Sunday 1 March 2015

നോവൽ.മരുഭൂമി.(35)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. 

വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. 

ഞങ്ങളുടെ ശ്രമഫലമായി പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക്  ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. 

മുറിയിൽ വന്ന വിരുന്നുകാരോടൊപ്പം കടയിൽ പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി. സമൂഹ‘മന്തി‘ എന്ന പരമ്പരാഗത ഭക്ഷണക്രമം, മറക്കാൻ കഴിയാത്ത ഒരു പുതിയ അനുഭൂതിയാണ് സമ്മാനിച്ചത്. അമാറയിലെ പോലീസുകാരനിൽ നിന്നും അനുഭവിക്കേണ്ടി വന്ന തിക്താനുഭവം മനസ്സിനെ വല്ലാതെ പോറലേൽ‌പ്പിച്ചു. ആശുപത്രിയുടെ പുരോഗതിക്കൊപ്പം ഹബീബയുടെ കഷ്ടപ്പാടും കൂടി. സത്യവും നീതിയും അപ്രാപ്യമായ നിലയിൽ ഹബീബായെ നിർദ്ദാക്ഷിണ്യം നാടു കടത്തി. 

ഒരു പുതിയ അവതാരം ഞങ്ങളുടെ കൂട്ടിനെത്തി. സിക്കു. പെൺ വിഷയത്തിൽ തൽ‌പ്പരനായതുകൊണ്ട് നാട്ടുകാർ കൈകാര്യം ചെയ്യുന്നതിനു മുൻപേ നാ‍ാടു കടത്തിയതായിരുന്നു സീക്കുവിനെ. നാട്ടിൽ പോകേണ്ടവർക്ക് ടിക്കറ്റ് കൊടുക്കുന്നുണ്ടെന്ന് കേട്ട് അബ്ദുൾ ഓഫീസ്സിലേക്ക് പോയി. അബ്ദുൾ നാട്ടിൽ പോകുന്നതിനും രണ്ടു ദിവസം മുൻപ് സീക്കു അവന്റെ തനി സ്വഭാവം കാണിച്ചു. പോലീസ് മുഹമ്മദ് കൈ നിവർത്തി ഒന്നു കൊടുത്തു. ഇനി ഞങ്ങളുമായി ഒരു തരത്തിലും ബന്ധപ്പെടാൻ പാടില്ലെന്ന് വിധിച്ചു.ഒരിത്തിരി ചോറിനായി സീക്കു വലഞ്ഞു. സെയ്മയിലെ ജോലി അവസാനിപ്പിച്ച് പുതിയൊരു സ്ഥലത്ത് പുതിയൊരു ജോലിയിൽ ഞാൻ ഏകനായി എത്തപ്പെട്ടു. എന്റെ കൂട്ടുകാരെല്ലാം എവിടേക്കോ പൊയ്ക്കഴിഞ്ഞിരുന്നു. പുതിയ ജോലിയിലെ കഷ്ടതയും ശമ്പളമില്ലായ്മയും മനസ്സിലാക്കി അവിടന്ന് രക്ഷപ്പെടാനുള്ള വഴിയിൽ...


തുടർന്നു വായിക്കുക...

വീണ്ടും  സീക്കു....


അവർ ജീപ്പിൽ നിന്നിറങ്ങിയതും ഞങ്ങൾ രണ്ടു പേരും അറിയാതെ എഴുന്നേറ്റുപോയി...!?
രണ്ടുപേർ ഞങ്ങൾക്കുനേരെ നടന്നടുത്തു.
വല്ലത്തൊരു വിറയൽ ഞങ്ങളെ പൊതിഞ്ഞു....
ഇതുവരെ കുടിച്ച വെള്ളമത്രയും എവിടെപ്പോയെന്നറിയില്ല...
തൊണ്ട വറ്റി വരണ്ടു....
അടുത്തെത്തിയ പോലീസ്സുകാർ ഞങ്ങളുടെ മുന്നിൽ വന്നു നിന്നു.
അവർ ഞങ്ങളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി.
ഞങ്ങളുടെ വിറയൽ പരിധി കടന്നെങ്കിലും, കൈകൾ പരസ്പ്പരം കൂട്ടിപ്പിടിച്ചു നിന്നതിനാൽ ഉള്ള ധൈര്യം കൈവെടിയാതെ നേരെ നോക്കിത്തന്നെ നിന്നു വിറച്ചു.
“നിന്റെ പേരെന്താ...?”
എന്റെ നേരെയുള്ള ചോദ്യമായതുകൊണ്ട് ഞാൻ പേരു പറഞ്ഞു.
അതുകഴിഞ്ഞ് മൊയ്തു ആരും ചോദിക്കാതെ തന്നെ അവന്റെ പേരു പറഞ്ഞു.
“ഇക്കാമ എടുക്ക്..”
ഞങ്ങൾ ചാടിയെടുത്ത് കൊടുത്തു.
എന്റെ ഇക്കാമയുടെ നിറവ്യത്യാസം കണ്ട് രണ്ടു പേരും എന്നെ സൂക്ഷിച്ചൊന്നു നോക്കി.
പക്ഷെ, ഒന്നും ചോദിച്ചില്ല. മൊയ്തുവിനോട് ചോദിച്ചു.
“ഇവൻ നിന്റെ കൂട്ടുകാരനാ....?”
“അല്ല.. അതെ... അല്ല....!!”
“ങൂം...!!?”
“അതേ...!”
ഞങ്ങൾക്ക് രണ്ടു പേർക്കും വിസയുള്ളതുകൊണ്ടാകും കൂടുതൽ വിശേഷങ്ങളൊന്നും ചോദിച്ചില്ല. അറബിയെ വിളിക്കാൻ പറഞ്ഞു.

