Monday 15 December 2014

നോവൽ.മരുഭൂമി (30)





കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. 

വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. 

ഞങ്ങളുടെ ശ്രമഫലമായി പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക്  ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. 

മുറിയിൽ വന്ന വിരുന്നുകാരോടൊപ്പം കടയിൽ പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി. സമൂഹ‘മന്തി‘ എന്ന പരമ്പരാഗത ഭക്ഷണക്രമം, മറക്കാൻ കഴിയാത്ത ഒരു പുതിയ അനുഭൂതിയാണ് സമ്മാനിച്ചത്. അമാറയിലെ പോലീസുകാരനിൽ നിന്നും അനുഭവിക്കേണ്ടി വന്ന തിക്താനുഭവം മനസ്സിനെ വല്ലാതെ പോറലേൽ‌പ്പിച്ചു. ആശുപത്രിയുടെ പുരോഗതിക്കൊപ്പം ഹബീബയുടെ കഷ്ടപ്പാടും കൂടി. സത്യവും നീതിയും അപ്രാപ്യമായ നിലയിൽ ഹബീബായെ നിർദ്ദാക്ഷിണ്യം നാടു കടത്തി. 

ഒരു പുതിയ അവതാരം ഞങ്ങളുടെ കൂട്ടിനെത്തി. സിക്കു. പെൺ വിഷയത്തിൽ തൽ‌പ്പരനായതുകൊണ്ട് നാട്ടുകാർ കൈകാര്യം ചെയ്യുന്നതിനു മുൻപേ നാ‍ാടു കടത്തിയതായിരുന്നു സീക്കുവിനെ. നാട്ടിൽ പോകേണ്ടവർക്ക് ടിക്കറ്റ് കൊടുക്കുന്നുണ്ടെന്ന് കേട്ട് അബ്ദുൾ ഓഫീസ്സിലേക്ക് പോയി. അബ്ദുൾ നാട്ടിൽ പോകുന്നതിനും രണ്ടു ദിവസം മുൻപ് സീക്കു അവന്റെ തനി സ്വഭാവം കാണിച്ചു. പോലീസ് മുഹമ്മദ് കൈ നിവർത്തി ഒന്നു കൊടുത്തു. ഇനി ഞങ്ങളുമായി ഒരു തരത്തിലും ബന്ധപ്പെടാൻ പാടില്ലെന്ന് വിധിച്ചു.ഒരിത്തിരി ചോറിനായി സീക്കു വലഞ്ഞു.


തുടർന്നു വായിക്കുക...

വിചിത്രമായ നാട്...

ഇതു കേട്ട് ഒരു നിമിഷം കോരിത്തരിച്ചു പോയ ഞങ്ങൾ പരസ്പ്പരം കെട്ടിപ്പിടിച്ച് ആർത്തലച്ച് ശബ്ദമുണ്ടാക്കി സദ്ദാമിന് ജയ് വിളിച്ചു. ഞങ്ങൾ പരസ്പ്പരം പറഞ്ഞു.
‘വെറുതെയല്ല ഇൻഡ്യയുടെ വായ് മൂടിക്കെട്ടിപ്പോയത്...!!’
രാജ്യസ്നേഹം തലക്കു പിടിച്ച  വികാരത്തിൽ ഞങ്ങളുടെ രോമകൂപങ്ങൾ എഴുന്നു നിന്നിരുന്നു. പിന്നെ ഞങ്ങൾ ഇറാക്കിനെ തെറ്റുകാരായി കണ്ടില്ല.
‘ആപത്തിൽ സഹായിക്കുന്ന കൂട്ടുകാരനെയല്ലെ നമ്മളും തിരിച്ച് ആത്മാർത്ഥത കാണിക്കേണ്ടത്.’

അന്നു ഞങ്ങൾ നല്ല സന്തോഷത്തിലായിരുന്നു.
സദ്ദാം ഹുസ്സൈനെന്ന ഒറ്റയാനെ സീഎൻ‌എൻ‌ചാനൽ എപ്പോഴും കാണിച്ചുകൊണ്ടിരുന്നു. അതിനായി ഏരിയൽ ശക്തികൂടിയ ഒരെണ്ണം ഞങ്ങൾ സംഘടിപ്പിച്ചു. അതുകാരണം ബിബിസിയും മറ്റും നല്ല നിലയിൽ കിട്ടാൻ തുടങ്ങി.
പക്ഷെ, യുദ്ധവാർത്തകൾ രോഗികളെ കാണിക്കാനായി ടെലിവിഷൻ ആശുപത്രിയിലേക്ക് മാറ്റിയതോടെ ഞങ്ങളുടെ ആ പരിപാടിയും അവസാനിച്ചു.

