Friday 15 August 2014

നോവൽ. മരുഭൂമി. (22)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി.  അശുപത്രിയുടെ വികസനത്തെക്കുറിച്ച് അസ്സർബായി പറഞ്ഞു.. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക് ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. വിരുന്നുകാരോടൊപ്പം പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി. സമൂഹ‘മന്തി‘ എന്ന പരമ്പരാഗത ഭക്ഷണക്രമം, മറക്കാൻ കഴിയാത്ത ഒരു പുതിയ അനുഭൂതിയാണ് സമ്മാനിച്ചത്. അമാറയിലെ പോലീസുകാരനിൽ നിന്നും അനുഭവിക്കേണ്ടി വന്ന തിക്താനുഭവം മനസ്സിനെ വല്ലാതെ പോറലേൽ‌പ്പിച്ചു. ആശുപത്രിയുടെ പുരോഗതിക്കൊപ്പം ഹബീബയുടെ കഷ്ടപ്പാടും കൂടി.

തുടർന്നു വായിക്കുക...


“കണ്ണാ.... എൻ കണ്ണാ....”

പക്ഷെ, എത്ര നാൾ.....?
സഹിക്കുന്നതിനും ഒരതിരില്ലെ...?
അനുഭവിക്കുന്നതിനും ഒരതിരില്ലെ...?
ഭൂമിയോളം താഴാം. അതു കഴിഞ്ഞാൽ....?
ഒരു ദിവസം സഹികെട്ട,  സഹനത്തിന്റെ  നെല്ലിപ്പലകയും തകർന്ന ആ ദിവസം രാത്രിയിൽ......???

കെളവി നഴ്സിന്റെ ഭക്ഷണം പാകപ്പെടുത്തലും, അലക്കും മറ്റും കഴിഞ്ഞ് കിടക്കുന്നതിനു മുൻപ് കാലും തടവിക്കൊടുത്താലേ ഹബീബക്ക് മോചനമുള്ളു. എന്നാൽ ഒരു നേരത്തെ ഭക്ഷണം പോലും കൊടുക്കുകയുമില്ല.
അന്നും അതാവർത്തിച്ചു....
ഹബീബാ തന്റെ ദ്വേഷ്യം മുഴുവനും തിരുമ്മുന്ന അവരുടെ  കൈകളിലേക്ക് ആവാഹിച്ചിരുന്നു. അത് തിരിച്ചറിഞ്ഞ കെളവി, തനിക്കെതിരെ മാനേജരുടെ അടുത്ത് പരാതി കൊടുത്തതിന്റെ കനൽ കെട്ടടങ്ങാതെ പല്ലുകൾ കടിച്ചമർത്തി കിടന്നു.

കെളവി കട്ടിലിൽ കിടക്കുകയും ഹബീബ താഴെ നിലത്തിരുന്നുമാണ് തിരുമ്മലിന്റെ ഒരു രീതി. തിരുമ്മൽ ഒരു വിധമായ സമയം അവർ ആ കാലുകൊണ്ട് ഹബീബായുടെ മുഖത്തു തന്നെ ഒരു ചവിട്ടു കൊടുത്തു...!
ഒരു ശബ്ദത്തോടെ അവർ മറിഞ്ഞു വീണു.
കടിച്ചു പിടിച്ചിരുന്ന ദ്വേഷ്യം മുഴുവനും ഹബീബയുടെ എഴുന്നേറ്റു വരവിൽ പ്രകടമായിരുന്നു.
കെളവിയെ കടിച്ചു പറിക്കാനെന്നോണം പുലിയായി എഴുന്നേറ്റു വന്ന ഹബീബായുടെ കരണക്കുറ്റിക്ക് നോക്കി കെളവി ഒന്നു പൊട്ടിച്ചു...!
ഹബീബയോടുള്ള  കെറുവ് മുഴുവൻ കെളവി ആ ഒറ്റ അടിയിൽ മുതലാക്കി...!
കിട്ടിയ അടിയിൽ കണ്ണിൽക്കൂടി പൊന്നീച്ചകൾ പറന്നു...!
നിന്ന നിൽ‌പ്പിൽ സ്വയം ഉരുകിയ ചൂടിൽ ആവിയായിപ്പോയ ഹബീബയുടെ പരിസരബോധം നഷ്ടപ്പെട്ടിരുന്നു. അവർ ഭ്രാന്തു പിടിച്ചതു പോലെ ഒരാവേശത്തിൽ അടുക്കളയിലേക്കോടി.
ആദ്യം കണ്ണിൽ‌പ്പെട്ടത് കറിക്കരിയുന്ന കൊച്ചു പിച്ചാത്തിയാണ്...!
ദ്വേഷ്യം കൊണ്ട് വിറപൂണ്ട ഹബീബ  വിറക്കുന്ന കൈകളിൽ ആ കത്തിയെടുത്ത് തിരിഞ്ഞോടി...!