മൊയ്തു ഓടിച്ചെന്ന് അറബിയുടെ വാതിൽക്കൽ മെല്ല രണ്ടു തട്ടി. അവൻ അങ്ങനെയാ ഞങ്ങളോട് പറഞ്ഞേൽ‌പ്പിച്ചിരുന്നത്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വാതിലിൽ പതുക്കെ തട്ടിയാൽ മതിയാവും. കുട്ടികൾ ഉറങ്ങുകയാവും, അവരെ ഉണർത്താണ്ടിരിക്കാനാണ്.

അധികം കഴിഞ്ഞില്ല അറബി ഉറക്കച്ചടവോടെ,
“പണി കഴിഞ്ഞോ...?”
എന്നു ചോദിച്ചു കൊണ്ടാണ് വാതിൽ തുറന്നത്.
മുന്നിൽ പോലീസ്സിനെ കണ്ട് അയാളൊന്നു ഞെട്ടി.
ഉടനെ ചിരിച്ചു കൊണ്ട് അവർക്ക് സ്വാഗതമോദി ഷേൿഹാന്റ് കൊടുത്തു. പിന്നെ അവർ തമ്മിൽ അറബിയിൽ സംസാരിക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞ് അവർ പടിക്കലേക്ക് നീങ്ങി. ഞങ്ങളെ ഗൌനിച്ചതേയില്ല. അതോടെ ഞങ്ങളുടെ ശ്വാസം നേരെ വീണു...!

പോലീസ്സ്കാർ ജീപ്പിൽ കയറി പോയതോടെ അറബി ചിരിച്ചുകൊണ്ട് തിരിച്ചെത്തി.
“നിങ്ങൾ അവരെക്കണ്ടപ്പോൾ ഓടാതെ നിന്നതുകൊണ്ടാ രക്ഷപ്പെട്ടത്. ഇനി ഏതായാലും നിർത്തിക്കോ. ബാക്കി നാളെ ചെയ്താൽ മതി...”
അതുകേട്ട് ഞാൻ പറഞ്ഞു.
“അയ്യോടാ മൊയ്തു.. എനിക്ക് ഇന്നു പോണോല്ലോടാ...”
ഉടനെ മൊയ്തു അറബിയോട് പറഞ്ഞു.
“ഇനി കുറച്ചു പണികൂടിയല്ലേ ഉള്ളു. ഇപ്പോൾത്തന്നെ ചെയ്തിട്ട് പൊക്കോളാം.. ഇവന് നിൽക്കാൻ സമയമില്ല...”
“അതു പറ്റില്ല. എനിക്ക് കുഴപ്പമില്ല. പക്ഷേ, അവന്മാർ ഇനിയും വരും. അന്നേരം നിങ്ങളെ ഇവിടെ കാണരുതെന്നാ പറഞ്ഞിരിക്കുന്നേ.. അതുകൊണ്ട് നിങ്ങൾ പൊയ്ക്കോ..!”
കേട്ടതും ഞാൻ സാധനങ്ങളൊക്കെ ധൃതിയിൽ  ഒതുക്കി വക്കാൻ തുടങ്ങി.
മൊയ്തു അവനോട് മുഴുവൻ കാശും ചോദിച്ചു വാങ്ങി എന്റെ കയ്യിൽ തന്നു.
ഞാൻ ചോദിച്ചു.
“ബാക്കി പണി നീ ഒറ്റക്ക് ചെയ്യുമോ...?”
“അതു സാരമില്ലെടാ.. ഇനി രണ്ടു നിരയല്ലെ ഉള്ളു. അതു ഞാൻ തീർത്തോളാം...”
വീട്ടിൽ  വന്ന് കുളിച്ച്  കുറച്ചു നേരം കിടന്നുറങ്ങി.

മൊയ്തു എപ്പോഴോ എഴുന്നേറ്റ് പോയിരുന്നു.
അവന് കാലത്തെ തന്നെ ‘ആടുകൾ’ക്ക് വെള്ളവും മറ്റും കൊടുത്ത് തുറന്നു വിടണം.
അവന്റെ അറബി പത്ത് ആടുകളെ വാങ്ങിക്കൊടുത്തതായിരുന്നു.
ഇന്ന് അത് മുപ്പതോളം ആടുകളായി വളർന്നിരുന്നു.
ആടുകളുടെ പിറകേയൊന്നും പോകേണ്ട ആവശ്യമില്ല.
മേയലെല്ലാം കഴിഞ്ഞ് വൈകുന്നേരമാകുമ്പോൾ  അവയെല്ലാം തനിയെ വന്നോളും.
കാലത്തെ തന്നെ ആട്ടിൻ‌പാലിലാണ് ചായ തന്നത്.

