Sunday, 15 December 2013

നോവൽ. മരുഭൂമി.(6)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ...

തുടർന്നു വായിക്കുക....

തുറന്ന ഇരുട്ടറ...

പോലീസ് മുഹമ്മദിന്റെ അരയിൽ കൈ കൊടുത്തുള്ള നിൽ‌പ്പും ക്രൂദ്ധമായ മുഖവും കണ്ട ഞങ്ങൾ അവിടെത്തന്നെ കണ്ണും തള്ളി നിന്നുപോയി...!
ഇവനെങ്ങനെ അറിഞ്ഞു...?
ഒരു ഭയം ഞങ്ങളെ വലയം ചെയ്തു...!
ഞങ്ങൾ രണ്ടു പേരും തിരിഞ്ഞ് ഉസ്മാന്റെ മുഖത്തു നോക്കി. ഉസ്മാനും അതു കണ്ട് ഒന്നു വിരണ്ടതുപോലെ..!
ഉസ്മാൻ പറഞ്ഞു.
“നിങ്ങൾ ഇവിടെത്തന്നെ നിൽക്ക്... ഞാനിപ്പോ വരാം...”
അതും പറഞ്ഞ് ഉസ്മാൻ വാതിലിൽ മുട്ടിയിട്ട്  അകത്തേക്ക് പോയി. നിമിഷനേരം കഴിഞ്ഞതും ഉസ്മാന്റെ കൂടെ ഈജിപ്ഷ്യൻ നഴ്സും പുറത്തു വന്നു. ഈജിപ്ഷ്യൻ നഴ്സ് പർദ്ദയണിഞ്ഞ് മുഖം മാത്രം മറക്കാതെ ഞങ്ങളുടെ മുൻപിൽ നടന്നു. അകത്ത് വച്ച് ഞങ്ങളുടെ മുന്നിൽ വന്നപ്പോൾ പർദ്ദയില്ലായിരുന്നു.

ഈജിപ്ഷ്യൻ നഴ്സിനെ കണ്ടതും അരയിൽ കുത്തിയിരുന്ന പൊലീസ് മുഹമ്മദിന്റെ കൈകൾ താഴേക്ക് ഊർന്നു വീണു...!
ശ്വാസം പിടിച്ച് മസ്സിലും വീർപ്പിച്ചു നിന്ന പോലീസ് മുഹമ്മദിന്റെ വായു ഏതിലേ പോയെന്നറിയില്ല. ക്രൂദ്ധമായ മുഖത്ത് എത്ര പെട്ടെന്നാണ് പുഞ്ചിരി വിടർന്നത്...!
അടുത്തെത്തിയ നഴ്സ് മുഹമ്മദിനോട് അറബിയിൽ എന്തൊക്കെയോ പറഞ്ഞു. അതോടെ മുഹമ്മദിന്റെ മുഖഭാവം തന്നെ മാറി. ഏതാണ്ടൊരു പ്രേമ കാമുകന്റെ പ്രസാദാത്മക മുഖം. അതു കഴിഞ്ഞ് മുഹമ്മദ് ഞങ്ങളോട് പറഞ്ഞു.
“ഇവരുടെ ലൈറ്റൊക്കെ എപ്പൊ വിളിച്ചാലും പോയി ശരിയാക്കിക്കൊടുക്കണോട്ടോ...”
ഞങ്ങൾ തല കുലുക്കി സമ്മതിച്ചു.  വളരെ സന്തോഷമായി മുഹമ്മദ് വണ്ടിയെടുത്ത് യാത്രയായി. അതു കണ്ട നഴ്സും ഞങ്ങളും ചിരിച്ചു.

നഴ്സ് തിരിച്ചു നടന്നപ്പോൾ ഉസ്മാൻ പറഞ്ഞു.
“അവക്കടെ മുൻപിൽ ഇവനൊരു പാവക്കുട്ടിയാ... ഇപ്പോ കണ്ടില്ലെ...!”
അതു ശരിയായിരുന്നു. ആ കാഴ്ച കൺനിറയെ കണ്ടതല്ലേയുള്ളു.
“അതെന്താ... അവരു തമ്മിൽ വല്ല ലപ്പോ മറ്റോ...?”
അബ്ദുൾ ഖാദറിന്റെ ചോദ്യം കേട്ട് ഞങ്ങൾ ചിരിച്ചു.
“എവിടെ.... അവള് അടുപ്പിക്കത്തില്ല... അവനീ മണത്തു നടക്കലു മാത്രേയുള്ളു....!”
“അവളുടെ കല്യാണം കഴിഞ്ഞതാ....?”
എന്റെ ചോദ്യത്തിന് എല്ലാവരും കൂടി എന്റെ നേരെ സൂക്ഷിച്ചു നോക്കി.
“ങൂം.... എന്തിനാ...?”
അബ്ദുൾ ഖാദറിന്റെ ആ മറുചോദ്യത്തിന് ഒരു കൂട്ടച്ചിരിയായിരുന്നു മറുപടി.
“അവള് ഈ കഴിഞ്ഞ വെക്കേഷന് പോയപ്പോൾ കഴിച്ചതേയുള്ളു.. രണ്ടു മാസമായതേയുള്ളു തിരിച്ചു വന്നിട്ട്...”
“അവരുടെ മുഖം കണ്ടിട്ട് നല്ല പ്രായം തോന്നുന്നുണ്ടല്ലൊ...?”
“ഹേയ്.. അത്ര പ്രായോന്നുമില്ല. അതവരുടെ പൊക്കവും തടിയും കണ്ടിട്ട് തോന്നുന്നതാ...”
“നല്ല വെളുത്ത് ചുകന്നിരിക്കുന്നു...!”
“ഈജിപ്ഷ്യൻ പെണ്ണുങ്ങളൊക്കെ അങ്ങനാ...!”
“ക്ലിയോപാട്രമാരുടെ നാടല്ലെ..!

ഞങ്ങൾ മുറിയിൽ വന്നിരുന്ന്  പോലീസ് മുഹമ്മദിന്റെ വീര കഥകൾ ഉസ്മാനിൽ നിന്നും കേട്ട് ചിരിച്ചെങ്കിലും, അവൻ വലിയ കുഴപ്പക്കാരനാണെന്നുള്ള തിരിച്ചറിവുണ്ടായിരുന്നു. അതുകൊണ്ട് ഒരു തരം പേടിയുള്ള ബഹുമാനം ഞങ്ങൾ ഉള്ളിൽ സൂക്ഷിച്ചു പോന്നു.

ദിവസങ്ങൾ കഴിയവേ ഡീസൽ തീരാൻ പോകുന്ന വിവരം ഓഫീസിൽ വിളിച്ചു പറഞ്ഞു. പിറ്റേ ദിവസം ഡീസലുമായി വന്ന ടുണീഷ്യക്കാരൻ ‘ഫർഗീലി’ക്ക് ചോറുണ്ടാക്കി കൊടുത്തു. അതിനായി അവൻ കോഴിയും കുപ്പൂസും മറ്റും കൊണ്ടുവന്നിരുന്നു. ഞങ്ങൾ പാകപ്പെടുത്തി കൊടുത്താൽ മതിയായിരുന്നു. അതോടെ അവനുമായി ഞങ്ങൾ നല്ല ചങ്ങാത്തം സ്ഥാപിച്ചു.

ഒരുമാസം കഴിഞ്ഞിട്ടും നാട്ടിൽ നിന്നും ഒരു കത്തും ആർക്കും വന്നില്ല. എല്ലാ ആഴ്ചയിലും ഞങ്ങൾ ഓരോരുത്തർക്കും കത്തുകളയക്കുമായിരുന്നു. ഒരു കത്തിനും മറുപടി വരികയുണ്ടായില്ല. നാട്ടിലെ വിശേഷങ്ങൾ അറിയാൻ ഒരു നിവർത്തിയുമില്ലായിരുന്നു. പേപ്പറോ ടീവിയോ ഒന്നും ലഭ്യമല്ല. ഉസ്മാനോട് മക്കയിൽ നിന്നും പഴയതോ പുതിയതോ ആയ പേപ്പറുകൾ സംഘടിപ്പിക്കണമെന്ന് പറഞ്ഞയച്ചിരുന്നെങ്കിലും കിട്ടുകയുണ്ടായില്ല. പത്രമൊക്കെ ആഴ്ചയിലൊരിക്കൽ മാത്രമേ വരികയുള്ളുവത്രെ.  പകരം രണ്ടു പഴയ ‘നാന സിനിമാ മാസിക’ കൊണ്ടുത്തന്നു. അതിനകത്താണെങ്കിലൊ ഒരു ചിത്രവും നേരെ ചൊവ്വെ കാണാനോ വായിക്കാനൊ കഴിയുമായിരുന്നില്ല.

ചിത്രങ്ങളുടെ മുകളിലൊക്കെ കരിവാരി തേച്ചിരിക്കുന്നു. അതുകാരണം മറുപുറത്തെ അക്ഷരങ്ങളും കറുത്ത മഷിയിൽ മുങ്ങിപ്പോയിരുന്നു. സൌദിയിലെ സെൻസറിങ്ങ് കഴിഞ്ഞിട്ടാണത്രെ ഇതൊക്കെ പുറത്തു വിടുന്നത്. ഈ രീതിയിലാണത്രെ സെൻസറിങ്...!
പലപ്പോഴും കരിവാരിത്തേച്ചാലും വായനക്കാർ തുടച്ചു കളഞ്ഞ് കണ്ടാലൊയെന്നു സംശയിച്ചിട്ടാവും ആ പേജുകൾ അപ്പാടെ കീറിയെടുത്ത് നശിപ്പിച്ചതിനു ശേഷമാവും ബാക്കിയുള്ളത് പുറത്തു വിടുകയത്രെ..!
ഒരെണ്ണത്തിൽ ചെമ്മീനിലെ ഷീലയുടെ ഒരു മുഴുവൻ പേജ് ചിത്രമുണ്ടായിരുന്നു.
‘കറുത്തമ്മ’ യുടെ മൂക്കിൻ‌ത്തുമ്പു മുതൽ ലുങ്കിയുടെ കുത്തിനു താഴെവരെ കരിമഷിയിൽ കുളിപ്പിച്ചിരുന്നു. പിന്നെ അതിനകത്ത് എന്തു കാണാനാ...?
ഒരെണ്ണത്തിൽ ഒരു ക്രിസ്ത്യൻ പള്ളിയുടെ മുൻഭാഗത്തിന്റെ പടമായിരുന്നു. ഉയർന്നു നിൽക്കുന്ന ഒരു കുരിശും, പിന്നെ യേശുവിന്റേയും കന്യാമറിയത്തിന്റേയും മറ്റും പ്രതിമകളും. ഒന്നും കാണിച്ചില്ല. അതപ്പാടെ കരിമഷിയിൽ കുളിപ്പിച്ചിരുന്നു. ഞങ്ങൾ വെള്ളത്തിലിട്ട് കഴുകി ഉണക്കിയൊക്കെ നോക്കി. അപ്പോഴാണ് നേരിയ കാഴ്ച കിട്ടിയത്.

ഇതൊക്കെ കണ്ടാൽ ഇവിടുള്ളവർക്ക് എന്തു സംഭവിക്കുമെന്ന് അറിയില്ല. അവരുടെ നാട്ടിലെ സാംസ്ക്കരിക നിലപാടിനോട് പ്രതിഷേധിക്കാൻ നമ്മൾക്ക് അവകാശമില്ല.
‘ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷണം തന്നെ തിന്നണമെ’ന്ന നിലപാടാണല്ലൊ നാം മലയാളികൾ സ്വീകരിച്ചു പോരുന്നത്. അതുകൊണ്ടാണല്ലൊ ലോകം മുഴുവൻ നമ്മൾ വ്യാപിക്കാനും, വിവിധ സാംസ്കാരിക നിലപാടുകളനുസരിച്ച്  ജീവിക്കുന്നവർക്കൊക്കെ സ്വീകാര്യരാവാനും കാരണമായത്.

മാസം രണ്ടു കഴിഞ്ഞിട്ടും ശമ്പളം വന്നില്ല. ഡീസലിനു വേണ്ടി വിളിച്ചപ്പോൾ ശമ്പളത്തിന്റെ കാര്യം സൂചിപ്പിച്ചിരുന്നു. ഉടനെ എത്തുമെന്നും പറഞ്ഞിരുന്നു. ഡീസലുമായി ട്യുണീഷ്യക്കാരൻ  ‘ഫർഗീലി’ വന്നപ്പോഴാണ് കൂടുതൽ വിവരങ്ങളറിഞ്ഞത്. അയാൾക്ക് ശമ്പളം കിട്ടിയിട്ട് നാലുമാസമായത്രെ. ഇന്നും കാലത്ത് മാനേജർ അഷ്‌റഫുമായി ശമ്പളത്തിനായി വഴക്കുണ്ടാക്കിയിട്ടാണ് പോന്നതത്രെ.

ഞങ്ങളുടെ കയ്യിൽ അഡ്വാൻസ് തന്ന പണം മുഴുവനും തീർന്നിരിക്കുന്നു. ഇനിയെന്ത് എന്ന് ഞങ്ങൾ ഞങ്ങളോട് തന്നെ പലവട്ടം ചോദിച്ചു. അപ്പോഴാണ് ഫിലിപ്പൈനിയുടെ വരവ്. രണ്ടു വീപ്പ ഓയിലുമായി വന്നതാണ്. ഓയിൽ ഇല്ലാതിരുന്നതു കൊണ്ട് ജനറേറ്ററിന്റെ ഓയിൽ എങ്ങനെയാണ് മാറ്റി ഒഴിക്കേണ്ടതെന്ന് കാണിച്ചു തന്നിരുന്നില്ല.

അന്ന് പണി കഴിഞ്ഞ് പോയപ്പോൾ സുരേന്ദ്രനും കൂടെ പോയി. സ്ഥലം മാറ്റം വേണമെന്ന സുരേന്ദ്രന്റെ ആവശ്യത്തിന് ഫിലിപ്പൈനി എതിരു നിന്നില്ല. ഒരു സൈറ്റിൽ ഒരാൾ മാത്രമേ ഉള്ളുവെന്നും, ഒരാൾ കൂടി വേണ്ടതുണ്ടെന്നും കേട്ടതു കൊണ്ടാണ് പോയത്. മാത്രമല്ല അത് ഏതോ ഒരു ചെറിയ പട്ടണത്തോട് ചേർന്നാണ് ആശുപത്രി. അവിടെ സർക്കാരിന്റെ വക കറണ്ട് ഉണ്ട്. അതു പോകുമ്പോൾ മാത്രം ഓടിക്കാനാണ് ജോലിക്കാരെ വക്കുന്നത്. ചുരുക്കത്തിൽ അവിടെ പണിയൊന്നും ഇല്ല. ചുമ്മാ ഉണ്ടും ഉറങ്ങിയും കഴിയാം. പട്ടണമായതു കൊണ്ട് ഫോൺ ചെയ്യാനും കത്തയക്കാനും മറ്റും സൌകര്യങ്ങളും കാണും. നല്ല വിഷമമുണ്ടായെങ്കിലും അയാളെങ്കിലും രക്ഷപ്പെടട്ടേയെന്നാണ് ഞങ്ങളും ആഗ്രഹിച്ചത്. കാരണം, മിക്കവാറും രാത്രികളിൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതും ചിലപ്പോഴൊക്കെ പൂർണ്ണ ഗർഭിണിയായ ഭാര്യയെ ഒറ്റക്കാക്കി പോന്നതിന് സ്വയം ശപിക്കുകയും സഹിക്കാൻ കഴിയാതെ കരയുകയും മറ്റും ചെയ്യുന്നത് ഞങ്ങൾ കാണുന്നുണ്ടായിരുന്നു. ഒരു ആശ്വാസവാക്ക് പറയാൻ പോലും ഞങ്ങൾ അശക്തരായിരുന്നു.

പകരം ഒരാളെ ഉടനെ കൊണ്ടുത്തരാമെന്നും പറഞ്ഞാണ് ഫിലിപ്പൈനി പോയത്. പിന്നെ ഞങ്ങൾ രണ്ടാളും മാത്രമായി. ഈ ആശുപത്രിക്ക് പുറത്തുള്ള ലോകത്ത് എന്തു നടക്കുന്നുവെന്നറിയാൻ ഒരു നിവർത്തിയുമില്ലായിരുന്നു.

ദിവസവും നാട്ടിലെ വാസുനായരുടെ ചായക്കടയിൽ വന്നിരുന്ന് മാതൃഭൂമി പത്രം അരിച്ചു പെറുക്കും. (അന്നൊക്കെ ചായക്കടയും ബാർബർ ഷാപ്പും മറ്റും ഗാമീണ വായനശാലകൾ കൂടി ആയിരുന്നു. പത്രം കാശു കൊടുത്ത് വാങ്ങാൻ കഴിവുള്ളവരായിരുന്നില്ല സാധാരണ ഗ്രാമീണർ.) അതുകഴിയുമ്പോഴേക്കും മനോരമ എത്തും. അപ്പോഴേക്കും ഒരു ചായ കുടിക്കാനുള്ള മൂടാവും. കേരള കൌമുദിയും അവസാനം ദേശാഭിമാനിയും കൂടി കഴിഞ്ഞിട്ടാവും അവിടന്നെഴുന്നേൽക്കുക.
ഇവിടെ ഈ ഓണംകേറാമൂലയിൽ വന്നിട്ട് ഒന്നിനും കഴിയാതെ...
ലോകവാർത്തകളറിയാതെ...
നാട്ടു വിശേഷങ്ങളറിയാതെ....
പുറത്തോട്ടൊന്നിറങ്ങാൻ പോലും കഴിയാതെ....
എത്ര സമയം മുറിക്കകത്ത് ഇങ്ങനെ ഇരുന്നും കിടന്നും കഴിയാൻ ഒരു ശരാശരി മലയാളിക്ക് കഴിയും......!
ഞങ്ങൾക്ക് പുറത്തുള്ള ലോകം ഇപ്പോഴുമവിടെത്തന്നെ ഉണ്ടോന്നു പോലും അറിയാതെ... ചെറുപ്പത്തിൽ കേട്ടുമറന്ന ഭീകര രൂപികളായ കഥാപാത്രങ്ങളെ തേടി വന്ന ഇവിടത്തെ കുട്ടികളുടെ ആകാംക്ഷ എത്ര വലുതായിരുന്നെന്ന് ആലോചിക്കുകയായിരുന്നു.
അപ്പോൾ ലോകം എന്തെന്ന് കുറച്ചെങ്കിലും മനസ്സിലാക്കിയ ഞങ്ങൾ ശരിക്കും ഇവിടെ ഒരു ഇരുട്ടറയിൽ അടക്കപ്പെട്ടതുപോലെ ആയി...!
അതെ, ഒരു തുറന്ന ഇരുട്ടറ..!!
പുറത്തെന്തു നടക്കുന്നുവെന്ന് അറിയാൻ കഴിയാത്ത ഞങ്ങളുടെ മാനസ്സികാവസ്ഥ എങ്ങനെ പറഞ്ഞു മനസ്സിലാക്കും....?!
അതിനേക്കാൾ ഞങ്ങളെ വലച്ചത് മറ്റൊന്നായിരുന്നു.
ഭക്ഷണം..!