അബ്ദുൾ വന്നുകഴിഞ്ഞാൽ എന്നെ നാട്ടിൽ വിടാമെന്നായിരുന്നു മാനേജർ പറഞ്ഞിരുന്നത്. പക്ഷേ, ഇറാക്കിനെ ഓടിക്കാൻ അമേരിക്ക വരും വരും എന്ന്  പേടിപ്പിക്കാൻ തുടങ്ങിയിട്ട് കുറേ നാളായി. അതും പറഞ്ഞ് വിമാനത്താവളങ്ങളുടെ പ്രവർത്തനം ആകെ താറുമാറായി. അതിനാൽ വിമാനത്തിന്റെ  ഷെഡ്യൂളുകളെല്ലാം തെറ്റിക്കഴിഞ്ഞിരുന്നു. ആകെ അനിശ്ചിതത്തിന്റെ ദിവസങ്ങളായിരുന്നു പിന്നീട്.

പിന്നേയുമൊരു മൂന്നുമാസം കഴിഞ്ഞിട്ടാണ് എന്നെ വിളിക്കുന്നത്.
ആഫീസിൽ  വച്ച് ടിക്കറ്റ് കയ്യിൽ തന്നു.
ബോംബേക്ക് മാത്രം...!
ഇൻഡ്യയുടെ ഏതെങ്കിലും ഒരു മൂലക്ക് ഇറക്കി വിട്ടാൽ മതിയെന്നാ ഇവന്മാരുടെ വിചാരം. ഇൻഡ്യയെന്നാൽ എന്താന്നാ ഇവന്മാരുടെ വിചാരം. ഒരു ‘ഠ’ വട്ടത്തിൽ കിടക്കുന്ന രാജ്യമോ..? അവിടന്ന് വീട്ടിലെത്താൻ മൂന്നു ദിവസം തീവണ്ടിയിൽ സഞ്ചരിക്കണമെന്ന് പറഞ്ഞപ്പോൾ ഈജിപ്ഷ്യനായ മാനേജരുടെ കണ്ണു തള്ളി. അവന്റെ മിണ്ടാട്ടം മുട്ടി. എങ്കിലും ഫലമൊന്നും ഉണ്ടായില്ല.
അത് പിന്നെ കൊച്ചിയിലേക്ക് നീട്ടി വാങ്ങി.
ആ കാശ് എന്റെ കയ്യീന്ന് പോയി...!
അങ്ങനെ ഒരു മാസത്തെ ലീവിന്റെ ആദ്യ രണ്ടു ദിവസം ഇവിടെത്തന്നെ തീർന്നു.
പിന്നെ ബോംബേക്ക്, അവിടന്ന് കൊച്ചിക്ക്.

കൊച്ചിയിൽ വച്ച് നമ്മുടെ നാട് കണ്ടപ്പോൾ സങ്കടം തോന്നി. ആകെ നനഞ്ഞു കുതിർന്ന്...! എങ്കിലും പച്ചപ്പ് കണ്ടപ്പോൾ മനസ്സ് കുളിർന്നു.
നമ്മുടെ  അഭിമാനമായിരുന്ന ‘അംബാസ്സഡർ കാർ’ കണ്ടപ്പോഴും സങ്കടം തോന്നി.
ആകെ വളഞ്ഞു കുത്തി, ചൊട്ടി, ഒരു പട്ടിണിക്കോലം...!
മനുഷ്യരത്രയും അതേ പട്ടിണി കോലങ്ങൾ...!!
പിന്നേയും, രണ്ടു ദിവസം വേണ്ടി വന്നു എല്ലാം ഒന്നു നേരെയായി തോന്നാൻ...!!

നാട്ടിലെത്തിയാൽ കല്യാണം കഴിപ്പിച്ചിട്ടേ വിടുകയുള്ളുവെന്ന് നേരത്തെതന്നെ ഓർമ്മപ്പെടുത്തിയിരുന്നു. ജോലിയുണ്ടെങ്കിലും, ശമ്പളമില്ലാത്ത ജോലിയാണെന്ന് വീട്ടുകാർക്കറിയാമെങ്കിലും നാട്ടുകാർക്കറിയില്ലല്ലൊ...!?

വന്ന ദിവസം തന്നെ തിരിച്ചു പോകാനുള്ള ടിക്കറ്റ് ഓക്കെയാക്കി.
അവിടേയും ഒരു ദിവസം നേരത്തെ പോകണം.
പിന്നെയുള്ളത് 27ദിവസം മാത്രം.
ദിവസം വളരെ കുറവ്.
പെണ്ണ് കണ്ട് നടന്നുനടന്ന് പുട്ടടിക്കാനുള്ള സമയമൊന്നും  ഇല്ല.

