Thursday 15 September 2011

സ്വപ്നഭുമിയിലേക്ക്...(49) തുടരുന്നു...

കഴിഞ്ഞതിൽ നിന്നും....

............പരിചയക്കാരായ കൂട്ടുകാർ മുന്നറിയിപ്പു തന്നിരുന്നു. അതു മറ്റാവശ്യങ്ങൾക്ക് ചിലവാക്കിയാൽ ഒരു മാസം കൊണ്ട് ഓടിപ്പിടഞ്ഞുണ്ടാക്കേണ്ട മറ്റു സർട്ടിഫിക്കറ്റുകൾ ഒന്നും ഉണ്ടാക്കാനാവില്ല. ലോണും പാസ്സാവില്ല...!
നാട്ടിലെത്തിയതും ആദ്യത്തെ കൈക്കൂലിക്കായി കോൺ‌ട്രാക്ടർ കൈ നീട്ടി...?!!

തുടർന്നു വായിക്കുക....

എവിടേയും കുപ്പി...

കോണ്‌ട്രാക്ടറുടെ ചോദ്യം കേട്ട് ഞാൻ കണ്ണു മിഴിച്ചു. വളരെ കൂറച്ചു സമയത്തിനുള്ളിൽ ബാങ്കിൽ നിന്നും ലോൺ പാസ്സാക്കിയെടുക്കണമെങ്കിൽ, സർക്കാരിന്റെ ഓഫീസ്സുകളിൽ നിന്നും കിട്ടേണ്ട പേപ്പറുകൾ കൈക്കൂലി കൊടുക്കാതെ ചുരുങ്ങിയ സമയത്തിനുള്ളിൽ കയ്യിൽ കിട്ടില്ലെന്നറിയാം.
പക്ഷേ, ഇയാൾക്കെന്തിനു കൈക്കുലി കൊടുക്കണം...?

ഇയാളെ ഞാനല്ലെ വീടു പണിയാൻ കോൺ‌ട്രാക്ട് കൊടുത്തത്. അതിനു പിന്നെന്തിനു കൈക്കൂലി..? ഞാൻ ചോദിച്ചു.
“തനിക്കെന്തിനു ഞാൻ കൈക്കൂലി തരണം...?”
“എനിക്കല്ല കൈക്കൂലി...! എന്റടുത്ത് വീടിന്റെ പ്ലാൻ താൻ വരുന്നേനു മുന്നെ സാങ്ക്ഷൻ ചെയ്യിക്കണോന്നു പറഞ്ഞായിരുന്നോ..?”
“ഉവ്വാ..”
“അതു സാങ്ക്ഷൻ ചെയ്യിച്ചു പെങ്കൊച്ചിന്റെ കയ്യിലോട്ടു കൊടുത്തിട്ടുണ്ട്...!”

കേട്ടതും എന്റെ കണ്ണുകൾ വിടർന്നു. ദൈവമേ അതു സാധിച്ചു കിട്ടിയോ..!?
എന്റെ സന്തോഷം കണ്ടിട്ടാകും കോൺ‌ട്രാക്ടർ അതൊന്നു കൂടി വിശദീകരിച്ചു.
“നമ്മൾ നേരെ ചൊവ്വെ പോയാ.. അത് ഏതെങ്കിലും മേശപ്പുറത്ത് കിടക്കുമെന്നല്ലാതെ ഒരടി മുന്നോട്ടു നീങ്ങില്ല. പിന്നെ ഓരോ മേശയിലും പോയി നമ്മൾ നീക്കിക്കൊടുക്കണം. അതിന് പൊതു ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടോർത്ത് അവരെല്ലാവരും കൂടി നമ്മൾക്കായിട്ട് ഒരുപകാരം ചെയ്ത് വച്ചിട്ടുണ്ട്. എല്ലാ മേശക്കാരും കൂടി പിടിച്ചു പറിച്ച് ഒച്ചയും ബഹളവും ഇല്ലാണ്ടിരിക്കാൻ ഏതെങ്കിലും ഒരു മേശയിൽ ഒന്നിച്ചങ്ങു കൊടുത്താൽ മതി. അവരു സൌകര്യം പോലെ വീതിച്ചങ്ങെടുത്തോളും. അപ്പൊ നമ്മൾക്കും ബുദ്ധിമുട്ടില്ല. അവർക്കും ബുദ്ധിമുട്ടില്ല...!
ആ വകയിൽ കൊടുത്തതാ രൂപാ രണ്ടായിരം..!! അതിങ്ങാട്ടെടുത്തേ...!”