കയ്യിലെ കാശെല്ലാം തീർന്നിരിക്കുന്നു. ശമ്പളം വരുമെന്നുള്ള ഒരു പ്രതീക്ഷയുമില്ല. ചോദിക്കാൻ ഒരു അയല്പക്കം പോലുമില്ല. രാത്രിയിൽ പൊറോട്ട ഉണ്ടാക്കുന്ന മൈദപ്പൊടി  ഉസ്മാൻ വാങ്ങി വച്ചതായിരുന്നു. ഇനി അടുത്ത ചാക്ക് മൈദപ്പൊടി ഞങ്ങൾ വാങ്ങണം.
ഒന്നിനും കാശില്ലാതെ, ആലോചിക്കുന്തോറും ഒരു തളർച്ച ഞങ്ങളെ ബാധിക്കുന്നു.

ഞങ്ങളുടെ പ്രശ്നങ്ങൾ അറിയാവുന്ന ഉസ്മാനും മൊയ്തുവും കൂടി അതിനൊരു താൽക്കാലിക  പരിഹാരം നിർദ്ദേശിച്ചു. ഭക്ഷണത്തുനുള്ള വക കണ്ടെത്താനായി മാത്രമുള്ള ആ നിർദ്ദേശം, കുറഞ്ഞ ശമ്പളക്കാരായ അവരുടെ വരുമാനത്തിൽ നിന്നും കുറച്ചു നഷ്ടം വരുത്തിക്കൊണ്ടുള്ളതായിരുന്നു...!
അതിന് നിറകണ്ണുകളോടെ ഞങ്ങൾ നന്ദി പറഞ്ഞു.

ബാക്കി അടുത്ത ജനുവരി-1ന് പുതുപ്പുലരിയിൽ....

Sunday, 1 December 2013

നോവൽ. മരുഭൂമി.-5


കഥ ഇതുവരെ...
ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർ മാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടെ സൈറ്റിൽ എത്തിച്ചേർന്നു. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലും എല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു രാത്രി സമ്മാനിച്ചു. നേരം വെളുത്തതും ഇടിയിലും കല്ലേറിലും ഒരു സുപ്രഭാതം. കാഫറുകളെ കാണാനെത്തിയ കുട്ടികളായിരുന്നു കല്ലെറിഞ്ഞത്. അവർ മനസ്സിൽ കണ്ട രൂപങ്ങളായിരുന്നില്ല ഞങ്ങളുടേത്. ആശുപത്രി മാനേജർ ഉമ്മറും അസ്സർബായിയും ചേർന്ന് ഞങ്ങളെ സമാധാനിപ്പിച്ചു.

തുടർന്നു വായിക്കുക....

ഒരു ഫോൺകാൾ.....

മുറിയിൽ കയറി വെറുതെ കിടക്കുകയായിരുന്ന കൂട്ടുകാരോട് പോലീസ് വണ്ടി വരുന്ന  വിവരം പറഞ്ഞു.
അവരും ഞെട്ടിയെഴുന്നേറ്റു. അബ്ദുൾഖാദർ പറഞ്ഞു.
“പണ്ടാറടങ്ങാനായിട്ട്... കാലത്തൊരെണ്ണം കഴിഞ്ഞതേയുള്ളു...!”
പറഞ്ഞു തീരുന്നതിനു മുൻപേ വാതിലിൽ  മുട്ടു കേട്ടു..
എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം ഞങ്ങൾ നിന്നു..
പോലീസ്സായതോണ്ടും അധികനേരം മുട്ടിക്കുന്നത് ശരിയല്ലെന്നറിയാവുന്നതു  കൊണ്ടും വേഗം വാതിൽ തുറന്നു.
വാതിൽക്കൽ ഉസ്മാനാണ്.
തൊട്ടു പിറകിൽ ഒരു അറബിയും.
അവർ അകത്തു കടന്നതും വാതിൽ ഞാൻ ചേർത്തടച്ചു.
ഇല്ലെങ്കിൽ ആരു പറയുന്നതും കേൾക്കാനാകില്ല. വന്ന ഉടനെ തന്നെ ഞങ്ങൾ നമസ്ക്കാരം പറഞ്ഞു. ഉടനെ ഉസ്മാൻ അറബിയെ പരിചയപ്പെടുത്തി.
“പുള്ളിക്കാരൻ അമാറയിലെ പോലീസ് ചീഫ് ആണ്....!”
കേട്ടതും ഒന്നു കിടുങ്ങിപ്പോയ ഞങ്ങൾ ഒരു നിമിഷം അദ്ദേഹത്തിന്റെ മുഖത്തു നോക്കി. അറിയാതൊരു വിറയൽ കാല്പാദം മുതൽ പെട്ടെന്നിരച്ചു കയറി.
“നിങ്ങളെ പരിചയപ്പെടാനായി വന്നതാ...”
ഉസ്മാന്റെ അടുത്ത വാചകം കുറച്ചൊരു ആശ്വാസമായി. ഞങ്ങളൊന്നു ദീർഘശ്വാസം വിട്ടു. പിന്നെ ഞങ്ങളെ ഉസ്മാൻ പരിചയപ്പെടുത്തി.

അതുകഴിഞ്ഞ് അദ്ദേഹം അറബിയിൽ ചെറിയ പ്രസംഗം നടത്തി. ആദ്യമായാണ് അത്രയും നീളത്തിൽ അറബി കേൾക്കുന്നത്. വല്ലാത്ത ഒരു ശ്വാസം മുട്ടൽ. അദ്ദേഹവും വളരെ ശ്വാസം മുട്ടിയാണ് പറയുന്നതെന്ന് തോന്നി. പ്രസംഗം കഴിഞ്ഞതും വളരെ പെട്ടെന്ന് തന്നെ മുറിയിൽ നിന്നിറങ്ങി ജീപ്പിൽ കയറി യാത്രയായി. പറഞ്ഞതൊക്കെ ഞങ്ങൾക്ക് മനസ്സിലായൊ എന്നൊന്നും മൂപ്പിലാൻ ശ്രദ്ധിച്ചില്ല.

പുള്ളിക്കാരൻ പോയതോടെ അവൻ പറഞ്ഞതെന്തന്നറിയാനായി ഉസ്മാന്റെ മുഖത്തു നോക്കി. രക്തമയമില്ലാത്ത ഞങ്ങളുടെ മുഖം കണ്ടിട്ടാകും ഉസ്മാൻ ചെറിയൊരു പുഞ്ചിരിയോടെ പറഞ്ഞത്.
“ങ്ങ്ള് പേടിക്കേണ്ടതില്ല....!”
ഞങ്ങളുടെ ശ്വാസം മുട്ടലിന് ആശ്വാസം തന്നു. എങ്കിലും അടുത്ത വാചകം വീണ്ടും ടെൻഷനുണ്ടാക്കി.
“എങ്കിലും ഓനെ പേടിക്കണം...!?
ഞങ്ങൾ പരസ്പ്പരം നോക്കി. ഉസ്മാൻ തുടർന്നു.
“അവൻ പറഞ്ഞത്, നിങ്ങൾ ആദ്യമായിട്ടാണ് ഇവിടെ വരുന്നത്. ഇവിടത്തെ നിയമങ്ങൾ നിങ്ങൾ പാലിക്കണം. പിന്നെ നഴ്സുമാരുടെ ഭാഗത്തേക്ക് ഒരു കാരണവശാലും പോകാൻ പാടില്ല. അവരോട് സംസാരിക്കാനോ, അവരിൽ നിന്നും എന്തെങ്കിലും കൊടുക്കൽ വാങ്ങലുകളും പാടില്ല. അനാവശ്യമായി അലഞ്ഞു തിരിഞ്ഞു നടക്കാനോ ഇക്കാമയില്ലാതെ പുറത്തിറങ്ങാനോ പാടില്ല...”

ഇത്രയേ ഉള്ളോ...
ഞങ്ങൾ ശരിക്കും പേടിച്ചിരുന്നു. കാലത്ത് നടന്നതിന്റെ ബാക്കി ആയിരിക്കുമെന്നാണ് കരുതിയത്. ഉസ്മനെ കട്ടിലിൽ ഇരുത്തിയിട്ട് ഞങ്ങൾ ചുറ്റും കൂടി.
ഉസ്മാൻ ബാക്കി കൂടി പറയാൻ തുടങ്ങി.
“അവൻ വെറുമൊരു പോലീസ്സുകാരനല്ല. ഇവിടത്തെ അമീർ എന്നു വച്ചാൽ കളക്ടറുടെ അധികാരമുള്ളയാൾ, പുള്ളിക്കാരന്റെ ചേട്ടനാണ് ഈ പോലീസ് മുഹമ്മദ്. അതായത് ഇവനാണ് പോലീസ് ചീഫ്. ഇവനിൽ താഴെയാണ് ബാക്കിയുള്ളവരൊക്കെ. അതു കൊണ്ട് ഇവനെ പിണക്കാതിരിക്കുക എന്നത് ആദ്യത്തെ തിരിച്ചറിവ്. ആള് കുഴപ്പക്കാരനൊന്ന്വല്ലാട്ടൊ... നല്ലവനാ.. എങ്കിലും കുഴപ്പക്കാരനാ...!”
“നമ്മളൊന്നിനുമില്ലേ... അടങ്ങിയൊതുങ്ങി നമ്മടെ കാര്യം നോക്കി ജീവിച്ചാൽ പോരേ...”
ഞാൻ പറഞ്ഞു.
അതിനിടക്ക് ഉസ്മാൻ ചോദിച്ചു.
“അതൊക്കെ പോട്ടെ.. നിങ്ങൾ നാട്ടിൽ നിന്നും വന്നിട്ട് കത്തയച്ചോ...?”
“എങ്ങനെ അയക്കാനാ... ഇവിടെയെത്തിയിട്ട് രണ്ടാഴ്ച ആയെങ്കിലും പുറം ലോകം കാണുന്നത് ഇന്നലെയാ...!”
സുരേന്ദ്രൻ പറഞ്ഞു . എന്നിട്ട് തുടർന്നു.
“എന്റെ ഭാര്യക്ക് ഇത് ഒൻപതാം മാസാ... ഡെൽഹിയിലെ ഫ്ലാറ്റിൽ ഒറ്റക്കാ...  തൊട്ടടുത്ത ഫ്ലാറ്റിലെ ഒരു തമിഴ് ഫാമിലിയെ ഏൽ‌പ്പിച്ചിട്ടാ പോന്നത്. അവളുടെ വിവരം അറിയാഞ്ഞിട്ട്  എനിക്ക് ഇരിക്കപ്പൊറുതിയില്ല. ആശുപത്രിയിലെ ഫോണിൽ നിന്നും നമുക്ക് നാട്ടിലേക്ക് വിളിക്കാൻ പറ്റ്വോ.. ഉസ്മാൻ..?”
“പറ്റില്ല. അത് മക്കയും ജിദ്ദയും മാത്രമേ കിട്ടുള്ളു. പുറത്തേക്ക് പോകില്ല...”

അപ്പോഴാണ് കത്തയക്കുന്നത് എങ്ങിനെയെന്നതിനെക്കുറിച്ച് ഞങ്ങളും ആലോചിക്കുന്നത്.
“ഒരു വഴിയുമില്ലെ കത്തയക്കാൻ...?” ഞാൻ.
“ഒരു പോസ്റ്റുമാൻ വല്ലപ്പോഴും ഇവിടെ വരാറുണ്ട്. ആശുപത്രിയിലേക്ക് വല്ല കത്തും ഉണ്ടെങ്കിൽ മാത്രം. അതിന്  കൃത്യ സമയമൊന്നും പറയാൻ പറ്റില്ല. പലപ്പോഴും ഞങ്ങൾ കാണാറു പോലുമില്ല പോസ്റ്റുമാനെ.. അത് വല്ല മാസത്തിൽ ഒരിക്കലോ മറ്റോ ഉള്ളു..”
“ശരിക്കും പറഞ്ഞാൽ ഒരു ഓണം കേറാമൂലയിൽ തന്നെയാ വന്നു പെട്ടിരിക്കുന്നത് അല്ലെ..?”
“അല്ല ഉസ്മാനെ.. അപ്പൊ നിങ്ങളൊക്കെ എങ്ങനാ കത്തയക്കുന്നേ...?”
“ഞങ്ങള്, മക്കേല് ഞങ്ങ്ടെ നാട്ടുകാര് സുഹൃത്തുക്കളുടെ കടേണ്ട്. ആ കടേലെ അഡ്രസ്സില് കത്തു വരും. വരുമ്പോൾ അവര് വിളിച്ചു പറേം. അന്നേരം ഞങ്ങ പോയി വാങ്ങും..”
ഒരു വല്ലാത്ത നാട്ടിലാണല്ലൊ ഈശ്വരാ വന്നു പെട്ടിരിക്കുന്നത്...!
കുറച്ചു നേരം ആരും ഒന്നും മിണ്ടിയില്ല.
ഉസ്മാൻ വീണ്ടും തുടർന്നു.
“അതിനു ഞങ്ങള് കത്ത് പോസ്റ്റ് ചെയ്യണ പരിപാടി ഇല്ലാട്ടൊ. നാട്ടിലേക്ക്  എപ്പഴും ആരെങ്കിലുമൊക്കെ പോകുന്നുണ്ടാകും. അവരുടെ കയ്യിൽ കൊടുത്തു വിടും. അവര് നാട്ടിൽ കൊണ്ടോയി പോസ്റ്റു  ചെയ്തോളും... ഒരു കാര്യം ചെയ്യ്. നിങ്ങള് കത്തുകൾ എഴുതിക്കോ... നാളെ ഞാൻ മക്കയിൽ പോകുന്നുണ്ട്. അവിടെ പോസ്റ്റു ചെയ്തോളാം. തിരിച്ചു വരുമ്പോൾ കുറച്ചു സ്റ്റാമ്പും വാങ്ങിക്കാം. അടുത്ത തവണ കത്തെഴുതുമ്പോൾ സ്റ്റാമ്പൊട്ടിച്ച് കൊടുത്തു വിട്ടാൽ പെട്ടിയിലിട്ടോളും...”
“ആരിടും..?”
“ഡോക്ടറൊക്കെ മക്കയിലല്ലെ താമസിക്കുന്നെ.. എന്നും പോകുന്നതു കൊണ്ട് കത്തയക്കാൻ ബുദ്ധിമുട്ടില്ല. മറുപടി കിട്ടാനാണ് ബുദ്ധിമുട്ട്...”

ഞങ്ങൾ കത്തെഴുതാനായി തെയ്യാറെടുക്കുമ്പോഴാണ് സുരേന്ദ്രൻ പറയുന്നത്.
“അടുത്ത തവണ ആ ഫിലിപ്പൈനി വരുമ്പോൾ, അവന്റെ കയ്യും കാലും പിടിച്ചിട്ടാണെങ്കിലും വേണ്ടില്ല ഞാനിവിടെന്ന് പോകും. ഏതെങ്കിലും കടയും ഫോണും ഒക്കെയുള്ള സ്ഥലത്തേക്ക്...”
അതു കേട്ട് കുറച്ചു വിഷമമായെങ്കിലും പൊയ്ക്കോളാൻ തന്നെയാണ് മനസ്സു പറഞ്ഞത്. പെണ്ണു കെട്ടാത്തവനാണെങ്കിലും എനിക്ക് അയാളുടെ മാനസ്സികാവസ്ഥ ഊഹിക്കാൻ കഴിയുമായിരുന്നു.
ഞാൻ ചോദിച്ചു.
“ഇങ്ങോട്ട് പോരാണെന്നറിഞ്ഞിട്ടും അവരെ ഈ അവസ്ഥയിൽ വീട്ടിലയക്കാതെ ഒറ്റക്ക് വിട്ടിട്ട് പോന്നത് എന്താ...?”
“ഞങ്ങള് ഡെൽഹിയിൽ വച്ച് പ്രേമിച്ച് കെട്ടിയതാ. രണ്ടു വീട്ടുകാരും സമ്മതിച്ചില്ല...”
ഉസ്മാൻ പോകാനായി എഴുന്നേറ്റപ്പോഴാണ് ചോദിച്ചത്.
“നിങ്ങൾ രാത്രി എന്താ ഭക്ഷണം കഴിക്കാ...?”
“ചോറ് വക്കാം... അല്ലാണ്ടെന്താ കിട്ട്വാ...?”
“ഇവിടെ ഒന്നും കിട്ടില്ല. എല്ലാം നമ്മളുണ്ടാക്കി കഴിക്കണം..”
“ ഇന്നലെ നിങ്ങൾ പൊറോട്ട തന്നല്ലൊ ഞങ്ങൾക്ക്.. അതെവിടെന്നാ...?”
“ഞങ്ങളുണ്ടാക്കുന്നതാ... എന്നാ ഇനി നമുക്ക് രാത്രിയിൽ എന്നും പൊറോട്ട ഒരുമിച്ച് ഉണ്ടാക്കാം. ഞങ്ങളിപ്പോൾ ഉണ്ടാക്കാൻ പോകാ. വരുന്നോ...?”
അതോടെ കത്തെഴുതാനുള്ള മൂഡ് പോയി. നാളെ സമാധാനമായിട്ട് എഴുതി മറ്റെന്നാൾ ഡോക്ടർ പോകുമ്പോൾ കൊടുത്തു വിടാം.  സുരേന്ദ്രൻ കത്തെഴുതാൻ തുടങ്ങിക്കഴിഞ്ഞിരുന്നു. ഞാനും അബ്ദുൾ ഖാദറും ഉസ്മാനോടൊപ്പം ചെന്നു.

