Wednesday 15 January 2014

നോവൽ. മരുഭൂമി. (8)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി.....

തുടർന്നു വായിക്കുക....


വരാനുള്ളതൊന്നും വഴിയിൽ തങ്ങില്ല....

                             പോസ്റ്റുമാൻ ആ വണ്ടിയിൽ കയറി ജനലും വാതിലും എല്ലാം തുറന്നു വച്ച് കാറ്റും വെളിച്ചവും കടക്കാൻ സൌകര്യമൊരുക്കി. അന്നേരമാണ് ഞങ്ങൾ കുറേ കത്തുകളുമായി ഓടിക്കയറി ചെല്ലുന്നത്.  അവന്റെ കയ്യിൽ കത്തുകൾ കൊടുത്തപ്പോൾ ചിരിച്ചു കൊണ്ടതു വാങ്ങി ഒരു ഫയലിനുള്ളിൽ വച്ചു. ഞാൻ ചോദിച്ചു.
“ ഇത് പോസ്റ്റാഫീസാണോ...?”
“ങൂം.. അതെ.. ”
“എന്നിട്ടിതുവരെ തുറക്കുന്നത് കണ്ടിട്ടില്ലല്ലൊ...?”
“ഇവിടെ എങ്ങനെ ഇരിക്കും.. കണ്ടില്ലേ.. ഈ ചൂടത്ത് എങ്ങനെ ഇവിടെ ഇരിക്കും.. ?”
ശരിയായിരുന്നു. ഇതിനകത്ത് ഒരു നിമിഷം പോലും ഇരിക്കാൻ കഴിയില്ല. അതുകാരണം
അവൻ പോകാനായി തെയ്യാറെടുത്തു. അന്നേരമാണ് അതിനകമെല്ലാം തുറന്നു കാണുന്നത്.
ഏസി ഫിറ്റ് ചെയ്യാനുള്ള സംവിധാനമെല്ലാം അതിനകത്തുണ്ട്.
ഞാൻ ചോദിച്ചു
“ നീ ഏസി കൊണ്ടു വരാമോ...?”
“എന്നിട്ടെന്തിനാ...?”
“എങ്കിൽ അതോടിക്കാനുള്ള കറണ്ട് ഞങ്ങൾ തരാം...!”
അതു കേട്ട് അവൻ ഞങ്ങളെ മാറിമാറി നോക്കി. എന്നിട്ട് ചോദിച്ചു.
“നിങ്ങളെവിടെന്ന് കറണ്ട് തരും....?”
“ഞങ്ങളാ.. ആശുപത്രിയിൽ കറണ്ടുണ്ടാക്കുന്നവർ...!”
“അതിന് മുഴുവൻ സമയവും കറണ്ടുണ്ടോ...?”
“ങൂം... ഇരുപത്തിനാലു മണിക്കൂറും ഉണ്ട്..!”
അതും പറഞ്ഞ് ഞങ്ങൾ ഒന്ന് ഞെളിഞ്ഞു നിന്നു. അവനതിനെക്കുറിച്ച് അറിവില്ലായിരുന്നു.
ഞാൻ വീണ്ടും ചൊദിച്ചു.
“ഏസിയുടെ കാര്യം നീ ഏറ്റോ...?”
അവിശ്വസിനീയതോടെ ആണെങ്കിലും അവൻ ശരിയാക്കാമെന്നേറ്റു.
“എങ്കിൽ നീ കുറച്ചു നേരം കൂടി നിൽക്കുമോ...? ഞങ്ങൾ മാനേജർ ഉമ്മറിന്റെ അനുവാദം കിട്ടുമോന്നു നോക്കട്ടെ....”
“ശരി.. ഞാൻ കാറിനകത്തിരിക്കാം. നിങ്ങൾ ചോദിച്ചിട്ട് വാ...”

ഞങ്ങൾ പറന്നു...
നടക്കാനുള്ള ഒരു മൂടായിരുന്നില്ല....
സെയ്മയിൽ ഒരു പോസ്റ്റാഫീസുണ്ടാകുന്നത് ചില്ലറക്കാര്യമാണോ....?
ഓടി ഉമ്മറിന്റെ മുറിയിൽ കയറിയപ്പോഴേക്കും ഞങ്ങൾ നന്നായി അണച്ച്, വിയർത്ത് കുളിച്ചിരുന്നു. വേഗം തന്നെ ഉമ്മറിനോട് കാര്യങ്ങളുടെ കിടപ്പൊന്നു മനസ്സിലാക്കിക്കൊടുത്തു.
കത്തു കിട്ടാത്ത ഞങ്ങളുടെ അവസ്ഥയൊന്നും അവനു മനസ്സിലാവില്ലെങ്കിലും, കറണ്ടു കൊടുക്കാൻ വിരോധമില്ലെന്നവൻ പറഞ്ഞു.
“പക്ഷെ, ഈ മതിൽക്കെട്ടിനകത്തു മാത്രമേ എനിക്കധികാരമുള്ളു. ഇതിനു പുറത്തു കറണ്ടു കൊടുക്കണമെങ്കിൽ 'അമീറിന്റെ' അനുവാദം വേണം. അവരുടെ ഗേറ്റിന്റെ മുൻപിൽ തന്നെ ആയതു കൊണ്ട് ഒളിച്ചും മറ്റും കൊടുക്കാനാവില്ല. അമീറിനോട് ഞാൻ ചോദിക്കില്ല...”
അതും പറഞ്ഞ് ഉമ്മർ കൈമലർത്തി.