പത്തു പണിക്ക്  ചായക്കു പകരം ആട്ടിൻ‌പാൽ തന്നെ മൊയ്തു നീട്ടി.
അതിൽ കുപ്പൂസ് നനച്ച് സ്വാദോടെ കഴിച്ചിരിക്കുമ്പോഴാണ് സീക്കുവിന്റെ കാര്യം എടുത്തിട്ടത്.
“അല്ല.. മൊയ്തു.. നമ്മുടെ സീക്കു എങ്ങനെ ഇപ്പോൾ...”? കാണാറുണ്ടോ...?”
“നീ അതറിഞ്ഞില്ലാല്ലേ.. അവൻ ഇവിടന്ന് പോയി...?!
നീ ആശുപത്രിയിൽ നിന്നും  പോയിക്കഴിഞ്ഞൊരു ദിവസം അവൻ വിശന്നു വലഞ്ഞ് ഇവിടെ കയറിവന്നു.  അന്നവൻ ഒരുപാട് കരഞ്ഞു. ഞാൻ ഉച്ചക്ക് ചോറൊക്കെ ഉണ്ടാക്കിക്കൊടുത്തു. നിങ്ങൾ അവനോട് മിണ്ടാറോ ഒന്നും ഇല്ലെങ്കിലും, നിങ്ങൾ തൊട്ടടുത്തുള്ളത് അവനൊരു ആശ്വാസമായിരുന്നു. അവസാനം നീ കൂടി പോയതോടെ അവനേതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിൽ, ശരിക്കും ഭ്രാന്തു പിടിച്ചതുപോലായി. കുപ്പൂസ് കഴിച്ച് എത്രനാളു കഴിയാനാ. അങ്ങനെയാണ് എന്റെ അടുത്തു വന്നത്. ഞാൻ പറഞ്ഞു. ‘നീ നിന്റെ കമ്പനിയിൽ പോയി പറയ്. ശമ്പളം തരാതെ ജോലി ചെയ്യാൻ പറ്റില്ലാന്ന്. അല്ലെങ്കിൽ മറ്റെവിടേക്കെങ്കിലും മാറ്റം തരാൻ പറയ്..’

ഒരു ദിവസം അവൻ പള്ളിയിലില്ലെന്ന് പോലീസ് മുഹമ്മദ് എന്നെക്കണ്ടപ്പോൾ പറഞ്ഞു. അങ്ങനെയാ അവൻ പോയിയെന്ന് ഞാൻ അറിഞ്ഞത്.
പിന്നൊരു ദിവസം മക്കയിൽ വച്ച് ഞാനവനെ കണ്ടു.
എന്നെക്കണ്ടതും കരഞ്ഞുകൊണ്ടോടി വന്നു.
അവന്റെ കമ്പനിയെ കണ്ടെത്താനായില്ലത്രെ.
അവരുടെ ഓഫീസ്സ് മറ്റെവിടേക്കൊ മാറ്റിയിരുന്നു.
ജീവിക്കാൻ നിവർത്തിയില്ലാതെ അവൻ കവലകളിൽ വഴിപോക്കരോട് കൈനീട്ടുകയാണ്. പോലീസ്സ്കാരുടെ മുന്നിൽ‌പ്പോലും ചെന്ന് യാജിക്കുമത്രെ...!
എങ്ങനെയെങ്കിലും അവര് പിടിച്ചോണ്ടു പോയി കേറ്റിവിടട്ടേന്ന് കരുതിയാ.
പക്ഷേ അവരു വിസയില്ലാത്തവരെ പിടിച്ചുകൊണ്ടു പോകുമെങ്കിലും ഇവനോട് തെണ്ടി നടക്കാതെ പോയി പണിയെടുത്ത് ജീവിക്കാൻ പറഞ്ഞ് ആട്ടിയോടിക്കുമത്രെ...!
രാത്രിയിൽ ഉറങ്ങാനായി ഏതോ പാലത്തിന്റെ അടിയിൽ പോയിക്കിടക്കും.
അതും ഈ പൊരിയണ ചൂടിൽ.
അന്ന് ഞാനവന് ഭക്ഷണം കഴിക്കാൻ പറഞ്ഞ് ഒരു റിയാൽ കൊടുത്തു പോന്നതാ.. പിന്നവനെ കണ്ടിട്ടില്ല...”

എനിക്ക് താടിക്കു കയ്യും കൊടുത്ത് നിർവ്വികാരനായി ഇരിക്കാനേ കഴിഞ്ഞുള്ളു.
മൊയ്തുവിനോടു പോലും ഒരു വാക്കു പറയാൻ കഴിഞ്ഞില്ല.
അപ്പോഴും മനസ്സിലോർത്തത്, ഇതെല്ലാം അവൻ അനുഭവിച്ചു തീർക്കാനുള്ളതാ...
അത്രയേറെ നിരപരാധികളായ പെൺകുട്ടികളുടെ ജീവിതം അവൻ തല്ലിക്കെടുത്തിയിട്ടുണ്ട്.
അതിൽ നിന്നും ഒളിച്ചോടി ഏതു പുണ്യഭൂമിയിൽ പോയാലും രക്ഷപ്പെടാനാവില്ല.