പിറ്റേ ദിവസം ചുമ്മാ ഒരു പെണ്ണുകാണൽ.
ഒരു സാമ്പിൾ. ആദ്യമായിട്ടല്ലെ.
കൊള്ളാമല്ലൊ...!
വേറൊന്നിനെ കാണാൻ പോകാൻ സമയമില്ല.
വിരുന്നും, മോതിരം മാറൽ പോലുള്ള പരിപാടികളും വേണ്ടെന്നു വച്ചു.
പത്താം ദിവസം അതിനെത്തന്നെ കെട്ടി.
പതിനേഴാം ദിവസം, തന്നെ  കെട്ടിയത് എന്തിനായിരുന്നെന്നറിയാതെ, കരയാൻ പോലും കഴിയാതെ പതച്ചു നിൽക്കുന്ന പാവം പെണ്ണിനോട് മൌനയാത്രയും ചൊല്ലി കൊച്ചിയിൽ നിന്നും പറന്നു പൊങ്ങി...!

ജിദ്ദയിൽ വിമാനമിറങ്ങി.
എഞ്ചിനീയർ റോത്തയോടൊപ്പം ഞങ്ങളുടെ ആശുപത്രിയിൽ എത്തുമ്പോൾ മുറിയിൽ അബ്ദുൾ ഇല്ലായിരുന്നു..!
അബ്ദുളിനെ കമ്പനി രണ്ടാഴ്ച മുൻപ് എവിടേക്കൊ കൊണ്ടു പോയി...!
എഞ്ചിനീയർ റോത്തക്കും അറിയില്ല അബ്ദുൾ എവിടെയെന്ന്...!
വല്ലാത്തൊരു നെഞ്ചിടിപ്പോടെ ഞാൻ ചോദിച്ചു.
“എന്താ കാരണം അബ്ദുളിനെ കൊണ്ടുപോകാൻ...?”
“നമ്മുടെ ഇവിടത്തെ ജോലി അവസാനിക്കുകയാ..”
സച്ചി പറഞ്ഞു കേട്ടതും ഞാൻ ഞെട്ടി.
“എന്നു പറഞ്ഞാൽ..?”
“വീണ്ടും നമ്മുടെ കമ്പനിക്ക് സർക്കാർ കോൺ‌ട്രാക്റ്റ് കൊടുത്തില്ല. വേറെ ഏതോ ഫിലിപ്പൈനി കമ്പനിക്കാ കിട്ടിയിരിക്കുന്നത്....”
"അപ്പോൾ നമ്മൾ തിരിച്ചു പോണോ...? ദൈവമേ...ഗൾഫിലാണെന്നും പറഞ്ഞ് പെണ്ണ് കെട്ടീം പോയല്ലൊ....!!”

അതും പറഞ്ഞ് ഞാൻ മുകളിലേക്കു നോക്കി.
സത്യത്തിൽ ഒരു നിമിഷം എന്റെ കണ്ണുകൾ നനയാൻ തുടങ്ങി.
ഇനിയെങ്ങാനും തിരിച്ചു ചെല്ലേണ്ടി വന്നാൽ, അതിന്റെ പഴി മുഴുവൻ കെട്ടിയ പെണ്ണിന്റെ തലയിൽ കെട്ടിവക്കില്ലേ സമൂഹം മുഴുവൻ..!
നിന്നെ കെട്ടിയപ്പോഴേ അവന്റെ ഉണ്ടായിരുന്ന ജോലി കൂടി പോയി...!!?
ഹോ എന്റെ ദൈവമേ ഇതൊന്നും എനിക്ക് കേൾക്കാൻ വയ്യേ.
ആലോചിക്കുന്തോറും ഭ്രാന്തു പിടിക്കുമെന്ന് തോന്നി.

എന്റെ അവസ്ഥ കണ്ടിട്ടാവും സച്ചി പറഞ്ഞു.
“നമ്മുടെ അടുത്ത വർക്ക് കിട്ടിയിരിക്കുന്നത് ‘അൽ ഗസ്സിം’ റീജയണിൽ ആണത്രെ. അവിടേം ഇതേ വർക്ക് തന്നെയാ..”
അതൊരു ആശ്വാസമായി തോന്നി...!
എന്നാലും നാട്ടിൽ പോകേണ്ടി വരില്ലല്ലൊ.
“അപ്പോൾ അബ്ദുൾ അങ്ങോട്ടേക്കാണൊ പോയിരിക്കുന്നത്...?”
“അതറിയില്ല. ഇതുപോലെ വല്ല ഓണം കേറാമൂലയിലാണ് ചെന്നു പെട്ടിരിക്കുന്നതെങ്കിലോ. അല്ലെങ്കിൽ വിളിക്കേണ്ടതാണ്, ഇതുവരെ വിളിച്ചില്ലല്ലൊ. രണ്ടാഴ്ചയോളമായില്ലേ...?”