പ്രത്യേകിച്ച് ഒന്നും പറയാൻ എനിക്കില്ലായിരുന്നു. രൂപാ രണ്ടായിരം എണ്ണിക്കൊടുക്കുമ്പോൾ ഞാൻ മനസ്സിലോർത്തത്   ‘ങാ.. പോട്ടെ ഇരുപത് ദിനാറല്ലെ..! ഒരു മാസം ഞാൻ ബഹറീനിൽ നിരാഹാരം കിടന്നെന്നു വിചാരിച്ചാൽ മതിയല്ലൊ..!’ കാശു വാങ്ങി പോക്കറ്റിലിടുമ്പോൾ കോണ്‌ട്രാക്ടർ ഒരു കാര്യം കൂടി പറഞ്ഞു.
“ആ വകയിൽ കുറച്ചു കൂടി പൈസ എന്റെ കയ്യിൽ നിന്നും ചിലവായിട്ടുണ്ട്. പ്ലാനിന്റേയും ആധാരത്തിന്റേയും ഓരോ ഫോട്ടോ കോപ്പികളും കൂടി കൊടുക്കണം. കോപ്പി എടുപ്പിച്ച വകയിൽ, ടൌൺ പ്ലാനറെ വീട്ടിൽ പോയി കണ്ടതിന്റെ വണ്ടിക്കാശ്...! അതെല്ലാം കൂടി ഞാൻ ഒന്നിച്ചൊരു ബില്ലു പിന്നെ തന്നോളാം...!! ചേട്ടൻ ഇപ്പോൾ വന്നതല്ലെയുള്ളു. ഒന്നു വിശ്രമിക്ക്. ഇപ്പോൾ ഞാൻ പോട്ടെ. നാളെ വരാം.”

അതും പറഞ്ഞ് ഇറങ്ങിപ്പോയ അയാളുടെ പോക്കും നോക്കി ആ ഇറയത്തെ തിണ്ണയിൽ ഒരൽ‌പ്പനേരം ഞാനൊന്നിരുന്നു. ഈ വീടിന്റെ മേൽക്കൂര എപ്പോഴാണ് ഇടിഞ്ഞു വീഴുന്നതെന്നറിയാതെ, മുൻപെപ്പോഴോ ഇടിമുഴക്കത്തിൽ പൊട്ടിപ്പിളർന്നു പോയ ചുമരുകളും നോക്കി ഭീതിയോടേ അവിടെന്നെഴുന്നേറ്റ് അകത്തേക്കു കയറിയപ്പോൾ, അച്ചന്റെ കുഞ്ഞു പെട്ടിക്കകത്തുള്ള മധുര പലഹാരങ്ങളും കളിപ്പാട്ടങ്ങളും എന്തെന്നറിയാനായി പെട്ടി കെട്ടിയ കയർ അഴിക്കാനുള്ള ക്ഷമയില്ലാതെ അറുത്തു മുറിക്കുന്നതിന്റെ ബഹളത്തിലായിരുന്നു മക്കൾ രണ്ടും.

സമയം കളയാനില്ലാത്തതു കൊണ്ട് പിറ്റേ ദിവസം തന്നെ ബാങ്കിൽ ചെന്ന് മാനേജറെ കണ്ടു. അദ്ദേഹം ചെയ്യേണ്ട കാര്യങ്ങളെല്ലാം വിശദമാക്കി തന്നു. അന്നു പിന്നെ സമയം ഇല്ലാത്തതു കൊണ്ട് അടുത്ത പരിപാടി പിറ്റേ ദിവസത്തേക്കു മാറ്റി.

ഭാഗ്യത്തിന് സ്ഥലത്തിന്റെ ‘പോക്കു വരത്ത് സർട്ടിഫിക്കറ്റ്’ പെങ്കൊച്ച് നേരത്തെ എടുത്തു വച്ചിരുന്നു. ആദ്യം രജിസ്റ്റ്റാഫീസ്സിൽ പോയി വസ്തുവിൽ പണയക്കുടിശ്ശികയൊന്നുമില്ലെന്ന് എഴുതി വാങ്ങണം.

പിന്നെ വില്ലേജാഫീസ്സ്. അവിടെ രണ്ടു ദിവസം നടന്നിട്ടാണ് അകത്തു കയറി കാര്യം പറയാൻ കഴിഞ്ഞത്. കാരണം ഉത്തരവാദപ്പെട്ടവർ ആരും സ്ഥലത്തില്ല. എല്ലാവരും ഫീൽഡിലാണ്...! ഞാൻ പറഞ്ഞു.
“സാറ് ഈ ആധാരം നോക്കി ഒന്നു വരച്ചു തന്നാ മതി...”
“അവിടെ വന്ന് സൈറ്റ് കാണാതെ എനിക്കൊന്നും ചെയ്യാൻ പറ്റില്ല. താനൊരു കാര്യം ചെയ്യ്. നാളെ ഒരു പത്തു മണിയാകുമ്പോ ഒരു വണ്ടിയും വിളിച്ചിങ്ങോട്ടു വാ...”
“സാർ ഒട്ടോറിക്ഷക്ക് പോകാനുള്ള ദൂരമേയുള്ളു...”
അതു കേട്ടതും ആ സാറ് എന്റെ മുഖത്തേക്ക് ക്രൂദ്ധിച്ചൊരു നോട്ടം.
‘ഇവനേതു കോത്താഴത്തുകാരനെടാ..!’ എന്ന മട്ടിൽ.

പുറത്തിറങ്ങിയപ്പോൾ പിയൂൺ അടുത്തു കൂടി പറഞ്ഞു.
“സാറ് കാലത്തെ തന്നെ ഇങ്ങു പോരേ. ഇവിടെ അവരു സ്ഥിരം പോണ ഓട്ടോക്കാരു കാണും. അവരെ വിളിച്ചാൽ മതി.”
അത്രയും ഉപദേശത്തിന് തല ചൊറിയുന്ന, പീയൂണിനുള്ള ചായക്കാശ് പോക്കറ്റിൽ നിക്ഷേപിച്ച് ഞാൻ വേഗം തിരിഞ്ഞു നടന്നു. ഈ വരാന്തയിൽ കേറിപ്പോയാൽ കാശാണ്. ഇവർക്ക് സർക്കാരു കൊടുക്കുന്നത് ചക്കക്കുരുവാണൊ..? നാളെ വീട്ടിൽ വരണമെന്നു വാശി പിടിക്കുന്നത് കാശിനാണ്. അല്ലെങ്കിൽ ആധാരം നോക്കി ലൊക്കേഷൻ വരച്ചു തരാവുന്നതേയുള്ളു.

