Tuesday 1 February 2011

സ്വപ്നഭുമിയിലേക്ക്... ( 34 )


[ശേഖരേട്ടൻ സ്ത്രീധനം വാങ്ങാതെ വിവാഹം കഴിക്കാൻ തെയ്യാറായ പെണ്ണ് ,
‘ഈ വിവാഹത്തിനു സമ്മതമല്ലെന്നു’ പറയുന്നിടത്തു നിന്നും...... ]

തുടരുന്നു....

നല്ല പാതി...

അന്നു തന്നെ ശേഖരേട്ടന്റെ ബന്ധു വിവരമറിയാനായി പുറപ്പെട്ടു. ശേഖരേട്ടൻ ഒരു കാര്യം പ്രത്യേകം പറഞ്ഞയച്ചിരുന്നു.
“എന്റേയൊ, നമ്മുടെ കുടുംബത്തിന്റേയൊ എന്തെങ്കിലും സ്വഭാവദൂഷ്യമോ മറ്റൊ പറഞ്ഞിട്ടാണ് അവർ ഒഴിവാകുന്നതെങ്കിൽ ഇങ്ങു പോരെ. അതു നിഷേധിക്കാനൊന്നും പോകണ്ട. നമുക്ക് മറ്റുള്ളവരെ പോയി കാണാം. അതല്ല മറ്റു വല്ലതുമാണെങ്കിൽ അത് എന്താണെന്നറിയണം...”

ബന്ധു പോയി തിരിച്ചു വരുന്നത് വരെ മുള്ളിന്മേലായിരുന്നു ശേഖരേട്ടന്റെ നിൽ‌പ്പ്. വരാൻ വൈകുന്നതു കൊണ്ട് ഞങ്ങൾ കവലയിലേക്ക് നടന്നു. ഉച്ച കഴിഞ്ഞപ്പോഴാണു ബന്ധു തിരിച്ചെത്തിയത്. വന്നപാടെ വഴിയിൽ വച്ചു തന്നെ കാര്യങ്ങൾ അറിഞ്ഞു.

‘സ്ത്രീധനം’ തന്നെ പ്രശ്നം....!!

സിനിമകളുടെ സ്വാധീനം അത്രക്കുണ്ടായിരുന്നു. അന്നു ഇന്നത്തെപ്പോലെ സീരിയലുകളൊന്നും ഉണ്ടായിരുന്നില്ല. പുതു മണവാട്ടിയുടെ കഴുത്തിലും കാതിലും മറ്റും കിടക്കുന്ന ആഭരണങ്ങൾ, കല്യാണസാരി എന്നിവ പിടിച്ച് നോക്കി പെണ്ണുങ്ങൾ ചോദിക്കുന്നതു കണ്ടിട്ടില്ലെ...
‘ഇതെത്ര പവനാ..?’
‘ഇതെവിടെന്നു വാങ്ങീതാ... ഈ നരുന്ത് മാല....?’
“ഇതിലും വലിയ കസവായിരുന്നു എന്റെ രണ്ടാം സാരിക്ക്...”
‘ കല്യാണത്തിനു വരുന്ന പെണ്ണുങ്ങൾ മാത്രമല്ല, സ്വന്തം നാത്തൂന്മാരും അമ്മായിയമ്മയുമൊക്കെ ഒരു പേടിസ്വപ്നമാണല്ലൊ....!!
അപ്പോൾ ആവശ്യത്തിന് ആഭരണങ്ങൾ കൂടി ഇല്ലാതെ ചെന്നാലൊ...?!!
അതായിരുന്നു പെങ്കൊച്ചിനുണ്ടായ മന:മാറ്റത്തിനു കാരണം.

‘എനിക്കു തരാനുള്ളത് സ്വർണ്ണമായിത്തന്നെ കല്യാണത്തിനു കിട്ടണം. ഇല്ലെങ്കിൽ എനിക്കു കല്യാണം വേണ്ട...!’
പെണ്ണു ഒറ്റക്കാലിൽ നിന്നു. ആരൊക്കെ പറഞ്ഞിട്ടും സമ്മതിച്ചില്ല.
‘അവിടെ ചെന്ന് തലയും താഴ്ത്തി നിൽക്കാൻ എനിക്കാവില്ല...! എനിക്കങ്ങനെ ഒരിടത്തും പോയി പൊറുക്കണ്ട....!!’