ഉച്ചക്ക് ഊണു കഴിഞ്ഞ് മൊയ്തുവിനോട് യാത്ര പറഞ്ഞ് കിട്ടിയ കാശുമായി ഓഫീസിലെത്തി. മനേജരോട് വിവരം പറഞ്ഞ് അപ്പോത്തന്നെ അവിടന്നിറങ്ങി.
രണ്ടു മാസം ഭക്ഷണം കഴിച്ച വകയിലുള്ള കാശ് കൊടുത്ത് കൂട്ടുകാരന്റെ കടം വീട്ടി.
ബാക്കിയുള്ള വണ്ടിക്കാശുമായി പിറ്റേ ദിവസം അതികാലത്ത് ജിദ്ദ ബസ് സ്റ്റാന്റിലെത്തി.
അവിടെ നിന്നും ആദ്യത്തെ വണ്ടിക്ക് റിയാദിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു.
അരമണിക്കൂറ് കഴിഞ്ഞ് ഒരു വണ്ടിയുണ്ട്.
അതിൽ കയറി ഏതാണ്ട് ആയിരം കിലോമീറ്റർ യാത്ര ചെയ്ത് റിയാദിലെത്തണം.
അവിടന്ന് വീണ്ടും അഞ്ഞൂറ് കിലോമീറ്റർ കൂടിപ്പോയാലെ ‘അൽ ഗസ്സീ’മിലെത്തൂ..
പോകുന്ന വഴിയിൽ യുദ്ധ സന്നാഹ സാഹചര്യം ഉള്ളതായി വഴികളിലെ പട്ടാള ക്യാമ്പുകളും ചീറിപ്പായുന്ന കവചിതവാഹനങ്ങളും സൂചന തന്നിരുന്നു.
അൽ ഗസ്സീം എന്ന സ്ഥലം സൌദിയുടെ വടക്കേഅറ്റത്തോടു ചേർന്നാണ് കിടക്കുന്നത്. ‘പടയേപ്പേടിച്ച് പന്തളത്തു ചെന്നപ്പോൾ അവിടെ പന്തം കൊളുത്തിപ്പട’ യെന്നു പറഞ്ഞതുപോലെ ഇവിടന്നു രക്ഷപ്പെടാനായി ചെന്നു കയറുന്നത് ‘സദ്ദാമിന്റെ’ വായിലേക്കാകുമോ...?!!
ഉള്ളൊന്നു കിടങ്ങാതിരുന്നില്ല.

അന്നു രാത്രി പത്തു മണിയോടടുത്ത് റിയാദിലിറങ്ങി.
അവിടന്ന് ‘അൽ ഗസ്സീമിലേക്ക്’ പോകുന്ന വണ്ടിയുടെ സമയം നോക്കി.
ഇനി കാലത്ത് അഞ്ചരക്കേയുള്ളു. അതുവരെ ഈ ബസ് സ്റ്റാന്റിൽ കഴിച്ചു കൂട്ടണം. നാട്ടിലേപ്പോലെ ഇവിടെ ഇരിക്കാൻ സമ്മതിക്കുമോന്ന് സംശയമുണ്ടായിരുന്നു.  എന്തായാലും എന്തെങ്കിലും ഭക്ഷണം കഴിച്ചിട്ടാവാം ബാക്കി.
ഉച്ചക്കാണെങ്കിൽ ഒന്നും കഴിക്കാൻ ശ്രമിച്ചില്ല. പോക്കറ്റിന്റെ അളവിനെക്കുറിച്ച് നല്ല ബോദ്ധ്യമുള്ളതു കൊണ്ട് പട്ടിണിയിരുന്നു.
പിന്നെ ബസ്സുകാരുടെ വക നല്ല തണുത്തവെള്ളം വേണ്ടുവോളം ഉണ്ടായിരുന്നല്ലൊ.
അതുകൊണ്ട് വയറൊട്ടിയില്ല.

നടന്നു നടന്ന് ഒരു മലയാളി ഹോട്ടൽ കണ്ടു പിടിച്ചു.
നമ്മുടെ ചോറ് കിട്ടുമെന്ന് കരുതിയാണ് കയറിയത്.
പക്ഷേ, പച്ചരിച്ചോറേ ഉണ്ടായിരുന്നുള്ളു.
ഒരു വക ഊണായിരുന്നു.
വയറു നിറഞ്ഞെങ്കിലും ആ കാശ് വെറുതെ കളഞ്ഞ- നേർച്ചയിട്ട തൃപ്തിയേ കിട്ടിയുള്ളു.
തിരിച്ചു ബസ് സ്റ്റാന്റിലെത്തി ഒരു ബഞ്ചിൽ ചാരിയിരുന്നു.
സുഡാനികളും പാക്കിസ്ഥാൻ‌കാരും  ഈജിപ്ത്കാരുമായി കുറച്ചുപേർ അവിടെവിടെയായി ഇരുപ്പുണ്ട്.