സർക്കാരുദ്യോഗസ്ഥർ പൊതുജനങ്ങളുടെ ‘സേവകരാണെന്നന്നും’ അതിനാണ് സർക്കാർ ശമ്പളം കൊടുക്കുന്നതെന്നും കരുതി അങ്ങോട്ട് ഓരോ ആവശ്യങ്ങൾക്കായി ചെല്ലുമ്പോൾ, അങ്ങനെയല്ല ഞങ്ങൾ നിങ്ങളുടെ ‘യജമാനന്മാർ’ ആണെന്നും വേണമെങ്കിൽ വണ്ടിയുമായിട്ടു വന്നാൽ നിന്റെ കാര്യം നടത്തിത്തരാം എന്ന് ഊട്ടി ഉറപ്പിക്കുകയാണ്.

പിറ്റേ ദിവസം ഞാൻ പത്തു മണിക്കു മുൻപേ വില്ലേജാഫീസിൽ ഹാജരായി. എന്നേപ്പോലെ തന്നെ മറ്റു പലരും അവിടെ ഇതേ ആവശ്യങ്ങൾക്കായി എത്തിയിട്ടുണ്ട്. വില്ലേജാഫീസർ അകത്തിരിക്കുന്നതേയുള്ളു. ഇതെല്ലാം നിയന്ത്രിക്കുന്നവർ മറ്റു സ്റ്റാഫുകളാണ്. സൈറ്റിൽ വരുന്നതും മറ്റുള്ളവരാണ്.

അവരുടെ നിർദ്ദേശപ്രകാരം ഞാൻ തിരിച്ചു പോന്നു. സാറമ്മാർ ഓരോ ഇടത്തും പോയി കറങ്ങി എത്തിക്കോളും. ഞങ്ങളുടെ വീട്ടിൽ വരുമ്പോൾ ഓട്ടോക്കാശ് ഞങ്ങൾ കൊടുത്തോളണം. അതു സമ്മതിച്ചിട്ടാണ് ഞങ്ങൾ പിരിഞ്ഞത്. അതു ഞങ്ങൾക്കും ലാഭമാണല്ലോന്ന് കരുതി. മൊത്തം ഓട്ടോക്കാശിന്റെ ഒരു വിഹിതമല്ലെ കൊടുക്കേണ്ടതുള്ളു.

വീട്ടിൽ വന്ന് ഞാൻ കാത്തിരിപ്പായി. പതിനൊന്നായി, പന്ത്രണ്ടായി, ഒന്നായി, രണ്ടായി, അതു വരെ ഉച്ച ഭക്ഷണം പോലും കഴിക്കാതെയാണ് കാത്തിരിപ്പ്. മൂന്നു മണിയായപ്പോഴുണ്ട് ഒരു ഓട്ടോറിക്ഷ പടിക്കൽ വന്നു നിന്നു. ഞാൻ ഓടിച്ചെന്നു. സാറമ്മാർ ഇറങ്ങാനുള്ള ഭാവമില്ല. ഞാൻ ചോദിച്ചു.
“ സാർ ഇറങ്ങുന്നില്ലേ..?”
“ഇനീപ്പൊ നേ രം പോ യ ടോ.. താ നാ ഓ ട്ടോ ക്കാ ര ന്റെ കാ ശു കൊ ട്...!”

എവിടെന്നൊക്കെയോ ഫ്രീയായി കിട്ടിയത് അടിച്ചു കയറ്റി നല്ല പിമ്പിരിയിലാണ് സാറമ്മാർ..!
പറയുന്നതൊന്നും അത്ര വ്യക്തമല്ല. ഇറങ്ങിയാലും പിന്നെ എന്റെ പാടാവാനാണ് സാദ്ധ്യത...!
“എത്രയാ..? ” ഞാൻ ഓട്ടോക്കാരന്റെ നേരെ തിരിഞ്ഞാണ് ചോദിച്ചത്.
ഓട്ടോക്കാരൻ പിറകിലേക്ക് തിരിഞ്ഞ് സാറമ്മാരുടെ മുഖത്തേക്ക് നോക്കി. ഞാനും അവരെ നോക്കി. അതിൽ മീശയില്ലാത്ത സാർ പറഞ്ഞു.
“വില്ലേജീന്നു ഇവിടെ വന്ന് തിരിച്ചവിടെ എത്താൻ എത്രയാകും. അതു കൊട്..!?”
വീണ്ടും ഞാൻ ഓട്ടൊക്കാരന്റെ മുഖത്തേക്ക് നോക്കി. അയാൾ കണ്ണടച്ചൊരു തുക പറഞ്ഞു...!