ഒച്ചയും ബഹളവും കേട്ട് മെറിലിൻ ഉൾപ്പടെയുള്ളവർ അവിടവിടെയായി നിൽക്കുന്നുണ്ട്.
കെളവി താപ്പാന ആയതു കൊണ്ട് അവരാരും അടുക്കുന്നില്ല.
അടുക്കളയിൽ നിന്നും വിറളി പിടിച്ച പോലെ ഓടുന്ന ഹബീബക്ക് പിന്നാലെ  മെറിലിനും മറ്റും തടുത്തു നിറുത്താനായി ഓടി അടുത്തു. കത്തിയുമായി പാഞ്ഞു വരുന്ന ഹബീബയെ കണ്ട് കെളവി വിരണ്ടൊന്നുമില്ല. ധൈര്യപൂർവ്വം നെഞ്ചു വിരിച്ചു നിന്നു...!
“നീയെന്നെ കുത്തുമോടി... എങ്കിൽ കുത്തെടി....?!”
“നിന്നെ കുത്താനല്ലെടി... നിന്റെ മുന്നിൽ വച്ച് എനിക്ക് കുത്തിച്ചാവാനാ.....!!”
എന്നു പറയുക മാത്രമല്ല, രണ്ടുകയ്യുമുയർത്തി “അള്ളാ...” എന്ന് ഹൃദയം പൊട്ടുമാറ് വിളിച്ച്  സ്വന്തം വയറ്റിലേക്ക്  ഒരൊറ്റ കുത്ത്..!!
കുത്തിയെങ്കിലും, പിന്നിലുണ്ടായിരുന്ന മെറിലിൻ അതേ നിമിഷം താഴ്ന്നു വരുന്ന  കത്തിമുനയിൽ  കയറിപ്പിടിച്ചു...!!
പിടിച്ചതും മെറിലിന്റെ കയ്യിലാണ് കുത്തിയതെന്നു തോന്നിയ ഹബീബ,
“അയ്യോ... എന്റെ മോളെ നിന്റെ കയ്യിലാണൊ കുത്തിയത്...” എന്നും പറഞ്ഞ് കത്തി പെട്ടെന്ന് വലിച്ചൂരി...!!
ഊരിയതും മൂർച്ചയുള്ള വാത്തല കൊണ്ട, മുറുക്കിപ്പിടിച്ചിരുന്ന മെറിലിന്റെ നാലു വിരലുകൾ പൂളിയിങ്ങു പോന്നു...!
അതോടെ ചോര ചീറ്റി....!!
ചോര ചീറ്റിയതും കെളവി പേടിച്ച് അകത്തു കയറി വാതിലടച്ചു കുറ്റിയിട്ടു.
ചോരകൂടി കണ്ടതോടെ പേടിച്ചുപോയ ഹബീബക്ക് ആകെ വെപ്രാളമായി.