ഉത്തരം മുട്ടിയതു പോലെ ഞാൻ തളർന്ന് കട്ടിലിൽ ഇരുന്നു.
ഇതിനിടയിൽ എഞ്ചിനീയർ റോത്ത പോയിക്കഴിഞ്ഞിരുന്നു.
ഞാൻ ചോദിച്ചു.
“സീക്കു....?”
“ആ....ഞാൻ കാണാറുമില്ല ശ്രദ്ധിക്കാറുമില്ല. ഇന്നാള് ബംഗ്ലാദേശികളുടെ അടുത്ത് കരഞ്ഞ് കാൽ പിടിച്ച് ഇത്തിരി ചോറ് പിടിച്ച് പറിച്ചതു പോലെ വാങ്ങി കഴിച്ചത്രെ. എന്നിട്ട് പോകാൻ നേരം പത്തു റിയാൽ കൊടുത്തിട്ടു പോയി. അവർ അത് അവന്റെ കയ്യിൽ തന്നെ കൊടുത്തിട്ട്, ഇനി മേലാൽ ഇങ്ങോട്ടു വരരുതെന്ന് പറഞ്ഞു വിട്ടു...!”

പിന്നെ കുറച്ചു നേരം അബ്ദുളിന്റെ വീട്ടിലും സച്ചിയുടെ വീട്ടിലും പോയ വിശേഷങ്ങൾ പറഞ്ഞിരുന്നു. അതു കഴിഞ്ഞ് ചായ കുടിച്ചു കൊണ്ടിരിക്കെ ഞാൻ ചോദിച്ചു.
“അല്ല, നമ്മളെ ഇനി എന്നാ കൊണ്ടു പോണെ..?”
“നമ്മളെ രണ്ടാളേം ഒരുമിച്ച് കൊണ്ടു പോകില്ലെന്നാ റോത്ത പറഞ്ഞത്...!”
“പിന്നെങ്ങനെ..?”
“അടുത്ത ചാൻസ് ഞാനായിരിക്കുമെന്നാ പറഞ്ഞത്. തനിക്ക് മറ്റെ കമ്പനിക്കാരു വന്ന് ചാർജ്ജ് ഏൽ‌പ്പിച്ചിട്ടേ പോകാനൊക്കൂ...”
“ഈശ്വരാ, ഇതു വരെയുള്ള നമ്മുടെ സൌഹൃദങ്ങളെല്ലാം തകർത്തെറിയാണല്ലൊ ഈ മുടിഞ്ഞ കമ്പനിക്കാര്....”

എനിക്ക് എന്തെന്നില്ലാത്ത വിമ്മിഷ്ടം തോന്നി.
എവിടെന്നൊക്കെയോ വന്ന് ഒത്തു കൂടിയവർ.
ഈ ഓണം കേറാമൂലയിൽ ഏകോദരസഹോദരങ്ങളെപ്പോലെ ഉള്ളത് കഴിച്ച് വിശപ്പടക്കി കഴിച്ചുകൂട്ടിയവർ.
ഒരു മുന്നറിയിപ്പുമില്ലാതെ ഒത്തു കൂടിയവർ, ഇപ്പോഴിതാ ഒരു മുന്നറിയിപ്പോ എവിടേക്കെന്നോ അറിയാതെ വേർപിരിയാൻ പോകുന്നു.
ഈ നാടും ഇവിടത്തെ ജീവിത രീതികളും എത്ര വിചിത്രം...!

ഒരാഴ്ച കഴിഞ്ഞതേയുള്ളു, സച്ചിയെ കൊണ്ടു പോകാൻ എഞ്ചിനീയർ റോത്ത എത്തി. എവിടേക്കാണ് കൊണ്ടു പോകുന്നതെന്ന് റോത്തക്കും അറിയില്ല.
ഓഫീസ്സിൽ നിന്നും ഒരു വണ്ടി ആളാകുമ്പോൾ  അൽ ഖസ്സീമിനയക്കും.
അവിടെ കമ്പനിയുടെ ഓഫീസ്സുണ്ട്.
പിന്നെ അവരാണ് കൈകാര്യം ചെയ്യുക.
കെട്ടിപ്പിടിച്ച് സങ്കടപ്പെടാനല്ലാതെ ഞങ്ങൾക്കെന്തു കഴിയും.
മൂന്നു വർഷത്തോളം നീണ്ട ആ ബന്ധം അവിടെ അവസാനിക്കുകയാണോ...?

