Friday 27 November 2020

വസന്തം..

 കഥ.

by വീകെ.


വസന്തം..


ഞങ്ങളുടെ അമ്മക്ക് ഞങ്ങൾ നാലു മക്കളായിരുന്നു. നാലും പെണ്ണായതോണ്ടാത്രേ അച്ഛൻ ഞങ്ങളെയുപേക്ഷിച്ചു പോയത്. ആദ്യത്തേത് പെണ്ണെന്നറിഞ്ഞപ്പോൾത്തന്നെ അച്ഛന് അമ്മയോട് ദ്വേഷ്യമായിരുന്നു. അതിനെയുപേക്ഷിക്കാൻ അഛൻ നിർബ്ബന്ധിച്ചിട്ടും അമ്മ സമ്മതിച്ചില്ല. 

ഒരിക്കൽ ഒരു രാത്രിയിൽ ഉറങ്ങിക്കിടക്കുമ്പോൾ അഛൻ ആ കുഞ്ഞിനെ എടുത്തുകൊണ്ടുപോയി ആർക്കോ കൊടുത്തു. അമ്മ കരഞ്ഞു കരഞ്ഞു തളർന്നു. എന്നിട്ടും അഛനതിനെ തിരിച്ചുകൊടുത്തില്ല.


കാലം പോകവേ അമ്മ വീണ്ടും ഗർഭിണിയായി. അതും പെണ്ണെന്നറിഞ്ഞ അച്ഛൻ കോപാകുലനായി. പക്ഷേ, കഴിഞ്ഞതുപോലെ അഛനതിനെ അടിച്ചുമാറ്റാനായില്ല. അമ്മ ഉറക്കൊഴിച്ച് അതിനെ കാത്തുസൂക്ഷിച്ചു. അച്ഛനതിനെ കാണുമ്പോൾ ദ്വേഷ്യം കൊണ്ട് വിറകൊള്ളുന്നത് അമ്മ കാണാറുണ്ട്. അതുകൊണ്ട് അച്ഛനെ കാണാതെയാണ് അവളെ വളർത്തിയത്. ഗുരുകുലത്തിൽ ചേർക്കേണ്ട പ്രായമായപ്പോൾ ഒരു ശിശിരഗുരുകുലത്തിൽ ആക്കിപ്പോന്നതാണ്. എല്ലാവർഷവും അമ്മ മോളേ പോയി കാണുമായിരുന്നു. നല്ല മിടുമിടുക്കിയായി വളരുന്നത് കണ്ട് അമ്മ അഛനറിയാതെ സന്തോഷിച്ചു.

മൂന്നാമതും ഗർഭിണിയായപ്പോൾ അമ്മക്ക് വേവലാതികളൊന്നുമില്ലായിരുന്നു. പെണ്ണായാലും എങ്ങനേയും വളർത്താമെന്ന് നല്ല ആത്മവിശ്വാസം നേടിയെടുത്തിരുന്നു. അതും പെണ്ണെന്നറിഞ്ഞ അഛൻ ദ്വേഷ്യപ്പെട്ട് ഇറങ്ങിപ്പൊയ്ക്കളഞ്ഞു. 

പിന്നെ കുറേക്കാലത്തേക്ക് അച്ചന്റെ വരവുണ്ടായില്ല. അതുകൊണ്ട് അവൾ അതായത് ഞാൻ വസന്ത, ആടിപ്പാടി ആരേയും പേടിക്കാതെ നല്ല സുന്ദരിക്കുട്ടിയായി വളർന്നു. എല്ലാവർഷവും അമ്മയൊരുമിച്ച് ശിശിരചേച്ചിയെ കാണാൻ പോകുമായിരുന്നു. അവിടെ നല്ല തണുപ്പായതുകൊണ്ട് ഞങ്ങൾ വേഗം പോരും.. അവിടെ എനിക്ക് പഠിക്കേണ്ടെന്ന് ഞാൻ തീർത്തുപറഞ്ഞിരുന്നു.  

പഠിക്കാൻ പ്രായമായപ്പോൾ എന്നെ വസന്തഗുരുകുലത്തിൽ പഠിപ്പിക്കാനാക്കിയിട്ട് പിണങ്ങിപ്പോയ അച്ഛനെത്തേടി അമ്മ യാത്രയായി. എനിക്കും അഛനെ കാണാൻ കൊതിയായിരുന്നു. 