ഞാൻ വീട്ടിലേക്കോടി. പൈസയെടുത്ത് വിണ്ടും പടിക്കലേക്ക്.
ഓട്ടോക്കാരനു കൊടുത്തതു കൂടാതെ സാറമ്മാരുടെ കൂട്ടത്തിലെ മൂത്തതെന്നു തോന്നിയ ആളുടെ കയ്യിൽ വലിയതൊരെണ്ണം പിടിപ്പിച്ചു...! എന്നിട്ടു ചോദിച്ചു.
“സാർ, ഞാൻ ഇന്നു വന്നാൽ സർട്ടിഫിക്കറ്റ് തരുമോ...? നാളെ കാലത്തു ബാങ്കിൽ കൊടുക്കേണ്ടതായിരുന്നു...”
“ഇ ന്നി നി പ റ്റി ല്ല ടോ... ആകെ ക്ഷീ ണി ച്ചി രി ക്കാ. താൻ നാ ളെ കാ ല ത്തെ വ ന്നോ. ഞാൻ എ ഴു തി വ ച്ചി രി ക്കാം”
ഞാൻ തലയാട്ടി. ഓട്ടോയിൽ നിന്നും പിടിവിട്ട് തിരിഞ്ഞ നേരം മൂത്ത സാർ കുഴഞ്ഞ ശബ്ദത്തിൽ ഒരു കുഞ്ഞു ചോദ്യം.
“ഏ ടോ കു പ്പി യൊ ന്നും കൊ ണ്ടു വ ന്നി ട്ടി ല്ലെ..?” ഞാൻ തലയൊന്നു ചൊറിഞ്ഞിട്ട് പറഞ്ഞു.
“അതൊക്കെ വന്ന അന്നു തന്നെ തീർത്തില്ലെ സാറെ..”

അത് അയാൾ വിശ്വസിച്ചുവെന്ന് തോന്നിയില്ല. ഓട്ടോ വിട്ടു. അവർ പോണതും നോക്കി ഒരു നെടുവീർപ്പുമായി ഞാൻ നിന്നു. ഗൾഫുകാരനാണേൽ, ഇവന്മാരെല്ലാം എടുത്തപടി ‘കുപ്പി’ ചോദിക്കുന്നതെന്തെന്നു മനസ്സിലായില്ല. ഗൾഫുകാർക്കെല്ലാം അവിടെ കള്ളു കച്ചവടമാണൊ തൊഴിൽ...?!
വിശപ്പു കത്തിക്കാളുന്നതു കൊണ്ട് ഞാനും തിരിഞ്ഞു നടന്നു..

പഴയ വീട് പൊളിച്ചു കളഞ്ഞിട്ടു വേണം പുതിയ വീടിന്റെ തറ കെട്ടാൻ. അതിനു മുൻപു തൽക്കാലം താമസിക്കാൻ ഒന്നു വച്ചു കെട്ടണം. അത് കോൺ‌ട്രാക്ടർ ചെയ്തു തരാമെന്നേറ്റു. പഴയ വീട് ആരു പൊളിച്ചു മാറ്റും..? പട്ടണമാണ്. അവശിഷ്ടം കൊണ്ടു ചെന്നിടാൻ ഒരിടമില്ല.
ആളെ ഏൽ‌പ്പിച്ചാൽ കൂലിച്ചെലവ് താങ്ങില്ല. അതിനകത്ത് നിന്നും കാര്യമായി ഒന്നും കിട്ടാനുമില്ല. ചിതൽ തിന്ന പഴയ ഉത്തരവും കഴുക്കോലും മാത്രം. പലതും ദ്രവിച്ചു തുടങ്ങിയിരുന്നു താനും. അതിനായി പൊളിച്ചെടുക്കാൻ പറ്റിയ ആളുകളെ അന്വേഷിച്ച് മൂന്നാലു ദിവസം പോയി. വന്നു നോക്കുന്നവർക്കൊന്നും ലാഭമൊന്നുമില്ലാത്തതു കൊണ്ട് ആരും ഏറ്റെടുത്തില്ല.

എങ്കിലും ഒരുത്തൻ വന്നു പെട്ടു. അവൻ പറഞ്ഞ വിലക്ക് വീട് കൊടുത്തു. ഞങ്ങൾ പേശാനൊന്നും പോയില്ല. തറക്കല്ലു കൂടി ഇളക്കിയെടുത്ത് സ്ഥലം വൃത്തിയാക്കി തരണമെന്നൊരു ഡിമാന്റു കൂടിയുണ്ടായിരുന്നു വീടു പൊളിക്കാൻ കൊടുക്കുമ്പോൾ...!

പണിക്കാരെ കിട്ടാനുള്ള ബുദ്ധിമുട്ടും, കൂലിച്ചെലവും ഇതെല്ലാം കൊണ്ടു പോയി തള്ളാനുള്ള ഇടവും കണ്ടെത്താൻ ബുദ്ധിമുട്ടായതു കൊണ്ടാണ് അങ്ങനെ ചെയ്തത്.
ആ നിബന്ധന എത്ര ബുദ്ധിമോശമായിപ്പോയെന്നു പിന്നീട് പരിതപിച്ചിട്ട് കാര്യമില്ലല്ലൊ...!?
വാക്ക് പറഞ്ഞാൽ വാക്കാണ്.

കാർന്നോന്മാർ വരും തലമുറകൾക്കായി എന്തെന്തു നല്ല കാര്യങ്ങളാണ് ചെയ്തു വച്ചിരിക്കുന്നതെന്ന്, ഒരു മരം പോലും ഭാവി തലമുറകൾക്കായി നട്ടു വളർത്താതെ ഉള്ളതെല്ലാം വെട്ടി നശിപ്പിക്കുന്ന നമ്മൾക്കൊക്കെ എങ്ങനെ മനസ്സിലാകാൻ..!!