പിന്നെ ഒന്നും നോക്കിയില്ല. ആ കത്തിയുമായി ഫ്ലാറ്റിന് പുറത്തിറങ്ങി.
“ഞാൻ അമാറാപ്പീസിൽ ചെന്ന് പറഞ്ഞോളാം എന്റെ മോളെ കുത്തിയെന്ന്... ഞാൻ പറഞ്ഞോളാം... ആ കുറ്റം ഞാനേറ്റോളാം...!”
അതും പറഞ്ഞ് ഇട്ടിരുന്ന ഡ്രെസ്സോടെ ഭ്രാന്തു പിടിച്ചതു പോലെ പായുകയാണ് ഹബീബ.
പൂളിപ്പോയ വിരലുകൾ മടക്കി, മറ്റേ കൈ കൊണ്ട് പൊതിഞ്ഞു പിടിച്ചു കൊണ്ട് ഹബീബക്ക് പിന്നാലെ മെറിലിനും ഓടി വരുന്നുണ്ട്. കൈ തുറന്നാൽ ചോരയൊഴുക്ക് കൂടുന്നതുകൊണ്ട് ഹബീബയെ ബലമായി പിടിച്ചു നിറുത്താനാകുന്നില്ല.
ഹബീബ ‘എന്റെ മോളേ ഞാൻ കുത്തിയേ..’യെന്നു നെഞ്ചത്തടിച്ച് പറഞ്ഞ് കരഞ്ഞു കൊണ്ട് മെറിലിനേയും തട്ടിമാറ്റി പായുകയാണ്.

ഞങ്ങളുടെ വാതിലിന്റെ നേരെ വന്നതും, കൂട്ടിപ്പിടിച്ച കൈ കൊണ്ട് വാതിൽ തള്ളിത്തുറന്ന് ചോരയൊലിക്കുന്ന കയ്യുമായി മെറിലിൻ വെപ്രാളപ്പെട്ട് ഓടിക്കയറി വരുന്നു...!
അതു കണ്ട് ഞങ്ങൾ മൂവരും സ്തപ്തരായിപ്പോയി..!!
ഒരു വെളുത്ത പെറ്റിക്കോട്ടിൽ നിറയെ ചോരപ്പാടുകളോടെ മെറിലിൻ ചോരയൊലിക്കുന്ന കൈകളുമായി കയറിവരുന്നത് അന്നേരം സങ്കൽ‌പ്പിക്കാൻ പോലുമാവില്ല. വന്ന വഴി പറഞ്ഞു.
“ഹബീബയെ രക്ഷിക്ക്. തടുത്തു നിറുത്ത്.. അവർ അമാറയിലേക്ക് ഓടുന്നു... എനിക്കൊന്നും പറ്റിയിട്ടില്ല. വേഗം ചെല്ല്....”
കേട്ടതും അബ്ദുളും സച്ചിയും വെപ്രാളത്തോടെ പുറത്തേക്ക് പാഞ്ഞു.

ഈ സമയത്ത് എന്തു ചെയ്യണമെന്നറിയാതെ ഞാനാകെ പതറിപ്പോയിരുന്നു.
ഇത്രയും ചോരയൊക്കെ ഒഴുകുന്നത് കാണുന്നത് എനിക്കും ഭയമാണ്. മാത്രമല്ല ഈ രാത്രിയിൽ ഒരു പെറ്റിക്കോട്ടുമാത്രമിട്ട് സുന്ദരിയായ ഒരു പെണ്ണു മുറിയിൽ കയറി വന്നാലുണ്ടാകുന്ന ഭവിഷ്യത്ത് വേറേയും..! അമാറയിലെ പോലീസ്സുകാർക്കാണെങ്കിൽ ആയിരം കണ്ണുകളാണ് ഞങ്ങളിലേക്ക്... “ഇതെന്തു കോലത്തിലാ കയറി വന്നത്...? ഇതെന്താ ഫിലിപ്പൈനാ..?”
അപ്പോഴാണ് മെറിലിൻ സ്വന്തം ശരീരത്തിലേക്ക് നോക്കിയത്.
നോക്കിയതും നാണം കൊണ്ട് കൂനിക്കൂടിപ്പോയി...!
പെട്ടെന്ന് വളഞ്ഞു കുത്തി എന്റെ ബെഡ്ഡിലേക്കിരുന്നു...!!