ആശുപത്രിക്ക് രണ്ടു ഗേറ്റ് ഉണ്ടായിരുന്നു. ഓരോ ഗേറ്റിലും ഓരോ കാവൽ മുറിയും ഉണ്ട്. ഞങ്ങളുടെ മുറിയുടെ തൊട്ടടുത്തുള്ള പടിഞ്ഞാറേ ഗേറ്റിലൂടെയാണ് അധികവും പോക്കും വരവും. അതുകൊണ്ട് കിഴക്കെ ഗേറ്റ് തുറക്കാറേയില്ല. അതിനു മുൻ‌വശം മണ്ണിടിഞ്ഞു വീണ് സഞ്ചാരയോഗ്യമല്ല. ആ കാവൽ നിലയമാണ് ഉസ്മാനും കൂട്ടരും അടുക്കളയായി ഉപയോഗിക്കുന്നത്. മറ്റേത് അവരുടെ കിടപ്പു മുറിയും.

ഞങ്ങൾ ചെല്ലുമ്പോൾ മൊയ്തു പൊറോട്ട ഉണ്ടാക്കാനുള്ള തെയ്യാറെടുപ്പിലാണ്. ഞങ്ങൾക്കു കൂടി കണക്കാക്കി മൈദയെടുത്ത് കുഴക്കാൻ തുടങ്ങി. ചപ്പാത്തി ഉണ്ടാക്കുന്നതു പോലെ അത്ര എളുപ്പമല്ല പൊറോട്ട ഉണ്ടാക്കുന്നത്. പണികൾക്കിടക്ക് ഉസ്മാൻ ചോദിച്ചു.
“നിങ്ങൾ ഈ ജനറേറ്റർ പണിക്ക് തന്നെയാണൊ വന്നത്...?”
“അതിന്റെ കാര്യം ഒന്നും പറയാണ്ടിരിക്ക്യാ ഭേദം. നാട്ടിൽ വച്ച് ഇതാണെന്നാ പറഞ്ഞിരുന്നത്. എന്റെ സർട്ടിഫിക്കറ്റൊക്കെ കൊടുത്ത് ഇന്റർവ്യൂവൊക്കെ കഴിഞ്ഞിട്ടാ സെലക്ഷൻ തന്നത്. അതും എവിടാ.. അങ്ങ് ഡെൽഹീല്...! എന്റെ കൂടെയുണ്ടായിരുന്നവരൊക്കെ തോറ്റു. അവർക്കാർക്കും ഈ ഫീൽഡുമായി ഒരു ബന്ധവുമില്ലായിരുന്നു. അതുകൊണ്ടാ തോറ്റു പോയത്. എന്നിട്ട് എല്ലാം കഴിഞ്ഞ്  ഇവിടെ വന്നിറങ്ങിയപ്പോഴോ... ഒരു മൂന്നാലു പേരൊഴിച്ച് വന്നിറങ്ങിയവരൊക്കെ ഓട്ടോറിക്ഷ ഓടിക്കുന്നവരും, ഹോട്ടലിൽ പൊറോട്ടാ അടിക്കുന്നവരും, കൂലിപ്പണിക്ക് പോണവരും, ഒരു പണിയുമില്ലാതെ തേരാപ്പാര നടന്നവരുമൊക്കെ. അതറിഞ്ഞതോടെ എന്റെ ചങ്ക് കത്തി. ശരിക്കും ഒരു ചതിയിൽ പെട്ടിരിക്കാണെന്നാ ഞാൻ കരുതിയേ... ഹോ..  ഇവിടെ വന്ന് ആ ജനറേറ്റർ ഓണാക്കി,  പ്രകാശം വീണപ്പൊഴാ എന്റെ ചങ്കിടിപ്പ് മാറിയേ...!”

അവരുടെ ഉച്ചക്കലത്തെ ചിക്കൻ കറി കുറച്ചെ ഉണ്ടായിരുന്നുള്ളു. ഞങ്ങളുടെ പരിപ്പു കറിയും കൂടി എടുത്ത് അവരുടെ അടുക്കളയിൽ ഞങ്ങൾ കൂടി. അന്നു മുതൽ എന്നും അതൊരു പതിവായി. ഉച്ചക്കുള്ള ഭക്ഷണം മാത്രം ഞങ്ങൾ വെവ്വേറെ വച്ചു കഴിച്ചു. അവിടന്നാണ് പൊറോട്ട സ്വന്തമായി ഉണ്ടാക്കാൻ ഞങ്ങളെല്ലാവരും പഠിച്ചത്.

രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോഴാണ് ഉസ്മാൻ ഞങ്ങളുടെ മുറിയിൽ ഒരു ഫോൺ കൊണ്ടു വന്നു വച്ചത്. ആശുപത്രി മതിൽക്കെട്ടിനകത്തു മാത്രം വിളിക്കാനുള്ള സംവിധാനമേ ഉണ്ടായിരുന്നുള്ളു. അതിൽ നിന്നും ആദ്യം വന്ന വിളി നഴ്സ്‌മാരുടെ താമസസ്ഥലത്തു നിന്നും. ഫിലിപ്പൈനി സിസ്റ്റർ ‘മെർലിൻ’ ആയിരുന്നു വിളിച്ചത്. ആദ്യമായി കറണ്ടു വന്നതു കൊണ്ട് പല ട്യൂബ് ലൈറ്റുകളും സ്വിച്ചുകളും ജോലി ചെയ്യുന്നുണ്ടായിരുന്നില്ല. അതൊക്കെ ഒന്നു ശരിയാക്കാമോ എന്നറിയാനാണ് വിളിച്ചത്. ഞാൻ ഉടനെ ഉസ്മാനെ വിളിച്ച് ചോദിച്ചു.
“നഴ്സുമാരുടെ ക്വാർട്ടേഴ്സിൽ പോകരുതെന്നല്ലെ പോലീസ് മുഹമ്മദ് മുന്നറിയിപ്പ്  തന്നിരിക്കുന്നത്. ഇപ്പോൾ അവരു ലൈറ്റ് ശരിയാക്കാനായി വിളിക്കുന്നല്ലൊ..?”
“സാരമില്ല. അവരു വിളിച്ചിട്ടല്ലെ പോകുന്നത്. ഞാനും വരാം...”
“കുഴപ്പോന്നുല്ലാല്ലൊ അല്ലെ...?”
“ഇല്ലെന്ന്...”

ഞാനും അബ്ദുൾ ഖാദറും ഉസ്മാനും കൂടിയാണ് അവരുടെ ക്വാർട്ടേഴ്സിൽ പോകുന്നത്. പണികളെല്ലാം കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോൾ ഞങ്ങളുടെ മുറ്റത്ത് പോലീസ് മുഹമ്മദ് ജീപ്പുമായി കാത്തു കിടക്കുന്നു...!
അരയിൽ കൈ കൊടുത്ത് ഞങ്ങളുടെ നേരെ തന്നെയാണ് ക്രൂദ്ധമായ ആ നോട്ടം....!?

ബാക്കി അടുത്ത പോസ്റ്റിൽ. ഡിസംബർ 15-ന്.....

Friday, 15 November 2013

നോവൽ. മരുഭൂമി (4)


കഥ ഇതുവരെ.

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പല വഴി കറങ്ങി അവസാനം സന്ധ്യയായപ്പോൾ ഞങ്ങളുടെ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ആദ്യ രാത്രി ശരിക്കും കാളരാത്രിയാക്കി. നേരം വെളുത്തതോ വാതിലിൽ ഇടിയിലും കല്ലേറിലും ആരംഭിക്കുന്ന ആദ്യ സുപ്രഭാതവും....

തുടർന്നു വായിക്കുക...

(4)  കല്ലേറിന്റെ രഹസ്യം....

കല്ലേറിന്റേയും ഇടിയുടേയും ഭയപ്പാടിന്നിടയിൽ ഞങ്ങൾ സുരേന്ദ്രനെ വഴക്കു പറഞ്ഞു.
“ആ പിള്ളേരെ ആട്ടിയതു കൊണ്ടല്ലെ അതുങ്ങള് കല്ലെടുത്തത്...”
“അതിന് നമ്മടെ ഭാഷ അവർക്കറിയില്ലല്ലൊ..”
“എന്തിനാ ഭാഷ അറിയണെ, അതുങ്ങടെ നേരെ കൈ വീശിയാ പോരേ...!”
അപ്പോഴാണ് അതിനെക്കുറിച്ച് ചിന്തിക്കുന്നത്. പറ്റിയ മണ്ടത്തരത്തിന് ഇനി വഴക്കുണ്ടാക്കിയിട്ട് കാര്യമില്ലല്ലൊ...

പുറത്തെ കാഴ്ചകൾ കാണാൻ ഇനിയെന്താണ് ഒരു വഴി...?
ബാത്ത്‌റൂമിലെ ജനാല പാതി തുറന്നു വച്ചു നോക്കി. ഇതിലൂടെ നോക്കിയാൽ പുറത്തെ കാഴ്ചകൾ ശരിക്കും കാണാം. പുറത്ത് ഒരു അറബി വന്ന് കുട്ടികളെ വടിവീശി ഓടിക്കുന്നത് കണ്ടു. അധികം പേരും ഓടി ഗേറ്റിനു പുറത്തു കടന്നു. എന്നിട്ടും പോകാതെ നിന്നത് അറബി വസ്ത്രം ധരിച്ച കുറച്ച് മുതിർന്ന കുട്ടികളായിരുന്നു. അവർ ഗേറ്റിനു പുറത്തു കടക്കാതെ ഗേറ്റിന് അരികത്തു തന്നെ ആകാംക്ഷാപൂർവ്വം നിന്നതേയുള്ളു.

 അപ്പോഴേക്കും പാന്റ്സും ഷർട്ടുമിട്ട ഒരാളും ഉസ്മാനും മൊയ്തുവും കൂടി ആശുപത്രിയിൽ നിന്നും വേഗത്തിൽ ഞങ്ങളുടെ മുറിയുടെ നേർക്ക് നടന്നു വരുന്നത് കാണായി. അവരോടൊപ്പം കുട്ടികളെ ഓടിച്ച അറബിയും കൂടി. അവർ വാതിലിൽ മുട്ടിയപ്പോൾ ഞാൻ വേഗം വാതിൽ തുറന്നു. ഞങ്ങളുടെ മുഖത്ത് രക്തമയമില്ലാതെ വളറി നിൽക്കുകയായിരുന്നു. അതു കണ്ടിട്ടാവും ഉസ്മാൻ വേഗം പറഞ്ഞു.
“നിങ്ങള് പേടിക്കണ്ടാട്ടൊ... എന്താപ്പൊണ്ടായേ...?”
ഞങ്ങൾ ഉണ്ടായ കാര്യം പറഞ്ഞു. അതു കഴിഞ്ഞാണ് അറബിയെ ചൂണ്ടി ഉസ്മാൻ പറഞ്ഞത്.
“ഇത് നമ്മടെ ആശുപത്രീടെ മാനേജർ ഉമ്മർ.”
പേടികൊണ്ട ഞങ്ങളുടെ മുഖത്ത് വികാരങ്ങളൊന്നും വന്നില്ല. ഞങ്ങൾ നിശ്ശബ്ദം നിന്നതേയുള്ളു. അതു കണ്ട് ഉസ്മാൻ പറഞ്ഞു.
“ഓന് കൈ കൊടുത്തോളിൻ..”
അതു കേട്ടതും ഞങ്ങൾ അദ്ദേഹത്തെ ഷേൿഹാന്റ് ചെയ്തു. അതോടൊപ്പം നമ്മുടെ 'ഗഫൂർക്ക' പഠിപ്പിച്ചു തന്ന ‘അസ്സലാമു അലൈക്കും’ പറയാൻ മറന്നില്ല. അതു കഴിഞ്ഞാണ് പാന്റ്സിട്ടാളെ പരിചയപ്പെടുത്തിയത്.
“ഇദ്ദേഹം ആശുപത്രിയിലെ ഫാർമസിസ്റ്റ് ആണ്. 'ഹസ്സൻ അൻസാരി'. പാക്കിസ്ഥാനിയാണ്. ഞങ്ങൾ ‘അസ്സർബായി’യെന്നു വിളിക്കും.”
അദ്ദേഹത്തിനും ഞങ്ങൾ കൈ കൊടുത്തു.
അതു കഴിഞ്ഞ് ഞങ്ങളെ പരിചയപ്പെടുത്തി.

മാനേജർ ഉമ്മർ പോകാൻ നേരം അറബിയും ഇംഗ്ലീഷും കൂട്ടിക്കലർത്തി, ഞങ്ങളോട് പേടിക്കേണ്ടന്നും കുട്ടികൾ പുതിയ ആളുകൾ വന്നിട്ടുണ്ടെന്നറിഞ്ഞിട്ട് കാണാൻ വന്നതാണെന്നും, എന്തു പ്രശ്നമുണ്ടായാലും എന്നോട് പറയണമെന്ന് സ്നേഹപൂർവ്വം പറഞ്ഞിട്ടാണ് പോയത്.
പിന്നെ ഞങ്ങൾ ചായ തിളപ്പിച്ച് അസ്സർബായിക്കും ഉസ്മാനും കൊടുത്തു.
സംസാരിച്ചിരിക്കെയാണ് അസ്സർബായി ചോദിച്ചത്.
“എന്തിനാ ആ കുട്ടികൾ കാലത്തെ വന്നതെന്നറിയോ...?”
ഞങ്ങൾ ഇല്ലെന്ന് തലയാട്ടി.

അസ്സർബായിക്ക് ഉറുദു നന്നായിട്ടറിയാം. ആള് പാക്കിസ്ഥാനിയാണെങ്കിലും  ഇന്ത്യാക്കാരോട് പ്രത്യേക സ്നേഹമുള്ള കൂട്ടത്തിലാണ്. വിഭജനക്കാലത്ത് പാക്കിസ്ഥാനിൽ അകപ്പെട്ടു പോയവരായിരുന്നു, കറാച്ചിയിൽ കച്ചവടക്കാരനായിരുന്ന അസ്സർബായിയുടെ ബാപ്പയും ഉമ്മയും. ഉള്ളതെല്ലാം വിറ്റു പെറുക്കി തുടങ്ങിയ കച്ചവടം ഉപേക്ഷിച്ചു പോകാൻ വയ്യാത്തതു കൊണ്ട് പാക്കിസ്ഥാനിയാകേണ്ടി വന്നു. മറ്റുള്ള ബന്ധുക്കൾ, ബാപ്പയുടേയും ഉമ്മയുടേയും എല്ലാം ഇന്നും ഇന്ത്യയിലെ ഭീലായിൽ ഉണ്ട്. അവരുമായി കത്തിടപാടുകളും ഫോൺ വിളികളും ഉണ്ടിപ്പോഴും.
അതു കേട്ടപ്പോൾ ഞങ്ങൾക്കും ഒരു പ്രത്യേക സ്നേഹം അദ്ദേഹവുമായി ഉടലെടുത്തു. ഞങ്ങളുടെ തൊട്ടടുത്ത ഒരിന്ത്യാക്കാരനായ സഹോദരനായി മനസ്സിൽ കോറിയിട്ടു.
അദ്ദേഹം  പറഞ്ഞു.
“ഇന്നലെ രാത്രിയിൽ തന്നെ നിങ്ങൾ ഇവിടെ എത്തിയ വിവരം ഗ്രാമത്തിൽ പരന്നിരുന്നു. ഞാനുമതറിഞ്ഞിരുന്നു. അതല്ലായിരുന്നു പ്രശ്നം. വന്നിരിക്കുന്നത് ‘കാഫറു’ങ്ങളാണെന്നതാണ് ആകാംക്ഷയുണ്ടാക്കിയത്. ഇവിടെ കുട്ടികളെ ചെറുപ്പം മുതലെ പേടിപ്പിക്കാനും മറ്റും  ഉപയോഗിക്കുന്നതാണ് ഈ ‘കാഫർ’ എന്ന വാക്ക്. നമ്മുടെ അമ്മമാരും ചില ഭീഭത്സകഥാപാത്രങ്ങളുടെ പേരുകൾ ഉപയോഗിച്ച് കുട്ടികളെ പേടിപ്പിച്ച് ചോറു കൊടുക്കാനും ഉറക്കാനും മറ്റും ഉപയോഗിക്കാറില്ലെ. അതു പോലെ തന്നെ ഇതും. പക്ഷെ, ജീവിതത്തിൽ ഒരിക്കലും അവരൊന്നും ജീവനോടെ കണ്ടിട്ടില്ല കാഫറുങ്ങളെ. കാഫറുടെ രൂപമാണെങ്കിലോ സൈത്താനു തുല്യം.  ഇവിടെ അവർ വന്നിട്ടുണ്ടെന്നറിഞ്ഞിട്ട് കാണാൻ വന്നതാ നിങ്ങളെ.”
അതു കേട്ടതോടെ ഞങ്ങളുടെ ശ്വാസം നേരെ വന്നു എന്നു പറയുന്നതായിരിക്കും ശരി. അസ്സർബായി വീണ്ടും തുടർന്നു.
“കുറച്ചു മുൻപ് കുട്ടികൾ  വന്ന് എന്നോട് പറഞ്ഞു. അവിടെ കാഫറുങ്ങളെ ഒന്നും കാണാനില്ലല്ലൊ. നമ്മളെപ്പോലെ തന്നെയാണല്ലൊ അവരും.. ഇനി കാഫറുങ്ങള് വേറെയാരെങ്കിലുമൊണ്ടൊ കൂട്ടത്തിൽ...?
അപ്പോഴാണ് ഉസ്മാൻ ഓടി വന്ന് പറയുന്നത്. അസ്സർബായി ഓടിവാ.. ആ പുതിയതായി ജനറേറ്റർ ഓടിക്കാൻ വന്നവരെ പിള്ളേർ കല്ലു വലിച്ചെറിയുന്നുവെന്ന്. ഞാൻ ജനൽ തുറന്നു നോക്കിയപ്പോൾ സംഭവം ശരിയാ.. അതാ ഞാൻ ഓടിയിറങ്ങി വന്നത്. അപ്പോഴേക്കും ഉമ്മർ വരുന്ന വഴി ഇത് കണ്ടിട്ട് ഇവിടെ ഇറങ്ങി അവരെ ഓടിച്ചിരുന്നു...”
ഉസ്മാൻ പറഞ്ഞു.
“ഞങ്ങൾ ഫ്ലോർ തുടച്ചു കൊണ്ടിരിക്കുമ്പോഴാണ് ഫിലിപ്പൈനി സിസ്റ്റർ ഓടി വന്നു പറയുന്നത്. ദേ നിങ്ങടെ കൂട്ടുകാരെ പിള്ളേർ കല്ലു വലിച്ചെറിയുന്നെന്ന്. ഞാൻ പുറത്തു വന്നു നോക്കിയപ്പോൾ സംഭവം ശരിയായിരുന്നു. അതാ ഞാൻ ഓടി അസ്സർബായിയോട് പറഞ്ഞത്. ഉമ്മറിന്റെ മുറി തുറന്നിട്ടുമില്ല..”