ഈ തീരുമാനം മാറ്റാൻ അന്ന് ഉച്ചവരെയുള്ള സമയം മുഴുവൻ ഉപയോഗിക്കേണ്ടി വന്നു. അവസാനം മന:മില്ലാ മനസ്സോടെയാണെങ്കിലും സമ്മതം വാങ്ങിയിട്ടാണ് ബന്ധു തിരിച്ചെത്തിയത്. ഇതറിഞ്ഞതോടെ ഞങ്ങൾക്കെല്ലാം ആശ്വാസമായി....
പിന്നെ താമസമുണ്ടായില്ല. കല്യാണത്തിനുള്ള ഒരുക്കങ്ങൾ പെട്ടെന്നു തന്നെ ആരംഭിച്ചു.

ശേഖരേട്ടൻ വന്നു പെണ്ണു കണ്ടതിന്റെ പത്താം ദിവസം അവളുടെ കഴുത്തിൽ താലി ചാർത്തി സ്വന്തമാക്കി....!!!
ആദ്യത്തെ മൂന്നു ദിവസം പെൺവീട്ടിലാണ്.
ആഭരണങ്ങൾ ഒന്നുമില്ലാതെയൊന്നും അവർ ഇറക്കിവിട്ടില്ല. അത്യാവശ്യം വേണ്ടതൊക്കെ അണിഞ്ഞിരുന്നു. ആദ്യ രാത്രിയിൽ തന്നെ ശേഖരേട്ടൻ വിവരങ്ങളെല്ലാം ചോദിച്ചു മനസ്സിലാക്കി.
ചിലതൊക്കെ മനസ്സിൽ കുറിച്ചിട്ടു.

പിറ്റെ ദിവസം കാലത്ത് ശേഖരേട്ടൻ വീട്ടിലേക്കു പോന്നു. കലവറക്കാരനും പന്തലുകാരനും ശേഖരേട്ടനെ കാത്തിരിക്കുന്നുണ്ടായിരുന്നു. അവരെയെല്ലാം സന്തോഷത്തോടെ പറഞ്ഞയച്ച് കഴിഞ്ഞപ്പോൾ പോക്കറ്റ് കാലിയായിക്കഴിഞ്ഞിരുന്നു....!

വൈകുന്നേരം തിരിച്ച് പെൺ‌വീട്ടിലെത്താൻ വണ്ടിക്കാശില്ലായിരുന്നു. പോകാൻ നേരം എന്റെ പോക്കറ്റിൽ കയ്യിട്ട് ഉണ്ടായിരുന്ന നൂറു രൂപയും എടുത്ത് സ്വന്തം പോക്കറ്റിലിട്ടു. എന്നിട്ട് പറഞ്ഞു “പറ്റുമെങ്കിൽ ഒരു പത്തഞ്ഞൂറു രൂപ നാളെ നീ ഉണ്ടാക്കി വക്കണം. എന്റെ കയ്യിൽ കാശൊന്നുമില്ല.....!!”
“എന്തു പറ്റി ശേഖരേട്ടാ.. അവിടെ ജോലി ഒന്നും ഉണ്ടായിരുന്നില്ലെ...?”
വിശ്വസിക്കാനാവാതെ ഞാൻ ചോദിച്ചു.
“അതു മാത്രമെയുള്ളു....! ശമ്പളം മാത്രമില്ല....!!”
അപ്പോഴേക്കും അങ്ങകലെ നിന്നും ബസ്സു വരുന്നതു കാണാമായിരുന്നു.
“ഉണ്ടാവൊ നിന്റടുത്ത്...?”
“എന്റെ കയ്യിൽ എവിടെന്നാ ശേഖരേട്ടാ...! ഉണ്ടായതും കടം വാങ്ങിയതും പണയം വച്ചതും എല്ലാം കൂടി ആ ഏജന്റിനു പണ്ടാറടങ്ങീട്ട് മാസം എത്രയായി....!! ഇതു വരെ ഒരു വിവരോമില്ല... കടക്കാരു നേരെ വരുമ്പോ... ഞാൻ ഒളിച്ചു നടക്കാ.....!”
“ സാരമില്ലടാ... മറ്റാരുടെ അടുത്തെന്നെങ്കിലും വാങ്ങാം... ദേ ബസ്സു വന്നു.. ഞാൻ പോട്ടെ. എടാ ആരോടും പറയല്ലെ.... കയ്യിൽ കാശില്ലാത്ത കാര്യം എന്റഛനു മാത്രേ അറിയുള്ളു....!”