ആവശ്യമായ പേപ്പറുകൾ എല്ലാം ശരിയാക്കി ബാങ്കിൽ കൊടുത്തപ്പോഴേക്കും ഇരുപതു ദിവസവും കുറേ അനാമത്ത് കാശും പിന്നെ കുറേ അലച്ചിലും ഫലം.
ഇനി ഒരു കടമ്പ കൂടി കടക്കാനുണ്ടെന്നു മാനേജർ പറഞ്ഞപ്പോൾ ഒന്നു വിയർക്കാതിരുന്നില്ല.
“അതു പിന്നെ നിങ്ങളുണ്ടാക്കേണ്ടതല്ല. എത്രയും വേഗം അത് ശരിയാക്കാൻ ഞാൻ ശ്രമിക്കാം..”

എനിക്കൊന്നും മനസ്സിലായില്ല. ഞാൻ കണ്ണും തള്ളിയിരിക്കുകയാണ്. അദ്ദേഹം പറഞ്ഞു.
“നിങ്ങൾ ആവശ്യപ്പെട്ട ഈ തുക തരുന്നതിനു മുൻപ് സ്ഥലത്തിന്റെ മാർക്കറ്റ് വില എത്രയുണ്ടെന്നു പരിശോധിക്കണം. അത് ഞങ്ങളുടെ ആളാണ് വന്നു നോക്കുന്നത്. അതു കൂടി കിട്ടിക്കഴിഞ്ഞാൽ ഇത് ഞാൻ ഹെഡ്ഡാഫീസിലേക്കയക്കും. അവിടത്തെ കാര്യങ്ങൾ ഞാനെന്റെ പ്രത്യേക താൽ‌പ്പര്യത്തിന്റെ പുറത്ത് നിങ്ങൾ പോകുന്നതിനു മുൻപു തന്നെ ഒപ്പിടീക്കത്തക്ക രീതിയിൽ ശരിയാക്കിക്കോളാം.”

ബാങ്കിൽ നിന്നിറങ്ങുമ്പോൾ മനസ്സ് നിറഞ്ഞിരുന്നുവെങ്കിലും, സ്ഥലത്തിന്റെ മതിപ്പു വിലയോ ആധാര വിലയോ അയാൾ വന്നു നോക്കുന്നത്..? ആധാര വിലയാണെങ്കിൽ ഞാൻ ചോദിച്ചതിന്റെ പകുതി പോലും കിട്ടില്ല. മതിപ്പു വിലയാണെങ്കിൽ ബുദ്ധിമുട്ടുണ്ടാവില്ല. അതൊരു ശ്വാസം മുട്ടുണ്ടാക്കുന്ന ചിന്തയായിരുന്നു. ഭക്ഷണം കഴിച്ചലിറങ്ങില്ല. ചായ കുടിച്ചാലിറങ്ങില്ല. ആകെയൊരു വിമ്മിഷ്ടം...

മാനേജർ പറഞ്ഞതു പോലെ, എന്റെ സമയമില്ലായ്മ മനസ്സിലാക്കിക്കൊണ്ടു അന്നു സന്ധ്യക്കു തന്നെ ആളെ വിട്ടു. അയാൾ വന്ന് എല്ലായിടവും ചുറ്റി നടന്നു കണ്ടു. വിശേഷങ്ങളെല്ലാം ചോദിച്ചറിഞ്ഞു. എന്റെ മ്ലാനമായ മുഖം കണ്ടിട്ടാകാം അപ്പോൾ തന്നെ പറഞ്ഞു.
“കുഴപ്പമില്ല. ഇതു റോഡ്സൈഡായതു കൊണ്ട് നിങ്ങൾ ചോദിച്ചതിന്റെ ഇരട്ടി വില കിട്ടും. ഞാൻ സാങ്ക്ഷൻ ചെയ്തേക്കാം..!”
‘ദൈവമേ..!! ആ കടമ്പയും കടന്നിരിക്കുന്നു...!!’
അയാൾക്കു മാത്രം ഞാനൊരു കൈക്കൂലിയും കൊടുത്തില്ല...!
അതിനായി അയാൾ തല ചൊറിഞ്ഞതുമില്ല, കുപ്പിയും ചോദിച്ചില്ല...!!

പിറ്റെ ദിവസം പഴയ പുരയുടെ മുൻവശത്ത് ഒരു വാരം കോരിച്ചു കോൺ‌ട്രാക്ടർ.
ഞാൻ പോരുന്നതിനു മുൻപു തന്നെ കുടുംബനാഥനെന്ന നിലയിൽ തറക്കല്ലിടാനുള്ള തെയ്യാറെടുപ്പിനായിരുന്നു അത്. ലോൺ പാസ്സായില്ലെങ്കിലും ഒരു തറക്കല്ലിട്ടു വക്കാം.
നമ്മുടെ മന്ത്രിമാരൊക്കെ ചെയ്യുന്നതു പോലെ ആകാതിരുന്നാൽ മതിയായിരുന്നു, ആ കല്ലിന്റെ അവസ്ഥ എന്ന ചിന്തയായിരുന്നു മനസ്സിൽ. ലോൺ പാസ്സാകുമെന്നുറപ്പായാലെ പഴയ വീട് പൊളിക്കാൻ കഴിയൂ.