എന്താണ് സംഭവിച്ചതെന്ന് അതോടെ വ്യക്തമായി.
‘കാഫറാ’യിരുന്നു പ്രശ്നം...!
ഞാനും സുരേന്ദ്രനും മുഖത്തോടു മുഖം നോക്കി.
ഞാൻ മനസ്സിൽ പറഞ്ഞു. ‘നമ്മളാ മോനേ പ്രശ്നം...!’
അതു കണ്ടിട്ടാണൊയെന്നറിയില്ല അസ്സർബായി തൊട്ടടുത്തിരുന്ന എന്റെ തോളിൽ പിടിച്ച് തിരിച്ചിട്ട് പറഞ്ഞു.
“ നിങ്ങൾ ഒട്ടും ഭയപ്പെടേണ്ട. ഇവിടെ മുസ്ലീം അല്ലാത്ത ഒരാളേയും ഈ ഗ്രാമവാസികൾ കണ്ടിട്ടില്ലിതുവരെ. അതു കൊണ്ട് നിങ്ങളെയൊന്നു നേരിൽ കാണാനുള്ള  വ്യഗ്രതയായിരുന്നു എല്ലാവർക്കും. പക്ഷെ, അവരുദ്ദേശിച്ച രൂപവും ഭാവവും ഒന്നും നിങ്ങളിൽ കാണാത്തതു കൊണ്ടാ അവർ എന്നോട് വന്ന് ചോദിച്ചത്...!”
അതു കേട്ടതോടെ ഞങ്ങൾക്ക് ചിരി വന്നു. അസ്സർബായി തുടർന്നു.
“ഒന്നാമത് വിദ്യാഭ്യാസം തീരെയില്ല. പിന്നെ ഇവർക്ക് തൊട്ടടുത്ത പട്ടണവുമായുള്ള ബന്ധം എന്നു പറയുന്നത് ‘മെക്ക’യാണ്. ഇവിടന്ന് അഞ്ചു കിലോമീറ്റർ പോയാൽ മക്കയാണ്..! അവിടെ മുസ്ലീങ്ങൾ മാത്രമേയുള്ളു താനും...”

അപ്പോഴാണ് ‘വിശുദ്ധ മെക്ക’യുടെ അഞ്ചു കിലോമീറ്റർ അടുത്താണ് ഞങ്ങൾ എത്തിയിരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞത്. ജിദ്ദയിൽ വന്നിറങ്ങിയിട്ട് രാത്രിയിൽ കുറേ ദൂരം ഓടിയിട്ടാണ് ഏതോ ഒരു വീട്ടിൽ കൊണ്ടിട്ടത്. പിന്നെ ഇന്നലെയാണ് പുറം ലോകം കാണുന്നത്.
അസ്സർബായി ഞങ്ങളെ സമാധാനിപ്പിച്ച് പോകാനായി എഴുന്നേറ്റിട്ട് പറഞ്ഞു.
“രോഗികൾ മരുന്നിനായി കാത്തിരിക്കുന്നുണ്ടാകും. ഞാൻ ചെല്ലട്ടെ...”
അദ്ദേഹത്തോടൊപ്പം എഴുന്നേറ്റ എന്നെ കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു.
“ഒന്നുകൊണ്ടും പേടിക്കേണ്ടട്ടോ... എല്ലാത്തിനും ഞങ്ങളുണ്ടാകും. ഇനി ഇങ്ങനെയൊന്ന് ഉണ്ടാകില്ല. ഞാൻ ഉറപ്പു തരുന്നു.. ധൈര്യമായിട്ടിരുന്നോ...”
അസ്സർബായി ഞങ്ങൾക്കെല്ലാം കൈ തന്ന് പുറത്തിറങ്ങി. ഞങ്ങളും പുറത്തിറങ്ങി അദ്ദേഹത്തെ യാത്രയാക്കി. ഉസ്മാനും അദ്ദേഹത്തോടൊപ്പം പോയി.
പുറത്ത് കുട്ടികളാരും ഉണ്ടായിരുന്നില്ല. അവരെല്ലാം പോയിക്കഴിഞ്ഞിരുന്നു.

വാതിലടച്ച്, തണുത്തുപോയ ഞങ്ങൾക്കുള്ള ചായ ഒന്നു കൂടി ചൂടാക്കി കുടിക്കുമ്പോഴും ഫിലിപ്പൈനി എഞ്ചിനീയർ മൂടിപ്പുതച്ച് നല്ല ഉറക്കത്തിലായിരുന്നു. ഈ ബഹളങ്ങളൊന്നും മൂപ്പിലാൻ അറിഞ്ഞതേയില്ല.

ഫിലിപ്പൈനി എഴുന്നേറ്റതോടെ ഞങ്ങളുടെ അന്നത്തെ ജോലികൾ ആരംഭിച്ചു. ആദ്യം തന്നെ പൊടിയും ഓയിലും മറ്റും പിടിച്ച് നിറം മങ്ങിയ ജനറേറ്ററുകൾ കഴുകി വൃത്തിയാക്കലായിരുന്നു. അതിനായി ഡീസലും വെള്ളവും തുല്യ അളവിൽ എടുത്ത്, വാഷിങ് പൌഡറായ ടൈഡും ചേർത്ത് ഒരു മിശ്രിതമുണ്ടാക്കി. അതിട്ടു തുടച്ചപ്പോൾ മെഷീന്റെ യഥാർത്ഥ നിറം പുറത്തു വന്നു. ഓടിക്കൊണ്ടിരുന്ന ജനറേറ്റർ നിറുത്തി രണ്ടാമത്തേത് ഓടിച്ചു. എല്ലാം ഓട്ടോമാറ്റിക്കായി ഓടിക്കാനുള്ള സംവിധാനമെല്ലാം ഫിലിപ്പൈനി കാണിച്ചു തന്നു. ഓടിക്കാത്ത ജനറേറ്ററുകൾ എപ്പോഴും റെഡിയാക്കി വക്കണമെന്നു മാത്രം. ഡീസലടിക്കാനുള്ള ടാങ്കും, അത് നിറക്കാനുള്ള മോട്ടോർ ഓടിക്കുന്നതും, അണ്ടർഗ്രൌണ്ടിലെ വലിയ ടാങ്കും എല്ലാം കാണിച്ചു തന്നു.

ഡീസലിന്റെ ഉപയോഗത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ് ഞങ്ങളുടെ കണ്ണു തള്ളിയത്...!
‘ഒരു ദിവസം ഓടിക്കാൻ ആയിരം ലിറ്റർ ഡീസൽ വേണമത്രെ...!
അയ്യായിരം ലിറ്ററിന്റെ മുകളിലത്തെ ടാങ്ക്  എപ്പോഴും നിറച്ചു വക്കണം. താഴത്തെ ടാങ്ക് ഇരുപത്തയ്യായിരം ലിറ്റർ കൊള്ളുന്നതാണ്. അത് തീരുന്നതിന് പത്തു ദിവസം മുൻപെങ്കിലും ഓഫീസിലേക്ക് ഫോൺ ചെയ്യണം. ആശുപത്രിയിൽ നിന്നും അതിന് നിങ്ങൾക്ക് ഫ്രീയായി ഫോൺ ചെയ്യാം. അതു പോലെ ജനറേറ്ററിന് എന്തു കേടുണ്ടായാലും ഫോൺ ചെയ്യണം...’

എല്ലാം പറഞ്ഞേൽ‌പ്പിച്ച് വൈകുന്നേരമായപ്പോഴേക്കും ഫിലിപ്പൈനി പടിയിറങ്ങി.
ഓഫീസ്സിൽ ഭയന്ന് കഴിഞ്ഞു കൂടുന്ന കൂട്ടുകാർക്ക് കൊടുക്കാനായി എഴുതിയ ആ കത്ത് കൊടുത്തു വിടാൻ ഞങ്ങൾ മറന്നില്ല. ഇനിയുള്ള ദിവസങ്ങളെങ്കിലും ആ പാവങ്ങൾ മനഃസ്സമാധാനത്തോടെ കഴിയട്ടെ.

അന്നു വ്യാഴാഴ്ചയായിരുന്നതു കൊണ്ട് ആശുപത്രി ഉച്ച വരെ ഉണ്ടായിരുന്നുള്ളു. പിറ്റേ ദിവസം വെള്ളിയാഴ്ച അവധിയും.  ഉച്ച കഴിഞ്ഞ് ആശുപത്രി ഗേറ്റ് അടച്ചു പൂട്ടി. മൂന്നു നേഴ്സുമാരും ചേർന്ന് ഞങ്ങൾ എട്ടുപേർ മാത്രം ആ കാമ്പൌണ്ടിൽ അവശേഷിച്ചു.  അപ്പോഴാണ് ശരിക്കും ഞാൻ പരിസരം ശ്രദ്ധിക്കുന്നത്.

നാലു വശവും കറുത്തിരുണ്ട, ആകാശം മുട്ടെ പൊക്കമുള്ള മലകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. മലമുകളിൽ നിന്നും പണ്ടെപ്പോഴൊ വെള്ളം ഒഴുകിയിറങ്ങിയിരുന്ന ചാലുകൾ പോലെ പാറയിൽ ഒരു നിറവ്യത്യാസം കാണാം മലമടക്കുകളിൽ. ഞങ്ങളുടെ ഒരു നൂറുമീറ്റർ അകലത്തിലാണ് ‘തായിഫ്- മെക്ക-ജിദ്ദ’ ഹൈവേ കടന്നു പോകുന്നത്. ഇവിടെ വന്നിട്ടാണ് റോഡ് മെക്കയിലേക്കും ജിദ്ദയിലേക്കും തിരിയുന്നത്.

കിഴക്ക് വശത്ത് മറ്റൊരു മതിൽക്കെട്ടും ഉണ്ടായിരുന്നു. അത് ‘അൽ സെയ്മ’ എന്ന ഈ പ്രദേശത്തിന്റെ ‘അമീറി’ന്റെ കാര്യാലയമാണ്. നമ്മുടെ ജില്ലാ കളക്ടറുടെ പവറുണ്ടത്രെ അദ്ദേഹത്തിന്. മാത്രമല്ല അതിനകത്ത് ജയിലും പോലീസ്സിന്റെ പാറാവുമുണ്ട്.  അതിനപ്പുറത്ത് ഹൈവേയോട് ചേർന്ന് ഒരു പള്ളിയും ഉണ്ട്. അവിടെ നിസ്കരിക്കാൻ വരാൻ ഗ്രാമീണരൊന്നും ഇല്ല. പിന്നെ ഹൈവേയിൽ സഞ്ചരിക്കുന്നവർക്ക് ആർക്കെങ്കിലും ഉപകാരപ്പെടുമെന്നു മാത്രം. അതിനാൽ പള്ളിയിൽ ജീവനക്കാരാരുമില്ല. മറ്റു വീടുകളൊ മനുഷ്യരോ ഒന്നും ഈ പ്രദേശത്ത് ഇല്ല.

നമ്മുടെ നാട്ടിലേപ്പോലെ നല്ല മഴ കിട്ടിയിരുന്നെങ്കിൽ, ഒരു മൂന്നാറോ ഊട്ടിയോ ഒക്കെ ആയി മാറുമായിരുന്ന ഒരു ഭൂപ്രദേശമായിട്ടാണ് എന്റെ ഭാവനയിൽ വിരിഞ്ഞത്. കാർമേഘം കൂട്ടമായി സഞ്ചരിക്കുന്ന മലമുകളും, താഴേക്കിറങ്ങി വരുന്ന കോടമഞ്ഞും ഞങ്ങൾ നിൽക്കുന്ന താഴ്വാരം മുഴുവൻ വെള്ളം നിറഞ്ഞ്, പിറകിലെ മലകൾക്കിടയിലെ വിടവിൽ ഒരു ‘മുല്ലപ്പെരിയാറും’ ഒക്കെ എന്റെ ഭാവനയിൽ കാടു കയറിയപ്പോൾ സന്ധ്യ ഇരുളാൻ തുടങ്ങിയത് അറിഞ്ഞില്ലെങ്കിലും, ഒരു ഹോണടി കേട്ട് ഞെട്ടിയാണ് പരിസരബോധമുണ്ടാകുന്നത്.
ഗേറ്റിൽ ഒരു പോലീസ്സ് ജീപ്പ്...!?
എന്റെ ചങ്കിടിച്ചു....!
നിന്ന നിൽ‌പ്പിൽ അനങ്ങാതെ ഞാൻ നിരങ്ങി നിരങ്ങി മുറിയിൽ കയറി വാതിലടച്ചു.
ഓടി ബാത്ത്‌റൂമിൽ കയറി കനാല വഴി പുറത്തേക്ക് നോക്കി.
മൊയ്തു പോയി ഗേറ്റു തുറക്കുന്നതും ജീപ്പ് ഓടിക്കയറി ഞങ്ങളുടെ മുറിയുടെ നേരെ വന്ന് നിൽക്കുന്നതും  ഒരു ഞെട്ടലോടെ ഞാൻ കണ്ടു...!
ഞാൻ മുറിയിൽ കയറി കട്ടിലിൽ വെറുതെ കിടക്കുകയായിരുന്ന കൂട്ടുകാരോട് വിവരം പറയുമ്പോഴേക്കും വാതിലിൽ മുട്ടു കേട്ടു...
കേട്ടതും ചാടിയെഴുന്നേറ്റ കൂട്ടുകാരും പരിഭ്രാന്തരായി....!
അബ്ദുൾ ഖാദർ പറഞ്ഞു.
“ഇതെന്തു പണ്ടാറടങ്ങലാ... കാലത്തൊരെണ്ണം കഴിഞ്ഞതേയുള്ളു......!!?”

ബാക്കി  ഡിസംബർ 1-ന്.

Friday, 1 November 2013

നോവൽ. മരുഭൂമി. [3]

“എല്ലാ വായനക്കാർക്കും കേരളപ്പിറവി ദിനാശംസകൾ...”


നോവൽ ഇതുവരെ....

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർ മാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായി. പല വഴി കറങ്ങി ഞങ്ങൾക്ക് ജോലി ചെയ്യേണ്ട സ്ഥലത്ത് എത്തി. ജനറേറ്റർ ഓൺ ചെയ്തു.

തുടർന്നു വായിക്കുക...

[3]  കല്ലുകളോടെ ആദ്യ സുപ്രഭാതം....

വെളിച്ചം വന്നതോടെ വല്ലാത്തൊരു പ്രകാശം ഞങ്ങളുടെ മുഖങ്ങളിലും തെളിഞ്ഞു. കൂനാക്കൂന ഇരുട്ടിൽ പെട്ടെന്ന് സൂര്യനുദിച്ചതു പോലെ പ്രകാശം പരന്നപ്പോൾ ഞങ്ങൾ ചുറ്റുപാടും ഒന്നു കറങ്ങി നോക്കി. ഒരു കെട്ടിടത്തിൽ നിന്നും മറ്റൊന്നിലേക്ക് പോകാൻ സിമന്റ് ചെയ്ത വഴിത്താരകൾ. വഴിയിൽ നിറയെ സ്ട്രീറ്റ് ലൈറ്റുകൾ. ആ ലൈറ്റുകളെല്ലാം പ്രഭ ചൊരിഞ്ഞു നിൽക്കുന്നത് കാണാൻ തന്നെ നല്ല ചന്തം.