പാതിരയായപ്പോൾ ഒരു പോലീസ്സുകാരൻ വന്ന് തട്ടിവിളിച്ചു.
ഞാൻ പേടിച്ചു വിറച്ച്  തട്ടിപ്പിടഞ്ഞഴുന്നേറ്റു.
“എന്തിനാ നീ ഇരുന്നുറങ്ങുന്നേ... അവിടെ കിടന്നുറങ്ങിക്കോ...!”
അതും  പറഞ്ഞവൻ അതേ ബഞ്ചിന്റ മറ്റേ അറ്റത്ത് ഇരുന്നുറങ്ങിയിരുന്ന ഒരു സുഡാനിയെ വിളിച്ചെഴുന്നേൽ‌പ്പിച്ച് കാലിയായ മറ്റൊരു ബഞ്ചിലേക്ക് മാറ്റിയിരുത്തി.
എന്നിട്ടവൻ എന്റെ ബെഞ്ചിന്റെ മുകളിലെ ഫാൻ ഓണാക്കിത്തന്നിട്ട്
‘സുഖമായി കിടന്നുറങ്ങിക്കോള്ളാൻ’ അനുവാദവും തന്നു.
ഹോ.. ഞാനത്ഭുതം പൂണ്ടു...!
ഇങ്ങനത്തെ പോലീസ്സുകാരും സൌദിയിലുണ്ടോ...?

ബസ് സ്റ്റാന്റിൽ കിടന്നുറങ്ങുന്നത് പുത്തരിയൊന്നുമല്ലായിരുന്നു.
നാടകഭ്രാന്തും സിനിമാ ഭ്രാന്തുമായി നടന്നിരുന്ന കാലത്ത്, ആലുവ ടാസ് ഹാളിലെ നാടകം കഴിഞ്ഞും, പുത്തൻ സിനിമകൾ ആദ്യദിവസം തന്നെ കാണാനായി എറണാകുളത്ത്  സെക്കന്റ് ഷോ കഴിഞ്ഞും മറ്റും ബസ്സ് കിട്ടാതെ പലപ്രാവശ്യം ആലുവായിലും എറണാകുളത്തും ബസ് സ്റ്റാന്റുകളിൽ കിടന്നുറങ്ങി മൂട്ട കടിയും കൊതുകു കടിയും ധാരാളം കൊണ്ടിട്ടുണ്ട്..

കിടന്നു കൊണ്ടു തന്നെ ബെഞ്ചിന്റെ അടിയിലൊക്കെ വിശദമായി നോക്കി.
വല്ല മൂട്ടയോ മറ്റോ... ?
ഇല്ല. ഒന്നും കാണാൻ കഴിഞ്ഞില്ല.
വെളുക്കാറായപ്പോൾ ആ പോലീസ്സുകാരൻ തന്നെ വിളിച്ചെഴുന്നേൽ‌പ്പിച്ചു.
അഞ്ചു മണിക്ക് ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന് ഓർമ്മിപ്പിച്ചു.

ഉച്ച കഴിഞ്ഞ നേരത്താണ്  അൽ ഗസ്സീം ബസ് സ്റ്റാന്റിൽ എത്തുന്നത്.
അവിടന്ന് കമ്പനിയുടെ അൽ ഗസ്സീം ബ്രാഞ്ചിലേക്ക് ഫോൺ ചെയ്തു.
അരമണിക്കൂറിനുള്ളിൽ  എത്തുമെന്ന് അറിയിപ്പുകിട്ടി.
പറഞ്ഞതുപോലെ മാനേജർ തന്നെ എന്നെ കൂട്ടിക്കൊണ്ടു പോകാനെത്തി.
എനിക്കഭിമാനം തോന്നി...!
വല്ല ഡ്രൈവറേയും പറഞ്ഞയിക്കുന്നതിനു പകരം മാനേജർ തന്നെ നേരിട്ട് വന്നിരിക്കുന്നു.
മാനേജരും പിയൂണും ഡ്രൈവറും ക്ലാർക്കും എല്ലാം ആ ഈജിപ്ഷ്യൻ തന്നെയായിരുന്നെന്ന് പിന്നീടാണറിഞ്ഞത്.
അവനോട് എന്നെ ‘സച്ചി’യുടെ സൈറ്റിൽ എത്തിക്കണമെന്ന് അപേക്ഷിച്ചു.
കയ്യോടെ തന്നെ  അവൻ അവരുടെ സൈറ്റിൽ എത്തിച്ചു.
സച്ചിയെ കണ്ടതോടെ എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു...!!
ഓടി വന്ന അവനെ ഞാൻ കെട്ടിപ്പിടിച്ച് കരഞ്ഞു.
അവനും.
കുറേ നേരത്തേക്ക് ഞങ്ങൾക്ക് ആ സന്തോഷക്കരച്ചിൽ നിറുത്താനായില്ല.