ശേഖരേട്ടൻ പോയിക്കഴിഞ്ഞപ്പോൾ ഞാനോർത്തത് ‘ഇങ്ങനെയാണെങ്കിൽ എന്തിനാ ഇല്ലാത്ത കാശും ഉണ്ടാക്കി കൊടുത്ത് അങ്ങോട്ടു പോണെ..!!’

സമയക്കുറവു കാരണം ഭാര്യവീട്ടിലെ പൊറുതി രണ്ടു ദിവസമാക്കി ചുരുക്കി.
ഇനി രണ്ടു ദിവസം ശേഖരേട്ടന്റെ വീട്ടിൽ.
ഈ പൊറുതി കഴിഞ്ഞ് തിരിച്ചു പോകുമ്പോൾ ഒരു ചടങ്ങുണ്ടത്രെ....!?
അവിടെയുള്ളവർക്ക് ആവശ്യമുള്ള ഡ്രെസ്സൊക്കെ എടുത്തു കൊടുക്കണം. പിന്നെ പ്രായമായവരുണ്ടെങ്കിൽ അവർക്ക് ഡ്രെസ്സ് മാത്രം പോരാ.. കൈമടക്കും കൊടുക്കണോത്രെ...!!? അത് ഭാര്യ പറഞ്ഞപ്പഴാ തിരിയുന്നത്.

‘ഈ വക വൃത്തികെട്ട ചടങ്ങൊക്കെ ആരാ ണ്ടാക്കി വച്ചെ ന്റെ ദൈവമേ..!!’
ശേഖരേട്ടൻ തലയിൽ കൈ വച്ചു പോയി.

“നമ്മുടെ കല്യാണത്തിന്റെ അന്നത്തെ ചടങ്ങൊഴികെ മറ്റു പല പരിപാടികളും വേണ്ടാന്നു വച്ചില്ലെ...?”
“അത് സമയം ഇല്യാത്തോണ്ടല്ലെ...? ഇതും അതും തമ്മിൽ എന്തു ബന്ധം...? ”
“ഈ ചടങ്ങും അങ്ങു വേണ്ടന്നു വയ്ക്കരുതോ....?”
“അയ്യടാ മോനെ...! ഇതിനെന്താ ബുദ്ധിമുട്ട്...?”
“എന്നു ചോദിച്ചാൽ....!”
എങ്ങനെയാ അതു പറയുകയെന്നു ഒരു നിമിഷം ചിന്തിച്ചു. ശേഖരേട്ടന്റെ മുഖത്തെ ചമ്മൽ കണ്ട് പെങ്കൊച്ചിനു ചിരി വന്നു.
“എന്താ.. പറയ്... ?”

ഇനിയും ഒളിച്ച് വച്ചിട്ട് കാര്യമില്ലെന്ന് തോന്നി. എന്തായാലും അറിയണം. ശേഖരേട്ടൻ പറഞ്ഞു. “പ്രശ്നം.. കാശിന്റെ കാര്യം തന്നെ. ഗൾഫിലാണെന്നു പറഞ്ഞതു കൊണ്ട് കാര്യമൊന്നുമില്ല. ജോലിയുണ്ട്. പക്ഷെ, ശമ്പളമില്ല. ഇപ്പൊത്തന്നെ ഒൻപതു മാസത്തെ ശമ്പളം കിട്ടാനുണ്ട്. കൃത്യമായ ശമ്പളം കിട്ടിയിരുന്നെങ്കിൽ ഞാൻ ഒരു കൊല്ലം മുൻപേ വരുമായിരുന്നു. ശമ്പളം മുഴുവൻ കിട്ടിയിട്ട് നാട്ടിൽ വരാൻ കാത്തിരുന്നാൽ നാട്ടിൽ വരവ് നടക്കില്ലെന്നു ബോദ്ധ്യപ്പെട്ടപ്പൊഴാണ് ടിക്കറ്റ് മാത്രം വാങ്ങി അവിടന്നു തിരിച്ചത്. പോരുമ്പോൾ ആകെ തന്നത് ഒരുമാസത്തെ ശമ്പളമാണ്. കൂടെയുള്ള രണ്ടു പേരും തന്നു അവരുടെ ഒരു മാസത്തെ ശമ്പളം. അതിൽ നിന്നും കുറച്ചു സാധനങ്ങൾ വാങ്ങി. പിന്നെ....”
കഴുത്തിലെ താലിമാലയിലെ താലിയുടെ ഭാഗം കയ്യിലെടുത്തിട്ട് പറഞ്ഞു.
“ പിന്നെ.. ഈ താലിമാലയും..! ബാക്കിയുള്ള കാശേ കയ്യിലുണ്ടായിരുന്നുള്ളു. അത് കല്യാണം കഴിഞ്ഞതോടെ കാലിയായി. ഇനി എന്തിനും കടം വാങ്ങണം. അതുകൊണ്ടാണ് ഇത്തരം അനാവശ്യ ചിലവുകൾ ഒഴിവാക്കാമെന്നു പറഞ്ഞത്....!! അല്ലെങ്കിലും കുറച്ചു കാശ് കിട്ടിയാലെ തിരിച്ചു പോകാൻ പറ്റൂ. കൂട്ടുകാർക്ക് രണ്ടു മൂന്നു ജോഡി ‘ബാറ്റ ഷൂ’ വാങ്ങണം. പിന്നെ എല്ലാവർക്കും ഈരണ്ടു തോർത്തും വാങ്ങണം.”