പ്രധാന കെട്ടിടത്തിന്റെ മറവിൽ നിന്നും ലുങ്കി ഉടുത്ത രണ്ടുപേർ ഓടി വരുന്നു.  പിറകിലെ കെട്ടിടത്തിന്റെ  ജനാലകളിൽ പ്രകാശം തെളിഞ്ഞു തെളിഞ്ഞു വരുന്നതു കണ്ടു. അപ്പോഴാണ് ഈ കെട്ടിടങ്ങളിലൊക്കെ മനുഷ്യവാസമുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഓടി വന്ന രണ്ടുപേരും മലയാളികൾ തന്നെയായിരുന്നു...!
അവരുമായി പരിചയപ്പെട്ടു. അപ്പോഴേക്കും പിറകിലെ കെട്ടിടത്തിൽ നിന്നും പർദ്ദ ധരിച്ച രണ്ടുമൂന്നു സ്ത്രീകളും ഇറങ്ങി ഞങ്ങളുടെ അടുത്തു വന്നു. അവരുമായി പരിചയപ്പെട്ടപ്പോൾ ആദ്യം ചോദിച്ചത് ഇനിയെന്നും കറണ്ടുണ്ടാകുമോയെന്നാണ്. ഉണ്ടാകുമെന്ന് ഫിലിപ്പൈനി വാക്കു കൊടുത്തപ്പോൾ അവരുടെ മുഖത്തെ സന്തോഷം കാണേണ്ടതു തന്നെയായിരുന്നു...!

ഫിലിപ്പൈനി ഞങ്ങളുടെ മുറിയുടെ താക്കോൽ എവിടെയെന്ന് ഓടി വന്ന മലയാളികളോട് ചോദിച്ചു. അവരിൽ ഒരാൾ പോയി ഗേറ്റിലെ സെക്യൂരിറ്റി കാബിനിൽ നിന്നും  താക്കോൽ എടുത്ത് ജനറേറ്റർ മുറിയോട് ചേർന്നുള്ള ഒരു മുറി തുറന്നു. വണ്ടിയിൽ നിന്നും ഞങ്ങളുടെ ലഗ്ഗേജുകളൊക്കെ എടുക്കാൻ പുതിയ കൂട്ടുകാരും മുന്നിട്ടിറങ്ങി. അവർക്കും സന്തോഷം സഹിക്കാവുന്നതിനപ്പുറം. അതവരുടെ പെരുമാറ്റങ്ങളിൽ നിന്നും നമ്മൾക്ക് വായിച്ചെടുക്കാം. ഒന്നാമത് സ്ഥിരമായി കറണ്ട് ഉണ്ടാകുന്നത്. രണ്ടാമത് ഒന്നു ‘മിണ്ടാനും പറയാനും’ ഞങ്ങൾ കൂടി ഉണ്ടാകുമല്ലൊയെന്ന തിരിച്ചറിവ്...!

അപ്പോഴാണ് ഈ പ്രദേശത്ത് മനുഷ്യവാസം തീരെയില്ലെന്ന് തിരിച്ചറിഞ്ഞത്...!?
അത് വല്ലാത്തൊരു ഷോക്കായിരുന്നു ഞങ്ങൾക്ക്...!
രണ്ടു കിലോമീറ്റർ എങ്കിലും പോയാലെ മലകളുടെ അപ്പുറത്തെ താഴ്വാരത്തിൽ ജനങ്ങൾ വസിക്കുന്ന ഗ്രാമമുള്ളു. അവർക്ക് വേണ്ടിയുള്ള ‘ഡിസ്പ്പെൻസറി’ ആണത്രെ ഈ കെട്ടിടങ്ങൾ.... മൂന്നു കിലോമീറ്റർ എങ്കിലും നടന്നാലെ തൊട്ടടുത്ത കടയിൽ എത്താനാവൂ..!

മലയാളികൾ രണ്ടു പേരും ആശുപത്രിയിലെ ക്ലീനിങ് കമ്പനിയിലെ ജോലിക്കാരാണ്. പിന്നെ മൂന്നു നഴ്സുമാരും അവിടെ താമസിക്കുന്നുണ്ട്.  അന്നത്തെ ഭക്ഷണം ഞങ്ങളുടെ പുതിയ കൂട്ടുകാരായ ഉസ്മാന്റേയും മൊയ്തൂന്റേയും വകയായിരുന്നു...
പൊറോട്ടയും കോഴിക്കറിയും...!
മാത്രമോ പെപ്സിയും ആപ്പിൾ, മുന്തിരി പോലുള്ളവ നഴ്സുമാരുടെ വകയും...!

മുറി ശരിയാക്കലായിരുന്നു ആദ്യ പടി. ആരും താമസിക്കാതിരുന്നതു കൊണ്ട് ആകെ പൊടി പിടിച്ച് വൃത്തികേടായിരുന്നു. ആശുപത്രിക്കാരുടെ വക എയർക്കണ്ടീഷണർ മുറിയിലുണ്ടായിരുന്നതുകൊണ്ട് ചൂടിൽ നിന്നും രക്ഷയായി. കറണ്ടു വന്നതോടെ ഒരാൾ പോയി വെള്ളത്തിന്റെ മോട്ടോർ ഓണാക്കി. അതു കാരണം ബാത്ത്‌റൂമിൽ വെള്ളമെത്തി. മുറി ഒന്നു കഴുകിത്തുടച്ചു. ഒരു ചെറിയ മുറിയാണ്. ആകെ നാലു കട്ടിലിടാം. പിന്നെ നടുക്ക് ഒരിത്തിരി സ്ഥലമേ ബാക്കിയുള്ളു. വാതിലിനോട് ചേർന്നു തന്നെ ബാത്ത്‌റൂമും. തീർന്നു ഞങ്ങളുടെ പുതിയ സാമ്രാജ്യം. ഞങ്ങൾ മൂന്നു പേർ ഇനിയുള്ള കാലം ഇതിനകത്ത് ഒതുങ്ങിക്കൂടണം.

കട്ടിലുകൾ ശരിയാക്കി മൂന്നു സൈഡിൽ ആയി ഇട്ടു. ഒരു വശത്ത് സ്റ്റൌവും പാത്രങ്ങളും മറ്റും വക്കാനായി ഒരു ഡെസ്ക്ക് ആശുപത്രിയുടെ പുറത്ത് കാല് ഒടിഞ്ഞതിനാൽ മാറ്റിയിട്ടിരുന്നത്, ഉസ്മാനും മൊയ്തുവും കൂടി എടുത്ത് കൊണ്ടു വന്ന് മുറിയിൽ ഇട്ടു. അതിനു മുകളിൽ സ്റ്റൌ വച്ച് ഗ്യാസ് കണക്ടു ചെയ്തു...

പുതിയ നാട്ടിൽ ഒരു പുതിയ ജീവിതം തുടങ്ങുകയല്ലെ. പാലു കാച്ചിയിട്ട് തുടങ്ങാമെന്നായി പുതിയ കൂട്ടുകാർ. ഈ പാതിരാവിൽ തന്നെ വേണോയെന്ന എന്റെ ചോദ്യത്തിന് ആരും വില കൊടുത്തില്ല. എവിടെയെങ്കിലും ഒന്നു കിടന്നാൽ മതിയെന്നായിരുന്നു എനിക്ക്. അത്രക്കും ക്ഷീണമുണ്ടായിരുന്നു. ഞങ്ങളുടെ കൈവശം പാലും ഇല്ലായിരുന്നു....
അതിനും അവർ തന്നെ പരിഹാരം കണ്ടെത്തി. ആശുപത്രി തുറന്ന് ഫ്രിഡ്ജിൽ വച്ചിരുന്ന അവരുടെ പാൽ എടുത്തു കൊണ്ടു വന്നു തന്നു. അവിടെ മരുന്നുകൾ സൂക്ഷിക്കാനായി ഗ്യാസിൽ പ്രവർത്തിക്കുന്ന ഫ്രിഡ്ജ് ഉണ്ടായിരുന്നു. അങ്ങനെ ഗ്യാസ്സിൽ പ്രവർത്തിക്കുന്ന ഫ്രിഡ്ജ് ആദ്യമായാണ് കാണുന്നത്. എന്നാൽ പിന്നെ ഒന്നു കുളിച്ചിട്ടാകാമെന്ന് ഞങ്ങളും തീരുമാനിച്ചു.

ഞങ്ങൾ കുളി കഴിഞ്ഞു വന്നു പാൽ അടുപ്പത്തു വച്ച് തിളപ്പിച്ചു.
തിളച്ചു തൂവാൻ തുടങ്ങിയപ്പോൾ ചായപ്പൊടിയിട്ട് ചായയുണ്ടാക്കി എല്ലാവർക്കും വിളമ്പി. അതൊന്നും കുടിക്കാൻ ഞങ്ങളുടെ ഫിലിപ്പൈനി എഞ്ചിനീയർ ‘റോജർ റോത്ത’ നിന്നില്ല. അവൻ നടുക്കുള്ള സ്ഥലത്ത് ബെഡ്ഡിട്ട് ഉറക്കമാരംഭിച്ചിരുന്നു.  നാളെ കാലത്ത് ഡ്യൂട്ടിയുള്ളതാണെന്നും പറഞ്ഞ് കൂട്ടുകാർ പോയതോടെ ഞങ്ങളും ഉറങ്ങാനുള്ള വട്ടം കൂട്ടി.

കിടന്നിട്ടും, തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും, നല്ല ക്ഷീണമുണ്ടായിട്ടും ഉറക്കം മാത്രം ഞങ്ങളെ കനിഞ്ഞില്ല... ജീവിതത്തിൽ ആദ്യമായാണ് ഒരു ഏസി മുറിയിൽ കിടക്കുന്നത്. ഏസിയുടെ സുഖമായ തണുപ്പിൽ മൂടിപ്പുതച്ചു കിടന്നിട്ടും ഉറക്കം മാത്രം കിട്ടിയില്ല...

സുരേന്ദ്രൻ എഴുന്നേറ്റിരുന്ന് ഒരു സിഗററ്റ് കത്തിച്ചു...
അതു കണ്ട് ഞാനും എഴുന്നേറ്റ് ഒരെണ്ണം കത്തിച്ചു...
അബ്ദുൾഖാദർ ഇതു കണ്ടിട്ടും കാണാത്തതു പോലെ കുറച്ചു നേരം കൂടി കിടന്നു നോക്കി. രക്ഷയില്ലെന്നു കണ്ടപ്പോൾ എഴുന്നേറ്റിരുന്ന് ഒരെണ്ണം കത്തിച്ച് ഒരു കവിൾ പുക ഇരുത്തി വലിച്ച് വിട്ടിട്ട് പറഞ്ഞു.
“പണ്ടാറടങ്ങാനായിട്ട് വന്നു പെട്ടു പോയില്ലെ...?!”
അപ്പോഴാണ് സുഖമായി മൂടിപ്പുതച്ച് കിടന്നുറങ്ങുന്ന ഫിലിപ്പൈനിയെ ശ്രദ്ധിച്ചത്.
“ഈ മൈ.. കിടപ്പ് നോക്ക്യേ...”
ഉറങ്ങാൻ കഴിയാത്ത ദ്വേഷ്യം മുഴുവൻ മേമ്പൊടിയായി ചേർത്ത് ഫിലിപ്പൈനിയെ ചൂണ്ടിപ്പറഞ്ഞത് ഞങ്ങളിൽ ചിരി ഉണർത്തി. ഫിലിപ്പൈനി ഇതൊന്നുമറിയാതെ സുഖസുഷുപ്തിയിലായിരുന്നു. അവന്റെ ഉറക്കം അസൂയയും ദ്വേഷ്യവും ഒക്കെ ഞങ്ങളിൽ ഉണ്ടാക്കിയെങ്കിലും  അവനെങ്കിലും സുഖമായുറങ്ങട്ടെയെന്ന് ഒരു നിമിഷം മനസ്സിൽ ചിന്തിച്ചു.

സുരേന്ദ്രൻ ഒരു നിർദ്ദേശം വച്ചു.
“നമ്മൾക്ക് ജനറേറ്റർ തൽക്കാലം ഒന്നു നിറുത്തിയാലോ... നേരം വെളുക്കുന്നതിനു മുൻപേ ഓടിക്കാം....”
“എങ്കിൽ തീർന്നു. ഇവൻ ആ നഴ്സുമാർക്ക് വാക്ക് കൊടുത്തേക്കണതാ ജനറേറ്റർ നിറുത്തില്ലെന്ന്.” “തന്നേയുമല്ല, ഇതു നിറുത്തിയാൽ പിന്നെ കറണ്ടുണ്ടാകില്ല. ഏസിയില്ലാതെ നമ്മളെങ്ങനെ ഇതിനകത്ത് കിടന്നുറങ്ങും...?”
“ഇതു വല്യ പാമ്പായല്ലൊ ന്റെ റബ്ബേ...”
“കിടന്നുറങ്ങാൻ നോക്ക്. ഇതല്ലാതെ വേറെ ഒരു വഴിയുമില്ല...”
ഞങ്ങൾ വീണ്ടും കിടന്നു.

ഉറക്കം വരാതെ കിടക്കുമ്പോഴാണ് അങ്ങനെ ഒരു ചിന്ത തോന്നിയത്. പേടിച്ചു വിറച്ച് കഴിഞ്ഞു കൂടുന്ന ഓഫീസ്സിലെ ഞങ്ങളുടെ സുഹൃത്തുക്കൾക്ക് ഒരു കത്തെഴുതിയാലൊ...?
ഉടനെ എഴുന്നേറ്റ് അവർക്കായി ഞങ്ങൾ അനുഭവിച്ചതെല്ലാം വിവരിച്ച് കത്തെഴുതി. എന്നിട്ട് എല്ലാവരേയും വായിച്ചു കേൾപ്പിച്ചു. പിന്നെ മടക്കി തലയിണക്കീഴിൽ വച്ച് ഉറക്കം വരാനായി കിടന്നു....

ഒരു ചുമരിനു തൊട്ടപ്പുറത്തെ കൂറ്റൻ ജനറേറ്ററിന്റെ   ചെകിടടപ്പിക്കുന്ന ശബ്ദവും കറങ്ങുമ്പോഴുള്ള മുറിയുടെ പ്രകമ്പനവും, വിറകൊള്ളുന്ന കട്ടിലും കൂടിച്ചേർന്ന് ഞങ്ങളുടെ രാത്രിയെ നിദ്രാവിഹീനമാക്കി. കണ്ണടച്ച് ഉറങ്ങാതെ കിടന്നപ്പോഴാണ് ഞങ്ങൾ ഇതുവരെ സംസാരിച്ചത് സാധാരണ ശബ്ദത്തിലല്ലെന്ന് പെട്ടെന്നോർമ്മ വന്നത്. വളരെ ഉയർന്ന ശബ്ദത്തിലാണ് ഞങ്ങൾ സംസാരിച്ചിരുന്നത്. അല്ലെങ്കിൽ ജനറേറ്ററിന്റെ ശബ്ദം കാരണം ഞങ്ങൾക്ക് കേൾക്കാൻ കഴിയുമായിരുന്നില്ല.

ചെവി പതമുള്ളവർ ഉറക്കെ സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. ഇവിടിങ്ങനെ സ്ഥിരമായാൽ  ഭാവിയിൽ ഞങ്ങളും അവരെപ്പോലെ ആകുമോയെന്നൊരു ഭയവും പിടി കൂടി. എങ്ങനേയോ ഒരു കണക്കിനാണ് നേരം വെളുപ്പിച്ചത്. സുരേന്ദ്രൻ എത്ര പാക്കറ്റ് സിഗററ്റാണ് പുകച്ചു തള്ളിയത്. ഞങ്ങളും മോശമല്ലായിരുന്നു...

വാതിലിൽ ശക്തിയായി മുട്ടുന്നത് കേട്ടിട്ടാണ് ഞാൻ വാതിൽ തുറന്നു നോക്കിയത്.
അപ്പോഴേക്കും നേരം നന്നേ വെളുത്തിരുന്നു. പുതിയ കൂട്ടുകാർ ആയിരിക്കുമെന്നായിരുന്നു കരുതിയത്. തുറന്നപ്പോൾ കുറേ കുട്ടികളായിരുന്നു...!
അറബി ഡ്രെസിൽ അൽ‌പ്പം മുതിർന്ന കുട്ടികളും ഉണ്ടായിരുന്നു കൂട്ടത്തിൽ...
ഞാൻ വാതിൽ തുറന്നതും അവർ പെട്ടെന്ന് ഓടിമാറി...!
അതു കണ്ട് ഞാൻ പകച്ച് അകത്തേക്ക് നോക്കിയതും കൂട്ടുകാരും ഓടി വന്നു...
ഇനി ജനറേറ്ററിന് എന്തെങ്കിലും കുഴപ്പം പറ്റിയോന്ന് സംശയിച്ചു.
ഉടനെ ഞങ്ങൾ പുറത്തിറങ്ങി നോക്കി...
അതിനൊന്നും ഒരു കുഴപ്പവുമില്ല.