പെട്ടെന്ന് അലമാരയിൽ നിന്നും ലുങ്കി എടുത്ത് മെറിലിനെ ആദ്യം തന്നെ പുതപ്പിച്ചു. ലുങ്കിയുടെ രണ്ടു തലയും കഴുത്തിൽക്കൂടി ചുറ്റി കെട്ടിക്കൊടുത്തു. ആഫ്രിക്കൻ ആദിവാസികളുടെ വസ്ത്രം പോലൊരു ചുറ്റിക്കെട്ട്. പെട്ടെന്ന് പോലീസ്സ് മുഹമ്മദ് എങ്ങാൻ കയറി വന്നാൽ രക്ഷപ്പെടാൻ ഇതേ ഒരു വഴിയുള്ളു.
എന്നിട്ടാണ് അവളുടെ കൈ നിവർത്തി നോക്കുന്നത്. അപ്പോഴേക്കും ചോര കട്ടപിടിക്കാൻ തുടങ്ങിയിരുന്നു. അതെല്ലാം കോട്ടൺ കൊണ്ട് തുടച്ചു കളഞ്ഞ് മരുന്നു വച്ച് ടേപ്പ് ചുറ്റിക്കെട്ടി.  നാലു വിരലും ഒരു പോലെ പൂളിപ്പോയിരുന്നു. ആഴത്തിലുള്ള മുറിവായിരുന്നില്ലാതാനും.
അതു കഴിഞ്ഞിട്ടാണ് നടന്ന സംഭവങ്ങൾ മെറിലിൻ വിവരിക്കുന്നത്.

അപ്പോഴേക്കും, ഗേറ്റ് പൂട്ടിയിരുന്നതു കൊണ്ട് പുറത്തേക്ക് പോകാൻ കഴിയാതെ ഗേറ്റിന്റെ വിടവിൽക്കൂടി കടക്കാനുള്ള ശ്രമത്തിലായിരുന്നു ഹബീബ. അവരുടെ ശരീരം കുറച്ച് വണ്ണത്തിലായതു കൊണ്ട് അതിനും കഴിഞ്ഞില്ല. ശബ്ദം കേട്ട് ഉസ്മാനും മൊയ്ദുവും പുറത്തെത്തി. ഹബീബായുടെ കയ്യിൽ നിന്നും കത്തി പിടിച്ചു വാങ്ങി പിന്തിരിപ്പിച്ച്  കൂട്ടിക്കൊണ്ടു വന്നിരുന്നു.
മുറിയിൽ വന്നിരുന്ന് കെട്ടിപ്പൂട്ടിയ മെറിലിന്റെ കൈ കണ്ട് കരച്ചിലായി.
“എന്റെ പൊന്നു മോളെ ... നിന്നെ ഞാനാണല്ലൊ കുത്തിയത്... നീയാണെന്നെ എല്ലാത്തിനും സഹായിക്കണത്. എന്നിട്ടും നിന്നെ എനിക്ക് കുത്തേണ്ടി വന്നല്ലൊ..!”
അതു കേട്ട് ഞങ്ങൾക്ക് ചിരി വരുന്നുണ്ടായിരുന്നെങ്കിലും ഹബീബാ അത്മാർത്ഥമായിട്ടാണത് പറയുന്നത്.
“ഹബീബാ.. എന്നെ ആരും കുത്തിയിട്ടില്ല. ഹബീബ സ്വയം കുത്താൻ പോയപ്പോൾ ഞാൻ തടുത്തതല്ലെ. അപ്പോളിത്തിരി മുറിഞ്ഞു. അത്രേയല്ലെയുള്ളു...”
മെറിലിൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഹബീബ പഴയ പല്ലവി തന്നെ പാടിക്കൊണ്ടിരുന്നു. “എന്നാലും എന്റെ കൈകൊണ്ടല്ലെ മുറിഞ്ഞത്. ആ കുറ്റം ഞാനേറ്റോളാം.. ഞാൻ പോലീസ് സ്റ്റേഷനിൽ പോയി പറഞ്ഞോളാം... ഇവര് വിടാഞ്ഞിട്ടാ...!”
“അതിന് എനിക്ക് പരാതിയില്ലല്ലൊ... പിന്നെന്തിനാ പോണെ...?”