തിരിച്ചുപോരാൻ നാലഞ്ചു ദിവസം ബാക്കിയുള്ളപ്പോൾ ബാങ്കിലേക്കു ചെന്നു.
“നിങ്ങൾ പണി തുടങ്ങിക്കോ. ലോൺ ശരിയാകും. കുറച്ചു ഓഫീസ്സ് വർക്കുകൾ മാത്രമേയുള്ളു. രണ്ടു ദിവസത്തിനുള്ളിൽ നമ്മൾക്ക് എഗ്രിമെന്റ് ഒപ്പിടാൻ കഴിയും...”
എന്റെ സന്തോഷത്തിന്റെ മാറ്റിനെക്കുറിച്ച് എന്തു പറയാൻ...!!
ഒരു ലോകം വെട്ടിപ്പിടിച്ച സന്തോഷമായിരുന്നു....

പിന്നെ വൈകിയില്ല. നല്ലൊരു മുഹൂർത്തം നോക്കി തറക്കല്ലിട്ടു. വച്ചു കെട്ടിയ പുതിയ ഒറ്റമുറി വീട്ടിലേക്ക് സാധനങ്ങളെല്ലാം അന്നു രാത്രിയിൽ തന്നെ മാറ്റി. പിറ്റെ ദിവസം പഴയ പുര പൊളിക്കാനായി ആളെത്തി. മേൽക്കൂര പൊളിച്ചു കഴിയാറായപ്പോഴേക്കും ഇലക്ട്രിസിറ്റി ആഫീസിൽ നിന്നും ഒരു വണ്ടി സാറമ്മാരെത്തി..!?

കറണ്ടിന്റെ ‘മീറ്റർ’ പഴയ വീട്ടിൽ നിന്നും വച്ചു കെട്ടിയ പുരയുടെ ഭിത്തിയിലേക്ക് മാറ്റി സ്ഥാപിക്കാൻ. അതെന്തിനാ ഒരു ജീപ്പു നിറയെ ഉദ്യോഗസ്ഥരെന്ന് മനസ്സിലായില്ല..!?

ഒരു മുന്തിയ എഞ്ചിനീയർ, അതിൽ താഴെയുള്ള എഞ്ചിനീയർ, പിന്നെ അതിൽ താഴെയുള്ളവരും.
ആകെ ഒരു ലൈൻ മാന്റെ ആവശ്യമല്ലെയുള്ളു ഈ പണി ചെയ്യാൻ...?
അപ്പോഴാണ് കോൺ‌ട്രാക്ടർ സ്വകാര്യമായി പറയുന്നത്.
“അവർക്ക് കാശിനായിട്ടാ ഈ പടകളെല്ലാം കൂടെയുള്ള വരവ്...! അല്ലെങ്കിൽ നമ്മൾ അപേക്ഷ കൊടുത്ത് കാത്തിരുന്നാൽ ഇപ്പോഴൊന്നും അവരു വരികയുമില്ല, നമ്മുടെ കാര്യം നടക്കുകയുമില്ല. തന്നെയുമല്ല പണി തുടങ്ങിയാൽ നമ്മൾക്ക് കറണ്ടു കൂടുതൽ ഉപയോഗിക്കേണ്ടി വരും. അതു കൊണ്ട് അവരെ സന്തോഷിപ്പിച്ച് വിടണം..”

അവർക്കും കൊടുത്തു മുന്തിയതിനു മുന്തിയ നോട്ട്...!
പിന്നെ.. പിന്നെ.. തരാതരം തിരിച്ച്.
തിരിച്ചു പോകാൻ നേരം അവരും ചോദിച്ചു.
മറ്റത്..? കുപ്പി..!
ഞാൻ അറിയാഭാവം നടിച്ചു.
പിന്നെ ലൈൻ മാൻ പരിചയമുള്ളതു കൊണ്ട് തുറന്നു തന്നെ ചോദിച്ചു. ഞാൻ പറഞ്ഞു.
“ഞാൻ വന്നിട്ട് ഒരു മാസമായില്ലേടോ... എവിടെന്ന് ബാക്കിയുണ്ടാവാനാ..!”
എത്ര തറയാവാനും മടിയില്ല ഇക്കാര്യത്തിൽ എന്നു തോന്നിപ്പിക്കുന്ന ചോദ്യമായിരുന്നു അടുത്തത്.
“സാറ് ചെന്ന് ഒന്നു നോക്കിയേ.. ആ കുപ്പിയിൽ കുറച്ചെങ്കിലും കാണാതിരിക്കില്ല...”
അതു കേട്ട് ഞാൻ ചിരിച്ചുപോയി. ഞാൻ പറഞ്ഞു.
“ഞാൻ ഈ സാധനം കുടിക്കുന്ന ആളല്ല. വന്ന അന്നു തന്നെ അതെല്ലാം കൂട്ടുകാർ കൊണ്ടു പോയി...”
“അതൊന്നുമല്ല.. അതൊക്കെയുണ്ടാകും... എനിക്കറിയരുതോ... ചേച്ചിയേ... ഞങ്ങള് പോവാ..!”
അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞിട്ട് അവർ സ്ഥലം കാലിയാക്കി.