അന്നു മുതൽ ഞാൻ ഒറ്റക്കായി.  
ഇരുപത്തിനാലു മണിക്കൂറും എനിക്ക് തന്നെ ഡ്യൂട്ടി.
ഒന്നു കടയിൽ പോകാൻ പോലും കഴിയാത്ത അവസ്ഥയായി.
ആശുപത്രിയിലെ ഫാർമസിസ്റ്റ് ഹസ്സർ ബായിയും, മാനേജർ സൌദിക്കാരനായ ഉമ്മറും എന്റെ നിസ്സഹായാവസ്ഥ മനസ്സിലാക്കി എനിക്ക് കടയിൽ പോകേണ്ട എന്ത് ആവശ്യത്തിനും കാറുമായി വരും. അതുകൊണ്ട് പെട്ടെന്ന് പോയി വരാം.

ഒരു ദിവസം ഉമ്മർ എന്നെ ഓഫീസിലേക്ക് വിളിപ്പിച്ചിട്ട് പറഞ്ഞു.
“ശനിയാഴ്ച വരെയെ നീ ഉണ്ടാകൂ. ഇവിടെ അന്നു മുതൽ പുതിയ കമ്പനിക്കാർ വരും. നിങ്ങളെ എവിടേക്കാ കൊണ്ടുപോകുന്നതെന്ന് വല്ല അറിവുമുണ്ടോ..?”
“ഒരു വിവരവുമില്ല. ആദ്യം പോയ അബ്ദുളിന്റെ ഒരു വിവരവുമില്ല...”
ഞാനാകെ സങ്കടത്തോടെയാണ് പറഞ്ഞത്.
അവനെന്നെ അടുത്ത കസേരയിൽ പിടിച്ചിരുത്തി.
എന്റെ മുഖത്തേക്ക് നോക്കിയിരുന്നിട്ട് അവൻ പതിയെ ചോദിച്ചു.
“നിനക്ക് ഇവിടന്ന് പോകണമെന്നുണ്ടോ...?”

ആ ചോദ്യത്തിന് പെട്ടെന്നുരുത്തരം പറയാൻ പറ്റിയില്ല.
ഞങ്ങൾ വന്ന കാലം മുതൽ ഇവിടന്ന് ഒന്ന് സ്ഥലം മാറ്റം കിട്ടാൻ എത്രയോ പ്രാവശ്യം ദൈവത്തെ വിളിച്ച് കരഞ്ഞിട്ടുണ്ട്. ഒന്നും നടക്കാതെ വന്നപ്പോഴാണ് സച്ചി ആ സത്യം കണ്ടെത്തിയത്. “നമ്മുടെ ദൈവങ്ങൾക്കൊന്നും ഇവിടെ പ്രവേശനമില്ലെന്ന് അറിയില്ലേ. പിന്നെങ്ങനെ കേൾക്കാനാ നമ്മുടെ പ്രാർത്ഥന...!”

പത്രമാസികകളിൽ അച്ചടിച്ചു വരുന്ന വല്ല പള്ളിയോ, കുരിശോ അല്ലെങ്കിൽ വല്ല ബിംബങ്ങളോ ഒക്കെ കരിവാരിത്തേച്ച് മറച്ച് പുറത്തു വിടുന്ന സർക്കാരിന്റെ  പ്രവർത്തിയാണ് സച്ചിനെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്.
“ങാ...അത് ശരിയാണല്ലൊ. ഞാനക്കാര്യം മറന്നുപോയി. എന്നാപ്പിന്നെ അബ്ദുളിനേയെങ്കിലും രക്ഷപ്പെടുത്തിക്കൂടെ അവരുടെ ദൈവത്തിന്..!!?”
നാട്ടിലുള്ള പെൺകൊച്ചിനെ ദിവാസ്വപ്നവും കണ്ടു കിടക്കുകയായിരുന്ന അബ്ദുൾ അത് കേട്ട് എഴുന്നേറ്റിരുന്നിട്ട് പറഞ്ഞു.
“നമ്മൾ ഇൻഡ്യക്കാരുടെ കാര്യത്തിൽ ഒരു ദൈവവും ഇടപെടില്ല. അതിൽ ജാതീം മതോന്നുമില്ല. അവസാനം വേണമെങ്കിൽ എല്ലാവരും കൂടി ഒന്നു കരഞ്ഞാൽ നമ്മുടെ ശവം കേറ്റാൻ വിമാനത്തിൽ ഇത്തിരി സ്ഥലമുണ്ടാക്കിത്തരും നമ്മുടെ സർക്കാര്..!!”