പിന്നീട് അമ്മയെത്തുമ്പോൾ എനിക്ക് ഒരു അനിയത്തിയെകൂടി തന്നിരുന്നു അമ്മ. നാലമത്തതും പെണ്ണാണെന്നറിഞ്ഞപ്പോൾ അഛൻ അമ്മയേയും അനിയത്തിയേയും തനിച്ചാക്കി തപസ്സു് ചെയ്യാനായി പോയി. തനിക്ക് ശേഷം കുടുംബം നിലനിർത്താൻ ഒരാൺത്തരിക്കായി. അവളും കുറേനാൾ എന്നോടൊപ്പം വളർന്നു. പിന്നീടവളെ പഠിപ്പിക്കാനായി അമ്മ കൊണ്ടുപോയി. അവളെ ഗ്രീഷ്മഗുരുകുലത്തിൽ ആക്കിയിട്ട് അമ്മ വല്യേച്ചിയെ അന്വേഷിച്ച് യാത്രയായി.

അമ്മക്ക് ആദ്യം പ്രസവിച്ച കുട്ടിയെ (എന്റെ വല്യേച്ചിയെ) കാണാഞ്ഞിട്ട് വലിയ സങ്കടമായിരുന്നു. അവളെവിടെയാണെന്ന് എത്ര ചോദിച്ചിട്ടും അച്ഛൻ പറഞ്ഞുകൊടുത്തില്ല. 

'അവൾ സുഖമായിരിക്കുന്നുവെന്ന് മാത്രം അറിയുക. മറ്റൊന്നും നീയറിയണ്ട'യെന്നു പറഞ്ഞ് അഛനത് നിഷേധിക്കും. എന്നാലും അമ്മ എല്ലായിടത്തും അന്വേഷിക്കും. പക്ഷേ, വല്യേച്ചിയെ ഒരിക്കലും അമ്മക്ക് കണ്ടെത്താനായില്ല. വല്യേച്ചിയുടെ പേരു പോലും അമ്മ മറന്നുപോയിരുന്നു. അമ്മ വളരെക്കാലം വല്യേച്ചിയെ തേടിയലഞ്ഞു. അമ്മയുടെ ആരോഗ്യം ക്ഷയിച്ചുതുടങ്ങി. വളരെ ക്ഷീണിതയായ അമ്മ കിടപ്പിലായി. അപ്പോൾ ഞങ്ങൾ മൂന്നു മക്കളുംകൂടി ഒരു തീരുമാനത്തിലെത്തി. നമ്മൾക്ക് മൂന്നുപേർക്കും കൂടി വല്യേച്ചിയെ അന്വേഷിച്ചിറങ്ങാം. അമ്മക്ക് വല്ലാണ്ടായില്ലേ. അമ്മ ഈ വസന്തഗുരുകുലത്തിൽ വിശ്രമിക്കട്ടെ. മൂന്നുപേരും ഒരുമിച്ചിറങ്ങാതെ ഒറ്റക്കൊറ്റക്ക് പോയി മൂന്നിടത്തായി അന്വേക്ഷിക്കാം. 

അതുപ്രകാരം ആദ്യം ശിശിരമിറങ്ങി. 

മറ്റൊരു സ്ഥലത്തേക്ക് വസന്തമിറങ്ങി. മൂന്നാമതൊരിടത്തേക്ക് ഗ്രീഷ്മയുമിറങ്ങി. പക്ഷേ, അവരെ മൂന്നുപേരേയും അലട്ടിയിരുന്ന ഒരേയൊരു പ്രശ്നം വല്യേച്ചിയുടെ പേരായിരുന്നു. അതുമാത്രമാർക്കുമറിയില്ല. 

ഞങ്ങൾ മൂന്നുപേർക്കും മൂന്നു സ്വഭാവമായിരുന്നെങ്കിലും രൂപത്തിൽ ഒരുപോലെയായതുകൊണ്ട് കണ്ടാൽ തിരിച്ചറിയാനാകും. 

പക്ഷേ, വല്യേച്ചിയുടെ പേര്...?

 അറിയാവുന്നവർ ആരെങ്കിലുമുണ്ടെങ്കിൽ ഈ പാവം സഹോദരിമാരെ ഒന്നു സഹായിക്കണേ.....

                                

                                ശുഭം

3 comments:

വീകെ. said...

ആ പാവം സഹോദരിയുടെ പേര് കണ്ടെത്തിക്കൊടുക്കുമോ കൂട്ടരേ...?

Muralee Mukundan , ബിലാത്തിപട്ടണം said...

ഋതുദേവിയെന്ന അമ്മയുടെ ഇളയ സന്താനങ്ങൾക്ക് ഇടക്കിടെ ഇവരെ കാണാനെത്തുന്ന വല്ലേച്ചിയായ 'വർഷ'ചേച്ചിയെ തിരിച്ചറിയുവാൻ സാധിച്ചില്ലല്ലൊ എന്നോർക്കുമ്പോൾ പാവം തോന്നുന്നു ...!

Cv Thankappan said...

ഹേമന്തത്തിനെ കാണാൻ കഴിഞ്ഞില്ലല്ലോ!
ആശംസകൾ