ഇതുവരെ ഒരു പരിചയവുമില്ലാത്ത അമീറിന്റടുത്ത് ആരു പോയി ചോദിക്കും.
അതും കളക്റ്ററല്ലെ അദ്ദേഹം.. അങ്ങനെ നേരെ ചൊവ്വെ അങ്ങ് കയറിച്ചെല്ലാനൊക്കുമോ...? സ്വദേശിയായ  ഉമ്മർ വരെ ഭയത്തോടെ നോക്കുന്ന ഒരാളെ....!?

നാട്ടിലായിരുന്നെങ്കിൽ എന്തുമാത്രം നൂലാമാലകളായിരിക്കും ഇങ്ങനെയൊന്നു സാധിച്ചെടുക്കാൻ. എത്രയോ ദിവസം അതിനായി കഷ്ടപ്പെടണം. ഇതിനായി നാട്ടുകാരുടെ ഒരു സംഘടന തന്നെ രൂപീകരിക്കേണ്ടി വരും. പിന്നെ അതിന്റെ പിരിവ്. നേതാക്കളാകാൻ രാഷ്ട്രീയക്കാർ തന്നെ വേണം. ഇല്ലെങ്കിൽ കാര്യം നടക്കില്ല. അവര് പാര വക്കും. എന്റെ ചിന്തകൾ കാടു കയറുമ്പോൾ അബ്ദുൾ ധൃതി കൂട്ടി.
“ഏതായാലും ആ പോസ്റ്റ്മാന്റടുത്ത് നമുക്ക് വിവരം പറയാം..”
അതാണ് നല്ലതെന്ന് എനിക്കും തോന്നി.
ഞങ്ങൾ ഓടിച്ചെന്ന് അവന്റടുത്ത് വിവരം പറഞ്ഞു. അവൻ ഒന്നാലോചിച്ചു.
“അമീറവിടെ ഉണ്ടാവുമോ...?”
ഞങ്ങൾ കൈ മലർത്തിക്കാണിച്ചു.
അവൻ വണ്ടിയിൽ പരതി ഒരു കത്തെടുത്ത് കയ്യിൽ പിടിച്ചിട്ട് വണ്ടിയെടുത്തു. പോണവഴി അവൻ പറഞ്ഞു.
“ഞാനൊന്ന് ശ്രമിച്ചു നോക്കട്ടെ...”
അതുകേട്ട് ഞങ്ങൾ വണ്ടി തടഞ്ഞിട്ട് പറഞ്ഞു.
“സമ്മതിച്ചാൽ ഉമ്മറിന്റടുത്ത് ഫോൺ ചെയ്ത് പറയാൻ പറയണം...”
അവൻ തല കുലുക്കിയിട്ട് വണ്ടി വിട്ടു....

അവൻ തിരിച്ചു വരുന്നതും കാത്ത് ആ പെരും വെയിലും കൊണ്ട് ഞങ്ങൾ വിയർത്ത് കുളിച്ചു നിന്നു. അര മണിക്കൂറെങ്കിലും ആ വെയിൽ ഞങ്ങൾ കൊണ്ടിരിക്കണം. അമാറയിൽ നിന്നും അവന്റെ വണ്ടി ഗേറ്റ് കടക്കുന്ന നേരത്താണ് ആശുപത്രിക്കകത്തു നിന്നും ഉസ്മാന്റെ വിളി വന്നത്.
“എടാ.. അമീറ് സമ്മതിച്ചു....!!”
കേട്ടതും ഞങ്ങൾ സന്തോഷം കൊണ്ടിരിക്കാൻ വയ്യാതെ പരസ്പ്പരം കെട്ടിപ്പിടിച്ചു...
അപ്പോഴേക്കും പോസ്റ്റുമാൻ അടുത്തെത്തിയതും സന്തോഷ സൂചകമായി ഞങ്ങൾക്ക് കൈ തന്നു. നാളെ ഏസിയുമായിട്ട് വരുമ്പോൾ  കൂടെ ഒരു അമ്പതു മീറ്റർ വയറും കൊണ്ടു വരണമെന്നും ഓർമ്മിപ്പിച്ചു.
ജീവിതത്തിൽ ആ സന്തോഷത്തിനു പകരം വക്കാൻ മറ്റൊന്നില്ല....!
മറ്റൊരു രാജ്യത്തു ചെന്ന് അവിടെ ഒരു പോസ്റ്റാഫീസ് ഉണ്ടാക്കുകയെന്നു പറഞ്ഞാൽ, അല്ലെങ്കിൽ ഒരു പോസ്റ്റാഫീസിന് ജീവൻ കൊടുക്കാൻ ഞങ്ങൾ കാരണമാകുകയെന്നു പറഞ്ഞാൽ ചില്ലറക്കാര്യമാണോ..?
അതു പോലും ഞങ്ങളുടെ ജീവൽ പ്രശ്നമാകുമ്പോൾ...!