നല്ലപാതി കുറച്ചു നേരം പതിയുടെ മുഖത്തെക്കു തന്നെ നോക്കിയിരുന്നു.
ആ നോട്ടം തിരിച്ചറിഞ്ഞ പതി പതിയെ പറഞ്ഞു.
“ ഗൾഫുകാരനെന്നു കേട്ടപ്പൊ പെട്ടി നിറയെ കാശുമായിട്ടാ വന്നതെന്നു വിചാരിച്ചിട്ടുണ്ടാകും ല്ലെ..?!!”
നല്ലപാതി കുറച്ചു കൂടി ചേർന്നിരുന്നിട്ട് പറഞ്ഞു.
“നാളെ നമ്മൾ പോകുമ്പോൾ അവർക്ക് ഡ്രസ്സൊക്കെ കൊടുക്കണം.... അല്ലെങ്കിൽ അവരൊക്കെ എന്തു വിചാരിക്കും. ചേട്ടനാണതിന്റെ നാണക്കേട്...!”
“അത്രക്കു സീരിയസ്സാണൊ....!? എങ്കിൽ നമുക്ക് വാങ്ങാം. സാരമില്ല ആരോടെങ്കിലും കടം മേടിക്കാം..”
“ആരോട് വാങ്ങാനാ...?”
“സമീറിന്റെ അടുത്ത് കാണും കാശ്.... നാളെ ചോദിച്ചു നോക്കാം”

ഒരു നിമിഷം കഴിഞ്ഞ് നല്ലപാതി പറഞ്ഞു.
“കല്യാണം കഴിഞ്ഞിട്ട് മൂന്നാലു ദിവസേ ആയുള്ളു... അപ്പൊഴേക്കും കടം ചോദിക്കാൻ പോയാൽ.... വേണ്ട... ആരോടും ചോദിക്കണ്ടാ... !”
“ആരോടും ചോദിക്കാതെ പിന്നെ...?”
“അവരൊക്കെ എന്തു വിചാരിക്കും...?! കല്യാണം കഴിഞ്ഞ് പിറ്റേന്ന് ചേട്ടൻ കുത്തുപാള എടുത്തുന്ന് പറയും...!!?”

ശേഖരേട്ടനു ചിരിക്കാനാണ് തോന്നിയത്....
ചിരിയുടെ ശക്തി കൂടിയപ്പോൾ പെങ്കൊച്ച് വായ പൊത്തി....
“എന്തിനാ ഇങ്ങനെ ചിരിക്കണെ....!!?”
“ഇതൊക്കെ എവിടെന്നാ പഠിച്ചെ....? ഒരുപാടു കാലം കുടുംബം നടത്തി പരിചയമുള്ള പോലാണല്ലൊ സംസാരം... ?!”
പെങ്കൊച്ച് ഒരു പുഞ്ചിരിയോടെ പറഞ്ഞു.
“ഇതൊന്നും മനസ്സിലാക്കാൻ അത്ര പരിചയം ഒന്നും വേണ്ടാ.... ഈ നാട്ടിൽ നടക്കണ കാര്യങ്ങൾ നമ്മൾ കേൾക്കുന്നതല്ലെ... !?”
“പിന്നെന്താ ഒരു വഴി...? എന്റെ കൂട്ടുകാരാരും നാട്ടിൽ വന്നിട്ടുമില്ല...”
“ഞാൻ പറയട്ടെ ഒരു കാര്യം...!!”
“ങൂം... പറയ്.. തന്റെ കയ്യിൽ കാശു വല്ലതും...?!”
“ഏയ്... എന്റെ കയ്യിൽ ഒന്നുമില്ല..... ഉണ്ടായിരുന്നത് കല്യാണത്തിനു വന്നപ്പൊ ‘ഒരു ബൊക്കെയും പൂമാലയും‘ തന്നല്ലെ സ്വികരിച്ചെ.... അത് ഞാൻ വാങ്ങിയതാ...! പിന്നെ ഒരു സ്വർണ്ണമാല ചേട്ടന്റെ കഴുത്തിൽ ഇട്ടില്ലെ... അതും ഞാൻ വാങ്ങിയതാ....!!?”