തറയൊഴികെയുള്ളതെല്ലാം ഒറ്റ ദിവസം കൊണ്ട് താഴെയിറക്കി. പിറ്റെ ദിവസം അതെല്ലാം അവർ കൊണ്ടു പോയി.
അന്നു വൈകുന്നേരം തന്നെ ലോണിന്റെ എഗ്രിമെന്റ് ബാങ്കിൽ വച്ച് ഒപ്പു വച്ചു...!!

അതിനടുത്ത ദിവസം അതിരാവിലെ ഞാൻ ബഹ്റീനിലേക്ക് തിരിക്കുകയാണ്.
അതിരാവിലേ തന്നെ കോൺ‌ട്രാക്ടറും എത്തിയിരുന്നു. അദ്ദേഹത്തിന്റെ വണ്ടിയിലാണ് എന്നെ എയർപ്പോർട്ടിൽ കൊണ്ടു വിടുന്നത്. പുള്ളിക്കാരൻ അവിടെയൊക്കെ ചുറ്റി നടന്ന നേരത്താണ് പഴയ തറയുടെ ഇളകിക്കിടന്ന ഒരു വെട്ടു കല്ല് എടുത്ത് മാറ്റിയിടുന്നത്.
ഒരു സംശയത്തിന്റെ പുറത്ത് അതിനടുത്തുള്ള കല്ലു കൂടി ബലമായിട്ടു തന്നെ ഇളക്കി മാറ്റിയതും ‘ചതിച്ചോ..’ എന്നുള്ള ഒരാക്രോശവും കോൺട്രാക്ടർ പുറപ്പെടുവിച്ചു...!?

ഞങ്ങൾ ഓടിച്ചെല്ലുമ്പോൾ കല്ലെടുത്ത വിടവിൽ കൂടി കൈ ചൂണ്ടി കാണിച്ചു തരുന്നു...!!?
അതു കണ്ടതും ഞങ്ങളും സ്തബ്ദ്ധരായിപ്പോയി...!!
കാർന്നോന്മാർ ഭാവി തലമുറക്കായി കരുതി വച്ചിരുന്ന നിധി...!!!
സ്വർണ്ണത്തേക്കാൾ വിലയുള്ള നിധി..!!!

ബാക്കി അടുത്ത പോസ്റ്റിൽ...

17 comments:

രമേശ്‌ അരൂര്‍ said...

കമഴ്ന്നു വീണാല്‍ കാല്‍പ്പണവുമായെ നിവരാവൂ എന്ന് ചിന്തിക്കുന്ന ആളുകളുടെ നാടായി മാറി നമ്മുടേത്‌ ...എന്തിനും ഏതിനും "നമ്മള്‍ക്കെന്തു കിട്ടും " എന്ന് ചിന്തിക്കുന്നവര്‍ ...കടമ്പകള്‍ ഇല്ലാത്ത ഒരു വാതിലും ഇല്ല ,,എവിടെയും...

krishnakumar513 said...

മണലിനിപ്പോള്‍ സ്വര്‍ണ്ണത്തേക്കാള്‍ വിലയുണ്ട്.വളരെ ശരി വീകേ

വീകെ said...

രമേശ് അരൂർ: ഒരു സുഹൃത്ത് പറഞ്ഞു. നിങ്ങൾ ഗൾഫുകാരാണ് ഈ നാട്ടിൽ ഇത്രയും കൈക്കൂലിയും സ്ഥല വിലയും മറ്റും കൂടാൻ കാരണമെന്ന്...!
ഒരു മാസം കൊണ്ട് കൈക്കൂലി കൊടുക്കാതെ ഇതെല്ലാം നേടാൻ എന്തു ചെയ്യണമായിരുന്നുവെന്നതിന് സുഹൃത്ത് മൌനം. എനിക്കും അറിയില്ല.
മാഷ് പറഞ്ഞതു പോലെ കടമ്പകൾ ഇല്ലാത്ത ഒരു വാതിലും ഇല്ല. എവിടേയും.
നന്ദി മാഷേ.
കൃഷ്ണകുമാർ: സസ്പെൻസ് കയ്യോടെ പൊളിച്ചുവല്ലെ..!
നന്ദി.

Anil cheleri kumaran said...

അപ്പോ അതായിരുന്നു സസ്പെൻസ്..

മൻസൂർ അബ്ദു ചെറുവാടി said...

വീകെ,
പ്രതിസന്ധികളുടെ ഒരു അധ്യായത്തെ പരിചയപ്പെടുത്തി.
ഒരിക്കലും മോചനം ലഭിക്കാത്ത കൈക്കൂലി എന്നെ വ്യവസ്ഥിതിയും .
ആശംസകള്‍

Unknown said...

സസ്പെന്‍സ്!!
വായിച്ചു കൊണ്ടേ ഇരിക്കുന്നു.
ആശംസകള്‍!

Lipi Ranju said...

കഷ്ടം തന്നെ നമ്മുടെ നാട്ടിലെ കാര്യം ! ഏതു ലോക്പാല്‍ ബില്ല് വന്നാലും ഇവരൊക്കെ നന്നാവുമോ !! കണ്ടറിയാം ....
എന്നാലും കാർന്നോന്മാർ കരുതി വച്ചിരുന്ന ആ നിധി എന്താ !!!! :)

വിനുവേട്ടന്‍ said...

മാഷേ, ഒറ്റയിരുപ്പിന് വായിച്ചു... ഇതൊരു ഭഗീരഥ പ്രയത്നം തന്നെയാണല്ലോ മാഷേ...