പിറ്റേ ദിവസം അവൻ സർവ്വ സന്നാഹങ്ങളുമായി വന്നു. ആദ്യം ഏസി ഫിറ്റാക്കി. അപ്പോഴേക്കും കൂട്ടുകാർ വയർ വലിച്ചിട്ടു. പിന്നെ കണക്ഷൻ കൊടുത്തു. ഏസി ഓണാക്കിയതിനു ശേഷം ഞങ്ങൾ പോസ്റ്റാഫീസിനകത്തെ മുഴുവൻ പൊടിയും തുടച്ച് വൃത്തിയാക്കിക്കൊടുത്തു. അതിനിടക്ക് അവൻ ഫ്ലാസ്ക്കിൽ കൊണ്ടു വന്നിരുന്ന ചായ ഞങ്ങൾക്ക് തരുന്നുണ്ടായിരുന്നു. അത് തീർന്നപ്പോൾ ഞങ്ങൾ ഉണ്ടാക്കി ഫ്ലാസ്ക്കിൽ നിറച്ചു വച്ചു.
പറഞ്ഞ നേരം കൊണ്ട് എല്ലാം റെഡിയായപ്പോഴേക്കും ഉച്ചയായി.
പിന്നെ ഞങ്ങൾ പിരിഞ്ഞു.

പോസ്റ്റാഫീസിന്റെ പ്രവർത്തനം മുടങ്ങാതെ നടന്നപ്പോൾ  ഞങ്ങൾ അവനോട് ഒരാഗ്രഹം പ്രകടിപ്പിച്ചു.
ഫോൺ ചെയ്യാനൊരു സൌകര്യം...?
നമ്മുടെ നാട്ടിലൊക്കെ  പോസ്റ്റാഫീസിലാണല്ലൊ ഫോൺ സൌകര്യം ആദ്യം വന്നത്. അത് ഓർമ്മിച്ചിട്ടാണ് ഞങ്ങൾ പറഞ്ഞത്.
“പോസ്റ്റാഫീസ്  അധിക സമയവും പ്രവർത്തിക്കാത്തതു കൊണ്ട് ഇതിനകത്ത് കിട്ടില്ല. പകരം നിങ്ങൾക്ക് അതിനുള്ള സൌകര്യം ഉടനെ വരുന്നുണ്ട്. ഇവിടെ എവിടെയാണെന്നറിയില്ല, ഈ സ്ഥലത്ത് ഹൈവേയിൽ ഒരു പബ്ലിക് ഫോണിനുള്ള ചാൻസ് ഉണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നു. ചിലപ്പോൾ ആ പള്ളിയുടെ മുന്നിലാകാം..!”

ഞങ്ങൾക്ക് ആർക്കും വീട്ടിലോ നാട്ടിലോ ഫോൺ ഒന്നും ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നതു തന്നെ അകലെ ഒരു വീട്ടിലാണ്. അവിടെ വിളിച്ചു പറഞ്ഞ്, അവിടന്നാരെങ്കിലും പോയി വിളിച്ചു കൊണ്ടു വന്നിട്ടു വേണം സംസാരിക്കാൻ. അതൊക്കെ വല്ല അടിയന്തര ഘട്ടങ്ങളിൽ മാത്രമേ വിളിക്കാൻ പറ്റൂ. ഞങ്ങളുടെ നാട്ടുകാർ പലരും സൌദിയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. അവരുമായി ബന്ധപ്പെടാൻ കഴിഞ്ഞാൽ നാട്ടു വിശേഷങ്ങൾ അറിയാൻ കഴിയും. അതായിരുന്നു ഒരു പ്രതീക്ഷ...

പോസ്റ്റാഫീസ് ദിനവും തുറന്നെങ്കിലും ഞങ്ങൾക്കാർക്കും കത്തുകൾ ഒന്നും വരികയുണ്ടായില്ല. കത്തയച്ചാൽ ഒരാഴ്ചക്കുള്ളിൽ നാട്ടിൽ നിന്നും മക്കയിൽ എത്തുമെങ്കിലും, മക്കയിൽ നിന്നും അഞ്ചു കിലോമീറ്റർ അകലമുള്ള ഞങ്ങൾക്കെത്താൻ പതിനഞ്ചു ദിവസം പിന്നേയും പിടിക്കും. ഇംഗ്ലീഷിലെഴുതിയ കത്തുകൾ വായിക്കാൻ മക്കയിലെ ഓഫീസിൽ ആരുമില്ലാത്തതാണ് കാരണമെന്നാണ് ഇവൻ പറയുന്നത്. കത്തു കിട്ടാൻ പഴയതു പോലെ രണ്ടും മൂന്നും മാസത്തിൽ നിന്നും ഒരു മാസത്തിലേക്ക് ചുരുങ്ങിയതും ഇവന്റെ കൂടി സഹായം കൊണ്ടാണ്. അതും ചില്ലറക്കാര്യമല്ലല്ലൊ.

