവെന്നു മാത്രം. അഭിപ്രായത്തിനു വളരെ നന്ദി മാഷേ..
ആഫ്രിക്കൻ മല്ലൂന്റടുത്ത് ഞാൻ പല പ്രാവശ്യം പോയി ‘കുഞ്ഞാ, ഇതൊന്നും അത്ര നല്ലേനല്ല കുഞ്ഞാ’ന്ന് എഴുതി വാതിക്കൽ ഒട്ടിച്ചിട്ടു പോന്നതാ. ഘാനാകാർക്കൊക്കെ ഇപ്പം ഖാനയൊക്കെ സുഭിക്ഷ്മായിരിക്കും. അതുകൊണ്ടാകും വിശേഷങ്ങളുമില്ലാത്തത്...!
ശ്രീ: വായനക്കും അഭിപ്രായത്തിനും വളരെ നന്ദി ശ്രീ.

A said...

യഥാര്‍ത്ഥ കഥാ പാത്രങ്ങളും പരിസരങ്ങളുമുള്ള നല്ല കഥ.

Unknown said...

നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു

Echmukutty said...

കഥ ഉഷാറായി വരട്ടെ...അടുത്ത ലക്കം വരട്ടെ..

പി. വിജയകുമാർ said...

ചുറ്റുപാടുകളുടെ കഥ. രസമായി വായിച്ചു. ആശംസകൾ.

വീകെ said...

സലാം: വായനക്ക് സമയം കണ്ടെത്തിയതിനു വളരെ നന്ദി.
കഥപ്പച്ച: ആദ്യമായ ഈ വരവിന് നന്ദി. ഞാനവിടെ വന്നിരുന്നു. പക്ഷെ, കഥയുടെ ഒരു പച്ചപ്പും അവിടെ കണ്ടില്ലായിരുന്നു. നന്ദി.
എച്ചുമുക്കുട്ടി: വായിക്കാൻ സമയം കണ്ടെത്തിയതിനു വളരെ നന്ദി.
പി.വിജയകുമാർ:ഇവിടെ വരാനും വായിക്കാനും മനസ്സു കാണിച്ചതിൽ വളരെ നന്ദിയുണ്ട്.

Muralee Mukundan , ബിലാത്തിപട്ടണം said...

ഇപ്പോൾ ഇതിലെ മിക്ക കഥാപാത്രൺഗളേയും പരിചയപ്പെട്ട് കഴിഞ്ഞു കേട്ടൊ ഭായ്