അവിടെ ചൂടിന് അൽ‌പ്പം ശമനമുണ്ടായിരുന്നു.
നേരിയ തണുപ്പും തോന്നിത്തുടങ്ങിയിരുന്നു.
ജനാലുകളും മറ്റും കറുത്ത പ്ലാസ്റ്റിക് ബാഗുകൊണ്ട്  മൂടപ്പെട്ടിരുന്നു.
ഒരു തുള്ളി വെളിച്ചമോ, ഒരിത്തിരി കാറ്റോ പോലും അകത്തു കടക്കാനാവാത്ത വിധം ബന്ധവസ്സിലായിരുന്നു അവരുടെ മുറി.
ഏസി പോലും പ്ലസ്റ്റിക് കവറിട്ട് അകവും പുറവും മൂടിക്കെട്ടിയിരുന്നു.
ഏതുനേരവും മുറിയിൽ ലൈറ്റ് ഇട്ടാലെ ഇരുട്ട് നീങ്ങിയിരുന്നുള്ളു.
രാത്രിയും  പകലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ.
ഇറാക്കി പ്രസിഡന്റ് സദ്ദാം ഹുസ്സൈൻ പൊട്ടിക്കാൻ പോകുന്ന ‘രാസായുധ’ത്തിൽ നിന്നും രക്ഷപ്പെടാനായി അമേരിക്കന്റെ വാക്കു കേട്ട് ഇൻഡ്യൻ എംബസ്സിയുടെ നിർദ്ദേശപ്രകാരം ചെയ്ത മുൻ‌കരുതലായിരുന്നു ഇതൊക്കെ.

ഇവിടേക്ക് വരേണ്ടിയിരുന്നില്ലെന്ന് ഒരു നിമിഷം തോന്നി.
അവിടെ ജിദ്ദയിലായിരുന്നെങ്കിൽ സദ്ദാമിന്റെ രാസായുധം വഹിച്ച മിസ്സൈലൊന്നും അത്ര ദൂരത്തേക്ക് എത്തുമായിരുന്നില്ല.
ഈ കഷ്ടപ്പാടെല്ലാം സഹിച്ച് ഇവിടെയെത്തിയത് ഇതിനായിരുന്നോ..?
സദ്ദാമിന്റെ രാസായുധത്തിൽ വിഷവാതകം ശ്വസിച്ച് ശ്വാസം മുട്ടി മരിക്കാനാണോ എന്റെ വിധി.....!!?

ബാക്കി മാർച്ച് 15-ന്......

24 comments:

ബൈജു മണിയങ്കാല said...

വീണ്ടും അല്ലെ എന്നാലും യാത്ര തുടരുക തന്നെ എഴുത്ത് ഇത്തവണയും നന്നായി സൗദി മണൽതരികളും ചൂടും അറബി കളുടെ കുലീന സ്നേഹവും പോലീസിന്റെ വിശാല മനസ്സ് മലയാളി കപട മനസ്സ് എല്ലാം സുന്ദരമായി എഴുതി വായന തുടരുന്നു എഴുത്തിനും ആശംസകൾ

© Mubi said...

ജിദ്ദ- റിയാദ് -ഗസീം പരിചയമുള്ള സ്ഥലങ്ങളിലൂടെയുള്ള യാത്ര തികച്ചും ഉണര്‍വ്വ് പകര്‍ന്നു. സദ്ദാമിന്‍റെ വരവ് പേടിച്ച് റിയാദിലും ഉണ്ടായിരുന്നു ഇതുപോലെയുള്ള അടച്ച് കെട്ടലോക്കെ... ഇടയ്ക്കുള്ള സൈറനും! ആശംസകള്‍ :)

Admin said...

മണലാരണ്യങ്ങളിലെ കാഴ്ചാനുഭവങ്ങളില്ലെങ്കിലും,
വായനാനുഭവങ്ങളുടെ ബലത്തിൽ നോവലിനെ പിന്തുടരുന്നു..
ആശംസകൾ ..

Admin said...

മണലാരണ്യങ്ങളിലെ കാഴ്ചാനുഭവങ്ങളില്ലെങ്കിലും,
വായനാനുഭവങ്ങളുടെ ബലത്തിൽ നോവലിനെ പിന്തുടരുന്നു..
ആശംസകൾ ..

പട്ടേപ്പാടം റാംജി said...

അവിടെ ജിദ്ദയിലായിരുന്നെങ്കിൽ സദ്ദാമിന്റെ രാസായുധം വഹിച്ച മിസ്സൈലൊന്നും അത്ര ദൂരത്തേക്ക് എത്തുമായിരുന്നില്ല.

അത് നന്നായി. ഗള്‍ഫിലെ പഴയകാലം ഓര്‍മ്മിപ്പിച്ചു.
തുടരുക.

ജിമ്മി ജോൺ said...

"ഹോ.. ഞാനത്ഭുതം പൂണ്ടു...!
ഇങ്ങനത്തെ പോലീസ്സുകാരും സൌദിയിലുണ്ടോ...?"

ഈയിടെ ഒരു “ഓളിന്ത്യാ” സൌദി യാത്ര നടത്തിയപ്പോൾ ഞാനും ഇതുപോലെ പലവട്ടം അത്ഭുതപ്പെട്ടു.. ഇവിടുത്തെ കാലാവസ്ഥയും ഇവന്മാരുടെ സ്വഭാവവും ഒരുപോലെയാണെന്ന് പറയുന്നത് വെറുതെയല്ല.. എപ്പോൾ വേണമെങ്കിലും മാ‍റ്റം സംഭവിക്കാം.. :)

Pradeep Kumar said...

ആ ബസ് സ്റ്റേഷനും, മലയാളി ഹോട്ടലും, പോലീസ് സ്നേഹവുമൊക്കെ മനസ്സിൽ കണ്ടുനോക്കി. മരുഭൂമിയെ അറിഞ്ഞ ഒരാൾക്ക് മാത്രമെ ഇത്ര സൂക്ഷ്മ നിരീക്ഷണ പാടവത്തോടെ കഥ പറയാനാവൂ.... വായന തുടരുന്നു

വീകെ said...