ഉമ്മറിന്റെ ചോദ്യം പെട്ടെന്ന് ഓർമ്മിപ്പിച്ചത് അതായിരുന്നു.
എന്നിട്ടും ഞാൻ ഉമ്മറിനോട് നുണ പറഞ്ഞു.                                            
“ഇല്ല...!”
“നീ ചെന്നിട്ട് നിനക്ക് ഇഷ്ടമില്ലാത്ത  സ്ഥലത്താണ് എത്തിപ്പെടുന്നതെങ്കിൽ, അല്ലെങ്കിൽ ഈ ജോലി വേണ്ടായെന്നാണ് തോന്നുന്നതെങ്കിൽ നീ എന്നെ വിളിക്ക്...!”
“എന്തിന്..?”
“ഞാൻ നിനക്ക് വിസ തരാം...!!”
അതൊരു അപൂർവ്വ അവസരമായിരുന്നു.
ശരിക്കും എന്റെ കണ്ണു തള്ളി.
എന്നാലും ഞാൻ ചോദിച്ചു.
“അതിന് നീയെനിക്ക് എന്തു ജോലി തരും...?”
“എനിക്ക് മെക്ക ചെക്പോസ്റ്റിന് മുൻപിൽ രണ്ടു ഷട്ടർ കടയുണ്ട്. അതിപ്പോൾ ഒരു ഫിലിപ്പിനിയാ നോക്കുന്നത്. അവനവിടെ ഇരിക്കില്ല. എവിടെയെങ്കിലുമൊക്കെ കറങ്ങി നടക്കും. ഒരു ബിസ്സിനസ്സും ചെയ്യില്ല. അത് ഞാൻ നിനക്ക് തരാം. നിനക്ക് ഇലക്ട്രിക് വർക്ക് അറിയാമല്ലൊ. നമ്മൾക്ക് ഒരു ഇലക്ട്രിക് കട തുടങ്ങാം. ശമ്പളമൊന്നും തൽക്കാലം നീ പ്രതീക്ഷിക്കരുത്. ലാഭം പപ്പാതി എടുക്കാം. പണമൊക്കെ ഞാൻ മുടക്കിക്കോളാം....!!?”
എനിക്ക് കൂടുതൽ ഒന്നും ആലോചിക്കാനില്ലായിരുന്നു.
ഞാൻ കൈ കൊടുത്തു...!! 



ബാക്കി ജനുവരി 1-ന് .   

16 comments:

© Mubi said...

ഞങ്ങളുടെ സുഹൃത്ത് ഒരു സൌദിയുമായി ചേര്‍ന്ന് ബിസിനസ്‌ ചെയ്യാന്‍ തുടങ്ങി. പണി ചെയ്യാന്‍ ഇയാളും പൈസ എടുത്തോണ്ട് പോകാന്‍ അവനും. ലാഭത്തിന്‍റെ പാതി പോയിട്ട് ഒന്നും കൊടുത്തില്ല, ഒടുവില്‍ സുഹൃത്ത്‌ കച്ചറയാക്കിയപ്പോള്‍ "ഇനി നമുക്ക് മഹഷറയില്‍ വെച്ച് കാണാം" എന്ന് പറഞ്ഞ് അവന്‍ പോയി. ഭാഗ്യത്തിന് റിലീസ് കൊടുത്തു... ഉമറിന് കൈ കൊടുത്തു എന്ന് വായിച്ചപ്പോള്‍ ഓര്‍ത്തതാണ് ഈ കഥ....

Pradeep Kumar said...

നാട്ടിൽ വന്ന് വിഹാഹം ചെയ്ത് തിരിച്ചുപോയത് പറഞ്ഞു തീർക്കാൻ ധൃതി കാണിച്ചപോലെ തോന്നി. കഥയിൽ ആ സംഭവത്തിനു വലിയ പ്രാധാന്യമില്ലാത്തതാവും കാരണമെന്നു കരുതുന്നു. സാധാരണക്കാരായ പ്രവാസികൾ അനുഭവിക്കുന്ന അനിശ്ചിതത്വം ശരിക്കും ഫീൽ ചെയ്യിക്കുന്നു.... പുതുവർഷത്തിലെ അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു.

പട്ടേപ്പാടം റാംജി said...

പറഞ്ഞാലും പറഞ്ഞാലും തീരാത്തതാണ് ഗള്‍ഫ് വിശേഷങ്ങള്‍. കഥ തുടരട്ടെ.