പക്ഷെ, സംഗതി അവിടം കൊണ്ടു നിന്നില്ല...
ബഹളം ചോരയിലവസാനിച്ചതു കൊണ്ട്,  കാര്യത്തിന്റെ ഗൌരവം മനസ്സിലായ കെളവി ഒരു മുഴം നീട്ടിയെറിഞ്ഞു. ആ രാത്രി തന്നെ വിവരം അവരുടെ മക്കയിലെ ഉന്നതരെ അറിയിച്ചു. അതിന്റെ പ്രതിഫലനം പിറ്റേന്നു തന്നെ കണ്ടു.

നേരം വെളുത്തതോടെ ഹബീബയെ കൊണ്ടു പോകാൻ അവരുടെ കമ്പനി പകരം ആളുമായി എത്തി. ഒന്നിനു പകരം രണ്ടാളെ കൊണ്ടു വന്നു. പിന്നെ കാര്യങ്ങളെല്ലാം വേഗം നടന്നു.
ഞങ്ങളും ഹസാർബായിയും മറ്റും മാനേജർ ഉമ്മറിന്റെ അടുത്തും ഡോക്ടറുടെ അടുത്തും വളരെ ശക്തമായിത്തന്നെ നടന്ന കാര്യങ്ങൾ പറഞ്ഞു ബോദ്ധ്യപ്പെടുത്തിയതാണ്. ഹബീബായെ കൊണ്ടു പോകാതിരിക്കാൻ പരമാവധി ഞങ്ങളെല്ലാവരും ഒറ്റക്കെട്ടായി ശ്രമിച്ചു.

പക്ഷേ, ഇത് മിനിസ്ട്രിലെവലിൽ നടന്ന ഓർഡറാണ്...!
"അവർക്ക് ഹബീബായെ കൊണ്ടു പോയേ പറ്റൂ.
ഹബീബാ ഭ്രാന്തിയെപ്പോലെ കത്തിയെടുത്ത് കെളവിയെ കുത്താൻ ചെന്നന്നാണ് കേസ്സ്...!? ഇല്ലെങ്കിൽ ഹബീബാക്കെതിരെ കേസ്സെടുക്കേണ്ടി വരുമെന്നതാണ് ആർക്കും ശക്തമായി തടയാൻ കഴിയാതിരുന്നതിനു കാരണം. അവർ ജയിലിൽ കിടക്കുന്നതിനേക്കാളും നല്ലത് മറ്റേതെങ്കിലും ആശുപത്രിയിൽ ജോലി ചെയ്ത് ജീവിക്കട്ടെയെന്ന് ഞങ്ങളേപ്പോലെ തന്നെ മറ്റുള്ളവരും കരുതി.