അപ്പൊഴാണ് ശേഖരേട്ടൻ തന്റെ കഴുത്തിൽ തടവിയത്. ശരിയാണല്ലൊ..
താൻ പടിക്കൽ നിന്നും മുറ്റത്തെക്കു കയറുമ്പോൾ ആരൊ ഒരു കുട്ടി തന്റെ കയ്യിൽ ഒരു ബൊക്കെ തന്നു. മറ്റൊരാൾ ഒരു സ്വർണ്ണമാല കഴുത്തിലണിയിക്കുകയും ചെയ്തിരുന്നു....!
ഈ മാല മതിയല്ലൊ.. ഈ പ്രശ്നങ്ങൽക്കൊക്കെ പരിഹാരം കാണാൻ.....!!?

ശേഖരേട്ടന്റെ ചുണ്ടിൽ ഒരു ഗൂഢ മന്ദസ്മിതം വിരിയുന്നത് പെങ്കൊച്ചിന്റെ കണ്ണിൽ പെട്ടു. അതു വായിച്ചറിഞ്ഞ നല്ല പാതി ഉടനെ ചെവിയിൽ പറഞ്ഞു.
“അതു മനസ്സിലിരിക്കട്ടെ മോനേ...!! അതു പണയം വക്കാനൊന്നും ഞാൻ സമ്മതിക്കില്ല.... അത് എപ്പഴും ചേട്ടന്റെ കഴുത്തിൽ തന്നെ കാണണം..!”

പുഞ്ചിരിയോടെ തന്നെ ശേഖരേട്ടൻ പറഞ്ഞു.
“എനിക്ക് മാല കഴുത്തിലിട്ടൊണ്ട് നടക്കുന്നതിനോട് ഒരു താലപര്യവുമില്ല. പണ്ട്, ചെറുപ്രായത്തിൽ ഒരു മാല കഴുത്തിൽ ഉണ്ടായിരുന്നതായി ഓർമ്മേണ്ട്... അഛൻ പുരപണിക്കോ മറ്റോ അത് ഊരി വിറ്റിരുന്നു. പിന്നെ ഞാൻ ഇതുവരെ ഉപയോഗിച്ചിട്ടില്ല... തന്നെയുമല്ല, ഗൾഫിൽ പോണ ഞാൻ ഇതൊന്നും കൊണ്ടു പോകില്ല. ഇനി കൊണ്ടുപോകാമെന്നു വച്ചാലും സൌദിയിൽ ഇതൊക്കെ ആണുങ്ങൾക്കു ഉപയോഗിക്കാൻ പാടില്ല. അവരു പിടിച്ചകത്തിടും...!! ”
“എന്നാലും ഇത് ഒന്നും ചെയ്യണ്ട... ഞാൻ സമ്മതിക്കില്ല...! ഞാൻ പറയാൻ വന്നതു പറയട്ടെ....?” “ങൂം.. പറയ്....!!?”