ബൈജു മണിയങ്കാല: വായനക്കും ഈ നല്ല വാക്കുകൾക്കും വളരെ നന്ദി.

മൂബി:സൈറൺ മുഴങ്ങാറായിട്ടില്ല. പേടിയോടെയുള്ള ജീവിതം അക്കാലത്ത് സുഭിക്ഷമായിരുന്നു. വായനക്ക് നന്ദി.

ശ്രീജിത് മൂത്തേടത്ത്:വായനക്കും അഭിപ്രായത്തിനും വളരെ നന്ദി മാഷേ.

പട്ടേപ്പാടം റാംജി: സദ്ദാമിന്റെ മിസ്സൈലൊന്നും ജിദ്ദയിലൊക്കെ എത്തുമായിരുന്നില്ലെന്നാണ് വിചാരിച്ചിരുന്നത്. പക്ഷേ, റിയാദിലൊക്കെ ചവറുകണക്കിനു വീണിരുന്നു. വിശുദ്ധമെക്കയിൽ വീഴരുതെന്നു കരുതി ആ വഴിക്ക് വിടാഞ്ഞതാവാം കാരണം. വായനക്ക് നന്ദി.

ജിമ്മി ജോൺ: അവരുടെ ഓരോ ദിവസത്തെ മൂടു പോലെയാണ് വിദേശികളോടുള്ള അവരുടെ പെരുമാറ്റം.
എയർപ്പോർട്ടിൽ വച്ച് ‘അവലോസ് പൊടി’ കണ്ടെടുത്ത അറബി ഉദ്യോഗസ്ഥൻ, യാത്രക്കാരനായ മലയാളി ഭക്ഷണ സാധനമാണെന്ന് പറഞ്ഞപ്പോൾ തിന്നു കാണിക്കാൻ പറഞ്ഞു. അയാൾ മടിച്ചു നിന്നപ്പോൾ അവനത് വലിച്ചു കീറി ഒരു പിടി വാരി യാത്രക്കാരന്റെ വായിൽ വച്ചു കൊടുത്തതും വെള്ളമില്ലാതെ അയാൾ കണ്ണു മിഴിച്ചതും മറ്റൊരു യാത്രക്കാരൻ വെള്ളം കൊടുത്ത് രക്ഷിച്ചതും മറ്റും സൌദി തമാശകളിൽ ഉൾപ്പെടും. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി മാഷേ.

പ്രദീപ് കുമാർ: വായനക്കും നല്ല വാക്കുകൾക്കും വളരെ നന്ദി മാഷേ.

Cv Thankappan said...

കഷ്ടപ്പെടുന്ന മണലാരണ്യവാസിക്ക് കുഞ്ഞിളം തലോടലുകള്‍ നിര്‍വൃതിദായകമായി
മാറുന്നു........
ആശംസകള്‍

വിനുവേട്ടന്‍ said...

അപ്പോൾ ഞാൻ ദമ്മാമിലുള്ള കാലത്താണല്ലേ അശോകൻ മാഷ് അൽ ഖസീമിൽ എത്തുന്നത്...? രാസായുധവും ഗ്യാസ് മാസ്കും എല്ലാം ഒരിക്കൽക്കൂടി ഓർമ്മയിലേക്കെത്തി...

ഇനി...? കാത്തിരിക്കുന്നു... അടുത്ത ലക്കത്തിനായി...

jyo.mds said...

വല്ലാത്ത ദുരിതം തന്നെ.കുബ്ബൂസ്സും,ആട്ടിൻ പാലുമൊക്കെ ആടുജീവിതത്തെ ഓർമ്മിപ്പിച്ചു. നന്നായി എഴുതി.ആശംസകൾ

Muralee Mukundan , ബിലാത്തിപട്ടണം said...

ദുരിതപർവ്വങ്ങൾ താണ്ടിയുള്ള മണലാരണ്യ അനുഭവ കഥയിലൂടെ അശോക് ഭായ് ഇവിടെ വേറോരു ആട് ജീവിതം അല്ലെങ്കിൽ വേണ്ട ഒരു പോത്ത് ജീവിതം പകർത്തി വെക്കുകയാണ് അല്ലേ.
പോത്തുകളേയും സഹജീവികളായി കണക്ക് കൂട്ടുന്ന പോലീസ്കാരും സൌദിയിലുണ്ട് ..അല്ലേ

വീകെ said...

സിവി തങ്കപ്പൻ: തീർച്ചയായും. ചിലനേരത്തെ തലോടലുകൾ നിർവൃതികൾ തന്നെയാണ്. അതുപോലെ തന്നെ ചില പോറലുകൾ നമ്മെ കശക്കിക്കളയും. വായനക്ക് നന്ദി.

വിനുവേട്ടൻ: അക്കാലത്ത് അവിടെ അടുത്തു തന്നെ ഉണ്ടായിരുന്നല്ലേ വിനുവേട്ടൻ. സദ്ദാമിന്റെ ‘സ്കഢ്’ മിസ്സൈലുകൾ ഞങ്ങളുടെ തലക്കു മുകളിലൂടെ പാഞ്ഞത് ഓർക്കാനൊരു പേടി ഇപ്പോഴും..! വായനക്ക് നന്ദി.