ന്യായത്തിന് ഇവിടെ വിലയൊന്നുമില്ല.
അറബ് ലോകത്ത് അറബികൾ സവർണ്ണ ലോബിയും മറ്റു ഏഷ്യൻ ജനതകളെല്ലാം അവർണ്ണ ലോബിയുമാണല്ലൊ. എന്നത്തേയും പോലെ അവർണ്ണർക്കുമേൽ സവർണ്ണർ ആധിപത്യം നേടി.
അവരുടെ വണ്ടിയിലിരുന്ന് ജനലിൽക്കൂടി എന്നെ നോക്കി വിലപിച്ചത് മറക്കാനാകില്ല.
“കണ്ണാ... എൻ കണ്ണാ... നാൻ എന്ന പണ്ണർത് കണ്ണാ...കടിതം നാൻ എപ്പടി പോടർത് കണ്ണാ....!!” ആ വിലാപവും കാഴ്ചയും കണ്ട് സങ്കടപ്പെടാൻ ഞങ്ങളോടൊപ്പം മെറിലിൻ മാത്രം....

ബാക്കി  സെപ്റ്റമ്പർ 1-ന്.... ഒരു ‘ഭ്രാന്തൻ കവി’

16 comments:

പട്ടേപ്പാടം റാംജി said...

അങ്ങിനെ സംഭവിച്ചു പോയതല്ലേ. ക്ഷമിക്കാവുന്നതെ ഉള്ളു. പക്ഷെ അതൊന്നും ഇവിടെ പറഞ്ഞിട്ട് കാര്യമില്ലല്ലോ അല്ലെ.

Cv Thankappan said...

എവിടെയും സവര്‍ണ്ണാധിപത്യം തന്നെ.
നിറമായാലും,മതമായാലും,ജാതിയായാലും,ഉദ്ദ്യോഗമായാലും,സമ്പത്തായാലും.........സര്‍വ്വതിലും....
ആ തരംതിരിവ് കാണാം...
പ്രബലരുടെ വാക്കിന് വിലയും കൂടും.
ആശംസകള്‍

© Mubi said...

"ന്യായത്തിന് ഇവിടെ വിലയൊന്നുമില്ല... " അവിടെ അങ്ങിനെയാണ്, പറഞ്ഞിട്ട് ഒരു കാര്യവുമില്ല. എവിടെയാണെങ്കിലും സമാധാനത്തോടെ ജീവിക്കാന്‍ ഹബീബക്ക് കഴിയട്ടെ....

keraladasanunni said...

ഹബീബയുടെ കാര്യം കഷ്ടമായി. ഇനി അവര്‍ക്കുവേണ്ടി കത്തുകളെഴുതാന്‍ 
ആരാണുണ്ടാവുക. മനുഷ്യസ്നേഹികളായ ആരെങ്കിലും വേണ്ടേ.

Echmukutty said...

സങ്കടം തന്നെ..

ajith said...

വേദനാജനകമായ ഏടുകള്‍

Pradeep Kumar said...

ഓരോ നാടിനും ഓരോ നീതി .....
പാവം ഹബീബ.....

വിനുവേട്ടന്‍ said...

അറബ് ലോകത്ത് അറബികള്‍ സവര്‍ണ്ണ ലോബിയും മറ്റു ഏഷ്യന്‍ ജനതകളെല്ലാം അവര്‍ണ്ണ ലോബിയുമാണല്ലൊ. എന്നത്തേയും പോലെ അവര്‍ണ്ണര്‍ക്കുമേല്‍ സവര്‍ണ്ണര്‍ ആധിപത്യം നേടി.

സത്യം അശോകൻ മാഷേ... നിസ്സഹായതയുടെ നെടുവീർപ്പുകൾ...

വീകെ said...

പട്ടേപ്പാടം റാംജി: മേലാളർക്ക് കീഴാളരുടെ അവസ്തകളെക്കുറിച്ചൊ,സാഹചര്യങ്ങളെക്കുറിച്ചോ ചിന്തിക്കേണ്ടതുണ്ടോ.ശിക്ഷിക്കുക തന്നെ. മറുഭാഗം അതേറ്റുവാങ്ങാൻ വിധിക്കപ്പെട്ടവർ. അതിന് രാഷ്ട്രദേശഗോത്രവർഗ്ഗജാതിഭേദമില്ല. നന്ദി റാംജി.