അപ്പോഴേക്കും ചില കുട്ടികൾ കുറച്ച് ധൈര്യത്തോടെ അടുത്തു വന്ന് ഞങ്ങളെ തൊടാനും പിച്ചാനും മറ്റും തുടങ്ങിയത് വീണ്ടും പരിഭ്രാന്തിയിലാക്കി....!
ഞങ്ങളെ തൊട്ടു നോക്കിയ കുട്ടികൾ മറ്റുള്ള കുട്ടികളുമായി എന്തൊക്കെയോ രഹസ്യം പറയുന്നുമുണ്ട്...!
ചെറിയ ഭയത്തോടെയാണെങ്കിലും “പോടാ പിള്ളേരേ...” എന്നു പറഞ്ഞ് സുരേന്ദ്രൻ കൈ വീശി അവരെ ആട്ടിയോടിക്കാൻ ശ്രമിച്ചത് കൂടുതൽ കുഴപ്പത്തിലാക്കി...
ഞങ്ങളുടെ ഭാഷ മനസ്സിലായില്ലെങ്കിലും ആംഗ്യത്തിന്റെ അർത്ഥം ആർക്കും മനസ്സിലാകുമല്ലൊ.
‘ഞങ്ങളുടെ നാട്ടിൽ വന്ന് ഞങ്ങളെ ആട്ടിപ്പായിക്കുന്നോടാ വരുത്തന്മാരെ’ എന്ന മനോഭാവത്തോടെയാവും, അവർ  മുറ്റത്തിനു പുറത്തെ തിട്ടയിൽ നിന്നും ചെറിയ കല്ലുകളെടുത്ത് കയ്യിൽ പിടിച്ചതോടെ ഞങ്ങൾ ഓടി അകത്തു കയറി വാതിലടച്ചു...!?
അതോടെ അവർ വാതിലിൽ ഇടിക്കാനും കല്ലുകൾ വലിച്ചെറിയാനും തുടങ്ങി....!
പരിഭ്രാന്തിയോടെ, ഒന്നും മനസ്സിലാകാതെ ഞങ്ങൾ പരസ്പ്പരം നോക്കി.....!

ബാക്കി നവംബർ 15-ന്......

Tuesday, 15 October 2013

നോവൽ- മരുഭൂമി [2]

നോവൽ  ഇതുവരെ..

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും മോചനം കിട്ടിയ ഞങ്ങൾ പുറത്തു കടന്നു.

തുടർന്നു വായിക്കുക....

2. പൂ പോലെ വെളിച്ചം...

ചെറിയ റോഡുകൾ പിന്നിട്ട് ഹൈവേയിലേക്ക് കടന്നു. സ്വൽ‌പ്പം ചെന്ന് ഒരു കടയുടെ മുന്നിൽ  വണ്ടി നിർത്തിയിട്ട് ഫിലിപ്പൈനി ഞങ്ങളെ നോക്കി പറഞ്ഞു.
"നിങ്ങൾക്ക് വേണ്ട സാധനങ്ങളൊക്കെ ഇവിടന്ന് വാങ്ങാം...”
ഞങ്ങൾ മൂന്നു പേരും ഒന്നും മനസ്സിലാകാത്തതു പോലെ പരസ്പ്പരം നോക്കി. ഫിലിപ്പൈനിയുടെ ഇംഗ്ലീഷ് ഇത്തിരി കട്ടിയായിരുന്നു. മുക്കും മൂലയും ഒന്നും പിടി കിട്ടിയില്ല. ഡെൽഹിയിൽ കുറേക്കാലം ജീവിച്ച പരിചയമുള്ളതു കൊണ്ട് സുരേന്ദ്രൻ ഏതാണ്ടൊക്കെ തപ്പിപ്പെറുക്കിയെടുക്കും. അതവൻ ഞങ്ങളോട് പറയും. അത് കേട്ട് അബ്ദുൾ ഖാദർ ചോദിച്ചു.
“എന്തു വാങ്ങണ കാര്യാ....?”
"നിങ്ങൾക്ക് അഡ്വാൻസ് തന്നിട്ടില്ലെ. അത് കൊടുത്ത് അരിയും സാധനങ്ങളും വാങ്ങി വക്കു. അവിടെച്ചെന്നാൽ കടയൊന്നും ഉണ്ടാകണമെന്നില്ല...!”

അത് കേട്ടതോടെ ഞങ്ങളുടെ മുഖങ്ങൾ വല്ലാതെ വികസിച്ചു.
ഏത് ഓണം കേറാ മൂലയിലായാലും വേണ്ടില്ല, എന്തായാലും അറക്കാനല്ല കൊണ്ടു പോകുന്നതെന്ന് ഉറപ്പായി...! പിന്നെ ഞങ്ങളെല്ലാം വണ്ടിയിൽ നിന്നിറങ്ങി. ഫിലിപ്പൈനിയോടൊപ്പം ആ കടയിലേക്ക് നടന്നു. ഫിലിപ്പൈനി അകത്തു ചെന്ന് അലമാര തുറക്കലും പെപ്സിയെടുക്കലും ബ്രെഡ് പാക്കറ്റ് എടുക്കലും ഒക്കെ ഞങ്ങൾ കാണുന്നുണ്ട്. എന്നിട്ടും ഞങ്ങൾക്ക് ധൈര്യമായിട്ട് അതു പോലെ ചെയ്യാൻ എന്തോ ഒരു മടി. ഇവിടെ ജോലിക്കാരെ ഒന്നിനേം കാണാനുമില്ല.

നാട്ടിലെ പലവ്യഞ്ജനക്കടയിലെ ഒരോർമ്മയിലാണ് ഞങ്ങൾ. അവിടെ എന്തും കടക്കാരനോട് പുറത്തു നിന്നും ചോദിച്ചാലെ എടുത്തു തരികയുള്ളു. നമ്മൾക്ക് പുറത്തു നിന്നും എടുക്കാവുന്നത് ഇറയത്ത് നനഞ്ഞു കുതിർന്ന ചാക്കിലിരിക്കുന്ന ഉപ്പു മാത്രം. നമ്മൾക്ക് അകത്തു കടക്കാൻ അനുവാദം തരില്ലല്ലൊ. ഞങ്ങളുടെ നിൽ‌പ്പ് കണ്ട്, ഒരു പ്ലാസ്റ്റിക് കൊട്ടയിൽ പെറുക്കിയിട്ട സാധനങ്ങളുമായി കൌണ്ടറിനടുത്തു വന്ന ഫിലിപ്പൈനി ചോദിച്ചു.
"നിങ്ങളെന്താ നോക്കി നിൽക്കണെ... വേഗം അകത്തു കയറി ആവശ്യമുള്ളതെടുക്ക്... ഇവിടെ എടുത്തു തരാൻ ആളൊന്നുമില്ല...”
അപ്പോഴാണ് ഞങ്ങൾക്ക് സംഗതിയുടെ കിടപ്പ് മനസ്സിലായത്. പിന്നെ മടിച്ചില്ല. ഞങ്ങൾ ഓരോ പ്ലാസ്റ്റിക് കൊട്ട കയ്യിലെടുത്ത് നടക്കാൻ തുടങ്ങിയപ്പോഴാണ് മറ്റൊരു സംശയം ബലപ്പെട്ടത്.  ഞങ്ങൾ മൂന്നു പേർക്കും പ്രത്യേകം പ്രത്യേകം വാങ്ങണൊ അതോ ഒന്നിച്ചു വാങ്ങണോ...? ഫിലിപ്പൈനിയുടെ അടുത്തു ചെന്ന് സുരേന്ദ്രൻ ചോദിച്ചു.
“ഞങ്ങൾക്ക് ഒരിടത്താണൊ ജോലി...?”
“അതേ... ഒരു മുറിയിൽ തന്നെ താമസവും..!”

അതോടെ അതുവരെയുള്ള ഞങ്ങളുടെ ആശങ്കകളെല്ലാം അകന്നു. പ്ലാസ്റ്റിക് കൊട്ട മാറ്റിയിട്ട് വലിയ ട്രോളി തന്നെ സുരേന്ദ്രൻ ഉരുട്ടിക്കൊണ്ടു വന്നു. അതിൽ ഞങ്ങൾ അത്യാവശ്യം വേണ്ടതൊക്കെ എടുത്ത് ഇട്ടു. കൂട്ടത്തിൽ കുറച്ച് ഉണക്കമീനും മൂന്നാലു തരം അച്ചാറു കുപ്പികളും. ഈ സൂപ്പർ മാർക്കറ്റ് രീതിയൊക്കെ അവിടന്നാണ് ആദ്യം പഠിച്ചു തുടങ്ങുന്നത്. ജീവിതത്തിലെ ആദ്യാനുഭവമായിരുന്നു താനും.  നമ്മൾക്ക് ഇഷ്ടപ്പെട്ട സാധനങ്ങളൊക്കെ ചോദിച്ചു വാങ്ങിയിരുന്ന കാലത്ത്, ത്രാസ്സിലിട്ട്  തൂക്കി കടലാസു കൊണ്ട് കുമ്പിളു കൂട്ടി പൊതിഞ്ഞ് ചാക്കു നൂലു കൊണ്ട് കെട്ടി തന്നിരുന്ന ആ ഗ്രാമീണ രീതിയിൽ നിന്നും  അകത്തു കയറി ആവശ്യാനുസരണം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തരുന്നത് സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല.

പിന്നേയും ഞങ്ങൾ യാത്ര തുടർന്നു. വണ്ടിയിൽ ഇരിക്കുമ്പോഴും കടയെക്കുറിച്ചായിരുന്നു ഞങ്ങളുടെ സംഭാഷണങ്ങൾ. അതിനിടക്ക് ഡ്രൈവർ ഫിലിപ്പൈനിയുമായി ഞങ്ങൾ കൂടുതൽ അടുത്തു. അവൻ വെറും  ഡ്രൈറൊന്നുമല്ല. ‘എൻ‌ജിനീയറാത്രെ...!’

'മുറിയിൽ നിന്നും പുറത്തിറങ്ങരുത്, ഒച്ചയിൽ സംസാരിക്കരുത്' എന്നൊക്കെ പറഞ്ഞ് ഞങ്ങളെ പേടിപ്പിച്ചതെന്തിനായിരുന്നു എന്ന് ചോദിച്ചപ്പോൾ പുള്ളിക്കാരൻ പറഞ്ഞു.
“നമ്മുടെ ഓഫീസ്സ് ഇരിക്കുന്ന സ്ഥലം  റെസിഡൻഷ്യൽ ഏരിയ ആണ്. സൌദികൾ മാത്രമാണ് അവിടെ താമസം. പിന്നെ ‘ഇക്കാമ’ കയ്യിലില്ലാതെ പുറത്തിറങ്ങിയാൽ പോലീസ്സ് പിടിക്കും. പിടിച്ചാൽ പിന്നെ വലിയ പാടാണ് പുറത്തിറങ്ങാൻ... നിങ്ങളുടെ ഇക്കാമ ഇന്നാണ് കിട്ടിയത്. അതുകൊണ്ട് നിങ്ങളെ ഞാൻ എടുത്തു. മറ്റുള്ളവരുടെ കിട്ടിയിട്ടില്ല.”
അപ്പോഴാണ് ഞങ്ങൾ വെറുതെ അനാവശ്യമായാണ് ഭയവും കൊണ്ടു നടന്നിരുന്നതെന്ന് ബോദ്ധ്യമായത്.
“എന്നാപ്പിന്നെ ആ പണ്ടാറക്കാലന്മാർക്ക് അതൊന്നു തുറന്നു പറയരുതോ.. എത്ര ദിവസങ്ങളായി ടെൻഷനടിച്ച് കഴിച്ചു കൂട്ടുന്നു...!”
സുരേന്ദ്രൻ പല്ലും കടിച്ചു പിടിച്ച് പറഞ്ഞത് ഞങ്ങളിൽ അപ്പോൾ ചിരി ഉയർത്തിയെങ്കിലും, കഴിഞ്ഞ കുറേ ദിവസങ്ങളിൽ അനുഭവിച്ച മാനസ്സിക പീഠനം അതിനും മേലെയായിരുന്നു.

എവിടെയൊക്കെയോ കറങ്ങി. വഴി പല പ്രാവശ്യം തെറ്റിയെന്നാണ് ഞങ്ങൾ വിചാരിച്ചത്. ചില സ്ഥലങ്ങളിൽ ഇപ്പോൾ വരാമെന്ന് പറഞ്ഞ് ഫിലിപ്പൈനി ഇറങ്ങിപ്പോകും. കുറച്ചു കഴിഞ്ഞ് വീണ്ടും വന്ന് വണ്ടിയെടുക്കും. ഉച്ചക്ക് ബ്രെഡും ജാമും കൊക്കോകോളയും കഴിച്ച് വിശപ്പടക്കി. ഫിലിപ്പൈനിയും ആദ്യമായിട്ടാണ്  ഈ വഴിയൊക്കെ വരുന്നതെന്നു തോന്നുന്നു.

ഹൈവേയിൽ നിന്നും ഒരു പോക്കറ്റ് റോഡിലേക്ക് തിരിഞ്ഞതും കുറേ പോലീസ്സുകാർ വണ്ടി തടഞ്ഞു. വണ്ടി നിറുത്തിയ ഫിലിപ്പൈനി ഞങ്ങളെ നോക്കി പറഞ്ഞു.
“എല്ലാവരും ഇക്കാമ എടുത്തു പിടിക്ക്.... ഡോർ ഗ്ലാസും താഴ്ത്തിക്കോ.. ”
അതു കേട്ട് ഞങ്ങൾ ഇക്കാമ എടുത്തു കയ്യിൽ പിടിച്ചു. ഡോർ ഗ്ലാസ്സും താഴ്ത്തി വച്ചു. ഒരു പോലീസ്സുകാരൻ അടുത്തു വന്നപ്പോൾ ഫിൽ‌പ്പൈനി ആദ്യം ഇക്കാമ കൊടുത്തു. പിന്നാലെ ഞങ്ങൾ ഓരോരുത്തരും. വാങ്ങുന്ന നേരം ഇക്കാമ തുറന്ന് അതിലെ ഫോട്ടൊയും ഞങ്ങളെയും നോക്കുന്നുമുണ്ട് പോലീസ്സുകാരൻ. എല്ലാം കഴിഞ്ഞിട്ട് ഒരെണ്ണം ആദ്യം പോലീസ്സുകാരൻ അതിന്റെ ഉടമസ്ഥന്റെ കയ്യിൽ കൊടുത്തു. ബാക്കിയുള്ളത് ഒന്നിച്ച് ഫിലിപ്പൈനിയുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞിട്ട് തിരിഞ്ഞു നടന്നു. വണ്ടിയെടുത്ത ഫിലിപ്പൈനി കാർപ്പിച്ച് തുപ്പുന്നതുപോലെ ഒരാംഗ്യം കാട്ടിയിട്ട് പറഞ്ഞു. “ഹറാമി..!”

ഏതോ തെറിവാക്കാണ് ഫിലിപ്പൈനി പറഞ്ഞതെന്ന് തോന്നി. പിന്നീടാണ് അതിന്റെ ഗുട്ടൻസ് പിടി കിട്ടിയത്. അന്നേരമാണ് ഇക്കാമയിലെ വ്യത്യാസവും മനസ്സിലാക്കിയത്. മുസ്ലീങ്ങൾക്കും അല്ലാത്തവർക്കും പ്രത്യേകം കളറിലാണ് പുറം ചട്ടയുള്ളത്. ഞങ്ങളുടെ കൂടെയുള്ള സുഹൃത്ത് അബ്ദുൾ ഖാദറിന്റെ ഇക്കാമയാണ് കയ്യിൽ കൊടുത്തത്. വിവരം അറിഞ്ഞ അബ്ദുൾഖാദറിന്റെ മുഖം വിളറി വെളുത്തിരുന്നു. ഫിലിപ്പൈനി പറഞ്ഞു.
“വിദ്യാഭ്യാസവുമില്ല വിവരവുമില്ല. ആകെ ഈ ഫോട്ടൊ ഒത്തു നോക്കാൻ മാത്രേ അറിയുള്ളു ആ കഴുതകൾക്ക്...”

അവസാനം സന്ധ്യ ആയപ്പോഴാണ് ഞങ്ങളെ ഇറക്കേണ്ട സൈറ്റിൽ എത്തിയത്. നാലു വശവും പൊക്കമുള്ള മതിലുകളാൽ ചുറ്റപ്പെട്ടിരുന്ന അവിടെ ഇരുട്ട് കട്ട പിടിക്കാൻ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു. മതിലുകൾക്ക് പുറത്ത് കറുത്തിരുണ്ട മലകളെപ്പോലെ എന്തോ ഞങ്ങളെ വലയം ചെയ്തിരിക്കുന്നതു പോലെ തോന്നി. ഏതോ വലിയ മലനിരകളുടെ അടിവാരത്തിലേ  അഗാഥമായ ഒരു കൊക്കയിലാണ് എത്തിപ്പെട്ടിരിക്കുന്നതെന്നു സംശയിച്ചു.  വഴിയിൽ ചിലയിടത്ത് കണ്ട അന്തമില്ലാത്ത മരുഭൂമിയൊന്നും ഇവിടെയെങ്ങുമില്ല. മൂന്നു നാലു കെട്ടിടങ്ങൾ ഞങ്ങൾക്കു ചുറ്റും ഉണ്ടായിരുന്നു. എല്ലാം ഇരുളടഞ്ഞു കിടന്നിരുന്നു. ഒരിടത്തും ഒരു തുള്ളി വെളിച്ചം കാണ്മാനുണ്ടായിരുന്നില്ല. ആകാശത്തിന്റെ കരുത്തിരുണ്ട നീലിമയിൽ ചുടുകാറ്റ് നന്നായി വീശുന്നുണ്ടായിരുന്നു.

ഫിലിപ്പൈനി ഇറങ്ങി ഞങ്ങളുടെ തൊട്ടടുത്ത കെട്ടിടത്തിന്റെ ഷട്ടർ പൊക്കാൻ ശ്രമിച്ചു. അത് അനങ്ങുന്ന മട്ടില്ല. പിന്നെ ഞങ്ങൾ മൂന്നു പേരും കൂടിച്ചേർന്ന് ഒരു കണക്കിനു പൊക്കി വച്ചു. വർഷങ്ങളായിട്ടുണ്ടാവും ഷട്ടർ പൊക്കിയിട്ടെന്നു തോന്നി. അതു പോലെ മറ്റു രണ്ടെണ്ണം കൂടി ഉണ്ടായിരുന്നു. അതും ഞങ്ങൾ പണിപ്പെട്ട് പൊക്കി വച്ചു. ഫിലിപ്പൈനി വണ്ടിയിൽ നിന്നും ടോർച്ച് എടുത്തു കൊണ്ടു വന്ന് അടിച്ചപ്പോഴാണ് അതിനകത്ത് കൂറ്റൻ 'ജനറേറ്ററുകളാ'ണെന്ന് മനസ്സിലായത്. എല്ലാം പൊടി പിടിച്ച്  കിടക്കുകയായിരുന്നു. ഫിലിപ്പൈനി തന്ന തുണി കൊണ്ട് ഒരെണ്ണത്തിന്റെ പൊടി മാത്രം തുടച്ചു കളഞ്ഞ് ചെറുതായിട്ടൊന്നു വൃത്തിയാക്കി.