നല്ലപാതി തിരിഞ്ഞിരുന്ന് തന്റെ കയ്യിലെ വളകളിൽ രണ്ടെണ്ണം ഊരി ശേഖരേട്ടന്റെ കയ്യിൽ വച്ചു കൊടുത്തു....!!
ഒരു നിമിഷം ശേഖരേട്ടൻ ഞെട്ടി...!!
കയ്യിലിരുന്നു വളകൾ വിറകൊള്ളുന്നതായി തോന്നി....!
പെട്ടെന്നു വളകൾ രണ്ടും ചുവന്ന് അഗ്നിവലയം പോലെ ജ്വലിച്ചു....!!
പൊള്ളിയതു പൊലെ കൈ കുടഞ്ഞു...!!
വളകൾ രണ്ടും നിലത്ത് വീണ് കട്ടിലിന്നടിയിലേക്ക് ഉരുണ്ടു പോയി....
എന്തൊ കണ്ടു പേടിച്ച മുഖവുമായി തന്റെ നല്ല പാതിയെ നോക്കി പതുക്കെ തലയാട്ടി.....
“വേണ്ടാ... അതു വേണ്ടാ.....!”
“വേണം...!”
“ പാടില്ല...! ഞാനങ്ങനെ ചെയ്യാൻ പാടില്ല.....!”
“ഇതൊന്നും ആരും അറിയാൻ പോകുന്നില്ല... ഞാനാരോടും പറയില്ല...!”
“മോൾക്ക് ഇട്ടു നടക്കാനായി ഇല്ലാത്ത കാശ് ഉണ്ടാക്കി വാങ്ങിത്തന്നതാ... അത് ഞാൻ ദുരുപയോഗം ചെയ്യാൻ പാടില്ല.....!!”
“ഇതു ദുരുപയോഗമൊന്നുമല്ല.... ഞാനായിട്ട് ഊരിത്തരുന്നതല്ലെ.... എന്നാലും ഇനി ഒരാളോടും കടം വാങ്ങരുത്...!!”
“വേണ്ട.. ഇതിവിടെ നിറുത്താം. നമുക്ക് കിടക്കാം. നേരം ഒരുപാടായി....”
ശേഖരേട്ടൻ ബെഡ്ഡിലേക്ക് ചാഞ്ഞു...

കുളികഴിഞ്ഞ് ഉണങ്ങാത്ത മുടിത്തുമ്പിൽ തുളസിക്കതിരും ചൂടി ആവി പറക്കുന്ന ചായയുമായി നിൽക്കുന്ന നല്ലപാതിയുടെ ചിരിക്കുന്ന മുഖമാണ് കണ്ണു തുറന്നപ്പോൾ കണി കണ്ടത്...!
അപ്പോഴാണ് ശ്രദ്ധിച്ചത്....
താലിമാലയും കാതിലെ തുക്കും, കയ്യിൽ ഓരോ വളകളും മാത്രം....!!
ബാക്കിയെല്ലാം അഴിച്ചുമാറ്റിയിരുന്നു....

ആകാംക്ഷയോടെ ശേഖരേട്ടൻ ചോദിച്ചു.
“ഇതെന്താ ഇങ്ങനെ... കല്യാണം കഴിഞ്ഞിട്ടു ഇത്രേം ദിവസമല്ലെ ആയുള്ളു...?”
“ബാക്കിയെല്ലാം ഊരി പെട്ടിയിൽ വച്ച് പൂട്ടി. ആരു ചോദിച്ചാലും ഞാൻ അങ്ങനെയെ പറയൂ...!!?” “താനിതെന്തിന്റെ പുറപ്പാടാ...?”
“ഇന്നലെ പറഞ്ഞതു തന്നെ....! ഞാനും ചേട്ടനുമല്ലാതെ ഒരാളും അറിയരുത്...!!
ഇവിടെ അടുത്തെങ്ങും കൊടുക്കണ്ട....!! പണയം വച്ചാൽ ആവശ്യത്തിനുള്ള കാശ് കിട്ടില്ല. വിൽക്കാ നല്ലത്....!!”

നല്ലപാതി എല്ലാം തീരുമാനിച്ചുറപ്പിച്ചിരുന്നു....!
ആ മുഖം അത് വ്യക്തമാക്കുന്നുണ്ടായിരുന്നു....!
ശേഖരേട്ടൻ നല്ലപാതിയുടെ മുഖത്തേക്കു തന്നെ ഉറ്റുനോക്കിയിരുന്നു....
ഒരു തീരുമാനം എടുക്കാൻ കഴിയാതെ....!
നല്ലപാതിയെ നിഷേധിക്കാനും കഴിയാതെ....!
എന്തു ചെയ്യണം....?!!

ബാക്കി അടുത്ത പോസ്റ്റിൽ....

23 comments:

Kadalass said...

നന്നായി എഴുതി
എല്ലാ ആശംസകളും നേരുന്നു

നികു കേച്ചേരി said...

അപ്പോ തീരുമാനിച്ചുല്ലേ,“തുടരൻ”.
ഭാവുകങ്ങൾ.

രമേശ്‌ അരൂര്‍ said...

ഭര്‍ത്താവിന്റെ ജീവിത ഭാരം അറിഞ്ഞു പ്രവര്‍ത്തിക്കുന്ന ഭാര്യ ..ശേഖരേട്ടന്റെ ഭാഗ്യം ..

krishnakumar513 said...