കാറ് കഴുകിക്കൊടുത്ത് കിട്ടുന്നതും, ഇടക്കിടക്ക് ഗ്രാമത്തിലെ ചെറിയ പണികൾ ചെയ്തും പട്ടിണിയില്ലാതെ കഴിയുമ്പോഴാണ് ആ മൂന്നാമന്റെ വരവ്. സ്ഥലം മാറിപ്പോയ സുരേന്ദ്രനു പകരം കൊണ്ടു വന്ന സച്ചിദാനന്ദൻ എന്ന സച്ചി.
അവനെ കൊണ്ടു വന്ന ഫിലിപ്പൈനി എൻ‌ജിനീയർ റോജർ റോത്ത ഞങ്ങൾക്കുള്ള ഒരു മാസത്തെ ശമ്പളവുമായാണ് വന്നത്...!
ശമ്പളത്തിൽ നിന്നും ആ ദുഷ്ടന്മാർ നല്ലൊരു തുക കട്ട് ചെയ്തിരുന്നു. കാരണം ഞങ്ങൾ വന്നപ്പോൾ തന്ന കട്ടിൽ,ബെഡ്,ഗ്യാസ്, പാത്രങ്ങൾ മുതലായ സ്ഥാവരജംഗമസ്വത്തുക്കളുടെ വില ഞങ്ങളിൽ നിന്നും ഈടാക്കാൻ തുടങ്ങി. അതും ആദ്യ ശമ്പളത്തിൽ രണ്ടു ഗഡു ഒന്നിച്ച്  വെട്ടിക്കുറച്ചതാണ് സങ്കടമായത്.
പരാതി പറയാൻ തൊട്ടടുത്ത് മുതലാളിമാരില്ലല്ലൊ. ഫോണിൽ പറയുന്ന പരാതിക്ക് എന്തു വില..?
“എന്തായാലും ഈ ദാരിദ്ര്യക്കടലിലേക്ക് എന്തിനാടാ മോനേ നീയും കടന്നു വന്നേ...?”
എന്ന് പുതിയ ഞങ്ങളുടെ പങ്കാളിയോട് ചോദിക്കാതിരിക്കാനായില്ല.
കിടക്കട്ടെ... അവനും കിടക്കട്ടെ...
ഇതൊക്കെ അനുഭവിക്കാൻ യോഗമുള്ളവരാണല്ലൊ നമ്മൾ പ്രവാസികൾ...!

അത് കഴിഞ്ഞൊരു ദിവസം എന്നേയും സച്ചിയേയും ആ  ഗ്രാമത്തിലെ ഒരു അറബി വന്ന് നിർബ്ബന്ധപൂർവ്വം രാത്രിയിൽ കൂട്ടിക്കൊണ്ടു പോയതാണ്.  അവന്റെ വീടിന്റെ പുറത്ത് നിന്ന്, ടോർച്ചിന്റെ വെളിച്ചത്തിൽ ഏസി നന്നാക്കിക്കൊണ്ടിരിക്കേ ഒരു വണ്ടി ഞങ്ങളുടെ തൊട്ടടുത്ത് സഡൻ ബ്രേക്കിട്ട് നിറുത്തുന്നതിന്റെ ശബ്ദം കേട്ടു.  പെട്ടെന്ന് ഞങ്ങൾ തിരിഞ്ഞതും അതൊരു പോലീസ് വണ്ടിയാണെന്നു കണ്ട് ഞെട്ടി...!
ഭാഗ്യത്തിന് വീട്ടുടമസ്ഥൻ തൊട്ടടുത്തു തന്നെ ഉണ്ടായിരുന്നതു കൊണ്ട് അയാൾ ജീപ്പിനടുത്തേക്ക് ചെന്നു. അവരുടെ സംഭാഷണം ഞങ്ങൾക്ക് കേൾക്കാമായിരുന്നെങ്കിലും അറബിയല്ലാതെ മറ്റൊന്നും പറയാത്തതു കൊണ്ട് ഒന്നും പിടി കിട്ടിയില്ല.
ഇടക്ക്  പോലീസ്സുകാരനും അറബിയും ഞങ്ങളെ നോക്കി എന്തൊക്കെയോ പറയുന്നതു കൊണ്ട് സംഗതി ഞങ്ങളെക്കുറിച്ചാണെന്ന് ഉറപ്പായി. ഞാൻ പറഞ്ഞു.
“എടോ... നമ്മളെക്കുറിച്ചാണല്ലൊ... പുറത്തു പോയി ജോലി ചെയ്യാൻ പാടില്ലാത്തതാ....!”
“നമ്മളെ പിടിക്കാൻ വന്നതാവുമോ....?”
“പിടിച്ചാൽ കേറ്റിവിടില്ലേ...?”
“കേറ്റിവിട്ടാലും കുഴപ്പമില്ല...!”
“അതെന്താ.. തനിക്ക് ജോലി വേണ്ടേ...?”
“ഇവിടെ വന്നിറങ്ങിയപ്പോൾ തന്നെ എനിക്ക് മതിയായി...! എങ്ങനെയെങ്കിലും തിരിച്ചു പോണോന്നാ എനിക്ക്... അതിങ്ങനെയാകുന്നെങ്കിൽ അങ്ങനെയാകട്ടെ....!?”
“എടാ.. ദുഷ്ടാ... എന്റഛൻ സ്ഥല വിറ്റ് കടം വീട്ടാൻ തെയ്യാറെടുക്കാ... അതിനുള്ളിൽ ഞാൻ വെറും കയ്യോടെ കേറിച്ചെന്നാൽ...?”
“നാട്ടിൽ ചെന്ന് ആത്മഹത്യ ചെയ്താലും വേണ്ടില്ല.. ഈ നാട്ടിലെ പണി വേണ്ടാ...!”
അപ്പോഴേക്കും ജീപ്പു വിടുന്ന ശബ്ദം കേട്ടു. തിരിച്ചു വന്ന അറബിയുടെ മുഖത്തേക്ക് ഞങ്ങൾ ദയനീയമായി നോക്കി.
“നിങ്ങൾ പേടിക്കണ്ടാ.... അവർ മക്കയിൽ നിന്നുള്ള പോലീസ്സുകാരാ... ഞാൻ പറഞ്ഞിട്ടുണ്ട്, കുഴപ്പക്കാരല്ല ആശുപത്രിയിലേ ജോലിക്കാരാന്ന്...”
എങ്കിലും ഞങ്ങളുടെ പേടി മാറിയില്ല.