Cv Thankappan said...

ഈ അദ്ധ്യായം രത്നച്ചുരുക്കമാക്കിയല്ലേ!
ആശംസകള്‍

Admin said...

ആദ്യമായി ബ്ലോഗിൽ നോവൽ ശ്രമം നടത്തിയതിന് അഭിനന്ദനങ്ങൾ ...
ഈ അദ്ധ്യായം ഇഷ്ടപ്പെട്ടു..
മുൻ അദ്ധ്യായങ്ങൾകൂടെ വായിച്ച് അഭിപ്രായം പറയാം..

ramanika said...

നമ്മുടെ നാട് കണ്ടപ്പോൾ സങ്കടം തോന്നി. ആകെ നനഞ്ഞു കുതിർന്ന്...! എങ്കിലും പച്ചപ്പ് കണ്ടപ്പോൾ മനസ്സ് കുളിർന്നു . ഇന്നും അവസ്ഥ മാറിയിട്ടില്ല മാറാൻ അനുവദിക്കില്ല എന്ന വാശിയിലാണ് ചിലരെങ്കിലും
പ്രവാസിയുടെ ജീവിതം അടുത്തറിയുമ്പോൾ മനസ്സ് കനക്കുന്നു .....
ആശംസകൾ !!!

ajith said...

ഒരു വഴി അടയുമ്പോള്‍ വേറൊരു വഴി എവിടെയെങ്കിലും തുറക്കാതിരിക്കുമോ. മുന്നോട്ടുതന്നെ പോവുക!!

ബൈജു മണിയങ്കാല said...

നന്മ എല്ലാ മനുഷ്യരിലും ഉണ്ട് കൂടിയും കുറഞ്ഞും അല്ലെ
ഒരു യഥാർത്ഥ അവധി പോലെ തന്നെ നാട്ടിലെ കുറച്ചു ദിനങ്ങൾ അതെ വേഗത്തിൽ കടന്നു പോയി

Muralee Mukundan , ബിലാത്തിപട്ടണം said...

കാത്തിരുന്ന ലീവ്
ചടുപിടു കല്ല്യാണം ,അതിലും
പെട്ടെന്നുള്ള വിരഹം , അവസാനം ക
ച്ചിതുമ്പ് പോലെ കിട്ടിയ ബിസിനസ്സ് പാർട്ടനർഷിപ്... അങ്ങിനെ ഒത്തിരി കാര്യങ്ങൾ ഒറ്റയടിക്കങ്ങിനെ അവതരിപ്പിച്ചു അല്ലേ..ഭായ്

ആ ആദ്യരാത്രി, അന്ന് കട്ടിലേന്ന് മറിഞ്ഞ് വീണത്,..അങ്ങിനെ വായനക്കരെ കോരി തരിപ്പിക്കുന്ന എത്ര കാര്യങ്ങൾ തിരുകി കയറ്റാമായിരുന്നു..!

വീകെ said...