കൊള്ളാം വീകെ,തുടരൂ...

ramanika said...

കുറച്ചു നേരം ശേഖരേട്ടന്റെ നല്ലപാതിയെ ഓര്‍ത്ത്‌ ആനന്ദിച്ചു ശരിക്കും ഭാഗ്യവാന്‍ ശേഖരേട്ടൻ ..
വളരെ മനോഹരമായി ഈ പോസ്റ്റ്‌ !

Unknown said...

പാതിക്ക് വെച്ചാണ് വായിക്കാന്‍ തുടങ്ങിയേന്നറിയാലോ, സമയം കിട്ടിയാല്‍ മുഴുവന്‍ വായിക്കാം :)

ഈ തുടരന്റെയിടയ്ക്ക് ചെറുതുമൊക്കെ പോസ്റ്റാം, അത് വായനക്കാരെ ആകര്‍ഷിക്കും.

A said...

കൂടുതല്‍ interesting ആയി വരുന്നു. നല്ല പാതിയുടെ തീരുമാനം നല്ലതിനെ ആവൂ. നല്ല എഴുത്ത്

വീകെ said...

മുഹമ്മദ്കുഞ്ഞി വണ്ടൂർ:-
ആദ്യമായിട്ടാണേന്നു തോന്നുന്നു ഇവിടെ അല്ലെ..?വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.

നികുകേച്ചേരി:-
വളരെ നന്ദി.

രമേശ് അരൂർ:- എല്ലാ ഭാര്യമാരും ഇങ്ങനെയായാൽ...!?
അഭിപ്രായത്തിനു വളരെ നന്ദി.

കൃഷ്ണകുമാർ:-
വളരെ നന്ദി.

രമണിക:-
അഭിപ്രായത്തിനു വളരെ നന്ദി.

നിശാസുരഭി:- നിർദ്ദേശത്തിന് വളരെ നന്ദി. സമയം ഒരു പ്രശ്നം തന്നെ.
ഇതു ‘തുടരൻ‘ ആയതുകൊണ്ടാണ് രണ്ടാഴ്ചയിലൊരിക്കലെങ്കിലും ഒരു പോസ്റ്റ് ഇടണം എന്ന നിർബ്ബന്ധബുദ്ധി കാണിക്കുന്നത്.
തുടരൻ അല്ലാതായാൽ ഒരു കൃത്യനിഷ്ട അക്കാര്യത്തിൽ ഉണ്ടാവില്ലാന്നു മാത്രമല്ല, വിഷയ ദാരിദ്ര്യവും അനുഭവപ്പെടും എന്നതാണ് എന്റെ അനുഭവം.

വന്നതിനും അഭിപ്രായത്തിനും നിർദ്ദേശത്തിനും വളരെ വളരെ നന്ദി.

സലാം:-
വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.

sm sadique said...

ഇൻഷാ അല്ലാഹ്
ഒന്നിച്ച് വായിക്കാം

jyo.mds said...

ഇങ്ങിനെയും നിസ്സഹായരായ ഗഫ് കാര്‍ ഉണ്ടല്ലേ.ഭാര്യാധര്‍മ്മം നിര്‍വഹിച്ച നല്ല പാതി. ശേഖരേട്ടന്‍ നന്മകള്‍ നേരുന്നു. തുടരൂ

jyo.mds said...

ഇങ്ങിനെയും നിസ്സഹായരായ ഗഫ് കാര്‍ ഉണ്ടല്ലേ.ഭാര്യാധര്‍മ്മം നിര്‍വഹിച്ച നല്ല പാതി. ശേഖരേട്ടന് നന്മകള്‍ നേരുന്നു. തുടരൂ

Typist | എഴുത്തുകാരി said...

നല്ല ഒരു പെൺകുട്ടിയെ നല്ലപാതി ആയി കിട്ടിയ ശേഖരേട്ടൻ ഭാഗ്യവാൻ.

ajith said...

വീകെ, ഞാനൊരു സത്യം പറയട്ടെ, ഞെട്ടരുത്. ഹൈസ്കൂള്‍ സമയത്തൊക്കെ മനോരമ, മംഗളം വാരികകള്‍ക്ക് കാത്തിരുന്ന ആകാംക്ഷയോടെ നിങ്ങളുടെ പോസ്റ്റിനായി കാത്തിരിക്കുന്നു. അത്ര ആകര്‍ഷകമാണ് നിങ്ങളുടെ എഴുത്ത്.

പട്ടേപ്പാടം റാംജി said...