ഏസി ഓടിച്ചു കൊടുത്ത് കാശും തന്ന് ആശുപത്രിയിൽ കൊണ്ടുവന്നാക്കി അവൻ.
വിവരം അറിഞ്ഞപ്പോൾ അബ്ദുൾ ഖാദറും പറഞ്ഞു  കുഴപ്പമാണെന്ന്. ഉസ്മാനും മൊയ്തുവും അതൊന്നും കാര്യമാക്കണ്ടെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു. കാരണം പിടിക്കണമായിരുന്നെങ്കിൽ അപ്പോൾ തന്നെ ഞങ്ങളെ പിടിച്ചേനേ. അതുണ്ടായില്ലല്ലൊ. അതുകൊണ്ട് ഇനി പേടിക്കാനില്ല. ഞങ്ങളും അത് വിശ്വസിച്ച് കിടന്നുറങ്ങി....
വരാനുള്ളതൊന്നും വഴിയിൽ തങ്ങില്ലല്ലൊ...!?

നേരം വെളുത്ത് പത്തു മണിവരെ കിടന്നുറങ്ങുന്നതാ ഞങ്ങളുടെ സ്വഭാവം. നേരത്തെ എഴുന്നേറ്റിട്ടും മലയൊന്നും മറിക്കാനില്ലല്ലൊ. എങ്ങും പോയി ‘ഹാജർ ബുക്കിൽ’ ഒപ്പിടുകയും വേണ്ട. അബ്ദുൾഖാദർ നേരത്തെ എഴുന്നേൽക്കും. എന്നിട്ട് ആശുപത്രിയിൽ പോയി കൂട്ടുകാരോടും അസ്സർബായിയോടും സൊറപറഞ്ഞിരിക്കും. അന്നെഴുന്നേറ്റതും അബ്ദുൾ ഓടിയെത്തിയിട്ട് പറഞ്ഞു.
“നിങ്ങളോട് രണ്ടാളോടും ഉടൻ അമാറയിലേക്ക് ചെല്ലാൻ ഒരു പോലീസ്സുകാരൻ വന്ന് പറഞ്ഞു....?!”
കേട്ടതും ഞാൻ വിറച്ചു പോയി...
സച്ചി അതുകേട്ട് പൊട്ടിച്ചിരിച്ചു. എന്നിട്ട് പറഞ്ഞു.
“എന്റെ പ്രാർത്ഥനക്ക് ഫലമുണ്ടായി...!”
എനിക്ക് ഭയങ്കര ദ്വേഷ്യമാണ് വന്നത്. ഓടിച്ചെന്ന് ആ കിടക്കയിലിട്ട് തന്നെ അവനെ  ചവിട്ടിക്കൊല്ലാനാണ് തോന്നിയത്. അതു കടിച്ചമർത്തി ഞാൻ ചോദിച്ചു.
“ആരാ.. എന്തിനാ... വിളിച്ചേ..?”
“അമീറ് പറഞ്ഞിട്ടാന്നു പറഞ്ഞു ...!?”
 എന്റെ നല്ല ശ്വാസം അതോടെ പോയി....