മൂബി:മിക്കവാറും ഇത്തരം കേസുകളിൽ മൂബി പറഞ്ഞതു തന്നെയാവും സംഭവിക്കുക. വായനക്ക് നന്ദി.
പ്രദീപ് കുമാർ: മാഷ് പറഞ്ഞതു പോലെ കഥയിൽ ആ സംഭവത്തിന് യാതൊരു പ്രാധാന്യവുമില്ലല്ലൊ. സാധാരണക്കാരായ പ്രവാസികൾ നാട്ടിൽ വന്ന് കല്യാണം കഴിക്കുമ്പോൾ - സമയമില്ലെന്നൊക്കെ പറയുമ്പോൾ നാട്ടുകാര് ചിന്തിക്കുന്നത് മറ്റൊരു തരത്തിലാണ്. അയാളവിടെ വലിയ ജോലിത്തിരക്കുള്ള, അയാളില്ലെങ്കിൽ അവിടെ ഒന്നും നടക്കില്ലെന്നോ, അറബാബിന് ഉറങ്ങാൻ പോലും കഴിയില്ലെന്നോ ഒക്കെ അർത്ഥത്തിലാവും വിലയിരുത്തുക. അഥവാ ആ ഒരു രൂപത്തിൽ ആക്കിത്തീർക്കേണ്ടത് ഞങ്ങൾ പ്രവാസികളുടെ ഒരാവശ്യവുമാണ്. എന്നാലല്ലെ നാട്ടിൽ ഒരു ഒരു ഒരു ഇതൊള്ളു. ഹാ...ഹ...ഹാ...!
വായനക്ക് നന്ദി.
പട്ടേപ്പാടം റാംജി: ഓരോ പ്രവാസിക്കും ഓരോ കഥകളല്ലെ. തികച്ചും വ്യത്യസ്തമായ കഥകൾ. വായനക്ക് നന്ദി.
സിവി.തങ്കപ്പൻ: വായനക്ക് നന്ദി.
ശ്രീജിത് മൂത്തേടത്ത്: ഈ വരവിനും വായനക്കും വളരെ നന്ദി.
രമണിക: ഗൾഫിലെ ഭീമൻ കാറുകളും കെട്ടിടങ്ങളും,പൊണ്ണത്തടിയന്മാരായ അറബികളേയും മറ്റും സ്ഥിരമായി കണ്ടിട്ട് നാട്ടിലെത്തുമ്പോൾ ഓരോ പ്രവാസിക്കും ആദ്യം തോന്നുന്ന അനുഭൂതിയാണ് ഞാൻ പറഞ്ഞത്. വായനക്ക് നന്ദി.
അജിത്: പ്രതീക്ഷയാണല്ലൊ നമ്മളെ നയിക്കുന്നത്. ഏതു നിരാശയിൽ നിന്നും ഇത്തരം ഒരു വാക്ക് നമ്മ കൈപിടിച്ചുയർത്തും.
വായനക്ക് നന്ദി:
ബൈജു മണിയങ്കാല: ഒരു മാസത്തെ അവധി എന്നു പറഞ്ഞാൽ ഒന്നു നിവർന്നു നിൽക്കാനുള്ള സമയം പോലും ഇല്ല. വായനക്ക് നന്ദി.
ബിലാത്തിച്ചേട്ടൻ: ഹാ...ഹാ... ഹാ... ബിലാത്തിച്ചേട്ടന്റെ സരസമായ എഴുത്തുരീതി എനിക്ക് വശമില്ലാത്തതു കൊണ്ടാ ഞാനത്തരത്തിൽ എഴുതാതിരുന്നെ. ഇല്ലേൽ ഞാൻ തകർത്തേനെ മാഷെ...
വായനക്ക് നന്ദി.

വീകെ said...

word verification ചോദിക്കുന്നുണ്ട്. ഞാനായിട്ട് നിങ്ങളെ ബുദ്ധിമുട്ടിക്കാനായിട്ട് ഇട്ടതല്ല. എന്റെ അനുവാദമില്ലാതെ തനിയെ വന്നതാ. അതുകൊണ്ട് നിങ്ങളും അത് അവഗണിക്കുക. നന്ദി.

വിനുവേട്ടന്‍ said...

എൺപതുകളിലെ സൌദി ജീവിതത്തിന്റെ യഥാർത്ഥ പരിച്ഛേദം... അത് അനുഭവമുള്ളത് കൊണ്ട് അശോകൻ മാഷ്ടെ മനോവിചാരങ്ങൾ സ്വന്തമെന്ന പോലെ അനുഭവിച്ചറിയാൻ സാധിക്കുന്നു...

കഥ തുടരട്ടെ മാഷേ...

keraladasanunni said...

ഇതുവരെ എല്ലാ കഷ്ടപ്പാടിലും തുണയ്ക്ക് രണ്ടു സുഹൃത്തുകളെങ്കിലും ഉണ്ടായിരുന്നു. ഇനി പുതിയ കൂട്ടുകെട്ട് ഉണ്ടാവണം. ( അവരെ പിന്നെ കണ്ടുമുട്ടിയോ )

വീകെ said...

വിനുവേട്ടൻ: ആ കാലഘട്ടത്തിലെ സൌദിയിൽ അങ്ങനെയൊക്കെ ആയിരുന്നു. വായനക്ക് നന്ദി.
കേരളദാസനുണ്ണി: ഇതു വരെ രണ്ടു പേരുണ്ടായിരുന്നു. ഇവിടെ വച്ച് കണ്ടു മുട്ടി, ഏകോദരസഹോദരങ്ങളെപ്പോലെ ജീവിച്ചവർ. വന്നതു പോലെ തന്നെ അവർ അവരുടെ വഴിക്ക് പോയി. ഇനി കണ്ടു മുട്ടുമോ...? കാത്തിരിക്കാം. വായനക്ക് നന്ദി.

ഫൈസല്‍ ബാബു said...

പുതിയ പ്രതീക്ഷകള്‍ !! അടുത്ത ഭാഗം വായിക്കട്ടെ

സുധി അറയ്ക്കൽ said...

വീകേയ്ക്ക് സങ്കടം വന്ന ഭാഗം വായിച്ചപ്പോൾ ചിരി വന്നു.ബാക്കി വായിച്ചപ്പൊൾ സങ്കടവും.