മനുഷ്യനെ സസ്പെൻസിലാക്കാതെ അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ...

A said...

കൂടുതല്‍ നന്നായി വരുന്നു.
സ്വാര്‍ത്ഥത യാണ് എല്ലാവരെയും ഇന്ന്
ഭരിക്കുന്നത്. നല്ല അവതരണം

ramanika said...

അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ...

വീകെ said...

കുമാരൻ: അതെ. കൃഷ്ണകുമാർ ആദ്യം തന്നെ സസ്പെൻസ് പൊളിച്ച് കയ്യിൽ തന്നു. നന്ദി.

ചെറുവാടി: കൈക്കൂലിയെ നിയമവിധേയമാക്കാണെങ്കിൽ ഇതിലും ഭേദമായേനെ. ഓരോന്നിനും ഇത്രയാണ് റേറ്റെന്ന് നേരത്തെ അറിയാൻ കഴിയും. അതു വഴി പൊതുജനങ്ങളും രക്ഷപ്പെട്ടേനേ..! നന്ദി മാഷെ.

ഞാൻ:ഗന്ധർവ്വൻ: വളരെ നന്ദി മാഷെ.

ലിപി രഞ്ജു: സസ്പെൻസ് പൊളിഞ്ഞതറിഞ്ഞില്ലേ ലിപി. അത് അന്നു തന്നെ പൊട്ടി...!
എത്ര ഹസാരെമാരുണ്ടായാലും, ലോക്പാലുണ്ടായാലും മനുഷ്യന്റെ അത്യാർത്ഥി മാറാതെ ഒന്നിനും മാറ്റം വരൂല്ല്.
നന്ദി.

വിനുവേട്ടൻ: അത്ര ഭഗീരഥ പ്രയത്നമൊന്നും ആവശ്യമില്ല മാഷേ.. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

സലാം: നാം നമ്മളിലേക്ക് തന്നെ ചുരുങ്ങി വരുമ്പോൾ, പ്രത്യേകിച്ച് അണുകുടുംബ വ്യവസ്ഥിതിയിൽ ‘ ഞാൻ‘, ‘എന്റെ‘ എന്ന ഭാവങ്ങൾക്കാണ് മുൻ‌തൂക്കം കിട്ടുക. അവിടെ സ്വാർത്ഥതയല്ലാതെ എന്താണുണ്ടാകുക. വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.

രമണിക: വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.

African Mallu said...

എഴുത്ത് കൂടുതല്‍ കൂടുതല്‍ മെച്ചമായി വരുന്നുണ്ട് കേട്ടോ .ഇപ്പൊ അടുത്ത് കണ്ട ഒരു സിനിമ ഓര്‍മ വന്നു "ഒരു നാള്‍ വരും". അതിന്റെ തീമും ഏകദേശം സമാനമാണ് .

jyo.mds said...

ഇനിയെത്ര കടമ്പകള്‍ ബാക്കിയുണ്ട്-വീട് പണി തുടങ്ങട്ടെ.ആശംസകള്‍.

K@nn(())raan*خلي ولي said...

വീക്കേ,
ഒരു ചിന്തതന്നെ ഇട്ടുതരാന്‍ കാണിച്ച സന്മനസിനു നന്ദി.
ഇനിയും പോരട്ടെ. പോസ്ടിട്ടാല്‍ മെയില്‍ വഴി അറിയിക്കൂ.
kannooraan2010@gmail.com

വീകെ said...

ആഫ്രിക്കൻ മല്ലു: മാഷ് പറഞ്ഞ സിനിമ ഇതുവരെ കണ്ടില്ല. വന്നതിന് വളരെ നന്ദി.

ജ്യൊ: ഇനിയും കടമ്പകൾ ഒരുപാടുണ്ട്.
വീട് പണി തുടങ്ങിയതിനു ശേഷം സമാധാനമായൊന്നുറങ്ങാൻ വർഷങ്ങളെടുത്തു. അത് നാളെ വായിക്കാം. നന്ദി.

കണ്ണൂരാൻ: കണ്ണൂരാൻ പറഞ്ഞ ‘ചിന്ത’ എനിക്കൊരു പിടിയും കിട്ടിയില്ലാട്ടൊ.
കുറേ കാലമെത്തിയുള്ള ഈ വരവിന് വളരെ നന്ദിയുണ്ട്.
പൊതുവെ ആർക്കും മെയിലയച്ച് ശല്യപ്പെടുത്താറില്ല. ക്ഷമിക്കുക.
ഒരിക്കൽ കൂടി നന്ദി.

ഇനിയും ഇവിടെ വന്നിട്ടും ഒന്നും പറയാൻ മനസ്സില്ലാതെ പോയ ഒത്തിരി പേരുണ്ടെന്നറിയാം. അവർക്കും ഇത്തരുണത്തിൽ എന്റെ നന്ദിയും സ്നേഹവും അറിയിക്കട്ടെ.
ഇനിയും നിങ്ങളുടെ സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

ഹൌ...
ഇനി ആ നിധിയുടെ സസ്പെൻസ് എന്താണെന്നറിയുവാൻ വരെ കാത്തിരിക്കണമല്ലോ....!

ajith said...

വായനക്കുടിശ്ശിഖ തീര്‍ക്കുകയാണ് ഇന്ന്