ഇന്നലത്തെ സംഭവം പോലീസ്സുകാര് റിപ്പോർട്ട് ചെയ്തിട്ടുണ്ടാകും.
കയറ്റിവിടാനായിരിക്കും....!?
ഞങ്ങൾ ഉറപ്പിച്ചു. സച്ചി ഉടൻ ചാടിയെഴുന്നേറ്റ് ബാത്ത്‌റൂമിൽ കയറി. ‘കേറ്റി വിട്ടാലും ഞാൻ റെഡി’യെന്നും പറഞ്ഞാണ് കയറിയത്. ഞാൻ നല്ലവണ്ണം വിറക്കാൻ തുടങ്ങി. എനിക്ക് തിരിച്ചു പോകാൻ വയ്യ....
“അയാൾ ആരോടാ പറഞ്ഞത്, തന്നോടാ...?”
ഞാൻ അബ്ദുൾഖാദറിനോട് ചോദിച്ചു.
“ഇല്ലല്ല.. ഉമ്മറാ എന്റടുത്ത് പറഞ്ഞത്... അന്നേരം ഒരു പോലീസ്സുകാരൻ അവിടന്നിറങ്ങി പോകുന്നത് കണ്ടിരുന്നു..”
എന്റെ ഭയം നിറഞ്ഞ മുഖഭാവം കണ്ടിട്ടാകും അബ്ദുൾ പറഞ്ഞു.
“പേടിക്കാനൊന്നുമില്ലെന്നാ എന്റെ മനസ്സ് പറയുന്നത്. അല്ലെങ്കിൽ ഉമ്മർ അതിനേക്കുറിച്ച് എന്തെങ്കിലും പറഞ്ഞേനേ.... തന്നെയുമല്ല, കേസുകൾ വല്ലതുമാണെങ്കിൽ ഉമ്മറിനോട് പറയാതെ ഒന്നും ചെയ്യില്ലല്ലൊ. നമ്മളും ഇവിടത്തെ സ്റ്റാഫുകളല്ലെ...?”
അത് ശരിയാണെന്ന് എനിക്കും തോന്നി. എങ്കിലും പിന്നെന്തിനായിരിക്കും ഞങ്ങളെ രണ്ടാളെ മാത്രം വിളിച്ചത്...?
“അല്ല, അപ്പൊ തന്നെയെന്താ വിളിക്കാഞ്ഞത്....?”
“അതെനിക്കും അറിയില്ല....! അതോണ്ടാ എനിക്ക് ചെറിയൊരു സന്ദേഹം...?
എന്തായാലും വിളിച്ചാൽ ചെല്ലാതിരിക്കാനാവില്ലല്ലൊ... ചെന്നു നോക്ക്.. എന്താണെന്നറിയാമല്ലൊ...”

സച്ചി ഇറങ്ങിയപ്പോൾ ഞാനും ബാത്ത്‌റൂമിൽ കയറി പ്രാഥമിക പരിപാടികളെല്ലാം കഴിച്ചു. പിന്നെ ഇന്നലത്തെ ചോറെടുത്ത് ചൂടാക്കി മോരും അച്ചാറും കലക്കി അടിച്ചിട്ടാണ് ഞങ്ങൾ പോകുന്നത്. ഇനി ഭക്ഷണമൊന്നും കഴിക്കാൻ കിട്ടിയില്ലെങ്കിലോ..?

ഞങ്ങൾ വാതിൽ തുറന്ന് പുറത്തിറങ്ങിയതും അമാറയിലെ പോലീസ് ജീപ്പ് ഓടിവന്ന് ഞങ്ങൾക്ക് മുൻപിൽ നിന്നു. വാതിൽ തുറന്നു തന്ന പോലീസ്സുകാരൻ പറഞ്ഞു.
“വേഗം കേറ്. നിങ്ങളെ  ഉടനെ കൊണ്ടുചെല്ലാൻ പറഞ്ഞു....!”
ഞങ്ങളോടൊപ്പം അബ്ദുളും ഒന്നു ഞെട്ടാതിരുന്നില്ല...
സച്ചി ഹാപ്പിയായിരുന്നെങ്കിലും എന്റെ നല്ല ജീവൻ പോയിരുന്നു...!
ഒരു ശവം തളർന്നൊടിഞ്ഞ്  ജീപ്പിനകത്ത് എത്തിവലിഞ്ഞ് കയറിയിരുന്നു...
അത് ഞാനായിരുന്നു...!!?

ബാക്കി  ഫെബ്രുവരി 1-ന് തുടരും........

21 comments:

Cv Thankappan said...

ഭയാശങ്ക ഉള്ളിലുണ്ടായാല്‍ പിന്നെയെല്ലാം
പോക്കുതന്നെ.
പേടിക്കാനൊന്നുമുണ്ടാവില്ല.മുദീറിന്‍റെയോ
മറ്റോ ഏ സി റിപ്പയര്‍ ചെയ്യുവാനുണ്ടായിരിക്കും......
തുടരട്ടെ......
ആശംസകള്‍

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

തങ്കപ്പന്‍ ചേട്ടന്‍ പറഞ്ഞതാണ് ശരി എന്ന് എനിക്കും തോന്നുന്നുണ്ട്. അങ്ങിനെയുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ആകാംക്ഷയോടെ വായിച്ചുപോകാന്‍ കഴിയുന്നുണ്ട്.
ആശംസകള്‍

ശ്രീ said...