അപ്പോഴേക്കും ഫിലിപ്പൈനിയും ഞാനും  കൂടി വണ്ടിയിൽ നിന്നും രണ്ടു പുതിയ ബാറ്ററി എടുത്ത് കണക്ട് ചെയ്തു.  ഫിലിപ്പൈനി പറഞ്ഞു.
“നിങ്ങൾ പുറത്തിറങ്ങി നിൽക്ക്. ഇത് ഒരെണ്ണം ഓടിക്കാൻ പറ്റുമോന്ന് നോക്കട്ടെ...”
ഞങ്ങൾ പുറത്തിറങ്ങി മാറി നിന്നു. ഫിലിപ്പൈനി അത് ഒറ്റയടിക്കു തന്നെ സ്റ്റാർട്ടാക്കി. ഇടി വെട്ടുന്നതു പോലെ, ചെവിക്കല്ലു പൊട്ടിപ്പോകുന്ന തരത്തിലാണ് ശബ്ദം. അറിയാതെ ചെവി പൊത്തിപ്പോയ ഞങ്ങൾ കുറച്ചു കൂടി ദൂരേക്ക് ഓടി മാറി.  നിമിഷങ്ങൾ കഴിഞ്ഞതും അവിടെമാകെ പൂ പോലെ വെളിച്ചം...!


ബാക്കി നവംബർ 1-ന്...

Tuesday, 1 October 2013

നോവൽ.. മരുഭൂമി....


{സുഹൃത്തുക്കളെ,
ഒരു പ്രവാസ കഥ കൂടി എഴുതുകയാണ്. കാൽ നൂറ്റാണ്ട് പഴക്കമുണ്ട് ഈ കഥക്ക്.  നിങ്ങളേവരുടേയും സഹകരണം പ്രതീക്ഷിച്ചു കൊണ്ട് സ്നേഹപൂർവ്വം വീകെ.}

നോവൽ  മരുഭൂമി


1. അറവുമാടുകൾ...


                                         വിടെ വന്നിട്ട് രണ്ടാഴ്ചയായെങ്കിലും ഞങ്ങൾക്കെന്താണ് ജോലിയെന്നോ, ദിവസവും ഞങ്ങളിൽ ചിലരെ എവിടേക്കാണ് കൊണ്ടു പോകുന്നതെന്നോ ഒരറിവും ഇല്ലായിരുന്നു.  ദിവസവും  ഞങ്ങളുടെ മുറിയുടെ മുകളിലുള്ള ഓഫീസിൽ നിന്നും ഒരു ഈജിപ്ഷ്യൻ ഇറങ്ങിവരും. അവന്റെ തടി കാരണം നടക്കാൻ തന്നെ വലിയ ബുദ്ധിമുട്ടാണ്. ഞങ്ങളുടെ മുറിയുടെ  വാതിൽ നേരെ കടക്കാൻ അവനാവില്ല. അതിനാൽ ഒരു വശം ചരിഞ്ഞാണ് മുറിയിൽ കടക്കുക. അന്നേരം അവന്റെ കയ്യിൽ ഒരു പേപ്പറും ഉണ്ടാകും. വന്ന വഴി അവൻ എല്ലാവരേയും ഒന്ന് എണ്ണി നോക്കും. എന്നിട്ട് പേപ്പറിൽ നോക്കി പേരു വിളിക്കും. മൂന്നേ മൂന്നു പേരു മാത്രമെ വിളിക്കുകയുള്ളു.  എന്നിട്ടവൻ ആഞ്ജാപിക്കും.
‘ഗെറ്റ് റെഡി..!’

അതോടെ എല്ലാവർക്കും ഒരു വിറയലാണ്. അവരെ ഒരുക്കേണ്ടത് തങ്ങളുടേയും കടമയാണെന്നൊരു തോന്നൽ. നാളെ ഈ വിളി തങ്ങളുടെ പേരായിരിക്കും. കഴിഞ്ഞ കുറച്ചു  ദിവസത്തെ  പരിചയം കാരണം മറ്റുള്ളവരും ചാടി എഴുന്നേൽക്കും. എല്ലാവരും ഒത്തു ചേർന്ന് പോകുന്നവരുടെ പെട്ടികളെല്ലാം അടുക്കിക്കെട്ടി വക്കും. ഏതാണ്ടൊരു യാത്ര അയപ്പിന്റെ, വേർപിരിയലിന്റെ ഒക്കെ ഒരു ഗദ്ഗദത്തിനപ്പുറം അറക്കാനായി തെരഞ്ഞെടുത്തയക്കുന്ന അറവമാടുകളുടെ മുഖമായിരിക്കും പോകുന്ന മൂന്നുപേർക്കും. മുറിയിൽ ബാക്കി അവശേഷിക്കുന്നവർക്കും മറ്റൊരു മുഖമല്ല. നാളെ തങ്ങളുടെ ഊഴമായിരിക്കുമെന്ന തിരിച്ചറിവ് ആ ഭയം കെട്ടി നിന്ന മുഖങ്ങളിൽ പ്രകടമാണ്. ആർക്കും അധികം സംസാരമൊന്നുമില്ല.
തമാശരൂപത്തിലാണെങ്കിലും ‘അറക്കാൻ കൊണ്ടു പോകുകയാണെന്നാ’ അതിന്  ചിലർ രഹസ്യമായി പറയുന്നത്.

നാട്ടിൽ പൊറോട്ട അടിക്കാൻ നിന്നവനും ചുമട്ടു തൊഴിലാളി ആയിരുന്നവനും ഒരു പണിയുമില്ലാതെ തേരാപ്പാരാ നടന്നവനും സെയിൽ‌സ് എക്സിക്ക്യൂട്ടായിരുന്നവനും പിന്നെ നാട്ടുകാർക്കും വീട്ടുകാർക്കും ശല്യമായിട്ട് അവിടന്ന് കേറ്റി വിട്ടവനും ഒക്കെയായ കുറെ ആളുകളെ ആടുകളെപ്പോലെ ഒരു മുറിയിൽ അടച്ചിട്ടിരിക്കുന്നു. പുറത്തിറങ്ങാൻ പാടില്ല. ഒച്ചയിൽ സംസാരിക്കാൻ പാടില്ല. ഇത്യാദി നിർദ്ദേശങ്ങളും. ദിവസവും മുമ്മൂന്നു പേരെ മാത്രം ഒരു വണ്ടിയിൽ കയറ്റി കൊണ്ടു പോകുന്നു. പിന്നെ അവരെക്കുറിച്ച് ഒരു വിവരവുമില്ല. എവിടെ കൊണ്ടു പോകുന്നു, എന്തു ചെയ്യുന്നുവെന്ന് ആർക്കുമറിയില്ല.  കൊണ്ടു പോകുന്ന ഫിലിപ്പൈൻ‌കാരനെ പിറ്റെ ദിവസം അടുത്ത മൂന്നു പേരെ കൊണ്ടു പോകാൻ വരുമ്പോൾ മാത്രമെ വീണ്ടും കാണുകയുള്ളു. അവനോടെന്തെങ്കിലും ചോദിക്കാനുള്ള അവസരം ഒരിക്കലും ആർക്കും കിട്ടിയുമില്ല. ചില ദിവസങ്ങളിൽ അവൻ വരികയില്ല. അന്ന് ഞങ്ങളിലാരേയും അറക്കാനായി കൊണ്ടു പോകില്ല. അതുകാരണം ഞങ്ങൾ തന്നെ പടച്ചുണ്ടാക്കിയ ചില ഭീകരകെട്ടുകഥകളുടെ പിറകെ പോയി, വെറുതെ പേടിച്ചു വിറച്ച് കഴിച്ചു കൂട്ടും.

വാസ്തവത്തിൽ ഞങ്ങളെല്ലാം ഒരു തരം ജീവഛവങ്ങളേപ്പോലെയാണ് അവിടെ കഴിഞ്ഞിരുന്നത്. വന്ന അന്നു തന്നെ ഇതിലൊക്കെ എന്തോ പന്തികേടു തോന്നിയ സുനിലിന്റെ സമനില തന്നെ തെറ്റിയിരുന്നു. അവന്റെ കൂടെ ഡൽഹിയിൽ നിന്നും വന്ന ഒരു കൂട്ടുകാരൻ പറഞ്ഞത്, അവിടന്ന് പുറപ്പെടുമ്പോഴും സുനിൽ നോർമലായിരുന്നില്ലത്രെ. ഇവിടത്തെ ഈ രീതികളിൽ ഒന്നു കൂടി പതറിപ്പോയ  അവന്റെ സമനില പിന്നെ വീണ്ടെടുക്കാനായില്ല.  ചീത്ത പറഞ്ഞും പേടിപ്പിച്ചും പിന്നെ അടിച്ചും ഒക്കെ ആ തടിയൻ ഈജിപ്ഷ്യൻ സുനിലിനെ നേരെയാക്കാൻ നോക്കി.
പക്ഷെ, അവനേയും ഒരു ദിവസം ഒറ്റക്ക് കാറിൽ കയറ്റിക്കൊണ്ടു പോയി. പിന്നെ ഒരു വിവരവുമില്ല. അതോടെയാണ് ഞങ്ങളിൽ ആകെ ഒരു ഭയം പിടി കൂടിയത്. അന്നത്തെ തടിയൻ ഈജിപ്ഷ്യന്റെ സുനിലിനോടുള്ള പ്രകടനവും കൂടി കണ്ടതോടെ എന്തെങ്കിലും ഒന്നു ചോദിക്കാനുള്ള കെൽ‌പ്പും ആർക്കും ഇല്ലാതായി. ഞങ്ങൾ എല്ലാവരും ആദ്യമായി ഗൾഫ് കാണുന്നവരും.

അത് കഴിഞ്ഞാണ് ഞങ്ങളിൽ നിന്നും തിരഞ്ഞെടുത്തതു പോലെ മുമ്മൂന്നു പേരെ കൊണ്ടു പോകാൻ തുടങ്ങിയത്. ഇന്നത്തെ ഊഴം ഞങ്ങൾ മൂന്നു പേർക്കാണ് നറുക്ക് വീണത്.  പെട്ടിയെല്ലാം കെട്ടിക്കഴിയുമ്പോഴേക്കും തടിയൻ ഞങ്ങളെ മൂന്നു പേരേയും ഓഫീസ്സിലേക്ക് വിളിപ്പിച്ചു. അറബിയിൽ മാത്രം എഴുതിയ ഏതെല്ലാമൊ  പേപ്പറുകളിൽ ഒപ്പിടുവിച്ചിട്ട്  ഇരുന്നൂറു  സൌദി റിയാൽ ഓരോരുത്തർക്കും തന്നു. കൂടാതെ ‘ഇക്കാമ’ എന്ന ഒരു കുഞ്ഞു പുസ്തകവും കയ്യിൽ തന്നു.

അതിനു ശേഷം ഞങ്ങളെ കെട്ടിടത്തിന്റെ പിറകിലുള്ള ഒരു മുറിയിൽ കൊണ്ടു പോയി. അതിനു മുൻപിൽ ഞങ്ങളെ കൊണ്ടു പോകാനുള്ള പിക്കപ്പ് കിടന്നിരുന്നു. ഫിലിപ്പൈൻ‌കാരൻ ഡ്രൈവർ ഇറങ്ങി വന്ന് ആ മുറി തുറന്നപ്പോഴാണ്, അതൊരു സ്റ്റോർ മുറിയാണെന്ന് മനസ്സിലായത്. അതിനകത്തു നിന്നും മൂന്നു ഇരുമ്പിന്റെ കട്ടിൽ എടുത്ത് ഞങ്ങളെക്കൊണ്ട് വണ്ടിയിൽ വയ്പ്പിച്ചു. മൂന്നു ബെഡ്ഡും മൂന്നു തലയിണയും അതിനുള്ള ഓരോ ഷീറ്റും. പിന്നെ ചെറുതും വലുതുമായ മൂന്നു അലൂമിനിയം കലങ്ങൾ, ചപ്പാത്തി പരത്താനുള്ള ഒരു പലകയും ഒരു കോലും. പിന്നെ ചായ തിളപ്പിക്കാനുള്ള സ്വർണ്ണക്കളറടിച്ച ഒരു പാത്രം. മൂന്നു ഗ്ലാസ്സ്, മൂന്ന് സ്പൂൺ കൂടാതെ മൂന്നു വലിയ കൈലും. ചെറുതും വലുതുമായ മൂന്നു കത്തികൾ. കൂടാതെ ഒരു നിറ സിലിണ്ടറും രണ്ടു അടുപ്പിന്റെ ഒരു സ്റ്റൌവും. മാത്രമല്ല ഒരു പ്ലാസ്റ്റിക് ബക്കറ്റും ബ്രഷും. ചുരുക്കം പറഞ്ഞാൽ ഒരു മൂന്നു പേരുള്ള കുടുംബത്തിനു അത്യാവശ്യം  വേണ്ടതെല്ലാം ഉണ്ട്. എല്ലാം വണ്ടിയിൽ കയറ്റിക്കഴിഞ്ഞ് ഞങ്ങൾ മൂന്നു പേരും അകത്തു കയറി ഇരുന്നു. ഡ്രൈവറോടൊപ്പം മുന്നിലിരുന്ന ഞാൻ പിന്നിലേക്ക് തിരിഞ്ഞ് കൂട്ടുകാരോടായി പറഞ്ഞു.
“അപ്പോ.. കൊല്ലാനല്ലാ.. അല്ലെ...?”
പിന്നിലിരുന്നവർ അന്യോന്യം നോക്കിയതല്ലാതെ അതിന് മറുപടിയൊന്നും പറഞ്ഞില്ല. വണ്ടി മുന്നോട്ട് നീങ്ങിയതോടെ സുരേന്ദ്രൻ ശബ്ദം കുറച്ച് പറഞ്ഞു.
“കുറച്ചു കഴിയട്ടെ. ഇവനോട് തന്നെ നമ്മക്ക് ചോദിക്കാം..”

അതെല്ലാം കയറ്റി ഞങ്ങളുടെ മുറിയുടെ മുന്നിലെത്തിയപ്പോൾ പെട്ടിയുമായി കൂട്ടുകാർ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ പെട്ടികളും കൂടി കേറ്റിയതോടെ വണ്ടി നിറഞ്ഞു. ഡ്രൈവർ അതെല്ലാം പ്ലാസ്റ്റിക് കയറുപയോഗിച്ച് വലിച്ചു കെട്ടി ഉറപ്പാക്കി. അപ്പോഴേക്കും പത്തു മണി കഴിഞ്ഞിരുന്നു. കൂട്ടുകാരുടെ മൌന വിടപറയലോടെ കണ്ണുകൾ നിറഞ്ഞു പോയ ഞങ്ങൾക്കും അധികമൊന്നും സംസാരിക്കാനായില്ല.

കൊല്ലാനാണൊ ജീവിപ്പിക്കാനാണൊ എന്നറിയാതെ ഞങ്ങളും ഞങ്ങളെ യാത്രയയച്ചവരും ഒരു പോലെ വിഷണ്ണരായിരുന്നു. ഫിലിപ്പൈൻ‌കാരൻ വണ്ടി മുന്നോട്ടെടുത്തു. ഒരു പക്ഷെ,  ഇനിയൊരിക്കലും തമ്മിൽ കാണാൻ കഴിഞ്ഞില്ലെങ്കിലോയെന്ന ചിന്ത ഞങ്ങളിൽ വലിയ നടുക്കമാണുണ്ടാക്കിയത്. കഴിഞ്ഞ രണ്ടാഴ്ച ഒന്നിച്ച് അരി വച്ച്, കറിയുണ്ടാക്കി ഒരുമയോടെ കഴിഞ്ഞവരാണ് എവിടെന്നൊക്കെയോ ഒരു ഫ്ലൈറ്റിൽ വന്ന് ഇവിടെ ഒത്തുചേർന്ന ഞങ്ങൾ എല്ലാവരും. മൂന്നു ഹിന്ദിക്കാരൊഴികെ എല്ലാവരും മലയാളികൾ. നിറഞ്ഞ കണ്ണുകളോടെ പുറം തിരിഞ്ഞ് നോക്കിയെങ്കിലും ഒരു വളവിൽ അവരെല്ലാം മറഞ്ഞു പോയിരുന്നു....

ബാക്കി പതിനഞ്ചാം തീയതി.

Sunday, 1 September 2013

കഥ.



കുളിർമഴ....