സിവി തങ്കപ്പൻ: അതേ.എവിടേയും കോരനു കഞ്ഞി കുമ്പിളിൽ തന്നെ. നന്ദി മാഷേ.

മൂബി: അതേ, അവിടെ അങ്ങിനെയാണ് എന്നു പറഞ്ഞ് ആശ്വാസം കൊള്ളാനെ നമ്മൾക്ക് കഴിയൂ.നന്ദി.

കേരളദാസനുണ്ണി: ഹബീബക്ക് എങ്ങിനെ ആയാലെന്ത് എന്ന് ചിന്തിക്കാനെ പറ്റൂ.അല്ലെങ്കിൽ നമ്മൾ സവർണ്ണരായാൽ മതി. അപ്പോൾ ആശ്വാസത്തിന്റേയോ സങ്കടത്തിന്റേയോ പ്രശ്നം ഉദിക്കുന്നില്ലല്ലൊ. നന്ദി മാഷേ.

എഛ്മുക്കുട്ടി: സങ്കടപ്പെട്ടിട്ട് കാര്യമില്ല. അത് വിധിയെന്ന് കരുതി സമാധാനിക്കാം.

അജിത്: നന്ദി മാ‍ഷേ.

പ്രദീപ് കുമാർ: ഏതു നാട്ടിലായാലും കോരനു കഞ്ഞി കുമ്പിളിൽ തന്നെ.അതിൽ ഒരു വ്യത്യാസവും ഇല്ല. നന്ദി മാഷെ.

വിനുവേട്ടൻ: വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

കുഞ്ഞൂസ്(Kunjuss) said...

Mubiyanu ee pollunna marubhoomi kanichu thannathu.Kandatho, chorayolikkunna jeevithangalum... !

(sorry for the manglish)

Unknown said...

ഹബീബാ ഒരു സങ്കടമായി മനസ്സിൽ നിൽക്കുന്നു..

ramanika said...

ഹബിബായുടെ കരചിൽ മനസ്സിനെ അലട്ടുന്നു

ആശംസകൾ

ഫൈസല്‍ ബാബു said...

പാവം ഹബീബ ,, ഇനിയെന്താവും അവരുടെ ഭാവി ?/ കാത്തിരിക്കുന്നു ഒന്നാം തിയ്യതിക്കായി.

വീകെ said...

കുഞ്ഞൂസ്: മോബിക്ക് ആദ്യം നന്ദി പറയട്ടെ. അതുകൊണ്ടല്ലെ ചേച്ചി വാ‍യിക്കാനെത്തിയത്. വളരെ നന്ദി.
ഗിരീഷ് കെ സുബ്രഹ്മണ്യൻ: വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
രമണിക:വായനക്ക് വളരെ നന്ദി.
ഫൈസൽ ബാബു: വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

Muralee Mukundan , ബിലാത്തിപട്ടണം said...

ന്യായത്തിന് ഇവിടെ വിലയൊന്നുമില്ല.
അറബ് ലോകത്ത് അറബികൾ സവർണ്ണ ലോബിയും മറ്റു ഏഷ്യൻ ജനതകളെല്ലാം അവർണ്ണ ലോബിയുമാണല്ലൊ. എന്നത്തേയും പോലെ അവർണ്ണർക്കുമേൽ സവർണ്ണർ ആധിപത്യം നേടി.
അവരുടെ വണ്ടിയിലിരുന്ന് ജനലിൽക്കൂടി എന്നെ നോക്കി വിലപിച്ചത് മറക്കാനാകില്ല.

അവിടെയുമുണ്ട് അല്ലേ ഈ സവർണ്ണരും അവർണ്ണരും...!

സുധി അറയ്ക്കൽ said...

ഹബീബയെ നന്നായി ഇഷ്ടപ്പെടാൻ തുടങ്ങിയിരുന്നു.ഇനി അവരെ കാണാൻ പറ്റുമോ???