കാര്യങ്ങള്‍ കണ്ടറിഞ്ഞു പ്രവര്‍ത്തിക്കുമ്പോള്‍ ജീവിതത്തില്‍ ആനന്ദം തനിയെ കൈവരും.
എനിക്ക് തോന്നിയതാണോ എന്നറിയില്ല നല്ല പാതി പ്രയോഗത്തില്‍ എന്തോ ഒരിത് പോലെ തോന്നി അശോക്‌.

വീകെ said...

എസ്‌എം സാദിക്:- വന്നതിന് നന്ദി.

ജ്യൊ:- ഗൾഫ്കാർ എന്നാൽ എത്ര പേരുണ്ടാകും കൈ നിറയെ കാശുമായി നാട്ടിൽ വരുന്നവർ. അങ്ങനെ വരുന്നവരിൽ അധികം പേരും പിന്നീടൂള്ള മാസങ്ങൾ കടം വീട്ടാൻ മുണ്ടുമുറുക്കിയുടുത്ത് കഴിയേണ്ടിവരും...!?
ആശംസകൾ....

എഴുത്തുകാരി:-
വന്നതിനും അഭിപ്രായത്തിനും നന്ദി.

അജിത്:-
നല്ല കുളിരു കോരുന്ന എഴുത്ത്....!! നന്ദി. വിമർശനങ്ങളും വേണം.

പട്ടേപ്പാടം റാംജി:-ശരിയാ മാഷെ..! സന്തോഷം..! അതു നമ്മൾ ഉണ്ടാക്കുന്നതാണ്. വീണ്ടുവിചാരമില്ലാത്ത ചെയ്തികളാണ് സന്തോഷം കെടുത്തുന്നത്..
‘നല്ലപാതി’എന്നല്ലാതെ മറ്റൊരു പേര് ചേരില്ലെന്നു തോന്നി. വന്നതിന് വളരെ നന്ദി.

Muralee Mukundan , ബിലാത്തിപട്ടണം said...

ശേഖരേട്ടന്റെ നല്ല മനസ്സിനൊത്ത നല്ല പാതിയെ തന്നെ കിട്ടി... പിന്നെ എല്ലാം നാ‍ടകീയമായിതന്നെ അവതരിപ്പിച്ച് അതിസുന്ദരമാക്കിയിരിക്കുന്ന ഈ വിരുതിന് മുന്നിൽ പ്രണാമം കേട്ടൊ അശോക് ഭായ്

കുസുമം ആര്‍ പുന്നപ്ര said...

ഗൾഫുകാരനെന്നു കേട്ടപ്പൊ പെട്ടി നിറയെ കാശുമായിട്ടാ വന്നതെന്നു വിചാരിച്ചിട്ടുണ്ടാകും ല്ലെ..?!!”
എല്ലാവരുടെയും വിചാരം ഇതാ.

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ഹോ വല്യ സസ്പെന്‍സ് ഇല്ലാതെ ഇത്തവണ രക്ഷപെട്ടു ....

ishaqh ഇസ്‌ഹാക് said...

ആശംസകളോടെ കാത്തിരിക്കുന്നു.

Satheesh Haripad said...

ശേഖരേട്ടനും നല്ലപാതിയും നനാവുന്നുണ്ട്. ഒരു കഥ വായിച്ചുകേൾക്കുന്ന സുഖം.

satheeshharipad.blogspot.com

വീകെ said...

ബിലാത്തിപട്ടണം:
വളരെ നന്ദിയുണ്ട് ബിലാത്തിച്ചേട്ടാ..

കുസുമം ആർ പുന്നപ്ര:
പാവം ഗൾഫുകാരന്റെ യഥാർത്ത അവസ്ത ആരും അന്വേഷിക്കാറില്ല.അവൻ അതാരോടും തുറന്നു പറയാറുമില്ല. അതെല്ലാം തന്നോടൊപ്പം എരിഞ്ഞു തീരട്ടേന്നു മനസ്സിൽ കരുതും.
വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.

സുനിൽ പെരുമ്പാവൂർ:
വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി മാഷെ.

ഇഷാക്ക്:
വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.

സതീഷ് ഹരിപ്പാട്:
വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.

ഇതിലെ വന്നിട്ടും ഒന്നും പറയാതെ പോയവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

ശാന്ത കാവുമ്പായി said...

പെണ്ണുങ്ങളായാൽ ഇങ്ങനെ വേണം അല്ലേ?

Yasmin NK said...

aasamsakal