ഫോണിന്റെ ബെല്ലടി കേട്ടാണ് ചന്ദ്രൻ ഞെട്ടി  ഉണർന്നത്. അലാറം ആയിരിക്കുമെന്ന് കരുതിയാണ് എഴുന്നേറ്റത്. ഉടനെ ഒരു കട്ടൻ ചായ ഉണ്ടാക്കി ഹാളിൽ വന്നിരുന്നു. ടീവി ഓൺ ചെയ്തിട്ട് ചായ ഊതി ഊതി കുടിക്കുമ്പോഴാണ് അക്കാര്യം ഓർത്തത്.
‘ഇന്നെന്താ ആരും എഴുന്നേൽക്കാഞ്ഞത്... സാധാരണ താൻ എഴുന്നേറ്റു വരുമ്പോൾ തോമസ്സ് ഇവിടെ പേപ്പറും വായിച്ചിരിക്കാറുള്ളതാണല്ലൊ...’
അപ്പോഴാണ് ക്ലോക്കിലേക്ക് നോക്കിയത്. നേരം അഞ്ചുമണി ആകുന്നതേയുള്ളു. ആറരക്ക് വച്ചിരിക്കുന്ന അലാറം പിന്നെങ്ങനെ അഞ്ചിനു മുൻപായി അടിച്ചു...?
സംശയം തീരാനായി മുറിയിൽ ചെന്ന് കട്ടിലിന്റെ തലക്കലെ മോബൈലെടുത്ത് നോക്കി. അതൊരു മിസ്ക്കാളായിരുന്നു.
‘ഈ കൊച്ചു വെളുപ്പാൻ കാലത്ത് ആരായിരിക്കും’  അങ്ങനെ ചിന്തിച്ചതും ഉള്ളൊന്നു നടുങ്ങി.

സുഭദ്രക്ക് ഇത് പത്താം മാസമാണ്. ഇനിയും രണ്ടാഴ്ച കൂടിയുണ്ട് പ്രസവത്തിന്. വേഗം മിസ്ക്കാൾ ഏതെന്നു നോക്കിയപ്പോൾ സുഭദ്ര തന്നെയാണ്. കണ്ടതും വീണ്ടും ഒന്നു നടുങ്ങി. വായിലെ വെള്ളവും വറ്റി. വേഗം ഡയൽ ചെയ്ത് ചെവിയിൽ വച്ച് ഹാളിൽ വന്നിരുന്നു. റിങ് ശബ്ദം കേൾക്കുന്നുണ്ട്. ചായ ചൂടോടെ തന്നെ ഒന്നു രണ്ടു വലി അകത്താക്കിയപ്പോഴേക്കും സഭദ്രയുടെ ശബ്ദം ‘ഹലോ’രൂപത്തിൽ ചെവിയിൽ മുഴങ്ങി.

വെളുപ്പിന് വേദന തോന്നിയപ്പോൾ ഒരു കാറു വിളിച്ച് പോന്നതാണ്. പ്രസവം ഇന്നുണ്ടാകും. ഇനിയും രണ്ടാഴ്ചകൂടി ഉണ്ടല്ലൊയെന്ന ആശ്വാസത്തിലിരിക്കുകയായിരുന്നു ചന്ദ്രൻ. അപ്പോഴേക്കും ശമ്പളവും കിട്ടും. വലിയ ബുദ്ധിമുട്ടില്ലാതെ കാര്യങ്ങൾ നടന്നു പോകുമായിരുന്നു. അവളുടെ കയ്യിൽ ഒന്നുമില്ലെന്ന് അറിയാമായിരുന്നു.

രൂപയുടെ വില കുറയുന്ന വാർത്തയ്ക്കായിരുന്നു ചാനലിൽ മുൻ‌തൂക്കം. രൂപയുടെ വില ഇതു പോലെ കുറഞ്ഞാൽ നമ്മുടെ നാട് കുളം തോണ്ടിയതു തന്നെ. അന്നേരമാണ് ചന്ദ്രൻ ഭാര്യയുടെ പ്രസവത്തിന് പൈസ ഒപ്പിക്കേണ്ടതിനെക്കുറിച്ച് ബോധവാനാകുന്നത്.

നേരം വെളുത്തതോടെ ഓരോരുത്തർ എഴുന്നേറ്റ് വരാൻ തുടങ്ങി. ഫ്ലാറ്റിലെ ആരോടും ചോദിച്ചിട്ട് കാര്യമില്ലെന്ന് അറിയാം. തന്നേപ്പോലെ തന്നെ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്നവരാണ് അവരും. ശമ്പളം കിട്ടിയാൽ വാടകയും ഭക്ഷണച്ചിലവും മാത്രം മാറ്റി വച്ചിട്ട് ബാക്കി അപ്പാടെ നാട്ടിലയക്കുന്നവരാണ്. പിന്നെ എന്തു അത്യാവശ്യം വന്നാലും അല്പസ്വല്പമൊക്കെ ആരോടെങ്കിലുമൊക്കെ കടം വാങ്ങി കാര്യം നടത്തും. അധികവും വേണ്ടിവരാറില്ല. ഭക്ഷണ സാധനങ്ങളുൾപ്പടെ എന്തും സാധാരണ കോൾഡ് സ്റ്റോറിൽ കിട്ടും. അവിടെയാണ് എല്ലാവരുടേയും അക്കൌണ്ട്. അതുകൊണ്ട് ശമ്പളം കിട്ടുന്നതു വരേക്കും കയ്യിൽ പൈസയുടെ ആവശ്യം വരുന്നില്ല.

പിന്നെ ചില പുത്തൻ കുറ്റുകാരുണ്ട്. അവർക്ക് സൂപ്പർ മാർക്കറ്റ്, ഹൈപ്പർ മാർക്കറ്റ് എന്നൊക്കെ കേട്ടാൽ ഹരമിളകുന്നവർ. അവർക്ക് സാമാന്യം ശമ്പളക്കൂടുതൽ ഉള്ളവരാകും. അവർ അഞ്ചു ദിനാർ തികച്ചു കയ്യിലുണ്ടെങ്കിൽ ഏതെങ്കിലും സൂപ്പർമാർക്കറ്റോ അല്ലെങ്കിൽ ഹൈപ്പർ മാർക്കറ്റോ തേടിപ്പോകും. അങ്ങനെ ഒരാൾ മുറിയിലുണ്ട്. ദിനേശ്.   അവന്റെ കയ്യിലെ കാശ് കാണുകയുള്ളു. അവൻ എഴുന്നേൽക്കണമെങ്കിൽ എട്ടു മണിയെങ്കിലും ആകും. അവന്റെ കയ്യിൽ കാശില്ലാതാകുമ്പോൾ കോൾഡ് സ്റ്റോറിൽ നിന്നും സാധനങ്ങൾ ചന്ദ്രന്റെ അക്കൌണ്ടിൽ കടം വാങ്ങിക്കൊടുക്കാറുള്ളതാണ്. അതുകൊണ്ട് ചോദിച്ചാൽ തരാതിരിക്കില്ല. ആ ഒരു ഉറച്ച വിശ്വാസത്തിലായിരുന്നു ചന്ദ്രൻ.

പ്രാഥമിക പരിപാടികളെല്ലാം കഴിഞ്ഞ് ദിനേശൻ ഉണരുന്നതും നോക്കി അക്ഷമയോടെ ചന്ദ്രൻ കാത്തിരിക്കുമ്പോഴും ഓർമ്മ വരുന്ന നമ്പറുകളിൽ വിളിച്ച് പണം സംഘടിപ്പിക്കാനുള്ള ശ്രമവും നടത്തിയിരുന്നു. ആരും കൊടുക്കാൻ തെയ്യാറായില്ല. പലരും ഇല്ലാഞ്ഞിട്ടല്ല കൊടുക്കാതിരുന്നത്. ചന്ദ്രൻ മേടിച്ചാൽ കൊടുക്കാത്തവനുമല്ല. കയ്യിലുള്ളത് സ്വരുക്കൂട്ടി കാത്തു വച്ചിരിക്കുകയാണ് പലരും. ഡോളറുമായി രൂപയുടെ വില കുറയുന്നതും കാത്തിരിക്കുകയാണ്. ഡോളറിന് എഴുപതാകുമെന്ന് ഏതോ ഒരു യൂറോപ്യൻ പറഞ്ഞെന്നും പറഞ്ഞാ ടീവിയിലെ തത്സമയ വാർത്തയും നോക്കിയിരിപ്പ്. ഡോളറിന് അറുപതായപ്പോഴേ കിട്ടാവുന്നത്ര സംഘടിപ്പിച്ച് അയച്ചവരൊക്കെ പറ്റിയ മണ്ടത്തരത്തിന് ഇപ്പോൾ വ്യസനിക്കുകയാണ്.

ഇപ്പോൾ ഒരാളും കടമായി പണം കൊടുക്കില്ലെന്ന തിരിച്ചറിവ് മൂന്നാലു ഫോൺ വിളി കഴിഞ്ഞപ്പോഴേ ചന്ദ്രന് മനസ്സിലായി. ഇനി ആകെ ഒരു പ്രതീക്ഷ ദിനേശിലാണ്.  അവന് എന്തായാലും തന്നെ സഹായിക്കാതിരിക്കാനാവില്ല. പിന്നെ എഴുന്നേറ്റ് വന്നത് രാജേട്ടനാണ്. വിവരം പറഞ്ഞപ്പോൾ തന്നെ രാജേട്ടൻ പറഞ്ഞു.
“ഈ സമയത്ത് ഒരാളും കടം തരില്ല. പലിശക്കു പോലും കടം കൊടുക്കുന്നില്ല. ആരോടും ചോദിച്ചിട്ട് കാര്യമില്ല. താൻ കമ്പനിയിൽ നിന്നു തന്നെ ശമ്പളം അഡ്വാൻസ് വാങ്ങാൻ പറ്റുമോന്ന് നോക്ക്.”
കുറച്ച് കഴിഞ്ഞ് രാജൻ രഹസ്യമായി ചന്ദ്രന്റെ ചെവിയിൽ പറഞ്ഞു.
“ദിനേശന്റെ കയ്യിൽ കാശുണ്ട്. കഴിഞ്ഞ മാസത്തെ ശമ്പളം അവൻ ഇതുവരെ അയച്ചിട്ടില്ല. ഞാനൊരുമിച്ചാ മിനിഞ്ഞാന്നു കാശയക്കാൻ പോയത്. അവിടെ ചെന്നപ്പോൾ അവന്റെ കൂട്ടുകാരൻ ഒരാൾ അതിനകത്തുണ്ടായിരുന്നു. അവൻ പറഞ്ഞു രണ്ടു ദിവസം കൂടി കഴിഞ്ഞിട്ട് അയച്ചാൽ മതിയെന്ന്. ഇനിയും റേറ്റ് കുറയാൻ സാദ്ധ്യതയുണ്ടെന്ന്. അതു കാരണം അവൻ അയച്ചില്ലെന്ന് മാത്രമല്ല, ഒരു മാസത്തെ ശമ്പളം കൂടി  അഡ്വാൻസും വാങ്ങി കയ്യിൽ വച്ചിട്ടുണ്ട്. ഞാൻ പറഞ്ഞെന്ന് പറയണ്ട...!”
അതു കൂടി കേട്ടതോടെ ചന്ദ്രൻ ആശ്വാസം കൊണ്ടു.

എട്ട് മണി കഴിഞ്ഞിരുന്നു ദിനേശ് എഴുന്നേറ്റ് വരുമ്പോൾ. വന്നപടി ബാത്ത് റൂമിലേക്ക് ചെന്നെങ്കിലും രാജേട്ടൻ അകത്തുണ്ടായിരുന്നതു കൊണ്ട് നേരെ അടുക്കളയിലേക്ക് ചായ തിളപ്പിക്കാനായി കയറി. തൊട്ടു പിറകെ ചന്ദ്രനും എത്തി. അടുക്കളയിൽ വച്ച് ചന്ദ്രൻ പറഞ്ഞു. “ദിനേശെ... ഞാനൊരുത്തിരി ടെൻഷനിലാ... രണ്ടാഴ്ച കഴിഞ്ഞിട്ടേ പ്രസവമുണ്ടാകുള്ളൂന്ന് പറഞ്ഞിട്ട് ഇന്ന് വെളുപ്പിന് ആശുപത്രിയിൽ അഡ്മിറ്റാക്കി. ഇന്നു തന്നെ പ്രസവമുണ്ടാകുമെന്നാ ഡോക്ടർ പറഞ്ഞിരിക്കുന്നേ... പെട്ടെന്ന് ആശുപത്രിയിൽ വല്ലതും കെട്ടി വക്കേണ്ടി വന്നാൽ അവളുടെ കയ്യിൽ അതിനുള്ള കാശുണ്ടാകാൻ വഴിയില്ല. ശബളം കിട്ടാൻ രണ്ടാഴ്ച കൂടിയില്ലെ. നീയെന്നെ ഒന്നു സഹായിക്കണം. ഒരു നൂറു ദിനാർ തരണം. ശമ്പളം കിട്ടിയാൽ ഉടൻ തരാം...” പ്രതീക്ഷാപൂർവ്വമുള്ള അവസാന കച്ചിത്തുരുമ്പായ ആ ശബ്ദത്തിന് ഏതു കഠിനഹൃദയന്റേയും കരളുരുക്കാനുള്ള ഹൃദയദ്രവീകരണ ടോൺ ആയിരുന്നു.
പക്ഷേ, ആ ഹൃദയമില്ലാത്തവന് കരളേയില്ലായിരുന്നു. കേട്ടതു പടി അവൻ പറഞ്ഞു.
“അയ്യോ... ചന്ദ്രേട്ടാ... ഞാൻ ഉണ്ടായിരുന്ന കാശു മുഴുവൻ ബാങ്കിലേക്കയച്ചു രണ്ടു ദിവസം മുൻപ്. ഡോളറിന് അറുപത് രൂപ  ആയില്ലെ അന്ന് തന്നെ....”

പിന്നീടവൻ മുഖം തിരിച്ച് ചായക്ക് വെള്ളം അടുപ്പത്ത് വക്കാൻ തുടങ്ങി. ചന്ദ്രനു നേരെ മുഖം കൊടുത്തില്ല. അതു മനസ്സിലായ ചന്ദ്രൻ തിരിഞ്ഞു നടന്നു. ആ കണ്ണുകൾ അവസാന കച്ചിത്തുരുമ്പും കൈ വിട്ടതോടെ നിറയാൻ തുടങ്ങി. ബാത്ത് റൂമിൽ നിന്നും ഇറങ്ങി വന്ന രാജന്  ചന്ദ്രന്റെ മുഖം കണ്ടതും ദിനേശനും കൈവിട്ടെന്ന് ബോദ്ധ്യമായി.

അകത്ത് ബെഡ്ഡിൽ പോയി കിടന്ന  ചന്ദ്രന്റടുത്തേക്ക് രാജനും ചെന്ന് കട്ടിലിലിരുന്നു.
രാജൻ പറഞ്ഞു.
“ഇന്നു തന്നെ അയക്കണ്ടെ. നാളത്തേക്കാണെങ്കിൽ എന്റെ കമ്പനിയിൽ നിന്നും അറബി സുഹൃത്തുക്കളോടാരോടെങ്കിലും കടം വാങ്ങിക്കാമായിരുന്നു. എനിക്കിന്നോഫാ... ”
 “പറഞ്ഞിട്ട് കാര്യമില്ല രാജേട്ടാ... രൂപക്ക് വില കുറയുമ്പോൾ  മനുഷ്യത്വം പോലും മരവിക്കുന്നു. ഇതുവരെ കാണിച്ച സ്നേഹം,ദയ, കാരുണ്യം ഒന്നിനും കണ്ണും കാതും ഇല്ലാതാകുന്നു.  ഇനി കമ്പനിയിൽ മാനേജരോട് ചോദിച്ചു നോക്കണം. അതും എനിക്ക് സംശയമാ.. കാരണം കമ്പനിയിലെ രണ്ടിന്റ്യൻസും ഇതിനകം ലോൺ ചോദിച്ചിട്ട് കൊടുത്തിട്ടില്ല. അവർക്ക് അത്യാവശ്യമുണ്ടായിട്ടല്ല,  രൂപയുടെ മൂല്യം കുറഞ്ഞത് മുതലാക്കാനായിരുന്നെന്ന് മാനേജർക്ക് മനസ്സിലായി. അതു കൊണ്ടാ ചോദിച്ചാൽ കിട്ടുമോന്ന് എനിക്കും ഒരു സംശയം...”
“ഇനി കിട്ടിയാലും ഇന്നു തന്നെ എങ്ങനെ നാട്ടിലെത്തിക്കും...” രാജൻ
“അതും ഒരു പ്രശ്നമാ.. ഇത്തരം സന്ദർഭങ്ങളിൽ പെട്ടെന്ന് പണമെത്തിക്കാനുള്ള നേരായ സംവിധാനങ്ങളൊന്നും നിലവിലില്ലല്ലൊ..”
“പിന്നെ ‘ഉണ്ടി’യിൽ അയക്കേണ്ടി വരും. ആ കോൾഡ് സ്റ്റോറിലെ മജീദിന്റടുത്ത്  കൊടുത്താൽ മതി. ഫോൺ ചെയ്ത് അവൻ കാശ് ആശുപത്രിയിൽ എത്തിച്ചോളും അപ്പോൾ തന്നെ....”
ചന്ദ്രൻ തലകുലുക്കിയിട്ട് ഡ്രെസ്സ് ചെയ്യാനായി  എഴുന്നേറ്റതും രാജൻ ഓർമ്മിപ്പിച്ചു
"അഥവാ... കമ്പനിയിൽ നിന്നും കാശു കിട്ടിയില്ലെങ്കിൽ വിഷമിക്കണ്ട. എന്നെ വിളിച്ച് പറഞ്ഞാൽ മതി. മജീദിക്കാന്റെ അടുത്ത് കാശ് ഇന്നു തന്നെ ആശുപത്രിയിലെത്തിക്കാൻ ഏർപ്പാടാക്കാം. നാളെ ഞാൻ പൈസ ശരിയാക്കി കൊടുത്തോളാം....!”

നമ്മൾ സഹായിച്ചിട്ടുള്ളവരൊന്നും ഒരാവശ്യം വരുമ്പോൾ കൂടെ ഉണ്ടാവണമെന്നില്ല. പകരം നമ്മൾക്ക് ഒരു പരിചയവുമില്ലാത്തവരാകും പലപ്പോഴും ഓടിയെത്തുക. ഒരു കുളിർമഴ പെയ്ത  മനസ്സുമായി ചന്ദ്രൻ പുറത്തിറങ്ങി നടന്നു....