ജ്യോച്ചേച്ചി: ഗൾഫ് എന്നു കേട്ടാൽ ദുരിതങ്ങളും കുപ്പൂസും ആട്ടി‌ൻപാലും ഒട്ടകപ്പാലും എല്ലാം ഓർമ്മയിലെത്തും. വായനക്ക് നന്ദി.

ബിലാത്തിച്ചേട്ടൻ: ജീവിക്കാനായി ഇറങ്ങിത്തിരിച്ചാൽ പിന്നെ ആടായാലും പോത്തായാലും അനുഭവിച്ചു തന്നെ തീർക്കണം. പുതു തലമുറക്ക് ഇതൊന്നും അത്രക്ക് മനസ്സിലാവാൻ വഴിയില്ല. പഴയവരൊക്കെ എങ്ങനെയാണ് കഴിഞ്ഞതെന്ന് അറിഞ്ഞിരിക്കാനൊരു ശ്രമം. വായനക്ക് നന്ദി.

ആശ said...

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

ajith said...

തിരെ കഷ്ടപ്പാടില്ലാത്ത, സുരക്ഷിതവും സംതൃപ്തവുമായ പ്രവാസജീവിതം നയിക്കുന്ന ഞാന്‍ ഈ കഥകളൊക്കെ വായിച്ച് അത്ഭുതപ്പെട്ടിരിക്കുന്നു

വീകെ said...

ആശ: ആദ്യമായ ഈ വരവിനും വായനക്കും നന്ദി.

അജിത്: എല്ലാവരും ഒരുപോലാകില്ലല്ലൊ അജിത്തേട്ടാ. ഉണ്ടായിരുന്ന നോവൊക്കെ ഞങ്ങളുടെ തലമുറകൾ അനുഭവിച്ചു തീർത്തിരിക്കും. നിങ്ങൾക്കായി ബാക്കി വയ്ക്കനൊന്നും ഉണ്ടായിക്കാണില്ല. അതുകൊണ്ട് നിങ്ങൾ രക്ഷപ്പെട്ടില്ലെ. ഭാഗ്യവാന്മാർ...!!
വായനക്ക് നന്ദി.

സുധി അറയ്ക്കൽ said...

വീകേജീ.
ഒന്നും പറയാനില്ല.ഒന്നും.ഒന്നും.

ഫൈസല്‍ ബാബു said...

തിരക്ക് കാരണം അഞ്ചു ഭാഗങ്ങള്‍ വിട്ടു പോയിരുന്നു , ആദ്യം മുതല്‍ വായന തുടര്‍ന്ന് വീണ്ടും ഇവിടെയ്ത്തി ,,,അജിത്‌ ഏട്ടന്‍ പറഞ്ഞത് തന്നെ പറയേണ്ടി വരുന്നു എല്ലാം വായിച്ചു കഴിഞ്ഞപ്പോള്‍ ,,

വീകെ said...

സുധി അറയ്ക്കൽ: ഒന്നും പറയാതെ വായിച്ചാൽ മതിയോ.. എങ്കിൽ വേണ്ട. ബൃഹത്തായ ഈ വായനക്കും എല്ലാത്തിലും പ്രത്യേകമുള്ള കമന്റുകൾക്കും വളരെയേറെ നന്ദി.

ഫൈസൽ ബാബു: മുടങ്ങിയ ലക്കങ്ങൾ മടി കൂടാതെ വായിച്ചെന്നു കേട്ടപ്പോൾ ‘എന്റെ മനസ്സിൽ ഒരു ലഡ്ഡു പൊട്ടി’ സന്തോഷത്തിന്റെ, ചാരുതാർത്ഥ്യത്തിന്റെ, അഭിമാനത്തിന്റെ...!
വായനക്ക് വളരെ നന്ദി.

സുധി അറയ്ക്കൽ said...
This comment has been removed by the author.
സുധി അറയ്ക്കൽ said...

അയ്യോ വീകേജി.
അങ്ങനെ തെറ്റിദ്ധരിക്കല്ലേ!! താങ്കളുടെ ആദ്യത്തെ റേസർ പോസ്റ്റ്‌ മുതൽ അവ്സാനം ചെയ്തതു വരെ വായിച്ച്‌ ഞാൻ കമന്റിട്ടിട്ടുണ്ടല്ലൊ!!
ഇത്ര നല്ല ഒരു വായനാസുഖം നൽകുന്ന താങ്കളോട്‌ എന്റെ നന്ദി വാക്കുകളാൽ പ്രകടിപ്പിക്കാൻ പറ്റുന്നില്ല എന്നേ ഞാൻ ഉദ്ദേശിച്ചുള്ളൂ

വീകെ said...

സുധി അറയ്ക്കൽ: ഞാനൊരു തമാശ പറഞ്ഞതല്ലെ. എല്ലാത്തിനും കമന്റിട്ടകാര്യം അടുത്ത വരിയിൽ ഞാൻ പറഞ്ഞിട്ടുണ്ടല്ലൊ. നന്ദി.

keraladasanunni said...

അങ്ങിനെ യുദ്ധഭൂമിക്കരികിലെത്തി.

തുമ്പി said...

തുടരുക