മുകളില്‍ പറഞ്ഞ സംശയം തന്നെ ആണ് എന്റെ മനസ്സിലും... എന്തായാലും നോക്കാം.

ബൈജു മണിയങ്കാല said...

നമ്മൾ പണ്ടേ പാവങ്ങളാ അല്ലേ എന്തായാലും ഓരോ പേടികൾ വരുന്ന വഴിയെ

Muralee Mukundan , ബിലാത്തിപട്ടണം said...

അന്നത്തെ പാവപ്പെട്ട
സൌദി പ്രവാസജീവിതതിന്റെ
നേരേടുകളീലെ ഒന്ന് രണ്ട് പേജുകൾ
കൂടി തുറന്ന് തന്ന് അശോക് ഭായ് വായനക്കാരനെ വീണ്ടും ഭയാശങ്കയുടെ
ഒരു മുൾമുനയിൽ നിറുത്തിയിരിക്കുകയാണല്ലോ...!

പട്ടേപ്പാടം റാംജി said...

എല്ലാം ശരിയാണെങ്കിലും ഇന്നും ഇത്തരം ഭയത്തോടെ കഴിയുന്നവരാണ് പ്രവാസികളില്‍ അധികവും. എന്തായാലും നാട്ടില്‍ കഴിഞ്ഞില്ലെങ്കിലും അവിടെ ഒരു പോസ്ടോഫീസ് നന്നായി പ്രവര്‍ത്തിക്കാന്‍ സഹായിക്കാന്‍ കഴിഞ്ഞത് മനസ്സിന് സന്തോഷം നല്‍കുന്ന പ്രവൃത്തി തന്നെ.
തുടരട്ടെ.

ഫൈസല്‍ ബാബു said...

പിന്തുടരുന്നു ...........

ajith said...

വളരെ ആകാംക്ഷയോടെ വായിച്ചുപോകുന്നു. പൊലീസ് സ്റ്റേഷനിലേയ്ക്കുള്ള ഈ പോക്ക് എന്തായാലും നല്ലതിനാണ്. ഉറപ്പ്

Pradeep Kumar said...

സത്യത്തിൽ നോവലെഴുത്ത് ഒരു പ്രാർത്ഥനപോലെയാണ് - ഏകാഗ്രതയും ശ്രദ്ധയും വേണ്ട ഒരു പ്രാർത്ഥന - കൃത്യമായ ഇടവേളകളിൽ രസച്ചരട് മുറിയാതെ വായനക്കാരെ കൂടെ നിർത്തുന്നത് ഒരു സിദ്ധിയാണ്

വായന തുടരുന്നു....

Anonymous said...

Intersting nest part please BDF.

വീകെ said...

സിവി തങ്കപ്പൻ: സൌദിയിൽ നല്ല കാര്യത്തിനു വിളിച്ചാലും പേടിക്കും. എന്താന്ന് ചോദിച്ചാൽ അതങ്ങനാ.. നന്ദി മാഷെ.

മുഹമ്മദ് ആറങ്ങോട്ടുകര: വായനക്കും അഭിപ്രായത്തിനും നന്ദി മാഷെ.

ശ്രീ:നിങ്ങളുടെ വിശ്വാസം ശരിയായിരിക്കുമോ..? കാത്തിരിക്കുമല്ലൊ.. നന്ദി മാഷെ.

ബൈജു മണിയങ്കാല:ചിലസമയങ്ങളിൽ നമ്മൾക്ക് അങ്ങനെയാവാതിരിക്കാനാവില്ല. പഞ്ചപാവങ്ങൾ നമ്മൾ..! നന്ദി മാഷെ.

ബിലാത്തിച്ചേട്ടൻ: അഭിപ്രായത്തിനു വളരെ നന്ദി മാഷെ.

പട്ടേപ്പാടം റാംജി: ഇന്നവിടെ ജീവിക്കുന്ന നിങ്ങൾക്ക് അതേ ഫീലിങ്സ് തന്നെയാണെന്ന് അറിയുമ്പോൾ, കാര്യമായ മാറ്റമൊന്നും ഇപ്പോഴും സംഭവിച്ചിട്ടില്ലെന്ന് തോന്നുന്നു. മാദ്ധ്യമങ്ങളിൽ വരുന്ന അറിവേയുള്ളുവെങ്കിലും മീറ്റിംഗുകളും മറ്റും നടത്താൻ കഴിയുന്നണ്ടല്ലൊ ഇപ്പോൾ. വായനക്ക് വളരെ നന്ദി മാഷെ.

ഫൈസൽ ബാബു: സന്ദർശനത്തിന് വളരെ നന്ദി മാഷെ.

അജിത്: പോലീസ് സ്റ്റേഷനല്ലാട്ടൊ. എന്നാൽ കളക്ടറാഫീസ്സുൾപ്പടെ എല്ലാമാണു താനും. നല്ലതിനാണൊയെന്ന് നമുക്ക് നോക്കാം. വായനക്ക് നന്ദി മാഷെ.

പ്രദീപ് കുമാർ:ചെറുകഥ ആയാലും നോവൽ ആയാലും അതിന്റേതായ ബുദ്ധിമുട്ടുകൾ ഉണ്ട്. കുറച്ചു കൂടി എഴുതാൻ എളുപ്പം തുടരനായി വരുന്ന നോവൽ ആണെന്ന് എനിക്ക് തോന്നുന്നു. ചെറുകഥ എഴുതിക്കഴിഞ്ഞാൽ പിന്നെ അതുമായി ബന്ധമൊന്നുമില്ല. മറ്റൊരു കഥക്കുള്ള ബീജം കിട്ടാനും വളരെ കാത്തിരിക്കണം. ഇതാവുമ്പോൾ ഏതു നിമിഷവും ഏതു കാര്യവും ഇതുമായി ബന്ധപ്പെടുത്തി ചിന്തിക്കാനും, നല്ലതെന്ന് തോന്നുന്ന മാറ്റങ്ങൾ വരുത്താനും മറ്റും കഴിയും. ഇതിൽ നിന്നും പുറത്തു കടക്കേണ്ട ഒരാവശ്യകത വരുന്നില്ല. അഭിപ്രായത്തിന് വളരെ നന്ദി മാഷേ.

BDF: അഭിപ്രായത്തിന് വളരെ നന്ദി ചേട്ടാ.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹേ ഈ കൊണ്ടു പോകുന്നത് അവരുടെ എ സി നന്നാക്കാനാണെന്ന് എനിക്ക് പറയാതെ തന്നെ അറിയാം അത് കൊണ്ട് ഞാൻ വിറക്കുന്നില്ല ഹ ഹ ഹ :)

പി. വിജയകുമാർ said...

വീണ്ടും വരാം.

keraladasanunni said...

എന്തെല്ലാം ദുരിതങ്ങൾ‌. പക്ഷെ എല്ലാം അവസാനം നല്ലതാവുന്നു എന്ന്ത് ഒരു സമാധാനം.

വീകെ said...

ഇൻഡ്യാ ഹെറിറ്റേജ്: ഹാ.. ഹാ... ആ‍ശ്വസിക്കാൻ സ്വയം ഒരു കാരണം കണ്ടെത്തുകയാണല്ലെ..? മറ്റൊരാളുടെ സങ്കടം സ്വന്തം സങ്കടമായി കാണുന്ന ഈ നല്ല മനസ്സിന് എന്റെ കൂപ്പുകൈ. വളരെ നന്ദി.
പി.വിജയകുമാർ: വായനക്ക് വളരെ നന്ദി മാഷെ.
കേരളദാസനുണ്ണി:ഏതു സങ്കടത്തിനിടക്കും ഒരു കുഞ്ഞു സന്തോഷം മറ്റെല്ലാം മറക്കാൻ ദൈവം തമ്പുരാൻ ഒപ്പിച്ചു തരും. പാവങ്ങൾക്ക് അത് മതിയാവും തുടർന്ന് ജീവിക്കാൻ.
ആശംസകൾ...

വിനുവേട്ടന്‍ said...

എല്ലാവരും പറഞ്ഞത് പോലെ വിഷമിക്കാനൊന്നും ഉണ്ടാവില്ല എന്ന് കരുതുന്നു... പോലീസ് സ്റ്റേഷനിലെ എ.സി റിപ്പയർ ചെയ്യാനായിരിക്കും വിളിപ്പിച്ചത്...

വീകെ said...

വിനുവേട്ടൻ: വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

Shahida Abdul Jaleel said...

എന്തായാലും നോക്കാം അവസാനം നല്ലതാവുന്നു എന്ന്ത് ഒരു സമാധാനം...

Echmukutty said...

നേരത്തെ വായിച്ചതാണ്... അന്നെന്തോ ഒരു കുഴപ്പം കൊണ്ട് അഭിപ്രായം എഴുതാന്‍ പറ്റിയില്ല..
ഇപ്പോഴും ഒന്നോടിച്ചു വായിച്ചു.. ഈ തലക്കെട്ട് എനിക്ക് വളരെ ഇഷ്ടമായി... വരാനുള്ളത് വഴീത്തങ്ങീരുന്നെങ്കീ ഞാനിപ്പോ എവട്യായേനേ എന്ന് വിചാരിച്ച് ഒരു നിമിഷം ബോധംകെട്ടു പോയി..

Anonymous said...

കുറെ കാലങ്ങള്‍ക്ക് ശേഷമാണ് ഈ വഴി ഒക്കെ വരുന്നത്..വീ കെ യുടെ നോവല്‍ പൂര്‍ത്തിയായി എത്രയും പെട്ടെന്ന് പ്രസിദ്ധീകരിച്ചു ഞങ്ങള്‍ക്കൊക്കെ വായിക്കാന്‍ കിട്ടട്ടെ എന്നാശംസിക്കുന്നു..

അഭി said...

വായിക്കുന്നു